ജസ്റ്റീസ് യശ്വന്ത് വർമയെ പുറത്താക്കാൻ പ്രതിപക്ഷ പാർട്ടികളുടെ സമവായം തേടും
സനു സിറിയക്
ന്യൂഡൽഹി: ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽനിന്നു കണക്കിൽപ്പെടാത്ത കെട്ടുകണക്കിനു കറൻസി കണ്ടെത്തി എന്ന കേസിൽ ഡൽഹി ഹൈക്കോടതിയിൽനിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ ജസ്റ്റീസ് യശ്വന്ത് വർമയെ പുറത്താക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് പാർലമെന്റിലെ പ്രതിപക്ഷ പാർട്ടികളുടെ സമവായം തേടുമെന്ന് കേന്ദ്ര സർക്കാർ.
ജസ്റ്റീസിനെ നീക്കം ചെയ്യുന്നതിന് തത്വത്തിൽ അംഗീകാരം നൽകിയ പ്രതിപക്ഷ പാർട്ടികളുമായി സംസാരിച്ചതായും നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസംവിധാനവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സമവായം ഉണ്ടാകണമെന്ന് സർക്കാർ ആഗ്രഹിക്കുന്നതായും റിജിജു പറഞ്ഞു.
ഹൈക്കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം രാജ്യസഭയിലാണ് അവതരിപ്പിക്കേണ്ടതെങ്കിൽ 50 എംപിമാരുടെ ഒപ്പും ലോക്സഭയിൽ ആണെങ്കിൽ 100 എംപിമാരുടെ ഒപ്പും ശേഖരിക്കേണ്ടതുണ്ട്. സാഹചര്യമനുസരിച്ച് ഏതു സഭയിലാണ് പ്രമേയം അവതരിപ്പിക്കേണ്ടതെന്ന് സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നോട്ടീസ് നൽകിയ സഭയുടെ അധ്യക്ഷൻ തുടർനടപടികൾ സ്വീകരിക്കും.
സുപ്രീംകോടതിയുടെ ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ട് പാർലമെന്റിൽ വയ്ക്കാൻ കഴിയില്ലെന്ന് റിജിജു വ്യക്തമാക്കി. 1968 ലെ ജഡ്ജസ് (ഇൻക്വയറി) ആക്ട് പ്രകാരം ഒരു സിറ്റിംഗ് ജഡ്ജിയെ നീക്കം ചെയ്യണമെങ്കിൽ പാർലമെന്റിലെ ഏതെങ്കിലും ഒരു സഭയിൽ ഇതിനുള്ള പ്രമേയം അംഗീകരിക്കണം. ഇതിനായി മൂന്നംഗ കമ്മിറ്റി രൂപീകരിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അല്ലെങ്കിൽ സുപ്രീംകോടതിയിലെ ഒരു ജഡ്ജി, രാജ്യത്തെ ഏതെങ്കിലും ഒരു ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസ്, ഒരു നിയമവിദഗ്ധൻ തുടങ്ങിയവരായിരിക്കും കമ്മിറ്റിയിലെ അംഗങ്ങൾ.
കമ്മിറ്റിയുടെ റിപ്പോർട്ട് പാർലമെന്റിൽ വയ്ക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ചർച്ച ആരംഭിക്കുകയും ചെയ്യും. സാധാരണയായി പാർലമെന്റ് നിയോഗിച്ച സമിതി മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചാൽ മതി. എന്നാൽ ജസ്റ്റീസ് യാദവിന്റെ കാര്യത്തിൽ ഈ കാലാവധി ഒഴിവാക്കുന്നത് സംബന്ധിച്ച കാര്യം സർക്കാർ പരിശോധിച്ചുവരികയാണ്.
ലക്കില്ലാതെ വാഹനമോടിച്ചു മരിച്ചാൽ നഷ്ടപരിഹാരമില്ലെന്നു സുപ്രീംകോടതി
ന്യൂഡൽഹി: അലക്ഷ്യമായും അമിതവേഗത്തിലും വാഹനമോടിച്ച് മരിച്ച വ്യക്തിയുടെ നിയമപരമായ അവകാശികൾക്ക് മോട്ടോർ വാഹന നിയമപ്രകാരം നഷ്ടപരിഹാരം തേടാൻ കഴിയില്ലെന്ന് സുപ്രീംകോടതി.
മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 166 പ്രകാരം മരിച്ച വ്യക്തിയുടെ നിയമപരമായ അവകാശികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ചത്. പരുക്കനായും അമിതവേഗത്തിലും വാഹനമോടിച്ച് ഉണ്ടാകുന്ന അപകടം സ്വയം വരുത്തിവയ്ക്കുന്നതാണെന്ന് നിരീക്ഷിച്ച ബെഞ്ച് കർണാടക ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.
2014 ജൂണ്‍ 18 ന് കർണാടകയിലായിരുന്നു കേസിന് അടിസ്ഥാനമായ സംഭവം. ഗതാഗത നിയമങ്ങൾ പാലിക്കാതെ അമിത വേഗത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ കാറോടിച്ചിരുന്ന എൻ.എസ്. രവിഷാ മരിക്കുകയായിരുന്നു.
രവിഷാ ഓടിച്ച കാറിൽ അദ്ദേഹത്തിന്റെ പിതാവും സഹോദരിയും കുട്ടികളും ഉണ്ടായിരുന്നു. അപകട മരണത്തെത്തുടർന്ന് രവിഷായുടെ ഭാര്യയും മകനും മാതാപിതാക്കളും ഉൾപ്പെടെയുള്ള അപ്പീലുകാർ 80 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിച്ചു.
എന്നാൽ, അലക്ഷ്യമായി വാഹനം ഓടിച്ചത് നിമിത്തമാണ് അപകടവും തുടർന്ന് മരണവും സംഭവിച്ചത് എന്ന കണ്ടെത്തലിൽ ട്രൈബ്യൂണൽ നഷ്ടപരിഹാരം നിരസിച്ചു. വിഷയം കർണാടക ഹൈക്കോടതിയിൽ എത്തിയപ്പോഴും സമാനകാരണം ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നിഷേധിക്കുകയായിരുന്നു.
നിയമലംഘനം നടത്തിയ വ്യക്തിക്ക് സ്വന്തം തെറ്റുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനു തുല്യമായിരിക്കും പണം നൽകുന്ന നടപടി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്. ഇതേ നിലപാടു തന്നെയാണ് സുപ്രീംകോടതിയും തുടർന്നത്.
പഴയ വാഹനങ്ങൾക്ക് ഇന്ധനവിലക്ക് ഡൽഹി സർക്കാർ പിൻവലിക്കും
ന്യൂഡൽഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ഡൽഹിയിലെ പന്പുകളിൽനിന്ന് ഇന്ധനം നിറയ്ക്കുന്നത് വിലക്കുന്ന വിവാദ ഉത്തരവ് പിൻവലിക്കാൻ ഡൽഹി സർക്കാർ നിർദേശം നല്കി. ജനരോഷം കണക്കിലെടുത്താണ് നടപടി.
ഉത്തരവ് പിൻവലിക്കാൻ അഭ്യർഥിച്ചുകൊണ്ടുള്ള കത്ത് കമ്മീഷൻ ഓഫ് എയർ ക്വാളിറ്റി മാനേജ്മെന്റിന് (സിഎക്യുഎം) സർക്കാർ നല്കി. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തരം ഇന്ധന നിരോധനം നടപ്പാക്കാൻ പ്രയാസമാണെന്ന് പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു.
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളപെട്രോൾ വാഹനങ്ങൾക്കും പത്തു വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം നല്‍കരുതെന്നായിരുന്നു നിർദേശം.
വായുമലിനീകരണം; കുഞ്ഞുങ്ങൾ മാസം തികയാതെ ജനിക്കുന്നതായി പഠനം
ന്യൂഡൽഹി: ഇന്ത്യയിൽ 13 ശതമാനം ശിശുക്കൾ മാസം തികയാതെയും 17 ശതമാനം ശിശുക്കൾ ഭാരക്കുറവോടെയും ജനിക്കുന്നതായി കേന്ദ്ര ആരോഗ്യ സർവേ റിപ്പോർട്ട്.
ഗർഭകാലത്ത് അമ്മ അനുഭവിക്കുന്ന വായുമലിനീകരണമാണ് ഈ അവസ്ഥയ്ക്കു കാരണമെന്നാണ് സർവേ വ്യക്തമാക്കുന്നത്. മഴ, താപനില തുടങ്ങിയ കാലാവസ്ഥാ സാഹചര്യങ്ങൾക്കും ഈ അവസ്ഥയുമായി നേരിട്ട് ബന്ധമുണ്ടെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ്, യുകെയിലെയും അയർലൻഡിലെയും ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങിയവയിൽനിന്നുള്ള വിദഗ്ധസംഘം ആരോഗ്യ സർവേ വിശകലനം ചെയ്താണ് കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ, റിമോട്ട് സെൻസിംഗ് ഡാറ്റ തുടങ്ങിയവയാണ് വിശകലനത്തിനായി ഉപയോഗിച്ചത്.
കാൻസറിനടക്കം കാരണമാകുന്ന പിഎം 2.5 സൂക്ഷ്മ കണികാ പദാർഥം ഉൾപ്പെടുന്ന വായു ശ്വസിക്കുന്നത് മാസം തികയാതെയുള്ള ജനനത്തിനും നവജാതശിശുക്കളിൽ ഭാരക്കുറവിനും കാരണമാകുമെന്ന് പഠനം വ്യക്തമാക്കുന്നു.
ഉത്തർപ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പിഎം 2.5 സൂക്ഷ്മ കണികാ പദാർഥം ഉൾപ്പെടുന്ന വായു കൂടുതലായും കാണപ്പെടുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ കണിക പൊതുവെ കുറവാണ്. 2019ൽ ആരംഭിച്ച സർവേയുടെ ഫലമാണ് വിശകലനത്തിന് വിധേയമാക്കിയത്.
കർഷകർക്കുള്ള നഷ്ടപരിഹാരം; കേന്ദ്രവിഹിതം ഉടൻ തരണമെന്ന് മന്ത്രി
ന്യൂഡൽഹി: ജന്തുജന്യ രോഗങ്ങൾമൂലം ദുരിതം ബാധിച്ച കർഷകർക്കു നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രത്തിന്റെ വിഹിതം ഉടൻ ലഭ്യമാക്കണമെന്ന് മൃഗസംരക്ഷണമന്ത്രി ജെ. ചിഞ്ചുറാണി കേന്ദ്ര ക്ഷീര വികസന സഹമന്ത്രി ജോർജ് കുര്യനോട് ആവശ്യപ്പെട്ടു.
പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി എന്നീ രോഗങ്ങൾ ബാധിച്ച മൃഗങ്ങളുടെ ഉടമസ്ഥരായ കർഷകർക്കു നൽകാനുള്ള നഷ്ടപരിഹാരത്തുകയിൽ കേന്ദ്രത്തിന്റെ കുടിശിക ആറു കോടി 63 ലക്ഷം രൂപയാണെന്നും ഇത് ഉടൻ നൽകുമെന്ന് കേന്ദ്രം ഉറപ്പു നൽകിയെന്നും ചിഞ്ചുറാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പക്ഷിപ്പനി രൂക്ഷമായെന്നും ഈ ജില്ലകളിൽ കാട, കോഴി തുടങ്ങിയ നിരവധി പക്ഷികളെ കൊന്നൊടുക്കിയെന്നും മന്ത്രി അറിയിച്ചു. വലിയ പക്ഷികൾക്ക് 200 രൂപയും ചെറിയ പക്ഷികൾക്ക് 100 രൂപയുമാണ് നഷ്ടപരിഹാരം നൽകുന്നത്. ഇതിൽ കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവുമാണ് വഹിക്കുന്നത്.
എന്നാൽ, കേന്ദ്രഫണ്ട് ലഭ്യമല്ലാത്തതിനാൽ കേരളത്തിന്റെ ഫണ്ടിൽനിന്നാണ് പണം നൽകിയതെന്നും ജന്തുജന്യ രോഗങ്ങളാൽ ദുരിതം ബാധിച്ച മുഴുവൻ കർഷകർക്കും ഫണ്ട് ലഭ്യമാക്കിയെന്നും മന്ത്രി വ്യക്തമാക്കി. 2021 മുതൽ നഷ്ടപരിഹാരം നൽകേണ്ടതിനുള്ള കേന്ദ്രവിഹിതം മുടങ്ങിക്കിടക്കുകയാണെന്നും ഇത് ലഭ്യമാക്കുമെന്ന് ഉറപ്പ് ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യ: രാഹുലിന്റെ രൂക്ഷവിമർശനം
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യകളിൽ മോദി സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിൽ ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ 767 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവന്നത്.
കർഷകർക്ക് സർക്കാർ നൽകിയിരുന്ന ഉറപ്പുകൾ പാലിക്കാതെ വ്യവസായ പ്രമുഖരെ പ്രീതിപ്പെടുത്തുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സർക്കാർ നിയമസഭയിലാണ് കർഷകആത്മഹത്യയുടെ കണക്ക് വെളിപ്പെടുത്തിയത്.
ഇതിനു പിന്നാലെ സംസ്ഥാന സർക്കാർ കർഷകർക്ക് അടിയന്തര സാന്പത്തിക സഹായം ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടെന്നും അർഹരായ പലർക്കും നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി സഹായം നിഷേധിച്ചെന്നും കോണ്‍ഗ്രസ് എംഎൽഎമാർ ആരോപിച്ചിരുന്നു.
767 കർഷകരുടെ കുടുംബങ്ങൾ തകർന്നിട്ടും സർക്കാർ മൗനത്തിലാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. “കർഷകർ കടത്തിലേക്ക് ആഴത്തിൽ വീണുകൊണ്ടിരിക്കുന്നു. വിത്തുകൾക്കും വളങ്ങൾക്കും ഡീസലിനും ഉയർന്ന വിലയാണ്.
വിളകളുടെ മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) ഒരുറപ്പും നൽകിയിട്ടില്ല. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് മോദി പറഞ്ഞിരുന്നത്, എന്നാൽ ഇന്നത്തെ സ്ഥിതിയിൽ അവരുടെ ജീവിതംതന്നെ പകുതിയായി കുറയുന്നു. സംവിധാനം കർഷകരെ നിശബ്ദമായി നിരന്തരം കൊല്ലുകയാണ്''- രാഹുൽ കുറ്റപ്പെടുത്തി.
കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന ആവശ്യം സർക്കാർ നിരസിക്കുകയാണെന്നും അതേസമയം കോടിക്കണക്കിനു രൂപ കടങ്ങളുള്ളവരുടെ ബാധ്യതകൾ എഴുതിത്തള്ളുകയാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
വ്യവസായ പ്രമുഖനായ അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസിന്റെ ലോണ്‍ അക്കൗണ്ട് 'തട്ടിപ്പ്’ (ഫ്രോഡ്) വിഭാഗത്തിൽ ഉൾപ്പെടുത്താൻ എസ്ബിഐ തീരുമാനിച്ചതും രാഹുൽ എക്സിലിട്ട കുറിപ്പിൽ സൂചിപ്പിച്ചു.
അപ്പാച്ചെ ഹെലികോപ്റ്റർ ആദ്യബാച്ച് ഉടനെത്തും
ന്യൂഡൽഹി: ഇന്ത്യ കാത്തിരിക്കുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകൾ രണ്ടാഴ്ചയ്ക്കുള്ളിലെത്തും. ഇന്ത്യയിലെയും അമേരിക്കയിലെയും പ്രതിരോധമന്ത്രാലയങ്ങൾ നടത്തിയ ചർച്ചകൾക്കു പിന്നാലെയാണ് ആദ്യബാച്ച് എത്തുന്നത്.
ജൂലൈ 15ഓടെ മൂന്നു ഹെലികോപ്റ്ററുകൾ എത്തുമെന്ന് പ്രതിരോധവൃത്തങ്ങൾ സ്ഥിരീകരിച്ചു. മൂന്ന് ഹെലികോപ്റ്ററുകളടങ്ങുന്ന അടുത്ത ബാച്ച് നവംബറോടെയാണ് എത്തുക.
2020ൽ അമേരിക്കയുമായുള്ള 60 കോടി ഡോളർ കരാറിന്റെ അടിസ്ഥാനത്തിലാണ് ആറ് അപ്പാച്ചെ എഎച്ച്64ഇ ഹെലികോപ്റ്ററുകൾ വാങ്ങുന്നത്. 2024 മേയ്-ജൂണ്‍ മാസങ്ങളിൽ എത്തേണ്ടതായിരുന്നു. പക്ഷേ, പല കാരണങ്ങളാൽ വൈകി. ഇതുസംബന്ധിച്ച് ഈ മാസമാദ്യം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുമായി ഫോണിൽ സംസാരിച്ചിരുന്നു.
