വണ്ടർ; ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് ജയം
ദുബായ്: സ്ഥിരവൈരികളായ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഏഷ്യാ കപ്പ് പുരുഷ ട്വന്റി20 ക്രിക്കറ്റ് രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാനെ ആദ്യ ഓവറിൽ ഹാർദിക് പാണ്ഡ്യ തുടങ്ങിയ ബൗളിംഗ് ആക്രമണത്തിൽനിന്ന് മുക്തരാകാൻ സമ്മിതിച്ചില്ല.
കുൽദീപ് യാദവ് മൂന്നും അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ എന്നിവർ രണ്ടും വരുണ്‍ ചക്രവർത്തി ഒരു വിക്കറ്റും വീതം വീഴ്ത്തിയപ്പോൾ 129 റണ്‍സിൽ പാക്കിസ്ഥാൻ ഇന്നിംഗ്സ് അവസാനിച്ചു. മറുപടി ബാറ്റിംഗ് തകർപ്പനടികളുമായി ഇന്ത്യ തുടങ്ങി. 25 പന്തുകൾ ബാക്കിനിർത്തി മൂന്നു വിക്കറ്റ് നഷ്ടത്തിൽ അനായാസം ഇന്ത്യ ലക്ഷ്യത്തിലെത്തി. സ്കോർ: പാക്കിസ്ഥാൻ: 20 ഓവറിൽ 129/8. ഇന്ത്യ: 15.5 ഓവറിൽ 131/3.
ദുർബലർ: ശക്തമായ ബാറ്റിംഗ് നിരയുള്ള ഇന്ത്യക്കെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ ആദ്യ ഓവറിൽ തന്നെ ദുരന്തം മണത്തു. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിലെ പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച സയിം അയൂബ് പൂജ്യത്തിന് പുറത്ത്. മൂന്നാം നന്പരിലിറങ്ങിയ മുഹമ്മദ് ഹാരിസിനെ (3) ബുംറ ഹാർദിക്കിന്റെ കൈകളിൽ എത്തിച്ചതോടെ പാക് സംഘം സമ്മർദത്തിലായി. സഹിബ്സാദ് ഫർഹാൻ (40) ഒരറ്റത്തു പൊരുതാൻ ശ്രമിച്ചെങ്കിലും ഫക്കർ സമാൻ (17), ക്യാപ്റ്റൻ സൽമാൻ അഹാ (3), മുഹമ്മദ് നവാസ് (0), ഫഹീം അഷ്റഫ് (11), സൂഫിയാൻ മുക്വീൻ (10) എന്നിവർ നിലയുറപ്പിക്കാൻ കഴിയാതെ കൂടാരം കയറിയതോടെ പരുങ്ങി. ഷഹീൻ ഷാ അഫ്രീദി 16 പന്തിൽ 33 റണ്‍സുമായി ബാലറ്റത്ത് നടത്തിയ ചെറുത്തുനിൽപ്പാണ് സ്കോർ 129ൽ എത്തിച്ചത്.
തകർത്തടിച്ചു: പാക് ബാറ്റർമാരെ എറിഞ്ഞൊതുക്കിയ ഇന്ത്യ മറുപടി ബാറ്റിംഗിനിറങ്ങിയപ്പോൾ പാക് ബൗളർമാരെ അടിച്ചൊതുക്കി. അഭിഷേക് ശർമ (13 പന്തിൽ 33 റണ്‍സ്) വെടിക്കെട്ടിന് തുടക്കമിട്ടു. 1.6 ഓവറിൽ സ്കോർ 22ൽ നിൽക്കേ ശുഭ്മാൻ ഗിൽ (10) പുറത്തായി.

സ്കോർ 41ൽ അഭിഷേക് ശർമ രണ്ടാം വിക്കറ്റായി മടങ്ങി. പിന്നീട് ഒന്നിച്ച സൂര്യകുമാർ യാദവ് (47*), തിലക് വർമ (31) സഖ്യം സ്കോർ 97ൽ എത്തിച്ചശേഷമാണ് പിരിഞ്ഞത്. തിലക് വർമയെ സയിം അയൂബ് വീഴ്ത്തി. ശിവം ദുബെ (10*) സൂര്യകുമാറിനൊപ്പം ചേർന്ന് വിജയ റണ്‍സ് കുറിച്ചു.
ഒഴിഞ്ഞ സീറ്റ് ലോക ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയതും ആരാധകരുള്ളതുമായ ഇന്ത്യ- പാക് പോരാട്ടത്തിന് പക്ഷെ ഇത്തവണ സീറ്റുകൾ ഒഴിഞ്ഞു കിടന്നു. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ നിരവധി സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. പഹൽഗാമിലുണ്ടായ തീവ്രവാദ ആക്രമണവും ഇന്ത്യയുടെ ശക്തമായ തിരിച്ചടിയെത്തുടർന്നുള്ള ഇരുരാജ്യങ്ങളുടെയും രാഷ്ട്രീയ സമീപനവുമാണ് ആരാധകർ മത്സരം ബഹിഷ്കരിക്കാൻ ഇടയാക്കിയത്.
പരന്പര തുടങ്ങുന്നതിന് മുന്‍പുള്ള എട്ട് ടീമുകളുടെയും ക്യാപ്റ്റൻമാർ പങ്കെടുത്ത പത്രസമ്മേളനം മുതൽ ഇതിന്റെ പ്രതിഫലനമുണ്ടായി. പത്രസമ്മേളനം അവസാനിച്ചതോടെ പാക് ക്യാപ്റ്റൻ സൽമാൻ അഹാ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ഹസ്തദാനം നൽകാതെ മടങ്ങിയത് വലിയ ചർച്ചയായിരുന്നു.
കാണികൾക്ക് കടിഞ്ഞാണ്‍ ദുബായ്: ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തിൽ കാണികളുടെ ആവേശം അതിരുവിടാതിരിക്കാൻ കടുത്ത നടപടികളാണ് ദുബായ് പൊലീസ് സ്വീകരിച്ചത്. ഗാലറിയിലോ പുറത്തോ പ്രകോപനമുണ്ടായാൽ 5000 മുതൽ 30,000 ദിർഹം വരെ (1.2 ലക്ഷം രൂപ മുതൽ 7.2 ലക്ഷം രൂപ വരെ) പിഴയും മൂന്നു വർഷം വരെ തടവും ലഭിക്കുമെന്ന് പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നു. തടവു ശിക്ഷ കഴിഞ്ഞാൽ നാടുകടത്തും.
പിന്നീട് ജോലി ആവശ്യങ്ങൾക്കായി തിരികെ വരാൻ കഴിയാത്ത വിധത്തിൽ വിലക്കുമുണ്ടാകും. സ്റ്റേഡിയത്തിനുള്ളിൽ ലേസറുകൾ, ക്യാമറ ഹോൾഡറുകൾ, സെൽഫി സ്റ്റിക്കുകൾ, മൂർച്ചയുള്ള ഉപകരണങ്ങൾ, ക്യാമറകൾ, വിഷപദാർഥങ്ങൾ, ബാനറുകൾ, പതാകകൾ, റിമോട്ട് നിയന്ത്രിത ഉപകരണങ്ങൾ, സൈക്കിളുകൾ, സ്കേറ്റ് ബോർഡുകൾ, സ്കൂട്ടറുകൾ, ഗ്ലാസ് നിർമിത വസ്തുക്കൾ തുടങ്ങിയവ പ്രവേശിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി.
ലോക ചാന്പ്യൻഷിപ്പ്: ഇടിക്കൂട്ടിൽ ഇരട്ട സ്വർണം
ലിവർപൂൾ: ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഇരട്ട സ്വർണം. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ജാസ്മിൻ ലംബോറിയ സ്വർണ മെഡൽ നേടിയതിനു പിന്നാലെ 48 കിലോഗ്രാം വിഭാഗത്തിൽ മിനാക്ഷിയും സ്വർണം നേടി. നുപുർ ഷിയോറൻ വെള്ളിയും പൂജ റാണി വെങ്കലവും നേടിയതോടെ ഇടിക്കൂട്ടിൽ ഇന്ത്യക്ക് ഇന്നലെ നാല് മെഡലുകൾ ലഭിച്ചു.
വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ പാരിസ് ഒളിന്പിക്സിലെ വെള്ളി മെഡൽ ജേതാവായ പോളണ്ടിന്റെ ജൂലിയ ഷെർമെറ്റയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം ജാസ്മിൻ ലംബോറിയ സർണം നേടിയത്. ആദ്യ റൗണ്ടിൽ പിന്നിലായെങ്കിലും ശക്തമായി തിരിച്ചുവന്നാണ് ജാസ്മിന്റെ സ്വർണനേട്ടം.
തുടക്കത്തിൽ പോളണ്ട് താരത്തിനായിരുന്നു ആധിപത്യം. ഗാലറിയിൽനിന്ന് വലിയ പിന്തുണയും പോളണ്ട് താരത്തിനു ലഭിച്ചിരുന്നു. എന്നാൽ രണ്ടാം റൗണ്ടിൽ മികച്ച പ്രകടനവുമായി 24കാരിയായ ജാസ്മിൻ മത്സരത്തിലേക്കു തിരിച്ചെത്തി.
ഈ ചാന്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. ലോകചാന്പ്യനായതിൽ സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു. ലോകചാന്പ്യനാകുന്ന ഒന്‍പതാമത് ഇന്ത്യൻ ബോക്സറാണ് ജാസ്മിൻ.
വനിതകളുടെ 48 കിലോഗ്രാം ഫൈനലിൽ കസാക്കിസ്ഥാന്റെ നാസിം കൈസൈബെയെ 4-1 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം മീനാക്ഷി സ്വർണം നേടിയത്.മൊത്തം നാല് മെഡലുകളുമായി ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 80 പ്ലസ് കാറ്റഗറിയിൽ വെള്ളി നേടിയ നൂപുർ ഫൈനലിൽ പോളണ്ടിന്റെ അഗത കച്മാർക്സയോടാണു തോൽവി വഴങ്ങിയത്.
ചരിത്രം കുറിച്ച് സർവേഷ് ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ് ഹൈജന്പ് പുരുഷ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി സർവേഷ് കുഷാരെ. 29കാരനായ സർവേഷ് യോഗ്യതാ മത്സരത്തിൽ 2.25 മീറ്റർ ഉയരം ചാടിയാണ് ഫൈനലിനുള്ള 12 അത്ലറ്റുകളിൽ ഒരാളായി ചരിത്രം കുറിച്ചത്.

ടോക്കിയോ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം ചാൻസിലാണ് സർവേഷ് യോഗ്യത നേടിയത്. കഴിഞ്ഞ വർഷം പാരീസ് ഒളിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സർവേഷ് 2.16 മീറ്റർ ഉയരം ചാടി തുടക്കമിട്ടു. തുടർന്ന് 2.25 മീറ്റർ ഉയരം താണ്ടി ചരിത്ര യോഗ്യത ഉറപ്പാക്കി. ഒളിന്പിക് ചാന്പ്യൻ ഗിയാൻമാർക്കോ ടാംബേരി 2.21 മീറ്റർ ഉയരം മറികടക്കാനാകാതെ പരാജയപ്പെട്ട് അപ്രതീക്ഷിതമായി മത്സരത്തിൽനിന്ന് പുറത്തായി.
അമൻ സെഹ്റാവത്ത് പുറത്ത് സാഗ്രെബ്: ലോക ഗുസ്തി ചാന്പ്യൻഷിപ്പിൽനിന്ന് ഇന്ത്യൻ താരം അമൻ സെഹ്റാവത്ത് പുറത്ത്. അനുവദനീയമായ പരിധിയിൽ ഭാരം നിലനിർത്താൻ സാധിക്കാതിരുന്നതിനാലാണ് താരത്തിന് അയോഗ്യത ലഭിച്ചത്.

ക്രൊയേഷ്യയിലെത്തിയ താരത്തിന് അസുഖം ബാധിച്ചെന്നും 57 കിലോ ഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന അദ്ദേഹത്തിന് ഭാര പരിശോധനയിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും പരിശീലകൻ ലളിത് പ്രസാദ് പറഞ്ഞു. 22കാരനായ അമൻ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു.
ഒരു മാസത്തിനുള്ളിൽ ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ താരം അയോഗ്യയാകുന്ന രണ്ടാം സംഭവമാണിത്. ഓഗസ്റ്റിൽ ബൾഗേറിയയിലെ സമോക്കോവിൽ നടന്ന യു20 വേൾഡ്സിൽ നിന്ന് നേഹ സാങ്വാനെ (വനിതാ 59 കിലോഗ്രാം) അനുവദനീയമായ പരിധിയേക്കാൾ 600 ഗ്രാം കൂടുതൽ ഭാരത്തിന്റെ പേരിൽ പുറത്താക്കിയിരുന്നു.
പാരീസ് ഗെയിംസിൽ വെങ്കലം നേടിയതിനുശേഷം അമൻ ഈ വർഷം ജൂണിൽ നടന്ന ഉലാൻബാതർ ഓപ്പണിൽ വെങ്കലം നേടിയിരുന്നു. സെമിഫൈനലിൽ മെക്സിക്കോയുടെ റോമൻ ബ്രാവോ-യങ്ങിനോടാണ് പരാജയപ്പെട്ടത്.
സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഖാലിദ് ജമീൽ
ന്യൂഡൽഹി: 2027 എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ഹെഡ് കോച്ച് ഖാലിദ് ജമീൽ. സിംഗപ്പൂരിനെതിരായ മത്സരത്തിനുള്ള 30 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇതിഹാസ താരം സുനിൽ ഛേത്രി ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയെന്നതാണ് ശ്രദ്ധേയം. ടീമിൽ ഏഴ് മലയാളി താരങ്ങളും ഇടംപിടിച്ചു.
കാഫ നാഷൻസ് കപ്പിൽ കളിച്ച മുഹമ്മദ് ഉവൈസ്, ആഷിഖ് കുരുണിയൻ, ജിതിൻ എംഎസ് എന്നിവരും ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള സാധ്യതാ പട്ടികയിൽ ഇടംനേടി. ഇവരെ കൂടാതെ അണ്ടർ 23 ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഐമൻ, വിബിൻ മോഹനൻ, മുഹമ്മദ് സുഹൈൽ, മുഹമ്മദ് സനാൻ എന്നിവരും ടീമിലെത്തി.
വിക്രം പ്രതാപ് സിംഗ്, പാർഥിബ് ഗോഗോയ് എന്നീ യുവതാരങ്ങളും സാധ്യതാ ടീമിലുണ്ട്. ഗോൾകീപ്പർമാരായി ഗുർപ്രീത് സിംഗ് സന്ധുവും അമരീന്ദർ സിംഗുമുണ്ട്.
കാഫ നേഷൻസ് കപ്പിൽ മൂന്നാം സ്ഥാനം നേടിയതിനു പിന്നാലെയാണ് പരിശീലകൻ ഖാലിദ് ജമീൽ 30 അംഗ പ്രാഥമിക സംഘത്തെ തിരഞ്ഞെടുത്തത്. രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചശേഷം തീരുമാനം മാറ്റി തിരിച്ചെത്തിയ ഛേത്രിയെ ഖാലിദ് ജമീൽ കാഫ നേഷൻസ് കപ്പിനുള്ള ടീമിലേക്ക് ഉൾപ്പെടുത്തിയിരുന്നില്ല. പിന്നാലെയാണ് ടീമിലേക്ക് വീണ്ടും പരിഗണിച്ചിരിക്കുന്നത്.
കാഫ നേഷൻസ് കപ്പിനുള്ള ടീമിലേക്ക് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് താരങ്ങളെ വിട്ടുകൊടുത്തിരുന്നില്ല. പുതിയ ടീമിൽ മോഹൻ ബഗാൻ, എഫ്സി ഗോവ ടീമുകളിലെ ചില താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
20 മുതൽ ബംഗളൂരുവിലാണ് ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാംപ്. സിംഗപ്പുരിനെതിരായ മത്സരങ്ങൾ ഒക്ടോബർ ഒന്‍പതിനും 14നുമായാണ് നടക്കുന്നത്.
ഇന്ത്യൻ ടീം:
ഗോൾ കീപ്പർമാർ: അമരിന്ദർ സിങ്, ഗുർമീത് സിങ്, ഗുർപ്രീത് സിങ് സന്ധു.
പ്രതിരോധം: അൻവർ അലി, ബികാഷ് യുംനം, ചിംഗ്ലസേന സിങ്, ഹമിംഗതൻമാവിയ റാൽറ്റെ, മുഹമ്മദ് ഉവൈസ്, പ്രേംവീർ, രാഹുൽ ഭകെ, റിക്കി ഹോബം, റോഷൻ സിങ്.
മധ്യനിര: ആഷിഖ് കുരുണിയൻ, ഡാനിഷ് ഫാറൂഖ് ഭട്ട്, ജീക്സൻ സിങ്, ജിതിൻ എംഎസ്, ലൂയീസ് നിക്സൻ, മഹേഷ് സിങ്, മുഹമ്മദ് അയ്മാൻ, നിഖിൽ പ്രഭു, സുരേഷ് സിങ്, വിബിൻ മോഹനൻ.
മുന്നേറ്റം: ഇർഫാൻ യദ്വാദ്, ലില്ലിയൻസുല ചാംഗതെ, മൻവീർ സിങ് ജൂനിയർ, മുഹമ്മദ് സനാൻ, മുഹമ്മദ് സുഹൈൽ, പ്രതിപ് ഗോഗോയ്, സുനിൽ ചേത്രി, വിക്രം പ്രതാപ് സിങ്.
ഹോങ്കോംഗ് ഓപ്പണ്‍ 2025: തോൽവിയുടെ ദിനം
ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ 2025 ഇന്ത്യക്ക് നിരാശയുടെ ദിനം. പുരുഷ ഡബിൾസ് ബാഡ്മിന്റനിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സാത്വിക്സായിരാജ് റാങ്കിറെഡ്ഢി- ചിരാഗ് ഷെട്ടി സഖ്യവും പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും ഫൈനലിൽ തോൽവി വഴങ്ങി.
വീഴ്ച അരികേ
ഇന്ത്യയുടെ ലോക ഒന്‍പതാം റാങ്ക് പുരുഷ ഡബിൾസ് ജോഡിയായ സാത്വിക്- ചിരാഗ് സഖ്യം ചൈനയുടെ ആറാം റാങ്ക് ഒളിന്പിക് വെള്ളി മെഡൽ ജേതാക്കളായ ലിയാങ് വെയ് കെങ്- വാങ് ചാങ് എന്നിവരോട് ശക്തമായ പോരാട്ടത്തിനൊടുവിൽ തോൽവി സമ്മതിച്ചു. 21-19, 14-21, 17-21 സ്കോറിനായിരുന്നു തോൽവി.
ലിവർപൂൾ ഒന്നാമൻ
ലണ്ടൻ: പ്രീമിയർ ലീഗ് ഫുട്ബോളിൽ അവസാന നിമിഷം ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലിവർപൂളിന് ജയം സമ്മാനിച്ച് മുഹമ്മദ് സാലാ. മത്സരത്തിൽ ആധികാരികതയോടെ ലിവർപൂൾ മുന്നേറിയെങ്കിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഗോൾ രഹിതമായി മുന്നേറിയ മത്സരത്തിന്റെ 95-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ് സാലാ ലക്ഷ്യത്തിലെത്തിച്ചത്.
84-ാം മിനിറ്റിൽ ലെസ് ലി ഉഗോചുക്വാ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ബർണ്ലീക്ക് തിരിച്ചടിയായി. പത്തു പേരുമായി ചുരുങ്ങിയതോടെ സമ്മർദം സൃഷ്ടിച്ച ലിവർപൂൾ ഒടുവിൽ പെനാൽറ്റി നേടിയെടുത്തു.ജയത്തോടെ ലിവർപൂൾ പോയിന്റ് പട്ടികയിൽ നാല് മത്സരത്തിൽ നാല് ജയവുമായി ഒന്നാം സ്ഥാനത്താണ്.
മയാമിക്ക് തോൽവി
മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിയെ മൂന്ന് ഗോളിന് വീഴ്ത്തി ഷാർലെറ്റ് എഫ്സി. ഇദാൻ ടോക്ലൊമാറ്റിയുടെ ഹാട്രിക് ഗോളുകളാണ് ലയണൽ മെസിയുടെ മയാമിക്ക് വന്പൻ തോൽവി സമ്മാനിച്ചത്. മത്സരത്തിൽ മെസി പെനാൽട്ടി നഷ്ടപ്പെടുത്തി. മെസി തൊടുത്ത കിക്ക് ഗോൾകീപ്പർ കയ്യിലൊതുക്കി.
32-ാം മിനിറ്റിൽ മയാമിക്ക് കിട്ടിയ അവസരം മെസി നഷ്ടപ്പെടുത്തി രണ്ട് മിനിറ്റുകൾക്ക് ശേഷമായിരുന്നു മത്സരത്തിലെ ആദ്യ ഗോൾ ടോക്ലോമാറ്റി നേടിയത്. 47-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. ടോക്ലോമാറ്റി പെനാൽട്ടിയിലൂടെ ഹാട്രിക്ക് ഗോൾ സ്വന്തമാക്കിയതോടെ മയാമിയുടെ പതനം പൂർണമായി.
ബ്രിട്ടീഷ് ബോക്സിംഗ് ഇതിഹാസം റിക്കി ഹാറ്റൺ അന്തരിച്ചു
ലണ്ടൻ: ബ്രിട്ടീഷ് ബോക്സിംഗ് ഇതിഹാസവും മുൻ ലോക ചാമ്പ്യനുമായ റിക്കി ഹാറ്റൺ (46) അന്തരിച്ചു. മാഞ്ചസ്റ്ററിനടുത്തുള്ള ഹൈഡിലെ വീട്ടിൽ അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതകളില്ലെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു.
പ്രൊഫഷണൽ കരിയറിൽ 48 മത്സരങ്ങളിൽ പങ്കെടുത്ത ഹാറ്റൺ 45 എണ്ണത്തിലും വിജയിച്ചു. ലൈറ്റ് വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ എക്കാലത്തേയും മികച്ച ബ്രിട്ടീഷ് താരമായി പരിഗണിക്കപ്പെടുന്ന താരമാണു ഇദ്ദേഹം. ഈയിനത്തില്‍ ഒന്നിലധികം തവണ ലോക കിരീടം സ്വന്തമാക്കിയ താരം കൂടിയാണ്. 2015ല്‍ ഫൈറ്റര്‍ ഓഫ് ദ ഇയറായി ദ റിംഗ് മാഗസിന് തെരഞ്ഞെടുത്തിരുന്നു. 2024ൽ ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര ബോക്സിംഗ് ഫെഡറേഷൻ ഹാറ്റണെ ആദരിച്ചു.
ഐഎസ്എസ്എഫ് ലോകകപ്പ്: മേഘ്നയ്ക്ക് വെങ്കലം
മ്യൂണിച്ച്: ഐഎസ്എസ്എഫ് വേൾഡ് കപ്പ് റൈഫിൾ/പിസ്റ്റളിൽ ഇന്ത്യയുടെ മേഘന സജ്ജനാർ ആദ്യ ലോകകപ്പ് മെഡൽ സ്വന്തമാക്കി. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ വെങ്കലം നേടി. സീസണ് അവസാനിച്ചപ്പോൾ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
എട്ട് വർഷത്തിനു ശേഷമുള്ള തന്റെ ആദ്യ ലോകകപ്പ് ഫൈനലിൽ, മേഘന 230.0 പോയിന്റ് സ്വന്തമാക്കിയാണ് വെങ്കലം നേടിയത്.
കാണ്‍പുർ: ഓസ്ട്രേലിയ എയ്ക്കെതിരായ ഏകദിന പരന്പരയിൽ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഉൾപ്പെടുമോയെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്് ബിസിസിഐ ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു.
മൂന്നു മത്സരങ്ങളടങ്ങിയ പരന്പരയിൽ രോഹിത്, കോഹ്ലി എന്നിവരെ ഉൾപ്പെടുത്തിയില്ല. സെപ്തംബർ 30ന് നടക്കുന്ന ആദ്യ മത്സരത്തിൽ രജത് പട്ടീദാർ ഇന്ത്യ എ ടീമിനെ നയിക്കും. ഒക്ടോബർ മൂന്നുനും അഞ്ചിനും നടക്കുന്ന രണ്ട് മത്സരങ്ങളിൽ തിലക് വർമ നായകനാകും. മൂന്നു മത്സരവും കാണ്‍പുരിലാണ് നടക്കുന്നത്.
ജേർണലിസ്റ്റ്സ് ക്രിക്കറ്റ് ലീഗിൽ എറണാകുളം പ്രസ് ക്ലബിന് കിരീടം
കൽപ്പറ്റ: വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന ജേർണലിസ്റ്റ്സ് ക്രിക്കറ്റ് ലീഗിൽ എറണാകുളം പ്രസ് ക്ലബിന് കിരീടം. ഒരുലക്ഷം രൂപയും ട്രോഫിയും വയനാട് എസ്പി തപോഷ് ബസുമതാരിയിൽനിന്ന് ടീമംഗങ്ങൾ ഏറ്റുവാങ്ങി. അദാനി പോർട്ട് സിഇഒ രാഹുൽ ഭട്കോട്ടി സമാപന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ആവേശകരമായ ഫൈനൽ മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരത്തെ, എറണാകുളം തകർത്തത്. തിരുവനന്തപുരം ഉയർത്തിയ 86 റൺസ് വിജയലക്ഷ്യം നാല് പന്തുകൾ ബാക്കി നിൽക്കേയാണ് ടീം എറണാകുളം മറികടന്നത്.
എറണാകുളത്തിനായി അഭിലാഷ് 51 റൺസുമായും, രഞ്ജു മത്തായി 32 റൺസുമായും പുറത്താകാതെ നിന്നു. ടൂർണമെന്റിൽ ഉടനീളം മിന്നും ഫോമിൽ കളിച്ച എറണാകുളത്തിന്റെ അഭിലാഷാണ് ടൂർണമെന്റിന്റെ താരം.
