സെഞ്ചുറിയുമായി ചാപ്മാൻ; ന്യൂസിലൻഡിന് വന്പൻ സ്കോർ
Saturday, March 29, 2025 8:07 AM IST
നാപിയർ: പാക്കിസ്ഥാനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് വന്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 344 റൺസാണ് എടുത്തത്.
സെഞ്ചുറി നേടിയ മാർക് ചാപ്മാന്റെയും അർധ സെഞ്ചുറി നേടിയ ഡാരൽ മിച്ചല്ലിന്റെയും മുഹമ്മദ് അബ്ബാസിന്റെയും മികവിലാണ് കിവീസ് കൂറ്റൻ സ്കോർ എടുത്തത്. ചാപ്മാൻ 132 റൺസ് എടുത്തു. 113 പന്തിൽ 13 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു ചാപ്മാന്റെ ഇന്നിംഗ്സ്.
മിച്ചൽ 76 റൺസും അബ്ബാസ് 52 റൺസും എടുത്തു. ന്യൂസിലൻഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 50 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട കിവീസിനെ പിന്നീട് ഒത്തുച്ചേർന്ന ചാപ്മാൻ-മിച്ചൽ സഖ്യമാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 199 റൺസാണ് കൂട്ടിച്ചേർത്തത്.
സ്കോർ 249ൽ നിൽക്കെ മിച്ചൽ പുറത്തായെങ്കിലും ചാപ്മാൻ കിവീസിനെ മികച്ച സ്കോറിലെത്തിച്ചു. അവസാന ഓവറുകളിൽ വെടിക്കെറ്റ് ബാറ്റിംഗ് പുറത്തെടുത്ത മുഹമ്മദ് അബ്ബാസാണ് ന്യൂസിലൻഡിന്റെ സ്കോർ 340 കടത്തിയത്.
പാക്കിസ്ഥാന് വേണ്ടി ഇർഫാൻ ഖാൻ മൂന്ന് വിക്കറ്റെടുത്തു. ഹാരിസ് റൗഫും അകിഫ് ജാവേദും രണ്ട് വിക്കറ്റ് വീതവും നസീം ഷായും മുഹമ്മദ് അലിയും ഒരു വിക്കറ്റും എടുത്തു.
നിയമസഭ പാസാക്കിയ രണ്ട് ബില്ലുകൾക്ക് ഗവർണറുടെ അംഗീകാരം
Saturday, March 29, 2025 7:35 AM IST
തിരുവനന്തപുരം: നിയമസഭ പാസാക്കിയ രണ്ട് ധനബില്ലുകൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകാരം നൽകി.
ബഡ്ജറ്റിൽ പ്രഖ്യാപിച്ച നികുതി നിർദ്ദേശങ്ങൾ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്താനുള്ള ധനവിനിയോഗ ബിൽ, അടുത്ത സാമ്പത്തിക വർഷത്തെ സർക്കാരിന്റെ ചെലവുകൾക്കുള്ള ധനബിൽ എന്നിവയ്ക്കാണ് അംഗീകാരം.
വെള്ളിയാഴ്ച ഗോവയിലേക്ക് പോവും മുൻപാണ് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടത്. തിങ്കളാഴ്ച രാജ്ഭവനിൽ മടങ്ങിയെത്തും.
നിയമസഭ പാസാക്കിയ സർവകലാശാലാ നിയമഭേദഗതി ബില്ലുകളും സ്വകാര്യ സർവകലാശാലാ ബില്ലും ഇതുവരെ രാജ്ഭവനിൽ എത്തിച്ചിട്ടില്ല.
പത്താം ക്ലാസുകാരി ഗർഭിണിയായി: ബിരുദ വിദ്യാർഥിക്കെതിരേ കേസ്
Saturday, March 29, 2025 7:33 AM IST
ആലുവ: ആലുവയിലെ എയ്ഡഡ് സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനി ഗർഭിണിയായി. സംഭവത്തിൽ കുന്നുകര സ്വദേശിയായ ബിരുദ വിദ്യാർഥിക്ക് എതിരെ ആലുവ പോലീസ് കേസെടുത്തു.
സംഭവം നടന്നത് ആലങ്ങാട് പരിധിയിലാണെന്ന് വ്യക്തമായതിനെ തുടർന്ന് കേസ് ആലുവ വെസ്റ്റ് പോലീസിന് കൈമാറും. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ സ്കൂൾ അധികൃതരാണ് വെള്ളിയാഴ്ച വിവരം പോലീസിന് കൈമാറിയത്. പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെ പല സ്ഥലങ്ങളിലും വാടകയ്ക്ക് താമസിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴിയെടുത്ത് ആലുവ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
നവജാത ശിശുവിന്റെ മരണം കൊലപാതകം; മാതാവ് അറസ്റ്റിൽ
Saturday, March 29, 2025 7:31 AM IST
അടിമാലി: രാജകുമാരി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയെ മാതാവ് കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് രാജാക്കാട് പോലീസ് അറിയിച്ചു.
പ്രതി ജാർഖണ്ഡ് സ്വദേശിനിയായ പൂനം സോറനെ (21) പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
പൂനം സോറന്റെ ആദ്യ ഭർത്താവ് കഴിഞ്ഞ ഡിസംബറിൽ മരിച്ചു. അതിനുശേഷം ജാർഖണ്ഡ് സ്വദേശിയായ മോത്തിലാൽ മുർമുവിനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഗർഭിണിയാണെന്ന വിവരം യുവതി ഇയാളിൽനിന്ന് മറച്ചുവച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സുഖമില്ലെന്ന് പറഞ്ഞ് പൂനം ജോലിക്ക് പോയിരുന്നില്ല. ഇവർ ആരുമറിയാതെ പെൺകുഞ്ഞിനെ പ്രസവിച്ചശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം.
കുട്ടി ഉണ്ടായ കാര്യം അറിഞ്ഞാൽ ഇയാൾ ഉപേക്ഷിച്ചുപോകുമെന്ന് ഭയന്നാണ് കൃത്യം ചെയ്തതെന്ന് പൂനം സോറൻ പോലീസിന് മൊഴി നൽകി. വ്യാഴാഴ്ച ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് നായ്ക്കൾ കടിച്ചുവലിച്ച നിലയിൽ ശരീരാവശിഷ്ടം കണ്ടെത്തിയത്.
രാജാക്കാട് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ പൂനം സോറന്റെ കുഞ്ഞാണിതെന്ന് കണ്ടെത്തി. തുടർന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ചാലക്കുടിയിൽ വീണ്ടും പുലിയിറങ്ങി; വളർത്തു നായയെ ആക്രമിച്ചു
Saturday, March 29, 2025 8:10 AM IST
തൃശൂര്‍: ചാലക്കുടിയില്‍ ജനവാസമേഖലയിലിറങ്ങിയ പുലി വളർത്തു നായയെ ആക്രമിച്ചു. അന്നനാട് കുറവക്കാടവിലെ അമ്മിണിയമ്മയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി 10.30ന് പുലിയെത്തിയത്.
നായ കുരയ്ക്കുന്നത് കണ്ട് ജനലിലൂടെ നോക്കിയപ്പോൾ വളർത്തുനായെ പുലി ആക്രമിക്കുന്നതാണ് കണ്ടതെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാർ ബഹളം വച്ചതോടെ പുലി ഓടിമറഞ്ഞു. വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി.
കഴിഞ്ഞ ദിവസം ചാലക്കുടി പട്ടണ നടുവിലെ ജനവാസമേഖലയിൽ പുലി ഇറങ്ങിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ദേശീയപാതയിൽ നിന്നു നൂറു മീറ്റർ മാത്രം അകലെ അയിനിക്കാട്ടുമഠത്തിൽ ശങ്കരനാരായണന്റെ വീട്ടിലെ സിസിടിവിയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു.
തുടർന്ന് വനംവകുപ്പ് അധികൃതർ ഇവിടെ കൂട് സ്ഥാപിച്ചിരുന്നു. ഇതിനിടെയാണ് അന്നനാട് കുറവക്കാടവിൽ പുലിയെത്തിയത്.
ബ്രസീൽ ഫുട്ബോൾ ടീം പരിശീലകനെ പുറത്താക്കി
Saturday, March 29, 2025 6:45 AM IST
ബ്രസീലിയ: ബ്രസീൽ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഡോറിവൽ ജൂണിയറിനെ പുറത്താക്കി. അർജന്റീനയോട് ബ്രസീൽ 4-1 ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.
2024 ജനുവരിലാണ് ഡോറിവൽ ടീമിന്റെ പരിശീലക സ്ഥാനത്ത് എത്തുന്നത്. അദ്ദേഹത്തിന്റെ കീഴിൽ കളിച്ച 16 മത്സരങ്ങളിൽ നിന്ന് ഏഴു ജയം നേടാനെ ടീമിനു കഴിഞ്ഞിരുന്നുള്ളൂ. പുതിയ പരിശീലകനെ ഉടൻ നിയമിക്കുമെന്ന് ടീം മാനേജുമെന്റ് അറിയിച്ചു.
ഡിജിറ്റല്‍ അറസ്റ്റ്; വയോധിക ദമ്പതികൾ ജീവനൊടുക്കി
Saturday, March 29, 2025 6:39 AM IST
ബംഗളൂരു: ഡിജിറ്റല്‍ അറസ്റ്റ് ഭയന്ന് വയോധിക ദമ്പതികൾ ജീവനൊടുക്കി. ബെലഗാവിയിലെ ഖാനാപൂര്‍ സ്വദേശികളായ ഡീഗോ സന്താന് നസ്രേത്ത്(82), ഭാര്യ ഫ്ളാവിയ(79) എന്നിവരാണ് ജീവനൊടുക്കിയത്.
ഏതാനും ദിവസം മുന്‍പ് ഡല്‍ഹിയില്‍ നിന്ന് ടെലികോം വകുപ്പിലെ നോട്ടിഫിക്കേഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി സുമിത് ബിറ എന്നയാള്‍ തന്നെ ഫോണില്‍ വിളിച്ചതായി ഡീഗോ എഴുതിയതായി കരുതുന്ന കുറിപ്പില്‍ പറയുന്നു.
തന്റെ സിംകാര്‍ഡ് നിയമവിരുദ്ധമായ ചില പരസ്യങ്ങള്‍ക്ക് പണം അയക്കുന്നതിനും മോശം സന്ദേശങ്ങള്‍ അയക്കുന്നതിനും ഉപയോഗിച്ചെന്ന് പറഞ്ഞായിരുന്നു ഭീഷണി. തുടര്‍ന്ന് അനില്‍ യാദവ് എന്നയാളും ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി.
ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും ഇവര്‍ ശേഖരിച്ചു. 50 ലക്ഷത്തില്‍ അധികം രൂപ കൈമാറിയിട്ടും തട്ടിപ്പുകാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. സ്വര്‍ണം പണയംവെച്ച് 7.15 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും കുറിപ്പിലുണ്ട്.
ഭൂചലനം: മ്യാൻമറിന് സഹായവുമായി ഇന്ത്യ; 15 ടൺ അവശ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടു
Saturday, March 29, 2025 6:19 AM IST
ന്യൂഡൽഹി: ഭൂചലനമുണ്ടായ മ്യാൻമറിന് സഹായവുമായി ഇന്ത്യ. 15 ടൺ അവശ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടതായി അധികൃതർ പറഞ്ഞു. ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകൾ, സോളാർ ലാമ്പുകൾ, ജനറേറ്റർ സെറ്റുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയ സാധനങ്ങളാണ് അയച്ചത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും മ്യാൻമറിന് സഹായമെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിൽ 150 പേരോളം മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മ്യാൻമറിലും അയൽ രാജ്യമായ തായ്ലന്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോർട്ട്.
പ്രദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 11.50ഓടെയാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്ത ശക്തിയേറിയ ഭൂചലനം മ്യാൻമറിൽ അനുഭവപ്പെട്ടത്. പ്രഭവ സ്ഥാനം മ്യാൻമർ ആയിരുന്നെങ്കിലും ഒപ്പം തായ്ലന്റിലും ശക്തമായ പ്രകമ്പനമുണ്ടായി.
ഐഎസ്എൽ; പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം
Saturday, March 29, 2025 5:05 AM IST
ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. പോയിന്റ് നിലയിൽ ആദ്യ രണ്ട് സ്ഥാനക്കാരായ കോൽക്കത്ത മോഹൻ ബഗാനും എഫ്സി ഗോവയും നേരിട്ടു സെമിഫൈനലിൽ പ്രവേശിച്ചു.
മൂന്നു മുതൽ ആറു വരെ സ്ഥാനങ്ങളിലുള്ള നാലു ടീമുകളാണ് പ്ലേ ഓഫ് കളിച്ചു സെമി ബെർത്ത് ഉറപ്പിക്കാൻ പോരാടുന്നത്. ഇന്ന് നടക്കുന്ന ആദ്യ പ്ലേ ഓഫിൽ ബംഗളൂരു എഫ്സി ഹോം ഗ്രൗണ്ടിൽ മുംബൈ സിറ്റി എഫ്സിയെ നേരിടും.
30ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്പുർ എഫ്സിയെ നേരിടും. ഈ മത്സരങ്ങളിലെ വിജയികൾ സെമിഫൈനലിൽ ഗോവയ്ക്കും മോഹൻ ബഗാനും എതിരാളികളാവും. ഏപ്രിൽ രണ്ട്,മൂന്ന്,ആറ്,ഏഴ് തീയതികളിലാണ് രണ്ടുപാദ സെമിഫൈനലുകൾ നടക്കുന്നത്.
സെമിഫൈനൽ ഒന്നിലെയും സെമിഫൈനൽ രണ്ടിലെയും ജേതാക്കൾ ഏപ്രിൽ 12നു നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും.
വളാഞ്ചേരിയില്‍ എച്ച്ഐവി പടർന്ന സംഭവം; രക്തപരിശോധന ശനിയാഴ്ച മുതൽ
Saturday, March 29, 2025 4:51 AM IST
മലപ്പുറം: പത്ത് പേര്‍ക്ക് എച്ച്ഐവിബാധ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് രക്തപരിശോധന തുടങ്ങും. ആദ്യഘട്ടത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ രക്തമാണ് പരിശോധിക്കുക.
