വന്യജീവി സംരക്ഷണ കേരള ഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: ജനവാസമേഖലയിൽ ഇറങ്ങുന്ന വന്യമൃഗം ഒരാളെ ആക്രമിച്ച് പരിക്കേൽപ്പിച്ചാൽ ഉടൻതന്നെ കൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്നതിനുള്ള കരട് ബില്ലിന് ആഴ്ചകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ പ്രത്യേക മന്ത്രിസഭ അംഗീകാരം നൽകി.
ആർക്കെങ്കിലും ഗുരുതര പരിക്കേറ്റാൽ ജില്ലാ കളക്ടറോ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററോ അക്കാര്യം ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് ചെയ്താൽ അദ്ദേഹത്തിന് മറ്റു നടപടിക്രമങ്ങൾക്കായി സമയം പാഴാക്കാതെ അക്രമകാരിയായ വന്യമൃഗത്തെ കൊല്ലുന്നതിന് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാം.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ, വന്യജീവി സംരക്ഷണ കേരള ഭേദഗതി ബില്ലിന്റെ കരടിനാണ് അംഗീകാരം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരം ഭേദഗതി കൊണ്ടുവരുന്നത്.
നിലവിലുള്ള കേന്ദ്രനിയമത്തിലെയും കേന്ദ്രസർക്കാർ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസിജീയറിലെ അപ്രായോഗിക നടപടിക്രമങ്ങൾ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാൻ സാധ്യമാക്കുന്നതാണ് ഭേദഗതി ബില്ലിലെ വ്യവസ്ഥകളെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. എന്നാൽ സംരക്ഷിക്കപ്പെടേണ്ട ജീവികളെ സംരക്ഷിക്കുന്നതിന് നിയമപ്രകാരം തടസമില്ലെന്നും മന്ത്രി പറഞ്ഞു.
ജനന നിയന്ത്രണത്തിന് ബില്ലിൽ വ്യവസ്ഥ
തിരുവനന്തപുരം: 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചാൽ അവയുടെ ജനന നിയന്ത്രണം നടത്തൽ, മറ്റ് സ്ഥലങ്ങളിലേക്ക് നാടുകടത്തൽ എന്നിവയ്ക്ക് മന്ത്രിസഭ അംഗീകാരം നല്കിയ കരട് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
ഇങ്ങനെ ചെയ്യുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിക്കേണ്ടതില്ല. പട്ടിക രണ്ടിലെ ഏതു വന്യമൃഗത്തെയും അവയുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചുവെന്ന് കണ്ടാൽ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാൻ ഇപ്പോൾ കേന്ദ്ര സർക്കാരിനാണ് അധികാരം. ഇതിനു പകരം സംസ്ഥാന സർക്കാരിന് അധികാരം നൽകുന്നതിനു ബില്ലിൽ വ്യവസ്ഥയുണ്ട്.
ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ അത്തരം വന്യജീവിയെ ആർക്കു വേണമെങ്കിലും ഏതു വിധത്തിലും കൊല്ലാം. അതിന്റെ ഇറച്ചി കഴിക്കാനും തടസമില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന്റെ നിവേദനങ്ങൾ വഴിയും സംസ്ഥാന നിയമസഭയുടെ പ്രമേയം വഴിയും കേന്ദ്രസർക്കാരിനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുമതി നൽകയില്ല.
അതിനാൽ തദ്ദേശസ്ഥാപന അധ്യക്ഷന്മാരെ ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായി സംസ്ഥാന സർക്കാർ നിയമിക്കുകയും കേന്ദ്രസർക്കാരിന്റെ നിബന്ധനകൾക്ക് വിധേയമായി കൊന്ന് സംസ്കരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയുമാണ്.
വന്യമൃഗങ്ങളെ കൊല്ലാനുള്ള ബിൽ പാസാക്കാൻ കടന്പകളേറെ
തിരുവനന്തപുരം: അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാനുള്ള ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചെങ്കിലും പാസാക്കാൻ ഇനിയും കടന്പകളേറെയുണ്ട്.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലാണ് കേരളം ഭേദഗതി വരുത്തുന്നത്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഒരു സംസ്ഥാനം ഭേദഗതി വരുത്തുന്നത് ആദ്യമാണെന്നു മന്ത്രിസഭയിൽ ബില്ലിന്റെ കരട് അവതരിപ്പിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു.
ഇനി നിയമവകുപ്പിന്റെ പരിഗണനയ്ക്കു പോകുന്ന ബില്ലിന്റെ കരടിൽ നിയമ ഭേദഗതിയുടെ ഉദ്ദേശ്യ കാരണങ്ങൾ അടക്കം വിശദീകരിക്കണം. ബില്ലിന്റെ ഇംഗ്ലീഷ് ഭാഷാ പരിഭാഷ തയാറാക്കി ഗവർണറുടെ പ്രാഥമിക അനുമതി നേടണം. തുടർന്ന് നിയമസഭയിൽ ബിൽ അവതരിപ്പിച്ച ശേഷം വിശദ പരിശോധനയ്ക്കായി സബ്ജക്ട് കമ്മിറ്റിക്കു വിടണം. സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കു ശേഷം വീണ്ടും നിയമസഭയിലെത്തുന്ന ബില്ലാകും ചർച്ച ചെയ്തു പാസാക്കുക. തുടർന്നു ഗവർണറുടെ അംഗീകാരത്തിനു വിടും.
കേന്ദ്ര നിയമത്തിന്മേല് സംസ്ഥാനം വരുത്തുന്ന ഭേദഗതിയായതിനാൽ ഗവർണർ രാഷ്്ട്രപതിക്ക് അയയ്ക്കാനും സാധ്യതയുണ്ട്. രാഷ്്ട്രപതിയുടെ അംഗീകാരം നേടിയാൽ മാത്രമേ നിയമഭേദഗതി നിലവിൽ വരികയുള്ളൂ. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ രാഷ്്ട്രീയ നീക്കംകൂടിയായി സംസ്ഥാന സർക്കാരിന്റെ ഈ ബില്ലിനെ വിശേഷിപ്പിക്കാം.
കേന്ദ്ര നിയമത്തിലെ വ്യവസ്ഥ പ്രകാരം, അപകടകാരികളായ വന്യമൃഗങ്ങളെ പിടികൂടാനോ മയക്കുവെടി വയ്ക്കാനോ, മറ്റൊരു സ്ഥലത്തേക്ക് മാറ്റാനോ സാധ്യമല്ല. അഥവാ പിടികൂടുന്ന മൃഗങ്ങളെ തടവിൽ പാർപ്പിക്കാനും പാടില്ല. മൃഗങ്ങൾക്ക് യാതൊരു പരിക്കു പറ്റാനും പാടില്ല.
കടുവ/ പുലി ഇറങ്ങിയാൽ ആദ്യപടി എന്ന നിലയിൽ ആറംഗ സമിതി രൂപീകരിക്കണം. കാമറ വച്ച് അതിൽ ലഭിക്കുന്ന ചിത്രങ്ങൾ പരിശോധിച്ച് ആക്രമണം നടത്തിയ വന്യമൃഗത്തെ തിരിച്ചറിയണം. കന്നുകാലികൾക്കുണ്ടായ പരിക്ക്, ഗുരുതരമായ ഏറ്റുമുട്ടൽ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കണം.
വന്യമൃഗത്തിന്റെ ദിവസേനയുള്ള ചലനം മനസിലാക്കാൻ പ്രഷർ ഇംപ്രഷൻ പാഡുകൾ സ്ഥാപിക്കണം. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജനങ്ങളെ നിയന്ത്രിക്കണം. കൂട് വയ്ക്കുന്നതും കെണി ഒരുക്കുന്നതും തുടർച്ചയായി പരാജയപ്പെട്ടാൽ മാത്രം മയക്കുവെടി വയ്ക്കാം. തുടർന്ന് ഒട്ടേറെ നടപടിക്രമങ്ങൾക്കു ശേഷം മാത്രമാണ് വെടിവയ്ക്കാൻ അനുമതിയുള്ളത്.
“ബില്ല് കേന്ദ്രനിയമത്തെ മറികടക്കാനുള്ളതല്ല”
തൃശൂർ: സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന വനനിയമ ഭേദഗതി ബില്ല് കേന്ദ്രനിയമത്തെ മറികടക്കാനുള്ളതല്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. 1972ലെ നിയമത്തിലാണു സംസ്ഥാനം ഭേദഗതി കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ചെമ്പൂക്കാവ് എഴുത്തച്ഛൻ സമാജം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങൾ ജനങ്ങളെ ഗുരുതര പരിക്കേൽപ്പിക്കുന്ന സാഹചര്യത്തിലാണു സർക്കാർ നടപടിയെന്നും മന്ത്രി പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.ആർ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
നിയമസഭാ സമ്മേളനം നാളെ മുതല്‍; സഭയിൽ രാഷ്ട്രീയം തിളച്ചുമറിയും
സാബു ജോണ്‍
തിരുവനന്തപുരം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിലെ ഉജ്വലവിജയത്തിന്റെ തിളക്കവുമായാണ് നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിലേക്കു പ്രതിപക്ഷം കടന്നുവരുന്നത്. എന്നാൽ, പോലീസ് അതിക്രമങ്ങൾ ഉൾപ്പെടെയുള്ള ഗുരുതര വിഷയങ്ങളാകും ചുരുങ്ങിയ ദിവസങ്ങളിലേക്കു ചേരുന്ന നിയമസഭാ സമ്മേളനത്തെ ഇളക്കിമറിക്കാൻ പോകുന്നത്.
രാഹുൽ മാങ്കൂട്ടത്തിലോ കേരള പോലീസ് ആകുമോ ഇത്തവണത്തെ സമ്മേളനത്തിൽ താരമാകാൻ പോകുന്നതെന്നും രാഷ്്ട്രീയകേരളം കൗതുകപൂർവം കാത്തിരിക്കുകയാണ്. ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ സമ്മേളനത്തിനെത്തിയാൽ ഭരണപക്ഷം അത് ഉയർത്തിക്കാട്ടി സഭയിലെ ചർച്ച ആ വഴിക്കു തിരിച്ചുവിടും.
അത് അവർ ആഗ്രഹിക്കുന്നുമുണ്ട്. അതല്ല രാഹുൽ സഭയിലെത്തുന്നില്ലെങ്കിൽ സമീപദിവസങ്ങളിൽ തുടർച്ചയായി പുറത്തു വന്നുകൊണ്ടിരിക്കുന്ന പോലീസ് അതിക്രമങ്ങൾ സഭയെ പ്രക്ഷുബ്ധമാക്കും. ആഭ്യന്തരവകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും നേരേ പ്രതിപക്ഷം ഇതിനു മുന്‍പില്ലാത്ത വിധം ആക്രമണം കടുപ്പിക്കും.
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനു നേരേ ഉണ്ടായ പോലീസ് മർദനം നിയമസഭയിൽ പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. സുജിത്തിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ പോലീസ് അതിക്രമത്തിന്റെ നിരവധിയായ സംഭവങ്ങളാണു വെളിച്ചത്തു വന്നുകൊണ്ടിരിക്കുന്നത്.
പരാതിക്കാരിൽ ഭരണപക്ഷത്തുള്ളവരും ഉണ്ടെന്നതു പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തരം സംഭവങ്ങൾ വരുന്പോൾ ‘ഒറ്റപ്പെട്ട സംഭവം’ എന്ന ഒഴുക്കൻ വിശദീകരണമാണു മുഖ്യമന്ത്രി നൽകുക.
വടക്കാഞ്ചേരിയിൽ കെഎസ്യു നേതാക്കളെ കറുത്ത തുണി മുഖത്തണിയിച്ചും കൈയാമം വച്ചും കോടതിയിലും ജയിലിലും കൊണ്ടുപോയ സംഭവത്തോടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കടുത്തിരിക്കുകയാണ്. അയ്യപ്പസംഗമവും ന്യൂനപക്ഷ സംഗമവുമൊക്കെ രാഷ്്ട്രീയ വിഷയങ്ങളായി സഭയിൽ ഉയർന്നുവരും.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി.പി. ശരത് പ്രസാദിന്റേതായി പുറത്തുവന്ന ശബ്ദരേഖ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കരുവന്നൂർ ഉൾപ്പെടെയുള്ള ബാങ്ക് തട്ടിപ്പു കേസുകളിൽ ഇഡി നടപടി തണുപ്പിച്ചത് സിപിഎം- ബിജെപി ധാരണയുടെ ഭാഗമെന്ന തരത്തിൽ യുഡിഎഫ് പ്രചാരണം കടുപ്പിക്കുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പു നടക്കുന്ന അവസാന നിയമസഭാ സമ്മേളനമാണിത്. സ്വാഭാവികമായും നിയമസഭയിലും തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കങ്ങളായിരിക്കും ഇരുമുന്നണികളും നടത്തുക. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി ഇനി അടുത്ത വർഷം ആദ്യം നടക്കുന്ന ഒരു സമ്മേളനംകൂടി മാത്രമേ ഉണ്ടാകൂ.
നിലന്പൂരിൽനിന്ന് ആര്യാടൻ ഷൗക്കത്ത് പുതുമുഖമായി വരുന്പോൾ വാഴൂർ സോമന്റെ അഭാവം പതിനഞ്ചാം നിയമസഭയുടെ പതിനാലാം സമ്മേളനത്തിന്റെ വേദനയായിരിക്കും.
കേന്ദ്ര ധനമന്ത്രിയുടെ പേരിൽ നിക്ഷേപകതട്ടിപ്പ്
കൊച്ചി: നിര്‍മിതബുദ്ധി (എഐ) യില്‍ നിര്‍മിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ വ്യാജ വീഡിയോ ഉപയോഗിച്ചുള്ള നിക്ഷേപകതട്ടിപ്പില് രാജ്യത്താകെ കോടികളുടെ നഷ്ടം. നിര്‍മല സീതാരാമന് ഒരു നിക്ഷേപക സംഗമത്തില്‍ സംസാരിക്കുന്നതായി നിര്‍മിച്ച ഡീപ് ഫേക്ക് വീഡിയോ ഉപയോഗിച്ചാണു തട്ടിപ്പ്.
മന്ത്രി ഒരു നിക്ഷേപ പദ്ധതിയെക്കുറിച്ച് പറയുന്നതും അതില്‍ 21,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കുന്നതിലൂടെ വലിയ ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതുമാണ് വീഡിയോ. എഐ നിര്‍മിതമാണെന്നു മനസിലാകാത്ത രീതിയില്‍ തയാറാക്കിയിട്ടുള്ള വീഡിയോ വിശ്വസിച്ചാണു നിക്ഷേപകര്‍ വഞ്ചിതരാകുന്നത്.
പ്രമോഷണല്‍ വീഡിയോയ്ക്ക് ഒപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ തട്ടിപ്പുസംഘത്തിന്റെ വലയില്‍ അകപ്പെടുന്നു. വിദേശനമ്പറുകള്‍ ഉപയോഗിച്ചുള്ള വാട്സാപ്പിലൂടെയാണ് ഇരകളുമായി തട്ടിപ്പുകാര്‍ ബന്ധപ്പെടുന്നത്.
ഫിന്‍ബ്രിഡ്ജ് ക്യാപ്പിറ്റല്‍ എന്ന കമ്പനിയുടെ ആളാണെന്ന് അവകാശപ്പെട്ട് രജിസ്ട്രേഷന് നടത്താനെന്ന വ്യാജേന സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നു.
കമ്പനിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എന്നു പരിചയപ്പെടുത്തുന്നയാള്‍ ചെറിയ തോതില്‍ നിക്ഷേപം ആരംഭിക്കാന്‍ നിര്‍ദേശിക്കുകയും ഡോളറില്‍ കണക്കാക്കിയ വ്യാജ ലാഭം കാണിച്ച് വിശ്വസിപ്പിക്കുകയും ചെയ്യും. തുടര്‍ന്നുള്ള പ്രേരണയില്‍ കൂടുതല്‍ നിക്ഷേപം നടത്തും. അതു പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധിപ്പേരാണ് ഈ തട്ടിപ്പിനിരയായിരിക്കുന്നത്. കോടികളുടെ നിക്ഷേപം ഇതിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
അതേസമയം, കേരളത്തില്‍നിന്ന് ഇത്തരത്തിലുള്ള തട്ടിപ്പുകേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൈബര്‍ പോലീസ് പറഞ്ഞു. എന്നിരുന്നാലും ഇത്തരത്തിലുള്ള സാമ്പത്തികതട്ടിപ്പുകളെക്കുറിച്ച് ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ്.
സൈബര്‍ സാമ്പത്തികതട്ടിപ്പിനിരയായാല് 1930 എന്ന നമ്പറിലോ www.cybercrime. gov.in എന്ന വെബ്സൈറ്റിലോ പരാതിപ്പെടാം.
പി.പി. തങ്കച്ചന് നാട് വിടചൊല്ലി
പെരുമ്പാവൂര്‍/ നെടുമ്പാശേരി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പി.പി. തങ്കച്ചന് നാട് വിടചൊല്ലി.
പെരുമ്പാവൂരിലെ വസതിയില്‍ നിന്നു സംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറും കഴിഞ്ഞാണ് മൃതദേഹം വാഹനങ്ങളുടെ അകമ്പടിയോടെ പൈതൃക ഇടവകയായ അകപ്പറമ്പ് മോര് ശാബോര്‍ അഫ്രോത്ത് കത്തീഡ്രല്‍ വലിയ പള്ളിയിൽ എത്തിച്ചത്. കത്തീഡ്രലിലെ പ്രാർഥനയ്ക്കുശേഷം കുടുംബക്കല്ലറയില്‍ ഭൗതികദേഹം സംസ്കരിച്ചു.
മാര്‍ ഇവാനിയോസ് മാത്യൂസിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഭവനത്തില്‍ നടന്ന ശുശ്രൂഷയില്‍ മാര്‍ അഫ്രേം മാത്യൂസ്, മാര്‍ യൗസേബിയോസ് കുര്യാക്കോസ്, മാര്‍ ക്രിസോസ്റ്റമോസ് മാര്‍ക്കോസ്, മാര്‍ അത്തനാസിയോസ് ഏലിയാസ്, മോര് യൂലിയോസ് ഏലിയാസ്, മോര് അന്തിമോസ് മാത്യൂസ്, റമ്പാന് ഗീവര്‍ഗീസ് കുറ്റിപ്പുഴ എന്നിവര്‍ പങ്കെടുത്തു.
അകപ്പറമ്പ് കത്തീഡ്രലില്‍ നടന്ന മരണാനന്തര ശുശ്രൂഷകള്‍ക്ക് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ അനുശോചന കല്പന വായിച്ചശേഷം മാര്‍ സേവേറിയോസ് ഏബ്രഹാം വലിയ മെത്രാപ്പോലീത്ത കാര്‍മികത്വം വഹിച്ചു. ഡോ. ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ആമുഖ പ്രസംഗം നടത്തി. കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത സഹകാര്‍മികനായിരുന്നു.
മന്ത്രി കെ.രാജന്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ്, എംപിമാരായ ബെന്നി ബെഹനാന്, ഷാഫി പറമ്പില്‍, എം.കെ. രാഘവന്, ഡീന്‍ കുര്യാക്കോസ്, രാജ്മോഹന്‍ ഉണ്ണിത്താന്, കൊടിക്കുന്നില്‍ സുരേഷ്, മുന്‍ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരന്, ദീപാദാസ് മുന്‍ഷി, കേരള കോണ്‍ഗ്രസ് എറണാകുളം ജില്ല പ്രസിഡന്റ് ഷിബു തെക്കുംപുറം, ജ്യോതികുമാര്‍ ചാമക്കാല, എം.എം. മോനായി, ജോസ് തെറ്റയില്‍ തുടങ്ങിയവര്‍ വസതിയിലും പള്ളിയിലുമായി അന്ത്യാഞ്ജലിയര്‍പ്പിച്ചു.
"ഫോണിലൂടെ അധികം പാർട്ടി സംഭാഷണങ്ങൾ വേണ്ട'; ശബ്ദരേഖ വിവാദത്തിൽ കടുത്ത നടപടികളിലേക്ക് സിപിഎം
തൃശൂർ: പാർട്ടിയുമായി ബന്ധപ്പെട്ട കൂടുതൽ സംഭാഷണങ്ങളും രേഖകളും ചോരാതിരിക്കാൻ കടുത്ത നടപടികളിലേക്ക് സിപിഎം.
കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടേതായി പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങളും രേഖകളുമെല്ലാം തൃശൂരിൽ സിപിഎമ്മിന് കനത്ത തിരിച്ചടിയായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണം വേണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം കടിഞ്ഞാണ്‍ മുറുക്കുന്നത്.
എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ തുടങ്ങിയ നേതാക്കൾക്കെതിരേ ഡിവൈഎഫ്ഐ നേതാവ് തുറന്നടിച്ച സാഹചര്യം അതീവഗൗരവത്തോടെ കാണണമെന്നും നിയന്ത്രിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും പരക്കേ അഭിപ്രായമുയർന്നിട്ടുണ്ട്. അച്ചടക്ക നടപടി അനിവാര്യമാണെന്ന് പാർട്ടിയിലെ ഭൂരിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി.പി. ശരത്പ്രസാദിന്റേതായി പുറത്തുവന്നിരിക്കുന്ന ശബ്ദരേഖ പാർട്ടി അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ശരത്തിനോട് വിശദീകരണം ആവശ്യപ്പെട്ടു. മൂന്നുദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം.
മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന. സിപിഎം നേതാക്കൾ വലിയ ഡീലുകാരെന്നായിരുന്നു ശബ്ദ രേഖയിലെ വെളിപ്പെടുത്തൽ.
അഞ്ചുവർഷം മുൻപുള്ള സംഭാഷണമാണിതെന്ന് ശരത് ആദ്യം സമ്മതിച്ചതോടെ സംഭാഷണം കെട്ടിച്ചമച്ചതല്ല എന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ പിന്നീട് ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് ശരത് തിരുത്തുകയും ചെയ്തു. ഡിവൈഎഫ്ഐയിലെ ശക്തമായ വിഭാഗീയതയാണ് ഇപ്പോഴത്തെ സംഭാഷണചോർച്ചയ്ക്കു പിന്നിലെന്നും സൂചനകളുണ്ട്.
ഫോണിലൂടെയുള്ള പാർട്ടി സംഭാഷണങ്ങൾ പരമാവധി കുറയ്ക്കാനും അതുമിതും വിളിച്ചുപറഞ്ഞാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും നേതാക്കൾ മുന്നറിയിപ്പുനൽകുന്നു.
സിപിഎമ്മിൽ വ്യക്തികൾ ഒറ്റയ്ക്കുപോയി ഫണ്ട് പിരിക്കാറില്ലെന്ന് എ.സി. മൊയ്തീൻ
തൃശൂർ: സിപിഎമ്മിൽ വ്യക്തികൾ ഒറ്റയ്ക്കുപോയി ഫണ്ട് പിരിക്കാറില്ലെന്നും നേതാക്കൾ ഒരുമിച്ചാണ് പോകാറുള്ളതെന്നും ശബ്ദരേഖ വിവാദത്തിൽ എല്ലാ വിഷയങ്ങളും പാർട്ടി പരിശോധിക്കുമെന്നും മുൻ മന്ത്രി എ.സി. മൊയ്തീൻ. ഡിവൈഎഫ്ഐ നേതാവിന്റേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖയിൽ എ.സി. മൊയ്തീന്റെ പേരും പരാമർശിച്ചിരുന്നു.
