മഞ്ഞണിഞ്ഞ മലനിരകൾക്കും ആപ്പിൾതോട്ടങ്ങൾക്കുമിടെ കാഷ്മീരി പണ്ഡിറ്റുകളുടെ ആളൊഴിഞ്ഞ വീടുകളും നുഴഞ്ഞുകയറ്റക്കാരുൾപ്പെടെയുള്ള ഭീകരരെ ഭയന്നു കഴിയുന്ന നാട്ടുകാരും കാഷ്മീരിന്റെ നൊന്പരമാണ്. ചോദ്യം ചെയ്യാൻ വിളിച്ചുകൊണ്ടുപോയ മനുഷ്യരെ മൃതദേഹങ്ങളായി തിരിച്ചു കൊണ്ടുവരുന്പോൾ സ്വാഭാവികമായും സൈന്യത്തിനെതിരേ ജനവികാരമുണ്ടാകും. ആ വികാരം തീവ്രവാദികൾക്ക് അനുകൂലമാകാൻ സാധ്യതയേറെയാണ്; അതു തടയേണ്ടതുണ്ട്.
സ്വർഗം ഭൂമിയുമായി സംഗമിക്കുന്ന ഇടമെന്ന് കാഷ്മീരിനെക്കുറിച്ചു പറയാറുണ്ട്. അവിടെ പോയിട്ടുള്ളവർക്കറിയാം, ആ വിശേഷണത്തിൽ അതിശയോക്തിയൊന്നുമില്ലെന്ന്. പക്ഷേ, സ്വർഗം മാത്രമല്ല, ഹിമാലയത്തിന്റെ അതിർത്തി കടന്നെത്തിയ തീവ്രവാദമെന്ന നരകവും ദാൽ തടാകത്തിൽ മുഖം നോക്കി.
അത് കാഷ്മീർ താഴ്വരയിൽ ചോരയും കണ്ണീരും വീഴ്ത്തിയതോടെ സമാധാനം പലായനം ചെയ്തു. അങ്ങനെ, മഞ്ഞണിഞ്ഞ മലനിരകൾക്കും ആപ്പിൾതോട്ടങ്ങൾക്കുമിടെ കാഷ്മീരി പണ്ഡിറ്റുകളുടെ ആളൊഴിഞ്ഞ വീടുകളും നുഴഞ്ഞുകയറ്റക്കാരുൾപ്പെടെയുള്ള ഭീകരരെ ഭയന്നു കഴിയുന്ന നാട്ടുകാരും കാഷ്മീരിന്റെ നൊന്പരമായി.
കാഷ്മീർ താഴ്വരയിലെ ഏറ്റവും പുതിയ ഭീകരാക്രമണം ഇക്കഴിഞ്ഞ 21നായിരുന്നു. സൈനികവാഹനത്തിനു നേരേ ഭീകരർ നടത്തിയ വെടിവയ്പിൽ അഞ്ചു സൈനികരാണ് വീരമൃത്യു വരിച്ചത്. പിന്നിൽ ലഷ്കർ ഇ തോയ്ബയാണെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ നൽകിയ സൂചന.
അതേസമയം, ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള പീപ്പിള്സ് ആന്റിഫാസിസ്റ്റ് ഫ്രണ്ട് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. പക്ഷേ, പൂഞ്ചിലെ ക്രിമിനൽ ഫയൽ അതിലൊതുങ്ങിയില്ല. സൈന്യം ചോദ്യം ചെയ്യാൻ വിളിപ്പിച്ച മൂന്നു പ്രദേശവാസികളെ മണിക്കൂറുകൾക്കകം മരിച്ച നിലയിൽ കണ്ടെത്തിയതും മറ്റൊരു കുറ്റകൃത്യമായി. ഇതേത്തുടർന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കാഷ്മീരിലെത്തിയത്. പിന്നീട് അദ്ദേഹം നടത്തിയ പ്രസ്താവന, ജനങ്ങളുടെ ഹൃദയം കീഴടക്കാതെ ഭീകരതയെ കീഴടക്കാനാവില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞുള്ളതായിരുന്നു.
""ഒരിന്ത്യക്കാരനെയും ബാധിക്കുന്ന തെറ്റുകൾ നിങ്ങൾ ചെയ്യരുത്. നമുക്ക് യുദ്ധങ്ങൾ ജയിക്കുകയും ഭീകരരെ ഉന്മൂലനം ചെയ്യുകയും വേണം. പക്ഷേ, ജനങ്ങളുടെ ഹൃദയം കീഴടക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. നിങ്ങൾ ജാഗരൂകരാണ്; പക്ഷേ, കൂടുതൽ ജാഗ്രത വേണ്ടിയിരിക്കുന്നു'' -അദ്ദേഹം സൈനികരോടു പറഞ്ഞു.
