കൊരട്ടി: നാടക നടൻ, നാടകട്രൂപ്പ് ഉടമ, നാടക സംവിധായകൻ എന്നീ നിലകളിൽ നാടകം ജീവിതചര്യയാക്കിയ പ്രതിഭാധനൻ ഔസേപ്പച്ചന്റെ വേർപാടിന് 30 വർഷം. 42 വർഷത്തെ ജീവിതത്തിനിടയിൽ കലാലോകത്ത് സ്വന്തം കെെയൊപ്പു ചാർത്തിയ ഔസേപ്പച്ചനെ ഇന്നും ഒരു നാട് ഓർക്കുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ പ്രതിഭ ഒന്നുകൊണ്ടുതന്നെയാണ്.
തിരുമുടിക്കുന്ന് കണ്ടംകുളത്തി വീട്ടിൽ ഔസേപ്പച്ചന്റേത് നാടകത്തിനുവേണ്ടി ഉഴിഞ്ഞുവച്ച സമർപ്പിതജീവിതം. 1952ലായിരുന്നു ജനനം. ജീവിതയാത്രയിൽ നാടക ലോകത്തിനു മികച്ച സംഭാവനകൾ നൽകിയാണ് ഇദ്ദേഹം കാലയവനികയിലേക്കു മറഞ്ഞത്. തിരുമുടിക്കുന്നുകാർക്കു പറയാനുള്ളത് ജ്വലിക്കുന്ന ഓർമകൾമാത്രം.
എസ്എസ്എൽസി പഠനത്തിനുശേഷം നാടകത്തോടുള്ള അഭിനിവേശം മൂത്തു നാടകപഠനത്തിനായി കലാഭവനിൽ ചേർന്നു. സ്വന്തംനാടായ തിരുമുടിക്കുന്നിൽ തന്നെ രസന തിയറ്റേഴ്സ് എന്ന പേരിൽ ഒരു അമച്വർ നാടകഗ്രൂപ്പിനു രൂപം നൽകിയതും ഇദ്ദേഹത്തിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ്. അക്കൽദാമ, ഘോഷയാത്ര എന്നിവയായിരുന്നു രസന തിയറ്റേഴ്സിന്റെ പ്രധാന നാടകങ്ങൾ.
രണ്ടു സുഹൃത്തുക്കളുമൊത്ത് അങ്കമാലി നാടകനിലയം എന്ന പേരിൽ പ്രഫഷണൽ നാടക ഗ്രൂപ്പ് തുടങ്ങിയതും ചരിത്രം. കലാപം, ഇരുട്ട്, സ്വർഗം തുറക്കുന്ന സമയം, മാന്ത്രിക പൂച്ച, രക്ഷകൻ, വീരശൃംഖല, പരോൾ, യന്ത്രപ്പാവകൾ, എൻ.എൻ. പിള്ളയുടെ ക്രോസ് ബെൽറ്റ്, ബൂമറാങ്ങ് എന്നിവ നാടക നിലയത്തിലൂടെ പുറത്തിറങ്ങിയ ശ്രദ്ധേയമായ നാടകങ്ങളായിരുന്നു.
മികച്ച നാടകത്തിനുള്ള സംസ്ഥാന അവാർഡ് വീരശൃംഖലക്കും മികച്ച രണ്ടാമത്തെ നാടകത്തിനുള്ള അവാർഡ് യന്ത്രപ്പാവകളും കരസ്ഥമാക്കിയിരുന്നു. നടൻ തിലകന്റെ പി.ജെ. തിയറ്റേഴ്സ്, ടി.കെ. ജോണിന്റെ വൈക്കം മാളവിക, അങ്കമാലി മാനിഷാദ, അങ്കമാലി പൗർണമി തുടങ്ങിയ പ്രഫഷണൽ നാടകസംഘങ്ങളിലും പ്രവർത്തിച്ച ഔസേപ്പച്ചൻ നാടകലോകത്ത് തന്റേതായ മുദ്രകൾ ചാർത്തിയാണു ജീവിതത്തിൽ നിന്നും വിടപറഞ്ഞത്. ഹ്രസ്വമായ ജീവിതത്തിനിടയിൽ ജനിച്ചുവളർന്ന ഗ്രാമത്തിനും കലാകേരളത്തിനും സമ്മാനിച്ചത് മറക്കുവാനാകാത്ത നിരവധി മൂഹൂർത്തങ്ങളാണ്. ഭാര്യ: ഫിലോമിന. രണ്ടു പെൺമക്കളുണ്ട്.