തെറ്റായ കാര്യങ്ങൾ പറഞ്ഞതിന് ശരത്തിൽനിന്ന് പാർട്ടി വിശദീകരണംതേടിയിട്ടുണ്ടെന്നും പാർട്ടി തീരുമാനമെടുക്കുമെന്നും മൊയ്തീൻ വ്യക്തമാക്കി. പാർട്ടിയാണ് തങ്ങളുടെയൊക്കെ ജീവിതം പരിശോധിക്കുന്നത്. ഈ വിഷയവും പാർട്ടി പരിശോധിക്കും. പൊതു പ്രവർത്തകൻ എന്ന നിലയിൽ എല്ലാ വിഭാഗം ആളുകളുമായും പരിചയമുണ്ട്. തനിക്കെതിരായ ആരോപണം തെളിവില്ലാത്തതാണ്. തെറ്റായ പ്രവണതകൾ വച്ചുപൊറുപ്പിക്കില്ല. ഫോണ്‍ സംഭാഷണത്തിൽ പറയുന്ന കാര്യങ്ങൾക്ക് വസ്തുതയുമായി ബന്ധമില്ല. ശബ്ദസന്ദേശത്തിൽ തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങളല്ല മാധ്യമങ്ങൾ ചർച്ച ചെയ്തത്. മാധ്യമങ്ങൾ സ്വയം പരിശോധിച്ച് തിരുത്തണം.
പാർട്ടി ഫണ്ട് പിരിക്കുന്നത് കൂട്ടായിട്ടാണ്. ഘടകത്തിന്റെ വലിപ്പം നോക്കിയല്ല ഫണ്ട് പിരിക്കുന്നത്. ഇതു സംബന്ധിച്ച് ആദായ നികുതിക്ക് പാർട്ടി കൃത്യമായ കണക്ക് നൽകുന്നുണ്ട്.
ആരോപണങ്ങൾ ഏത് ഏജൻസിക്കും അന്വേഷിക്കാമെന്ന് മൊയ്തീൻ വ്യക്തമാക്കി. കമ്യൂണിസ്റ്റുകാരനെന്ന പരിധിവിട്ട് ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ജില്ലാ സെക്രട്ടറി പറഞ്ഞതാണ് പാർട്ടി അഭിപ്രായമെന്ന് മന്ത്രി റിയാസ്
തൃശൂർ: തൃശൂരിൽ ഉയർന്നിട്ടുള്ള ഫോണ്‍ സംഭാഷണ ശബ്ദരേഖ വിവാദത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞതാണ് പാർട്ടിയുടെ അഭിപ്രായമെന്നും അതിൽ കൂടുതലൊന്നും പറയാനില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്. തൃശൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഏക കിടപ്പാട സംരക്ഷണ ബില്ലിന് അംഗീകാരം
തിരുവനന്തപുരം: ഏക കിടപ്പാടം മാത്രമുള്ളവരെ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ജപ്തി നടപടികളിൽ നിന്ന് രക്ഷിക്കാനുള്ള കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
സാന്പത്തിക ബുദ്ധിമുട്ട് അടക്കമുള്ള പ്രശ്നങ്ങളെ തുടർന്ന് തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ ( മനപ്പൂർവമായി വീഴ്ച വരുത്താത്ത ) തിരിച്ചടവ് മുടങ്ങിയെന്ന് നിർദിഷ്ട സമിതികൾ കണ്ടെത്തിയ കേസുകളിൽ അവരുടെ ഏക പാർപ്പിടം നഷ്ടപ്പെടും എന്ന അവസ്ഥ വരുന്പോൾ പാർപ്പിടാവകാശം സംരക്ഷിക്കുന്ന ബില്ലാണിത്. ഇത്തരത്തിലുള്ള അർഹരായവരെ കണ്ടെത്താൻ സംസ്ഥാന- ജില്ലാ തലങ്ങളിൽ സമിതികൾ/ അഥോറിറ്റികൾ രൂപീകരിക്കും.
പൊതുമേഖലാ ബാങ്കുകൾ, ദേശസാൽകൃത ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ, കെഎസ്എഫ്ഇ, കെഎഫ്സി പോലുള്ള സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിന്നു വായ്പ എടുത്തവർക്കാണ് ഇതിന്റെ സംരക്ഷണം ലഭിക്കുക. എന്നാൽ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയെടുത്തവർക്ക് ബില്ലിലെ വ്യവസ്ഥ പ്രകാരം സംരക്ഷണം ലഭിക്കില്ല.
പ്രതിവർഷം മൂന്നുലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ശതാബ്ദി ആഘോഷം തുടങ്ങി
പൊന്നാനി: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷത്തിന് പൊന്നാനി നടുവട്ടം കരുവാട്ട്മനയിൽ തുടക്കമായി. ‘എത്രയും ചിത്രം ചിത്രം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റും കേരള ലളിതകലാ അക്കാദമിയും സംയുക്തമായാണ് ഒരുക്കിയത്.
ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം നമ്പൂതിരിയുടെ ചിത്രത്തിന് മുമ്പിൽ നടത്തിയ പുഷ്പാർച്ചനയോടെയായിരുന്നു. സംഗീതകാരൻ ശ്രീവത്സൻ ജെ. മേനോൻ സംഗീതാർച്ചന നടത്തി. പനമണ്ണ ശശി, ഭാരതരാജൻ എന്നിവരുടെ കേളി ഉണ്ടായിരുന്നു. ചടങ്ങിൽ എം.എം. നാരായണൻ അധ്യക്ഷത വഹിച്ചു.
കേരള ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ് ഭാരവാഹികളായ കേരള കാർട്ടൂൺ അക്കാദമി ചെയർപേഴ്സൺ സുധീർനാഥ്, ബിനുരാജ് കലാപീഠം, പ്രശസ്ത നിരൂപകൻ എൻ.ഇ സുധീർ, ചലച്ചിത്രകാരൻ അരവിന്ദന്റെ മകൻ രാമു അരവിന്ദൻ എന്നിവർ പ്രസംഗിച്ചു. നമ്പൂതിരിയുടെ മകനും ട്രസ്റ്റ് അംഗവുമായ കെ.എം. വാസുദേവൻ നന്ദി പറഞ്ഞു.
15ന് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാ ചിത്രങ്ങളുടെ ഒറിജിനലുകൾ സർക്കാരിനു വേണ്ടി സാംസ്കാരികമന്ത്രി സജി ചെറിയാൻ ഏറ്റുവാങ്ങും. നിയമസഭാ സമുച്ചയത്തിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ നമ്പൂതിരി സമ്മാൻ ട്രസ്റ്റ് ഭാരവാഹികളും കേരള ലളിതകലാ അക്കാദമി ഭാരവാഹികളും പങ്കെടുക്കും.
വന്യമൃഗങ്ങളെ കൊല്ലാന്‍ അനുമതി ; നിയമനിർമാണം പ്രശംസനീയമെന്ന് ജോസ് കെ. മാണി
കോട്ടയം: ജനവാസ മേഖലകളില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്കുന്ന നിയമനിര്‍മാണത്തിലേക്ക് സംസ്ഥാനം കടക്കുന്നത് കേരള കോണ്‍ഗ്രസ് -എം പാര്‍ട്ടി നടത്തിയ പോരാട്ടങ്ങളുടെ വിജയമാണെന്ന് ജോസ് കെ മാണി എംപി .
ഇതു സംബന്ധിച്ച ബില്ലിനു മന്ത്രിസഭ അനുമതി നല്‍കിയത് അങ്ങേയറ്റം പ്രശംസനീയവും ജനോപകാരപ്രദവുമായ നടപടിയാണ്.
മനുഷ്യരുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന വന്യമൃഗത്തെ വെടിവെക്കുവാനുള്ള ഉത്തരവ് നല്കാന് ജില്ലാ കളക് ടര്‍മാരെ അധികാരപ്പെടുത്തുന്നത് മനുഷ്യ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ വേഗത്തിലാക്കും.
1972 ലെ കേന്ദ്രവന്യജീവി സംരക്ഷണ നിയമം ഭേദഗതികള്‍ വരുത്തില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ജനവിരുദ്ധവുമാണെന്നും ജോസ് കെ മാണി പറഞ്ഞു.
വീണ്ടും അമീബിക് മസ്തിഷ്കജ്വരം; 17കാരന് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പൂവാര്‍ സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.
വിദ്യാര്‍ഥി കുളിക്കാന്‍ ഇറങ്ങിയ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂള് ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകളും ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 16നാണ് സുഹൃത്തുക്കളോടൊപ്പം വിദ്യാര്‍ഥി സ്വിമ്മിംഗ് പൂളില്‍ കുളിച്ചത്. പിന്നാലെ കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുകയായിരുന്നു.
പനിയും തലവേദനയും ശക്തമായതോടെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു വിദ്യാര്‍ഥി. കഴിഞ്ഞ ദിവസമാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് 17കാരനായ വിദ്യാര്‍ഥി. വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്.
501 പറ അരിയുടെ ചോറും വിഭവങ്ങളുമാണ് ഒരുക്കുന്നത്. അരലക്ഷത്തിൽപരം ആളുകൾ സദ്യയിൽ പങ്കാളികളാകും.
500ല്‍ പരം പാചകക്കാരാണ് സദ്യവട്ടങ്ങൾ ഒരുക്കുന്നത്. അന്പലപ്പുഴ പാൽപ്പായസം അടക്കം നാല്പതിൽപരം വിഭവങ്ങളോടെയുള്ള സദ്യ ക്ഷേത്രത്തിന് ചുറ്റുമുള്ള തിരുമുറ്റത്തും വെളിയിലുള്ള മൂന്ന് സദ്യാലയങ്ങളിലുമാണ് വിളന്പുന്നത്. സദ്യയിൽ പങ്കെടുക്കുന്നതിനായി ആറന്മുള കരയിലെ പള്ളിയോടങ്ങൾ രാവിലെ 11.30ഓടെ ജലഘോഷയാത്രയായി ക്ഷേത്രക്കടവിലെത്തും.
മന്ത്രിമാരായ വി.എൻ. വാസവൻ, പി. പ്രസാദ്, വീണാ ജോർജ്, പ്രമോദ് നാരായണൻ എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെംബർ പി. ഡി. സന്തോഷ് കുമാർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.
വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു
കുറവിലങ്ങാട്: ഉഴവൂർ- മരങ്ങാട്ടുപിള്ളി റോഡിലുണ്ടായ അപകടത്തിൽ വലവൂർ ട്രിപ്പിൾ ഐടി വിദ്യാർഥി മരിച്ചു. രണ്ടാംവർഷ വിദ്യാർഥി ജെറിൻ ജിം (21) ആണ് വ്യാഴാഴ്ച ചെത്തിമറ്റം ഭാഗത്തുണ്ടായ അപകടത്തിൽ മരിച്ചത്.
ബംഗളൂരു കെ.ആർ പുരം വെള്ളാപ്പള്ളികുഴിയിൽ ജിം - ഡാനി ദമ്പതികളുടെ മകനാണ്. സംസ്കാരം ഇന്ന് 2.30 ന് കണ്ണൂർ കോ ട്ടൂർവയൽ സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ.
ആശുപത്രി കെട്ടിടത്തിൽ നിന്നു ചാടി യുവാവ് മരിച്ചു
ഗാന്ധിനഗര്‍:കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രിയിലെ സര്‍ജറി ബ്ലോക്കിന്റെ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി മരിച്ചു. എരുമേലി മൂക്കന്‍പെട്ടി കാലായിപ്പറമ്പില്‍ മോഹനന്റെ മകന് സുമേഷ് കുമാര്‍ (27) ആണ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലരയോടെ ആശുപത്രിയിലെ പുതിയ ജനറല്‍ സര്‍ജറി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് യുവാവ് ചാടിയത്.
മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നുണ്ടായ ഗുരുതരമായ ഉദര രോഗംമൂലം കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് സു മേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദന സഹിക്കാന്‍ വയ്യാതായതോടെ നാലാം നിലയില്‍ ഡോക്ടര്‍മാര്‍ ഇരിക്കുന്ന മുറികളുടെ ഇടനാഴിയിലൂടെ എത്തി ജനല്‍ വഴി താഴേക്കു ചാടുകയായിരുന്നു. താഴെ വീണ ഉടന്‍ സുരക്ഷാ ജീവനക്കാരും ബന്ധുക്കളും ചേര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
സംഭവമറിഞ്ഞ് ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ച ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു. മാതാവ്: ഓമന. സഹോദരങ്ങള്‍:രമ്യ, രതീഷ്.
അധികഭൂമിക്ക് കൈവശരേഖ, ചന്ദനം വെട്ടാനും മരമടിക്കും ബില്ലായി
ഡിജിറ്റൽ സർവേയിലെ അധിക ഭൂമിക്ക് കൈവശാവകാശരേഖ നൽകാൻ ബിൽ
തിരുവനന്തപുരം: ഡിജിറ്റൽ റീ സർവേയിൽ ഒരാളിൽ നിന്നു നഷ്ടപ്പെട്ടു മറ്റൊരാൾക്ക് ലഭിക്കുന്ന അധിക ഭൂമി ക്രമപ്പെടുത്തി കൈവശ രേഖ നൽകുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ഭൂമി നഷ്ടമാകുന്നവർക്കു പരാതിയില്ലെന്നു വ്യക്തമാകുന്ന സാഹചര്യത്തിലാണ് അധികഭൂമി ക്രമപ്പെടുത്തി നൽകാൻ ബില്ലിന്റെ കരടിൽ വ്യവസ്ഥ ചെയ്യുന്നത്.
നിലവിലുള്ള റവന്യൂ രേഖയിൽ നിശ്ചിത അളവ് രേഖപ്പെടുത്തിയും റീസർവേ റിപ്പോർട്ട് പ്രകാരം തർക്കമില്ലാത്ത അധിക ഭൂമി കണ്ടെത്തുകയും ചെയ്താൽ അതിനുകൂടി കൈവശ രേഖ നൽകുന്ന വിധത്തിലാണ് ’2025 ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി ക്രമവത്കരണ ബിൽ’ റവന്യൂ വകുപ്പ് കൊണ്ടുവന്നത്. ഇതിന്റെ കരടിന് ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നൽകി.
അതേസമയം ക്രമവത്കരിച്ചു കൊടുക്കുന്ന ഭൂമിക്ക് പരിധി നിശ്ചയിക്കും. ഈടാക്കേണ്ട ഫീസിന്റെ കാര്യത്തിലും ചട്ടത്തിൽ വ്യവസ്ഥകൾ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. കണ്ടെത്തുന്ന അധിക ഭൂമി സർക്കാർ ഭൂമിയോട് ചേർന്നാകരുത്, പട്ടയഭൂമിയാകാൻ പാടില്ല, കൃത്യമായ അതിർത്തി വേണം, തർക്കങ്ങളുണ്ടാകാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളും ബില്ലിലുണ്ടാകും.
ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ പകുതിയിലും ഇത്തരത്തിൽ അധികഭൂമി കണ്ടെത്തിയിട്ടുണ്ടെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരം ഒടുക്കാൻ അനുമതി നൽകാൻ വ്യവസ്ഥ കൊണ്ടുവരുന്നത്.
റവന്യൂ വകുപ്പ് കരം സ്വീകരിക്കുന്നുവെന്നതിനാൽ ഉടമസ്ഥത അവകാശപ്പെടാനാകില്ലെന്ന കോടതി വിധികളുടെ കൂടി പശ്ചാത്തലത്തിലായിരുന്നു ഇത്.
കന്നുപൂട്ട്, മരമടി മത്സരങ്ങൾ നടത്താൻ നിയമഭേദഗതി
തിരുവനന്തപുരം: സംസ്ഥാനത്തെ കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന കാളപൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങൾ വീണ്ടും നടത്തുന്നതിന് നിയമഭേദഗതി കൊണ്ടുവരുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം.
1960ലെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ കേന്ദ്രനിയമത്തിൽ ദേദഗതി വരുത്താനുള്ള കരട് ബില്ലാണ് മന്ത്രിസഭ അംഗീകരിച്ചത്.
സുപ്രീംകോടതി തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധിച്ചതിനു പിന്നാലെ തമിഴ്നാട് സർക്കാർ ജെല്ലിക്കെട്ട് പുനഃസ്ഥാപിക്കാൻ നിയമനിർമാണം നടത്തിയിരുന്നു. ഇതേ മാതൃകയിലുള്ള നിയമ നിർമാണമാണ് കേരളവും കൊണ്ടുവരുന്നത്.
തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നിരോധിച്ചതിന്റെ തുടർച്ചയായാണ് കേരളത്തിൽ മരമടിയും കാളപൂട്ടും നിന്നുപോയത്. കാർഷികോത്സവത്തിന്റെ ഭാഗമായുള്ള ഇവ പുനരാരംഭിക്കാനായി നേരത്തേ ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും കേന്ദ്രനിയമത്തിലെ ഭേദഗതിക്ക് അനുമതി ലഭിച്ചില്ല.
രാഷ്ട്രപതിയുടെ അനുമതിയോടെ നിയമനിർമാണം നടത്തിയാണ് തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് പുനരാരംഭിച്ചത്. കേന്ദ്രനിയമത്തിന്റെ ഭേദഗതിയായതിനാൽ നിയമസഭ പാസാക്കിയാലും രാഷ്ട്രപതിയുടെ അനുമതിയോടെ മാത്രമേ മത്സരങ്ങൾ പുനരാരംഭിക്കാനാകൂ.
ഗവേണൻസ് മേഖലയ്ക്ക് എഐ പരിഹാരം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകൾ നേരിടുന്ന വെല്ലുവിളികൾ എഐയുടെ സഹായത്തോടെ പരിഹരിക്കുന്നതിനായി വിദ്യാർഥികൾ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, നവീനാശയങ്ങൾ ഉള്ളവർ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
കേരള സ്റ്റാർട്ടപ്പ് മിഷനും ) കേരള ഐടി മിഷനും സംയുക്തമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പൊതു സേവനങ്ങൾ കൂടുതൽ സ്മാർട്ടായും വേഗത്തിലും ജനങ്ങളിൽ കേന്ദ്രീകരിച്ചും നടപ്പാക്കുകയാണ് ലക്ഷ്യം.
സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിച്ചു വിൽക്കാം; ബില്ല് മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനംവകുപ്പ് മുഖേന മുറിച്ച് വിൽപന നടത്തുന്നതിനുള്ള കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു.
വിൽപ്പന നടത്തുന്ന ചന്ദന മരത്തിന്റെ വില കർഷകന് ലഭ്യമാകുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമാകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
ഒരു കിലോ ചന്ദനത്തിന് ഏറ്റവും കുറഞ്ഞത് നാലായിരം മുതൽ ഏഴായിരം രൂപ വരെയാണ് ഇപ്പോൾ മാർക്കറ്റ് വില. ചന്ദനത്തിന്റെ ഗുണനിലവാരമനുസരിച്ച് വിലയിൽ വീണ്ടും വർധന ഉണ്ടാകും. ഇപ്പോൾ സ്വന്തം ഭൂമിയിൽനിന്നു ചന്ദനമരം മോഷണം പോയാലും സ്ഥലം ഉടമക്കെതിരേ കേസ് എടുക്കേണ്ടി വരും. അതിനാൽ ചന്ദനമരം വച്ചു പിടിപ്പിക്കാൻ ആളുകൾ തയാറാവുന്നില്ല.
നിലവിലെ നിയമപ്രകാരം ഉണങ്ങിയ ചന്ദനമരങ്ങളും അപകടകരമായവയും മുറിക്കുന്നതിനു മാത്രമാണ് അനുമതിയുള്ളത്. സ്വന്തം ആവശ്യത്തിന് വീടു വയ്ക്കുന്നതിനുള്ള സ്ഥലത്തെ മരവും മുറിയ്ക്കാൻ അനുമതി നൽകും.
റവന്യൂ വകുപ്പു പതിച്ചു നൽകിയ ഭൂമിയിലുള്ള, സർക്കാരിലേക്ക് റിസർവ് ചെയ്ത ചന്ദന മരങ്ങൾ മുറിക്കാൻ ബില്ലിൽ അനുവാദം നൽകുന്നില്ല.
ഇതിനു ഭൂമിക്ക് പട്ടയം നൽകുന്നത് സംബന്ധിച്ച് ഭൂപതിവ് റവന്യൂ നിയമങ്ങളിൽ ഭേദഗതി വരുത്തണം. കോടതിയിൽ എത്തുന്ന വന കുറ്റകൃത്യങ്ങൾ രാജിയാക്കാൻ (കോംപൗണ്ട്) ഇപ്പോൾ വ്യവസ്ഥയില്ല. അങ്ങനെയുള്ള ചില കുറ്റകൃത്യങ്ങൾ കോടതിയുടെ അനുമതിയോടെ രാജിയാക്കുന്നതിനും ബില്ലിൽ വ്യവസ്ഥ ചേർത്തിട്ടുണ്ട്.
"തോറ്റവരെ കളിയാക്കരുത്'; മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി
തലശേരി: ഉത്തരക്കടലാസിൽ മൂന്നാംക്ലാസുകാരൻ എഴുതിയ ‘ജീവിതപാഠം’ഫേസ്ബുക്കിൽ പങ്കുവച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
പരീക്ഷയിലെ ചോദ്യത്തിന് തലശേരി ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യുപി സ്കൂളിലെ മൂന്നാം ക്ലാസുകാരനായ വിദ്യാർഥി നൽകിയ കൗതുകമുണർത്തുന്നതും വലിയ സന്ദേശമുൾക്കൊള്ളുന്നതുമായ ഉത്തരമാണ് മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയാറാക്കാനുള്ള ചോദ്യത്തിന് വിദ്യാർഥിയായ അഹാൻ അനൂപ് നൽകിയ മറുപടിയാണ് മന്ത്രിയുടെ ശ്രദ്ധയാകർഷിച്ചത്.
ബലൂൺ ചവിട്ടിപ്പൊട്ടിക്കൽ മത്സരത്തിന്റെ നിയമാവലി നൽകിയ ശേഷം സമാനമായി വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയാറാക്കാനായിരുന്നു ചോദ്യം. ‘സ്പൂണും നാരങ്ങയും’ മത്സരത്തിന്റെ നിയമാവലിയാണ് അഹാൻ തയാറാക്കിയത്. മത്സരവുമായി ബന്ധപ്പെട്ട നാല് നിയമങ്ങൾക്ക് പിന്നാലെ അഞ്ചാമതായാണ് ‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’ എന്നുകൂടെ അഹാൻ എഴുതിയിരിക്കുന്നത്.
തോൽവിയെന്തന്നറിയാതെ വളരുന്ന വിദ്യാർഥി സമൂഹത്തിന് ചെറിയൊരു തോൽവിപോലും താങ്ങാൻ കഴിയുന്നില്ലെന്നിരിക്കെയാണ് ഈ കൊച്ചു മിടുക്കന്റെ ഇമ്മിണി വല്യ ഉത്തരം. തോൽക്കുന്നവരുടെ മാനസികാവസ്ഥ കൂടി ഉൾക്കൊള്ളാൻ സമൂഹത്തിന് കഴിയണമെന്നാണ് അഹാന്റെ ഉത്തരം നൽകുന്ന സന്ദേശം.
