ലക്നോ സൂപ്പർ ജയന്റ്സിനെ എട്ട് വിക്കറ്റിനു കീഴടക്കി പഞ്ചാബ് കിംഗ്സ്
ലക്നോ: പ്രഭ്സിമ്രന് സിംഗിന്റെ പ്രഭാവലയത്തില്‍ പഞ്ചാബ് കിംഗ്സിന് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് 2025 സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയം. ലക്നോ സൂപ്പര്‍ ജയന്റ്സിനെ അവരുടെ തട്ടകത്തില്‍വച്ച് എട്ട് വിക്കറ്റിന് പഞ്ചാബ് കിംഗ്സ് തകര്‍ത്തു.
ടെന്നീസ് ഫോര്‍ആം സ്റ്റൈല്‍ സിക്സ് അടക്കം തകര്‍ത്തടിച്ച പ്രഭ്സിമ്രന് സിംഗിന്റെ ബാറ്റില്‍നിന്ന് 34 പന്തില്‍ 69 റണ്‍സ് പിറന്നു. മൂന്നു സിക്സും ഒമ്പത് ഫോറും അടക്കമാണിത്. പ്രഭ്സിമ്രനാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 30 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്നു. 22 പന്തുകൾ ബാക്കിവച്ചാണ് പഞ്ചാബ് മിന്നും ജയം അടിച്ചെടുത്തത്.
ശ്രേയസ് അയ്യറിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയാണ്. ഇംപാക്ട് പ്ലെയറായി ക്രീസില്‍ എത്തിയ നേഹല്‍ വധേര 25 പന്തില്‍ 43 റണ്‍സുമായി ശ്രേയസ് അയ്യറിനൊപ്പം ക്രീസില്‍ തുടര്‍ന്നു. പ്രഭ്സിമ്രന് സിംഗിനൊപ്പം ഓപ്പണിംഗിന് ഇറങ്ങിയ പ്രിയാന്‍ഷ് ആര്യയുടെ (8) വിക്കറ്റ് പഞ്ചാബിന് തുടക്കത്തില്‍ നഷ്ടപ്പെട്ടിരുന്നു.
ക്യാപ്റ്റൻ ശ്രേയസ്
ക്യാപ്റ്റന്‍ എന്ന നിലയില്‍ ശ്രേയസ് അയ്യര്‍ ഐപിഎല്ലില്‍ സ്വന്തമാക്കുന്ന തുടര്‍ച്ചയായ എട്ടാം ജയമാണ്. ഗൗതം ഗംഭീര്‍ (10) മാത്രമാണ് ശ്രേയസ് അയ്യറിന് മുന്നില്‍ ഇനിയുള്ളത്. വിദേശ താരങ്ങളുടെ ബാറ്റിംഗ് സഹായമില്ലാതെ പഞ്ചാബ് ഐപിഎല്ലില്‍ സ്വന്തമാക്കുന്ന ആദ്യ ജയമാണിതെന്നതും ശ്രദ്ധേയം.
ബൗളിംഗ് പിച്ച്
ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. ഐപിഎല്‍ 2025 സീസണില്‍ ബൗളര്‍മാരെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്ന പിച്ചെന്ന നിലയിലായിരുന്നു ശ്രേയസിന്റെ ഈ തീരുമാനം. ക്യാപ്റ്റന്റെ തീരുമാനം ശരിവച്ച് ഇന്നിംഗ്സിലെ നാലാം പന്തില്‍ അര്‍ഷദീപ് സിംഗ്, മിച്ചല്‍ മാര്‍ഷിനെ ഗോള്‍ഡന്‍ ഡക്കാക്കി.
ലക്നോ സൂപ്പര്‍ ജയന്റ്സിനു ലഭിച്ച ഏറ്റവും വലിയ പ്രഹരമായിരുന്നു ഫോമിലുള്ള മിച്ചല്‍ മാര്‍ഷിന്റെ (0) പുറത്താകല്‍. ഇതുവരെ ഫോം കണ്ടെത്താതിരുന്ന എയ്ഡന്‍ മാക്രത്തിന്റെ (18 പന്തില്‍ 28) കടന്നാക്രമണത്തിന് ലോക്കി ഫെര്‍ഗൂസണും ചെക്ക് വച്ചു. ഒരു സിക്സും നാലു ഫോറും അടങ്ങിയ മാക്രത്തിന്റെ ഇന്നിംഗ്സിന് ക്ലീന്‍ ബൗള്‍ഡിലൂടെ ഫെര്ഗൂസണ് വിരാമമിട്ടു.
27 കോടിയുടെ പന്ത്
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന ഖ്യാതിയുമായി 2025 സീസണില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിലെത്തിയ ഋഷഭ് പന്ത് തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്സിലും വന്‍പരാജയമായി. അഞ്ച് പന്തില്‍ രണ്ട് റണ്‍സ് നേടിയ പന്തിനെ ഗ്ലെന്‍ മാക്സ്വെല് പറഞ്ഞയച്ചു. 0, 15 എന്നിങ്ങനെയായിരുന്നു ആദ്യ രണ്ടു മത്സരങ്ങളില്‍ പന്തിന്റെ സ്കോര്‍. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്ളോപ്പ് ആകുമോ പന്ത് എന്നതാണ് സുപ്രധാന ചോദ്യം.
26.75 കോടി രൂപയ്ക്കു പഞ്ചാബ് സ്വന്തമാക്കിയ ശ്രേയസ് അയ്യറും 27 കോടിയുടെ ഋഷഭ് പന്തും ഒന്നിച്ചു കളത്തിലെത്തിയപ്പോള്‍ അതും ഐപിഎല്‍ ചരിത്രമായി. 25+ കോടിയുടെ രണ്ടു കളിക്കാര്‍ ആദ്യമായി ഒന്നിച്ച് ഇറങ്ങിയ മത്സരമായിരുന്നു ലക്നോ x പഞ്ചാബ്.
പുരാന് പോരാട്ടം
18-ാം സീസണ് ഐപിഎല്ലില്‍ മിന്നും ഫോമില്‍ തുടരുന്ന നിക്കോളാസ് പുരാന് 30 പന്തില്‍ 44 റണ്‍സുമായാണ് മടങ്ങിയത്. തുടക്കത്തില്‍ വിക്കറ്റ് നഷ്ടപ്പെട്ടതിനാല്‍ പുരാന്റെ കടന്നാക്രമണം നടന്നില്ല. ആറു റണ്‍സ് അകലെവച്ച് ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചാം അര്‍ധസെഞ്ചുറി പുരാനു നഷ്ടപ്പെട്ടു. 61, 75, 75, 70, 44 എന്നതാണ് അവസാന അഞ്ച് ഐപിഎല്‍ ഇന്നിംഗ്സില്‍ പുരാന്റെ സ്കോര്‍.
33 പന്തില്‍ 41 റണ്‍സ് നേടിയ ആയുഷ് ബഡോണി, 12 പന്തില്‍ 27 റണ്‍സ് നേടിയ അബ്ദുള്‍ സമദ്, എന്നിവരുടെ പോരാട്ടം ലക്നോ സൂപ്പര്‍ ജയന്റ്സിനെ ഭേദപ്പെട്ട സ്കോറില്‍ (171/7) എത്തിച്ചു. പഞ്ചാബിനു വേണ്ടി അർഷദീപ് സിംഗ് മൂന്നു വിക്കറ്റ് സ്വന്തമാക്കി.
ഐഎസ്എല്‍ ആദ്യ സെമിയില്‍ ബംഗളൂരു x ഗോവ രാത്രി 7.30ന്
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2024-25 സീസണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം. രാത്രി 7.30നു നടക്കുന്ന ആദ്യ സെമിയില്‍ ബംഗളൂരു എഫ്സിയും എഫ്സി ഗോവയും ഏറ്റുമുട്ടും. ബംഗളൂരു എഫ്സിയുടെ തട്ടകമായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം.
ദേശീയ ടീമിലേക്കു മടങ്ങിയെത്തിയ സുനില്‍ ഛേത്രിയാണ് ബംഗളൂരുവിനെ നയിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ പ്രതിരോധകോട്ടയില്‍ നിര്‍ണായക സാന്നിധ്യമായ സന്ദേശ് ജിങ്കനാണ് എഫ്സി ഗോവയുടെ ഡിഫെന്‍സ് നിയന്ത്രിക്കുക. ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായ മാനോലൊ മാര്‍ക്വെസിന്റെ ശിക്ഷണത്തിലാണ് എഫ്സി ഗോവ ഇറങ്ങുന്നതെന്നതും ശ്രദ്ധേയം. സ്പാനിഷുകാരനായ ജെറാര്‍ഡ് സരഗോസയാണ് ബംഗളൂരു എഫ്സിയുടെ മുഖ്യപരിശീലകന്‍.
വന്നവഴി
ലീഗ് റൗണ്ടില്‍ 24 മത്സരങ്ങളില്‍ 48 പോയിന്റുമായി രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത് എഫ്സി ഗോവ നേരിട്ട് സെമി ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കി. 38 പോയിന്റുമായി മൂന്നാം സ്ഥാനത്തായിരുന്ന ബംഗളൂരു എഫ്സി, ആറാം സ്ഥാനക്കാരായിരുന്ന മുംബൈ സിറ്റി എഫ്സിയെ നോക്കൗട്ട് പ്ലേ ഓഫില്‍ 5-0നു കീഴടക്കിയാണ് സെമി ടിക്കറ്റ് സ്വന്തമാക്കിയത്.
13 ഗോള്‍ നേടിയ സുനില്‍ ഛേത്രിയാണ് ബംഗളൂരു നിരയിടെ ടോപ് സ്കോറര്‍. അര്‍മാന്‍ഡോ ദുരിം സാദിക്കുവാണ് (ഒമ്പത് ഗോള്‍) എഫ്സി ഗോവയുടെ ടോപ് സ്കോറര്‍.
നേര്‍ക്കുനേര്‍
ഇരുടീമും നേര്‍ക്കുനേര്‍ ഇറങ്ങിയ അവസാന നാലു മത്സരത്തിലും എഫ്സി ഗോവ പരാജയം അറിഞ്ഞിട്ടില്ല. 2024-25 സീസണില്‍ ലീഗ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ എഫ്സി ഗോവ 3-0നു ഹോം ജയം സ്വന്തമാക്കിയപ്പോള്‍ എവേ പോരാട്ടത്തില്‍ 2-2നു സമനിലയില്‍ പിരിഞ്ഞു.
ഹോം മത്സരത്തില്‍ ഗോവയ്ക്കെതിരേ ബംഗളൂരു എഫ്സിയുടെ റിക്കാര്‍ഡ് ആശ്വാസകരമാണ്. അവസാന ആറ് ഹോം മത്സരത്തില്‍ നാല് എണ്ണത്തില്‍ ജയവും രണ്ട് എണ്ണത്തില്‍ സമനിലയും ബംഗളൂരു സ്വന്തമാക്കി.
ഐഎസ്എല്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിലും ബംഗളൂരു എഫ്സിക്കാണു മുന്‍തൂക്കം. ഇതുവരെ 17 തവണ ഇരുടീമും ഐഎസ്എല്ലില്‍ കൊമ്പുകോര്‍ത്തു. അതില്‍ ഏഴ് ജയം ബംഗളൂരു സ്വന്തമാക്കിയപ്പോള്‍ ഗോവക്കാര്‍ അഞ്ച് എണ്ണത്തില്‍ വെന്നിക്കൊടി പാറിച്ചു. അഞ്ച് മത്സരം സമനിലയില്‍ കലാശിച്ചു.
2018-19 സീസണില്‍ എഫ്സി ഗോവയെ ഫൈനലില്‍ കീഴടക്കിയായിരുന്നു ബംഗളൂരുവിന്റെ കന്നി ഐഎസ്എല്‍ ട്രോഫി നേട്ടം. ഫൈനല്‍ തോല്‍വിക്കു ബംഗളൂരുവിനോടു കണക്കു തീര്‍ക്കുകയും ഒപ്പം കന്നി കപ്പ് നേട്ടവുമാണ് ഗോവയുടെ ലക്ഷ്യം.
ബിസിസിഐ കരാര്‍; അയ്യര്‍ റിട്ടേണ്‍സ്; രോഹിത്, കോഹ്ലി A+
മുംബൈ: ഫോമിലുള്ള ബാറ്റര്‍ ശ്രേയസ് അയ്യര്‍ ബിസിസിഐ കരാറിലേക്കു തിരിച്ചെത്തുമെന്നു സൂചന. 2023-24 സീസണ് കരാറില്‍നിന്ന് ശ്രേയസ് അയ്യറിനെ ഒഴിവാക്കിയിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ സീസണിലെ ബിസിസിഐ കരാറില്‍നിന്ന് ശ്രേയസ് അയ്യര്‍ പുറത്തായത്. ശ്രേയസ് അയ്യറിന് ഒപ്പം ഇഷാന് കിഷനെയും പുകഞ്ഞ കൊള്ളിയാക്കി ബിസിസിഐ കരാറില്‍നിന്ന് ഒഴിവാക്കിയിരുന്നു.
എന്നാല്‍, ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായ ശ്രേയസ് അയ്യര്‍, 2024 ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടു. മാത്രമല്ല, ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതല്‍ (243) റണ്‍സ് നേടിയതും ശ്രേയസ് അയ്യര്‍ ആയിരുന്നു.
2024-25 സീസണ് രഞ്ജി ട്രോഫിയില്‍ മുംബൈക്കുവേണ്ടി 68.57 ശരാശരിയില്‍ ശ്രേയസ് അയ്യര്‍ 480 റണ്‍സും സ്വന്തമാക്കി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒമ്പതു മത്സരങ്ങളില്‍നിന്ന് 345 റണ്‍സും ശ്രേയസ് നേടി. വിജയ് ഹസാരെയില്‍ അഞ്ചു മത്സരങ്ങളില്‍നിന്ന് 325 റണ്‍സും ഈ മുംബൈ താരം സ്വന്തമാക്കി.
2024-25 സീസണില്‍ ശ്രേയസ് അയ്യര്‍ ബിസിസിഐയുടെ എ കാറ്റഗറി കരാറില്‍ തിരിച്ചെത്തുമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റില്‍നിന്നു വിരമിച്ച സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ എ പ്ലസ് വിഭാഗത്തില്‍ തുടരുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2023-24 സീസണില്‍ കോഹ്ലി, രോഹിത് എന്നിവര്‍ക്കൊപ്പം രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവര്‍ മാത്രമായിരുന്നു എ പ്ലസ് കരാറില്‍ ഉള്‍പ്പെട്ടത്.
പുരുഷ വിഭാഗം എ പ്ലസ് കരാറിലുള്ള താരങ്ങളുടെ നിലവിലെ പ്രതിഫലം ഏഴ് കോടി രൂപയാണ്. എ വിഭാഗത്തിന് അഞ്ചും ബിക്കു മൂന്നും സി കാറ്റഗറിക്ക് ഒരു കോടിയുമാണ് പ്രതിഫലം.
രോഹിത്തിനു കഷ്ടകാലം
മുംബൈ: ഐപിഎല്‍ 2025 സീസണില്‍ ഫോം കണ്ടെത്താനാകാതെ രോഹിത് ശര്‍മ. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് ഐപിഎല്‍ കിരീടത്തില്‍ എത്തിച്ച രോഹിത് ശര്‍മയ്ക്ക് 18-ാം സീസണില്‍ ഇതുവരെ മൂന്ന് ഇന്നിംഗ്സില്നിന്നു നേടാന്‍ സാധിച്ചത് വെറും 21 റണ്‍സ് മാത്രം.
ഐപിഎല്‍ ചരിത്രത്തില്‍ ആദ്യ മൂന്ന് ഇന്നിംഗ്സില്‍നിന്ന് രോഹിത്തിന്റെ ഏറ്റവും മോശം പ്രകടനങ്ങളില്‍ രണ്ടാം സ്ഥാനത്താണിത്. 2017 സീസണില്‍ ആദ്യ മൂന്ന് ഇന്നിംഗ്സില്‍ ഒമ്പതു റണ്‍സ് നേടിയതാണ് ഏറ്റവും മോശം തുടക്കം.
0, 8, 13 എന്നതാണ് 2025 സീസണില്‍ രോഹിത്തിന്റെ ഇതുവരെയുള്ള പ്രകടനം. മുംബൈയുടെ അടുത്ത മത്സരത്തില്‍ രോഹിത്ത് പുറത്ത് ഇരിക്കേണ്ടിവരുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുണ്ടെന്നതും ശ്രദ്ധേയം. 2025 സീസണില്‍ ആദ്യ രണ്ടു തോല്‍വിക്കുശേഷം കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ നാലു വിക്കറ്റ് ജയത്തോടെ മുംബൈ ഇന്ത്യന്‍സ് അക്കൗണ്ട് തുറന്നിരുന്നു.
സൂര്യ ഷൈനിംഗ്
അതേസമയം, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരേ ഒമ്പത് പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്ന മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് ട്വന്റി-20 ക്രിക്കറ്റില്‍ 8000 ക്ലബ്ബില്‍ ഇടംപിടിച്ചു. വിരാട് കോഹ്ലി (12976), രോഹിത് ശര്‍മ (11851), ശിഖര്‍ ധവാന് (9797), സുരേഷ് റെയ്ന (8654) എന്നിവര്‍ക്കുശേഷം 8000 ക്ലബ്ബില്‍ ഇടംനേടുന്ന ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍. അതിവേഗം 8000 ക്ലബ്ബില്‍ എത്തിയതില്‍ (നേരിട്ട പന്തിന്റെ അടിസ്ഥാനത്തില്‍) രണ്ടാം സ്ഥാനത്തും സൂര്യകുമാര്‍ എത്തി.
കേരള ടീമുകള്‍ രണ്ടും മൂന്നും സ്ഥാനത്ത്
കൊച്ചി: ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ഫെഡറേഷന് സംഘടിപ്പിച്ച പുരുഷ-വനിതാ സൗത്ത് വെസ്റ്റ് സോണല്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ബ്ലൈന്‍ഡ് ഫുട്ബോള്‍ ടീം പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും വനിതാ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ഉത്തരാഖണ്ഡില്‍ നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടാനും പുരുഷ ടീമിനായി.
