Star Chat |
Back to home |
|
"ലക്ഷ്യം' രസിപ്പിക്കും, ത്രസിപ്പിക്കും: ജിത്തു ജോസഫ് |
|
|
എന്റെ എല്ലാ സിനിമകളും കുടുംബവുമായി വന്നിരുന്നു കാണാവുന്ന രീതിയിലാണു ചെയ്യുന്നത്. ആണ്-പെണ് വ്യത്യാസങ്ങളില്ലാതെ പ്രായഭേദമന്യേ ആസ്വദിക്കാൻ കഴിയുന്ന ഒരു സിനിമയായിരിക്കും "ലക്ഷ്യം'. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന, ത്രസിപ്പിച്ചു നിർത്തുന്ന രീതിയിലുള്ള രംഗങ്ങളും സന്ദർഭങ്ങളും ലക്ഷ്യത്തിലുണ്ട്. വ്യത്യസ്ത ജീവിത പശ്ചാത്തലമുള്ള മുസ്തഫ, വിമൽ എന്നീ രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള ബോണ്ടിംഗ് ഈ സിനിമയിലുണ്ട്. അതിന്റേതായ രസങ്ങളുണ്ട്. സസ്പെൻസ് നല്കുന്ന സിനിമ എന്നതിനപ്പുറം കൗതുകമുണർത്തുന്ന സന്ദർഭങ്ങളിലൂടെയാണു സിനിമ കടന്നുപോകുന്നത്. ഈ സിനിമയുടെ ആശയം അൻസാറിന്റേതായിരുന്നു. അതിൽ നിന്നു വർക്ക് ചെയ്തെടുത്തതാണ് ഈ സ്ക്രിപ്റ്റ്.... അൻസാർ ഖാൻ സംവിധാനം ചെയ്ത, ബിജുമേനോനും ഇന്ദ്രജിത്തും മുഖ്യവേഷങ്ങളിലെത്തിയ അഡ്വഞ്ചർ ഡ്രാമ ലക്ഷ്യത്തിന്റെ രചനയും നിർമാണ പങ്കാളിത്തവും നിർവഹിച്ച ജിത്തു ജോസഫ് സംസാരിക്കുന്നു... അൻസാർ ഖാൻ എന്ന പുതുമുഖ സംവിധായകനു വേണ്ടി ലക്ഷ്യം എന്ന സിനിമയുടെ രചനയും നിർമാണ പങ്കാളിത്തവും നിർവഹിക്കാനിടയായ സാഹചര്യം... 2007ൽ ഫോണിലൂടെയാണ് അൻസാർ ഖാനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്. എന്റെ "ഡിറ്റക്ടീവ്' എന്ന സിനിമ റിലീസായപ്പോൾ ഫോണിൽ വിളിച്ച് ആ സിനിമ ഒത്തിരി ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു സംസാരിച്ചിരുന്നു. അതിനുശേഷം ആ സൗഹൃദം തുടർന്നു. കഥാസംബന്ധമായ ആശയങ്ങൾ അദ്ദേഹം എന്നോടു പങ്കുവച്ചിരുന്നു. കുറേ നാളുകൾക്കുശേഷം അദ്ദേഹം എന്നെ കാണാൻ വന്നു. ഒന്നു രണ്ടു സബ്ജക്ടുകളുമായി കുറേ ആർട്ടിസ്റ്റുകളുടെയടുത്തു പോയെന്നും ആരുടെ ഭാഗത്തുനിന്നും വേണ്ട രീതിയിൽ ശ്രദ്ധ കിട്ടിയില്ലെന്നും വിഷമത്തോടെ അദ്ദേഹം എന്നോടു പറഞ്ഞു. എല്ലാ ഫിലിം മേക്കേഴ്സിന്റെയും തുടക്കം ഇങ്ങനെയൊക്കെയാണെന്നു ഞാൻ പറഞ്ഞു. അദ്ദേഹം പങ്കുവച്ച ഒരു ആശയം അത് അല്പം വെല്ലുവിളി നിറഞ്ഞതാണെങ്കിലും അതു സ്ക്രിപ്റ്റ് ചെയ്യാൻ നോക്കാമെന്നു ഞാൻ പറഞ്ഞു. അദ്ദേഹത്തിനു സ്വന്തമായി എഴുതാൻ പ്ലാനില്ലായിരുന്നു. വേറെ ആരെയെങ്കിലും കൊണ്ട് എഴുതിച്ചിട്ടു ചെയ്യാം എന്ന ആലോചനയിലായിരുന്നു അദ്ദേഹം. കുറച്ചു പ്രോജക്ടുകൾ ഉള്ളതിനാൽ കുറച്ചു സമയമെടുക്കുമെന്നു ഞാൻ പറഞ്ഞു. എത്ര സമയമെടുത്താലും കുഴപ്പമില്ലെന്നായി അൻസാർ. അങ്ങനെ ഞാൻ ചെയ്ത സ്ക്രിപ്റ്റാണു ലക്ഷ്യം. സ്ക്രിപ്റ്റായിക്കഴിഞ്ഞപ്പോൾ അതു സിനിമയാക്കാനായി പല പ്രൊഡക്ഷൻ കന്പനികളെയും ആർട്ടിസ്റ്റുകളെയും സമീപിച്ചു. പലരുടെയടുത്തു ചെല്ലുന്പൊഴും രണ്ടു ഹീറോ ഉളളതുകൊണ്ട് താത്പര്യക്കുറവായിരുന്നു. എല്ലാവർക്കും സിംഗിൾ ഹീറോ കളിക്കാനാണു താത്പര്യം. പലരും തിരസ്കരിച്ചു. ആ സന്ദർഭത്തിലാണു ഞാനും സുഹൃത്തുക്കളായ ജോയ് തോമസ് ശക്തികുളങ്ങര, യുഎസ്എയിലുള്ള ടെജി മണലേൽ എന്നിവരും ചേർന്നു ലക്ഷ്യം നിർമിക്കാൻ തീരുമാനിച്ചത്. തുടർന്നു ബിജുവിനെയും ഇന്ദ്രനെയും സമീപിച്ചു. അവർ ഓകെ പറഞ്ഞു. അങ്ങനെയാണ് ഇതൊരു പ്രോജക്ടായി മാറിയത്. അന്ന് അൻസാർ സമീപിച്ചപ്പോൾ എനിക്ക് എത്രത്തോളം സഹായിക്കാനാകും എന്ന് അറിയില്ലാരുന്നു. പക്ഷേ, ഒന്നു ശ്രമിച്ചുനോക്കാം എന്നു കരുതി. കാരണം ഇതൊരു ചലഞ്ചിംഗ് സ്ക്രിപ്റ്റായിരുന്നു. അത് എന്നെ ഇതിലേക്ക് അടുപ്പിച്ചു. ഈ കഥയുടെ പ്രത്യേകത പരിഗണിച്ചപ്പോൾ ഇതിന്റെ സ്ക്രിപ്റ്റിംഗിൽ നല്ല പണിയുണ്ടെന്നു തോന്നി. അതു ചലഞ്ചിംഗാണെന്നു തോന്നി. അതുകൊണ്ടുകൂടിയാണ് ഞാൻ ഈ പ്രോജക്ട് ഏറ്റെടുത്തത്. ആദ്യമായിട്ടാണ് ഒരു സിനിമയിൽ നിർമാണ പങ്കാളിത്തം വഹിക്കുന്നത്. ലക്ഷ്യം എന്ന സിനിമയുടെ പ്രമേയം... ഒരു കൈവിലങ്ങിൽ ബന്ധിതരായ രണ്ടു കുറ്റവാളികൾ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു കാട്ടിൽ അകപ്പെട്ടു പോകുന്നു. തൊട്ടുപിറകേ അവരെ പിന്തുതുടർന്നു പോലീസുകാരുണ്ട്. അവർ തമ്മിൽ വൈരുദ്ധ്യാത്മകമായ ചില കാര്യങ്ങളുണ്ട്. അവരിൽ ഒരാൾ ജീവിതസാഹചര്യങ്ങളിലും വിദ്യാഭ്യാസപരമായും ഉയർന്ന നിലവാരം പുലർത്തുന്നയാൾ. രണ്ടാമൻ അവയിലൊന്നും അത്രത്തോളം വരില്ല. അവർ തമ്മിൽ ഇടപഴകേണ്ടിവരുന്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ. കാട്ടിലൂടെയുള്ള അവരുടെ യാത്ര. പിറകേ വരുന്ന പോലീസുകാർക്ക് വലിയ ഒരു പങ്കാളിത്തമുണ്ട് ഈ കഥയിൽ. അവരുടെ യാത്രയാണ് ഈ സിനിമയുടെ കേന്ദ്രഘടകം. അതിനിടെ അവർ രണ്ടുപേരും അവരവരുടെ കഥകൾ പറയുന്നു. ഇവർ രണ്ടുപേരും കാടുമാണ് ഈ സിനിമയുടെ ഭൂരിഭാഗവും. അതാണ് ഈ സിനിമയിലെ ഏറ്റവും ചലഞ്ചിംഗ് ഏരിയ. രണ്ടുപേരെയും വച്ച് എത്രനേരം കഥ പിടിച്ചു നിർത്താനാവും എന്നതാണു ചോദ്യം. എതിരേ വരാൻ കാരക്ടേഴ്സില്ല. മൃഗങ്ങളും പിന്നെ മരങ്ങളും മാത്രം. പിന്നെ, വല്ലപ്പോഴും പുറകേ വരുന്ന പോലീസ് നായ്ക്കളും പോലീസിന്റെ ശബ്ദവും മാത്രം. ആ മൂഡിൽ പറയുന്ന ഒരു സിനിമ. അഡ്വഞ്ചർ ഡ്രാമയാണു ലക്ഷ്യം. കാട്ടിൽ അകപ്പെട്ടുപോകുന്ന രണ്ടുപേർ അവിടന്നു രക്ഷപ്പെടാൻ നടത്തുന്ന ശ്രമം എന്നതിൽ ഒരു സാഹസിക യാത്രയുമുണ്ടല്ലോ. ബിജുമേനോൻ, ഇന്ദ്രജിത്ത് എന്നിവരെ കാസ്റ്റ് ചെയ്യാനുണ്ടായ കാരണം... ഈ സബ്ജക്ടിലെ ഈ കഥാപാത്രങ്ങളെ ഇന്ന് ഇൻഡസ്ട്രിയിലുള്ള പലർക്കും ചെയ്യാം. പക്ഷേ, സമീപിച്ചപ്പോൾ പലരും തയാറായില്ല. ഇവരെ സമീപിച്ചപ്പോൾ ഇവർ തയാറായി. ഇതിൽ രണ്ടുഹീറോ ആണല്ലോ. പക്ഷേ, ചിലർക്ക് സിംഗിൾ ഹീറോ ആയി കളിക്കാനായിരുന്നു താത്പര്യം. പുതിയ ഡയറക്ടർ എന്നു പറഞ്ഞ് ചിലർക്ക് അഭിപ്രായ വ്യത്യാസം. അങ്ങനെ പല കാരണങ്ങളാലും പലരും മാറി. ഞാൻ പ്രൊഡക്ഷനിലും ഉണ്ടായിരുന്നതിനാൽ ചിത്രീകരണവേളയിലുടനീളം ഞാൻ സെറ്റിലുണ്ടായിരുന്നു. ബിജുമേനോൻ-ഇന്ദ്രജിത്ത് കോംബിനേഷൻ ലീഡ് കഥാപാത്രങ്ങളായി വരുന്നത് ആദ്യമായിട്ടാണ്. വളരെ കൗതുകത്തോടെയാണ് ഞാൻ അതിനെ നോക്കിയിരുന്നത്. ഈ കോംബിനേഷന്‍ ഒരു ഫ്രഷ്നെസുണ്ട്. അതുകൊണ്ടുതന്നെ പലരും ഈ സിനിമ വേണ്ടെന്നുവച്ചത് ഗുണകരമായി എന്നു തോന്നിയിട്ടുണ്ട്. എന്നും ദൈവത്തിൽ വിശ്വസിക്കുന്ന ഒരാളാണു ഞാൻ. നമ്മൾ എങ്ങനെയൊക്കെ ശ്രമിച്ചാലും സമയമാകുന്പോൾ ദൈവം നല്ല ചേരുവകളോടെ എല്ലാം സെറ്റ് ചെയ്തു തരുമെന്നു വിശ്വസിക്കുകയാണ്. ഇതാണ് അതിന്റെ ഏറ്റവും നല്ലത്. അതുകൊണ്ടാവാം അത് അങ്ങനെ സംഭവിച്ചതെന്നു ഞാൻ വിശ്വസിക്കുന്നു. പ്രണയത്തിന്റെ ഒരു ട്രാക്ക് കൂടി ഈ സിനിമ പറയുന്നുണ്ടോ... മുസ്തഫയെ ബിജുമേനോനും വിമലിനെ ഇന്ദ്രജിത്തും അവതരിപ്പിച്ചിരിക്കുന്നു. ഇരുവർക്കും അവരുടേതായ ജീവിത പശ്ചാത്തലങ്ങളുണ്ട്. കാട്ടിലൂടെയുള്ള യാത്രയ്ക്കിടെ ഇരുവരും അതു പങ്കുവയ്ക്കുന്നുണ്ട്. മുസ്തഫ എറെ വിദ്യാഭ്യാസം നേടിയ ആളല്ല. ലോക്കൽ തട്ടിപ്പുകളുമായി നടക്കുന്ന ഒരാൾ. പക്ഷേ, ഒരു നല്ല മനസിന്റെ ഉടമയാണ്. ഒരു പാവത്താൻ. എന്നാൽ വലിയ വിദ്യാഭ്യാസമൊന്നുമില്ല. വിമൽ ഐടി പ്രഫഷണലാണ്. ഇവർ തമ്മിലുള്ള കാരക്ടർ ക്ലാഷാണ് ഈ സിനിമയുടെ രസകരമായ ഒരു പ്രത്യേകത. വിമലിന്റെ ജീവിതപശ്ചാത്തലം അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാട്ടും ലൗ ട്രാക്കും സിനിമയിൽ ഉൾപ്പെടുത്തിയത്. അൻസാർ ഖാൻ എന്ന സംവിധായകനെക്കുറിച്ച്.... അൻസാർ വാസ്തവത്തിൽ ഏറെ അനുഭവസന്പന്നതയുള്ള, എന്നേക്കാൾ മുൻപേ ഇൻഡസ്ട്രിയിൽ വന്നിട്ടുള്ള ചെറുപ്പക്കാരനാണ്. എത്രയോ വർഷമായി ഒരു സിനിമ ചെയ്യാനായി അയാൾ സ്ട്രഗിൾ ചെയ്യുന്നത് അറിഞ്ഞപ്പോൾ സങ്കടം തോന്നി. ഒരു പടത്തിൽ അസി.ഡയറക്ടറായി വർക്ക് ചെയ്തതോടെ ഒരു പടം സ്വതന്ത്രമായി ചെയ്യാനുള്ള അവസരം ദൈവം എനിക്കുതന്നു. എത്രയോ പടങ്ങളിൽ അസിസ്റ്റന്റും അസോസിയേറ്റുമായി വർക്ക് ചെയ്തിട്ടുള്ള അൻസാറിന് ഒരു പടം കിട്ടുന്നതിനു ഞാൻ ഒരു നിമിത്തമാകുന്നതിൽ സന്തോഷം എന്നു കരുതുന്നു. അദ്ദേഹവുമായി സംസാരിച്ചപ്പോൾ ഒരു നല്ല മനുഷ്യനാണെന്നു മനസിലായി. കഴിവുള്ള ഒരു ചെറുപ്പക്കാരനാണ്. തീർച്ചയായും ഇൻഡസ്ട്രിയിൽ നിൽക്കേണ്ട ഒരാളാണ്. അതിനാൽ നമ്മളാൽ സാധ്യമായ ഒരു സഹായം ചെയ്തുവെന്നേയുള്ളൂ. എന്നോട് അദ്ദേഹം പറഞ്ഞ ആ കഥ എനിക്ക് ആകർഷകമായി തോന്നി എന്ന ഘടകവും പ്രധാനമായിരുന്നു. സിനിമയുടെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കാൻ താങ്കളെ പ്രചോദിപ്പിക്കുന്നതെന്താണ്... അടിസ്ഥാനപരമായി ഞാനൊരു കഥ പറച്ചിലുകാരനാണ്. കഥ പറയുന്പോൾ അതിൽ ഏറെ ഘടകങ്ങൾ വരണം. മറ്റു വ്യക്തികളായിരിക്കും മറ്റു ഘടകങ്ങൾ എനിക്കുവേണ്ടി ചെയ്യുന്നത്. അതിനെ ദൃശ്യവത്കരിച്ചിക്കുന്നത് ഒരു സിനിമാറ്റോഗ്രഫറാണ്. തിരക്കഥയും കഥയുമൊക്കെ ഞാനെഴുതുന്നതാവും. ചിലപ്പോൾ വേറൊരാളുടേത് ആയിരിക്കും. ചിലപ്പോൾ ഞാൻ കഥയും തിരക്കഥയുമെഴുിയ ശേഷം വെറൊരാളാവും സംവിധാനം ചെയ്യുക. തിയറ്ററിൽ എൻജോയ് ചെയ്യാന്‍ വരുന്നവരെ എന്റർടെയ്ൻ ചെയ്യിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിൽ മാത്രം മുന്നോട്ടുപോകുന്ന ഒരാളാണു ഞാൻ. എന്നെ വലിയ ഡയറക്ടറായോ എഴുത്തുകാരനായോ കാണേണ്ടതില്ല. വെറുമൊരു കഥ പറച്ചിലുകാരൻ മാത്രമാണു ഞാൻ. കഥ വ്യത്യസ്തമായ രീതിയിൽ പറയാൻ ശ്രമിക്കുന്നു. ചിലതു വിജയിക്കുന്നു. ചിലതു നമ്മൾ ഉദ്ദേശിക്കും പോലെ വർക്കൗട്ട് ആകുന്നില്ല. എൻജോയ് ചെയ്യപ്പെടും എന്നു വിചാരിക്കുന്ന സിനിമകൾ പലപ്പോവും അങ്ങനെ ആകണമെന്നില്ല. പ്രേക്ഷകരുടെയും എന്റെയും കാഴ്ചപ്പാടുകളിലുള്ള കൊണ്ടുള്ള വ്യത്യാസങ്ങൾ കൊണ്ടാവാം അത്. ബേസിക്കലി ചെയ്യുന്നത് ഒരു സ്റ്റോറി ടെല്ലിംഗാണ്. ചിലപ്പോൾ ഞാൻ ഒരെഴുത്തുകാരനായി നിൽക്കും. ചിലപ്പോൾ എഴുത്തുകാരനും സംവിധായകനായും നിൽക്കും. ചിലപ്പോൾ ഒരു പ്രൊഡ്യൂസറായും കഥയെഴുത്തുകാരനുമായും നിൽക്കും. ചിലപ്പോൾ വെറും പ്രോഡ്യൂസർ മാത്രമായി നിൽക്കേണ്ട സാഹചര്യം വന്നാൽ അങ്ങനെയും നിൽക്കും. സന്ദേശം നല്കുന്നതായിരിക്കണം സിനിമ എന്നു വിശ്വസിക്കുന്നുണ്ടോ... സിനിമ വലിയ തോതിൽ ആളുകളെ സ്വാധീനിക്കുന്ന ഒരു മാധ്യമമാണ്. ഒരു കഥ പറയുന്പോൽ അതിലൂടെ അവർക്ക് ഒരു സന്ദേശം നല്കാൻ പറ്റുമെങ്കിൽ അതു തീർച്ചയായും വലിയ ഒരു കാര്യം തന്നെയാണ്. എന്റെ രണ്ടാമത്തെ സിനിമ മമ്മി ആൻഡ് മിയിൽ ഒരു സന്ദേശമുണ്ട്. ലൈഫ് ഓഫ് ജോസൂട്ടിയിലുമുണ്ട്. മെമ്മറീസ് ത്രില്ലർ ആണെങ്കിൽപോലും അതിനകത്ത് മദ്യപാനവുമായി ബന്ധമുള്ള ഒരു ഹിഡൻ സന്ദേശം കിടപ്പുണ്ട്. ദൃശ്യത്തിലും ഒരു സന്ദേശമുണ്ട്. എന്നാൽ ഡിറ്റക്ടീവിലും ഉൗഴത്തിലും അതില്ല. എല്ലാ സിനിമയിലും സന്ദേശം നല്കാൻ പറ്റണമെന്നില്ല. പക്ഷേ, ഒരു സിനിമ വർക്ക് ചെയ്തുവരുന്പോൾ ഒരു സോഷ്യൽ മെസേജ് പ്രേക്ഷകനു കൊടുക്കാൻ പറ്റുകയാണെങ്കിൽ തീർച്ചയായും അതു നല്ലതാണ്. കാരണം എല്ലാ കലാകാരൻമാരും സാമൂഹിക പ്രതിബദ്ധതയുള്ളവരായിരിക്കണം എന്നാണു ഞാൻ വിശ്വസിക്കുന്നത്. അവർക്കു സമൂഹത്തോടു ചില കടമകളുണ്ട്. അത് എവിടെയെങ്കിലും നിർവഹിക്കണം. ഞാനെപ്പോഴും അതിനു ശ്രമിക്കാറുണ്ട്. മൈ ബോസ് എന്ന സിനിമ ഒരു ഹ്യൂമർ സിനിമയാണെങ്കിലും അതിലെ മനുവർമ എന്ന കാരക്ടറിനെ നാട്ടിൽ ജോലിചെയ്യാൻ മടി കാണിക്കുകയും അന്യനാടു സ്വർഗമാണെന്നു കരുതുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരനായിട്ടാണു കാണിച്ചിരിക്കുന്നത്. യൂറോപ്പിൽ പോയാൽ അവിടെ സ്വർഗമാണെന്നു വിശ്വസിക്കുന്ന നമ്മുടെ നാട്ടിലുള്ള കുറേ ചെറുപ്പക്കാരുടെ പ്രതിനിധിയാണ് അയാൾ. അത് അങ്ങനെയല്ല എന്നു പറയുന്ന ഒരു കഥാഗതി ആ സിനിമയിലുണ്ട്. എല്ലാ പടങ്ങളിലും അത് ഒരേ ലെവലിൽ ആയിരിക്കണമെന്നില്ല. ചിലതിൽ ഉണ്ടാകണമെന്നുതന്നെയില്ല. പക്ഷേ, ഒരു സന്ദേശം നല്കാൻ പറ്റുകയാണെങ്കിൽ നല്ലതാണ്. എന്നാൽ മനപ്പൂർവം അതു കുത്തിത്തിരുകാൻ ശ്രമിച്ചാൽ ജനം അത് എടുക്കുകയുമില്ല. നൻമയുടെ പ്രതീകമാണെന്ന മട്ടിൽ ഉപദേശരൂപേണ ചെയ്താൽ അതിൽ കൃത്രിമത്വം കലരും. പണ്ടു സത്യേട്ടനും ശ്രീനിയേട്ടനും കൂടി ചെയ്ത സന്ദേശം പോലെയുള്ള സിനിമകളിലൊന്നും നേരിട്ട് ഒരുപദേശവും ഇല്ല. അതിനകത്തെ കുറേ കഥാപാത്രങ്ങൾ ജീവിക്കുന്നതു കാണുന്പോൾ അതിലെ നൻമയും തിൻമയും നമ്മുടെ മനസിലേക്കു കയറിവരികയായിരുന്നു. അവരുടെ തിരക്കഥയുടെ, എഴുത്തിന്റെ ശക്തിയാണത്. ഒന്നും നേരിട്ടു പറയുന്നില്ല. ആ കഥയിലൂടെ അല്ലെങ്കിൽ കാരക്ടറൈസേഷൻ വികസിപ്പിച്ചതിലൂടെ അതു വന്നു. ഇവിടെ ഇപ്പോൾ പലരും വലിയ ഡയലോഗുകൾ പറഞ്ഞ് ഉപദേശിക്കുന്നവരാണ്. അങ്ങനെ ചെയ്താൽ പ്രേക്ഷകർ അതു തള്ളിക്കളയും. അവർക്ക് അതിൽ താത്പര്യമില്ല. ചെയ്തുവരുന്പോൾ അതിനു സ്പേസ് ഉണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്തണം. അല്ലാതെ ഞാനൊരു പടം ചെയ്യുകയാണ് അതിലൂടെ ആൾക്കാരെ കുറച്ച് ഉപദേശിച്ചുകളയാം എന്നു കരുതിയാൽ അത് വർക്കൗട്ട് ആകുമെന്ന് എനിക്കു തോന്നുന്നില്ല. അഭിനന്ദനങ്ങൾക്കൊപ്പം ധാരാളം വിമർശനങ്ങൾക്കും ഇടനല്‍കിയ സിനിമയാണല്ലോ ദൃശ്യം. ക്രൈം നിരക്ക് കൂട്ടുന്നതിൽ അതു കാരണമായി എന്നും മറ്റും.... വാസ്തവത്തിൽ പ്രേക്ഷകരാരും അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ഡിജിപിയായിരുന്ന ടി.പി.സെൻകുമാർ സാർ മാത്രമാണ് അങ്ങനെ പറഞ്ഞിട്ടുള്ളത്. ഞാൻ അതിനു മറുപടിയും പറഞ്ഞു. ഒരു മർഡർ മറയ്ക്കാൻ ശ്രമിക്കുകയല്ല ചെയ്യേണ്ടതെന്നും പോലീസിൽ അറിയിക്കുകയായിരുന്നു വേണ്ടതെന്നുമാണ് സാർ അന്നു പറഞ്ഞത്. അതിനു ഞാൻ നല്കിയ മറുപടി ഇങ്ങനെയായിരുന്നു- സാർ പറഞ്ഞതു 100 ശതമാനം ശരി തന്നെയാണ്. ഞാൻ അതിനോടു 100 ശതമാനം അനുകൂലിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഈ കഥയിൽ ഞാൻ അപ്പുറത്തെ സൈഡിൽ അത് ഒരു ഐജിയുടെ മകനാക്കിയത്. കാരണം ഇവർക്കു നീതി കിട്ടില്ലെന്നു മാത്രവുമല്ല ഐജിയുടെ മകനെ കൊന്നുകളഞ്ഞതായി അറിഞ്ഞുകഴിഞ്ഞാൽ ഐജി അവരുടെ കുടുംബത്തെ ഇല്ലാതാക്കുമെന്ന ഭയവുമുണ്ട്. ആ ഭയം കൊണ്ടാണ് അവർ ക്രൈം മറച്ചുവയ്ക്കുന്നത്. വേറെ ഒരാളുടെ മകൻ ആയിരുന്നുവെങ്കിൽ ചിലപ്പോൾ അവർ പോലീസിന്റെ അടുത്തെത്തി വിവരം പറഞ്ഞേനെ. ക്രൈമിനെ സപ്പോർട്ട് ചെയ്യുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ വിമർശനം. ദൃശ്യം ഇറങ്ങുന്നതിനു മുന്‍പുള്ള