പന്തക്കലിലെ മേഘമൽഹാറിൽ അനൂപ് കുമാറിന്റെയും മാധ്യമ പ്രവർത്തക നിമ്യ നാരായണന്റെയും ഏക മകനാണ് അഹാൻ. ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.... ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസിൽ പകർത്തിയ മൂന്നാം ക്ലാസുകാരന് അഭിവാദ്യങ്ങൾ അഹാൻ അനൂപ്, തലശേരി ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യുപി സ്കൂൾ. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങനെയൊക്കെയാണ് മുന്നേറുന്നത്...എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.
ക്രൈസ്തവ മിഷനറിമാർക്കെതിരേ വിഷംചീറ്റി ആർഎസ്എസ് പ്രസിദ്ധീകരണം
കോട്ടയം: ക്രൈസ്തവ മിഷനറിമാർക്കെതിരേ വിഷംചീറ്റുന്ന ലേഖനവുമായി ആർഎസ്എസ് പ്രസിദ്ധീകരണം.
മതപരിവര്‍ത്തനശക്തികള്‍ പ്രേഷിത വേലയുമായി മുന്നോട്ടുപോകുമ്പോള്‍ അതിനെ എതിര്‍ക്കാനും ബാധിക്കപ്പെടുന്ന സമൂഹത്തിന് അത്തരം ശ്രമങ്ങളെ ചെറുതുതോല്പ്പിക്കാന് കരുത്തുന്നുണ്ടെന്നതും അവര്‍ മറക്കുകയാണെന്ന് “കേസരി” വാരികയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്. ബിജു എഴുതിയ “ആഗോള മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍’’ എന്ന ലേഖനത്തിൽ പറയുന്നു.
രഹസ്യമായി തുടര്‍ന്നു വന്നിരുന്ന മതപരിവര്‍ത്തനം മറനീക്കി പുറത്തുവന്നത് ഛത്തീസ്ഗഡ് റെയില്‍വേ പോലീസ് ജൂലൈ 25ന് രണ്ട് കന്യാസ്ത്രീകളെ മതപരിവര്‍ത്തനം, മനുഷ്യ കടത്ത് കുറ്റകൃത്യങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതിലൂടെയാണ്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളും സര്‍ക്കാരും ഇടപെട്ടതിന് നീതീകരണമില്ല. അത് നിയമവിരുദ്ധവും ഇരകള്‍ക്ക് നീതി നിഷേധിക്കലും ആണ്.
പോലീസ് അന്വേഷണത്തില്‍ ഇടപെടുകയും കോടതികളില്‍ ബാഹ്യ ഇടപെടല്‍ നടത്തുകയും ചെയ്യുന്നതിലൂടെ ഇന്ത്യന്‍ ജുഡീഷറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയ്ക്ക് കളങ്കം ചാര്‍ത്തുകയാണ്. ഇത്തരം ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്ന് ലേഖനത്തിൽ പറയുന്നു.
ഭാരത സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും വരുതിയിലാക്കിയ സഭാ നേതൃത്വം ഹിന്ദു സമാജത്തെയും ദേശീയ നേതൃത്വത്തെയും തെരുവില്‍ വെല്ലുവിളിക്കുകയാണ്. കേവലം കന്യാസ്ത്രീകളെ ജാമ്യത്തില്‍ ഇറക്കുക എന്ന ആവശ്യത്തില്‍ നിന്നും മതപരിവര്‍ത്തന നിരോധന നിയമം റദ്ദ് ചെയ്യണമെന്ന സഭയുടെ ആത്യന്തിക ലക്ഷ്യവുമായി അവര്‍ പ്രസ്താവനകളിലൂടെ രംഗത്ത് വന്നുകഴിഞ്ഞുവെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. വാസ്തവവിരുദ്ധവും പ്രകോപനപരവും ആക്ഷേപകരവുമായ വാദഗതികളാണ് ലേഖനത്തിലുടനീളം.
1951ല്‍ കേരളത്തിൽ ക്രിസ്ത്യാനികള്‍ 20.8 ശതമാനമായിരുന്നത് 2011ൽ 18.4 ശതമാനമായി കുറഞ്ഞെന്നു സമ്മതിക്കുന്ന ലേഖനം വിചിത്രമായ കാരണമാണ് നിരത്തുന്നത്.
ജസ്റ്റീസ് ബാബു മാത്യു പി. ജോസഫ് ഫീ റെഗുലേറ്ററി സമിതി അധ്യക്ഷൻ
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ, എൻജിനിയറിംഗ് ഉൾപ്പെടെയുള്ള പ്രഫഷണൽ കോളജ് പ്രവേശനത്തിനുള്ള മേൽനോട്ട സമിതി, ഫീസ് നിയന്ത്രണ സമിതികളുടെ അധ്യക്ഷനായി ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ നിയമിച്ച് സർക്കാർ ഉത്തരവായി.
പ്രവേശന മേൽനോട്ട സമിതിയിൽ അധ്യക്ഷന്‍ പുറമെ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മെന്പർ സെക്രട്ടറിയും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, പ്രവേശന പരീക്ഷാ കമ്മീഷണർ ഡോ. കെ.കെ ദാമോദരൻ എന്നിവർ അംഗങ്ങളുമാണ്.
ഫീസ് നിയന്ത്രണ സമിതിയിൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മെംബർ സെക്രട്ടറിയായി പ്രവർത്തിക്കും. ചാർട്ടേഡ് അക്കൗണ്ടന്റ് വി. ഹരികൃഷ്ണൻ, ഡോ. സി. സതീശ് കുമാർ എന്നിവരാണ് അംഗങ്ങൾ.
അൺഎയ്ഡഡ് സ്കൂള്‍സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സമ്മേളനം
കോട്ടയം: സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് സിലബസ് സ്കൂളുകളുടെ സംയുക്ത കൂട്ടായ്മയായ അണ് എയ്ഡഡ് സ്കൂള്‍സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ദേശിയ വിദ്യാഭ്യാസ സെമിനാറും സംസ്ഥാന സമ്മേളനവും 18, 19 തീയതികളില്‍ കൊച്ചി ഗോകുലം പാര്‍ക്ക് കണ്വന്ഷന് സെന്ററില്‍ നടക്കും.
18നു നടക്കുന്ന ദേശീയ വിദ്യാഭ്യാസ സെമിനാറില്‍ വിവിധ സംസ്ഥാനങ്ങളിലെ സ്വാശ്രയ സ്കൂളുകളുടെ പ്രമുഖ വ്യക്തിത്വങ്ങളും വിദ്യാഭ്യാസ വിചക്ഷണന്മാരും പങ്കെടുക്കും.
19ന് രാവിലെ 9.30ന് ദേശീയ കോഓര്‍ഡിനേറ്റര്‍ ഡോ. ജഗദ് സിംഗ് ധൂരി ഉദ്ഘാടനം നിര്‍വഹിക്കും. ചര്‍ച്ച ക്ലാസുകള്‍ നാഷണല്‍ കണ്‍വീനര്‍ എ.ടി. ബോസ് ഉദ്ഘാടനം ചെയ്യും.
സെമിനാര്‍ ഡോ. കെ.പി. സതീശന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വാശ്രയ സ്കൂളുകളോട് കാണിക്കുന്ന അനീതിയും അവയെ എങ്ങനെ പ്രതിരോധിക്കാമെന്നുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും.
അണ് എയ്ഡഡ് സ്കൂള്‍സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫാ. ജെയിംസ് മുല്ലശേരി, ജനറല്‍ സെക്രട്ടറി പി.എസ്. രാമചന്ദ്രന് പിള്ളഎന്നിവര്‍ പ്രസംഗിക്കും.
കേരള പ്രൈവറ്റ് സ്കൂൾ (എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷൻ ധർണ 16 ന്
തിരുവനന്തപുരം: അധ്യാപക നിയമനാംഗീകാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉടൻ പരിഹാരം ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് സ്കൂൾ (എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷൻ സമരത്തിലേക്ക്.
കെപിഎസ്എംഎ ജില്ല കമിറ്റിയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിനു മുന്നിൽ 16 ന് ധർണ നടത്തുമെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന ധർണ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
യുവാവിനെ കെട്ടിത്താഴ്ത്തിയ കേസ്: രണ്ടാം പ്രതി ആന്ധ്രയിൽ പിടിയിൽ
കോഴിക്കോട്: ആറുവര്‍ഷം മുന്‍പ് എലത്തൂര്‍ സ്വദേശി കെ.ടി. വിജിലിനെ സരോവരം തണ്ണീര്‍ത്തടത്തില്‍ കെട്ടിത്താഴ്ത്തിയ കേസിലെ രണ്ടാംപ്രതി പിടിയില്‍. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശി രഞ്ജിത്ത് (39) ആണ് ഇന്നലെ രാവിലെ പിടിയിലായത്.
ആന്ധ്രയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. കൂട്ടുപ്രതികളായ വാഴാത്തിരുത്തി കുളങ്ങരക്കണ്ടി മീത്തല്‍ കെ.കെ.നിഖില്‍, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ ദീപേഷ് എന്നിവര്‍ നേരത്തേ പോലീസ് പിടിയിലായിരുന്നു. ഇവരില്‍നിന്നു ലഭിച്ച നിര്‍ണായക മൊഴിയാണ് രണ്ടാം പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്.
വിജിലിനെ കെട്ടിത്താഴ്ത്തുന്നതുള്പ്പെടെയുള്ള കൃത്യങ്ങളില്‍ രഞ്ജിത്ത് നേരിട്ട് പങ്കാളിയായിരുന്നു.വിജിലിന്റെ സുഹൃത്ത് കൂടിയാണിയാള്‍. കൂട്ടുപ്രതികള്‍ അറസ്റ്റിലായപ്പോള്‍ ബംഗളൂരുവിലായിരുന്ന ഇയാള്‍ പിന്നീട് കളന്നുകളയുകയായിരുന്നു. അസ്ഥികള്‍ പോലീസ് കണ്ടെടുത്തു എന്നറിഞ്ഞതോടെ ആന്ധ്രയിലേക്ക് മാറുകയായിരുന്നു. സൈബര്‍ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പടിയിലായത്.
വെള്ളിയാഴ്ച സരോവരത്തെ ചതുപ്പില്‍ നടത്തിയ തെരച്ചിലില്‍ വിജിലിന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയും പിടിയിലാകുന്നത്. ചതുപ്പില്‍ പരിശോധന ആരംഭിച്ച് എട്ടാം ദിവസമാണ് അന്വേഷണസംഘത്തിന് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചുതുടങ്ങിയത്. തലയോട്ടിയൊഴികെ 53 അസ്ഥികളാണ് ലഭിച്ചത്. മൃതദേഹം കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച കല്ലുകളും കയറും മരിച്ചസമയത്ത് ധരിച്ചതായി കരുതുന്ന വസ്ത്രങ്ങളുടെ ഭാഗങ്ങളും കണ്ടെടുത്തു.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ഡിഎന്‍എ പരിശോധനകൂടി പൂര്‍ത്തിയാക്കിയാലേ ലഭിച്ച അസ്ഥികള്‍ വിജിലിന്റെതാണെന്ന് ഉറപ്പിക്കാനാകൂ. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി അസ്ഥികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. കേസില്‍ തലയോട്ടി ലഭിച്ചിട്ടില്ലെങ്കിലും കുറ്റപത്രവുമായി മുന്നോട്ടുപോകാനാണ് പോലീസ് തീരുമാനം.
തദ്ദേശസ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഗ്രേഡിംഗ്
കൊച്ചി: തദ്ദേശസ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിംഗ് ഏര്‍പ്പെടുത്തുക, രാജ്യത്താദ്യമായി തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കുക തുടങ്ങിയ ഒട്ടേറെ നിര്‍ദേശങ്ങളുമായി കേരള അര്‍ബന്‍ കോണ്‍ക്ലേവ് സമാപിച്ചു. കൊച്ചിയില്‍ നടന്ന ദ്വിദിന കോണ്‍ക്ലേവില്‍ 300 നിര്‍ദേശങ്ങളാണ് ഉയര്‍ന്നുവന്നത്.
നഗരഭരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ യുനെസ്കോ മാതൃകയില്‍ നഗരങ്ങള്‍ക്കു പ്രാദേശിക അംഗീകാരം നല്‍കുക, തദ്ദേശസ്ഥാപനങ്ങളുടെ തനത് വരുമാനം വര്‍ധിപ്പിക്കാന്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആവിഷ്കരിക്കുക, കേരളത്തിലെ സാമ്പത്തികവളര്‍ച്ചാ ഹബ്ബുകള്‍ കേന്ദ്രീകരിച്ച് നഗരവികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക, ബിസിനസ് ഡെവലപ്മെന്റ് കൗണ്‍സിലുകള്‍ രൂപീകരിക്കുക, എല്ലാ നഗരങ്ങളിലും അര്‍ബന്‍ ഒബ്സര്‍വേറ്ററികള്‍ സ്ഥാപിക്കുക, മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കു അഥോറിറ്റി രൂപീകരിക്കുക, ഡിജിറ്റൈസേഷനിലൂടെ തനത് നികുതി വര്‍ധിപ്പിക്കുക, നഗര തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സാങ്കേതികവിദ്യയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, നഗരവിഭവ സമാഹരണത്തില്‍ പ്രവാസി മലയാളികളുടെ പങ്ക് ഉറപ്പാക്കുക തുടങ്ങിയവയാണു കോണ്‍ക്ലേവില്‍ ഉയര്‍ന്ന പ്രധാന നിര്‍ദേശങ്ങള്‍.
ഐക്യരാഷ്ട്രസഭയുമായുള്ള സഹകരണവുമായി ബന്ധപ്പെട്ടു രണ്ട് താത്പര്യപത്രങ്ങള്‍ കോണ്‍ക്ലേവില്‍ ഒപ്പുവച്ചു. കിലയും ഐക്യരാഷ്ട്രസഭ സര്‍വകലാശാലയുടെ ഗവേഷണസ്ഥാപനവും തമ്മില്‍ സഹകരണം ശക്തിപ്പെടുത്താനും അര്‍ബന്‍ കോണ്‍ക്ലേവിന്റെ പോളിസി പാര്‍ട്ണറാകാന്‍ യുഎന്‍ ഹാബിറ്റാറ്റുമായും താത്പര്യ പത്രങ്ങള്‍ ഒപ്പിട്ടു. കോണ്‍ക്ലേവിലെ നിര്‍ദേശങ്ങള്‍ പരിഗണിച്ചു കരട് നഗരനയം രൂപീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടുമെന്നും മന്ത്രി എം.ബി. രാജേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ക്ലേവിന്റെ ഭാഗമായി നടന്ന മേയര്‍മാരുടെ സമ്മേളനത്തില്‍ ബ്രസീലിയന്‍ അസോസിയേഷന് ഓഫ് മുനിസിപ്പാലിറ്റീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എഡ്വേഡോ ടഡ്യൂ, മാലദ്വീപ് മേയര്‍ ആദം അസിം, കൊളംബൊ സിറ്റി മേയര്‍ വ്രൈ കാല്ലി ബല്‍ത്താസര്‍, ദക്ഷിണാഫ്രിക്കയിലെ ഡര്ബന് മേയര്‍ സിറില്‍ സാബ, ഫരീദാബാദ് മേയര്‍ പര്‍വീണ്‍ ബത്ര ജോഷി, വെല്ലൂര്‍ മേയര്‍ സുജാത അനന്തകുമാര്‍, ഗുണ്ടൂര്‍ മേയര്‍ കോവെലമുടി രവീന്ദ്ര, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റില്‍ മാറ്റം
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിനു മുന്നോടിയായുള്ള ലേണേഴ്സ് ഓണ്‍ലൈന്‍ ടെസ്റ്റിന്റെ മാതൃക അടുത്തമാസം ഒന്നു മുതല്‍ മാറും. ചോദ്യങ്ങളുടെ എണ്ണം 20ല്‍നിന്നും 30 ആക്കിയും ഉത്തരം നല്‍കാനുള്ള സമയം 15 സെക്കന്ഡില്നിന്നും 30 സെക്കന്‍ഡാക്കി ഉയര്‍ത്തിയുമാണ് പുതിയ പരിഷ്കാരം. ഡ്രൈവിംഗ് പരിശീലകര്‍ക്കും പരീക്ഷ നടത്തുന്നതിനു നിര്‍ദേശമുണ്ട്.
നിലവില്‍ ലേണേഴ്സ് ഓണ്‍ലൈന്‍ ടെസ്റ്റില്‍ മൂന്ന് അല്ലെങ്കില്‍ നാല് ഓപ്ഷനുകളുള്ള 20 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാണുള്ളത്. 20ല്‍ കുറഞ്ഞത് 12 ശരിയായ ഉത്തരങ്ങള്‍ നേടിയാല്‍ വിജയിക്കാം. ഓരോ ചോദ്യത്തിനും ഉത്തരം കണ്ടെത്തുന്നതിനായി 15 സെക്കന്‍ഡാണ് ലഭിക്കുക. പുതിയ പാറ്റേണില്‍ ഇത് 30 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളായി മാറും. കുറഞ്ഞത് 18 ചോദ്യങ്ങള്‍ക്കെങ്കിലും ശരിയായ ഉത്തരം നല്‍കണം.
ചോദ്യങ്ങള്‍ ചോദിക്കുന്ന സിലബസ് പുതിയ എംവിഡി ലീഡ്സ് മൊബൈല്‍ ആപ്പില്‍ ലഭ്യമാണ്. ലേണേഴ്സ് ലൈസന്‍സ് പരീക്ഷ എഴുതുന്നതിനു മുമ്പ് പ്രാക്ടീസ് ചെയ്യുന്നതിനായി പ്രാക്ടീസ് ടെസ്റ്റുകളും മോക് ടെസ്റ്റുകളും ആപ്പ് വഴി പരിശീലിക്കാം.
ആപ്പിലെ മോക് ടെസ്റ്റുകള്‍ വിജയിക്കുന്നവര്‍ക്ക് റോഡ് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്കുന്ന കാര്യവും ഗതാഗത വകുപ്പ് ആലോചിക്കുന്നുണ്ട്. എംവിഡി ലീഡ്സ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ബസ് യാത്രയില്‍ കണ്സഷന് നല്കുന്ന കാര്യവും പരിഗണനയിലുണ്ട്.
ഡ്രൈവിംഗ് സ്കൂള്‍ പരിശീലകര്‍ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനു ഇന്‍സ്ട്രക്ടര്‍ ലൈസന്‍സ് കൈവശം വയ്ക്കണമെന്ന നിര്‍ദേശം കര്‍ശനമാക്കും. പരിശീലകര്‍ മോട്ടോര്‍ എംവിഡി ലീഡ്സ് ആപ്പ് ടെസ്റ്റ് പാസാകുകയും സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്യണം. വകുപ്പിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും റോഡ് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് പരീക്ഷ പാസാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പണം ഈടാക്കി പരസ്യബോർഡുകൾ സ്ഥാപിക്കാൻ നിയമഭേദഗതി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന പ്രദേശങ്ങളിൽ പണം ഈടാക്കി പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന്റെ കരടിന് ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം അനുമതി നൽകി.
റോഡ് അരികുകളിലെ ഫ്ളക്സുകൾക്ക് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾക്കു വരുമാനവും സ്ഥാപനങ്ങൾക്കു പരസ്യവും നൽകാൻ പഞ്ചായത്ത് രാജ്, മുൻസിപ്പൽ ആക്ടിൽ ഭേദഗതി വരുത്താനുള്ള കരടിന് രൂപം നൽകിയത്.
ഇതുസംബന്ധിച്ച ഭേദഗതി ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിന്റെ പരിഗണനയ്ക്കു കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ബിൽ നിയസഭ പാസാക്കിയ ശേഷം ചട്ടഭേദഗതിയിലൂടെ ആവും നിരക്കുകളും മറ്റും നിശ്ചയിക്കുക.
അലക്ഷ്യമായി പരസ്യബോർഡുകൾ സ്ഥാപിച്ച് വാഹനങ്ങൾക്കും കാൽനടക്കാർക്കുമടക്കം ബുദ്ധിമുട്ടും അപകടങ്ങളുമുണ്ടാകുന്ന സാഹചര്യത്തിലാണ് ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്.
മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു
പാലാ: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. പാലായിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ കാഞ്ഞിരമറ്റം കണ്ടത്തിന്‍കരയില്‍ ജിസ് സാബു (28), കൊണ്ടൂര്‍ ചെമ്മലമറ്റം വെട്ടിക്കല്‍ ബിബിന്‍ ബാബു (30) എന്നിവരാണ് മരിച്ചത്. മീനച്ചിലാറ്റില്‍ മുരിക്കുംപുഴ തൈങ്ങന്നൂര്‍ കടവില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് അപകടം.
സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് കാറില്‍ ആറ്റുതീരത്ത് വിശ്രമത്തിനും ഭക്ഷണം കഴിക്കുന്നതിനുമായി എത്തിയത്. സംഘത്തിലെ രണ്ട് പേര് കുളിക്കാനിറങ്ങിയപ്പോള്‍ ആഴമുള്ള സ്ഥലമായ ഇവിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.
കൂട്ടത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. പാലാ ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഫയര്‍ഫോഴ്സ് സംഘമാണ് യുവാക്കളെ കരയ്ക്കെത്തിച്ചത്. മൃതദേഹങ്ങള്‍ പാലാ ജനറല്‍ ആശുപത്രിയില്‍.
ചെമ്മലമറ്റം വെട്ടിക്കല്‍ ബാബു-ബിന്ദു ദമ്പതിമാരുടെ മകനാണ് ബിബിന്‍. സഹോദരന്: ബിനീഷ് (ബോബന്). ജിസിന്റെ അമ്മ: അജി. സഹോദരി: ജീന.
കൊഴിഞ്ഞാമ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു
ചിറ്റൂർ: കൊഴിഞ്ഞാമ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടുപേരെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിൽ ഹസൻ മുഹമ്മദ് (58), കോയമ്പത്തൂർ ശിങ്കാനല്ലൂർ യുവരാജ് (18) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് കുലക്കപ്പാറ പുഴയിൽ നാട്ടുകാർ അസൻ മുഹമ്മദിന്റെ മൃതദേഹം കണ്ട് കൊഴിഞ്ഞാമ്പാറ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ചിറ്റൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേന മൃതദേഹം പുറത്തെടുത്തു. പിന്നീടു നടത്തിയ തെരച്ചിലിലാണ് യുവരാജിന്റെ മൃതദേഹം കണ്ടെത്തിയത്.
കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലെ ഹസൻ മുഹമ്മദ് മന്ത്രവാദകർമങ്ങൾ നടത്തുന്നയാളാണെന്നു പറയുന്നു.
യുവരാജും അമ്മയും സഹോദരീഭർത്താവും ഉൾപ്പെടെ നാലുപേർ ഇയാളെ കാണാനെത്തിയതാണ്. കൊഴിഞ്ഞാമ്പാറ പോലീസ് ഇൻക്വസ്റ്റ് നടത്തി. ഇന്നുരാവിലെ പോസ്റ്റ്മോർട്ടം നടത്തും.
പേഴ്സണല്‍ മാനേജ്മെന്റ് ഭാരവാഹികൾ
കോട്ടയം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണല്‍ മാനേജ്മെന്റ് കോട്ടയം ക്ലസ്റ്ററിന്റെ വാര്‍ഷിക പൊതുയോഗം നടത്തി.