പ്രൊവിഡൻസ് എച്ച്എസ്എസ് കോഴിക്കോട് ഫൈനലിൽ
കോഴിക്കോട്: 17-ാമത് സിൽവർ ഹിൽസ് ട്രോഫിക്കുവേണ്ടിയുള്ള സൗത്ത് ഇന്ത്യാ ഇന്റർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ അണ്ടർ-19 പെണ്‍കുട്ടികളുടെ വിഭാഗത്തിൽ പ്രൊവിഡൻസ് എച്ച്എസ്എസ് കോഴിക്കോട് ഹോളി ക്രോസ് എച്ച്എസ്എസ് തൂത്തുകൂടിയേ (71- 53) സ്കോറിന് പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. സിൽവർ ഹിൽസ് എച്ച്എസ്എസ് കോഴിക്കോട്- എസ്വിജിവി മെട്രിക്കുലേഷൻ എച്ച്എസ്എസ് കരാമടൈ വിജയികളെ പ്രൊവിഡൻസ് ഫൈനലിൽ നേരിടും.
അണ്ടർ-19 ആണ്‍കുട്ടികളുടെ വിഭാഗത്തിൽ സെമിഫൈനലിൽ സിൽവർ ഹിൽസ് എച്ച്എസ്എസ് കോഴിക്കോട്- ഗവ. വൊക്കേഷണൽ എച്ച്എസ്എസ് നെല്ലിക്കുത്തിനെ നേരിടുന്പോൾ വേലമ്മാൾ മെട്രിക്കുലേഷൻ എച്ച്എസ്എസ് ചെന്നൈ- സെന്റ് ജോസഫ്സ് എച്ച്എസ്എസ് തിരുവനന്തപുരത്തെ രണ്ടാം സെമിയിൽ നേരിടും.
അണ്ടർ-13 ആണ്‍കുട്ടികളുടെ വിഭാഗത്തിൽ സിൽവർ ഹിൽസ് എച്ച്എസ്എസ്, സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ കോഴിക്കോട് എന്നീ ടീമുകൾ ഫൈനലിൽ പ്രവേശിച്ചു.
ഫൈനൽ മത്സരങ്ങൾ ഇന്ന് രാവിലെ 7:30ന് ആരംഭിക്കും. അണ്ടർ-13 ആണ്‍കുട്ടികളുടെ ഫൈനൽ 7.30നും, അണ്ടർ 19 പെണ്‍കുട്ടികളുടെ ഫൈനൽ 8.30നും, അണ്ടർ 19 ആണ്‍കുട്ടികളുടെ ഫൈനൽ 10നും നടക്കും.
സമാപനസമ്മേളനത്തിൽ മുഖ്യാതിഥി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അരുണ്‍ കെ. പവിത്രൻ ഐ.പി.എസ്. വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. മുൻ ഇന്ത്യൻ ആർമി ക്യാപ്റ്റനും ദേശീയ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് പരിശീലകനുമായ ജി.ആർ.എൽ. പ്രസാദ് ചടങ്ങിൽ പങ്കെടുക്കും.
തോൽവി: യോഗ്യത നേടാതെ ഇന്ത്യ
ഹാങ്ചൗ (ചൈന): ഏഷ്യാ കപ്പ് വനിതാ ഹോക്കി ഫൈനലിൽ ഇന്ത്യക്ക് തോൽവി. ആതിഥേയരായ ചൈനയോട് 4-1 സ്കോറിനായിരുന്നു ഇന്ത്യയുടെ തോൽവി. മത്സരത്തിന്റെ തുടക്കത്തിൽ സ്കോർ ചെയ്ത് മുൻതൂക്കം നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ തോൽവി. പകുതി സമയം കളി അവസാനിക്കുന്പോൾ സ്കോർ 1-1 തുല്ല്യത പാലിച്ചിരുന്നു. രണ്ടാം പകുതിയിൽ ചൈനയുടെ ശക്തമായ ആക്രമണത്തിനു മുന്നിൽ ഇന്ത്യൻ സംഘത്തിനു പിടിച്ചുനൽക്കാനായില്ല.
തോൽവി വഴങ്ങിയതോടെ അടുത്ത വർഷം ബൽജിയത്തിലും നെതർലൻഡ്സിലുമായി നടക്കുന്ന ഹോക്കി ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള അവസരം ഇന്ത്യക്ക് നഷ്ടമായി. ചൈന നേരിട്ട് പ്രവേശനം നേടി.
ഇന്ത്യൻ വനിതകൾക്ക് തോൽവി
ചണ്ഡീഗഢ്: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. ഇന്ത്യ ഉയർത്തിയ 281 റണ്‍സ് വിജയ ലക്ഷ്യം ഓസീസ് 5.5 ഓവർ ബാക്കിനിൽക്കേ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ഓസ്ട്രേലിയൻ ഓപ്പണർ ഫോബ് ലിച്ച്ഫീൽഡ് (88), ബെത്ത് മൂണി (77*), അന്നബെൽ സുതർലാൻഡ് (54*), തിളങ്ങിയപ്പോൾ എലിസ് പെറി 84 റണ്‍സുമായി റിട്ടയർ ഹർട്ടായി.
ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യ x പാക് പോരാട്ടം ഇന്ന് രാത്രി 8.00ന്
ദുബായ്: ലോക ക്രക്കറ്റിലെ ചരിത്രപരമായ അയല്‍വാശിക്ക് ഇന്നു ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍. ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അയല്‍പ്പോര് രാത്രി എട്ടിന് ആരംഭിക്കും. സോണി ടെന്‍ സ്പോര്‍ട്സിലും സോണി ലിവിലും മത്സരം തത്സമയം കാണാം.
പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളത്തില്‍ മുഖാമുഖമിറങ്ങുന്ന ആദ്യ മത്സരമാണ്. അതുകൊണ്ടുതന്നെ കളത്തിനു പുറത്തുള്ള രാഷ്ട്രീയ പിരിമുറുക്കവും ഇന്നത്തെ മത്സരത്തിനുണ്ട്. ക്യാപ്റ്റന്മാരുടെ മുഖാമുഖത്തില്‍ പാക് ക്യാപ്റ്റന്‍ സല്മാന് അലി അഘ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഹസ്തദാനം നല്‍കിയിരുന്നില്ല. മുന്‍ കാലങ്ങളിലും പോരാട്ടങ്ങള്‍ക്കു വിരുദ്ധമായിരുന്നു അത്. അപ്പോള്‍ മുതല്‍ ഇന്ത്യ x പാക് പോരാട്ടത്തിന്റെ തീവ്രത അന്തരീക്ഷത്തില്‍ ഉയര്‍ന്നിരുന്നു.
ആധികാരിക ജയങ്ങള്‍
2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ആധികാരിക ജയങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ രണ്ടാം മത്സരത്തിനായി ഇന്ന് ഇറങ്ങുന്നത്. ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ 93 പന്ത് ബാക്കിവച്ച് യുഎഇയെ ഒമ്പത് വിക്കറ്റിനു കീഴടക്കിയിരുന്നു. 13.1 ഓവറില്‍ യുഎഇയെ 57 റണ്‍സിന് എറിഞ്ഞിട്ടശേഷം 4.3 ഓവറില്‍ 60 എടുത്തായിരുന്നു ഇന്ത്യയുടെ ജയം.
പാക്കിസ്ഥാന് ആകട്ടെ ഒമാനെ 93 റണ്‍സിനു കീഴടക്കിയാണ് എത്തുന്നത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് എടുത്തു. തുടര്‍ന്ന് 16.4 ഓവറില്‍ ഒമാനെ 67 റണ്‍സില്‍ എറിഞ്ഞിടുകയായിരുന്നു. ഗ്രൂപ്പ് എയില്‍ ഇരു ടീമിനും ഓരോ ജയമുണ്ടെങ്കിലും നെറ്റ് റണ്‍ റേറ്റില്‍ ഇന്ത്യയുടെ അടുത്തെങ്കും പാക്കിസ്ഥാന് ഇല്ല. ഇന്ത്യയുടെ റണ്‍ റേറ്റ് +10.483, പാക്കിസ്ഥാന്റേത് +4.650.
ഇരുടീമും തമ്മിലുള്ള വ്യത്യാസം
ആദ്യമത്സരത്തില്‍ ഇരുടീമും ജയിച്ചെങ്കിലും ഇന്ത്യ ബാറ്റിംഗ് ലൈനപ്പിന് ശരിക്കുള്ള പരീക്ഷണം നേരിടേണ്ടിവന്നില്ല എന്നതാണ് വാസ്തവം. അതേസമയം, പാക്കിസ്ഥാന്റെ ബാറ്റിംഗ് ലൈനപ്പ് ഒമാനെതിരേ ശരിക്കും പരീക്ഷിക്കപ്പെട്ടു. സ്പിന്നിനെ അകമഴിഞ്ഞു പിന്തുണയ്ക്കുന്നതാണ് ദുബായ് പിച്ചിന്റെ സ്വഭാവമെന്ന് കഴിഞ്ഞ മത്സരങ്ങളില്‍ വ്യക്തമായതാണ്.
അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ് എന്നിവരായിരുന്നു യുഎഇക്ക് എതിരായ മത്സരത്തില്‍ ഇന്ത്യയുടെ സ്പെഷലിസ്റ്റ് ബാറ്റര്‍മാര്‍. ഇവര്‍ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ എന്നീ ഓള് റൗണ്ടര്‍മാര്‍. ഏക പേസറായി ജസ്പ്രീത് ബുംറ, സ്പെഷലിസ്റ്റ് സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും. ഇന്നു പാക്കിസ്ഥാനെതിരേയും ഈ ലൈനപ്പില്‍ ഇന്ത്യ തുടരുമോ എന്നതും കണ്ടറിയണം.
മാറ്റത്തിന്റെ കാലം
ഇന്ത്യയും പാക്കിസ്ഥാനും അവസാനമായി ഏഷ്യ കപ്പ് ട്വന്റി-20 ഫോര്‍മാറ്റില്‍ ഏറ്റുമുട്ടിയത് 2022ല്‍ ആണ്. അന്ന് പാക്കിസ്ഥാനായിരുന്നു ജയം. രാജ്യാന്തര വേദിയില്‍ ഇരു ടീമും അവസാനം ഏറ്റുമുട്ടിയത് 2024 ഐസിസി ട്വന്റി-20 ലോകകപ്പില്‍ ആയിരുന്നു. അന്ന് ഇന്ത്യ 119 റണ്‍സ് പ്രതിരോധിച്ച് ജയം സ്വന്തമാക്കി. എന്നാല്‍, ഇതിനുശേഷം പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും ടീമില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടായി.
പാക് സംഘത്തില്‍നിന്ന് മുഹമ്മദ് റിസ്വാനും ബാബര്‍ അസവും പുറത്ത്. ഇന്ത്യന്‍ നിരയില്‍നിന്ന് രോഹിത് ശര്‍മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവര്‍ വിരമിച്ചു. ഇരു ടീമും തങ്ങളുടെ ട്രാന്‍സ്ഫോമേഷന്‍ കാലഘട്ടത്തിലാണെന്നു ചുരുക്കം.
ഇന്ത്യ x പാക് ചരിത്രം
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ട്വന്റി-20 ഫോര്‍മാറ്റില്‍ ഇതുവരെ 13 തവണ ഏറ്റുമുട്ടി. അതില്‍ അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. 2024 ട്വന്റി-20 ലോകകപ്പില്‍ 119 പ്രതിരോധിച്ച് ആറ് റണ്‍സിന്റെ ജയം നേടിയതാണ് സമീപനാളിലെ ഏറ്റവും വലിയ ത്രില്ലര്‍. 2022 മെല്വണില് വച്ച് ലോകകപ്പിലും ഇന്ത്യ (4 വിക്കറ്റ്) ജയം സ്വന്തമാക്കിയിരുന്നു.
13 മത്സരം കളിച്ചതില്‍ ഇന്ത്യ ഒമ്പത് ജയം നേടി. പാക്കിസ്ഥാന് മൂന്നു ജയം മാത്രമാണുള്ളത്. ഒരു മത്സരം ടൈയില്‍ കലാശിച്ചെങ്കിലും ബോള്‍ ഔട്ടിലൂടെ വിധി നിശ്ചയിച്ചപ്പോള്‍ ഇന്ത്യക്കായിരുന്നു ജയം. 2007 പ്രഥമ ലോകകപ്പില്‍ ആയിരുന്നു ഈ സൂപ്പര്‍ പോരാട്ടം.
ഇന്ത്യയും പാക്കിസ്ഥാനും ഇന്നു നേര്‍ക്കുനേര്‍ ഇറങ്ങുമ്പോള്‍ അയല്‍വാശിക്ക് ഒട്ടും കുറവുണ്ടാകില്ലെന്ന് ഉറപ്പ്...
ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ 500 ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ പുരുഷ ബാഡ്മിന്റന്‍ ഡബിള്‍സ് ജോഡിയായ സാത്വിക്സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യം.
