വഖഫ് നിയമ ഭേദഗതി: എംപിമാരുടെ പിന്തുണ തേടി സിബിസിഐ
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്പോൾ എല്ലാ എംപിമാരും നിഷ്പക്ഷവും ക്രിയാത്മകവുമായ സമീപനം സ്വീകരിക്കണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ).
കേരള എംപിമാർ ബില്ലിനെ പിന്തുണയ്ക്കണമെന്ന കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) ആഹ്വാനത്തിനു പിന്നാലെയാണ് വാർത്താക്കുറിപ്പിലൂടെ സിബിസിഐയും നിലപാട് വ്യക്തമാക്കിയത്.
മുനന്പം ഉൾപ്പെടെയുള്ള ഭൂമിപ്രശ്നങ്ങൾക്ക് വഖഫ് നിയമഭേദഗതിയിലൂടെ ശാശ്വതപരിഹാരം കണ്ടെത്തണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനയ്ക്കും രാജ്യത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾക്കും എതിരാണെന്നത് യാഥാർഥ്യമാണ്. മുനന്പം പ്രദേശത്തെ അറുനൂറിലധികം കുടുംബങ്ങളുടെ ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിക്കാൻ വഖഫ് നിയമത്തിലെ വ്യവസ്ഥകൾ, വഖഫ് ബോർഡ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നുവർഷമായി ഈ വിഷയം സങ്കീർണമായിക്കൊ ണ്ടിരിക്കുകയാണെന്നും പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. നിയമ ഭേദഗതി കൊണ്ടു മാത്രമേ വിഷയത്തിനു പരിഹാരമുണ്ടാക്കാൻ സാധിക്കൂ എന്നും മെത്രാൻസമിതി വ്യക്തമാക്കി. ഇക്കാര്യം ജനപ്രതിനിധികൾ അംഗീകരിക്കണം. മുനന്പം ജനങ്ങളുടെ ഭൂമി ഉടമസ്ഥതാവകാശം നിയമാനുസൃതമായി പൂർണമായും വീണ്ടെടുക്കണം.
ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകൾ ഭേദഗതി ചെയ്യപ്പെടേണ്ടതാണ്. അതേസമയം, ഭരണഘടന ഉറപ്പുനൽകുന്ന മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സിബിസിഐ പ്രസ്താവനയിൽ വ്യക്തമാക്കി.
സിബിസിഐ, കെസിബിസി നിലപാട് സ്വാഗതം ചെയ്ത് ബിജെപി
ന്യൂഡൽഹി: വഖഫ് ബില്ലിനെ അനുകൂലിക്കണമെന്നുള്ള ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെസിബിസി) നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്ര മന്ത്രിമാരായ കിരണ്‍ റിജിജുവും നിർമല സീതാരാമനും.
ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കേണ്ടത് രാഷ്ട്രീയതലത്തിലുള്ളവരുടെ കടമയാണെന്ന് സിബിസിഐ യുടെയും കെസിബിസിയുടെയും വാർത്താക്കുറിപ്പുകൾ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചുകൊണ്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു ചൂണ്ടിക്കാട്ടി.
നിയമത്തിലെ ഭരണഘടനാ വിരുദ്ധമായ വകുപ്പുകൾ നീക്കംചെയ്യണമെന്നാണ് കെസിബിസി ആവശ്യപ്പെടുന്നതെന്ന് ധനകാര്യ മന്ത്രി നിർമല സീതാരാമനും എക്സിൽ കുറിച്ചു.
വീണ്ടും വിവാദം! ഇന്ത്യയുടെ വാക്സിൻ നയതന്ത്രത്തെ പ്രശംസിച്ച് തരൂർ
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ ഇരുണ്ട ദിനങ്ങൾക്കിടയിലും ഇന്ത്യയുടെ വാക്സിൻ നയതന്ത്രം വെള്ളിവെളിച്ചമായെന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂർ എംപി. കേന്ദ്രസർക്കാരിനെ പ്രശംസിച്ച തരൂരിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്തു ബിജെപി രംഗത്തെത്തിയതോടെ പുതിയ വിവാദം കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി.
റഷ്യ- യുക്രെയ്ൻ യുദ്ധത്തിലെ പ്രധാനമന്ത്രി മോദിയുടെ നിലപാടിനെ പ്രശംസിച്ചതും കേരളത്തിലെ സ്റ്റാർട്ട്അപ് നേട്ടങ്ങളെ പ്രകീർത്തിച്ചതും വിവാദമായതിനു പിന്നാലെയാണിത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ കടുത്ത നിലപാടിനെത്തുടർന്നു തരൂർ ഇക്കാര്യത്തിലുള്ള അഭിപ്രായം പിന്നീടു മയപ്പെടുത്തിയിരുന്നു. വിവാദങ്ങളെത്തുടർന്ന് കേരള നേതാക്കളുടെ യോഗം ഡൽഹിയിലെ എഐസിസി ആസ്ഥാനത്തു വിളിച്ചുകൂട്ടിയെങ്കിലും തരൂർ വിവാദത്തിൽ വിശദചർച്ച ഒഴിവാക്കിയതു പ്രശ്നം വഷളാക്കാതെ സഹായിച്ചു.
ഇതേസമയം, ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ സ്വേച്ഛാപരമായ ലോക്ഡൗണ്‍, കുടിയേറ്റ തൊഴിലാളികളുടെ ദുരിത മടക്കയാത്ര, ലക്ഷക്കണക്കിനാളുകളുടെ മരണം, നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകിനടന്ന സംഭവം, കോവിഡ് പ്രതിരോധ പരാധീനതകൾ അടക്കം കോവിഡിനെ നേരിടുന്നതിലെ കേന്ദ്രസർക്കാരിന്റെ വീഴ്ചകളെ നിശിതമായി വിമർശിച്ചിട്ടുണ്ടെന്നും വാരികയിലെ സ്ഥലപരിമിതി മൂലമാണ് ഇക്കാര്യങ്ങൾ ആവർത്തിക്കാൻ കഴിയാതെവന്നതെന്നും തരൂരിന്റെ അടുത്ത കേന്ദ്രങ്ങൾ ദീപികയോടു വിശദീകരിച്ചു.
‘2020 മാർച്ച് 24ന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗണിന്റെ അഞ്ചാം വാർഷികം ഇന്ത്യയിൽ ആരും ആഘോഷിക്കുന്നില്ല. അതിജീവിച്ച നമ്മളെല്ലാം കോവിഡിനെ കഷ്ടപ്പാടും ദുരന്തവും നഷ്ടവും നിറഞ്ഞ ഒരു ദുഃസ്വപ്നമായിട്ടാണു കരുതുന്നത് ’എന്ന് പുതിയ ലേഖനത്തിലും തരൂർ ഓർമിപ്പിക്കുന്നുണ്ട്.
ആഗോള പ്രതിസന്ധിയുടെ സമയത്ത് നൂറിലധികം രാജ്യങ്ങൾക്ക് ഇന്ത്യയിൽ നിർമിച്ച കോവിഡ്-19 വാക്സിനുകൾ നൽകിയതിലൂടെ ആഗോള വെല്ലുവിളികളെ നേരിടാനുള്ള കഴിവ് പ്രകടിപ്പിച്ചു. ആഗോള ആരോഗ്യ നയതന്ത്രത്തിൽ ഇന്ത്യ പ്രധാന പങ്കാളിയായി ഉയർന്നുവന്നു.
ഇന്ത്യയുടെ വാക്സിൻ നയതന്ത്രം അക്കാലത്തെ ഭീകരതകളിൽനിന്നു വേറിട്ടു നിൽക്കുന്നു. ഇന്ത്യയുടെ നടപടി ഉത്തരവാദിത്തത്തിലും ഐക്യദാർഢ്യത്തിലും വേരൂന്നിയ അന്താരാഷ്ട്ര നേതൃത്വത്തിന്റെ ശക്തമായ ഉദാഹരണമായെന്നു തരൂർ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരെടുത്തു പറയുന്നില്ലെങ്കിലും ഇന്ത്യയുടെ നേതൃ മികവിനെ പ്രശംസിക്കാൻ പിശുക്കു കാട്ടിയില്ല.
ഇന്ത്യയുടെ വാക്സിൻ കയറ്റുമതി വ്യാപകമായി വിലമതിക്കപ്പെട്ടു. ഉത്തരവാദിത്വമുള്ള ആഗോളനേതാവെന്ന നിലയിൽ ഇന്ത്യയുടെ പ്രതിച്ഛായ ശക്തിപ്പെടുത്തി. വാക്സിൻ മൈത്രി പരിപാടിയിലൂടെ ലോകരാജ്യങ്ങളുമായി സൗഹാർദം വളർത്തിയെടുക്കാനായി.
ദക്ഷിണേഷ്യയിലും ആഫ്രിക്കയിലും ചൈനയുടെ വളരുന്ന സ്വാധീനത്തിന് ഒരു വിപരീത സന്തുലിതാവസ്ഥയായി ഈ സംരംഭം പ്രവർത്തിച്ചു. ബഹുമുഖവേദികളിൽ പരിഹാരങ്ങൾ രൂപപ്പെടുത്തിക്കൊണ്ട്, ആഗോള നേതാവെന്ന നിലയിൽ ഇത് ഇന്ത്യയുടെ സ്ഥാനം വീണ്ടും ഉറപ്പിച്ചു.
സന്പന്നരാജ്യങ്ങൾ സ്വന്തം പൗരന്മാർക്കായി വലിയ അളവിൽ വാക്സിനുകൾ ശേഖരിക്കാൻ അവരുടെ വിഭവങ്ങൾ ചെലവഴിച്ചു. അവയിൽ ഭൂരിഭാഗവും ഉപയോഗിക്കാതെ വലിച്ചെറിയേണ്ടിവന്നു. ദരിദ്ര രാജ്യങ്ങൾക്കു വിതരണം ചെയ്തിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. - ‘ഇന്ത്യക്കു കോവിഡിന്റെ വെള്ളിവെളിച്ചം’ എന്ന പേരിലുള്ള ദി വീക്കിലെ ലേഖനത്തിൽ തരൂർ എഴുതി.
വാക്സിൻ വിതരണത്തിനപ്പുറമായി മാലിദ്വീപ്, നേപ്പാൾ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്കു സൈനിക ഡോക്ടർമാരെ വിന്യസിക്കുന്നതും ദക്ഷിണേഷ്യയിലുടനീളമുള്ള ആരോഗ്യപ്രവർത്തകർക്കായി വെർച്വൽ പരിശീലന സെഷനുകൾ സംഘടിപ്പിക്കുന്നതും ഉൾപ്പെടെയുള്ള ഇന്ത്യയുടെ വിശാലമായ ആരോഗ്യ നയതന്ത്ര ശ്രമങ്ങളെ തരൂർ ലേഖനത്തിൽ എടുത്തുപറഞ്ഞു.
കൂടാതെ ആഗോള വാക്സിൻ സഖ്യമായ ഗവി (ജിഎവിഐ), ക്വാഡ്, പാൻ ആഫ്രിക്ക ഇ-നെറ്റ്വർക്ക് തുടങ്ങിയ ആഗോള പ്ലാറ്റ്ഫോമുകളുമായുള്ള ഇടപെടലിലൂടെ, ദീർഘകാല അന്താരാഷ്ട്ര സഹകരണത്തിന് അടിത്തറ പാകുന്നതിനും അടിയന്തര ആരോഗ്യ ആശങ്കകൾ പരിഹരിക്കാനും ഇന്ത്യ ശ്രമിച്ചുവെന്നും അദ്ദേഹം എഴുതി.
തരൂരിനും മറ്റു ചിലർക്കും ബോധമുദിച്ചു: രാജീവ് ചന്ദ്രശേഖർ
ശശി തരൂരിനും മറ്റു നിരവധി കോണ്‍ഗ്രസ് നേതാക്കൾക്കും അടുത്തിടെ മനസു മാറ്റിയിട്ടുണ്ടെന്നും ബോധമുദിച്ചിട്ടുണ്ടെന്നും (എൻലൈറ്റൻഡ്) ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
റഷ്യ- യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നയതന്ത്രം ഉചിതമാണെന്ന് അവർ അടുത്തിടെ സമ്മതിച്ചു. ലോകമെന്പാടുമുള്ള ആരോടെങ്കിലും നിങ്ങൾ ചോദിച്ചാൽ, പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെറിയ രാജ്യങ്ങൾക്ക് അഭിനന്ദനീയമായ സഹായം നൽകിയെന്ന് അവർ സമ്മതിക്കും.
അതു ശരിയായ സമീപനമല്ലെന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കൾ നിഷേധിച്ചു. എന്നാലിന്ന് കോണ്‍ഗ്രസ് നേതാക്കൾപോലും അതു സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു. അവരോടു നന്ദി പറയുന്നു. വൈകിയാണെങ്കിലും ഒരിക്കലും ചെയ്യാത്തതിനേക്കാൾ നല്ലതാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ കോവിഡ് വാക്സിൻ നയതന്ത്രത്തെ പ്രശംസിച്ച അഭിപ്രായപ്രകടനത്തിന്റെ പേരിൽ തരൂരിനെ കോണ്‍ഗ്രസ് പുറത്താക്കില്ലെന്നു കരുതാമെന്നു ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു.
