നിർബന്ധിത മതപരിവർത്തന നിരോധന നിയമം; കേസുകളെല്ലാം സുപ്രീംകോടതിയിലേക്ക്
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ടു വിവിധ സംസ്ഥാനങ്ങൾ പാസാക്കിയ നിയമത്തിന്റെ സാധുത ചോദ്യംചെയ്തു വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്കു മാറ്റാൻ നിർദേശം.
നിലവിൽ മതപരിവർത്തന നിരോധന നിയമം പാസാക്കിയിട്ടുള്ള ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളോട് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിൽ പ്രതികരണം തേടി. സംസ്ഥാനങ്ങൾ പാസാക്കിയ നിർബന്ധിത മതപരിവർത്തന നിയമനങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു ’സിറ്റിസണ്‍ ഫോർ ജസ്റ്റീസ് ആൻഡ് പീസ്’ എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്നാണു നടപടി.
നിയമങ്ങൾ പാസാക്കിയ സംസ്ഥാനങ്ങൾ നാലാഴ്ചയ്ക്കകം മറുപടി നൽകണം. ആറാഴ്ചയ്ക്കുശേഷം ഹർജികൾ വീണ്ടും പരിഗണിക്കും. നിലവിൽ ഇന്ത്യയിൽ 11 സംസ്ഥാനങ്ങൾ മതപരിവർത്തന നിയമം പാസാക്കിയിട്ടുണ്ട്.
‘മതസ്വാതന്ത്ര്യ നിയമം’എന്നു പൊതുവെ അറിയപ്പെടുന്നെങ്കിലും അവ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തെ തടയുകയും മതപരമായ ആചാരങ്ങളെ ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നതായി ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ചന്ദർ ഉദയ് സിംഗ് കോടതിയിൽ പറഞ്ഞു. നിർബന്ധിത മതപരിവർത്തന നിരോധന നിയമം പാസാക്കിയ മിക്ക സംസ്ഥാനങ്ങളും അതിൽ ഭേദഗതി വരുത്തി ന്യൂനപക്ഷങ്ങൾക്കു നേരേ പ്രയോഗിക്കുന്നു.
2024ൽ ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന ഭേദഗതി പ്രകാരം നിയമപരമല്ലാത്ത മതപരിവർത്തനത്തിന്റെ ശിക്ഷ 20 വർഷമാക്കി ഉയർത്തി. ഇതൊരാളെ ജീവിതകാലം മുഴുവനും ജയിലറയ്ക്കുള്ളിലാക്കുന്നു. കൂടാതെ, പല സംസ്ഥാനങ്ങളും ജാമ്യവ്യവസ്ഥ ഭേദഗതിയിലൂടെ പരിഷ്കരിച്ചു.
കള്ളപ്പണ നിരോധന നിയമത്തിലുള്ള ഇരട്ട ജാമ്യവ്യവസ്ഥകൾ പോലുള്ള കടുത്ത നിബന്ധനകൾ നിർബന്ധിത മതപരിവർത്തന നിയമത്തിൽ പല സംസ്ഥാനങ്ങളും ഭേദഗതിയിലൂടെ കൊണ്ടുവന്നതായും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
2021ൽ ഗുജറാത്ത് ഹൈക്കോടതി സംസ്ഥാനത്തു പാസാക്കിയ നിയമത്തിലെ ചില വ്യവസ്ഥകൾ സ്റ്റേ ചെയ്തിരുന്നു. സമാന നടപടി മധ്യപ്രദേശ് സർക്കാർ സ്വീകരിച്ചതായും ഹർജിക്കാർ ബെഞ്ചിനെ അറിയിച്ചു. എന്നാൽ ഹൈക്കോടതികളുടെ ഇടക്കാല ഉത്തരവിനെ സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു.
ദുരുപയോഗത്തിൽ ആശങ്ക
വിവിധ സംസ്ഥാനങ്ങൾ പാസാക്കുന്ന നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾ ന്യൂനപക്ഷങ്ങൾക്കു നേരേ ഉപയോഗിക്കുന്നതിൽ കടുത്ത ആശങ്ക വിവിധ സമുദായങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ജൂലൈയിൽ ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകൾക്കുനേരേ ചുമത്തിയത് സംസ്ഥാനം പാസാക്കിയ മതപരിവർത്തന നിരോധന നിയമമാണ്. ഇതുപ്രകാരം കേസ് രജിസ്റ്റർ ചെയ്താൽ ജാമ്യം അടക്കമുള്ള തുടർനടപടികൾ ദുഷ്കരമാണ്.
ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ചർച്ച ‘പോസിറ്റീവ് ’
സനു സിറിയക്
ന്യൂഡൽഹി: ഇരു രാജ്യങ്ങൾക്കും പ്രയോജനകരമാകുന്ന തരത്തിൽ ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ തീരുമാനം. വ്യാപാര കരാറുമായി ബന്ധപ്പെട്ട ആറാംവട്ട ചർച്ചയ്ക്കു മുന്നോടിയായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ദക്ഷിണേഷ്യക്കായുള്ള അമേരിക്കൻ വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ചും വാണിജ്യമന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാളും നടത്തിയ കൂടിക്കാഴ്ച അനുകൂലമായിരുന്നുവെന്നും വ്യാപാരക്കരാറിന്റെ മുന്നോട്ടുള്ള വിവിധ വശങ്ങൾ ചർച്ച ചെയ്തതായും കേന്ദ്രസർക്കാർ അറിയിച്ചു.
തീരുവനയത്തെത്തുടർന്നു സ്തംഭനാവസ്ഥയിലായിരുന്ന വ്യാപാരക്കരാർ മുന്നോട്ടു പോകുമെന്ന സൂചനയാണ് ഇരുരാജ്യങ്ങളും നൽകുന്നത്. ഇന്നലെ നടന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും ഉഭയകക്ഷി വ്യാപാരചർച്ചയുടെ അടുത്ത ഘട്ടം. രാവിലെ പത്തിന് കേന്ദ്ര വാണിജ്യമന്ത്രാലയത്തിൽ ആരംഭിച്ച ചർച്ച വൈകുന്നേരം ആറോടെയാണ് അവസാനിച്ചത്.
ഇന്ത്യയിലെ വ്യാപാര പ്രതിനിധികളുമായി ഒരു ദിവസം നീണ്ട ചർച്ചയ്ക്കായി തിങ്കളാഴ്ച രാത്രിയിലാണ് ബ്രെൻഡൻ ലിഞ്ച് ഡൽഹിയിലെത്തിയത്.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിൽ പിഴയുൾപ്പെടെ 50 ശതമാനം തീരുവ ഇന്ത്യക്കെതിരേ അമേരിക്ക ഏർപ്പെടുത്തിയതിനുശേഷം ഇതാദ്യമായാണു വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ഔദ്യോഗിക ചർച്ച നടക്കുന്നത്.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചു വട്ട ചർച്ചകളാണു നടന്നത്. ഓഗസ്റ്റ് 25 മുതൽ 29 വരെ നടക്കേണ്ടിയിരുന്ന ആറാംവട്ട ചർച്ച ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ യുഎസ് നടപടിയെത്തുടർന്ന് മാറ്റിവച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരക്കരാർ തുടരുമെന്ന് കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ട്രംപിന്റെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തതോടെയാണു ഏറെക്കുറെ സ്തംഭനാവസ്ഥയിലായിരുന്ന വ്യാപാരകരാർ ചർച്ചകൾ പുനരാരംഭിച്ചത്. ട്രംപിന്റെ സമൂഹമാധ്യമ പോസ്റ്റ് പങ്കുവച്ച പ്രധാനമന്ത്രി ഇന്ത്യയും അമേരിക്കയും ഏറെ അടുത്ത സുഹൃത്തുക്കളും സ്വഭാവിക പങ്കാളികളുമാണെന്ന് പറഞ്ഞിരുന്നു.
അതേസമയം, അമേരിക്കയുടെ അധിക തീരുവ നയത്തെത്തുടർന്ന് ജൂലൈയിൽ 8.01 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയിൽനിന്ന് ഓഗസ്റ്റ് ആയപ്പോൾ 6.86 ബില്യണ്‍ ഡോളറായി കുറഞ്ഞുവെന്ന് വാണിജ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞമാസം 27 മുതലാണ് അമേരിക്ക ഇന്ത്യയ്ക്കുമേൽ 50 ശതമാനം തീരുവ ഏർപ്പെടുത്തിയത്.
രാജ്യത്തെ മയക്കുമരുന്ന് മുക്തമാക്കും: അമിത് ഷാ
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാജ്യത്തുനിന്ന് മയക്കുമരുന്നുകൾ തുടച്ചുനീക്കാൻ കേന്ദ്രസർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. മയക്കുമരുന്നു കടത്തിൽ ഏർപ്പെട്ടതിന് തടവിലുള്ള 16,000 വിദേശികളെ നാടുകടത്തുമെന്നും മന്ത്രി അറിയിച്ചു. നാർകോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ (എൻസിബി) ദ്വിദിന ദേശീയ സമ്മേളനം ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
2047ലെ വികസിത ഭാരത ലക്ഷ്യത്തോടൊപ്പമാകും മയക്കുമരുന്ന് രഹിത ഇന്ത്യയെന്ന ലക്ഷ്യം നേടുക. മയക്കുമരുന്ന് കേസുകളിൽ 2014നുശേഷം 69.61 ലക്ഷം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കാലയളവിൽ കള്ളക്കടത്ത് നടത്തിയ 26 ലക്ഷം കിലോഗ്രാം മയക്കുമരുന്നാണു പിടിച്ചെടുത്തത്. 2004നും 2013നും ഇടയിലുള്ള കാലവുമായി താരതമ്യപ്പെടുത്തുന്പോൾ നാലിരട്ടി മയക്കുമരുന്നുകളാണ് പിടിച്ചെടുത്തതെന്ന് അമിത് ഷാ വിശദീകരിച്ചു. മയക്കുമരുന്ന് കാർട്ടലുകൾക്കെതിരായ പോരാട്ടം ഊർജിതമാക്കിയിട്ടുണ്ട്.
വിദേശികൾ വ്യാപകമായി മയക്കുമരുന്ന് കടത്തിൽ പങ്കാളികളാണ്. ഇത്തരം കേസുകളിൽ 16,000 വിദേശ പൗരന്മാരാണ് വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിൽ കഴിയുന്നത്. ഇവരെ നാടുകടത്താൻ ആഭ്യന്തരമന്ത്രാലയം നടപടികൾ തുടങ്ങി.
ബംഗ്ലാദേശ്, ഫിലിപ്പീൻസ്, മ്യാൻമർ, മലേഷ്യ, ഘാന, നൈജീരിയ എന്നീ രാജ്യങ്ങളിലെ പൗരന്മാരെയാണു നാടുകടത്തുക. വിദേശികളുടെ പട്ടിക ആഭ്യന്തര മന്ത്രാലയത്തിനും ബന്ധപ്പെട്ട ഏജൻസികൾക്കും കൈമാറിയിട്ടുണ്ട്. പുതിയ ഇമിഗ്രേഷൻ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും നാടുകടത്തൽ നടപ്പിലാക്കുക.
എല്ലാ മയക്കുമരുന്നു മാഫിയകളെയും ഇല്ലാതാക്കാനും യുവാക്കളെ സംരക്ഷിക്കാനും സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഒരു അന്തർദേശീയ മയക്കുമരുന്നുകടത്ത് സിൻഡിക്കറ്റിനെ നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ വിജയകരമായി തകർത്തു.
നിയമവിരുദ്ധ ഫാർമസ്യൂട്ടിക്കൽ മയക്കുമരുന്ന് വ്യാപാരത്തിനെതിരായ നടപടികളിൽ ഒന്നാണിത്. നാലു ഭൂഖണ്ഡങ്ങളിലേക്കു നിയന്ത്രിതവും നിരോധിതവുമായ മരുന്നുകൾ കടത്താൻ സിൻഡിക്കറ്റ് എൻക്രിപ്റ്റ് ചെയ്ത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ഡ്രോപ് ഷിപ്പിംഗ് മോഡലുകൾ, ക്രിപ്റ്റോകറൻസി എന്നിവ ഉപയോഗിച്ചു.-മന്ത്രി പറഞ്ഞു.
നാർകോട്ടിക് കണ്ട്രോൾ ബ്യൂറോയുടെയും വിവിധ ഏജൻസികളുടെയും ഏകോപനത്തിലൂടെയാണ് നാലു ഭൂഖണ്ഡങ്ങളിലും പത്തിലധികം രാജ്യങ്ങളിലുമായി പ്രവർത്തിക്കുന്ന വൻ മാഫിയയിലെ എട്ടുപേരെ അറസ്റ്റ് ചെയ്യാനും മയക്കുമരുന്നുകളുടെ അഞ്ചു ചരക്കുകൾ (കണ്സൈൻമെന്റുകൾ) പിടിച്ചെടുക്കാനും കഴിഞ്ഞത്.
ഈ മാഫിയയ്ക്കെതിരേ അമേരിക്കയിലും ഓസ്ട്രേലിയയിലും കർശന നടപടികൾ ആരംഭിച്ചതായി ഷാ പറഞ്ഞു. ഈ സംഘങ്ങൾ ഉപയോഗിക്കുന്ന അത്യാധുനികരീതികൾ രാജ്യത്തെ ഏജൻസികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ യുവജനസംഖ്യ വളരെ വലുതും സമൃദ്ധവുമാണ്. മയക്കുമരുന്ന് ദുരുപയോഗം ഒരുപരിധിക്കപ്പുറം വളർന്നാൽ അതിന്റെ ആഘാതം മറികടക്കാൻ വളരെ സമയമെടുക്കും. അതിനാൽ, ഭാവിതലമുറകളുടെ നാശം തടയുന്നതിനായി മയക്കുമരുന്നുകൾക്കതിരേ ശക്തമായി പോരാടേണ്ട സമയമാണിതെന്ന് ഷാ പറഞ്ഞു.
