യുവാക്കൾപോലും അകാലമരണത്തിനിരയാകുന്നതും ശ്വാസകോശ ഹൃദയവൃക്ക സംബന്ധമായ രോഗങ്ങൾക്ക് അടിമപ്പെടുന്നതും അടുത്തയിടെ വർധിക്കുന്നതായി പറയുന്നുണ്ടെങ്കിലും പഠനങ്ങൾ നടക്കുന്നതേയുള്ളൂ. 2020ൽ ലോകത്തെ കീഴക്കിയ കോവിഡിന്റെ മാത്രമല്ല, വാക്സിന്റെ അനന്തരഫലങ്ങളെക്കുറിച്ചുപോലും ആഴത്തിലുള്ള പഠനങ്ങൾ തുടരുകയാണ്.
കഴിഞ്ഞ മേയ് അഞ്ചിനാണ് ലോകാരോഗ്യസംഘടന ഒരു ‘പൊതുജനാരോഗ്യ അടിയന്തരാവസ്ഥ’ എന്ന നിലയിൽ കോവിഡ് 19ന് അന്ത്യമായി എന്ന് ഏറെ പ്രതീക്ഷകളോടെ പ്രഖ്യാപിച്ചത്. എന്നാൽ, ഇനിമേലിൽ ഇതൊരു ആഗോള ഭീഷണിയാകില്ലെന്ന് ഈ പ്രഖ്യാപനത്തിന് അർഥമില്ലെന്നും അവർക്ക് കൂട്ടിച്ചേർക്കേണ്ടിവന്നു.
താത്കാലിക ആശ്വാസത്തെ പ്രഖ്യാപിക്കുന്നതിനൊപ്പം നിതാന്ത ജാഗ്രതയ്ക്കുള്ള ആഹ്വാനംകൂടിയായിരുന്നു അത്. കോവിഡിന്റെ ഉപവകഭേദമായ ജെഎൻ. 1 രാജ്യത്ത് വ്യാപകമാകുന്നതിനെ ഈ പശ്ചാത്തലത്തിൽ വേണം കാണാൻ.
പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെന്നും അതേസമയം, പ്രായമേറിയവരും മറ്റു രോഗങ്ങളുള്ളവരും കരുതിയിരിക്കണമെന്നുമാണ് മുന്നറിയിപ്പ്. ഈ വിഭാഗത്തിൽ പെടുന്ന ലക്ഷക്കണക്കിനാളുകൾ സംസ്ഥാനത്ത് ഉണ്ടെന്നത് നാം ഗൗരവത്തിലെടുക്കേണ്ടതാണ്.
മാത്രമല്ല, ആരോഗ്യമുള്ളവർക്കും കോവിഡ് ബാധിച്ചാലുണ്ടാകാനിടയുള്ള അനന്തരഫലങ്ങൾ ഗുരുതരമാകാമെന്ന സൂചനകളും അവഗണിക്കരുത്.
സംസ്ഥാനത്ത് ക്രിസ്മസ് അവധിക്കാലത്തിനുശേഷം കോവിഡ് കേസുകളിൽ വലിയ വർധനയ്്ക്കു സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പ്രതിരോധശേഷി കുറവുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനെക്കുറിച്ച് ആരോഗ്യ വിദഗ്ധർ കൂടിയാലോചനയിലാണ്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ 128 പുതിയ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ആകെ സജീവ കോവിഡ് കേസുകൾ 3,128 ആയി. രാജ്യത്തൊട്ടാകെയുള്ള സജീവ കോവിഡ് കേസുകളുടെ എണ്ണം 4,054 ആയപ്പോഴാണിത്.
കർണാടകത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. തിങ്കളാഴ്ച മാത്രം 92 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അന്നേദിവസം തമിഴ്നാട്ടിൽ 11 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിലെ ആകെയുള്ള 139 കേസുകളിൽ നാലുപേർക്ക് ജെഎൻ.1 ആണെന്നും സ്ഥിരീകരിച്ചു.