വർഷങ്ങളോളം മോദിതന്നെ നയിക്കുമെന്ന് ഫഡ്നാവിസ്
നാഗ്പുർ/മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനമൊഴിയാൻ തയാറെടുക്കുന്നുവെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
ഇനിയും ഒരുപാട് വർഷങ്ങൾ മോദി രാജ്യത്തെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘"പിതാവ് ജീവിച്ചിരിക്കുന്പോൾ പിൻതുടർച്ചാവകാശിയെക്കുറിച്ച് സംസാരിക്കുന്നത് ഭാരതീയ സംസ്കാരമല്ല. അത് മുഗൾ സംസ്കാരമാണ്.’’ ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
മോദിയുടെ കാലം കഴിഞ്ഞെന്നും വിരമിക്കാനുള്ള തീരുമാനത്തെക്കുറിച്ച് സംസാരിക്കാനാണ് അദ്ദേഹം നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തുപോയതെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവായ സഞ്ജയ് റൗത്ത് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, ഇത്തരം ചർച്ചകളൊന്നുംതന്നെ നടന്നിട്ടില്ലെന്നു മുതിർന്ന ആർഎസ്എസ് നേതാവ് ഭയ്യാജി ജോഷിയും പ്രതികരിച്ചു.
നിധി തിവാരി പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
ന്യൂഡൽഹി: ഐഎഫ്എസ് ഓഫീസർ നിധി തിവാരിയടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു.
2014 ബാച്ച് ഐഎഫ്എസ്(ഇന്ത്യൻ ഫോറിൻ സർവീസ്) ഉദ്യോഗസ്ഥയായ നിധി തിവാരി നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ(പിഎംഒ) ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ്.
മയക്കുമരുന്നുകടത്തുമായി ബന്ധപ്പെട്ട അറസ്റ്റുകളുടെ എണ്ണം കുറഞ്ഞു
ന്യൂഡൽഹി: മയക്കുമരുന്നുകടത്തുമായി ബന്ധപ്പെട്ട അറസ്റ്റുകളിൽ 25 ശതമാനം കുറവുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2022നും 2024നും ഇടയിലെ കണക്കുകളാണ് പുറത്തുവിട്ടത്.
അകെ 768 അറസ്റ്റുകളാണ് 2022ൽ മാത്രമായുണ്ടായത്. 2023ൽ ഇത് 574ഉം 2024ൽ 588ഉം ആയി. ഈ വർഷം ജനുവരി അവസാനം വരെ 43 അറസ്റ്റുകളും നടന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കി.
എന്നാൽ അറസ്റ്റുകളുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. 2022ൽ 54 പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്. 2023 ൽ 104 ഉം 2024 ൽ 110 ഉം പ്രതികൾ ശിക്ഷിക്കപ്പെട്ടു.
മയക്കുമരുന്ന് ഭീഷണിക്കെതിരേ നടപ്പാക്കിയ ‘സീറോ ടോളറൻസിലൂടെ’ 2047 ൽ എത്തുന്പോഴേക്കും രാജ്യത്തെ മയക്കുമരുന്നുവിമുക്തമാക്കുക എന്നതാണ് ലക്ഷ്യം. അതിനായി നാർകോ കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിക്കുക, എല്ലാ സംസ്ഥാനങ്ങളിലേക്കും ആന്റി നാർകോട്ടിക് ടാസ്ക് ഫോഴ്സുകളെ അയയ്ക്കുക, മയക്കുമരുന്നുകടത്ത് തടയുന്നതിനായി രാജ്യാന്തര സഹകരണം ശക്തിപ്പെടുത്തുക തുടങ്ങിയ നടപടികളാണ് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചു വരുന്നത്. കൂടാതെ മയക്കുമരുന്നുകടത്ത് തടയുന്നതിനായി അതിർത്തി സേനകൾക്ക് നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) അധികാരം നൽകുക തുടങ്ങിയ നടപടികളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.
കന്യകാത്വ പരിശോധനയ്ക്കു നിർബന്ധിക്കുന്നത് മൗലികാവകാശലംഘനം: ഛത്തീസ്ഗഡ് ഹൈക്കോടതി
ന്യൂഡൽഹി: ഒരു സ്ത്രീയെ കന്യകാത്വപരിശോധനയ്ക്ക് വിധേയയാകാൻ നിർബന്ധിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഇത്തരം നടപടികൾ അന്തസും സ്വതന്ത്ര ജീവിതവും ഉറപ്പുനൽകുന്ന ഭരണഘടനയ്ക്ക് എതിരാണെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
ഭരണഘടനയിലെ ആർട്ടിക്കിൾ 21നെ മൗലികാവകാശങ്ങളുടെ കാതൽ എന്ന് വിശേഷിപ്പിച്ച കോടതി, കന്യകാത്വ പരിശോധനയ്ക്ക് അനുമതി നൽകുന്നത് ഒരു സ്ത്രീയുടെ അടിസ്ഥാന അവകാശങ്ങൾക്കും സ്വകാര്യതയ്ക്കും എതിരായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
തന്റെ ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും അതിനാൽ കന്യകാത്വ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലായിരുന്നു ജസ്റ്റീസ് അരവിന്ദ് കുമാർ വർമ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
2023ൽ വിവാഹിതരായ ദന്പതികളാണ് കോടതിയെ സമീപിച്ചത്. ഭർത്താവിന് ബലഹീനതയുണ്ടെന്ന് പറഞ്ഞ ഭാര്യ അയാളോടൊപ്പം താമസിക്കാൻ വിസമ്മതിച്ചു. കൂടാതെ ഭർത്താവിൽനിന്ന് 20,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബക്കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു. തുടർന്നാണ് ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്നും കന്യകാത്വപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് കോടതിയെ സമീപിച്ചത്.
രണ്ടു സംസ്ഥാനങ്ങൾ 45 ലക്ഷം വിലയിട്ട വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു
ദന്തേവാഡ: രണ്ടു സംസ്ഥാനങ്ങൾ 45 ലക്ഷം രൂപ വിലയിട്ട മുതിർന്ന വനിതാ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ഗുമ്മഡിവേലി രേണുകയാണ് ബസ്തർ മേഖലയിൽ കൊല്ലപ്പെട്ടത്. ഇവരുടെ തലയ്ക്ക് ഛത്തീസ്ഗഡ് 25 ലക്ഷം രൂപയും തെലുങ്കാന 20 ലക്ഷം രൂപയും വിലയിട്ടിരുന്നു.
ഇന്നലെ രാവിലെ ഒന്‍പതോടെ ദന്തേവാഡ-ബിജാപുർ ജില്ലകളുടെ അതിർത്തിയായ വനമേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ടു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ രേണുകയുടെ മൃതദേഹം ഡിആർജി സംഘം കണ്ടെടുത്തു. ഒരു ഇൻസാസ് റൈഫിൾ, സ്ഫോടകവസ്തുക്കൾ, ലാപ്ടോപ്പ്, മാവോയിസ്റ്റ് ലഘുലേഖകൾ എന്നിവയും ഏറ്റുമുട്ടൽസ്ഥലത്തുനിന്നു കണ്ടെടുത്തു.
മാവോയിസ്റ്റുകളുടെ ഏറ്റവും പ്രബല വിഭാഗമായ ദണ്ഡകാരണ്യ സ്പെഷൽ സോണൽ കമ്മിറ്റി അംഗമായ രേണുക 1996 മുതൽ സിപിഐ(മാവോയിസ്റ്റ്) അംഗമാണ്.
ഭാനു, ചായ്തേ, സരസ്വതി, ദമയന്തി എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന രേണുക തെലുങ്കാന വാറങ്കലിലെ കഡ്വേന്ദി ഗ്രാമക്കാരിയാണ്.
2003ൽ മാവോയിസ്റ്റ് സംഘടനയുടെ ഡിവിഷണൽ കമ്മിറ്റി അംഗമായ രേണുക മുതിർന്ന നേതാക്കളായ സ്പെഷൽ സോണൽ കമ്മിറ്റി (എസ്സെഡ്സി) അംഗം കൃഷ്ണ അണ്ണ, കേന്ദ്ര കമ്മിറ്റി അംഗം ദുല ദാദ, എസ്സെഡ്സി അംഗം രാമണ്ണ എന്നിവർക്കൊപ്പം പ്രവർത്തിച്ചു.
2020ൽ കോവിഡ് മൂലം രാമണ്ണ മരിച്ചപ്പോൾ രേണുക എസ്സെഡ്സി അംഗമായി ഉയർത്തപ്പെട്ടു.2005ൽ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം രവി എന്നറിയപ്പെടുന്ന ശങ്കമുരി അപ്പാറാവുവിനെ രേണുക വിവാഹം ചെയ്തു. 2010ൽ ആന്ധ്രപ്രദേശിൽ നടന്ന ഏറ്റുമുട്ടലിൽ അപ്പാറാവു കൊല്ലപ്പെട്ടു.
ഛത്തീസ്ഗഡിൽ ഈ വർഷം 135 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
ഇവരിൽ 119 പേർ കൊല്ലപ്പെട്ടത് ബസ്തർ ഡിവിഷനിലായിരുന്നു.
അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ സമരം താത്കാലികമായി നിർത്തി
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജസ്റ്റീസ് യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ ആരംഭിച്ച സമരം താത്കാലികമായി അവസാനിപ്പിച്ചു.
ജഡ്ജിക്കെതിരേ നടത്തുന്ന ആഭ്യന്തര അന്വേഷണം പൂർത്തിയാക്കുന്നതുവരെ സമരം നിർത്തിവയ്ക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സമരം താത്കാലികമായി അവസാനിപ്പിച്ചാൽ ഇന്നുമുതൽ ജുഡീഷൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
വഖഫ് ഭേദഗതി: വ്യാജപ്രചാരണം നടത്തുന്നതായി കേന്ദ്രമന്ത്രി
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെതിരേ ചിലർ വ്യാജപ്രചാരണം നടത്തുന്നതായി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു. നുണകൾ പ്രചരിപ്പിക്കരുതെന്നും പാർലമെന്റിന്റെ ഈ സെഷനിൽ ബിൽ കൊണ്ടുവരാനുള്ള ശ്രമം ഊർജിതമായി നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബില്ലിൽ ചർച്ച നടത്തിയായിരിക്കും അവതരിപ്പിക്കുക. ബില്ല് പൂർണമായും മുസ്ലിം വിരുദ്ധതയാണ് അവതരിപ്പിക്കുന്നതെന്ന വ്യാജപ്രചാരണം സജീവമാണ്. എന്നാൽ വഖഫ് നിയമത്തെ ഭരണഘടനാപരമാക്കുകയാണ് ചെയ്യുന്നതെന്നും റിജിജു വ്യക്തമാക്കി.
ബില്ലുമായി ബന്ധപ്പെട്ട് നീണ്ട ചർച്ചകൾ പാർലിമെന്ററി സമിതിയുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. ജനാധിപത്യപരമായി തന്നെയാണ് ഈ ബിൽ കൊണ്ടുവരുന്നത്. പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തിലും ഇതേ രീതിയിലാണ് വ്യാജപ്രചാരണം നടക്കുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
ഡൽഹിയിൽ 27.4 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
ന്യൂഡൽഹി: ഡൽഹി പോലീസും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ചേർന്ന് ഡൽഹിയിൽ 27.4 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി.
നാലു നൈജീരിയക്കാരടക്കം അഞ്ചു പേർ അറസ്റ്റിലായി. ക്രിസ്റ്റൽ മെത്താംഫെറ്റമിൻ, അഫ്ഗാൻ ഹെറോയിൻ, എംഡിഎംഎ എന്നിവയാണ് പിടികൂടിയത്.
മോസ്കിലെ സ്ഫോടനം: യുഎപിഎ വേണമെന്ന് എഐഎംഐഎം
ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മോസ്കിൽ ജലാറ്റിൻ സ്റ്റിക്കുകൾ സ്ഥാപിച്ച് സ്ഫോടനം നടത്തിയ സംഭവത്തിൽ യുഎപിഎ ചുമത്തണമെന്ന് എഐഎംഐഎം നേതാവ് ഇംതിയാസ് ജലീൽ. ഞായറാഴ്ച പുലർച്ചെ ജിയോറായ് തെഹ്സിലിലെ അർധമസ്ല ഗ്രാമത്തിലായിരുന്നു സംഭവം.
സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. എന്നാൽ മോസ്കിന്റെ ഉൾഭാഗങ്ങളിൽ കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിജയ് രാമ ഗവ്ഹാനെ (22), ശ്രീറാം അശോക് സാഗ്ഡെ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരേ യുഎപിഎ ചുമത്തണമെന്ന് മുൻ എംപികൂടിയായ ഇംതിയാസ് ജലീൽ ആവശ്യപ്പെട്ടു.
ഒരു ചെറിയ സംഭവത്തിൽ പോലും ഒരു മുസ്ലിം പ്രതിയായാൽ, അയാളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നു. എന്നാൽ ഇവിടെ ആരാധനാലയം സ്ഫോടകവസ്തു ഉപയോഗിച്ച് തകർത്താൽ യുഎപിഎ എടുക്കില്ല.
നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കണം-അദ്ദേഹം പറഞ്ഞു. നാഗ്പുർ അക്രമത്തിലെ പ്രതിയുടെ വീട് പൊളിച്ചുമാറ്റിയതിനെയും ജലീൽ വിമർശിച്ചു. പ്രതി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാളുടെ കുടുംബം എന്ത് പിഴച്ചുവെന്നും അദ്ദേഹം ചോദിച്ചു.
