ആലുവ: ആലുവ ശിവക്ഷേത്രത്തിന്റെ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ആലുവ മണപ്പുറത്ത് ശിവരാത്രി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലുവ ശിവക്ഷേത്രം കേരളത്തിലെ പ്രമുഖ ശിവക്ഷേത്രങ്ങളിലൊന്നാണെങ്കിലും അതിനനുസൃതമായ വികസനം ഇവിടെ ഉണ്ടായിട്ടില്ല.
മണപ്പുറം ഭൂമി ദേവസ്വത്തിന് അവകാശപ്പെട്ടതാണെന്ന നിലപാടിൽ മാറ്റമില്ല. ഋതുമതികളായ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നല്‍കണമെന്ന വാദത്തെ ഭൂരിപക്ഷവും എതിർക്കുകയാണ്. 41 ദിവസത്തെ വ്രതമെടുക്കാൻ തടസമില്ലാത്ത സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്നും ഈ മണ്ഡലകാലത്ത് ആറു ലക്ഷത്തിലേറെ സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവർക്ക് മതനിഷ്ഠ ഉണ്ടായേ പറ്റൂ, കുടുംബാംഗങ്ങളെ മതപഠന ക്ലാസിൽ പങ്കെടുപ്പിക്കാത്തവരെ ക്ഷേത്രോപദേശക സമിതിയിൽ പ്രവർത്തിക്കുന്നതിന് അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേവസ്വം ബോർഡംഗം അജയ് തറയിൽ അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എംഎൽഎ, ദേവസ്വം ബോർഡംഗം കെ. രാഘവൻ, സ്വാമി ശിവസ്വരൂപാനന്ദ, നഗരസഭാ അധ്യക്ഷ ലിസി ഏബ്രഹാം, കൗണ്‍സിലർ മനോജ് ജി. കൃഷ്ണൻ, വി.ആർ. അനിൽകുമാർ, ഹരീന്ദ്രനാഥ്, അജിത്, ബാലാജി, പി.കെ. സുരേഷ്, എൻ.എ. ബൈജു. കെ.സി. സന്തോഷ്, ബേബി കരുവേലിൽ, ആനന്ദ് ബി. മേനോൻ, പി.എൻ. വിജയകുമാർ, എം.ജി. ഗോപാലകൃഷ്ണൻ, നിതീഷ് ഗീത, എം.എസ്. പ്രമോദ് എന്നിവർ പ്രസംഗിച്ചു. ചേന്നാസ് പരമേശ്വരൻ നന്പൂതിരിപ്പാട്, ബ്രഹ്മശ്രീ മുല്ലപ്പിള്ളി സുബ്രമണ്യൻ നന്പൂതിരി, രാമനാഥൻ, കുഞ്ഞോൽ മാഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.