ലഹരി ഉപയോഗിക്കുന്നതിനായി സിറിഞ്ച് മാറി ഉപയോഗിച്ച പത്തുപേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. പത്ത് പേരില്‍ ഒരാള്‍ മാത്രമാണ് വളാഞ്ചേരി സ്വദേശിയെന്നും ബാക്കിയുള്ളവര്‍ പല സ്ഥലങ്ങളില്‍ ഉള്ളവരാണെന്നും നഗരസഭാ ചെയമാൻ പറഞ്ഞു.
എച്ച്ഐവി രോഗബാധിതരായ പത്ത് പേരും പ്രത്യേക നിരീക്ഷണത്തിൽ കഴിയുകയാണ്. ജില്ലയിൽ മറ്റ് ഭാഗങ്ങളിൽ രോഗ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. പരിശോധയ്ക്കൊപ്പം ബോധവത്ക്കരണം ശക്തമാക്കാനും അധികൃതർ തീരുമാനിച്ചു.
താരങ്ങളുടെ വാർഷിക കരാർ; ബിസിസിഐ യോഗം ഇന്ന്
Saturday, March 29, 2025 4:11 AM IST
ന്യൂഡൽഹി: ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാർ സംബന്ധിച്ചുള്ള നിർണായക തീരുമാനങ്ങൾ എടുക്കുന്നതിനായി ബിസിസിഐ യോഗം ഇന്ന് ചേരും. ഗോഹട്ടിയിൽ ചേരുന്ന യോഗത്തിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെയും നായകനെയും തീരുമാനിക്കും.
രോഹിത്തിനും കോഹ്ലിക്കും കരാർ പുതുക്കിനൽകുന്നതിൽ ബിസിസിഐയിൽ ഭിന്നതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. എ പ്ലസ് ഗ്രേഡിലുള്ള വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരിൽ ബുംറയൊഴികെയുള്ളവർക്ക് കരാർ പുതുക്കിനൽകുന്നതിലാണ് ഭിന്നത.
മൂന്നു ഫോർമാറ്റിലും മികച്ച പ്രകടനം നടത്തുന്നവരെയാണ് ഏഴുകോടി പ്രതിഫലമുള്ള എ പ്ലസ് ഗ്രേഡിലേക്ക് പരിഗണിക്കേണ്ടതെന്നാണ് ആവശ്യം. കഴിഞ്ഞതവണ ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യർക്ക് സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കരാർ ലഭിച്ചേക്കും.
ആഭ്യന്തരക്രിക്കറ്റിൽ മിന്നുംഫോമിലുള്ള കരുണ്‍ നായർക്ക് അവസരം നൽകുമെന്നും റിപ്പോർട്ടുണ്ട്. യോഗത്തിൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ചീഫ് സെലക്ടർ അജിത് അഗാർക്കർ, ഹെഡ് കോച്ച് ഗൗതം ഗംഭീർ എന്നിവർ പങ്കെടുക്കും.
സിനിമയെ സിനിമയായി കാണണം: രാജീവ് ചന്ദ്രശേഖർ
Saturday, March 29, 2025 3:11 AM IST
ന്യൂഡൽഹി: എമ്പുരാൻ വിവാദത്തിൽ പ്രതികരണത്തിന് ഇല്ലെന്നും സിനിമയെ സിനിമയായി കാണണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിനിമയെ സിനിമയായി കാണണമെന്നാണ് പാര്‍ട്ടി നിലപാട്.
സിനിമ ബഹിഷ്കരിക്കണം എന്ന് പറയുന്നതിനെപ്പറ്റി അറിയില്ല. വിവാദം ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ്. സിനിമ ബഹിഷ്കരിക്കണം എന്ന് പറയുന്നതിനെ പറ്റി അറിയില്ലെന്നും അതിനെ പറ്റി അത് പറയുന്നവരോട് ചോദിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റശേഷം ഡൽഹിയിൽ എത്തിയതായിരുന്നു അദ്ദേഹം.
വാഹനപരിശോധനയ്ക്കിടെ സിവിൽ പോലീസുകാരനെ ഇടിച്ചിട്ടു; ഗുരുതരപരിക്ക്
Saturday, March 29, 2025 2:24 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനപരിശോധനയ്ക്കിടെ സിവിൽ പോലീസുകാരനെ ബൈക്കിടിച്ചശേഷം പ്രതി കടന്നു കളഞ്ഞു. വിഴിഞ്ഞം സ്റ്റേഷനിലെ സിപിഒ രാകേഷിന് അപകടത്തിൽ ഗുരുതര പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി 8.25 ഓടെയായിരുന്നു സംഭവം. വിഴിഞ്ഞം എസ്എച്ച്ഒയുടെ നേതൃത്വത്തിൽ മറ്റൊരു വാഹനം പരിശോധിക്കുന്നതിനിടയിൽ എത്തിയ ബൈക്കിന് കൈ കാണിച്ചുവെങ്കിലും രണ്ടു പോലീസുകാരെ വെട്ടിച്ച് അമിതവേഗതയിലെത്തിയ ബൈക്ക് രാകേഷിനെ ഇടിച്ചുതെറിപ്പിച്ച് കടന്നു കളയുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഇടുപ്പ് ഭാഗത്ത് ഗുരുതര പരിക്കേൽക്കുകയും കൈയിൽ മുറിവേൽക്കുകയും ചെയ്തു. ഉടൻ തന്നെ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂക്ഷ നൽകിയശേഷം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇടിച്ചിട്ട വാഹനം തിരിച്ചറിയാനായി പ്രദേശത്തെ സിസിടിവി കാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
കോഴിക്കോട്ട് ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ സംഘർഷം; കടകൾ അടിച്ചുതകർത്തു
Saturday, March 29, 2025 4:13 AM IST
കോഴിക്കോട്: കോവൂർ ഇരിങ്ങാടൻപിള്ളിയിൽ രാത്രികാല കടകൾക്കെതിരായ ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ സംഘർഷം. കടകൾ പ്രവർത്തകർ അടിച്ചുതകർത്തു. രാത്രികാല കടകളുടെ മറവിൽ രാസലഹരി കച്ചവടമാണ് നടക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആരോപിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള പ്രധാനപ്പെട്ട റോഡാണ് കോവൂർ ബൈപ്പാസ്. ഈ റോഡിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുകയാണെന്നും നേതാക്കൾ ആരോപിച്ചു.
കഴിഞ്ഞ ദിവസം നാട്ടുകാർ രാത്രികാല കച്ചവടത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകനായ അശ്വിനെ കച്ചവടക്കാർ മർദിച്ചുവെന്ന് ആരോപിച്ചാണ് ഇന്ന് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്.
എന്നാൽ വലിയ തുക നിക്ഷേപിച്ച് തുടങ്ങിയ കടകൾ പെട്ടെന്ന് പ്രവർത്തനം അവസാനിപ്പിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വ്യാപാരികൾ.
കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച; അധ്യാപകന് ഉത്തരക്കടലാസ് നഷ്ടപ്പെടുത്തി
Saturday, March 29, 2025 1:08 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച. അധ്യാപകന്റെ കൈയില്‍നിന്ന് ഉത്തരക്കടലാസുകള്‍ നഷ്ടമായി. കേരള സര്‍വകലാശാലയിലെ 71 എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസാണ് അധ്യാപകന്റെ കൈയില്‍ നിന്ന് നഷ്ടപ്പെട്ടത്.
മൂല്യനിര്‍ണയത്തിനിടെയാണ് ഉത്തരക്കടലാസുകള്‍ കളഞ്ഞുപോയത്. പ്രൊജക്റ്റ് ഫിനാന്‍സ് പരീക്ഷയുടെ ഉത്തര കടലാസ് ആണ് നഷ്ടമായത്. ഏപ്രില്‍ ഏഴിന് വീണ്ടും പരീക്ഷ നടത്തുമെന്ന് വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പ് ലഭിച്ചു.
അഞ്ച് കോളജുകളിലെ ഉത്തരകടലാസുകളാണ് നഷ്ടപ്പെട്ടത്. പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ പലരും വിദേശത്താണ്. 2024 മേയ് മാസത്തില്‍ നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ഏഴാം തീയതി സ്പെഷ്യല്‍ പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് പലര്‍ക്കും ഇ-മെയില്‍ ലഭിച്ചിട്ടുണ്ട്.
കുടകിൽ കൂട്ടക്കൊല; ഭാര്യയെയും മകളെയും മാതാപിതാക്കളേയും കൊലപ്പെടുത്തിയ വയനാട് സ്വദേശി പിടിയില്‍
Saturday, March 29, 2025 12:27 AM IST
കൽപ്പറ്റ: കർണാടകയിലെ കുടകിൽ കൂട്ടകൊലപാതകം. ഭാര്യയെയും മകളെയും ഉൾപ്പെടെ നാലുപേരെ വയനാട് സ്വദേശിയായ യുവാവ് കൊലപ്പെടുത്തി. വയനാട് തിരുനെല്ലി സ്വദേശിയായ ഗീരിഷാണ് കൊല നടത്തിയത്.
ഗീരിഷിന്റെ ഭാര്യ മാഗി (30), മകൾ കാവേരി (5), ഭാര്യപിതാവ് കരിയ(75), മാതാവ് ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. വയനാട് തലപ്പുഴയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി. മദ്യലഹരിയിലാണ് യുവാവ് കൃത്യം നടത്തിയതെന്നാണ് സൂചന.
കുടകിലെ പൊന്നമ്പേട്ടിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കൃത്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊന്നമ്പേട്ട് പോലീസ് വെള്ളിയാഴ്ച വൈകുന്നേരം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
കൊല്ലത്ത് ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
Friday, March 28, 2025 11:55 PM IST
കൊല്ലം: മൺറോ തുരുത്തിൽ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.
തുമ്പുമുഖ ഭാഗത്ത് താമസിക്കുന്ന റാവുകുട്ടൻ (55 വയസ്) എന്നയാളാണ് അറസ്റ്റിലായത്. 15 ലിറ്റർ ചാരായവും, 50 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും ആണ് പിടിച്ചെടുത്തത്.
കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിനോദ് ആർ.ജി, ശ്രീകുമാർ ജി, പ്രിവന്റീവ് ഓഫീസർമാരായ ടി.ആർ.ജ്യോതി , അനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം, ആസിഫ് അഹമ്മദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക എന്നിവർ പങ്കെടുത്തു.
ഐപിഎൽ: സിഎസ്കെയുടെ കോട്ടയിൽ ആർസിബിക്ക് തകർപ്പൻ ജയം
Friday, March 28, 2025 11:29 PM IST
ചെന്നൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ ജയം. ചെന്നൈയിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർകിംഗ്സിനെ 50 റൺസിന് തോൽപ്പിച്ചു. ചെപ്പോക്കില്‍ 2008 നുശേഷം ആര്‍സിബി ആദ്യമായാണ് ആർസിബി ജയം സ്വന്തമാക്കിയത്.
ആർസിബി ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്സിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എടുക്കാനെ സാധിച്ചുള്ളു. രചിൻ രവീന്ദ്രയ്ക്കും എം.എസ് ധോണിയ്ക്കും രവീന്ദ്ര ജഡേജയ്ക്കും മാത്രമാണ് ചെന്നൈ നിരയിൽ തിളങ്ങാനായത്.
41 റൺസെടുത്ത രചിനാണ് സിഎസ്കെയുടെ ടോപ് സ്കോറർ. ധോണി 30 റൺസും ജഡേജ 25 റൺസും എടുത്തു. ധോണി പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ആർസിബിക്ക് വേണ്ടി ജോഷ് ഹേസൽവുഡ് മൂന്ന് വിക്കറ്റെടുത്തു. യഷ് ദയാലും ലിയാം ലിവിംഗ്സ്റ്റണും രണ്ട് വിക്കറ്റ് വീതവും ഭുവനേഷ്വർ കുമാർ ഒരു വിക്കറ്റും വീഴ്ത്തി.
ജയത്തോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 20 ഓവറില്‍ 197-7, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 145-9.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ആര്‍സിബി അര്‍ധസെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച നായകന് രജത് പാട്ടീദാറിന്റെയും അവസാന ഓവറില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ടിം ഡേവിഡിന്റെയും ബാറ്റിംഗ് കരുത്തിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സടിച്ചത്. 32 പന്തില്‍ 51 റണ്‍സെടുത്ത പാട്ടീദാറാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍.
വിരാട് കോലി 30 പന്തിൽ 31 റണ്‍സടിച്ചപ്പോള്‍ ഫില്‍ സാള്‍ട്ട് 16 പന്തില്‍ 32 റണ്‍സെടുത്തു. സാം കറനെറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്സ് അടക്കം 8 പന്തില്‍ 22 റണ്‍സടിച്ച ടിം ഡേവിഡാണ് ആര്‍സിബിയെ 196 റണ്‍സിലെത്തിച്ചത്. ചെന്നൈക്കായി നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റുമായി രണ്ടാം മത്സരത്തിലും തിളങ്ങിയപ്പോള്‍ മതീഷ പതിരാന രണ്ട് വിക്കറ്റെടുത്തു.
പാലക്കാട്ട് സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങി മരിച്ചു
Friday, March 28, 2025 10:54 PM IST
പാലക്കാട്: സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അട്ടപ്പാടി ഭവാനി പുഴയിൽ ആണ് സംഭവം.
തമിഴ്നാട് സ്വദേശി രമണൻ (20) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്കെത്തിയതായിരുന്നു യുവാവ്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനൽകും.
കൊച്ചിയിൽ രോഗിയുമായി പോയ ആംബുലൻസിന്റെ വഴി തടസപ്പെടുത്തി കാർ
Friday, March 28, 2025 10:32 PM IST
കൊച്ചി: രോഗിയുമായി പോയ ആംബുലൻസിനെ കടത്തി വിടാതെ കാർ. എറണാകുളം മൂവാറ്റുപുഴയിൽ ആണ് സംഭവം. അടിയന്തര ഡയാലിസിസിനായി രോഗിയുമായി കളമശേരി മെഡിക്കൽ കോളജിലേക്ക് പോയ ആംബുലൻസിനെയാണ് മുന്നിൽ പോയിരുന്ന കാർ കടത്തി വിടാതിരുന്നത്.
