കൊച്ചി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് 77.54 ശതമാനവും ചാലക്കുടിയില്‍ 80.44 ശതമാനവുമായിരുന്നു. യുഡിഎഫിന്റെ ശക്തികേന്ദ്രമായ എറണാകുളം നിയോജക മണ്ഡലത്തിലാണ് ഇക്കുറി ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.
2019 ല്‍ 73.29 ശതമാനമായിരുന്നത് ഇക്കുറി 62.42 ശതമാനമായി. 10 ശതമാനത്തിലധികം കുറവാണ് ഇത്തവണ എറണാകുളത്തുണ്ടായത്. പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിന്റെ ഫലത്തെയാണ് സാധാരണയായി ബാധിക്കാറുള്ളത്. എറണാകുളത്തും ചാലക്കുടിയിലും ട്വന്റി-20 സ്ഥാനാര്ഥികളുണ്ടായിരുന്നതിനാല് കുറച്ചു വോട്ടുകള്‍ ഭിന്നിച്ചു പോകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
എന്നിരുന്നാലും വര്‍ധിത ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് ലഭിച്ചിട്ടുണ്ടെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. അതേസമയം പോളിംഗ് ശതമാനം കുറഞ്ഞത് തങ്ങൾക്ക് നേട്ടമാകുമെന്ന വിലയിരുത്തലിലാണ് എല്‍ഡിഎഫ്.
എറണാകുളത്ത് 68.29 ശതമാനം പോളിംഗ്
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ പോളിംഗ് ശതമാനം പുറത്തുവന്നപ്പോള്‍ എറണാകുളത്ത് 68.29 ശതമാനം പോളിംഗ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ പത്തു ശതമാനത്തോളം കുറവാണ് ഇക്കുറി രേഖപ്പെടുത്തിയിട്ടുള്ളത്. 9,04,131 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ 1,44,920 പേര് വോട്ട് ചെയ്ത പറവൂരാണ് ഏറ്റവുമധികം ആളുകള്‍ വോട്ട് രേഖപ്പെടുത്തിയത്.
കളമശേരി -1,42,867, വൈപ്പിന്‍ -1,9,492, കൊച്ചി- 1,18,800, തൃപ്പൂണിത്തുറ -1,42,681, എറണാകുളം- 1,03,027, തൃക്കാക്കര- 1,32,344 എന്നിങ്ങനെയാണ് മണ്ഡലത്തില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം. 450659 പുരുഷന്മാരും, 453468 സത്രീകളും, 4 ട്രാന്സ്ഡെന്ഡേഴ്സും വോട്ട് രേഖപ്പെടുത്തി.
ചാലക്കുടിയില്‍ 71.94 ശതമാനം
കൊച്ചി: ചാലക്കുടി മണ്ഡലത്തില്‍ ഇക്കുറി ഒമ്പത് ശമാനത്തോളം വോട്ടിന്റെ കുറവ് രേഖപ്പെടുത്തി. അന്തിമ പോളിംഗ് കണക്ക് പ്രകാരം 71.94 ശതമാനമാണ് ചാലക്കുടി മണ്ഡലത്തിലെ പോളിംഗ് നില. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് 80.44 ശതമാനമായിരുന്നു. 9,42,787 പേരാണ് ഇക്കുറി മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. 460351 പുരുഷന്മാരും, 482428 സ്ത്രീകളും, 8 ട്രാന്‍സ്ജെന്‍ഡേഴ്സും ഇതില്‍ ഉള്‍പ്പെടുന്നു.
1,21,983 പേര് വോട്ട് രേഖപ്പെടുത്തിയ അങ്കമാലിയിലാണ് ഇക്കുറി മണ്ഡലത്തിലെ കുറഞ്ഞ പോളിംഗ്. കുന്നത്തുനാട്ടിലാണ് ഉയര്‍ന്ന പോളിംഗ്. ഇവിടെ 1,47,992 പേര് വോട്ട് ചെയ്തു. കയ്പമംഗലം-1,29,258, ചാലക്കുടി -1,34,163, കൊടുങ്ങല്ലൂര്‍-1,36,587, പെരുമ്പാവൂര്‍ -1,32,212, ആലുവ-1,40,592 എന്നിങ്ങനെയാണ് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ മണ്ഡലത്തിലെ മറ്റ് ഇടങ്ങളില്‍ വോട്ട് ചെയ്തവരുടെ എണ്ണം.