മയക്കുമരുന്ന് ഭീഷണിക്കെതിരേ മാത്രമായി വർഷത്തിൽ കുറഞ്ഞത് 12 ദിവസമെങ്കിലും നീക്കിവയ്ക്കണമെന്ന് ഉദ്യോഗസ്ഥരോടു മന്ത്രി ആവശ്യപ്പെട്ടു. കഞ്ചാവുകൃഷി സർവേ ചെയ്യാനും കണ്ടെത്താനും നശിപ്പിക്കാനും ഡ്രോണുകളും മറ്റു സാങ്കേതിക ഉപകരണങ്ങളും ഉപയോഗിക്കാൻ സംസ്ഥാന മേധാവികളോട് ഷാ ആവശ്യപ്പെട്ടു.
മയക്കുമരുന്നു രഹിത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കാനുള്ള രൂപരേഖ തയാറാക്കാൻ 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എഎൻടിഎഫ് മേധാവികൾക്കു മന്ത്രി നിർദേശം നൽകി. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും മയക്കുമരുന്ന് വിരുദ്ധ ടാസ്ക് ഫോഴ്സിന്റെ (എഎൻടിഎഫ്) മേധാവികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അനധികൃത ബെറ്റിംഗ് ആപ്പ് കേസ്: യുവരാജ് സിംഗിനും ഉത്തപ്പയ്ക്കും സമൻസയച്ച് ഇഡി
ന്യൂഡൽഹി: അനധികൃത ഓണ്‍ലൈൻ ബെറ്റിംഗ് ആപ്പുകളെ പ്രോത്സാഹിപ്പിച്ചതിന് കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
മുൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗിനും റോബിൻ ഉത്തപ്പയ്ക്കും ബോളിവുഡ് സിനിമാതാരമായ സോനു സൂഡിനും അന്വേഷണ ഏജൻസി ചോദ്യം ചെയ്യലിനു ഹാജരാകാനായി സമൻസ് അയച്ചു.
ഉത്തപ്പയോട് 22നും യുവരാജിനോട് 23നും സൂഡിനോട് 24നും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ലോകപ്രശസ്ത ബെറ്റിംഗ് ആപ്പായ വണ്‍എക്സ് ബെറ്റിംഗ് ആപ്പിന്റെ പ്രചാരണ വീഡിയോകളിൽ താരങ്ങൾ പ്രത്യക്ഷപ്പെട്ടതിനാണ് ഇഡിയുടെ സമൻസ്.
മതപരിവർത്തന ആരോപണം; യുപിയിൽ രണ്ടു പേർ അറസ്റ്റിൽ
ഷാജഹാൻപുർ: അനധികൃത മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ രണ്ടുപേരെ പോലീസ് അറസ്റ്റ്ചെയ്തു. മതപരിവർത്തനത്തിനു സാന്പത്തിക സഹായം ലഭിച്ചോ എന്നതുൾപ്പെടെ അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിക്കുകയും ചെയ്തു.
ആരോപണവിധേയരായ ഹർജിത്, സുനിത മസിഹ് എന്നിവരെ തിങ്കളാഴ്ചയാണു പോലീസ് അറസ്റ്റ് ചെയ്തത്. രോഗശാന്തിയും മറ്റും വാഗ്ദാനം ചെയ്തായിരുന്നു മതപരിവർത്തനം നടത്തിയതെന്ന് എസ്പി രാജേഷ് ദ്വിവേദി ആരോപിച്ചു. സമീപ ആഴ്ചകളിൽ സമാനമായ കേസുകൾ സിധൗലി പോലീസ് സ്റ്റേഷൻ പരിധിയിലും നിഗോഹിയിലും കണ്ടെത്തിയെന്നും എസ്പി അറിയിച്ചു.
ക്രൈസ്തവ മിഷണറിമാരുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിവിധ ട്രസ്റ്റുകളിൽനിന്ന് ഇവർക്കു സാന്പത്തിക സഹായം ലഭിച്ചതായുള്ള തെളിവുകളും ഉണ്ടായിരുന്നു. എന്നാൽ അന്വേഷണം കാര്യമായി പുരോഗമിച്ചിരുന്നില്ല.
ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത മഴ: അഞ്ചു മരണം
ഡെറാഡൂണ്‍: കനത്ത മഴയെത്തുടർന്നുള്ള മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും ഉത്തരാഖണ്ഡ്, ഹിമാചൽ സംസ്ഥാനങ്ങളിൽ അഞ്ചുപേർ മരിച്ചു. ഉത്തരാഖണ്ഡിലും പരിസരപ്രദേശങ്ങളിലും അഞ്ഞൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുകയാണ്. ഹിമാചലിലെ മാണ്ഡിയിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു.
വെള്ളപ്പൊക്കത്തില്‍ ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി. പല റോഡുകളും ഒലിച്ചുപോയി. ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന കടകള്‍, പമ്പ് ഹൗസ്, നിര്‍ത്തിയിട്ട വാഹനങ്ങള്‍ എന്നിവയ്ക്കും നാശമുണ്ടായിട്ടുണ്ട്. കൊല്ലപ്പെട്ട മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായും രണ്ടുപേരെ രക്ഷിച്ചതായും ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ അപൂര്‍വ് ദേവ്ഗണ് അറിയിച്ചു.
ഹിമാചലിൽ മഴക്കെടുതികളിൽ ഈവർഷം 232 പേരാണ് മരണമടഞ്ഞത്. 46 മേഘവിസ്ഫോടനങ്ങളും 97 മിന്നൽപ്രളയവും 140 ഇടങ്ങളിലുണ്ടായ മണ്ണിടിച്ചിലും മൂലം സംസ്ഥാനത്ത് 4,504 കോടിയുടെ നാശനഷ്ടമുണ്ടായി. ഉത്തരാഖണ്ഡിൽ ഇത്തവണ മൺസൂണിൽ ലഭിച്ചത് 1,343.2 മില്ലിമീറ്റർ മഴയാണ്. സാധരണലഭിക്കുന്നതിലും 22 ശതമാനം അധികമഴയാണ് ഇത്തവണ കിട്ടിയത്. ഹിമാചലിൽ 1,010.9 മില്ലിമീറ്റർ മഴലഭിച്ചു. 46 ശതമാനം അധികമഴയാണിത്.
ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ തിങ്കളാഴ്ച രാവിലെ മിന്നൽപ്രളയത്തിൽ തപോവന്‍, സഹസ്ത്രധര, ഐടി പാര്‍ക്ക് എന്നിവിടങ്ങള്‍ വെള്ളത്തിനടിയിലായി. വീടുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വ്യാപക നാശമാണുണ്ടായത്. ജനജീവിതം അതീവദുഷ്കരമാണെന്നു പറഞ്ഞ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വിശദാംശങ്ങൾ തേടിയതായും പറഞ്ഞു.
ഡെറാഡൂണില്‍ ഇരുനൂറോളം വിദ്യാര്‍ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട ദേവഭൂമി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളെ സംസ്ഥാന ദുരന്തനിവാരണ സേന സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയതായും മുഖ്യമന്ത്രി അറിയിച്ചു.
രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും ഇത്തവണ വ്യാപകമഴ ലഭിച്ചു.
ബിഹാറിൽ 1,050 ഏക്കർ ഭൂമി അദാനിക്കു ദാനം ചെയ്തതായി കോൺഗ്രസ്
ന്യൂഡൽഹി: ബിഹാറിലെ ഭഗൽപുരിൽ 1,050 ഏക്കർ ഭൂമി ഗൗതം അദാനിക്കു സർക്കാർ ദാനം ചെയ്തുവെന്ന് കോണ്‍ഗ്രസ്.
ഭൂമിദാനത്തിനു പുറമെ അദാനി ഗ്രൂപ്പിന് അനുകൂലമായി വൈദ്യുതനിലയം പദ്ധതിയിൽനിന്നു സർക്കാർ പിന്മാറിയതായും മുതിർന്ന കോണ്‍ഗ്രസ് നേതാവ് പവൻ ഖേര പത്രസമ്മേളനത്തിൽ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഹാർ സന്ദർശനത്തിനിടെ പ്രതിഷേധങ്ങൾ തടയാനായി ഗ്രാമീണരെ വീട്ടുതടങ്കലിലാക്കിയെന്നും കോണ്‍ഗ്രസ് വക്താവ് കുറ്റപ്പെടുത്തി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയം പ്രതീക്ഷിച്ചതുകൊണ്ടാണ് അദാനിക്കുവേണ്ടി വഴിവിട്ടു സഹായം ചെയ്തത്. ഭഗൽപുരിലെ പിർപൈന്തിയിലാണു വൈദ്യുതനിലയം സ്ഥാപിക്കുന്നതിനായി പ്രതിവർഷം ഒരു രൂപ നിരക്കിൽ 33 വർഷത്തേക്ക് വ്യവസായി ഗൗതം അദാനിക്ക് 1,050 ഏക്കർ ഭൂമി അനുവദിച്ചതെന്ന് കോണ്‍ഗ്രസിന്റെ മാധ്യമ, പബ്ലിസിറ്റി വകുപ്പ് മേധാവിയും ബിഹാറിൽനിന്നുള്ള നേതാവുമായ ഖേര വിശദീകരിച്ചു.
അദാനിക്ക് അനുകൂലമായി 21,400 കോടി രൂപയുടെ ബജറ്റുള്ള 2,400 മെഗാവാട്ട് പദ്ധതിയിൽനിന്നു സർക്കാർ പിന്മാറി. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. വൈദ്യുതിപ്ലാന്റ് സർക്കാർ സ്ഥാപിക്കുമെന്നാണ് അന്നു പറഞ്ഞത്. പിന്നീടാണ് സർക്കാർ പിന്മാറുകയും ഈ പദ്ധതി ഗൗതം അദാനിക്കു കൈമാറുകയും ചെയ്തത്.
ബിഹാറിന്റെ ഭൂമിയിൽ സംസ്ഥാനത്തിന്റെ പണവും കൽക്കരിയും ഉപയോഗിച്ചു നിർമിച്ച പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബിഹാറിലെ ജനങ്ങൾക്ക് യൂണിറ്റിന് ആറു രൂപയ്ക്കാണു വിൽക്കുകയെന്ന് ഖേര പറഞ്ഞു. ഇരട്ടക്കൊള്ളയാണിത്.
മുന്‍പ് കർഷകരെ ഭീഷണിപ്പെടുത്തി അവരുടെ ഭൂമി പിടിച്ചെടുത്തശേഷം നിർമിച്ച വൈദ്യുതി നിലയത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബിഹാറിലെ ജനങ്ങൾക്ക് യൂണിറ്റിന് 6.75 രൂപയെന്ന നിരക്കിൽ വിൽക്കുകയാണു ചെയ്യുക. മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും മൂന്നുമുതൽ നാലു രൂപവരെ നിരക്കിലാണു വൈദ്യുതി നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഊർജ പ്ലാന്റ് പദ്ധതിയും ധാരാവിയും ഗൗതം അദാനിക്കു നൽകി. ഇതേപോലെ ജാർഖണ്ഡിലും ഛത്തീസ്ഗഡിലും തെരഞ്ഞെടുപ്പിനുമുന്പ് ഗൗതം അദാനിക്കു പദ്ധതികൾ നൽകി. വളരെ നീണ്ട പട്ടികയാണിത്. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ബിജെപിക്കു തോന്നുന്പോഴെല്ലാം അദാനിക്കു സമ്മാനങ്ങൾ നൽകുന്നുണ്ടെന്ന് ഖേര ആരോപിച്ചു.
ബിഹാറിൽ കോണ്‍ഗ്രസിന് 39 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി
ന്യൂഡൽഹി: നവംബറിൽ നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കത്തിനായി കോണ്‍ഗ്രസ് 39 അംഗ തെരഞ്ഞെടുപ്പു സമിതി രൂപീകരിച്ചു. ഉടൻ പ്രാബല്യത്തിലായ സമിതിയെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അംഗീകരിച്ചതായി എഐസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബിഹാർ പിസിസി പ്രസിഡന്റ് രാജേഷ് റാം, ഷക്കീൽ അഹമ്മദ് ഖാൻ, മദൻ മോഹൻ ഝാ, രാജേഷ് റാത്തോഡ്, മോത്തിലാൽ ശർമ, അൻഷുൽ അവിജിത്, ഖൈസർ അലി ഖാൻ, രമേഷ് പ്രസാദ് യാദവ്, ശശി രഞ്ജൻ, സുബോധ് മണ്ഡൽ, ഫൗസിയ റാണ, ഖുശ്ബു കുമാരി തുടങ്ങിയവരാണു തെരഞ്ഞെടുപ്പ് കമ്മിറ്റിയിലുള്ളത്.
ബിഹാറിൽനിന്നുള്ള പ്രവർത്തകസമിതി അംഗങ്ങൾ, പാർട്ടി എംപിമാർ, എംഎൽഎമാർ, എംഎൽസിമാർ, എഐസിസി സെക്രട്ടറിമാർ, പോഷകസംഘടനാ നേതാക്കൾ എന്നിവർ പാനലിലെ സ്ഥിരം ക്ഷണിതാക്കളായിരിക്കും.
മുൻ സിപിഎം നേതാവ് പ്രസേൻജിത്ത് ബോസ് കോൺഗ്രസിൽ
കോൽക്കത്ത: ബംഗാളിലെ മുൻ സിപിഎം നേതാവും സാന്പത്തികശാസ്ത്രജ്ഞനുമായ പ്രസേൻജിത്ത് ബോസ് കോൺഗ്രസിൽ ചേർന്നു.
കോൺഗ്രസ് നേതാക്കളായ ഗുലാം അഹമ്മദ് മിർ, സയിദ് നസീർ ഹുസൈൻ, കനയ്യകുമാർ, ശുഭാങ്കർ സർക്കാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രസേൻജിത്ത് ബോസ് (51) കോൺഗ്രസ് അംഗത്വമെടുത്തത്. ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസിനു മാത്രമേ കഴിയൂവെന്ന് പ്രസേൻജിത്ത് പറഞ്ഞു.
2012ലാണ് പ്രസേൻജിത്ത് ബോസ് സിപിഎം വിട്ടത്. രാഷ്ട്രപതിസ്ഥാനത്തേക്ക് പ്രണബ് മുഖർജിയെ പിന്തുണയ്ക്കാനുള്ള സിപിഎം തീരുമാനത്തെ ബോസ് എതിർത്തിരുന്നു. തുടർന്ന് ഇദ്ദേഹത്തെ സിപിഎം പുറത്താക്കുകയായിരുന്നു.
കർണാടക കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി
ബംഗളുരു: കർണാടകത്തിലെ കോലാർ ജില്ലയിൽ മാലുർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസിലെ കെ.വൈ. നഞ്ചഗൗഡയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി കർണാക ഹൈക്കോടതി.
ബിജെപി സ്ഥാനാർഥി കെ.എസ്. മഞ്ചുനാഥ് ഗൗഡ നൽകിയ തെരഞ്ഞെടുപ്പ് പരാതിയിൽ വീണ്ടും വോട്ടെണ്ണി ഫലം പ്രഖ്യാപിക്കാൻ ജസ്റ്റീസ് ആർ. ദേവദാസ് അധ്യക്ഷനായ ബഞ്ച് നിർദേശം നൽകുകയായിരുന്നു. വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. രണ്ട് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവിലാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്.
അതേസമയം, 30 ദിവസത്തേക്ക് വിധി നടപ്പാക്കുന്നത് കോടതി തടഞ്ഞിട്ടുണ്ട്. നഞ്ചഗൗഡയ്ക്കു സുപ്രീംകോടതിയെ സമീപിക്കുന്നതിന് വേണ്ടിയാണ് ഇത്. കേസില്‍ സുപ്രീംകോടതി ഇടപെട്ടില്ലെങ്കില്‍ കോണ്‍ഗ്രസ് നേതാവിനു സ്ഥാനം നഷ്ടമാകും.
തെരഞ്ഞെടുപ്പില്‍ 50,955 വോട്ടുകളാണു നഞ്ചഗൗഡയ്ക്കു ലഭിച്ചത്. മഞ്ജുനാഥ ഗൗഡ 50,707 വോട്ടുകളും നേടി. 17,627 വോട്ടുകളോടെ ജനതാദള്‍ സെക്കുലര്‍ സ്ഥാനാര്‍ഥി രാമഗൗഡ മൂന്നാമതെത്തിയ മത്സരത്തിൽ 248 വോട്ടുകളുടെ ഭൂരിപക്ഷത്തിനു നഞ്ചഗൗഡ എംഎൽഎ ആവുകയായിരുന്നു.
വോട്ടെണ്ണൽ പ്രക്രിയയിൽ ഒട്ടേറെ പിഴവുകളുണ്ടായെന്ന് കോടതി വ്യക്തമാക്കി. കോടതി നിർദേശമുണ്ടായിട്ടും വോട്ടെണ്ണൽ വീഡിയോയിൽ ചിത്രീകരിക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കു കഴിഞ്ഞില്ല. ഈ ഉദ്യോഗസ്ഥനെതിരേ നിയമാനുസൃത നടപടി വേണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
“അയ്യപ്പസംഗമം മതനിരപേക്ഷ കാഴ്ചപ്പാടിന്റെ പ്രതിഫലനം”
ന്യൂഡൽഹി: കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് 20ന് പന്പാതീരത്തു സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം സിപിഎമ്മിന്റെ മതനിരപേക്ഷ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
ജനങ്ങളുടെ മനസിൽ വിദ്വേഷം പടർത്താൻ മതത്തെ ഉപയോഗിക്കുന്നുവെന്ന തിരിച്ചറിവിൽ മതനിരപേക്ഷവാദികളായ ജനങ്ങളെ കൂടെ നിർത്തണമെന്ന് 24-ാം പാർട്ടി കോണ്‍ഗ്രസിനുശേഷം സിപിഎം വിശ്വസിക്കുന്നുണ്ടെന്നും വാർത്താസമ്മേളനത്തിൽ എം.എ. ബേബി പറഞ്ഞു.
യുപിയിൽ കന്നുകാലിമോഷ്ടാക്കളുടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു
ഗോരഖ്പുര്‍ (യുപി): ഉത്തര്‍പ്രദേശില്‍ കന്നുകാലി മോഷ്ടാക്കളുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പ്രദേശത്തെ ഫര്‍ണിച്ചര്‍ കടയുടെ ഉടമ ദുര്‍ഗേഷിന്റെ മകന് ദീപക് (20) ആണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. രണ്ട് പിക്കപ്പ് വാനുകളിലായി എത്തിയ മോഷ്ടാക്കള്‍ ഫര്‍ണിച്ചർ കട തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.
ശബ്ദം കേട്ട് മുകളിലത്തെ നിലയില്‍ താമസിക്കുന്നയാള്‍ ദീപക്കിനെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ദീപക്കിന്റെയും നാട്ടുകാരുടെയും നേര്‍ക്ക് സംഘം വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതിനിടെ സംഘം ദീപക്കിനെ വാഹനത്തില്‍ പിടിച്ചുകൊണ്ടുപോയി. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി. സ്ഥലത്തെത്തിയ പോലീസ് ഇയാളെ നാട്ടുകാരില്‍നിന്നു രക്ഷപ്പെടുത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനു കാരണമായി.
കർണാടകയിൽ വൻ ബാങ്ക് കൊള്ള
ബംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽനിന്ന് എട്ടു കോടി രൂപയും 50 പവനും കവർന്നു.
മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം ബാങ്ക് മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമായിരുന്നു കവർച്ച നടത്തിയത്. മഹാരാഷ്ട്രക്കാരാണ് കവർച്ചയ്ക്കു പിന്നിലെന്നാണു സൂചന.
വഖഫ് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകൾക്ക് സ്റ്റേ
സനു സിറിയക്
ന്യൂഡൽഹി: ഏറെ കോളിളക്കം സൃഷ്ടിച്ച വഖഫ് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. നിയമത്തിന് പൂർണമായ സ്റ്റേ ആവശ്യമില്ലെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് അഗസ്റ്റിസ് ജോർജ് മസിഹ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചില വ്യവസ്ഥകൾക്ക് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ഏർപ്പെടുത്തിയത്.
നിയമം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന്റെയും ഹർജിക്കാരുടെയും വാദം മേയ് 22ന് പൂർത്തിയായിരുന്നു. പ്രഥമദൃഷ്ട്യാലുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണു നിയമത്തിലെ ചില വ്യവസ്ഥകൾ സ്റ്റേ ചെയ്തതെന്നും, വിഷയത്തിൽ അന്തിമ വാദം കേൾക്കുന്പോൾ ഈ വ്യവസ്ഥകളുടെ സാധുത ചോദ്യം ചെയ്യുന്നതിൽ തടസമില്ലെന്നും കോടതി വ്യക്തമാക്കി.
അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമേ ഒരു നിയമനിർമാണം കോടതിക്കു സ്റ്റേ ചെയ്യാൻ കഴിയുകയുള്ളൂവെന്ന് ഇടക്കാല ഉത്തരവ് പ്രസ്താവിക്കുന്നതിനുമുന്പായി ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
നിയമത്തിലെ ചില വ്യവസ്ഥകളാണ് അടിസ്ഥാനപരമായി വെല്ലുവിളിക്കപ്പെട്ടത്. നിയമത്തിലെ മുഴുവൻ വ്യവസ്ഥകളും സ്റ്റേ ചെയ്യാൻ ഒരു കേസുമെടുത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
1923 മുതലുള്ള നിയമനിർമാണത്തിന്റെ ചരിത്രം പരിശോധിച്ച കോടതി, ഓരോ വകുപ്പിലും പ്രഥമദൃഷ്ട്യാ ഉന്നയിച്ച എതിർപ്പ് കേട്ടുവെന്നും അതിന്റെ അടിസ്ഥാനത്തിൽ നിയമത്തിലെ എല്ലാ വ്യവസ്ഥകളും സ്റ്റേ ചെയ്യണമെന്ന അഭിപ്രായമില്ലെന്നും വ്യക്തമാക്കി.
ഏപ്രിൽ നാലിനാണു വിവിധ വ്യവസ്ഥകൾ ഉൾപ്പെടുത്തിയ വഖഫ് ഭേദഗതി നിയമം പാർലമെന്റ് പാസാക്കിയത്. ഉടൻതന്നെ നിയമം സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെട്ടു. മുൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണു കേസ് ആദ്യം പരിഗണിച്ചത്.
എന്നാൽ, വിരമിക്കുന്നതിനുമുന്പ് വിഷയത്തിൽ തീർപ്പ് കൽപിക്കാൻ സാധിക്കില്ലെന്നു വ്യക്തമാക്കി പുതിയ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന് റഫർ ചെയ്യുകയായിരുന്നു. സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വാദം കേട്ടെങ്കിലും ഇടക്കാല ഉത്തരവുണ്ടായില്ല.
പിന്നീട് തുടർച്ചയായ മൂന്നു ദിവസത്തെ വാദത്തിനുശേഷം പുതുതായി ചുമതലയേറ്റ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയാണ് ഇടക്കാല ഉത്തരവ് നൽകിയത്.
സ്റ്റേ ചെയ്ത വ്യവസ്ഥകൾ
വഖഫ് ചെയ്യാൻ അഞ്ചു വർഷം ഇസ്ലാം മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ
ഒരാൾക്കു തന്റെ സ്വത്തുക്കൾ വഖഫായി സമർപ്പിക്കണമെങ്കിൽ അഞ്ചു വർഷം ഇസ്ലാം മതം അനുഷ്ഠിക്കണമെന്ന നിയമത്തിലെ ഭേദഗതി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഒരാൾ ഇസ്ലാം മതം അനുഷ്ഠിക്കുന്നുണ്ടോ ഇല്ലയോ എന്നു പരിശോധിക്കാനുള്ള സംവിധാനം ഒരുക്കി സർക്കാർ ചട്ടങ്ങൾ നിർമിക്കുന്നതു വരെയാണ് സ്റ്റേ.
വഖഫ് തർക്കത്തിൽ കളക്ടർക്കു തീർപ്പ് കൽപിക്കാൻ സാധിക്കില്ല
വഖഫ് സ്വത്തുക്കളുടെ പേരിൽ വഖഫ് ബോർഡും സർക്കാരും തമ്മിലുള്ള തീരുമാനം കൽപിക്കാൻ കളക്ടർക്കു സാധിക്കില്ല. വഖഫ് സ്വത്തിൽ തർക്കമുയർന്ന് അന്വേഷണം ആരംഭിച്ചാൽ ആ വസ്തുവിന് വഖഫ് പദവി നഷ്ടമാകുമെന്ന വ്യവസ്ഥയും കോടതി സ്റ്റേ ചെയ്തു. വഖഫ് ട്രൈബ്യൂണൽ വഖഫിന്റെ കാര്യത്തിൽ തീർപ്പ് കൽപിക്കുന്നതുവരെ മൂന്നാമതൊരു കക്ഷി തർക്കത്തിൽ ഇടപെടരുതെന്നും കോടതി വ്യക്തമാക്കി.
ബോർഡുകളിൽ അമുസ്ലിംകൾക്കു പരിധി നിശ്ചയിച്ചു
സംസ്ഥാന വഖഫ് ബോർഡുകളിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയതു റദ്ദാക്കാൻ കോടതി തയാറായില്ല. എന്നാൽ മൂന്നിലേറെ അമുസ്ലിംകൾ സംസ്ഥാന ബോർഡിലും നാലിലേറെ അമുസ്ലിംകൾ കേന്ദ്ര വഖഫ് കൗണ്‍സിലിലും ഉണ്ടാകരുതെന്ന് ഉത്തരവിട്ടു. സംസ്ഥാന വഖഫ് ബോർഡിന്റെ സിഇഒ ആയി മുസ്ലിം അല്ലാത്ത ഒരാളെ അനുവദിക്കുന്ന വ്യവസ്ഥയിൽ ഇടപെടാതിരുന്ന കോടതി കഴിയുന്നതും മുസ്ലിം വിഭാഗത്തിൽനിന്നുള്ളയാളെ ഉൾപ്പെടുത്തണമെന്നു നിർദേശിച്ചു.
വഖഫ് രജിസ്ട്രേഷൻ സ്റ്റേ ചെയ്തില്ല
വഖഫ് രജിസ്ട്രേഷൻ നിർബന്ധമാക്കിയ വ്യവസ്ഥ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു.1995 മുതൽ 2013 വരെ വ്യവസ്ഥ നിലവിലുണ്ടായിരുന്നുവെന്നാണ് കോടതിയുടെ കണ്ടെത്തൽ.