കേരളത്തിന്റെ പി.എസ്. സുജിത്തിനെ മികച്ച ഗോള്‍ കീപ്പറായും അഖില്‍ ലാലിനെ മികച്ച കളിക്കാരനുമായി തെരഞ്ഞെടുത്തു.
ഹാലണ്ട് ഏഴ് ആഴ്ച പുറത്ത്
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ട് പരിക്കിനെത്തുടര്‍ന്ന് ഏഴ് ആഴ്ച പുറത്തിരിക്കേണ്ടിവരുമെന്നു മുഖ്യപരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള.
എഫ്എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബേണ്മത്തിനെതിരായ മത്സരത്തിനിടെ ഹാലണ്ടിന്റെ കണങ്കാലിനു പരിക്കേറ്റിരുന്നു. 2-1നു സിറ്റി ജയിച്ച മത്സരത്തില്‍ 60-ാം മിനിറ്റില്‍ ഹാലണ്ട് കളംവിട്ടിരുന്നു.
ഫിഫ ക്ലബ് ലോകകപ്പില്‍ ഹാലണ്ട് തിരിച്ചുവരുമെന്നാണ് സിറ്റിയുടെ പ്രതീക്ഷ. ജൂണ്‍ 18ന് മൊറോക്കന്‍ ക്ലബ്ബായ വൈദാദ് എസിക്ക് എതിരേയാണ് ലോകകപ്പില്‍ സിറ്റിയുടെ ആദ്യ മത്സരം.
മുംബൈ ഇന്ത്യന്‍സിനു മിന്നും ജയം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റില്‍ 2025 സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. നിലവിലെ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 43 പന്തുകള്‍ ബാക്കിവച്ച് എട്ട് വിക്കറ്റിന് മുംബൈ ഇന്ത്യന്‍സ് കീഴടക്കി.
ഐപിഎല്‍ ചരിത്രത്തില്‍ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, പന്തുകള്‍ ബാക്കിവച്ചു നേടുന്നതില്‍ ഏറ്റവും മികച്ച നാലാമത് ജയമാണിത്. 2008ല്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 87 പന്തുകള്‍ ബാക്കിനില്‍ക്കേ കീഴടക്കിയതാണ് ഈഗണത്തിലെ ഏറ്റവും മികച്ചത്.
തകര്‍പ്പന്‍ ഏറ്
അരങ്ങേറ്റ മത്സരത്തില്‍ 24 റണ്‍സ് വഴങ്ങി നാല്് വിക്കറ്റ് വീഴ്ത്തിയ അശ്വിനി കുമാറിന്റെ മിന്നും ബൗളിംഗാണ് മുംബൈ ഇന്ത്യന്‍സിനു ജയമൊരുക്കിയത്. അശ്വിനി കുമാറാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്നിംഗ്സിലെ നാലാം പന്തില്‍ സുനില്‍ നരെയ്നെ (0) ബൗള്‍ഡാക്കി ട്രെന്റ് ബോള്‍ട്ട് മുംബൈ ഇന്ത്യന്‍സിന്റെ തകര്‍പ്പന്‍ ഏറിനു തുടക്കമിട്ടു.
രണ്ടാം ഓവറിന്റെ ഒന്നാം പന്തില്‍ കെകെആറിന്റെ വിശ്വസ്ത ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിനെ (1) വീഴ്ത്തി ദീപക് ചാഹര്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചു. നാലാം ഓവര്‍ എറിയാന്‍ എത്തിയത് അരങ്ങേറ്റക്കാരനായ അശ്വിനി കുമാര്‍. കോല്‍ക്കത്തയുടെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ (11) അശ്വിനി കുമാര്‍, തിലക് വര്‍മയുടെ കൈകളിലെത്തിച്ചു. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ്...
16 പന്തില്‍ ഒരു സിക്സും മൂന്നു ഫോറും അടക്കം 26 റണ്‍സ് നേടിയ അംഗ്രിഷ് രഘുവംശിയെ ഹാര്‍ദിക് പാണ്ഡ്യ മടക്കി. വെങ്കിടേഷ് അയ്യറിനെ (3) ദീപക് ചാഹറും പറഞ്ഞയച്ചു. തുടര്‍ന്നായിരുന്നു അശ്വിനി കുമാറിന്റെ രണ്ടാം വരവ്. ഇന്നിംഗ്സിലെ 11-ാം ഓവറും തന്റെ രണ്ടാം ഓവറും എറിയാന്‍ അശ്വിനി പന്ത് കൈയിലെടുത്തു.
ഓവറിലെ മൂന്നാം പന്തില്‍ റിങ്കു സിംഗും (14 പന്തില്‍ 17) അവസാന പന്തില്‍ മനീഷ് പാണ്ഡെയും (14 പന്തില്‍ 19) പുറത്ത്. 13-ാം ഓവര്‍ എറിയാന്‍ എത്തിയ അശ്വിനി, കെകെആറിന്റെ ആകെയുള്ള പ്രതീക്ഷയായ ആന്ദ്രേ റസലിനെയും (11 പന്തില്‍ 5) ബൗള്‍ഡാക്കി. 12 പന്തില്‍ 22 റണ്‍സ് നേടിയ രമന്ദീപ് സിംഗാണ് കോല്‍ക്കത്തയുടെ ഇന്നിംഗ്സ് 100 കടക്കാന്‍ സഹായിച്ചത്.
രമന്ദീപിനെ മിച്ചല്‍ സാന്റ്നറും ഹര്‍ഷിത് റാണയെ (4) വിഘ്നേഷ് പുത്തൂരും പുറത്താക്കി. അതോടെ മുംബൈക്കുവേണ്ടി പന്ത് എറിഞ്ഞ ആറുപേരും (ബോള്‍ട്ട്, ചാഹര്‍, അശ്വിനി, ഹാര്‍ദിക്, വിഘ്നേഷ്, സാന്റ്നര്‍) വിക്കറ്റ് സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തില്‍ മുംബൈയുടെ ആറ് ബൗളര്‍മാര്‍ വിക്കറ്റ് നേടുന്നത് അഞ്ചാം തവണയാണ്.
റിക്കല്ടണ് ഫിഫ്റ്റി
117 റണ്‍സ് എന്ന ചെറിയ ലക്ഷ്യത്തിനായി ക്രീസിലെത്തിയ മുംബൈ ഇന്ത്യന്‍സിന് രോഹിത് ശര്‍മ (13), വില്‍ ജാക്സ് (16) എന്നിവരുടെ വിക്കറ്റ് നഷ്ടമായി. രണ്ടുപേരെയും റസല്‍ മടക്കി. 41 പന്തില്‍ അഞ്ച് സിക്സും നാല് ഫോറും അടക്കം 62 റണ്‍സുമായി റയാന് റിക്കല്‍ടണും ഒമ്പത് പന്തില്‍ 27 റണ്‍സുമായി സൂര്യകുമാര്‍ യാദവും പുറത്താകാതെ നിന്നു.
അരങ്ങേറ്റം അവിസ്മരണീയം...
മുംബൈ: പഞ്ചാബിലെ മൊഹാലി സ്വദേശിയായ ഇടംകൈ പേസര്‍ അശ്വിനി കുമാറിന് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ അവിസ്മരണീയ അരങ്ങേറ്റം. ഐപിഎല്‍ 2025 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ മൂന്നാം മത്സരത്തിലാണ് അശ്വിനി കുമാറിന് അരങ്ങേറ്റത്തിനുള്ള അവസരം തുറന്നത്.
2024 ഐപിഎല്‍ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആയിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ മത്സരം. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ വിക്കറ്റ് വീഴ്ത്തിയായിരുന്നു അശ്വിനിയുടെ തുടക്കം.
തന്റെ രണ്ടാം ഓവറില്‍ കെകെആറിന്റെ വെടിക്കെട്ട് ബാറ്റര്‍മാരായ റിങ്കു സിംഗിനെയും മനീഷ് പാണ്ഡെയെയും വീഴ്ത്തി. മൂന്നാം ഓവറില്‍ വെസ്റ്റ് ഇന്‍ഡീസുകാരനായ ആക്രമണകാരി ആന്ദ്രേ റസലിനെയും പുറത്താക്കി. മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാലു വിക്കറ്റാണ് അശ്വിനു കുമാര്‍ വീഴ്ത്തിയത്.
ചരിത്ര നേട്ടം
ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ബൗളറിന്റെ അരങ്ങേറ്റ മത്സരത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇരുപത്തിനാലുകാരനായ അശ്വിനി കുമാര്‍ ഇന്നലെ മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ കാഴ്ചവച്ചത് (3-0-24-4). ഒരു ഇന്ത്യന്‍ ബൗളറിനും അരങ്ങേറ്റ ഐപിഎല്‍ മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചിട്ടില്ല.
മുംബൈ ഇന്ത്യന്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫിന്റെ പേരിലാണ് അരങ്ങേറ്റ മത്സരത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 2019 സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരേ 12 റണ്‍സ് വഴങ്ങി അല്‍സാരി ജോസഫ് ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവും ഇതുതന്നെ. 2017ല്‍ ഓസീസ് പേസര്‍ ആന്‍ഡ്രൂ ടൈ 17 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് അരങ്ങേറ്റ മത്സരത്തില്‍ സ്വന്തമാക്കി. ഗുജറാത്ത് ലയണ്‍സിന് എതിരേ റൈസിംഗ് പൂന സൂപ്പര്‍ജയന്റ്സിന് എതിരേയായിരുന്നു ആന്‍ഡ്രൂ ടൈയുടെ ഈ അരങ്ങേറ്റ പ്രകടനം. അരങ്ങേറ്റത്തില്‍ അഞ്ചോ അതില്‍ കൂടുതലോ വിക്കറ്റ് നേട്ടം അല്‍സാരി ജോസഫിനും ആന്‍ഡ്രൂ ടൈക്കും മാത്രം സ്വന്തം.
2008ലെ പ്രഥമ ഐപിഎല്ലില്‍ പാക് സൂപ്പര്‍ പേസര്‍ ഷൊയ്ബ് അക്തര്‍ 11 റണ്‍സ് വഴങ്ങിയും 2012ല്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ കെവോണ്‍ കൂപ്പര്‍ 26 റണ്‍സ് വഴങ്ങിയും അരങ്ങേറ്റ മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇവര്‍ക്കുശേഷം അരങ്ങേറ്റ മത്സരത്തില്‍ നാലു വിക്കറ്റ് നേടുന്ന ആദ്യ താരമാണ് മുംബൈ ഇന്ത്യന്‍സിന്റെ അശ്വിനി കുമാര്‍.
മികച്ച ബൗളിംഗ്
(ഐപിഎല്‍ അരങ്ങേറ്റത്തില്‍)
അല്‍സാരി ജോസഫ് 6/12
ആന്‍ഡ്രൂ ടൈ 5/17
ഷൊയ്ബ് അക്തര്‍ 4/11
അശ്വിനി കുമാര്‍ 4/24
കെവോണ്‍ കൂപ്പര്‍ 4/26
ജോക്കോയെ വീഴ്ത്തി ജാക്കൂബ്
ന്യൂയോര്‍ക്ക്: മയാമി ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ചെക്റിപ്പബ്ലിക്കിന്റെ കൗമാര താരം ജാക്കൂബ് മെന്സിക്ക് ചാമ്പ്യന്‍.
സെര്‍ബിയന്‍ ഇതിഹാസമായ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് ജാക്കൂബ് തന്റെ എടിപി 1000 കന്നിക്കിരീടത്തില്‍ മുത്തംവച്ചത്. ടൈബ്രേക്കറിലൂടെ ജേതാവിനെ നിശ്ചയിച്ച രണ്ട് സെറ്റിലും അവസാന ചിരി ചെക് താരത്തിന്റേതായിരുന്നു. സ്കോര്‍: 7-6 (7-4), 7-6 (7-4).
തുടക്കം മുതല്‍ അട്ടിമറിച്ചു മുന്നേറിയ ജാക്കൂബിന്റെ കിരീടധാരണം ആരാധ്യതാരമായ ജോക്കോവിച്ചിനെ കീഴടക്കിയായിരുന്നു എന്നതും ശ്രദ്ധേയം. റൗണ്ട് ഓഫ് 64ല്‍ ആറാം സീഡുകാരനായ ബ്രിട്ടന്റെ ജാക്ക് ഡ്രാപ്പര്‍, ക്വാര്‍ട്ടര്‍ ഫൈനലില്‍ 17-ാം സീഡ് ഫ്രാന്‍സിന്റെ ആര്‍തര്‍ ഫില്‍സ്, സെമിയില്‍ അമേരിക്കയുടെ മൂന്നാം സീഡ് ടെയ്ലര് ഫ്രിറ്റ്സ് എന്നിങ്ങനെ അട്ടിമറി ജയങ്ങളിലൂടെയായിരുന്നു ജാക്കൂബ് മെന്‍സിക് ഫൈനലിലേക്ക് എത്തിയത്.
100നു കാത്തിരിപ്പ്
കരിയറില്‍ 100-ാം സിംഗിള്‍സ് ട്രോഫി എന്ന നേട്ടത്തിന്റെ വക്കിലാണ് ജോക്കോവിച്ചിനു കാലിടറിയത്. അതും പത്തൊമ്പതുകാരനായ ജാക്കൂബിന്റെ മിന്നും പ്രകടനത്തിനു മുന്നില്‍. 2024 ഫെബ്രുവരിയിലാണ് ചെക് താരം ആദ്യമായി 100 റാങ്കിനുള്ളില്‍ പ്രവേശിച്ചത്. മയാമി ഓപ്പണില്‍ ആദ്യ 50 റാങ്കിനു പുറത്തു നിന്നൊരു താരം ജേതാവാകുന്നത് ഇതാദ്യം. മാത്രമല്ല, 2005നുശേഷം ജനിച്ച ഒരു താരം മയാമി ട്രോഫിയില്‍ മുത്തംവയ്ക്കുന്നതും ആദ്യമായാണ്.
സബലെങ്കയ്ക്കു കന്നിക്കിരീടം
മയാമി ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ബെലാറൂസിന്റെ അരീന സബലെങ്കയ്ക്ക്. വനിതാ സിംഗിള്‍സ് ലോക ഒന്നാം നമ്പറായ സബലെങ്കയുടെ കന്നി മയാമി ഓപ്പണ്‍ ട്രോഫിയാണ്. അമേരിക്കയുടെ ജെസീക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് സബലെങ്ക ട്രോഫി സ്വന്തമാക്കിയത്.
സ്കോര്‍: 7-5, 6-2. പെഗുലയെ ഇതു രണ്ടാം തവണയാണ് സബലെങ്ക ഫൈനലില്‍ കീഴടക്കുന്നതെന്നതും ശ്രദ്ധേയം. 2024 യുഎസ് ഓപ്പണ്‍ ഫൈനലില്‍ പെഗുലയെ കീഴടക്കിയായിരുന്നു ബെലാറൂസ് താരം ട്രോഫി സ്വന്തമാക്കിയത്. കരിയറില്‍ സബലെങ്കയുടെ 19-ാം ഡബ്ല്യുടിഎ ട്രോഫിയാണ്.
മുംബൈ ഇന്ത്യൻസിന്റെ ടാലന്റ് ഫാക്ടറി
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് മുംബൈ ഇന്ത്യന്‍സിന്റെ ടാലന്റ് ഫാക്ടറിയുടെ അനാവരണാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നു പറഞ്ഞാല്‍ അദ്ഭുതമില്ല.
മലപ്പുറം സ്വദേശിയായ വിഘ്നേഷ് പുത്തൂരിനുശേഷം മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ അവതരിപ്പിച്ച അശ്വിനി കുമാര്‍ ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
ജസ്പ്രീത് ബുംറയില്‍ തുടങ്ങുന്ന മുംബൈ ഇന്ത്യന്‍സ് സ്കൗട്ട് കണ്ടെത്തിയ ബൗളര്‍മാരുടെ നിരയിലേക്കുള്ള അവസാന പേരാണ് അശ്വിനു കുമാര്‍ എന്ന ഇരുപത്തിനാലുകാരന്.
മാര്‍ച്ച് 23നു ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരേ ആയിരുന്നു വിഘ്നേഷ് പുത്തൂരിന്റെ അരങ്ങേറ്റം. 32 റണ്‍സ് വഴങ്ങിയ വിഘ്നേഷ് മൂന്നു സിഎസ്കെ വിക്കറ്റ് വീഴ്ത്തി. ഇന്നലെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തില്‍ വീണ്ടും പന്ത് എടുത്ത വിഘ്നേഷ് ഒരു വിക്കറ്റ് സ്വന്തമാക്കി. ഹര്‍ഷിത് റാണയുടെ വിക്കറ്റായിരുന്നു വിഘ്നേഷ് വീഴ്ത്തിയത്.
അരങ്ങേറ്റത്തിലെ ആകുലത
ഇന്നലെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തില്‍ അരങ്ങേറണം എന്ന അറിയിപ്പ് കിട്ടിയതു മുതല്‍ അശ്വിനി കുമാറിന്റെ നെഞ്ചിടിപ്പേറി. ഉച്ചയ്ക്ക് ഒരു പഴം മാത്രമായിരുന്നു തന്റെ ഭക്ഷണമെന്നും അരങ്ങേറ്റത്തെക്കുറിച്ചുള്ള ആകുലതയായിരുന്നു മനസില്‍ എന്നും ബൗളിംഗിനുശേഷം അശ്വിനി കുമാര്‍ വെളിപ്പെടുത്തി. ആശങ്കപ്പേട്ടതുപോലെ ഒന്നും സംഭവിച്ചില്ലെന്നും മികച്ച രീതിയില്‍ പന്ത് എറിയാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു.
അജിങ്ക്യ രാഹനെ, റിങ്കു സിംഗ്, മനീഷ് പാണ്ഡെ, ആന്ദ്രേ റസല്‍ എന്നിവരെയാണ് അശ്വിനി കുമാര്‍ ഇന്നലെ പുറത്താക്കിയത്. അതില്‍ മനീഷ് പാണ്ഡെ, ആന്ദ്രേ റസല്‍ എന്നിവരെ ബൗള്‍ഡാക്കിയാണ് ഈ ഇടംകൈ പേസര്‍ മടക്കി അയച്ചതെന്നതും ശ്രദ്ധേയം.