ആംബുലൻസിന് മാർഗ തടസമുണ്ടാക്കുന്ന തരത്തിലായിരുന്നു കാർ ഓടിച്ചിരുന്നത്. KL 06 E 7272 രജിസ്ട്രേഷൻ നമ്പറിലുള്ള ടയോട്ട ഇന്നോവ കാറാണ് ആംബുലൻസിന്റെ വഴി തടസപ്പെടുത്തിയത്.
അടുത്തിടെ എറണാകുളത്ത് രോഗിയുമായി പോയ ആംബുലൻസിന്റെ വഴിതടസപ്പെടുത്തി യുവതി സ്കൂട്ടറോടിച്ചിരുന്നു. തുടർന്ന് ഇവർക്കെതിരേ നടപടി സ്വീകരിച്ചിരുന്നു.
ബ്രസീൽ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഡോറിവല്‍ ജൂനിയറിനെ മാറ്റും
Friday, March 28, 2025 10:21 PM IST
റിയോ ഡി ജനീറ: ബ്രസീൽ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഡോറിവല്‍ ജൂനിയറിനെ മാറ്റാൻ ബ്രസീലിയൻ ഫുട്ബോള്‍ കോണ്‍ഫെഡറേഷൻ (സിബിഎഫ്) തീരുമാനിച്ചു. ഡോറിവലും സിബിഎഫ് പ്രസിഡന്റ് എഡ്നാല്‍ഡോ റോഡ്രിഗസും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തിന്റെ വിടവാങ്ങല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഡോറിവൽ ചുമതല ഒഴിയാൻ തയ്യാറായി എന്ന് ബ്രസീലിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് ബ്രസീൽ പരാജയപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ഡോറിവലിനെ പുറത്താക്കാൻ തീരുമാനിച്ചത്.
അർജന്റീനയോട് 4-1നാണ് ബ്രസീൽ പരാജയപ്പെട്ടത്.
ഈദ് അവധി ദിനം പ്രവൃത്തി ദിനമാക്കിയതിനെതിരേ ജോൺ ബ്രിട്ടാസ്; കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു
Friday, March 28, 2025 10:24 PM IST
തിരുവനന്തപുരം: ഈദ് അവധി ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കിയ കസ്റ്റംസ് കേരള റീജിയൺ ചീഫ് കമ്മീഷണറുടെ നടപടിക്കെതിരേ ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര ധനമന്ത്രിക്ക് കത്ത് അയച്ചു. കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി ഉദ്യോഗസ്ഥർക്ക് ചെറിയ പെരുന്നാളിന് അവധി നൽകണമെന്ന് ബ്രിട്ടാസ് ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ അംഗീകരിച്ച അവധി ദിന പട്ടികയിൽ ഉൾപ്പെടുന്നതാണ് ചെറിയ പെരുന്നാൾ ദിനമെന്ന് എംപി ചൂണ്ടിക്കാട്ടി. കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി ഉദ്യോഗസ്ഥർക്കാണ് കസ്റ്റംസ് കേരള റീജിയൺ ചീഫ് കമ്മീഷണറുടെ നിർദേശം.
ആർക്കും ലീവ് അനുവദിക്കരുതെന്ന് സൂപ്പർവൈസർമാർക്ക് നിർദേശം നൽകിയിട്ടുള്ളതായാണ് വിവരം. ജീവനക്കർ 29, 30, 31 തീയതികളിൽ നിർബന്ധമായി ഓഫീസിൽ എത്തണമെന്നാണ് അറിയിപ്പ്.
എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനുള്ള ചാര്‍ജ് ആര്‍ബിഐ വര്‍ധിപ്പിച്ചു
Friday, March 28, 2025 10:13 PM IST
ന്യൂഡൽഹി: എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനുള്ള ചാര്‍ജ് വര്‍ധിപ്പിച്ച് ആര്‍ബിഐ. മാസം അഞ്ച് തവണയില്‍ കൂടുതല്‍ എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചാല്‍ 23 രൂപ നല്‍കണം.
നേരത്തെ ഇത് 21 രൂപയായിരുന്നു. മെയ് ഒന്നു മുതലാണ് വര്‍ധന പ്രാബല്യത്തില്‍ വരുന്നത്.
ഉപഭോക്താക്കള്‍ക്ക് സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ (സാമ്പത്തികവും സാമ്പത്തികേതരവും) തുടര്‍ന്നും ലഭിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ മെട്രോ നഗരങ്ങളില്‍ മൂന്നും മെട്രോ ഇതര പ്രദേശങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകള്‍ നടത്താം.
മ്യാൻമർ ഭൂചലനം; 144 മൃതദേഹങ്ങൾ കണ്ടെത്തി, 732 പേർ ചികിത്സയിൽ
Friday, March 28, 2025 9:53 PM IST
നീപെഡോ: മ്യാൻമറിൽ ഉണ്ടായ ഭൂചലനത്തിൽ ഇതുവരെ 144 മൃതദേഹങ്ങൾ കണ്ടെത്തി. 732 പേർ ആശുപത്രികളിൽ ചികിത്സയിലുള്ളതായാണ് വിവരം.
മ്യാന്മറില് റിക്ടര്‍ സ്കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് ഇന്ന് ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മ്യാൻമറിലെ സാഗൈംഗിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്.
പാലങ്ങളും കെട്ടിടങ്ങളും അടക്കം തകർന്ന് വലിയ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. മ്യാൻമറിലെ നഗരമായ മാൻഡലെ തകർന്നടിഞ്ഞതായാണ് വിവരം.
അതേസമയം തായ്ലന്‍ഡിലും ഭൂചലനമുണ്ടായി. ബാങ്കോക്കിലെ കെട്ടിടം തകര്‍ന്ന് നിരവധി പേർ കുടുങ്ങിയിരുന്നു. കെട്ടിടത്തില്‍ 50 പേരുണ്ടായിരുന്നതായും ഏഴ് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും നേരത്തെ തായ്ലന്ഡ് അധികൃതര്‍ അറിയിച്ചിരുന്നു.
തായ്ലന്‍ഡിലും മേഖലയിലെ മറ്റിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
മ്യാൻമർ ഭൂചലനം; ഇന്ത്യക്കാരെല്ലാം സുരക്ഷിതരെന്ന് എംബസി
Friday, March 28, 2025 9:55 PM IST
നീപെഡോ: മ്യാന്‍മറിലുണ്ടായ വൻ ഭൂചലനത്തിൽ ഇന്ത്യക്കാരെല്ലാം സുരക്ഷിതരെന്ന് ഇന്ത്യൻ എംബസി. അടിയന്തര സേവനങ്ങൾക്ക് ബന്ധപ്പെടാൻ സൗകര്യം ഒരുക്കിയതായും എംബസി അറിയിച്ചു. സേവനത്തിന് +66 618819218 എന്ന നമ്പറിൽ ബന്ധപ്പെടണം.
മ്യാൻമറിൽ ഉണ്ടായ ഭൂചലനത്തിൽ നൂറുകണക്കിന് പേർ മരിച്ചതായാണ് റിപ്പോർട്ട്. മ്യാൻമറിലെ നഗരമായ മാൻഡലെ തകർന്നടിഞ്ഞതായാണ് വിവരം.
പാലങ്ങളും കെട്ടിടങ്ങളും അടക്കം തകർന്ന് വലിയ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. മ്യാന്മറില് റിക്ടര്‍ സ്കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് ഇന്ന് ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മ്യാൻമറിലെ സാഗൈംഗിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്.
അർധസെഞ്ചുറിയുമായി രജത് പാട്ടീദാർ; ആർസിബിക്ക് മികച്ച് സ്കോർ
Friday, March 28, 2025 9:28 PM IST
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച സ്കോർ. 20 ഓവറിൽ എഴ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് ആർസിബി എടുത്തത്.
അർധസെഞ്ചുറി നേടിയ നായകൻ രജത് പാട്ടീദാറിന്റെ ബാറ്റിംഗിന്റെ മികവിലാണ് ആർസിബി മികച്ച സ്കോർ എടുത്തത്. 32 പന്തിൽ 51 റൺസാണ് രജത് എടുത്തത്. നാല് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രജതിന്റെ ഇന്നിംഗ്സ്.
വിരാട് കോഹ്ലിയും ഫിൽ സാൾട്ടും ദേവ്ദത്ത് പടിക്കലും ടിം ഡേവിഡും തിളങ്ങി. കോഹ്ലി 31 റൺസും സാൾട്ട് 32 റൺസും പടിക്കൽ 27 റൺസും ടിം ഡേവിഡ് 22 റൺസും എടുത്തു.
ചെന്നൈയ്ക്ക് വേണ്ടി നൂർ അഹ്മദ് മൂന്ന് വിക്കറ്റെടുത്തു. മഹേഷ് പതിരണ രണ്ട് വിക്കറ്റും രവിചന്ദ്രൻ അശ്വിനും ഖലീൽ അഹ്മദും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
എയിംസ് കോഴിക്കോട്ട് സ്ഥാപിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി
Friday, March 28, 2025 9:54 PM IST
ന്യൂഡൽഹി: കേരളത്തിനുള്ള എയിംസ് കോഴിക്കോട് ജില്ലയിൽ സ്ഥാപിക്കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഇക്കാര്യം അദ്ദേഹം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയോട് ആവശ്യപ്പെട്ടു.
കോഴിക്കോട് മെഡിക്കൽ കോളജും, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുമുണ്ട്. സംസ്ഥാനത്ത് പിന്നാക്കം നിൽക്കുന്ന കാസർഗോഡ് ജില്ലയ്ക്ക് എയിംസ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് എയിംസ് സ്ഥാപിക്കാനായി സംസ്ഥാന സർക്കാർ നൽകിയ പ്രൊപോസൽ തിരുത്തി വാങ്ങണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ അദ്ദേഹം ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
തൊഴിലാളികളായി പ്രഖ്യാപിച്ചാൽ സംസ്ഥാനത്ത് ആശ വർക്കർമാർ തുടരുന്ന സമരം നിർത്തുമെന്നും ആരോഗ്യമന്ത്രിയോട് അദ്ദേഹം പറഞ്ഞു.
ആശ പ്രവർത്തകരുടെ ഓണറേറിയം; സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് നല്‍കുന്നില്ലെന്ന് കേന്ദ്ര മന്ത്രി
Friday, March 28, 2025 8:52 PM IST
ന്യൂഡല്‍ഹി: ആശ പ്രവർത്തകരുടെ ഓണറേറിയത്തിനായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് നല്‍കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്റാവു ജാദവ്. ആശ പ്രവർത്തകരുടെ കാര്യത്തില്‍ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞു.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി ആരോഗ്യമേഖലയുടെ ശാക്തീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ മൊത്തത്തില്‍ ഫണ്ട് അനുവദിക്കുകയാണ്. 2024-25 വര്‍ഷത്തില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി കേന്ദ്രം കേരളത്തിന് 1350 കോടിരൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലേക്സഭയില്‍ എന്‍.കെ. പ്രേമചന്ദ്രന് എംപിക്ക് നല്കിയ മറുപടിയിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. ആശമാരുടെ ഓണറേറിയം നല്കാന് കുടിശികയുള്ള തുക കേന്ദ്രം കേരളത്തിന് നല്‍കണമെന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രേമചന്ദ്രന്റെ ചോദ്യം.
അതേസമയം സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശ പ്രവർത്തകർ സമരം കടുപ്പിക്കാനൊരുങ്ങുകയാണ്. സമരം 50 ദിവസം പൂർത്തിയാകുന്ന ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ മുടി മുറിച്ച് പ്രതിഷേധിക്കും.
മാർച്ച് 31ന് ആണ് സമരം 50 ദിവസം പിന്നിടുന്നത്. സമരത്തോടുള്ളസർക്കാർ സമീപനം അങ്ങേയറ്റം ഖേദകരമാണെന്നും സമരസമിതി പറഞ്ഞു.
മാന്യമായ സെറ്റിൽമെന്റ് ഉണ്ടാക്കി സമരം തീർക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. സർക്കാർ സമരക്കാരോട് പ്രതികാര നടപടി തുടരുകയാണെന്നും സമരസമിതി കുറ്റപ്പെടുത്തി.
പാലക്കാട് വാണിയംകുളത്ത് സ്കൂളിന് സമീപം 26 അണലിക്കുഞ്ഞുങ്ങളെ കണ്ടെത്തി
Friday, March 28, 2025 8:43 PM IST
പാലക്കാട്: വാണിയംകുളത്ത് സ്കൂളിന് സമീപം അണലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. വാണിയംകുളം ടിആർകെ സ്കൂളിനു സമീപത്തെ മതിലിന്റെ അടിയിൽ നിന്നാണ് അണലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
26 അണലി കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. മതിലിനടിയിൽ ഇനിയും അണലികൾ ഉണ്ടെന്നാണ് വിവരം. ഇവയെ പിടികൂടുന്നതിനായി ശ്രമം പുരോഗമിക്കുകയാണ്.
ജെസിബി ഉപയോഗിച്ച് മതിൽ പൊളിച്ച് അണലികളെ പിടികൂടാനാണ് തീരുമാനം.
ജസ്റ്റീസ് യശ്വന്ത് വർമയ്ക്ക് ജുഡീഷ്യൽ ചുമതലകൾ നൽകരുത്; അലഹബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദേശം
Friday, March 28, 2025 8:26 PM IST
ന്യൂഡൽഹി: വസതിയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ജസ്റ്റീസ് യശ്വന്ത് വർമയ്ക്ക് ജുഡീഷ്യൽ ചുമതലകൾ നൽകരുതെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് സുപ്രീം കോടതി നിർദേശം നൽകി.
അതിനിടെ ജസ്റ്റീസ് യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇന്ത്യൻ ജുഡീഷ്യറിയുടെ ഇരുണ്ട ദിനമെന്ന് ബാർ അസോസിയേഷൻ അഭിപ്രായപ്പെട്ടു.
അതേസമയം അന്വേഷണം നേരിടുന്ന ജസ്റ്റീസ് യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു. സുപ്രീം കോടതി കൊളീജിയം ശിപാർശ അംഗീകരിച്ചാണ് നടപടി. ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയോട് അലഹബാദ് ഹൈക്കോടതിയിൽ ചുമതലയേൽക്കാനും നിർദേശം നൽകി.
അതിനിടെ ജസ്റ്റീസ് യശ്വന്ത് വര്‍മയ്ക്കെതിരേ കേസെടുക്കണമെന്ന ആവശ്യം ഇന്ന് സുപ്രീം കോടതി തള്ളിയിരുന്നു. ജസ്റ്റീസ് അഭയ് എസ്. ഓഖ അധ്യക്ഷനായ ബഞ്ചാണ് ആവശ്യം തള്ളിയത്. സുപ്രിം കോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നടപടി സ്വീകരിക്കാമെന്നും ഉടന്‍ കേസെടുക്കേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
രാജഭരണം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നേപ്പാളിൽ സംഘർഷം; രണ്ട് പേർ മരിച്ചു, 45 പേർക്ക് പരിക്ക്
Friday, March 28, 2025 8:34 PM IST
കാഠ്മണ്ഡു: രാജഭരണവും ഹിന്ദുരാജ്യ പദവിയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളില്‍ സംഘർഷം. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിൽ സുരക്ഷാസേനയും രാജഭരണത്തെ അനുകൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി.
സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 45 പേർക്ക് പരിക്കേറ്റു. ഇന്നുണ്ടായ സംഘർഷത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാര്‍ നിരവധി വീടുകളും മറ്റ് കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കി.
സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് നിരവധി തവണ കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. ഇതിന് പുറമേ മൂന്ന് സ്ഥലങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സുരക്ഷാ വലയം ഭേദിക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്.
ഇതേത്തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ സേന കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ, പ്രതിഷേധക്കാര്‍ വ്യാപാര സമുച്ചയം, ഒരു ഷോപ്പിംഗ് മാള്‍, ഒരു രാഷ്ട്രീയ പാര്‍ട്ടി ആസ്ഥാനം, മാധ്യമസ്ഥാപനത്തിന്റെ കെട്ടിടം എന്നിവയ്ക്ക് തീയിട്ടു.
നേപ്പാളിന്റെ ദേശീയ പതാകകള്‍ വീശിയും മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായുടെ ചിത്രങ്ങള്‍ പിടിച്ചുമാണ് ആയിരക്കണക്കിന് രാജവാഴ്ച അനുകൂലികള്‍ ഒത്തുകൂടിയത്. രാജ്യത്തെ രക്ഷിക്കാന്‍ രാജാവ് വരട്ടെ, 'അഴിമതി നിറഞ്ഞ സര്‍ക്കാര്‍ തുലയട്ടെ', 'ഞങ്ങള്‍ക്ക് രാജവാഴ്ച തിരികെ വേണം' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധിച്ചത്.
രാജവാഴ്ചയെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയും (ആര്‍പിപി) മറ്റ് ഗ്രൂപ്പുകളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ജസ്റ്റീസ് യശ്വന്ത് വർമയ്ക്ക് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം; കേന്ദ്രം ഉത്തരവിറക്കി
Friday, March 28, 2025 7:56 PM IST
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്ന് അനധികൃത പണം കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം നേരിടുന്ന ജസ്റ്റീസ് യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. സുപ്രീം കോടതി കൊളീജിയം ശിപാർശ അംഗീകരിച്ചാണ് നടപടി.
ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയോട് അലഹബാദ് ഹൈക്കോടതിയിൽ ചുമതലയേൽക്കാനും നിർദേശം നൽകി. ജസ്റ്റീസ് യശ്വന്ത് വര്‍മയ്ക്കെതിരേ കേസെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.
ജസ്റ്റീസ് അഭയ് എസ്. ഓഖ അധ്യക്ഷനായ ബഞ്ചാണ് ആവശ്യം തള്ളിയത്. സുപ്രിം കോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നടപടി സ്വീകരിക്കാമെന്നും ഉടന്‍ കേസെടുക്കേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
സ്വർണത്തരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതികൾ അറസ്റ്റിൽ
Friday, March 28, 2025 7:22 PM IST
കൊച്ചി: തമിഴ്നാട് നാമക്കൽ സ്വദേശികളായ സ്വർണപ്പണിക്കാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും 18 ലക്ഷം രൂപയുടെ ചെക്കും വാങ്ങി തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. ഗുജറാത്ത് സൂററ്റ് സ്വദേശികളായ സന്ദീപ് ഹസ്മുഖ് ഭായ് (37), വിപുൾ മഞ്ചി ഭായ് (43), ധർമ്മേഷ് ഭായ് (38) കൃപേഷ് ഭായ് (35) എന്നിവരാണ് പിടിയിലായത്.
നാമക്കൽ സ്വദേശികളായ സ്വർണപ്പണിക്കാരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പാലാരിവട്ടം നോർത്ത് ജനതാ റോഡിൽ കെട്ടിടം വാടകയ്ക്കെടുത്ത് സ്വർണാഭരണ ഫാക്ടറിയിൽ നിന്നും ശേഖരിച്ച സ്വർണ തരികൾ അടങ്ങിയ മണ്ണാണെന്ന് വിശ്വസിപ്പിച്ച് ആയിരുന്നു തട്ടിപ്പ്.
അഞ്ഞൂറോളം ചാക്കുകളിൽ നിറച്ചു വച്ചിരുന്ന മണ്ണിൽ നിന്നും തമിഴ്നാട് സ്വദേശികളെ കൊണ്ട് അഞ്ചു കിലോ സാമ്പിൾ എടുപ്പിച്ച ശേഷം പ്രതികൾ ഒരു മുറിയിൽ പ്രത്യേകം തയാറാക്കിയിരുന്ന ടേബിളിനു മുകളിൽ വച്ചിരുന്ന ത്രാസിലേക്ക് സാംപിൾ മണ്ണ് അടങ്ങിയ കിറ്റ് വച്ച് തൂക്കം നോക്കുകയും ഈ സമയം ടേബിളിനടിയിൽ മുൻകൂട്ടി നിശ്ചയിച്ച് ഒളിപ്പിച്ചിരുന്ന ടേബിളിലും ത്രാസ്സിലും നേരത്തെ സൃഷ്ടിച്ചിരുന്ന ദ്വാരത്തിലൂടെ സിറിഞ്ച് ഉപയോഗിച്ച് മണ്ണ് നിറച്ച കിറ്റിലേക്ക് സ്വർണ ലായനി ഇൻഞ്ചക്ട് ചെയ്താണ് തട്ടിപ്പ് ആസൂത്രണം നടത്തിയത്.
ആദ്യം വാങ്ങിയ സാംപിൾ മണ്ണിൽ നിന്നും സ്വർണം ലഭിച്ച തമിഴ്നാട് സ്വദേശികൾ പ്രതികൾക്ക് 50 ലക്ഷം രൂപയും രണ്ടു ചെക്കുകളും നൽകി അഞ്ച് ടൺ മണ്ണ് വാങ്ങിയാണ് തട്ടിപ്പിനിരയായത്. സാംപിളായി എടുത്ത മണ്ണിൽ നിന്നും സാധാരണ ലഭിക്കുന്നതിലും കൂടുതൽ അളവിൽ സ്വർണം ലഭിച്ചതിനെ തുടർന്ന് സംശയം തോന്നിയ തമിഴ്നാട് സ്വദേശികൾ പാലാരിവട്ടം പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
ഐപിഎൽ: ചെന്നൈയ്ക്ക് ടോസ്, ആർസിബിക്ക് ബാറ്റിംഗ്
Friday, March 28, 2025 7:16 PM IST
ചെന്നൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ 7.30 മുതലാണ് മത്സരം.
മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരം കളിച്ച നഥാന്‍ എല്ലിസിന് പകരം മതീഷ പതിരാന ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്ലേയിംഗ് ഇലവനിലെത്തി. പരിക്കുമൂലം പതിരാന ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല.
ആദ്യ മത്സരം ജയിച്ച ടീമില്‍ ആര്‍സിബിയും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. റാസിക് സലാമിന് പകരം പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ആര്‍സിബിയുടെ പ്ലേയിംഗ് ഇലവനിലെത്തി.
ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേയിംഗ് ഇലവന്: രാഹുൽ ത്രിപാഠി, രച്ചിൻ രവീന്ദ്ര, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), ദീപക് ഹൂഡ, ശിവം ദുബെ, രവീന്ദ്ര ജഡേജ, സാം കറൻ, എംഎസ് ധോണി, രവിചന്ദ്രൻ അശ്വിൻ, മതീഷ പതിരാന, നൂർ അഹമ്മദ്.
ആര്‍സിബിയുടെ പ്ലേയിംഗ് ഇലവന്: വിരാട് കോഹ്ലി, ഫിലിപ്പ് സാൾട്ട്, ദേവ്ദത്ത് പടിക്കൽ, രജത് പട്ടീദാർ (സി), ലിയാം ലിവിംഗ്സ്റ്റൺ, ജിതേഷ് ശർമ (ഡബ്ല്യു), ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാർ, ജോഷ് ഹാസിൽവുഡ്, യാഷ് ദയാൽ.
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു
Friday, March 28, 2025 6:52 PM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു. 53 ശതമാനത്തിൽനിന്ന് 55 ശതമാനമായാണ് ഡിഎ വർധിപ്പിച്ചത്.
2025 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന. 48.66 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും, 66.55 ലക്ഷം വരുന്ന കേന്ദ്ര സർവീസ് പെൻഷൻകാർക്കും ഇതിന്റെ ഗുണം ലഭിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇതിനു മുൻപ് ക്ഷാമബത്ത വർധിപ്പിച്ചത്.
കുനാൽ കമ്രയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി
Friday, March 28, 2025 7:01 PM IST
ചെന്നൈ: ശിവസേന മേധാവിയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിലുള്ള കേസിൽ കൊമേഡിയൻ കുനാൽ കമ്രയ്ക്ക് ജാമ്യം അനുവദിച്ചു. മദ്രാസ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
മുംബൈയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഏപ്രിൽ ആറ് വരെയാണ് മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
ജസ്റ്റീസ് യശ്വന്ത് വര്‍മയ്ക്കെതിരേ ഉടൻ കേസെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
Friday, March 28, 2025 6:23 PM IST
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍നിന്ന് അനധികൃത പണം കണ്ടെടുത്ത സംഭവത്തില്‍ ജസ്റ്റീസ് യശ്വന്ത് വര്‍മയ്ക്കെതിരേ കേസെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റീസ് അഭയ് എസ്. ഓഖ അധ്യക്ഷനായ ബഞ്ചാണ് ആവശ്യം തള്ളിയത്.
സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നടപടി സ്വീകരിക്കാമെന്നും ഉടന്‍ കേസെടുക്കേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജസ്റ്റീസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസിനോട് സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ജസ്റ്റീസ് യശ്വന്ത് വർമയുടെ വസതിയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഫയർഫോഴ്സ് സംഘമാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. 15 കോടി രൂപ കണ്ടെത്തിയതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
ചടയമംഗലത്ത് വീടിനുള്ളിൽ വയാധികന്റെ മൃതദേഹം കണ്ടെത്തി
Friday, March 28, 2025 6:03 PM IST
കൊല്ലം: ചടയമംഗലത്ത് വീടിനുള്ളിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. ആയൂർ ഇളമാട് തോട്ടത്തറയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിതുര സ്വദേശി ചെല്ലപ്പന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിനു മൂന്നു ദിവസത്തോളം പഴക്കമുണ്ട്. ഏറെ നാളായി ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു ചെല്ലപ്പൻ.
മരണകാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
മ്യാൻമർ ഭൂചലനം; തകർന്നടിഞ്ഞ് മാൻഡലെ നഗരം, നൂറുകണക്കിന് ആളുകൾ മരിച്ചതായി റിപ്പോർട്ട്
Friday, March 28, 2025 5:52 PM IST
ന്യൂഡൽഹി: മ്യാൻമറിൽ ഉണ്ടായ ഭൂചലനത്തിൽ നൂറുകണക്കിന് പേർ മരിച്ചതായി റിപ്പോർട്ട്. മ്യാൻമറിലെ നഗരമായ മാൻഡലെ തകർന്നടിഞ്ഞതായാണ് വിവരം.
പാലങ്ങളും കെട്ടിടങ്ങളും അടക്കം തകർന്ന് വലിയ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. മ്യാന്മറില് റിക്ടര്‍ സ്കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് ഇന്ന് ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മ്യാൻമറിലെ സാഗൈംഗിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്.
അതേസമയം തായ്ലന്‍ഡിലും ഭൂചലനമുണ്ടായതാണ് റിപ്പോർട്ട്. ബാങ്കോക്കിലെ കെട്ടിടം തകര്‍ന്ന് 43 പേര് കുടുങ്ങിയതായാണ് വിവരം. ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കെട്ടിടത്തില്‍ 50 പേരുണ്ടായിരുന്നതായും ഏഴ് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും തായ്ലന്ഡ് അധികൃതര്‍ അറിയിച്ചു. തായ്ലന്‍ഡിലും മേഖലയിലെ മറ്റിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കണ്ടെത്തി
Friday, March 28, 2025 7:12 PM IST
കോട്ടയം: മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ കണ്ടെത്തി. തൊടുപുഴയിലെ ബന്ധു വീട്ടിൽ നിന്നാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച മുതൽ ബിസ്മിയെ കാണാനില്ലെന്നായിരുന്നു പരാതി. വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു. എന്നാൽ പഞ്ചായത്ത് ഓഫീസിൽ എത്തിയിരുന്നില്ല.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കിഴവങ്കുളം ജംഗ്ഷനിൽ നിന്ന് ബിസ്മി ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബിസ്മിയെ കണ്ടെത്തിയത്.
സമരം കടുപ്പിക്കാൻ ആശമാർ; സമരത്തിന്റെ 50-ാം ദിനം സെക്രട്ടേറിയറ്റിനു മുന്നിൽ മുടി മുറിച്ച് പ്രതിഷേധിക്കും
Friday, March 28, 2025 5:27 PM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശ പ്രവർത്തകർ സമരം കടുപ്പിക്കാനൊരുങ്ങുന്നു. സമരം 50 ദിവസം പൂർത്തിയാകുന്ന ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ മുടി മുറിച്ച് പ്രതിഷേധിക്കും.
മാർച്ച് 31ന് ആണ് സമരം 50 ദിവസം പിന്നിടുന്നത്. സമരത്തോടുള്ളസർക്കാർ സമീപനം അങ്ങേയറ്റം ഖേദകരമാണെന്നും സമരസമിതി പറഞ്ഞു.