ഇന്ത്യൻ കരസേനയുടെ ഏവിയേഷൻ കോറിനുവേണ്ടിയാണ് ഹെലികോപ്റ്ററുകളെത്തുന്നത്. ഓപ്പറേഷൻ സിന്ദൂറിനുശേഷം പശ്ചിമാതിർത്തിയിലെ സൈനികബലം ശക്തമാക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യക്ക് അപ്പാച്ചെ ഹെലികോപ്റ്റർ ഗുണകരമാകും.
അപ്പാച്ചെ ഗാർഡിയൻ എന്നറിയപ്പെടുന്ന ഇവ അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ പരന്പരയിലെ അത്യാധുനികമായാണ് പരിഗണിക്കപ്പെടുന്നത്. ബഹുമുഖ യുദ്ധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകൾ അമേരിക്കൻ കരസേനയുടെ നട്ടെല്ലായി കരുതപ്പെടുന്നു.
ദലൈലാമയുടെ പിൻഗാമി; ചൈനയുടെ അംഗീകാരം ആവശ്യമില്ലെന്ന് ഇന്ത്യ
ന്യൂഡൽഹി: ദലൈ ലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള അധികാരം ചൈനയ്ക്കില്ലെന്ന് ഇന്ത്യ. പുതിയ ലാമയെ തെരഞ്ഞെടുക്കുന്നതിനോ പ്രഖ്യാപിക്കുന്നതിനോ ചൈനയുടെ അംഗീകാരം ആവശ്യമില്ല.
പിന്‍ഗാമിയെ പ്രഖ്യാപിക്കാനുള്ള അധികാരം ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമയില്‍ നിക്ഷിപ്തമാണെന്നും ഇന്ത്യ വ്യക്തമാക്കി. ദലൈലാമയുടെ എല്ലാ അനുയായികള്‍ക്കും അദ്ദേഹത്തിന്റെ സ്ഥാനം സുപ്രധാനമാണ്.
ലാമയെ തീരുമാനിക്കാനുള്ള അധികാരം ദലൈ ലാമയ്ക്കും അദ്ദേഹത്തിന്റെ ട്രസ്റ്റിനുമായിരിക്കുമെന്നും മറ്റാർക്കും അതിൽ ഇടപെടാനാകില്ലെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രസ്താവനയില്‍ പറഞ്ഞു.
ധരംശാലയില്‍ നടക്കുന്ന ദലൈലാമയുടെ തൊണ്ണൂറാം ജന്മദിന പരിപാടിയിൽ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് ബുദ്ധമത വിശ്വാസിയായ കിരണ്‍ റിജിജുവും ജനതാദള്‍-യു നേതാവ് ലല്ലന്‍ സിംഗുമാണു പങ്കെടുക്കുന്നത്.
മാലിയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുടെ മോചനത്തിനു നടപടി വേണമെന്ന് ഇന്ത്യ
ന്യൂഡൽഹി: മാലിയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യക്കാരുടെ സുരക്ഷിതമായ മോചനത്തിനു മാലി സർക്കാർ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രാലയം. കെയ്സിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിൽ ജീവനക്കാരായിരുന്ന ഇന്ത്യൻ പൗരരുടെ തട്ടിക്കൊണ്ടു പോകലിൽ ഇന്ത്യ കടുത്ത ആശങ്കയും രേഖപ്പെടുത്തി.
സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ജൂലൈ ഒന്നിനു മാലിയിൽ അൽ ഖ്വയ്ദ ബന്ധമുള്ള തീവ്രവാദികൾ രാജ്യത്തു വിവിധയിടങ്ങളിൽ തുടർച്ചയായ ആക്രമണങ്ങൾ അഴിച്ചുവിട്ടപ്പോഴാണു തട്ടിക്കൊണ്ടുപോകലും നടന്നത്.
ഡയമണ്ട് സിമന്റ് ഫാക്ടറിക്കു സമീപം ആയുധധാരികളായ ഒരു കൂട്ടം സംഘടിതമായ ആക്രമണം നടത്തി ബലമായാണ് ഇന്ത്യൻ പൗരരെ തട്ടിക്കൊണ്ടുപോയതെന്നു വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിന് അഭിമുഖം നടത്തി
ന്യൂഡൽഹി: വിവിധ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് 54 ഉദ്യോഗാർഥികളുമായി സുപ്രീംകോടതി കൊളീജിയം അഭിമുഖം നടത്തി. 20 പേരോട് ആദ്യദിനവും 34 പേരോട് രണ്ടാം ദിനവും കൊളീജിയം സംവദിച്ചു.
മധ്യപ്രദേശ്, പാറ്റ്ന, അലഹബാദ്, തെലുങ്കാന, ആന്ധ്രപ്രദേശ്, ഗോഹട്ടി, ഡൽഹി എന്നിവയുൾപ്പെടെ വിവിധ ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകളാണ് നികത്താനുള്ളത്. വിവിധ ഹൈക്കോടതി ജഡ്ജിമാരുടെ ഭാഗത്തുനിന്ന് വിവാദ പരാമർശങ്ങളും ഉത്തരവുകളും ഉണ്ടായ പശ്ചാത്തലത്തിലാണ് നിയമനകാര്യങ്ങൾ കൂടുതൽ കർക്കശമാക്കാൻ കൊളീജിയം തീരുമാനിച്ചത്.
നഗരസഭകൾ പാർലമെന്റ് പോലെയാകണം: സ്പീക്കർ
ഹരിയാന മനേസറിൽനിന്ന് ജോർജ് കള്ളിവയലിൽ
പാർലമെന്റിന്റെയും നിയമസഭകളുടെയും മാതൃകയിൽ കോർപറേഷനുകളും മുനിസിപ്പാലിറ്റികളും ജനകീയപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രവർത്തിക്കണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. നിയമസഭകളിലും പാർലമെന്റിലും ഉള്ളതുപോലെ നഗരസഭകളിലും ചോദ്യോത്തരവേളയും ശൂന്യവേളയും നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
ഹരിയാനയിലെ മനേസറിൽ നടന്ന കോർപറേഷൻ, മുനിസിപ്പാലിറ്റി അധ്യക്ഷന്മാരുടെ പ്രഥമ ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സ്പീക്കർ. ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സെയ്നി, നിയമസഭാ സ്പീക്കർ ഹർവീന്ദർ കല്യാണ്‍ തുടങ്ങിയവർ പ്രസംഗിച്ചു. കേരളത്തിൽനിന്നുള്ള നഗരസഭാധ്യക്ഷന്മാരടക്കം വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മേയർമാരും മുനിസിപ്പൽ ചെയർപേഴ്സണ്‍മാരും ഇന്നലെ തുടങ്ങിയ ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ലോക്സഭയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായാണ് നഗരസഭാധ്യക്ഷന്മാരുടെ ദേശീയ സമ്മേളനമെന്ന് സ്പീക്കർ ബിർള വ്യക്തമാക്കി.
ചർച്ചയില്ലാതെ ബജറ്റ് അംഗീകരിക്കുന്നതും ബഹളങ്ങളുടെ പേരിൽ പ്രധാന അജൻഡകൾപോലും മാറ്റിവച്ച് കോർപറേഷൻ, നഗരസഭാ യോഗങ്ങൾ പിരിയുന്നതും വേദനാജനകമാണെന്നു സ്പീക്കർ ചൂണ്ടിക്കാട്ടി.
തദ്ദേശസ്ഥാപനങ്ങൾ ഊർജസ്വലവും പ്രാതിനിധ്യപരവും കഴിവുള്ളതുമാകുന്പോൾ, ദേശീയ ഭരണം കൂടുതൽ പ്രതികരണശേഷിയുള്ളതും പ്രാതിനിധ്യപരവും ആയിത്തീരുമെന്ന് ഓം ബിർള ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ശക്തീകരണത്തിലൂടെ പാർലമെന്റും നിയമസഭകളും സ്വയമേവ ശക്തീകരിക്കപ്പെടും.
അഞ്ചു വർഷത്തിനകം ഇന്ത്യയിലെ 60 കോടിയിലധികം ആളുകൾ നഗരവാസികളാകുമെന്നാണു കരുതുന്നത്. നഗരഭരണത്തിന്റെ വ്യാപ്തി അതിനനുസരിച്ചു വികസിക്കണം.
2047ഓടെ വികസിതഭാരതം എന്ന ലക്ഷ്യം നേടുന്നതിനായി നഗരസഭകൾ അടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പങ്ക്, സമൂഹത്തിലും രാഷ്ട്രീയത്തിലും സ്ത്രീകളെ നേതൃസ്ഥാനങ്ങളിലേക്കു വളർത്തിയെടുക്കുക, പൊതുവിതരണവും പൗരന്മാരുടെ ജീവിതനിലവാരവും മെച്ചപ്പെടുത്തൽ, നഗരസഭകളുടെ ഭരണനിർവഹണത്തിൽ ഭരണഘടനാപരമായ ദൗത്യം നിറവേറ്റുക, രാജ്യത്തെ മാതൃകാ രീതികളും പെരുമാറ്റച്ചട്ടവും വികസിപ്പിക്കുക, നഗരസഭാ ഭരണം കൂടുതൽ ഫലപ്രദമാക്കുക തുടങ്ങിയ വിഷയങ്ങളിൽ സമ്മേളനം വിശദമായ ചർച്ച നടത്തി. കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളിലെ മാതൃകാരീതികൾ അവതരിപ്പിച്ചു.
ജനാധിപത്യം സംരക്ഷിക്കാൻ പാർലമെന്റ് തടസപ്പെടരുത്
പാർലമെന്റിന്റെ വർഷകാല സമ്മേളനം തടസപ്പെടുന്നതു കുറയ്ക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രമിക്കണമെന്നു ലോക്സഭാ സ്പീക്കർ ഓം ബിർള.
മാറ്റത്തിനുള്ള സമയമാണിത്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനാധിപത്യസ്ഥാപനങ്ങളെ ഉത്തരവാദിത്തത്തോടെ നിലനിർത്തുകയും ചെയ്യണമെങ്കിൽ, സഭകൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 21-ാംതീയതി മുതൽ ഓഗസ്റ്റ് 21 വരെയാണു പാർലമെന്റ് സമ്മേളനം.
റോഡപകടങ്ങളിൽപെടുന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ ധനസഹായം
ഉന: റോഡപകടങ്ങളിൽപെടുന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കാൻ മുന്നോട്ടുവരുന്നവർക്ക് ഹിമാചൽപ്രദേശ് ഉനയിലെ ജില്ലാ ഭരണകൂടം 25,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചു.
റോഡിൽ ജീവൻ പൊലിയാതെ, പരിക്കേറ്റവർക്ക് യഥാസമയം ചികിത്സ ലഭിക്കാൻ ഇതുവഴി കഴിയുമെന്ന് ഉന ഡെപ്യൂട്ടി കമ്മീഷണർ ജതിൻ ലാൽ പറഞ്ഞു.
ഈ തുക ജില്ലാ റെഡ് ക്രോസ് സൊസൈറ്റിയാണ് നൽകുന്നതെന്നും ജില്ലാ റോഡ് സുരക്ഷാ കമ്മിറ്റി യോഗത്തിൽ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
ഈ പദ്ധതി കൃത്യമായി നടക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാനും റോഡ് സുരക്ഷാ പദ്ധതിക്കു രൂപം നല്‍കാനും സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി.
വിസ്മയ കേസിൽ സുപ്രീംകോടതി; പ്രതി കിരണ്‍ കുമാറിന്റെ ശിക്ഷ താത്കാലികമായി മരവിപ്പിച്ചു
ന്യൂഡൽഹി: സ്ത്രീധന പീഡനത്തെത്തുടർന്ന് ഭാര്യ വിസ്മയ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരണ്‍ കുമാറിന് വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീംകോടതി താത്കാലികമായി മരവിപ്പിച്ചു. പ്രതി കിരണ്‍ കുമാറിനെ ജാമ്യത്തിൽ വിടാനും സുപ്രീംകോടതി ജസ്റ്റീസുമാരായ എം.എം. സുന്ദരേശ്, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.
ആത്മഹത്യാപ്രേരണകുറ്റം നിലനിൽക്കില്ലെന്നും ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാർ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തീരുമാനം ആകുന്നതുവരെയാണ് ശിക്ഷ മരവിപ്പിച്ചത്. 2022ൽ പ്രതി കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇതുവരെയും തീരുമാനം ആകാത്തത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നടപടി.
വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ടു ബന്ധിപ്പിക്കാൻ ആവശ്യമായ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിരണ്‍ സുപ്രീംകോടതിയെ സമീപിച്ചത്. സമാന വാദമാണ് ഹൈക്കോടതിയിലും പ്രതി നടത്തിയത്. സുപ്രീംകോടതിയിൽ കിരണ്‍ സമർപ്പിച്ച ഹർജി സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഹർജിയിൽ മറുപടി നല്കാൻ കൂടുതൽ സമയം വേണമെന്നു സംസ്ഥാന സർക്കാർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി ഉടൻ തീരുമാനം എടുക്കുമെന്നും അതുവരെ ജാമ്യം അനുവദിക്കുകയാണെന്നുമാണ് ബെഞ്ച് അറിയിച്ചു.
കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിൽ 2021 ജൂണ്‍ 21നാണ് വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് വിസ്മയയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു എന്നാണ് കിരണ്‍ കുമാറിനെതിരേ ചുമത്തിയ കേസ്.
വിസ്മയ മരിച്ച് 11 മാസം പിന്നിട്ടപ്പോൾ നാലു മാസത്തെ വിചാരണ പൂർത്തിയാക്കി പത്ത് വർഷത്തെ തടവിന് കൊല്ലം ജില്ലാ സെഷൻസ് ജഡ്ജി സുജിത് കെ.എൻ ശിക്ഷിച്ചിരുന്നു.
യുവാക്കളിലെ കുഴഞ്ഞുവീണുള്ള മരണം: കോവിഡ് വാക്സിൻ കാരണമല്ലെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ മൂലമാണ് യുവാക്കളിൽ കുഴഞ്ഞുവീണുള്ള മരണം സംഭവിക്കുന്നത് എന്നത് തെറ്റിദ്ധാരണയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ജീവിതശൈലിയും മുൻകാല രോഗാവസ്ഥകളുമാണ് കാരണമെന്നാണ് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) എയിംസും സംയുക്തമായി നടത്തിയ പഠനം ഇതു വ്യക്തമാക്കുന്നതായി ആരോഗ്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. മരണകാരണം വാക്സിനേഷനാണെന്നുള്ള ആരോപണങ്ങൾക്ക് ശാസ്ത്രീയ സമവായത്തിന്റെ പിന്തുണയില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കർണാടകയിൽ ഒരു മാസത്തിനിടെ 20 പേർ ഹൃദയാഘാതത്തെത്തുടർന്നുമരിച്ച സംഭവത്തിനു പിന്നിൽ കോവിഡ് വാക്സിനാണെന്ന സംശയം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നയിച്ചതോടെയാണ് വിശദീകരണമുണ്ടായത്.
അതിവേഗത്തിൽ കോവിഡ് വാക്സിന് അനുമതി നൽകി വിതരണം ചെയ്തത് ചിലപ്പോൾ മരണങ്ങൾക്ക് കാരണമായിട്ടുണ്ടാകാമെന്നും വാക്സിനുകളുടെ പാർശ്വഫലങ്ങൾ പഠിക്കുന്നതിനായി ഒരു പാനൽ രൂപീകരിക്കുന്നതായും സിദ്ധരാമയ്യ എക്സിൽ കുറിച്ചിരുന്നു. പിന്നാലെയാണ് സംയുക്ത പഠനം ചൂണ്ടിക്കാട്ടി കേന്ദ്രം രംഗത്തുവന്നത്.
19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 ആശുപത്രികളിലാണ് എയിംസുമായി സഹകരിച്ച് ഐസിഎംആർ പഠനം നടത്തിയത്. 2021 ഒക്ടോബറിനും 2023 മാർച്ചിനും ഇടയിൽ ആരോഗ്യവാനായിരുന്ന, എന്നാൽ പെട്ടെന്നു മരിച്ച വ്യക്തികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം.
2023 മേയ് മുതൽ ഓഗസ്റ്റ് വരെയും ഇത്തരത്തിൽ പഠനം നടത്തിയിരുന്നു. ജനിതകരോഗ സാധ്യത, ജീവിതശൈലി, മുന്‍പുണ്ടായിരുന്ന അവസ്ഥകൾ, കോവിഡിനു ശേഷമുള്ള സങ്കീർണതകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങൾക്കു കാരണമാകാമെന്നാണ് പഠനത്തിന്റെ കണ്ടെത്തൽ. ഈ വിഷയത്തിൽ ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോളും (എൻസിഡിസി) ഗവേഷണങ്ങൾ തുടർന്നുവരികയാണ്.