ഇന്‍ഫാം തമിഴ്നാട് സംസ്ഥാന അസംബ്ലി
തേനി: ഇന്‍ഫാം സംഘടനയുടെ തമിഴ്നാട് സംസ്ഥാന അസംബ്ലി തേനിയില്‍ നടന്നു. കര്‍ഷക ക്ഷേമത്തിനായി ആയിരം മില്‍ക്ക് കാനുകളും ഒരു ലക്ഷംകിലോ കാലിത്തീറ്റയും നല്‍കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
മണ്ണിന്റെ സംരക്ഷണവും കര്‍ഷകക്ഷേമവും അനുബന്ധ കൃഷികളുടെ പ്രോത്സാഹനവുമാണ് ഇന്‍ഫാം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. കര്‍ഷക മക്കളുടെ വിദ്യാഭ്യാസവും കൃഷിയിലെ സാങ്കേതികവിദ്യകളുടെ ഉപയോഗവും അറിവുകളുടെ കൈമാറ്റവും ഇന്‍ഫാമിന്റെ മറ്റു ലക്ഷ്യങ്ങളാണെന്നും ഇന്‍ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടപ്പിലാക്കുന്ന തമിഴ്നാട് സംസ്ഥാന ഭാരവാഹികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് ആര്.കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി സണ്ണി അഗസ്റ്റിന് അരഞ്ഞാണിപുത്തന്‍പുരയില്‍, ദേശീയ ട്രഷറര്‍ ജെയ്സണ്‍ ജോസഫ് ചെംബ്ലായില്‍, ദേശീയ എക്സിക്യൂട്ടീവ് മെംബര്‍ നെല്‍വിന്‍ സി. ജോയ്, തമിഴ്നാട് സെക്രട്ടറി സെല്‍വേന്ദ്രന്‍, എക്സിക്യൂട്ടീവ് മെംബര്‍ മൈക്കിള്‍ സവാരിമുത്തു, ദുരൈ, എസ്. അരുളാനന്ദം തുടങ്ങിയവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന ഒരു ലക്ഷം കിലോയോളം കാലിത്തീറ്റയുമായി പോകുന്ന വാഹനങ്ങളുടെ ഫ്ലാഗ്ഓഫും ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍വഹിച്ചു.
ഗിരിജ വ്യാസിനു പൊള്ളലേറ്റു
ഉദയ്പുർ(രാജസ്ഥാൻ): ഉദയ്പുരിലെ വസതയിൽ ആരതി പൂജ നടത്തുന്നതിനിടെ ചെരാതിൽനിന്നു ഷാളിനു തീപിടിച്ച് രാജസ്ഥാനിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗിരിജ വ്യാസിന്(79) പൊള്ളലേറ്റു.
പൊള്ളലേറ്റയുടൻ ഇവരെ ഉദയ്പുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷയായിരുന്ന ഗിരിജ വ്യാസ്, ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സാണായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കടൽമണൽ ഖനനം: പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേരളം, ഗുജറാത്ത്, ആൻഡമാൻ നിക്കോബാർ മേഖലകളിലെ കടൽമണൽ ഖനനം അനുവദിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ ശക്തമായി അപലപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
പാരിസ്ഥിതിക ആഘാതം വിലയിരുത്താതെ കടൽത്തീര ഖനനത്തിനുള്ള ടെൻഡറുകൾ ക്ഷണിച്ച നടപടി നിർത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ രാഹുൽ ആവശ്യപ്പെട്ടു. പരിസ്ഥിതി ആഘാതം വിലയിരുത്താതെ സ്വകാര്യകന്പനികൾക്ക് ഖനനത്തിനായി കടൽത്തീരം തുറന്നുകൊടുക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
ദശലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികൾ അവരുടെ ഉപജീവനമാർഗത്തക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കൂടിയാലോചനയില്ലാതെയും തീരദേശ മേഖലയിൽ ദീർഘകാല സാമൂഹിക, സാന്പത്തിക ആഘാതപഠനം നടത്താതെയുമാണ് ടെൻഡറുകൾ ക്ഷണിച്ചതെന്നും രാഹുലിന്റെ കത്തിൽ ചൂണ്ടിക്കാട്ടി.
സമുദ്രജീവികൾക്കുള്ള ഭീഷണി, പവിഴപ്പുറ്റുകളുടെ നാശം, മത്സ്യസന്പത്തിന്റെ ശോഷണം തുടങ്ങി നിരവധി പ്രതികൂല പ്രത്യാഘാതങ്ങൾ ഖനനത്തിനു ഫലമായി നേരിടേണ്ടിവരും. കേരളത്തിൽ 11 ലക്ഷത്തിലധികം ആളുകൾ മത്സബന്ധനത്തെ ആശ്രയിക്കുന്നവരാണ്. അവരുടെ ജീവിതരീതിയുമായി അതിന് അടുത്ത ബന്ധമുണ്ട്.
വൈവിധ്യമാർന്ന ആവാസവ്യവസ്ഥയായി ഗ്രേറ്റ് നിക്കോബാർ ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടതാണ്. കൂടാതെ, നിരവധി തദ്ദേശീയ വന്യജീവികളുടെ ആവാസ കേന്ദ്രവുമാണിവിടം. കടൽത്തീരഖനനം മൂലമുണ്ടാകുന്ന ഏതൊരു പ്രതാഘാതവും പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങൾക്ക് കാരണമാകും.
ഖനനത്തിന് അനുവദിച്ച കൊല്ലം തീരം ഒരു പ്രധാന മത്സ്യ പ്രജനന കേന്ദ്രമാണ്. ഖനനം അനുവദിച്ചാൽ ഇവയുടെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്നും രാഹുൽ കത്തിൽ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ കടൽത്തീര ഖനനത്തിനായി നൽകിയ ടെൻഡറുകൾ റദ്ദാക്കണമെന്ന് സർക്കാരിനോട് ശക്തമായി അഭ്യർഥിക്കുന്നതായും രാഹുൽ വ്യക്തമാക്കി. സാമൂഹികവും സാന്പത്തികവുമായ ആഘാതം വിലയിരുത്തുന്നതിന് കർശനമായ ശാസ്ത്രീയ പഠനങ്ങൾ നടത്തണം.
അതോടൊപ്പം ഏതെങ്കിലും പ്രധാന തീരുമാനം എടുക്കുന്നതിന് മുന്‍പ് എല്ലാ പങ്കാളികളുമായും, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളുമായി കൂടിയാലോചന നടത്തണമെന്നും രാഹുൽ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ഔറംഗസേബിന്റെ ശവകുടീരം മാറ്റി സ്ഥാപിക്കേണ്ടതില്ല: ഭയ്യാജി ജോഷി
നാഗ്പുർ: മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന വലതുപക്ഷ സംഘടനകളുടെ ആവശ്യത്തെ തള്ളി ആർഎസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി.
അനാവശ്യമായി ഉയർത്തിയ വിഷയമാണിതെന്ന് അദ്ദേഹം പറഞ്ഞു. ശവകുടീരം കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടം സന്ദർശിക്കാം. അദ്ദേഹം ഇവിടെ മരിച്ചു, അതിനാൽ അദ്ദേഹത്തിന്റെ ശവകുടീരം ഇവിടെയാണു നിർമിച്ചിരിക്കുന്നത്. സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ പോകും- മുൻ ആർഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു. ഔറംഗസേബിന്റെ ശവകുടീരം മാറ്റി സ്ഥാപിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഔറംഗസേബിന്റെ ശവകുടീരത്തിന്റെ പേരിൽ വർഗീയസംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) മേധാവി രാജ് താക്കറെ വിമർശിച്ചു.
ചരിത്രത്തെ ജാതിയുടെയും മതത്തിന്റെയും കണ്ണാടിയിലൂടെ കാണരുതെന്നും ചരിത്രപരമായ വിവരങ്ങൾക്കായി വാട്ട്സ്ആപ് ഫോർവേഡുകളെ ആശ്രയിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭൃഗു കുമാർ ഫുക്കാന്റെ മകൾ ജീവനൊടുക്കി
ഗുവാഹത്തി: മുൻ ആസാം ആഭ്യന്തര മന്ത്രി ഭൃഗു കുമാർ ഫുക്കാന്റെ ഏകമകൾ ഉപാസ ഫുക്കാനെ (28) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഞായറാഴ്ച സ്വന്തം വീടിന്റെ രണ്ടാം നിലയിൽ നിന്നും ഇവർ താഴേക്കു ചാടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഏറെ നാളായി ഇവർ മാനസികാസ്വാസ്ഥ്യത്തിനു ചികിൽസയിലായിരുന്നു എന്നാണ് വിവരം.
ആസാം ഗണ പരിഷത്തിന്റെ നേതൃത്വത്തിൽ 1985ൽ രൂപവത്കരിച്ച ആദ്യ സർക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഭൃഗു കുമാർ ഫുക്കാൻ 2006ൽ അന്തരിച്ചു.
ബിഹാറിലെ ദർഭംഗയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി
ദർഭംഗ: മതപരമായ ചടങ്ങിന്റെ ഭാഗമായി ഘോഷയാത്രയായി റോഡിലൂടെ നടന്നുനീങ്ങിയവർക്കു നേരേ കെട്ടിടങ്ങൾക്കുമുകളിൽനിന്നുണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതേത്തുടർന്ന് ഇരു വിഭാഗങ്ങളും ഏറ്റുമുട്ടി.
കെവത്ഗമ പഞ്ചിയാരി ഗ്രാമത്തിൽ ഇന്നലെ രാവിലെയാണു സംഭവം. സംഘർഷവുമായി ബന്ധപ്പെട്ട് 45 പേർക്കെതിരേ കേസെടുത്തതായും ആറു പേർ അറസ്റ്റിലായതായും ദർഭംഗ പോലീസ് സൂപ്രണ്ട് അലോക് പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ തെറ്റായി പ്രചരിച്ച വാർത്തയാണ് അക്രമത്തിലേക്കു വഴിതെളിച്ചതെന്ന് എസ്പി പറഞ്ഞു. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.
ഛത്തീസ്ഗഡിൽ അന്‍പത് മാവോയിസ്റ്റുകൾ കീഴടങ്ങി
ബിജാപുർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മണിക്കൂറിനു മുന്‍പ് ഛത്തീസ്ഗഡിലെ ബിജാപുരിൽ അന്‍പത് മാവോയിസ്റ്റുകൾ കീഴടങ്ങി. ഇതിൽ 14 പേർക്കായി മൊത്തം 68 ലക്ഷംരൂപ തലയ്ക്കു വിലയിട്ടിരുന്നതാണ്. കീഴടങ്ങിയവരിൽ പത്ത് പേർ സ്ത്രീകളാണ്.
അതിനിടെ കോൺഗ്രസ് ഭരണത്തിലാണ് മാവോയിസ്റ്റുകൾ ശക്തിപ്രാപിച്ചതെന്ന വിമർശനം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഛത്തീസ്ഗഡിലും മറ്റും പതിറ്റാണ്ടുകളായി മാവോയിസ്റ്റുകൾക്കു പ്രോത്സാഹനം ലഭിച്ചത് കോൺഗ്രസ് നയം മൂലമാണെന്ന് ബിലാസ്പുരിലെ മൊഹ്ഭത്തയിൽ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
സ്ഥിതിഗതികള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ സമാധാനത്തിന്റെ പുതുയുഗം തുടങ്ങിയതായും പ്രധാനമന്ത്രി പറഞ്ഞു.
ഒഡിഷയിൽ കാമാഖ്യ എക്സ്പ്രസ് പാളംതെറ്റി ഒരു മരണം: 15 പേർക്ക് പരിക്ക്
കട്ടക്ക്: ഒഡിഷയിലെ കട്ടക്കിൽ എക്സ്പ്രസ് ട്രെയിൻ പാളംതെറ്റി ഒരാൾ മരിച്ചു. പതിനഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ സാരമായി പരിക്കേറ്റ ഏഴുപേരെ കട്ടക്ക് എസ്സിബി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എസ്എംവിടി ബംഗളുരു-കാമാഖ്യ എക്സ്പ്സിന്റെ പതിനൊന്നു കോച്ചുകൾ ഇന്നലെ രാവിലെ 11.45നാണ് മൻഗൗളിക്കു സമീപം നിർഗുണ്ടിയിൽ അപകടത്തിൽപ്പെട്ടത്.
പ്രദേശത്തെ കനത്ത ചൂടിനെത്തുടർന്ന് ട്രയിനിലെ ഏതാനും യാത്രക്കാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന കട്ടക്ക് ജില്ലാ കലക്ടർ അറിയിച്ചു. അപകടസ്ഥലത്ത് സജ്ജീകരിച്ച താത്കാലിക ചികിത്സാക്യാന്പിൽ ഇവർക്ക് പരിചരണം ഒരുക്കി.
ഹൗറ-ചെന്നൈ റൂട്ടിലെ ഒരു ട്രാക്കിലുണ്ടായ അപകടം ട്രയിൻ സർവീസുകളെ സാരമായി ബാധിച്ചു. അപകടത്തിൽപെട്ട ട്രെയിനുകളിലെ യാത്രക്കാരുമായി പ്രത്യേക ട്രെയിൻ കാമാക്യയിലേക്കു തിരിച്ചുവെന്ന് ഈസ്റ്റ്കോസ്റ്റ് റെയിൽവേ പബ്ലിക് റിലേഷൻ ഓഫീസർ അശോക് കുമാർ മിശ്ര പറഞ്ഞു. അപകടത്തെത്തുടർന്ന് മൂന്നു സർവീസുകൾ വഴിതിരിച്ചുവിട്ടു.
