ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് ഡോണൾഡ് ട്രംപ്: ഷഹബാസ് ഷെരീഫ്
Tuesday, October 14, 2025 5:59 AM IST
കെയ്റോ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലാണ് ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിക്കാൻ കാരണമെന്ന് ആവർത്തിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഈജിപ്തിലെ രാജ്യാന്തര ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി.
ട്രംപ് നോബേൽ സമ്മാനത്തിന് അർഹനാണെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. ട്രംപിന്റെ സാന്നിധ്യത്തിലാണ് പാക് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വെടിനിര്‍ത്തലിനായി ട്രംപ് നിരന്തരം പ്രയത്നിച്ചെന്നും അദേഹം പറഞ്ഞു.
ട്രംപ് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ആണവ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വേറെ തലത്തിലേക്ക് മാറുമായിരുന്നു. അത് കാണാൻ എത്ര പേര് ബാക്കിയുണ്ടാകുമെന്ന് പോലും അറിയാത്തവിധമാകുമായിരുന്നുവെന്നും ഷഹബാസ് ഷെരീഫ് കൂട്ടിച്ചേർത്തു.
മാനന്തവാടി പോലീസ് സ്റ്റേഷനിൽ പരാതിക്കാരനായെത്തി; അന്വേഷണത്തിൽ കണ്ണൂരിൽ മോഷണ കേസ് പ്രതി
Tuesday, October 14, 2025 5:29 AM IST
വയനാട്: മാനന്തവാടി പോലീസ് സ്റ്റേഷനിൽ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായെത്തിയ മോഷണ കേസ് പ്രതിയെ കണ്ണപുരം പോലീസിന് കൈമാറി. പരാതിയുമായെത്തിയ മാറ്റാന്‍കീല്‍ തായലേപുരയില്‍ എം.ടി. ഷബീർ ആണ് പിടിയിലായത്.
പണം നഷ്ടപ്പെട്ടെന്നും കിടക്കാൻ ഇടം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ മാനന്തവാടി പോലീസ് സ്റ്റേഷനിലെത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തു.
തുടർന്ന് ആധാര്‍ കാര്‍ഡ് പരിശോധിച്ച് ഇതിലെ മേല്‍ വിലാസം പ്രകാരം കണ്ണപുരം സ്റ്റേഷനിലേക്ക് വിളിച്ച് അന്വേഷിക്കുകയുമായിരുന്നു. കണ്ണപുരത്ത് മോഷണ കേസിൽ പ്രതിയാണെന്നും സംഭവശേഷം ഒളിവില്‍ പോയതാണെന്നും വിവരം ലഭിച്ചു.
കണ്ണപുരത്ത് നിര്‍മാണത്തിലിരിക്കുന്ന ബില്‍ഡിംഗിൽ അതിക്രമിച്ചു കയറി ഇലക്ട്രിക് സാമഗ്രികള്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഷബീർ. തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ തിങ്കളാഴ്ച രാവിലെ കണ്ണപുരം പോലീസിന് കൈമാറി.
ഷാം എൽ-ഷെയ്ക്ക് സമാധാന ഉച്ചകോടി; നരേന്ദ്ര മോദി പങ്കെടുക്കാത്തതിൽ വിമർശനവുമായി ശശി തരൂർ
Tuesday, October 14, 2025 4:49 AM IST
ന്യൂഡൽഹി: ഷാം എൽ-ഷെയ്ക്ക് സമാധാന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിന്ന തീരുമാനത്തിൽ വിമർശനവുമായി ശശി തരൂർ എംപി. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗിനെയാണ് കേന്ദ്ര സർക്കാർ അയച്ചത്.
20 രാഷ്ട്രങ്ങളുടെ തലവന്മാർ ഒത്തുചേർന്ന ഈജിപ്തിലെ സമാധാന ഉച്ചകോടിയിൽ പ്രധാനമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നു. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള മോദിയുടെ തീരുമാനത്തെ എക്സിലൂടെയാണ് തരൂർ വിമർശിച്ചത്.
തന്ത്രപരമായ സംയമനമോ അതോ അവസരം നഷ്ടപ്പെടുത്തിയതോ എന്നും തരൂർ തന്റെ എക്സിലെ കുറിപ്പിൽ ചോദിക്കുന്നു. സുരക്ഷാ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ താൻ അമ്പരന്നുപോയെന്നും തരൂർ വ്യക്തമാക്കി.