ഹാസനിലെ ഹൃദയാഘാത മരണങ്ങൾ അന്വേഷിക്കാൻ കർണാടക സർക്കാർ
ബംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ കഴിഞ്ഞ 40 ദിവസത്തിനിടെ 21 പേർ ഹൃദയാഘാതം മൂലം മരിച്ചതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ കർണാടക സർക്കാരിന്റെ ഉത്തരവ്.
ഹൃദയാഘാത മരണങ്ങൾക്കു കോവിഡ് വാക്സിനുമായി ബന്ധമുണ്ടെന്ന ആരോപണവും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെ അറിയിച്ചു.
വാക്സിനേഷനു ശേഷമുള്ള ഫലങ്ങളും സംസ്ഥാനവ്യാപകമായി ചെറുപ്പക്കാരുടെ അകാലമരണവും പഠിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽത്തന്നെ ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരടങ്ങിയ സമിതിയോട് നിർദേശിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മേയ് 28നും ജൂൺ 30നും ഇടയിലാണു ഹാസൻ ജില്ലയിൽ തുടർച്ചയായി യുവാക്കളുടെ മരണം സംഭവിച്ചത്. ഒരു ദിവസംതന്നെ ജില്ലയിൽ മൂന്നു പേർ വരെ ഹൃദയാഘാതം മൂലം മരിച്ച സംഭവങ്ങളുണ്ടായിരുന്നു. മരിച്ചവരിൽ ഒൻപത് പേർ 30 വയസിൽ താഴെ പ്രായമുള്ളവരായിരുന്നു. 14 പേർ വീട്ടിൽവച്ചുതന്നെയാണ് മരിച്ചത്.
ഇവരിൽ പലർക്കും ഹൃദയാഘാതത്തിന്റെ യാതൊരു ലക്ഷണവുമില്ലായിരുന്നുവെന്നതു മരണകാരണം മറ്റെന്തെങ്കിലുമായിരുന്നോ എന്ന സംശയവും ഉയർത്തിയിട്ടുണ്ട്. ഇക്കാര്യവും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തും.
ബംഗളൂരുവിലെ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസസ് ഡയറക്ടർ ഡോ. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് വിദഗ്ധ സമിതി രൂപവത്കരിച്ചിട്ടുള്ളത്. സംഭവത്തിന്റെ അടിയന്തര പ്രാധാന്യം മുൻനിർത്തി 10 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാർലമെന്റ് പുക ആക്രമണ കേസ് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം
ന്യൂഡൽഹി: പാർലമെന്റിലെ പുക ആക്രമണ കേസുമായി ബന്ധപ്പെട്ട് രണ്ടു പ്രതികൾക്ക് ഡൽഹി ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റീസുമാരായ സുബ്രഹ്മണ്യം പ്രസാദ് , ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ചാണ് 2023ലെ കേസുമായി ബന്ധപ്പെട്ട് നീലം ആസാദ്, മഹേഷ് കുമാവത്ത് എന്നിവർക്കു ജാമ്യം അനുവദിച്ചത്.
കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കു മുന്നിൽ യാതൊരു പ്രതികരണവും നടത്തരുതെന്നും അഭിമുഖങ്ങളോ പ്രസ്താവനകളോ പാടില്ലെന്നും കോടതി ജാമ്യവ്യവസ്ഥയിൽ നിർദേശിച്ചിട്ടുണ്ട്.
എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും വെള്ളിയാഴ്ചയും അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകണമെന്നും 50,000 രൂപ ജാമ്യത്തുകയായി കെട്ടി വയ്ക്കണമെന്നും ബെഞ്ച് നിർദേശിച്ചു. നേരത്തെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പ്രത്യേക കോടതി പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് എതിർത്തിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
2023 ഡിസംബർ 13നായിരുന്നു പാർലമെന്റിന്റെ സന്ദർശക ഗാലറിയിൽനിന്നും ലോക്സഭാ ചേംബറിലേക്ക് പുകക്കുഴൽ വഹിച്ചുകൊണ്ട് പ്രതികൾ ചാടിയിറങ്ങിയത്. പാർലമെന്റിൽ ഭീകരാക്രമണം നടത്താനുള്ള ലക്ഷ്യം തങ്ങൾക്കില്ലായിരുന്നെന്നും തൊഴിൽ പ്രതിസന്ധി, സാമൂഹിക പ്രശ്നങ്ങൾ തുടങ്ങിയവ ഉന്നയിക്കുകയിരുന്നു ഉദ്ദേശമെന്നുമായിരുന്നു ഇവരുടെ വാദം.
രണ്ടു പേർ പാർലമെന്റിനുള്ളിൽ പ്രതിഷേധിച്ചപ്പോൾ പുറത്ത് മറ്റു രണ്ടു പേർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട നാല് പ്രതികളെയും ഡൽഹി പോലീസ് ഉടൻതന്നെ അറസ്റ്റ് ചെയ്തിരുന്നു. സന്ദർശക പാസ് ഉപയോഗിച്ചാണ് പ്രതികൾ പാർലമെന്റിനുള്ളിൽ പ്രവേശിച്ചത്.
അതേസമയം, പ്രതിഷേധിക്കാൻ 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനംതന്നെ തെരഞ്ഞെടുത്തതിനെ കോടതി ചോദ്യം ചെയ്തിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ പ്രകാരമാണ് (യുഎപിഎ) പ്രതികൾക്കെതിരേ എൻഐഎ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അന്വേഷണത്തിൽ, പ്രതികൾ "ഭഗത് സിംഗ് ഫാൻ ക്ലബ്’ എന്ന സോഷ്യൽ മീഡിയ പേജ് വഴി ബന്ധപ്പെട്ടിരുന്നുവെന്നും മൈസൂരിൽ കൂടിക്കാഴ്ച നടത്തിയതായും കണ്ടെത്തി.
സിഗ്നൽ ആപ്പ് വഴി എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയം ഉപയോഗിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സംഘം ഒന്നര വർഷത്തിനുശേഷമാണ് പാർലമെന്റിൽ പ്രതിഷേധിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നത്.
സിദ്ധരാമയ്യയുടെ കസേരയ്ക്കു ശിവകുമാറിന്റെ "പിന്തുണ’
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി വിവാദം കൊഴുക്കുന്നു. താൻ അഞ്ച് വർഷം മുഖ്യമന്ത്രിയായി തുടരുമെന്ന് സിദ്ധരാമയ്യയും പിന്തുണയ്ക്കുകയല്ലാതെ തനിക്ക് വേറെ വഴിയില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും.
മുഖ്യമന്ത്രിയെ മാറ്റുമെന്ന അഭ്യൂഹം ശക്തമായതിനു പിന്നാലെയാണ് ഇരുനേതാക്കളും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. അഞ്ച് വർഷം താൻ അധികാരത്തിൽ തുടരുമെന്ന് സിദ്ധരാമയ്യ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ഞാൻ അഞ്ച് വർഷം തികയ്ക്കും. നിങ്ങൾക്ക് സംശയമുണ്ടോ? അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു.
കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടാണ്. തന്റെ സർക്കാർ അഞ്ച് വർഷം പാറപോലെ ഉറച്ചുനിൽക്കും.മുഖ്യമന്ത്രിയെ മാറ്റുമെന്ന ബിജെപി, ജെഡി (എസ്) നേതാക്കളുടെ അവകാശവാദം അദ്ദേഹം തള്ളിക്കളഞ്ഞു. അവരാണോ ഹൈക്കമാൻഡെന്ന് സിദ്ധരാമയ്യ ചോദിച്ചു. ജനാധിപത്യത്തിൽ എല്ലാവർക്കും മുഖ്യമന്ത്രിയാകാൻ അവകാശമുണ്ട്. എന്നാൽ ഹൈക്കമാൻഡിന്റേതാണ് അന്തിമ തീരുമാനം.
പാർട്ടിയിൽ ഏകദേശം 140 നിയമസഭാംഗങ്ങളുണ്ട്. 34 പേരെ മാത്രമേ മന്ത്രിമാരാക്കാൻ കഴിയൂ. എല്ലാവരെയും മന്ത്രിയാക്കാൻ കഴിയുമോ? അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയായി അഞ്ചു വർഷം തികയ്ക്കുമെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയോടുള്ള ശിവകുമാറിന്റെ പ്രതികരണം പിന്തുണയ്ക്കുകയല്ലാതെ തനിക്ക് വേറെ വഴിയില്ല എന്നായിരുന്നു.
എനിക്ക് വേറെ എന്തു വഴിയാണുള്ളത്? സിദ്ധരാമയ്യയ്ക്കൊപ്പം നിൽക്കും. എനിക്ക് അതിൽ എതിർപ്പില്ല. പാർട്ടി ഹൈക്കമാൻഡ് എന്ത് പറഞ്ഞാലും അവർ എന്തു തീരുമാനിച്ചാലും അത് നിറവേറ്റപ്പെടും- ശിവകുമാർ പറഞ്ഞു.
സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് കൂടിയായ ശിവകുമാർ, തന്നെ മുഖ്യമന്ത്രിയാക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പരസ്യ പ്രസ്താവനകൾ നടത്തുന്ന നേതാക്കൾക്ക് നോട്ടീസ് നൽകുമെന്നും മുന്നറിയിപ്പ് നൽകി.
ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട രാമനഗര എംഎൽഎ എച്ച്.എ. ഇക്ബാൽ ഹുസൈനു കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
പിൻഗാമി തന്റെ മരണശേഷം, വിഷയത്തിൽ ചൈനയ്ക്ക് അധികാരമില്ല: ദലൈ ലാമ
ബെയ്ജിംഗ്/ധരംശാല: അടുത്ത ലാമ തന്റെ മരണശേഷമായിരിക്കുമെന്നു പ്രഖ്യാപിച്ച് ടിബറ്റൻ ആത്മീയനേതാവ് ദലൈലാമ. തെരഞ്ഞെടുപ്പിനും പ്രഖ്യാപനത്തിനുമുള്ള അധികാരം ഗാഡെൻ ഫൊദ്രാങ് ട്രസ്റ്റിനായിരിക്കുമെന്നും ദലൈ ലാമ അറിയിയിച്ചു.
ദലൈ ലാമയുടെ ഓഫീസ് 2015ൽ സ്ഥാപിച്ചതാണ് ട്രസ്റ്റ്. ദലൈ ലാമയുടെ പുനർജന്മമായ പഞ്ചൻ ലാമയടക്കമുള്ള ബുദ്ധമത നേതാക്കളെ തെരഞ്ഞെടുക്കാനുള്ള അധികാരം ചൈനീസ് സർക്കാരിനാണെന്നാണ് ചൈനയുടെ അവകാശവാദം.
എന്നാൽ ചൈനയ്ക്ക് ഇത്തരം അധികാരങ്ങളില്ലെന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള പാരന്പര്യങ്ങൾ അനുസരിച്ചാണ് പിൻഗാമിയെ തെരഞ്ഞെടുക്കുകയെന്നും ദലൈ ലാമ പറഞ്ഞു. ടിബറ്റൻ പാർലമെന്റ്, സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ, എൻജിഒകൾ, ഹിമാലയൻ മേഖലയിലെ പ്രദേശങ്ങൾ, ചൈന, മംഗോളിയ, ഏഷ്യയിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നുമുള്ള ബുദ്ധമതാനുയായികൾ ലാമപാരന്പര്യം തുടരണമെന്ന് അഭ്യർഥിച്ചതിനെത്തുടർന്നാണ് എക്സിൽ ദലൈ ലാമ പ്രതികരിച്ചത്. അതേസമയം, ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം ജൂൺ 30ന് ധരംശാലയിൽ ആരംഭിച്ചു.
ടിബറ്റൻ പാരന്പര്യം തുടരണോ വേണ്ടയോ എന്ന് തന്റെ 90-ാമത്തെ വയസിൽ തീരുമാനിക്കുമെന്ന് 2011ൽ അദ്ദേഹം സൂചിപ്പിച്ചിരുന്നു. ലാമ പാരന്പര്യം തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം പിൻഗാമിയെ കണ്ടെത്താനുള്ള തെരച്ചിൽ പാരന്പര്യത്തിന് അനുസൃതമായി നടത്തണമെന്ന നിർദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.
ഇതേസമയം, ദലൈ ലാമയെ രൂക്ഷമായി വിമർശിച്ചു ചൈന രംഗത്തെത്തി. അടുത്ത പിൻഗാമിയെ നിയമിക്കുന്നതിനെ സംബന്ധിച്ചുള്ള ദലൈ ലാമയുടെ വാക്കുകളാണ് ചൈനയെ ചൊടിപ്പിച്ചത്.
സിയുഇടി (യുജി) പരീക്ഷാഫലം ഉടന്‍
ന്യൂഡല്‍ഹി: പ്രമുഖ സര്‍വകലാശാലകളിലെ ബിരുദപ്രവേശനത്തിനുള്ള സിയുഇടി പ്രവേശനപരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷയുടെ അന്തിമ ഉത്തരസൂചിക നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുറത്തിറക്കി.
വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 27 ചോദ്യങ്ങള്‍ പിന്‍വലിച്ചു. മെയ് 13, ജൂണ്‍ നാല് തീയതികളില്‍ നടന്ന പരീക്ഷയില്‍ 13 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണു പങ്കെടുത്തത്.
മേഘവിസ്ഫോടനം: ഹിമാചലിൽ പത്ത് പേർ മരിച്ചു
സിംല: ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശില്‍ പ്രളയം. മാണ്ഡി ജില്ലയിൽ മേഘവിസ്ഫോടനത്തിലും മിന്നൽപ്രളയത്തിലും മരിച്ചവരുടെ എണ്ണം പത്ത് ആയി.
അഞ്ച് മൃതദേഹങ്ങൾകൂടി രക്ഷാപ്രവർത്തകർ കണ്ടെടുത്തതോടെയാണിത്. കാണാതായ 34 പേർക്കായി തിരച്ചിൽ തുടരുകയാണ്.
ചൊവ്വാഴ്ച ജില്ലയിൽ ഗോഹർ, കർസോഗ്, ധരംപുർ ഉൾപ്പെടെ 11 ഇടങ്ങളിലാണു മേഘവിസ്ഫോടനങ്ങൾ അനുഭവപ്പെട്ടത്. നാലിടത്ത് മിന്നൽപ്രളയവും ഉണ്ടായി. ഇതിൽ ഭൂരിഭാഗവും മാണ്ഡി ജില്ലയിലാണ്. കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ 282 റോഡുകൾ അടച്ചു. വാഹനഗതാഗം ഇതുമൂലം തടസപ്പെട്ട അവസ്ഥയിലാണ്.
തെലുങ്കാന ഫാർമ സ്ഫോടനം: മരണം 40 ആയി
സംഗറെഡ്ഢി: തെലുങ്കാനയിലെ സംഗറെഡ്ഢിയിൽ സിഗാച്ചി ഇൻഡസ്ട്രീസ് ഫാർമ കന്പനിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. 33 പേർക്കാണ് പരിക്കേറ്റത്.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരുകോടി രൂപ വീതം ധനസഹായം നല്‍കുമെന്ന് കന്പനി അധികൃതർ ഇന്നലെ അറിയിച്ചു. റിയാക്ടറിലെ സ് ഫോടനമല്ല അപകടകാരണമെന്ന് അധികൃതർ വിശദീകരിച്ചു.
പുരി അപകടം: അന്വേഷിക്കാൻ പ്രത്യേകസമിതി
ഭുവനേശ്വർ: ഒഡീഷയിൽ പുരിരഥഘോഷയാത്രക്കിടെ ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിനു സമീപം തിക്കിലും തിരക്കിലും മൂന്നുപേർ മരിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ നാലംഗസമിതിയെ നിയോഗിച്ചു.
ഡെവലപ്മെന്റ് കമ്മീഷണർ അനു ഗാർഗിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയുണ്ടായ അപകടത്തിൽ മൂന്നുപേരുടെ മരണത്തിനു പുറമേ അന്‍പതിലേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസിന്റേത് അവസരവാദം: രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: കോണ്‍ഗ്രസ് ഒരു കൈയിൽ ഭരണഘടന ഉയർത്തുന്പോൾ മറുഭാഗത്തു ഭരണഘടനാവിരുദ്ധ ശക്തികളുമായി കൈകോർക്കുകയാണെന്നും ഇതവരുടെ അവസരവാദ രാഷ്ട്രീയത്തിന്റെ യഥാർഥ മുഖമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ സഖ്യത്തിലേർപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറുടെ കുറ്റപ്പെടുത്തൽ.
ഓണ്‍ലൈൻ ടാക്സി കന്പനികൾക്ക് തിരക്കേറുന്പോൾ രണ്ടിരട്ടി കൂലി വാങ്ങാം
ന്യൂഡൽഹി: ഊബർ, റാപ്പിഡോ, ഒല തുടങ്ങിയ ഓണ്‍ലൈൻ ടാക്സി കന്പനികൾക്ക് തിരക്കുള്ള മണിക്കൂറുകളിൽ (പീക്ക് അവേഴ്സ്) അടിസ്ഥാനനിരക്കിന്റെ രണ്ടിരട്ടി തുക വരെ യാത്രക്കാരിൽനിന്ന് ഈടാക്കാൻ കേന്ദ്രത്തിന്റെ അനുമതി. തിരക്കില്ലാത്ത മണിക്കൂറുകളിൽ (നോണ്‍-പീക്ക് അവേഴ്സ്) കന്പനികൾ ഈടാക്കുന്ന തുക അടിസ്ഥാന നിരക്കിനേക്കാൾ 50 ശതമാനം കുറയരുതെന്നും നിർദേശമുണ്ട്.
ബുക്ക് ചെയ്തതിനു ശേഷം യാത്ര റദ്ദാക്കുന്പോൾ ഡ്രൈവർമാർക്കും യാത്രക്കാർക്കും തിരിച്ചടിയായി പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്ര റദ്ദാക്കാനുള്ള കാരണം ഓണ്‍ലൈൻ ടാക്സി കന്പനികൾക്ക് സാധുവായി തോന്നുന്നില്ലെങ്കിൽ ഡ്രൈവർമാരിൽനിന്നു 100 രൂപയിൽകൂടാതെ 10 ശതമാനം പിഴ ഈടാക്കാം.
സമാനമായ പിഴ യാത്രക്കാർക്കും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ടാക്സി കന്പനികൾ വാഹനങ്ങളിൽ ട്രാക്കിംഗ് ഡിവൈസുകൾ ഘടിപ്പിക്കണമെന്നും നിർദേശമുണ്ട്.
കേന്ദ്ര ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച മാർഗരേഖയിൽ സംസ്ഥാനങ്ങളോട് മൂന്നുമാസത്തിനകം നിർദേശങ്ങൾ നടപ്പിലാക്കാനാണ് ആവശ്യം.
മോട്ടോർ വാഹനങ്ങളുടെ വിഭാഗമനുസരിച്ച് അതത് സംസ്ഥാന സർക്കാരുകൾ വിജ്ഞാപനം ചെയ്യുന്ന തുകയായിരിക്കും യാത്രക്കാരിൽനിന്ന് ഓണ്‍ലൈൻ ടാക്സികൾ ഈടാക്കുന്ന അടിസ്ഥാന നിരക്ക്. "ഡെഡ് മൈലേജിനു’ ഡ്രൈവർമാർക്കുണ്ടായ നഷ്ടം നികത്തുന്നതടക്കം പരിഗണിച്ച്, ഏറ്റവും കുറഞ്ഞത് മൂന്നു കിലോമീറ്റർ ദൂരത്തിൽ യാത്ര ചെയ്യുന്പോഴുണ്ടാകുന്ന തുകയാണ് അടിസ്ഥാനനിരക്കായി സംസ്ഥാന സർക്കാരുകൾ നിശ്ചയിക്കേണ്ടത്.
യാത്രക്കാരില്ലാതെ വാഹനം യാത്ര ചെയ്ത ദൂരം, യാത്രക്കാരെ വാഹനത്തിൽ കയറ്റാനായി സഞ്ചരിച്ച ദൂരം, അപ്പോൾ ഉപയോഗിച്ച ഇന്ധനം എന്നിങ്ങനെയുള്ള ചെലവുകളാണ് ഡെഡ് മൈലേജുകളായി കണക്കാക്കുന്നത്. മൂന്നു കിലോമീറ്ററിൽ താഴെ ദൂരം മാത്രമാണ് യാത്രയെങ്കിൽ യാത്രക്കാരനിൽനിന്ന് ഡെഡ് മൈലേജ് നിരക്ക് ഈടാക്കാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു.
കൊള്ളയടിയെന്ന് കോണ്‍ഗ്രസ്
ന്യൂഡൽഹി: യാത്രക്കാരിൽനിന്ന് കൂടുതൽ തുക ഈടാക്കാൻ ഓണ്‍ലൈൻ ടാക്സി കന്പനികൾക്ക് കേന്ദ്രാനുമതി നൽകിയ നീക്കത്തെ വിമർശിച്ച് കോണ്‍ഗ്രസ്.
തിരക്കുള്ള മണിക്കൂറുകളിൽ അധിക ചാർജ് ഈടാക്കുന്നതും യാത്ര റദ്ദു ചെയ്യുന്പോൾ പിഴ നൽകേണ്ടിവരുന്നതും ജനങ്ങളുടെ കീശ കാലിയാക്കാനുള്ള ബിജെപിയുടെ കൊള്ളയടിയാണെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വിമർശിച്ചു.
കേജരിവാളിന്റെ കണ്ണാടിമാളികയെ വിമർശിച്ചവർക്കും ധൂർത്ത്; ഡൽഹി മുഖ്യമന്ത്രിയുടെ ബംഗ്ലാവിൽ അഞ്ച് ടിവി, 14 എസി, ആറ് ഗീസർ
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വിവാദ ചില്ലുകൊട്ടാരത്തിനു (ശീഷ് മഹൽ) പിന്നാലെ പുതിയ മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഔദ്യോഗിക വസതിയിലെ 60 ലക്ഷം രൂപയുടെ നവീകരണം വൻ വിവാദമായി.
33.66 കോടി രൂപ ചെലവഴിച്ച് കേജരിവാൾ പുതുതായി നിർമിച്ച കൊട്ടാരസമാനമായ വീടിനെച്ചൊല്ലി മുഖ്യമന്ത്രിക്കെതിരേ പ്രചാരണം നടത്തിയ ബിജെപി മുഖ്യമന്ത്രിയും ഖജനാവിലെ നികുതിപ്പണം ധൂർത്തടിച്ചു വസതി നവീകരിക്കുന്നതാണു വിരോധാഭാസമായത്.
ഡൽഹി രാജ് നിവാസ് മാർഗിലുള്ള മുഖ്യമന്ത്രിയുടെ ഒന്നും രണ്ടും നന്പർ ബംഗ്ലാവുകളിലാണ് അഞ്ചു ടെലിവിഷനുകൾ, 7.7 ലക്ഷം രൂപയുടെ 14 എസികൾ, കുളിക്കാൻ ചൂടുവെള്ളത്തിന് 91,000 രൂപയുടെ ആറ് ഗീസറുകൾ, 1.8 ലക്ഷം രൂപയുടെ റിമോട്ട് കണ്ട്രോളുള്ള 23 സീലിംഗ് ഫാനുകൾ, 5.74 ലക്ഷം രൂപയുടെ 14 സിസിടിവി കാമറകൾ, 85,000 രൂപയുടെ ഒടിജി (ഓവൻ ടോസ്റ്റ് ഗ്രിൽ), 32,000 രൂപയുടെ മൈക്രോവേവ്, 77,000 രൂപയുടെ ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ, 60,000 രൂപയുടെ ഡിഷ് വാഷർ, 63,000 രൂപയുടെ ഗ്യാസ് സ്റ്റൗ തുടങ്ങിയവ സ്ഥാപിക്കുന്നത്. ഇതിനു പുറമെ വൈദ്യുതി വിളക്കുകൾക്കു മാത്രമായി മൊത്തം 6,03,939 രൂപയാണു ചെലവാക്കുക.
115 വിളക്കുകൾ, വാൾ ലൈറ്ററുകൾ, തൂക്കുവിളക്കുകൾ, മൂന്നു വലിയ ചാൻഡ്ലിയറുകൾ എന്നിവയ്ക്കാണിത്. തടസമില്ലാത്ത വൈദ്യുതി വിതരണ സംവിധാനത്തിനായി രണ്ടു ലക്ഷം രൂപയുടെ യുപിഎസും വാങ്ങുമെന്ന് പൊതുമരാമത്തു വകുപ്പിന്റെ ടെൻഡർ നോട്ടീസിൽ പറയുന്നു.
രാജ് നിവാസ് മാർഗിനു തൊട്ടുചേർന്നുള്ള രണ്ടു ബംഗ്ലാവുകളാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കായി അനുവദിച്ചത്. ഇതിൽ ഒന്നാമത്തെ ബംഗ്ലാവ് താമസത്തിനും രണ്ടാമത്തേത് ഔദ്യോഗിക വസതിയിലെ ക്യാന്പ് ഓഫീസായും പ്രവർത്തിക്കും. വലിയ ബംഗ്ലാവിന്റെ നവീകരണത്തിനു മാത്രമായാണ് 60 ലക്ഷം രൂപയുടെ ടെൻഡർ നൽകിയത്.
ജൂണ്‍ 28ന് നൽകിയ ടെൻഡർ നാളെത്തന്നെ തുറന്ന് കരാർ അനുവദിക്കും. ഈ മാസംതന്നെ പണികൾ പൂർത്തിയാക്കാൻ പൊതുമരാമത്തു വകുപ്പിനോടു നിർദേശിച്ചിട്ടുണ്ട്. വസതികളുടെ നവീകരണം പൂർത്തിയായാലുടൻ ഷാലിമാർ ബാഗിലെ വീട്ടിൽനിന്നു മുഖ്യമന്ത്രി രേഖ ഗുപ്ത ഔദ്യോഗിക വസതിയിലേക്കു താമസം മാറും.
മുൻ മുഖ്യമന്ത്രി കേജരിവാളിന്റെ ആഡംബര ഔദ്യോഗിക വസതിയായ ഫ്ളാഗ് സ്റ്റാഫ് റോഡിലെ ശീഷ് മഹൽ എന്ന് ആക്ഷേപിക്കപ്പെട്ട ആറാം നന്പർ വിവാദ ബംഗ്ലാവിൽ താമസിക്കില്ലെന്നു ഡൽഹി മുഖ്യമന്ത്രിയായി ഫെബ്രുവരിയിൽ സത്യപ്രതിജ്ഞ ചെയ്തയുടനെ രേഖ ഗുപ്ത പ്രഖ്യാപിച്ചിരുന്നു. കേജരിവാൾ പണിത കണ്ണാടിമാളികയെ മ്യൂസിയം ആക്കുമെന്നു ബിജെപി വ്യക്തമാക്കി.
കേജരിവാളിനുവേണ്ടി മുഖ്യമന്ത്രിയുടെ വസതി നവീകരണത്തിന് മൊത്തം 33.66 കോടി രൂപ ചെലവഴിച്ചതായി സിഎജി റിപ്പോർട്ടിൽ പരാമർശിച്ചതോടെയാണു തെരഞ്ഞെടുപ്പുകാലത്തു വിവാദം കൊഴുത്തത്. പാവപ്പെട്ടവരുടെ നേതാവായെത്തി എളിമ പറഞ്ഞിരുന്ന കേജരിവാൾ സ്വന്തം ആവശ്യത്തിനായി കോടികൾ ചെലവഴിച്ചു "ചില്ലു കൊട്ടാരം’ പണിതെന്ന ബിജെപിയുടെ ആരോപണം വോട്ടർമാരെ സ്വാധീനിച്ചു.
40,000 ചതുരശ്രയടി വിസ്തൃതിയുള്ള ആഡംബരവസതിയായ പുനർനിർമിച്ച ബംഗ്ലാവ് 2015 മുതൽ 2024 ഒക്ടോബർ വരെ കേജരിവാളിന്റെ ഒൗദ്യോഗിക വസതിയായിരുന്നു. എന്നാൽ, വലിയ വസതിയുടെ പേരിൽ കേജരിവാളിനെ വിമർശിച്ച ബിജെപി മുഖ്യമന്ത്രിയാണ് അധികാരത്തിലെത്തിയപ്പോൾ രണ്ടു വലിയ ബംഗ്ലാവുകൾ സ്വന്തമാക്കിയതും ലക്ഷങ്ങൾ മുടക്കി നവീകരിക്കുന്നതുമെന്ന് ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസും ചൂണ്ടിക്കാട്ടി.
കേജരിവാളിന്റെ ചില്ലുകൊട്ടാരം സ്വന്തം സന്തോഷത്തിന്: രേഖ
ഡൽഹിയിലെ ജനങ്ങളുടെ കഠിനാധ്വാനത്തിലൂടെ സന്പാദിച്ച പണത്തിൽനിന്നാണു മുൻ മുഖ്യമന്ത്രി തന്റെ സന്തോഷത്തിനായി കണ്ണാടിമാളിക (ശീഷ് മഹൽ) നിർമിച്ചതെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ഖജനാവിൽനിന്നെടുത്ത പണം കേജരിവാൾ തിരികെ നൽകണമെന്ന് ബിജെപി മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ രണ്ടു വലിയ ബംഗ്ലാവുകളുടെ നവീകരണത്തിന് രേഖ ഗുപ്ത 60 ലക്ഷം രൂപ ചെലവിടുന്ന വിവരം ഇന്നലെ പുറത്തുവന്നതിനു പിന്നാലെയാണു മുൻ മുഖ്യമന്ത്രിയുടെ ധൂർത്തിനെ രേഖ വിമർശിച്ചത്.
മുഗൾ ഭരണകാലത്തു നിർമിച്ച ശീഷ് മഹൽ അടക്കമുള്ള ഡൽഹിയിലെ പൈതൃക നിർമിതികൾ നവീകരിച്ചു തുറന്നുകൊടുത്ത ചടങ്ങിലായിരുന്നു മുൻ മുഖ്യമന്ത്രിക്കെതിരായ മുഖ്യമന്ത്രിയുടെ പരസ്യ വിമർശനം. “ഈ ശീഷ് മഹൽ പൊതുജനങ്ങളുടെ സൗകര്യത്തിനായി സമർപ്പിച്ചിരിക്കുന്നു. മുൻ സർക്കാരുകളും നിലവിലെ സർക്കാരും തമ്മിലുള്ള വ്യത്യാസം ഇതാണ്.’’ രേഖ ഗുപ്ത പറഞ്ഞു.
ഉദ്ഘാടനചടങ്ങിൽ മുഖ്യമന്ത്രിക്കു പുറമെ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന, കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്, ബിജെപി എംപി പ്രവീണ്‍ ഖണ്ഡേൽവാൾ എന്നിവർ പങ്കെടുത്തു. ഇതിനിടെ പുരാതന ഡൽഹി റെയിൽവേ സ്റ്റേഷന്റെ പേര് മഹാരാജ അഗ്രസെൻ റെയിൽവേ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്യണമെന്ന് അഭ്യർഥിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് മുഖ്യമന്ത്രി രേഖ കത്തെഴുതിയിട്ടുണ്ട്.
ശിവഗംഗ കസ്റ്റഡി മരണം ; ആശ്രിതർക്ക് ഡിഎംകെ വക വീട്, ജോലി ധനസഹായം
ശിവഗംഗ: തമിഴ്നാട്ടിലെ ശിവഗംഗയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച അജിത് കുമാറിന്റെ കുടുംബാംഗങ്ങൾക്കു ഭരണകക്ഷിയായ ഡിഎംകെയുടെ വക വീടും ജോലിയും ധനസഹായവും.
കസ്റ്റഡി മരണത്തിൽ സർക്കാരിനെതിരേ പ്രതിപക്ഷം നിലപാടു കടുപ്പിച്ചതോടെയാണു ആശ്വാസനടപടികൾ. വീടിനുള്ള പട്ടയവും ജോലി ഉത്തരവും അഞ്ചുലക്ഷം രൂപയുടെ സഹായധനവും സഹകരണമന്ത്രി കെ.ആർ. പെരിയകറുപ്പനാണു അജിത് കുമാറിന്റെ കുടുംബത്തിനു നൽകിയത്. സഹോദരൻ നവീൻ കുമാറിനാണു ജോലി ലഭിക്കുക.
ശിവഗംഗയിലെ തിരുപ്പാവനത്തുള്ള വീട്ടിൽ മന്ത്രി നേരിട്ടെത്തിയാണ് ഉത്തരവ് കൈമാറിയത്. ജില്ലാ കളക്ടറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അതിനിടെ അജിത് കുമാറിന്റെ അമ്മയുമായി പ്രതിപക്ഷനേതാവും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ ഇടപ്പാടി പളനിസ്വാമി സംസാരിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് 29കാരനായ അജിത് കുമാർ പോലീസ് കസ്റ്റഡിയിൽ മരിച്ചത്. മദപുരം ഭദ്രകാളി അമ്മന്‍ ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരനായ അജിത് കുമാറിനെ ഒരു സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനായി കഴിഞ്ഞ 27 ന് പോലീസ് വിളിപ്പിക്കുകയായിരുന്നു.
