Star Chat |
Back to home |
|
"ഞാനും വിജയ് ആരാധിക, രാമലീലയിലെ ഹെലന എന്റെ ഭാഗ്യം..' |
|
|
സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ തനതായ വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ച അഭിനേത്രിയാണു പ്രയാഗ മാർട്ടിൻ. നല്ല കഥാപാത്രങ്ങൾ തെരഞ്ഞെടുത്തു ചെയ്യുന്നതിലാണ് ഒരു ആർട്ടിസ്റ്റിന്റെ വളർച്ചയെന്നു വിശ്വസിക്കുന്ന പ്രയാഗ സ്ക്രിപ്റ്റ് സസൂക്ഷ്മം അറിഞ്ഞതിനുശേഷമാണ് ഓരോ സിനിമയും കമിറ്റ് ചെയ്യുന്നത്. പ്രയാഗ നായികയായി രണ്ടു സിനിമകളാണ് അടുത്തടുത്ത ആഴ്ചകളിൽ തിയറ്ററുകളിലെത്തുന്നത്. ജിജോ ആന്റണിയുടെ പോക്കിരി സൈമണും അരുണ്‍ ഗോപിയുടെ രാമലീലയും. പോക്കിരി സൈമണിൽ സണ്ണി വെയ്നും രാമലീലയിൽ ദിലീപുമാണ് പ്രയാഗയുടെ നായകന്മാർ. പ്രയാഗയുടെ പുതിയ സിനിമാവിശേഷങ്ങളിലേക്ക്... അടുത്തടുത്തു രണ്ടു സിനിമകൾ, ഓരോ സിനിമയിലും പുതിയ നായകന്മാർ... സ്വാഭാവികമായി സംഭവിക്കുന്നതാണോ..? അതേ. ഇതൊക്കെ വന്നുപോകുന്നതാണ്. വലിയ അനുഗ്രഹം. കഴിവതും മുന്‍പു ചെയ്തപോലത്തെ കഥാപാത്രങ്ങൾ ചെയ്യാതിരിക്കാൻ ശ്രമിക്കാറുണ്ട്. ഈ മാസം 22നു പോക്കിരി സൈമണും 28നു രാമലീലയും തിയറ്ററുകളിലെത്തുകയാണ്. രണ്ടും വലിയ ബജറ്റിൽ ഒരുക്കിയ വ്യത്യസ്തയുള്ള ചിത്രങ്ങൾ. രാമലീല ഷൂട്ട് കഴിഞ്ഞിട്ട് ആറേഴുമാസമായി. പോക്കിരി സൈമണ്‍ അതിനുശേഷം ഷൂട്ട് ചെയ്തതാണ്. അതു പെട്ടെന്നു റീലീസാകുന്നു. പക്ഷേ, രണ്ടും അടുത്തടുത്ത ആഴ്ചകളിൽ റിലീസാകുന്നത് എന്റെ ഭാഗ്യമാണ്. വിജയ്, ദീലിപ് എന്നിവരുടെയൊക്കെ ഫാൻ ആയിരുന്നോ...? എന്റെ കുട്ടിക്കാലം മുതൽ ദിലീപേട്ടന്റെ സിനിമകളാണു കണ്ടുവളർന്നത്. മീശമാധവൻ, തെങ്കാശിപ്പട്ടണം... അങ്ങനെ എത്രയോ സിനിമകൾ. ദിലീപേട്ടൻ ജനപ്രിയനടനാകുന്ന ഒരു കാലഘട്ടമായിരുന്നു അത്. അദ്ദേഹത്തിനൊപ്പം ഹീറോയിൻ ആയി അഭിനയിക്കാൻ ഒരവസരം കിട്ടിയതു വലിയ ഭാഗ്യം. അതുപോലെതന്നെ സിനിമ കണ്ടുതുടങ്ങിയ കാലത്ത് എനിക്കു തമിഴ് സിനിമ എന്നാൽ വിജയ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഖുഷി പോലെയുള്ള വിജയ് സിനിമകൾ, അതിലെ പാട്ടുകൾ. പിന്നീടാണു മറ്റു നടന്മാരുടെയും ഫാൻ ആയത്. തമിഴിൽ എനിക്കു ഫസ്റ്റ് സ്റ്റാർ വിജയ് ആണ്. ഞാൻ ഇപ്പോൾ ഒരു കട്ട വിജയ് ആരാധികയാണ് എന്നൊന്നും പറയുന്നില്ല. പക്ഷേ, എന്റെ ജീവിതത്തിൽ എപ്പോഴോ ഞാൻ അങ്ങനെ ആയിരുന്നു. ഈ സിനിമയുടെ കഥ കേട്ടപ്പോൾ അതാണു പെട്ടെന്നു മനസിനെ സ്പർശിച്ചത്. പോക്കിരി സൈമണിലേക്കുള്ള ഓഫർ സ്വീകരിക്കാനുള്ള പ്രചോദനം...? ഓഫർ വന്നാൽ സ്ക്രിപ്റ്റ് കേട്ടിട്ടാണു ഞാൻ തീരുമാനമെടുക്കുക; അതു പുതുമുഖ സംവിധായകനായാലും സീനിയർ ആണെങ്കിലും. സ്ക്രിപ്റ്റ് പൂർണമായും കേട്ട് ഒരു ദിവസമെടുത്ത് ആലോചിച്ചാണ് സാധാരണ ഞാൻ ഓരോ പ്രോജക്ടും കമിറ്റ് ചെയ്യുന്നത്. സ്ക്രിപ്റ്റ് പറഞ്ഞു പകുതി പോലും ആകും മുന്‍പേ ഉറപ്പായും ഈ പ്രോജക്ട് ചെയ്യാം എന്നു ഞാൻ സമ്മതം പറഞ്ഞ സ്ക്രിപ്റ്റായിരുന്നു പോക്കിരി സൈമണിന്റേത്. രാമലീലയുടെ സെറ്റിൽവച്ചാണ് ഇതിന്റെ സംവിധായകനും നിർമാതാവും എന്നോടു സ്ക്രിപ്റ്റ് പറഞ്ഞത്. പോക്കിരി സൈമണിന്റേത് വ്യത്യസ്തമായ ഒരു കഥയാണ്. ഒരു ഇതരഭാഷാ സൂപ്പർസ്റ്റാറിന്റെ ഫാൻസിനെക്കുറിച്ച് ഒരു സിനിമ മലയാളത്തിൽ ഇതാദ്യം. റിയൽ ലൈഫ് സ്റ്റോറിയാണിത്. വിജയ് എന്ന സൂപ്പർ സ്റ്റാറിന്റെ കേരളത്തിലുള്ള എല്ലാ ഫാൻസിന്റെയും കഥ പറയുന്ന ഒരു സിനിമ. അതാണ് എനിക്ക് എറെ രസകരമായി തോന്നിയ ഘടകം. യഥാർഥ ജീവിതത്തിൽ നിന്നു കുറേപ്പേർ ഈ സിനിമയിൽ കഥാപാത്രങ്ങളായി വരുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വിജയ് യുടെ ഒരു സിനിമയെങ്കിലും കാണാത്തവരായി ആരുമില്ലെന്നു തോന്നുന്നു. വിജയ് യോടു കുറച്ചെങ്കിലും ഇഷ്ടം തോന്നാത്തവരായും ആരും കാണില്ല. നമ്മളെല്ലാം ഇഷ്ടപ്പെടുന്ന വിജയ് എന്ന നടനെക്കുറിച്ച് ആ നടന്റെ കേരളത്തിലുള്ള ആരാധകരെപ്പറ്റി ഒരു മാസ് എന്റർടെയ്നർ- അതാണു പോക്കിരി സൈമണ്‍. പോക്കിരി സൈമണ്‍ എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്...? മലയാളത്തിൽ കണ്ടുവരുന്ന സാധാരണ കഥകളിൽ നിന്നും ചിത്രീകരണ രീതികളിൽ നിന്നും കുറച്ചുകൂടി വേറിട്ട് തമിഴ് ടേസ്റ്റ് കലർത്തി പറയുന്ന സിനിമയാണ് പോക്കിരി സൈമണ്‍. വിജയ് സിനിമകളിൽ കാണുന്ന എനർജിയും പാട്ടും ഡാൻസും ഡപ്പാം കുത്തും കളറും സെന്റിമെന്റ്സും കോമഡിയും റൊമാൻസും ഒക്കെയായി ഒരു മസാല പടമാണു പോക്കിരി സൈമണ്‍. കടുത്ത വിജയ് ആരാധകനായ സൈമണിന്റെ കഥയാണു പോക്കിരി സൈമണ്‍. വിജയ് ആരാധകനായ സൈമണിന്റെ കഥമാത്രമാണോ പോക്കിരി സൈമണ്‍..? സൈമണ്‍ എന്ന കടുത്ത വിജയ് ആരാധകന്റെ കഥയാണു പോക്കിരി സൈമണ്‍. സൈമണിന്റെ ജീവിതം തന്നെയാണ് ഈ സിനിമ. പക്ഷേ, വിജയ് ഫാൻ ഫിലിം എന്നതാണ് ഈ സിനിമയുടെ ആദ്യത്തെ ആകർഷക ഘടകം. അതിനുശേഷമാണു സൈമണിന്റെ ജീവിതകഥയിലേക്കു വരുന്നത്. സൈമണ്‍ മാത്രമല്ല ഞാൻ ചെയ്യുന്ന ദീപ എന്ന കഥാപാത്രവും വിജയ്യുടെ ഫാനാണ്. ദീപ എന്ന കഥാപാത്രത്തെക്കുറിച്ച്...? ഏറെ കളർഫുൾ, ബബ്ളി കാരക്ടറാണ് ദീപ. തമിഴ് സിനിമകളിലെ ഹീറോയിനുകളെപ്പോലെ ഓരോ സീനിലും ഒരുങ്ങി ഏറെ കളർഫുളായി ചിത്രീകരിച്ചിരിക്കുന്ന ഒരു നായികാ കഥാപാത്രമാണു ദീപയുടേത്. മൊത്തത്തിൽ കളർഫുൾ ആണു സിനിമ. ഉന്നത കുടുംബത്തിൽ ജനിച്ചുവളർന്ന ദീപ മികച്ച വിദ്യാഭ്യാസം നേടിയിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും ഏക മകൾ. ദീപയ്ക്ക് എന്തും ചെയ്യാനുമുള്ള സ്വാതന്ത്ര്യം അവളുടെ അച്ഛനും അമ്മയും കൊടുത്തിട്ടുണ്ട്. വിജയ്യുടെ ഒരു സിനിമയുടെ കാണാനെത്തുന്പോഴാണ് ദീപയും സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന സൈമണും ആദ്യമായി കണ്ടുമുട്ടുന്നത്. അവരുടെ രസകരമായ പ്രണയകഥകൂടി പറയുന്നുണ്ട് ഈ സിനിമ. സണ്ണി വെയ്നൊപ്പമുള്ള അഭിനയം, അനുഭവം..? സണ്ണി ഏറെ കൂൾ ആണ്. ഇതുവരെ സണ്ണി പരീക്ഷിക്കാത്ത തരത്തിലുള്ള നല്ല ഒരു റോൾ ആണ് ഈ സിനിമയിൽ ചെയ്തിരിക്കുന്നത്. ഡാൻഡ്, ഡപ്പാംകുത്ത്, ആക്ഷൻ.. അങ്ങനെ ഒത്തിരി കാര്യങ്ങൾ ചെയ്തിരിക്കുന്നു. സണ്ണിയിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ ഒരുപടി മുകളിലേക്ക് അദ്ദേഹം പോയിട്ടുണ്ട്. നെടുമുടി വേണുച്ചേട്ടൻ, ഗ്രിഗറി, അപ്പാനി ശരത്കുമാർ, ദിലീഷ് പോത്തൻ ചേട്ടൻ, വിജയ് സാർ, അഞ്ജലി നായർ, താര കല്യാണ്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. ഡോ.കെ. അന്പാടിയുടെ തിരക്കഥ... ഡോ.കെ.അന്പാടിയാണ് പോക്കിരി സൈമണിന്റെ സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ കഥാപാത്രത്തിന്റെ വിശദവിവരങ്ങൾ അദ്ദേഹം സമയമെടുത്തുതന്നെ എനിക്കു പറഞ്ഞുതന്നിരുന്നു. റിയൽ ലൈഫിലുള്ളവരെയാണ് ഇതിൽ കഥാപാത്രങ്ങളായി മാറ്റിയിരിക്കുന്നത്. അതിനാൽ കുറേ നാൾ റിസേർച്ച് ചെയ്ത് എഴുതിയ സ്ക്രിപ്റ്റാണിത്. ഇതിലെ ഓരോ കാരക്ടറിനും അതിന്റേതായ പ്രാധാന്യമുണ്ട്. റിയൽ ലൈഫ് കഥ സിനിമയാക്കുന്പോൾ നല്‍കേണ്ട എല്ലാ ശ്രദ്ധയും ഇതിന്റെ സ്ക്രിപ്റ്റിംഗിൽ അദ്ദേഹം നല്‍കിയിട്ടുണ്ട്. പോക്കിരിസൈമണ് അനുഭവങ്ങളിൽ പ്രചോദിതമായത്..? ഷൂട്ടിംഗിന്റെ ആദ്യാവസാനം ഏറെ പോസിറ്റീവായിരുന്നു എല്ലാം. വെല്ലുവിളിയുയർത്തിയ സീനുകളൊന്നുംതന്നെ ഉണ്ടായിരുന്നില്ല. പ്രൊഡ്യൂസർ, ടെക്നീഷൻ ബോയ് തുടങ്ങി സെറ്റിലുള്ള ഓരോരുത്തരും ഏറെ പോസിറ്റീവായി ചിന്തിക്കുന്നവരായിരുന്നു. ഷൂട്ടിംഗ് കുറച്ചുദിവസം നീണ്ടുപോയെങ്കിലും സെറ്റിൽ എല്ലാവരും പൂർണ സഹകരണത്തോടെയാണ് ഈ പടം ചെയ്തുതീർത്തത്. സംവിധായകൻ ജിജോ ആന്റണി ഉൾപ്പെടെയുള്ളവർ സുഹൃത്തുക്കളെപ്പോലെയാണു പെരുമാറിയത്. അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണിത്. കൊന്തയും പൂണൂലും, ഡാർവിന്റെ പരിണാമം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജിജോ ആന്റണി. ഏറെ പോസിറ്റീവായി ചിന്തിക്കുന്ന, ഹാർഡ് വർക്ക് ചെയ്യാൻ തയാറുള്ള ഡയറക്ടർ - അതാണു ജിജോ ആന്റണി. പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന തരത്തിൽ മികച്ച ഒരു പ്രോഡക്ട് കൊടുക്കാനുള്ള ആത്മാർഥശ്രമം സെറ്റിലെ ഓരോരുത്തരിൽ നിന്നും ഉണ്ടായിരുന്നു. വിജയ് ആരാധകരുടെ പിന്തുണ എത്രത്തോളമായിരുന്നു...? വിജയ്യുടെ സാധാരണക്കാരായ ഫാൻസിന്റെ കഥ പറയുന്ന ഒരു ചിത്രമാണിത്. വളരെ വലിയ ബജറ്റിൽ ഷൂട്ട് ചെയ്ത ഒരു ആക്ഷൻരംഗമുണ്ട് ചിത്രത്തിൽ. വിജയ് ആരാധകരുടെ സഹായസഹകരണങ്ങൾ എടുത്തുപറയേണ്ടതാണ്. ഇത് അവരുടെ കഥയായതിനാൽ എപ്പോഴും പത്തിരുപത് വിജയ് ആരാധകർ ഷൂട്ടിംഗിനൊപ്പംതന്നെയുണ്ടായിരുന്നു. അവരുടെ ആത്മാർഥതയും സഹകരണവും പലപ്പോഴും ഞങ്ങളെ അതിശയിപ്പിക്കുന്നതായിരുന്നു. പോക്കിരിസൈമണിലെ പാട്ടുകൾ...? വിജയ് മൂവി എന്ന രീതിയിൽ വരുന്ന സിനിമകളിൽ പാട്ടുകൾക്ക് എത്രത്തോളം പ്രാധാന്യമുണ്ടോ അതുപോലെതന്നെ പ്രാധാന്യം ഈ ചിത്രത്തിലെ പാട്ടുകൾക്കുമുണ്ട്. ഡപ്പാംകൂത്ത്, റൊമാന്റിക്, ലൗട്രാക്ക് രീതികളിലുള്ള പാട്ടുകളുണ്ട് ഈ സിനിമയിൽ. എന്റെയും സണ്ണിയുടെയും രണ്ടുപാട്ടുകളുണ്ട്. സണ്ണിയും ശരതും ഗ്രിഗറിയും ഒന്നിക്കുന്ന ഒരു ഡപ്പാംകുത്ത് പാട്ട് പുറത്തുവിട്ടിട്ടുണ്ട്. മാന്പഴക്കാലം വന്നേ.. എന്ന പാട്ടിലാണ് ഞങ്ങൾ തമ്മിലുള്ള റൊമാന്റിക് ട്രാക്ക് വ്യക്തമാകുന്നത്. ഇളയദളപതി വിജയ്യെപ്പോലെ പോസ് ചെയ്ത പ്രയാഗയുടെ ഫോട്ടോ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു. അതിനു പിന്നിലെ കഥ...? വിജയ്യുടെ കത്തി എന്ന സിനിമ ഇറങ്ങുന്നതിനു മുന്‍പു ചെയ്ത ഒരു ഫോട്ടോഷൂട്ടിലെ ചിത്രമാണത്. ഫോട്ടോയിലെ എന്റെ പോസും പിന്നീടു വന്ന കത്തി എന്ന സിനിമയുടെ പോസ്റ്ററിലെ വിജയ് യുടെ പോസും ഒരുപോലെ വന്നു. അടുത്തിടെ വിജയ്യുടെ ആരാധകർ ആ രണ്ടു ഫോട്ടോകൾ ഒന്നിച്ചുചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ഞാൻ തന്നെ ഞെട്ടിപ്പോയി. അതു തികച്ചും യാദൃച്ഛികം മാത്രമായിരുന്നു. പക്ഷേ, അതു സിനിമയുടെ പബ്ളിസിറ്റിക്കു ഗുണകരമായി. ഇത് എനിക്ക് എഴുതിവച്ചിരുന്ന റോൾ ആയിരിക്കാമെന്ന് ഞാൻ മനസിലോർത്തു. അല്ലെങ്കിൽ ഇങ്ങനെയൊന്നും വരില്ലായിരുന്നല്ലോ. വിജയ്യുടെ നായികയാകണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? അങ്ങനെ ഒരു ഓഫർ വന്നാൽ സ്വീകരിക്കുമോ... ? ഇന്ന നായകന്റെ നായികയാവണം, ഇന്ന സിനിമയിൽ അഭിനയിക്കണം എന്നിങ്ങനെയുള്ള അത്യാഗ്രഹങ്ങളോടെയല്ല ഞാൻ സിനിമയിൽ വന്നത്. സിനിമയിൽ എത്തിയശേഷം ചെയ്യുന്നതു പെർഫക്ടായി ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട്. പക്ഷേ, സീനിയർ ആർട്ടിസ്റ്റുകൾക്കാണ് അതു കൂടുതൽ പെർഫക്ട് ആക്കാനാവുക. ഞാനൊക്കെ ഇപ്പോഴും പെർഫക്ഷനു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന തുടക്കക്കാരി മാത്രമാണ്. അതിനാൽ ഒരു പ്രത്യേക ഡയറക്ടറുടെ സിനിമയിൽ അഭിനയിക്കണമെന്നോ ഇന്ന നടന്റെ നായികയാവണമെന്നോ ഇല്ല. നമ്മുടെ ജോലി കൃത്യമായി ചെയ്താൽ, ആ സിനിമ കണ്ടിട്ടാവും എന്നെ വേറൊരു സിനിമയിലേക്കു വിളിക്കുന്നത്. അത്തരം ഒരു ഒഴുക്ക് എന്റെ കരിയറിൽ ഉണ്ടാവണം എന്നാണ് ഞാൻ എപ്പോഴും ദൈവത്തോടു പ്രാർഥിക്കുന്നത്. ബാക്കിയെല്ലാം സർവേശ്വരൻ അനുഗ്രഹിച്ചു തരുന്ന അവസരങ്ങളാണെന്നു കണക്കാക്കുന്നു. അതു സൂപ്പർ സ്റ്റാർ വിജയ് ആവട്ടെ, സൂപ്പർസ്റ്റാർ സൂര്യയാകട്ടെ, ഏതൊരു പുതിയ നടനുമാകട്ടെ... എല്ലാം ഒത്തുവരിക എന്നുള്ളത് ഒരു ഭാഗ്യമാണ്. വിജയ് സാറിന്റെ ഒരു മൂവി വന്നാൽ തീർച്ചയായും അതു ചെയ്തിരിക്കും. എത്രത്തോളം നാം ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നുവോ അത്രത്തോളംതന്നെ നാം പരിശ്രമിക്കുക കൂടി ചെയ്താൽ ദൈവം നമ്മെ അതിലേക്കു കൊണ്ടെത്തിക്കും. രാമലീലയിലേക്കുള്ള ഓഫർ സ്വീകരിക്കാനുള്ള പ്രചോദനം...? കഥ തന്നെയായിരുന്നു ആദ്യത്തെ പ്രചോദനം. ഏറെ രസകരവും അതേസമയം സീരിയസ് സ്വഭാവമുള്ളതുമായ കഥ. പാട്ട്, ഡാൻസ്, ലവ് ട്രാക്ക് തുടങ്ങിയ കൊമേഴ്സ്യൽ ഘടകങ്ങളുള്ള റൊമാന്റിക് ചിത്രങ്ങളാണ് ഞാൻ ഏറെയും ചെയ്തുവന്നിട്ടുള്ളത്. പക്ഷേ, ഇതു കുറച്ചു സീരിയസാണ്. പൊളിറ്റിക്കൽ ത്രില്ലറാണ് രാമലീല. ഭൂരിപക്ഷം പൊളിറ്റിക്കൽ ത്രില്ലറുകളിലും ഫീമെയിൽ കാരക്ടറിൽ കുറച്ചുകൂടി പ്രായവും പക്വതയുമുള്ളവരായിരിക്കും വരിക. ഇത്രയും ചെറുപ്രായത്തിൽ, കരിയറിന്റെ തുടക്കത്തിൽ തന്നെ ഒരു പൊളിറ്റിക്കൽ ത്രില്ലറിൽ നല്ല ഒരു കഥാപാത്രമായി ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതു വലിയ ഭാഗ്യമായി കരുതുന്നു. ദിലീപേട്ടന്റെ നായികയാകാനുള്ള അവസരം - അതായിരുന്നു രാമലീലയിലെ ഓഫർ സ്വീകരിച്ചതിനു പിന്നിലെ മറ്റൊരു കാരണം. ഞാൻ ആരാധിച്ചിരുന്ന, ഇപ്പോഴും എന്റെ ഫേവറിറ്റ് ആക്ടേഴ്സിൽ ഒരാളാണു ദിലീപേട്ടൻ. ദിലീപേട്ടനൊപ്പം തുല്യപ്രാധാന്യത്തിൽ അദ്ദേഹത്തിന്റെ ഹീറോയിനായി വരിക എന്നതു വലിയ ഭാഗ്യം. മാത്രമല്ല അതൊരു ചലഞ്ച് തന്നെയായിരുന്നു. കാരണം, ഈ ഒരു പെയർ കഥയ്ക്കിണങ്ങുംവിധം സംഭവിക്കണം. എന്റെ കഥാപാത്രം കുറച്ചു ബോൾഡാണ്. എന്റെ പ്രായത്തിലും കുറച്ചുകൂടി പ്രായവും പക്വതയും ജീവിതപരിചയവും കൂടുതലുള്ള ഒരു കഥാപാത്രം. ഹെലന എന്നാണു കഥാപാത്രത്തിന്റെ പേര്. ദിലീപേട്ടൻ, ഷാജോണ്‍ ചേട്ടൻ, രൺജിപണിക്കർ സാർ എന്നിവരുമായാണ് എനിക്കു കൂടുതൽ കോംബിനേഷൻ സീനുകളുള്ളത്. നല്ല അനുഭവം തന്നെയായിരുന്നു രാമലീല. രാമലീലയെ ആകർഷകമാക്കുന്നത്..? ഫാമിലി ചിത്രമാണിത്. സീരിയസായ ഒരു കഥയാണു പറയുന്നത്. പൊളിറ്റിക്കൽ ത്രില്ലറാണ്. വളരെ ശക്തമായ വേഷങ്ങളാണ് ഇതിൽ ഓരോരുത്തർക്കുമുള്ളത്. ഓരോ കഥാപാത്രത്തിനും അവരുടേതായ കഥാപാത്ര സ്വഭാവങ്ങൾ വളരെ ആഴത്തിൽ കൊടുത്തിട്ടുണ്ട്. ഓരോ കഥാപാത്രത്തിനും അന്യാദൃശമായ സവിശേഷതകളുണ്ട്. അതുകൊണ്ടുതന്നെ ഓരോ കഥാപാത്രവും മറ്റൊന്നിൽ നിന്നു തികച്ചും വ്യത്യസ്തമായിരിക്കും. സച്ചിയേട്ടന്റേതാണ് സ്ക്രിപ്റ്റ്. സംവിധായകൻ അരുണ്‍ഗോപി തന്നെയാണ് ഈ പ്രോജക്ടിനെക്കുറിച്ച് ആദ്യം എന്നോടു സംസാരിച്ചത്. ഹെലനയുടെ പശ്ചാത്തലം...? ആർക്കിടെക്ചർ വിദ്യാർഥിയായിരുന്ന ഹെലന പഠനശേഷം മീഡിയയുമായി ബന്ധപ്പെട്ട കരിയർ തെരഞ്ഞെടുക്കുന്നു. സ്വന്തമായ വഴികളിലൂടെ സഞ്ചരിച്ച് സ്വന്തം ചാനലുമായി മുന്നോട്ടുപോകുന്ന കഥാപാത്രമാണു ഹെലന. സ്വതന്ത്രമായ ചിന്തകളുള്ള പെണ്‍കുട്ടി. വലിയ ഫാമിലിൽ ജനിച്ചുവളർന്നുവെങ്കിലും സ്വന്തം കാലിൽ നിന്നു കാര്യങ്ങൾ നടത്താൻ കെൽപ്പുളള കുട്ടി. തനിയെ ഡ്രൈവ് ചെയ്യും. അച്ഛന്റെ ഏകമകളാണു ഹെലന. രൺജിപണിക്കർ സാറാണ് എന്റെ അച്ഛനായി അഭിനയിച്ചത്. രാമലീല എന്ന ടൈറ്റിലിനു പിന്നിൽ... ? രാമനുണ്ണി എന്നാണ് ദിലീപേട്ടൻ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. രാമനുണ്ണിയുടെ കഥയാണു രാമലീല. ദിലീപേട്ടനൊപ്പമുള്ള അനുഭവങ്ങൾ വളരെ വലുതാണ്. ഓരോ സീനിലും ദിലീപേട്ടന്റെ അഭിനയം കണ്ട് ഞാൻ അതിശയിച്ചുപോയിട്ടുണ്ട്. വളരെയധികം നല്ല അഭിനയമുഹൂർത്തങ്ങളിലൂടെ പോകുന്ന ഒരു കഥാപാത്രമാണ് ദിലീപേട്ടന്റേത്. ദിലീപേട്ടൻ ഇങ്ങനെ ഒരവസ്ഥയിൽ ഇരിക്കുന്പോൾ റിലീസാകുന്ന ഈ ചിത്രം തീർച്ചയായും ഒരു പോസിറ്റീവ് അവസ്ഥയിലേക്ക് എത്തിക്കുമെന്നു ഞാൻ വിചാരിക്കുന്നു. അരുണ്‍ഗോപിയുടെ ആദ്യ സിനിമ..? അരുണ്‍ഗോപി എന്ന സംവിധായകന്റെ ആദ്യചിത്രമാണു രാമലീല. ബിഗ് ബജറ്റിൽ ടോമിച്ചൻ മുളകുപാടം സാർ നിർമിക്കുന്ന, സൂപ്പർ സ്റ്റാർ ദിലീപേട്ടൻ നായകനാകുന്ന, മറ്റു ധാരാളം നടീനടന്മാർ ഭാഗമാകുന്ന ചിത്രമാണു രാമലീല. ഇത്തരത്തിൽ വലിയ ഒരു ചിത്രം കരിയറിൽ ആദ്യംതന്നെ ചെയ്യാനാകുന്നതു വലിയ ഒരു കാര്യമാണ്. അദ്ദേഹത്തെ ഒരു പുതുമുഖ സംവിധായകനായി എനിക്കു തോന്നിയിട്ടില്ല. തന്റേതായ രീതിയിൽ കാര്യങ്ങൾ ചെയ്തുപോകാൻ അറിവും മികച്ച ക്രാഫ്റ്റ്മാൻഷിപ്പുമുള്ള വ്യക്തിയാണ് അദ്ദേഹം. ആദ്യചിത്രം എന്ന നിലയുള്ള ഭയവും പരിമിതികളും പുതുമുഖ സംവിധായകനു മേലുള്ള സമ്മർദ്ദങ്ങളും പുറത്തുകാണിക്കാതെ വളരെ ധൈര്യപൂർവമുള്ള ഫിലിം മേക്കിംഗാണ് അദ്ദേഹം നിർവഹിച്ചത്. രാമലീലയിലെ റോൾ സ്വീകരിക്കേണ്ടിയിരുന്നില്ല എന്ന് ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തോന്നിയിട്ടുണ്ടോ...? സിനിമയും വിവാദങ്ങളും വെവ്വേറെ കിടക്കുന്ന കാര്യങ്ങളായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. എനിക്കു കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായിരിക്കും ഈ സിനിമയിലെ വേഷം. കരിയറിന്റെ തുടക്കത്തിൽതന്നെ ഇത്രയും വലിയ ഒരു ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയതു വലിയ ഭാഗ്യമാണ്. ഞാൻ എത്രത്തോളം ഭാഗ്യമുള്ള അഭിനേത്രിയാണെന്ന് എനിക്കു മനസിലാകുന്നുണ്ട്. ആ ലക്ക് ഫാക്ടർ മനസിലാക്കാത്തവരുടെ ഉള്ളിലാണ് രാമലീലയുടെ ഭാഗമായിപ്പോയല്ലോ എന്ന മട്ടിലുള്ള ചിന്തകൾ ഉണ്ടാകുന്നത്. 100 ശതമാനം സത്യസന്ധതയോടെ ഞാൻ പറയട്ടെ, ഈ സിനിമയിൽ ഹീറോയിൻ വേഷം അല്ലെങ്കിൽ ഫീമെയിൽ പാർട്ട് ലീഡ് ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ വളരെ ഭാഗ്യവതിയാണ്. രാധിക ശരത്കുമാർ വീണ്ടും മലയാളത്തിൽ...? 24 വർഷത്തിനുശേഷമാണ് രാധിക മാം മലയാളസിനിമയിൽ തിരിച്ചുവരവു നടത്തുന്നത്. ദിലീപേട്ടന്റെ അമ്മയായിട്ടാണ് രാധിക മാം വേഷമണിയുന്നത്. ഷൂട്ട് ചെയ്യുന്ന സമയത്ത് ദിലീപേട്ടന്റെയും രാധികാ മാമിന്റെയും രണ്ടു മൂന്നു സീനുകൾ ഞാൻ കണ്ടിരുന്നു. അമ്മ - മകൻ റിലേഷൻഷിപ്പ് അത്രമേൽ രസകരമായി വന്നിരിക്കുന്നു. ഇതു സാധാരണ അമ്മ-മകൻ സ്നേഹമോ ലാളനയോ ഒന്നുമല്ല. കുറച്ചു വ്യത്യസ്തമായി അമ്മ-മകൻ കെമിസ്ട്രിയുടെ കഥ പറയുന്ന സിനിമ കൂടിയാണ് രാമലീല. ഒരു വീട്ടിലെ എല്ലാവർക്കും ബന്ധപ്പെടുത്താനാകുന്ന കുറേ കഥാപാത്രങ്ങളും മുഹൂർത്തങ്ങളുമുണ്ട് ഈ സിനിമയിൽ. എനിക്കു രാധിക മാമുമായി ഏറെ കോംബിനേഷൻ സീനുകളില്ല. പക്ഷേ, പാലക്കാട്ട് ഷൂട്ട് ഉള്ളപ്പോൾ ഞങ്ങൾ കണ്ടു. രാധിക മാമിന്റെ അനുഗ്രഹമൊക്കെ വാങ്ങാനായി. ഹെലന എന്ന കഥാപാത്രത്തെ വിലയിരുത്തിയാൽ...:? ഹെലന ഈ സിനിമയിൽ പജീറോ ഓടിക്കുന്ന സീനുകളുണ്ട്. ഏറെ ബോൾഡാണ്. അത്രയും ഫ്രീയാണ് അവൾ. ഡ്രിംഗ്സ് കഴിക്കുന്ന കുട്ടിയാണ് ഹെലന. ഈ ജനറേഷന്റെ അല്ലെങ്കിൽ അതിനുമപ്പുറം മുന്നോട്ടുചിന്തിക്കുന്ന പെണ്‍കുട്ടി. വളരെയധികം ഐക്യു ഉളള കുട്ടിയാണ്. അതുകൊണ്ടുതന്നെ അവൾക്കു ജീവിതത്തിൽ പേടിയില്ല. അവളുടെ നീക്കങ്ങൾ ബോൾഡാണ്, ബുദ്ധിപരമാണ്. ഓരോ നീക്കവും ആലോചിച്ചാണു ചെയ്യുന്നത്. അത്രയും ഇന്റലിജന്റായ ഒരു കഥാപാത്രത്തെയാണ് എനിക്കു രാമലീലയിൽ അവതരിപ്പിക്കാനായത്. ദീപയെയും ഹെലനയെയും താരതമ്യപ്പെടുത്തിയാൽ..? രണ്ടും രണ്ടു ധ്രുവങ്ങളിലാണ്. ദീപ ഒരു എക്സ്ട്രീമാണെങ്കിൽ ഹെലന വേറൊരു എക്സ്ട്രീമാണ്. ദീപയുടെയും ഹെലനയുടെയും ലുക്കിൽ തന്നെ അതു മനസിലാകും. നന്നായി പൊട്ടു തൊട്ട് കമ്മലിട്ട് ചുരിദാറിട്ട് ഒരുങ്ങിനടക്കുന്ന ഒരു ക്ലാസിക്കൽ ഡാൻസറാണു ദീപ. ഒപ്പം ഒരു കടുത്ത വിജയ് ആരാധികയും. മറുവശത്ത് ഹെലനയാവട്ടെ ഒന്നാംതരം വീട്ടിൽ പിറന്ന്, പുറത്തൊക്കെ പോയി പഠിച്ചു നാട്ടിൽ തിരിച്ചുവന്ന് അതിന്റേതായ സാമർഥ്യവും ഇന്നത്തെ ജീവിതത്തെ ഒറ്റയ്ക്കുനേരിടാൻ കെൽപ്പുമുള്ള ബോൾഡ് കാരക്ടറാണ്. അവൾക്കു പെണ്ണാണെന്ന ചിന്തയൊന്നുമില്ല. ഒരാണിനെപ്പോലെയാണല്ലോ അവളുടെ പെരുമാറ്റവും രീതികളുമൊക്കെ. വ്യക്തിപരമായി കൂടുതൽ അടുപ്പമുള്ളത് ദീപയുമായോ ഹെലനയുമായോ..? എനിക്കു രണ്ടു കഥാപാത്രങ്ങളുമായും പൊരുത്തമുണ്ട്. ഹെലനയുമായാണ് എനിക്കു കൂടുതൽ അടുപ്പമെങ്കിലും ദീപ എന്ന കാരക്ടറിന്റെ സവിശേഷതകളുമായും എന്റെ പേഴ്സണാലിറ്റിക്കു പൊരുത്തമുണ്ട്. കാരണം, ഞാനും ഒരു വിജയ് ആരാധികയാണ്. പെണ്ണായതു കൊണ്ടു മാത്രം ഒന്നിലും മടിച്ചുനിൽക്കാതെ എല്ലാറ്റിലും മുന്നിട്ടുനിൽക്കാൻ ധൈര്യമുള്ള പെണ്ണാണു ഹെലന. വളരെ ഇന്റലിജന്റായി ആലോചിച്ചു മാത്രം തീരുമാനങ്ങളെടുത്തു മുന്നോട്ടുപോയി അവളുടേതായ കാലുകളിൽ നിന്നു ലോകത്തെ വീക്ഷിക്കാൻ ആഗ്രഹിക്കുന്ന പെണ്‍കുട്ടി. അവൾ അത്രമേൽ സ്വതന്ത്രചിന്താഗതിയുള്ളവളാണ്. എന്നാൽ, ഹെലനയ്ക്ക് അവളുടേതായ ഒരു മറുവശവുമുണ്ട്. അവൾക്കു പോസിറ്റീവ് ഷേഡും നെഗറ്റീവ് ഷെഡുമുണ്ട്. കരിയറിൽ ഇതുവരെ ചെയ്തവയിൽ കുറച്ചു ഹെവി കാരക്ടറാണു രാമലീലയിലെ ഹെലന. ഇതരഭാഷകളിൽ നിന്ന് ഇപ്പോൾ ഓഫറുകളുണ്ടോ...? ഇതരഭാഷകളിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ...? തീർച്ചയായും. കലയ്ക്ക് എവിടെയാണ് നമ്മൾ അതിർത്തികളിടേണ്ടത് ?ഇതരഭാഷകളിലും ചെയ്യാൻ എനിക്കു താത്പര്യമുണ്ട്. പക്ഷേ, ഞാൻ കാത്തിരിക്കുന്നുവെന്നു മാത്രം. ഞാനൊരു മലയാളി ആയതിനാൽ ആദ്യം ഇവിടെത്തന്നെ കാലുറപ്പിച്ചു നിൽക്കണം. വാസ്തവത്തിൽ അതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇതരഭാഷയിൽ ചാൻസ് കിട്ടിയെന്നു പറഞ്ഞ് വേഗം അവിടേക്കു പറക്കുന്നതിനോ അല്ലെങ്കിൽ ചാൻസ് തേടിനടന്ന് അങ്ങോട്ടേക്കു പറക്കാൻ ധൃതി കാണിക്കുന്നതിനോ മുന്‍പ് ഇവിടെ കാലുറപ്പിച്ചുനിൽക്കാനാവണം. പതിയെ പതിയെ എന്റെ സ്വപ്നങ്ങൾ ഞാൻ സാക്ഷാത്കരിച്ചുകൊണ്ടിരിക്കുന്നു. അവസരം കിട്ടിയാൽ തീർച്ചയായും ഇതരഭാഷകളിലും അഭിനയിക്കും. തമിഴും തെലുങ്കുമൊക്കെ ചർച്ചകളിലുണ്ട്. പക്ഷേ, ഞാൻ ഒന്നും കമിറ്റ് ചെയ്തിട്ടില്ല. അടുത്ത പ്രോജക്ടുകൾ..? സ്ക്രിപ്റ്റുകൾ കേൾക്കുന്നു. പക്ഷേ, ഒന്നും കമിറ്റ് ചെയ്തിട്ടില്ല. രാമലീലയിലെയും പോക്കിരി സൈമണിലെയും എന്റെ കഥാപാത്രങ്ങൾ നന്നായി വന്നുകഴിഞ്ഞാൽ ആ കഥാപാത്രങ്ങളാവും ഇനി മുന്നോട്ടുള്ള ഒരു ചിത്രത്തിലെ കഥാപാത്രത്തിന് എന്നെ വിളിക്കേണ്ടത്. ഈ രണ്ടു കഥാപാത്രങ്ങളും എങ്ങനെയാകുമെന്നറിയാൻ ഞാൻ കാത്തുനിൽക്കുകയാണ്. ടി.ജി. ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|