കീർത്തി വർധൻ സിംഗിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ നിലവിലുള്ള ഉന്നതരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ നിലപാട് തന്ത്രപരമായ അകലം പാലിക്കാനുള്ള സൂചനയായി കാണാൻ കഴിയുമെന്നും തരൂർ കൂട്ടിച്ചേർത്തു.
ആലപ്പുഴയിൽ എംഡിഎംഎയുമായി അഭിഭാഷകയും മകനും പിടിയിൽ
Tuesday, October 14, 2025 4:23 AM IST
ആലപ്പുഴ: അഭിഭാഷകയും മകനും എംഡിഎംഎയുമായി പിടിയിൽ. അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ സൗരവ് ജിത്ത് (18), സത്യമോൾ (46) എന്നിവരാണ് പിടിയിലായത്. സത്യമോൾ കരുനാഗപ്പള്ളി ഫാമിലി കോടതിയിൽ അഭിഭാഷകയാണ്.
പറവൂരിലെ ഹോട്ടലിന് മുന്നിൽ നിന്ന് മൂന്ന് ഗ്രാം എംഡിഎംഎയുമായാണ് ഇരുവരും പിടിയിലായത്. മാസത്തിൽ പലതവണ എറണാകുളം ഭാഗത്ത് പോയി ലഹരിവസ്തുക്കൾ വാങ്ങി നാട്ടിലെത്തിച്ച് അമിത ലാഭമുണ്ടാക്കി ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവർ.
അമ്മയും മകനും ഒന്നിച്ചാണ് പലപ്പോഴും മയക്കുമരുന്ന് വാങ്ങാൻ പോയിരുന്നത്. കാറിൽ വക്കീലിന്റെ സ്റ്റിക്കർ പതിച്ചായിരുന്നു പ്രതികളുടെ യാത്ര. ഇത്തരത്തിലുള്ള യാത്ര ഇവരെ പലപ്പോഴും പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചിരുന്നതായി പോലീസ് പറയുന്നു.
ബിഹാർ തെരഞ്ഞെടുപ്പ്; മഹാസഖ്യത്തിൽ സീറ്റ് വിഭജനം ധാരണയായി
Tuesday, October 14, 2025 3:33 AM IST
പറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തെ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ മഹാസഖ്യം ധാരണയിലെത്തിയതായി സൂചന. ദിവസങ്ങൾ നീണ്ട അനശ്ചിതത്വങ്ങൾക്കൊടുവിലാണ് ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ലാലു പ്രസാദ് യാദവിന്റെ ആർജെഡിയും കോൺഗ്രസും വിട്ടുവീഴ്ചകൾക്ക് തയാറായതോടെയാണ് സീറ്റുകൾ സംബന്ധിച്ച് ധാരണയായത്. ആർജെഡി 135 സീറ്റുകളിലും കോൺഗ്രസ് 61 സീറ്റിലും മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ആർജെഡി 144 സീറ്റുകൾക്കായി വാദിച്ചിരുന്നു. 70 സീറ്റുകൾ വേണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടതോടെയാണ് സീറ്റ് വിഭജനം തർക്കത്തിലായത്. ബിഹാറിലെ 243 സീറ്റുകളിൽ ബാക്കി ഇടതുമുന്നണിക്കും മുകേഷ് സഹാനിയുടെ വികാസ്ശീല് ഇൻസാൻ പാർട്ടിക്കും (വിഐപി) നൽകും.
തേജസ്വി യാദവിനെ സഖ്യത്തിന്റെ മുഖ്യമന്ത്രി മുഖമായി ഉയർത്തിക്കാട്ടാനും തീരുമാനമായെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകകപ്പ് യോഗ്യതാ മത്സരം: ബെൽജിയത്തിന് തകർപ്പൻ ജയം
Tuesday, October 14, 2025 3:03 AM IST
കാർഡിഫ്: 2026 ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ബെൽജിയത്തിന് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ വെയ്ൽസിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
ബെൽജിയത്തിന് വേണ്ടി കെവിൻ ഡിബ്രുയ്ന് രണ്ട് ഗോളുകളും തോമസ് മ്യുനിറും ലിയാൻഡ്രോ ട്രോസാർഡും ഓരോ ഗോൾ വീതം നേടി. വെയ്ൽസിന് വേണ്ടി ജോ റൊഡോണും നഥാൻ ബ്രോഡ്ഹെഡും ആണ് ഗോളുകൾ നേടിയത്.