മാന്യമായ സെറ്റിൽമെന്റ് ഉണ്ടാക്കി സമരം തീർക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. സർക്കാർ സമരക്കാരോട് പ്രതികാര നടപടി തുടരുകയാണെന്നും സമരസമിതി കുറ്റപ്പെടുത്തി. ആശ പ്രവർത്തകർ നടത്തുന്ന സമരം ഇന്ന് 47 ആം ദിവസത്തിലേക്കും നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്നു.
അതേസമയം ആശ പ്രവർത്തകർക്ക് ഓണറേറിയം വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും ഭരിക്കുന്ന ചില തദ്ദേശ സ്ഥാപനങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് നടപ്പാക്കാൻ സർക്കാർ അഗീകാരം നൽകണം.
"രണ സംഗ' വിവാദത്തിൽ രാജ്യസഭയിൽ പ്രതിഷേധം
Friday, March 28, 2025 5:21 PM IST
സീനോ സാജു
ന്യൂഡൽഹി: സമാജ്വാദി പാർട്ടി എംപി രാംജി ലാൽ സുമൻ രാജ്പുട്ട് രാജാവ് രണ സംഗയെക്കുറിച്ചു നടത്തിയ പ്രസ്താവനക്കെതിരെ രാജ്യസഭയിൽ ഭരണപക്ഷ പ്രതിഷേധം. ബിജെപിയും കോൺഗ്രസും വിഷയത്തിൽ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയതിനു പിന്നാലെ രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകർ സഭാ നടപടികൾ അര മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. ലാൽ സുമൻ രണ സംഗയെക്കുറിച്ചു നടത്തിയ പ്രസ്താവനയിൽ മാപ്പ് പറയണമെന്നു ആവശ്യപ്പെട്ട ബിജെപി എംപിമാർ പ്രസ്താവനയെ അപലപിക്കുകയും ചെയ്തു.
സഭാ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ ലാൽ സുമൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു ബിജെപി അംഗങ്ങൾ മുദ്രാവാക്യം വിളി തുടങ്ങിയിരുന്നു. രാജ്പുട്ട് രാജാവ് രണ സംഗ ദേശീയ നായകനാണെന്നും അദ്ദേഹത്തിനെതിരായ പരാമർശങ്ങൾ അങ്ങേയറ്റം അവഹേളനപരവും ആക്ഷേപകരവുമാണെന്നും ധൻകർ വിശേഷിപ്പിച്ചു.
ഇത്തരം വിഷയങ്ങളിൽ പരാമർശം നടത്തുമ്പോൾ അംഗങ്ങൾ അങ്ങേയറ്റം ജാഗ്രത പാലിക്കുകയും അന്തസ് കാത്തുസൂക്ഷിക്കണമെന്നും ധൻകർ ഓർമിപ്പിച്ചു. ലാൽ സുമന്റെ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചത്.
ഇതിനു പിന്നാലെ സംസാരിക്കാൻ എഴുന്നേറ്റ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ ഞങ്ങളുടെ പാർട്ടി രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിച്ച എല്ലാ രക്തസാക്ഷികളെയും ബഹുമാനിക്കുന്നുണ്ടെന്നു വ്യക്തമാക്കി. എന്നാൽ നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ലെന്നും എംപിയുടെ വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്താൻ അവകാശമില്ലെന്നും ഖാർഗെ പറഞ്ഞു.
പ്രസ്താവനയുടെ പേരിൽ ലാൽ സുമന്റെ ആഗ്രയിലെ വീട് രാജ്പുട്ട് സംഘടനായ കർണിസേന ആക്രമിച്ചതിനെ സംബന്ധിച്ചായിരുന്നു ഖാർഗെയുടെ പരാമർശം. ഇത്തരം ദളിത് വിരുദ്ധ നടപടികൾ പ്രോത്സാഹിപ്പിക്കില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തപ്പോൾ അതിനെതിരെ ബിജെപി എംപിമാരുടെ പ്രതിഷേധമുണ്ടായി.
ലാൽ സുമൻ ദളിതനായതു കൊണ്ടാണ് ആക്രമണം നടന്നതെന്ന ഖാർഗെയുടെ പരാമർശം അപലപിക്കുന്നുവെന്ന് റിജിജു പറഞ്ഞു. ഖാർഗെ ജാതിയുപയോഗിച്ചു വിഷയം തിരിച്ചു വിടാൻ ശ്രമിക്കുകയാണെന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. പിന്നീട് ലാൽ സുമൻ സംസാരിക്കാൻ എഴുന്നേറ്റെങ്കിലും ബിജെപി എംപിമാരുടെ മുദ്രാവാക്യം വിളികൾ മൂലം സഭ അര മണിക്കൂർ നിർത്തിവെക്കുകയായിരുന്നു.
ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്താൻ ബാബറിനെ ക്ഷണിച്ചുവെന്ന് ആരോപിച്ചു പതിനാറാം നൂറ്റാണ്ടിലെ രാജ്പുട്ട് രാജാവായിരുന്ന രണ സംഗയെ ചതിയൻ എന്നാണ് ലാൽ സുമൻ പാർലമെന്റിൽ വിശേഷിപ്പിച്ചത്. രാജ്പുട്ട് വിഭാഗത്തിന്റെ പിന്തുണ നഷ്ടമായതിനാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ബിജെപി അവരെ കൂടെ നിർത്താൻ പ്രതിഷേധം ശക്തമാക്കുകയാണ്.
എന്നാൽ പ്രതികരണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും മാപ്പ് പറയില്ലെന്നുമാണ് ലാൽ സുമന്റെ നിലപാട്. രണ സംഗയുടെ ധീരതയെയും ദേശഭക്തിയെയും ആരും ചോദ്യം ചെയ്തിട്ടില്ലെന്നു വ്യക്തമാക്കിയ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ലാൽ സുമന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കുത്തിവച്ചതിലൂടെ എച്ച്ഐവി പടർന്ന സംഭവം; വളാഞ്ചേരിയിൽ ശനിയാഴ്ച രക്തപരിശോധന തുടങ്ങും
Friday, March 28, 2025 5:12 PM IST
മലപ്പുറം: മയക്കുമരുന്ന് കുത്തിവച്ചതിലൂടെ പത്ത് പേര്‍ക്ക് എച്ച്ഐവി പടര്‍ന്ന മലപ്പുറം വളാഞ്ചേരിയില്‍ ആരോഗ്യ വകുപ്പിന്റെ രക്തപരിശോധന ശനിയാഴ്ച തുടങ്ങും. ആദ്യഘട്ടത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ രക്തമാണ് പരിശോധിക്കുക.
എച്ച്ഐവി സ്ഥിരീകരിച്ച പത്ത് പേരില്‍ ഒരാള്‍ മാത്രമാണ് വളാഞ്ചേരി സ്വദേശിയെന്നും ബാക്കിയുള്ളവര്‍ പല സ്ഥലങ്ങളില്‍ നിന്ന് ലഹരി ഉപയോഗത്തിന് വളാഞ്ചേരിയില്‍ എത്തിയവരാണെന്നും നഗരസഭ ചെയമാൻ പറഞ്ഞു. ലഹരിക്കെതിരെയുള്ള ബോധവത്ക്കരണവും ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. സ്ക്രീനിംഗിന്റെ ഭാഗമായ ഒരാൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചതോടെയാണ്, ഇയാൾ ഉൾപ്പെടുന്ന ലഹരി സംഘത്തിലേക്ക് അന്വേഷണം നീണ്ടത്. പിന്നാലെ ഇവരിൽ നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഒമ്പത് പേർക്ക് കൂടി എച്ച്ഐവി സ്ഥിരീകരിക്കുകയായിരുന്നു.
ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് പിന്നിലെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. എച്ച്ഐവി രോഗബാധിതരായ പത്ത് പേരും പ്രത്യേക നിരീക്ഷണത്തിലാണ്. ജില്ലയിൽ മറ്റ് ഭാഗങ്ങളിൽ ഇത്തരത്തിൽ രോഗ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.
കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസ്; രണ്ട് പ്രതികൾ പിടിയിൽ
Friday, March 28, 2025 4:49 PM IST
ആലപ്പുഴ: കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിലെ രണ്ട് പ്രതികൾ ആലപ്പുഴയിൽ പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രാജപ്പനും മറ്റൊരാളുമാണ് പിടിയിലായത്.
അതേസമയം സംഭവത്തിൽ പ്രതികളുടെ ചിത്രങ്ങൾ പോലീസ് ഇന്ന് പുറത്തുവിട്ടിരുന്നു. ക്വട്ടേഷൻ നൽകിയെന്ന് സംശയിക്കുന്ന പങ്കജിന്റേത് ഉൾപ്പെടെ അഞ്ച് പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം. വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്.
മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. അക്രമിസംഘത്തിൽ ഉണ്ടായിരുന്ന പങ്കജിനെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു സന്തോഷ്.
വവ്വാക്കാവിലും സംഘം ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി അനീറിനെയാണ് വെട്ടിയത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞിരുന്നു.
2026ൽ തമിഴ് നാട്ടിലെ പോരാട്ടം ടിവികെയും ഡിഎംകെയും തമ്മിലായിരിക്കും: വിജയ്
Friday, March 28, 2025 4:24 PM IST
ചെന്നൈ: തമിഴ് നാട്ടിൽ 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലെ പോരാട്ടം തമിഴക വെട്രി കഴകവും(ടിവികെ) ഡിഎംകെയും തമ്മിലായിരിക്കുമെന്ന് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. തമിഴ്നാട് ഇതുവരെ കാണാത്ത തെരഞ്ഞെടുപ്പ് പോരാട്ടം ആയിരിക്കും അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നതെന്നും വിജയ് പറഞ്ഞു.
"അണ്ണാഡിഎംകെ പോലുള്ള പാർട്ടികൾക്ക് അടുത്ത തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്താൻ സാധിക്കില്ല. ബിജെപിക്ക് തമിഴ്നാട് രാഷ്ട്രിയത്തിൽ ഒരു പ്രസക്തിയും ഇല്ല.'- വിജയ് പറഞ്ഞു.
തമിഴ്നാട്ടിൽ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും സ്ത്രീകൾ സംസ്ഥാനത്ത് സുരക്ഷിതരല്ലെന്നും വിജയ് കുറ്റപ്പെടുത്തി. ജനങ്ങൾ സ്റ്റാലിന്റെ ഭരണം അവസാനിക്കാൻ ആഗ്രഹിക്കുന്നതായും വിജയ് പറഞ്ഞു.
പാലായിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Friday, March 28, 2025 4:23 PM IST
കോട്ടയം: ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലാ മുത്തോലിയിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം.
അയ്യപ്പൻകോവിൽ സ്വദേശി കീപ്പുറത്ത് ജിബിൻ ബിജു (22)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉപ്പുതറ പള്ളിക്കൽ സോനയെ (21) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് ബൈക്ക് ലോറിയിൽ ഇടിച്ചത്.
തിരുവല്ലയിൽ കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
Friday, March 28, 2025 3:57 PM IST
പത്തനംതിട്ട: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. തിരുവല്ല നിരണം കന്യാത്രയിൽ വീട്ടിൽ അനന്ദു (17) ആണ് മരിച്ചത്.
മണിമലയാറ്റിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പുളിക്കീഴ് ഷുഗർ ഫാക്ടറിക്ക് സമീപം ഇന്നുച്ചയ്ക്ക് 12 ഓടെ ആയിരുന്നു സംഭവം.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനൽകും.
ഭൂകമ്പത്തില്‍ ആശങ്ക; സാധ്യമായ എല്ലാ സഹായവും നല്കാന് ഇന്ത്യ തയാറെന്ന് പ്രധാനമന്ത്രി
Friday, March 28, 2025 7:31 PM IST
ന്യൂഡല്‍ഹി: മ്യാന്മാറിനെയും തായ്ലൻഡിനെയും പിടിച്ചുകുലുക്കിയ ശക്തമായ ഭൂചലനത്തെ തുടർന്നുള്ള സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധ്യമായ എല്ലാ സഹായവും നല്കാന് ഇന്ത്യ തയാറാണെന്ന് സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
'മ്യാന്മറിലും തായ്ലന്‍ഡിലും ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികളില്‍ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർഥിക്കുന്നു. സാധ്യമായ എല്ലാ സഹായവും നല്കാന് ഇന്ത്യ തയാറാണ്. മ്യാന്മറിലും തായ്ന്ഡിലും സര്‍ക്കാരുകളുമായി ബന്ധന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.' - മോദി കുറിച്ചു.
മഴവില്‍സഖ്യത്തിന്റെ ഒരു ആരോപണം കൂടി തകര്‍ന്നു: എം.വി.ഗോവിന്ദന്
Friday, March 28, 2025 3:31 PM IST
തിരുവനന്തപുരം: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. മഴവില്‍സഖ്യത്തിന്റെ ഒരു ആരോപണം കൂടി തകര്‍ന്നു തരിപ്പണമായി. കുഴല്‍നാടന്റെ ഉണ്ടയില്ലാത്ത വെടി ഹൈക്കോടതി തന്നെ തള്ളിയെന്നും ഗോവിന്ദൻ പ്രതികരിച്ചു.
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ പുകമറ സൃഷ്ടിക്കാനുള്ള യുഡിഎഫും ബിജെപിയും അടങ്ങുന്ന മഴവില്‍സഖ്യത്തിന്റെ ശ്രമമാണ് മാസപ്പടി ആരോപണം. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎയും ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് ഹൈക്കോടതി തള്ളിയത്.
കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് പരാതിക്കാരായ ഗിരീഷ് ബാബുവും മാത്യു കുഴല്നാടൻ എംഎൽഎയും റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
യുപിയിൽ കാർ അപകടം; നേപ്പാൾ പൗരന്മാർ മരിച്ചു
Friday, March 28, 2025 3:28 PM IST
ലക്നോ: ഉത്തർപ്രദേശിലെ ബൽറാംപുരിൽ വാരണാസിയിലേക്ക് പോകുകയായിരുന്ന കാർ മറിഞ്ഞ് മൂന്ന് നേപ്പാൾ പൗരന്മാർ മരിച്ചു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
നേപ്പാളിലെ ഡാംഗ് ജില്ലയിൽ നിന്ന് വാരണാസിയിലേക്ക് പോകുകയായിരുന്ന 10പേർ സഞ്ചരിച്ച കാറാണ് ജാർവ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് അപകടത്തിൽപ്പെട്ടത്.