ഇഎൽഐ: സൃഷ്ടിക്കുന്നത് 3.5 കോടി തൊഴിലുകൾ
ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ച തൊഴിൽ ബന്ധിത ആനുകൂല്യ (ഇഎൽഐ) പദ്ധതി അടുത്ത രണ്ട് വർഷത്തിനിടയിൽ 3.5 കോടി പുതിയ തൊഴിലുകൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പദ്ധതിക്കായി കേന്ദ്രം വകയിരുത്തിയിരിക്കുന്നതാകട്ടെ 99,446 കോടി രൂപയും. 2025 ഓഗസ്റ്റ് 1നും 2027 ജൂലൈ 31നുമിടയിൽ സൃഷ്ടിക്കപ്പെടുന്ന പുതിയ തൊഴിലുകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. സ്വകാര്യമേഖലയിൽ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് സർക്കാർ 15,000 രൂപ വരെ പദ്ധതിയിലൂടെ നൽകുന്നു.
തൊഴിലുകൾ സൃഷ്ടിക്കുന്ന തൊഴിൽദാതാക്കൾക്കും സർക്കാർ ആനുകൂല്യം നൽകുന്നുവെന്നത് പദ്ധതിയുടെ പ്രത്യേകതയാണ്. അധികതൊഴിൽ സൃഷ്ടിക്കുന്പോൾ തൊഴിലുടമകൾക്ക് രണ്ടുവർഷംവരെ ആനുകൂല്യം ലഭിക്കുന്നു.
നിർമാണമേഖലയിലെ സ്ഥാപനങ്ങൾക്കാകട്ടെ കൂടുതൽ ആനുകൂല്യങ്ങൾ അടുത്ത രണ്ട് വർഷം കൂടി നീട്ടും. മാസം ഒരു ലക്ഷം രൂപ വരെ ശന്പളമുള്ളവർക്കാണ് ആദ്യജോലിക്കുള്ള അനുമതി. ഇപിഎഫ്ഒ രജിസ്ട്രേഷന്റെ അടിസ്ഥാനത്തിൽ രണ്ടു ഗഡുക്കളായി ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകും.
ഇഎൽഐ പദ്ധതി ഒഴിവാക്കണം: സിപിഎം
ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അനുമതി നൽകിയ തൊഴിൽബന്ധിത ആനുകൂല്യ (ഇഎൽഐ) പദ്ധതിയെ പൂർണമായി എതിർത്ത് സിപിഎം. പദ്ധതി കോർപറേറ്റ് വന്പന്മാർക്ക് പണം മറിക്കാനാണെന്നാരോപിച്ച സിപിഎം, പദ്ധതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
അഹമ്മദാബാദ് വിമാനാപകടം ഫ്ലൈറ്റ് സിമുലേറ്ററിലൂടെ പരിശോധിച്ച് എയർ ഇന്ത്യ
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിനു കാരണം ലാൻഡിംഗ് ഗിയറുകൾ പിൻവലിക്കാതിരുന്നതും വിമാനത്തിന്റെ വിംഗ് ഫ്ളാപ്പുകൾ ടേക്ക് ഓഫ് പൊസിഷനിൽ അല്ലാതിരുന്നതും മാത്രമായിരിക്കില്ലെന്ന് എയർ ഇന്ത്യ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
ഫ്ലൈറ്റ് സിമുലേറ്ററിലൂടെ എയർ ഇന്ത്യ പൈലറ്റുമാർതന്നെ നടത്തിയ പരിശോധനയിലൂടെയാണ് ഇക്കാരണങ്ങൾ മാത്രമായിരിക്കില്ല അപകടത്തിലേക്കു നയിച്ചതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. തകർന്ന വിമാനത്തിലെ പരാമീറ്ററുകൾ പുനർനിർമിച്ച് നടത്തുന്ന പരിശോധനയാണ് ഫ്ലൈറ്റ് സിമുലേറ്റർ.
വിമാനം പറന്നുയർന്ന ഉടനെ തന്നെ അടിയന്തരഘട്ടത്തിൽ വിമാനത്തിൽ വൈദ്യുതി എത്തിക്കുന്ന സംവിധാനമായ റാം എയർ ടർബൈൻ (റാറ്റ്) പ്രവർത്തിച്ചത് വിമാനത്തിൽ സാങ്കേതിക തകരാർ സംഭവിച്ചതിന് കാരണമായേക്കാമെന്നും ഫ്ലൈറ്റ് സിമുലേറ്ററിൽ കണ്ടെത്തിയതായും റിപ്പോർട്ട് ഉണ്ട്.
എന്നാൽ ഇവയൊന്നും ഔദ്യോഗിക കണ്ടെത്തൽ അല്ലെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കുന്നത്. അപകടത്തിന് സാധ്യമായ കാര്യങ്ങളാണ് ഈ പരിശോധനയിലൂടെ കണ്ടെത്തുക. ഇതിൽ കൂടുതലും ചില ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും.
എന്നാൽ അന്വേഷണത്തെ ഇത്തരത്തിലുള്ള പരിശോധനകൾ സഹായിക്കാറുണ്ട്. വിമാനത്തിൽ ഉപയോഗിച്ച സമാന എൻജിനുകൾ തന്നെയാണ് പരിശോധനയിൽ ഉപയോഗിച്ചത്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അപകടത്തെപ്പറ്റിയുള്ള ഔദ്യോഗിക അന്വേഷണം തുടരുകയാണ്.
ഔദ്യോഗിക അന്വേഷണത്തിൽ നിരവധി കാരണങ്ങൾ പരിഗണിക്കുന്നുണ്ടെങ്കിലും സാങ്കേതിക തകരാറാണ് പ്രാഥമികകാരണമായി കണക്കാക്കുന്നത്. ഫ്ലൈറ്റ് റെക്കോഡറിൽ നിന്നുള്ള വിവരങ്ങൾ അന്വേഷണ ഏജൻസി പരിശോധിച്ചു വരികയാണ്.
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: പോലീസുകാരുടെ സസ്പെന്ഷന് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് സർക്കാർ
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും 11 പേര് മരിച്ച സംഭവത്തില്‍ സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്ന സിഎടി ഉത്തരവിനെതിരേ കോടതിയെ സമീപിച്ച് സര്‍ക്കാര്‍.
സസ്പെന്ഷന് ചെയ്യാന്‍ കാരണമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് ബി.കെ. ശ്രീവാസ്തവയും സന്തോഷ് മെഹ്റയും ഉള്‍പ്പെട്ട സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പറഞ്ഞത്.
തിടുക്കപ്പെട്ട് പരിപാടി സംഘടിപ്പിച്ചതാണ് ദുരന്തത്തിന് കാരണം. പോലീസ് അനുമതി വാങ്ങാതെയായിരുന്നു പരിപാടി പ്രഖ്യാപിച്ചിരുന്നതെന്നും സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ കണ്ടെത്തിയിരുന്നു. ബംഗളൂരു പോലീസ് മേധാവി വികാസ് കുമാർ ഉള്‍പ്പെടെ അഞ്ചു പേരുടെ സസ്പെന്ഷന് ആണു റദ്ദാക്കിയത്.
എന്നാല്‍ എസിപി ഒഴികെ മറ്റ് പോലീസുകാര്‍ ട്രൈബ്യൂണലിനെ സമീപിച്ചില്ലെന്നും അവരെ പുനഃസ്ഥാപിക്കണമെന്ന ട്രിബ്യൂണലിന്റെ നിര്‍ദേശം ചട്ടവിരുദ്ധമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. ഏകാംഗ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.
ഇക്കാര്യങ്ങള്‍ ട്രൈബ്യൂണലിനെ അറിയിച്ചെങ്കിലും അതൊന്നും മുഖവിലയ്ക്കെടുത്തില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഒറ്റപ്പെടൽമൂലം ഓരോ മണിക്കൂറിലും 100 പേർ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
ന്യൂഡൽഹി: ലോകത്തുള്ള ആറു പേരിൽ ഒരാൾ ഏകാന്തത അനുഭവിക്കുന്നുണ്ടെന്നും ഏകാന്തതമൂലം ഏകദേശം 100 മരണങ്ങൾ ഓരോ മണിക്കൂറിലും ഉണ്ടാകുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട്.
ലോകാരോഗ്യ സംഘടനയുടെ സാമൂഹിക ബന്ധത്തിലെ കമ്മീഷൻ തയാറാക്കിയ ആഗോള റിപ്പോർട്ടിലാണ് ഏകാന്തതമൂലം പ്രതിവർഷം 8,71,000ത്തിൽകൂടുതൽ മരണങ്ങൾ ഉണ്ടാകുന്നതായി വ്യക്തമാക്കിയിട്ടുള്ളത്.
മോശം ആരോഗ്യം, കുറഞ്ഞ വരുമാനവും വിദ്യാഭ്യാസവും, ഒറ്റയ്ക്കുള്ള ജീവിതം, അപര്യാപ്തമായ സാമൂഹിക സൗകര്യം, പൊതുനയങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയാണ് ഏകാന്തതയുടെ പ്രധാന കാരണങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
ഏകാന്തതയും സമൂഹത്തിൽനിന്നുള്ള ഒറ്റപ്പെടലും, മസ്തിഷ്കാഘാതവും ഹൃദ്രോഗവും പ്രമേഹവുമുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും വൈജ്ഞാനിക ശോഷണത്തിനും അകാലമരണത്തിനും കാരണമാകുമെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.
സമൂഹമാധ്യമങ്ങളുടെ സ്വാധീനമേറുന്ന ഈ കാലത്തു കൗമാരക്കാർക്കിടയിലും യുവാക്കൾക്കിടയിലും ഏകാന്തത വർധിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 13നും 29നും വയസിനിടയിൽ പ്രായമുള്ള 17 മുതൽ 21 ശതമാനം പേർവരെ ഏകാന്തത അനുഭവിക്കുന്നുണ്ടെന്നും ഇതിൽ ഏറ്റവും കൂടുതൽ കൗമാരക്കാരാണെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു.
കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ഏകദേശം 24 ശതമാനം പേർ ഏകാന്തത അനുഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതേസമയം ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ 11 ശതമാനം പേരാണ് ഏകാന്തത അനുഭവിക്കുന്നത്.
നേതൃമാറ്റ ചർച്ച നടന്നിട്ടില്ല: ഡി.കെ. ശിവകുമാർ
ബംഗളൂരു: കർണാടകയിൽ നേതൃമാറ്റ ചർച്ച നടന്നിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നേതൃമാറ്റ വിഷയത്തിൽ മാധ്യമങ്ങളോടു സംസാരിക്കരുതെന്ന് പാർട്ടി നേതാക്കളോടും എംഎൽഎമാരോടും പിസിസി അധ്യക്ഷൻകൂടിയായ ശിവകുമാർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കരങ്ങൾക്കും സർക്കാരിനും ശക്തിപകരുകയാണു വേണ്ടതെന്ന് ശിവകുമാർ പറഞ്ഞു.
ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് പ്രസ്താവനയിറക്കിയ രാമനഗര എംഎൽഎ എച്ച്.എ. ഇക്ബാൽ ഹുസൈന് പിസിസി അധ്യക്ഷൻ കാരണംകാണിക്കൽ നോട്ടീസ് നല്കി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ശിവകുമാർ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ വർഷം അവസാനത്തോടെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് എംഎൽഎമാരായ ഹുസൈനും എച്ച്.സി. ബാലകൃഷ്ണയും അവകാശപ്പെട്ടിരുന്നു. നൂറിലധികം എംഎൽഎമാർ നേതൃമാറ്റം പ്രതീക്ഷിക്കുന്നുവെന്നാണ് ഇന്നലെ ഹുസൈൻ പറഞ്ഞത്. ഹുസൈനും ബാലകൃഷ്ണയും ശിവകുമാറിന്റെ ഉറ്റ അനുയായികളാണ്.
""പാർട്ടിയിൽ അച്ചടക്കം വേണം. അതു പ്രധാനമാണ്. നേതൃമാറ്റം ഉണ്ടാകുന്ന പ്രശ്നമില്ല. അക്കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം 2028 (അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വർഷം) സുപ്രധാനമാണ്’’, -ശിവകുമാർ പറഞ്ഞു.
ശിവകാശി പടക്ക ഫാക്ടറിയിൽ സ്ഫോടനം; എട്ടു മരണം
വിരുദനഗർ: തമിഴ്നാട്ടിലെ ശിവകാശിയിൽ പടക്കഫാക്ടറി സ്ഫോടനത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ എട്ടു തൊഴിലാളികൾ കൊല്ലപ്പെട്ടു.
ശിവകാശി ചിന്നകാമൻപട്ടിയിൽ സ്വകാര്യവ്യക്തിയുടെ ഫാക്ടറിയിൽ ഇന്നലെ രാവിലെയാണു സ്ഫോടനം ഉണ്ടായത്. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പോലീസും അഗ്നിശമനസേനയും സമീപവാസികളും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം.
തീ ആളിക്കത്തിയതോടെ തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമായിരുന്നു. കിലോമീറ്ററുകളോളം ദൂരത്തില്‍ പ്രദേശത്ത് പുക പടരുകയും ചെയ്തു. അപകടകാരണം വ്യക്തമല്ല.
ഫാർമ കന്പനി സ്ഫോടനം: മരണം 36 ആയി
സംഗറെഡ്ഢി: തെലുങ്കാനയിലെ സംഗറെഡ്ഢി ജില്ലയിലെ സിഗാച്ചി ഇൻഡസ്ട്രീസ് ഫാർമ കന്പനിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി.
ജില്ലാ പോലീസ് സൂപ്രണ്ട് പരിതോഷ് സന്തോഷ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്തപ്പോൾ നിരവധി മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയും മന്ത്രിമാരും അപകടസ്ഥലം സന്ദർശിച്ചു. പരിക്കേറ്റ ഒന്‍പതു പേരിൽ അഞ്ചു പേർ വെന്റിലേറ്ററിലാണ്. മരിച്ചവരിലേറെയും ഒഡീഷ, ബംഗാൾ, ബിഹാർ സംസ്ഥാനക്കാരാണ്.
ശിവഗംഗ കസ്റ്റഡി മരണം; വിശദ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
ശിവഗംഗ: തമിഴ്നാട്ടിലെ ശിവഗംഗയിൽ ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരൻ പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ. അന്വേഷണത്തിനായി പ്രത്യേക ഓഫീസറെ നിയോഗിച്ചതായി ഹൈക്കോടതി മധുര ബെഞ്ച് വ്യക്തമാക്കി.
അടുത്ത ചൊവ്വാഴ്ച റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്. സർക്കാർ നടപടികള്‍ അപര്യാപ്തമാണെന്നു പറഞ്ഞ കോടതി, അന്വേഷണത്തിലെ വീഴ്ചകള്‍ എടുത്തുപറയുകയും ചെയ്തു.
ശിവഗംഗയിലെ തിരുപ്പാവനം സ്വദേശി 29കാരനായ അജിത് കുമാറാണ് ഞായറാഴ്ച പോലീസ് കസ്റ്റഡിയിൽ മരിച്ചത്. അജിത്തിന്റെ തലയിലും നെഞ്ചിലും ഉള്‍പ്പെടെ ഒന്നിലധികം പരിക്കുകള്‍ ഉണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ പോലീസുകാര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
ഇവരെ അറസ്റ്റ്ചെയ്തതായും സർക്കാർ വ്യക്തമാക്കിയിരുന്നു.മദപുരം ഭദ്രകാളി അമ്മന്‍ ക്ഷേത്രത്തിലാണു സുരക്ഷാജീവനക്കാരനായി അജിത് കുമാർ ജോലിചെയ്യുന്നത്. ക്ഷേത്രത്തിന് സമീപം കാര്‍ പാര്‍ക്ക് ചെയ്യാനായി ഒരു സ്ത്രീ അജിത്തിന് താക്കോല്‍ നല്‍കിയതിൽനിന്നാണ് സംഭവങ്ങളുടെ തുടക്കം.
പിന്നാലെ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടെന്നും സ്ത്രീ പരാതി നല്കി. ഇതുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനായി കഴിഞ്ഞ 27 ന് അജിത്തിനെ പോലീസ് വിളിപ്പിച്ചു. ഇതിനിടെ അജിത്തിന് ക്രൂരമർദ്ദം ഏറ്റതായാണു ബന്ധുക്കളുടെ ആരോപണം. രണ്ടുദിവസത്തിനുശേഷം അജിത്തിനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
പോലീസ് പീഡനമാണ് മരണത്തിന് കാരണമെന്ന് അജിത്തിന്റെ കുടുംബാംഗങ്ങൾ ആരോപിച്ചു. പ്രതിപക്ഷകക്ഷികൾ സർക്കാരിനെതിരേ രംഗത്തെത്തുകയും ചെയ്തു. ഇതോടെ ജുഡീഷ്യല്‍ അന്വേഷണത്തിന് സർക്കാർ ഉത്തരവിടുകയായിരുന്നു. പൊലീസ് സൂപ്രണ്ട് ആശിഷ് റാവത്തിനെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തി.