ഫണ്ടിൽ പകുതിപോലും വിനിയോഗിച്ചില്ല
ന്യൂഡൽഹി: കേന്ദ്രസർക്കാർ ആവിഷ്കരിച്ച പ്രസവാനുകൂല്യപദ്ധതി ‘പ്രധാൻ മന്ത്രി മാതൃവന്ദന യോജന (പിഎംഎംവിവൈ)’ ഫണ്ടിൽ പകുതിപോലും വിനിയോഗിച്ചിട്ടില്ലെന്ന് പാർലമെന്ററിസമിതിയുടെ കണ്ടെത്തൽ. 2023-24ൽ പദ്ധതിക്കുവേണ്ടി 2,067 കോടി രൂപ ബജറ്റിൽ നീക്കിവച്ചിരുന്നു. എന്നാൽ എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ 1,500 കോടി രൂപയായി ഇത് കുറച്ചു. ഇതിൽ വിനിയോഗിച്ചത് 870.34 കോടി രൂപ മാത്രമാണ്.
2024-25ൽ എസ്റ്റിമേറ്റ് പുതുക്കിയതോടെ 2,067 കോടി രൂപയുടെ ബജറ്റ് എസ്റ്റിമേറ്റ് 754 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞവർഷം ഡിസംബർ 31 വരെ ഇതിൽ 384.36 കോടി രൂപ മാത്രമാണ് വിനിയോഗിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആദ്യത്തെ കുഞ്ഞിന്റെ ജനനസമയത്ത് അമ്മയ്ക്കു നൽകുന്ന 5,000 രൂപയുടെ ധനസഹായം 6,000 രൂപയായി ഉയർത്താൻ കോണ്‍ഗ്രസ് എം.പി. ദിഗ്വിജയ സിംഗിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോർട്ടിൽ ശിപാർശ ചെയ്തു. ഈ തുക ഭക്ഷ്യവിലപ്പെരുപ്പവുമായി ബന്ധപ്പെടുത്തി യഥാസമയം പരിഷ്കരിക്കണമെന്നും ശിപാർശയിലുണ്ട്. പിഎംഎംവിവൈ പദ്ധതിപ്രകാരം, ആദ്യകുട്ടിക്ക് പ്രസവാനുകൂല്യമായി മൂന്ന് ഗഡുക്കളായി 5,000 രൂപ അമ്മയ്ക്കു നൽകുന്നു.
രണ്ടാമത്തെ കുട്ടി പെണ്‍കുട്ടിയാണെങ്കിൽ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിന് 6000 രൂപയും നൽകും. ദേശീയ ആരോഗ്യദൗത്യത്തിന്റെ ജനനി സുരക്ഷാ യോജന പ്രകാരം അർഹരായ സ്ത്രീകൾക്ക് ഇതിനുപുറമേ 1,000 രൂപ കൂടി അനുവദിച്ചേക്കുമെന്ന് വനിതാ-ശിശു വികസന മന്ത്രാലയം സമിതിയെ അറിയിച്ചിട്ടുണ്ട്.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലാണ് പിഎംഎംവിവൈ വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ളത്. ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ഭക്ഷ്യസുരക്ഷാനിയമം കൊണ്ടുവന്നതെന്നും ജനനി സുരക്ഷ യോജനയുമായി ഇതിനെ ബന്ധിപ്പിക്കരുതെന്നും സമിതി ശിപാർശയിൽ ചൂണ്ടിക്കാണിക്കുന്നു.
അതോടൊപ്പം അങ്കണവാടി ജീവനക്കാരുടെ 13.97 ലക്ഷം തസ്തികകളിൽ 82065 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായും അങ്കണവാടി സഹായികളുടെ 13.14 ലക്ഷം തസ്തികകൾ അനുവദിക്കപ്പെട്ട സ്ഥാനത്ത് 1.31 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ അങ്കണവാടി കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും അങ്കണവാടി ജീവനക്കാർക്ക് നിലവിൽ നൽകുന്ന ഓണറേറിയം വർധിപ്പിക്കണമെന്നും സമിതി നിർദേശിക്കുന്നു. ഇപ്പോൾ നൽകുന്ന തുക കേന്ദ്രം നിർദേശിക്കുന്ന മിനിമംവേതനത്തിന് താഴെയാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
പിഎംഎംവിവൈയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഉദാസീനമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ പാർലമെന്ററി പാർട്ടി ചെയർപേഴ്സൻ സോണിയ ഗാന്ധി ബുധനാഴ്ച രാജ്യസഭയിൽ ആരോപിച്ചിരുന്നു. പദ്ധതിക്ക് ആവശ്യമായ തുക വകയിരുത്തുന്നില്ല. അനുവദിച്ച തുക പിന്നീട് വെട്ടിക്കുറയ്ക്കുന്നു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ സുപ്രധാനവ്യവസ്ഥകളെ ഖണ്ഡിക്കുന്നതാണ് ഇതെന്നും സോണിയ ചൂണ്ടിക്കാട്ടി.
പേവിഷ വാക്സിന്റെ വ്യാജപതിപ്പ്!
ന്യൂഡൽഹി: പേ വിഷബാധയ്ക്കെതിരേ (ആന്റി റാബീസ് ) ഉപയോഗിക്കുന്ന വാക്സിനായ അഭയ്റാബിന്റെ വ്യാജപതിപ്പ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ വ്യാപിക്കുന്നതായി ഡൽഹി ഡ്രഗ്സ് കണ്ട്രോൾ വകുപ്പ്.
വ്യാജ വാക്സിൻ പൊതുജനാരോഗ്യത്തെ അപകടകരമായി ബാധിക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി. സർക്കാർ അനുബന്ധസ്ഥാപനമായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ ഉത്പന്നം എന്ന അവകാശത്തോടെയാണ് വ്യാജവാക്സിൻ പ്രചരിക്കുന്നതെന്നും ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് കണ്ടെത്തി.
വൈറസ് ബാധ ഏൽക്കാൻ കൂടുതൽ സാധ്യതയുള്ള മൃഗഡോക്ടർമാർക്കും വൈറസ് ബാധയുണ്ടെന്ന് സംശയക്കുന്നവർക്കും പ്രധാനമായും നൽകുന്ന വാക്സിനാണ് അഭയ്റാബ്. ഇവയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഡ്രഗ്സ് കണ്ട്രോൾ യൂണിറ്റ് ചൂണ്ടിക്കാട്ടുന്നു.
ഡ്രഗ് ഇൻസ്പെക്ടർമാരും ഫാർമസി ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം. യഥാർഥ വാക്സിൻ കുപ്പികൾ മാത്രമേ വിൽക്കുന്നുള്ളുവെന്ന് ഉറപ്പാക്കണം. ഫാർമസികൾ അവരുടെ വാക്സിൻ വിതരണം ശരിയായ ഇൻവോയ്സുകൾ വഴി പരിശോധിക്കണമെന്നും സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ലക്നോ തുടങ്ങിയ നഗരങ്ങളിലാണ് വാക്സിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നതെന്നാണ് ഡ്രഗ്സ് കണ്ട്രോൾ വകുപ്പിന്റെ കണ്ടെത്തൽ.
ഹിമാചലിൽ മണ്ണിടിച്ചിൽ: മരം വീണ് ആറുപേർ മരിച്ചു
സിംല: ഹിമാചൽ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രമായ കുളുവിൽ മണ്ണിടിച്ചിലിനെത്തുടർന്ന് കൂറ്റൻ മരം നിലംപതിച്ച് ആറ്പേർ മരിച്ചു. കുളുവിലെ ഗുരുദ്വാര മണികരൻ സാഹിബിനു സമീപം റോഡ്വക്കിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കു മരം വീണതാണ് ദുരന്തകാരണം.
പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഒരാൾ ബംഗളുരുവിൽ നിന്നുള്ള വിനോദസഞ്ചാരിയാണ്. രണ്ടുപേർ പ്രദേശവാസികളും. അവശേഷിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മണിപ്പുരിൽ അഫ്സ്പ ആറുമാസംകൂടി
ന്യൂഡൽഹി: പ്രശ്നബാധിത മേഖലകളിൽ ക്രമസമാധാന പാലനത്തിന് സൈന്യത്തിന് സവിശേഷ അധികാരം നൽകുന്ന അഫ്സ്പ (ആംഡ് ഫോഴ്സ് സ്പെഷ്യൽ പവേഴ്സ് ആക്ട്) മണിപ്പുരിൽ ആറുമാസത്തേക്കുകൂടി ദീർഘിപ്പിച്ചു. ക്രമസമാധാനനില കണക്കിലെടുത്ത് സംസ്ഥാനത്തെ 13 പോലീസ് സ്റ്റേഷൻ പരിധിയെ നിയമത്തിൽ നിന്ന് ഒഴിവാക്കിയതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.
ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഇംഫാൽ, ലാംപാൽ, സിറ്റി, സിംഗ്ജാമയ്, പാറ്റ്സോയ്, വാങ്ഗോയ്, തൗബാൽ ജില്ലയിലെ തൗബാൽ, ബിഷ്ണുപുർ ജില്ലയിലെ ബിഷ്ണുപുർ, നാംബോൽ, കക്ചിംഗ് ജില്ലയിലെ കക്ചിംഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളെയാണ് ഒഴിവാക്കിയത്.
നാഗാലാൻഡ്, അരുണാചൽപ്രദേശ് എന്നിവിടങ്ങളിലെ ഏതാനും പ്രദേശങ്ങളിലും നിയമത്തിന്റെ കാലാവധി നാളെ മുതൽ ആറ് മാസത്തേക്കുകൂടി ദീർഘിപ്പിച്ചു. നാഗാലാൻഡിലെ എട്ട് ജില്ലകളിലും മറ്റ് അഞ്ച് ജില്ലകളിലെ 21 പോലീസ് സ്റ്റേഷൻ പരിധികളിലും അരുണാചൽപ്രദേശിലെ തിരാപ്, ചങ്ലാംഗ്, ലോംഗ്ഡിംഗ് ജില്ലകളിലും നാംസായിലെ മൂന്ന് പോലീസ് സ്റ്റേഷൻ പരിധികളിലും നിയമം തുടരും.
പ്രശ്നബാധിത മേഖലയിൽ സൈന്യത്തിനു വ്യാപക അധികാരം നൽകുന്ന നിയമത്തിൽ സൈനികർക്കെതിരേ പ്രോസിക്യൂഷൻ നടപടിക്കു കേന്ദ്രസർക്കാരിന്റെ അംഗീകാരം ഉൾപ്പെടെ ചട്ടങ്ങൾ ഉണ്ട്. പരിശോധനയ്ക്കും അറസ്റ്റിനും മാത്രമല്ല ആവശ്യമെങ്കിൽ തോക്ക് ഉപയോഗിക്കുന്നതിനും സൈന്യത്തിന് പ്രത്യേക നടപടിക്രമങ്ങളൊന്നും പാലിക്കേണ്ടതില്ല എന്നതിനാൽ നിയമത്തിനെതിരേ ശക്തമായ വിമർശനവും നിലനിൽക്കുന്നുണ്ട്.
പ്രധാനമന്ത്രിയായശേഷം ആദ്യമായി മോദി ആർഎസ്എസ് ആസ്ഥാനത്ത്
നാഗ്പൂർ: പ്രധാന മന്ത്രി നരേന്ദ്ര മോദി നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനമായ ഡോ.ഹെഡ്ഗേവാർ സ്മൃതിമന്ദിർ സന്ദർശിച്ചു. ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാർ, എം.എസ്. ഗോൾവാക്കർ എന്നിവരുടെ സ്മൃതി മന്ദിരങ്ങളിൽ പൂക്കൾ അർപ്പിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ അനശ്വര സംസ്കാരത്തിന്റെ ആൽമരമാണ് ആർഎസ്എസ് എന്നു വിശേഷിപ്പിക്കുകയും ചെയ്തു.
ആർഎസ്എസ് ഭാരവാഹികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചയും നടത്തി. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, മുൻ ജനറൽസെക്രട്ടറി ഭയ്യാജി ജോഷി, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.
തുടർന്ന് ഗോള്‍വാക്കറുടെ പേരിലുള്ള നേത്രചികിത്സാസ്ഥാനപത്തിന്റെ നവീകരണോദ്ഘാടനവും നിർവഹിച്ചു. നാഗ്പുർ സന്ദർശനത്തിനിടെ ഭരണഘടനാശില്പി ഡോ. ബി.ആര്. അംബേദ്കര്‍ 1956ല്‍ അനുയായികൾക്കൊപ്പം ബുദ്ധമതം സ്വീകരിച്ച ദീക്ഷഭൂമിയിലും പ്രധാനമന്ത്രി സന്ദർശനം നടത്തി.
പ്രധാനമന്ത്രിയായശേഷം ആദ്യമായാണു മോദി ആര്‍എസ്എസ് ആസ്ഥാനത്ത് എത്തുന്നത്. പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 2000ല്‍ എ.ബി. വാജ്പേയിയും ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു.