വിജയത്തോടെ ബെൽജിയത്തിന് 14 പോയിന്റായി. യൂറോപ്പിൽ നിന്നുള്ള ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വേണ്ടിയുള്ള ഗ്രൂപ്പ് ജെയിൽ ഒന്നാം സ്ഥാനത്താണ് ബെൽജിയം.
കൊല്ലത്ത് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Tuesday, October 14, 2025 1:47 AM IST
കൊല്ലം: കേരളത്തിലേക്ക് ഥാർ ജീപ്പിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. കിളികൊല്ലൂർ ചാമ്പക്കുളം സ്വദേശി വിഷ്ണു എന്നു വിളിക്കുന്ന സാദിക്കാണ് എക്സൈസിന്റെ പിടിയിലായത്.
കല്ലുംതാഴം ചാമ്പക്കുളം അപ്പൂപ്പൻകാവ് ക്ഷേത്രത്തിനു സമീപം റെയിൽവേ പുറമ്പോക്കിൽ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. രണ്ട് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
തമിഴ്നാട്ടിൽ നിന്നും ചുവന്ന മഹീന്ദ്ര ഥാർ വാഹനത്തിൽ വൻതോതിൽ കഞ്ചാവ് എത്തിച്ച് സമീപപ്രദേശങ്ങളിൽ വിൽപ്പന നടത്തിവരികയായിരുന്നു ഇയാളെന്ന് എക്സൈസ് പറഞ്ഞു.
മാളയില്‍ റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വര്‍ണമാല കേസ്; കൂട്ടുപ്രതിയായ യുവതിയും അറസ്റ്റിൽ
Tuesday, October 14, 2025 1:15 AM IST
തൃശൂര്‍: മാളയില്‍ റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ കൂട്ടുപ്രതിയായ യുവതിയും അറസ്റ്റില്‍. പട്ടേപാടം സ്വദേശിനി തരുപടികയില്‍ ഫാത്തിമ തസ്നി (19) ആണ് അറസ്റ്റിലായത്.
മാള പോലീസാണ് ഇവരെ ഫാത്തിമയെ അറസ്റ്റ് ചെയ്തത്. മാള പുത്തന്‍ചിറ കൊല്ലംപറമ്പില്‍ വീട്ടില്‍ ജയശ്രീ (77) യുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്വര്‍ണമാല കവര്‍ച്ച ചെയ്ത സംഭവത്തിലെ കൂട്ടുപ്രതിയാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
സെപ്റ്റംബര്‍ ഒൻപതിന് രാത്രിയാണ് ഈ കേസിലെ മുഖ്യ പ്രതി പുത്തന്‍ചിറ സ്വദേശി ചോമാട്ടില്‍ വീട്ടില്‍ മകന് ആദിത്ത് (20) ജയശ്രീയുടെ വീട്ടിലെ അടുക്കളയിലേക്ക് അതിക്രമിച്ച് കയറി ജയശ്രീ ടീച്ചറുടെ വായും മൂക്കും പൊത്തിപിടിച്ച് കഴുത്തില്‍ ഉണ്ടായിരുന്ന ആറ് പവന് തൂക്കം വരുന്ന സ്വര്‍ണമാല വലിച്ചു പൊട്ടിച്ചു കൊണ്ടു പോയത്.
കഴിഞ്ഞ ദിവസം ആദിത്തിനെ തൃശൂർ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ആദിത്തിന്റെ കൂടെ ആറ് മാസമായി താമസിച്ചു വരുന്ന സ്ത്രീയാണ് ഫാത്തിമ തസ്നി. ആദിത്ത് പൊട്ടിച്ചെടുത്ത മാല ഫാത്തിമ തസ്നിയും ആദിത്തും കൂടി കാറില്‍ 27 ന് മലപ്പുറം തിരൂരങ്ങാടിയിലെ ജ്വല്ലറിയില്‍ മാല നാലര ലക്ഷം രൂപക്ക് വില്പന നടത്തിയിരുന്നു.
മാല വിറ്റ വകയില്‍ ലഭിച്ച പണത്തില്‍ നിന്നും അമ്പതിനായിരം രൂപക്ക് ഫാത്തിമ തസ്നി മാളയിലെ ജ്വല്ലറിയില്‍ പുതിയ മാല വാങ്ങുകയും കൂടാതെ ഫാത്തിമ തസ്നിയുടെ വിദൂര വിദ്യാഭ്യാസത്തിനായി ഫീസും മോഷ്ടിച്ച പണത്തില്‍ നിന്നും നല്‍കിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. നടപടി ക്രമങ്ങള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ ഫാത്തിമ തസ്നിയെ റിമാന്‍ഡ് ചെയ്തു.
ഡൽഹിയിൽ യുവതി കുത്തേറ്റ് മരിച്ചു; കാമുകൻ അറസ്റ്റിൽ
Tuesday, October 14, 2025 12:40 AM IST
ന്യൂഡൽഹി: നന്ദ് നഗ്രി പ്രദേശത്ത് യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. ആകാശ് (23) എന്ന യുവാവാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാവിലെയാണ് ദാരുണമായ സംഭവമുണ്ടായത്. യുവതിയുടെ വീടിന്റെ അടുത്ത വച്ചാണ് സംഭവം. യുവതി ഭക്ഷണം മേടിക്കാൻ കടയിൽ പോയി തിരിച്ചു വരുന്ന സമയത്ത് ആകാശ് തടഞ്ഞ് നിർത്തുകയും കൈയിൽ ഉണ്ടായിരുന്ന കത്തി കൊണ്ട് കുത്തുകയുമായിരുന്നു.
നിരവധി തവണ കുത്തിയതിനെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് സ്ഥലത്തെത്തി ആകാശിനെ അറസ്റ്റ് ചെയ്തു. യുവതിയും ആകാശും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നെന്നും എന്നാൽ കുറച്ച് ദിവസമായി യുവതി ആകാശിന അകറ്റി നിർത്തിയിരുന്നെന്നും പോലീസ് പറഞ്ഞു. മറ്റൊരാളുമായി യുവതിക്ക് അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്നാണ് ആകാശ് കാമുകിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
ബാലുശേരിയിൽ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു; രണ്ട് പേർ അറസ്റ്റിൽ
Tuesday, October 14, 2025 12:15 AM IST
കോഴിക്കോട്: ബാലുശേരി എകരൂരില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ജാർഖണ്ഡ് സ്വദേശിയായ പരമേശ്വർ (25) ആണ് മരിച്ചത്.
സംഭവത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എകരൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.
നേരത്തെയുള്ള വൈരാഗ്യമാണ് കൊലപാതക കാരണം. എകരൂരില്‍ തന്നെ വാടകയ്ക്ക് താമസിക്കുന്ന ജാർഖണ്ഡ് സ്വദേശികളായ സുനില്‍, ഘനശ്യാം എന്നിവരാണ് അറസ്റ്റിലായത്.
ഫോണില്‍ പ്രതികളും കൊല്ലപ്പെട്ട പരമേശ്വരും തമ്മില്‍ വൈകുന്നേരം വെല്ലുവിളിച്ചിരുന്നു. രാത്രി പരമേശ്വർ താമസിക്കുന്ന സ്ഥലത്തെത്തി ഏറ്റുമുട്ടുകയായിരുന്നു. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന പ്രതികള്‍ കത്തിയെടുത്ത് കുത്തി.
നെഞ്ചിലും പുറത്തുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് ഡോക്ടർ അറിയിച്ചു. കൂടെ താമസിക്കുന്ന ഏഴ് പേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.
സുനില്‍, ഘനശ്യാം എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മറ്റുള്ളവരെ വിട്ടയച്ചു. കുത്തിയ കത്തി പോലീസ് കണ്ടെത്തി. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി.
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വനിതാ ഏകദിന ലോകകപ്പ്; ദക്ഷിണാഫ്രിക്കയ്ക്ക് ത്രില്ലർ ജയം
Monday, October 13, 2025 11:59 PM IST
വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ തകർത്ത് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 233 റണ്‍സിന്റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റും മൂന്ന് പന്തും അവശേഷിക്കെ മറികടന്നു.
