ദൈവം സ്വർഗത്തിൽനിന്ന് അയച്ച സ്നേഹസന്ദേശത്തെ ഗൗനിച്ചിരുന്നെങ്കിൽ ഭൂമിയിൽ കാര്യങ്ങൾ ഇങ്ങനെയാകുമായിരുന്നില്ല. പാലസ്തീൻ, ഇസ്രായേൽ, യുക്രെയ്ൻ, സൊമാലിയ, യെമൻ, മണിപ്പുർ... കഴിഞ്ഞ ക്രിസ്മസിനുണ്ടായിരുന്ന എത്രയോ മനുഷ്യർ അവരുടേതല്ലാത്ത കുറ്റങ്ങളാൽ വധിക്കപ്പെട്ടു. സമാധാനം മാത്രമല്ല, ജീവിക്കാനുള്ള മറ്റുള്ളവരുടെ അവകാശങ്ങൾ പോലും കവർന്നെടുക്കപ്പെടുകയാണ്. എത്രയോ മനുഷ്യർ സ്വന്തം വീടുകളിൽനിന്നു നിഷ്കാസിതരായി.
ലോകം വീണ്ടുമൊരു ക്രിസ്മസ് ആഘോഷിക്കുകയാണ്. കഴിഞ്ഞുപോയ എല്ലാ ക്രിസ്മസുംപോലെ ഇത്തവണയും അതു സമാധാനത്തെക്കുറിച്ചുതന്നെയാണ് ഓർമിപ്പിക്കുന്നത്. പക്ഷേ, ഒരിളംകാറ്റുപോലെ അതു നമ്മെ കടന്നുപോകുന്നു. അപ്പോഴുള്ള ആർദ്രതയല്ലാതെ നമ്മുടെ ഹൃദയത്തെ അതു സ്പർശിക്കുന്നില്ല. എങ്കിലും, നല്ല മനസും സമാധാനവും ആശംസിക്കാനുള്ള നിയോഗമാണ് പിറവിത്തിരുന്നാളിനുള്ളത്.
ഗുരു നിത്യചൈതന്യയതി വിവർത്തം ചെയ്ത ഖലീൽ ജിബ്രാന്റെ ‘മനുഷ്യപുത്രനായ യേശു’എന്ന പുസ്തകത്തിൽ മറിയത്തിന്റെ അമ്മ അന്ന ഇങ്ങനെ പറയുന്നുണ്ട്: ‘ഇപ്പോഴും അവന്റെ അമ്മയുടെ കവിളിൽ ഉമ്മ വയ്ക്കുന്പോൾ അവന്റെ സൗരഭ്യം എന്നിൽ വന്നു നിറയുന്നു.
എന്റെ കൈകളിൽ അവന്റെ മൃദുലമായ ശരീരം നിറഞ്ഞു നിൽക്കും. എന്റെ കണ്ണുകൾ രണ്ടും നിറഞ്ഞുപോകുന്നു.’ ക്രിസ്തുവിനെ ഓർമിപ്പിക്കാൻ ആളില്ലാതാവുകയാണോ? ആരെ ചുംബിക്കുന്പോഴാണ് ഇപ്പോൾ ക്രിസ്തുവിന്റെ സൗരഭ്യം അപരന് അനുഭവപ്പെടുന്നത്? ക്രിസ്തുവിന്റേതായി തോന്നുന്ന ആലിംഗനങ്ങൾ എത്രയുണ്ട്?
പുൽക്കൂട്ടിലേക്കു നോക്കുന്പോൾ ക്രിസ്തുവിന്റെ മണവും ഗുണവുമില്ലാത്ത സ്വന്തം ദേഹത്തെക്കുറിച്ചു ചിന്തിക്കൂ എന്നാണ് ഖലീൽ ജിബ്രാൻ അന്നയെക്കൊണ്ടു പറയിക്കുന്നത്. പുൽക്കൂട് ഗൃഹാതുരത്വമുളവാക്കുന്ന കാഴ്ചയാണ്.