സെമിഫൈനലില്‍ ചൈനീസ് തായ് പേയിയുടെ ലിന്- ചെന്ന് ജോഡിയെ 21-17, 21-15 നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫൈനല്‍ പ്രവേശനം. ആറ് സെമിഫൈനല്‍ തോല്‍വികള്‍ക്കു ശേഷമാണ് സീസണിലെ ആദ്യ ഫൈനലില്‍ ഇരുവരും കടക്കുന്നത്.
എട്ടാം സീഡായ ഇന്ത്യന്‍ സഖ്യം ചൈനയുടെ ലിയാങ് വെയ്കെങ്-വാങ് ചാങ് സഖ്യത്തെ ഇന്ന് നടക്കുന്ന ഫൈനലില്‍ നേരിടും. വൈകുന്നേരം 3.30നാണ് മത്സരം.
സെമിയിലെ ആദ്യ ഗെയിമില്‍ ഇരു ജോഡികളും 3-3, 6-6 സ്കോറില്‍ തുല്ല്യത പാലിച്ചു. സാത്വിക്കിന്റെ തകര്‍പ്പന്‍ സ്മാഷുകളും ചിരാഗിന്റെ മികച്ച ഇന്റര്സെപ്റ്റുകളും മത്സരം ഇന്ത്യന്‍ സഖ്യത്തിന് അനുകൂലമാക്കി. തുല്ല്യതയില്നിന്ന് 11-8 എന്ന നിലയില്‍ ഇന്ത്യന്‍ സഖ്യം മുന്നിലെത്തി.
തായ്വാന് സഖ്യം 12-12ന് വീണ്ടും സമനില പിടിച്ചെങ്കിലും ഇന്ത്യന്‍ സഖ്യം സമ്മര്‍ദത്തില്‍ വീഴാതെ 15-12ന് മുന്നിലെത്തുകയും ആദ്യ ഗെയിം സ്വന്തമാക്കുകയും ചെയ്തു.
രണ്ടാം ഗെയിമില്‍ ലിന്- ചെന്‍ സഖ്യം കരുത്തോടെ തുടങ്ങി. 4-2ന് മുന്നിലെത്തി. എന്നാല്‍ ഇന്ത്യന്‍ സഖ്യം തിരിച്ചടിച്ചു. 6-6 സമനില വീണ്ടെടുത്തു. 10-8ന് ലിന്- ചെന്‍ സഖ്യം വീണ്ടും മുന്നിലെത്തി. 12-12ന് സമനില പിടിച്ച സാത്വിക്- ചിരാഗ് സഖ്യം 19-15ന് ലീഡ് നേടി ഗെയിം സ്വന്തമാക്കി ഫൈനല്‍ പ്രവേശനം ഉറപ്പിച്ചു.
ലക്ഷ്യത്തിലേക്ക് ലക്ഷ്യ സെന്‍
പുരുഷ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനലില്‍ പ്രവേശിച്ചു. സെമിഫൈനലില്‍ ചൈനീസ് തായ് പേയിയുടെ ലോക ആറാം നമ്പര്‍ താരം ചൗ ടിയാന്-ചെന്നെ 23-21, 22-20 നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്. ചൈനയുടെ ലോക നാലാം നമ്പര്‍ താരമായ ലി ഷിഫെങ്ങാണ് ഫൈനലില്‍ ലക്ഷ്യ സെന്നിന്റെ എതിരാളി.
ത്രീ ലയണ്‍സ് ചരിത്രം; 300
ഓള്‍ഡ്ട്രാഫോഡ്: ട്വന്റി-20 ക്രിക്കറ്റില്‍ 300 റണ്‍സ് എന്ന ചരിത്രം കുറിച്ച് ത്രീ ലയണ്‍സ് എന്നറിയപ്പെടുന്ന ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20 പോരാട്ടത്തിലാണ് ഇംഗ്ലണ്ട് ഈ ചരിത്ര നേട്ടം കുറിച്ചത്. മത്സരത്തില്‍ ഇംഗ്ലണ്ട് 146 റണ്‍സിന്റെ ജയം സ്വന്തമാക്കുകയും ചെയ്തു.
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 304 റണ്‍സ് എടുത്തു. തുടര്‍ന്ന് 16.1 ഓവറില്‍ 158 റണ്‍സിന് ദക്ഷിണാഫ്രിക്കയെ 158 റണ്‍സിന് എറിഞ്ഞിട്ടു.
ഫില്‍ സാള്‍ട്ടിന്റെ സെഞ്ചുറിയാണ് ഇംഗ്ലണ്ട് സ്കോര്‍ മുന്നൂറ് കടത്തിയത്. സാള്‍ട്ട് 60 പന്തില്‍ നിന്ന് 141 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 15 ഫോറുകളും എട്ട് സിക്സറുമടങ്ങുന്നതായിരുന്നു ഫില്‍ സാള്‍ട്ടിന്റെ ഇന്നിംഗ്സ്. ഒരു ഇംഗ്ലണ്ട് താരത്തിന്റെ അതിവേഗ സെഞ്ചുറിയും മത്സരത്തില്‍ സാള്‍ട്ട് കുറിച്ചു. ജോസ് ബട്ലര് 30 പന്തില്‍ നിന്ന് 83 റണ്‍സെടുത്തു. ജേക്കബ് ബെത്തല്‍ (26), ഹാരി ബ്രൂക്ക് (41) എന്നിവരും ഇംഗ്ലണ്ട് സ്കോറിലേക്ക് സംഭാവന നല്കി.
മത്സരത്തില്‍ 12.1 ഓവറിലാണ് ഇംഗ്ലണ്ട് 200 റണ്‍സിലെത്തിയത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ ഇതും റിക്കാര്‍ഡാണ്. ട്വന്റി-20യില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ജയമാണിത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ റണ്‍സ് അടിസ്ഥാനത്തിലുള്ള മൂന്നാമത്തെ വലിയ ട്വന്റി-20 ജയവും. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വലിയ ടീം ടോട്ടലാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
344 റണ്‍സെടുത്ത സിംബാബ്വെയാണ് പട്ടികയില്‍ ഒന്നാമത്. എന്നാല്‍, ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളെ പരിഗണിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റേത് റിക്കാര്‍ഡ് സ്കോറാണ്. 297 റണ്‍സെടുത്ത ഇന്ത്യയുടെ റിക്കാഡാണ് ഇംഗ്ലണ്ട് മറികടന്നത്.
സഞ്ജു ഏത് പൊസിഷനില്‍..?
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റിലെ പാക്കിസ്ഥാനെതിരായ ഇന്നത്തെ മത്സരത്തില്‍ ഇടംപിടിച്ചാല്‍ സഞ്ജു സാംസണ് ഏതു പൊസിഷനില്‍ ബാറ്റ് ചെയ്യുമെന്നതില്‍ വ്യക്തത വരുത്തി ബാറ്റിംഗ് കോച്ച് സിതാന്‍ഷു കോട്ടക്.
സഞ്ജു ഏത് പൊസിഷനിലും ബാറ്റ് ചെയ്യും. സാഹചര്യത്തിനനുസരിച്ച് റോള്‍ മാറും. സഞ്ജു അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ അധികം ബാറ്റ് ചെയ്തിട്ടില്ല. അതിനര്‍ഥം അദ്ദേഹത്തിന് അതിനു കഴിയില്ല എന്നല്ല. ഏതു നമ്പറിലും ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ് സഞ്ജു.
ടീമിന്റെ ആവശ്യകത അനുസരിച്ച് ക്യാപ്റ്റനും മുഖ്യ പരിശീലകനുമാണ് ബാറ്റിംഗ് പൊസിഷന്‍ തീരുമാനിക്കുന്നത്. ഏതു നമ്പറിലും ബാറ്റ് ചെയ്യാന്‍ അദ്ദേഹം സന്തോഷവാനാണെന്നും ഇന്ത്യ പാക്കിസ്ഥാന് മത്സരത്തിനു മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബാറ്റിംഗ് കോച്ച് സിതാന്‍ഷു കോട്ടക് പറഞ്ഞു.
ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ സഞ്ജുവിന് ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല. ഒടുവില്‍ കളിച്ച പരമ്പരയില്‍ വരെ ഓപ്പണറായി ഇറങ്ങിയിരുന്ന സഞ്ജുവിന് പകരം വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് അഭിഷേക് ശര്‍മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. വണ്‍ഡൗണായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും എത്തി.
ടീം ലിസ്റ്റ് പ്രകാരം സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷന്‍ അഞ്ചാണ്. ഇതു സംബന്ധിച്ചാണ് ചര്‍ച്ചകളും സജീവമായത്.
ക്രിസ്റ്റ്യാനോ ഗോവയില്‍ കളിച്ചേക്കും
റിയാദ്: പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാനുള്ള സാധ്യത തെളിയുന്നതായി റിപ്പോര്‍ട്ട്.
സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയുടെ താരമായ ക്രിസ്റ്റ്യാനോയെ ഏഷ്യ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിനുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
എന്നാല്‍, ഇതും സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യന്‍ ക്ലബ്ബായ എഫ്സി ഗോവയ്ക്ക് എതിരേ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് (എസിഎല് 2) പോരാട്ടത്തിനായാണ് റൊണാള്‍ഡോ ഇന്ത്യയില്‍ എത്താനുള്ള സാധ്യത തെളിയുന്നത്.
റൊണാള്‍ഡോയ്ക്ക് ഒപ്പം സാദിയൊ മാനം, ജാവൊ ഫെലിക്സ്, കിങ്സ് ലി കോമന് തുടങ്ങിയ സൂപ്പര്‍ താരങ്ങളും അല്‍ നസര്‍ എഫ്സിക്ക് ഒപ്പം ഇന്ത്യയിലെത്തിയേക്കും. ഗോവയില്‍ എഫ്സി ഗോവയും അല്‍ നസ്റും തമ്മിലുള്ള ചാന്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരം ഒക്ടോബര്‍ 22നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റിലെ മത്സരങ്ങള്‍. സെപ്റ്റംബര്‍ 16 മുതല്‍ ഡിസംബര്‍ 10 വരെയാണ് മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. പോട്ട് ഒന്നിലായിരുന്നു സൗദി ക്ലബ് അല്‍ നസര്‍ എഫ്സി. പോട്ട് മൂന്നില്‍ മോഹന്‍ ബഗാനും നാലില്‍ ഗോവയുമായിരുന്നു. നറുക്കെടുപ്പില്‍ അല്‍ നസ്റും എഫ്സി ഗോവയും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെട്ടു.
ജേര്‍ണലിസ്റ്റ് ക്രിക്കറ്റ്: ക്വാർട്ടർ ലൈനപ്പായി
കല്‍പ്പറ്റ: കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ വയനാട് പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന അദാനി ടിവാന്‍ഡ്രം റോയല്‍സ് ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് (ജെസിഎല്‍ 2025) മൂന്നാം സീസണ് പ്രിയങ്ക ഗാന്ധി ഉദ്ഘാടനം ചെയ്തു.
ഗ്രൗണ്ടിലിറങ്ങി താരങ്ങളെ പരിചയപ്പെട്ട എംപി ടൂര്‍ണമെന്റിന് ആശംസ അറിയിച്ചു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
ഇന്നാണ് ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ മത്സരങ്ങള്‍. ക്വാര്‍ട്ടറില്‍ കോട്ടയം കോഴിക്കോടിനെയും തിരുവനന്തപുരം പ്രസ് ക്ലബ് കേസരിയെയും എറണാകുളം ഇടുക്കിയെയും പാലക്കാട് കണ്ണൂരിനെയും നേരിടും.
ന്യൂഡല്‍ഹി: ഫിബ അണ്ടര്‍ 16 വനിത ഏഷ്യ കപ്പ് 2025 ലെ ഡിവിഷന് ബി മത്സരത്തില്‍ ഇന്ത്യ 70-67ന് ഇറാനെ പരാജയപ്പെടുത്തി.
20 പോയിന്റുകളും 7 റീബൗണ്ടുകളും 6 അസിസ്റ്റുകളും നേടിയ ക്യാപ്റ്റന്‍ രേവ കുല്‍ക്കര്‍ണിയാണ് ടോപ് സ്കോറര്‍. മഹേക് ശര്‍മ 15 പോയിന്റുകളും 13 റീബൗണ്ടുകളും നേടി.
സില്‍വര്‍ ഹില്‍സ് സെമിയില്‍
പാറോപ്പടി: 17-ാമത് സില്‍വര്‍ ഹില്‍സ് ട്രോഫിക്കുവേണ്ടിയുള്ള സൗത്ത് ഇന്ത്യ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍-19 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് കോഴിക്കോട് സെമി ഫൈനലില്‍ പ്രവേശിച്ചു.
അണ്ടര്‍-19 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സില്‍വര്‍ ഹില്‍സ്, രാജഗിരി എച്ച്എസ്എസ് കളമശേരി, വേലമ്മാള്‍ മെട്രിക്കുലേഷന്‍ എച്ച്എസ്എസ് ചെന്നൈ, സെന്റ് ജോസഫ്സ് എച്ച്എസ്എസ് തിരുവനന്തപുരം, സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂള്‍ കോഴിക്കോട്, വേലമ്മാള്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ തമിഴ്നാട്, ഗവ. വൊക്കേഷണല്‍ എച്ച്എസ്എസ് നെല്ലിക്കുത്ത് ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടി.