കോട്ടയം ക്ലബ്ബില്‍ നടന്ന യോഗത്തില്‍ 2025-2027 വര്‍ഷത്തെ ഭാരവാഹികളായി സുരേഷ് പി. വര്‍ഗീസ് (ചെയര്മാന്), ദീപു ഡേവിസ് (സെക്രട്ടറി), ഡോ. ജോസ് തോപ്പന് തയ്യില്‍ (വൈസ് ചെയര്മാന്) അനുശ്രീ ദീപക്ക് (ട്രഷറര്‍), പ്രഫ. റാണി ടോം (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
എൻ.എം. വിജയന്റെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു
സുൽത്താൻ ബത്തേരി: ആത്മഹത്യ ചെയ്ത ഡിസിസി മുൻ ട്രഷറർ എൻ.എം. വിജയന്റെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു.
എൻ.എം. വിജയന്റെ മകൻ വിജേഷിന്റെ ഭാര്യ പത്മജ ഇന്നലെ ഉച്ചയോടെ മണിച്ചിറയിലെ വീട്ടിൽ വച്ചായിരുന്നു ഇടതുകൈത്തണ്ടയിലെ ഞരന്പ് മുറിച്ച് ആത്മഹത്യക്ക് തുനിഞ്ഞത്. സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്മജയുടെ മുറിവ് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്നലെ ഉച്ചയോടെ സുൽത്താൻ ബത്തേരിയിലെ സ്ഥാപനത്തിൽനിന്ന് വീട്ടിലെത്തിയശേഷമാണ് കൈഞരന്പ് മുറിക്കാൻ ശ്രമിച്ചത്. ഇവരുടെ വീട്ടിലെ കിടപ്പുമുറിയിൽ കൈഞരന്പ് മുറിക്കാനുള്ള ശ്രമത്തിനിടെ മകൻ വിജയിയാണ് പത്മജയെ കണ്ടത്. ഉടനെ സ്ഥാപനത്തിലെ ജീവനക്കാരിയെ ഫോണിൽ ബന്ധപ്പെടുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
പത്മജ എഴുതിയ ആത്മഹത്യാക്കുറിപ്പും കിടപ്പുമുറിയിൽ നിന്ന് ലഭിച്ചു. “കൊലയാളി കോണ്‍ഗ്രസേ, നിനക്കിതാ ഒരു ഇരകൂടി” എന്നാണ് കുറിപ്പിൽ. കത്ത് മകൻ പോലീസിന് കൈമാറി. പോലീസ് പത്മജയുടെ മൊഴിയും രേഖപ്പെടുത്തി.
സാന്പത്തിക ബാധ്യതയും സമ്മർദങ്ങളുമാണ് ആത്മഹത്യക്ക് തുനിഞ്ഞതിനു പിന്നിലെന്നാണ് പോലീസിന് നൽകിയ മൊഴിയിലുള്ളതെന്ന് സംശയിക്കുന്നു.
എൻ.എം. വിജയന്റെ സാന്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാർട്ടിയും കുടുംബവുമായി ധാരണാപത്രം തയാറാക്കിയിരുന്നതായും എന്നാൽ ഇത് പാലിച്ചില്ലെന്നും കഴിഞ്ഞദിവസം പത്മജ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാന്പത്തികമായ പ്രശ്നങ്ങൾ ഒരുപാട് നാളായി സഹിക്കുന്നതായും ഇനിയും പിടിച്ചുനിൽക്കാനാവില്ലെന്നും പത്മജ ആശുപത്രയിൽ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടരക്കോടി രൂപയുടെ ബാധ്യതയാണുള്ളത്. ഇതു വീട്ടാമെന്ന് പറഞ്ഞ് പാർട്ടി നേതൃത്വം വീണ്ടും വഞ്ചിക്കുകയായിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകും. കോണ്‍ഗ്രസ് പ്രസ്ഥാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും പാർട്ടിയുടെ ഔദാര്യം ഇനി ആവശ്യമില്ലെന്നും പത്മജ പറഞ്ഞു.
പാഠപുസ്തക അച്ചടിക്ക് 25.74 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്കൂൾ വിദ്യാർഥികളുടെ പാഠപുസ്തക അച്ചടിക്കായി 25.74 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
ഈ വർഷം 69.23 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. ഈ വർഷം ബജറ്റിൽ 55 കോടി രൂപയാണ് വകയിരുത്തൽ. ഇതിനകം 94.97 കോടി രൂപ അനുവദിച്ചു. 39.77 കോടി രൂപയാണ് അധികമായി ലഭ്യമാക്കിയത്.
കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി വഴിയാണ് പേപ്പർ വാങ്ങി പാഠപുസ്തകം അച്ചടിക്കുന്നത്.
പ്രധാനമന്ത്രിയുടെ മണിപ്പുർ സന്ദർശനം ചരിത്രപരം: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ഇനി മണിപ്പുരിനുവേണ്ടി ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രി മണിപ്പുരിലേക്ക് എത്തുക മാത്രമല്ല, മണിപ്പുർ ജനതയെ ചേർത്തുപിടിച്ച് അവരെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുന്ന വികസനത്തിന്റെ രഥം തെളിക്കുകകൂടിയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
മണിപ്പുർ ജനതയ്ക്ക് വേണ്ടതെല്ലാം നൽകി, വികസനത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും പാതയിലേക്ക് കൂട്ടിക്കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിന് അടിവരയിടുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ചരിത്രപരമായ മണിപ്പുർ സന്ദർശനവും വികസനപദ്ധതികളുടെ പ്രഖ്യാപനങ്ങളും.
മണിപ്പുരിൽനിന്ന് പുറത്തുവരുന്ന വാർത്തകൾ പലതും ഊതിപ്പെരുപ്പിച്ചതോ തെറ്റിദ്ധരിപ്പിക്കപ്പെട്ടതോ ആണ്. ആ നാട് ഇന്ന് സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലാണ്. ഒറ്റപ്പെട്ട ചില സംഘർഷങ്ങൾ നടക്കുന്നു എന്നത് യാഥാർഥ്യമാണ്. എന്നാൽ, അതിനെ രണ്ട് മതങ്ങൾ തമ്മിലുള്ള വർഗീയ ഏറ്റുമുട്ടലായി ചിത്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷ മുന്നണിയിലെ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നു.
പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കുന്നില്ല എന്ന പ്രചാരണമാണ് പ്രതിപക്ഷ പാർട്ടികൾ വലിയതോതിൽ ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാൽ, കൃത്യസമയത്ത് ഇടപെടേണ്ട രീതിയിൽ കേന്ദ്രസർക്കാരും ബിജെപിയും മണിപ്പുർ വിഷയത്തിൽ ഇടപെടുകയും സമാധാനശ്രമങ്ങൾ ശക്തമാക്കുകയും ചെയ്തിരുന്നു. അതിന് പ്രധാനമന്ത്രി നേരിട്ട് അവിടേക്ക് എത്തണമെന്നില്ല.
വികസിത ഭാരതം എന്നാൽ വികസിത മണിപ്പുരും ചേർന്നുതന്നെയാണ് എന്നതാണ് ബിജെപിയുടെ കാഴ്ചപ്പാട്. ചെറുതും വലുതുമായ എല്ലാ സംസ്ഥാനങ്ങളിലും വികസനത്തിന്റെ വെളിച്ചം എത്തിയാൽ മാത്രമേ വികസിത ഭാരതം യാഥാർഥ്യമാകൂ. 8500 കോടി രൂപയുടെ പദ്ധതികൾക്കാണ് മണിപ്പുരിൽ ഇന്നലെ പ്രധാനമന്ത്രി തുടക്കമിട്ടത്. മെയ്തെയ്-കുക്കി വിഭാഗങ്ങൾക്കായി പ്രത്യേക പാക്കേജ് കേന്ദ്രം നടപ്പിലാക്കും.
ഒരാളെയും മാറ്റിനിർത്തുകയോ ഒരാളെയും പ്രത്യേകം ചേർത്തുപിടിക്കുകയോ അല്ല. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വേണ്ടിയാണ് ഈ നാട്ടിലെ ഓരോ പദ്ധതിയും എന്ന കാര്യം ഒരിക്കൽകൂടി പ്രധാനമന്ത്രി വ്യക്തമാക്കുകയാണ്.
സംഘർഷമുണ്ടായപ്പോൾ മുതൽ മുൻപ് ഒരുസർക്കാരും ചെയ്യാത്ത എല്ലാ ഇടപെടലുകളും ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ മണിപ്പുരിനു വേണ്ടി ചെയ്തു.
ഒരുഭാഗത്ത് സമാധാനശ്രമങ്ങളും മറുഭാഗത്ത് ആ നാടിനെ വികസനപാതയിലേക്ക് എത്തിക്കുന്ന വലിയ ദൗത്യവും ഒരേപോലെ പ്രാധാന്യം നൽകിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സർവകലാശാലാ ഭൂമി ഇടപാടിൽ കെ.ടി. ജലീലിന് കമ്മീഷൻ ലഭിച്ചു: പി.കെ. ഫിറോസ്
മലപ്പുറം: മലയാള സർവകലാശാലാ ഭൂമി ഇടപാടിൽ കെ.ടി. ജലീലിന് കമ്മീഷൻ ലഭിച്ചെന്നും ഇടപാടിൽ പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞാൽ ഇതു സംബന്ധിച്ച രേഖകൾ പുറത്തുവിടുമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്.
ജലീലിന്റെ നേതൃത്വത്തിൽ നടന്നത് വൻ സാമ്പത്തിക തിരിമറിയാണ്. 2,000 മുതൽ 40,000 വരെയുള്ള ഭൂമി സെന്റിന് 1.60 ലക്ഷം രൂപയ്ക്കാണ് സർക്കാർ വാങ്ങിയത്. 17.65 കോടിയാണ് മൊത്തം ചെലവായത്. ഭൂവുടമകളിൽ ചിലർ മന്ത്രി വി. അബ്ദുറഹ്മാന്റെ സഹോദരന്റെ മക്കളാണ്. തിരൂരിൽ മത്സരിച്ച ഇടതുപക്ഷ സ്ഥാനാർഥിയുടെ ബന്ധുക്കളുടെ ഭൂമിയുമുണ്ട്.
അതീവ ദുർബല പ്രദേശമാണിതെന്നും ഇവിടെ നിർമാണം നടക്കില്ലെന്നും യൂത്ത് ലീഗ് അന്നേ പറഞ്ഞിരുന്നു. കണ്ടൽക്കാടുകൾ ഒഴിവാക്കി ഏറ്റെടുത്തെന്നായിരുന്നു ജലീലിന്റെ വാദം. ചെന്നൈയിലെ ഗ്രീൻ ട്രൈബ്യൂണൽ ഏർപ്പെടുത്തിയ ഉപസമിതി ഇതിനകത്തെ ഭൂരിഭാഗം ഭൂമിയും കണ്ടൽക്കാടുകൾ തിങ്ങിനിറഞ്ഞതാണെന്ന് കണ്ടെത്തി.
2019ൽ പിണറായി വിജയൻ തറക്കല്ലിട്ട സ്ഥലത്ത് ആറ് വർഷമായിട്ടും ഒരു കല്ലുപോലും വയ്ക്കാനായില്ല. ഇപ്പോൾ സർക്കാർ വേറെ ഭൂമി അന്വേഷിക്കുകയാണ്. ഭൂമിക്കായി സർക്കാർ ചെലവാക്കിയ തുക ജലീലിൽനിന്ന് ഈടാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
മലയാള സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത് താൻ മന്ത്രിയായിരിക്കുമ്പോഴല്ലെന്ന് കെ.ടി. ജലീൽ മറുപടി നൽകി. അന്ന് യുഡിഎഫ് സർക്കാരിന്റെ ഭരണമായിരുന്നു. 2016 ഫെബ്രുവരി 17നാണ് സെന്റിന് 1,70,000 രൂപ നിരക്കിൽ ധാരണയായത്. സെന്റിന് 10,000 രൂപ കുറച്ചത് ഇടതുസർക്കാരാണ്. ഉപയോഗമില്ലാത്ത ആറേകാൽ ഏക്കർ ഭൂമി ഒഴിവാക്കി. ഒരു തരത്തിലുള്ള അഴിമതിയും ഭൂമി വാങ്ങിയതിലില്ല.
എന്തു ചെയ്യുമ്പോഴും കമ്മീഷൻ പ്രതീക്ഷിക്കുന്നവരാണ് ലീഗുകാരും കോൺഗ്രസുകാരും. പറമ്പുകച്ചവടത്തിന് കമ്മീഷൻ വാങ്ങുന്നത് ഫിറോസിന്റെ ശീലവുമാണ്. സാമ്പത്തിക പ്രയാസത്തിലാണ് കെട്ടിടം പണി ആദ്യം വൈകിയത്. എംഎൽഎയുടെ താത്പര്യക്കുറവും പിന്നീട് കാരണമായി. തനിക്കെതിരേ തെളിവുണ്ടെങ്കിൽ പുറത്തുവിടാൻ വെല്ലുവിളിക്കുന്നു.
ഫിറോസ് പങ്കാളിയായ ബ്ലൂഫിൻ ട്രാവൽ ഏജൻസി, ബ്ലൂഫിൻ വില്ലാ പ്രോജക്ട് കമ്പനികൾ കേരളത്തിലുണ്ട്. ബ്ലൂഫിൻ പ്രോപ്പർട്ടി കെയർ എൽഎൽസി, ബ്ലൂഫിൻ ടൂറിസം എൽഎൽസി തുടങ്ങി രണ്ടു കമ്പനികൾ ദുബായിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ മാനേജിംഗ് ഡയറക്ടറാണോ ഫിറോസ് എന്ന് വ്യക്തമാക്കണം. ഫിറോസ് പങ്കാളിയാണെന്ന് സമ്മതിച്ച കൊപ്പത്തെ യമ്മി ഫ്രൈഡ് ചിക്കന്റെ ഉടമ അഷറഫ് വെള്ളടത്ത് തന്നെയാണ് പാർട്ണർ എന്നും ജലീൽ പറഞ്ഞു.
വികസനത്തിന് സുസ്ഥിര നഗരനയം വേണം: മുഖ്യമന്ത്രി
കൊച്ചി: നഗരവത്കരണത്തിലൂടെ സംഭവിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിന് ഫലപ്രദമായ കർമപദ്ധതികൾ ആവിഷ്കരിച്ചത് കേരളത്തിന്റെ മാതൃകാ മുന്നേറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വൻ നഗരങ്ങളും ഉപനഗരങ്ങളുമായി അതിവേഗം നഗരവത്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളത്തിൽ വ്യക്തവും സുസ്ഥിരവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ നഗരനയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ച കേരള അർബൻ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
നഗരവത്കരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെ ഏറ്റെടുക്കാനും അവയെ അവസരങ്ങളാക്കി മാറ്റാനും കഴിയണം. സംസ്ഥാനസർക്കാർ മുന്നോട്ടുവയ്ക്കുന്ന നവകേരളം എന്ന ആശയവും ഹരിതകേരളം, ലൈഫ്, ആർദ്രം, മാലിന്യമുക്ത നവകേരളം എന്നീ മിഷനുകളും ആ നിലയിലുള്ളതാണ്. നഗരവികസനത്തിന് അടിസ്ഥാനസൗകര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ചുള്ള പദ്ധതികളാണ് സർക്കാർ ലക്ഷ്യമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. കേന്ദ്ര ഭവന നിര്‍മാണ-നഗരകാര്യ മന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ മുഖ്യാതിഥിയായിരുന്നു.
ശ്രീലങ്ക നഗരവികസന മന്ത്രി അനുര കരുണതിലക, ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള അടിസ്ഥാന സൗകര്യ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം മാര്ട്ടിന് മെയര്‍, ഹിമാചൽ പ്രദേശ് നഗര വികസന മന്ത്രി വിക്രമാദിത്യ സിംഗ്, മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, കൊച്ചി മേയർ എം. അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, കേരള അർബൻ പോളിസി കമ്മീഷൻ ചെയർമാൻ പ്രഫ. എം. സതീഷ് കുമാർ, എംഎൽഎമാർ, വകുപ്പ് സെക്രട്ടറിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.
നഗരവികസനവുമായി ബന്ധപ്പെട്ട വിവിധ സെമിനാറുകളും ചർച്ചകളും പ്രദർശനങ്ങളും കോൺക്ലേവിന്റെ ഭാഗമായി നടക്കുന്നുണ്ട്. കോൺക്ലേവ് ഇന്നു സമാപിക്കും.
നഗരവത്കരണത്തിൽ കേരളം മുന്നിൽ: മനോഹർലാൽ ഖട്ടർ
കൊച്ചി: നഗരവത്കരണത്തിൽ കേരളം അതിവേഗം മുന്നേറുന്ന സംസ്ഥാനമെന്ന് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടർ. ലോകത്തെ ഏറ്റവും വലിയ ലീനിയർ സിറ്റിയായി കേരളം മാറുമെന്ന് പ്രതീക്ഷിക്കാം.
കേരളത്തിലെ നഗരവത്കരണ നിരക്ക് 95 ശതമാനമാകും. കേരള അർബൻ കോൺക്ലേവ് രാജ്യത്തെ മറ്റു നഗരങ്ങൾക്ക് വഴികാട്ടിയും നഗരനയ വികസനത്തിന് നാഴികക്കല്ലുമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
“ഒരു സമയം കഴിഞ്ഞാൽ സിപിഎം നേതാക്കൾ കോടീശ്വരന്മാർ”; ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശം പുറത്ത്
തൃശൂർ: കരുവന്നൂർ വിഷയത്തിനു പിന്നാലെ തൃശൂർ ജില്ലയിലെ സിപിഎമ്മിനെ പിടിച്ചുലച്ച് ഡീൽ വിവാദം. മുതിർന്ന നേതാക്കളിൽ പലരും വൻകിട ഡീലർമാരാണെന്നും കോടികളുണ്ടാക്കിയെന്നുമുള്ള ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി.പി. ശരത് പ്രസാദിന്റെ ശബ്ദസന്ദേശമാണു പുറത്തുവന്നത്.
മുൻ മന്ത്രിയും കുന്നംകുളം എംഎൽഎയുമായ എ.സി. മൊയ്തീൻ, മുതിർന്ന നേതാവ് എം.കെ. കണ്ണൻ, തൃശൂർ കോർപറേഷൻ കൗണ്‍സിലർമാരായ വർഗീസ് കണ്ടംകുളത്തി, അനൂപ് ഡേവിസ് കാട എന്നിവരുടെ പേരെടുത്തുപറഞ്ഞാണു വിമർശനം. പാർട്ടിയിൽ പദവി ലഭിക്കുംതോറും പിരിവിന്റെയും സാന്പത്തികനേട്ടത്തിന്റെയും തോതും വർധിക്കുമെന്നു സന്ദേശത്തിൽ പറയുന്നു.
അഞ്ചുവർഷംമുന്പ് റിക്കാർഡ് ചെയ്ത സന്ദേശം ഇന്നലെയാണ് പുറത്തുവന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഏറ്റവും സജീവമായി ചർച്ചചെയ്യപ്പെട്ട സമയത്താണു സന്ദേശം റിക്കാർഡ് ചെയ്തിട്ടുള്ളത്.
സന്ദേശം പുറത്തുവന്നതോടെ വൻവിവാദമായി. ആരോപിതർ നിഷേധിച്ചും, പ്രതിപക്ഷം തങ്ങളുടെ നേരത്തേയുള്ള ആരോപണങ്ങൾ കടുപ്പിച്ചും രംഗത്തുവന്നു. ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ശബ്ദസന്ദേശം തന്റേതുതന്നെയാണെന്ന് ഉറപ്പില്ലെന്നും ശരത് പ്രസാദ് പറഞ്ഞു. ശബ്ദം തന്റെയാണെന്നു സമ്മതിച്ചു മണിക്കൂറുകൾക്കകമാണു മലക്കംമറിച്ചിൽ.
സന്ദേശത്തിലെ പരാമർശങ്ങൾ:-
ഒരു സമയം കഴിഞ്ഞാൽ സിപിഎം നേതാക്കൾ സാന്പത്തികമായി ലെവൽ മാറും. ഏരിയാ സെക്രട്ടറിക്കു പരമാവധി 10,000 രൂപവരെയാണ് മാസം പിരിവുകിട്ടുന്നതെങ്കിൽ ജില്ലാ ഭാരവാഹിയാകുന്പോൾ 25,000ത്തിനു മുകളിലാകും. പാർട്ടി കമ്മിറ്റിയിൽ വന്നാൽ 75,000 മുതൽ ഒരു ലക്ഷം രൂപവരെയാകും പിരിവ്.
ഇന്ററാക്ട് ചെയ്യുന്ന സാന്പത്തികനിലവാരത്തിന് അനുസരിച്ചാണ് പിന്നീടുള്ള ജീവിതം. സിപിഎം നേതാക്കൾ അവരവരുടെ ജീവിതം നോക്കാൻ മിടുക്കരാണ്. എം.കെ. കണ്ണനു കോടാനുകോടി സ്വത്തുണ്ട്. കപ്പലണ്ടിക്കച്ചവടമായിരുന്നു. രാഷ്ട്രീയംകൊണ്ട് രക്ഷപ്പെട്ടതാണ്. വർഗീസ് കണ്ടംകുളത്തി നിസാര ഡീലിംഗ് ആണോ നടത്തുന്നത്.
എ.സി. മൊയ്തീൻ, അനൂപ് കാട എന്നിവരൊക്കെ വലിയ ഡീലിംഗാണു നടത്തുന്നത്. അപ്പർ ക്ലാസിന്റെയിടയിൽ ഡീലിംഗ് നടത്തുന്നയാളാണ് എ.സി. മൊയ്തീൻ.’’
വിശദീകരണം തേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി
തൃശൂർ: ഏതാനും വർഷങ്ങൾക്കുമുന്‍പ് പറഞ്ഞ ഓഡിയോ സന്ദേശമാണു മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ. വസ്തുതയുമായി പൊരുത്തപ്പെടുന്നതൊന്നും അതിലില്ല. ശരത്തിനോടു വിശദീകരണം തേടും.
സിപിഎമ്മിനെതിരേ വീണുകിട്ടിയ ആയുധമെന്ന നിലയിലാണ് മാധ്യമങ്ങളുടെ പ്രതികരണം. നേതാക്കളുടെ ജീവിതം സുതാര്യമാണ്. അനുചിതമായ പരാമർശമാണുണ്ടായത്.
ഏതു സാഹചര്യത്തിലാണ് ഇതു പറയാനിടയായതെന്നു പരിശോധിച്ചു വിശദീകരണം തേടും. ഉചിതമായ നടപടിയെടുക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ വീണ്ടും തെരഞ്ഞെടുത്തു. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനമാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് ബിനോയ് വിശ്വം സെക്രട്ടറി സ്ഥാനത്ത് എത്തിയത്. സംസ്ഥാന കൗണ്‍സിലിലേക്ക് 103 പേരെയും കാന്‍ഡിഡേറ്റ് അംഗങ്ങളായി 10 പേരെയും തെരഞ്ഞെടുത്തു. കണ്ട്രോള് കമ്മീഷനില്‍ ഒമ്പത് അംഗങ്ങളെയും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളായി 100 പേരെയും തെരഞ്ഞെടുത്തു.