ഇല്ലാതായ സമാധാനത്തെക്കുറിച്ച് അത് ഓർമിപ്പിക്കും. ലാളിത്യത്തെയും അതേസമയം നമ്മൾ മറ്റുള്ളവർക്കു സമ്മാനിച്ച ദാരിദ്ര്യത്തെയും അത് കൺമുന്നിലെത്തിക്കും. മറ്റുള്ളവർക്കു മുന്നിൽ നമ്മൾ കൊട്ടിയടച്ച വാതിലുകളെക്കുറിച്ച് പുൽക്കൂട്ടിലെ അപ്പനും അമ്മയും പറയാതെ പറയുന്നുണ്ട്.
ഒരു നന്മയ്ക്കും സ്പർശിക്കാനാവാതെ നിഷ്ക്രിയതയുടെ മഞ്ഞുമൂടിക്കിടക്കുന്ന മനസുകളുടെ നേർക്കാഴ്ചയാണ് പുൽക്കൂട്... അങ്ങനെ വെളിച്ചത്തിന്റെ എത്രയെത്ര എത്രയെത്ര നക്ഷത്രങ്ങളാണ് പുൽക്കൂട്ടിലേക്ക് നമ്മെ നയിക്കുന്നത്. പക്ഷേ, നമ്മൾ നോക്കുന്നതേയുള്ളു കാണുന്നില്ല.
ദൈവം സ്വർഗത്തിൽനിന്ന് അയച്ച സ്നേഹസന്ദേശത്തെ ഗൗനിച്ചിരുന്നെങ്കിൽ ഭൂമിയിൽ കാര്യങ്ങൾ ഇങ്ങനെയാകുമായിരുന്നില്ല. പാലസ്തീൻ, ഇസ്രായേൽ, യുക്രെയ്ൻ, സൊമാലിയ, യെമൻ, മണിപ്പുർ... കഴിഞ്ഞ ക്രിസ്മസിനുണ്ടായിരുന്ന എത്രയോ മനുഷ്യർ അവരുടേതല്ലാത്ത കുറ്റങ്ങളാൽ വധിക്കപ്പെട്ടു.
സമാധാനം മാത്രമല്ല, ജീവിക്കാനുള്ള മറ്റുള്ളവരുടെ അവകാശങ്ങൾ പോലും കവർന്നെടുക്കപ്പെടുകയാണ്. എത്രയോ മനുഷ്യർ സ്വന്തം വീടുകളിൽനിന്നു നിഷ്കാസിതരായി. മറ്റൊരു മതത്തിൽ പെട്ടവരായതിനാൽ മാത്രം കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. അതേ കാരണത്താൽ സ്ത്രീകളെ ലൈംഗിക അടിമകളാക്കി വിൽക്കുന്നു.
തീവ്രവാദവും പകരംവീട്ടലും സർവാധിപതികളുടെ ഈഗോയും ലോകസമാധാനം കെടുത്തുകയാണ്. നിസാര കാര്യങ്ങളെ യുദ്ധസമാനമായ തർക്കങ്ങളാക്കി മാറ്റുന്നതിൽ ക്രിസ്തുവിനെക്കുറിച്ചു പ്രസംഗിക്കുന്നവർക്കും ലജ്ജയില്ലാതായി.
ഷാർലറ്റ് കർപ്പെന്ററുടേതായി ഒരു വാക്യമുണ്ട്. “ഹൃദയത്തിൽ പുൽക്കൂട് കണ്ടെത്താനാകാത്തവർക്ക് ഒരു ക്രിസ്മസ് ട്രീയുടെ ചുവട്ടിൽ അതെങ്ങനെ കണ്ടെത്താനാകും?’അങ്ങനെയൊരു പ്രശ്നമുണ്ട്. ഹൃദയത്തിൽ പുൽക്കൂട് ഇല്ലാത്തതിനാൽ ദാരിദ്ര്യവും യുദ്ധവും മാനഭംഗങ്ങളും കൊലപാതകങ്ങളും നിറത്തിന്റെയും വംശത്തിന്റെയും പേരിലുള്ള വിവേചനങ്ങളുമൊക്കെ തുടരുകയാണ്.