സ്കോര്‍: ബംഗ്ലാദേശ് 232/6, ദക്ഷിണാഫ്രിക്ക 235/7 (49.3). 62 റണ്‍സെടുത്ത കോളെ ട്രയോണിന്റെയും 56 റണ്‍സെടുത്ത മരിസാനെ കാപ്പിന്റെയും പോരാട്ടമാണ് ഒരു ഘട്ടത്തില്‍ 78-5ലേക്ക് വീണ് തോല്‍വി മുന്നില്‍ക്കണ്ട ദക്ഷിണാഫ്രിക്കയെ ജയത്തിലേക്ക് നയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുന്‍നിരയുടെ ബാറ്റിംഗ് കരുത്തിലാണ് 232 എന്ന ഭേദപ്പെട്ട സ്കോറിലെത്തിയത്. ഓപ്പണര്‍മാരായ ഫര്‍ഗാന ഹഖ് (30), റൂബിയ ഹൈദര്‍ (25), അര്‍മിന്‍ അക്തര്‍ (50), ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന (32), ഷോര്‍ണ അക്തര്‍ (51) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓൻകുലുലോകൊ ലാബ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ നാദിൻ ഡി. ക്ലെർക്ക്, ഷ്ളോയി ട്രയോൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ അവർ തോല്‍പ്പിച്ചിരുന്നു. ജയത്തോട ആറ് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. നാല് കളികളില്‍ രണ്ട് പോയിന്റുള്ള ബംഗ്ലാദേശ് ആറാം സ്ഥാനത്താണ്.
സമാധാന കരാര്‍ ഒപ്പുവെച്ചു; ഗാസ ഇനി ശാന്തം
Monday, October 13, 2025 11:46 PM IST
കയ്റോ: രണ്ടു വർഷം നീണ്ട ഗാസ യുദ്ധം അവസാനിച്ചു. യുഎസ്എ, ഈജിപ്ത്, തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് സമാധാന കരാര്‍ സാധ്യമായത്.
ഉച്ചകോടിയിൽ നിന്ന് നെതന്യാഹു അവസാന നിമിഷം പിന്മാറിയെന്നും റിപ്പോർട്ടുകളുണ്ട്. കരാർ ഒപ്പുവയ്ക്കാനുള്ള സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപിനെ കൂടാതെ വിവിധ ലോക നേതാക്കൾ ഈജിപ്തിലെത്തിയിരുന്നു. ഹമാസ് തടവിലാക്കിയിരുന്ന മുഴുവൻ ബന്ദികളെയും മോചിപ്പിച്ചു.
അതേസമയം ഇസ്രയേൽ തടവിലാക്കിയ 1700ലധികം പലസ്തീൻകാരുടെ കൈമാറ്റവും തുടരുകയാണ്. ബന്ദികളെയെല്ലാം വിട്ടയച്ചതിന് പിന്നാലെ ഇസ്രയേൽ പാർലമെന്റിനെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അഭിസംബോധനചെയ്തു.
ഇത് ഒരു യുദ്ധത്തിന്റെ അവസാനം മാത്രമല്ല. ഇത് പുതിയ പശ്ചിമേഷ്യയുടെ ചരിത്രപരമായ ഉദയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ട്രംപ് പ്രശംസിച്ചു.
താങ്ക്യൂ വെരിമച്ച് ബിബി, ഗ്രേറ്റ് ജോബ് എന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യസഹമന്ത്രി കീർത്തി വർദ്ധൻ സിംഗാണ് പങ്കെടുത്തത്.
2023 ഒക്ടോബർ ഏഴിനു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ 1200 പേരാണു കൊല്ലപ്പെട്ടത്. 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചത്.
സ്ഫോടക വസ്തു എറിഞ്ഞു; പേരാമ്പ്ര സംഘര്‍ഷത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്
Monday, October 13, 2025 10:31 PM IST
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിനിടെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. സ്ഫോടക വസ്തുക്കൾ എറിഞ്ഞ് പോലീസുകാരുടെ ജീവൻ അപായപ്പെടുത്താനും കൃത്യനിർവഹണം തടസപ്പെടുത്താനും ശ്രമിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്.
സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ എഴുന്നൂറോളം പേർക്കെതിരായണ് പേരാമ്പ്ര പോലീസ് കേസെടുത്തത്. പോലീസിന്റെ ഗ്രനേഡോ, കണ്ണീർവാതകമോ പ്രയോഗിക്കുമ്പോഴുണ്ടാകുന്ന രീതിയിലല്ല സ്ഫോടനത്തിന്റെ ദൃശ്യങ്ങളെന്നും പോലീസ് വ്യക്തമാക്കി.
പേരാമ്പ്ര സി.കെ.ജി ഗവൺമെന്റ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടർ സംഘർഷങ്ങൾക്കിടെയായിരുന്നു സംഭവം. യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷം ഉടലെടുക്കുകയും പിന്നാലെ പോലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.
ഈ സംഘർഷത്തിനിടെ സ്ഫോടക വസ്തു എറിഞ്ഞുവെന്നാണ് പരാതി. സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പി ഉള്‍പ്പെടെ പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ്; ഹിയറിംഗ് ബുധനാഴ്ച
Monday, October 13, 2025 10:22 PM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ചതിലുള്ള പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച ഹിയറിംഗ് നടത്തും.
രാവിലെ 11ന് തിരുവനന്തപുരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജനഹിതം ഓഫീസിലെ ഒന്നാം നിലയിലുള്ള കോർട്ട് ഹാളിലാണ് ഹിയറിംഗ്.
സെപ്റ്റംബർ 19ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ തീർപ്പാക്കുന്നതിന് ബന്ധപ്പെട്ടവർക്ക് ആവശ്യമായ രേഖകൾ സഹിതം ഹിയറിംഗിൽ പങ്കെടുക്കാം.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനം: പത്ര സമ്മേളനം വിളിച്ച് അബിന്‍ വര്‍ക്കി
Monday, October 13, 2025 10:02 PM IST
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ ഐ ഗ്രൂപ്പിന് അതൃപ്തി. സംഘടനാ തെരഞ്ഞെടുപ്പില്‍ രണ്ടാമത് എത്തിയിട്ടും നിലവിലെ ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിയെ അവഗണിച്ചതായി ഒരു വിഭാഗം പറയുന്നു.
അതേസമം അബിന്‍ വര്‍ക്കി ചൊവ്വാഴ്ച രാവിലെ കോഴിക്കാട്ട് പത്രസമ്മേളനം നടത്തുമെന്ന് അറിയിച്ചു. ഇതിൽ തന്റെ അതൃപ്തി അദ്ദേഹം പരസ്യമാക്കുമെന്നും സൂചനയുണ്ട്. സാമുദായിക സമവാക്യമാണ് അബിന്‍ വര്‍ക്കിക്ക് തിരിച്ചടിയായതെന്നും റിപ്പോർട്ടുകളുണ്ട്.
ജനീഷിന് പുറമെ ബിനു ചുള്ളിയില്‍, അബിന്‍ വര്‍ക്കി, കെ.എം.അഭിജിത്ത് എന്നിവരുടെ പേരായിരുന്നു അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. ഇതില്‍ അബിന്‍ വര്‍ക്കിയേയും അഭിജിത്തിനെയും യൂത്ത്കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായി നിയമിച്ചു.
തുടർന്നാണ് ഒ.ജെ.ജനീഷിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചത്. ഇതിനെതിരെ കോൺഗ്രസിൽ അമർഷം പുകയുകയാണ്.
ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന് ഗോകുല്‍ ചരിഞ്ഞു
Monday, October 13, 2025 9:16 PM IST
തൃശൂര്‍: ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ഗുരുവായൂർ ഗോകുൽ (35) ചരിഞ്ഞു. ശ്വാസതടസത്തെ തുടർന്ന് കൊമ്പൻ ചികിത്സയിലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
എറണാകുളം ചുള്ളിക്കൽ അറയ്ക്കൽ വീട്ടിൽ എ.എസ്. രഘുനാഥൻ 1994 ജനുവരി ഒമ്പതിന് ഗുരുവായൂർ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ആനയാണിത്. കഴിഞ്ഞ വർഷം കൊയിലാണ്ടിയിൽ വച്ച് ഉത്സവത്തിനിടെ മറ്റൊരാനയിൽ നിന്ന് ഗോകുലിന് കുത്തേറ്റിരുന്നു.