നാഗായ് ബസൈദി ഗ്രാമത്തിന് സമീപം സൈക്കിൾ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ വാഹനം മറിയുകയായിരുന്നു. പ്രവീർ ഖത്രി (70) എന്നയാൾ തൽക്ഷണം മരിച്ചു.
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല
Friday, March 28, 2025 3:17 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യത. വരുംമണിക്കൂറുകളിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എന്നാൽ, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മഴമുന്നറിയിപ്പില്ല.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് മേയിൽ?; വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ നിർദേശം
Friday, March 28, 2025 3:12 PM IST
മലപ്പുറം: നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് മേയ് മാസത്തില്‍ നടക്കാന്‍ സാധ്യത. ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. പരാതികൾ പരിഹരിച്ച് അന്തിമ വോട്ടർ പട്ടിക മേയ് അഞ്ചിന് പ്രസിദ്ധീകരിക്കാനാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കുള്ള കമ്മീഷന്റെ നിർദേശം.
നിലമ്പൂരടക്കം രാജ്യത്തെ ആറിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിനുള്ള തീയതി അടുത്തയാഴ്ചയോടെ പ്രഖ്യാപിച്ചേക്കും. കോൺഗ്രസ് എ.പി.അനിൽകുമാറിനും സിപിഎം എം.സ്വരാജിനും തെരഞ്ഞെടുപ്പ് ചുമതല നൽകിയതോടെ നിലന്പൂർ മണ്ഡലത്തിൽ ഒരുക്കങ്ങൾ തുടങ്ങി.
കോൺഗ്രസിൽ നിന്ന് വി.എസ്.ജോയിയോ ആര്യാടൻ ഷൗക്കത്തോ സ്ഥാനാർഥിയാകുമെന്ന സൂചനയുണ്ട്. സിപിഎം ടി.കെ.ഹംസയെ പരിഗണിക്കാനിടയുണ്ടെങ്കിലും അവസാന നിമിഷം സർപ്രൈസ് സ്ഥാനാർഥിക്കും സാധ്യതയുണ്ട്.
കഴിഞ്ഞ ജനുവരി 13ന് പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം ഒഴിഞ്ഞതോടെയാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.
നിയമയുദ്ധത്തില്‍ നിരാശനല്ല, പോരാട്ടം തുടരും: മാത്യു കുഴല്നാടന്
Friday, March 28, 2025 2:50 PM IST
തിരുവനന്തപുരം: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി മാത്യു കുഴൽനാടൻ. കോടതിവിധിയില്‍ നിരാശനല്ലെന്നും പോരാട്ടം തുടരുമെന്നും എംഎല്‍എ പ്രതികരിച്ചു. വിഷയത്തില്‍ നിയമയുദ്ധം തുടരുമെന്ന് ജനങ്ങള്‍ക്ക് നല്കിയ വാക്കാണ്.
കോടതിയില്‍ പറഞ്ഞതല്ലൊം തനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ്. നിയമപോരാട്ടത്തില്‍ നിരാശനല്ലെന്നും എംഎല്‍എ പറഞ്ഞു.
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎയും ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് ഹൈക്കോടതി തള്ളിയത്. കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് പരാതിക്കാരായ ഗിരീഷ് ബാബുവും മാത്യു കുഴല്നാടൻ എംഎൽഎയും റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ടൂറിസ്റ്റ് ബസ് കുടുങ്ങി; താമരശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടത് മണിക്കൂറുകള്‍
Friday, March 28, 2025 2:38 PM IST
കോഴിക്കോട്: താമരശേരി ചുരത്തിൽ ടൂറിസ്റ്റ് ബസ് കുടുങ്ങിയതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ആറാം ഹെയര്‍പിന്‍ വളവില്‍ ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് ബസ് കുടുങ്ങിയത്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന സ്വകാര്യ ബസാണ് തകരാറിലായത്.
ഇതിനു പിന്നാലെ അടിവാരം മുതല്‍ ലക്കിടി വരെയാണ് വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. തുടർന്ന് പത്തുമണിയോടെ ബസിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് വീതി കൂടിയ അഞ്ചാം വളവ് ഭാഗത്തേക്ക് മാറ്റി.
കാറുള്‍പ്പടെയുള്ള ചെറിയ വാഹനങ്ങള്‍ കടത്തിവിട്ടെങ്കിലും മണിക്കൂറുകളായി കുടുങ്ങിക്കിടന്ന വലിയ വാഹനങ്ങള്‍ 11 ഓടെയാണ് നീങ്ങിത്തുടങ്ങിയത്. രൂക്ഷമായ ഗതാഗതക്കുരുക്ക് ഉച്ചയ്ക്കും തുടര്‍ന്നു.
ഭൂചലനത്തിൽ വിറച്ച് മ്യാൻമറും തായ്ലൻഡും; കെട്ടിടം തകർന്ന് 43 പേരെ കാണാതായി
Friday, March 28, 2025 2:31 PM IST
നയ്പിഡാവ്/ബാങ്കോക്ക്: മ്യാൻമറിലും അയല്‍രാജ്യമായ തായല്ന്ഡിലുമുള്ള ശക്തമായ ഭൂചലനത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തായ്ലന്ഡ് തലസ്ഥാനമായ ബാങ്കോക്കിലെ കെട്ടിടം തകര്‍ന്ന് 43 പേര് കുടുങ്ങിയതായാണ് വിവരം. ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കെട്ടിടത്തില്‍ 50 പേരുണ്ടായിരുന്നതായും ഏഴ് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും തായ്ലന്ഡ് അധികൃതര്‍ അറിയിച്ചു.
മ്യാന്മറില് റിക്ടര്‍ സ്കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് ഉണ്ടായത്. മ്യാന്മറിലും കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.
മ്യാന്മറിന്റെ തലസ്ഥാനമായ നയ്പിഡാവില്‍ റോഡുകള്‍ പിളര്‍ന്നു. ഇവിടുത്തെ ആളപായം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. തായ്ലന്‍ഡിലും മേഖലയിലെ മറ്റിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
മുഖ്യമന്ത്രിക്കും മകൾക്കും ആശ്വാസം! മാസപ്പടി കേസിൽ വിജിലൻസ് വരില്ല, ഹർജി തള്ളി ഹൈക്കോടതി
Friday, March 28, 2025 2:14 PM IST
കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. മാത്യു കുഴൽനാടൻ എംഎൽഎയും ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. ജസ്റ്റീസ് കെ. ബാബുവിന്റേതാണ് ഉത്തരവ്.
കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് പരാതിക്കാരായ ഗിരീഷ് ബാബുവും മാത്യു കുഴല്നാടൻ എംഎൽഎയും റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ മൂന്നു വർഷത്തിനിടെ 1.72 കോടി രൂപ നൽകിയെന്നാണ് വാദം. നിലവിൽ കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നുണ്ട്.
ഖേദം പ്രകടിപ്പിക്കാൻ ഗോപാലകൃഷ്ണൻ സന്നദ്ധത അറിയിച്ചിരുന്നു: ഒത്തുതീർപ്പ് രേഖ പുറത്ത്
Friday, March 28, 2025 1:58 PM IST
കൊച്ചി: അപകീര്‍ത്തി കേസില്‍ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനും സിപിഎം നേതാവ് പി.കെ. ശ്രീമതിയും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പ് രേഖ പുറത്ത്. ഖേദം പ്രകടിപ്പിക്കാൻ ഗോപാലകൃഷ്ണൻ സന്നദ്ധത അറിയിച്ചെന്നാണ് ഒത്തുതീർപ്പ് രേഖയിൽ നിന്നു വ്യക്തമാകുന്നത്.
ഖേദം പ്രകടിപ്പിക്കാമെന്ന ധാരണയിലാണ് കേസ് അവസാനിച്ചതെന്ന് കോടതി രേഖയിൽ പറയുന്നുണ്ട്. പി.കെ. ശ്രീമതിക്കെതിരേ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത് തന്റെ ഔദാര്യമാണെന്നും കോടതി പറഞ്ഞിട്ടല്ല ഒത്തു തീര്‍പ്പ് നടത്തിയതെന്നും ബി. ഗോപാലകൃഷ്ണന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
ഗോപാലകൃഷ്ണന്റെ വാദത്തോടും ഫേസ്ബുക്ക് പോസ്റ്റിനോടും തത്കാലം മറുപടിയില്ലെന്ന് പി.കെ.ശ്രീമതി പറഞ്ഞു. ഗോപാലകൃഷ്ണന്റെ വാദങ്ങൾ തെറ്റാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും ശ്രീമതി പറഞ്ഞു.
കോടതി പറഞ്ഞിട്ടോ കേസ് നടത്തിയിട്ടോ അല്ലെന്നും ഒരു സ്ത്രീയുടെ അന്തസിന് ക്ഷതം സംഭവിച്ചു എന്ന് നേരിട്ട് ശ്രീമതി ടീച്ചര്‍ പറഞ്ഞപ്പോള്‍ അന്തസായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി കേരള രാഷ്ട്രീയത്തിന് മാതൃകയാക്കാനാണ് ഖേദം രേഖപ്പെടുത്തിയതെന്നും ബി. ഗോപാലകൃഷ്ണന് കുറിപ്പില്‍ പറഞ്ഞിരുന്നു.
വ്യാഴാഴ്ച ഹൈക്കോടതിയില്‍ ഹാജരായ ശേഷമാണ് മധ്യസ്ഥന്റെ ഒത്തുതീര്‍പ്പ് നിര്‍ദേശപ്രകാരം ഗോപാലകൃഷ്ണന് മാധ്യമങ്ങള്‍ മുമ്പാകെ പരസ്യമായി ഖേദം പ്രകടിപ്പിച്ചത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ആരോപണമാണ് കേസിന് ആധാരം. ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു.
പി.കെ. ശ്രീമതി മന്ത്രിയായിരിക്കെ മകന്റെ കമ്പനിയില്‍ നിന്നും ആരോഗ്യ വകുപ്പ് മരുന്നുകള്‍ വാങ്ങി എന്നായിരുന്നു ബി. ഗോപാലകൃഷ്ണന്റെ ആരോപണം.
മ്യാൻമറിൽ വൻ ഭൂചലനം; 7.7 തീവ്രത രേഖപ്പെടുത്തി
Friday, March 28, 2025 12:53 PM IST
ന്യൂഡൽഹി: മ്യാൻമറിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മ്യാൻമറിലെ സാഗൈംഗിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ്.
ഇന്ത്യൻ സമയം11.50ന് അനുഭവപ്പെട്ട ഭൂചലനം മിനിട്ടുകളോളം നീണ്ടുനിന്നു. ഇന്ത്യയിലും ബംഗ്ലാദേശ്, ലാവോസ്, തായ്ലൻഡ്, ചൈന എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.
കെട്ടിടങ്ങൾ കുലുങ്ങുന്നതിന്റെയും പാലം തകരുന്നതിന്റെയും ഭയചകിതരായ ജനക്കൂട്ടം ഓടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്തെന്ന പരാതി; കേജരിവാളിനെതിരേ കേസെടുത്തു
Friday, March 28, 2025 12:46 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ കേസെടുത്തു. സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്തെന്ന പരാതിയിലാണ് ഡല്‍ഹി പോലീസ് കേസെടുത്തത്. കേജരിവാളിന് പുറമേ മുന്‍ പാട്യാല എംഎല്‍എ ഗുലാബ് സിംഗ്, ദ്വാരകയിലെ മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ദിദിക ശര്‍മ എന്നിവര്‍ക്കെതിരെയും കേസെടുത്തു.
കേജരിവാളിന്റെയും മറ്റ് എഎപി നേതാക്കളുടെയും ബോര്‍ഡുകള്‍ അനധികൃതമായി സ്ഥാപിക്കാന്‍ പൊതുപണം വിനിയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. 2019ല്‍ ലഭിച്ച പരാതിയില്‍ പോലീസ് ഇതുവരെ കേസെടുത്തിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം വിഷയം പരിഗണിച്ച ഡല്‍ഹി കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി.
മഹാരാഷ്ട്രയിൽ ദത്ത്പുത്രിയെ കൊലപ്പെടുത്തി; ദമ്പതികൾ അറസ്റ്റിൽ
Friday, March 28, 2025 12:23 PM IST
മുംബൈ: മഹാരാഷ്ട്രയിൽ നാലുവയസുകാരിയായ ദത്ത് പുത്രിയെ കൊലപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ. ഛത്രപതി സംഭാജിനഗർ ജില്ലയിലെ സില്ലോഡിലാണ് സംഭവം.
ഫൗസിയ ഷെയ്ഖ് (27), ഭർത്താവ് ഫഹീം ഷെയ്ഖ് (35) എന്നിവരാണ് പിടിയിലായത്. ആറു മാസം പ്രായമുള്ളപ്പോഴാണ് ദമ്പതികൾ കുട്ടിയെ ദത്തെടുത്തത്. ബുധനാഴ്ച പുലർച്ചെ മൂന്നിന് കുട്ടിയെ സബ് ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും കുട്ടി മരിച്ചു.
തുടർന്ന് കുട്ടിയുടെ മൃതദേഹം സംസ്കരിക്കാൻ ഇവർ തിടുക്കുംകൂട്ടി. എന്നാൽ, കുട്ടിക്ക് അസുഖമോ ഒരുതരത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങളോ ഇല്ലായിരുന്നുവെന്ന് പ്രദേശവാസികളിലൊരാൾ പോലീസിന് വിവരം നൽകി.
തുടർന്ന് പോലീസെത്തി സംസ്കാര ചടങ്ങുകൾ തടയുകയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുകയും ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ മുറിവുകളുള്ളതായി കണ്ടെത്തി.
ചോദ്യം ചെയ്യലിൽ കുട്ടിയെ തല്ലുമായിരുന്നുവെന്ന് ഫൗസിയ പോലീസിനോടു പറഞ്ഞു. തുടർന്ന് ദമ്പതികൾക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ച വൈകുന്നേരം കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. മാതാപിതാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ഗുജറാത്ത് പോലീസിന് തിരിച്ചടി; കോണ്‍ഗ്രസ് എംപിക്കെതിരെയുള്ള കേസ് സുപ്രീംകോടതി റദ്ദാക്കി
Friday, March 28, 2025 12:17 PM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ഇമ്രാന് പ്രതാപ്ഗഡിക്കെതിരേ ഗുജറാത്ത് പോലീസ് എടുത്ത കേസ് സുപ്രീംകോടതി റദ്ദാക്കി. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത കവിതയുടെ പേരില്‍ എടുത്ത കേസാണ് കേസാണ് റദ്ദാക്കിയത്.