ഹാങ്ഷു: 2025 ഏഷ്യ കപ്പ് വനിതാ ഹോക്കി ഫൈനലില്‍ ഇന്ത്യയും ചൈനയും ഏറ്റുമുട്ടും.
സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യ ജപ്പാനുമായി 1-1 സമനിലയില്‍ പിരിഞ്ഞ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു. അതേസമയം, തങ്ങളുടെ അവസാന മത്സരത്തില്‍ ചൈന 1-0ന് ദക്ഷിണകൊറിയയെ തകര്‍ത്തു.
സൂപ്പര്‍ ഫോര്‍ അവസാനിച്ചപ്പോള്‍ മൂന്നു മത്സരങ്ങളില്‍നിന്ന് ചൈനയ്ക്ക് ഒമ്പതും ഇന്ത്യക്ക് നാലും പോയിന്റാണ്. രണ്ട് പോയിന്റുമായി ജപ്പാന് മൂന്നാമതും ഒരു പോയിന്റുമായി ദക്ഷിണകൊറിയ നാലാമതും.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആഴ്സണലിനവ് മിന്നും ജയം. ഹോം മത്സരത്തില്‍ ഗണ്ണേഴ്സ് 3-0ന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ കീഴടക്കി.
മാര്ട്ടിന് സുബിമെന്‍ഡിയുടെ ഇരട്ട ഗോളാണ് ആഴ്സണലിന് ആധികാരിക ജയം സമ്മാനിച്ചത്. 32, 79 മിനിറ്റുകളില്‍ ആഴ്സണലിനായി സുബിമെന്‍ഡി വലകുലുക്കി. 46-ാം മിനിറ്റില്‍ വിക്ടര്‍ ഗ്യോകെരെസും ഗണ്ണേഴ്സിനായി ലക്ഷ്യംകണ്ടു.
നാലു മത്സരങ്ങളില്‍നിന്ന് 9 പോയിന്റുമായി ആഴ്സണല്‍ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തി.
അബുദാബി: 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശിന് എതിരേ ശ്രീലങ്കയുടെ മികച്ച ബൗളിംഗ് പ്രകടനം.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ലങ്ക, നിശ്ചിത 20 ഓവറിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് എടുക്കാനേ അനുവദിച്ചുള്ളൂ. ജേക്കർ അലി (41 നോട്ടൗട്ട്), ഷമിം ഹുസൈൻ (42 നോട്ടൗട്ട്) എന്നിവരാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർമാർ.
ലങ്കയ്ക്കായി വനിന്ധു ഹസരെങ്ക 25 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി.
ദുബായ്: ദുർബലരായ ഒമാനു മുന്നിൽ പൊരുതാനാകാതെ പാക്കിസ്ഥാൻ ബാറ്റർമാർ വീണപ്പോൾ ഒമാൻ ബാറ്റർമാരെ എറിഞ്ഞിട്ട് വൻ ജയമൊരുക്കി പാക് ബൗളർമാർ. 93 റണ്‍സിനായിരുന്നു പാക്കിസ്ഥാന്റെ ജയം.
ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന മത്സരത്തിൽ ടോസ് നേടിയ പാക് ക്യാപ്റ്റൻ വൻ സ്കോർ പ്രതീക്ഷിച്ച് ബാറ്റിംഗ് തെരഞ്ഞെടുത്തു. മധ്യനിരയും വാലറ്റവും ഒമാൻ ബൗളർമാർക്ക് വിക്കറ്റ് നൽകാൻ മത്സരിച്ചതോടെ സ്കോർ 160 അവസാനിച്ചു. മുഹമ്മദ് ഹാരിസ് (66 റണ്‍സ്, ഏഴ് ഫോറും മൂന്നു സിക്സും) മാത്രമാണ് ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചത്. സ്കോർ: പാക്കിസ്ഥാൻ: 20 ഓവറിൽ 160/7. ഒമാൻ: 16.4 ഓവറിൽ 67 റണ്‍സ്.
തുടക്കം വിറച്ചു:
പാക്കിസ്ഥാൻ ഓപ്പണർ സയീം അയൂബ് (0) അക്കൗണ്ട് തുറക്കും മുന്‍പ് പവലിയനിൽ തിരിച്ചെത്തി. ടീം സ്കോർ നാലിൽ നിൽക്കുന്പോൾ ഷാഹ് ഫൈസൽ വിക്കറ്റിനു മുന്നിൽ കുരുക്കി. മൂന്നാം നന്പരിലിറങ്ങിയ മുഹമ്മദ് ഹാരിസ് വെടിക്കെട്ട് ബാറ്റിംഗുമായി കോർ ചലിപ്പിച്ചു. ഓപ്പണർ ഹിബ്സാദ ഫർഹാനൊപ്പം (29) സ്കോർ 89ൽ എത്തിച്ചു. ആമീർ കലീം ഈ കൂട്ടുകെട്ട് പൊളിച്ചതോടെ പാക്കിസ്ഥാന്റെ പതനം തുടങ്ങി.
നാലാം നന്പരിലിറങ്ങിയ ഫഖർ സമാൻ (23*) ഒരറ്റത്തു പിടിച്ചുനിൽക്കാൻ ശ്രമിച്ചപ്പോൾ മറുവശത്ത് ഒമാൻ വിക്കറ്റ് കൊയ്ത്ത് നടത്തി. മുഹമ്മദ് നവാസ് (19) മാത്രമാണ് രണ്ടക്കം കടന്നത്. ഷാ ഫൈസലും അമീർ കലീമും ഒമാനുവേണ്ടി മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് നദീം ഒരു വിക്കറ്റ് നേടി.
എറിഞ്ഞ് വിറപ്പിച്ചു:
ഒമാനെ വിറപ്പിച്ച് പാക്കിസ്ഥാൻ ബൗളിംഗ് ആക്രമണം തുടങ്ങി. സ്കോർ രണ്ടിൽ നിൽക്കുന്പോൾ ഒരു റണ്‍സുമായി ഓപ്പണർ ജതീന്ദർ സിംഗിനെ സയീം അയൂബ് വീഴ്ത്തി. ഹമദ് മിർസ (27), ആമിർ കലീം (13) മാത്രമാണ് രണ്ടക്കം കടന്നത്.
പാക് നിരയിൽ സയിം അയൂബ്, സുഫിയാൻ മുക്വീൻ, ഫഹീം അഷ്റഫ് എന്നിവർ രണ്ടു വിക്കറ്റ് വീതവും ഷഹീൻ ഷാ അഫ്രീദി, മുഹമ്മദ് നവാസ്, അബ്രാർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും നേടി.
ഇന്ത്യ X പാക്കിസ്ഥാൻ പോരാട്ടം നാളെ
ദുബായ്: എഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ ആരാധകർ കാത്തിരുന്ന ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം നാളെ ദുബായിൽ നടക്കും. രാത്രി എട്ടിനാണ് മത്സരം.
നിലവിലെ ചാന്പ്യൻമാരായ ഇന്ത്യ രണ്ടാം ജയത്തിനിറങ്ങുന്പോൾ പാക്കിസ്ഥാനും രണ്ടാം ജയം ലക്ഷ്യമിട്ടാണ് മത്സരത്തിനിറങ്ങുന്നത്. ഇന്ത്യ ആദ്യ മത്സരത്തിൽ യുഎഇയെ അനായാസം പരാജയപ്പെടുത്തിയിരുന്നു.
ഇന്ത്യക്ക് എതിരാളിയില്ല; പഞ്ചാബ് കിംഗ്സ് ഇലവന് പങ്കുവച്ച പോസ്റ്റർ വൈറൽ
ചണ്ഡീഗഡ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാക് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഞായറാഴ്ചയാണ് ഇന്ത്യയും പാക്കിസ്താനും ഏറ്റുമുട്ടുന്നത്.
ആദ്യ മത്സരത്തിൽ യുഎഇയെ തകർത്ത ഇന്ത്യ ടൂർണമെന്റിലെ രണ്ടാം ജയം ലക്ഷ്യമിട്ട് ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെ നേരിടും. എന്നാൽ മത്സരത്തിന് മുന്നോടിയായി ഐപിഎൽ ഫ്രാഞ്ചൈസിയായ പഞ്ചാബ് കിംഗ്സ് ഇലവൻ പുറത്തുവിട്ട പോസ്റ്റർ വൈറലാണ്.
എതിർ ടീം ആരാണെന്ന് വ്യക്തമാക്കാതെയാണ് പഞ്ചാബ് കിംഗ്സ് ഇലവൻ പോസ്റ്റർ തയാറാക്കിയത്. പോസ്റ്ററിൽ ഇന്ത്യൻ ടീമിന്റെ ചിഹ്നമുണ്ട്. എതിർ ടീമിന്റെ കോളം ഒഴിഞ്ഞുകിടക്കുകയാണ്. അവിടെ പാക്കിസ്ഥാൻ ടീമിന്റെ ചിഹ്നമില്ല. സെപ്റ്റംബർ 14നാണ് മത്സരമെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്.
നിലവിലെ ചാന്പ്യൻമാരുടെ രണ്ടാം മത്സരമെന്ന തലക്കെട്ടോടെ സൂര്യകുമാർ യാദവിന്റെയും ശുഭ്മാൻ ഗില്ലിന്റെയും ചിത്രത്തോടെയാണ് പഞ്ചാബ് പോസ്റ്റർ സാമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനുമായി കളിക്കുന്നതിൽനിന്ന് ഇന്ത്യൻ ടീമിനെ തടയില്ലെന്ന് കേന്ദ്ര കായികമന്ത്രാലയവും നേരത്തേ വ്യക്തമാക്കിയിരുന്നു.
കളിയിൽ മാത്രം ശ്രദ്ധിക്കൂ: ടീം ഇന്ത്യയോട് കപിൽ
അബുദാബി: ഏഷ്യാകപ്പിൽ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരമാണ് ഇപ്പോൾ ചർച്ചാവിഷയം. ചാന്പ്യൻസ് ട്രോഫിക്കുശേഷം ഇരുടീമും ഏറ്റുമുട്ടുന്പോൾ ആവേശം വാനോളമാണ്. നാളെയാണ് ഇരു ടീമും തമ്മിലുള്ള മത്സരം.
പാക്കിസ്ഥാനുമായുള്ള മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഉപദേശവുമായി ഇതിഹാസതാരം കപിൽദേവ് രംഗത്ത്.
ടീം കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം എന്നതാണു താരത്തിന്റെ നിർദേശം. പുറത്തുനിന്നുള്ള ബഹളങ്ങൾ അവഗണിക്കണം. ഏഷ്യാകപ്പ് ടൂർണമെന്റിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതായിരുന്നു അദ്ദേഹം ഇന്ത്യൻ താരങ്ങളോട് ആവശ്യപ്പെട്ടത്.
ബൈലാറ്ററൽ പരന്പരയിൽ ഇന്ത്യ പാക്കിസ്ഥാനുമായി സഹകരിക്കില്ലെന്നും എന്നാൽ മറ്റ് രാജ്യങ്ങൾ ഉൾപ്പെടുന്ന ടൂർണമെന്റുകളിൽ ഇന്ത്യ കളിക്കുമെന്നും ബിസിസിഐ നേരത്തേ അറിയിച്ചിരുന്നു.
ദുലീപ് ട്രോഫി: മധ്യമേഖല കൂറ്റൻ ലീഡിലേക്ക്
ബംഗളൂരു: ദുലീപ് ട്രോഫി ഫൈനലിൽ ദക്ഷിണമേഖലയ്ക്കെതിരേ മധ്യമേഖല കൂറ്റൻ ലീഡിലേക്ക്.
ദക്ഷിണമേഖലയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 149 റണ്‍സിനു മറുപടിയായി മധ്യമേഖല രണ്ടാംദിനം കളി നിർത്തുന്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 384 റണ്‍സെന്ന ശക്തമായ നിലയിലാണ്. ക്യാപ്റ്റൻ രജത് പാട്ടീദാറിന്റെയും യാഷ് റാത്തോഡിന്റെയും സെഞ്ചുറികളുടെ മികവിലാണ് മധ്യമേഖല കൂറ്റൻ ലീഡിലേക്ക് കുതിക്കുന്നത്.
115 പന്തിൽ 101 റണ്‍സെടുത്ത് രജത് പാട്ടീദാർ പുറത്തായപ്പോൾ 188 പന്തിൽ 137 റണ്‍സുമായി യാഷ് റാത്തോഡ് ക്രീസിലുണ്ട്. 47 റണ്‍സുമായി സാരാൻഷ് ജെയിനാണ് റാത്തോഡിനൊപ്പം.
അഞ്ച് വിക്കറ്റ് കൈയിലിരിക്കെ മധ്യമേഖലയ്ക്കിപ്പോൾ 235 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. ദക്ഷിണമേഖലയ്ക്കായി ഗുർജപ്നീത് സിംഗ് മൂന്ന് വിക്കറ്റെടുത്തു. സ്കോർ: ദക്ഷിണ മേഖല: 149. മധ്യമേഖല: 104 ഓവറിൽ 384/5.
