പാർട്ടിബന്ധങ്ങൾ ആരോപിക്കപ്പെട്ടിട്ടുള്ള വണ്ടിപ്പെരിയാറും വാളയാറുമൊക്ക, പെൺകുഞ്ഞുങ്ങളുള്ള കേരളത്തിലെ മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്നത് അറിയുന്നുണ്ടോ അധികാരത്തിന്റെ കാരവാനുകളിൽ കുതിച്ചുപായുന്നവർ? പ്രതിയെ സിപിഎം സംരക്ഷിച്ചെന്നോ കേസ് അട്ടിമറിച്ചെന്നോ പറയാനാവില്ല. പക്ഷേ, പോലീസ് അന്വേഷണത്തിൽ അസാധാരണമായ വീഴ്ചകൾ ഉണ്ടായെന്നു പറഞ്ഞതു കോടതിയാണ്.
ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധമായ മാനഭംഗക്കേസുകളിലൊന്ന് അരങ്ങേറിയ യുപിയിലെ ഉന്നാവോയിൽനിന്ന് കേരളത്തിലേക്കുള്ള ദൂരം വണ്ടിപ്പെരിയാർ വഴിയാണെങ്കിൽ അധികമില്ല. ഉന്നാവോയിൽ ബിജെപി എംഎൽഎ പ്രതിയായ കേസിൽ ഇരയായ പെൺകുട്ടിയുടെ അച്ഛൻ പോലീസ് കസ്റ്റഡിയിൽ മരിച്ചത് പ്രതിയുടെ ആളുകൾ മർദിച്ചതിനെത്തുടർന്നായിരുന്നു.
വണ്ടിപ്പെരിയാറിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുഞ്ഞിന്റെ അച്ഛനെയും മുത്തച്ഛനെയും കുറ്റാരോപിതനായിരുന്നയാളിന്റെ പിതൃസഹോദരൻ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചിരിക്കുന്നു. പാർട്ടിബന്ധങ്ങൾ ആരോപിക്കപ്പെട്ടിട്ടുള്ള വണ്ടിപ്പെരിയാറും വാളയാറുമൊക്ക, പെൺകുഞ്ഞുങ്ങളുള്ള കേരളത്തിലെ മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്നത് അറിയുന്നുണ്ടോ അധികാരത്തിന്റെ കാരവനുകളിൽ കുതിച്ചുപായുന്നവർ?
2021 ജൂണിലാണ് വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്റ്റേറ്റിൽ ആറു വയസുള്ള പെൺകുഞ്ഞിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചെന്നാണ് കരുതിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പക്ഷേ, കേരളത്തെ നടുക്കിക്കളഞ്ഞു. പിഞ്ഞുകുഞ്ഞിനെ മാനഭംഗപ്പെടുത്തിയശേഷം കൊന്നു കെട്ടിത്തൂക്കിയതായിരുന്നു! വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്നു പോലീസ് കണ്ടെത്തി. പക്ഷേ, പ്രോസിക്യൂഷനു കേസ് തെളിയിക്കാൻ കഴിയാതിരുന്നതിനാൽ ഇക്കഴിഞ്ഞ ഡിസംബർ 14ന് കട്ടപ്പന അതിവേഗ പ്രത്യേക കോടതി അർജുനെ വെറുതെ വിട്ടു.
ഇയാളുടെ പാർട്ടി ബന്ധം തുടക്കം മുതലേ വിവാദമായിരുന്നു. ശനിയാഴ്ച വണ്ടിപ്പെരിയാറിൽവച്ച്, കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛനെയും മുത്തച്ഛനെയും കുത്തിപ്പരിക്കേൽപ്പിച്ച, പ്രതിയുടെ പിതൃസഹോദരൻ പാൽരാജ് ഓടിക്കയറിയതു പീരുമേട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലേക്കായിരുന്നു. പാർട്ടി അയാളെ സംരക്ഷിക്കില്ലായിരിക്കും.