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2024-25 സീസണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കു നാളെ തുടക്കം. ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ ബംഗളൂരു എഫ്സി, എഫ്സി ഗോവയെ നേരിടും.
ജംഷഡ്പുര്‍ എഫ്സിയും മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സും തമ്മില്‍ വ്യാഴാഴ്ചയാണ് രണ്ടാം സെമി. പ്ലേ ഓഫില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ കീഴടക്കിയാണ് ജംഷഡ്പുര്‍ എഫ്സി സെമി ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്.
പ്ലേ ഓഫില്‍ മുംബൈ സിറ്റി എഫ്സിയെ തകര്‍ത്തായിരുന്നു ബംഗളൂരുവിന്റെ സെമി പ്രവേശം. ലീഗ് ടേബിളില്‍ ഒന്നും രണ്ടും സ്ഥാനക്കാരായാണ് മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സും ഗോവയും സെമിയിലേക്ക് എത്തിയത്.
റോഡ്രിഗസിന്റെ ക്ലബ്ബിന് ലോകകപ്പ് അയോഗ്യത
ന്യൂയോര്‍ക്ക്: 2025 ഫിഫ ക്ലബ് ലോകകപ്പില്‍നിന്ന് കൊളംബിയന്‍ സൂപ്പര്‍ താരം ഹമേഷ് റോഡ്രിഗസിന്റെ ക്ലബ് ലിയോണിന് അയോഗ്യത. മെക്സിക്കന്‍ സംഘമായ ക്ലബ് ലിയോണ്‍ 2023 കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് വിജയിച്ചാണ് ലോകകപ്പിനു യോഗ്യത സ്വന്തമാക്കിയത്.
ഒന്നില്‍ അധികം ക്ലബ്ബില്‍ മുതല്‍ മുടക്കുണ്ടെന്ന കാരണത്താലാണ് ലിയോണിന് അയോഗ്യത. 2025 ക്ലബ് ലോകകപ്പില്‍ പങ്കെടുക്കുന്ന മറ്റൊരു മെക്സിക്കന്‍ ടീമായ സിഎഫ് പച്ചൂക്കയിലും ലിയോണിന്റെ മുതല്‍ മുടക്കുകാര്ക്കു പങ്കുണ്ട്.
ടൂര്‍ണമെന്റില്‍ ഒരേ മുതല്‍ മുടക്കുകാര്ക്കു കീഴില്‍ ഒന്നില്‍ അധികം ക്ലബ്ബുകള്‍ക്കു പങ്കെടുക്കാന്‍ സാധിക്കില്ല. ഇക്കാരണത്താലാണ് അയോഗ്യത. 2024 കോണ്‍കാകാഫ് കപ്പ് ചാമ്പ്യന്മാരാണ് സിഎഫ് പച്ചൂക്ക.
ക്ലബ് ലോകകപ്പ് ഗ്രൂപ്പ് എച്ചില് റയല്‍ മാഡ്രിഡ്, അല്‍ ഹിലാല്‍, റെഡ്ബുള്‍ സാല്‍സ്ബര്‍ഗ് ടീമുകള്‍ക്ക് ഒപ്പമാണ് പച്ചൂക്ക. ഗ്രൂപ്പ് ഡിയില്‍ ചെല്‍സി, ഫ്ളെമെംഗൊ, എസ്പെറന്‍സ് ഡി ടുണിസ് ടീമുകള്‍ക്ക് ഒപ്പമായിരുന്നു ക്ലബ് ലിയോണ്‍.
2023 കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് ഫൈനലിസ്റ്റുകളായ മേജര്‍ ലീഗ് സോക്കര്‍ ടീം ലോസ് ആഞ്ചലസ് എഫ്സിയും മെക്സിക്കന്‍ സംഘമായ ക്ലബ് അമേരിക്കയും തമ്മില്‍ പ്ലേ ഓഫിലൂടെ ക്ലബ് ലോകകപ്പിനുള്ള ഒഴിവ് നികത്താന്‍ ഫിഫ മത്സരം സംഘടിപ്പിക്കും. കോണ്‍ഫെഡറേഷന്‍ റാങ്കിംഗ് അനുസരിച്ചാണ് ക്ലബ് അമേരിക്കയെ തെരഞ്ഞെടുത്തത്.
ഫിഫ ലോകകപ്പ് മാതൃതയില്‍, 32 ക്ലബ്ബുകളെ എട്ടു ഗ്രൂപ്പുകളായി തിരിച്ചാണ് 2025 ഫിഫ ക്ലബ് ലോകകപ്പ് പോരാട്ടം അരങ്ങേറുക. ജൂണ്‍ 14 മുതല്‍ ജൂലൈ 13വരെ അമേരിക്കയാണ് ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
മാഞ്ചസ്റ്റർ സിറ്റി സെമിയില്‍
ലണ്ടന്‍: എഫ്എ കപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ പോരാട്ടം ജയിച്ച് പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി. ക്വാര്‍ട്ടറില്‍ ബേണ്‍മത്തിനെ ഒന്നിത് എതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി കീഴടക്കിയത്. 21-ാം മിനിറ്റില്‍ എവാനില്സണിലൂടെ ബേണ്മത്ത് ലീഡ് നേടി.
ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ കടവുമായി കളംവിട്ട മാഞ്ചസ്റ്റര്‍ സിറ്റി, 49-ാം മിനിറ്റില്‍ എര്‍ലിംഗ് ഹാലണ്ടിലൂടെ സമനില സ്വന്തമാക്കി. തുടര്‍ന്ന് 63-ാം മിനിറ്റില്‍ ഒമര്‍ മര്‍മൂഷിന്റെ ഗോളില്‍ സിറ്റി ജയത്തില്‍.
മറ്റൊരു ക്വാര്‍ട്ടറില്‍ ആസ്റ്റണ്‍ വില്ല 3-0നു പ്രെസ്റ്റണ് നോര്‍ത്ത് എന്‍ഡിനെ കീഴടക്കി. ഫുള്‍ഹാമിനെ 0-3നു കീഴടക്കി ക്രിസ്റ്റല്‍ പാലസും ബ്രൈറ്റണിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ മറികടന്ന് (3-4) നോട്ടിംഗ്ഹാം ഫോറസ്റ്റും സെമിയില്‍ ഇടംപിടിച്ചിരുന്നു. സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി നോട്ടിംഗ്ഹാം ഫോറസ്റ്റിനെയും ക്രിസ്റ്റല്‍ പാലസ് ആസ്റ്റണ്‍ വില്ലയെയും നേരിടും.
ദീപക്, ഉദിത് വെള്ളിയില്‍
അമ്മാന് (ജോര്‍ദാന്‍): ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദീപക് പൂനിയയ്ക്കും ഉദിത്തിനും വെള്ളി മെഡല്‍. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ദീപക്കിന്റെ മൂന്നാം വെള്ളി നേട്ടമാണ്. 92 കിലോഗ്രാം ഫൈനലില്‍ ഇറാന്റെ ലോക ഒന്നാം നമ്പറായ അമീര്ഹൊസൈനു മുന്നിലാണ് ദീപക് കീഴടങ്ങിയത്.
സ്റ്റാറായി സ്റ്റാർക്
വിശാഖപട്ടണം: സ്വന്തം കാണികളുടെ മുന്നിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തുടർച്ചയായ രണ്ടാം തോൽവി. സണ്‍റൈസേഴ്സ് ഇന്നലെ ഡൽഹി കാപ്പിറ്റൽസിനോട് നാല് ഓവർ ബാക്കിയിരിക്കേ ഏഴു വിക്കറ്റുകൾക്ക് തോറ്റു.
ഡൽഹിയുടെ തുടർച്ചയായ രണ്ടാം ജയമാണ്. സ്വന്തം കളത്തിൽ നിറഞ്ഞ കാണികളുടെ മുന്പിൽ വൻ സ്കോർ പ്രതീക്ഷിച്ചിറങ്ങിയ ഹൈദരാബാദിനെ അഞ്ചു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് തകർത്തത്. സണ്‍റൈസേഴ്സിന്റെ ടോപ് ഓർഡറിലെ ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഢി എന്നിവരുടെ വിക്കറ്റുകളും സ്റ്റാർക്കിനായിരുന്നു.
സ്കോർ: സണ്‍റൈസേഴ്സ് 18.4 ഓവറിൽ 163 റണ്‍സിന് എല്ലാവരും പുറത്തായി. ഡൽഹി കാപ്പിറ്റൽസ് 16 ഓവറിൽ മൂന്നു വിക്കറ്റിന് 166.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആതിഥേയർക്ക് ഫോമിലെത്താൻ വിഷമിക്കുന്ന അഭിഷേക് ശർമയെ ആദ്യ ഓവറിൽ തന്നെ നഷ്ടമായി. സ്റ്റാർക് എറിഞ്ഞ ഓവറിന്റെ അഞ്ചാം പന്തിൽ അഭിഷേക് ഒരു റണ്‍ മാത്രം നേടി റണ്ണൗട്ടായി. രണ്ടാമത്തെ ഓവറിനെത്തിയ ഓസീസ് പേസർ ഇഷാൻ കിഷനെ (2) ട്രിസ്റ്റൻ സ്റ്റബ്സിന്റെ കൈകളിലെത്തിച്ചു. ആ ഓവറിന്റെ മൂന്നാം പന്തിൽ അക്കൗണ്ട് തുറക്കാതെ നിന്ന നിതീഷ് കുമാർ റെഡ്ഢി അക്സർ പട്ടേലിന്റെ കൈക്കുള്ളിലായി.
പവർപ്ലേയിലെ തന്റെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ സ്റ്റാർക് ഓസീസ് സഹതാരം ട്രാവിസ് ഹെഡിനെ (12 പന്തിൽ 22) വിക്കറ്റ്കീപ്പർ കെ.എൽ. രാഹുലിന്റെ കൈക്കുള്ളിലെത്തിച്ചു. ഇതോടെ 4.1 ഓവറിൽ സണ്‍റൈസേഴ്സ് നാലു വിക്കറ്റിന് 37 എന്ന നിലയിൽ തകർന്നു. ആദ്യ പവർപ്ലേ പൂർത്തിയായപ്പോൾ 58 റണ്‍സിന് നാലു വിക്കറ്റ് എന്ന നിലയിലെത്തി ആതിഥേയർ.
വൻ തകർച്ചയിൽനിന്ന് ഹെൻ റിച്ച് ക്ലാസൻ-അങ്കിത് വർമ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് സണ്‍റൈസേഴ്സിനെ കരകയറ്റി. 77 റണ്‍സ് ഈ കൂട്ടുകെട്ട് നേടി. 19 പന്തിൽ രണ്ടു ഫോറും അത്രതന്നെ സിക്സുമായി 32 റണ്‍സ് നേടിയ ക്ലാസനെ മികച്ചൊരു ക്യാച്ചിലൂടെ വിപ് രാജ് നിഗം പുറത്താക്കി. മോഹിത് ശർമയ്ക്കാണ് വിക്കറ്റ്. പിന്നീടെത്തിയവരിൽ ആർക്കും അങ്കിത്തിന് മികച്ചൊരു കൂട്ടുകെട്ട് നൽകാനായില്ല. 41 പന്തിൽ അഞ്ചു ഫോറിന്റെയും ആറു സിക്സിന്റെയും അകന്പടിയിൽ 74 റണ്‍സ് നേടി അങ്കിത് 16-ാം ഓവറിൽ പുറത്തായി.
മുൻനിരയെ സ്റ്റാർക് തകർത്തപ്പോൾ മധ്യനിരയെ കുൽദീപ് യാദവ് കശക്കി വീഴ്ത്തി. മൂന്നു വിക്കറ്റുകളാണ് കുൽദീപ് സ്വന്തമാക്കിയത്.
അനായാസം ഡൽഹി
164 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് അനായാസയാമാണ് ഡൽഹി ഓപ്പണ്‍മാരായ ജേക് ഫ്രേസർ മാക്ഗുർക്കും ഫാഫ് ഡു പ്ലസിയും കളിച്ചത്. 9.1 ഓവറിൽ 81 റണ്‍സിലെത്തിയശേഷമാണ് ഈ സഖ്യം പൊളിയുന്നത്.
27 പന്തിൽ മൂന്നു ഫോറിന്റെയും അത്രതന്നെ സിക്സിന്റെയും അകന്പടിയിൽ അർധ സെഞ്ചുറി തികച്ച ഡു പ്ലസിയെ സീഷാൻ അൻസാരി പുറത്താക്കി. ഡൽഹി സ്കോർബോർഡിൽ 15 റണ്‍സ് കൂടിയെത്തിയശേഷം മാക്ഗുർക്കിനെ (32 പന്തിൽ 38) സ്വന്തം പന്തിൽ സീഷാൻ അൻസാരി പിടികൂടി. അഞ്ചു പന്തിൽ 15 റണ്‍സുമായി തകർത്തടിച്ചു തുടങ്ങിയ കെ.എൽ. രാഹുലിനെ അൻസാരി ക്ലീൻബൗൾഡാക്കി. പിന്നീടൊന്നിച്ച അഭിഷേക് പോറെലും (34), ട്രിസ്റ്റൻ സ്റ്റബ്സും (21) തകരാതെ ഉയർത്തിയ 51 റണ്‍സ് ഡൽഹിയെ ജയത്തിലെത്തിച്ചു.
രാജസ്ഥാൻ റോയൽസിന് ആദ്യ ജയം
ഗോഹട്ടി: ഐപിഎൽ ട്വന്റി 20 ക്രിക്കറ്റ് 2025 സീസണിൽ രാജസ്ഥാൻ റോയൽസിന് ആദ്യ ജയം. രാജസ്ഥാൻ ആറു റണ്‍സിന് ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തി. സ്കോർ രാജസ്ഥാൻ 20 ഓവറിൽ 182/9. ചെന്നൈ സൂപ്പർ കിംഗ്സ് 20 ഓവറിൽ 176/6.
ടോസ് നേടിയ ചെന്നൈ രാജസ്ഥാൻ റോയൽസിനെ ബാറ്റിംഗിന് വിട്ടു. ഈ തീരുമാനം ശരിയെന്ന് വ്യക്തമാക്കുന്നതായിരുന്നു ആദ്യ ഓവർ. മൂന്നാം പന്തിൽ ഖലീൽ അഹമ്മദ് യശസ്വി ജയ്സ്വാളിനെ (4) പുറത്താക്കി. സഞ്ജു സാംസണ്-നിതീഷ് റാണ സഖ്യം 82 റണ്‍സ് ചേർത്തശേഷം പിരിഞ്ഞു. സഞ്ജുവിന്റെ വിക്കറ്റ് (20) നൂർ അഹമ്മദ് സ്വന്തമാക്കി. 36 പന്തിൽ 81 റണ്‍സ് നേടിയ റാണയാണ് രാജസ്ഥാന്റെ ടോപ് സ്കോറർ.
ഖലീൽ അഹമ്മദ്, നൂർ അഹമ്മദ്, മതീഷ പതിരാന എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആർ. അശ്വിനും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിംഗിൽ നായകൻ ഋതുരാജ് ഗെയ്ക് വാദ് 63 റണ്‍സുമായി ടോപ് സ്കോററായി. തോൽവി ഉറപ്പിച്ച ചെന്നൈയെ ധോണി- രവീന്ദ്ര ജഡേജ കൂട്ടുകെട്ട് ജയപ്രതീക്ഷകൾ നൽകി. അവസാന ഓവറിൽ ചെന്നൈയ്ക്കു ജയിക്കാൻ 20 റണ്‍സ് വേണമെന്നായി. എന്നാൽ ധോണി പുറത്തായതോടെ (16) പ്രതീക്ഷകൾ തകർന്നു. നാലാം പന്തിൽ സിക്സുമായി ഓവർട്ടണ് വീണ്ടും പ്രതീക്ഷ നൽകിയെങ്കിലും അവസാന രണ്ടു പന്തിൽ നാലു റണ്‍സ് മാത്രമേ ഓവർട്ടണിനു നേടാനായുള്ളൂ.
ബാഴ്സലോണ/ മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ മുന്നേറ്റം തുടർന്ന് ബാഴ്സലോണ. റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ട ഗോൾ മികവിൽ ബാഴ്സലോണ 4-1ന് ജിറോണയെ തോൽപ്പിച്ചു. ജയത്തോടെ ബാഴ്സ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായി പോയിന്റ് വ്യത്യാസം മൂന്നാക്കി ഉയർത്തി. 29 കളിയിൽ ബാഴ്സലോണയ്ക്ക് 66 പോയിന്റും റയലിന് 63 പോയിന്റുമാണ്. 61, 77 മിനിറ്റുകളിലാണ് ലെവൻഡോവ്സ്കിയുടെ ഗോളുകൾ. ബാഴ്സയുടെ ആദ്യ ഗോൾ ലാഡിസ്ലാവിന്റെ (43’) ഓണ്‍ഗോളായിരുന്നു. ഒരു ഗോൾ ഫെറാൻ ടോറസും (86’) നേടി.
കടുത്ത പോരാട്ടത്തിൽ പിന്നിൽനിന്നശേഷം കിലിയൻ എംബപ്പെയുടെ ഇരട്ട ഗോൾ മികവിൽ റയൽ മാഡ്രിഡ് സ്വന്തം കളത്തിൽ 3-2ന് ലെഗനസിനെ തോൽപ്പിച്ചു.
തുടക്കം മുതൽ ആധിപത്യം പുലർത്തിയ റയലിനെ പെനാൽറ്റിയിലൂടെ എംബപ്പെ (32’) മുന്നിലെത്തിച്ചു. ഡിയോഗോ ഗാർസിയ (33’) സന്ദർശകർക്കു സമനില നൽകി. 41-ാം മിനിറ്റിൽ ലെഗനസ് ഒരിക്കൽകൂടി റയലിന്റെ വല കുലുക്കി. ഡാനി റാബയാണ് ഗോൾ നേടിയത്.
രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റായപ്പോൾ ജൂഡ് ബെല്ലിങ്ഗം റയലിനെ ഒപ്പമെത്തിച്ചു. 76-ാം മിനിറ്റിൽ തകർപ്പനൊരു ഫ്രീകിക്കിലൂടെ എംബപ്പെ റയലിന്റെ വിജയഗോൾ നേടി.