ഇനിയിപ്പോൾ ന്യൂ ഇയർ ആഘോഷംകൂടി കഴിയുന്പോഴേക്കും രോഗികളുടെ എണ്ണം വർധിക്കാനാണു സാധ്യത. കടുത്ത പനിയും അനുബന്ധ ലക്ഷണങ്ങളുമായി നിരവധിപ്പേർ ആശുപത്രിയിൽ എത്തുന്നുണ്ട്. അത്ര ഗുരുതര ലക്ഷണങ്ങൾ കാണാത്തതിനാൽ പലരും ആശുപത്രിയിൽ എത്തുകയോ കോവിഡ് പരിശോധന നടത്തുകയോ ചെയ്യുന്നില്ല.
എന്നാൽ, ഇത്തരക്കാരിൽനിന്നു രോഗം പകരുന്നത് പ്രായമേറിയവരിലേക്കും മറ്റു രോഗങ്ങൾ ഉള്ളവരിലേക്കുമാണെങ്കിൽ അപകടസാധ്യതയുണ്ട്. അതുകൊണ്ടാണ് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നത്. പ്രായമേറിയവരും മറ്റു രോഗങ്ങളുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും ശാരീരിക അകലം പാലിക്കുന്നതും മാസ്ക് ഉപയോഗിക്കുന്നതും രോഗവ്യാപനത്തെ ചെറുക്കാനുള്ള മാർഗങ്ങളാണ്.
സോപ്പുപയോഗിച്ച് കൈകൾ നന്നായി കഴുകുന്നതും ഇടയ്ക്ക് സാനിറ്റൈസർ ഉപയോഗിക്കുന്നതും പലരും കോവിഡിനെ പ്രതിരോധിക്കാൻ മാത്രമല്ല, ആരോഗ്യജീവിതത്തിന്റെ ഭാഗമായിട്ടാണ് കാണുന്നത്. എന്നാൽ, മഹാമാരികളെ പ്രതിരോധിക്കാൻ ഏതാനും വ്യക്തികൾ മാത്രം ശുചിത്വം പാലിക്കുകയും മുൻകരുതലെടുക്കുകയും ചെയ്താൽ മതിയാകില്ല. എല്ലാ വ്യക്തികളും പാലിക്കേണ്ട സാമൂഹിക പ്രതിബദ്ധതയാണത്.
യുവാക്കൾപോലും അകാലമരണത്തിനിരയാകുന്നതും ശ്വാസകോശ, ഹൃദയ, വൃക്ക സംബന്ധമായ രോഗങ്ങൾക്ക് അടിമപ്പെടുന്നതും അടുത്തിടെ വർധിക്കുന്നതായി പറയുന്നുണ്ടെങ്കിലും പഠനങ്ങൾ നടക്കുന്നതേയുള്ളൂ. 2020ൽ ലോകത്തെ കീഴക്കിയ കോവിഡിന്റെ മാത്രമല്ല, വാക്സിന്റെ അനന്തരഫലങ്ങളെക്കുറിച്ചുപോലും ആഴത്തിലുള്ള പഠനങ്ങൾ തുടരുകയാണ്.
2019 നവംബർ, ഡിസംബർ മാസങ്ങളിൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ടതായി കണക്കാക്കപ്പെടുന്ന കൊറോണ വൈറസ് രോഗത്തെ 2020 മാർച്ച് 11നാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്. 70 കോടിയിലേറെ അളുകൾ രോഗികളായി.
ഔദ്യോഗിക കണക്കുകളനുസരിച്ചുതന്നെ 69 ലക്ഷത്തിലേറെ ആളുകൾ മരിച്ചു. ഇന്ത്യയിൽ 5.33 ലക്ഷത്തിലേറെ മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിൽ 72,063 എണ്ണം കേരളത്തിലായിരുന്നു. യഥാർഥ കണക്കുകൾ ഇതിലേറെയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ലോക് ഡൗണിലും തൊഴിൽനഷ്ടത്തിലും സാന്പത്തികത്തകർച്ചയിലും സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെയാണ് നാം കടന്നുപോയത്. ഒരു പക്ഷേ, വീണ്ടും അത്തരമൊരു സ്ഥിതിവിശേഷമുണ്ടാകുന്നത് ചിന്തിക്കാൻപോലും പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഈ രോഗത്തിന്റെ ഇനിയും സ്ഥിരീകരിക്കാത്ത അനന്തര ഫലങ്ങളോർത്തെങ്കിലും മുൻകരുതലുകൾ സ്വീകരിക്കുകയും പുതിയ വകഭേദത്തെ വഴിയിൽ തടയുകയുമാണ് അഭികാമ്യം.