ആഘോഷങ്ങളിൽനിന്ന് ഹൃദയത്തിലെ പിറവിത്തിരുന്നാളിലേക്ക് ഏറെ ദുരമുണ്ട്. മനുഷ്യവംശം അതു നടന്നുതീർക്കുവോളം സമാധാനം ഒരു പ്രസംഗമായും യുദ്ധം യാഥാർഥ്യമായും അവശേഷിക്കും.
മറ്റുള്ളവരോടു കരുതലുള്ള ആർദ്രഹൃദയം കൂടുതൽ മനുഷ്യരിൽ രൂപപ്പെടണം.
അത്തരം മനുഷ്യർ കുറച്ചെങ്കിലും ഉള്ളതുകൊണ്ടാണ് ഭൂമി പാവങ്ങൾക്ക് ഇത്രയെങ്കിലും വാസയോഗ്യമായി അനുഭവപ്പെടുന്നത്. “മനുഷ്യപുത്രനായ യേശു’’ വിൽ (ഭൂമിക ബുക്സ്, എടപ്പാൾ) അന്ന വീണ്ടും പറയുന്നുണ്ട്. ‘ഈ നസ്രേത്തിൽ സകലമാനപേരും അവനെ സ്നേഹിച്ചിരുന്നു.
അതിന്റെ കാരണവും എനിക്കറിയാം. വീട്ടിലുള്ളവർക്കായി ഞങ്ങൾ ആഹാരം ഉണ്ടാക്കിവയ്ക്കും. എന്നാൽ, അവൻ അത് എടുത്തുകൊണ്ടുപോയി വഴിയാത്രക്കാർക്കു കൊടുക്കും. വല്ല പലഹാരവും അവനായി ഞാൻ ഉണ്ടാക്കിക്കൊടുത്താൽ അതു രുചിച്ചുപോലും നോക്കാതെ മറ്റു കുട്ടികൾക്കു കൊടുത്തുകളയും.
അവൻ എന്റെ തോട്ടത്തിൽ കയറി മരങ്ങളിൽനിന്നു പഴങ്ങൾ ഇറുത്തെടുക്കും. അതൊന്നും അവനുവേണ്ടിയായിരുന്നില്ല. അവന്റെ കാലിനു നല്ല വേഗതയായിരുന്നു. അതുകൊണ്ട് അവൻ മറ്റു കുട്ടികളുടെ കൂടെ ഓട്ടപ്പന്തയത്തിനുചേരും.
എന്നാൽ, കൂടെ ഓടുന്നവർ തളരുന്നതു കണ്ടാൽ അവൻ സ്വയമേ തോറ്റു പിൻവാങ്ങിക്കൊള്ളും.’ ഇങ്ങനെ സകല മനുഷ്യരെയും സ്നേഹിക്കുകയും കാലിത്തൊഴുത്തിൽ പിറക്കാനും കുരിശിൽ കൊല്ലപ്പെടാനും തയാറാകുകയും ചെയ്ത ഒരു രാജാവിന്റെ പിറന്നാളാണ് ഇന്ന്. നമ്മുടെ ഹൃദയത്തിൽ ക്രിസ്തു പിറന്നോയെന്ന് നാളെ നമ്മോടു സംസാരിക്കാനും ചുംബിക്കാനും ആലിംഗനം ചെയ്യാനുമെത്തുന്ന അപരന് തിരിച്ചറിയാനാകട്ടെ.
എല്ലാവർക്കും ദീപികയുടെ ക്രിസ്മസ് ആശംസകൾ!