മുംബൈ: 2018 അവസാനിച്ചപ്പോൾ വാഹനവില്പനയിൽ കാര്യമായ ഇടിവ്. ഇന്ധനവില വർധിച്ചതും ഇൻഷ്വറൻസ് പ്രീമിയം ഉയർന്നതും വായ്പാ പലിശ കൂടിയതും വാഹനവില്പനയെ കാര്യമായി ബാധിച്ചു. മിക്ക കമ്പനികളും വർഷാന്ത്യ വിലക്കുറവും ഓഫറുകളും പ്രഖ്യാപിച്ചാണ് ഡിസംബറിലെ വാഹന വില്പനയെ വലിയൊരു തകർച്ചയിൽനിന്ന് പിടിച്ചുനിർത്തിയത്.
രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുകിയുടെ വില്പന 1.3 ശതമാനം ഇടിഞ്ഞു. 1,28,338 കാറുകളാണ് പോയ മാസം മാരുതിയിൽനിന്ന് നിരത്തിലെത്തിയത്. അതേസമയം, തൊട്ടു മുൻ വർഷം ഡിസംബറിൽ 1,30, 066 വാഹനങ്ങൾ മാരുതി വിറ്റഴിച്ചിരുന്നു.
ആഭ്യന്തര വില്പനയിൽ നേരിയ വളർച്ചയുണ്ടായെങ്കിലും കയറ്റുമതി ഇടിഞ്ഞതാണ് മാരുതിക്ക് തിരിച്ചടിയായത്. ആഭ്യന്തര വില്പന 1.8 ശതമാനം ഉയർന്ന് 1,21,479 വാഹനങ്ങൾ ആയപ്പോൾ കയറ്റുമതി 10,780ൽനിന്ന് 36.4 ശതമാനം ഇടിഞ്ഞ് 6,859 ആയി. ആൾട്ടോയും വാഗൺആറും ഉൾപ്പെടുന്ന ചെറുകാർ വിഭാഗത്തിലാണ് കൂടുതൽ ഇടിവ്.
ടൊയോട്ട കിർലോസ്കർ മോട്ടോർ 10 ശതമാനം വളർച്ചയോടെ 11,830 വാഹനങ്ങൾ പോയ മാസം നിരത്തിലിറക്കി. 2017 ഡിസംബറിൽ 10,793 വാഹനങ്ങളായിരുന്നു വിറ്റത്. ഇന്ധനവില, പലിശനിരക്ക്, ഇൻഷ്വറൻസ് പ്രീമിയം എന്നിവ ഉയർന്നത് വില്പനയെ പ്രതികൂലമായി ബാധിച്ചെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ എൻ. രാജ പറഞ്ഞു.
പ്രമുഖ എസ്യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒരു ശതമാനം വർച്ചയോടെ 39,755 വാഹനങ്ങൾ വിറ്റു. 2017 ഡിസംബറിൽ 39,200 വാഹനങ്ങളായിരുന്നു വിറ്റത്. എന്നാൽ, ആഭ്യന്തര വില്പന കുറഞ്ഞ് 36,979ൽനിന്ന് 36,690 ആയി. അതേസമയം, പാസഞ്ചർ വാഹനവില്പനയിലും കൊമേഴ്സൽ വാഹന വില്പയിലും കാര്യമായ ഇടിവുണ്ട്.
ഹോണ്ട കാർസ് പോയ മാസം നാലു ശതമാനം വളർച്ചയോടെ 13,139 കാറുകൾ വിറ്റു. 2017 ഡിസംബറിൽ 12,642 വാഹനങ്ങളായിരുന്നു ഹോണ്ടയിൽനിന്ന് നിരത്തിലെത്തിയത്. ഡിസംബറിലും വാഹനവിപണി പ്രതിസന്ധിയിലായിരുന്നെന്നും വർഷാന്ത്യ ഓഫറുകൾ പ്രഖ്യാപിച്ചതാണ് വില്പന ഉയർത്തിയതെന്നും ഹോണ്ട കാർസ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റും ഡയറക്ടറുമായ രാജേഷ് ഗോയൽ പറഞ്ഞു. അമേസ്, സി-ആർവി മോഡലുകളുടെ ജനപ്രിയതയും ഹോണ്ടയ്ക്ക് ഉണർവേകി.
പുതിയ മോഡലുകളുമായി വിപണിയിൽ തിരിച്ചെത്തിയ ടാറ്റാ മോട്ടോഴ്സിന് കയ്പേറിയ മാസമായിരുന്നു ഡിസംബർ. ആഭ്യന്തര വില്പന 54,627ൽനിന്ന് എട്ടു ശതമാനം ഇടിഞ്ഞ് 50,440 ആയി. എന്നാൽ, യാത്രാവാഹനങ്ങളുടെ വില്പന ഒരു ശതമാനം ഉയർന്ന് 14,260 എണ്ണമായി. അതേസസമയം, കൊമേഴ്സൽ വാഹനങ്ങളുടെ വില്പന 11 ശതമാനം ഇടിഞ്ഞ് 36,180 ആയി. കയറ്റുമതിയാകട്ടെ 36 ശമതാനം ഇടിഞ്ഞ് 3,999 വാഹനങ്ങളായി കുറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യക്ക് 4.6 ശതമാനം വളർച്ച. ഡിസംബറിൽ ആഭ്യന്തര വിപണിയിൽ 42,093 വാഹനങ്ങൾ വിൽക്കാൻ ഹ്യുണ്ടായ്ക്കു കഴിഞ്ഞു.
രാജ്യത്ത് നിലയുറപ്പിക്കാൻ ശ്രമിക്കുന്ന ഇസൂസു മോട്ടോർ ഇന്ത്യയുടെ വില്പനയും ഇടിഞ്ഞു. 2017 ഡിസംബറിൽ 974 വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കാൻ ഇസൂസുവിന് കഴിഞ്ഞിരുന്നു. എന്നാൽ, പോയ മാസം 817 വാഹനങ്ങൾ വിൽക്കാനേ കമ്പനിക്കു കഴിഞ്ഞുള്ളൂ.