മൂന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡിനെ 1-1ന് എസ്പാനിയോൾ സമനിലയിൽ കുരുക്കി. 57 പോയിന്റാണ് അത്ലറ്റിക്കോയ്ക്ക്.
ബാസ്കറ്റ്ബോൾ: ഇന്ത്യക്കു ക്വാർട്ടറിൽ തോൽവി
സിംഗപ്പുർ സിറ്റി: ഫിബ 3x3 ഏഷ്യകപ്പ് ബാസ്കറ്റ്ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്റെ കുതിപ്പ് ക്വാർട്ടറിൽ അവസാനിച്ചു. ലോക റാങ്കിംഗിൽ 22-ാം സ്ഥാനത്തുള്ള ന്യൂസിലൻഡിനോട് 21-11നാണ് 67-ാം സ്ഥാനക്കാരായ ഇന്ത്യൻ ടീം തോറ്റത്.
തുടക്കത്തിൽ 4-2ന് ലീഡ് നേടാൻ ഇന്ത്യക്കായി. എന്നാൽ തുടർച്ചയായി പോയിന്റുകൾ നേടിയ ന്യൂസിലൻഡ് 10-4ന് മുന്നിലെത്തി. തിരിച്ചടിച്ച ഇന്ത്യ ന്യൂസിലൻഡിന്റെ ലീഡ് 10-8ലേക്കു ചുരുക്കി. ആധിപത്യം പുലർത്തിയ ന്യൂസിലൻഡിന്റെ ബാസ്കറ്റിൽ പിന്നീട് മൂന്നു തവണ കൂടി പന്തെത്തിക്കാനേ ഇന്ത്യക്കായുള്ളൂ. ന്യൂസിലൻഡ് 10 പോയിന്റ് ലീഡിൽ മത്സരം സ്വന്തമാക്കി.
ഇന്ത്യ നീണ്ട 12 വർഷത്തിനുശേഷം ക്വാർട്ടർ ഫൈനലിലെത്തിച്ചത്. 2013ൽ ഫിബ 3x3 ഏഷ്യ കപ്പിന്റെ ഉദ്ഘാടന പതിപ്പിലാണ് ഇന്ത്യൻ പുരുഷടീം ഇതിനു മുന്‍പ് ക്വാർട്ടറിലെത്തിയത്.
ഓസ്ട്രേലിയയ്ക്ക് ഇരട്ടക്കിരീടം
ഫിബ ഏഷ്യ കപ്പ് കിരീടം ഓസ്ട്രേലിയയുടെ പുരുഷ, വനിതാ ടീം മുകൾക്ക്. വനിതാ വിഭാഗത്തിൽ ഓസ്ട്രേലിയ 21-17ന് ജപ്പാനെയും പുരുഷ വിഭാഗത്തിൽ 21-19ന് ചൈനയെയും തോൽപ്പിച്ചു.
ദ് മെൻ ഓഫ് സ്റ്റീൽസ് സെമിയിൽ
ഷില്ലോംഗ്: ഇന്ത്യൻ ഫുട്ബോളിൽ ദ് മെൻ ഓഫ് സ്റ്റീൽസ് എന്ന പേരിൽ വിളിക്കുന്ന ജംഷഡ്പുർ എഫ്സി ഐഎസ്എൽ ഫുട്ബോൾ സെമി ഫൈനലിൽ. ഇന്നലെ നടന്ന പ്ലേ ഓഫ് മത്സരത്തിൽ ജംഷഡ്പുർ എതിരില്ലാത്ത രണ്ടു ഗോളിന് ആതിഥേയരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചു. സെമിയിൽ ജംഷഡ്പുർ ഈ ഐഎസ്എൽ സീസണിൽ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്തിയ ഷീൽഡ് ജേതാക്കളായ മോഹൻ ബഗാനെ നേരിടും.
കളി അവസാനത്തോടടുത്തപ്പോൾ മൊബാഷിർ റഹ്മാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ജംഷഡ്പുർ പത്തുപേരുമായിട്ടാണ് മത്സരം പൂർത്തിയാക്കിയത്.
29-ാം മിനിറ്റിൽ സ്റ്റീഫൻ എസൈ ജംഷഡ്പുരിനെ മുന്നിലെത്തിച്ചു. സമനിലയ്ക്കായി നോർത്ത് ഈസ്റ്റിന്റെ ശ്രമങ്ങൾക്ക് ജംഷഡ്പുരിന്റെ ശക്തമായ പ്രതിരോധത്തെ ഭേദിക്കാനായില്ല. 88-ാം മിനിറ്റിൽ മൊബഷിർ ചുവപ്പ് കാർഡ് കണ്ടതോടെ പത്തുപേരായി ആതിഥേയർ ചുരുങ്ങി. എന്നാൽ ഈ അവസരം മുതലാക്കാൻ നോർത്ത് ഈസ്റ്റിനായില്ല.
നോർത്ത്ഈസ്റ്റിന്റെ എല്ലാ പ്രതീക്ഷകളും തകർത്ത് ഇഞ്ചുറി ടൈമിന്റെ ഒന്‍പതാം മിനിറ്റിൽ ഹാവി ഹെർണാണ്ടസ് ജംഷഡ്പുരിന്റെ ജയം ഉറപ്പിച്ചു.
കിരീടത്തോടടുത്ത് പിഎസ്ജി
സാൻ എറ്റിയൻ (ഫ്രാൻസ്): ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ തോൽവി അറിയാതെ മുന്നേറുന്ന പാരീസ് സാൻ ജെർമയിൻ കിരീടത്തോടടുത്തു. എവേ പോരാട്ടത്തിൽ പിഎസ്ജി 6-1ന് സാൻ എറ്റിയനെ തോൽപ്പിച്ചു. ഈ ശനിയാഴ്ച ആൻഗേഴ്സിനെതിരേ സ്വന്തം കളത്തിൽ ജയമോ സമനിലയോ നേടിയാൽ പിഎസ്ജിക്ക് 13-ാം തവണ ഫ്രഞ്ച് ലീഗ് വണ്‍ ജേതാക്കളാകാം.
ലീഗിൽ ഏഴു മത്സരങ്ങൾകൂടി ശേഷിക്കേ പിഎസ്ജിക്ക് 27 കളിയിൽ 71 പോയിന്റാണുള്ളത്. ഇത്രതന്നെ കളിയിൽ 50 പോയിന്റുള്ള മൊണക്കോയാണ് രണ്ടാമത്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മൊണക്കോ 2-1ന് നീസിനെ തോൽപ്പിച്ചതോടെയാണ് പിഎസ്ജിക്ക് കിരീടം ഉറപ്പാക്കാൻ അടുത്ത മത്സരം വരെ കാത്തിക്കേണ്ടിവന്നത്.
ശക്തരായ പിഎസ്ജിയെ ആദ്യ പത്തു മിനിറ്റിനുള്ളിൽ ഞെട്ടിക്കാൻ സാൻ എറ്റിയാനായി. ലൂകാസ് സ്റ്റാസിൻ (9’) പിഎസ്ജി വലകുലുക്കി. ഇടവേളയ്ക്കു പിരിയും മുന്‍പേ പിഎസ്ജി ഗോണ്‍സാലോ റാമോസ് (43’) പെനാൽറ്റിയിലൂടെ സമനിലയിലെത്തി. പിന്നീട് രണ്ടാം പകുതിയിൽ ഖ്വിച ക്വാരത്സ്ഖേലിയ - (50’), ഡെസിരെ ഡൗ (53’, 66’), ജോവോ നെവെസ് (62’), ഇബ്രാഹിം എംബായെ(90’) എന്നിവരുടെ ഗോളുകൾ പിഎസ്ജിക്ക് വൻ ജയം നൽകി.
ലീഡ് ഉയർത്തി ബയേണ്‍
മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ ഫു്ടബോളിൽ ബയേണ്‍ മ്യൂണിക് ഒന്നാം സ്ഥാനത്തെ ലീഡ് ഉയർത്തി. ബയേണ്‍ 3-2ന് എഫ്സി സെന്റ് പൗളിയെ തോൽപ്പിച്ചു.
ഒന്നാം സ്ഥാനക്കാർക്കായി ലെറോയ് സേനെ (53’, 71’) ഇരട്ട ഗോൾ നേടിയപ്പോൾ ഒരു ഗോൾ ഹാരി കെയ്നും (17’) സ്വന്തമാക്കി. സെന്റ് പൗളിക്കായി എലിയാസ് സാദ് (27’), ലാറസ് റിറ്റ്സ്ക (90+3’) എന്നിവരാണ് ഗോൾ നേടിയത്.
ലീഗിൽ ഇനി ഏഴു മത്സരങ്ങൾ കൂടിശേഷിക്കേ 27 കളിയിൽ ബയേണിന് 65 പോയിന്റാണുള്ളത്. ഇത്രതന്നെ മത്സരങ്ങളിൽ 59 പോയിന്റുള്ള ബെയർ ലെവർകൂസനാണ് രണ്ടാമത്.
ഗ്രേറ്റ് ഇന്ത്യന്‍ കോസ്റ്റല്‍ സൈക്ലത്തോണ്‍ കൊച്ചിയിലെത്തി
കൊച്ചി: 56-ാമത് സിഐഎസ്എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) സംഘടിപ്പിച്ച ഗ്രേറ്റ് ഇന്ത്യന്‍ കോസ്റ്റല്‍ സൈക്ലത്തോണ്‍ കൊച്ചിയിലെത്തി. സിഐഎസ്എഫ് ഡിഐജി ആര്. പൊന്നിയുടെ നേതൃത്വത്തില്‍ രാജേന്ദ്ര മൈതാനിയില്‍ സൈക്ലിസ്റ്റുകളെ സ്വാഗതം ചെയ്തു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ, സിയാല്‍ സീനിയര്‍ കമന്‍ഡാന്റ് നാഗേന്ദ്ര, ഫാക്ട് കൊച്ചി കമാന്‍ഡന്റ് അനൂപ് സിന്‍ഹ, സിനിമാ താരങ്ങളായ മഞ്ജു വാര്യര്‍, സൗബിന് ഷാഹിര്‍, കായിക താരങ്ങളായ മുരളി കുമാര്‍, സോജ സിയ, ടോം ജോസ്, ജോയ് ആന്റണി, ജോര്‍ജ് തോമസ് തുടങ്ങിയവരും പങ്കെടുത്തു.
14 വനിതകളടക്കം 125 സമര്‍പ്പിത സിഐഎസ്എഫ് സൈക്ലിസ്റ്റുകളാണ് പര്യടനത്തിലുള്ളത്. മുംബൈ, ഗോവ, മംഗളൂരു, കൊച്ചി, ഹാല്‍ദിയ, കൊണാര്‍ക്ക്, വിശാഖപട്ടണം, ചെന്നൈ, പോണ്ടിച്ചേരി എന്നിവയുള്‍പ്പെടെയുള്ള പ്രധാന തീരദേശ നഗരങ്ങളിലൂടെ സഞ്ചരിച്ച് ഇന്ന് കന്യാകുമാരിയിലെ സ്വാമി വിവേകാനന്ദ സ്മാരകത്തില്‍ യാത്ര സമാപിക്കും.
മുംബൈക്കെതിരേ ഗുജറാത്തിന് ജയം
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി20 ക്രിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസിന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 36 റണ്‍സിന് ഗുജറാത്ത് തകർത്തു.
സായ് സുദർശന്റെ സുന്ദര അർധസെഞ്ചുറിയും ശുഭ്മാൻ ഗില്ലിന്റെയും ജോസ് ബട്ലറുടെയും മികച്ച ബാറ്റിംഗുമാണ് ഗുജറാത്തിന് ജയം സമ്മാനിച്ചത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഒന്‍പതാം മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത മുംബൈക്ക് തീരുമാനം തെറ്റിയെന്ന് ബോധ്യപ്പെടാൻ അധികസമയം വേണ്ടി വന്നില്ല.
സായ് സുദർശൻ- ശുഭ്മാൻ ഗിൽ ഓപ്പണിംഗ് സഖ്യം തകർത്തടിച്ചു. അതേസമയം മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് തുടക്കം മുതൽ വിക്കറ്റുകൾ പൊഴിഞ്ഞത് വിനയായി. തിലക് വർമ- സൂര്യകുമാർ യാദവ് കൂട്ടുകെട്ട് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജയം നേടാൻ സാധിച്ചില്ല.
ടീമിലേക്ക് തിരിച്ചെത്തിയ ഹാർദിക് പാണ്ഡ്യക്ക് രണ്ടു വിക്കറ്റുകൾ നേടാനായെങ്കിലും നിർണായക സമയത്ത് ബാറ്റിംഗിൽ ഇംപാക്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞില്ല. പതിനൊന്ന് റണ്‍സാണ് പാണ്ഡ്യയുടെ സന്പാദ്യം. ഗുജറാത്തിന്റെ സായ് സുദർശനാണ് കളിയിലെ താരം. സ്കോർ: ഗുജറാത്ത്: 20 ഓവറിൽ 196/8. മുംബൈ: 20 ഓവറിൽ 160/6.
തകർപ്പൻ തുടക്കം:
ഗുജറാത്തിനുവേണ്ടി സായ് സുദർശൻ- ശുഭ്മാൻ ഗിൽ ഓപ്പണിംഗ് സഖ്യം മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 8.3 ഓവറിൽ 78 റണ്‍സിൽ എത്തിച്ചു. സായ് സുദർശൻ 41 പന്തിൽ 63 റണ്‍സും ഗിൽ 27 പന്തിൽ 38 റണ്‍സും നേടി. മൂന്നാം നന്പരിലിറങ്ങിയ ജോസ് ബട്ലർ 24 പന്തിൽ 39 റണ്‍സ് നേടിയതോടെ മികച്ച സ്കോറിലേക്ക് ഗുജറാത്ത് എത്തി.
താളം കണ്ടെത്താനായില്ല:
197 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്ക് ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ട് പന്തിൽ എട്ട് റണ്‍സുമായി രോഹിത് ശർമ വീണു. പിന്നാലെ ആറ് റണ്‍സുമായി സഹ ഓപ്പണർ റിയാൻ റിക്കിൾട്ടനും മടങ്ങി. തിലക് വർമ (39)- സൂര്യകുമാർ യാദവ് (48) സഖ്യമാണ് മത്സരത്തിലേക്ക് മുംബൈയെ തിരികെ കൊണ്ടുവന്നത്.
മുംബൈക്കുവേണ്ടി ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റും ട്രെന്റ് ബോൾട്ട്, ദീപക് ചാഹർ, മുജഏബ് റഹ്മാൻ,സത്യനാരായണ രാജു എന്നിവർ ഓരോ വിക്കറ്റും നേടി. ഗുജറാത്തിനുവേണ്ടി മുഹമ്മദ് സിറാജും പ്രസീദ് കുഷ്ണയും രണ്ട് വിക്കറ്റ് വീതവും കാഗിസോ റബാഡ, സായ് കിഷോർ എന്നിവർ ഓരോ വിക്കറ്റും നേടി.
ചിന്നത്തലയെ പിന്നിലാക്കി തല
ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സിനായി ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയ താരമെന്ന റിക്കാർഡ് ഇനി എം.എസ്. ധോണിയുടെ പേരിൽ. 236 മത്സരങ്ങളിൽനിന്ന് ചെന്നൈക്കായി ധോണി 4,699 റണ്‍സ് നേടി. 22 അർധസെഞ്ചുറി നേടിയ ധോണിയുടെ സ്ട്രൈക്ക് റേറ്റ് 139.43 ആണ്. 40.50 ശരാശരിയുമുണ്ട്.
ചിന്ന തല സുരേഷ് റെയ്നയുടെ 176 മത്സരങ്ങളിൽനിന്ന് 4,687 റണ്‍സ് റിക്കാർഡാണ് ധോണി മറികടന്നത്. ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിലാണ് ധോണി ഈ നേട്ടം കൈവരിച്ചത്.
മത്സരത്തിന്റെ 16ാം ഓവറിൽ അശ്വിൻ പുറത്തായപ്പോഴാണ് ധോണി ബാറ്റിങ്ങിന് ഇറങ്ങിയത്.ആ സമയത്ത് ചെന്നൈയ്ക്ക് 28 പന്തിൽ ജയിക്കാൻ 98 റണ്‍സ് കൂടി വേണമെന്നിരിക്കേ 16 പന്തിൽ 30 റണ്‍സ് നേടിയാണ് ധോണി റിക്കാർഡിലേക്ക് എത്തിയത്. മത്സരത്തിൽ ചെന്നൈ 50 റണ്‍സ് തോൽവി വഴങ്ങി.
ബാറ്റിംഗ് ബൗളിംഗ് വാർ: ഡൽഹി- ഹൈദരാബാദ് പോരാട്ടം
വിശാഖപ്പട്ടണം: വിജയം തുടരാൻ ഡൽഹി ക്യാപിറ്റൽസും വിജയ വഴിയിൽ തിരിച്ചെത്താൻ സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്നിറങ്ങും. ഐപിഎൽ സീസണിലെ പത്താം മത്സരമം വിശാഖപട്ടണം എസിഎ വിഡിസിഎ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 3.30ന് നടക്കും. ലക്നോവിനെതിരായ ത്രില്ലർ പോരാട്ട ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഡൽഹി മത്സരത്തിനിറങ്ങുന്നത്.
ലക്നോ ഉയർത്തിയ കൂറ്റൻ സ്കോർ അശുതോഷ് ശർമയുടെയും വിപ്രാജ് നിഗത്തിന്റെയും തകർപ്പനടിയിലൂടെയാണ് തോൽവിയുടെ വക്കില്‍നിന്ന് മറികടന്നത്.
അതേസമയം ലക്നോവിനോടുതന്നെ തോൽവി വഴങ്ങിയ സണ്‍റൈസേഴ്സ് വിജയ വഴിയിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.
ഗതിനിര്‍ണയം:
ബാറ്റർ കെ.എൽ. രാഹുൽകൂടി എത്തുന്നതോടെ ഡൽഹി കൂടുതൽ കരുത്തരാകും. എന്നാൽ സണ്‍റൈസേഴ്സിന്റെ അഭിഷേക് ശർമ- ട്രാവിസ് ഹെഡ് ഓപ്പണിംഗ് സഖ്യം ഇഷാൻ കിഷൻ, ഹെന്്റിച്ച് ക്ലാസൻ എന്നിവരടങ്ങുന്ന വെടിക്കെട്ട് ബാറ്റിംഗ് നിരയെ ഡൽഹി ബൗളിംഗ് താരങ്ങൾ എങ്ങനെ പിടിച്ചുകെട്ടുമെന്നതിൽ ആശ്രയിച്ചിരിക്കും മത്സരവിധി.
