നിർദേശങ്ങൾ നൽകുന്നതിനും നിരീക്ഷണം നടത്തുന്നതിനുമൊന്നും കാശുമുടക്കില്ലല്ലോ. മുടക്കുന്നവരാകട്ടെ കടം വാങ്ങിയും കൊടുത്തും സഹികെട്ടു. ഇതിനൊരു ശാശ്വത പരിഹാരമുണ്ടാകണം. അടുപ്പിൽ തീ പുകഞ്ഞിട്ടുമതി ഇനി ഉപദേശങ്ങളും ഉത്തരവുകളും.
പാവപ്പെട്ട വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കൊടുക്കുന്നതിന്റെ പേരിൽ കടക്കെണിയിലായ പ്രധാനാധ്യാപകർ ഭക്ഷണമുപേക്ഷിച്ചു സമരത്തിനിറങ്ങുകയെന്നത് എത്ര ഖേദകരമാണ്. ഉച്ചഭക്ഷണ വിതരണത്തിനുള്ള തുക വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷനാണ് നിരാഹാര സമരത്തിന് ഒരുങ്ങുന്നത്. ഈ പ്രശ്നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മികച്ച രീതിയിൽ ഉച്ചഭക്ഷണ പദ്ധതി തയാറാക്കുന്ന സ്കൂളുകൾക്ക് സർക്കാർ അവാർഡുകൾ പ്രഖ്യാപിക്കാറുണ്ട്. പക്ഷേ, അരി വാങ്ങാനുള്ള പണം കൊടുക്കാതെ നല്ല ഊണിന് അവാർഡ് കൊടുത്തിട്ടെന്തു കാര്യം?
ഓണത്തിനുശേഷം തുക വർധിപ്പിക്കുമെന്നു നിയമസഭയ്ക്കും സംഘടനകൾക്കും നൽകിയ വാക്കു പാലിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് ഡിസംബർ ആദ്യ ആഴ്ചയിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഏകദിന നിരാഹാര സമരം നടത്തുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്. സർക്കാരിനെ വിശ്വസിച്ചു കൈയിൽനിന്നു പണം മുടക്കി ഇത്ര വലിയൊരു പദ്ധതി പരാതിയില്ലാതെ നടത്തിക്കൊണ്ടിരിക്കുന്നവർക്ക് പട്ടിണിസമരത്തിനിറങ്ങേണ്ട ഗതികേടുണ്ടാകരുത്. 2016ൽ അനുവദിച്ച നിരക്കിലാണ് ഇപ്പോഴും ഉച്ചഭക്ഷണ പദ്ധതിക്ക് തുക നൽകുന്നത്.
ആറു വർഷം മുന്പ് അരിക്കും പലചരക്കിനും പച്ചക്കറിക്കുമൊക്കെ ഉണ്ടായിരുന്ന വിലയാണോ ഇപ്പോഴുള്ളത് എന്നു നോക്കിയാൽ മാത്രം മതി ഇതിന്റെ അനൗചിത്യം മനസിലാക്കാൻ. ഒരു മാസം മുന്പത്തെ വിലയ്ക്കുപോലും ഇപ്പോൾ മാർക്കറ്റിൽ ഒന്നും കിട്ടാനില്ല. ആഴ്ചയിൽ രണ്ടു പ്രാവശ്യം 150 മി.ലി. വീതം പാലും ഒരു ദിവസം മുട്ടയും നല്കണം. മുട്ട കഴിക്കാത്തവർക്ക് നേന്ത്രപ്പഴം നൽകണം. രണ്ടു കറികൾ ഉണ്ടായിരിക്കണം. 150 കുട്ടികൾ വരെയുള്ള സ്കൂളിൽ ഒരു കുട്ടിക്ക് ഏഴു രൂപയും 150ൽ കൂടുതലുള്ള കുട്ടികൾക്ക് എട്ടു രൂപയുമാണ് സർക്കാർ നിരക്ക്.
മുട്ടയുടെയും പാലിന്റെയും വിതരണത്തിന് പ്രത്യേകം തുക അനുവദിച്ചിട്ടില്ല. ഉച്ചഭക്ഷണം നൽകുന്നതിന്റെ ചുമതല ഉച്ചഭക്ഷണ കമ്മിറ്റിയുടേതുകൂടിയാണെങ്കിലും മിക്ക സ്കൂളുകളിലും ഉച്ചഭക്ഷണ വിതരണം പ്രഥമാധ്യാപകരുടെ ചുമതല മാത്രമായി മാറിക്കഴിഞ്ഞു. മാസങ്ങൾക്കു ശേഷമാണ് ചെലവാക്കിയ തുക ലഭിക്കാറുള്ളത്. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ തുക അനുവദിച്ചത് ഈ മാസം ആദ്യമാണ്.
