രഞ്ജിനി ഹരിദാസിനെതിരായ കേസ് റദ്ദാക്കിയില്ല
Wednesday, November 26, 2014 1:04 AM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍-കസ്റംസ് പരിശോധനയുടെ ക്യൂ തെറ്റിച്ച് മുന്‍നിരയിലെത്തിയതു ചോദ്യംചെയ്തവരെ അസഭ്യം പറഞ്ഞുവെന്ന കേസില്‍ ആലുവ ജുഡീഷല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന രഞ്ജിനി ഹരിദാസിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു.

കേസിലെ നടപടികള്‍ അവസാനിപ്പിക്കാനാവില്ലെന്നു വ്യക്തമാക്കിയ ജസ്റീസ് ബി. കെമാല്‍ പാഷ നാലു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കീഴ്കോടതിക്കു നിര്‍ദേശം നല്‍കി. കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് രഞ്ജിനിയെ കോടതി ഒഴിവാക്കിയിട്ടുണ്ട്.

2013 മേയ് 16നു പുലര്‍ച്ചെ 4.30നായിരുന്നു സംഭവം. ഗള്‍ഫ് പര്യടനം കഴിഞ്ഞെത്തിയ രഞ്ജിനി വിമാനവളത്തിലെ ഇമിഗ്രേഷന്‍-കസ്റംസ് പരിശോധനയ്ക്കുള്ള ക്യൂവില്‍ നിന്ന് ഇടിച്ചുകയറി മുന്‍നിരയിലേക്കു നീങ്ങിയപ്പോള്‍ ന്യൂയോര്‍ക്കില്‍ നിന്നെത്തിയ യാത്രക്കാരി കോട്ടയം സ്വദേശി കൊച്ചുറാണി ജോര്‍ജ് ഈ നടപടിയെ എതിര്‍ത്തുവെന്നും രഞ്ജിനി അവരെ അസഭ്യം പറഞ്ഞുവെന്നുമാണു കേസ്. ഇരുകൂട്ടരും നെടുമ്പാശേരി പോലീസില്‍ കേസ് കൊടുത്തിരുന്നു. കേസ് ആലുവ കോടതിയുടെ പരിഗണനയിലാണ്. കൊച്ചുറാണി വിദേശത്തായതിനാല്‍ കേസ് നീളുകയാണെന്നു രഞ്ജിനിയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേരളത്തിലുള്ള സാക്ഷികളെ വിസ്തരിച്ച് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.