മിച്ചൽ സ്റ്റാർക്ക്, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർക്കാണ് സണ്‍റൈസേഴ്സ് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടനുള്ള ചുമതല.
24 മത്സരങ്ങളിൽ നേർക്കുനേർ പോരാടിയപ്പോൾ 13 ജയത്തിന്റെ മുൻതൂക്കം സണ്‍റൈസേഴ്സിനുണ്ട്. ഡൽഹി 11 ജയം സ്വന്തമാക്കി.
വിജയവഴി തേടി: രാജസ്ഥാനും ചെന്നൈയും നേര്‍ക്കുനേര്‍
ഗുവാഹത്തി: തോൽവിയിൽനിന്നു കരകയറാൻ ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും ഇന്നിറങ്ങും. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ തോൽവിയിൽനിന്ന് കരകയറുകയാണ് ചെന്നൈയുടെ ലക്ഷ്യം. കോൽക്കത്തയ്ക്കെതിരേ തോൽവി ഏറ്റുവാങ്ങിയാണ് രാജസ്ഥാനും മത്സരത്തിനിറങ്ങുന്നത്.
ഗുവാഹത്തി എസിഎ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തിന് ഒരുക്കിയിരിക്കുന്നത് സ്ലോ പിച്ചാണ്. മികച്ച സ്പിന്നർമാർ അടങ്ങുന്ന ചെന്നൈക്ക് ഇത് മുൻതൂക്കം നൽകും.
തലവേദന:
ചെറിയ ടോട്ടൽ പിൻതുടർന്നിട്ടും ജയം നേടാൻ കഴിയാതെ പോയത് ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനെയും കോച്ച് സ്റ്റീഫൻ ഫ്ളെമിങ്ങിനെയും നിരാശപ്പെടുത്തി. ബാറ്റിംഗ് പൊസിഷനിൽ ഒത്തിണക്കം ഇല്ല. കഴിഞ്ഞ മത്സരത്തിൽ ധോണി അവസാനം ഇറങ്ങിയത് വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചു. അതേസമയം ക്യാപ്റ്റൻസിയിൽ പരിചയസന്പന്നനല്ലാത്ത റയാൻ പരാഗിന് കീഴിൽ മത്സരത്തിനിറങ്ങുന്ന രാജസ്ഥാന് സ്ഥിരത നിലിനർത്താൻ കഴിയുന്നില്ല.
മുൻതൂക്കം:
ഏത് ബാറ്റർമാരെയും വീഴ്ത്താൻ മികവുള്ള സ്പിന്നർമാരുടെ സംഘമാണ് ചെന്നൈയുടെ നേട്ടം. നൂർ അഹമ്മദ്, മതീഷ് പതിരണ സഖ്യം വിക്കറ്റ് വേട്ടയിൽ മിന്നും ഫോമിലാണ്. ആർ. അശ്വിനും, രവീന്ദ്ര ജഡേജയും കൂടി അടങ്ങുന്ന സ്പിൻ കെണിയിൽ ആരും വീഴും. തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ, ജോഫ്ര ആർച്ചർ അടങ്ങുന്ന പേസ് ആക്രമണത്തിലാണ് ഡൽഹിയുടെ ആശ്രയം.
29 മത്സരങ്ങളിൽ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ 16 ജയം ചെന്നൈക്കൊപ്പമായിരുന്നു. 13 ജയം രാജസ്ഥാൻ സ്വന്തമാക്കി.
നേപ്പിയർ: പാക്കിസ്ഥാനെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം. തകർപ്പനടികളുമായി കളം നിറഞ്ഞ കീവികൾ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 344 റണ്‍സെടുത്തു. ഒരു ഘട്ടത്തിൽ ത്രില്ലർ ക്ലൈമാക്സ് പ്രതീക്ഷിച്ച മത്സരത്തിൽ പക്ഷെ പാക്കിസ്ഥാൻ 73 റണ്‍സിന്റെ തോൽവി ഏറ്റുവാങ്ങി.
സ്വന്തം തട്ടകത്തിലെ നേപ്പിയർ മക്ലീന് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആധികാരിക ജയം നേടിയ ന്യൂസിലൻഡ് മൂന്ന് മത്സര ഏകദിന പരന്പരയിൽ 1-0ന് മുന്നിലെത്തി. സ്കോർ: ന്യൂസിലൻഡ്: 50 ഓവറിൽ 344/9. പാക്കിസ്ഥാൻ: 44.1 ഓവറിൽ 271.
മാർക് ചാപ്മാന്റെ 111 പന്തിൽ 132 റണ്‍സ് സെഞ്ചുറി മികവിലാണ് ന്യൂസിലൻഡ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഡാരൽ മിച്ചലുമൊത്ത് 199 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ട് നിർണായകമായി. മിച്ചൽ 84 പന്തിൽ 76 റണ്‍സ് നേടി. കീവികൾക്കായി ഏകദിന അരങ്ങേറ്റം നടത്തിയ മുഹമ്മദ് അബ്ബാസ് അതിവേഗ റിക്കാർഡ് അർധസെഞ്ചുറി കുറിച്ചതോടെ സ്കോർ 344ലെത്തി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 39-ാം ഓവറിൽ 249-3 എന്ന മികച്ച നിലയിലായിരുന്നു. എന്നാൽ ബാബർ അസം പുറത്തായതോടെ പാക്കിസ്ഥാൻ കൂട്ടത്തകർച്ച നേരിട്ടു.
22 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച ഏഴ് വിക്കറ്റുകളും നഷ്ടമാക്കിയാണ് പാക്കിസ്ഥാൻ വൻ തോൽവി വഴങ്ങിയത്. ഏപ്രിൽ രണ്ടിന് രണ്ടാം മത്സരം നടക്കും.
ഏകദിന അരങ്ങേറ്റത്തിൽ അതിവേഗ 50 ; ഇനി അവകാശി മുഹമ്മദ് അബ്ബാസ്
ഏകദിന അരങ്ങേറ്റത്തിലെ അതിവേഗ അർധ സെഞ്ചുറിയുടെ ലോക റിക്കാർഡ് ഇനി ന്യൂസിലൻഡ് താരം മുഹമ്മദ് അബ്ബാസിന്റെ പേരിൽ. പാക്കിസ്ഥാനെതിരേ 24 പന്തിൽ അർധസെഞ്ചുറി തികച്ചാണ് മുഹമ്മദ് അബ്ബാസ് ലോക റിക്കാർഡ് സ്വന്തം പേരിൽ കുറിച്ചത്.
ഏകദിന അരങ്ങേറ്റത്തിൽ 26 പന്തിൽ അർധസെഞ്ചുറി തികച്ച ഇന്ത്യയുടെ ക്രുനാൽ പാണ്ഡ്യയുടെ പേരിലുള്ള റിക്കാർഡാണ് മുഹമ്മദ് അബ്ബാസ് തകർത്തത്. 2021ൽ ഇംഗ്ലണ്ടിനെതിരേ ആയിരുന്നു ക്രുനാൽ പാണ്ഡ്യ 26 പന്തിൽ അർധസെഞ്ചുറി തികച്ച് ഏകദിന അരങ്ങേറ്റത്തിലെ അതിവേഗ ഫിഫ്റ്റിയുടെ റിക്കാർഡ് സ്വന്തമാക്കിയത്.
പാക്കിസ്ഥാനെതിരേ ന്യൂസിലൻഡിനായി ആറാം നന്പറിലാണ് 21കാരനായ മുഹമ്മദ് അബ്ബാസ് ബാറ്റിംഗിനിറങ്ങിയത്. ക്രീസിലെത്തിയതിന് പിന്നാലെ തകർത്തടിച്ച അബ്ബാസ് കിവീസ് സ്കോർ 350ന് അടുത്തെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 26 പന്തിൽ അബ്ബാസ് 52 റണ്‍സെടുത്തു.
ക്രുനാൽ പാണ്ഡ്യക്ക് പുറമെ വെസ്റ്റ് ഇൻഡീസിന്റെ അലിക് അൽതാനസെയും ഏകദിന അരങ്ങേറ്റത്തിൽ 26 പന്തിൽ അർധസെഞ്ചുറി തികച്ചിട്ടുണ്ട്. 2021ൽ ഇന്ത്യയുടെ ഇഷാൻ കിഷൻ 33 പന്തിൽ ശ്രീലങ്കയ്ക്കെതിരേ അർധസെഞ്ചുറി തികച്ചിട്ടുണ്ട്.
തുടര്‍ തോല്‍വി; പരിശീലകനെ പുറത്താക്കി ബ്രസീൽ
സാവോപോളോ: ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ അർജന്റീനയോട് കനത്ത തോൽവി വഴങ്ങിയതിനു പിന്നാലെ പരിശീലകൻ ഡോറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ.
ഇടക്കാല പരിശീലകനായിരുന്ന ഫെർണാണ്ടോ ഡിനിസിന് പകരക്കാരനായി കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ഡോറിവൽ ജൂനിയർ ബ്രസീലിന്റെ പരിശീലകനായി ചുമതലയേറ്റത്.
വെംബ്ലിയിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു തുടങ്ങിയെങ്കിലും അഞ്ച് തവണ ലോക ചാന്പ്യൻമാരായിട്ടുള്ള ബ്രസീലിന് വിജയത്തുടർച്ച നൽകാൻ ഡോറിവലിന് കഴിഞ്ഞില്ല. ഡോറിവൽ ജൂനിയറിന്റെ കീഴിൽ കളിച്ച 16 മത്സരങ്ങളിൽ ഏഴ് ജയം മാത്രമാണ് ബ്രസീൽ സ്വന്തമാക്കിയത്.
കഴിഞ്ഞ ആഴ്ച നടന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ഒന്നിനെതിരേ നാലു ഗോളിനാണ് നിലിവലെ ലോക ചാന്പ്യൻമാരായ അർജന്റീന ബ്രസീലിനെ തകർത്തത്. ഇതോടെ അർജന്റീന അടുത്ത വർഷത്തെ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടിയപ്പോൾ ലാറ്റിനമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ നിലവിൽ നാലാം സ്ഥാനത്തുള്ള ബ്രസീലിന് ഇനിയും യോഗ്യത ഉറപ്പാക്കാനായിട്ടില്ല.
കോപ അമേരിക്കയിൽ ഉറുഗ്വേയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ബ്രസീൽ ക്വാർട്ടറിൽ പുറത്തായിരുന്നു. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ പരാഗ്വേയോട് തോൽക്കുകയും വെനസ്വേലയോട് സമനില വഴങ്ങുകയും ചെയ്തതിന് പിന്നാലെ അർജന്റീനയോടുകൂടി നാണംകെട്ട തോൽവി വഴങ്ങിയതോടെ ഡോറിവലിന്റെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായിരുന്നു.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജൂണ്‍ നാലിന് ആദ്യ പോരാട്ടത്തിനിറങ്ങുന്നതിനു മുന്‍പ് പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുംബൈയെ അഞ്ചു ഗോളുകൾക്ക് തകര്‍ത്ത് ബംഗളൂരു സെമിയിൽ
ബംഗളൂരു: ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫ് ആദ്യ മത്സരത്തിൽ മുംബൈ എഫ്സിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് ബംഗളൂരു എഫ്സി സെമിഫൈനലിൽ കടന്നു.
ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്‍പതാം മിനിറ്റിൽ തന്നെ മുംബൈയുടെ വല കുലുങ്ങി.
സുരേഷ് സിംഗ് വാംഗ്ജാം (9’), പെനാൽറ്റിയിലൂടെ എഡ്ജർ മെൻഡസ് (42’), റിയാൻ വില്ല്യംസ് (62’), സുനിൽ ഛേത്രി (76’), ജോർജ് പെരേര്യ ഡിയാസ് (83’) എന്നിവരാണ് ബംഗളൂരുവിനായി സ്കോർ ചെയ്തത്. ജയത്തോടെ 24 മത്സരങ്ങളിൽനിന്ന് 38 പോയിന്റുമായി ബംഗളൂരു മൂന്നാം സ്ഥാനത്ത് എത്തി.
ഇന്ന് നടക്കുന്ന രണ്ടാം പ്ലേ ഓഫിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്പുർ എഫ്സിയെ നേരിടും.
മയാമി ഓപ്പണ്‍: ജോക്കോവിച്ച് ഫൈനലിൽ
മയാമി: മയാമി ഓപ്പണ്‍ ടെന്നീസ് സെമിഫൈനലിൽ ഗ്രിഗർ ദ്രിമിത്രോവിനെ 6-2, 6-3 സ്കോറിന് തോൽപ്പിച്ച് ഫൈനലിലെത്തിയ നൊവാക് ജോക്കോവിച്ച് കരിയറിലെ 100-ാം സിംഗിൾസ് കിരീടത്തിന് ഒരു ജയം അകലെ.
ദ്രിമിത്രോവുമായുള്ള സെമിഫൈനലില്‍ 69 മിനിറ്റിൽ ജോക്കോവിച്ച് ജയം നേടി. എടിപി മാസ്റ്റേഴ്സ് 1000 ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റിക്കാർഡും ഇനി 37കാരനായ ജോക്കോവിച്ചിന്റെ പേരിലറിയപ്പെടും.
ആറ് തവണ മയാമി ഓപ്പണ്‍ ചാന്പ്യനായ ജോക്കോവിച്ച് ഇന്ന് നടക്കുന്ന ഫൈനലിൽ ചെക്ക് റിപ്പബ്ലിക് താരം ജേക്കബ് മെൻസിക്കിനെ നേരിടും.
ബിസിസിഐ യോഗം മാറ്റി
മുംബൈ: അടുത്ത വർഷത്തേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളുടെ വാർഷിക കരാർ തീരുമാനിക്കാനുള്ള ബിസിസിഐ യോഗം മാറ്റി. കോച്ച് ഗൗതം ഗംഭീർ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനായി വിദേശത്തായിനാലാണ് യോഗം മാറ്റിവച്ചതെന്നാണ് സൂചന.
സീനിയർ താരങ്ങളുടെ വാർഷിക കരാർ പുതുക്കലും, ജൂണിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുന്ന കാര്യത്തിലെ തീരുമാനങ്ങളുമായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ട.
ജയത്തോടെ രണ്ടാം സ്ഥാനം പിടിച്ച് ലവർകൂസണ്
ജർമനി: ജർമൻ ബുണ്ടസ് ലീഗ ഫുട്ബോളിൽ തകർപ്പൻ ജയത്തോടെ മൂന്നു പോയിന്റ് നേടി ബയേണ്‍ മ്യൂണിക്കിന് (62) പിന്നിൽ മൂന്നു പോയിന്റ് വ്യത്യാസത്തിൽ ബയർ ലവർകൂസണ് (59) പട്ടികയിൽ രണ്ടാം സ്ഥാനം പിടിച്ചു.
ബേ അരീന ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബയർ ലവർകൂസണ് 3-1നാണ് ബിഎഫ്എൽ ബോച്ചുമിനെ തോൽപ്പിച്ചത്.
അലക്സി ഗാർസിയ (20), വിക്ടർ ബോണിഫേസ് (60), അമിൻ അഡ്ലി (87) എന്നിവരാണ് ലവർകൂസണായി സ്കോർ ചെയ്തത്. 26-ാം മിനിറ്റിൽ ഫെലിക്സ് പാസ്ലാക് ആണ് ബോച്ചുമിനായി ഏക ഗോൾ നേടിയത്.
എഫ്ഐബിഎ ഏഷ്യാ കപ്പ് 3X3: ഇന്ത്യ ക്വാർട്ടർ ഫൈനലിൽ ന്യൂസിലൻഡിനെതിരേ
കോണ്ടിനെന്റൽ ചാന്പ്യൻഷിപ്പിന്റെ എട്ടാം പതിപ്പായ പുരുഷ ടൂർണമെന്റായ എഫ്ഐബിഎ 3X3 ഏഷ്യാ കപ്പ് ബാസ്കറ്റ്ബോൾ ക്വാർട്ടർ ഫൈനലിൽ ഞായറാഴ്ച ഇന്ത്യ പുരുഷ ടീം ന്യൂസിലൻഡിനെ നേരിടും.
ഇന്ത്യക്കും ന്യൂസിലൻഡിനും പുറമേ, ഓസ്ട്രേലിയ, ചൈന, ജപ്പാൻ, മംഗോളിയ, ഖത്തർ, സിംഗപ്പുർ എന്നിവരാണ് അവസാന എട്ട് നോക്കൗട്ടിൽ ഇടം നേടിയത്.
സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബോൾ മുള്ളൻകൊല്ലിയിൽ
കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കുമുള്ള 49-ാമത് കേരള സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് ഏപ്രിൽ 29 മുതൽ മേയ് നാലു വരെ വയനാട്ടിലെ മുള്ളൻകൊല്ലിയിലെ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഫ്ലഡ് ലിറ്റ് ബാസ്കറ്റ്ബോൾ കോർട്ടിൽ നടക്കും.
75-ാമത് ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള സംസ്ഥാന ടീമിനെ ഈ ചാന്പ്യൻഷിപ്പിൽനിന്ന് തെരഞ്ഞെടുക്കും.
ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹോം ഗ്രൗണ്ടിൽ 50 റണ്‍സിന്റെ തകർപ്പൻ ജയവുമായി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് 18-ാം സീസണിൽ ജയം തുടർന്നു.
ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ബംഗളൂരു 20 ഓവറിൽ 196 റണ്‍സ് പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ ചെന്നൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. സ്കോർ: ബംഗളൂരു: 20 ഓവറിൽ 196/7. ചെന്നൈ: 20 ഓവറിൽ 146/8.