"ക്രമക്കേടുണ്ടായാൽ ഇടപെടും '; ബിഹാർ എസ്ഐആറില്‍ സുപ്രീംകോടതി
ന്യൂഡൽഹി: ബിഹാറിൽ അന്തിമ വോട്ടർപട്ടിക തയാറായാലും അതിൽ എന്തെങ്കിലും നിയമവിരുദ്ധത ബോധ്യപ്പെട്ടാൽ ഇടപെടുമെന്ന് സുപ്രീംകോടതി.
ബിഹാർ എസ്ഐആറുമായി ബന്ധപ്പെട്ട് രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് രാജ്യവ്യാപകമായി ബാധകമാകുമെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മാല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് ഇന്നലെ വ്യക്തമാക്കി.
എസ്ഐആർ രാജ്യവ്യാപകമായി നടത്തുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയതിനു പിന്നാലെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ബിഹാറിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തുന്ന ഒക്ടോബർ ഒന്നിനുമുന്‍പ് വിഷയത്തിൽ വാദം കേൾക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ, ഈ മാസം അവസാനത്തോടെ കോടതി ഒരാഴ്ചത്തേക്ക് അവധിയിൽ പ്രവേശിക്കുന്നതിനാൽ ഒക്ടോബർ ഏഴിന് ഹർജികൾ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. അന്ന് രാജ്യവ്യാപക എസ്ഐആറുമായി ബന്ധപ്പെട്ട ഹർജിക്കാരുടെ വാദങ്ങളും കോടതി പരിഗണിക്കും.
നേരത്തേ കരട് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതികൾ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് സ്ഥാനാർഥി നാമനിർദേശം നൽകുന്നതുവരെ ഉന്നയിക്കാമെന്നും പരിഗണിക്കപ്പെടുമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അന്തിമപട്ടിക പ്രസിദ്ധപ്പെടുത്തിയതിനുശേഷം മാത്രമേ പരാതികൾ സ്വീകരിക്കപ്പെടുകയുള്ളൂവെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
ആധാർ ഉത്തരവിൽ പരിഷ്കാരമില്ല
യോഗ്യത തെളിയിക്കുന്ന രേഖകൾക്കൊപ്പം ആധാർ ഉൾപ്പെടുത്താമെന്ന സെപ്റ്റംബർ എട്ടിലെ ഉത്തരവ് പരിഷ്കരിക്കാൻ കോടതി വിസമ്മതിച്ചു. മുൻ ഉത്തരവ് താത്കാലിക നിർദേശം മാത്രമാണെന്നും യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകളുടെ സാധുത ഇനിയും തീരുമാനിക്കേണ്ടതുണ്ടെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
ആധാർ വ്യാജമായി നിർമിക്കപ്പെടാമെന്നും അതിനാൽ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകളിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായയാണു കോടതിയെ സമീപിച്ചത്. ബിഹാർ എസ്ഐആറുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
എഐ നിയന്ത്രിത കണ്ട്രോൾ റൂം ആശയം മുന്നോട്ടു വച്ച് സുപ്രീംകോടതി
ന്യൂഡൽഹി: പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകൾ ഉദ്യോഗസ്ഥർ ഓഫാക്കുന്നത് തടയുന്നതിനും അനാവശ്യ ഇടപെടൽ ഒഴിവാക്കി സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്നതിനും കണ്ട്രോൾ റൂം ആശയം മുന്നോട്ടുവച്ച് സുപ്രീംകോടതി.
മാനുഷിക ഇടപെടലുകൾക്കു പകരം നിർമിതബുദ്ധിയാൽ (എഐ) പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആയിരിക്കണമെന്നും കോടതി പറഞ്ഞു. ഇതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐ ടി) യുടെ സഹായം തേടുന്നതിനെക്കുറിച്ചു ചിന്തിക്കാവുന്നതാണെന്നും സ്വതന്ത്ര ഏജൻസിയുടെ സഹായത്തോടെ പോലീസ് സ്റ്റേഷനുകളിൽ പരിശോധന നടത്താമെന്നും ജസ്റ്റീസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കേസിൽ ഐഐടിയെയും കക്ഷിചേർത്തു.
രാജ്യത്തെ പോലീസ് സ്റ്റേഷനുകളിലെ സിസിടിവികളുടെ പ്രവർത്തനം സംബന്ധിച്ചു സ്വമേധയാ എടുത്ത ഹർജിയിൽ വാദം കേൾക്കവെയാണു കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വിഷയത്തിൽ കൂടുതൽ പരിശോധന ആവശ്യമുണ്ടെന്നും അതിനാൽ ഈമാസം 22 ന് വിധി പറയുമെന്നും കോടതി വ്യക്തമാക്കി.
പോലീസ് സ്റ്റേഷനിലെ മേൽനോട്ടമാണു പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നാണ് കോടതിയുടെ വിലയിരുത്തൽ. സിസിടിവികൾ പ്രവർത്തിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കോടതിയിൽ ഒരു അനുസരണ സത്യവാങ്മൂലം നൽകിയേക്കാം. എന്നാൽ അതുകൊണ്ട് പരിഹാരമാകുന്നില്ല. സത്യവാങ്മൂലം സമർപ്പിച്ചിട്ടും കാമറകൾ ഓഫ് ചെയ്യപ്പെടും. കസ്റ്റഡി മർദനങ്ങൾ ഉണ്ടാകും. അതിനാൽ മനുഷ്യ ഇടപെടലില്ലാത്ത കണ്ട്രോൾ റൂമിനെക്കുറിച്ചു കോടതി ചിന്തിക്കുന്നതായും ബെഞ്ച് ഇന്നലെ പറഞ്ഞു.
സിസിടിവി ദൃശ്യം പതിയാത്ത സ്ഥലങ്ങളിൽ ആളുകൾ പോലീസ് അതിക്രമം നേരിട്ടേക്കാമെന്ന വാദം കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. പോലീസ് സ്റ്റേഷനുകൾക്കുപുറമെ മറ്റു കേന്ദ്ര അന്വേഷണ ഏജൻസികളും കാമറ ഓഫ് ചെയ്യാറുണ്ടെന്നും അവിടെ ആവശ്യമായ കാമറകളില്ലെന്നും അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി.
എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന ഉത്തരവ് 2020ലാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.
എന്നാൽ, ഈ ഉത്തരവ് പലയിടത്തും പാലിക്കപ്പെട്ടിട്ടില്ലെന്നും കാമറകൾ പലതും പ്രവർത്തനരഹിതമാണെന്ന കണ്ടെത്തലുണ്ടായിരുന്നു. തുടർന്ന് രാജസ്ഥാനിൽ കഴിഞ്ഞ എട്ടു മാസത്തിനിടെ 11 കസ്റ്റഡി മരണങ്ങൾ ഉണ്ടായെന്ന ഒരു മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കോടതി വിഷയത്തിൽ കഴിഞ്ഞദിവസം സ്വമേധയാ ഇടപെടൽ നടത്തിയത്.
ദുർഗിനു പുറമേ ബിലാസ്പുരിലും ക്രൈസ്തവരെ ആക്രമിച്ചു
ബിലാസ്പുർ: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിലെ ദുർഗിനു പുറമേ ബിലാസ്പുരിലും ക്രൈസ്തവർ കൂട്ട ആക്രമണത്തിനു വിധേയരായി.
ബിലാസ്പുരിൽ പ്രാർഥനായോഗത്തിൽ പങ്കെടുത്ത മുന്നൂറോളം വരുന്ന ക്രൈസ്തവരെ മതപരിവർത്തനത്തിന്റെ പേരിൽ സംഘപരിവാര്‍ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.
ഇതിനു പിന്നാലെ പോലീസ് പക്ഷപാത നിലപാടു സ്വീകരിച്ചത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഏഴ് ക്രൈസ്തവ വിശ്വാസികള്‍ക്കെതിരേ മാത്രം കേസെടുത്ത പോലീസ് നടപടിയെ വിശ്വാസികൾ ചോദ്യംചെയ്തു.
കള്ളക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിനു ക്രൈസ്തവ വിശ്വാസികള്‍ പോലീസ് സ്റ്റേഷന് വളയുകയും ചെയ്തു. ഇതിനിടെ, ക്രൈസ്തവർക്കെതിരേ കടുത്ത നടപടിയാവശ്യപ്പെട്ട് മറുവിഭാഗവും പോലീസ് സ്റ്റേഷനു മുന്നിലെത്തി. ഇരുവിഭാഗവും പത്തു മണിക്കൂറോളം പോലീസ് സ്റ്റേഷനു മുന്നില്‍ തുടര്‍ന്നുവെങ്കിലും കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.
സംഘപരിവാർ നടത്തിയ കല്ലേറിൽ 13 പേർക്കു പരിക്കേറ്റു. മാതാ ചൗര ചൗക്കിലെ ഒരു ഭവനത്തിലാണു കഴിഞ്ഞ ഞായറാഴ്ച ക്രൈസ്തവർ പ്രാർഥനാ കൂട്ടായ്മ സംഘടിപ്പിച്ചത്. പിന്നാലെ പ്രദേശവാസികളായ ചിലർ ബജ്രംഗ്ദൾ പ്രവർത്തകരെ ബന്ധപ്പെടുകയും മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നതായി അറിയിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് പാസ്റ്ററിനോട് പുറത്തുവരാൻ സംഘടിച്ചെത്തിയ ബജ്രംഗ്ദൾ പ്രവർത്തകർ ആവശ്യപ്പെട്ടു. ഇദ്ദേഹം പുറത്തെത്തിയതോടെ കല്ലേറു തുടങ്ങി. കല്ലേറിൽ ക്രൈസ്തവ വിശ്വാസികളായ പത്തുപേർക്കും മൂന്നു ബജ്രംഗ് ദൾ പ്രവർത്തകർക്കുമാണ് കല്ലേറിൽ പരിക്കേറ്റത്.
ഞായറാഴ്ച ദുർഗിലുള്ള ഷിലോ പ്രെയർ ടവറിൽ പ്രാർഥനായോഗം നടന്നുകൊണ്ടിരിക്കേ ഒരുസംഘം ബജ്രംഗ്ദൾ പ്രവർത്തകർ പ്രെയർ ടവറിനു ചുറ്റും മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കുകയും സുവിശേഷപ്രസംഗകരെ മർദിക്കുകയും ചെയ്തിരുന്നു. തീവ്ര ഹിന്ദുസംഘടനാ നേതാവ് ജ്യോതി ശർമയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.
നിർമിതബുദ്ധി പരിപോഷിപ്പിക്കും; നിയന്ത്രണങ്ങളും ഉടൻ: ധനമന്ത്രി
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതിക്കൊപ്പം മുന്നേറുന്നതിനായി നിർമിതബുദ്ധിയെ (ആർട്ടിഫിഷൽ ഇന്റലിജൻസ്- എഐ) ഉത്തരവാദിത്വത്തോടെ പരിപോഷിപ്പിക്കുന്ന നിയന്ത്രണങ്ങൾ ഉടൻ വേണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
സാങ്കേതിക കുതിപ്പും നവീകരണങ്ങളും പോലെ ഇവയെ നിയന്ത്രിക്കാനുള്ള നിയമങ്ങളും വേഗത്തിൽ വികസിക്കണമെന്ന് മന്ത്രി നിർദേശിച്ചു. വികസിതഭാരതത്തിൽ നിർമിതബുദ്ധിയുടെ ഉപയോഗവും സാന്പത്തികവളർച്ചയുടെ കുതിപ്പിനുള്ള അവസരവും എന്നതിനെക്കുറിച്ച് നീതി ആയോഗ് സംഘടിപ്പിച്ച "ഫ്രോണ്ടിയർ ടെക് ഹബ്’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ധനമന്ത്രി.
നിർമിതബുദ്ധി സ്ഥിരമല്ലെന്നും വേഗത്തിൽ പുരോഗമിക്കുന്ന തത്സമയവും ചലനാത്മകവുമായ സാങ്കേതികവിദ്യയായി എഐ ഉയർന്നുവന്നിട്ടുണ്ടെന്നും നിർമല പറഞ്ഞു. അതിനാൽ, ധാർമികതയിൽ പിന്നോട്ടിരിക്കരുതെന്ന് എല്ലാവരും ബോധവാന്മാരായിരിക്കണം. സാങ്കേതികവിദ്യയുടെ പുരോഗതിപോലെ നിയന്ത്രണങ്ങളും വേണ്ടതുണ്ട്.
പൊതുനന്മയ്ക്കായി എഐ അധിഷ്ഠിത പരിഹാരങ്ങൾ സ്വാംശീകരിക്കാനും പ്രയോഗിക്കാനുമുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ വഴിയിൽ വരുന്ന നന്മയുടെ അർഥം മനസിലാക്കാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യ. എല്ലാ സാങ്കേതികവിദ്യകളിലും ഗുണദോഷങ്ങളുണ്ട്. ജോലികളിൽ മാത്രമല്ല, അവ ദുരുപയോഗം ചെയ്യാവുന്ന രീതിയിലും വെല്ലുവിളിയുണ്ട്. അതു സമൂഹത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
പൊതുനന്മയ്ക്കായി സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതിനും നിലനിർത്താനുമായി നിയന്ത്രണങ്ങൾ ആവശ്യമാണ്. എന്നാൽ സാങ്കേതികവിദ്യയെ തുടച്ചുനീക്കുന്ന നിയന്ത്രണങ്ങൾ ആഗ്രഹിക്കുന്നില്ല. എഐ സാങ്കേതികവിദ്യകൾ സ്വീകരിക്കാനും വിവിധ മേഖലകളിൽ അവയുടെ ഉത്തരവാദിത്ത പ്രയോഗം ഉറപ്പാക്കാനും സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
നഗരപ്രദേശങ്ങൾ മെച്ചപ്പെടുത്തുന്നതിലും പുതിയ നഗരങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നിർമിതബുദ്ധിക്കു നിർണായക പങ്ക് വഹിക്കാൻ കഴിയും. എല്ലാ ജില്ലകളിലും എഐ സഹായത്തോടെയുള്ള സാങ്കേതികവിദ്യകൾ നടപ്പിലാക്കണം. പുതിയ അവസരങ്ങൾ പിടിച്ചെടുക്കുന്നതിന് വിപുലമായ ഡിജിറ്റൽ, എഐ കഴിവുകളുള്ള തൊഴിൽശക്തിയെ തയാറാക്കേണ്ടതുണ്ടെന്നും മന്ത്രി നിർമല പറഞ്ഞു.
രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് ജോലിയായി കണക്കാക്കാൻ സാധിക്കില്ല: സുപ്രീംകോടതി
ന്യൂഡൽഹി: രാഷ്ട്രീയപാർട്ടിയിൽ ചേരുന്നത് ഒരു ജോലിയായി കണക്കാക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി. രാഷ്ട്രീയപാർട്ടിയിൽ ചേരുന്പോൾ ശന്പളം ലഭിക്കുന്നില്ല. അതിനാൽ അതൊരു ജോലിയായി കണക്കാക്കാൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജോലിസ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനു പാസാക്കിയ പോഷ് നിയമം 2013 പ്രകാരം ലൈംഗികപീഡന പരാതികൾ പരിഹരിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾക്ക് ആഭ്യന്തര പരാതി സമിതി നിർബന്ധമല്ലെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികളിലാണ് കോടതിയുടെ നിരീക്ഷണം. ഹൈക്കോടതി ഉത്തരവ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസുമാരായ കെ വിനോദ് ചന്ദ്രൻ, എ.എസ്. ചന്ദൂർക്കർ എന്നിവരുടെ ബെഞ്ച് ശരിവച്ചു.
നിയമത്തിൽ പരാമർശിച്ചിരിക്കുന്ന തൊഴിലിടം എന്ന നിർവചനത്തിന്റെ പരിധിയിൽ രാഷ്ട്രീയപാർട്ടികളെ കൊണ്ടുവരാൻ സാധിക്കില്ലെന്നാണു കോടതിയുടെ കണ്ടെത്തൽ. പോഷ് നിയമപ്രകാരം പരാതി നൽകാൻ ഒരു സ്ത്രീ സ്ഥാപനത്തിൽ ജോലിചെയ്യേണ്ട ആവശ്യമില്ലെന്നും രാഷ്ട്രീയപാർട്ടികൾ ഒരു സംഘടിത സംവിധാനത്തിലാണു പ്രവർത്തിക്കുന്നതെന്നുമാണ് ഹർജിക്കാർ വാദിച്ചത്.
അതിനാൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ആഭ്യന്തര പരാതി സമിതി രൂപീകരിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. നേരത്തേ രാഷ്ട്രീയ പാർട്ടികളെ പോഷ് നിയമത്തിന്റെ കീഴിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇതേ ഹർജിക്കാർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയിൽ ചോദ്യംചെയ്യാൻ ആദ്യ ഹർജി പിൻവലിക്കുകയായിരുന്നു.
വഖഫ് കോടതി വിധി സ്വാഗതം ചെയ്ത് പ്രതിപക്ഷം
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിക്കു ഭാഗികമായി സ്റ്റേ ഏർപ്പെടുത്തിയ സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്തു പ്രതിപക്ഷനേതാക്കളും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രിയും.
വിവാദ നിയമത്തെ പാർലമെന്റിൽ എതിർത്ത പാർട്ടികളുടെ മാത്രമല്ല സംയുക്ത പാർലമെന്ററി സമിതിയിൽ (ജെപിസി) എതിർപ്പറിയിച്ച എംപിമാരുടെ വിജയം കൂടിയാണു സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു. നീതി, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാമൂല്യങ്ങളുടെ വിജയമായി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിയമഭേദഗതിയെ ഭാഗികമായി മാത്രം സ്റ്റേ ചെയ്ത പരമോന്നത കോടതിയുടെ ഉത്തരവിനെ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു അനുകൂലിച്ചു. സുപ്രീംകോടതി ഉത്തരവ് ജനാധിപത്യത്തിന് നല്ല സൂചനയാണെന്നായിരുന്നു ഉത്തരവിനോട് റിജിജു പ്രതികരിച്ചത്. പാർലമെന്റിന്റെ എല്ലാ അധികാരങ്ങളെയും വെല്ലുവിളിക്കാൻ കഴിയില്ലെന്നും നിയമത്തിലെ ചില വ്യവസ്ഥകളെ മാത്രം വെല്ലുവിളിക്കാമെന്നും സുപ്രീംകോടതിയുടെ ഉത്തരവ് ഇതുതന്നെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും റിജിജു പറഞ്ഞു.
ബിജെപി സർക്കാരിന്റെ ഭരണഘടനാവിരുദ്ധവും അനധികൃതവുമായ ഭേദഗതികളെ റദ്ദാക്കുന്നതിനായുള്ള പ്രധാന നടപടിയാണു സുപ്രീംകോടതി ഉത്തരവെന്ന് ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ പറഞ്ഞു. വിവാദ വ്യവസ്ഥകൾക്കു ഭാഗികമായി സ്റ്റേ ഏർപ്പെടുത്തിയ സുപ്രീംകോടതി ഉത്തരവിനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി സ്വാഗതം ചെയ്തു.
ശിഥിലമായ മോദിസഖ്യത്തിനു സുപ്രീംകോടതി ഒരു സുപ്രധാന സന്ദേശം നൽകിയെന്നായിരുന്നു തൃണമൂൽ എംപി സാഗരിക ഘോഷിന്റെ പ്രതികരണം. വഖഫ് വിഷയത്തിൽ സർക്കാർ ഇടപെടരുതെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും സുപ്രീംകോടതി നീതി ഉറപ്പാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചു.
അന്താരാഷ്ട്ര ജനാധിപത്യദിനത്തിൽ ബിജെപിക്കെതിരേ വിമർശനവുമായി ഖാർഗെ
ന്യൂഡൽഹി: അന്താരാഷ്ട്ര ജനാധിപത്യദിനത്തിൽ ഭരണകക്ഷിയായ ബിജെപിക്കെതിരേ വിമർശനശരമെയ്ത് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ആർഎസ്എസും ബിജെപിയും കഴിഞ്ഞ 11 വർഷമായി രാജ്യത്തെ ജനാധിപത്യം തകർക്കാൻ ശ്രമിക്കുകയാണെന്ന്, ബിഹാറിലെ വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പരിഷ്കരണവും (എസ്ഐആർ) രാഹുൽ ഗാന്ധിയുടെ "വോട്ട് കൊള്ള’ ആരോപണവും മന്ത്രിമാരെ പുറത്താക്കാനായി ഭരണപക്ഷം പാർലമെന്റിൽ അവതരിപ്പിച്ച ബില്ലും എടുത്തുപറഞ്ഞ് ഖാർഗെ ചൂണ്ടിക്കാട്ടി.
"പരിഷ്കരണം' എന്ന വ്യാജേന ഭരണഘടനയിൽ അടിസ്ഥാനമായ വോട്ടവകാശം ബിജെപി തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. എസ്ഐആർ നടപടിയിലൂടെയും രാഹുൽ തുറന്നുകാട്ടിയ "വോട്ട് കൊള്ള' യിലൂടെയും ബിജെപി ക്രമമായും തന്ത്രപരമായും തെരഞ്ഞെടുപ്പിന്റെ ആധികാരികത നശിപ്പിച്ചു.
ജയിലിലടയ്ക്കപ്പെട്ട മന്ത്രിമാരെ പുറത്താക്കാനായി കേന്ദ്രം കൊണ്ടുവന്ന 130-ാമത് ഭരണഘടനാ ഭേദഗതി ബില്ലിനെ "ട്രോജൻ കുതിര' എന്നാണു ഖാർഗെ വിശേഷിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസർക്കാരുകളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അഴിമതിക്കാർ എന്ന മുദ്രകുത്തി അട്ടിമറിക്കാൻ ബിൽ വഴിയൊരുക്കും. തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെ 30 ദിവസത്തിനകം നിയമപരമായി ബുൾഡോസ് ചെയ്യാൻ കഴിയുമെങ്കിൽ എന്തിനാണ് തെരഞ്ഞെടുപ്പുകളെന്ന സന്ദേശമാണ് ബിൽ നൽകുന്നത്.
ആർഎസ്എസ്-ബിജെപി പിടിയിൽനിന്ന് നമ്മുടെ ഭരണഘടനാസ്ഥാപനങ്ങളെ സംരക്ഷിക്കാമെന്ന പ്രതിജ്ഞ നമുക്ക് വീണ്ടും ഉറപ്പിക്കാമെന്ന് അന്താരാഷ്ട്ര ജനാധിപത്യദിനത്തിൽ ഖാർഗെ പറഞ്ഞു.
ജാർഖണ്ഡിൽ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗിൽ മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
ഗോർഹർ പോലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിൽ ഇന്നലെ രാവിലെ ആറുമണിയോടെ സഹ്ദേവ് സോറന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റുകൾ സുരക്ഷാസേനയ്ക്കുനേരേ വെടിവയ്ക്കുകയായിരുന്നു.
സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണു തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന സഹ്ദേവ് സോറൻ കൊല്ലപ്പെട്ടത്. ചഞ്ചൽ എന്നറിയപ്പെടുന്ന രഘുനാഥ് ഹെബ്റാം, ബിർസെൻ ഗഞ്ചു എന്നിവരാണു കൊല്ലപ്പെട്ട മറ്റു രണ്ടുപേർ.
രഘുനാഥിന്റെ തലയ്ക്ക് 25 ലക്ഷം രൂപയും ഗഞ്ചുവിന്റെ തലയ്ക്ക് 10 ലക്ഷംരൂപയും പോലീസ് വിലയിട്ടിരുന്നു. മൂന്ന് എകെ 47 തോക്ക് ഉൾപ്പെടെ ഒട്ടേറെ ആയുധങ്ങൾ ഏറ്റുമുട്ടൽ സ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തു.
ഗുരുഗ്രാമിൽ മാൻഹോളിൽ വീണ് പിഞ്ചുകുട്ടി മരിച്ചു
ഗുരുഗ്രാം: ഗുരുഗ്രാമിൽ മാൻഹോളിൽ വീണ് രണ്ടുവയസുകാരനു ദാരുണാന്ത്യം. ഗുരുഗ്രാം ഇഫ്കോ ചൗക്കിനു സമീപം സെക്ടർ 65ലാണു സംഭവം. രാജസ്ഥാൻ സ്വദേശി കാലുവിന്റെ മകനായ ദിൽരാജ് ആണ് മരണമടഞ്ഞത്.
ഭാഗികമായി മൂടിയിരുന്ന മാൻഹോളിനു മുകളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനു ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.
കളിപ്പാട്ടങ്ങൾ വിൽക്കുന്നതിനായി ഗുരുഗ്രാമിലെത്തിയതായിരുന്നു കാലുവും കുടുംബവും. മാൻഹോളിനു സമീപമുള്ള ഒരു കുടിലിലാണ് കുടുംബം കഴിഞ്ഞിരുന്നത്.
ബീഡി പരാമർശം ചർച്ചയാക്കി പ്രധാനമന്ത്രി
പുർണിയ: ബിഹാറിനെ ബീഡിയുമായി സമൂഹമാധ്യമത്തില്‍ താരതമ്യപ്പെടുത്തിയ സംഭവം എടുത്തുപറഞ്ഞ് കോണ്‍ഗ്രസിനെയും ആര്‍ജെഡിയെയും രൂക്ഷമായി ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബിഹാറിൽ ദുർഭരണം നടത്തിയ ചരിത്രമുള്ള ആർജെഡിക്കും കോൺഗ്രസിനും നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്മമാരും സഹോദരിമാരും ഉചിതമായ മറുപടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ പിന്തുണച്ചിരുന്നവരാണ് പ്രതിപക്ഷമെന്നും അത്തരക്കാരെ എൻഡിഎ ആട്ടിയോടിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ബിഹാറിൽ നടത്തിയ റാലിയിൽ അദ്ദേഹം ആരോപിച്ചു.
“ബിഹാറിന്റെ വികസനം ആർജെഡിക്കും കോൺഗ്രസിനും ദഹിക്കുന്നില്ല. പാവപ്പെട്ടവരെ പിന്തുണയ്ക്കുകയെന്നതാണ് മോദിയുടെ നയം. നാല് കോടി ജനങ്ങൾക്ക് കെട്ടുറപ്പുള്ള സ്ഥിരം വീടുകൾ ഞങ്ങൾ നൽകിക്കഴിഞ്ഞു.
മൂന്നു കോടി വീടുകൾ കൂടി നിർമാണഘട്ടത്തിലാണ്”, മോദി പറഞ്ഞു. കർഷകരുടെ ക്ഷേമത്തിനായി ദേശീയ മഖാന ബോർഡ് രൂപീകരിക്കാനുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചതായും അദ്ദേഹം അറിയിച്ചു.
കന്നഡ സിനിമാതാരത്തിന്റെ ഫോൺ ഹാക്ക് ചെയ്തു
ബംഗളൂരു: കന്നഡ സിനിമാതാരം ഉപേന്ദ്രയുടെയും ഭാര്യ പ്രിയങ്കയുടെയും ഫോണുകൾ ഹാക്ക് ചെയ്തു.
തങ്ങളുടെ നന്പറിൽ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ വന്നാൽ പ്രതികരിക്കരുതെന്ന് ഉപേന്ദ്ര വീഡിയോ സന്ദേശത്തിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്.