മലയാളം, തമിഴ്, ഹിന്ദി സിനിമകൾ നോക്കിയാൽ 95 ശതമാനം സിനിമകളിലും അവസാനം നായകൻ വില്ലനെ വെടിവച്ചു കൊന്നശേഷം സ്ലോമോഷനിൽ നടന്നുപോകുന്നതു കാണാം. എന്റെ ചോദ്യം വളരെ സിംപിളാണ് - ഒരുത്തൻ കുറ്റവാളിയാണെന്ന് അറിഞ്ഞുകഴിഞ്ഞാൽ വേറൊരാൾക്ക് അയാളെ കൊല്ലാൻ അധികാരമുണ്ടോ? ഇല്ല. അപ്പോൾ നായകനു വില്ലനെ വെടിവച്ചു കൊന്നശേഷം എങ്ങനെ സ്ലോമോഷനിൽ നടന്നുപോകാനാവും. അപ്പോൾ എല്ലാ സിനിമകളും ക്രൈമിനെയല്ലേ സപ്പോർട്ട് ചെയ്യുന്നത്. ആ ചോദ്യത്തിന് അദ്ദേഹത്തിന് അന്നു മറുപടി പറയാനായില്ല. ഈ സംഭവമറിഞ്ഞ് ജസ്റ്റീസ് കെ.ടി.തോമസ് എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു - സെൻകുമാർ പറഞ്ഞതു കേട്ടു. താങ്കളുടെ നിലപാടിൽ ഒരു തെറ്റുമില്ല. കാരണം നമ്മുടെ കുടുംബത്തിലേക്ക് ഒരുത്തൻ വന്ന് അത്തരത്തിൽ ചെയ്താൽ അവനെ കൊന്നുകളയണം. അത്രേയുള്ളൂ. അല്ലാതെ അവനെയൊന്നും നിയമം ഒന്നും ചെയ്യാൻ പോകുന്നില്ല. എന്റെ ഫാമിലിക്കു ഭീഷണിയായ നിലയിൽ വന്നുകഴിഞ്ഞാൽ അവരെ രക്ഷിക്കണമെങ്കിൽ ചിലപ്പോൾ ഞാൻ കൊല്ലേണ്ടതായി വന്നേക്കാം. അതിലൊന്നും ഒരു തെറ്റുമില്ല. കൊല്ലം ടികെഎം എൻജി. കോളജിൽ ഒരു ഫങ്ഷനു പോകുന്നുണ്ടെന്നും അവിടെയും താൻ ഇതുതന്നെ പറയുമെന്നും അറിയിച്ച് അദ്ദേഹം ടെലിഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. ജസ്റ്റീസ് കെ.ടി.തോമസ് സാർ ഇങ്ങനെ പറഞ്ഞു എന്നുകരുതി സെൻകുമാർ സാർ പറഞ്ഞതിനോട് എനിക്ക് അഭിപ്രായ വ്യത്യാസമില്ല. കാരണം, അദ്ദേഹം ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം അദ്ദേഹത്തിന്റെ ആംഗിളിൽ നിന്നു പറഞ്ഞു. അദ്ദേഹം ഒരു ഇന്ത്യൻ പൗരനാണ്. അദ്ദേഹത്തിന് അതു പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞാൻ അതിനെ മാനിക്കുന്നു. അഭിപ്രായ വ്യത്യാസമുണ്ടായ ഏരിയയിൽ ഞാനും പറഞ്ഞു. അത്രേയുള്ളൂ. ഇതുപോലെ ഒരു കേസുമായി ബന്ധപ്പെട്ട് ഒരാളെ ടവർ ബേസ് ചെയ്തു ഫോളോ ചെയ്യുന്നു എന്ന് വാർത്താസമ്മേളനത്തിൽ പോലീസുകാർ വ്യക്തമാക്കിയതിൽ നിന്നാണ് മൊബൈൽ ഇതര സംസ്ഥാനത്തേക്കു പോകുന്ന ലോറിയിൽ എറിയുന്ന ഐഡിയ വാസ്തവത്തിൽ എനിക്കു കിട്ടിയത്. എഴുത്തിൽ താങ്കൾ നേരിടുന്ന വെല്ലുവിളികൾ... ഏറ്റവും വലിയ ചലഞ്ച് എന്റെ മടി തന്നെയാണ്. ഒരു സ്ക്രിപ്റ്റ് എഴുതാനിരിക്കുന്പോൾ ആദ്യം നോക്കുന്നത് ഇത് എങ്ങനെ എഴുതാതിരിക്കാം എന്നാണ്. ഒരു ദിവസം എഴുതാനിരിക്കുന്പോൾ ആ ദിവസം എഴുത്ത് ഒഴിവാക്കാനായുള്ള കാരണം തപ്പി നടക്കും. ചില സമയത്ത് ഇതു തീർക്കണമല്ലോ, ഇത് എന്റെ ചോറാണല്ലോ എന്നോർത്ത് വീണ്ടുമിരിക്കും. ചില ദിവസങ്ങളിൽ എഴുതാനിരുന്നാൽ നല്ല മൂഡിലങ്ങു പോകും. 