കേരളത്തിന്റെ വനമേഖലകളിൽ ജീവിക്കുന്ന കർഷകരോട് ശത്രുതാമനോഭാവത്തോടെ പെരുമാറുകയും വലിയ വനം-പരിസ്ഥിതി സംരക്ഷകരായി നടിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മറ്റെന്തെങ്കിലും താത്പര്യമുണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ട്. കാർബൺ ഫണ്ട് കൈക്കലാക്കാൻ ഉദ്യോഗസ്ഥർ വഴിവിട്ട കാര്യങ്ങൾ ചെയ്യുന്നുണ്ടോയെന്നു പരിശോധിക്കണം.
വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വനം വികസന ഏജൻസികളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക അഴിമതിയാണ്. രണ്ടു ചോദ്യങ്ങൾക്കാണ് സർക്കാർ ഉത്തരം പറയേണ്ടത്.
ഒന്ന്, സർക്കാർ ശന്പളത്തിനു പുറമേ തട്ടിപ്പും വെട്ടിപ്പും നടത്തി പൊതുമുതൽ കൊള്ളയടിച്ച കാട്ടുകള്ളന്മാർ ഇനിയും തത്സ്ഥാനത്തു തുടരുമോ? രണ്ട്, കർഷകർക്കെതിരേ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശത്രുതാപരമായ നടപടിക്രമങ്ങൾ കാർബൺ ഫണ്ട് പോലെയുള്ള ഏതെങ്കിലും സാന്പത്തിക നേട്ടങ്ങൾക്കുവേണ്ടിയാണോയെന്ന കാര്യവും സർക്കാർ പരിശോധിക്കുമോ?
സംസ്ഥാനത്തൊട്ടാകെയാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. വനം വികസിപ്പിക്കുന്നവരും കാടു കാണാൻ വിനോദസഞ്ചാരികൾക്ക് അനുമതി കൊടുക്കുന്നവരുമെല്ലാം പണം സ്വന്തം വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നുവെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. ഇക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള കാന്റീനുകൾ, വന ഉത്പന്ന വിപണനം എന്നിവയിൽനിന്നു ലഭിക്കുന്ന ലാഭത്തിന്റെ വലിയ പങ്കും വീതംവച്ച് എടുക്കുകയായിരുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വനപരിപാലനത്തിനായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അനുവദിക്കുന്ന പദ്ധതികളിൽ പരക്കെ അഴിമതിയാണ്. വേലികെട്ടൽ, വഴിതെളിക്കൽ, കാട്ടുതീ തടയുന്നതിനുള്ള ഫയർലൈൻ തെളിക്കൽ, റോഡ് നിർമാണം, മരാമത്ത് പ്രവൃത്തികൾ തുടങ്ങിയവയിലെല്ലാം ക്രമക്കേടുകളുണ്ട്.
ഡിഎഫ്ഒ (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ) മുഖേന ക്വട്ടേഷൻ, ടെൻഡർ വിളിച്ച് കരാറുകാരെ തെരഞ്ഞെടുത്ത് എഗ്രിമെന്റ് വയ്ക്കുമെങ്കിലും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചു പണി പൂർത്തിയാക്കിയശേഷം കരാറുകാരൻ പൂർത്തിയാക്കിയതായി വ്യാജബില്ലുകൾ നൽകി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നു പണം തട്ടിയെടുക്കും.
ഇടുക്കി ജില്ലയിലാണ് വ്യാപക അഴിമതി കണ്ടെത്തിയതെങ്കിലും തിരുവനന്തപുരം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂർ, കോട്ടയം ജില്ലകളിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. കോന്നി വനം വികസന ഏജൻസിയുടെ കീഴിലെ ഒട്ടുമിക്ക നിർമാണ പ്രവൃത്തികളും വനംവകുപ്പ് ജീവനക്കാരന്റെ ഭാര്യയുടെ നേതൃത്വത്തിലുള്ള സൊസൈറ്റിക്ക് നൽകിവരുന്നതായി വിജിലൻസ് കണ്ടെത്തി.
തേക്കടിയിലുൾപ്പെടെ സഞ്ചാരികളിൽനിന്നു പിരിക്കുന്ന ഫീസുകൾ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ഗൂഗിൾപേ വഴി മാറ്റുകയാണ്. കോട്ടയം വനം വികസന ഏജൻസിയിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ ഗൂഗിൾ പേ അക്കൗണ്ടിൽ കഴിഞ്ഞ ആറുമാസത്തിനകം നിരവധി അസ്വാഭാവിക സാന്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തി.
