മാത്യു ബെന്നിയെന്ന ക്ഷീരകർഷകന്റെ വേദന തിരിച്ചറിഞ്ഞ നമുക്ക്, ഇതേ ദുരവസ്ഥകളിലൂടെ ഏറിയോ കുറഞ്ഞോ കടന്നുപോകുന്ന ലക്ഷക്കണക്കിനു ക്ഷീരകർഷകരുടെ കഷ്ടനഷ്ടങ്ങളെക്കുറിച്ചും ബോധ്യമുണ്ടാകണം.
കണ്ണുകളെ ഈറനണിയിച്ച ഒരു സംഭവത്തോടുള്ള കേരളത്തിന്റെ ആർദ്രമായ പ്രതികരണം മണിക്കൂറുകൾക്കകം സന്തോഷാശ്രുക്കൾക്കു കാരണമായി. തൊടുപുഴ വെള്ളിയാമറ്റത്ത്, ജീവനോപാധിയായിരുന്ന 13 പശുക്കളെ നഷ്ടപ്പെട്ട കുട്ടിക്കർഷകൻ മാത്യു ബെന്നിക്ക് സഹായഹസ്തവുമായി കേരളം ചുറ്റും കൂടുകയായിരുന്നു. അവനു നഷ്ടമായതും അതിലപ്പുറവും തിരിച്ചുകിട്ടാൻ മാത്രം സ്നേഹവും ഔദാര്യവുമാണ് ഉദാരമനസ്കരും സർക്കാരും മറ്റു ജനങ്ങളും നൽകിയത്.
നന്മയുടെ കരങ്ങൾ അവനെ താങ്ങിനിർത്തി. പക്ഷേ, ഇനിയൊരാൾക്ക് ഇങ്ങനെ സംഭവിച്ചാൽ ഈ പ്രതികരണം പ്രതീക്ഷിക്കാനാവുമോ? സാധ്യതയില്ല. ഇത്തരം നഷ്ടങ്ങളിലൂടെ കടന്നുപോയ നിരവധിപ്പേർക്ക് ഇങ്ങനെയൊരു സഹായം ലഭിച്ചിട്ടുമില്ല. അതേ, വൈകാരികതയിൽനിന്നു പിറക്കുന്ന സഹായങ്ങൾക്കപ്പുറം ഏതൊരു ക്ഷീരകർഷകനും ലഭ്യമാകുന്ന സ്ഥായിയായ ആശ്വാസപദ്ധതികളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.
പിതാവിന്റെ ആകസ്മിക മരണത്തെത്തുടർന്ന്, അമ്മയും സഹോദരനും സഹോദരിയുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാനാണ് മൂന്നുവർഷം മുന്‍പ് 13-ാം വയസിൽ മാത്യു ബെന്നി ക്ഷീരകൃഷിയിലേക്കു തിരിഞ്ഞത്. അവന്റെ ആത്മവിശ്വാസവും കഠിനാധ്വാനവുമൊക്കെ അന്നു വാർത്തയായിരുന്നു. അതുകൊണ്ടുതന്നെ പുതുവത്സരദിനത്തിലെ അത്യാഹിതം കേരളത്തിന്റെ നൊന്പരമായി. തീറ്റയായി നൽകിയ കപ്പത്തൊലിയിൽ അടങ്ങിയിരുന്ന സയനൈഡ് വില്ലനായതോടെ 13 പശുക്കൾ ചത്തുവീഴുകയായിരുന്നു.
മാത്യുവും അമ്മ ഷൈനിയും ജ്യേഷ്ഠൻ ജോർജും അനുജത്തി റോസ്മേരിയും തളർന്നുപോയി. വാർത്ത പുറംലോകമറിഞ്ഞതോടെ അവരെ സഹായിക്കാൻ നടൻ ജയറാം ഓടിയെത്തി അഞ്ചു ലക്ഷം രൂപയുടെ ചെക്ക് നൽകി. തൊട്ടുപിന്നാലെ മമ്മൂട്ടി, പൃഥ്വിരാജ്, എം.എ. യൂസഫലി, മന്ത്രി ചിഞ്ചുറാണി, പി.ജെ. ജോസഫ്, ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടികളും പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററും കത്തോലിക്ക കോൺഗ്രസുമൊക്കെ സഹായവും വാഗ്ദാനങ്ങളുമൊക്കെ നൽകി.
വിദ്വേഷപ്രസംഗങ്ങളും വിഭാഗീയതയുമൊക്കെ അപമാനമാകുന്ന കാലത്ത് വേദനിക്കുന്നയാളെ ചേർത്തുനിർത്തുന്ന പുതുവത്സരക്കാഴ്ച കേരളത്തിന് അഭിമാനമായി. പക്ഷേ, മാത്യു ബെന്നിയെന്ന ക്ഷീരകർഷകന്റെ വേദന തിരിച്ചറിഞ്ഞ നമുക്ക്, ഇതേ ദുരവസ്ഥകളിലൂടെ ഏറിയോ കുറഞ്ഞോ കടന്നുപോകുന്ന ലക്ഷക്കണക്കിനു ക്ഷീരകർഷകരുടെ കഷ്ടനഷ്ടങ്ങളെക്കുറിച്ചും ബോധ്യമുണ്ടാകണം.