2,000 കാലഘട്ടത്തിൽ തോന്നിയ ഒരു ആശയത്തിൽ നിന്നാണ് ദൃശ്യം എന്ന സിനിമ. നടക്കുകയും സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്പോൾ... ചിന്തകളിലൂടെ ആ കഥ വളർന്നുവളർന്ന് ഒരു ഫ്രയിമായി. അതു പേപ്പറിലേക്കു പകർത്തുന്നത് അതിന്റെ അവസാന ഘട്ടത്തിലാണ്. ആ ഒരു പ്രോസസ് ഏകദേശം ഒന്നൊന്നര മാസം കൊണ്ടു നടക്കും. പക്ഷേ, ആ ഒരു ഫ്രെയിം...സീക്വൻസ് ഉണ്ടാക്കാനാണു വാസ്തവത്തിൽ സമയം ആവശ്യമായി വരുന്നത്. അതു പെട്ടെന്ന് എനിക്ക് എഴുതിയെടുക്കാൻ എനിക്കാവില്ല. അതിന്റെ ഒരു സീക്വൻസ് - സീൻ ഓർഡർ - ആയാൽ ഞാൻ എഴുതിത്തുടങ്ങും. സീൻ ഓർഡർ ഉണ്ടാക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ട്. സീൻ ഓർഡറിലാണു സിനിമയുടെ ഫ്ളോ ഫിക്സ് ചെയ്യുന്നത്. ഒരു സിനിമ നല്ല രീതിയിൽ ഒഴുക്കുള്ളതാണ്, അതിന്റെ തിരക്കഥ കെട്ടുറപ്പുള്ളതാണ് എന്നൊക്കെ പറയണമെങ്കിൽ അതിൽ സീൻ ഓർഡറിനു വളരെ വലിയ പ്രാധാന്യമാണുള്ളത്. അത്തരം സീൻ ഓർഡർ ഉണ്ടാക്കുന്നതിനാണ് ഞാൻ ഏറ്റവും കൂടുതൽ സമയമെടുക്കുന്നത്. ഒരിക്കൽ വ്യക്തതയുള്ള സീൻ ഓർഡർ ആയിക്കഴിഞ്ഞാൽ പിന്നെ എഴുതാൻ ഒന്നൊന്നര മാസം മതി. വാസ്തവത്തിൽ അത്രയും പോലും വേണ്ട. എന്റെ മടി കൊണ്ടാണ് ഒന്നരമാസം വരെയാകുന്നത്. 10-12 ദിവസം കൊണ്ട് എഴുതാവുന്നതേയുള്ളൂ എന്നാണു പലരും പറയാറുള്ളത്. പക്ഷേ, എനിക്കങ്ങനെ തുടർച്ചയായി രാവിലെ മുതൽ വൈകുന്നേരം വരെ ഇരുന്ന് എഴുതാനാവില്ല. ചിലപ്പോൾ അതിരാവിലെ നാലരയാകുന്പോൾ ഇരുന്നെഴുതും. ഉച്ച കഴിഞ്ഞാണു മൂഡ് തോന്നുന്നതെങ്കിൽ അപ്പോൾ എഴുതും. പ്രണവ് മോഹൻലാലിനെ നായകനാക്കി ചെയ്യുന്ന സിനിമയുടെ പുതിയ വിശേഷങ്ങൾ... അതിന്റെ സ്ക്രിപ്റ്റിംഗ് കഴിഞ്ഞു. ഞാൻ അതിന്റെ പ്രീ പ്രൊഡക്ഷൻ വർക്കിലേക്കു കയറുകയാണ്. ലക്ഷ്യത്തിന്റെ റീലീസുകൂടി കഴിയുന്നതോടെ അതിൽ പൂർണശ്രദ്ധ നല്‍കാനാകും. പ്രീ പ്രൊഡക്ഷൻ തുടങ്ങുന്നതിനനുസരിച്ചേ ഷൂട്ടിംഗ് തുടങ്ങുന്ന തീയതിയിൽ തീരുമാനമാവുകയുള്ളൂ. സിനിമയുടെ പേര് ആയിട്ടില്ല. ഫസ്റ്റ് ഡ്രാഫ്റ്റ് കഴിഞ്ഞു. കുറച്ചു കറക്ഷനുകളുണ്ട്. അത് ഇതിന്റെ കൂട്ടത്തിൽ തന്നെ നടന്നോളും. എന്നാൽ ബേസിക് ഫ്രെയിം ആയി. ക്ലൈമാക്സ് അടക്കം എഴുതി. ഇനി ബാക്കി കാര്യങ്ങളിലേക്കു കടക്കണം. അതു വേറൊരു തരത്തിൽപ്പെട്ട സിനിമയാണ്. തീർച്ചയായും ഒരു എന്റർടെയ്നർ ആയിരിക്കും അത്. കൂടുതൽ കാര്യങ്ങൾ പറയാറായിട്ടില്ല. പുതിയ മറ്റു പ്രോജക്ടുകൾ... വേറെ കുറച്ചു പ്രോജക്ടുകളുണ്ട്. ഇനി ഓരോന്നോരോന്നായി എഴുതണം. ലാലേട്ടനുമായി ഒരു പ്രോജക്ടുണ്ട്. മറ്റു പലരുമായും പ്രോജക്ട്സ് ആലോചിക്കുന്നുണ്ട്. കുറച്ചു ഡിസ്കഷനുകൾ നടക്കുന്നുണ്ട്. വ്യക്തത ആയിട്ടില്ല. ലാലേട്ടനുമായുള്ള പ്രോജക്ടിന് എഴുതിത്തുടങ്ങിയിട്ടുപോലുമില്ല. മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്നതായി വാർത്തകൾ വന്നിരുന്നു... ഒരു പ്രോജക്ടിന്റെ ഡിസ്കഷൻ നടക്കുന്നുണ്ടായിരുന്നു. എപ്പോൾ, എങ്ങനെ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയായിട്ടില്ല. ദിലീപിനെ നായകനാക്കി ഒരു പ്രോജക്ട് ചെയ്യുന്നുണ്ടോ.. ഒരു പ്രോജക്ട് ഉണ്ട്. അത് എപ്പോൾ, എങ്ങനെ എന്നീ കാര്യങ്ങളിൽ വ്യക്തതയായിട്ടില്ല. അവരും വേറെ പ്രോജക്ടുകളിലാവും. നമ്മൾ എഴുതി ചെല്ലുന്പോൾ അവരുടെ ഡേറ്റ് കൂടി നോക്കിയിട്ടേ തീരുമാനം ആവുകയുള്ളൂ ഇതരഭാഷയിൽ ഉടൻ സിനിമ ചെയ്യാൻ ആലോചനയുണ്ടോ... ഇതരഭാഷകളിൽപെടുന്ന ഒരു ലാംഗ്വേജിൽ ഒരു ഡിസ്കഷൻ നടക്കുന്നുണ്ട്. വ്യക്തതയായിട്ടു കൂടുതൽ വിവരങ്ങൾ പറയാം. ദൃശ്യം താങ്കളുടെ ഡ്രീം പ്രോജക്ടാണെന്നു തോന്നുന്നില്ല... ഡ്രീം പ്രോജക്ടിനെക്കുറിച്ച്... ദൃശ്യം വേറൊരാൾക്കു വേണ്ടി എഴുതിയ സ്ക്രിപ്റ്റായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ അതു ഞാൻ തന്നെ ചെയ്യേണ്ടി വന്നതുകൊണ്ട് ചെയ്തതാണ്. ഡ്രീം പ്രോജക്ട്സ് എന്നു പറയാനായി ചില പ്രോജക്ട്സ് ഉണ്ട്. അതൊക്കെ കോസ്റ്റ്ലി പ്രോജക്ടാണ്. സൗത്ത് ഇന്ത്യയിലെ പല ആർട്ടിസ്റ്റുകളെ വച്ചു ചെയ്യേണ്ട സിനിമകളാണ് അവ. അങ്ങനെയൊക്കെയുള്ള കുറേ തോട്സ് മനസിലുണ്ട്. വലിയ ചിത്രങ്ങൾക്കു മലയാളത്തിൽ മുതൽമുടക്കാൻ ഇന്നു നിർമാതാക്കളുണ്ട്. ഏതു ലോകോത്തര ടെക്നീഷനെയും എത്തിക്കുന്നതിൽ ഇന്നു പരിമിതികളില്ല. ഈ സാഹചര്യത്തിൽ... കുറേയൊക്കെ പരിമിതികൾ നമ്മൾ കടന്നെങ്കിലും മറ്റു ഭാഷാസിനിമകളെ വച്ചു നോക്കുന്പോൾ മലയാളത്തിനു വേറൊരു ലെവലിൽ പോകാൻ പറ്റില്ല. എല്ലാ ആർട്ടിസ്റ്റുകളെയും വച്ച് ഒത്തിരി പണം മുടക്കാനും പറ്റില്ല. ചില ആർട്ടിസ്റ്റുകളെ വച്ച് ഓകെ. ചില പടങ്ങൾ ഗംഭീരമായി അല്ലെങ്കിൽ നല്ലതാണെന്നു പറയുമെങ്കിലും അവ സാന്പത്തികമായി അതിജീവിച്ചിട്ടുണ്ടാകണം എന്നില്ല. ഞാനെപ്പോഴും ഒരു സിനിമ ചെയ്യുന്പോൾ അതിന്റെ പ്രൊഡ്യൂസർ ഒരിക്കലും നശിക്കരുതെന്നു നിർബന്ധബുദ്ധി എനിക്കുണ്ട്. അതുകൊണ്ടുതന്നെ ഞാൻ ഒരു പ്രോജക്ട് ആലോചിക്കുന്പോൾ അതിന്റെ അതിജീവന സാധ്യതയെക്കുറിച്ച് ആലോചിച്ചിട്ടേ അതിലേക്ക് ഇറങ്ങാറുള്ളൂ. അതിനാൽ നോക്കിയും കണ്ടുമാണു ചെയ്യാറുള്ളത്. ഞാൻ സൂചിപ്പിച്ച ഡ്രീം പ്രോജക്ട് കുറേ കോസ്റ്റ്ലിയാണ്. അതു ചെയ്യാൻ പറ്റുമോ എന്ന് എനിക്കറിയില്ല. അതു ചെയ്യാൻ പറ്റുന്ന ഒരു സാഹചര്യം വന്നാൽ തീർച്ചയായും ഞാൻ ചെയ്തിരിക്കും. സ്ക്രിപ്റ്റൊന്നും ആയിട്ടില്ല. അതിന്റെ ചില തോട്സ് മനസിലുണ്ട്. അതു ഡെവലപ് ചെയ്തെടുക്കണം. അതു ഡെവല്പ് ചെയ്തെടുക്കാൻ പറ്റും എന്ന വിശ്വാസം മനസിലുണ്ട്. അതിന്റെയൊരു സമയമാകുന്പോൾ ചെയ്യും. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
പൊളിയാണ് മലയാളി!
|
ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്കുശേഷം ഡിജോ ജോസ് ആന്റണി-ഷാരിസ് മുഹമ്മദ് ടീ
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|