ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
പ്രിയ പ്രേക്ഷകരേ, വിളകൾക്കു വിലയിടിവ്, കാലാവസ്ഥാ വ്യതിയാനം, വന്യജീവിശല്യം... ഇങ്ങനെ നിരവധി കാരണങ്ങളാൽ കേരളത്തിലെ കർഷകർ കഷ്ടപ്പെടുന്ന കഥകൾ നിത്യവും കേൾക്കുന്പോൾ വേറിട്ടൊരു കൃഷി നടത്തി വിജയിപ്പിക്കുന്ന ചിലരാണ് ഇന്നു നമ്മോടൊപ്പമുള്ളത്.
അവരുടെ കൃഷിരീതികളും വിജയത്തിന്റെ രഹസ്യവും നമുക്കു ചോദിച്ചറിയാം. ബോംബ് കൃഷി നടത്തി വിജയഗാഥ പൊട്ടിക്കുന്ന രണേഷ്, വധേഷ് എന്നീ പ്രതിഭകളാണ് ഇന്നു നമ്മോടു സംസാരിക്കുന്നത്.
ചോദ്യം: കൃഷി നഷ്ടമാണെന്നും വില കിട്ടുന്നില്ലെന്നും എല്ലാവരും പറയുന്നു. പക്ഷേ, നിങ്ങൾ പറയുന്നു ഈ കൃഷി വൻ വിജയമാണെന്ന്. നിങ്ങളുടെ കൃഷിയെക്കുറിച്ച് ഒന്നു വിശദമാക്കാമോ?
വധേഷ്: കൃഷി നഷ്ടമാണെന്ന് പലരും പറയുന്പോൾ ഞങ്ങൾക്ക് അദ്ഭുതമാണ് തോന്നുന്നത്. ഞങ്ങൾക്ക് ഈ കൃഷിയിൽ ഇതുവരെ അങ്ങനെയൊരു പരാതിയില്ല. എന്നു മാത്രമല്ല, ഒാരോ വർഷം കഴിയുന്തോറും ഇതിന്റെ ഡിമാൻഡ് കൂടിവരികയാണ്. കൂടുതൽ സ്ഥലം പാട്ടത്തിനെടുത്തു കൃഷി വ്യാപിപ്പിക്കേണ്ട സാഹചര്യം.
ചോദ്യം: ഇത്രയ്ക്കു ഡിമാൻഡ് വരാൻ നിങ്ങൾ ഏതൊക്കെ ഇനം കൃഷിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്?
രണേഷ്: കുറെ വർഷം മുന്പ് ഞങ്ങൾ തുടങ്ങിയത് നാടൻ ബോംബ് എന്ന ഇനത്തിലാണ്. ഇതിനു വിളവ് കുറവായിരുന്നു. അതുപോലെ മഴയും തണുപ്പും വന്നാൽ കേടുബാധയുണ്ടാകുന്നതിനാൽ ഉപയോഗിക്കുന്നവർ പരാതി പറയാൻ തുടങ്ങിയതോടെയാണ് ഇനങ്ങളൊന്നു മാറ്റിപ്പരീക്ഷിക്കാൻ തീരുമാനിച്ചത്. അതു വലിയ വിജയമായി. പുതിയ ഇനങ്ങൾ കണ്ടെത്താനും പരീക്ഷിക്കാനും പാർട്ടിഭവൻ ഉദ്യോഗസ്ഥർ സബ്സിഡി ഉൾപ്പെടെ വലിയ സഹായം നൽകിയിരുന്നു. ലോക്കൽ ആപ്പീസർമാർ ഇടയ്ക്കിടെ കൃഷിയിടം സന്ദർശിച്ചു വേണ്ട നിർദേശങ്ങൾ തരാറുണ്ട്.
ചോദ്യം: കൂടുതൽ വിളവ് തരുന്നതും ഡിമാൻഡ് ഉള്ളതും ഏത് ഇനത്തിനാണ്?
വധേഷ്: നാടൻ ഇനങ്ങൾ കുറച്ചെങ്കിലും തീർത്തും ഉപേക്ഷിച്ചിട്ടില്ല. അതിന് ഗ്രാമങ്ങളിൽ ഇപ്പോഴും ആവശ്യക്കാരുണ്ട്. പിന്നെ, ബഡ്ഡ് ചെയ്ത ഇനങ്ങൾ ഉത്പാദിപ്പിച്ചു. അതു വിപണിയിൽ വന്നതോടെ നിരവധി പേർ ഇപ്പോൾ ബെഡ്ഡിൽത്തന്നെ കഴിയുന്നുണ്ട്. ഹൈബ്രിഡ് ഇനങ്ങളാണ് ഇപ്പോൾ പലരും ആവശ്യപ്പെടുന്നത്. വളരാൻ വൈവിധ്യവത്കരണം വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ ടിഫിൻ ബോംബ്, ബോൾ ബോംബ്, ബോട്ടിൽ ബോംബ് തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. കുട്ടികളെ ആകർഷിക്കാനായി ഇറക്കിയ ഐസ്ക്രീം ബോംബിനും നല്ല ഡിമാൻഡ് ഉണ്ട്.
