ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥിയുടെ സംസ്കാരം വെള്ളിയാഴ്ച
ജോസ് കുമ്പിളുവേലിൽ
Thursday, July 3, 2025 5:20 PM IST
ബര്‍ലിന്‍: ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥി കാട്ടാത്തിയേല്‍ അമല്‍ റോയിയുടെ സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ് ദേവാലയത്തില്‍ നടക്കും.
മൃതദേഹം ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ബുധനാഴ്ച രാത്രി 9.15ന്റെ എയര്‍ ഇന്ത്യ വിമാനത്തിൽ ന്യൂഡല്‍ഹി വഴി വ്യാഴാഴ്ച രാത്രി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും.
മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് സ്വഭവനത്തില്‍ കൊണ്ടുവന്ന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ അവസരമൊരുക്കും.
മൃതദേഹം നാട്ടിലെത്തിക്കാന്‍ മ്യൂണിക് ഇന്ത്യന്‍ കോണ്‍സുലേറ്റ്, കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്, കേരള സംസ്ഥാന മന്ത്രി വി.എന്‍. വാസവന്, കോട്ടയം എംപി അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്, രാജ്യസഭ എംപി ജോസ് കെ. മാണി,
നോര്‍ക്ക റൂട്ട്സ്, മ്യൂണിക്കിലെ ഹക്കിം ഗുരബ ഇന്റര്‍നാഷണല്‍ ഫ്യൂണറല്‍ സര്‍വീസ് എന്നിവരുമായി ഇടപെട്ട് നടപടികള്‍ക്ക് നേതൃത്വം നൽകിയത് ജര്‍മനിയില്‍ നിന്നുള്ള ലോകകേരള സഭാംഗവും മാധ്യമ പ്രവര്‍ത്തകനുമായ ജോസ് കുമ്പിളുവേലില്‍ ആണ്.
ബാഡൻ വ്യുർട്ടംബർഗ് സംസ്ഥാനത്തിലെ ഉൾമ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സിംഗ് ഒന്നാം വർഷ വിദ്യാർഥിയായിരുന്നു 22 വയസുകാരനായ അമല്‍ റോയി.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അമൽ ജർമനിയിലെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് ജര്‍മന്‍ പോലീസ് നല്കിയ വിവരം.
കോട്ടയം കാണക്കാരി റോയി ജോസഫിന്റെയും ബിന്ദു റോയിയുടെയും മകനാണ് അമല്‍. ഒരു സഹോദരിയുണ്ട്.