"നാലു തവണ കാണാൻ ശ്രമിച്ചു അനുമതിയില്ല'; കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെതിരേ അടൂർ പ്രകാശ്
തിരുവനന്തപുരം: കള്ളവോട്ടുമായി ബന്ധപ്പെട്ട പരാതി നൽകാൻ എംപിയെന്ന നിലയിൽ നാലു തവണ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണറെ കാണാൻ അനുമതി ചോദിച്ചിട്ടും അനുമതി നൽകിയില്ലെന്നു യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എംപി.
ബിജെപിയുടെ ചട്ടുകമായി തെരഞ്ഞെടുപ്പു കമ്മീഷൻ എന്നു തെളിയിക്കുന്നതാണ് നടപടി. ഒടുവിൽ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു പരാതി നൽകാൻ നിർദേശിക്കുകയായിരുന്നു.
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 1.17 ലക്ഷം ഇരട്ടവോട്ടുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 2.61 ലക്ഷമായി ഉയർന്നു. ഇതിൽ ഒരാൾ ഒരിടത്ത് കരുണാകരൻ എന്ന പേരിൽ വോട്ട് ചെയ്തെങ്കിൽ മറ്റൊരു ബൂത്തിൽ കുരുണാകരൻ എന്ന പേരിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത്തരത്തിലുള്ള ഇരട്ട വോട്ടിന്റെയും കള്ളവോട്ടിന്റെയും തെളിവുകൾ സഹിതമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു പരാതി നൽകിയതെന്നും അടൂർ പ്രകാശ് പറഞ്ഞു.
കള്ളവോട്ടും ഇരട്ട വോട്ടും കണ്ടെത്തി തടയാനുള്ള നടപടി സംസ്ഥാന വ്യാപകമായി നടപ്പാക്കും. ബിഹാറിൽ ബിജെപിയാണ് കള്ളവോട്ട് നടപ്പാക്കുന്നതെങ്കിൽ കേരളത്തിൽ സിപിഎമ്മാണ് ഇതു നടപ്പാക്കുക.
നേരത്തേ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടും കള്ളവോട്ടും ഇരട്ടവോട്ടും തടയാൻ നടപടിയുണ്ടായിട്ടില്ല. സിപിഎമ്മിനു വേണ്ടി ഒരു വിഭാഗം ഉദ്യോഗസ്ഥരാണ് ഇരട്ടവോട്ടിനും കള്ളവോട്ടിനും അനുകൂലമായ സാഹചര്യം ഒരുക്കുന്നതെന്നും അടൂർ പ്രകാശ് ആരോപിച്ചു.
പകയോടെ പോലീസ്, കുടഞ്ഞ് കോടതി; കെഎസ്യു പ്രവർത്തകരെ വിലങ്ങിട്ട്, മുഖംമൂടി ധരിപ്പിച്ച് ഹാജരാക്കി
വടക്കാഞ്ചേരി: രാഷ്ട്രീയസംഘർഷത്തിൽ പ്രതികളായ കെഎസ്യു നേതാക്കളെ കൈയിൽ വിലങ്ങണിയിച്ചും മുഖംമൂടി ധരിപ്പിച്ചും കോടതിയിൽ ഹാജരാക്കി പോലീസ്. സംഭവത്തിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനെതിരേ നടപടി സ്വീകരിക്കാനും നിർദേശിച്ചു.
രാഷ്ട്രീയസംഘർഷത്തിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ഇത്തരം കറുത്ത മാസ്കും കൈവിലങ്ങുമിട്ട് കൊണ്ടുവന്നത് എന്തിനെന്നു കോടതി ചോദിച്ചെങ്കിലും പോലീസിനു മറുപടിയുണ്ടായില്ല.
മുള്ളൂർക്കരയിൽ കെഎസ്യു - എസ്എഫ്ഐ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നേതാക്കളെയാണു ജനങ്ങളുടെ മുന്നിലൂടെ വിലങ്ങണിയിച്ചും കറുത്ത മുഖംമൂടികൊണ്ട് മുഖംമറച്ചും തീവ്രവാദികളെയെന്നപോലെ കൊണ്ടുവന്നത്.
അഭിഭാഷകർ വിഷയം മജിസ്ട്രേറ്റിനെ അറിയിച്ചതിനെത്തുടർന്ന് കോടതി പ്രതികളുമായെത്തിയ വടക്കാഞ്ചേരി എസ്ഐ ഹുസൈനാരോടു വിശദീകരണം തേടി. തിരിച്ചറിയൽ പരേഡ് നടത്താനുള്ളതിനാലാണു പ്രതികളെ മുഖംമൂടി ധരിപ്പിച്ചതെന്നായിരുന്നു മറുപടി.
എന്നാൽ, പരാതിക്കാർ എഫ്ഐആറിൽ പേരുരേഖപ്പെടുത്തിയ അതേ പ്രതികളെത്തന്നെയാണ് കോടതിയിൽ ഹാജരാക്കിയതെന്നതിനാൽ എന്തിനാണു പിന്നെ തിരിച്ചറിയൽ പരേഡ് നടത്തുന്നതെന്ന കോടതിയുടെ ചോദ്യത്തിനു വ്യക്തമായ മറുപടി നൽകാൻ പോലീസ് ഉദ്യോഗസ്ഥനായില്ല. തുടർന്ന് വടക്കാഞ്ചേരി എസ്എച്ച്ഒയ്ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
എസ്എച്ച്ഒയുടെ നടപടിക്കെതിരേ ജില്ലാ പോലീസ് മേധാവിക്കും ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിനും റിപ്പോർട്ട് ചെയ്യാനും ഷോകോസ് നോട്ടീസ് നൽകാനും കോടതി ഉത്തരവിട്ടു. അറസ്റ്റിലായ ഗണേഷ് ആറ്റൂർ, അൽ അമീൻ, അസ്ലം എന്നിവരെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
അതേസമയം, പോലീസ് നടപടിയെ കോണ്‍ഗ്രസ് നേതാക്കൾ രൂക്ഷമായി വിമർശിച്ചു. സംഘർഷാവസ്ഥ പരിഗണിച്ച് പഴയന്നൂർ, ചെറുതുരുത്തി, വടക്കാഞ്ചേരി, ചേലക്കര എന്നീ പോലീസ് സ്റ്റേഷനുകളിൽനിന്നു വലിയ പോലീസ് സംഘത്തെ കോടതിപരിസരത്തു വിന്യസിച്ചിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ പ്രത്യേക ബ്ലോക്ക്
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: പീഡന ആരോപണ വിവാദങ്ങൾക്ക് ഒടുവിൽ കോണ്‍ഗ്രസിൽനിന്നു പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ യുഡിഎഫ് അംഗങ്ങൾക്കു പുറത്തു പ്രത്യേക ബ്ലോക്ക് അനുവദിക്കും.
തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്ത വിവരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്പീക്കറെ രേഖാമൂലം അറിയിച്ചതിനു പിന്നാലെയാണ് നടപടി.
പ്രതിപക്ഷ അംഗങ്ങളുടെ നിരയ്ക്കു പിന്നിലായി നേരത്തെ നിലന്പൂരിൽ നിന്നുള്ള പി.വി. അൻവറിന് അനുവദിച്ച സീറ്റാകും രാഹുലിനു നൽകുക. കോണ്‍ഗ്രസിനുള്ളിലെ തർക്കങ്ങൾക്ക് ഒടുവിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാർട്ടിയിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത വിവരം അറിയിച്ചു കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവു കൂടിയായ വി.ഡി. സതീശൻ, സ്പീക്കർക്കു കത്തു നൽകിയത്.
എന്നാൽ, സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്താൻ സാധ്യത കുറവാണെന്നാണു വിലയിരുത്തൽ. ലൈംഗിക പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തിയാൽ ഭരണപക്ഷം ഈ ആരോപണം ഉന്നയിച്ചു പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുണ്ട്.
സംസ്ഥാനവ്യാപകമായി അരങ്ങേറുന്ന പോലീസ് അതിക്രമവും നേതാക്കളുടെ മാസപ്പടി ആരോപണങ്ങളും അടക്കം ചൂടേറിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും വേദിയാകേണ്ട നിയമസഭ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലേക്കു വഴിമാറുമെന്ന ആശങ്ക പ്രതിപക്ഷത്തിനുണ്ട്. രാഹുലിനെ സഭയിൽ എത്തിച്ച് പ്രശ്നങ്ങളുണ്ടാക്കി വിഷയങ്ങൾ വകമാറ്റുന്നതിനാകും ഭരണപക്ഷവും ശ്രമിക്കുക.
രാഹുലിനെ ഭരണപക്ഷം കൈയേറ്റം ചെയ്താൽ യുഡിഎഫ് സംരക്ഷണം ഒരുക്കുമോ എന്ന ചോദ്യത്തിന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് പറഞ്ഞത് നിയമസഭാംഗത്തിന് സുരക്ഷ ഒരുക്കേണ്ടത് സ്പീക്കറുടെ ഉത്തരവാദിത്വമാണെന്നായിരുന്നു. ഇതിലൂടെ തന്നെ യുഡിഎഫ് രാഹുലിന് സംരക്ഷണം ഒരുക്കില്ലെന്നു വ്യക്തമാണ്.
ഉപതെരഞ്ഞെടുപ്പിൽ നിലന്പൂരിൽനിന്നു വിജയിച്ച ആര്യാടൻ ഷൗക്കത്ത് നിയമസഭാ സമ്മേളനത്തിന് ആദ്യമായെത്തുന്നതും വരുന്ന സമ്മേളന കാലത്താകും.
സഭയിൽ എത്തിയില്ലെങ്കിലും നടപടിയെടുക്കാനാകില്ല
60 ദിവസം തുടർച്ചയായി സഭാ സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിൽ മാത്രമേ എംഎൽഎയ്ക്കെതിരേ നടപടിയെടുക്കാൻ സഭാ ചട്ടം അനുസരിച്ചു കഴിയുകയുള്ളൂ. ഇത്തവണ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ ഒൻപത് വരെ സഭാ സമ്മേളനം ചേരുന്നുണ്ടെങ്കിലും ഇടയ്ക്ക് നീണ്ട അവധി വരുന്നതിനാൽ 12 ദിവസം മാത്രമാണ് നിയമസഭ ചേരുക. അടുത്ത വർഷം ആദ്യം വരുന്ന ഇടക്കാല ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാതിരിന്നാലും നടപടിയെടുക്കാനുള്ള 60 ദിവസമെത്തില്ല. സഭാ സമ്മേളനത്തിന് നാലു ദിവസത്തിൽ കൂടുതൽ അവധി വന്നാലും തുടർച്ചയായ ദിവസമായി കണക്കാക്കാനാകില്ല.
വന്യമൃഗങ്ങളെ വെടിവയ്ക്കാൻ കളക്ടർക്കും സിസിഎഫിനും ശിപാർശ ചെയ്യാം
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ വെടിവച്ചു കൊല്ലാൻ ജില്ലാ കളക്ടർമാർക്കും വനം മേഖലകളുടെ ചുമതലയുള്ള ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർമാർക്കും ശിപാർശ ചെയ്യാം.
ഇതു സംബന്ധിച്ച കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി നിർദേശിക്കുന്ന സംസ്ഥാനത്തിന്റെ കരട് ബിൽ ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കു എത്തും.
പിണറായി ദയവായി ആഭ്യന്തരമന്ത്രിസ്ഥാനത്ത് ഇരിക്കരുത്: വി.ഡി. സതീശൻ
കൊച്ചി: ഡിവൈഎഫ്ഐ നേതാവിനെപ്പോലും സ്റ്റേഷനിലിട്ടു തല്ലിക്കൊല്ലുന്ന പോലീസാണു കേരളത്തിലുള്ളതെങ്കില്‍ പിണറായി വിജയന് ദയവുചെയ്ത് ആഭ്യന്തരമന്ത്രി സ്ഥാനത്ത് ഇരിക്കരുതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
അഭിനവ സ്റ്റാലിന് കേരളം ഭരിക്കുന്ന കാലത്ത് കേരളത്തിലെ പോലീസ് സ്റ്റേഷനുകളെ റഷ്യയിലേതു പോലെ "ഗുലാഗു'കളാക്കി മാറ്റി. ജനാധിപത്യകേരളത്തില്‍ പിണറായി വിജയന് സ്റ്റാലിന് ചമയേണ്ട.
അമീബിക് മസ്തിഷ്കജ്വരം വ്യാപിച്ചു മരണങ്ങളുണ്ടായിട്ടും എന്താണു ചെയ്യേണ്ടതെന്ന് അറിയാത്ത ആരോഗ്യവകുപ്പ് എന്തിനാണെന്നറിയില്ല. സര്‍ക്കാരിന്റെ പരാജയം വിലയിരുത്തുന്നതിനുവേണ്ടിയാണോ പത്താംവര്ഷത്തില് അയ്യപ്പസംഗമവും ന്യൂനപക്ഷ സംഗമവും സംഘടിപ്പിക്കുന്നത്. ഒന്നും ചെയ്യാനില്ലാത്ത സമയത്താണ് സെമിനാറുകളും കോണ്‍ക്ലേവുകളും നടത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലും എന്തെങ്കിലും എഴുതുന്നതിന് മറുപടി പറയേണ്ട ബാധ്യത കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ല. പാര്‍ട്ടി ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും. അത് കെപിസിസി അധ്യക്ഷന്‍ അറിയിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടിയുടെയും പാര്‍ട്ടിയുടെയും ഭാഗമല്ല.
അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അച്ചടക്കനടപടി പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ കെപിസിസി പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സംഘടനാപരമായ കാര്യങ്ങളിൽ എല്ലാവരുമായും ആലോചിച്ച് തീരുമാനം പ്രസിഡന്റ് പ്രഖ്യാപിക്കുമെന്നും വി.ഡി. സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പി.പി. തങ്കച്ചന്റെ സംസ്കാരം ഇന്ന്
പെരുമ്പാവൂർ: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ പി.പി. തങ്കച്ചന് പെരുമ്പാവൂരിന്റെ യാത്രാമൊഴി. പ്രിയനേതാവിനെ ഒരുനോക്കു കാണാൻ ആയിരങ്ങളാണ് പെരുമ്പാവൂരിലെ വസതിയിലേക്ക് ഒഴുകിയെത്തുന്നത്.
ഇന്നലെ രാവിലെ 11 ഓടെയാണു മൃതദേഹം പെരുമ്പാവൂർ ആശ്രമം സ്കൂളിനു സമീപത്തെ വസതിയിലേക്കെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, എംഎൽഎമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ, തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു.
പട്ടണം മുസിരീസ് ഉത്ഖനന പ്രദേശത്തിന്റെ കാവലാൾ നാരായണൻ അന്തരിച്ചു
പറവൂർ: പട്ടണത്ത് പുരാവസ്തു ഗവേഷണത്തിന്എത്തുന്ന ഗവേഷകർക്കു സഹായിയായി പട്ടണം മുസിരീസ് ഉത്ഖനന ഓഫീസ് പ്രവേശന കവാടത്തിനു സമീപം താമസിച്ചിരുന്ന ചെറുകര നാരായണൻ (66) അന്തരിച്ചു.
പട്ടണത്തെയും പിഎഎംഎയിലെയും പുരാവസ്തുഗവേഷണത്തിൽ ആകൃഷ്ടരായി എത്തുന്ന ഓരോ സന്ദർശകനും ഗവേഷകനും സഞ്ചാരിക്കും നാരായണൻ സുപരിചിതനായിരുന്നു.
പ്രൈമറി വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കിയ നാരായണൻ തനിക്കു കിട്ടിയിട്ടുള്ള നാട്ടറിവുകൾ ഗവേഷകർക്കു കൈമാറുക മാത്രമല്ല, ഉത്്ഖനനത്തിൽ ലഭിക്കുന്ന വസ്തുകൾ തരംതിരിക്കുന്നതിനുമുമ്പായി കൂട്ടിയിടുന്പോൾ അതിന്റെ വിശ്വസ്തനായ കാവൽക്കാരനുമായിരുന്നു. പുരാവസ്തു മ്യൂസിയത്തിന്റെ സമീപവാസി എന്നനിലയിൽ സന്ദർശകർക്ക് നാരായണൻ ഗൈഡിന് തുല്യനായിരുന്നു.
സംസ്കാരം നടത്തി. ഭാര്യ: ബേബി, മക്കൾ: വിഷ്ണു, നിമിഷ.മരുമകൻ: രഞ്ജിത്ത്.
സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വെട്ടിനിരത്തല്‍
ആലപ്പുഴ: സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വന്‍ വെട്ടിനിരത്തല്‍. ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമനെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി. എഐഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്, തിരുവനന്തപുരത്തു നിന്നുള്ള മീനാങ്കല്‍ കുമാര്‍, സോളമന് വെട്ടുകാട് എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.
ആലപ്പുഴയില്‍ നടന്ന സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ കമ്മിറ്റിയില്‍ വന്‍ വെട്ടിനിരത്തല്‍ ഉണ്ടായിട്ടുള്ളത്.കൊല്ലത്തുനിന്നുള്ള ജി.എസ്. ജയലാല്‍ എംഎല്‍എയെ ഇത്തവണയും സംസ്ഥാന കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
കൊല്ലത്തെ സഹകരണ ആശുപത്രിയുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്നാണ് കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിനു മുമ്പ് ജയലാല്‍ സംസ്ഥാന കൗണ്‍സിലില്‍നിന്നു പുറത്താകുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലും ജയലാലിനെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
സംസ്ഥാന കൗണ്‍സിലിന്റെ അംഗസംഖ്യ വര്‍ധിപ്പിച്ചു. 100 ആയിരുന്നത് 103 ആയിട്ടാണ് വര്‍ധിപ്പിച്ചത്. എക്സിക്യൂട്ടിവ് അംഗസംഖ്യ 15 ല്‍നിന്നു 16 ആക്കി. എറണാകുളം ജില്ലയില്‍ നിന്നും കെ.എന്‍. സുഗതന് സംസ്ഥാന കൗണ്‍സിലില്‍ ഇടംനേടി.
ബാബു പോളിനെ സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പി.കെ. രാജേഷ് കണ്ട്രോള് കമ്മീഷന് അംഗമാകും. മിക്ക ജില്ലകളില്‍നിന്നും നിരവധി പുതുമുഖങ്ങള്‍ സംസ്ഥാന കൗണ്‍സിലില്‍ ഇടംനേടിയിട്ടുണ്ട്.
പൊതുസ്വീകാര്യത കരുത്തായി; സ്ഥാനം ഉറപ്പിച്ച് ബിനോയ് വിശ്വം
ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനം അവസാനിച്ചപ്പോള്‍ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ബിനോയ് വിശ്വംതന്നെ പാര്‍ട്ടിയെ നയിക്കും.
സെക്രട്ടറി സ്ഥാനം ഉന്നമിട്ടുകൊണ്ടുള്ള പടനീക്കം പാര്‍ട്ടിയില്‍ പ്രത്യക്ഷത്തില്‍ ഇല്ലായിരുന്നെങ്കിലും പാര്‍ട്ടിയുടെ നിയന്ത്രണം കൈയാളാനുള്ള അണിയറനീക്കങ്ങള്‍ നടന്നിരുന്നു. താന്‍ എല്ലാവരെയും ഒരുപോലെ കാണുന്നയാളും പരിഗണിക്കുന്നയാളുമാണെന്ന പ്രതീതി ജനിപ്പിക്കാന്‍ ബിനോയ് വിശ്വത്തിനായി.
അന്തരിച്ച മുന്‍ സെക്രട്ടറി കാനം രാജേന്ദ്രനെ പിന്തുണച്ചിരുന്നവരെയും കാനം വിരുദ്ധരെയും ഒരുപോലെ കൈയിലെടുക്കാന്‍ ബിനോയ് വിശ്വത്തിനായി എന്നാണ് സമ്മേളനത്തിന്റെ ആകെത്തുക. വിഭാഗീയതയുമായി ആരും സമ്മേളനത്തിനു വരേണ്ടതില്ല എന്ന താക്കീത് നല്‍കുന്നതിലും അത് ഏറെക്കുറെ നടപ്പിലാക്കുന്നതിലും ബിനോയ് വിശ്വം വിജയിച്ചു.
രണ്ടു വര്‍ഷം മുമ്പ് മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവരുടെ പിന്തുണയോടെയാണു സംസ്ഥാന സെക്രട്ടറി പദത്തില്‍ ബിനോയ്ക്ക് എത്താനായത്. എന്നാല്‍ മറുവിഭാഗത്തെ ഒരിക്കലും പ്രകോപിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല . ബിനോയി വിശ്വത്തിനെതിരേ നിലപാടെക്കുന്നവരും പാര്‍ട്ടിയില്‍ കുറവല്ല എന്നതും ശ്രദ്ധേയമാണ്. സെക്രട്ടറിയുടെ ശൈലിക്കെതിരായുള്ള വിമര്‍ശനങ്ങള്‍ നല്കുന്ന സൂചനയിതാണ്.
കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍നിന്ന് അദ്ദേഹത്തിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍, വിശര്ശനങ്ങളെയെല്ലാം നേരിട്ട് പാര്‍ട്ടി സെക്രട്ടറിസ്ഥാനത്തു തുടരാനായത് ബിനോയി വിശ്വത്തിന് കരുത്തു പകരും.
മുന്‍ എംഎല്‍എയും കമ്യൂണിസ്റ്റ് നേതാവുമായ സി.കെ. വിശ്വനാഥന്- ഓമന ദമ്പതികളുടെ മകനായി 1955 നവംബര്‍ 25ന് വൈക്കത്ത് ജനനം. ബിഎ, എല്‍എല്‍ബി ബിരുദധാരിയാണ്. എഐഎസ്എഫിലൂടെ പൊതുരംഗത്തെത്തി.
നാദാപുരത്ത് നിന്ന് രണ്ടുതവണ നിയമസഭയിലെത്തി. 2006-11ല്‍ എല്‍ഡിഎഫ് മന്ത്രിസഭയില്‍ വനം, ഭവന മന്ത്രിയായിരുന്നു. ഷൈല പി. ജോര്‍ജാണ് ഭാര്യ. മക്കള്‍: രശ്മി ബിനോയ് (മാധ്യമപ്രവര്‍ത്തക), സൂര്യ ബിനോയ് (ഹൈക്കോടതി അഭിഭാഷക).
ജീവന് നിലയ്ക്കുംവരെ പ്രവര്‍ത്തിക്കുമെന്ന് കെ.ഇ. ഇസ്മായില്‍
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ആരോപണങ്ങള്‍ തള്ളി മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മായില്‍. താന്‍ എല്ലാക്കാലത്തും സിപിഐ പ്രവര്ത്തകന് ആണെന്നും ജീവന് നിലയ്ക്കുംവരെ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഇസ്മായില്‍ പ്രതികരിച്ചു.
സമ്മേളനത്തിന്റെ സമാപന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം.പാര്‍ട്ടി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും സസ്പെന്ഷന് പിന്‍വലിക്കുമോ എന്നകാര്യം നേതൃത്വമാണ് തീരുമാനിക്കുന്നതെന്നും ഇസ്മായില്‍ പറഞ്ഞു.
അതേസമയം, കെ. ഇ. ഇസ്മായിലിനെതിരേ രൂക്ഷവിമര്‍ശനമാണ് ബിനോയ് വിശ്വം ഉന്നയിച്ചത്. അദ്ദേഹം സസ്പെന്‍ഷനില്‍ ആയതിനാലാണ് സംസ്ഥാന സമ്മേളനത്തിലേക്ക് ക്ഷണിക്കാതിരുന്നത്. സിപിഐയുടെ സംഘടനാ തത്വം അറിയുന്ന ഏതൊരാള്‍ക്കും അത് മനസിലാകും.എന്നാല്‍ ഇത് വിവാദമാകുന്നതിന് പിന്നില്‍ മറ്റ് താത്പര്യങ്ങളുണ്ട്. ഇസ്മയില്‍ വേദിയില്‍ ഇരിക്കാന്‍ യോഗ്യനല്ല.