ചോദ്യം: കൃഷി ചെയ്യുന്നവരോടു പലപ്പോഴും അവഗണനയാണെന്ന പരാതി ഉയരാറുണ്ടല്ലോ?
രണേഷ്: ആരാണ് ഇതു പറഞ്ഞത്? ഞങ്ങളുടെ അനുഭവത്തിൽ രാഷ്ട്രീയക്കാർ അടക്കം വലിയ പിന്തുണയാണ് നൽകിവരുന്നത്. അവർ നൽകുന്ന പിന്തുണയാണ് ഈ മേഖലയിൽ ഉറച്ചുനിൽക്കാൻ ശക്തി പകരുന്നത്.
ചോദ്യം: എങ്ങനെയാണ് ഇതിന്റെ കൃഷിരീതികൾ? ജൈവമാണോ സീറോ കാർബൺ ഫാമിംഗ് ആണോ?
വധേഷ്: ജൈവം എന്നതിനേക്കാൾ ശവം എന്നതിനാണ് പ്രാധാന്യം. സീറോ കാർബൺ അല്ല, കൊള്ളുന്നവൻ സീറോ ഒാക്സിജൻ ആകുന്പോഴാണല്ലോ ഇതിനു ഫലമുണ്ടാകുന്നത്. അതിനാൽ പ്രത്യയശാസ്ത്ര പ്രകാരമുള്ള ശാസ്ത്രീയ കൃഷിരീതികളാണ് നമ്മൾ പിന്തുടരുന്നത്.
ചോദ്യം: എങ്ങനെയുള്ള മണ്ണാണ് ഈ കൃഷിക്കു നിങ്ങൾ തെരഞ്ഞെടുക്കുന്നത്?
രണേഷ്: തരിശുഭൂമികൾ കൃഷിയോഗ്യമാക്കാനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. അങ്ങനെ നോക്കിയാൽ തരിശുഭൂമികൾ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയിട്ടുള്ളത് ബോംബുകൃഷിക്കുവേണ്ടിയാണ്. അധികൃതരും പോലീസും വേണ്ട സഹായം നൽകിയാൽ കാടുകയറിയും തരിശായും കിടക്കുന്ന കൂടുതൽ പറന്പുകളിലേക്ക് ഇതു വ്യാപിപ്പിക്കാൻ ഞങ്ങൾ തയാറാണ്.
ചോദ്യം: എങ്ങനെയാണ് ഇതിനു വിപണി കണ്ടെത്തുന്നത്? താങ്ങുവില ആവശ്യമുണ്ടോ?
വധേഷ്: രാഷ്ട്രീയക്കാർ നന്നായി താങ്ങുന്നതിനാൽ താങ്ങുവിലയുടെ ആവശ്യം ഇതുവരെ വന്നിട്ടില്ല. വിപണിക്കും കുറവില്ല. കൊടിമരം സ്ഥാപിക്കൽ, പോസ്റ്ററൊട്ടിക്കൽ, ബൂത്ത് കമ്മിറ്റി, വാർഡ് തെരഞ്ഞെടുപ്പ് തുടങ്ങി എല്ലാവിധ ചടങ്ങുകൾക്കും ഇത് ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ്. മടിയിൽ വയ്ക്കാവുന്നതും സോക്സിനുള്ളിൽ സൂക്ഷിക്കാവുന്നതുമായ മൈക്രോ ഇനങ്ങൾക്കും ആവശ്യക്കാരുണ്ട്.
ചോദ്യം: വിള ഇൻഷ്വറൻസിന്റെ ആനുകൂല്യം ലഭിക്കുമോ?
രണേഷ്: ഈ രംഗത്തു കൂടുതൽ വിളച്ചിലെടുക്കുന്നവർ ഇൻഷ്വറൻസ് എടുക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ കൈയും കാലും തലയുമൊക്കെ പ്രത്യേകം പ്രത്യേകം ഇൻഷ്വർ ചെയ്യാനും ശ്രദ്ധിക്കണം.
ചോദ്യം: ഇത്രയും റിസ്ക് എടുത്ത് ഈ കൃഷി ചെയ്യുന്നതുകൊണ്ടുള്ള ഗുണം?
വധേഷ്: ഈ കൃഷിയിൽ ഇറങ്ങിയതിൽ പിന്നെ എന്റെ ബീഡിവലി കുറഞ്ഞു. ഇതിനിടയിൽ ബീഡി വലിച്ചാൽ ബോഡി പോലും കിട്ടില്ല. ഈ കൃഷിയിലേക്ക് ഇറങ്ങുന്നവർ ഒരു കാര്യം ഒാർമിക്കുന്നതു നല്ലതാണ്, നമ്മുടെ തലയല്ല തലപ്പത്തുള്ളവരുടെ നിലയും വിലയും മനോനിലയുമാണ് പ്രധാനം.
മിസ്ഡ് കോൾ
മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന് സിപിഎം-സിപിഐ യോഗങ്ങളിൽ വിമർശനം.
- വാർത്ത.
അതായത് ശശിലി!