പരിചയക്കാരുടെ കടകളിൽനിന്ന് അധ്യാപകർ കടം വാങ്ങുന്ന പലചരക്കു സാധനങ്ങളുടെ തുക കൊടുക്കുന്നത് പലപ്പോഴും കൈയിൽനിന്നെടുത്താണ്. അതു വൈകിയാൽ കച്ചവടക്കാർ മുഖം തിരിക്കുകയും പദ്ധതി മുടങ്ങുകയും ചെയ്യും. 1995 മുതലാണ് ഉച്ചഭക്ഷണ പദ്ധതിക്കു കേന്ദ്രസർക്കാരിന്റെ സഹായം ലഭ്യമായത്. കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവുമാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവ് വഹിക്കുന്നത്. കേന്ദ്രസർക്കാർ ആനുപാതികമായി തുക വർധിപ്പിച്ചെങ്കിലും സംസ്ഥാനം അതേക്കുറിച്ച് ഉരിയാടുന്നില്ല.
പദ്ധതി നടത്തിപ്പ് ലോകോത്തരമാക്കാനുള്ള നിർദേശങ്ങൾ കൊടുക്കാൻ സർക്കാർ മുന്നിലുണ്ട്. സ്ഥലസൗകര്യമുള്ള സ്കൂളുകളിൽ അടുക്കള പച്ചക്കറിത്തോട്ടം നിർമിച്ച് അവിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണെന്നു നിർദേശമുണ്ട്. പഠനസമയം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി പ്രായോഗികമല്ലെന്നാണ് അധ്യാപകരും വിദ്യാർഥികളും പറയുന്നത്. കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ശാരീരിക പ്രവർത്തനങ്ങൾക്കും ആവശ്യമായ ഊർജം നൽകുന്ന ധാന്യകം, മാംസ്യം, കൊഴുപ്പ്, ധാതുക്കൾ തുടങ്ങിയ പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാണ് മെനു തയാറാക്കേണ്ടതെന്നു പറയാൻ എളുപ്പമാണ്. ഇതിനുള്ള വക എവിടെനിന്നുണ്ടാകുമെന്നതും സർക്കാർതന്നെ പറയണം.
കിണറുകൾ യഥാസമയം ക്ലീൻ ചെയ്യണം, തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കണം, വെള്ളത്തിന്റെ സാന്പിൾ അംഗീകൃത ലാബിൽ പരിശോധിപ്പിക്കണം, പാചകപ്പുരയുൾപ്പെടെ ശുചിത്വത്തോടെ സൂക്ഷിക്കണം, ചൂടുഭക്ഷണം കൊടുക്കണം, സോപ്പും ഹാൻഡ് വാഷും ആവശ്യത്തിനുണ്ടായിരിക്കണം തുടങ്ങിയ നിർദേശങ്ങളൊക്കെയുണ്ട്. കേട്ടാൽ തോന്നും പണം കൊടുത്തിട്ടുള്ള നിർദേശമാണെന്ന്. ഗാർഹിക ഉപഭോക്താക്കൾക്കു ലഭിക്കുന്നത്ര സബ്സിഡി നിരക്കിൽ പാചകവാതകം ലഭിക്കാൻ ഏർപ്പാടാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. പക്ഷേ, ഒരു പൗരനും അറിയാതെ കേന്ദ്രസർക്കാർ സബ്സിഡി നിർത്തലാക്കിയതൊന്നും സംസ്ഥാന സർക്കാർ അറിഞ്ഞിട്ടില്ല.
വിദ്യാഭ്യാസ ഉപഡയറക്ടർമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർ ആഴ്ചയിലൊരിക്കൽ സ്കൂൾ സന്ദർശിച്ച് ഉച്ചഭക്ഷണ പദ്ധതി പ്രവർത്തനം മോണിറ്റർ ചെയ്യേണ്ടതും കുട്ടികളോടൊപ്പം ഉച്ചഭക്ഷണം കഴിക്കേണ്ടതുമാണെന്നുമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. നിർദേശങ്ങൾ നൽകുന്നതിനും നിരീക്ഷണം നടത്തുന്നതിനുമൊന്നും കാശുമുടക്കില്ലല്ലോ. മുടക്കുന്നവരാകട്ടെ കടം വാങ്ങിയും കൊടുത്തും സഹികെട്ടു. ഇതിനൊരു ശാശ്വത പരിഹാരമുണ്ടാകണം. അടുപ്പിൽ തീ പുകഞ്ഞിട്ടു മതി ഇനി ഉപദേശങ്ങളും ഉത്തരവുകളും.