വഖഫ് ഭേദഗതി ബില്ല്: കെസിബിസി നിലപാട് സ്വാഗതാർഹമെന്ന് രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ കേരള എംപിമാർ പിന്തുണയ്ക്കണമെന്ന കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിലിന്റെ (കെസിബിസി) പ്രസ്താവന സ്വാഗതാർഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ഭരണഘടന ഉറപ്പുനൽകുന്ന അവകാശം സംരക്ഷിക്കുന്ന ബില്ല് ഒരു മതത്തെയും എതിർക്കുന്നില്ലെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. ഈ ബില്ലിനെ പിന്തുണയ്ക്കുക എന്നത് രാഷ്ട്രീയ പ്രവർത്തകരായ എല്ലാവരുടെയും കടമയാണ്. കോണ്‍ഗ്രസ്, മുസ്ലിംലീഗ്, ഇടത് എംപിമാർ തുടങ്ങിയവർ ബില്ലിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വികസിതഭാരതം ഉണ്ടാകുന്പോൾ വികസിതകേരളവും ഉണ്ടാകണമെന്നാണ് ബിജെപിയുടെ കാഴ്ചപ്പാട്. അതിനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകും. രാജ്യം ഒന്നാകെ വികസിക്കുന്പോൾ കേരളത്തിനു മാത്രം അതിൽ നിന്നു മാറിനിൽക്കാൻ കഴിയില്ല. വികസനം ഉൾപ്പെടെ എല്ലാ വിഷയങ്ങളെക്കുറിച്ചും തുറന്ന ചർച്ച നടത്താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ മസ്ജിദിൽ സ്ഫോടനം
മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ മസ്ജിൽ സ്ഫോടനം. മസ്ജിദിൽ സ്ഥാപിച്ച ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ബീഡിലെ അർഥ മസ്ലയിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സ്ഫോടനം.
സംഭവവുമായി ബന്ധപ്പെട്ട് വിജയ് രാമ ഗവ്ഹാനെ (22), ശ്രീറാം അശോക് സഗ്ദേ (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് ചെറിയ സംഘർഷം ഉടലെടുത്തതിനാൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമത്തിൽ ശനിയാഴ്ച നടന്ന ഒരു വിഭാഗത്തിന്റെ ഘോഷയാത്രയ്ക്കിടയിൽ രണ്ട് സംഘങ്ങൾ തമ്മിൽ ചെറിയ സംഘർഷം ഉടലെടുത്തിരുന്നു.
ഛത്തീസ്ഗഢിൽ 33,700 കോടിയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് മോദി
ബിലാസ്പുർ: ഛത്തീസ്ഗഢിൽ 33,700 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഇന്നലെ പ്രധാന മന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ബിലാസ്പുർ ജില്ലയിലെ മൊഹ്ബത്ത ഗ്രാമത്തിൽ നടന്ന ചടങ്ങിൽ നിരവധി പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
അഭൻപുർ-റായ്പുർ മെമു സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത അദ്ദേഹം പ്രധാൻ മന്ത്രി ആവാസ് യോജനയുടെ കീഴിൽ നിർമിച്ച വീടുകളുടെ താക്കോൽദാനവും നിർവഹിച്ചു.
എൻടിപിസിയുടെ സിപത് സൂപ്പർ തെർമൽ പവർ പ്രോജക്ടിന്റെ മൂന്നാം ഘട്ടം, ഭാരത് പെട്രോളിയം കോർപറേഷന്റെ സിറ്റി ഗ്യാസ് വിതരണ പദ്ധതി, ഹിന്ദുസ്ഥാൻ പെട്രോളിസം കോർപറേഷൻ ലിമിറ്റഡിന്റെ വിശാഖ്-റായ്പുർ പൈപ്പ്ലൈൻ, ഏഴ് റെയിൽവേ പദ്ധതികൾ എന്നിവയ്ക്കും തറക്കല്ലിട്ടു. കൂടാതെ 29 ജില്ലകളിലെ പിഎം ശ്രീ സ്കൂളുകളും റായ്പുരിലെ വിദ്യാ സമീക്ഷ കേന്ദ്രയും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. പ്രധാൻ മന്ത്രി ആവാസ് യോജനയുടെ കീഴിൽ വരുന്ന ഏതാനും ഗുണഭോക്താക്കളുടെ ഗൃഹപ്രവേശനച്ചടങ്ങിലും മോദി പങ്കെടുത്തു.
മ്യാൻമറിന് സഹായഹസ്തം; ഇന്ത്യയുടെ "ഓപറേഷൻ ബ്രഹ്മ’
സീനോ സാജു
ന്യൂഡൽഹി: ആയിരത്തിലേറെ പേർ മരിച്ച ഭൂകന്പത്തിൽ മ്യാൻമറിന് രക്ഷാഹസ്തവുമായി ഇന്ത്യ. "ഓപറേഷൻ ബ്രഹ്മ’എന്നു പേരിട്ട പദ്ധതിയിലൂടെ ദുരിതാശ്വാസത്തിനായി 15 ടണ്‍ സാധനസാമഗ്രികൾ ഇന്ത്യൻ വ്യോമ സേനയുടെ മിലിട്ടറി വിമാനത്തിൽ മ്യാൻമറിലെ യാങ്കോണ്‍ നഗരത്തിൽ എത്തിച്ചു.
ദുരിതാശ്വാസത്തിനുള്ള വസ്തുക്കളുമായി രണ്ട് വ്യോമസേനാ വിമാനങ്ങൾകൂടി പുറപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ സഹായം പിറകെയുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. 40 ടണ്ണോളം വരുന്ന ദുരിതാശ്വാസ സാമഗ്രികളുമായി നാവികസേനയുടെ ഐഎൻഎസ് സത്പുരയും ഐഎൻഎസ് സാവിത്രിയും യാങ്കോണിലേക്കു പുറപ്പെട്ടിട്ടുണ്ടെന്നു വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. സഹായവുമായി രണ്ട് കപ്പലുകൾ കൂടി ഉടൻ പുറപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
മ്യാൻമറിലെ രക്ഷാപ്രവർത്തനങ്ങളിൽ സഹായം നൽകാൻ ദേശീയ ദുരന്ത പ്രതികരണ സേനയിലെ (എൻഡിആർഎഫ്) 80 അംഗ ടീമിനെയും ഇന്ത്യ അയച്ചിട്ടുണ്ട്.
ഭൂകന്പമേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന കോണ്‍ക്രീറ്റ് കട്ടറുകളും ഡ്രിൽ മെഷീനുകളും ചുറ്റികകളും കൊണ്ടാണ് എൻഡിആർഎഫ് സേനയുടെ രക്ഷാപ്രവർത്തനം. തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാൻ പ്രത്യേക പരിശീലനം നേടിയ നായകളെയും സേന ഒപ്പം കൂട്ടിയിട്ടുണ്ട്.
സേനയുടെ മറ്റൊരു റിസർവ് ടീം കോൽക്കത്തയിൽ സജ്ജരാണെന്നും ആവശ്യമെങ്കിൽ ഇവരെയും മ്യാൻമറിലെത്തിക്കുമെന്നും കേന്ദ്രം അറിയിച്ചു. ദുരന്തമേഖലയിൽ അടിയന്തര ചികിത്സാസഹായം ഉറപ്പാക്കുന്നതിനായി ഇന്ത്യൻ കരസേനയിലെ 118 അംഗ ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റിനെയും ആഗ്രയിൽനിന്ന് അയച്ചിട്ടുണ്ട്.
15,000 ഇന്ത്യൻ കുടുംബങ്ങളുള്ള മ്യാൻറിൽ ഇന്ത്യക്കാർക്ക് ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാൾ അറിയിച്ചു. മ്യാൻമറിലെ എംബസി വഴി ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ശ്രമം നടത്തിവരികയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാൻമർ മിലിട്ടറി സീനിയർ ജനറൽ എച്ച്.ഇ. മിൻ ഓങ്ങുമായി സംസാരിച്ചുവെന്ന് എക്സിലൂടെ അറിയിച്ചു.
കോടീശ്വരന്മാരുടെ കടം എഴുതിത്തള്ളൽ; ബിജെപിയുടെ ‘സൗഹൃദം’ ബാങ്കിംഗ് മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് രാഹുൽ
ന്യൂഡൽഹി: ബിജെപി സർക്കാർ തങ്ങളുടെ കോടീശ്വരരായ സുഹൃത്തുക്കൾക്ക് വേണ്ടി കടങ്ങൾ എഴുതിത്തള്ളുന്നത് ബാങ്കിംഗ് മേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
സുഹൃത്തുക്കളെയും അടുപ്പക്കാരെയും നിർണായക പദവികളിൽ നിയമിക്കുന്ന ക്രോണിസവും നിയന്ത്രണ ദുരുപയോഗവുംമൂലം ഇന്ത്യയിലെ ബാങ്കിംഗ് മേഖല പ്രതിസന്ധിയിലായെന്ന് രാഹുൽ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ബിജെപി സർക്കാർ തങ്ങളുടെ വന്പൻമാരായ സുഹൃത്തുക്കൾക്കുവേണ്ടി 16 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയിട്ടുള്ളതെന്ന് രാഹുൽ പറഞ്ഞു. ആ പ്രതിസന്ധിയുടെ ഭാരം വഹിക്കേണ്ടിവരുന്നത് ജൂണിയർ ജീവനക്കാരാണ്. അവർക്ക് സമ്മർദ്ദവും മോശം തൊഴിൽസ്ഥിതിയും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.
ഐസിഐസിഐ ബാങ്കിലെ 782 മുൻ ജീവനക്കാർക്കുവേണ്ടി അവരുടെ പ്രതിനിധികൾ കഴിഞ്ഞ ദിവസം തന്നെ കണ്ടിരുന്നു. തൊഴിലധിഷ്ഠിത പീഡനം, നിർബന്ധിത സ്ഥലംമാറ്റം, കാരണം കാണിക്കാതെയുള്ള പിരിച്ചുവിടൽ തുടങ്ങിയ പ്രശ്നങ്ങളാണ് അവർ പങ്കുവച്ചത്. ഇത്തരം പ്രശ്നങ്ങൾ മൂലം രണ്ടുപേർ ആത്മഹത്യ ചെയ്തെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
തൊഴിലധിഷ്ഠിത പീഡനവും ചൂഷണവും നടക്കുന്നതിനെതിരേ കോണ്‍ഗ്രസ് ശബ്ദമുയർത്തുമെന്നും രാഹുൽ പറഞ്ഞു.
ബാങ്കുകളെ മോദി സർക്കാർ ‘കളക്ഷൻ ഏജന്റു’മാരാക്കി: ഖാർഗെ
ന്യൂഡൽഹി: ബാങ്കുകളെ മോദി സർക്കാർ പണം ശേഖരിക്കുന്നതിനുള്ള ‘കളക്ഷൻ ഏജന്റു’മാരാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
സേവിംഗ്സ് അക്കൗണ്ടുകളിലും ജൻധൻ അക്കൗണ്ടുകളിലും മിനിമം ബാലൻസ് കാത്തുസൂക്ഷിക്കാത്തതിനാൽ 2018നും 2024നും ഇടയിൽ മോദി സർക്കാർ 43,500 കോടി രൂപയെങ്കിലും ഊറ്റിയെടുത്തിട്ടുണ്ടെന്ന് ഖാർഗെ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ജനങ്ങളെ കൊള്ളയടിക്കാൻ മറ്റു ബാങ്ക് ചാർജുകളുമുണ്ടെന്നു ഖാർഗെ വിശദീകരിച്ചു.
ഉപയോക്താവിന്റെ അക്കൗണ്ടുകൾ ഒരു നിശ്ചിത കാലയളവുവരെ നിർജീവമാണെങ്കിൽ ‘ഇനാക്റ്റീവ് ഫീ’യായി എല്ലാ വർഷവും 100 രൂപ വരെ ഈടാക്കുന്നുവെന്ന് ഖാർഗെ പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്മെന്റ് വിതരണത്തിനായി 50 മുതൽ 100 രൂപ വരെ, എസ്എംഎസ് അറിയിപ്പുകൾക്കായി ഒരു പാദത്തിൽ 20 മുതൽ 25 രൂപ വരെ, ലോണ്‍ പ്രോസസിംഗ് ഫീയായി ഒന്നു മുതൽ മൂന്നു ശതമാനം വരെയും ബാങ്കുകൾ ഈടാക്കുന്നുവെന്ന് ഖാർഗെ വിവരിച്ചു.
വായ്പകൾ നിശ്ചിതസമയത്തിനു മുന്‍പേ അടച്ചുതീർക്കുകയാണെങ്കിൽ അതിനു പിഴയായി ചാർജുകളും ഉപയോക്താവിനുമേൽ ഏർപ്പെടുത്തുന്നുണ്ടെന്നും ഇതു കൂടാതെ നാഷണൽ ഇലക്ട്രോണിക്സ് ഫണ്ട് ട്രാൻസ്ഫർ (എൻഇഎഫ്ടി) ചാർജുകളും ഡിമാൻഡ് ഡ്രാഫ്റ്റ് (ഡിഡി) ചാർജുകളും അധിക ബാധ്യതയാണെന്നും ഖാർഗെ പറഞ്ഞു.