രസീതില്ലാതെയാണ് വന ഉത്പന്നങ്ങൾ പലയിടത്തും വിറ്റഴിക്കുന്നത്. മറ്റു ചിലയിടത്ത് രസീതു നൽകിയാലും അതിൽ നന്പരോ സീലോ ഇല്ല. വയനാട് ബാണാസുര-മീൻമുട്ടി വെള്ളച്ചാട്ടത്തിലെ വന സംരക്ഷണ സമിതിയിൽ 2022ൽ വനവിഭവങ്ങൾ വിറ്റ തുക ഇതുവരെ അടച്ചിട്ടില്ല.
അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കുന്ന പാരന്പര്യം ഫലത്തിൽ കേരളത്തിലില്ല. തത്കാലത്തേക്കു പുറത്താക്കിയാലും അട്ടിമറിക്കപ്പെടുന്ന കേസ് വർഷങ്ങൾക്കുശേഷം തള്ളിപ്പോകുന്നതോടെ ശന്പളം കുടിശിക സഹിതം വാങ്ങിക്കൊണ്ട് ഉദ്യോഗസ്ഥർ തിരികെ ജോലിയിൽ പ്രവേശിക്കുന്നത് അപൂർവമല്ല.
വിജിലൻസ് പരിശോധനയിൽ കാര്യങ്ങൾ ഒതുങ്ങരുത്. കേരളത്തിന്റെ വനമേഖലകളിൽ ജീവിക്കുന്ന കർഷകരോട് ശത്രുതാമനോഭാവത്തോടെ പെരുമാറുകയും വലിയ വനം-പരിസ്ഥിതി സംരക്ഷകരായി നടിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മറ്റെന്തെങ്കിലും താത്പര്യമുണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ട്. കാർബൺ ഫണ്ട് കൈക്കലാക്കാൻ ഉദ്യോഗസ്ഥർ വഴിവിട്ട കാര്യങ്ങൾ ചെയ്യുന്നുണ്ടോയെന്നു പരിശോധിക്കണം.
ആഗോളതാപനത്തെ മറികടക്കാൻ വൻകിട വ്യവസായ ശാലകൾ പുറംതള്ളുന്ന കാർബൺ മലിനീകരണത്തിനു പകരം വനവത്കരണം നടത്തുകയോ വനം സംരക്ഷിക്കുകയോ ചെയ്യേണ്ടതുണ്ട്. ഇതിനായി ലോകത്തെവിടെയും അവർ ചെലവഴിക്കുന്നതാണ് കാർബൺ ഫണ്ട്. വലിയൊരു തട്ടിപ്പു മേഖലയായി ഇതു മാറിയിട്ടുണ്ട്.
30 ശതമാനത്തിലേറെ വനഭൂമിയുള്ള കേരളത്തിൽ ജനവാസമേഖലകൾപോലും വനമാക്കാനുള്ള ചില സംഘടനകളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും അമിതാവേശം അന്വേഷണവിധേയമാക്കേണ്ടതാണ്. വനം വകുപ്പ് കൈപ്പറ്റിയിട്ടുള്ള കാർബൺ ക്രെഡിറ്റ് ഫണ്ട് എത്രയെന്നും അവ എങ്ങനെ ചെലവഴിച്ചെന്നും അറിയണം.
വനാതിർത്തികളോടു ചേർന്നുകിടക്കുന്ന കൃഷിഭൂമി നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാനെന്ന പേരിൽ കർഷകരെ ആട്ടിപ്പായിക്കാനാണ് വനംവകുപ്പ് ആസൂത്രിതനീക്കം നടത്തുന്നതെന്നും ആരോപണമുണ്ട്. പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതാണ്.
പക്ഷേ, അതിനായി ഒരുപറ്റം മനുഷ്യരെ ശിക്ഷിക്കാനാവില്ല. വനംവകുപ്പിലെയും അതിനുകീഴിലുള്ള സ്ഥാപനങ്ങളിലെയും നിരവധി ജീവനക്കാർ സത്യസന്ധരല്ലെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. ഈ കാട്ടുകള്ളന്മാർ കാർബൺ ഫണ്ടിന്റെ കാര്യത്തിൽ എന്താണു ചെയ്യുന്നതെന്നും ഉടന് അന്വേഷണം നടത്തണം.