സംഭവത്തിൽ സ്റ്റാലിൻ സർക്കാരിനെതിരേ പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനം തുടരുകയാണ്. സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം. സ്റ്റാലിൻ സർക്കാരിന്റെ കാലത്തെ കസ്റ്റഡി മരണങ്ങള് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
അന്വേഷണം സിബിഐക്ക്
ചെന്നൈ: പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ കേസന്വേഷണം സിബിഐക്കു കൈമാറുന്നതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
പോലീസുകാർക്കെതിരേ നടപടിയും തുടങ്ങി. ചോദ്യംചെയ്യലിനിടെ പോലീസ് മർദിച്ചതാണ് അജിത് കുമാറിന്റെ മരണത്തിനു കാരണം. ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത സംഭവമാണിത്-മുഖ്യമന്ത്രി പറഞ്ഞു.
തുടക്കത്തിലേ ആറ് പോലീസുകാരെ സസ് പെൻഡ് ചെയ്തു. അഞ്ചുപേരെ കൊലപാതകക്കുറ്റം ചുമത്തി പിന്നാലെ അറസ്റ്റ്ചെയ്തു. ഒരു ഡിഎസ്പിയെയും സസ്പൻഡ് ചെയ്തു-മുഖ്യമന്ത്രി സ്റ്റാലിൻ വിശദീകരിച്ചു.
സുപ്രീംകോടതി ജീവനക്കാരുടെ നിയമനത്തിൽ ഇനിമുതൽ സംവരണം
ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി സുപ്രീംകോടതിയിലെ ജീവനക്കാരുടെ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സംവരണം ഏർപ്പെടുത്തി. ജൂണ്‍ 24ന് കോടതിയിലെ എല്ലാ ജീവനക്കാർക്കുമായി പുറത്തിറക്കിയ സർക്കുലറിലാണ് സംവരണം സംബന്ധിച്ച തീരുമാനം അറിയിച്ചത്.
ജൂണ്‍ 23 മുതൽ സംവരണം പ്രാബല്യത്തിൽ വന്നതായും സർക്കുലറിൽ അറിയിച്ചു. പുതിയ തീരുമാനം സുപ്രീംകോടതി ജഡ്ജിമാർക് ബാധകമല്ല. മറിച്ച് രജിസ്ട്രാർ, സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രേറിയൻ, ജൂണിയർ കോർട്ട് അസിസ്റ്റന്റ്, ചേംബർ അറ്റൻഡന്റ് തുടങ്ങിയ വിവിധ തസ്തികകളിലാണ് സംവരണം ബാധകമാകുക. ഇതോടെ ജീവനക്കാരെ എസ്സി, എസ്ടി, അണ്റിസർവ്ഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചായിരിക്കും നിയമനങ്ങളും സ്ഥാനക്കയറ്റവും നൽകുക.
സ്ഥാനക്കയറ്റത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് 15 ശതമാനവും പട്ടികവർഗ ജീവനക്കാർക്ക് 7.5 ശതമാനവും സംവരണം ലഭിക്കും. സംവരണം സംബന്ധിച്ച് സുപ്രീംകോടതിയിൽനിന്ന് നിരവധി സുപ്രധാന വിധികൾ ഉണ്ടായിട്ടുണ്ട്.
ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ അതിന്റെ നടത്തിപ്പിലും അത് പ്രതിഫലിക്കണം എന്നാണ് സംവരണം നടപ്പാക്കിയായതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന പ്രതികരിച്ചത്.
മോദിയുടെ വിദേശയാത്ര; ആരോപണവുമായി കോണ്‍ഗ്രസ്
ന്യൂഡൽഹി: രാജ്യത്തെ നിർണായക ആഭ്യന്തര പ്രശ്നങ്ങളിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒളിച്ചോടുന്നുവെന്ന് കോണ്‍ഗ്രസ്. ഇന്ന് ആരംഭിക്കുന്ന വിദേശ പര്യടനത്തിന് മുന്നോടിയായാണ് മോദിക്കെതിരേ കോണ്‍ഗ്രസ് രൂക്ഷ ആരോപണം ഉന്നയിച്ചത്.
മണിപ്പുരിൽ തുടരുന്ന പ്രതിസന്ധിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദമായ അവകാശവാദങ്ങളും തലയ്ക്കുമുകളിൽ നിൽക്കുന്പോൾ പ്രധാനമന്ത്രി വിദേശത്തേക്ക് രക്ഷപ്പെടുകയാണെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ ജയറാം രമേശ് സമൂഹമാധ്യമത്തിലിട്ട പോസ്റ്റിൽ വിമർശിച്ചു. മണിപ്പുരിൽ ഇരട്ട എൻജിൻ പാളം തെറ്റിയിട്ടും സംസ്ഥാനത്തെ സാധാരണ ജീവിതം പൂർണമായി തകർന്നിട്ടും പ്രധാനമന്ത്രി അവിടെ പോയിട്ടില്ല.
ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ ഇന്ത്യക്ക് കാര്യമായ തിരിച്ചടി നേരിട്ടെന്ന പ്രതിരോധ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ, ഇന്ത്യ-പാക് വെടിനിർത്തലിൽ അമേരിക്കൻ പ്രസിഡന്റ് ഇടപെട്ടെന്ന തുടർച്ചയായ അവകാശവാദങ്ങൾ, പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ തീവ്രവാദികളെ 76 ദിവസം പിന്നിട്ടിട്ടും നിയമത്തിന് കീഴിൽ കൊണ്ടുവരാൻ സാധിച്ചിട്ടില്ല തുടങ്ങിയ വിഷയങ്ങളാണ് കേന്ദ്ര സർക്കാരിനും മോദിക്കുമെതിരേ കോണ്‍ഗ്രസ് ഉന്നയിച്ചത്.
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനം പ്രധാൻ, ചൗഹാൻ, ഖട്ടർ, യാദവ് മുന്നിൽ
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്കു ജെ.പി. നഡ്ഡയുടെ പിൻഗാമിയായി പരിഗണിക്കുന്നവരിൽ മുതിർന്ന കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, ശിവരാജ് സിംഗ് ചൗഹാൻ, മനോഹർ ലാൽ ഖട്ടർ, ഭൂപേന്ദ്ര യാദവ് എന്നിവർക്കു മുൻഗണന.
കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, അർജുൻ റാം മേഘ്വാൾ, ജി. കിഷൻ റെഡ്ഡി തുടങ്ങിയ പേരുകളും ആലോചനയിലുണ്ടെന്ന് ഉന്നത ബിജെപി നേതാവ് ദീപികയോടു പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്ര ആരോഗ്യ, രാസവളം മന്ത്രി കൂടിയായ നഡ്ഡയുമായി ചർച്ച നടത്തിയാകും അന്തിമ തീരുമാനം.
മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നു പൂർത്തിയാകുന്നതോടെ ദേശീയ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പിനു കളമൊരുങ്ങും. നാലു സംസ്ഥാനങ്ങളിലും ഒാ രോരുത്തർ മാത്രമാണു പത്രിക നൽകിയത്. അതിനാൽ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണു പ്രതീക്ഷിക്കുക.
പുതുച്ചേരി, മിസോറാം സംസ്ഥാനങ്ങളിലെ പുതിയ അധ്യക്ഷന്മാരെ തിങ്കളാഴ്ച തെരഞ്ഞെടുത്തിരുന്നു. 16 സംസ്ഥാനങ്ങളിൽ ബിജെപി പുതിയ സംസ്ഥാന മേധാവികളെ തിങ്കളാഴ്ചവരെ തെരഞ്ഞെടുത്തിട്ടുണ്ട്. ബിജെപി ഭരണഘടനയനുസരിച്ച് പുതിയ ദേശീയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കുന്നതിനു മുന്‍പ് അതിന്റെ 37 സംഘടനാ സംസ്ഥാനങ്ങളിൽ കുറഞ്ഞത് 19 എണ്ണത്തിലെങ്കിലും പ്രസിഡന്റുമാരെ തെരഞ്ഞെടുക്കേണ്ടതുണ്ട്. ഇതനുസരിച്ച്, പുതിയ ദേശീയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പു പ്രക്രിയ ഈയാഴ്ച തുടങ്ങാനാകും.
2020 ജനുവരി മുതൽ ബിജെപി ദേശീയ അധ്യക്ഷനായി തുടരുന്ന നഡ്ഡയ്ക്കു പകരക്കാരനെ കണ്ടെത്താനും തെരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കാനും ഒരു വർഷത്തിലേറെയായി നടക്കുന്ന ശ്രമങ്ങളാണു വൈകാതെ സഫലീകരിക്കുക. ഇതിനു മുന്നോടിയായാണു രണ്ടു പ്രധാന വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി നഡ്ഡയെ കഴിഞ്ഞവർഷം മോദി നിയമിച്ചത്. വിവാദങ്ങളും ഗ്രൂപ്പുകളികളുമില്ലാതെ അഞ്ചുവർഷം തുടർച്ചയായി ബിജെപിയെ നയിച്ച നഡ്ഡയ്ക്കു മോദി, ഷാ എന്നിവരുമായും ആർഎസ്എസ് നേതൃത്വവുമായും നല്ല ബന്ധമുണ്ട്.
എന്നാൽ, പകരക്കാരനെ കണ്ടെത്തുന്നതുമുതൽ നിയമസഭാ തെരഞ്ഞെടുപ്പുകൾവരെ പല കാരണങ്ങൾകൊണ്ട് ദേശീയ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പു നീണ്ടു. നിലവിൽ പുതിയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പു ഏതാനും പേരുകളിലേക്കു ചുരുങ്ങിയിട്ടുണ്ട്. പ്രധാനികൾക്കു പുറമെ ആന്ധ്രപ്രദേശിലെ സംസ്ഥാന അധ്യക്ഷ ഡി. പുരന്ദരേശ്വരി, യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിഹാറിൽ നിന്നു ഡോ. ദിലീപ് ജയ്സ്വാൾ എന്നിവരും തരുണ്‍ സിംഗ്, സുനിൽ ബൻസാൽ, വിനോദ് താവ്ഡെ, വനതി ശ്രീനിവാസൻ തുടങ്ങിയ പേരുകളും ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഒഡീഷയിൽനിന്നുള്ള പ്രധാന പിന്നാക്ക (ഒബിസി) നേതാവും സംഘടനാ വൈദഗ്ധ്യത്തിനും കേന്ദ്ര നേതൃത്വവുമായുള്ള അടുപ്പത്തിനും പേരുകേട്ടയാളുമാണു കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും ഇപ്പോൾ കേന്ദ്രമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ പാർട്ടിയുടെ അടിസ്ഥാനതലത്തിൽ അനുഭവപരിചയമുള്ള ബഹുജന നേതാവായാണു കണക്കാക്കപ്പെടുന്നത്.
കേന്ദ്രമന്ത്രിയും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടറിനും പൊതുസ്വീകാര്യതയുണ്ട്. നിതിൻ ഗഡ്കരി ബിജെപി പ്രസിഡന്റായിരിക്കുന്പോൾ ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന രാജസ്ഥാനിൽ നിന്നുള്ള പിന്നാക്ക നേതാവാണ് ഭൂപന്ദ്രേ യാദവ്. നാലു പേരും ആർഎസ്എസുമായി നല്ല ബന്ധമുള്ളവരാണ്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽകൂടി ഗുണം ചെയ്തേക്കുമെന്നതിനാൽ പിന്നാക്കവിഭാഗത്തിൽനിന്നു പുതിയ ബിജെപി അധ്യക്ഷനെ കണ്ടെത്തണമെന്നതിൽ ഏകദേശ ധാരണയുണ്ട്.
ജാതി സന്തുലിതാവസ്ഥ നിലനിർത്തിയാണു പ്രധാന സംസ്ഥാനങ്ങളിൽ പുതിയ പ്രസിഡന്റുമാരെ നിയോഗിച്ചത്. സവർണ, പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ പ്രാതിനിധ്യവും ആർഎസ്എസ് ബന്ധവും പൊതുസ്വീകാര്യതയും പരിഗണിച്ചാണു വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ അഴിച്ചുപണി നടത്തുന്നത്.
കൊടുംഭീകരൻ അബുബക്കർ സിദ്ദിഖ് അറസ്റ്റിൽ
ചെന്നൈ: രാജ്യത്തെ വിവിധയിടങ്ങളിലെ ബോംബ് സ്ഫോടനങ്ങൾ ഉൾപ്പെടെ തീവ്രവാദ പ്രവർത്തനങ്ങളുടെ ബുദ്ധികേന്ദ്രമായ കൊടുംഭീകരൻ അബുബക്കർ സിദ്ദിഖ് പിടിയിൽ.
മുപ്പതു വർഷത്തോളമായി അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് നടന്നിരുന്ന അബുബക്കർ സിദ്ദിഖിനെയും ഉറ്റ അനുയായി മൻസൂർ എന്ന മുഹമ്മദ് അലിയെയും ആന്ധ്രപ്രദേശിലെ അണ്ണാമയ്യ ജില്ലയിൽ നിന്നാണ് തമിഴ്നാട് പോലീസിലെ ഭീകരവിരുദ്ധസ്ക്വാഡ് പിടികൂടിയത്. രണ്ട് ഭീകരരുടെയും തലയ്ക്ക് അഞ്ചുലക്ഷം രൂപ വീതം വിലയിട്ടിരുന്നു.
കാസർഗോഡ് സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖ് കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലും ഉണ്ടായ സ്ഫോടനക്കേസുകളില്‍ പ്രതിയാണ്. 1995 മുതൽ അന്വേഷണസംഘങ്ങളുടെ കണ്ണുവെട്ടിച്ചാണ് കഴിഞ്ഞിരുന്നത്. എന്‍ഐഎ ഉൾപ്പെടെ വർഷങ്ങളായി ഇയാളെ തെരയുകയായിരുന്നു.
1995ല്‍ ചെന്നൈയില്‍ ഹിന്ദുമുന്നണിയുടെ ഓഫീസില്‍ നടന്ന സ്ഫോടനം, അതേവര്‍ഷം നാഗപട്ടണത്ത് നടന്ന പാഴ്സല്‍ ബോംബ് സ്ഫോടനം. 1999ല്‍ ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍ ഉൾപ്പെടെ ഏഴ് സ്ഥലത്ത് ഉണ്ടായ സ്ഫോടനപരന്പര, പിന്നാലെ ചെന്നൈ എഗ്മോറില്‍ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ഉണ്ടായ സ്ഫോടനം.
2011ല്‍ എല്‍.കെ. അദ്വാനിയുടെ രഥയാത്രയ്ക്കിടെ പൈപ്പ് ബോംബ് കണ്ടെത്തിയ സംഭവം. 2012ല്‍ വെല്ലൂരില്‍ ഡോ. അരവിന്ദ് റെഡ്ഡിയെ കൊലപ്പെടുത്തിയ ആക്രമണം, 2013ല്‍ ബംഗളൂരു മല്ലേശ്വരത്തെ ബിജെപി ഓഫീസിലെ സ്ഫോടനം തുടങ്ങിയവ ആസൂത്രണം ചെയ്തത് അബുബക്കർ സിദ്ദിഖ് ആയിരുന്നു.
മുഹമ്മദ് അലി തമിഴ്നാട്ടിലെ തിരുനൽവേലി സ്വദേശിയാണ്. യൂനുസ്, മന്‍സൂര്‍ എന്നിങ്ങനെയും അറിയപ്പെടുന്ന ഇയാൾ1999ല്‍ കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടായ സ്ഫോടന പരമ്പരകളിലെ പ്രതിയാണ്. ദക്ഷിണേന്ത്യയിലെ ഭീകരവിരുദ്ധപ്രവർത്തനങ്ങളിൽ അതിനിർണായകമാണ് ഇരുവരുടെയും അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
സൈബർ തട്ടിപ്പു നടന്നിട്ടും ബാങ്കുകൾ അറിയുന്നില്ല
ന്യൂഡൽഹി: അക്കൗണ്ടുകളിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടന്നിട്ടും ബാങ്കുകൾക്ക് സൂചന ലഭിക്കുന്നില്ലെന്ന് കണ്ടെത്തൽ. ഒരു ദേശീയ ദിനപത്രം സൈബർ തട്ടിപ്പുകളെക്കുറിച്ചു നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിലാണ് തങ്ങൾക്കു കീഴിലെ അക്കൗണ്ടുകളിൽ പണമിടപാടുകളുടെ എണ്ണത്തിലും വ്യാപ്തിയിലും വൻതോതിലുള്ള ക്രമക്കേടുകളുണ്ടായിട്ടും രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ശ്രദ്ധയിൽപ്പെടുന്നില്ലെന്നു കണ്ടെത്തിയിരിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡൽഹി കരോൾബാഗിലെ ബ്രാഞ്ചിന്റെയും ഐസിഐസിഐ ബാങ്കിന്റെ ഹരിയാന ജജ്ജറിലുള്ള ബ്രാഞ്ചിന്റെയും അക്കൗണ്ടുകളിൽ സൈബർ തട്ടിപ്പിലൂടെ വലിയ അളവിലുള്ള അസാധാരണമായ ബാങ്ക് ഇടപാടുകൾ നടന്നിട്ടും ബാങ്ക് അധികൃതർ ഇക്കാര്യം കണ്ടെത്തിയില്ലെന്നാണ് ദേശീയ ദിനപത്രത്തിന്റെ അന്വേഷണത്തിലൂടെ തെളിഞ്ഞത്.