93-3ലേക്ക് വീണെങ്കിലും നാലാം വിക്കറ്റിൽ യാഷ് റാത്തോഡ്- രജത് പാട്ടീദാർ സഖ്യം 153 റണ്‍സിന്റെ കൂട്ടുകെട്ടുയർത്തി മധ്യമേഖലയ്ക്ക് മുൻതൂക്കം നേടിക്കൊടുത്തു.
നേരത്തേ ക്വാർട്ടറിൽ സെഞ്ചുറിയും അർധസെഞ്ചുറിയും നേടിയ രജത് പാട്ടീദാർ സെമിയിലും അർധസെഞ്ചുറി നേടിയിരുന്നു. നാല് ഇന്നിംഗ്സിൽ നിന്ന് 122.6 ശരാശരിയിൽ 368 റണ്‍സാണ് രജത് പാട്ടീദാർ അടിച്ചെടുത്തത്.
ദക്ഷിണമേഖല ഒന്നാം ഇന്നിംഗ്സിൽ 149 റണ്‍സിന് ഓൾ ഔട്ടായിരുന്നു. അഞ്ച് വിക്കറ്റെടുത്ത സാരാൻഷ് ജയിനും നാലു വിക്കറ്റെടുത്ത കുമാർ കാർത്തികേയയും ചേർന്നാണ് ദക്ഷിണമേഖലയെ എറിഞ്ഞിട്ടത്.
നീരജും കൂട്ടരും ഇന്ന് ഇറങ്ങും; ജാവലിൻ റിക്കാർഡ്
ടോക്കിയോ: ഇന്നാരംഭിക്കുന്ന ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പ് പുരുഷ ജാവലിൻ ത്രോയിൽ ആദ്യ ത്രോയ്ക്കുമുന്പേതന്നെ ഇന്ത്യക്ക് റിക്കാർഡ്!
ലോക ചാന്പ്യൻഷിപ്പിന്റെ ചരിത്രത്തിലാദ്യമായി നാല് ഇന്ത്യക്കാർ ഒരിനത്തിൽ മത്സരിക്കുകയാണ്. നിലവിലെ ചാന്പ്യൻ നീരജ് ചോപ്രയ്ക്കൊപ്പം രോഹിത് യാദവ്, സച്ചിൻ യാദവ്, യശ്വീർ സിംഗ് എന്നിവരാണ് നാഷണൽ സ്റ്റേഡിയത്തിൽ മത്സരത്തിനിറങ്ങുന്നത്.
2023ൽ ഹംഗറിയിൽ നടന്ന ലോക ചാന്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ മൂന്നു ഇന്ത്യൻ താരങ്ങൾ മത്സരിച്ചതായിരുന്നു ഇതിനു മുന്‍പുള്ള ഇന്ത്യൻ റിക്കാർഡ്. അന്ന് നീരജ് ചോപ്ര ലോക ചാന്പ്യൻഷിപ്പിലെ ആദ്യ ഇന്ത്യൻ സ്വർണം സ്വന്തമാക്കി.
ഇത്തവണ നീരജിനൊപ്പം മത്സരിക്കുന്നവരിൽ മികവിൽ രണ്ടാം സ്ഥാനത്തുള്ളത് ഈ വർഷത്തെ ഏഷ്യൻ ചാന്പ്യൻഷിപ്പിൽ കരിയറിലെ മികച്ച ദൂരമായ 85.16 മീറ്റർ പിന്നിട്ട് വെള്ളി നേടിയ സച്ചിൻ യാദവാണ്.
ഇലോ റേറ്റിംഗ്: 2700 കടന്ന് നിഹാൽ
സമർഖണ്ഡ് (ഉസ്ബക്കിസ്ഥാൻ): ഫിഡെ ഗ്രാൻഡ് സ്വിസ് ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ നിഹാൽ സരിൻ (5.5) മുന്നിൽ.
ആദ്യ റൗണ്ട് മുതൽ മുന്നിട്ടു നിന്നിരുന്ന ഇറാൻ താരം പർഹാം മഖ്ദസലൂവിനെ നിഹാൽ പരാജയപ്പെടുത്തി.
ഏഴാം റൗണ്ടിൽ 38 നീക്കങ്ങളിലായിരുന്നു നിഹാലിന്റെ ജയം. ടൂർണമെന്റിൽ നിഹാലിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. ഇതോടെ റേറ്റിംഗിൽ മറ്റൊരു നാഴികക്കല്ലും നിഹാൽ മറികടന്നു. ലൈവ് ചെസ് റേറ്റിംഗില്‍ 2703.3 പോയിന്റിലാണ് നിഹാൽ ഇപ്പോൾ.
എറിയോണിന് നാല് വർഷ വിലക്ക്
ന്യൂയോർക്ക്: ഉത്തേജക വിരുദ്ധ നിയമ ലംഘനത്തിന് അമേരിക്കൻ സ്പ്രിന്റർ എറിയോണ്‍ നൈറ്റണിന് നാലു വർഷത്തെ വിലക്ക്.
ലോക അത്ലറ്റിക് ഫെഡറേഷനും ലോക ഉത്തേജക വിരുദ്ധ ഏജൻസിയും നൽകിയ അപ്പീലുകൾ വെള്ളിയാഴ്ച സ്പോർട്സ് ആർബിട്രേഷൻ കോടതി ശരിവച്ചതിനെത്തുടർന്നാണ് വിലക്ക്.
കെസിഎ ജൂണിയർ ക്ലബ് ചാന്പ്യൻഷിന് തുടക്കം
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ജൂണിയർ ക്ലബ് ചാന്പ്യൻഷിന് തുടക്കമായി.
സാത്വിക്- ചിരാഗ് സഖ്യം സെമിയിൽ
ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണിൽ കുതിപ്പ് തുടർന്ന് ഇന്ത്യയുടെ സാത്വിക്സായിരാജ് രങ്കിറെഡ്ഢി- ചിരാഗ് ഷെട്ടി സഖ്യം. സൂപ്പർ 500 ബാഡ്മിന്റണ്‍ പുരുഷ ഡബിൾസ് ടൂർണമെന്റിന്റെ സെമിഫൈനലിൽ സഖ്യം പ്രവേശിച്ചു. മലേഷ്യൻ സഖ്യത്തെ 21-14, 20-22, 21-16 സ്കോറിനാണ് ഇന്ത്യൻ സഖ്യം മറികടന്നത്.
അടുത്ത മത്സരത്തിൽ ചൈനീസ് തായ്പേയിയുടെ ചെൻ ചെങ് കുവാൻ-ലിൻ ബിംഗ് വെയ് സഖ്യത്തെയാണ് ഇരുവരും നേരിടുക.
സമീപ ടൂർണമെന്റുകളിൽ മികച്ച പ്രകടനമാണ് സാത്വിക്- ചിരാഗ് സഖ്യം കാഴ്ചവയ്ക്കുന്നത്. ബിഡബ്ല്യുഎഫ് ലോക ചാന്പ്യൻഷിപ്പിൽ സഖ്യം വെങ്കല മെഡൽ നേടിയിരുന്നു.
ലക്ഷ്യ സെൻ സെമിയിൽ:
ഇന്ത്യൻ താരങ്ങൾ പോരടിച്ച പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ വിജയിച്ച് ലക്ഷ്യ സെൻ സെമിയിൽ കടന്നു. 21-16, 17-21, 21-13 സ്കോറിന് ആയുഷ് ഷെട്ടിയെ പരാജയപ്പെടുത്തി.
സെമിഫൈനലിൽ ചൈനീസ് തായ്പേയിയുടെ ചൗ ടിയെൻ ചെന്നോ ഇന്തോനേഷ്യയുടെ അൽവി ഫർഹാനോയാണ് ലക്ഷ്യ സെന്നിന്റെ എതിരാളി.
ആൻഡ്രെ ഒനാന കളം മാറുന്നു
ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ആൻഡ്രെ ഒനാന തുർക്കി ടീമായ ട്രാബ്സോണ്‍സ്പോറിലേക്ക് ചേക്കേറാനുള്ള നീക്കം പൂർത്തിയായതായി പ്രീമിയർ ലീഗ് ക്ലബ് അറിയിച്ചു.
സീസണിൽ യുണൈറ്റഡിന്റെ മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിലും തുർക്കി ഇന്റർനാഷണൽ ആൽറ്റായ് ബയിന്ദിർ ആണ് കളിച്ചത്. 29കാരനായ ഒനാനയ്ക്ക് ഒരു മത്സരത്തിൽ മാത്രമാണ് അവസരം ലഭിച്ചത്.
36 റണ്‍സും 5 വിക്കറ്റും, അർജുൻ തിളങ്ങി
ബംഗളൂരു: ഗോവയ്ക്കുവേണ്ടി തകർപ്പൻ ഓൾ റൗണ്ട് പ്രകടനം പുറത്തെടുത്ത് അർജുൻ തെണ്ടുൽക്കർ.
കർണാടക ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന തിമ്മപ്പയ്യ മെമ്മോറിയൽ ഇൻവിറ്റേഷനൽ ടൂർണമെന്റിൽ മഹാരാഷ്ട്രയ്ക്കെതിരേയായിരുന്നു അർജുന്റെ മിന്നും പ്രകടനം. 36 റണ്‍സും അഞ്ച് വിക്കറ്റും നേടിയാണ് സീസണിലെ ആദ്യ മത്സരത്തിൽ അർജുൻ തിളങ്ങിയത്.
പൂജാ ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ മുതൽ
കൊച്ചി: തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന 75-ാമത് നാവിയോ ഓള് ഇന്ത്യ പൂജാ നോക്കൗട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ നാളെ തുടക്കമാകും.
വൈകുന്നേരം അഞ്ചിന് ഉദ്ഘാടനം. 15 മുതലാണ് ആദ്യഘട്ട മത്സരങ്ങള്‍. 18 ടീമുകള്‍ ആദ്യഘട്ടത്തില്‍ ഏറ്റുമുട്ടും. 45 ഓവറാണ് ഒരു ഇന്നിംഗ്സ്. 18നാണ് ഫൈനല്‍.
ബ്ലാസ്റ്റേഴ്സ് യുവതാരം റിഷാദ് ഗഫൂർ മലപ്പുറം എഫ്സിയിൽ
മലപ്പുറം: കേരളാ ബ്ലാസ്റ്റേഴ്സിന്റെ യുവതാരം റിഷാദ് ഗഫൂറിനെ ലോണടിസ്ഥാനത്തിൽ ടീമിലെത്തിച്ച് മലപ്പുറം ഫുട്ബോൾ ക്ലബ്. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ കൂടിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ പതിനെട്ടുകാരൻ റിഷാദ്.
കഴിഞ്ഞ വർഷം സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേർസിന് വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തി. കണ്ണൂരിനുവേണ്ടി എട്ടു മത്സരത്തിൽനിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റും നേടി.
തിരൂരിലെ മൗലാന കൂട്ടായി ഫുട്ബോൾ അക്കാദമിയിലൂടെയാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് മുത്തൂറ്റ് എഫ്എയ്ക്കൊപ്പം. മുത്തൂറ്റിന് വേണ്ടി 2023-24 സീസണ് ഡെവലപ്മെന്റ് ലീഗിൽ ആറു മത്സരത്തിൽനിന്ന് അഞ്ച് ഗോളുകൾ നേടി മിന്നുംപ്രകടനം കാഴ്ചവച്ചു.
സിൽവർ ഹില്‍സ് എച്ച്എസ്എസിന് ജയം
കോഴിക്കോട്: കോഴിക്കോട് സിൽവർ ഹില്‍സ് എച്ച്എസ്എസ് ഇൻഡോർ കോർട്ടിൽ നടക്കുന്ന 17-ാമത് സിൽവർ ഹില്‍സ് ട്രോഫി ദക്ഷിണേന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ഗ്രൂപ്പ് എയിൽ ആതിഥേയരായ സിൽവർ ഹില്‍സ് എച്ച്എസ്എസിന് ജയത്തോടെ തുടക്കം.
ഡോണ്‍ ബോസ്കോ എച്ച്എസ്എസ് ഇരിഞ്ഞാലക്കുടയെ (72-20) സ്കോറിന് പരാജയപ്പെടുത്തി.ആണ്‍കുട്ടികളുടെ ലീഗ് മത്സരങ്ങളിൽ ഗവണ്മെന്റ് വൊക്കേഷണൽ എച്ച്എസ്എസ് നെല്ലിക്കുത്ത് ലിറ്റിൽ ഫ്ലവർ കോണ്‍വെന്റ് എച്ച്എസ്എസ് കൊരട്ടിയെ (67-54) പരാജയപ്പെടുത്തിയപ്പോൾ സിൽവർ ഹില്‍സ് പബ്ലിക് സ്കൂൾ ലിയോ തക ആലപ്പുഴയെ (63-22) സ്കോറിന് പരാജയപ്പെടുത്തി.
ടൂർണമെന്റിന്റെ ഉദ്ഘാടനം റവ.ഫാ. സിൽവർ ഹില്‍സ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ അഗസ്റ്റിൻ കെ. മാത്യു സിഎംഐയുടെ അധ്യക്ഷതയിൽ കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു. ഒളിന്പ്യൻ വി. മുഹമ്മദ് അജ്മൽ വിശിഷ്ടാതിഥിയായി.