എഴുതിയതും പറഞ്ഞതുമായ വാക്കുകളുടെ അര്‍ഥം ആദ്യം മനസിലാക്കണം. എന്നിട്ട് വേണം കേസെടുക്കാനെന്ന് പോലീസിനെ കോടതി വിമര്‍ശിച്ചു. പൗരന്മാരുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കാന്‍ ശ്രമിക്കരുത്. ജനാധിപത്യത്തില്‍ ആവിഷ്കാര സ്വാതന്ത്രം വേണമെന്നും കോടതി നിരീക്ഷിച്ചു.
യുപി സ്വദേശിയായ പ്രതാപ്ഗഡി മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാ എംപിയാണ്. ഗുജറാത്തില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ എംപി അവിടെവച്ച് കവിത ആലപിക്കുന്ന രീതിയില്‍ ചെയ്ത റീല്‍ സമൂഹമാധ്യങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു. രക്തദാഹിയായ മനുഷ്യാ കേള്‍ക്കൂ എന്നര്‍ഥം വരുന്ന കവിതയാണ് എംപി പാടിയത്.
ഇത് മതവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് എംപിക്കെതിരേ ഗുജറാത്ത് പോലീസ് കേസെടുത്തത്. കലാപഹ്വാനം, മതസ്പര്‍ധ വളര്‍ത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ്. ഈ കേസിനെതിരായ ഹര്‍ജി ആദ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്കെത്തിയത്.
കിണറ്റിലെ വെള്ളം പമ്പ് ചെയ്തപ്പോൾ ദുർഗന്ധം; പരിശോധനയിൽ കണ്ടെത്തിയത് മൃതദേഹം
Friday, March 28, 2025 12:10 PM IST
കോട്ടയം: മുണ്ടക്കയം നഗരത്തിനു സമീപം കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പഴയ ഗാലക്സി തിയറ്ററിന്റെ പിന്നിലെ കിണറ്റിലാണു മൃതദേഹം കണ്ടത്. പുരുഷന്റേതെന്നു തോന്നുന്ന മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്.
ചെറിയാന് മലമാക്കല്‍ എന്ന വ്യക്തിയുടെ പുരയിടത്തിലാണ് കിണർ. ഇതിനോടുചേര്‍ന്നുള്ള പഴയ വീട് വാടകയ്ക്കു നല്‍കിയിരിക്കുകയാണ്.
രാവിലെ കിണറ്റില്‍നിന്നു വെള്ളം പമ്പ് ചെയ്തപ്പോള്‍ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവിന്റെ കൊലപാതകം; പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു
Friday, March 28, 2025 11:45 AM IST
കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്. ക്വട്ടേഷൻ നൽകിയെന്ന് സംശയിക്കുന്ന പങ്കജിന്റേത് ഉൾപ്പെടെ അഞ്ച് പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
അതുല്‍,ഹരി,രാജപ്പന്, പ്യാരി എന്നിവരുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇവര്‍ നിലവില്‍ ഒളിവിലാണ്. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം. വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്.
മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. അക്രമിസംഘത്തിൽ ഉണ്ടായിരുന്ന പങ്കജിനെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു സന്തോഷ്.
വവ്വാക്കാവിലും സംഘം ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി അനീറിനെയാണ് വെട്ടിയത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞിരുന്നു.
കേന്ദ്ര വനംമന്ത്രിയുടെ കേരളാ സന്ദർശനം പ്രഹസനമാകരുത്: മന്ത്രി എ.കെ. ശശീന്ദ്രൻ
Friday, March 28, 2025 11:39 AM IST
തിരുവനന്തപുരം: കേന്ദ്ര വനംമന്ത്രിയുടെ കേരളാ സന്ദർശനം പ്രായോഗികമായ പരിഹാരമാർഗങ്ങൾ നിർദേശിക്കാനുള്ള മനോഭാവത്തോടെയാകണം പ്രഹസനമാകരുതെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ.
മുൻപ് നടത്തിയ കൂടിക്കാഴ്ചകളിൽ മന്ത്രി കേരളം സന്ദർശിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഇതുവരെ സന്ദർശനം ഉണ്ടായില്ല. വിശദമായ മെമ്മോറണ്ടം നേരിൽ കണ്ട് മന്ത്രിയെ സമർപ്പിച്ചതാണ്. ചർച്ചകൾ സൗഹൃദപരമായിരുന്നെങ്കിലും ഫലം മുണ്ടായിട്ടില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് കേന്ദ്രമന്ത്രി പാർലമെന്റിൽ നടത്തിയതെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
കാട്ടുപന്നിയും കുരങ്ങനും എല്ലാം ഷെഡ്യൂൾ ഒന്നിലാണ്, ഇതിൽ മാറ്റമുണ്ടാകണം. ആവശ്യമായ എല്ലാ കാര്യങ്ങളും മന്ത്രിയെ ധരിപ്പിക്കാൻ സംസ്ഥാന സർക്കാർ ഒരുക്കമാണെന്നും മന്ത്രി വ്യക്തമാക്കി.
ആലുവയിൽ ഏഴ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ
Friday, March 28, 2025 11:36 AM IST
ആലുവ: എടത്തല നാലാം മൈൽ പരിസരത്തുവച്ച് വില്പനക്കായി കൊണ്ടുപോകുകയായിരുന്ന ഏഴ് കിലോയിലേറെ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. ഇനിയും സഹായികളെ പിടികൂടാനുള്ളതിനാൽ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
അർധരാത്രിയായിരുന്നു പരിശോധന നടന്നത്. വാഴക്കുളം വ്യവസായ മേഖലയിലെ തൊഴിലാളികൾക്കിടയിൽ ചെറിയ പായ്ക്കറ്റുകളാക്കി വൻതോതിൽ കഞ്ചാവ് വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡാണ് ഇയാളെ പിന്തുടർന്ന് പിടികൂടിയത്.
അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതി; രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവെച്ചു
Friday, March 28, 2025 11:29 AM IST
കൊച്ചി: ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവെച്ച് പോലീസ്. ഫേസ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ എടുത്ത കേസിലെ തുടർനടപടിയാണ് നിർത്തിവച്ചത്.
2018 ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്ന് ലഭ്യമായില്ലെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നു. വിവരങ്ങൾ കിട്ടിയാൽ തുടർനടപടി ഉണ്ടാകും.
ഇക്കാര്യം കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് രാധാകൃഷ്ണ മേനോനെ പോലീസ് അറിയിച്ചു. മജിസ്ട്രേറ്റ് കോടതിയിലും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ക്കിടെ രഹന ഫാത്തിമ അയ്യപ്പ വേഷമണിഞ്ഞ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതാണ് കേസിനാസ്പദമായ സംഭവം.
മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് രഹന ഫാത്തിമ ചിത്രം പങ്ക്വച്ചത് എന്നായിരുന്നു രാധാകൃഷ്ണ മേനോന് പരാതിയില്‍ പറഞ്ഞിരുന്നത്. ശബരിമലയിലെ അയ്യപ്പ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ശ്രമിച്ചതിന് എറണാകുളം സ്വദേശിനിയായ രഹന ഫാത്തിമ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
പൊതുനിരത്തുകളില്‍ ഈദുല്‍ ഫിത്തര്‍ പ്രാര്‍ഥനകള്‍ നടത്തുന്നത് വിലക്കി മീററ്റ് പോലീസ്
Friday, March 28, 2025 11:23 AM IST
ലക്നോ: പൊതുനിരത്തുകളില്‍ ഈദുല്‍ ഫിത്തര്‍ പ്രാര്‍ഥനകള്‍ നടത്തുന്നത് വിലക്കി ഉത്തര്‍പ്രദേശിലെ മീററ്റ് പോലീസ്. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്കി.
നിയമലംഘകര്‍ക്കെതിരെ കേസെടുക്കല്‍, അറസ്റ്റ് ചെയ്യല്‍, പാസ്പോര്‍ട്ടുകളും ലൈസന്‍സുകളും റദ്ദാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മീററ്റ് എസ്പി ആയുഷ് വിക്രം സിംഗ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം നിരത്തുകളില്‍ പ്രാര്‍ഥനകള്‍ നടത്തിയതിന് 200 ഓളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വര്‍ഷവും റോഡുകളില്‍ പ്രാർഥിക്കുന്നതായി കണ്ടെത്തിയാല്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്ന് എസ്പി പറഞ്ഞു.
പള്ളികള്‍, ഫൈസെ ആം ഇന്റര്‍ കോളജ് തുടങ്ങിയ നിയുക്ത സ്ഥലങ്ങളില്‍ ഈദ്ഗാഹുകളും പ്രാര്‍ഥനകളും നടത്തണം. പൊതുനിരത്തുകളില്‍ തടസങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡ്രോണുകള്‍ ഉപയോഗിച്ചും വീഡിയോ ചിത്രീകരണം വഴിയും പ്രധാന മേഖലകളില്‍ നിരീക്ഷണം നടത്തും. പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി), റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് (ആര്‍എഎഫ്) തുടങ്ങിയ സേനകളെ വിന്യസിച്ചുകൊണ്ട് പോലീസ് വിപുലമായ സുരക്ഷാ പദ്ധതികളും തയാറാക്കിയിട്ടുണ്ട്.
മുന്‍കൂര്‍ അനുമതിയില്ലാതെ പൊതു ഇടങ്ങളില്‍ ഒരു മതപരമായ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, മീററ്റ് പോലീസിന്റെ നിര്‍ദേശത്തിനെതിരെ എന്‍ഡിഎ സഖ്യകക്ഷയും കേന്ദ്ര മന്ത്രിയുമായ ജയന്ത് ചൗധരി നിശിത വിമര്‍ശനം നടത്തി.
മദ്യപാനത്തിനിടെ തർക്കം; കിളിമാനൂരിൽ യുവാവിനെ സുഹൃത്ത് അടിച്ച് കൊലപ്പെടുത്തി
Friday, March 28, 2025 11:43 AM IST
തിരുവനന്തപുരം: കിളിമാനൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്ത് അടിച്ച് കൊലപ്പെടുത്തി. കാട്ടുമ്പുറം അരിവാരിക്കുഴി വടക്കുംകര പുത്തൻ വീട്ടിൽ ഉണ്ണി വത്സല ദമ്പതികളുടെ മകൻ അഭിലാഷ് (28) ആണ് മരിച്ചത്.
ടയർ റീ ട്രെയിഡിംഗ് തൊഴിലാളിയാണ് അഭിലാഷ്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് പുളിമാത്ത് പന്തടിക്കളം അങ്കണവാടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അരുണിനെ(38) പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. പ്രതിയായ അരുൺ തന്നെയാണ് പോലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം അറിയിച്ചത്.
ചിറ്റൂരില്‍ ആറാം ക്ലാസുകാരി വീട്ടില്‍ മരിച്ച നിലയില്‍
Friday, March 28, 2025 10:59 AM IST
പാലക്കാട്: ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍ അയോധ്യ നഗറില്‍ വടിവേലു- രതിക ദമ്പതികളുടെ ഇളയ മകള്‍ അനാമിക(11)യെയാണ് വീടിനുള്ളില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചിറ്റൂര്‍ വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനാമിക. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍.
സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സംഭവം; സ്ഥലംമാറ്റം ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ
Friday, March 28, 2025 11:01 AM IST
പത്തനംതിട്ട: സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും സ്ഥലംമാറ്റം വേണമെന്നും ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ രംഗത്ത്. പത്തനംതിട്ട ജില്ല കളക്ടർക്ക് നൽകിയ അവധി അപേക്ഷയിലാണ് നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫ് ജോർജ് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്.
നാരങ്ങാനത്തേക്ക് ഇനി പോകില്ലെന്നും അവിടെ ജോലി ചെയ്യാൻ ഭയമാണെന്നും ജോസഫ് ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ജോസഫ് നേരത്തേ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. എം.വി.സഞ്ജു ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് വില്ലേജ് ഓഫീസർ നൽകിയ പരാതി കളക്ടർ പോലീസിന് കൈമാറി.
വില്ലേജിൽ അടയ്ക്കേണ്ട നികുതി കുടിശിക ചോദിച്ചു വിളിച്ചപ്പോഴാണ് ജോസഫ് ജോർജ് ഭീഷണി നേരിട്ടത്.കഴിഞ്ഞ ദിവസമാണ് കൊലവിളി ഭീഷണി അടങ്ങുന്ന വിവാദ ഫോൺ സംഭാഷണം പുറത്തുവന്നത്. വില്ലേജ് ഓഫീസർ ഗൂഢാലോചന നടത്തിയെന്നും എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് പ്രചരിക്കുന്നതെന്നുമാണ് സഞ്ജുവിന്റെ വാദം.
വീണ്ടും ചരിത്രവിലയിൽ സ്വർണം; ഒറ്റയടിക്ക് കൂടിയത് 840 രൂപ
Friday, March 28, 2025 10:52 AM IST
കൊച്ചി: സംസ്ഥാനത്ത് റോക്കറ്റ് കുതിപ്പുമായി സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് പവന് ഒറ്റയടിക്ക് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 66,720 രൂപയിലും ഗ്രാമിന് 8,340 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 85 രൂപ ഉയർന്ന് 6,840 രൂപയിലെത്തി.
ഈമാസം 20ന് കുറിച്ച പവന് 66,480 രൂപയും ഗ്രാമിന് 8,310 രൂപയും എന്ന റിക്കാർഡാണ് ഇന്നു പഴങ്കഥയായത്. സർവകാല റിക്കാർഡിട്ട ശേഷം താഴേക്കു പോയ സ്വർണം അഞ്ചുദിവസത്തിനിടെ ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയും കുറഞ്ഞിരുന്നു. പിന്നീട് ബുധനാഴ്ച മുതലാണ് തിരിച്ചുകയറാൻ ആരംഭിച്ചത്. ബുധനാഴ്ച 80 രൂപയും വ്യാഴാഴ്ച 320 രൂപയും ഉയർന്ന സ്വർണവില ഇന്നു വീണ്ടും 66,000 കടക്കുകയായിരുന്നു.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
ഈമാസം ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും പിന്നിടുകയായിരുന്നു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് ഒറ്റയടിക്ക് 40 ഡോളറിലധികം മുന്നേറി വില 3,076.71 ഡോളറിലെത്തി.