പാര്‍ട്ടിയെ നിരന്തരം കുറ്റപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ എന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ ആരോപണം. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍മേലുള്ള പൊതുചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴായിരുന്നു ഇസ്മയിലിനെ ബിനോയ് വിശ്വം വിമര്‍ശിച്ചത്. പന്ന്യന്‍ രവീന്ദ്രനും സി. ദിവാകരനും സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഒഴിവായി.
നേരത്തേ മുന്‍ എംഎല്‍എ ഇ.എസ്. ബിജിമോള്‍, ഇടുക്കി മുന്‍ ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്, തിരുവനന്തപുരത്ത് നിന്നുള്ള മീനാങ്കല്‍ കുമാര്‍, സോളമന് വെട്ടുകാട് എന്നിവരെയും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ബിനോയ് വിശ്വത്തെ അധിക്ഷേപിച്ച കമലാ സദാനന്ദനെയും കെ.എം. ദിനകരനെയും നിലനിര്‍ത്തുകയും ചെയ്തു.
അവസാന ദിനത്തിലും സര്‍ക്കാരിനു കടുത്ത വിമര്‍ശനം
ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനത്തിലുടനീളം സംസ്ഥാന സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. അവസാന ദിവസവും സ്ഥിതി മാറിയില്ല.
ഇന്നലെ നടന്ന പൊതു ചര്‍ച്ചയില്‍ വെള്ളാപ്പള്ളിക്കെതിരേ കടുത്ത വിമര്‍ശനമാണുയര്‍ന്നത്. നിരന്തരം വര്‍ഗീയത പ്രചരിപ്പിക്കുന്ന ഒരാള്‍ക്കുവേണ്ടി സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നുവെന്നായിരുന്നു ആലപ്പുഴയില്‍നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിമാരും മത്സരിച്ച് വെള്ളാപ്പള്ളിയെ പുകഴ്ത്തുന്നതില്‍ പ്രതിനിധികള്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി. വെള്ളാപ്പള്ളി നടേശനെ അകാരണമായി പുകഴ്ത്തേണ്ട ആവശ്യമില്ലെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
നേരത്തേ അയ്യപ്പസംഗമത്തിനെതിരേയും പോലീസ് അതിക്രമങ്ങള്‍ക്കെതിരേയും രൂക്ഷമായ ഭാഷയിലാണ് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നത്.
ന്യൂനപക്ഷങ്ങൾക്ക് അർഹതപ്പെട്ട നീതി നിഷേധിക്കുന്നു: മാർ ജോസഫ് പാംപ്ലാനി
കണ്ണൂർ: അർഹതപ്പെട്ട നീതിപൂർവമായ പല കാര്യങ്ങളിലും ന്യൂനപക്ഷങ്ങൾ അവഗണിക്കപ്പെടുന്നതായി തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ കത്തോലിക്ക എയ്ഡഡ് മേഖലയിലെ അധ്യാപകരോടു പുലർത്തുന്ന ഇരട്ടത്താപ്പിനും നീതിനിഷേധത്തിനുമെതിരേ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ, കോട്ടയം, തലശേരി അതിരൂപത വിദ്യാഭ്യാസ ഏജൻസികളുടെ സഹകരണത്തോടെ നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാതെ സർക്കാർ അടയിരിക്കുന്നത് അന്യായമാണ്. എയ്ഡഡ് മാനേജ്മെന്റുകളെ അയിത്തം കല്പിച്ച് തിന്മയുടെ വക്താക്കളായി അവതരിപ്പിക്കുന്നു. ഇതര സമുദായങ്ങളിൽനിന്നു ഭിന്നമായി ക്രൈസ്തവ മാനേജ്മെന്റുകളുടെ അധ്യാപകർക്കു മാത്രം ഭിന്നശേഷി സംവരണത്തിന്റെ പേരിൽ ശന്പളം നൽകാതെ ഏഴു വർഷമായി തടഞ്ഞുവച്ചിരിക്കുന്നു. ഈ അന്യായം കണ്ടില്ലെന്നു നടിക്കാനാകില്ല. സ്കൂൾ വിഷയത്തിൽ എൻഎസ്എസ് നേടിയ സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമായിട്ടും വിധിയെ സർക്കാർ അംഗീകരിക്കുന്നില്ല.
ക്രൈസ്തവ സ്കൂളുകളുടെ ശന്പള വിഷയത്തിൽ നാലുമാസത്തിനകം തീരുമാനമെടുക്കണമെന്നു ഹൈക്കോടതി വിധിച്ച് ഒന്നര വർഷമായിട്ടും സർക്കാർ അനങ്ങുന്നില്ല. അന്യായത്തിന് അറുതി വരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തിപരമായി മുൻകൈയെടുത്ത് പരിഹാരം കാണണമെന്ന് ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.
സമരം വിജയിക്കുംവരെ സഭാനേതൃത്വം സമരക്കാർക്കൊപ്പം ഉണ്ടാകും. സർക്കാർ നടത്താൻ പോകുന്ന ന്യൂനപക്ഷ സംഗമത്തിൽ ആരെയൊക്കെയാണ് ഉൾപ്പെടുത്തുന്നതെന്ന് അറിയാത്തതിനാൽ മറുപടി പറയുന്നില്ലെന്ന് പിന്നീട് ചോദ്യത്തിന് മറുപടിയായി മാർ പാംപ്ലാനി വ്യക്തമാക്കി.
നിയമനങ്ങൾ ക്രമവത്കരിക്കണമെന്നും ജോലി ചെയ്യുന്നവർക്ക് വേതനത്തിന് അർഹതയുണ്ടെന്നും കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി പറഞ്ഞു. വർഷങ്ങളായി ചർച്ച നടത്തിയിട്ടും ഹൈക്കോടതിവിധി സർക്കാർ പാലിക്കാതെ വന്നതിനാലാണു സമരത്തിന് ഇറങ്ങേണ്ടിവന്നതെന്നും പ്രശ്നം പരിഹരിക്കണമെന്നും കണ്ണൂർ രൂപത കോർപറേറ്റ് മാനേജർ മോൺ. ക്ലാരൻസ് പാലിയത്ത് ആവശ്യപ്പെട്ടു. കുട്ടികളെ പഠിപ്പിക്കേണ്ട അധ്യാപകർ സമരത്തിനിറങ്ങേണ്ടി വന്നത് സർക്കാരിനു ഭൂഷണമല്ലെന്ന് കോട്ടയം അതിരൂപത ശ്രീപുരം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജോയി കട്ടിയാങ്കൽ പറഞ്ഞു.
തലശേരി അതിരൂപത കോർപറേറ്റ് മാനേജർ റവ. ഡോ. സോണി വർഗീസ് വടശേരിൽ പ്രസംഗിച്ചു. സ്റ്റേഡിയം കോർണറിൽനിന്ന് ആരംഭിച്ച പ്രതിഷേധ റാലി കാൾടെക്സ് ജംഗ്ഷൻ ചുറ്റി കളക്ടറേറ്റ് പടിക്കൽ സമാപിച്ചു.
ശബരിമല സ്വര്‍ണപ്പാളി: മഹസറും രജിസ്റ്ററും ഹാജരാക്കണമെന്നു ഹൈക്കോടതി
കൊച്ചി: ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ഇളക്കിയതു സംബന്ധിച്ച് ആറന്മുളയിലെ തിരുവാഭരണം കമ്മീഷണറുടെ ഓഫീസിലുള്ള മഹസറും രജിസ്റ്ററുകളും അടിയന്തരമായി പിടിച്ചെടുത്തു ഹാജരാക്കാന്‍ ദേവസ്വം വിജിലന്‍സ് ചീഫ് പോലീസ് സൂപ്രണ്ടിനു ഹൈക്കോടതി നിര്‍ദേശം നല്കി.
ദേവസ്വം ബോര്‍ഡ് ഹാജരാക്കിയ ഫയലുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണു നിര്‍ദേശം. ഇലക്ട്രോപ്ലേറ്റിംഗിനായി ചെന്നൈ ആമ്പട്ടൂരിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്കു കൊണ്ടുപോയ സ്വര്‍ണപ്പാളികള്‍ ഉടന്‍ തിരികെയെത്തിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ബോര്‍ഡ് കഴിഞ്ഞദിവസം അറിയിച്ചു. ഇളക്കിയ സ്വര്‍ണം ഉരുക്കി സയനൈഡ് ലായനിയില്‍ മുക്കിയിരിക്കുകയാണ്.
പാളികള്‍ 12 കഷണങ്ങളാക്കിയാണു പോളിഷിംഗ് നടക്കുന്നത്. ഈ രീതിയില്‍ കൊണ്ടുവന്നാല്‍ നഷ്ടമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി. മുന്‍ ഉത്തരവില്‍ ബോര്‍ഡ് ഭേദഗതി ചോദിച്ചെങ്കിലും കോടതി കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു.
ഫയലുകള്‍ പരിശോധിച്ചതില്‍ സംശയങ്ങള്‍ ഉയര്‍ന്നതിനാലാണിത്. സ്മാര്‍ട്ട് ക്രിയേഷന്‍സിനെയും സ്പോണ്‍സറായ ബംഗളൂരു ശ്രീരാമപുരത്തെ ഉണ്ണിക്കൃഷ്ണന് പോറ്റിയെയും കേസില്‍ കക്ഷിചേര്‍ത്തു.
ശബരിമല സ്പെഷല്‍ കമ്മീഷണറെ മുന്‍കൂട്ടി അറിയിക്കാതെ പാളികള്‍ ഇളക്കി കൊണ്ടുപോയതില്‍ സ്വമേധയാ എടുത്ത ഹര്‍ജിയാണ് ജസ്റ്റീസുമാരായ വി. രാജവിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് പരിഗണിക്കുന്നത്.
തീര്‍പ്പു കല്‍പ്പിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ വിഷയത്തില്‍ സിവില്‍ കോടതി തീര്‍പ്പു കല്‍പ്പിക്കണമെന്ന് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരുടെ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റർ വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ
പാലാ: ആതുര ചികിത്സാരംഗത്ത് ആറു വര്‍ഷം പൂര്‍ത്തീകരിക്കുന്ന പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നിര്‍മാണം പൂര്‍ത്തികരിച്ച മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ വൈകുന്നേരം 4.30നു നടക്കും.
സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വെഞ്ചരിപ്പിനു മുഖ്യകാര്‍മികത്വം വഹിക്കും. മന്ത്രി വി.എന്‍. വാസവന്, മന്ത്രി റോഷി അഗസ്റ്റിന് എന്നിവര്‍ ചേര്‍ന്ന് സെന്റര്‍ നാടിനു സമര്‍പ്പിക്കും.
തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.
ഷംഷാബാദ് രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും. എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, എംഎല്‍എമാരായ മാണി സി. കാപ്പന്, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും.
മാര്‍ സ്ലീവാ മെഡിസിറ്റി പാലാ പ്രവര്‍ത്തനം ആരംഭിച്ച് ആറു വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിനത്തിലാണ് കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനവും നടത്തുന്നത്. 2019 സെപ്റ്റംബര്‍ 14നു പ്രവര്‍ത്തനം തുടങ്ങിയ മാര്‍ സ്ലീവാ മെഡിസിറ്റിക്ക് ചുരുങ്ങിയ കാലത്തിനുള്ളില്‍ മധ്യതിരുവതാംകൂറിലെ പ്രമുഖ ആതുരശുശ്രൂഷാ കേന്ദ്രത്തിന്റെ പട്ടികയിലേക്ക് എത്താന്‍ സാധിച്ചു. 650 കിടക്കകളും 200ല്‍പ്പരം വിദഗ്ധ ഡോക്ടര്‍മാരും മാര്‍ സ്ലീവാ മെഡിസിറ്റിയുടെ പ്രത്യേകതയാണ്.
സാധാരണക്കാര്‍ക്കും അത്യാധുനിക കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആശുപത്രി സ്ഥാപകന്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ദീര്‍ഘവീക്ഷണത്തിലാണ് ആശുപത്രിയോടനുബന്ധിച്ചു പുതിയ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പൂര്‍ത്തിയായത്.
2024 മാര്‍ച്ച് 22ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേൽതട്ടിലാണ് കാന്‍സര്‍ കെയര്‍ റിസര്‍ച്ച് സെന്ററിന്റെ അടിസ്ഥാനശിലയുടെ ആശീര്‍വാദം നടത്തിയത്. ഒന്നര വര്‍ഷത്തിനുള്ളില്‍ തന്നെ ബഹുനില മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
പത്രസമ്മേളനത്തില്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ. ജോസഫ് കണിയോടിക്കല്‍, പ്രൊജക്ട്സ്, ഐടി, ലീഗല്‍ ആന്‍ഡ് ലെയ്സണ്‍ ഡയറക്ടര്‍ ഫാ. ജോസ് കീരഞ്ചിറ, ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ്, ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രമോഷന്‍സ് ഡയറക്ടര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍കോമഡോര്‍ ഡോ. പോളിന് ബാബു, ഓങ്കോളജി വിഭാഗം മേധാവി ഡോ. റോണി ബെന്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.
രാജ്യാന്തര നിലവാരത്തിലുള്ള റിസര്‍ച്ച് സെന്ററും കാന്‍സര്‍ രോഗത്തിനുള്ള സമ്പൂര്‍ണ ചികിത്സാ കേന്ദ്രവും
ഒരുലക്ഷത്തില്‍പ്പരം ചതുരശ്രഅടിയില്‍ രാജ്യാന്തര നിലവാരത്തിലുള്ള കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററാണ് ബഹുനില മന്ദിരത്തിലായി ഒരുങ്ങുന്നത്. അത്യാധുനിക യന്ത്രങ്ങളാണ് സെന്ററില്‍ സ്ഥാപിച്ചിരിക്കുന്നത്. 2026 ജനുവരി ആദ്യം പൂര്‍ണതോതില്‍ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കും.
മുതിര്‍ന്നവരുടെയും കുട്ടികളുടെയും കാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്ന മെഡിക്കല്‍ ഓങ്കോളജി, ഹെമറ്റോ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന് ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്, സ്റ്റെം സെല്‍ ആന്‍ഡ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ്, കാര്‍ - ടി സെല്‍ തെറാപ്പി യൂണിറ്റ്, പാലിയേറ്റീവ് ഓങ്കോളജി, ഓങ്കോ ന്യൂട്രീഷന്‍, സൈക്കോ ഓങ്കോളജി, റീ ഹാബിലിറ്റേറ്റീവ് ഓങ്കോളജി എന്നിവയ്ക്കു പുറമേ കാന്‍സര്‍രോഗ ഗവേഷണ പരിപാടികളും 14 മള്‍ട്ടിഡിസിപ്ലിനറി കാന്‍സര്‍ ക്ലിനിക്കുകളും പ്രവര്‍ത്തനം തുടങ്ങും.
റേഡിയേഷന് ചികിത്സയ്ക്കുള്ള വിദേശനിര്‍മിത ലിനാക്, പെറ്റ് സിറ്റി - സ്കാന്‍, ഗാമാ കാമറ അഥവാ സ്പെക്ട് സ്കാന്‍ മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള അഫെറേസീസ് മെഷീന് ആന്‍ഡ് ക്രയോ പ്രിസര്‍വേഷന്‍ യൂണിറ്റ് എന്നിവയും ഉടന്‍ പ്രവര്‍ത്തനസജ്ജമാകും.
ഒക്ടോബര്‍ ആദ്യം പെറ്റ് സി സിറ്റി, സ്പെക്ട് മെഷീനുകള്‍ ഉപയോഗിച്ചുള്ള ചികിത്സകളും കീമോതെറാപ്പി ചികിത്സകളും പുതിയ കെട്ടിടത്തില്‍ ആരംഭിക്കും. നവംബര്‍ ആദ്യവാരം ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റിന്റെ പ്രവര്‍ത്തനവും, 2026 ജനുവരി ആദ്യം റേഡിയേഷന് ഓങ്കോളജി ചികിത്സകളും പുതിയ കെട്ടിടത്തില്‍ ആരംഭിക്കും.
15 മുതല്‍ 21 വരെ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഏഴു വരെ മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റർ സന്ദര്‍ശിക്കുന്നതിനും വിശദീകരണങ്ങള്‍ സഹിതം പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്നതിനും അവസരം ക്രമീകരിച്ചിട്ടുണ്ട്.
ചെത്തിപ്പുഴ ആശുപത്രിക്ക് എന്‍എബിഎച്ച് ആറ് എഡീഷന് അക്രഡിറ്റേഷന് പദവി
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്ക് ഇന്ത്യയിലെ ആദ്യ എന്‍എബിഎച്ച് ആർ അക്രഡിറ്റേഷന് പദവി ലഭിച്ചു. ആരോഗ്യസേവനങ്ങളിലെ ഗുണമേന്മയെ ആസ്പദമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കുന്ന പ്രത്യേക അംഗീകാരമാണിത്.
ഗുണമേന്മയുള്ള പരിചരണം, രോഗീസുരക്ഷ തുടങ്ങിയവയെ പ്രധാന അടിസ്ഥാനമാക്കി നൂറിലധികം ഗുണമേന്മാ മാനദണ്ഡങ്ങള്‍ കൈവരിക്കുകയും അറുനൂറ്റി അന്‍പതോളം മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്നിവ നടപ്പില്‍ വരുത്തുകയും ചെയ്യുന്ന ആശുപത്രികള്‍ക്ക് മാത്രമാണ് ഈ പദവി ലഭ്യമാവുന്നത്.
നാഷണല്‍ അക്രിഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ അധികൃതര്‍ ഏറ്റവും പുതിയ ആറാമത് എഡീഷന് മാര്‍ഗരേഖകള്‍ ഉപയോഗിച്ച് നടത്തിയ സൂക്ഷ്മപരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഹോസ്പിറ്റലിന് ഈ പദവി ലഭിച്ചത്.
2016 മുതല്‍ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്ക് എന്‍എബിഎച്ച് അംഗീകാരം ലഭ്യമായിട്ടുണ്ട്. മുപ്പത്തിഏഴിലധികം ഡിപ്പാര്‍ട്ടുമെന്റുകളും നൂറ്റിഇരുപത്തിയാഞ്ചിലധികം ഡോക് ടർമാരും ആയിരത്തോളം ആരോഗ്യപ്രവർത്തകരും സേവനം ചെയ്യുന്ന ഈആശുപത്രിയിലെ ക്വാളിറ്റി മാനേജ്മെന്റ് റിവ്യു കമ്മിറ്റിയാണ് അംഗീകാരത്തിനാവശ്യമായ മുന്നൊരുക്കങ്ങളുടെ ഏകോപനം സാധ്യമാക്കിയത്.
ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജയിംസ് പി കുന്നത്ത്, അസോ. ഡയറക്ടർമാരായ ഫാ. ജോഷി മുപ്പതില്‍ച്ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോസ് പുത്തന്‍ചിറ, മെഡിക്കല്‍ അഡ്മിനിട്രേറ്റര്‍ ഡോ. എന്‍ രാധാകൃഷ്ണന്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. തോമസ് സഖറിയ, ഡോ. പ്രഫ. ഷൈലാ ഐപ്പ് വര്‍ഗീസ്, ക്വാളിറ്റി മാനേജര്‍ ബിജി മാത്യു, പി.എം.ദേവിക, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ നേട്ടത്തിന് പിന്നില്‍ നേതൃത്വം നല്കി.
കെഎസ്ആർടിസിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത രംഗത്തെ വലിയ സ്ഥാപനമായ കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുന്നത് ഭാവനാ സന്പന്നമായ നേതൃത്വത്തിന്റെയും അർപ്പണ മനോഭാവത്തോടെ അക്ഷീണം പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കപ്പെട്ട കെഎസ്ആർടിസി പ്രതിദിന വരുമാനത്തിലും റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്.
മുടങ്ങിക്കിടന്ന പല സർവീസുകളും പുനരാരംഭിച്ചതും വരുമാന വർധനവിന് സഹായകമായി. കെഎസ്ആർടിസി ആരംഭിച്ച വിനോദസഞ്ചാര പാക്കേജുകൾ, ഡ്രൈവിംഗ് സ്കൂൾ തുടങ്ങി എല്ലാ സേവനവും ലളിതവും സുതാര്യവുമായിരുന്നു. ഇത് കെഎസ്ആർടിസിയുടെ ജനപ്രീതി വർധിപ്പിച്ചതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വിജിൽ തിരോധാനം: നിര്‍ണായക വഴിത്തിരിവ്; അസ്ഥികള്‍ കണ്ടെത്തി
കോഴിക്കോട്: ആറുവര്ഷംമുന്പ് കാണാതായ എലത്തൂര്‍ സ്വദേശി കെ.ടി. വിജിലിന്റെ കേസില്‍ വന്‍ വഴിത്തിരിവ്. സരോവരത്തെ ചതുപ്പില്‍ നടത്തിയ തെരച്ചിലില്‍ വിജിലിന്റേതെന്ന് കരുതുന്ന അസ്ഥികള്‍ പോലീസ് കണ്ടെത്തി.
തലയോട്ടി ഒഴികെയുള്ള എല്ലിന്റെ ഭാഗങ്ങളാണു കിട്ടിയത്. 53 അസ്ഥികള്‍ കിട്ടിയതില്‍ ഉള്‍പ്പെടും. വിജിലിനെ കെട്ടിത്താഴ്ത്തിയ കല്ലുകളും കിട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വിജിലിന്റെ ഒരു ഷൂ ചതുപ്പില്‍നിന്നു കണ്ടെത്തുകയും ഫോറന്‍സിക് വിഭാഗത്തിനു കൈമാറുകയും ചെയ്തിട്ടുണ്ട്.
2019 മാര്‍ച്ച് 24നു കാണാതായ വിജിലിനെ കണ്ടെത്താനുള്ള രണ്ടാം ഘട്ട അന്വേഷണത്തിലാണു നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. പ്രതികളെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ പോലീസിനു വൈരുദ്ധ്യം തോന്നി. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍നിന്നു കുറ്റം സമ്മതിക്കുകയായിരുന്നു.
വിജിലിന്റെ മൃതശരീരം സരോവരം ചതുപ്പില്‍ കുഴിച്ചുമൂടിയതായി സുഹൃത്തുക്കള്‍ മൊഴി നല്‍കുകയായിരുന്നു. അമിതമായി ലഹരി ഉപയോഗിച്ചതിനാല്‍ വിജില്‍ മരിച്ചെന്നും തുടര്‍ന്ന് സരോവരം വാഴത്തുരുത്തി ഭാഗത്ത് കുഴിച്ചുമൂടിയെന്നും കേസിലെ പ്രതികളും വിജിലിന്റെ സുഹൃത്തുക്കളുമായ വാഴാത്തിരുത്തി കുളങ്ങരക്കണ്ടി മീത്തല്‍ കെ.കെ. നിഖില്‍, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ ദീപേഷ് എന്നിവര്‍ പോലീസിനോടു പറഞ്ഞു.
ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ചതുപ്പില്‍ പരിശോധന നടത്തിയത്.അറസ്റ്റിലായ പ്രതികളുടെ പോലീസ് കസ്റ്റഡി കാലാവധി ഇന്നലെ വൈകുന്നേരം അഞ്ചിന് അവസാനിക്കാനിരിക്കെയാണ് അസ്ഥികള്‍ കണ്ടെത്തിയത്.
ഏഴടിയോളം താഴ്ചയുള്ള ചതുപ്പില്‍നിന്ന് വെള്ളം പമ്പ് ചെയ്തു വറ്റിച്ച് പന്തീരാങ്കാവ് സ്വദേശി മഠത്തില്‍ അബ്ദുൾ അസീസിനെയും സംഘത്തെയും ഉപയോഗിച്ച് പോലീസ് നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടാംഘട്ട തിരച്ചിലിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍വാങ്ങിയത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി പ്രതികള്‍ വിജിലിന്റെ അസ്ഥികള്‍ ഒഴുക്കിയെന്ന് മൊഴി നല്കിയ വരയ്ക്കല്‍ ബീച്ചില്‍ പ്രതികളുമായി പോലീസ് തെളിവെടുപ്പുനടത്തി.
ടൗണ്‍ സബ്ബ് ഡിവിഷന് അസി.കമ്മീഷണര്‍ ടി.കെ. അഷ്റഫിന്റെയും എലത്തൂര്‍ ഇന്‍സ്പെക്ടര്‍ കെ.ആര്. രഞ്ജിത്തിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.
തഹസില്‍ദാര്‍, ഫോറന്‍സിക് വിദഗ്ധര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കണ്ടെത്താന്‍ മായ, മര്‍ഫി എന്നീ പോലീസ് നായ്ക്കളെയും പരിശോധനയ്ക്കായി സ്ഥലത്തെത്തിച്ചിരുന്നു.
മാർ ജോർജ് പുന്നക്കോട്ടിൽ നവതിനിറവിൽ
കോതമംഗലം: കോതമംഗലം രൂപത മുൻ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ ഇന്നു നവതിയിലേക്ക് പ്രവേശിക്കുന്നു.
നവതിക്ക് ആരംഭം കുറിച്ച് മാർ ജോർജ് പുന്നക്കോട്ടിൽ ഇന്നു വൈകുന്നേരം ഏഴിന് സെന്റ് ജോർജ് കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിക്കും.
വികാരി ജനറാൾമാരായ മോൺ. പയസ് മലേക്കണ്ടത്തിൽ, മോൺ. വിൻസെന്റ് നെടുങ്ങാട്ട് എന്നിവർ സഹകാർമികരാകും. നവതി സ്മാരകമായി സെന്റ് ജോർജ് കത്തീഡ്രലിൽ ആരംഭിക്കുന്ന ചികിത്സാ സഹായനിധി ഇ.വി.എം. ഗ്രൂപ്പ് ചെയർമാൻ ഇ.എം. ജോണി ഉദ്ഘാടനം ചെയ്യും. വികാരി റവ. ഡോ. മാത്യു കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിക്കും
വിൻസന്റ് ഡി പോൾ സൊസൈറ്റി ദേശീയ കൗൺസിൽ സമ്മേളനത്തിനു തുടക്കം
കൊച്ചി: സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി ദേശീയ കൗൺസിലിന്റെ 71 -ാം വാർഷികസമ്മേളനം എറണാകുളം ആശീർഭവനിൽ തുടങ്ങി. വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
ദേശീയ കൗൺസിൽ പ്രസിഡന്റ് ബ്രദർ ജൂഡ് മംഗൾരാജ് അധ്യക്ഷത വഹിച്ചു. വരാപ്പുഴ സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ബ്രദർ റോക്കി രാജൻ, ഫാ. ജോസഫ് ആരോഗ്യ ജയകുമാർ, മോൺ. ക്ലീറ്റസ് പറമ്പിലോത്ത്, ബ്രദർ ജോസഫ് പാണ്ഡ്യൻ, ബ്രദർ സാന്റിയാഗോ എന്നിവർ പ്രസംഗിച്ചു.
സൊസൈറ്റിയുടെ നിയമാവലിയുടെ മലയാളം പരിഭാഷ പ്രകാശനം ചെയ്തു. വിശുദ്ധ കുർബാനയും ബൈബിൾ പ്രതിഷ്ഠയുമുണ്ടായിരുന്നു. മൂന്നു ദിവസത്തെ ദേശീയ സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നായി 130 ഓളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
രാജ്യത്തു 88 രൂപതകളിലായി 6738 കോൺഫറൻസുകളും 66,676 സജീവ അംഗങ്ങളും സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിക്കുണ്ട്. 128.95 കോടി രൂപയുടെ കാരുണ്യ പ്രവർത്തനങ്ങൾ കഴിഞ്ഞ സാമ്പത്തികവർഷത്തിൽ നടപ്പാക്കിയെന്ന് ഭാരവാഹികൾ അറിയിച്ചു.
അജിത്കുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസ്: സ്റ്റേ തുടരും
കൊച്ചി: എഡിജിപി എം.ആര്. അജിത്കുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിന്മേലുള്ള ഹൈക്കോടതി സ്റ്റേ തുടരും.
അജിത്കുമാറിനെതിരേ തുടര്‍നടപടിക്കു നിര്‍ദേശിച്ച് വിജിലന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ നീക്കാന്‍ ഹര്‍ജി സമര്‍പ്പിക്കാവുന്നതാണെന്ന് കോടതി സര്‍ക്കാരിനെ അറിയിച്ചു.
കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം നീക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. ഹര്‍ജിയില്‍ കക്ഷിചേരാന്‍ അപേക്ഷ നല്കിയ മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
വിജിലന്‍സിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരേ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നും കോടതി ഇടപെടലുണ്ടാകണമെന്നുമാണ് സത്യവാങ്മൂലത്തിലെ ആവശ്യം.
എംഎല്‍എയായിരിക്കെ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര പി. നാഗരാജ് നല്കിയ പരാതിയിലാണു മജിസ്ട്രേറ്റ് കോടതി തുടര്‍നടപടികള്‍ക്കു നിര്‍ദേശിച്ചത്. ഹര്‍ജി 18ന് വീണ്ടും പരിഗണിക്കും.
നേതാക്കളുടെ സ്വത്തിനെക്കുറിച്ച് അന്വേഷിക്കണം: അനിൽ അക്കര
തൃശൂർ: സിപിഎം നേതാക്കളായ എം.കെ. കണ്ണൻ, എ.സി. മൊയ്തീൻ എന്നിവരുടെ കോടികളുടെ സന്പാദ്യത്തെക്കുറിച്ചു ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കണമെന്നു എഐസിസി അംഗം അനിൽ അക്കര.
ഈ ആവശ്യമുന്നയിച്ച് ഇൻകം ടാക്സ് കമ്മീഷണർക്കും സംസ്ഥാന വിജിലൻസ് ഡയറക്ടർക്കും കത്തു നൽകി. ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് സിപിഎം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടിൽനിന്നു കണ്ടെത്തിയ അഞ്ചു കോടിയെക്കുറിച്ച് അന്വേഷിക്കണം.
ലൈഫ് മിഷൻ അഴിമതിയിൽ എ.സി. മൊയ്തീൻ അനധികൃതമായി വിദേശപണം കൈപ്പറ്റി. യുഎഇ കോണ്‍സുലേറ്റ് ഫിനാൻസ് ഓഫീസർ ആയിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിനെ ചോദ്യംചെയ്താൽ ഇതേക്കുറിച്ചു തെളിവു ലഭിക്കും. തെളിവുകൾ അന്വേഷണഘട്ടത്തിൽ ഹാജരാക്കുമെന്നും അനിൽ അക്കര പറഞ്ഞു.
സൂക്ഷിച്ചോ, അടപടലം കൊണ്ടുപോകും!!; വാട്സാപ് ഹാക്ക് ചെയ്യപ്പെടാം
കൊച്ചി: സംസ്ഥാനത്ത് വാട്സാപ് അക്കൗണ്ട് ഹാക്ക് ചെയ്തുള്ള തട്ടിപ്പ് വര്‍ധിച്ചതോടെ ജാഗ്രതാനിര്‍ദേശവുമായി സൈബര്‍ പോലീസ്. വ്യക്തിഗതവിവരങ്ങള്‍ കൈക്കലാക്കുന്ന തട്ടിപ്പുസംഘങ്ങൾ ആള്‍മാറാട്ടം നടത്തി സാമ്പത്തികതട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണു വാട്സാപ് അക്കൗണ്ടുകളില്‍ ടു സ്റ്റെപ്പ് വെരിഫിക്കേഷന് ചെയ്യണമെന്ന മുന്നറിയിപ്പുമായി സൈബര്‍ പോലീസ് രംഗത്തെത്തിയത്.
ഹാക്ക് ചെയ്യുന്നത് സാധാരണക്കാരുടെ വാട്സാപ്
തട്ടിപ്പുസംഘം പലപ്പോഴും സാധാരണക്കാരുടെ വാട്സാപ് അക്കൗണ്ട് ഹാക്ക് ചെയ്ത് അവരുടെ ഫോണിലോ ലാപ്ടോപ്പുകളിലോ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കും. ഈ സമയം രജിസ്റ്റര്‍ ചെയ്ത ഫോണ്‍നമ്പറിലേക്ക് ഒടിപി സന്ദേശം ലഭിക്കും. തുടര്‍ന്ന് തട്ടിപ്പുസംഘം തന്നെ ഫോണ്‍ വിളിച്ച് വിശ്വാസം നേടിയെടുത്തോ ഫോണിലെ എസ്എംഎസ് മനസിലാക്കിയോ ഒടിപി കൈക്കലാക്കും. ടു സ്റ്റെപ്പ് വെരിഫിക്കേഷന് സാധ്യമാക്കിയിട്ടില്ലാത്തവരുടെ വാട്സാപ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ കൂടുതലായും ഹാക്ക് ചെയ്യപ്പെടുന്നത്. പലപ്പോഴും അക്കൗണ്ട് ഹാക്ക് ചെയ്തതായി ആദ്യം മനസിലാകില്ല.
തട്ടിപ്പുകാര്‍ ഫോണിന്റെയും വാട്സാപ് അക്കൗണ്ടിന്റെയും നിയന്ത്രണം സ്വന്തമാക്കുന്നതോടെ അക്കൗണ്ട് ലോഗ്ഔട്ട് ആകും. ഈ പ്രശ്നം പരിഹരിക്കാനുള്ള ആദ്യശ്രമമായി ഇര വാട്സാപ് ഡിലീറ്റ് ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കും.
ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്ന സാധാരണക്കാര്‍ക്ക് വരുന്ന ഒടിപി സന്ദേശം തട്ടിപ്പുകാര്‍ തെറ്റായി പലവട്ടം നല്‍കുന്നതിലൂടെ വാട്സാപ്പിന്റെ സുരക്ഷാസംവിധാനമായ ഒടിപി ജനറേറ്റ് ചെയ്യുന്നത് രണ്ടു സെക്കന്‍ഡില്‍ തുടങ്ങി 12 മുതല്‍ 24 മണിക്കൂര്‍ വരെ തടസപ്പെടും. ഈ സമയത്ത് തട്ടിപ്പുസംഘം ആള്‍മാറാട്ടം നടത്തി പണം ആവശ്യപ്പെട്ടുള്ള വ്യാജസന്ദേശങ്ങള്‍ ഇരയുടെ കോൺടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് അയയ്ക്കും. പുതിയ തട്ടിപ്പിനുള്ള എപികെ ലിങ്കുകളും മറ്റും ലിസ്റ്റിലുള്ളവര്‍ക്ക് തുടര്‍ച്ചയായി അയയ്ക്കും ചെയ്യും.
ഇതു ശ്രദ്ധിക്കാം
ഹാക്കിംഗ് തടയാനായി വാട്സാപ് സെറ്റിംഗ്സിലുള്ള 2 സ്റ്റെപ്പ് വെരിഫിക്കേഷന് സജ്ജമാക്കുക. ഒടിപി മറ്റാരുമായും പങ്കുവയ്ക്കരുത്. അജ്ഞാത സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുത്. അജ്ഞാത ലിങ്കുകളിലും എപികെ ഫയിലുകളിലും യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുത്.
ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പടെയുള്ള തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെടുകയോ ഇരയാകുകയോ ചെയ്താല്‍ ഉടന്‍തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെട്ടോ https://cybercrime.gov.in എന്ന സൈറ്റ് മുഖേനയോ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.
വാഴയിൽ വിളങ്ങാൻ കുടുംബശ്രീ
സീമ മോഹന്‍ലാല്‍
കൊച്ചി: വാഴയില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനൊരുങ്ങി കുടുംബശ്രീ. വാഴപ്പഴത്തിൽനിന്നുള്ള ഐസ്ക്രീം, ലോ ഫാറ്റ് ചിപ്സ്, സിറപ്പ്, കൊഴുപ്പ് കുറഞ്ഞ യോഗര്‍ട്ട്, ഗ്ലൈസെമിക് ഇന്‍ഡെക്സ് കുറഞ്ഞ പാസ്ത, നൂഡില്‍സ്, ഏത്തയ്ക്ക തൊലി അച്ചാര്‍, വാഴപ്പിണ്ടി അച്ചാര്‍ തുടങ്ങി വ്യത്യസ്തമായ വിഭവങ്ങളാണ് കുടുംബശ്രീ അടുത്ത മാസം വിപണിയിലെത്തിക്കുന്നത്.
പുതുമയുള്ള ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ തൃച്ചിയിലെ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബനാനയില്‍ (എന്‍ആര്‍സിബി)നിന്ന് സാങ്കേതികവിദ്യയും കുടുംബശ്രീ സ്വന്തമാക്കി. കയറ്റുമതിക്കടക്കം 25 സാങ്കേതികവിദ്യകളാണ് കുടുംബശ്രീ വാങ്ങിയത്.
വാഴപ്പഴ വിളവെടുപ്പിനുള്ള തയാറെടുപ്പുകള്‍, പാകപ്പെടുത്തല്‍, പാക്കിംഗ്, സ്റ്റോറേജ് എന്നിവയ്ക്കുള്ള സാങ്കേതികവിദ്യകളാണ് കയറ്റുമതിക്കായി സ്വന്തമാക്കിയിട്ടുള്ളത്. പ്രാദേശിക- വിദേശ മാര്‍ക്കറ്റുകളില്‍ വാഴയിലയുടെ വിപണനത്തിനും സാങ്കേതികവിദ്യകള്‍ വാങ്ങിയിട്ടുണ്ട്.
ഓരോ ജില്ലയിലെയും പ്രോജക്ട് മാനേജര്‍മാര്‍ക്കും ബ്ലോക്ക് കോ- ഓഡിനേറ്റര്‍മാര്‍ക്കും കുടുംബശ്രീ സംരംഭകര്‍ക്കും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിനുള്ള പരിശീലനം എന്ആര്സിബിയില് തുടങ്ങി.
ഇവരാണു പിന്നീട് കുടുംബശ്രീ അംഗങ്ങളെ പരിശീലിപ്പിക്കുന്നത്. പരിശീലനം ലഭിച്ച അംഗങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ ഉത്പന്നങ്ങളുടെ സംരംഭങ്ങള്‍ തുടങ്ങാന്‍ കുടുംബശ്രീ സാമ്പത്തികസഹായം നല്‍കും.
കുടംബശ്രീയുടെ വാഴയിൽനിന്നുള്ള മൂല്യവർധിത ഉത്പനങ്ങൾക്ക് ആഗോള വിപണി കണ്ടെത്താനും ഗുണഭോക്താക്കൾക്കു പരമാവധി വരുമാനം ഉറപ്പാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോ. എസ്. ഷാനവാസ് പറഞ്ഞു.
ഉത്പന്നങ്ങള്‍
വാഴപ്പഴത്തില്‍നിന്ന് വിനാഗിരി, സോസ്, മധുര ചട്നി, അച്ചാര്‍, വൈന്‍, ബനാന ജ്യൂസ്, സിപ് അപ്, വാഴപ്പിണ്ടി സൂപ്പ് മിക്സ്, ബേബി ഫുഡ്, ഫ്രൂട്ട് ബാര്‍, ബനാന കുറുക്ക്, ന്യൂട്രി ബാര്‍, ബ്രഡ്, പിസ, കുക്കീസ്, വാഴപ്പൂവില്നിന്ന് ഹെല്‍ത്ത് മിക്സ്, ഐസ്ക്രീം മിക്സ് എന്നിവയാണു വിപണിയിലെത്തുന്നത്.
ഹൃദയപൂർവം വന്ദേഭാരത് ... കൊല്ലത്തുനിന്ന് ഒരു ജീവൻരക്ഷാ ദൗത്യം
കൊല്ലം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ കൊല്ലത്തുനിന്നൊരു ജീവൻ രക്ഷാദൗത്യം. അഞ്ചൽ ഏരൂർ കരുകോൺ സ്വദേശിനിയായ 13വയസുകാരിയെയാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വന്ദേഭാരതിൽ എറണാകുളത്തേക്ക് വിജയകരമായി എത്തിച്ചത്.
തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലാണ് പെൺകുട്ടി ആദ്യം ചികിത്സയിൽ കഴിഞ്ഞിരുന്നത്. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ലിസി ആശുപത്രി അധികൃതർ നിർദേശിച്ചിരുന്നത്.
അനുയോജ്യമായ ഹൃദയം ലഭിക്കുന്ന മുറയ്ക്ക് വിവരം അറിയിക്കാമെന്ന് ഇവിടത്തെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ പണം സ്വരൂപിക്കാനുള്ള തിരക്കിലുമായിരുന്നു.ഇതിനിടയിലാണു ഹൃദയശസ്ത്രക്രിയയ്ക്കുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായി ഇന്നലെ ഉച്ചയോടെ അറിയിപ്പ് കുട്ടിയുടെ രക്ഷിതാക്കൾക്ക് എത്തിയത്.
എയർ ആംബുലൻസിന്റെ സഹായം തേടിയെങ്കിലും കിട്ടാതെ വന്നതോടെയാണു ട്രെയിൻ മാർഗം എറണാകുളത്തേക്കു പോകാൻ കുടുംബം തീരുമാനിക്കുന്നത്. തുടർന്ന് വീട്ടുകാർ ജനപ്രതിനിധികൾ അടക്കമുള്ളവരുടെ സഹായം തേടി.
എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ അടിയന്തര ഇടപെടലിനെത്തുടർന്നാണ് മാതാപിതാക്കൾക്കും പെൺകുട്ടിക്കുമായി വന്ദേഭാരത് എക്സ്പ്രസിൽ യാത്രാസൗകര്യം ഒരുക്കിയത്. ഇന്നലെ വൈകുന്നേരം 4.55ന് തിരുവനന്തപുരം- മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് കൊല്ലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെത്തി. അതിനു മുമ്പുതന്നെ ഇവർക്ക് സുരക്ഷിതമായി ട്രെയിനിൽ കയറുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സ്റ്റേഷൻ അധികൃതരും റെയിൽവേ സംരക്ഷണസേനയും ഒരുക്കിയിരുന്നു.
കുട്ടിയും രക്ഷിതാക്കളും രാത്രി ഏഴോടെ എറണാകുളത്ത് എത്തി. അവിടെനിന്നു കുട്ടിയെ ലിസി ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള സൗകര്യവും റെയിൽവേ അധികൃതർ ക്രമീകരിച്ചിരുന്നു.
സുമനസുകളുടെ സഹായത്തോടെയാണ് നിർധന കുടുംബം ശസ്ത്രക്രിയയ്ക്കുള്ള പണം സ്വരൂപിച്ചത്. വാഹനാപകടത്തെത്തുടര്‍ന്നു മസ്തിഷ്ക മരണം സംഭവിച്ച നെടുമ്പാശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം ബില്‍ജിത്ത് ബിജു(18) വിന്റെ ഹൃദയമാണ് പെൺകുട്ടിയിൽ തുടിക്കുക.
ഗൈനക് സർജൻമാരുടെ ദേശീയ സമ്മേളനത്തിനു തുടക്കം
തൃശൂർ: രാജ്യത്തെ ഗൈനക് സർജൻമാരുടെ രണ്ടാം ദേശീയസമ്മേളനം സോവ്സിക്കോണ് - 25 തൃശൂരിൽ തുടങ്ങി. ജൂബിലി മിഷൻ മെഡിക്കൽ കോളജിലും പുഴയ്ക്കൽ ലുലു കണ്വൻഷൻ സെന്ററിലുമായാണു സമ്മേളനം.
ഗൈനക്കോളജിയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളെ നേരിടാൻ ഡോക്ടർമാരെ പ്രാപ്തരാക്കാനും നൂതനചികിത്സകൾ പരിചയപ്പെടുത്താനുമായി ഇന്നലെ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ശില്പശാല സംഘടിപ്പിച്ചു.
വജൈനൽ സർജറി, കോസ്മെറ്റിക് ഗൈനക്കോളജി എന്നീ വിഷയങ്ങളിൽ നടന്ന ശിൽപ്പശാലയുടെ ഉദ്ഘാടനം ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ നിർവഹിച്ചു. സോവ്സി ദേശീയ പ്രസിഡന്റ് ഡോ. വി.പി. പൈലി അധ്യക്ഷത വഹിച്ചു.
സോവ്സി സംസ്ഥാന പ്രസിഡന്റ് ഡോ. എൻ.ആർ. റീന, സംസ്ഥാനസെക്രട്ടറി ഡോ. എം. ദീപ്തി, സോവ്സിക്കോണ് ജനറൽ കണ്‍വീനർ ഡോ. എം.വേണുഗോപാൽ, ജൂബിലി മിഷൻ മെഡിക്കൽ കോളജ് അസി. ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കളിവളപ്പിൽ, സിഇഒ ഡോ. ബെന്നി ജോസഫ്, പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.
രാജ്യത്തുനിന്നും വിദേശത്തുനിന്നുമായി 500 ഡോക്ടർമാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. രാജ്യത്തെ വിവിധ മെഡിക്കൽ കോളജുകളിൽനിന്നുമായി മുന്നോറോളം പിജി വിദ്യാർഥികളും എത്തിയിട്ടുണ്ട്.
ഇന്നു വൈകിട്ട് ഏഴിന് ലുലു കണ്വെൻഷൻ സെന്ററിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ രാജ്യത്തെ മുതിർന്ന ഗൈനക് സർജൻമാരായ ഡോ. എച്ച്.പി. പട്നായിക്, ഡോ. പി.സി. മഹാപത്ര, ഡോ. രാജേന്ദ്ര സരോഗി എന്നിവരെ ആദരിക്കും.
പോലീസിനെതിരേയുള്ള ആക്ഷേപം; സർക്കാർ നിലപാട് സ്വീകരിക്കാത്തതിൽ പോലീസ് സേനയിൽ അതൃപ്തി
റെനീഷ് മാത്യു
കണ്ണൂർ: ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പോലീസ് സേനയെ അടച്ചാക്ഷേപിക്കുന്ന മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും എതിരേ അതൃപ്തി പ്രകടിപ്പിച്ച് പോലീസ് അസോസിയേഷനുകൾ.
ഇടതു-വലതു ചേരിയിലുള്ള പോലീസ് സംഘടനകൾ തങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് അതൃപ്തി പ്രകടിപ്പിക്കുന്ന ചർച്ചകൾ നടത്തുന്നത്. പോലീസിനെ അടച്ചാക്ഷേപിക്കുന്പോൾ സർക്കാർ നിലപാട് വ്യക്തമാക്കാത്തതും പോലീസ് ഗ്രൂപ്പുകളിൽ ചർച്ചയാകുന്നുണ്ട്.
