ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
പ്രിയ പാർട്ടിപ്രവർത്തകരേ,
ഒരച്ഛന് മകള്‍ക്ക് എഴുതിയ കത്തുകള്‍ എന്നു കേള്‍ക്കുമ്പോള്‍ കോരിത്തരിച്ചിരുന്ന പാര്‍ട്ടിക്കാരനാണ് ഞാനും. എന്നാൽ, ഇപ്പോൾ ഒരു മന്ത്രവാദി എനിക്കയച്ച തകിടുകളാണ് ഇങ്ങനെയൊരു കത്ത് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.
കേരളത്തില്‍ ഒരു കാലത്ത് "എഐ' എന്നു പറഞ്ഞാല്‍ നാട്ടുകാർക്ക് ഒാർമ വന്നിരുന്നത് നമ്മുടെ പാര്‍ട്ടിയിലെ എ ഗ്രൂപ്പും ഐ ഗ്രൂപ്പും മാത്രമായിരുന്നു. എന്നാല്‍, കാലം മാറി. ഇന്ന് "എഐ' എന്നു പറഞ്ഞാല്‍ നാട്ടുകാര്‍ പറയും അത് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്സ് ആണെന്ന്. ഈ എഐ യുഗത്തില്‍ നമ്മുടെ പാര്‍ട്ടിയും കാലോചിതമായി മാറേണ്ടതുണ്ട്. അതിനായുള്ള ചില നിര്‍ദേശങ്ങളാണ് പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ നിങ്ങള്‍ക്കു നല്‍കാനുള്ളത്.
പഴയ രീതിയിലുള്ള പാര്‍ട്ടി പ്രവര്‍ത്തനവുമായി ഇനി നമുക്കു മുന്നോട്ടുപോകാന്‍ കഴിയില്ല. ന്യൂജെന്‍ ആശയങ്ങളാണ് ഈ കാലഘട്ടത്തില്‍ ആവിഷ്കരിക്കേണ്ടത്. പാര്‍ട്ടിയെ താഴെത്തട്ടു മുതല്‍ ഇളക്കണം. താഴെത്തട്ട് ഇളക്കുമ്പോഴേ ഏലസ്, യന്ത്രത്തകിട് തുടങ്ങിയവ കണ്ടെത്താനാകൂ. പാര്‍ട്ടിയാപ്പീസിനു മുന്നില്‍ കോഴിത്തല കണ്ടാല്‍ അത് ഏതെങ്കിലും ചിക്കന്‍ സ്റ്റാളുകാരന് വലിച്ചെറിഞ്ഞ വേസ്റ്റ് ആയിരിക്കുമെന്നൊക്കെ ചിന്തിക്കുന്നത് ഇനിയെങ്കിലും നമ്മുടെ മണ്ഡലം നേതാക്കള്‍ അവസാനിപ്പിക്കണം. കുറച്ചുകൂടി ആധുനികമായി ചിന്തിക്കേണ്ടതുണ്ട്.
പാർട്ടിയുടെയും പാർട്ടി നേതാക്കളുടെയും വളർച്ചയിൽ നിർണായക ഘടകമായി ആ കോഴിത്തല മാറില്ലെന്ന് ആരു കണ്ടു? ആ കോഴിത്തലയുടെ ഉപജ്ഞാതാവ് ആരെന്ന് അറിഞ്ഞതിനു ശേഷമേ പിന്നീടു വിശ്രമിക്കാൻ പാടുള്ളൂ. അതായത്, നാട്ടിലെ പ്രധാന മന്ത്രവാദികളുമായി അടുത്ത ബന്ധം സ്ഥാപിച്ചാല്‍ മാത്രമേ നമ്മുടെ പാര്‍ട്ടിയെ ഇനിയുള്ള കാലം നമുക്കു ചലിപ്പിക്കാന്‍ കഴിയൂ, അല്ലെങ്കിൽ എതിരാളികൾ നമ്മളെ തളർത്തിക്കളയും.