മന്ത്രിയുടെ തിരിച്ചറിവും യാഥാർഥ്യബോധവും സൈന്യത്തിന് ഉൾക്കൊള്ളാനായാൽ കാഷ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ വിജയസാധ്യത വർധിക്കുകതന്നെ ചെയ്യും. തീവ്രവാദികൾ സൈനികരെ വധിച്ച് പ്രകോപനം സൃഷ്ടിക്കുന്ന കാലത്തും പാലിക്കേണ്ട സംയമനത്തെക്കുറിച്ചാണ് രാജ്നാഥ് സിംഗ് ഓർമിപ്പിച്ചത്.
ഒരുവശത്തു പാക്കിസ്ഥാൻ ഭീകരവാദികളും തീവ്രചിന്താഗതിയുള്ള കാഷ്മീരികളും, മറുവശത്ത് സാധാരണക്കാരായ ഗ്രാമീണരും നിലകൊള്ളുന്പോൾ നടുവിലുള്ള സൈനികർ ജാഗ്രത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞദിവസത്തെ ഭീകരാക്രമണത്തെക്കുറിച്ചു മാത്രമല്ല, സൈന്യം സ്ഥിരമായി പാലിക്കേണ്ട സംയമനത്തെക്കുറിച്ചുമാണ് മന്ത്രി മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
ചോദ്യം ചെയ്യാൻ വിളിച്ചുകൊണ്ടുപോയ മനുഷ്യരെ മൃതദേഹങ്ങളായി തിരിച്ചു കൊണ്ടുവരുന്പോൾ സ്വാഭാവികമായും സൈന്യത്തിനെതിരേ ജനവികാരമുണ്ടാകും. ആ വികാരം തീവ്രവാദികൾക്ക് അനുകൂലമാകാൻ സാധ്യതയേറെയാണ്; അതു തടയേണ്ടതുണ്ട്.
പൂഞ്ചിലെ ബാഫിയാസ് മേഖലയിൽനിന്നു സൈന്യം കസ്റ്റഡിയിലെടുത്ത മൂന്നു യുവാക്കളെ സൈനികർ കസ്റ്റഡിയിൽ പീഡിപ്പിച്ചു കൊന്നെന്നാണ് കുടുംബാംഗങ്ങൾ ആരോപിച്ചത്. യുവാക്കളെ സൈനികർ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കസ്റ്റഡിയിലെടുത്ത അഞ്ചുപേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലുമുണ്ട്.
സംഘർഷം പൊട്ടിപ്പുറപ്പെടാതിരിക്കാൻ ഇന്റർനെറ്റ് സേവനങ്ങൾ മേഖലയിൽ മുടക്കിയിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ രാജ്നാഥ് സിംഗ് സന്ദർശിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തി ആശ്വസിപ്പിക്കുകയും ചെയ്തു.
കുടുംബാംഗങ്ങൾക്കു സർക്കാർ ജോലി പരിഗണിക്കുമെന്നും നീതി ഉറപ്പാക്കുമെന്നും വാഗ്ദാനം ചെയ്തു. സൈന്യം നടത്തുന്ന ആഭ്യന്തര അന്വേഷണത്തിൽ ആളുകൾക്ക് വിശ്വാസം ഉണ്ടാകില്ലെന്നതു കണക്കിലെടുത്ത് കരസേന ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
കാഷ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ നടപടി സുപ്രീംകോടതി അംഗീകരിച്ചത് രണ്ടാഴ്ച മുന്പാണ്. രാജ്നാഥ് സിംഗിന്റെ ശ്രമം പക്വതയോടെ ഉള്ളതാണ്. 2003ൽ വാജ്പേയ് പറഞ്ഞതുപോലെ, സുഹൃത്തുക്കളെ നമുക്കു മാറ്റാം.
പക്ഷേ, അയൽക്കാരെ മാറ്റാനാവില്ലല്ലോ. ആ യാഥാർഥ്യത്തിൽ ഊന്നിയുള്ള ശ്രമങ്ങളാണു നടത്തേണ്ടത്. ഇതുവരെയുള്ള ശ്രമങ്ങളൊന്നും പൂർണവിജയം കണ്ടിട്ടില്ലെങ്കിലും അതേ പാതയിൽ നമുക്കു തുടരേണ്ടതുണ്ട്. ഭാരത്താൽ വഴിയിലുപേക്ഷിക്കേണ്ട ഭാണ്ഡമല്ല, സ്വർഗം ഭൂമിയുമായി സംഗമിക്കുന്ന കാഷ്മീർ.