പോലീസിനെതിരേയുള്ള പരാതികളെ കേരള പോലീസിന്റെ മികവുകൾ നിരത്തിയാണു പ്രതിരോധിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ പോലീസിനെതിരേ പോലീസ് കംപ്ലയിന്റ് അഥോറിറ്റിക്കു മുന്നിൽ വരുന്ന പരാതികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്നു പോലീസ് അസോസിയേഷൻ പറയുന്നുണ്ട്.
2014ൽ 671 പരാതികൾ വന്നിട്ടുണ്ടെങ്കിലും 2024ൽ 94 പരാതികൾ മാത്രമാണ് വന്നിട്ടുള്ളത്. ഒരു വർഷം ആറുലക്ഷം എഫ്ഐആർ ഇടുന്നതിനൊപ്പം 30 ലക്ഷം പരാതികൾ പരിഹരിക്കുന്ന കേരള പോലീസ് ഇന്ത്യയിലെ മികച്ച പോലീസ് സേനയാണെന്നും അസോസിയേഷന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.
ഈ പോലീസ് സംവിധാനത്തെ താറടിച്ച് കാണിക്കാനാണ് ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പോലീസിനെ ആക്രമിക്കുന്നതെന്നും കേരള പോലീസ് അസോസിയേഷൻ വ്യക്തമാക്കുന്നുണ്ട്.
പോലീസിനെതിരേ വാർത്തകൾ നല്കുന്ന മാധ്യമങ്ങൾ ബഹിഷ്കരിക്കാനുള്ള ചർച്ചകളും വാട്സാപ്പ് ഗ്രൂപ്പുകളിൽ സജീവമാണ്. കുന്നംകുളം സംഭവത്തിന്റെ പേരിൽ പോലീസിനെയാകെ അടച്ചാക്ഷേപിച്ചുള്ള വിമർശനം അപകടകരമാണെന്നും അസോസിയേഷനുകൾ ആരോപിക്കുന്നു.
നിയമസഭാ സമ്മേളനം: രാഹുലിന് അയോഗ്യതയില്ലെന്ന് സണ്ണി ജോസഫ്
കൊച്ചി: എംഎല്‍എ എന്നനിലയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഒരു അയോഗ്യതയുമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
തീരുമാനം അദ്ദേഹത്തിന്റേതാണ്. സംരക്ഷണം നല്കേണ്ടതു സ്പീക്കറാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ അച്ചടക്കനടപടി പാര്‍ട്ടിനേതൃത്വം യോജിച്ചെടുത്തതാണ്.
കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട 25ഓളം നേതാക്കളുമായി താനും പ്രതിപക്ഷനേതാവും ആശയവിനിമയം നടത്തിയശേഷമാണ് അത്തരമൊരു തീരുമാനമെടുത്തത്. ആ തീരുമാനത്തെ കോണ്‍ഗ്രസിന്റെ ഒരു ഘടകവും ചോദ്യം ചെയ്തിട്ടില്ല. ആരും ആക്ഷേപവും ഉന്നയിച്ചിട്ടില്ല. ആരുടെയും പൂര്‍ണനിയന്ത്രണത്തില്‍ അല്ലാത്ത സമൂഹമാധ്യമങ്ങള്‍ അത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ജിത്ത് ബിജുവിന്റെ അവയവങ്ങളെല്ലാം ദാനം ചെയ്തു
കൊച്ചി: വാഹനാപകടത്തില്‍ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച മല്ലുശേരി സ്വദേശി ബില്‍ജിത്ത് ബിജുവിന്റെ (18) അവയവങ്ങളെല്ലാം ദാനം ചെയ്തു കുടുംബം.
അങ്കമാലി- ആലുവ ദേശീയപാതയില്‍ കഴിഞ്ഞ രണ്ടിനുണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് ഒന്‍പതു ദിവസമായി അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബില്‍ജിത്ത് കഴിഞ്ഞദിവസമാണു മരിച്ചത്.
മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. ഏഴ് അവയവങ്ങളാണ് ദാനം ചെയുന്നത്. അങ്കമാലി എല്‍എഫ് ആശുപത്രയില്‍ അവയവദാനത്തിനു വേണ്ട തുടര്‍ക്രമീകരണങ്ങള്‍ ചെയ്തുവരികയാണ്.
കാലടി ആദിശങ്കര എന്‍ജിനിയറിംഗ് കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് ബില്‍ജിത്. അച്ഛന്: ബിജു, അമ്മ: ലിൻഡ, സഹോദരന്: ബിവേല്.
ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോ. സംസ്ഥാന സമ്മേളനം തൃശൂരിൽ
തൃശൂർ: കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം തൃശൂരിൽ ഇന്നാരംഭിക്കും. രാവിലെ 10ന് എഴുത്തച്ഛൻ സമാജം ഹാളിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.ആർ. സുരേഷ്കുമാർ അധ്യക്ഷത വഹിക്കും. പ്രതിനിധിസമ്മേളനം റവന്യൂമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ധനസഹായവിതരണവും ഗുഡ് സർവീസ് എൻട്രി നേടിയവരെ ആദരിക്കലും ഡോ. ആർ. ആടലരശൻ നിർവഹിക്കും. .
കടകംപള്ളിക്ക് എതിരേയുള്ള പരാതി പോലീസ് കമ്മീഷണർക്ക് കൈമാറി
തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരേ സംസ്ഥാന പോലീസ് മേധാവിക്കു ലഭിച്ച പരാതി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കു കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ പ്രാഥമിക പരിശോധന തുടങ്ങി.
ആരോപണം ഉന്നയിച്ച ഇരയായ യുവതിയുടെ മൊഴിയെടുക്കുമോ എന്നു വ്യക്തമല്ല. പോലീസ് മൊഴിയെടുപ്പിൽ ഇര ആരോപണത്തിൽ ഉറച്ചു നിന്നാൽ കേസെടുക്കേണ്ടി വരും.
തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റും പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം. മുനീറാണ് പരാതിക്കാരൻ.
കടകംപള്ളി മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്നാണ് സ്ത്രീയുടെ വെളിപ്പെടുത്തൽ. മന്ത്രിമന്ദിരത്തിൽ ശിപാർശയുമായി എത്തിയ യുവതിയോടു മഴകോട്ട് ഇട്ട് തന്റെ അടുത്തേക്കു വരാൻ പറയുന്ന ഓഡിയോ സന്ദേശവും കൈമാറിയിരുന്നു.
പരാതിക്കാരി നേരിട്ടു പരാതിയോ മൊഴിയോ നൽകിയാൽ മാത്രം കേസെടുത്ത് അന്വേഷണം നടത്തിയാൽ മതിയെന്നായിരുന്നു പോലീസിന്റെ ആദ്യ നിലപാട്.
വാട്ടര്‍ മെട്രോ മുംബൈയിലേക്ക്
കൊച്ചി: കൊച്ചി മാതൃകയില്‍ മുംബൈയില്‍ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നതിനുള്ള വിശദ പദ്ധതിറിപ്പോര്‍ട്ട് തയാറാക്കാന്‍ കെഎംആര്‍എല്‍ 4.4 കോടി രൂപയുടെ കരാര്‍ നേടി. മഹാരാഷ്ട്ര സര്‍ക്കാരില്‍നിന്നു കരാര്‍ നേടിയതിലൂടെ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനത്തില്‍ ദേശീയതലത്തില്‍ സുപ്രധാന ചുവടുവയ്പ് നടത്തിയിരിക്കുകയാണ് കൊച്ചി മെട്രോ.
മുംബെ മെട്രോപൊളിറ്റന്‍ പ്രദേശം മുഴുവന്‍ ഉള്‍പ്പെടുത്തി വയ്തര്ണ, വസായ്, മനോരി, താനേ, പനവേല്‍, കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടര്‍ മെട്രോ സര്‍വീസ് തുടങ്ങുന്നതിനാണ് കെഎംആര്‍എലിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. ആദ്യപടിയായി കെഎംആര്‍എലിന്റെ കണ്‍സള്‍ട്ടന്‍സി വിഭാഗം സാധ്യതാപഠന റിപ്പോര്‍ട്ട് തയാറാക്കി നല്‍കിയിരുന്നു.
ഇനി ഡിപിആര്‍ തയാറാക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെ ഡിപിആര്‍ സമര്‍പ്പിക്കും. അടുത്ത വര്‍ഷം ആദ്യംതന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണു ശ്രമം.
250 കിലോമീറ്റര്‍ നീണ്ട ജലപാതകളില്‍ 29 ടെര്‍മിനലുകളും പത്തു റൂട്ടുകളും ഉള്‍പ്പെടുത്തിയാണ് വാട്ടര്‍ മെട്രോ നടപ്പാക്കുക. കനാലും കായലും കടലും പോര്‍ട്ട് വാട്ടറും ഉള്‍പ്പെടുന്ന മേഖലയില്‍ വാട്ടര്‍ മെട്രോ നടപ്പാക്കുന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ തയാറാക്കുകയെന്ന വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്വമാണു കൊച്ചി മെട്രോ ഏറ്റെടുത്തിരിക്കുന്നതെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.
കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത അഥോറിറ്റിയുടെ നിര്‍ദേശപ്രകാരം 11 സംസ്ഥാനങ്ങളിലെയും കേന്ദ്രപ്രദേശങ്ങളിലെയും 18 വ്യത്യസ്ത നഗരങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കാനുള്ള സാധ്യതാപഠനവും കെഎംആര്‍എല്‍ നടത്തിവരുന്നു.
പാറ്റ്ന, ശ്രീനഗര്‍ എന്നിവിടങ്ങളിലെ സാധ്യതാ പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞു. അഹമ്മദാബാദ്, ഗോഹട്ടി എന്നിവിടങ്ങളിലെ റിപ്പോര്‍ട്ട് ഈ മാസം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ആർദ്ര കേരളം പുരസ്കാരം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരം 2023-24 ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു.
ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്കാരം നൽകുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻഗണനാ പട്ടിക തയാറാക്കിയത്.
ആർദ്രകേരളം പുരസ്കാരം 2023-24ന് അർഹരായ ജില്ലാ പഞ്ചായത്ത്/ കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത്/ ഗ്രാമപഞ്ചായത്തുകൾ ചുവടെ:
സംസ്ഥാനതല ഒന്നാം സ്ഥാനം
1. ഗ്രാമ പഞ്ചായത്ത് വെള്ളിനേഴി, പാലക്കാട് ജില്ല (10 ലക്ഷം രൂപ)
2. ബ്ലോക്ക് പഞ്ചായത്ത് പള്ളുരുത്തി, എറണാകുളം ജില്ല (10 ലക്ഷം രൂപ)
3. ജില്ലാ പഞ്ചായത്ത് ഇടുക്കി ജില്ല (10 ലക്ഷം രൂപ)
4. മുനിസിപ്പാലിറ്റി ഗുരുവായൂർ മുനിസിപ്പാലിറ്റി, തൃശൂർ ജില്ല (10 ലക്ഷം രൂപ)
5. മുനിസിപ്പൽ കോർപ്പറേഷൻ തിരുവനന്തപുരം (10 ലക്ഷം രൂപ).
സംസ്ഥാനതല രണ്ടാം സ്ഥാനം
1. ഗ്രാമ പഞ്ചായത്ത് മണീട്, എറണാകുളം ജില്ല (7 ലക്ഷം രൂപ)
2. ബ്ലോക്ക് പഞ്ചായത്ത് നീലേശ്വരം, കാസർഗോഡ് ജില്ല (5 ലക്ഷം രൂപ)
3. ജില്ലാ പഞ്ചായത്ത് പത്തനംതിട്ട ജില്ല (5 ലക്ഷം രൂപ)
4. മുനിസിപ്പാലിറ്റി മട്ടന്നൂർ മുനിസിപ്പാലിറ്റി, കണ്ണൂർ ജില്ല (5 ലക്ഷം രൂപ)
5. മുനിസിപ്പൽ കോർപ്പറേഷൻ കൊല്ലം (5 ലക്ഷം രൂപ).
സംസ്ഥാനതല മൂന്നാം സ്ഥാനം
1. ഗ്രാമ പഞ്ചായത്ത് നൂൽപ്പുഴ, വയനാട് ജില്ല (6 ലക്ഷം രൂപ)
2. ബ്ലോക്ക് പഞ്ചായത്ത് ചേളന്നൂർ, കോഴിക്കോട് ജില്ല (3 ലക്ഷം രൂപ)
3. ജില്ലാ പഞ്ചായത്ത് കണ്ണൂർ ജില്ല (3 ലക്ഷം രൂപ)
4. മുനിസിപ്പാലിറ്റി കൽപ്പറ്റ മുനിസിപ്പാലിറ്റി, വയനാട് ജില്ല (3 ലക്ഷം രൂപ).
ജില്ലാ തലം ഗ്രാമ പഞ്ചായത്ത് അവാർഡ്
തിരുവനന്തപുരം: ഒന്നാം സ്ഥാനം കരകുളം (അഞ്ചുലക്ഷം രൂപ), രണ്ടാം സ്ഥാനം കൊല്ലയിൽ (മൂന്നുലക്ഷം രൂപ), മൂന്നാം സ്ഥാനം ആനാട് (രണ്ടുലക്ഷം രൂപ)
കൊല്ലം: ഒന്നാം സ്ഥാനം ആലപ്പാട് (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം ശൂരനാട് സൗത്ത് (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം പനയം (2 ലക്ഷം രൂപ)
പത്തനംതിട്ട: ഒന്നാം സ്ഥാനം ഏഴംകുളം (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം കൊടുമൺ (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം കോയിപ്പുറം (2 ലക്ഷം രൂപ)
ആലപ്പുഴ: ഒന്നാം സ്ഥാനം പാണാവള്ളി (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം വീയപുരം (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം തുറവൂർ (2 ലക്ഷം രൂപ).
കോട്ടയം: ഒന്നാം സ്ഥാനം വാഴൂർ (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം കാണക്കാരി (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം വെളിയന്നൂർ (2 ലക്ഷം രൂപ).
ഇടുക്കി: ഒന്നാം സ്ഥാനം രാജകുമാരി (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം കരിങ്കുന്നം (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം കുടയത്തൂർ (2 ലക്ഷം രൂപ)
എറണാകുളം: ഒന്നാം സ്ഥാനം രായമംഗലം (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം പൈങ്ങോട്ടൂർ (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം കീഴ്മാട് (2 ലക്ഷം രൂപ).
തൃശൂർ: ഒന്നാം സ്ഥാനം കാറളം (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം കൊടകര (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം മണലൂർ (2 ലക്ഷം രൂപ),
പാലക്കാട്: ഒന്നാം സ്ഥാനം പെരുവാമ്പ (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം പൂക്കോട്ടുകാവ് (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം കരിമ്പ (2 ലക്ഷം രൂപ).
മലപ്പുറം: ഒന്നാം സ്ഥാനം വഴിക്കടവ് (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം ചാലിയാർ (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം പോത്തുകല്ല് (2 ലക്ഷം രൂപ).
കോഴിക്കോട്: ഒന്നാം സ്ഥാനം കാക്കൂർ (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം പനങ്ങാട് (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം ചക്കിട്ടപാറ (2 ലക്ഷം രൂപ).
വയനാട്: ഒന്നാം സ്ഥാനം ഇടവക (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം മുട്ടിൽ (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം മൂപ്പൈനാട് (2 ലക്ഷം രൂപ)
കണ്ണൂർ: ഒന്നാം സ്ഥാനം കോട്ടയം (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം കതിരൂർ (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം അഞ്ചരക്കണ്ടി (2 ലക്ഷം രൂപ)
കാസർഗോഡ്: ഒന്നാം സ്ഥാനം കയ്യൂർ-ചീമേനി (5 ലക്ഷം രൂപ), രണ്ടാം സ്ഥാനം കിനാനൂർ-കരിന്തളം (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം ബെല്ലൂർ (2 ലക്ഷം രൂപ).
പുലിയൂര് മാര്‍ ഈവാനിയോസ് ലോ കോളജില്‍ അധ്യയനവര്‍ഷ ഉദ്ഘാടനം
പുലിയൂര്: മാര്‍ ഈവാനിയോസ് ലോ കോളജില്‍, പഞ്ചവത്സര ബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി കോഴ്സുകളുടെ 2025-26 അധ്യയന വര്‍ഷത്തെ ഉദ്ഘാടനം നടത്തി.
കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോകനാഥ് ബെഹ്റ ഉദ്ഘാടനം നിര്‍വഹിച്ചു. ടെക്നോളജി പഠിച്ച തനിക്ക് നിയമം നടപ്പാക്കാനുള്ള ചുമതല കിട്ടിയപ്പോള്‍ അതിനുവേണ്ടി നിയമം പഠിച്ചയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞു.
മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ് ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പോസ് അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോബ് കല്ലുവിളയില്‍, ഡയറക്ടര്‍ ഫാ. റോബര്‍ട്ട് പാലവിളയില്‍, പ്രിന്‍സിപ്പല്‍ ഡോ. ഗിരീഷ് കെ. പിള്ള, പിടിഎ അംഗം ജയന് എടക്കാട് എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങില്‍ അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ്: പ്രത്യേക സംഘം അന്വേഷിക്കും
കൊച്ചി: നടന് സൗബിന് ഷാഹിര്‍ പ്രതിയായ ‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പുകേസ് പ്രത്യേക സംഘം അന്വേഷിക്കും.
എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ലത്തീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുക. എറണാകുളം ഡിസിപി വിനോദ് പിള്ളയ്ക്കാണു മേല്‍നോട്ട ചുമതല. നിലവില്‍ കേസ് അന്വേഷിക്കുന്ന സൗത്ത് എസിപി രാജ്കുമാറും അന്വേഷണസംഘത്തിലുണ്ട്.
പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന് ഡിജിപിയെ സമീപിച്ചിരുന്നു. ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ലാഭവിഹിതം വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് സൗബിന് ഷാഹിറിനെ നേരത്തെ മരട് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതികള്‍ക്കു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ജിസിസി നയം ഉടൻ: മുഖ്യമന്ത്രി
കൊച്ചി: രാജ്യാന്തരതലത്തിലുള്ള ഗ്ലോബൽ കേപ്പബിലിറ്റി സെന്റര്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി ഈ വര്‍ഷംതന്നെ സംസ്ഥാനം ഗ്ലോബൽ കേപ്പബിലിറ്റി സെന്റര്‍ (ജിസിസി) നയം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കേരള ഐടിയും ഇറ്റി ജിസിസി വേള്‍ഡ് ഡോട്ട് കോമും സംയുക്തമായി സംഘടിപ്പിച്ച ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ മേധാവികളുമായി നടത്തിയ റൗണ്ട് ടേബിള്‍ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ജിസിസി തുടങ്ങാന്‍ ആഗ്രഹിക്കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഇളവുകള്‍ നല്‍കും. നിലവില്‍ 40 ജിസിസികളാണു കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. അത് 120 ആക്കി ഉയര്‍ത്തുകയാണു ലക്ഷ്യം. 2030 ആകുമ്പോഴേക്കും 40,000 തൊഴിലവസരം രണ്ടുലക്ഷമാക്കി ഉയര്‍ത്തുകയാണു ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ അടിസ്ഥാനസൗകര്യം, ലോകോത്തര ഐടി പാര്‍ക്കുകള്‍, ജീവിതസാഹചര്യം എന്നിവ നേരിട്ടു മനസിലാക്കുന്നതിന് വ്യവസായ പ്രതിനിധികളെ മുഖ്യമന്ത്രി ക്ഷണിച്ചു. ഐടി സെക്രട്ടറി സീറാം സാംബശിവ റാവു, സംസ്ഥാന ഐടി ഉന്നതാധികാര സമിതി വൈസ് ചെയര്മാന് എസ്.ഡി. ഷിബുലാല്‍, വിവിധ കമ്പനി മേധാവികള്‍ എന്നിവർ പ്രസംഗിച്ചു.
ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ദമ്പതീധ്യാനം 26 മുതൽ
മുരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ദമ്പതികൾക്കായി പ്രത്യേക ആന്തരികസൗഖ്യ ദമ്പതീധ്യാനം 26നു രാവിലെ ഒന്പതുമുതൽ 28 വരെ നടത്തുമെന്നു ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു.
ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. മാത്യു തടത്തിൽ, ഫാ. ആന്റണി പയ്യപ്പിള്ളി, ഫാ. ഷിജോ നെറ്റിയാങ്കൽ തുടങ്ങിയവർ ധ്യാനം നയിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 50 ദമ്പതികൾക്കുമാത്രം പ്രവേശനം.
ദമ്പതികളുടെ കൂടെവരുന്ന കുട്ടികൾക്കു പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്. ധ്യാനം ബുക്ക് ചെയ്യാൻ 9447785548, 9496167557 നമ്പറിൽ വിളിക്കണം.
പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടം ജീവനൊടുക്കി
പുൽപ്പള്ളി: മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് ഭൂതാനംകുന്ന് വാർഡ് അംഗവും കോണ്‍ഗ്രസ് മുള്ളൻകൊല്ലി മണ്ഡലം വൈസ് പ്രസിഡന്റുമായ ജോസ് നെല്ലേടം (55) ജീവനൊടുക്കി. വിഷംകഴിച്ച് കൈഞരന്പ് മുറിച്ച ശേഷം കുളത്തിൽ ചാടിയതായാണ് പ്രാഥമിക വിവരം. ഉടനെ പരിസരവാസികൾ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബത്തേരി താലുക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. സംസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് പട്ടാണിക്കുപ്പ് ഉണ്ണീശോപള്ളിയിൽ നടക്കും. ഭാര്യ: ഷീജ കൊച്ചുപുരയിൽ പെരിക്കല്ലൂർ കുടുംബാംഗം.
മക്കൾ: അനീഷ (ദുബായ്), ആദർശ് (ബംഗളൂരു). സഹോദരങ്ങൾ: ലില്ലി പാലനിൽക്കുംതടത്തിൽ പാടിച്ചിറ, സിസിലി കാര്യപ്ര വെള്ളമുണ്ട, ചിന്നമ്മ ബംഗളൂരു, ജോണി കടന്പൂർ, ഫാ. മാത്യു (ബേബി സിഎംഐ പൂഞ്ച് കാഷ്മീർ), സജി ബംഗളൂരു.
കോണ്‍ഗ്രസ് മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാം വാർഡ് പ്രസിഡന്റ് മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചനെ പോർച്ചിൽ കാറിന് അടിയിൽ സ്ഫോടകവസ്തുക്കളും കർണാടക നിർമിത മദ്യവും വച്ചശേഷം പോലീസിൽ വിവരം നൽകി കേസിൽ കുടുക്കിയ സംഭവത്തിൽ ആരോപണവിധേയനായിരുന്നു ജോസ് നെല്ലേടം.
ഈ കേസിൽ നിരപരാധിയായ തങ്കച്ചൻ 17 ദിവസം ജയിൽവാസം അനുഭവിക്കുകയും ചെയ്തു. തനിക്കേതിരേ നടന്ന ഗൂഢാലോചനയിൽ ജോസിനും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിലെ ഉന്നതരടക്കം ചിലർക്കും പങ്കുണ്ടെന്നു തങ്കച്ചൻ പരസ്യമായി ആരോപിച്ചിരുന്നു.