ഒരു ഓൺലൈൻ ഓർഡർ സംബന്ധിച്ച് അജ്ഞാത നമ്പറിൽ നിന്ന് വന്ന സന്ദേശമാണ് പ്രിയങ്കയെ സൈബർ ചതിക്കുഴിയിൽ വീഴ്ത്തിയത്. ഇതിന് പിന്നിൽ ഹാക്കർമാർ പ്രവർത്തിച്ചതായും പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണെന്നും ഉപേന്ദ്ര പറഞ്ഞു.
ആചാര്യ ദേവ്രഥ് മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റു
മുംബൈ: മഹാരാഷ്ട്രയുടെ പുതിയ ഗവർണറായി ആചാര്യ ദേവ്രഥ് ചുമതലയേറ്റു. രാജ്ഭവനിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ജസ്റ്റീസ് ശ്രീ ചന്ദ്രശേഖർ ( ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ്) സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തുടങ്ങിയവർ പങ്കെടുത്തു.
ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ ചുമതലയേറ്റതിനെത്തുടർന്നാണ് ഗുജറാത്ത് ഗവർണറായിരുന്ന ആചാര്യ ദേവ്രഥിനെ മഹാരാഷ്ട്രയിൽ നിയമിച്ചത്.
"എങ്ങോട്ടും പോകുന്നില്ല, എൻഡിഎയിൽ തുടരും'; മോദിയുടെ സാന്നിധ്യത്തിൽ നിതീഷ്
പൂർണിയ: ദേശീയ ജനാധിപത്യ സഖ്യത്തിൽനിന്ന് (എൻഡിഎ) വിട്ടുപോകുമെന്ന അഭ്യൂഹങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ മറുപടി പറഞ്ഞ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.
എൻഡിഎയിൽ തുടരുമെന്നു വ്യക്തമാക്കിയ നിതീഷ് അധികാരം പങ്കിട്ട ഘട്ടങ്ങളിലെല്ലാം കോൺഗ്രസുമായി കലഹിച്ചിരുന്നുവെന്നും പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി പങ്കെടുത്ത റാലിയിൽ സംസാരിക്കുകയായിരുന്നു നിതീഷ്.
2005ലാണ് ബിജെപിക്കൊപ്പം ചേർന്ന് ആദ്യമായി സർക്കാർ രൂപീകരിക്കുന്നത്. അതിനുശേഷം ഒന്നുരണ്ടു തവണ മറുഭാഗത്തേക്ക് പോയി. അന്നെല്ലാം അധികാരവിഭജനത്തിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ടായി. ഇനി ഒരിടത്തേക്കും പോകുന്നില്ല- മോദിയുടെ പ്രോത്സാഹനത്തിനിടെ നിതീഷ് സ്ഥിരീകരിച്ചു.
ജമ്മുകാഷ്മീരിൽ കുഴിബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ 17കാരൻ മരിച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ കുഴിബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ കൗമാരക്കാരൻ മരണത്തിനു കീഴടങ്ങി. സൈന്യത്തിന്റെ 92 ബേസ് ആശുപത്രിയിൽവച്ചാണ് ഷാഹിദ് യൂസഫ് (17) മരിച്ചത്.
ആയുധശാലയുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച കുഴിബോംബാണ് ഞായറാഴ്ച അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. ആദ്യം അനന്ത്നാഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഹിദിനെ പിന്നീട് 92 ബേസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടം എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ലെന്ന് അധികൃതർ അറിയിച്ചു.
ജസ്റ്റീസ് എം.സുന്ദർ മണിപ്പുർ ചീഫ് ജസ്റ്റീസായി ചുമതലയേറ്റു
ഇംഫാൽ: ജസ്റ്റീസ് എം. സുന്ദർ മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ എ.കെ. ബല്ല സത്യവാചകം ചൊല്ലിക്കൊടുത്തു. ജെസ്റ്റീസ് കെ. സോമശേഖർ വിരമിച്ച ഒഴിവിലാണു നിയമനം.
ചുരാചന്ദ്പുരിൽ കുക്കി നേതാവിന്റെ വീടിനു തീയിട്ടു
ഇംഫാൽ: മണിപ്പുരിലെ ചുരാചന്ദ്പുരിൽ കുക്കി നേതാവിന്റെ വീട് ജനക്കൂട്ടം തീവച്ചു നശിപ്പിച്ചതിനെത്തുടർന്നു മേഖലയിൽ സംഘർഷാവസ്ഥ.
കുക്കി നാഷണൽ ഓർഗനൈസേഷൻ (കെഎൻഒ) നേതാവ് കാൽവിൻ ഐകെൻതോംഗിന്റെ വീടിനാണ് ഞായറാഴ്ച രാത്രി ഒരുസംഘം തീവച്ചത്. പ്രവർത്തനം നിർത്തിവയ്ക്കുകയാണെന്നു കാണിച്ച് കേന്ദ്രസർക്കാരുമായി അടുത്തിടെ കരാറിലൊപ്പിട്ട സംഘടനയാണ് കെഎൻഒ.
അതേസമയം വൈദ്യുതി ഷോർട്ട്സർക്ക്യൂട്ടാണ് അപകടകാരണമെന്ന് പ്രദേശവാസികളായ ഒരുവിഭാഗം പറയുന്നു. കുക്കി സോ കൗൺസിൽ വക്താവ് ഗിൻസ വുൾസോംഗിന്റെ വീടിനു നേരേയും ആക്രമണശ്രമം നടന്നുവെങ്കിലും പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽമൂലം അനിഷ്ടസംഭവങ്ങൾ ഒഴിവായി.
ചൈനയ്ക്കു മറുപടി; ബ്രഹ്മപുത്രയില്‍ വന്‍ അണക്കെട്ട് നിര്‍മിക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ട ചൈനീസ് ഭീഷണി തടയാന്‍ ബൃഹദ് പദ്ധതിയുമായി ഇന്ത്യ. നദിയിലെ ജലപ്രവാഹത്തെ സ്വാധീനിക്കുംവിധം ചൈന നിര്‍മിക്കുന്ന അണക്കെട്ടിനു ബദലായി വന്‍ അണക്കെട്ട് നിര്‍മിക്കാനാണ് ഇന്ത്യയുടെ നീക്കം.
അരുണാചല്‍ പ്രദേശിലെ ദിബാംഗിലാണ് ഇന്ത്യ അണക്കെട്ട് നിര്‍മിക്കാനൊരുങ്ങുന്നത്. പൊതുമേഖലാസ്ഥാപനമായ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷനാണ് 278 മീറ്റര്‍ ഉയരത്തിലുള്ള അണക്കെട്ടിന്റെ നിര്‍മാണച്ചുമതല. ഇതിനായി 17,069 കോടി രൂപയുടെ ആഗോള ടെൻഡർ വിളിച്ചുകഴിഞ്ഞു.
2880 മെഗാവാട്ട് വൈദ്യുതി ഉത്പാദനംകൂടി ലക്ഷ്യമിടുന്നതാണു പദ്ധതി. 91 മാസത്തെ സമയപരിധി നിശ്ചയിച്ച് 2032 ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന നിലയിലാണു പദ്ധതി ഒരുങ്ങുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ അരുണാചല്‍പ്രദേശിന് പ്രതിവര്‍ഷം 700 കോടി രൂപയുടെ സൗജന്യ വൈദ്യുതി ലഭിക്കും.
ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദിയായ ടിബറ്റിലെ യാര്‍ലുംഗ് സാംഗ്പോ നദിയില്‍ ചൈന നിര്‍മിക്കുന്ന അണക്കെട്ട് 16,700 കോടി ഡോളര്‍ ചെലവിലാണ് ഒരുങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് എന്നനിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അഞ്ച് വൈദ്യുത പദ്ധതികളും അണക്കെട്ടിന്റെ ഭാഗമായിട്ടുണ്ട്.
ചൈനീസ് അണക്കെട്ടില്‍നിന്ന് അപ്രതീക്ഷിതമായി വെള്ളം തുറന്നുവിടുന്ന നിലയുണ്ടായാല്‍ ഇന്ത്യന്‍ പ്രദേശങ്ങളെ ബാധിക്കുമെന്ന് നേരത്തെതന്നെ ആശങ്ക ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ഇന്ത്യയും അണക്കെട്ട് നിര്‍മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ അണക്കെട്ട് ഇന്ത്യയെയും ബംഗ്ലാദേശിനെയും പ്രതികൂലമായി ബാധിക്കില്ലെന്നാണ് ചൈനയുടെ വാദം.
മരണത്തിനുമുന്പ് ആശുപത്രിയിൽ വൈദ്യസഹായം; അഞ്ചുവർഷത്തിനിടെ കേരളത്തിൽ വൻ ഇടിവ്
സീനോ സാജു
ന്യൂഡൽഹി: മരണത്തിനുമുന്പ് ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായവരുടെ ശതമാനത്തിൽ കേരളത്തിൽ ഇടിവെന്ന് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്.
രാജ്യത്തെ രജിസ്ട്രാർ ജനറലിന്റെ ഓഫീസും സെൻസസ് കമ്മീഷണറും ചേർന്നു തയാറാക്കിയ 2023ലെ സാന്പിൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്ആർഎസ്) റിപ്പോർട്ടിലാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായി മരിച്ചവരുടെ ശതമാനത്തിൽ അഞ്ചു വർഷത്തിനിടെ വൻ ഇടിവുണ്ടായിട്ടുള്ളതായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
ഈ മാസമാദ്യം പുറത്തിറക്കിയ റിപ്പോർട്ടിൽ 2018ലെയും ഏറ്റവുമൊടുവിൽ വിവരങ്ങൾ ലഭ്യമായ 2023ലെയും കണക്കുകൾ താരതമ്യപ്പെടുത്തുന്പോഴാണ് ശതമാനക്കണക്കിൽ കേരളം പിന്നോട്ടുപോയിട്ടുള്ള കാര്യം വ്യക്തമാകുന്നത്.
റിപ്പോർട്ടിലെ കണക്കുകൾപ്രകാരം 2018ൽ കേരളത്തിൽ മരിച്ച 79.6 ശതമാനം പേർക്കും സർക്കാർ ആശുപത്രികളിലോ സ്വകാര്യ ആശുപത്രികളിലോ മരണത്തിനുമുന്പ് വൈദ്യസഹായം ലഭിച്ചിരുന്നു. രാജ്യത്ത് ഇത് 2018ൽ 47.8 ശതമാനം മാത്രം നിൽക്കെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും മുൻപന്തിയിലുമായിരുന്നു കേരളം.
സംസ്ഥാനത്ത് ഈ ശതമാനം 2019ലും 2020ലും 80.7 ആയി വർധിച്ചുവെങ്കിലും 2021ൽ ഒറ്റയടിക്ക് കൂപ്പുകുത്തി 56.1ലേക്ക് വീണൂ. 2022ൽ ഇത് 55.7 ആയി വീണ്ടും കുറഞ്ഞുവെന്നും 2023ൽ ഇത് അല്പം ഭേദപ്പെട്ട് 57.4 ആയെന്നുമാണ് 2023ലെ എസ്ആർഎസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അതേസമയം ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായി മരിച്ചവരുടെ ശതമാനത്തിൽ രാജ്യത്തും അഞ്ചു വർഷത്തിനിടെ കുറവുണ്ട്. 2023ൽ രാജ്യത്ത് 39.9 ശതമാനം പേർക്കു മാത്രമാണ് മരണത്തിനുമുന്പ് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായത്.
2023ലും ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായി മരിച്ചവരുടെ ശതമാനത്തിൽ രാജ്യത്ത് ഏറ്റവും മുൻപന്തിയിലുള്ള സംസ്ഥാനം കേരളമാണെങ്കിലും അഞ്ചു വർഷത്തിനിടെ ഏകദേശം 27.9 ശതമാനം ഇടിവാണ് കേരളത്തിലുണ്ടായിരിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ കണക്ക്.
ആശുപത്രികളിൽ വൈദ്യസഹായം ലഭിക്കാതെ മരിക്കുന്നവരുടെ ശതമാനത്തിൽ സംസ്ഥാനത്തും രാജ്യത്തുടനീളവും വർധനയുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നതെങ്കിലും എന്തുകൊണ്ടാണ് ഈ ഇടിവെന്ന് എസ്ആർഎസ് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. കേരളത്തിലെ നഗരപ്രദേശങ്ങളെ അപേക്ഷിച്ചു ഗ്രാമീണമേഖലകളിലാണ് ഈ ഇടിവ് ഏറ്റവും കൂടുതലുണ്ടായിരിക്കുന്നത്.
2018ൽ മരിക്കുന്നതിനുമുന്പ് ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായിരുന്നവരുടെ ശതമാനം കേരളത്തിലെ ഗ്രാമീണമേഖലകളിൽ 86.2 ശതമാനമായിരുന്നുവെങ്കിലും 2023ൽ ഇത് 58.5 ആയി കൂപ്പുകുത്തി.
ആശുപത്രികളിൽ വൈദ്യസഹായം ലഭിക്കാതെ മരിക്കുന്നവരുടെ ശതമാനം കേരളത്തിലെ നഗരപ്രദേശങ്ങളിലാകട്ടെ 2018ൽ 73 ശതമാനമുണ്ടായിരുന്നിടത്തുനിന്ന് 2023ൽ 56.4 ശതമാനമായി കുറഞ്ഞു.