പക്ഷേ, പാർട്ടി ഓഫീസ് സുരക്ഷിതസ്ഥലമാണെന്ന് ആ ക്രിമിനലിനു തോന്നിയിട്ടുണ്ടാകണം. ഇത്തരം തോന്നലുകൾ വെറുതെ ഉണ്ടാകുന്നതല്ല. പ്രതിയെ സംരക്ഷിക്കേണ്ട കാര്യം സിപിഎമ്മിനില്ലെന്നും കുറ്റാരോപിതനായിരുന്ന അർജുന് ഡിവൈഎഫ്ഐ അംഗത്വമുണ്ടെങ്കിലും സജീവ പ്രവർത്തകനല്ലെന്നുമാണ് പീരുമേട് ഏരിയ സെക്രട്ടറി പറഞ്ഞത്. പ്രതിയെ സിപിഎം സംരക്ഷിച്ചെന്നോ കേസ് അട്ടിമറിച്ചെന്നോ പറയാനാവില്ല. പക്ഷേ, പോലീസ് അന്വേഷണത്തിൽ അസാധാരണമായ വീഴ്ചകൾ ഉണ്ടായെന്നു പറഞ്ഞതു കോടതിയാണ്.
പോലീസ് പറയുന്നതുപോലെ, പ്രതി അർജുൻ തന്നെയാണെങ്കിൽ അതു സ്ഥാപിക്കാൻ കീഴ്ക്കോടതി തള്ളിയ തെളിവുകൾ പോരല്ലോ. പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊന്നത് അർജുൻ അല്ലെങ്കിൽ യഥാർഥ പ്രതിയെ കണ്ടെത്തുകയും വേണം. ജില്ലാ പോലീസ് മേധാവി നൽകിയ മൂന്നു പ്രമുഖ അഭിഭാഷകരെ ഒഴിവാക്കി ആലപ്പുഴയിൽനിന്നുള്ള ഇടത് അഭിഭാഷക സംഘടനാ നേതാവിനെയാണ് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചിരുന്നു.
പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ പ്രതിയായിരുന്നയാൾ നടത്തിയ ശ്രമവും രാഷ്ട്രീയ ഇടപെടലുമൊക്കെ അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോപണങ്ങളൊക്കെ വെറുതെ നിഷേധിക്കുകയല്ല, അപ്പീൽ കോടതിയിൽ പഴുതില്ലാതെ കേസ് നടത്തി യഥാർഥ പ്രതിക്കു ശിക്ഷ വാങ്ങിക്കൊടുക്കുകയാണു വേണ്ടത്. പോക്കറ്റടി-കഞ്ചാവ് കേസുകളിൽ പോലും കുറ്റവാളികളെ രക്ഷിക്കാൻ രാഷ്ട്രീയക്കാർ ഇടപെടുന്ന രീതി കേരളം കാണാത്തതാണോ?
മാനഭംഗക്കേസുകളുടെ കാര്യത്തിൽ യുപിയെയും കേരളത്തെയും സാമ്യപ്പെടുത്താനാവില്ല. പക്ഷേ, അന്തരം കുറഞ്ഞിട്ടുണ്ട്. 2017ൽ യുപിയിലെ ഉന്നാവോയിൽ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറും സഹോദരനും പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. എംഎൽഎയ്ക്കെതിരേ കേസെടുക്കാൻ പോലീസ് തയാറാകാതിരുന്നതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനുമുന്നിലെത്തിയ പെൺകുട്ടി തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. അതോടെ കേസെടുത്തു.
പക്ഷേ, ഇരയായ പെൺകുട്ടിയുടെ പിതാവാണ് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. അവിടെയും തീർന്നില്ല. പിന്നീട് പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിൽ ട്രക്കിടിച്ച് പ്രധാന സാക്ഷി ഉൾപ്പെടെ രണ്ടു സ്ത്രീകൾ കൊല്ലപ്പെടാനിടയായ സംഭവത്തിലും എംഎൽഎ പ്രതിയായി. അയാൾ ശിക്ഷിക്കപ്പെട്ടത് സർക്കാരിന്റെ നിഷ്പക്ഷതകൊണ്ടല്ല, മാധ്യമങ്ങളുടെ ജാഗ്രതയും ജനങ്ങളുടെ ഇച്ഛാശക്തിയും കോടതിയുടെ ഇടപെടലും കൊണ്ടാണ്.
ഭരണകക്ഷിക്കാരും വേണ്ടപ്പെട്ടവരും പ്രതികളാകുന്ന കേസുകൾ അട്ടിമറിക്കപ്പെടുന്നത് രാജ്യത്ത് അസാധാരണ സംഭവമല്ല. വാളയാർ പെൺകുട്ടികളുടെ കേസിലും വണ്ടിപ്പെരിയാറിലുമൊക്കെ അത്തരം ആരോപണങ്ങളുണ്ട്. അല്ലെന്നു തെളിയിക്കാൻ ഇപ്പോൾ സർക്കാരിനു മുന്നിലുള്ളത് വണ്ടിപ്പെരിയാർ കേസാണ്.