പ്രിൻസിപ്പൽ റവ.ഫാ. ജോണ്‍ മണ്ണാറത്തറ സിഎംഐ സ്വാഗതവും കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി പി.സി. ആന്റണി ആശംസാ പ്രസംഗം നടത്തി. പി.ടി.എ. ജോയിന്റ് സെക്രട്ടറി ശ്രീലക്ഷ്മി ടി. ആശംസകൾ നേർന്നു.
ദുബായ്: ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാണോ സൂര്യകുമാര്‍ യാദവ്..? 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യയുടെ മിന്നല്‍ത്തുടക്കം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ തൊപ്പിക്കും തിളക്കമേകി. യുഎഇയെ 57 റണ്‍സിന് എറിഞ്ഞിട്ടശേഷം 4.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ ജയം.
ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യക്കെതിരേ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്കോറാണ് 57. 2023ല്‍ അഹമ്മദാബാദില്‍വച്ച് ന്യൂസിലന്‍ഡ് 66 റണ്‍സിനു പുറത്തായതായിരുന്നു ഇതിനു മുമ്പത്തെ റിക്കാര്‍ഡ്. 93 പന്തുകള്‍ ബാക്കിവച്ചാണ് ഇന്ത്യ ജയത്തിലെത്തിയത്. ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പന്ത് ബാക്കിവച്ചുള്ള ഇന്ത്യയുടെ ജയം.
രോഹിത്, കോഹ്ലി പിന്തള്ളപ്പെട്ടു
ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ക്യാപ്റ്റനായിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. യുഎഇക്ക് എതിരായ ജയത്തോടെ സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ ഇന്ത്യയുടെ വിജയശതമാനം 82.60 ആണ്. 2024 ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയാണ് സൂര്യകുമാര്‍ യാദവ് പിന്തള്ളിയത്.
80.60 ആണ് രോഹിത്തിന്റെ കീഴില്‍ ഇന്ത്യയുടെ വിജയ ശതമാനം. വിരാട് കോഹ്ലി (66.70%) ഇതോടെ മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഹാര്‍ദിക് പാണ്ഡ്യ (62.50%) 2007 പ്രഥമ ട്വന്റി-20 ലോകകപ്പ് ഇന്ത്യക്കു സമ്മാനിച്ച എം.എസ്. ധോണി (60.60%) എന്നിവരാണ് പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍.
ക്യാപ്റ്റന്‍ കൂള്‍ II
യുഎഇക്ക് എതിരേ ടോസ് നേടിയ സൂര്യകുമാര്‍ യാദവ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്രിക്കറ്റ് നിരീക്ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മധ്യനിരയില്‍ സഞ്ജു സാംസണിനെയും ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്ലിനെയും ഉള്‍പ്പെടുത്തി എന്നു മാത്രമല്ല, രണ്ട് സ്പെഷലിസ്റ്റ് സ്പിന്നര്‍മാരെയും ഒരു സ്പിന്‍ ഓള് റൗണ്ടറിനെയും പ്ലേയിംഗ് ഇലവനില്‍ അണിനിരത്തിയാണ് സൂര്യകുമാര്‍ യാദവിന് യുഎഇക്ക് എതിരേ ഇറങ്ങിയത്.
സഞ്ജു പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, പ്ലേയിംഗ് ഇലവന് മെസേജ് ആയി അയച്ചു തരാമെന്നും സഞ്ജുവിന് അര്‍ഹിച്ച പരിഗണന നല്‍കുമെന്നും ചിരിയോടെ ഉത്തരം നല്കിയ സൂര്യകുമാര്‍ യാദവ് എന്ന ബുദ്ധിമാനായ ക്യാപ്റ്റനെയും ദുബായില്‍ കണ്ടു. എം.എസ്. ധോണിക്കുശേഷം ഇന്ത്യയുടെ രണ്ടാം ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണം സൂര്യകുമാറിന് അനുയോജ്യം.
ജെന്റില്മാന്
ജെന്റില്‍മാന്‍സ് ഗെയിമാണ് ക്രിക്കറ്റ് എന്നതിന്റെ സൂര്യകുമാര്‍ വേര്‍ഷനും ദുബായില്‍ യുഎഇക്ക് എതിരായ മത്സരത്തിനിടെ കണ്ടു. യുഎഇ ഇന്നിംഗ്സിലെ 13-ാം ഓവറില്‍ ജുനൈദ് സിദ്ധിഖിനെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് അണ്ടര്‍ ആം ത്രോയിലൂടെ റണ്ണൗട്ടാക്കിയിരുന്നു.
എന്നാല്‍, ശിവം ദുബെ പന്ത് എറിയാനെത്തുന്നതിനിടെ ടൗവ്വല് നിലത്തു വീണത് ജുനൈദ് സിദ്ധിഖ് ചൂണ്ടിക്കാണിച്ചു. മൂന്നാം അമ്പയര്‍ ഔട്ട് വിധിച്ചെങ്കിലും സൂര്യകുമാര്‍ യാദവ് അപ്പീല്‍ പിന്‍വലിച്ചതോടെ ജുനൈദ് ക്രീസില്‍ തുടര്‍ന്നു.
അതിവേഗ ചേസിംഗില്‍ (4.3 ഓവര്‍) ഇന്ത്യയുടെ പുതിയ റിക്കാര്‍ഡാണിത്. 2021ല്‍ സ്കോട്ലന്ഡിനെ 6.3 ഓവറില്‍ ചേസ് ചെയ്ത് തോല്‍പ്പിച്ചത് ഇതോടെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
ഒരു വെടിയും ശബ്ദവും മാത്രം...
ദുബായ്: ലോക ചാമ്പ്യന്മാരായ ഇന്ത്യ, ഏഷ്യ കപ്പില്‍ ടീമുകളെ തകര്‍ത്ത് തരിപ്പണമാക്കും: യുഎഇ കോച്ച് ലാല്‍ചന്ദ് രാജ്പുത്തിന്റെ വാക്കുകള്‍. 13.1 ഓവറില്‍ യുഎഇയെ 57 റണ്‍സില്‍ എറിഞ്ഞിട്ടശേഷം 4.3 ഓവറില്‍ ഇന്ത്യ ജയം സ്വന്തമാക്കി.
ഒരു വെടിയും ശബ്ദവും മാത്രമേ കേട്ടുള്ളൂ എന്ന ജഗതിശ്രീകുമാറിന്റെ ഡയലോഗിനു സമാനമാണ് ലാല്‍ചന്ദിന്റെ ഈ തുറന്നുപറച്ചില്‍. ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യക്കെതിരേ ഒമ്പത് വിക്കറ്റ് തോല്‍വി വഴങ്ങിയശേഷം പ്രതികരിക്കുകയായിരുന്നു ലാല്‍ചന്ദ് രാജ്പുത്.
2007ല്‍ നടന്ന പ്രഥമ ഐസിസി ട്വന്റി-20 ലോകകപ്പില്‍ എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ചാമ്പ്യന്മാരായപ്പോള് ടീമിന്റെ മാനേജരായിരുന്നു ലാല്‍ചന്ദ്. 2007-08 ഓസ്ട്രേലിയന്‍ പര്യടനംവരെ ഇന്ത്യയുടെ കോച്ചായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കോച്ചായ ചരിത്രവും ലാല്ചന്ദിനുണ്ട്.
ഇന്ത്യയുടെ റേഞ്ച്
“പേസര്‍ അര്‍ഷദീപ് സിംഗിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ ടീം ഇന്ത്യയുടെ പ്രതിഭാബാഹുല്യം മനസിലാക്കാവുന്നതേയുള്ളൂ. ഇന്ത്യക്കെതിരേ പവര്‍പ്ലേയില്‍ മികച്ച പ്രകടനമാണ് യുഎഇ നടത്തിയത്. എന്നാല്‍, സ്പിന്നര്‍മാര്‍ എത്തിയതോടെ കഥമാറി.
കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കെതിരേ ലോകോത്തര ബാറ്റര്‍മാര്‍ക്കു പോലും പിടിച്ചു നില്ക്കാന് സാധിക്കില്ല. ഇന്ത്യയുടെ ക്വാളിറ്റി ലെവലിലുള്ള കളിക്കാര്‍ക്കെതിരേ യുഎഇ കളിച്ചിട്ടില്ല’’- ലാല്‍ചന്ദ് പറഞ്ഞു.
തിരുവനന്തപുരത്തു ജനിച്ച ഓപ്പണര്‍ അലിഷാന്‍ ഷറഫു (17 പന്തില്‍ 22) ആയിരുന്നു ഇന്ത്യക്കെതിരായ മത്സരത്തില്‍ യുഎഇയുടെ ടോപ് സ്കോറര്‍. യുഎഇ പ്ലേയിംഗ് ഇലവനില്‍ മഹാഭൂരിപക്ഷവും ഇന്ത്യയിലും പാക്കിസ്ഥാനിലും ജനിച്ചവരായിരുന്നു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബെസ്റ്റ് ഓഫ് ഓള് ടൈം
ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്ബോള്‍ ലീഗ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ബെസ്റ്റ് ഓഫ് ഓള് ടൈം പുരസ്കാരം നല്കി ആദരിച്ചു.
ലോക ഫുട്ബോളിനു നല്കിയ സംഭാവനകളും വര്‍ക്ക് എത്തിക്സും പരിഗണിച്ചാണ് സിആര്‍7ന് ഈ പുരസ്കാരം നല്‍കിയെതെന്ന് അധികൃതര്‍ വ്യക്തമാക്കി. പോര്‍ച്ചുഗല്‍ ദേശീയ ടീം ക്യാപ്റ്റനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേട്ടക്കാരന്‍, 141 ഗോള്‍.
കളിക്കളത്തിലെ കണക്കുകള്‍ക്കും അപ്പുറമാണ് ക്രിസ്റ്റ്യാനോയുടെ സ്വാധീനമെന്നും ലിഗ പോര്‍ച്ചുഗല്‍ വ്യക്തമാക്കി.
ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്കാരം അഞ്ച് തവണ നേടിയ താരമാണ് 40കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
ലോക റിക്കാര്‍ഡ് ലോഡിംഗ്
2026 ഫിഫ ലോകകപ്പ് യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ കഴിഞ്ഞ ദിവസം ഹംഗറിക്കെതിരേ ഗോള്‍ നേടിയതോടെ, ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റിക്കാര്ഡിനൊപ്പവും സിആര്‍7 എത്തി. പോര്‍ച്ചുഗല്‍ 3-2നു ജയിച്ച മത്സരത്തില്‍ 58-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആയിരുന്നു റൊണാള്‍ഡോയുടെ ഗോള്‍.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ റൊണാള്‍ഡോയ്ക്ക് ഇതോടെ 39 ഗോളായി; ഗ്വാട്ടിമാലയുടെ കാര്‍ലോസ് റൂയിസിന്റെ റിക്കാര്‍ഡിന് ഒപ്പം. 2026 ഫിഫ ലോകകപ്പ് യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗലിന് നാല് മത്സരങ്ങള്‍കൂടി ശേഷിക്കുന്നുണ്ട്. ഈ വര്‍ഷംതന്നെ സിആര്‍7 കാര്‍ലോസ് റൂയിസിന്റെ റിക്കാര്‍ഡ് തിരുത്തുമെന്ന് ഉറപ്പ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയാണ് (36 ഗോള്‍) ഗോള്‍ നേട്ടക്കാരില്‍ റൊണാള്‍ഡോയ്ക്കും റൂയിസിനും പിന്നില്‍.
30നുശേഷം ഗോളോട് ഗോള്‍
പ്രായം 30 തികഞ്ഞതിനുശേഷമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍ സ്കോറിംഗ് ടോപ് ഗിയറിലേക്കെത്തിയതെന്നതും ശ്രദ്ധേയം. ഈ വര്‍ഷം ഫെബ്രുവരി അഞ്ചിന് 40 വയസ് പൂര്‍ത്തിയാക്കിയ റൊണാള്‍ഡോ, അതിനുശേഷം ഇതുവരെയായി 20 ഗോള്‍ നേടിക്കഴിഞ്ഞു. 30, 31, 32 വയസുകളില്‍ 50ല്‍ അധികം ഗോള്‍ റൊണാള്ഡോയില്നിന്നു പിറന്നു.
കരിയറില്‍ 1,000 ഗോള്‍ എന്നതിലേക്കുള്ള കുതിപ്പിലാണ് റൊണാള്‍ഡോ. രാജ്യത്തിനും ക്ലബ്ബിനുമായി ഇതുവരെ 943 ഗോള്‍ റൊണാള്‍ഡോ നേടിക്കഴിഞ്ഞു. 1,000 ഗോളിലേക്ക് സിആര്‍7ന് ഇനിയുള്ളത് 57 ഗോളിന്റെ അകലം മാത്രം...
ഹോങ്കോംഗ്: 2025 ഹോങ്കോംഗ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ ക്വാര്‍ട്ടര്‍ ഫൈനലിനു കളമൊരുങ്ങി.