കരോൾബാഗിലെ എച്ച്ഡിഎഫ്സി ബാങ്കിന്റെ ബ്രാഞ്ചിൽ ’ജീവിക ഫൗണ്ടേഷൻ’ എന്ന പേരിൽ 2023 ഒക്ടോബറിന് ഒരു അക്കൗണ്ട് തുടങ്ങിയെന്നും തദവസരത്തിൽ അക്കൗണ്ടിലെ ഓപ്പണിംഗ് ബാലൻസ് 556 രൂപ മാത്രമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സൈബർ തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഈ അക്കൗണ്ടിൽ ഒരു തട്ടിപ്പുദിവസം മാത്രം 1,960 ഇടപാടുകൾ നടന്നു. 3.72 കോടി രൂപ അക്കൗണ്ടിലേക്ക് വരികയും 3.33 കോടി രൂപ പിൻവലിക്കുകയും ചെയ്തിട്ടും ബാങ്ക് അധികൃതർ ഇക്കാര്യം ശ്രദ്ധിച്ചില്ല.
78കാരനായ വിരമിച്ച ഐഎഎഫ് ഓഫീസറെ ഡിജിറ്റൽ അറസ്റ്റിനു വിധേയമാക്കി നടത്തിയ തട്ടിപ്പിലുൾപ്പെടെ ലഭിച്ച തുകയാണ് അന്നേദിവസം അക്കൗണ്ടിലേക്കെത്തിയത്. ഡിജിറ്റൽ അറസ്റ്റിലും സൈബർ തട്ടിപ്പിലും ആറ് സംസ്ഥാനങ്ങളിലെ പോലീസ് അന്വേഷണം ജീവിക ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് വിരൽ ചൂണ്ടുന്നു.
ഇതുപോലെതന്നെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ഹരിയാന ജജ്ജറിലുള്ള ഐസിഐസിഐ ബാങ്ക് ബ്രാഞ്ചിന്റെ അക്കൗണ്ടിലും അസാധാരണമാംവിധം പണം വരികയും ഉടൻതന്നെ പിൻവലിക്കപ്പെടുകയും ചെയ്തിട്ടും ബാങ്കുകാർ ഈ വിവരം അറിഞ്ഞില്ല. ഹരിയാനയിലുള്ള തൊഴിൽരഹിതനായ ഒരു വിദ്യാർഥിയുടെ പേരിലുള്ള അക്കൗണ്ട് ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പുകാർ പണം പിൻവലിച്ചത്.
ഒരു വിദ്യാർഥിയുടെ പേരിലുള്ള അക്കൗണ്ടിൽ ഇത്രയും വലിയ പണമിടപാട് നടന്നിട്ടും ബാങ്ക് അധികൃതർക്ക് സൂചന ലഭിച്ചിരുന്നില്ലെന്നാണ് ദേശീയ മാധ്യമത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. വിദ്യാർഥി തന്റെ ബാങ്കിംഗ് ഓണ്‍ലൈനിലേക്ക് മാറ്റിയതിനാൽ തങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിച്ചിരുന്നില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
പ്രശ്നത്തെ മറികടക്കാൻ ’വിജിൽ ആന്റി’ തുടങ്ങിയ പ്രചാരണങ്ങളിലൂടെ ബോധവത്കരണം വർധിപ്പിച്ചിട്ടുണ്ടെന്നും ഉപയോക്താക്കളുടെ അക്കൗണ്ടുകളിൽ സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ വിഷയം സൂചിപ്പിക്കണമെന്ന് ജീവനക്കാരെ അറിയിച്ചിട്ടുണ്ടെന്നും എച്ച്ഡിഎഫ്സി ബാങ്ക് വ്യക്തമാക്കി.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ഉപദേശങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും സംശയകരമായ ഇടപാടുകൾ കണ്ടെത്തുന്നതിനായി അക്കൗണ്ടുകളിൽ അത്യാധുനിക നിരീക്ഷണ സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്നും ഐസിസിഐ ബാങ്ക് വ്യക്തമാക്കി.
രവാഡയുടെ നിയമനത്തിനു പിന്നിൽ സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട്: പ്രേമചന്ദ്രൻ
ന്യൂഡൽഹി: രവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചതിനു പിന്നിൽ സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി.
കൂത്തുപറന്പ് വെടിവയ്പ് കേസിലെ പ്രധാനപ്രതിയെന്ന് സിപിഎം തന്നെ ആരോപിച്ച രവാഡയെ പിണറായി സർക്കാർ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചതിൽ ദുരൂഹതയുണ്ടെന്ന് പ്രേമചന്ദ്രൻ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ സ്പെഷൽ ഡയറക്ടറും കേന്ദ്ര കാബിനറ്റ് സുരക്ഷാ സെക്രട്ടേറിയറ്റിന്റെ സുരക്ഷാ സെക്രട്ടറിയുമായി നിയമിതനായ ഒരാളെ കേരളാ പോലീസിന്റെ തലവനായി നിയമിക്കുന്ന നടപടി സംശയാസ്പദമാണ്.
സീനിയോറിറ്റിയിൽ ഒന്നാമനായ നിതിൻ അഗർവാളിനെ തഴഞ്ഞ് ജൂണിയറായ രവാഡയെ നിയമിച്ചതിൽ വ്യക്തത വരുത്താനുള്ള ബാധ്യത സിപിഎമ്മിനുണ്ടെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ പഴയ വാഹനങ്ങൾക്ക് ഇന്ധന നിയന്ത്രണം
ന്യൂഡൽഹി: പഴകിയ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാൻ ഡൽഹിയിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഇന്ധന നിയന്ത്രണം പ്രാബല്യത്തിൽ വന്നു. പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ഇനി മുതൽ ഡൽഹിയിൽ ഇന്ധനം നിറയ്ക്കാൻ അനുവാദമില്ല.
ജൂലൈ ഒന്നു മുതൽ കാലപ്പഴക്കംചെന്ന വാഹനങ്ങൾ ഡൽഹിയിലെ നിരത്തിലിറങ്ങുന്നത് പൂർണമായും ഒഴിവാക്കാൻ സർക്കാർ കണ്ടെത്തിയ പദ്ധതിയാണ് ഇന്ധനം നിഷേധിക്കൽ. 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും കാലാവധി കഴിഞ്ഞ വാഹനങ്ങളായാണ് കണക്കാക്കുന്നത്. ഇത്തരം കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് പെട്രോളോ ഡീസലോ നൽകരുതെന്നാണ് സർക്കാർ പന്പുടമകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
എയർ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) നേരത്തേ പുറപ്പെടുവിച്ച നിർദേശങ്ങൾ അനുസരിച്ച്, പെട്രോൾ പന്പുകളിലോ പൊതുസ്ഥലങ്ങളിലോ പാർക്കു ചെയ്തിരിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. ഇതിനുപുറമേ, എൻഡ്-ഓഫ്-ലൈഫ് (ഇഒഎൽ) നാലുചക്ര വാഹനങ്ങളുടെ ഉടമകൾക്ക് 10,000 പിഴയും ഇരുചക്ര വാഹന ഉടമകൾക്ക് 5,000 പിഴയും ചുമത്തും.
ടോവിംഗ്, പാർക്കിംഗ് ഫീസ് എന്നിവയും നൽകണം. കൂടാതെ, വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്യില്ലെന്നും ഡൽഹിയുടെ അധികാരപരിധിയിൽനിന്നും നീക്കം ചെയ്യുമെന്നും വ്യക്തമാക്കുന്ന ഒരു ഉറപ്പും ഉടമകൾ സമർപ്പിക്കണം.
ഡൽഹിയിലെ എൻഡ്-ഓഫ്-ലൈഫ് വാഹനങ്ങൾ കണ്ടെത്തുന്നതിനായി, നഗരത്തിലെ 500 ഓളം ഇന്ധന സ്റ്റേഷനുകളിൽ ഓട്ടോമേറ്റഡ് നന്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
എയർ ക്വാളിറ്റി മാനേജ്മെന്റ് പങ്കിട്ട ഡേറ്റ പ്രകാരം, ഡൽഹിയിൽ നിലവിൽ 62 ലക്ഷം എൻഡ് ഓഫ് ലൈഫ് വാഹനങ്ങളുണ്ട്. അവയിൽ 41 ലക്ഷം ഇരുചക്ര വാഹനങ്ങളാണ്. അതേസമയം എൻസിആർ ജില്ലകളിലെ ആകെ ഇഒഎൽ വാഹനങ്ങളുടെ എണ്ണം ഏകദേശം 44 ലക്ഷമാണ് എന്നാണ് കണക്കുകൾ.
ഡൽഹിയിൽ നടപ്പാക്കിയ നിയന്ത്രണം അടുത്ത ഘട്ടമായി നവംബർ ഒന്നു മുതൽ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗർ, സോനെപത് എന്നീ മേഖലകളിലേക്കും 2026 ഏപ്രിൽ ഒന്നു മുതൽ എൻസിആറിന്റെ ബാക്കി ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണു നീക്കം.
പ്രധാനമന്ത്രി ഇന്ന് വിദേശത്തേക്ക്
ന്യൂഡൽഹി: ഈ മാസം ആറിന് ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായുള്ള വിദേശ പര്യടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. പത്ത് വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ നയതന്ത്ര പര്യടനമാണ് മോദി ഇന്ന് ആരംഭിക്കുന്നത്. യാത്രയിൽ അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും.
ആഫ്രിക്കൻ രാജ്യമായ ഘാനയിലേക്കാണ് ഇന്ന് യാത്രതിരിക്കുകയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അവിടെ നിന്നും കരീബിയൻ രാജ്യമായ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ സന്ദർശനം പൂർത്തിയാക്കി അർജന്റീനയിലേയ്ക്ക് തിരിക്കും. തുടർന്ന് 17ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ബ്രസീലിലേക്ക് പോകും.
ബ്രിക്സ് ഉച്ചകോടി അവസാനിച്ചശേഷം ആഫ്രിക്കൻ രാജ്യമായ നബീബിയ സന്ദർശിച്ച് പര്യടനം പൂർത്തിയാക്കി ഒൻപതിന് പ്രധാനമന്ത്രി ഇന്ത്യയിൽ തിരിച്ചെത്തും.
30 വർഷത്തിനിടയിൽ ആദ്യമായി ഘാനയിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി അവിടത്തെ പാർലമെന്റിനെഅഭിസംബോധന ചെയ്യും. 25 വർഷങ്ങൾക്ക് ശേഷമാണ് ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം.
അർജന്റീനയിൽ എത്തുന്ന പ്രധാനമന്ത്രി പ്രസിഡന്റ് ജാവിയർ മിലിയുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ഉഭയകക്ഷി ചർച്ചകളും നടത്തും.
പഹൽഗാം ഭീകരാക്രമണവും തുടർന്ന് ഇന്ത്യ സ്വീകരിച്ച പ്രതികാര നടപടികളും ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ മോദി വ്യക്തമാക്കും. ഇതോടൊപ്പം പ്രതിരോധ മേഖലയിൽ ബ്രസീലുമായി ചില ചർച്ചകളും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നമീബിയയിലെ സന്ദർശനവേളയിൽ ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) നടപ്പാക്കുന്നതിനുള്ള കരാർ ആയിരിക്കും പ്രധാന ചർച്ച വിഷയം. ഇതോടൊപ്പം നമീബിയൻ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
മണിപ്പുരിൽ വാഹനത്തിനുനേരേ വെടിവയ്പ്: നാലുപേർ കൊല്ലപ്പെട്ടു
ന്യൂഡൽഹി: കുറച്ചുനാളത്തെ ശാന്തതയ്ക്കുശേഷം മണിപ്പുരിൽ വീണ്ടും അക്രമത്തിന്റെ വെടിയൊച്ച. മണിപ്പുരിലെ ചുരാചന്ദ്പുർ ജില്ലയിൽ വാഹനത്തിനുനേരേ അജ്ഞാതർ വെടി വച്ചതിനെത്തുടർന്നു നാലുപേർ കൊല്ലപ്പെട്ടു.
പ്രമുഖ കുക്കി തീവ്ര സായുധ സംഘടനായ കുക്കി നാഷണൽ ആർമിയുടെ (കെഎൻഎ) ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് തങ്ബോയ് ഹാവോകിപ് എന്ന തഹ്പിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ആക്രമണം മണിപ്പുരിലെ വംശീയകലാപവുമായി ബന്ധപ്പെട്ടല്ലെന്നും കുക്കി തീവ്ര സായുധ സംഘടനകൾക്കിടയിലെ വിഭാഗീയത മൂലമാണെന്നുമാണ് റിപ്പോർട്ടുകൾ.
ചുരാചന്ദ്പുർ ടൗണിൽനിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ മാത്രം അകലെയുള്ള മോങ്ജാങ് ഗ്രാമത്തിനുസമീപം കാറിൽ യാത്ര ചെയ്യവേ രണ്ടുമണിയോടെയാണ് വെടിവയ്പ്പുണ്ടായത്.
കൊല്ലപ്പെട്ടവരിൽ 72 വയസുള്ള ഒരു സ്ത്രീയും ഉൾപ്പെടുന്നു. കുക്കി സായുധ സംഘടനകളുടെ രാഷ്ട്രീയ കൂട്ടായ്മയായ കുക്കി നാഷണൽ ഓർഗനൈസേഷനു (കെഎൻഒ) കീഴിലെ 15ലധികം സായുധ സംഘടനകളിൽ പ്രധാനപ്പെട്ടതാണ് കെഎൻഎ. ഇവരുമായുള്ള ബന്ധം വഷളായ യുണൈറ്റഡ് കുക്കി നാഷണൽ ആർമിയാണ് (യുകെഎൻഎ) ആക്രമണത്തിനു പിന്നിലെന്ന് പോലീസ് സൂചിപ്പിക്കുന്നു.
നിലവിൽ കേന്ദ്ര സർക്കാരുമായി സസ്പെൻഷൻസ് ഓഫ് ഓപറേഷൻസ് (എസ്ഒഒ) ധാരണയിലെത്തിയിരിക്കുന്ന കെഎൻഎ സംഘടനയുടെ പ്രസിഡന്റ് പി.എസ്. ഹവോകിപ്പിന്റെ മരുമകനാണ് കൊല്ലപ്പെട്ട തഹ്പി.
മണിപ്പുർ മോറയിലെ മുതിർന്ന പോലീസ് ഓഫീസറായ ചിങ്തം ആനന്ദ് സിംഗിന്റെ കൊലപാതകത്തിലും 2023 ജൂണിൽ വംശീയ കലാപം തീവ്രമായ സമയത്തു മണിപ്പുരിലെ തെങ്നൗപാൽ പോലീസ് സ്റ്റേഷനിൽനിന്ന് ആയുധങ്ങൾ കൊള്ളയടിച്ചതിലും തഹ്പി ഉൾപ്പെട്ടതിന് സൂചനകളുണ്ടെന്നാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതിനിടെ മേയ്തെയ് വിഭാഗങ്ങളിൽനിന്നുള്ള 19 അംഗ പ്രതിനിധി സംഘം ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മണിപ്പുരിലെ അതിർത്തി സമഗ്രത, രണ്ട് ഹൈവേ തുറന്നു നൽകുന്നത്, കലാപബാധിത പ്രദേശങ്ങളിൽനിന്ന് കുടിയിറക്കപ്പെട്ട ജനങ്ങളുടെ പുനരധിവാസം, ഇംഫാൽ താഴ്വരയിൽ താമസിക്കുന്ന കർഷകരുടെ സുരക്ഷ എന്നിവ ചർച്ചയായി.
അമേരിക്കയുമായി കരാറിലെത്താൻ ഇന്ത്യ
സീനോ സാജു
ന്യൂഡൽഹി: അമേരിക്ക മറ്റു രാജ്യങ്ങൾക്കുമേൽ പ്രഖ്യാപിച്ച ഭീമൻ പരസ്പര തീരുവകളുടെ മരവിപ്പിക്കൽ ഈ മാസം ഒമ്പതിന് അവസാനിക്കാനിരിക്കേ ജൂലൈ എട്ടിനകം അമേരിക്കയുമായി കരാറിലെത്താനുള്ള ശ്രമങ്ങളുമായി ഇന്ത്യ.