ഛത്തീസ്ഗഡിൽ ക്രൈസ്തവർക്കുനേരേ വീണ്ടും ആക്രമണം
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ ക്രൈസ്തവർക്കുനേരേ വീണ്ടും ആക്രമണമുണ്ടായെന്നു പരാതി. ഛത്തീസ്ഗഡിലെ ദുർഗിലുള്ള ഷിലോ പ്രെയർ ടവറിൽ പ്രാർഥനായോഗം നടന്നുകൊണ്ടിരിക്കേ ഒരുസംഘം ബജ്രംഗ്ദൾ പ്രവർത്തകർ പ്രെയർ ടവറിനു ചുറ്റും മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചെന്നും സുവിശേഷ പ്രസംഗകരെ ആയുധങ്ങളടക്കം ഉപയോഗിച്ചു മർദിച്ചുവെന്നുമാണ് ആരോപണം. വിശ്വാസികളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.
ഛത്തീസ്ഗഡിലെ ദുർഗിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ചു രണ്ട് മലയാളി കന്യാസ്ത്രീകളെ കൈയേറ്റം ചെയ്തതിലൂടെ കുപ്രസിദ്ധയായ തീവ്ര ഹിന്ദുസംഘടനാ നേതാവ് ജ്യോതി ശർമയുടെ നേതൃത്വത്തിലായിരുന്നു ഇന്നലത്തെയും ആക്രമണമെന്ന് നാട്ടുകാർ ആരോപിച്ചു. പ്രെയർ ടവറിൽ തങ്ങൾ സമാധാനപരമായി പ്രാർഥിച്ചുകൊണ്ടിരിക്കേ ബജ്രംഗ്ദൾ പ്രവർത്തകർ സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് സുവിശേഷപ്രസംഗകർ പറയുന്നു.
എന്നാൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണു തങ്ങൾ സ്ഥലത്തെത്തിയതെന്ന് ബജ്രംഗ്ദൾ പ്രവർത്തകർ അവകാശപ്പെട്ടു. നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടോയെന്നു സ്ഥലത്തെത്തി പരിശോധിക്കാൻ ശ്രമിക്കുന്പോൾ തങ്ങളെ തടഞ്ഞുവെന്നും പ്രാർഥിച്ചുകൊണ്ടിരുന്ന ക്രൈസ്തവർ തങ്ങളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും ബജ്രംഗ്ദൾ പ്രവർത്തകർ ആരോപിച്ചു.
സംഭവത്തിൽ ഇരുവിഭാഗങ്ങളുടെയും പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. മതപരിവർത്തനം നടന്നുവെന്ന ആരോപണത്തിൽ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടും ബജ്രംഗ്ദൾ പ്രവർത്തകർ പ്രെയർ ടവറിനുപുറത്ത് സുവിശേഷ പ്രസംഗകരെ ബലമായി കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
സിബി ജോർജ് വിദേശകാര്യമന്ത്രാലയം സെക്രട്ടറിയായി ചുമതലയേറ്റു
ന്യൂഡൽഹി: ജപ്പാനിലെ ഇന്ത്യൻ അംബാസഡറായിരുന്ന സിബി ജോർജ് വിദേശകാര്യ മന്ത്രാലയത്തിന്റെ പടിഞ്ഞാറൻ മേഖലയുടെ സെക്രട്ടറിയായി ചുമതലയേറ്റു.
ഇന്ത്യ-ജപ്പാൻ നയതന്ത്രബന്ധത്തിൽ നിർണായക നാഴികക്കല്ലുകൾ സൃഷ്ടിച്ചതിനുശേഷമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ സെക്രട്ടറിയായി മലയാളിയായ സിബി ജോർജ് ചുമതലയേൽക്കുന്നത്. “ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ശക്തമായ പാലം’’എന്നാണ് ജപ്പാൻ അംബാസഡർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന അവസരത്തിൽ സിബി ജോർജിനെ ജപ്പാൻ വിദേശകാര്യ മന്ത്രി തകേഷി ഇവായ വിശേഷിപ്പിച്ചത്. മുന്‍പ് സ്വിറ്റ്സർലൻഡ്, വത്തിക്കാൻ, ലിച്ചെൻസ്റ്റൈൻ, കുവൈറ്റ്, റിപ്പബ്ലിക് ഓഫ് മാർഷൽ ഐലൻഡ്സ് എന്നിവിടങ്ങളിലും ഇന്ത്യയുടെ അംബാസഡറായി സേവനമനുഷ്ഠിച്ചുള്ള സിബി ജോർജ് കോട്ടയം ജില്ലയിലെ പാലാ സ്വദേശിയും പൊടിമറ്റം കുടുംബാംഗവുമാണ്.
1993ൽ ഇന്ത്യൻ വിദേശകാര്യ സർവീസിൽ ചേർന്ന സിബി ജോർജ് തുർക്കി തലസ്ഥാനമായ അങ്കാറയിലെ മിഷനിൽ പൊളിറ്റിക്കൽ ഓഫീസറായാണു നയതന്ത്രജീവിതം ആരംഭിച്ചത്. ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് കിഴക്കൻ ഏഷ്യ ഡിവിഷനിലും ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടിയുടെ കോ-ഓർഡിനേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014ൽ ഇന്ത്യൻ വിദേശകാര്യ സേവനത്തിലെ മികവിനുള്ള എസ്.കെ. സിംഗ് അവാർഡ് ലഭിച്ചു. കലാകാരിയായ ജോയ്സ് ജോണ്‍ പാന്പൂരെത്താണു ഭാര്യ. മൂന്നു മക്കളുണ്ട്.
വാതുവയ്പ് ആപ്പ് കേസ് : നടി ഉർവശി റൗട്ടേലയ്ക്കും മിമിക്കും ഇഡി നോട്ടീസ്
ന്യൂഡൽഹി: ഓൺലൈൻ വാതുവയ്പ് ആപ്പ് കേസിൽ ചോദ്യം ചെയ്യലിനു ഹാജാരാകാൻ ആവശ്യപ്പെട്ട് നടി ഉർവശി റൗട്ടേലയ്ക്കും തൃണമൂൽ കോൺഗ്രസ് എംപി മിമി ചക്രവർത്തിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസയച്ചു. ഡൽഹിയിലെ ഓഫീസിൽ ഇന്നു ഹാജരാകാനാണ് മിമി ചക്രവർത്തിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉർവശി റൗട്ടേല നാളെ ഹാജരാകണം.
കേസുമായി ബന്ധപ്പെട്ട് നേരത്തേ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്ന, ശിഖർ ധവാൻ എന്നിവരെ ഇഡി ചോദ്യംചെയ്തിരുന്നു. ഇന്ത്യയിൽ 22 കോടി പേർ ഓൺലൈൻ വാതുവയ്പ് ആപ്പുകൾ ഉപയോഗിക്കുന്നു. 10,000 കോടി ഡോളറിന്റേതാണ് ഇന്ത്യയിലെ ഓൺലൈൻ വാതുവയ്പ് ആപ്പ് വിപണി.
ആഗോള അയ്യപ്പസംഗമത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി: സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം തടയണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജി. സംസ്ഥാനസർക്കാർ രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണെന്ന് ആരോപിച്ച് ഡോ.പി. എസ്. മഹേന്ദ്രകുമാർ എന്നയാളാണു ഹർജി നൽകിയത്. ദേവസ്വം ഫണ്ട് ദൈവത്തിന് അവകാശപ്പെട്ടതാണെന്നും രാഷ്ട്രീയപരിപാടികൾക്കായി വിനിയോഗിക്കാൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിൽ ഒന്നാണു മതേതരത്വം. ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സർക്കാരിന് അവകാശമില്ല.
അയ്യപ്പസംഗമം തടഞ്ഞില്ലെങ്കിൽ ഭാവിയിൽ സർക്കാരുകൾക്ക് മതസംഗമങ്ങളുടെ പേരിൽ രാഷ്ട്രീയപരിപാടികൾ നടത്താൻ കഴിയുമെന്നും ഹർജിയിൽ ആരോപിക്കുന്നു. അയ്യപ്പസംഗമം നടത്തുവാൻ ഉദ്ദേശിച്ചിട്ടുള്ള പന്പാനദിയുടെ തീരപ്രദേശം പരിസ്ഥിതിലോല മേഖലയാണെന്നും അവിടെ അയ്യപ്പസംഗമം നടത്തുന്നത് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള മുൻ നിർദേശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്നു സുപ്രീംകോടതിയിൽ ഉന്നയിച്ചേക്കും.
ഗോഹട്ടി: ആസാം ഉൾപ്പെടെ വടക്കുകിഴക്കൻ മേഖലയെ പിടിച്ചുലച്ച് ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ വൈകുന്നേരം 4:41 നാണ് രേഖപ്പെടുത്തിയത്. ആസാമിലെ ഉദൽഗുരി ജില്ലയിലാണു പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടർന്ന് ഭയചകിതരായ ആളുകൾ വീടുവിട്ട് പുറത്തേക്ക് ഓടി.
ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ശര്‍മ അറിയിച്ചു. സ്ഥിതിഗതികള്‍ അനുനിമിഷം നിരീക്ഷിക്കുന്നണ്ടെന്നും അദ്ദേഹം അറിയിച്ചു. സോണിത്പുർ, താമുൽപുർ, നൽബാരി ഉൾപ്പെടെ സമീപ ജില്ലകളിലും മണിപ്പുർ, അരുണാചൽപ്രദേശ് സംസ്ഥാനങ്ങളുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും ശക്തമായ പ്രകന്പനം അനുഭവപ്പെട്ടു.
ജസ്റ്റീസ് എം. സുന്ദർ മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റീസ്
ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റീസ് എം. സുന്ദറിനെ മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചതായി നിയമ മന്ത്രാലയം അറിയിച്ചു.
ചീഫ് ജസ്റ്റീസ് കെംപയ്യ സോമശേഖർ വിരമിച്ചശേഷം ഇദ്ദേഹം ചുമതലയേൽക്കും. വ്യാഴാഴ്ചയാണ് വിവിധ ഹൈക്കോടതികളുടെ ചീഫ് ജസ്റ്റീസുമാരായി ഉയർത്തേണ്ടവരുടെ പേരുകൾ സുപ്രീംകോടതി കൊളീജിയം കൈമാറിയത്. ജസ്റ്റീസുമാരായ പവൻകുമാർ ബി. ബജന്ത്രി, സൗമെൻ സെൻ എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.
വഖഫ് നിയമ ഭേദഗതി: ഇടക്കാല ഉത്തരവ് ഇന്ന്
ന്യൂഡൽഹി: വഖഫ് നിയമഭേദഗതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹർജികളിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടാകും. കേസിലെ വാദംകേൾക്കലിൽ നിയമഭേദഗതിക്കെതിരേ ഉയർന്നുകേട്ട നിയമ, നടപടി പ്രശ്നങ്ങളിൽ സുപ്രീംകോടതി വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഉപയോഗത്തിലൂടെയോ ഔപചാരിക രേഖയിലൂടെയോ കോടതി വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ വിഷയം ജുഡീഷൽ പരിഗണനയിൽ നിലനിൽക്കെ ഡീനോട്ടിഫൈ ചെയ്യാൻ കഴിയുമോ, അന്വേഷണനടപടികൾക്കിടയിലെ ജില്ലാ കളക്ടറുടെ പങ്ക് എന്നിവയടക്കമുള്ള ചോദ്യങ്ങൾക്ക് ഇടക്കാല ഉത്തരവിലൂടെ സുപ്രീംകോടതി ഉത്തരം നൽകിയേക്കും.
വോട്ട് കൊള്ള: വേണ്ടത് അന്വേഷണമെന്ന് ഖുറേഷി
ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരേയുള്ള ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച തണുപ്പൻ സമീപനത്തെ വിമർശിച്ച് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറേഷി. ആരോപണം മുഖ്യധാരയിൽ ഉയർത്തിക്കാട്ടിയ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരേ ആക്ഷേപകരവും നിന്ദ്യവുമായ ഭാഷയിൽ ആക്രോശിക്കുന്നതിനുപകരം അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിടേണ്ടതായിരുന്നുവെന്ന് ഖുറേഷി പറഞ്ഞു.
ആരോപണങ്ങളെ രാഹുൽ"ഹൈഡ്രജൻ ബോംബി’നോട് ഉപമിച്ചതു "രാഷ്ട്രീയ അലങ്കാരവാക്ക്’ മാത്രമാണെങ്കിലും അദ്ദേഹം ഉന്നയിച്ച പരാതികളിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിൽ ഖുറേഷി ചൂണ്ടിക്കാട്ടി.
ബിഹാറിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണം നടപ്പിലാക്കിയ രീതിയെയും ഖുറേഷി വിമർശിച്ചു. ബിഹാറിലെ എസ്ഐആർ നടപടിയിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ "പണ്ടോറയുടെ പെട്ടി’തുറക്കുക മാത്രമല്ല ചെയ്തതെന്നും തേനീച്ചക്കൂട്ടിൽ അവർ കൈയിട്ടു കഴിഞ്ഞുവെന്നും ഉറപ്പായും വേദനിക്കുമെന്നും ഖുറേഷി പറഞ്ഞു. പ്രതിപക്ഷപാർട്ടികൾക്കു നൽകുന്ന ലാളന അധികാരത്തിലിരിക്കുന്ന പാർട്ടികൾക്കു നൽകേണ്ടെന്നും താനെപ്പോഴും പ്രതിപക്ഷപാർട്ടികൾക്കാണു മുൻഗണന നൽകിയിരുന്നതെന്നും ഖുറേഷി അഭിപ്രായപ്പെട്ടു.
വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ആവശ്യമായ രേഖകളിൽനിന്നു വോട്ടർ തിരിച്ചറിയൽ കാർഡ് ഒഴിവാക്കിയതിലെ യുക്തിയെ സംബന്ധിച്ച ചോദ്യത്തിനു വോട്ടർ തിരിച്ചറിയൽ കാർഡ് തെരഞ്ഞെടുപ്പ് കമ്മീഷൻതന്നെ പുറപ്പെടുവിച്ചതാണെന്നും അതു സ്വീകരിക്കാത്തതിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നുമായിരുന്നു ഖുറേഷിയുടെ മറുപടി.
ജാർഖണ്ഡിൽ മാവോയിസ്റ്റിനെ വധിച്ചു
മേദിനിനഗർ: ജാർഖണ്ഡിൽ സെപ്റ്റംബർ നാലിന് രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ച കേസിൽ തലയ്ക്ക് അഞ്ചുലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റിനെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു.
മുഖ്ദേവ് യാദവ് ആണ് കൊല്ലപ്പെട്ടത്. തൃതീയ സമ്മേളൻ പ്രസ്തുതി കമ്മിറ്റിയിലെ വിമത ഗ്രൂപ്പ് കമാൻഡറായിരുന്നു മുഖ്ദേവ് എന്ന് ഐജി മൈക്കിൾ രാജ് പറഞ്ഞു. മനതു-തർഹാസി പോലീസ് സ്റ്റേഷനുകൾക്കുസമീപം വനത്തിനുള്ളിലായിരുന്നു ഏറ്റുമുട്ടൽ.
പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം: വഴിമാറിയത് വൻ അപകടം
ലക്നോ: ലക്നോയില്നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം വലിയ അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. വിമാനം പറന്നുയരാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.
റണ്‍വേ അവസാനിക്കാറായിട്ടും ടേക്ക് ഓഫിനു കഴിയാതെവന്നതോടെ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് വിമാനം നിര്‍ത്തുകയായിരുന്നു. റണ്‍വേയുടെ അവസാനഭാഗത്ത് വിമാനം നിയന്ത്രണവിധേയമായി. 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
സമാജ് വാദി പാര്‍ട്ടി എംപിയും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവും യാത്രക്കാരില്‍ ഉള്‍പ്പെട്ടിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു വിമാനത്തിലെ സാങ്കേതിക തകരാറിനെത്തുടര്‍ന്നുള്ള ആശങ്കാജനകമായ നിമിഷങ്ങള്‍.
ചുരാചന്ദ്പുരിൽ ജനക്കൂട്ടം സേനയുമായി ഏറ്റുമുട്ടി
ഇംഫാൽ: മണിപ്പുരിലെ ചുരാചന്ദ്പുരിൽ ജനക്കൂട്ടം സുരക്ഷാസേനയുമായി ഏറ്റുമുട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഉയർത്തിയിരുന്ന ബാനറുകളും കട്ട്ഔട്ടുകളും നശിപ്പിച്ചതിന് രണ്ടുപേരെ അറസ്റ്റ്ചെയ്തതിനെതിരേയാണു ജനക്കൂട്ടം പ്രതിഷേധിച്ചത്.
ചുരാചന്ദ്പുരിലെ പിയേഴ്സൺമൻ, ഫൈലിയൻ ബസാർ എന്നിവിടങ്ങളിലെ ബാനറുകളും കട്ടൗട്ടുകളും കഴിഞ്ഞ വ്യാഴാഴ്ചയാണു നശിപ്പിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് നിരവധി യുവാക്കളെ പോലീസ് ചോദ്യംചെയ്തു. ഇതിനുശേഷം രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അറസ്റ്റിലായവരെ ഉടൻ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ചുരാചന്ദ്പുർ പോലീസ് സ്റ്റേഷനുമുന്നിൽ ജനക്കൂട്ടം സംഘടിപ്പിച്ച പ്രതിഷേധം പൊടുന്നനെ അക്രമാസക്തമായി. അതേസമയം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നു സുരക്ഷാസേന അറിയിച്ചു.
2023 മേയിൽ വംശീയകലാപം തുടങ്ങിയശേഷം ആദ്യമായി കഴിഞ്ഞ ശനിയാഴ്ചയാണ് പ്രധാനമന്ത്രി മണിപ്പൂരിലെത്തിയത്. ചുരാചന്ദ്പുരിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മണിപ്പുരിൽ സമാധാനം തിരിച്ചെത്തിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
കോൺഗ്രസ് ഭീകരതയെ പിന്തുണയ്ക്കുന്നു: മോദി
ഗോഹട്ടി: രാജ്യത്തിന്റെ സൈന്യത്തെ പിന്തുണയ്ക്കുന്നതിനു പകരം കോൺഗ്രസ് പാക്കിസ്ഥാൻ വളർത്തുന്ന ഭീകരതയെ പിന്തുണയ്ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസാമിലെ ദരാംഗില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നുഴഞ്ഞുകയറ്റക്കാരെയും ദേശവിരുദ്ധ ശക്തികളെയും കോൺഗ്രസ് സംരക്ഷിക്കുകയാണ്.
നുഴഞ്ഞുകയറ്റക്കാർ ഭൂമി പിടിച്ചെടുക്കാനും ജനസംഖ്യയിൽ മാറ്റംവരുത്താനുള്ള ഗൂഢാലോചന നടത്താനും ബിജെപി അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. നുഴഞ്ഞുകയറ്റത്തിലൂടെ അതിർത്തി പ്രദേശങ്ങളിലെ ജനസംഖ്യാനുപാതത്തിൽ മാറ്റം വരുത്താനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. ഇത് ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നു. അതിനാൽ, രാജ്യവ്യാപകമായ ഒരു ജനസംഖ്യാ കണക്കെടുപ്പ് ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആസാമിൽനിന്നുള്ള പ്രശസ്ത ഗായകൻ ഭൂപൻ ഹസാരികയ്ക്ക് ഭാരതരത്ന നൽകാൻ തീരുമാനിച്ചപ്പോൾ പാട്ടുകാർക്കും നർത്തകർക്കുമാണ് ഭാരതരത്ന നൽകുന്നതെന്നു പറഞ്ഞാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ ആക്ഷേപിച്ചതെന്ന് മോദി പറഞ്ഞു. 1962ലെ ചൈനീസ് ആക്രമണത്തിൽ നെഹ്റു ആസാം ജനതയ്ക്ക് നൽകിയ മുറിവുകൾ ഇതുവരെ ഉണങ്ങിയിട്ടില്ല. ആ മുറിവിൽ ഉപ്പു തേക്കുകയാണു കോൺഗ്രസിന്റെ ഇപ്പോഴത്തെ തലമുറയെന്നും മോദി കുറ്റപ്പെടുത്തി.
ഇന്ത്യ-പാക് മത്സരത്തിന് എതിരേ ശിവസേന; ടിവി അടിച്ചുപൊട്ടിച്ച് പ്രതിഷേധം
മുംബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യ-പാക് മത്സരത്തിനെതിരേ മഹാരാഷ്ട്രയിൽ വ്യാപകപ്രതിഷേധം. ശിവസേന (യുബിടി) പ്രവർത്തകർ ടിവി അടിച്ചുപൊട്ടിച്ചാണ് പ്രതിഷേധിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ആദ്യമായാണ് പാക്കിസ്ഥാനെതിരേ ഇന്ത്യ കളിക്കുന്നത്. ഇന്ത്യ-പാക് മത്സരം ദേശീയ വികാരങ്ങളെ അപമാനിക്കുന്നതാണെന്നും ആരും കളി കാണരുതെന്നും ശിവസേന തലവൻ ഉദ്ധവ് താക്കറെ ആഹ്വാനം ചെയ്തു. വനിതാ പ്രവർത്തകർ സിന്ദൂരം ശേഖരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
റിയ വർഗീസ് വീണ്ടും വൈഡബ്ല്യുസിഎ ന്യൂഡൽഹി ഘടകം പ്രസിഡന്റ്
ന്യൂഡൽഹി: യംഗ് വിമൻസ് ക്രിസ്ത്യൻസ് അസോസിയഷൻ (വൈഡബ്ല്യുസിഎ) ന്യൂഡൽഹി ഘടകം പ്രസിഡന്റായി മലയാളിയായ റിയ വർഗീസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പിൽ സംഘടനയുടെ വൈസ് പ്രസിഡന്റുമാരായി ആഫിയ ഡാനിയേലും നിഷ സാമുവലും ട്രഷററായി പെയ്യാല മേഴ്സി പരിമലയും തെരഞ്ഞെടുക്കപ്പെട്ടു. സുറുച്ചി ഡി. ദാസ്- അസിസ്റ്റന്റ് ട്രഷറർ, തൃപ്തി ക്രിസ്റ്റീന -റെക്കോർഡിംഗ് സെക്രട്ടറി എന്നിവരാണ് മറ്റു ഭാരവാഹികൾ.
ജിഎസ്ടി പരിഷ്കരണം ഓരോ പൗരന്റെയും വിജയമെന്ന് നിർമല സീതാരാമൻ
ചെന്നൈ: രാജ്യത്തെ ജിഎസ്ടി പരിഷ്കരണം ഓരോ പൗരന്റെയും വിജയമാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. ദീപാവലിക്കു മുൻപായി പരിഷ്കരണം നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞെങ്കിലും ഓരോ സംസ്ഥാനത്തിനും അവരവരുടേതായ ആഘോഷങ്ങളുണ്ടെന്ന വസ്തുത കണക്കിലെടുത്ത് നേരത്തേ തന്നെ ഇവ പ്രഖ്യാപിക്കാൻ തീരുമാനിച്ചെന്നും അവർ പറഞ്ഞു.
ചെന്നൈ സിറ്റിസൺസ് ഫോറം സംഘടിപ്പിച്ച നികുതി പരിഷ്കരണത്തെ സംബന്ധിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ.
“2 ശതമാനം നികുതി ചുമത്തിയിരുന്ന 99 ശതമാനം ഉത്പന്നങ്ങൾക്കും ഇനി അത് അഞ്ച് ശതമാനമായി കുറയും. 2017ൽ ജിഎസ്ടി നടപ്പിലാക്കുന്നതിനു മുൻപ് 66 ലക്ഷം വ്യാപാരികളാണു നികുതി അടച്ചിരുന്നത്. എന്നാൽ, ഇന്ന് 1.5 കോടി വ്യാപാരികൾ ജിഎസ്ടിയുടെ കീഴിലേക്ക് വന്നിരിക്കുന്നു.
അന്ന് രാഹുൽ ഗാന്ധി ജിഎസ്ടിയെ ഗബ്ബർ സിംഗ് ടാക്സ് എന്ന് വിശേഷിപ്പിച്ചിരുന്നെങ്കിലും തങ്ങൾക്ക് ഗുണകരമാകുമെന്ന തിരിച്ചറിവിലാണ് എട്ടു വർഷങ്ങൾക്കിടെ ഇത്രയധികം വ്യാപാരികൾ നികുതി അടയ്ക്കാൻ ഒരുങ്ങിയത്. ഇത് ഭാവിയിൽ വീണ്ടും വർധിക്കും”-മന്ത്രി പറഞ്ഞു.
അനധികൃത കോൾസെന്ററുകൾ പൂട്ടിച്ച് സിബിഐ
ന്യൂഡൽഹി: ബ്രിട്ടീഷ് പൗരന്മാരിൽനിന്നു പണംതട്ടിയ നാസിക്കിലെ രണ്ട് അനധികൃത കോൾസെന്ററുകൾ പൂട്ടിച്ച് സിബിഐ. സംഭവത്തിൽ ഗണേഷ്, ശ്യാം കമാൻകർ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. മറ്റ് രണ്ടു പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇൻഷ്വറൻസ് ഏജന്റുമാർ എന്ന വ്യാജേന ഇല്ലാത്ത ഇൻഷ്വറൻസ് പോളിസിയിൽ പണം അടച്ചിപ്പാണ് പ്രതികൾ തട്ടിപ്പുനടത്തിയത്.
ആറുപതോളം ജീവനക്കാരാണ് കോൾസെന്ററിൽ പ്രവർത്തിച്ചിരുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തട്ടിയെടുക്കാൻ വ്യാജരേഖകൾ നിർമിച്ചിരുന്നതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
യുപിയിൽ സഹോദരങ്ങൾ വെടിയേറ്റു മരിച്ചു
ജോൻപുർ: വീട്ടിലേക്കു നടന്നുപോകുകയായിരുന്ന സഹോദരങ്ങളെ മോട്ടോർ ബൈക്കിലെത്തിയ അക്രമികൾ വഴിയിൽ തടഞ്ഞുനിർത്തി വെടിവച്ചുകൊന്നു. രാമനഗറിലെ മജ്ഗവാൻ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഷാജഹാൻ(60), ജഹാംഗീർ(48) എന്നിവരാണു കൊല്ലപ്പെട്ടത്. അക്രമികളെ കണ്ടെത്തിയിട്ടില്ല.
കുഴിബോംബ് സ്ഫോടനം: കൗമാരക്കാരനു പരിക്ക്
ശ്രീനഗർ: ജമ്മു കാഷ്മീരിൽ കുഴിബോംബ് സ്ഫോടനത്തിൽ കൗമാരക്കാരനു പരിക്കേറ്റു. അനന്ത്നാഗ് ജില്ലയിലെ കരസേനാ ആയുധ ഡിപ്പോയ്ക്കു സമീപമായിരുന്നു സ്ഫോടനം.
ഷാഹിദ് യൂസഫിന് (17) ആണു പരിക്കേറ്റത്. ഖുന്ദ്രുവിലെ ഡിപ്പോയുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ചായിരുന്നു അപകടം. ഷാഹിദ് കുഴിബോംബിൽ ചവിട്ടിയോ എന്നതു കണ്ടെത്താനായിട്ടില്ല. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.