2023 ഒക്ടോബർ 20ന് ദീപികയുടെ മുഖപ്രസംഗത്തിൽ, ‘കേരളം കണികണ്ടുണരുന്ന നന്മ’യ്ക്കു പ്രതിഫലമായി ക്ഷീരകർഷകർക്കു ലഭിക്കുന്നത് കണ്ണീരാണെന്ന് അവരുടെ നഷ്ടക്കണക്കുകൾ നിരത്തി പറഞ്ഞിരുന്നു. ഉത്പാദനച്ചെലവിന്റെ 70 ശതമാനവും തീറ്റയ്ക്കാണ് ചെലവാകുന്നത്. മിൽമയും കേരള സർക്കാരിന്റെ കീഴിലുള്ള കേരള ഫീഡ്സും കാലിത്തീറ്റ 50 കിലോയുടെ ചാക്കിന് വർഷംതോറും 100 മുതൽ 250 രൂപവരെ വില വർധിപ്പിക്കും. പത്ത് ചാക്ക് കാലിത്തീറ്റ വരെ സബ്സിഡിയില്‍ ലഭിച്ചിരുന്നത് ഇപ്പോള്‍ നാല് ചാക്കായി കുറച്ചു. ക്ഷീരവകുപ്പില്‍നിന്ന് വൈക്കോൽ സബ്സിഡിയും വെട്ടിച്ചുരുക്കി.
225 രൂപയ്ക്ക് ലഭിച്ചിരുന്ന 30 കിലോയുടെ വൈക്കോല്‍ കെട്ടിന്റെ വില 350 രൂപയായി. പിണ്ണാക്കിനും വില കൂടി. ഉത്പാദനച്ചെലവിനൊപ്പം കർഷകരുടെ അധ്വാനത്തിനും ന്യായമായ കൂലി നിശ്ചയിച്ചാൽ ലാഭമൊന്നുമുണ്ടാകില്ല. ഇതിനൊക്കെ പുറമേയാണ് ഭക്ഷ്യവിഷബാധയേറ്റോ പകർച്ചവ്യാധിയാലോ കന്നുകാലികളും മറ്റു വളർത്തുമൃഗങ്ങളും ഒറ്റയ്ക്കോ കൂട്ടമായോ ചാകുന്നത്.
പക്ഷേ, മൃഗസംരക്ഷണവകുപ്പിന്റെ ഗോസമൃദ്ധി ഇൻഷ്വറൻസ് പദ്ധതി മുടങ്ങിയിരിക്കുകയാണ്. ബജറ്റിൽ അനുവദിച്ച ആറു കോടി രൂപ മൃഗസംരക്ഷണ വകുപ്പിനു കൈമാറാത്തതാണ് കാരണം. കർഷകവിഹിതത്തിനൊപ്പം മൃഗസംരക്ഷണവകുപ്പിന്റെ വിഹിതംകൂടി ചേർത്താണ് പ്രീമിയം അടച്ചിരുന്നത്. എന്നാൽ, ഇക്കൊല്ലം ഇതിനുള്ള അനുമതി ധനവകുപ്പ് നിഷേധിച്ചിരിക്കുകയാണ്. സ്വകാര്യ ഇൻഷ്വറൻസിന്റെ അടവ് തുക പാവപ്പെട്ട കർഷകർക്കു താങ്ങാവുന്നതല്ല. ഇൻഷ്വറൻസ് ഇല്ലെങ്കിൽ മാത്യു ബെന്നിക്കു സംഭവിച്ച ദുരന്തം മറ്റുള്ളവർക്ക് ഉണ്ടാകുന്പോൾ തിരിഞ്ഞുനോക്കാൻപോലും ആരുമുണ്ടാകില്ല.
മാത്യുവിന്റെ വീട്ടിലെത്തിയ മന്ത്രി ചിഞ്ചുറാണി പറഞ്ഞത് കറവപ്പശുക്കൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നാണ്. 60 ശതമാനം കേന്ദ്രഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ചെലവഴിച്ചായിരിക്കും പദ്ധതിയെന്നും, കേന്ദ്രഫണ്ട് ലഭിച്ചാൽ മൂന്നു വർഷത്തിനകം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. ഇതുവരെയുള്ള അനുഭവം വച്ചു നോക്കിയാൽ, മൂന്നുവർഷത്തിനുശേഷം കേന്ദ്രം അവഗണിച്ചെന്ന മറ്റൊരു മറുപടിയല്ലാതെ എന്തെങ്കിലും സംഭവിക്കുമോ? മൂന്നു വർഷമെന്നു തീരുമാനിച്ചതും നന്നായി. അപ്പോഴേക്കും ഈ സർക്കാരിന്റെ കാലാവധി കഴിയുമല്ലോ. ഒരു കാര്യം മറക്കരുത്; സർക്കാർ കാഴ്ചക്കാരാകുന്പോഴാണ് ഉദാരമതികൾക്കു കളത്തിലിറങ്ങേണ്ടിവരുന്നത്. ക്ലിഫ്ഹൗസിൽ പശു വളർത്താൻ അരക്കോടി രൂപയ്ക്കടുത്തു ചെലവഴിച്ച് കാലിത്തൊഴുത്തും ചാണകക്കുഴിയും പണിയുന്ന മുഖ്യമന്ത്രിയെങ്കിലും അറിയേണ്ടേ, ചാണകം മണക്കുന്ന ക്ഷീരകർഷകരുടെ പെടാപ്പാട്?