മികച്ച തുടക്കം:
ബംഗളൂരു നിരയിൽ ഓപ്പണർ ഫിൽ സോൾട്ട് (16 പന്തിൽ 32 റണ്‍സ്) വെടിക്കെട്ട് തുടക്കം നൽകി. 4.5 ഓവറിൽ കോഹ്ലിയുമൊത്തുള്ള പാർട്ണർഷിപ്പ് പിരിയുന്പോൾ സ്കോർ 45 റണ്‍സിലെത്തി. മെല്ലെപോക്ക് തുടർന്ന കോഹ്ലി ക്കൊപ്പം ചേർന്ന ദേവ്ദത്ത് പടിക്കൽ സോൾട്ട് അവസാനിപ്പിച്ചടുത്തുനിന്ന്് തുടങ്ങി. 14 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സും സഹിതം 27 റണ്‍സുമായി പടിക്കൽ മടങ്ങുന്പോൾ സ്കോർ 7.5 ഓവറിൽ 76 റണ്‍സ്. പിന്നീടെത്തിയ ക്യാപ്റ്റൻ രജത് പാട്ടിദർ (32 പന്തിൽ 51 റണ്‍സ്) അർധസെഞ്ചുറിയുമായി മുന്നേറിയതോടെ മികച്ച ടോട്ടലിലേക്ക് ബംഗളൂരു നീങ്ങി.
ഒടുവിൽ ടിം ടേവിട്ട് എട്ട് പന്തിൽ 22 റണ്‍സുമായി അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ സ്കോർ 196ൽ എത്തി. ഇടവേളകളിൽ വിക്കറ്റുകൾ പൊഴിഞ്ഞെങ്കിലും ബാറ്റ് എടുത്തവരെല്ലാം സംഭാവനകൾ നൽകിയത് ബംഗളൂരുവിന് രക്ഷയായി.
പതറിയ മറുപടി:
ചെന്നൈയുടെ മറുപടി പതറിയ തുടക്കത്തോടെയായിരുന്നു. സ്കോർ എട്ടിലെത്തിയപ്പോൾ ഓപ്പണർ രാഹുൽ ത്രിപാതി അഞ്ച് റണ്‍സുമായി മടങ്ങി. പിന്നാലെ എത്തിയ ഋതുരാജ് ഗെയ്ക്വാദ് (0), ദീപക് ഹൂഡ (4), സാം കറണ്‍ (8) എന്നിവർ രണ്ടക്കം കാണാതെ പുറത്തായി. ഒരറ്റത്ത് വിക്കറ്റുകൾ പൊഴിയുന്പോഴും രചിൻ രവീന്ദ്ര സ്കോർ മുന്നോട്ട് നയിച്ചു. 31 പന്തിൽ 41 റണ്‍സുമായി അഞ്ചാമനായി താരം പുറത്തായി. ശിവം ദുബെ (19), രവീന്ദ്ര ജഡേജ (25), മഹേന്ദർസിംഗ് ധോണി (16 പന്തിൽ 30 റണ്‍സ്) എന്നിവർ പൊരുതിയെങ്കിലും ജയം അകന്നിരുന്നു.
ബംഗളൂരുവിനായി ജോഷ് ഹെയ്സൽവുഡ് 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ യഷ് ദയാൽ, ലിയാം ലിവിങ്സ്റ്റണ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വർ കുമാർ ഒരു വിക്കറ്റും നേടി. നൂർ അഹമ്മദിന്റെ മികച്ച പന്തുകൾക്ക് മുന്നിൽ മാത്രമാണ് ബംഗളൂരു ബാറ്റർമാർ പതറിയത്.
കഴിഞ്ഞ മത്സരത്തിലെ ഫോം തുടർന്ന നൂർ അഹമ്മദ് നാല് ഓവറിൽ 36 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി. മതീഷ പതിരണ രണ്ടും ഖലീൽ അഹമ്മദ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റും ചെന്നൈക്കായി നേടി.
രണ്ടു മത്സരങ്ങളിൽ രണ്ട് ജയവുമായി ബംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ചെന്നൈ രണ്ടു മത്സരങ്ങളിൽ ഒരു ജയവുമായി ഏഴാം സ്ഥാനത്തും.
ഐപിഎല്‍: വിജയം തേടി മുംബൈയും ഗുജറാത്തും
അഹമ്മദാബാദ്: ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവോടെ വിജയത്തുടക്കമിടാൻ മുംബൈ ഇന്ത്യൻസ് ഐപിഎൽ സീസണ് ഒന്‍പതാം മത്സരത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.
ആദ്യ മത്സരത്തിലെ തോൽവി മറക്കുന്നതിനൊപ്പം താളം കണ്ടെത്തി ടൂർണമെന്റിലേക്ക് തിരിച്ചുവരികയാണ് മുംബൈയുടെ ലക്ഷ്യം. വിലക്കിനെ തുടർന്ന് ആദ്യമത്സരം നഷ്ടമായ ഹാർദിക്കിന്റെ തിരിച്ചുവരവ് മുംബൈക്ക് ശക്തി പകരും.
ആദ്യമത്സരത്തിൽ പഞ്ചാബിനോട് പൊരുതിത്തോറ്റ ഗുജറാത്തും ജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാത്ത മത്സരത്തിൽ തീപാറും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ റണ്‍സ് ഒഴുകാതെ തരമില്ല. രോഹിത് ശർമ മികച്ച തുടക്കം നൽകിയാൽ മുംബൈ കുതിക്കും. സൂര്യകുമാർ യാദവ് ഫോം കണ്ടെത്താത്തതാണ് തിരിച്ചടി. ഹാർദിക് പാണ്ഡ്യ എത്തുന്നതോടെ അതിവേഗ ബാറ്റിംഗിനൊപ്പം പേസ് ആക്രമണത്തിനും ശക്തികൂടും. മലയാളി താരം വിഘ്നേഷ് പുത്തൂരും മുംബൈ പ്രതീക്ഷയാണ്.
ശുഭ്മാൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ബട്ലർക്കൊപ്പമുള്ള സ്ഫോടനാത്മക ഓപ്പണിംഗിൽ പ്രതീക്ഷ അർപ്പിച്ചാണിറങ്ങുന്നത്. രാഹുൽ തെവാട്ടിയയുടെ ഓൾറൗണ്ട് മികവും ശക്തിയാണ്.
ഫിഫ 3X3 ഏഷ്യാ കപ്പ് ബാസ്കറ്റ്ബോൾ; ചരിത്രം രചിച്ച് ഇന്ത്യ ക്വാർട്ടർ ഫൈനലിൽ
ഫിഫ 3X3 ഏഷ്യാ കപ്പ് ബാസ്കറ്റ്ബോൾ പുരുഷ വിഭാഗം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചുകൊണ്ട് ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. പൂൾ ബിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ചൈനീസ് തായ്പേയിയെ 21-18ന് പരാജയപ്പെടുത്തിയപ്പോൾ വൈകിട്ട് രണ്ടാം സീഡായ ചൈനയോട് അവസാന നിമിഷം വരെ പൊരുതിയ ശേഷം 19-21 പരാജയപെട്ടു.
രാവിലെ ചൈനീസ് തായ്പേയുമായി നടന്ന മത്സരത്തില്‍ അരവിന്ദ് മുത്തു കൃഷ്ണൻ 9 പോയിന്റുകളും 4 റീബൗണ്ടുകളും നേടി ടോപ് സ്കോററായി. ഹർഷ് ഡാഗർ 4 പോയിന്റുകളും 6 റീബൗണ്ടുകളും നേടിയപ്പോൾ കുശാൽ സിംഗ് 4 പോയിന്റുകളും 2 റീബൗണ്ടുകളും നേടി.പ്രണവ് പ്രിൻസ് നാല് പോയിന്റുകളും നാലു റീബൗണ്ടുകളും നേടി.
വൈകിട്ട് രണ്ടാം സീഡായ ശക്തരായ ചൈനയോട് ഒരു സമയം മൂന്ന് പോയിന്റ് വരെ ലീഡ് നേടാനായി, പക്ഷേ ചൈനയുടെ പരിചയസന്പത്ത് അവരെ വീണ്ടും 19 -17 എന്ന ലീഡിൽ എത്തിച്ചു, കളി തീരാൻ ഒരു മിനിറ്റും ആറ് സെക്കന്‍ഡും ശേഷിക്കെ വീണ്ടും ഇന്ത്യ അരവിവിന്ദിന്റെ രണ്ടു ഫ്രീത്രോയിലൂടെ 19-19 എന്ന സ്കോറിൽ സമനില നേടി, പക്ഷേ പരിചയസന്പന്നരായ ചൈന ഹാൻയു ഗുവോയിലൂടേ 21-19ല്‍ വിജയം കരസ്തമാക്കി.
ഇന്ത്യക്കുവേണ്ടി അരവിന്ദ് പത്തു പോയിന്റും നാലു റീബൗണ്ടും പ്രണവ് അഞ്ച് പോയിന്റും നാലു റീബൗണ്ടും ഹർഷ് ദാഗർ നാലു പോയിന്റും രണ്ടു റീബൗണ്ടുകളും നേടി. യോഗ്യതാ റൗണ്ടുകളിൽ ആദ്യ നാലു മത്സരങ്ങളിൽ ഇന്ത്യയുടെ മൂന്ന് വിജയങ്ങളിലും ഡാഗർ മികച്ച പ്രകടനം കാഴ്ചവച്ചു. എല്ലാ മത്സരങ്ങളും നിശ്ചിത സമയത്തിനുള്ളിൽ തീർത്തു എന്നുളതാണ് മറ്റൊരു പ്രത്യേകത. ചെന്നൈ ഇന്ത്യൻ ബാങ്കിൽ ജോലിചെയ്യുന്ന പ്രണവ് തിരുവനന്തപുരം സ്വദേശിയാണ്.
പൂൾ ബിയിൽനിന്ന് ചൈന ഒന്നാമതും ഇന്ത്യ രണ്ടാമതുമായി ഫിനിഷ് ചെയ്തു ക്വാർട്ടർ ഫൈനലിലേക്ക് സ്ഥിരീകരിച്ചു. ക്വാർട്ടർ ഫൈനലില്‍ ഇന്ത്യക്കു പൂൾ ഡിയിൽ നിന്ന് ഖത്തറോ ന്യൂസിലൻഡോ ആയിരിക്കും എതിരാളികൾ.
പൂൾ ഡിയിലെ ഓപ്പണിംഗ് മത്സരത്തിൽ ഖത്തർ വിയറ്റ്നാമിനെ 21-16ന് പരാജയപ്പെടുത്തിയപ്പോൾ ന്യൂസിലൻഡ് വിയറ്റ്നാമിനെ 21-15ന് പരാജയപ്പെടുത്തി.
ഈ യുവ ടീമിലെ എല്ലാവരും എൻബിഎ അക്കദമിയിൽ ഒരുമിച്ചു കളിച്ചുവളർന്നവരാണെന്നതും പ്രത്യേകതയാണ്.
ബിസിസിഐ യോഗം ഇന്ന്; രോഹിത്തിന്റെയും കോഹ്ലിയുടെയും കരാർ പുതുക്കുന്നതിൽ ഭിന്നത
ന്യൂഡൽഹി: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെയും നായകനെയും തീരുമാനിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) യോഗം ഇന്ന് ഗോഹട്ടിയിൽ ചേരും.
താരങ്ങൾക്കുള്ള വാർഷികകരാറും ചർച്ചയാകും. രോഹിത്തിനും കോഹ്ലിക്കും കരാർ പുതുക്കിനൽകുന്നതിൽ ബിസിസിഐയിൽ ഭിന്നതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചന.
എ പ്ലസ് ഗ്രേഡിലുള്ള വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരിൽ ബുംറയൊഴികെയുള്ളവർക്ക് കരാർ പുതുക്കിനൽകുന്നതിലാണ് ഭിന്നത. മൂന്നു ഫോർമാറ്റിലും മികച്ച പ്രകടനം നടത്തുന്നവരെയാണ് ഏഴുകോടി പ്രതിഫലമുള്ള എ പ്ലസ് ഗ്രേഡിലേക്ക് പരിഗണിക്കേണ്ടതെന്നാണ് ആവശ്യം.
കഴിഞ്ഞതവണ ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യർക്ക് സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കരാർ ലഭിച്ചേക്കും. ആഭ്യന്തരക്രിക്കറ്റിൽ മിന്നുംഫോമിലുള്ള കരുണ്‍ നായർക്ക് അവസരം നല്‍കുമെന്നും റിപ്പോർട്ടുണ്ട്.
ഇംഗ്ലണ്ട് പര്യടനത്തിനു മുന്‍പ് ബിസിസിഐ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ സപ്പോർട്ട് സ്റ്റാഫിന്റെ എണ്ണം കുറയ്ക്കാനുള്ള തീരുമാനവും യോഗത്തിൽ പരിഗണിക്കാനിടയുണ്ട്.
ഇന്നത്തെ ഉന്നതതല യോഗത്തിൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ചീഫ് സെലക്ടർ അജിത് അഗാർക്കർ, ഹെഡ് കോച്ച് ഗൗതം ഗംഭീർ എന്നിവർ പങ്കെടുക്കും.
ക്രിക്കറ്റിലെ പ്രശ്നങ്ങളും പരിഹാരങ്ങളും ഡബ്ല്യുസിഎ റിപ്പോർട്ട് പുറത്തിറക്കി
ക്രിക്കറ്റ് നേരിടുന്ന പ്രധാന പ്രശ്നങ്ങളും പരിഹാരങ്ങളും നിർദേശിച്ചുകൊണ്ട് വേൾഡ് ക്രിക്കറ്റേഴ്സ് അസോസിയേഷൻ (ഡബ്ല്യുസിഎ) റിപ്പോർട്ട് പുറത്തിറക്കി.
ദേശീയമത്സരങ്ങളുടെ സുരക്ഷിത നടത്തിപ്പ്, വരുമാന വിതരണം, ട്വന്റി20 ലീഗുകളിൽ കളിക്കുന്നതിന് താരങ്ങൾക്കുള്ള നിയന്ത്രണം തുടങ്ങി എട്ട് പ്രധാന പ്രശ്നങ്ങളും പരിഹാരങ്ങളുമാണ് റിപ്പോർട്ടിൽ.
ഐസിസിയെ ഫിഫയ്ക്ക് തുല്യമായ ആഗോള ഭരണസമിതിയാക്കി മാറ്റുന്നതിനുള്ള നിർദേശവും റിപ്പോർട്ടിലുണ്ട്.
സ്പാനിഷ് ലാ ലിഗ: ബാഴ്സലോണയ്ക്ക് ജയം
സ്പെയിന്: പരാജയമറിയാതെ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ കുതിപ്പ് തുടർന്ന് ബാഴ്സലോണ.
ഒസാസുനയ്ക്കെതിരേ നടന്ന ഏകപക്ഷീയ മത്സരത്തിൽ 3-0യുടെ ആധികാരിക ജയം ആഘോഷിച്ചു. ഇതോടെ മൂന്നു പോയിന്റു കൂട്ടിച്ചേർത്ത് 28 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുമായി പട്ടികയിൽ ഒന്നാംസ്ഥാനത്ത് ശക്തരായി തുടരുന്നു.
കളിയുടെ മുക്കാൽഭാഗം എതിരാളികൾക്കു പന്ത് നല്‍കാതെ ബാഴ്സലോണ കളംനിറഞ്ഞപ്പോൾ പതിനൊന്നാം മിനിറ്റിൽ ബാഴ്സയുടെ ആദ്യഗോൾ പിറന്നു. ഫെറാൻ ടോറസാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്.
21-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഡാനി ഒര്മോ രണ്ടാം ഗോൾ നേടി. 77-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സയുടെ മൂന്നാംഗോൾ നേടി ആധിപത്യം പൂർണമാക്കി.
സബലങ്ക ഫൈനലിൽ
മയാമി: ലോക ഒന്നാം നന്പർ വനിത താരം ബലാറസിന്റെ ആര്യാന സബലങ്ക മയാമി ഓപ്പണ്‍ ടെന്നീസ് ഫൈനലിൽ.
ഇറ്റലിയുടെ ആറാം സീഡ് താരം ജാസ്മിൻ പൗളിനിയെ 6-2, 6-2ന് അനായാസം മറികടന്നു. 77 മിനിറ്റ് നീണ്ട പോരാട്ടത്തിൽ പൗളിനിക്ക് വെല്ലുവിളിയുയർത്താൻ സാധിച്ചില്ല.
“മത്സരത്തിലെ പ്രകടനത്തിൽ ഞാൻ അതീവ സന്തോഷവതിയാണ്. മയാമി ഓപ്പണ്‍ ഫൈനലിൽ പ്രവേശിച്ചതിൽ അതിലേറെ സന്തോഷിക്കുന്നു- മത്സരശേഷം സബലങ്ക പറഞ്ഞു”.
ഐഎസ്എൽ: പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്നു തുടക്കം
ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ രണ്ട് സ്ഥാനക്കാരായ കോൽക്കത്ത മോഹൻ ബഗാനും എഫ്സി ഗോവയും നേരിട്ടു സെമിഫൈനലിൽ പ്രവേശിച്ചു. മൂന്നു മുതൽ ആറു വരെ സ്ഥാനങ്ങളിലുള്ള നാലു ടീമുകളാണ് പ്ലേ ഓഫ് കളിച്ചു സെമി ബെർത്ത് ഉറപ്പിക്കാൻ പോരാടുന്നത്.
ഇന്ന് നടക്കുന്ന ആദ്യ പ്ലേ ഓഫിൽ ബംഗളൂരു എഫ്സി ഹോം ഗ്രൗണ്ടിൽ മുംബൈ സിറ്റി എഫ്സിയെ നേരിടും. 30ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്പുർ എഫ്സിയെ നേരിടും. ഈ മത്സരങ്ങളിലെ വിജയികൾ സെമിഫൈനലിൽ ഗോവയ്ക്കും മോഹൻ ബഗാനും എതിരാളികളാവും. ഏപ്രിൽ 2, 3, 6, 7 തീയതികളിലാണ് രണ്ടുപാദ സെമിഫൈനലുകൾ നടക്കുന്നത്.
സെമിഫൈനൽ ഒന്നിലെയും സെമിഫൈനൽ രണ്ടിലെയും ജേതാക്കൾ ഏപ്രിൽ 12നു നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. ഫൈനലിസ്റ്റുകളിൽ ഉയർന്ന റാങ്കിലുള്ള ടീമിന്റെ ഹോം ഗ്രൗണ്ടിലാവും പോരാട്ടം.
വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2025; ക്വാളിഫയർ പോരാട്ടം ഏപ്രില്‍ 9ന്
ന്യൂഡൽഹി: ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് പതിമൂന്നാം പതിപ്പിന് സെപ്റ്റംബറിൽ ഇന്ത്യയിൽ തുടക്കമാകും. എട്ട് ടീമുകളുടെ ടൂർണമെന്റിൽ ഇന്ത്യയടക്കം ആറ് ടീമുകൾ ഇതിനകം യോഗ്യത നേടിക്കഴിഞ്ഞു. യോഗ്യതാമത്സരങ്ങളിലൂടെ രണ്ട് സ്ഥാനങ്ങൾ സ്ഥിരീകരിക്കും.
രണ്ടു സ്ഥാനത്തിനായി ആറ് ടീമുകളുടെ ക്വാളിഫയർ പോരാട്ടം ഏപ്രിൽ ഒന്‍പതിന് പാക്കിസ്ഥാനിൽ ആരംഭിക്കും. പാക്കിസ്ഥാൻ, വെസ്റ്റിൻഡീസ്, ബംഗ്ലാദേശ്, അയർലൻഡ്, സ്കോട്ലന്ഡ്, തായ്ലൻഡ് ടീമുകളാണ് യോഗ്യതാമത്സരത്തിൽ പോരാടുന്നത്.
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇന്ത്യ എന്നീ ടീമുകളാണ് യോഗ്യത നേടിയത്. ഇന്ത്യയിൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പ് മൽസരങ്ങൾക്കു തിരുവനന്തപുരവും വേദിയാകും.
ബിസിസിഐ അപെക്സ് കൗണ്‍സിൽ യോഗത്തിലാണ് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയവും വേദിയായി തീരുമാനിച്ചത്. ഏതൊക്കെ മത്സരങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് വൈകാതെ തീരുമാനമാകും.
ഹൈദരാബാദ്: നിക്കോളാസ് പുരാനും (26 പന്തിൽ 70) മിച്ചൽ മാർഷും (31 പന്തിൽ 52) ചേർന്നു നടത്തിയ പ്രത്യാക്രമണം ചെറുത്തു നിൽക്കാൻ സാധിക്കാതെ സണ്‍റൈസേഴ്സ് ഹൈദരാബാദ് കീഴടങ്ങി.
അതോടെ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 18-ാം സീസണിൽ ലക്നോ സൂപ്പർജയന്റ്സ് ആദ്യ ജയം സ്വന്തമാക്കി. 23 പന്ത് ബാക്കിവച്ച് അഞ്ച് വിക്കറ്റിനായിരുന്നു ലക്നോയുടെ ജയന്റ് ജയം.
സ്കോർ: സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ 190/9. ലക്നോ സൂപ്പർജയന്റ്സ് 16.1 ഓവറിൽ 193/5.
പിടിച്ചുകെട്ടി
ടോസ് നേടിയ ലക്നോ സൂപ്പർ ജയന്റ്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, ഹെൻ റിച്ച് ക്ലാസൻ എന്നിങ്ങനെ നീളുന്ന വെടിക്കെട്ട് ബാറ്റിംഗ് നിരയുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആദ്യം ക്രീസിലേക്ക് അയയ്ക്കാനുള്ള ഋഷഭ് പന്തിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു പിന്നീട് ഹൈദരാബാദിൽ കണ്ടത്. മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ അഭിഷേക് ശർമയെയും (6) രണ്ടാം പന്തിൽ ഇഷാൻ കിഷനെയും (0) മടക്കി ഷാർദുൾ ഠാക്കൂർ സണ്റൈസേവ്സിന് ഇരട്ടപ്രഹരമേൽപ്പിച്ചു. നിതീഷ് കുമാർ റെഡ്ഡിയും (28 പന്തിൽ 32) ട്രാവിസ് ഹെഡും (28 പന്തിൽ 47) ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 61 റണ്‍സ് നേടി.
ഹെഡിന് ഇരട്ട ലൈഫ്
എട്ടാം ഓവറിന്റെ മൂന്നാം പന്തിൽ പ്രിൻസ് യാദവിനു മുന്നിൽ കീഴടങ്ങുന്നതിനു മുന്‍പ് ട്രാവിസ് ഹെഡിന് ഇരട്ട ലൈഫ് ലഭിച്ചു. രവി ബിഷ്ണോയിയുടെ പന്തിൽ നിക്കോളാസ് പുരാനായിരുന്നു ആദ്യം വിട്ടുകളഞ്ഞത്. തുടർന്ന് റിട്ടേണ്‍ ക്യാച്ചിനുള്ള അവസരം മുതലാക്കാൻ ബിഷ്ണോയിക്കും സാധിച്ചില്ല. ഇരുപത്തിമൂന്നുകാരനായ പ്രിൻസ് യാദവിന്റെ കന്നി വിക്കറ്റായിരുന്നു ഹെഡിന്റേത്, അതും ക്ലീൻ ബൗൾഡ്.
ഹെൻറിച്ച് ക്ലാസൻ (26) റണ്ണൗട്ടായി. അനികേത് വർമയായിരുന്നു (13 പന്തിൽ 36) സണ്‍റൈസേഴ്സ് അക്കൗണ്ടിലേക്ക് പിന്നീട് റണ്ണെത്തിച്ചത്. തുടർച്ചയായി മൂന്നു സിക്സിനുശേഷം നാലാം പന്തിൽ പുറത്തായ പാറ്റ് കമ്മിൻസും (18) ഹർഷൽ പട്ടേലും (11 പന്തിൽ 12 നോട്ടൗട്ട്) ചേർന്ന് പൊരുതാനുള്ള സ്കോറിൽ ടീമിനെ എത്തിച്ചു.
ആർക്കും വേണ്ടാത്ത ഷാർദുൾ
2025 ഐപിഎൽ ലേലത്തിൽ ആർക്കും വേണ്ടത്ത കളിക്കാരനായിരുന്നു ഷാർദുൾ ഠാക്കൂർ. എന്നാൽ, 2025 ഐപിഎല്ലിൽ നിലവിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയതിനുള്ള പർപ്പിൾ ക്യാപ്പ് ഷാർദുളിനു സ്വന്തം. മാത്രമല്ല, ഐപിഎല്ലിൽ 100 വിക്കറ്റും തികച്ചു. സണ്‍റൈസേഴ്സിനെതിരേ നാല് ഓവറിൽ 34 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് ഷാർദുൾ സ്വന്തമാക്കി. ഐപിഎല്ലിൽ താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗാണിത്.
നിക്കോ, മിച്ചൽ
191 റണ്‍സ് എന്ന ലക്ഷ്യത്തിനായി ലക്നോ സൂപ്പർജയന്റ്സിനെ മുന്നോട്ടു നയിച്ചത് മിച്ചൽ മാർഷും നിക്കോളാസ് പുരാനുമായിരുന്നു. ഇംപാക്ട് പ്ലെയറായാണ് മിച്ചൽ മാർഷ് എത്തിയത്. ഓപ്പണർ എയ്ഡൻ മാക്രം നാലു പന്തിൽ ഒരു റണ്ണുമായി പുറത്തായി.
അതോടെ നിക്കോളാസ് പുരാനും മിച്ചൽ മാർഷും ക്രീസിൽ ഒന്നിച്ചു. 26 പന്തിൽ ആറ് സിക്സും ആറ് ഫോറും അടക്കം 70 റണ്‍സ് നേടിയശേഷമാണ് പുരാൻ പുറത്തായത്. രണ്ടാം വിക്കറ്റിൽ മാർഷിന് ഒപ്പം 116 റണ്‍സ് കൂട്ടുകെട്ടുമുണ്ടാക്കി. 31 പന്തിൽ 52 റൺസുമായി മിച്ചൽ മാർഷ് പുറത്താകുന്പോൾ ലക്നോ 10.5 ഓവറിൽ 138 റൺസ് നേടിയിരുന്നു.
പുതിയ ആകാശം പുതിയ ഭൂമി...
ബാറ്റർമാർ വെടിക്കെട്ട് പൂരം തീർത്ത ആദ്യ റൗണ്ടാണ് 2025 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ കണ്ടത്. ബൗളർമാരുടെ മികച്ച പന്തുകൾപോലും അതിർത്തി കടന്നു. പുതിയ ടീമിനൊപ്പം ചേർന്ന പല താരങ്ങളും അവിശ്വസനീയ പ്രകടനം കാഴ്ചവച്ചു.
മുംബൈ കൈവിട്ട ഇഷാൻ കിഷൻ, പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ, ചെന്നൈ ഒപ്പം ചേർത്ത നൂർ അഹമ്മദ്, കൃണാൽ പാണ്ഡ്യ, ദീപക് ചാഹർ, അഷുതോഷ് ശർമ, ക്വിന്റൻ ഡികോക് എന്നിവർ മിന്നും പ്രകടനത്തിലൂടെ പഴയ ടീം മാനേജ്മെന്റിന് മറുപടി നൽകിയ താരങ്ങളാണ്. പുതിയ ജഴ്സിയിൽ ആദ്യ റൗണ്ടിൽ മിന്നും പ്രകടനം കാഴ്ചവച്ചവർ ഇവർ...
ഇഷാൻ കിഷൻ 2018 മുതൽ 2024 വരെ മുബൈ ഇന്ത്യൻസിനായി മികച്ച പ്രകടനം കാഴ്ചവച്ച ഇഷാൻ കിഷനെ 2025 സീസണിൽ ടീം മാനേജ്മെന്റ് കൈവിട്ടതോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. രാജസ്ഥാനെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ ഐപിഎല്ലിൽ കന്നി സെഞ്ചുറി നേടി ഇഷാൻ കിഷൻ മത്സരത്തിന്റെ താരമായി മുംബൈക്ക് മറുപടി നൽകി. 47 പന്തിൽ 106 റണ്‍സാണ് താരം അടിച്ചെടുത്തത്.
ശ്രേയസ് അയ്യർ പഞ്ചാബ് കിംഗ്സ് ഇലവൻ ക്യാപ്റ്റനായുള്ള തന്റെ വരവ് ശ്രേയസ് അയ്യർ അറിയിച്ചത് സെഞ്ചുറിയോളം പോന്ന അർധസെഞ്ചുറിയുമായാണ്. വെറും 42 പന്തിൽ 97 റണ്‍സുമായി പുറത്താകാതെ നിന്ന താരം ജയത്തോടെ സീസണിൽ ടീമിന് തുടക്കം നൽകി. കഴിഞ്ഞ സീസണിൽ കോൽക്കത്തയ്ക്ക് കപ്പ് നേടിക്കൊടുത്ത നായകനായിരുന്നു ശ്രേയസ്. ഇത്തവണ 26.75 കോടിക്കാണ് ശ്രേയസിനെ സണ്‍റൈസേഴ്സ് സ്വന്തമാക്കിയത്.
നൂർ അഹമ്മദ് ബാറ്റർമാരുടെ പറുദീസയിൽ പന്തുകൊണ്ട് മികവ് പുലർത്തിയ താരമാണ് ചെന്നൈയുടെ നൂർ അഹമ്മദ്. മുംബൈക്കെതിരായ മത്സരത്തിൽ 18 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ താരത്തിന്റെ പ്രകടനം ചെന്നൈയുടെ ജയത്തിൽ നിർണായകമായി. 2022 മുതൽ 2024 വരെ ഗുജറാത്തിനായി കളിച്ച ഈ സ്പിന്നറെ 2025 സീസണിൽ 10 കോടിക്ക് ചെന്നൈ റാഞ്ചി.
ക്രുനാൽ പാണ്ഡ്യ ഉദ്ഘാടന മത്സരത്തിൽ കോൽക്കത്തയ്ക്കെതിരേ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ താരമായത് ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യ. കൂറ്റൻ സ്കോറിനായി പൊരുതിയ കോൽക്കത്തയുടെ മൂന്ന് ബാറ്റർമാരെ 29 റണ്‍സ് വഴങ്ങി ക്രുനാൽ പവലിയനിലെത്തിച്ചു. 2018 മുതൽ 2021 വരെ മുംബൈക്കായും 2022-24ൽ ലക്നോവിനായും കളിച്ച താരത്തെ 5.75 കോടിക്കാണ് ബംഗളൂരു സ്വന്തമാക്കിയത്.
ദീപക് ചാഹർ പേസറും നിർണായക സമയത്ത് ബാറ്ററുമാകുന്ന ചാഹർ തന്റെ മുൻകാല ടീമായ ചെന്നൈക്കെതിരേ ബാറ്റുകൊണ്ടും പന്തുകൊണ്ടും ആഞ്ഞടിച്ചു. മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത മുംബൈക്കായി 15 പന്തിൽ 28 റണ്‍സ് അടിച്ചെടുത്ത ചാഹർ, 18 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. 2018 മുതൽ 2024 വരെ ചെന്നൈയുടെ അവിഭാജ്യ ഘടകമായിരുന്നു.
അഷുതോഷ് ശർമ ലക്നോ സൂപ്പർ ജയ്ന്റ്സിനെതിരേ 209 റണ്‍സ് ചേസിംഗിൽ ഡൽഹിക്കായി ആഞ്ഞടിച്ചത് ഇരുപത്താറുകാരനായ അഷുതോഷ് ശർമയായിരുന്നു. 31 പന്തിൽ 66 റണ്‍സ് നേടി മത്സരത്തിലെ താരമായ അഷുതോഷ് കഴിഞ്ഞ സീസണിൽ പഞ്ചാബിന്റെ ജഴ്സിയിലായിരുന്നു കളിച്ചത്.
ശേഷം സ്ക്രീനിൽ ഡൽഹിക്കെതിരേ ലക്നോവിനായി 36 പന്തിൽ 72 റണ്‍സ് നേടിയ മിച്ചൽ മാർഷ് കഴിഞ്ഞ സീസണിൽ ഡൽഹിയുടെ താരമായിരുന്നു. പഞ്ചാബിനെതിരേ 33 പന്തിൽ 54 റണ്‍സ് നേടി ഗുജറാത്തിനായി അർധസെഞ്ചുറി തികച്ച ജോസ് ബട്ലർ രാജസ്ഥാൻ റോയൽസ് ഈ സീസണിൽ ഒഴിവാക്കിയ താരമാണ്.
രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരേ 61 പന്തിൽ 97 റണ്‍സ് നേടി പുറത്താകാതെ നിന്ന കോൽക്കത്തയുടെ ക്വിന്റൻ ഡികോക്, ലക്നോ ടീമിൽനിന്ന് ഒഴിവാക്കപ്പെട്ട താരമാണ്.
പന്തുകൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ച തുഷാർ ദേശ്പാണ്ഡെ ഈ സീസണിൽ രാജസ്ഥാന്റെ ഭാഗമായ താരമാണ്. സണ്‍റൈസേഴ്സിനെതിരേ 44 റണ്‍സ് വഴങ്ങി ദേശാപണ്ഡെ മൂന്ന് വിക്കറ്റാണ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിംഗ്സിലായിരുന്നു കഴിഞ്ഞ സീസണിൽ കളിച്ചത്.
ക്യാപ്റ്റൻ; പണമില്ല, പണിമാത്രം...
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റ് അതിന്റെ ഫുൾ സ്വിംഗിലേക്കു കടന്നുകഴിഞ്ഞു. രണ്ടാം റൗണ്ട് പോരാട്ടങ്ങളുടെ പിരിമുറുക്കത്തിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്. കാര്യങ്ങൾ അപഗ്രഥിക്കാനുള്ള സമയം ആയിട്ടില്ലെങ്കിലും കളിക്കാരുടെ പ്രതിഫലവും പ്രകടനവും തമ്മിലുള്ള താരതമ്യങ്ങൾ മുൻ സീസണുകളിലെപ്പോലെ പല കോണുകളിൽ തുടങ്ങിക്കഴിഞ്ഞു.
ഈ സീസണിലെ ഏറ്റവും വിലയേറിയ രണ്ടു കളിക്കാർ രണ്ടു ടീമുകളുടെ ക്യാപ്റ്റന്മാരാണ്. 27 കോടി രൂപയ്ക്കു ലക്നോ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയ ഋഷഭ് പന്തും 26.75 കോടി രൂപയ്ക്കു പഞ്ചാബ് കിംഗ്സ് തട്ടകത്തിലെത്തിച്ച ശ്രേയസ് അയ്യറും. അതുകൊണ്ടുതന്നെ 18-ാം സീസണിലെ ക്യാപ്റ്റൻസിയും പ്രതിഫലവും തമ്മിലൊരു താരതമ്യം...
സിംഗിൾ ഡിജിറ്റ് ക്യാപ്റ്റൻ
പണിയേറെ, പണിക്കൂലി തുച്ഛം എന്നതാണ് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ അവസ്ഥ. 2025 ഐപിഎൽ സീസണിൽ ഏറ്റവും കുറവു പ്രതിഫലമുള്ള ക്യാപ്റ്റനാണ് രഹാനെ. വെറും 1.50 കോടി രൂപ മാത്രം മുടക്കിയാണ് രഹാനെയെ കെകെആർ ടീമിലെത്തിച്ചത്. ഇതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും മികച്ച ക്യാപ്റ്റൻസി കാഴ്ചവച്ച കളിക്കാരനാണ് രഹാനെ.
കൃത്യമായ ഫീൽഡിംഗ് പൊസിഷനുകളും ബൗളിംഗ് ചെയ്ഞ്ചും ബാറ്റിംഗ് ഓർഡർ മാറ്റങ്ങളുമെല്ലാമായി കെകെആറിനെ മുന്നിൽനിന്നു നയിക്കുകയാണ് രഹാനെ. മാത്രമല്ല, ആദ്യ മത്സരത്തിൽ 56ഉം രണ്ടാം മത്സരത്തിൽ 18ഉം റണ്‍സ് നേടി ബാറ്റുകൊണ്ടും ടീമിനു മാതൃകയാകുന്നു.
ഏറ്റവും രസകരമായ മറ്റൊരു കാര്യം, 23.75 കോടി രൂപയ്ക്കു കെകെആർ നിലനിർത്തിയ വെങ്കിടേഷ് അയ്യറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. അതായത് ക്യാപ്റ്റനേക്കാൾ 22.25 കോടി രൂപ അധികം വൈസ് ക്യാപ്റ്റനു ലഭിക്കുന്നു...
