ഗവ. കരാറുകാര്‍ സമരം ശക്തമാക്കുന്നു
Monday, March 30, 2015 12:24 AM IST
കൊച്ചി: കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് സമര സമിതി നടത്തിവരുന്ന സമരം ശക്തമാക്കാന്‍ തീരുമാനം. ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാന വ്യാപകമായി ടെന്‍ഡറുകള്‍ ബഹിഷ്കരിക്കുകയും പണികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ഇതോടൊപ്പം പൂര്‍ത്തിയായ പണികളുടെ ഉദ്ഘാടനവും പുതിയവയുടെ നിര്‍മാണോദ്ഘാടനവും നടത്താന്‍ അനുവദിക്കില്ല. കുടിശിക ഉള്‍പ്പെടെയുള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു സമരസമിതി നിരാഹാരസമരം തുടരുകയാണ്. സമരത്തോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണു സമരം ശക്തമാക്കുന്നത്.


പൊതുമരാമത്ത്, ജലവിഭവ വകുപ്പുകളുടെയും എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളെയും സമരം ബാധിക്കും. മുഖ്യമന്ത്രിയുടെ 2014ലെ ജനസമ്പര്‍ക്ക പരിപാടിയുടെ പന്തലുകളുടെയും വൈദ്യുതീകരണത്തിന്റെയും ചെലവായ മൂന്നര കോടി രൂപ ഇതുവരെ കിട്ടിയിട്ടില്ല.

ഇതിനിടെ, അനിശ്ചിതകാല നിരാഹാരമനുഷ്ഠിക്കുന്ന കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍(കെജിസിഎ)സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളിയെ ആശുപത്രിയിലേക്കു മാറ്റി. പകരം സമരസമിതി നേതാവ് ആര്‍. വിശ്വനാഥന്‍ സമരം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.