മുന്‍പു കേന്ദ്ര സർക്കാർ ഇത്തരം ചാർജുകളിൽനിന്ന് ലഭിക്കുന്ന തുകയുടെ വിവരങ്ങൾ ലഭ്യമാക്കിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത്തരം വിവരങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൈകാര്യം ചെയ്യാറില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും ഖാർഗെ പറഞ്ഞു. വിലക്കയറ്റവും അനിയന്ത്രിതമായ കൊള്ളയുമാണ് ജനങ്ങളെ പിഴിയാനുള്ള ബിജെപിയുടെ മന്ത്രമെന്ന് ഖാർഗെ പരിഹസിച്ചു.
കർണാടകയിൽ സൈബർ തട്ടിപ്പിനിരയായ വൃദ്ധദമ്പതികൾ ജീവനൊടുക്കി
ബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ സൈബർ തട്ടിപ്പിനിരയായ വൃദ്ധദമ്പതികൾ ജീവനൊടുക്കി. ഡിയേഗോ നസ്രേത്ത് (83), ഭാര്യ ഫ്ലവിന നസ്രേത്ത് (79) എന്നിവരാണു മരിച്ചത്. ബെലഗാവിയിലെ ബേദി ഗ്രാമത്തിലായിരുന്നു സംഭവം.
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് നിയമവിരുദ്ധ പരസ്യങ്ങൾക്കും രാജ്യാന്തര കുറ്റകൃത്യങ്ങൾക്കും ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. കേസ് ഒഴിവാക്കാൻ 50 ലക്ഷം രൂപയാണു തട്ടിപ്പുകാർ ചോദിച്ചത്. ഈ തുക നൽകിയെങ്കിലും കൂടുതൽ പണം ആവശ്യപ്പെട്ടതോടെ ഡിയേഗോയും ഫ്ലവിനയും ജീവനൊടുക്കുകയായിരുന്നു.
മഹാരാഷ്ട്ര സെക്രട്ടേറിയറ്റിലെ ഉയർന്ന തസ്തികയില്‍നിന്നു വിരമിച്ചയാളാണ് ഡിയേഗോ. വ്യാഴാഴ്ച അയൽക്കാർ വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. ആത്മഹത്യാകുറിപ്പിൽ സുമിത് ബിറ, അനിൽ യാദവ് എന്ന രണ്ട് പേരുകൾ പറയുന്നുണ്ട്.
ഡൽഹിയിലെ ടെലികോം വകുപ്പ് ഉദ്യോഗസ്ഥനെന്നാണുസുമിത് ബിറ പരിചയപ്പെടുത്തിയത്.ഡിയേഗോയുടെ പേരിലുള്ള സിംകാർഡ് നിയമവിരുദ്ധകാര്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും ഫോണിൽവിളിച്ച ഇയാൾ ഭീഷണിപ്പെടുത്തി.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി അനിൽ യാദവിന് ഫോൺ കൈമാറി. കേസിൽനിന്നു രക്ഷപ്പെടണമെങ്കിൽ 50 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. ഭയന്നുപോയ ഡിയേഗോയും ഫ്ലവിനയും 50 ലക്ഷത്തിലധികം രൂപ കൈമാറി. എന്നാൽ, കൂടുതൽ തുക ആവശ്യപ്പെട്ടതോടെ ദമ്പതികൾ ജീവനൊടുക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ വ്യോമസേന ഉദ്യോഗസ്ഥന് വെടിയേറ്റു കൊല്ലപ്പെട്ടു
പ്രയാഗ്രാജ്: ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. പ്രയാഗ്രാജിലെ കന്റോണ്‍മെന്റ് ഏരിയയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. വ്യോമസേന സിവില്‍ എൻജിനിയര്‍ എസ്.എന്‍. മിശ്ര (51) ആണ് കൊല്ലപ്പെട്ടത്.
എയര്‍ഫോഴ്സ് സ്റ്റേഷനുള്ളിലെ എൻജിനീയേഴ്സ് കോളനിയിലെ മുറിയില്‍ ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തിനു നേരേ ഒരാള്‍ ജനലിലൂടെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പുരമുഫ്തി സ്റ്റേഷന് ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) മനോജ് സിംഗ് പറഞ്ഞു. നെഞ്ചില്‍ വെടിയേറ്റ മിശ്രയെ ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവം നടക്കുമ്പോള്‍ മിശ്രയുടെ ഭാര്യയും മകനും മുറിക്കുള്ളിലുണ്ടായിരുന്നു. അജ്ഞാതന്‍ വ്യോമസേനാ സ്റ്റേഷന്റെ അതിര്‍ത്തി കടന്ന് അകത്തേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുടുംബത്തിന്റെ പരാതി ലഭിച്ച ശേഷം കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
ഛത്തീസ്ഗഡിൽ സുരക്ഷാസേന 18 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു
സുക്മ/ബിജാപുർ: ഛത്തീസ്ഗഡിൽ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 11 വനിതകളടക്കം 18 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സുക്മ, ബിജാപുർ ജില്ലകളിലായിരുന്നു ഏറ്റുമുട്ടൽ. നാലു പോലീസുകാർക്കു പരിക്കേറ്റു.
സുക്മയിൽ 17ഉം ബിജാപുരിൽ ഒരാളുമാണു കൊല്ലപ്പെട്ടത്. തലയ്ക്ക് 25 ലക്ഷം വിലയിട്ട ഉന്നത മാവോയിസ്റ്റ് നേതാവ് കുഹ്ദാമി ജഗദീഷ് ഉൾപ്പെടെയുള്ളവരാണ് സുക്മയിൽ കൊല്ലപ്പെട്ടത്.
2013ലെ ഝിരാം വാലി ആക്രമണക്കേസിൽ പ്രതിയാണ് ജഗദീഷ്. നിരവധി കോൺഗ്രസ് നേതാക്കളാണ് അന്നു കൊല്ലപ്പെട്ടത്. കേർലപാൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനമേഖലയിൽ ഇന്നലെ രാവിലെ എട്ടോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
16 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. സംസ്ഥാന പോലീസിന്റെ ഭാഗമായ ഡിആർജിയും (ഡിസ്ട്രിക്ട് റിസർവ് ഗാർഡ്) സിആർപിഎഫും സംയുക്തമായാണ് മാവോയിസ്റ്റുകളെ നേരിട്ടത്. പരിക്കേറ്റ മൂന്നു പോലീസുകാർ ഡിആർജി അംഗങ്ങളും ഒരാൾ സിആർപിഎഫുകാരനുമാണ്. ഇവർ അപകടനില തരണംചെയ്തു.
എകെ 47 റൈഫിൾ ഉൾപ്പെടെ വൻ ആയുധശേഖരം സുരക്ഷാസേന കണ്ടെടുത്തു. ഈ വർഷം ഛത്തീസ്ഗഡിൽ 134 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഇവരിൽ 118 പേർ കൊല്ലപ്പെട്ടത് ബസ്തർ ഡിവിഷനിലാണ്.
ഇന്നലെ ബിജാപുർ ജില്ലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ഒരു സ്ത്രീക്കു പരിക്കേറ്റു. രാവിലെ ആറരയോടെ ബോദ്ഗ ഗ്രാമത്തിലായിരുന്നു സംഭവമുണ്ടായത്. വനത്തിൽ പോയി തിരികെ വരികയായിരുന്ന സ്ത്രീ ഐഇഡിയിൽ ചവിട്ടുകയായിരുന്നു. ഇവരുടെ കാലുകൾക്കു ഗുരുതര പരിക്കേറ്റു.
ഇംഫാൽ: മണിപ്പുരിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ഭൂചലനമുണ്ടായത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി.
റിക്ടർ സ്കെയിലിൽ 3.8 രേഖപ്പെടുത്തിയ ഭൂചലനം നോനേയ് ജില്ലയിലാണ് അനുഭവപ്പെട്ടത്. ഭൂകന്പം തകർത്ത മ്യാൻമറിനു സമീപമാണ് മണിപ്പുർ സ്ഥിതി ചെയ്യുന്നത്.
വസതിയിൽനിന്നു പണം കണ്ടെടുത്ത സംഭവം: റിട്ട. ഹൈക്കോടതി ജഡ്ജി നിർമൽ യാദവിനെ വെറുതെവിട്ടു
ചണ്ഡിഗഡ്: ജഡ്ജിയുടെ വസതിയിൽനിന്നു പണം കണ്ടെത്തിയ കേസിൽ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി റിട്ട. ജഡ്ജി നിർമൽ യാദവിനെയും നാലു പേരെയും പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. 17 വർഷം മുന്‍പുള്ള കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
2008 ഓഗസ്റ്റ് 13ന് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിയായ നിർമൽജിത് കൗറിന്റെ വസതിയുടെ മുന്നിൽനിന്നാണ് 15 ലക്ഷം രൂപയുടെ പായ്ക്കറ്റ് പിടിച്ചെടുത്തത്.
സ്വത്ത് ഇടപാടിൽ ജസ്റ്റീസ് നിർമൽ യാദവിനെ സ്വാധീനിക്കാൻ കൊണ്ടുവന്ന പണം ആളുതെറ്റി ജസ്റ്റീസ് നിർമൽജിത് കൗറിന്റെ വസതിയിലെത്തിച്ചുവെന്നായിരുന്നു ആരോപണം. തുടർന്ന് ചണ്ഡിഗഡ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് കേസ് സിബിഐക്കു കൈമാറി.
ആരോപണവിധേയയായ ജസ്റ്റീസ് നിർമൽ യാദവിനെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റിയിരുന്നു. 2009ൽ സിബിഐ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിച്ചു.
എന്നാൽ, സിബിഐ കോടതി റിപ്പോർട്ട് നിരസിക്കുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
നടി കൃതിക ചൗധരി വധക്കേസിൽ രണ്ടു പ്രതികളെയും വെറുതെ വിട്ടു
മുംബൈ: നടിയും മോഡലുമായി കൃതിക ചൗധരി കൊല്ലപ്പെട്ട കേസിൽ രണ്ടു പേരെ മുംബൈയിലെ കോടതി വിട്ടയച്ചു.
ഷക്കീൽ ഖാൻ (42), ബസു മകം ദാസ് (55) എന്നിവരെയാണു കുറ്റവിമുക്തരാക്കിയത്. 2017 ജൂൺ 12ന് അന്ധേരിയിലാണ് കൃതികയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.
കങ്കണ റണൗത് അഭിനയിച്ച രജ്ജോ എന്ന സിനിമയിൽ ചെറിയ വേഷത്തിലും ടെലിവിഷൻ സീരിയലുകളിലും കൃതിക അഭിനയിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് സ്വദേശിനിയാണ് ഇവർ. തലയ്ക്കേറ്റ ഗുരുതരമായ പരിക്കിനെത്തുടർന്നാണ് കൃതികയുടെ മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു.
കൃതികയുടെ താമസസ്ഥലത്ത് രണ്ടു പേർ എത്തിയതായി വാച്ച്മാൻ പോലീസിനു വിവരം നല്‍കിയിരുന്നു. തുടർന്നാണ് ഷക്കീലിനെയും ബസുവിനെയും പോലീസ് അറസ്റ്റ് ചെയ്തത്.
ഊട്ടി പുഷ്പോത്സവം മേയ് 16 മുതൽ
കോയന്പത്തൂർ: തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പുഷ്പോത്സവത്തിന് ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ മേയ് 16നു തുടക്കമാകും. 127-ാമതു മേളയുടെ തുടക്കംകുറിച്ച് മേയ് മൂന്ന്, നാല് തീയതികളിൽ കോത്തഗിരി നെഹ്റു പാർക്കിൽ 13-ാമതു വെജിറ്റബിൾ ഷോ നടത്തും.
കോത്തഗിരിയിലും ഊട്ടിയിലും വിളയുന്ന പ്രധാന പച്ചക്കറി ഇനങ്ങൾ, അവയുടെ വിത്തുകൾ, ചെടികൾ തുടങ്ങിയവയെല്ലാം പ്രദർശനത്തിനുണ്ടാകും. ഗൂഡല്ലൂരിൽ മേയ് ഒൻപതു മുതൽ 11 വരെ സുഗന്ധദ്രവ്യങ്ങളുടെ പ്രദർശന, വിപണനമേള നടക്കും. ഒൻപതുമുതൽ 12 വരെ റോസ് ഗാർഡനിൽ റോസ് ഷോയും നടത്തും.
മേയ് 23 മുതൽ 25 വരെ ഊട്ടി കൂനൂരിലെ സിംസ് പാർക്കിൽ ഫ്രൂട്സ് ഷോയുണ്ടാകും. കൂനൂർ കാട്ടേരിയിൽ ഇത്തവണ ഊട്ടി മലയോരങ്ങളിൽ വിളയുന്ന പച്ചക്കറികളുടെ പ്രദർശനവും നടത്തുന്നുണ്ട്.
പുഷ്പമേള പ്രമാണിച്ച് നീലഗിരി ജില്ലയിലെത്തുന്ന സഞ്ചാരികളുടെ യാത്രാവഴികളിൽ നിയന്ത്രണങ്ങളും ജില്ലാ ഭരണകൂടം ഏർപ്പെടുത്തും.
വി.കെ. പാണ്ഡ്യന്റെ ഭാര്യയും ഐഎഎസ് കുപ്പായം ഉപേക്ഷിക്കുന്നു
ഭുവനേശ്വർ: ബിജെഡി അധ്യക്ഷൻ നവീൻ പട്നായിക്കിന്റെ അടുത്ത അനുയായി വി.കെ. പാണ്ഡ്യന്റെ ഭാര്യയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയുമായ സുജാത ആർ. കാർത്തികേയൻ സർവീസിൽനിന്നു സ്വയംവിരമിക്കാൻ അപേക്ഷ നൽകി.
ധനകാര്യ വകുപ്പ് സ്പെഷൽ സെക്രട്ടറിയായ സുജാത സ്വയംവിരമിക്കലിനുള്ള (വോളന്ററി റിട്ടയർമെന്റ്) അപേക്ഷ നൽകിയതായാണു റിപ്പോർട്ട്. 2000 ബാച്ച് ഒഡീഷ കേഡർ ഉദ്യോഗസ്ഥയാണ്.
ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന വി.കെ. പാണ്ഡ്യൻ 2023 ഒക്ടോബറിൽ ജോലി രാജിവച്ച് ബിജു ജനതാ ദളിൽ ചേർന്നിരുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കു തിരിച്ചടി നേരിട്ടതോടെ സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
2024ലെ തെരഞ്ഞെടുപ്പിൽ ബിജെഡി തോറ്റതിനു പിന്നാലെ സുജാത ആറു മാസം അവധിയിൽ പ്രവേശിച്ചിരുന്നു. മകളുടെ 10–ാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ടാണ് അവധി എടുത്തത്.
നവംബർ 26ന് അവധിയുടെ കാലാവധി അവസാനിച്ചു. എന്നാൽ, അവധി നീട്ടിനൽകാൻ സുജാത അപേക്ഷ നൽകിയെങ്കിലും ബിജെപി സർക്കാർ നിഷേധിച്ചു. ഇതേത്തുടർന്നാണ് സ്വയംവിരമിക്കലിന് അപേക്ഷ നൽകിയിരിക്കുന്നത്.
വനാതിർത്തിക്ക് പുറത്തെത്തുന്ന വന്യജീവികളെ വെടിവച്ചു കൊല്ലണം: സ്റ്റീഫൻ ജോർജ്
ന്യൂഡൽഹി: വനാതിർത്തിക്ക് പുറത്തുകടന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ വെടിവച്ചു കൊല്ലണമെന്ന് കേരള കോണ്‍ഗ്രസ്-എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്.
കേരള കോണ്‍ഗ്രസ്-എം ഒരിക്കലും പരിസ്ഥിതിക്ക് എതിരല്ല. എന്നാൽ വിഷയത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യണം. കേരളത്തിൽ വനപ്രദേശം ആവശ്യത്തിലധികമുണ്ടെന്നും വനാവരണം ഇനിയും ലക്ഷ്യം വയ്ക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആർഎസ്എസ് സ്വീകാര്യതയിലേക്കു സഞ്ചരിക്കുന്നു: ദത്താത്രേയ ഹൊസബാളെ
നാഗ്പുർ: നൂറു വർഷം പൂർത്തിയാക്കുന്ന ആർഎസ്എസ് ജിജ്ഞാസയിലേക്കും സ്വീകാര്യതയിലേക്കും സഞ്ചരിക്കുകയാണെന്ന് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ.
ശതാബ്ദി അവസരം ആഘോഷിക്കാനുള്ളതല്ല, മറിച്ച് ആത്മപരിശോധന നടത്താനും ലക്ഷ്യത്തിനായി പുനർസമർപ്പിക്കാനുമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പതിനായിരം ശാഖകൾ വർധിച്ചു. ഇത് സ്വീകാര്യതയുടെ അടയാളമാണ്. ഓരോ ഗ്രാമത്തിലും ഓരോ സ്ഥലത്തും എത്തിച്ചേരുക എന്ന ലക്ഷ്യം ഇപ്പോഴും പൂർത്തീകരിക്കപ്പെടാത്ത ദൗത്യവും ആത്മപരിശോധനയ്ക്കുള്ള വിഷയവുമാണ്.
എല്ലാം കക്ഷിരാഷ്ട്രീയ കണ്ണടയിലൂടെ നോക്കുന്ന പ്രവണത നിലനിൽക്കുന്നുണ്ടെങ്കിലും, സമൂഹത്തിന്റെ സാംസ്കാരിക ഉണർവിലും ശരിയായ ചിന്താഗതിക്കാരുടെടെയും സംഘടനകളുടെയും ശക്തമായ ഒരു ശൃംഖല സൃഷ്ടിക്കുന്നതിലുമാണ് ആർഎസ്എസ് ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാമൂഹിക പരിവർത്തനത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തിലും കുടുംബങ്ങളുടെ പവിത്രത പുനഃസ്ഥാപിക്കുന്നതിലും ശ്രദ്ധിക്കുന്നു.
നൂറാം വർഷത്തിലേക്ക് കടന്നപ്പോൾ, രാഷ്ട്രനിർമാണത്തിനായി വ്യക്തി നിർമാണം ബ്ലോക്ക്, ഗ്രാമതലങ്ങളിൽ സമ്പൂർണമായും എത്തിക്കണമെന്നാണ് തീരുമാനം. പഞ്ച പരിവർത്തനമെന്ന ആഹ്വാനം - മാറ്റത്തിനായി അഞ്ച് പദ്ധതികൾ - വരും വർഷങ്ങളിലും പ്രധാന ഊന്നലായി തുടരും.
ശാഖാ വികാസത്തിനൊപ്പം പൗര ബോധം, പരിസ്ഥിതി സൗഹൃദ ജീവിതശൈലി, സാമൂഹികമായി സൗഹാർദപരമായ പെരുമാറ്റം, കുടുംബ മൂല്യങ്ങൾ, സ്വത്വത്തിലൂന്നിയുള്ള വ്യവസ്ഥാപരമായ പരിവർത്തനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതുവഴി രാഷ്ട്രത്തെ മഹത്വത്തിന്റെ കൊടുമുടിയിലേക്ക് നയിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് എല്ലാവരുടെയും പങ്ക് ഉറപ്പാക്കുകയും ചെയ്യും.
ആരെയും എതിർക്കുന്നതിൽ ആർഎസ്എസ് വിശ്വസിക്കുന്നില്ല. ആർഎസ്എസിന്റെ പ്രവർത്തനത്തെ എതിർക്കുന്ന ആരും ഒരു ദിവസം സംഘത്തോടൊപ്പം ചേരുമെന്ന് ഉറപ്പുണ്ട്.
കാലാവസ്ഥാ വ്യതിയാനം മുതൽ അക്രമാസക്തമായ സംഘർഷങ്ങൾ വരെയുള്ള അനേകം വെല്ലുവിളികളുമായി ലോകം മല്ലിടുമ്പോൾ, അവയ്ക്ക് പരിഹാരം കാണാൻ ഭാരതത്തിന്റെ പുരാതനവും അനുഭവ സമ്പന്നവുമായ വിജ്ഞാനം കരുത്തുള്ളതാണെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
ദിഷാ സാലിയന്‍ വിഷാദരോഗം: പോലീസ് റിപ്പോർട്ട്
മുംബൈ: ദിഷാ സാലിയന്റെ മരണം ആത്മഹത്യയാണെന്നും, സ്വന്തം പിതാവ് തന്റെ പണം ദുരുപയോഗം ചെയ്തത് ഉൾപ്പെടെയുള്ള കാരണങ്ങളുടെ പേരിൽ അവർ വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നു എന്നും മുംബൈ പോലീസിന്റെ അന്തിമ റിപ്പോർട്ട്. അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മാനേജർ ആയിരുന്നു ദിഷാ സാലിയൻ.
2020ൽ അവർ നഗരത്തിലെ മലാഡിലുള്ള ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയിൽനിന്നു ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് നിഗമനം.
കേസ് അന്വേഷിച്ച മൽവാനി പോലീസ് ചട്ടപ്രകാരം മുതിർന്ന ഉദ്യോഗസ്ഥന് 2021 ഫെബ്രുവരിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പിന്നീട് സംഭവം വിവാദമായപ്പോൾ മുംബൈ പോലീസ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഇനിയും പുറത്തുവന്നിട്ടില്ല.
സംഭവം വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവുമായി ദിഷയുടെ പിതാവ് കഴിഞ്ഞയാഴ്ച ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആദിത്യ താക്കറെയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നുമായിരുന്നു ആവശ്യങ്ങൾ.
ജമ്മു കാഷ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന് അമിത് ഷാ
ന്യൂഡൽഹി: ജമ്മു കാഷ്മീരിന്റെ സംസ്ഥാനപദവി മുന്‍പ് ഉറപ്പുനൽകിയിരുന്നതു പോലെതന്നെ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
തുടക്കംമുതൽതന്നെ സംസ്ഥാന പദവി തിരികെ നൽകുമെന്ന് ഉറപ്പു നൽകിയിരുന്നുവെന്നും പക്ഷേ എന്നു നടപ്പാക്കാൻ കഴിയുമെന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ലെന്നും അമിത് ഷാ ന്യൂഡൽഹിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ പറഞ്ഞു.
ഒരിടത്തും റീപോളിംഗ് നടക്കാത്ത ആദ്യ തെരഞ്ഞെടുപ്പാണ് 40 വർഷത്തിനു ശേഷം കാഷ്മീരിൽ കഴിഞ്ഞതെന്ന് ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. ഒരൊറ്റയിടത്തും കണ്ണീർവാതകവും ബുള്ളറ്റും പ്രയോഗിക്കേണ്ടിവന്നിട്ടില്ല.
60 ശതമാനമാളുകളും അവരുടെ വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ടെന്നും ഇത് വലിയൊരു മാറ്റമാണെന്നും അമിത് ഷാ പറഞ്ഞു. 2019ലാണ് ജമ്മു കാഷ്മീരിന് പ്രത്യേക പദവികൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിച്ചത്.
ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരേ നടപടി; ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്ന് പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരേ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി.
ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന രൂപീകരിച്ച ആഭ്യന്തരസമിതി അന്വേഷണം നടത്തിവരികയാണെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റീസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭൂയാൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അഭിഭാഷകരായ മാത്യൂസ് ജെ. നെടുന്പാറ, ഹേമാലി സുരേഷ് കുർണ എന്നിവരാണ് ഹർജിക്കാർ.
ആഭ്യന്തര അന്വേഷണത്തിനുശേഷം എല്ലാ സാധ്യതകളും തുറന്നിരിക്കുകയാണെന്നും ഇപ്പോൾ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
അതേസമയം, ജസ്റ്റീസ് യശ്വന്ത് വർമയെ മാതൃകോടതിയായ അലഹബാദ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. സുപ്രീംകോടതി കൊളീജിയമാണ് സ്ഥലംമാറ്റം ശിപാർശ ചെയ്തത്.
എന്നാൽ ജസ്റ്റീസ് വർമയ്ക്ക് ജുഡീഷൽ ഉത്തരവാദിത്വങ്ങൾ ഒന്നും നൽകരുതെന്ന് സുപ്രീംകോടതി അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനോട് നിർദേശിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത രണ്ടു ശതമാനം വർധിപ്പിച്ചു. ക്ഷാമബത്ത ഇതോടെ 55 ശതമാനമായി. ജനുവരി മുതൽ മുൻകാല പ്രാബല്യമുണ്ടാകും. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ക്ഷാമബത്ത വർധന പ്രകാരം 6614 കോടി രൂപയുടെ ബാധ്യത സർക്കാരിനുണ്ടാകുമെന്ന് മന്ത്രിസഭാ തീരുമാനം അറിയിച്ച മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഏകദേശം 48.66 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 66.55 ലക്ഷം പെൻഷൻകാർക്കും ഗുണം ചെയ്യും. ഏഴാം ശന്പള കമ്മീഷന്റെ ശിപാർശ ആസ്പദമാക്കിയ അംഗീകൃത ഫോർമുല പ്രകാരമാണ് വർധന. കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി ക്ഷാമബത്ത കൂട്ടിയത്.
കഠുവയിൽ കൊല്ലപ്പെട്ടത് അഞ്ച് ജയ്ഷ് ഭീകരർ
ജമ്മു: ജമ്മുകാഷ്മീരിലെ കഠുവയിൽ സുരക്ഷാസേന വധിച്ച അഞ്ച് ഭീകരരും ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദസംഘത്തിൽപ്പെട്ടവരാണെന്ന് അനുമാനം.
കഠുവയിലെ രാജ്ബാഗിൽ രണ്ടുദിവസമായി നടന്ന ഏറ്റുമുട്ടലിൽ നാല് പോലീസുകാർ വീരമൃത്യു വരിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജഡം ഇന്നലെ കണ്ടെടുത്തതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമായത്.
ഡ്രോൺ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണു മൃതദേഹം വനമേഖലയിൽനിന്ന് കണ്ടെത്തിയത് ഏറ്റുമുട്ടലിൽ ഒരു ഡിവൈഎസ്പിക്കും പാര കമാൻഡോയ്ക്കും പരിക്കേറ്റതായും പോലീസ് അറിയിച്ചു.
രാജ്ബാഗിലെ സുദൂർ മേഖലയിൽ വ്യാഴാഴ്ച രാവിലെയാണു സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടൽ തുടങ്ങിയത്. ജയ്ഷ് ഭീകരരുടെ നിഴലായി പ്രവർത്തിക്കുന്ന ആന്റി ഫാസിസ്റ്റ് ഫ്രണ്ട് എന്ന സംഘടനയുടെ പ്രവർത്തകരാണ് കൊല്ലപ്പെട്ട ഭീകരർ.