ഇന്ത്യയുടെ ആയുഷ് ഷെട്ടിയും ലക്ഷ്യ സെന്നും തമ്മിലാണ് ക്വാര്‍ട്ടര്‍. എസ്.എച്ച്. പ്രണോയിയും ലക്ഷ്യ സെന്നും തമ്മിലായിരുന്നു ഒരു പ്രീക്വാര്‍ട്ടര്‍. 15-21, 21-18, 21-10ന് പ്രണോയിയെ കീഴടക്കിയാണ് ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
ജാപ്പനീസ് സൂപ്പര്‍ താരം കൊഡയ് നരോകയെ അട്ടിമറിച്ചാണ് 20കാരനായ ആയുഷ് ഷെട്ടിയുടെ ക്വാര്‍ട്ടര്‍ പ്രവേശം. സ്കോര്‍: 21-19, 12-21, 21-14. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ചിരാഗ് ഷെട്ടി - സാത്വിക് സായ്രാജ് സഖ്യവും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ഏഷ്യ ഹോക്കി: ഇന്ത്യ തോറ്റു
ഹാങ്ഷൗ: 2025 ഏഷ്യ കപ്പ് വനിതാ ഹോക്കിയുടെ സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കു തോല്‍വി. ചൈനയോട് 4-1നാണ് ഇന്ത്യന്‍ വനിതകള്‍ തോറ്റത്.
സൂപ്പര്‍ ഫോറില്‍ രണ്ട് റൗണ്ട് മത്സരം കഴിഞ്ഞപ്പോള്‍ ആറ് പോയിന്റുമായി ചൈന ഒന്നാം സ്ഥാനത്ത് എത്തി. മൂന്നു പോയിന്റുമായി ഇന്ത്യ രണ്ടാമതുണ്ട്. ഇന്നു ജപ്പാന് എതിരേയാണ് ഇന്ത്യയുടെ അവസാന സൂപ്പര്‍ ഫോര്‍ മത്സരം.
മെഡല്‍ ഉറപ്പിച്ച് പൂജ റാണി
ലിവര്‍പൂള്‍: ലോക ചാമ്പ്യന്‍ഷിപ്പ് ബോക്സിംഗില്‍ ഇന്ത്യയുടെ വനിതാ താരം പൂജ റാണി മെഡല്‍ ഉറപ്പിച്ചു.
80 കിലോഗ്രാം വിഭാഗത്തില്‍ സെമിയില്‍ പ്രവേശിച്ചതോടെയാണ് പൂജ മെഡല്‍ ഉറപ്പിച്ചത്. ക്വാര്‍ട്ടറില്‍ പോളണ്ടിന്റെ എമിലിയ കൊറ്റെര്സ്കയെ 3-2ന് ഇടിച്ചിട്ടാണ് 34കാരിയായ പൂജ അവസാന നാലില്‍ ഇടംപിടിച്ചത്.
ജെയ്സ്മിന്‍ ലംബോറിയ (57 കിലോഗ്രാം വിഭാഗം), നൂപുര്‍ ഷിയോറന് (80+ കിലോഗ്രാം) എന്നിവരും ഇന്ത്യക്കായി മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്.
മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രത്തില്‍ ആദ്യമായി ഒഫീഷല്‍സ് പട്ടികയില്‍ പുരുഷന്മാര്ക്കു സ്ഥാനമില്ല. 2025 ഐസിസി വനിതാ ഏകദിന ലോകകപ്പിനുള്ള ഒഫീഷല്‍സ്/അമ്പയര്‍ സംഘമാണ് ലേഡീസ് ഒണ്‍ലി ആക്കിയിരിക്കുന്നത്.
ഏകദിന വനിതാ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2025 വനിതാ ലോകകപ്പ് ഈ മാസം 30 മുതലാണ്. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഗോഹട്ടിയിലാണ് ഉദ്ഘാടന മത്സരം.
2022 കോമണ്‍വെല്‍ത്ത് ഗെയിംസ്, 2023, 2024 ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് എന്നിവയ്ക്കുശേഷം പൂര്‍ണമായി വനിതാ ഒഫീഷല്‍സ് അണിനിരക്കുന്ന നാലാമത് അന്താരാഷ്ട്ര കായിക മത്സരമാണ് 2025 വനിതാ ഏകദിന ലോകകപ്പ്.
18 അംഗ സംഘം
18 അംഗ വനിതാ സംഘമായിരിക്കും 2025 ലോകകപ്പ് നിയന്ത്രിക്കുക. 14 അമ്പയര്‍മാരും നാല് മാച്ച് റഫറിമാരും ഉള്‍പ്പെടുന്നതാണ് ഈ സംഘം.
മുന്‍നിര വനിതാ അമ്പയര്‍മാരായ ക്ലെയര്‍ പൊളോസാക്, ജാക്വലിന് വില്യംസ്, സൂ റെഡ്ഫെന്‍ തുടങ്ങിയവരാണ് അമ്പയര്‍ പാനലിലുള്ളത്. പുരുഷ ഏകദിനം നിയന്ത്രിച്ച ആദ്യ വനിത എന്ന റിക്കാര്‍ഡിന് ഉടമയാണ് ഓസ്ട്രേലിയക്കാരിയായ ക്ലെയര്‍ പൊളോസാക്.
ഇന്ത്യ x പാക് മത്സരം റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കാതെ സുപ്രീംകോടതി
ന്യൂഡൽഹി: ഞായറാഴ്ച് നടക്കാനിരിക്കുന്ന ഇന്ത്യ x പാക്കിസ്ഥാൻ ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റ് മത്സരം റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കാതെ സുപ്രീംകോടതി. വിഷയത്തിൽ അടിയന്തര വാദം ആവശ്യപ്പെട്ടെങ്കിലും ലിസ്റ്റ് ചെയ്യാൻ പോലും കോടതി സമ്മതിച്ചില്ല.
മത്സരം ഞായറാഴ്ചയാണെന്നും അതിനാൽ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. അങ്ങനെയാണെങ്കിൽ മത്സരം തുടരട്ടെയെന്നും വിഷയത്തിൽ ഇടപെടുന്നില്ലെന്നും ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്ണോയി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇന്ത്യ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത് ദേശവിരുദ്ധമാണെന്നും ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെയും പൗരന്മാരുടെയും ജീവൻ വിലകുറച്ച് കാണുന്ന നടപടിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.
അബുദാബി: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ബംഗ്ലാദേശിന് ജയം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ഏഴ് വിക്കറ്റിന് ഹോങ്കോംഗിനെ കീഴടക്കി. സ്കോർ: ഹോങ്കോംഗ് 20 ഓവറിൽ 143/7. ബംഗ്ലാദേശ് 17.4 ഓവറിൽ 144/3.
144 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിൽ എത്തിയ ബംഗ്ലാദേശിന് സ്കോർ 24ൽ നിൽക്കുന്പോൾ ഓപ്പണർ പർവേസ് ഹുസൈന്റെ (14 പന്തിൽ 19) വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റർ ലിറ്റണ്‍ ദാസിന്റെ (39 പന്തിൽ 59) ഇന്നിംഗ്സാണ് ബംഗ്ലാദേശിനെ ജയത്തിലേക്ക് അടുപ്പിച്ചത്. തൗഹിദ് ഹൃദോയ് 36 പന്തിൽ 35 റണ്‍സുമായി പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഹോങ്കോംഗ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എടുത്തു. 4.4 ഓവറിൽ 30 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടശേഷമാണ് ഹോങ്കോംഗ് 147 വരെ എത്തിയത്.
നിസാകത് ഖാൻ (40 പന്തിൽ 42), സീഷാൻ അലി (34 പന്തിൽ 30), യാസിം മുർതാസ (19 പന്തിൽ 28) എന്നിവരാണ് ഹോങ്കോംഗിനായി പോരാട്ടം നയിച്ചത്. ബംഗ്ലാദേശിന്റെ തസ്കിൻ അഹമ്മദ്, തൻസിം ഹസൻ സകീബ്, റിഷാദ് ഹുസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പ്
കൊച്ചി: സംസ്ഥാന അണ്ടര്‍-15 ചെസ് ചാമ്പ്യന്‍ഷിപ്പ് നാളെ മുതൽ. തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ എലിസബത്ത് ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പത് മുതലാണു മത്സരം
. 112 താരങ്ങള്‍ പങ്കെടുക്കും. ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ദേശീയ ചാമ്പ്യന്‍ഷിപ്പ് യോഗ്യത ലഭിക്കും.
ബ്ലാസ്റ്റേഴ്സിന്റെ സാങ്ച്വറി
കൊച്ചി: പുതിയ സീസണിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇനി സ്വന്തമായി പരിശീലന മൈതാനം. തൃപ്പൂണിത്തുറ – പേട്ട ബൈപ്പാസില്‍ ഒരുങ്ങിയിട്ടുള്ള മൈതാനം അടുത്തയാഴ്ച പരിശീലനങ്ങള്‍ക്കായി തുറക്കും. ഫിഫ നിലവാരത്തിലാണു പരിശീലന മൈതാനമായ ‘ദ സാങ്ച്വറി’ ഒരുക്കിയിരിക്കുന്നത്.
ഇതോടെ ദീര്‍ഘകാലമായി ടീം പരിശീലനം നടത്തിയിരുന്ന എറണാകുളം പനമ്പിള്ളിനഗറിലെ സ്പോര്‍ട്സ് കൗണ്‍സിലിന്റെ മൈതാനം പൂര്‍ണമായി ഉപേക്ഷിക്കും. തൃപ്പൂണിത്തുറ മിനി ബൈപ്പാസിനോടു ചേര്‍ന്നുള്ള ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിന്റെ സ്ഥലം 15 വര്‍ഷത്തേക്കാണു ബ്ലാസ്റ്റേഴ്സ് പാട്ടത്തിനെടുത്തിരിക്കുന്നത്.
മൈതാനത്തെ ചെളിമണ്ണ് പൂര്‍ണമായി നീക്കി, സോക്കര്‍ ഫീല്‍ഡിന്റെ സ്റ്റാന്‍ഡേര്‍ഡ് അളവുകളായ 105 മീറ്റര്‍ നീളത്തിലും 68 മീറ്റര്‍ വീതിയിലും ബെര്‍മൂഡ ഗ്രാസ് പിച്ചാണ് ഒരുക്കിയിരിക്കുന്നത്. മൈതാനം പരിപാലിക്കുന്നതിനായി ഇന്‍ഗ്രേറ്റഡ് സ്പ്രിംഗ്ളർ സംവിധാനമുണ്ട്.
വെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയ്നേജും ഒരുക്കിയിട്ടുണ്ട്. ഒന്നരവര്‍ഷത്തോളമെടുത്താണ് ഗ്രൗണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. അവസാനവട്ട മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. പരിശീലനത്തിന് തുറന്നുനല്‍കുന്ന ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്സിന്റെ അക്കാഡമി താരങ്ങളാകും ആദ്യമിറങ്ങുക. ബ്ലാസ്റ്റേഴ്സ് ക്ലബ് രൂപീകരിച്ച് 11 വര്‍ഷം പിന്നിടുമ്പോഴാണ് സ്വന്തം പരിശീലനഗ്രൗണ്ട് തയാറായിട്ടുള്ളത്.
സീനിയര്‍ ടീമിനും ബ്ലാസ്റ്റേഴ്സിന്റെ അക്കാഡമി താരങ്ങള്‍ക്കും റിസര്‍വ് താരങ്ങള്‍ക്കും ഇനി ഒരേ വേദിയില്‍ പരിശീലിക്കാനാകും. മീറ്റിംഗ് ഹാളുകള്‍, ടീമിന്റെ ഡ്രസിംഗ് റൂമുകള്‍ തുടങ്ങി ബ്ലാസ്റ്റേഴ്സിന്റെ എല്ലാവിധ സംവിധാനങ്ങളും പുതിയ പരിശീലന ഗ്രൗണ്ടിലേക്കു മാറും.
5 ഓവറില്‍ പ്രോട്ടീസ് ജയം
കാഡിഫ്: മഴയെത്തുടര്‍ന്ന് അഞ്ച് ഓവറാക്കി കുറച്ച ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് എതിരേ ദക്ഷിണാഫ്രിക്കയ്ക്കു ജയം.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 7.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് നേടി. മഴയെത്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ ലക്ഷ്യം അഞ്ച് ഓവറില്‍ 69 ആയി നിശ്ചയിക്കപ്പെട്ടു.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് എടുക്കാനേ ഇംഗ്ലണ്ടിനു സാധിച്ചുള്ളൂ; പ്രോട്ടീസിന് 14 റണ്‍സ് ജയം.
കൊച്ചി: ടൈറ്റില്‍ ബോക്സിംഗ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന ടൈറ്റില്‍ പ്രോ ബോക്സിംഗ് ചാംപ്യന്‍ഷിപ്പ് 15, 16 തീയതികളില്‍ കൊച്ചിയില്‍ നടക്കും.
കേരള ബോക്സിംഗ് കൗണ്‍സില്‍, എറണാകുളം ജില്ല ബോക്സിംഗ് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണു ചാന്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.