ആഗോളരാജ്യങ്ങൾക്കു മേൽ പ്രഖ്യാപിച്ച ഭീമൻ തീരുവയോടൊപ്പം ഇന്ത്യക്കുമേൽ ചുമത്തിയ 26 ശതമാനം അധികതീരുവ അമേരിക്കയുമായി ഇടക്കാല വ്യാപാരകരാറിലെത്തി ഒഴിവാക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം.
ചർച്ചകൾക്ക് അന്തിമരൂപം നൽകുന്നതിനായി വാണിജ്യവകുപ്പിലെ സ്പെഷൽ സെക്രട്ടറി രാജേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം അമേരിക്കൻ തലസ്ഥാനത്തു തിരക്കിട്ട ചർച്ചകൾ നടത്തുകയാണ്.
ഇരുരാജ്യങ്ങളും ചർച്ചകളിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും ഇടക്കാല വ്യാപാരകരാറിന്റെ പ്രഖ്യാപനം ഈ മാസം എട്ടിനകം ഉണ്ടാകുമെന്നുമാണ് സൂചന. കരാറിലെ അമേരിക്കയുടെ സമ്മർദം ഇന്ത്യയുടെ കാർഷിക, ക്ഷീര മേഖലയെ ബാധിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ സാന്പത്തികശക്തിയായ അമേരിക്കയുമായി വളരെ വലുതും സുന്ദരവുമായ വ്യാപാര കരാറിലെത്താൻ ഇന്ത്യക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ രാജ്യത്തെ കർഷകരുടെയും കന്നുകാലി വളർത്തുകാരുടെയും താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകുമെന്നുമാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിട്ടുള്ളത്.
കാർഷിക, ക്ഷീര മേഖലയിൽ ഇന്ത്യ ചർച്ചകളിലെ അതിർവരന്പായി ‘ചുവന്ന വര’ വരച്ചിട്ടുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനിതകമാറ്റം വരുത്തിയ വിളകൾക്കും പശുവിൻ പാലിനും തീരുവ കുറയ്ക്കണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം.
എന്നാൽ ഇന്ത്യയിലെ കർഷകരെ ബാധിക്കുമെന്നതിനാൽ അത്തരം ആവശ്യങ്ങളോട് ഇന്ത്യയെങ്ങനെ പ്രതികരിക്കുമെന്നത് നിർണായകമാകുമെന്നാണ് നിർമല സീതാരാമന്റെ വാക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.
26 ശതമാനം പരസ്പര തീരുവയിലെ വിടുതലിനു പുറമേ സ്റ്റീൽ, അലൂമിനിയം ഉത്പന്നങ്ങൾക്കും ടെക്സ്റ്റൈൽസ്, ലെതർ മുതലായ തൊഴിൽ കേന്ദ്രീകൃത ഉത്പന്നങ്ങൾക്കും ചില വാഹനങ്ങൾക്കുംമേൽ അമേരിക്ക ഏർപ്പെടുത്തുന്ന ഉയർന്ന തീരുവയിൽ ഇളവ് വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
അമേരിക്കയുടെ കാർഷിക, ക്ഷീര ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വ്യാപാരമേഖല തുറന്നു നൽകണമെന്ന ആവശ്യത്തിനു പുറമേ അമേരിക്കൻ നിർമിത കാറുകൾക്ക് പൂജ്യം തീരുവയും ചോളം, സോയാബീൻ തുടങ്ങിയ ഉത്പന്നങ്ങൾക്ക് തീരുവ ഇളവും ഇടക്കാല വ്യാപാരകരാറിനായി അമേരിക്കയുടെ ആവശ്യമാണ്.
ഈ വർഷം ഒക്ടോബറോടെ അമേരിക്കയുമായി ധാരണയിലെത്തിയേക്കാവുന്ന ഉഭയകക്ഷി വ്യാപാര കരാറിലെ (ബിടിഎ) ആദ്യഘട്ടത്തിന്റെ ചെറുപതിപ്പായിരിക്കും ഇടക്കാല വ്യാപാരകരാർ.
ദീര്‍ഘദൂര ട്രെയിന്‍ യാത്രകള്‍ക്ക് ഇന്നുമുതല്‍ ചെലവേറും
ന്യൂഡല്‍ഹി: ദീർഘദൂര യാത്രകൾക്കുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് റെയിൽവേ വിജ്ഞാപനം പുറത്തിറക്കി. പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍വരും.
എസി കോച്ചിലെ യാത്രകൾക്കു കിലോമീറ്ററിന് രണ്ടു പൈസയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഒരു പൈസയുമാണ് വര്‍ധിക്കുക. വന്ദേഭാരത് ഉള്‍പ്പെടെ ട്രെയിനുകൾക്കു നിരക്കുവർധന ബാധകമാണ്.
സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കിലോമീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും നിരക്കില്‍ മാറ്റമില്ല. 500 കിലോമീറ്ററിന് മുകളില്‍ വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയിലാണ് വർധന.
സീസണ് ടിക്കറ്റുകളുടെ നിരക്കിലും വ്യത്യാസമില്ല. നേരത്തേ വാങ്ങിയ ടിക്കറ്റുകള്‍ക്കു വർധന ബാധകമല്ലെന്നു റെയില്‍വേ അറിയിച്ചു.
ഫാർമ ഫാക്ടറിയിൽ സ്ഫോടനം; 12 മരണം
സംഗറെഡ്ഢി: തെലുങ്കാനയിലെ ഫാർമ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ മരിച്ചു. 34 പേർക്കു പരിക്കേറ്റു.
പശമയിലാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സിഗാച്ചി ഫാർമ കന്പനിയിലെ റിയാക്ടറിലായിരുന്നു സ്ഫോടനം. അപകടസമയത്ത് ഫാക്ടറിയിൽ 150 പേർ ജോലി ചെയ്യുന്നുണ്ടായിരുന്നു.
മരിച്ചവരെല്ലാം ഫാക്ടറി തൊഴിലാളികളാണ്. പരിക്കേറ്റ 12 പേരുടെ നില ഗുരുതരമാണ്. മരിച്ച ആറു പേരെ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് ആവശ്യമാണെന്ന് അധികൃതർ പറഞ്ഞു. ഡ്രൈയിംഗ് യൂണിറ്റിലുണ്ടായ സ്ഫോടനമാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ 9.28നും 9.35നും മധ്യേയായിരുന്നു സ്ഫോടനം. തുടർന്ന് വൻതോതിൽ തീപടർന്നു. ഉടൻതന്നെ പത്ത് ഫയർ ഫൈറ്റിംഗ് എൻജിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കു ചേർന്നു. തെലുങ്കാന മന്ത്രിമാരായ ദാമോദര രാജ നരസിംഹയും ജി. വിവേകും അപകടസ്ഥലം സന്ദർശിച്ചു.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നല്‍കും.
ന്യൂഡൽഹി: പൊതുസേവന, സാന്പത്തിക മേഖലയിൽ ചില പരിഷ്കാരങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. സാധാരണക്കാരെയും ബിസിനസുകാരെയും ഉൾപ്പെടെ സ്വാധീനിക്കുന്ന ഈ മാറ്റങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
പാൻ അപേക്ഷകൾക്ക് ആധാർ നിർബന്ധം
പുതിയ പെർമനന്റ് അക്കൗണ്ട് നന്പർ (പാൻ കാർഡ്) അപേക്ഷിക്കുന്നതിന് ഇന്നുമുതൽ ആധാർകാർഡ് നിർബന്ധമാകും. സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും ഡിജിറ്റൽ ഐഡന്റിറ്റി വെരിഫിക്കേഷൻ നടപടി ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായിട്ടാണ് പുതിയ മാറ്റമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിന്റെ (സിബിഡിടി) വിശദീകരണം.
തത്കാൽ ബുക്ക് ചെയ്യുന്നതിന് ആധാർ / പാൻ കാർഡ്
ഇന്ത്യൻ റെയിൽവേയുടെ മൊബൈൽ ആപ്ലിക്കേഷനോ വെബ്സൈറ്റോ ആയി ആധാർ നന്പറോ അല്ലെങ്കിൽ പാൻ കാർഡ് നന്പറോ ബന്ധിപ്പിച്ചാൽ മാത്രമേ ഇനിമുതൽ ഓണ്‍ലൈനായി തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കൂ.
ആധാർ അല്ലെങ്കിൽ പാൻകാർഡ് നന്പറുമായി ലിങ്ക് ചെയ്യാത്തവർ റിസർവേഷൻ കൗണ്ടറുകളിൽ നേരിട്ടെത്തി തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യണം. ഇതോടൊപ്പം ജൂലൈ 15 മുതൽ ഓണ്‍ലൈനായും അല്ലാതെയുമുള്ള തത്കാൽ ടിക്കറ്റ് ബുക്കിംഗുകൾക്ക് ഒടിപി അടിസ്ഥാനത്തിലുള്ള ആധാർ നന്പർ സ്ഥിരീകരണ സംവിധാനവും ഏർപ്പെടുത്തും. റിസർവേഷൻ കൗണ്ടറുകളിലും ഇതു ബാധകമാണ്. റെയിൽവേ നിരക്കിലും നേരിയ മാറ്റം ഉണ്ടാകും.
ക്രെഡിറ്റ് കാർഡുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവർ തങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കുള്ള നയങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്നുമുതൽ ഇവ പ്രാബല്യത്തിൽ വരും. ജിഎസ്ടി, ഇഎംഐ, ക്രെഡിറ്റ് കാർഡ് ചാർജ് തുടങ്ങിയ കാര്യങ്ങളിലായിരിക്കും മാറ്റങ്ങൾ വരുത്തുക.
ദലൈലാമ ഈയാഴ്ച പിൻഗാമിയെ പ്രഖ്യാപിച്ചേക്കും
ധരംശാല: ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ ഈയാഴ്ച തന്റെ പിൻഗാമിയെ പ്രഖ്യാപിച്ചേക്കും. അടുത്ത ഞായറാഴ്ച 90 വയസ് തികയുന്ന ദലൈലാമ ബുദ്ധമത നേതാക്കളുടെ മൂന്നു ദിവസത്തെ സമ്മേളനം വിളിച്ചിട്ടുണ്ട്. 2019നുശേഷം ആദ്യമായാണ് ഇത്ര വിപുലമായ സമ്മേളനം നടക്കുന്നത്.
1959ൽ ചൈനീസ് ഭരണത്തിനെതിരേ നടന്ന പ്രക്ഷോഭത്തെത്തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ ആളാണ് ദലൈലാമ. അന്നു മുതൽ ഹിമാചൽപ്രദേശിലെ ധരംശാലയിലാണ് ദലൈലാമ വസിക്കുന്നത്. ഇദ്ദേഹത്തിന്റെ പിൻഗാമിയെ തങ്ങൾ തെരഞ്ഞെടുക്കുമെന്നാണു ചൈന പ്രഖ്യാപിച്ചിട്ടുള്ളത്.
കർണാടക: ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ഖാർഗെ
ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യയെ നീക്കി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാർ എത്തുമെന്ന തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ഇത്തരം കാര്യങ്ങൾ പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും ഖാർഗെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
2023ൽ കോൺഗ്രസ് സർക്കാർ കർണാടകയിൽ ഭരണത്തിലേറിയപ്പോൾ മുതൽ സമാനമായ വാർത്തകൾ പ്രചരിച്ചിരുന്നു. സിദ്ധരാമയ്യയും ശിവകുമാറും രണ്ടര വർഷം വീതം മുഖ്യമന്ത്രിമാരാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ അന്ന് കോൺഗ്രസ് നിഷേധിക്കുയോ സ്ഥിരീകരിക്കുകയോ ചെയ്തിരുന്നുമില്ല.
അതേസമയം, കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ്സിംഗ് സുർജേവാല ഇന്നലെ ബംഗളൂരുവിൽ പാർട്ടി നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. സുർജേവാലയുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കും ഭാവി നടപടികൾ തീരുമാനിക്കുകയെന്നും ഖാർഗെ വ്യക്തമാക്കി.
എന്നാൽ, ഖാർഗെ അപ്രതീക്ഷിതമായി എഐസിസി അധ്യക്ഷനായ വ്യക്തിയാണെന്നും അദ്ദേഹമല്ലാതെ മറ്റാരാണ് ഹൈക്കമാൻഡ് എന്നും നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക പരിഹസിച്ചു.
മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയ രൺദീപ് സുർജേവാല എംഎൽഎമാർ, എംപിമാർ, പരാജയപ്പെട്ട സ്ഥാനാർഥികൾ, ഡിസിസി അധ്യക്ഷന്മാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഇന്നലെ ചിക്കബല്ലാപുര, കോലാർ ജില്ലകളിലെ എംഎൽഎമാരുമായി സുർജേവാല കൂടിക്കാഴ്ച നടത്തി. സർക്കാരിന്റെ പ്രവർത്തനത്തിൽ ഏതാനും എംഎൽഎമാർ അതൃപ്തി പരസ്യമാക്കിയിരുന്നു. ബി.ആർ. പാട്ടീൽ, രാജു കാഗെ എന്നിവരാണ് അതൃപ്തി പരസ്യമാക്കിയവർ.
തെലുങ്കാന ബിജെപിയിൽ കലാപം: എംഎൽഎ പാർട്ടി വിട്ടു
ഹൈദരാബാദ്: നേതൃമാറ്റ സൂചനയെത്തുടർന്ന് തെലുങ്കാന ബിജെപിയിൽ കലാപം. പുതിയ സംസ്ഥാന പ്രസിഡന്റായി മുതിർന്ന നേതാവ് രാമചന്ദ്ര റാവുവിനെ നിയമിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് തീപ്പൊരി നേതാവും എംഎൽഎയുമായ രാജ സിംഗ് ബിജെപിയിൽനിന്ന് രാജിവച്ചു.
പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉപേക്ഷിക്കുകയാണെന്നും കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിക്ക് അയച്ച കത്തിൽ എംഎൽഎ ചൂണ്ടിക്കാട്ടി.
കിഷൻ റെഡ്ഡിയാണു പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ്. പുതിയ പ്രസിഡന്റിനെ ഉടൻ കേന്ദ്രനേതൃത്വം പ്രഖ്യാപിക്കുമെന്നാണു സൂചന. രാമചന്ദ്ര റാവുവിന്റെ നിയമനം തനിക്കുമാത്രമല്ല ലക്ഷക്കണക്കിനു പ്രവർത്തകർക്കും നിരാശയുണ്ടാക്കുന്നതാണെന്ന് രാജ സിംഗ് പറഞ്ഞു.
ലളിത് മോദിയുടെ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി
ന്യൂഡൽഹി: സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) മുൻ മേധാവി ലളിത് മോദി സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. വിഷയത്തിൽ കീഴ്കോടതിയെ സമീപിക്കാൻ ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ലളിത് മോദിയോട് നിർദേശിച്ചു.
2009ലെ ഐപിഎൽ സീസണുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചുമത്തിയ പിഴ അടയ്ക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡിനോട് (ബിസിസിഐ) നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നടപടി.
ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിനെ തുടർന്നാണ് ലളിത് മോദി സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു ലക്ഷം രൂപ പിഴയും ഹൈക്കോടതി നേരത്തെ ചുമത്തിയിരുന്നു.
2009ലെ ഐപിഎൽ സീസണുമായി ബന്ധപ്പെട്ട് വിദേശനാണ്യ മാനേജ്മെന്റ് നിയമപ്രകാരമാണ് ലളിത് മോദിക്കെതിരേ 10.65 കോടി രൂപയുടെ പിഴ ഇഡി ചുമത്തിയത്. ഈ സീസണിൽ ചട്ടങ്ങൾ ലംഘിച്ച് 243 കോടി രൂപ ഇന്ത്യയിൽനിന്ന് വിദേശത്തേക്കു കടത്തി എന്നതാണ് കേസ്.
ദക്ഷിണാഫ്രിക്കയിൽ വച്ചാണ് 2009ൽ ബിസിസിഐ ഐപിഎൽ നടത്തിയത്. ഈ സീസണിലെ സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അന്നത്തെ ബിസിസിഐ ചെയർമാൻ എൻ. ശ്രീനിവാസൻ ഉൾപ്പെടെ യുള്ളവർക്ക് 121 .56 കോടി രൂപ ഇഡി പിഴ ചുമത്തി. അതിൽ ലളിത് മോദിയുടെ പങ്കാണ് 10.65 കോടി രൂപ.