കൊണ്ടോട്ടി: ആഭ്യന്തര മേഖലയില്‍ വിമാനയാത്രക്കാരുടെ പരാതികളില്‍ തീര്‍പ്പു കല്പ്പിക്കുന്നതില് എയര്‍ ഇന്ത്യക്ക് വീഴ്ച. ജനുവരി - സെപ്റ്റംബര്‍ മാസങ്ങളില്‍ രാജ്യത്തിനകത്തു നടത്തിയ വിമാന സര്‍വീസുകളില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചതും അവ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതും എയര്‍ ഇന്ത്യയാണ്.
ഒമ്പതു മാസത്തെ എയര്‍ ട്രാഫിക് റിപ്പോര്‍ട്ടിലാണ് യാത്രക്കാരുടെ പരാതികള്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് എയര്‍ ഇന്ത്യക്കാണെന്ന് കണ്ടെത്തിയത്. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വെയ്സ്, ജെറ്റ്ലെറ്റ്, സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ, എയര്‍ ഏഷ്യ, എയര്‍ഗോ, ട്രൂജെറ്റ്, സൂം എയർ, വിസ്താര തുടങ്ങിയ വിമാന കമ്പനികള്‍ നല്കിയ എയര്‍ ട്രാഫിക് റിപ്പോര്‍ട്ടിലാണ് ആഭ്യന്തര സെക്ടറില്‍ യാത്രക്കാരുടേതായി 6240 പരാതികള്‍ ലഭിച്ചതു രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ 5403 പരാതികള്‍ക്കു പരിഹാരം കണ്ടെങ്കിലും 837 എണ്ണത്തിനു പരിഹാരമായിട്ടില്ല. തീര്‍പ്പു കല്‍പ്പിക്കാനുളള പരാതികളില്‍ 801 കേസുകളും എയര്‍ ഇന്ത്യയുടേതാണ്. ശേഷിക്കുന്നവയിൽ 35 എണ്ണം ജെറ്റ് എയര്‍വെയ്സ്, ജെറ്റ്ലെറ്റ് എന്നിവയുടേതും ഒരു കേസ് വിസ്താരയുടേതുമാണ്.
വിമാനം റദ്ദാക്കൽ, ജീവനക്കാരുടെ മോശം പെരുമാറ്റം, ലഗേജ് നഷ്ടപ്പെടൽ, നഷ്ടപരിഹാരം നിഷേധിക്കല്‍ തുടങ്ങിയ പരാതികളാണ് യാത്രക്കാരില്‍ നിന്നുയരുന്നത്.
വിമാന കമ്പനികളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ പരാതി ഉന്നയിച്ചത് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്സ് എന്നിവക്കെതിരേയാണ്. ഇതില്‍ മറ്റു വിമാന കമ്പനികള്‍ സമയത്തിനു പരിഹാരം കാണുമ്പോള്‍ എയര്‍ ഇന്ത്യ പിറകോട്ടാണ്.
കഴിഞ്ഞ ജനുവരിയില്‍ എയര്‍ ഇന്ത്യക്ക് 334 പരാതികളാണ് ലഭിച്ചത്. ഇതില്‍ 142 പരാതികളും പരിഹരിച്ചില്ല. ഫെബ്രുവരിയില്‍ 306 കേസുകളില്‍ 96 എണ്ണത്തിലും മാര്‍ച്ചില്‍ 242 കേസില്‍ 99 എണ്ണത്തിലും തീര്‍പ്പായിട്ടില്ല.
മറ്റു മാസങ്ങളില്‍ ലഭിച്ച പരാതികള്‍ ഇങ്ങനെ. ബ്രാക്കറ്റില്‍ തീര്‍പ്പാക്കാത്ത കേസുകള്‍. ഏപ്രില്‍ 226(83), മെയ് 245(134), ജൂണ്‍ 196(77), ജൂലൈ 218(55), ഓഗസ്റ്റ് 211(58), സെപ്റ്റംബര്‍ 208(68).
പരാതികളില്‍ കൂടുതലും വിമാന സര്‍വീസുകള്‍ താളം തെറ്റിപ്പറക്കലില് ദുരിതത്തിലായത് സംബന്ധിച്ചാണ്. ഓരോ മാസവും 30 ശതമാനത്തിലേറെ പരാതികളും ലഭിച്ചത് വിമാനങ്ങളുടെ മുടക്കം മൂലമുണ്ടായ പ്രശ്നങ്ങളാണ്. ബാഗേജ് പ്രശ്നങ്ങളും ജീവനക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ചുള്ള പരാതികളും കുറവല്ല. വിമാന കമ്പനികളുടെ എയര്‍ട്രാഫിക് റിപ്പോര്‍ട്ട് ഡിജിസിക്കാണ് നല്‍കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.