അതേസമയം, വെള്ളി വിലയും വർധിച്ചു. ഇന്നു ഗ്രാമിന് മൂന്നു രൂപ കൂടി 112 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
മദ്യലഹരിയിൽ പോലീസിനെ കൈയേറ്റം ചെയ്തു; നേപ്പാൾ സ്വദേശിനിയും സുഹൃത്തും പിടിയിൽ
Friday, March 28, 2025 10:49 AM IST
കൊച്ചി: എറണാകുളത്ത് പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ലഹരിസംഘത്തിന്റെ ആക്രമണം. മദ്യലഹരിയിൽ യുവതി പോലീസിനെ കൈയേറ്റം ചെയ്തു.
വ്യാഴാഴ്ച രാത്രി എറണാകുളം അയ്യമ്പുഴയയിൽ നേപ്പാൾ സ്വദേശിയായ യുവതിയും സുഹൃത്തുമാണ് പോലീസിന്റെ മുഖത്തിടിച്ച് തള്ളിയിട്ടത്.
യുവതി മുഖത്ത് ഇടിച്ചുവെന്നുംതള്ളിയിട്ടെന്നും പോലീസ് പറഞ്ഞു. ജീപ്പിനുള്ളിൽ കയറ്റിയതിന് പിന്നാലെ ഇരുവരും ജനലിലൂടെ പുറത്തേക്കു ചാടി.
ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം നേപ്പാൾ സ്വദേശി ഗീതയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു.
വാഹനത്തിന് നേരെ പടക്കമെറിഞ്ഞ സംഭവം; വിദ്യാർഥികൾക്കെതിരായ പരാതിയിൽ നിന്ന് പിന്മാറി അധ്യാപകർ
Friday, March 28, 2025 10:38 AM IST
മലപ്പുറം: പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാർഥികൾ പടക്കമെറിഞ്ഞ സംഭവത്തില്‍ പരാതിയിൽ നിന്ന് പിന്മാറി അധ്യാപകർ.
സംഭവത്തില്‍ കേസ് എടുക്കേണ്ടതില്ലെന്നും വിദ്യാർഥികളെ താക്കീത് ചെയ്ത് വിട്ടാൽ മതിയെന്നും അധ്യാപകർ പോലീസിനോട് പറഞ്ഞു.
മലപ്പുറം ചെണ്ടപ്പുറായ എആർ ഹയർ സെക്കൻഡറി സ്കൂളിലാണ് അധ്യാപകന്റെ കാറിന് നേരെ വിദ്യാർഥികൾ പടക്കമെറിഞ്ഞത്.
പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിലായിരുന്നു വിദ്യാർഥികൾ പടക്കമെറിഞ്ഞത് എന്നാണ് വിവരം. സംഭവത്തില്‍ തിരൂരങ്ങാടി പോലീസ് മൂന്ന് വിദ്യാർഥികളെ താക്കീത് ചെയ്ത് വിട്ടയച്ചു. വിദ്യാർഥികൾ പടക്കമെറിയുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
ചാലക്കുടിയില്‍ വീണ്ടും പുലി; ആശങ്കയില്‍ നാട്ടുകാര്‍
Friday, March 28, 2025 10:26 AM IST
തൃശൂര്‍: ചാലക്കുടിയില്‍ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. എസ്എച്ച് കോളജിന് സമീപം കൃഷിത്തോട്ടലാണ് പുലി കണ്ടത്.
രാവിലെ 6.20ഓടെ പ്രദേശവാസിയാണ് പുലിയെ കണ്ടത്. വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
ചാലക്കുടി പട്ടണ നടുവിലെ ജനവാസമേഖലയിൽ കഴിഞ്ഞ ദിവസം പുലി ഇറങ്ങിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. കണ്ണമ്പുഴ ക്ഷേത്രം റോഡിൽ, ദേശീയപാതയിൽ നിന്നു നൂറു മീറ്റർ മാത്രം അകലെ അയിനിക്കാട്ടുമഠത്തിൽ ശങ്കരനാരായണന്റെ വീട്ടിലെ സിസിടിവിയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പുലിയാണെന്നു സ്ഥിരീകരിച്ചിരുന്നു. പുലിയെ പിടികൂടാൻ ഇവിടെ കൂട് സ്ഥാപിച്ചിട്ടുണ്ട്.
മുത്തോലി പഞ്ചായത്തിലെ യുഡി ക്ലര്‍ക്കിനെ കാണാതായി
Friday, March 28, 2025 10:10 AM IST
കോട്ടയം: മുത്തോലി പഞ്ചായത്തിലെ യുഡി ക്ലര്‍ക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്മിയെ ആണ് കാണാതായത്.
രാവിലെ ജോലിക്ക് പോകാനാണെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ ബിസ്മി വ്യാഴാഴ്ച പഞ്ചായത്ത് ഓഫീസില്‍ ജോലിക്ക് എത്തിയിരുന്നില്ല. വൈകിട്ട് ഇവരെ കൂട്ടാന്‍ ഭര്‍ത്താവ് എത്തിയപ്പോഴാണ് ഓഫീസിലുള്ളവര്‍ വിവരമറിഞ്ഞത്.
പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പള്ളിക്കത്തോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം കിഴവങ്കുളം സ്റ്റോപ്പില്‍നിന്ന് ഇവര്‍ സ്വകാര്യ ബസില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തിരുവനന്തപുരത്ത് എസ്ഐക്ക് ഗുണ്ടയുടെ കുത്തേറ്റു; പ്രതിക്കായി തെരച്ചിൽ ഊർജിതം
Friday, March 28, 2025 9:55 AM IST
തിരുവനന്തപുരം: പൂജപ്പുര പോലീസ് സ്റ്റേഷനിലെ എസ്ഐ സുധീഷിന് കുത്തേറ്റു. എസ്ഐയുടെ കൈയ്ക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ പൂജപ്പുര വിജയമോഹിനി മില്ലിന് സമീപമാണ് സംഭവം. ഒരാള്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്.
കുപ്രസിദ്ധ ഗുണ്ട ശ്രീജിത്ത് ഉണ്ണിയാണ് എസ്ഐയെ ആക്രമിച്ചത്. ഇയാളെ പിടികൂടി പോലീസ് വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ കുതറിയോടുകയായിരുന്നു. ഇയാളെ പിന്നീട് പിടികൂടുന്നതിനിടെ എസ്ഐ ആക്രമിക്കുകയായിരുന്നു.
ഇതിനിടെ പ്രതി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
Friday, March 28, 2025 9:53 AM IST
ഇടുക്കി: ഖജനാപ്പാറയിലെ അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
ജനിച്ചപ്പോൾ ജീവനില്ലാതിരുന്നതിനാൽ കുഴിച്ചിട്ടതാണെന്നാണ് ജാർഖണ്ഡ് സ്വദേശിയായ യുവതി പോലീസിനോട് പറഞ്ഞു.
ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് ഖജനാപ്പാറയിലെ അരമനപ്പാറ എസ്റ്റേറ്റിലെ ഏലത്തോട്ടത്തിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
നായ്ക്കൾ പകുതി ഭക്ഷിച്ച് നിലയിലായിരുന്നു മൃതദേഹം. തൊഴിലാളികൾ ഉടൻ തന്നെ വിവരം രാജാക്കാട് പോലീസിനെ അറിയിച്ചു.
കനയ്യകുമാര്‍ സന്ദര്‍ശിച്ച ക്ഷേത്രം ഗംഗാജലം കൊണ്ട് കഴുകി വൃത്തിയാക്കി; പ്രതിഷേധിച്ച് കോണ്‍ഗ്രസ്
Friday, March 28, 2025 9:39 AM IST
പാറ്റ്ന: ബിഹാറിൽ കോണ്‍ഗ്രസ് നേതാവ് കനയ്യകുമാറിന്റെ സന്ദര്‍ശനത്തിന് ശേഷം ക്ഷേത്രം കഴുകി വൃത്തിയാക്കി. കോണ്‍ഗ്രസ് പദയാത്രയ്ക്കിടെ കനയ്യകുമാര്‍ സന്ദര്‍ശിച്ച ക്ഷേത്രമാണ് ഗംഗാജലം ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയത്.
കഴിഞ്ഞ മാര്‍ച്ച് 16 മുതലാണ് കനയ്യകുമാര്‍ പദയാത്ര ആരംഭിച്ചത്. ഇതിനിടെയാണ് സഹസ്ര ജില്ലയിലുള്ള ദുര്‍ഗാക്ഷേത്രം സന്ദര്‍ശിച്ചത്. ക്ഷേത്രം ഭാരവാഹികള്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍ ഗംഗാജലം ഉപയോഗിച്ച് ക്ഷേത്രം കഴുകുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി ഇതര പാര്‍ട്ടിയില്‍ ഉള്ളവരെ തൊട്ടുകൂടാത്തവരായി കണക്കാക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസ് ചോദ്യം ഉന്നയിച്ചു. അതേസമയം കനയ്യകുമാറിന്റെ നിലപാടുകളോടുള്ള പ്രതിഷേധമാണിതെന്നാണ് ബിജെപിയുടേ പ്രതികരണം.
"യുഎസുമായുള്ള പഴയ ബന്ധം അവസാനിച്ചു': കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി
Friday, March 28, 2025 9:32 AM IST
ഒട്ടാവ: കാനഡയും അമേരിക്കയും തമ്മിൽ ആഴത്തിലുണ്ടായിരുന്ന സാമ്പത്തിക, സുരക്ഷാ, സൈനിക ബന്ധങ്ങളുടെ യുഗം അവസാനിച്ചുവെന്ന് കനേഡിയൻ പ്രസിഡന്റ് മാർക്ക് കാർണി. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വാഹനങ്ങൾക്ക് ഉയർന്ന താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു മാർക് കാർണി.
അമേരിക്കയിലേക്കുള്ള വാഹന ഇറക്കുമതിക്ക് ട്രംപ് ആസൂത്രണം ചെയ്ത 25 ശതമാനം ലെവി അടുത്ത ആഴ്ച പ്രാബല്യത്തിൽ വരാനിരിക്കെയാണ് മാർക്ക് കാർണിയുടെ പ്രതികരണം.
ട്രംപിന്റെ നിലപാട് ഏകദേശം 500,000 തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്ന കനേഡിയൻ ഓട്ടോ വ്യവസായത്തിനെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിനുശേഷം, ഏപ്രിൽ 28ന് കാനഡയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കാർണി തന്റെ പ്രചാരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിലെ തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കാൻ കാബിനറ്റ് അംഗങ്ങളുടെ യോഗത്തിനായി ഒട്ടാവയിലേക്ക് അദ്ദേഹം മടങ്ങി.
ട്രംപിന്റെ വാഹന തീരുവകൾ ന്യായീകരിക്കാനാവാത്തവ ആണെന്നും അത് രാജ്യങ്ങൾ തമ്മിലുള്ള നിലവിലുള്ള വ്യാപാര കരാറുകളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയുമായുള്ള ബന്ധം ട്രംപ് ശാശ്വതമായി മാറ്റിമറിച്ചെന്നും ഭാവിയിൽ എന്തെങ്കിലും വ്യാപാര കരാറുകൾ ഉണ്ടായാലും തിരിച്ചുപോക്ക് ഉണ്ടാവില്ലെന്നും അദ്ദേഹം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.
അമേരിക്കയിൽ പരമാവധി സ്വാധീനം ചെലുത്തുന്നതും കാനഡയിൽ ഏറ്റവും കുറഞ്ഞ സ്വാധീനം ചെലുത്തുന്നതുമായ പ്രതികാര വ്യാപാര നടപടികളിലൂടെ തങ്ങൾ യുഎസ് തീരുവകളെ നേരിടുമെന്നാണ് കാർണി അറിയിച്ചത്.
"ഈ പുതിയ താരിഫുകളോടുള്ള ഞങ്ങളുടെ പ്രതികരണം പോരാടുക, സംരക്ഷിക്കുക, നിർമിക്കുക എന്നതാണ്' കാർണി ചൂണ്ടിക്കാട്ടി.
അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കുക! അഞ്ചു കേന്ദ്രങ്ങളിൽ ഓറഞ്ച് അലർട്ട്
Friday, March 28, 2025 9:27 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കൂടുന്നതിനൊപ്പം അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ദുരന്ത നിവാരണ അഥോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം വിവിധ കേന്ദ്രങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചികാ വിവരങ്ങളാണ് പങ്കുവച്ചത്. പട്ടിക പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് അഞ്ചു കേന്ദ്രങ്ങളിലാണ്.
അള്‍ട്രാ വയലറ്റ് സൂചിക ആറുമുതൽ ഏഴുവരെയെങ്കിൽ യെല്ലോ അലർട്ടും എട്ടു മുതല്‍ പത്തുവരെയെങ്കില്‍ ഓറഞ്ച് അലർട്ടും 11നു മുകളിലേക്കാണെങ്കിൽ റെഡ് അലർട്ടുമാണ് നല്‍കുക.
ഇതുപ്രകാരം കൊല്ലം ജില്ലയിലെ കൊട്ടാരക്കര (എട്ട്), പത്തനംതിട്ട ജില്ലയിലെ കോന്നി (എട്ട്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (എട്ട്), ഇടുക്കി ജില്ലയിലെ മൂന്നാർ (എട്ട്), മലപ്പുറം ജില്ലയിലെ പൊന്നാനി (എട്ട്) എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്.
അതേസമയം, പാലക്കാട് ജില്ലയിലെ തൃത്താല (ഏഴ്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ഏഴ്), എറണാകുളം ജില്ലയിലെ കളമശേരി (ആറ്), തൃശൂർ ജില്ലയിലെ ഒല്ലൂര്‍ (ആറ്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്), തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാല (ആറ്) എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
പകൽ 10 മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറംജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ തുടങ്ങിയവയിൽ പൊതുവെ തന്നെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന അൾട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും സൂചിക ഉയർന്നതായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.