ഇരിങ്ങാലക്കുട: നഗരത്തെ ഉത്സവാവേശത്തിലേക്കെത്തിച്ചു പന്തലുകള്‍ ഉയര്‍ന്നു. എക്സിബിഷനും മറ്റ് ഒരുക്കങ്ങളും നേരത്തെ തുടങ്ങിയെങ്കിലും പന്തല്‍ പണിയോടെ നഗരം ഉത്സവത്തിലേയ്ക്കു പ്രവേശിച്ചു. കുട്ടംകുളം ജംഗ്ഷനില്‍ അഞ്ചുനിലകളില്‍ 100 അടി ഉയരത്തിലാണ് ഇത്തവണ പന്തല്‍ ഒരുക്കിയിരിക്കുനന്ത്. മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി കുട്ടംകുളം ജംഗ്ഷന് മുതല്‍ എക്സിബിഷന് കവാടംവരെ 20 അടി ഉയരത്തിലും എട്ട് അടി വീതിയിലുമുള്ള ദേവീദേവന്മാരുടെ രൂപങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
ആല്‍ത്തറയിലെ ഭീപാലങ്കാരങ്ങളുടെയും ബഹുനില പന്തലിന്റെ ദീപാലങ്കാരങ്ങളുടെയും സ്വച്ച്ഓണ് ഇന്നു വൈകീട്ട് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കും. ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിക്കും. ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാര്‍, കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ്, വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, മുന്‍ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, പ്രഫ. സാവത്രി ലക്ഷമണന്, ദേവസ്വം മാനേജിംഗ് കമ്മിറ്റിയംഗം അഡ്വ. കെ.ജി. അജയകുമാര്‍, രാഘവന് മുളങ്ങാടന്‍, വി.സി. പ്രഭാകരന്, അഡ്മിനിസ്ട്രേറ്റര്‍ ഉഷ നന്ദിനി എന്നിവര്‍ പ്രസംഗിക്കും.
ക്ഷേത്രമതിലിനകത്തും പുറത്തുമായി നടക്കുന്ന കലാപാടികള്ക്കായി ആയിരത്തോളം കലാകാരമാരാണ് എത്തിച്ചേരുന്നത്. പാര്‍ക്കിംഗിനായി കൊട്ടിലാക്കല്‍ പറമ്പ്, മണിമാളിക പരിസരം, കോടതി പരിസരം, പാട്ടമാളി റോഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് പരിസരം എന്നിവടങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ തലയെടുപ്പുള്ള ആനകളെ ഇത്തവണ എഴുന്നള്ളിക്കും. എന്നാല്‍ മദപാടിന്റെ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ കൂടല്‍മാണിക്യം ദേവസ്വം ആനയായ മേഘാര്‍ജുനനെ ഇത്തവണ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കില്ല. എഴുന്നള്ളിപ്പിനു കോടതി നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കും.
ആനയുടെ സമീപത്തേക്ക് ആരെയും കടത്തിവിടില്ല. തെരഞ്ഞെടുപ്പു സമയമായതിനാല്‍ പോലീസിന്റെ സാന്നിധ്യം കുറവായിരിക്കുമെങ്കിലും ജനമൈത്രി നൈറ്റ് പെട്രോളിംഗ് ടീം, സ്റ്റുഡന്റ് പോലീസ്, എന്‍സിസി എന്നിവരുടെ സാന്നിധ്യം ഉറപ്പാക്കും. അന്നദാനത്തിനായി കലാനിലയം, ഊട്ടുപ്പുര എന്നീ രണ്ടു ഭക്ഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ക്ഷേത്രത്തിന്റെ തെക്കേനടയില്‍ പോലീസിന്റെ സാന്നിധ്യം ഉണ്ടായിരിക്കും. ഇന്നു രാത്രി 8.10നും 8.40നും മധ്യേ ഉത്സവത്തിനു കൊടിയേറ്റും. നാളെ കൊടിപ്പുറത്ത് വിളക്കു നടക്കും.
ഇന്നു കൊടിയേറും
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു കൊടിയേറി മേയ് ഒന്നിനു ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവിൽ ആറാട്ടോടെ ഉത്സവം സമാപിക്കും. രാത്രി 8.10നും 8.40നും മധ്യേ ഉത്സവത്തിനു കൊടിയേറ്റും. കൊടിപ്പുറത്ത് വിളക്ക് ദിവസമായ നാളെ സ്പെഷൽ പന്തലിലും സംഗമവേദിയിലുമായി തിരുവാതിരക്കളി, അഷ്ടപദി, ശാസ്ത്രീയനൃത്തം, നൃത്തനൃത്യങ്ങൾ, രാത്രി 9.30 മുതൽ വിളക്ക്, 12നു കഥകളി. 23 മുതൽ 30 വരെ രാവിലെ 8.30 മുതൽ ശീവേലി, തുടർന്ന് വിവിധ ദിവസങ്ങളിലായി തിരുവാതിരക്കളി, ഭരതനാട്യം, ഓട്ടൻതുള്ളൽ, ഭക്തിഗാനമേള, ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി, കഥക്, കളരിപ്പയറ്റ്, കുച്ചിപ്പുടി, മോഹിനിയാട്ടം, കർണാടകസംഗീതം, അക്ഷരശ്ലോകസദസ്, ഭക്തിഗാന ഭജൻസന്ധ്യ തുടങ്ങിയവ നടക്കും. 29നു രാത്രി 12നാണ് ശ്രീരാമപട്ടാഭിഷേകം കഥകളി.
30നു രാത്രി 8.15ന് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിപ്പ്, ഒന്‍പതിന് പള്ളിവേട്ട. മേയ് ഒന്നിനു രാവിലെ 8.30ന് ആറാട്ടിന് എഴുന്നള്ളിപ്പ് ഉച്ചയ്ക്ക് ഒന്നിനു ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവിൽ ആറാട്ടും നടക്കും.