പോലീസിനെ സഹായിക്കാൻ വിവിധ സ്ഥലങ്ങളിൽനിന്ന് കരസേനാംഗങ്ങളും സിആർപിഎഫും ഏറ്റുമുട്ടൽ മേഖലയിൽ എത്തിയിരുന്നു. പ്രദേശത്ത് അഞ്ചു ദിവസമായി സുരക്ഷാസേന തിരച്ചിൽ തുടരുകയായിരുന്നു. ഇതിനിടെയാണ് ഭീകരർ ആക്രമണം അഴിച്ചുവിട്ടത്.
ഞായറാഴ്ച ഹിരാനഗർ സെക്ടറിലെ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട അഞ്ച് ഭീകരർ ഏറ്റുമുട്ടൽ നടന്ന ജഖോൾ പ്രദേശത്ത് എത്തുകയായിരുന്നു.
‘രണസംഗ’ വിവാദത്തിൽ രാജ്യസഭയിൽ പ്രതിഷേധം
ന്യൂഡൽഹി: സമാജ്വാദി പാർട്ടി എംപി രാംജിലാൽ സുമൻ രജപുത്ര രാജാവ് രണസംഗയെക്കുറിച്ചു നടത്തിയ പ്രസ്താവനയ്ക്കെതിരേ രാജ്യസഭയിൽ ഭരണപക്ഷ പ്രതിഷേധം.
ബിജെപിയും കോണ്‍ഗ്രസും വിഷയത്തിൽ വാക്കുകൾകൊണ്ട് ഏറ്റുമുട്ടിയതിനു പിന്നാലെ രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകർ സഭാ നടപടികൾ അര മണിക്കൂർ നേരത്തേക്ക് നിർത്തിവച്ചു. പ്രസ്താവനയെ അപലപിച്ച ബിജെപി എംപിമാർ ലാൽസുമൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ടു.
സഭാ നടപടികൾ ആരംഭിച്ചപ്പോൾതന്നെ ലാൽസുമൻ മാപ്പു പറയണമെന്നാവശ്യപ്പെട്ടു ബിജെപി അംഗങ്ങൾ മുദ്രാവാക്യം മുഴക്കാൻ തുടങ്ങിയിരുന്നു. രണസംഗ ദേശീയ നായകനാണെന്നും അദ്ദേഹത്തിനെതിരായ പരാമർശങ്ങൾ അങ്ങേയറ്റം അവഹേളനപരവും ആക്ഷേപകരവുമാണെന്നും ധൻകർ വിശേഷിപ്പിച്ചു.
ഇത്തരം വിഷയങ്ങളിൽ പരാമർശം നടത്തുന്പോൾ അംഗങ്ങൾ അങ്ങേയറ്റം ജാഗ്രത പാലിക്കുകണമെന്നും അന്തസ് കാത്തുസൂക്ഷിക്കണമെന്നും ധൻകർ ഓർമിപ്പിച്ചു. ലാൽസുമന്റെ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചത്.
ഇതിനു പിന്നാലെ സംസാരിക്കാൻ എഴുന്നേറ്റ രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ രാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച എല്ലാ രക്തസാക്ഷികളെയും ബഹുമാനിക്കുന്നുണ്ടെന്നു വ്യക്തമാക്കി. എന്നാൽ, നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ലെന്നും എംപിയുടെ വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്താൻ അവകാശമില്ലെന്നും ഖാർഗെ പറഞ്ഞു.
പ്രസ്താവനയുടെ പേരിൽ ലാൽസുമന്റെ ആഗ്രയിലെ വീട് രജപുത്ര സംഘടനയായ കർണിസേന ആക്രമിച്ചതിനെ സംബന്ധിച്ചായിരുന്നു ഖാർഗെയുടെ പരാമർശം. ഇത്തരം ദളിത് വിരുദ്ധ നടപടികൾ പ്രോത്സാഹിപ്പിക്കില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തപ്പോൾ ബിജെപി എംപിമാർ പ്രതിഷേധിച്ചു.
ലാൽസുമൻ ദളിതനായതുകൊണ്ടാണ് ആക്രമണം നടന്നതെന്ന ഖാർഗെയുടെ പരാമർശമത്തെ അപലപിക്കുന്നുവെന്ന് റിജിജു പറഞ്ഞു. ഖാർഗെ ജാതിയുപയോഗിച്ചു വിഷയം തിരിച്ചുവിടാൻ ശ്രമിക്കുകയാണെന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. പിന്നീട് ലാൽസുമൻ സംസാരിക്കാൻ എഴുന്നേറ്റെങ്കിലും ബിജെപി എംപിമാരുടെ മുദ്രാവാക്യംവിളികൾ മൂലം സഭ അരമണിക്കൂർ നിർത്തിവയ്ക്കുകയായിരുന്നു.
ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്താൻ ബാബറിനെ ക്ഷണിച്ചുവെന്ന് ആരോപിച്ചു പതിനാറാം നൂറ്റാണ്ടിലെ രജപുത്ര രാജാവായിരുന്ന രണസംഗയെ ചതിയൻ എന്നാണ് ലാൽസുമൻ പാർലമെന്റിൽ വിശേഷിപ്പിച്ചത്.
രജപുത്ര വിഭാഗത്തിന്റെ പിന്തുണ നഷ്ടമായതിനാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ബിജെപി അവരെ കൂടെനിർത്താൻ പ്രതിഷേധം ശക്തമാക്കുകയാണ്. പ്രതികരണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും മാപ്പു പറയില്ലെന്നുമാണ് ലാൽസുമന്റെ നിലപാട്.
രണസംഗയുടെ ധീരതയെയും ദേശഭക്തിയെയും ആരും ചോദ്യം ചെയ്തിട്ടില്ലെന്നു വ്യക്തമാക്കിയ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ലാൽസുമന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നോയിഡയിൽ ഹോസ്റ്റലിൽ തീപിടിത്തം; ഒരാൾക്കു പരിക്ക്
ന്യൂഡൽഹി: ഉത്തർപ്രദേശ്-ഡൽഹി അതിർത്തിയായ നോയിഡയിൽ പെണ്‍കുട്ടികളുടെ ഹോസ്റ്റലിൽ തീപിടിത്തം. രക്ഷപ്പെടാനായി താഴേക്കുചാടിയ ഒരാൾക്ക് പരിക്കേറ്റതായി അഗ്നിരക്ഷാസേന അറിയിച്ചു. എയർ കണ്ടിഷണറിന്റെ കംപ്രസർ പൊട്ടിത്തെറിച്ചതാണ് അപകടകാരണം.
തീപിടിത്തമുണ്ടായപ്പോൾ പെണ്‍കുട്ടികൾ മൂന്നുനില കെട്ടിടത്തിൽനിന്ന് താഴേക്കുചാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
നോയിഡ നോളജ് പാർക്ക്-3യിലെ അന്നപൂർണ ഹോസ്റ്റലിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റ പെണ്‍കുട്ടിയുടെ സ്ഥിതി ഗുരുതരമല്ല. ഹോസ്റ്റലിൽ നിറഞ്ഞ കനത്ത പുകയിൽ പരിഭ്രാന്തരായാണ് പെണ്‍കുട്ടികൾ താഴേക്കു ചാടിയതെന്ന് അഗ്നിരക്ഷാസേന പറഞ്ഞു.
വനങ്ങൾക്കു പുറത്തുള്ള കടുവകളെ നിയന്ത്രിക്കാൻ പദ്ധതി
ന്യൂഡൽഹി: സംരക്ഷിതവനങ്ങൾക്കു പുറത്തുള്ള കടുവകളെ നിയന്ത്രിക്കുന്നതിനും വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുമായി 176.45 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രസർക്കാർ. രാജ്യത്തു രേഖപ്പെടുത്തിയിട്ടുള്ള 3,682 കടുവകളുടെ 30 ശതമാനത്തോളവും വനങ്ങളുടെ പുറത്താണെന്ന അനുമാനത്തിലാണ് പുതിയ പദ്ധതിക്ക് രൂപംകൊടുക്കുന്നത്.
2026-27 വരെ തുക വകയിരുത്തിയിട്ടുള്ള പദ്ധതിക്ക് കേന്ദ്ര വനം മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫിന്റെ യോഗത്തിൽ ഈ മാസമാദ്യം പദ്ധതി ചർച്ചയായിട്ടുമുണ്ട്.
ദേശീയ കടുവാ സംരക്ഷണ അഥോറിറ്റിയാണ് (എൻടിസിഎ) പദ്ധതി നടപ്പിലാക്കുക. 2022ലെ രാജ്യവ്യാപകമായുള്ള കടുവകളുടെ കണക്കും സമീപകാലത്തെ കടുവ ആക്രമണങ്ങളും കണക്കിലെടുത്തു 10 സംസ്ഥാനങ്ങളിൽ തെരഞ്ഞടുത്ത 80 ഫോറസ്റ്റ് ഡിവിഷനുകളിലായിരിക്കും പദ്ധതി ആദ്യം നടപ്പിലാക്കുക.
കടുവ നിരീക്ഷണം വർധിപ്പിക്കുക, വേട്ടയാടൽവിരുദ്ധ നടപടികൾ സജീവമാക്കുക, വനം ഉദ്യോഗസ്ഥർ നാട്ടുകാരുമായി സന്പർക്കം പുലർത്തുക, കടുവകളുടെ ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുക, കടുവ സംരക്ഷണകേന്ദ്രങ്ങളുടെ ശേഷി വർധിപ്പിക്കുക, കടുവ ആക്രമണങ്ങൾ തടയാനുള്ള മാർഗങ്ങൾ തേടുക എന്നിവയാണ് വനത്തിനു പുറത്തെ കടുവകളെ നിയന്ത്രിക്കുന്നതിനുള്ള പ്രധാന നിർദേശങ്ങൾ.
പദ്ധതിയുടെ ഭാഗമായി കടുവകൾ വനങ്ങൾക്ക് പുറത്തേക്കു കടക്കാതിരിക്കാനുള്ള മാർഗങ്ങൾ തേടും. സംസ്ഥാനങ്ങൾക്കു നൽകിവരുന്ന ഫണ്ട് വർധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
കേരളത്തിലെ വയനാട്, മഹാരാഷ്ട്രയിലെ ചന്ദ്രപുർ, ഉത്തർപ്രദേശിലെ പിലിഭിത്ത് എന്നിവ ആവർത്തിച്ചുള്ള കടുവാ ആക്രമണങ്ങളുടെ പ്രധാന ഉദാഹരണങ്ങളാണെന്നും നാട്ടുകാരുടെ ഇടപെടലോടെ വിഷയം സമഗ്രമായി പരിഹരിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ആനന്ദബോസിന് ഓക്സ്ഫഡ് സർവകലാശാലയുടെ ക്ഷണം
കോൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസിന് ഓക്സ്ഫഡ് സർവകലാശാലയിൽ പ്രഭാഷണത്തിന് ക്ഷണം.
കേന്ദ്രസർക്കാരിൽ അറ്റോമിക് എനർജി വകുപ്പിന്റെയും ഗവേഷണകേന്ദ്രത്തിന്റെയും ചുമതല വഹിക്കവെ പ്രാവർത്തികമാക്കിയ നവീന ആശയങ്ങൾ പങ്കുവയ്ക്കുന്നതിനാണ് ഓക്സ്ഫഡ് ക്വാണ്ടം ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ നേരിട്ടുള്ള ക്ഷണം.
ക്ഷണം സ്വീകരിച്ച ഗവർണർ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക്, പരിപാടിയിൽ പങ്കെടുക്കുന്ന തീയതി തീരുമാനിക്കുമെന്ന് രാജ്ഭവൻ വക്താവ് അറിയിച്ചു.
രാജപാത സമരം: കേസിൽ വിശദീകരണം തേടുമെന്ന് കേന്ദ്രം
ന്യൂഡൽഹി: ആലുവ-മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ജനകീയ കാൽനട സമരത്തിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ ഉൾപ്പെടെയുള്ളവർക്കെതിരേ വനംവകുപ്പ് കേസെടുത്തതിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി തുടർനടപടി സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ.
വിഷയം ഉന്നയിച്ച് ഡീൻ കുര്യാക്കോസ് എംപി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച നടത്തിയതിനെത്തുടർന്നാണ് പ്രഖ്യാപനം.
വനംവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേരള സർക്കാർ കാട്ടുനീതിയാണ് നടത്തിവരുന്നതെന്നും ഡീൻ ആരോപിച്ചു. ലോക്സഭയിലെ ശൂന്യവേളയിലും ഡീൻ വിഷയം ഉന്നയിച്ചു.
ആലുവ-മൂന്നാർ രാജപാത റോഡ് ഒരു കാരണവുമില്ലാതെയാണ് സംസ്ഥാന സർക്കാർ അടച്ചിട്ടിരിക്കുന്നത്.
ഫ്രാൻസിസ് ജോർജ് എംപിയും ഇതേ വിഷയം ലോക്സഭയിലെ ശൂന്യവേളയിൽ ഉന്നയിച്ചു
ആലുവ- മൂന്നാർ രാജപാത തുറന്നു നൽകണമെന്നാവശ്യപ്പെട്ട് നടത്തിയ ജനകീയ പ്രതിഷേധത്തിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ഡീൻ കുര്യാക്കോസിനെയും ആന്റണി ജോണ്‍ എംഎൽഎയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.