2025 ഐപിഎൽ സീസണിൽ പ്രതിഫലത്തിൽ ഒറ്റ അക്കമുള്ള ഏക ക്യാപ്റ്റനും രഹാനെയാണ്. ഐപിഎൽ ചരിത്രത്തിൽ മൂന്നു വ്യത്യസ്ത ടീമുകളുടെ ക്യാപ്റ്റനായ ഏക ഇന്ത്യക്കാരനാണ് രഹാനെ. റൈസിംഗ് പൂന സൂപ്പർജയന്റ്സ് (2017), രാജസ്ഥാൻ റോയൽസ് (2018, 2019) ടീമുകളെയാണ് രഹാനെ മുന്‍പ് നയിച്ചത്.
പാട്ടിദാർ, ഗിൽ, ഹാർദിക്
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ പുതിയ ക്യാപ്റ്റനാണ് രജത് പാട്ടിദാർ. സീസണിലെ ഉദ്ഘാടന മത്സരത്തിൽ ആർസിബി ഏഴു വിക്കറ്റിനു കെകെആറിനെതിരേ ജയം സ്വന്തമാക്കി. ആദ്യമായി ഐപിഎൽ ക്യാപ്റ്റൻസിയിലെത്തിയ പാട്ടിദാറിന് 11 കോടി രൂപയാണ് ആർസിബി നൽകുന്നത്.
2025 സീസണിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ സ്ഥിരം ക്യാപ്റ്റനായ അക്സർ പട്ടേൽ, ഗുജറാത്ത് ടൈറ്റൻസിന്റെ നായകൻ ശുഭ്മാൻ ഗിൽ എന്നിവരുടെ പ്രതിഫലം 16.5 കോടി വീതം. മുംബൈയുടെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കുള്ളത് 16.35 കോടി രൂപയും.
സഞ്ജു, ഗെയ്ക്വാദ്
രാജസ്ഥാൻ റോയൽസിന്റെ സഞ്ജു സാംസണ്, സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പാറ്റ് കമ്മിൻസ്, ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഋതുരാജ് ഗെയ്ക്വാദ് എന്നീ ക്യാപ്റ്റന്മാർ പ്രതിഫലത്തിൽ തുല്യർ, 18 കോടി രൂപ. 18-ാം സീസണിലെ ഏക വിദേശ ക്യാപ്റ്റനാണ് കമ്മിൻസ്.
പന്തും അയ്യരും
2025 സീസണിലെ ഏറ്റവും വിലയേറിയ ക്യാപ്റ്റന്മാരാണ് ലക്നോ സൂപ്പർജയന്റ്സിന്റെ ഋഷഭ് പന്തും (27 കോടി രൂപ) പഞ്ചാബ് കിംഗ്സിന്റെ ശ്രേയസ് അയ്യറും (26.75). ആദ്യ റൗണ്ടിൽ അയ്യർ (97 നോട്ടൗട്ട്) ടീമിനെ മുന്നിൽനിന്നു ജയത്തിലേക്കു നയിച്ചു.
ചെന്നൈയിൽ ബംഗളൂരു: ധോണി Vs കോഹ്ലി
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഇന്നു ഗ്ലാമർ പോരാട്ടം. അഞ്ചു തവണ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തം തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും.
സതേണ്‍ ഡെർബിയിൽ എം.എസ്. ധോണിയും വിരാട് കോഹ്ലിയും നേർക്കുനേർ ഇറങ്ങുന്നു എന്നതാണ് ഹൈലൈറ്റ്. രാത്രി 7.30നാണ് മത്സരം.
2024 സീസണിൽ ഇതേ മൈതാനത്തു നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ആറു വിക്കറ്റിനു ജയിച്ചിരുന്നു. 2025 സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നാലു വിക്കറ്റിനു കീഴടക്കിയാണ് സിഎസ്കെ ഇന്നെത്തുന്നത്.
മറുവശത്ത്, സീസണ് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴു വിക്കറ്റിന് ആർസിബി തോൽപ്പിച്ചിരുന്നു. ഇന്നിറങ്ങുന്പോൾ രണ്ടാം ജയമാണ് ഇരു സംഘത്തിന്റെയും ലക്ഷ്യം.
3x3 ബാസ്കറ്റ്: ഇന്ത്യക്കു യോഗ്യത
സിംഗപ്പുർ: ഫിബ 3x3 ഏഷ്യ കപ്പ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന് ഇന്ത്യൻ പുരുഷ ടീം യോഗ്യത സ്വന്തമാക്കി. യോഗ്യതാ റൗണ്ട് ബിയിൽ ഫിലിപ്പീൻസിനെ കീഴടക്കിയാണ് (21-11) ഇന്ത്യ അവസാന 12ൽ ഇടംപിടിച്ചത്.
യോഗ്യതാ റൗണ്ടിൽ ഇന്ത്യ 21-11നു കൊറിയയെയും 21-6നു മക്കാവുവിനെയും തോൽപ്പിച്ചിരുന്നു.
മയാമി: മയാമി ഓപ്പണ്‍ ടെന്നീസിൽ ഇതിഹാസ നേട്ടവുമായി ഫിലിപ്പീനി താരം അലക്സാഡ്ര ഈല. പത്തൊന്‍പതുകാരിയായ ഈല മയാമി ഓപ്പണ്‍ വനിതാ സിംഗിൾസിൽ തുടർച്ചയായി മൂന്ന് ഗ്രാൻസ്ലാം ചാന്പ്യന്മാരെ അട്ടിമറിച്ച് സെമിയിൽ എത്തി.
ക്വാർട്ടറിൽ ലോക രണ്ടാം നന്പറായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കിനെയാണ് കീഴടക്കിയത്. സ്കോർ: 6-2, 7-5.
ഫ്രഞ്ച് ഓപ്പണ്‍ മുൻ ചാന്പ്യൻ ജെലീന ഒസ്റ്റാപെങ്കോ, 2025 ഓസ്ട്രേലിയൻ ഓപ്പണ്‍ ചാന്പ്യൻ മാഡിസണ്‍ കീസ് എന്നിവരും ഇതിനോടകം മയാമിയിൽ ഈലയ്ക്കു മുന്നിൽ മുട്ടുമടക്കി. ഗ്രാൻസ്ലാം ജേതാക്കളെ കീഴടക്കുന്ന ആദ്യ ഫിലിപ്പീനിയാണ് ഈ പത്തൊന്‍പതുകാരി. സ്പെയിനിലെ റാഫേൽ നദാൽ അക്കാഡമിയുടെ താരമാണ് ഈല.
സ്പോർട്സ് അക്കാദമികളിലേക്ക് സോണൽ സെലക്ഷൻ
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേക്ക് 2025-26 അധ്യയന വർഷത്തേക്കുള്ള സോണൽ സെലക്ഷൻ ഏപ്രിൽ ഏഴു മുതൽ മേയ് രണ്ടുവരെ നടക്കും.
2025-26 അധ്യയന വർഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വൺ, കോളജ്, ഡിഗ്രി (ഒന്നാം വർഷം) തലങ്ങളിലേക്കും അണ്ടർ 14 വിമൺ ഫുട്ബോൾ അക്കാദമിയിലേക്കുമാണ് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നത്.
സ്വിമ്മിംഗ്, ബോക്സിംഗ്, ജൂഡോ, ഫെൻസിംഗ്, ആർച്ചറി, റസ്ലിംഗ്, തയ്ക്വോണ്ടോ, സൈക്ലിംഗ്, നെറ്റ് ബോൾ, കബഡി, ഖോ-ഖോ, ഹോക്കി, ഹാൻഡ് ബോൾ (കോളജ് തലത്തിൽ സോഫ്റ്റ് ബോളും വെയിറ്റ് ലിഫ്റ്റിംഗും മാത്രം), കനോയിംഗ് ആൻഡ് കയാക്കിംഗ്, റോവിംഗ് എന്നീ ഇനങ്ങളിലേക്ക് നേരിട്ടാണ് സോണൽ സെലക്ഷൻ നടത്തേണ്ടത്.
അത്ലറ്റിക്, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ എന്നീയിനങ്ങളിൽ ജില്ലാതല സെലക്ഷനിൽ യോഗ്യത നേടിയവർക്ക് മാത്രമേ സോണൽ സെലക്ഷനിൽ പങ്കെടുക്കാനാകൂ.
ഏപ്രിൽ ഏഴിന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 വിഭാഗങ്ങളിലേക്കും ഏപ്രിൽ എട്ടിന് കോളജ് തലത്തിലേക്കും കണ്ണൂർ ധർമശാല കെഎപി ഗ്രൗണ്ടിൽ അത്ലറ്റിക്, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, റസലിംഗ്, വോളിബോൾ, തയ്ക്വോണ്ടോ, ഫെൻസിംഗ്, കബഡി ഇനങ്ങളിൽ സോണൽ സെലക്ഷൻ നടക്കും.
ഏപ്രിൽ ഒന്‍പതിന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14, കോളജ് തലങ്ങളിലേക്ക് വയനാട് കൽപറ്റയിലെ എം കെ ജിനചന്ദ്ര സ്റ്റേഡിയത്തിൽ അത്ലറ്റിക്, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, റസ്ലിംഗ്, വോളിബോൾ, ഫെൻസിംഗ്, ആർച്ചറി, കബഡി വിഭാഗങ്ങളിൽ സോണൽ സെലക്ഷൻ സംഘടിപ്പിക്കും.
ഏപ്രിൽ 11 ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 തലങ്ങളിലേക്കും ഏപ്രിൽ 12 ന് കോളജ് തലത്തിലേക്കും കോഴിക്കോട് തേഞ്ഞിപ്പാലത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ അത്ലറ്റിക്, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, റസ്ലിംഗ്, നെറ്റ് ബോൾ, ഖോ-ഖോ, ബോക്സിംഗ്, സ്വിമ്മിംഗ് ഹാൻഡ് ബോൾ, വെയ്റ്റ് ലിഫ്റ്റിംഗ്, ഹോക്കി, ജൂഡോ, ആർച്ചറി ഇനങ്ങളിൽ സെലക്ഷൻ നടക്കും.
ഏപ്രിൽ 21ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 വിഭാഗങ്ങളിലേക്കും ഏപ്രിൽ 22 ന് കോളജ് തലത്തിലേക്കും തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ അത്ലറ്റിക്സ്, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, വോളിബോൾ, ജൂഡോ, സോഫ്റ്റ് ബോൾ, സൈക്ലിംഗ്, സ്വിമ്മിംഗ്, കബഡി, ഖോ-ഖോ, വെയ്റ്റ് ലിഫ്റ്റിംഗ്, ആർച്ചറി, ഫെൻസിംഗ് ഇനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും.
ഏപ്രിൽ 23ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 വിഭാഗങ്ങളിലേക്കും ഏപ്രിൽ 24ന് കോളജ് തലത്തിലേക്കും കോട്ടയം ചങ്ങനാശേരി എസ്ബി കോളജിൽ അത്ലറ്റിക്, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, വോളിബോൾ, ബോക്സിംഗ്, ജൂഡോ, റസ്ലിംഗ്, ആർച്ചറി, നെറ്റ് ബോൾ, സോഫ്റ്റ് ബോൾ, വെയിറ്റ് ലിഫ്റ്റിംഗ് ഇനങ്ങളിൽ സെലക്ഷൻ നടക്കും.ഏപ്രിൽ 26ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 വിഭാഗങ്ങളിലേക്കും ഏപ്രിൽ 27ന് കോളജ് തലത്തിലേക്കും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അത്ലറ്റിക്, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, വോളിബോൾ, ബോക്സിംഗ്, റസ്ലിംഗ്, നെറ്റ് ബോൾ, ഫെൻസിംഗ്, തയ്ക്വോണ്ടോ, സൈക്ലിംഗ്, ഹോക്കി, കബഡി, ഹോൻഡ്ബോൾ, സ്വിമ്മിംഗ്, ഖോ-ഖോ ഇനങ്ങളിൽ സെലക്ഷൻ നടക്കും. ഏപ്രിൽ ഒന്‍പതിന് സ്കൂൾ, പ്ലസ് വൺ, കോളജ് വിഭാഗങ്ങളിൽ ആലപ്പുഴയിൽ റോവിംഗ്, കനോയിംഗ് ആൻഡ് കയാക്കിംഗ് ഇനങ്ങളിൽ സോണൽ സെലക്ഷൻ നടക്കും.
അർജന്റൈൻ ടീം ഒക്ടോബറിൽ ഇന്ത്യയിൽ
മുംബൈ: മലയാളി ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന പ്രഖ്യാപനമെത്തി. അർജന്റൈൻ ഇതിഹാസം ലയണൽ മെസി കൊച്ചിയിലേക്ക് എത്തുന്നു.
2022 ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്റൈൻ ടീം കൊച്ചിയിൽ സൗഹൃദ മത്സരം കളിക്കും എന്നതിൽ അന്തിമവാക്കെത്തി. ലയണൽ മെസി, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക് അലിസ്റ്റർ, ജൂലിയൻ ആൽവരസ്, എമിലിയാനോ മാർട്ടിനെസ് അടക്കമുള്ള സൂപ്പർ താരങ്ങൾ മലയാളികൾക്കു മുന്നിൽ പന്തുതട്ടുമെന്നാണ് വിവരം.
ഈ വർഷം ഒക്ടോബറിൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റൈൻ ടീം, ഇന്ത്യയിൽ രാജ്യാന്തര സൗഹൃദ മത്സരം കളിക്കുമെന്ന സ്ഥിരീകരണമെത്തി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരിക്കും മത്സരമെന്നാണ് സൂചന. അതേസമയം, വേദി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെന്നതും ശ്രദ്ധേയം.
എഎഫ്എ, എച്ച്എസ്ബിസി പ്രഖ്യാപനം
ലയണൽ മെസിയുടെ അർജന്റീന ഇന്ത്യയിൽ പര്യടനം നടത്തുമെന്നു പ്രഖ്യാപിച്ചത് അർജന്റൈൻ ഫുട്ബോൾ അസോസിയേഷനും (എഎഫ്എ) ബ്രിട്ടീഷ് യൂണിവേഴ്സൽ ബാങ്ക് ആൻഡ് ഫിനാൻഷൽ സർവീസ് ഗ്രൂപ്പായ എച്ച്എസ്ബിസിയുമാണ്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ 2026 ലോകകപ്പിനു മുന്നോടിയായുള്ള വിദേശ ടൂറിന്റെ ഭാഗമായാണ് ആൽബിസെലെസ്റ്റെ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അർജന്റൈൻ ടീം ഇന്ത്യയിലെത്തുന്നത്.
ഇന്ത്യയിൽ ഫുട്ബോൾ വളർത്തുന്നതിന്റെ ഭാഗമായാണ് ലയണൽ മെസിയുടെയും സംഘത്തിന്റെയും സന്ദർശനം. ഇന്ത്യക്കൊപ്പം സിംഗപ്പൂരിലും അർജന്റൈൻ ടീമിന്റെ സൗഹൃദ മത്സരം എച്ച്എസ്ബിസി സ്പോണ്സർ ചെയ്യും.
“പാർട്ട്ണർഷിപ്പിന്റെ ഭാഗമായി, ഇതിഹാസ താരം ലയണൽ മെസി ഉൾപ്പെടെയുള്ള അർജന്റൈൻ ദേശീയ ഫുട്ബോൾ ടീം 2025 ഒക്ടോബറിൽ ഇന്ത്യയിൽ സന്ദർശനം നടത്തും” - എച്ച്എസ്ബിസി ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.
“ഇതു പുതിയ നാഴികക്കല്ലാണ്. 2025-26 സീസണിൽ അർജന്റൈൻ ടീമിന്റെ രാജ്യാന്തര പര്യടനത്തിൽ സിംഗപ്പൂരും ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട്. 2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ അവസാന ഘട്ടത്തിനു മുന്‍പായി ഈ പര്യടനം നടക്കും” - എഎഫ്എ പ്രസിഡന്റ് ക്ലൗഡിയൊ ഫാബിയൻ ടാപിയ അറിയിച്ചു.
2011നുശേഷം ഇതാദ്യം
ലയണൽ മെസിയും അർജന്റൈൻ ടീമും നീണ്ട 14 വർഷത്തിനുശേഷമാണ് ഇന്ത്യയിൽ പന്തുതട്ടാൻ എത്തുന്നത്. 2011 സെപ്റ്റംബറിൽ മെസി ഇന്ത്യയിൽ എത്തിയിരുന്നു. കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ മെസി അർജന്റൈൻ ജഴ്സിയിൽ ഇറങ്ങി. കാണികൾ തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി അർജന്റീന 1-0ന്റെ ജയം സ്വന്തമാക്കി. 70-ാം മിനിറ്റിൽ നിക്കോളാസ് ഒട്ടമെൻഡി നേടിയ ഗോളിലായിരുന്നു അർജന്റീനയുടെ ജയം.
കേരള കായിക മന്ത്രിയുടെ പ്രഖ്യാപനം
ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റൈൻ ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് 2024ൽ കേരള കായിക മന്ത്രി വി. അബ്ദുറഹിമാൻ ഒന്നിലധികം തവണ പ്രഖ്യാപിച്ചിരുന്നു. രണ്ടു സൗഹൃദ മത്സരങ്ങൾ കേരളത്തിൽ അർജന്റീന ടീം കളിക്കുമെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു.
എന്നാൽ, ലോക ചാന്പ്യന്മാരും ഫിഫ ഒന്നാം നന്പറുമായ അർജന്റൈൻ ടീം വരുന്നതിന്റെ ഭാരിച്ച ചെലവ് വഹിക്കുന്നതു സംബന്ധിച്ചുള്ള കൃത്യമായ ചിത്രം വ്യക്തമല്ലായിരുന്നു. സ്പോണ്‍സർഷിപ്പിലൂടെ പണം കണ്ടെത്തുമെന്നായിരുന്നു അബ്ദുറഹിമാൻ അറിയിച്ചത്.
എച്ച്എസ്ബിസിയുടെ സ്പോണ്‍സർഷിപ്പിലൂടെ ഇന്ത്യയിൽ കളിക്കാൻ അർജന്റീന ടീം എത്തുമെന്ന പ്രഖ്യാപനം കേരളക്കരയെ ആവേശത്തിലാക്കുന്നു.