ഇക്കാലത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ യാഥാർത്ഥ്യം തിരിച്ചറിയുക എന്നത് വലിയ വെല്ലുവിളിയാണ്. നിമിഷങ്ങൾക്കകം ശ്രദ്ധ നേടുന്ന പല വീഡിയോകളും അതിന്റെ ആധികാരികതയുടെ പേരിൽ സംശയമുണർത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ഇത്തരത്തിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.
ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിൽ ഒരു യുവതി നടത്തിയ അപകടകരമായ പ്രകടനമാണ് ഈ വീഡിയോയുടെ ഉള്ളടക്കം. യാത്ര ചെയ്യുമ്പോൾ സുരക്ഷയുടെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്ന ഒന്നായി പലരും ഇതിനെ കണ്ടു. എന്നാൽ, വീഡിയോ എഐ ഉപയോഗിച്ച് നിർമ്മിച്ചതോ, അല്ലെങ്കിൽ ഡിജിറ്റലായി എഡിറ്റ് ചെയ്തതോ ആണെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആളുകൾ രംഗത്തെത്തി.
ഈ ആശയക്കുഴപ്പം വർദ്ധിപ്പിച്ചത് എഐ ചാറ്റ്ബോട്ടായ ഗ്രോക്കിന്റെയും റെയിൽവേ പോലീസ് സേനയുടെയും പരസ്പര വിരുദ്ധമായ പ്രതികരണങ്ങളാണ്. സംഭവം യഥാർത്ഥമാണോ എന്ന ഉപയോക്താക്കളുടെ ചോദ്യത്തിന്, ഒരു തവണ ഗ്രോക്ക് ഇത് സുരക്ഷാ അവബോധത്തിനായി ചെയ്തതാണെന്ന് മറുപടി നൽകി. എന്നാൽ, മറ്റൊരിക്കൽ ഇതേ ചോദ്യത്തിന് മറുപടിയായി, ഇത് യഥാർത്ഥ സംഭവത്തിന്റെ ദൃശ്യങ്ങൾ ആകാൻ സാധ്യതയുണ്ടെന്നും എഡിറ്റിംഗ് നടന്നതാകാമെന്നും ചാറ്റ്ബോട്ട് പ്രതികരിച്ചു.
ട്രെയിൻ അതിവേഗം ഓടുമ്പോൾ, യുവതി തുറന്ന വാതിലിന് അടുത്ത് നിന്ന് മറ്റൊരാളുടെ കൈയ്യിൽ പിടിച്ചുകൊണ്ട് അപകടകരമായ രീതിയിൽ പുറത്തേക്ക് ആഞ്ഞ് നിൽക്കുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ, പാളത്തിന് അടുത്തുള്ള ഒരു പോസ്റ്റിൽ ഇടിച്ച്, അവർ ട്രാക്കിന് സമീപത്തെ വയലിലേക്ക് തെറിച്ചു വീഴുന്നു.
"എല്ലാ സ്ഥലത്തും തമാശ കാണിക്കരുത്, ഒരു ചെറിയ അശ്രദ്ധ പോലും ജീവിതകാലം മുഴുവൻ ദുഃഖിക്കാൻ ഇടയാക്കും' എന്ന മുന്നറിയിപ്പോടെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ, "ഉചിതമായ നടപടി സ്വീകരിക്കുന്നതിനായി നിങ്ങളുടെ മൊബൈൽ നമ്പർ പങ്കുവെക്കുക' എന്ന് റെയിൽവേ പോലീസ് ഫോഴ്സിന്റെ ഡൽഹി ഡിവിഷന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്നും പ്രതികരണമുണ്ടായി.
ഇത് അധികാരികൾ വിഷയത്തിൽ അന്വേഷണം ആരംഭിച്ചതിന്റെ സൂചന നൽകി. എന്നാൽ, വീഡിയോ വ്യാജമാണെന്ന് വാദിക്കുന്നവർ അതിലെ ചില അസ്വാഭാവികമായ ദൃശ്യപിഴവുകൾ ചൂണ്ടിക്കാണിക്കുന്നു. യുവതി പോസ്റ്റിൽ ഇടിക്കുമ്പോൾ, സ്വാഭാവികമായി സംഭവിക്കേണ്ടതിന് വിപരീതമായി പോസ്റ്റ് മുന്നോട്ട് നീങ്ങുന്ന ഒരു രംഗം വീഡിയോയിലുണ്ട്.
കൂടാതെ, യുവതി നിലത്തേക്ക് വീഴുമ്പോൾ അവരുടെ ശരീരം പെട്ടെന്ന് അപ്രത്യക്ഷമാവുകയും ആ സ്ഥാനത്ത് ഒരു മങ്ങിയ രൂപം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഈ ദൃശ്യപരമായ പിഴവുകൾ വീഡിയോ എഐ ഉപയോഗിച്ച് നിർമ്മിച്ചതോ, അല്ലെങ്കിൽ സൂക്ഷ്മമായി എഡിറ്റ് ചെയ്തതോ ആകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
എന്തായാലും, ഈ ദൃശ്യങ്ങൾ യഥാർത്ഥമാണോ അതോ വെറും പ്രചാരണത്തിന് വേണ്ടി നിർമ്മിച്ചതാണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.