കൊട്ടാരക്കരയിൽ കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഇരുപതോളം പേർക്കു പരിക്ക്
കൊട്ടാരക്കരയിൽ കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഇരുപതോളം പേർക്കു പരിക്ക്
Wednesday, May 25, 2016 12:48 PM IST
കൊട്ടാരക്കര: തിരുവനന്തപുരത്തെ സത്യപ്രതിജ്‌ഞാ ചടങ്ങുകൾ കാണാൻ പുറപ്പെട്ട പത്തനംതിട്ട നഗരസഭാ കൗൺസിലറും സംഘവും സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് എംസി റോഡിൽ കൊട്ടാരക്കര കുന്നക്കര പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം.

അപകടത്തിൽ സാരമായി പരിക്കേറ്റ പത്തനംതിട്ട നഗരസഭാ കൗൺസിലർ ഹരീഷ്(35), പത്തനംതിട്ട ഒറ്റപ്ളാമൂട്ടിൽ വീട്ടിൽ വരുൺ(25), കാർ ഡ്രൈവർ റാഫി(25), തോന്നിയാമല കുഴിയാല വീട്ടിൽ ഇൻഷാദ്(21), ജോൺ(35) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

ബസ് ഡ്രൈവർ കലയപുരം സുരേഷ് ഭവനിൽ സുരേഷ്(50), യാത്രക്കാരായഎബി ബേബി(30), അജിഷ(രണ്ട്), ദേവകി(79), അനൂബ്(29), അജിത്ത്(ആറ്) എന്നിവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.


ബസ് യാത്രക്കാരായ മറ്റു പലർക്കും നിസാര പരിക്കേറ്റിട്ടുണ്ട്. കൊട്ടാരക്കര കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നു മൈലം വഴി പട്ടാഴിക്കു പോയ ബസുമായിട്ടാണ് കാർ കൂട്ടിയിടിച്ചത്.

കാർ അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എതിർദിശയിൽ നിന്നു വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയവർ കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.