പിള്ളയെ ജയില്‍ മോചിതനാക്കിയതു പുനഃപരിശോധിക്കണം: കേരള കോണ്‍.ജേക്കബ്
Tuesday, April 21, 2015 12:21 AM IST
കൊച്ചി: ഇടമലയാര്‍ അഴിമതിക്കേസില്‍ കോടതി ശിക്ഷിച്ചു ജയിലിലടച്ച മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ മോചിപ്പിച്ച നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നു കേരള കോണ്‍ഗ്രസ്-ജേക്കബ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജി. പുരുഷോത്തമന്‍. പിള്ളയുടെ ശരീരത്തില്‍ ഇരുമ്പിന്റെ അംശത്തില്‍ വ്യതിയാനമുണ്ടാ കുന്ന അപൂര്‍വ രോഗമാണെന്നും അതിനാല്‍ അടിയന്തരമായി വിദഗ്ധചികിത്സ വേണമെന്നുമുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് മുന്‍നിര്‍ത്തിയാണു സര്‍ക്കാര്‍ മോചിപ്പിച്ചത്. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പിള്ളയെ ജയിലില്‍നിന്നു മോചിപ്പിക്കാന്‍ കൂട്ടുനിന്നത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണ്. അന്നത്തെ ആഭ്യന്തരമന്ത്രിയും സര്‍ക്കാരും ജനങ്ങളോടു മാപ്പു പറയണം. പിള്ളയെ മോചിപ്പിച്ചതിനെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകാനാണു പാര്‍ട്ടി തീരുമാനമെന്നും പുരുഷോത്തമന്‍ പറഞ്ഞു.


മന്ത്രി അനൂപ് ജേക്കബിനെതിരേ പിള്ള നടത്തിയ അഴിമതി ആരോപണം അധികാരം നഷ്ടപ്പെട്ടതിന്റെ മാനസികവിഭ്രാന്തി മൂലമാണ്. തന്റെ ഇഷ്ടക്കാരെ കണ്‍സ്യൂമര്‍ ഫോറത്തിലും കൊല്ലം ജില്ലയിലെ ഉന്നത തസ്തികകളിലും നിയമിക്കാതിരുന്നതിന്റെ പേരിലാണ് ഈ ആരോപണം. ആരോപണം ഉന്നയിച്ച പിള്ളയ്ക്ക് അതു തെളിയിക്കാനും ബാധ്യതയുണ്ട്. പിള്ളയുടെ അടിസ്ഥാനരഹിതമായ ആരോപണത്തെ രാഷ്ട്രീയമായി നേരിടുമെന്നും കെ.ജി. പുരുഷോത്തമന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.