കോഴിക്കച്ചവടക്കാര്‍, മുട്ടക്കച്ചവടക്കാര്‍ എന്നിങ്ങനെയുള്ളവരുമായുള്ള ബന്ധം വളര്‍ത്തിയെടുക്കണം. കാരണം, എപ്പോഴാണ് കോഴിത്തലയ്ക്കും മുട്ടയ്ക്കുമൊക്കെ ആവശ്യം വരിക എന്നു പറയാന്‍ പറ്റില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ഒതുക്കാന്‍ തിരുത്തല്‍വാദവുമായി യുവനേതാക്കള്‍ രംഗത്തിറങ്ങിയ ഒരു കാലമുണ്ടായിരുന്നു. എന്നാല്‍, ഇന്നു തിരുത്തല്വാദത്തില്നിന്നു നമ്മള് ഏറെ മുന്നോട്ടു പോയി മന്ത്രവാദത്തിലെത്തി എന്നതു മറക്കരുത്. തിരുത്തല്വാദികളെയല്ല, മന്ത്രവാദികളെയാണ് ഇന്നു പാര്‍ട്ടിക്കാവശ്യം.
ദേശസ്നേഹം, ജനാധിപത്യം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളുടെ അടിത്തറയിലാണ് നമ്മുടെ പാര്‍ട്ടി പടുത്തുയര്ത്തപ്പെട്ടതെങ്കിലും ഇന്ന് അടിത്തറ ഇളക്കുമ്പോള്‍ ഏലസും തകിടും കോഴിത്തലയുമാണ് തെളിഞ്ഞുവരുന്നത്. നമ്മുടെ നേതാക്കള്‍ പലരും രാത്രിയുടെ യാമങ്ങളില്‍ പോലും ഉറക്കമിളച്ചു പണിയെടുത്തതിന്റെ ഫലമാണ് ഈ കാണുന്നതെന്നതു മറന്നുപോകരുത്. കാലത്തിനൊപ്പം നമ്മള് വളരുകയാണെന്നതിന്റെ സൂചനകള്‍കൂടിയാണ് ഇതു നമുക്കു നല്‍കുന്നത്.
കുടുംബയോഗങ്ങളിലൂടെ പാര്‍ട്ടി വളരുമെന്നു പറയുന്നതു പഴഞ്ചന്‍ രീതികളാണ്. ആളുകളെ വീഴ്ത്താന്‍ കൂടോത്രമാണ് കൂടുതല്‍ നല്ലത്. ഇതിനായി സെമികേഡര്‍ മന്ത്രവാദികളെ നാം വളര്‍ത്തിയെടുക്കണം. നമ്മുടെ സമ്മേളനവേദികള്‍ മന്ത്രവാദക്കളങ്ങളായി മാറണം. ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഒതുങ്ങിനില്ക്കുന്നതായിരിക്കരുത് പാര്‍ട്ടിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍.
അയല്‍സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കണം. പാർട്ടിയുടെ പേരിൽ കൊടിമരങ്ങളല്ല, പാലമരങ്ങളായിരിക്കണം ഇനി നമ്മള് സ്ഥാപിക്കേണ്ടത്. രക്തസാക്ഷി മണ്ഡപങ്ങളേക്കാള് രക്തയക്ഷി മണ്ഡപങ്ങളാണ് ഉയരേണ്ടത്. അങ്ങനെ പാര്‍ട്ടിക്ക് ഒരു ആധുനിക മുഖം നല്‍കാനുള്ള ശ്രമത്തിന് നമുക്കു കൈകോര്‍ക്കാം, തേങ്ങയുടയ്ക്കു സാമീ... ജയ് ഓം ഹ്രീംഗ്രസ്!
മിസ്ഡ് കോൾ
=റോഡ് പണി പൂർത്തിയാക്കാൻ കാലു പിടിക്കാമെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.
- വാർത്ത
= കാലു മാറാമെന്നായിരിക്കും!