പരിക്ക് ആഴത്തിലുള്ളതായിരുന്നതിനാൽ ഏറെ നാൾ ചികിത്സയിലായിരുന്നു. പിന്നീട് ആന ക്ഷീണിതനായിരുന്നു. ഉത്സവപ്പറമ്പുകളിൽ ഏറെ ആരാധകരുള്ള ഗജവീരനായിരുന്നു ഗുരുവായൂർ ഗോകുൽ.
ടോണി ഡി സോര്‍സി പൊരുതുന്നു; ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകര്‍ച്ച
Monday, October 13, 2025 9:16 PM IST
ലാഹോര്‍: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകർച്ച. ഒന്നാം ഇന്നിംഗ്സിൽ പാക്കിസ്ഥാൻ നേടിയ 378 റണ്‍സിന് മറുപടി പറയുന്ന ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെന്ന നിലയിലാണ്.
81 റണ്‍സുമായി ടോണി ഡി സോര്‍സിയും ആറ് റണ്‍സോടെ സെനുരാന് മുത്തുസ്വാമിയുമാണ് ക്രീസില്‍. മികച്ച തുടക്കത്തിനുശേഷമാണ് ദക്ഷിണാഫ്രിക്ക തകർന്നത്. ഒരു ഘട്ടത്തിൽ രണ്ടുവിക്കറ്റ് നഷ്ട്ടത്തിൽ 174 റൺസ് എന്ന നിലയിൽ നിന്നാണ് ദക്ഷിണാഫ്രിക്ക കൂട്ടത്തകർച്ച നേരിട്ടത്.
പാക്കിസ്ഥാനായി ഇടം കൈയന്‍ സ്പിന്നര്‍ നോമാന്‍ അലി നാലു വിക്കറ്റ് വീഴ്ത്തി. സല്മാന് അലി ആഗയും (93) മുഹമ്മദ് റിസ്വാനും (75) നേടിയ അര്‍ധസെഞ്ചുറികളാണ് പാക്കിസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
199-5 എന്ന സ്കോറില്‍ പതറിയ പാക്കിസ്ഥാനെ ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 163 റണ്‍സെടുത്ത് കരകയറ്റുകയായിരുന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി സെനുരാന് മുത്തുസ്വാമി ആറ് വിക്കറ്റെടുത്തു.
ശബരിമല സ്വർണ മോഷണം; ഒരു ആശങ്കയും വേണ്ട: മുഖ്യമന്ത്രി
Monday, October 13, 2025 8:20 PM IST
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി മോഷണത്തിൽ അന്വേഷണം നടക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അന്വേഷണത്തിനു മുന്നേ വിധി എഴുതേണ്ട കാര്യമില്ല. അന്വേഷണത്തെ എതെങ്കിലും വിധത്തിൽ ബാധിക്കുന്ന ഒരു പരാമർശവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. അന്വേഷണം കഴിഞ്ഞ് ആരൊക്കെ ജയിലിൽ പോകുമെന്ന് അപ്പോൾ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമന വിഷയത്തിൽ എൻഎസ്എസിന് അനുകൂലമായി വന്ന സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ലഭ്യമാക്കാൻ നിയമനടപടി സ്വീകരിക്കും. സുപ്രീംകോടതി അനുമതിയോടെ അതു നടപ്പാക്കും.
എല്ലാവരുടെയും ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുനമ്പം വിഷയത്തിൽ ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ മന്ത്രിസഭ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പോലീസ് മർദനം; ഷാഫി പറമ്പിൽ ആശുപത്രി വിട്ടു
Monday, October 13, 2025 7:57 PM IST
കോഴിക്കോട്: പേരാമ്പ്രയിൽ പോലീസ് നടത്തിയ ലാത്തിചാർജിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദനത്തിൽ ഷാഫിയുടെ മൂക്കിന്റെ അസ്ഥികള്‍ക്ക് പൊട്ടലേറ്റിരുന്നു.
തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മൂന്നു ദിവസത്തെ പൂർണ വിശ്രമം വേണമെന്നും ബുധനാഴ്ച തുടർ ചികിത്സയ്ക്കായി ആശുപത്രിയിലെത്തണമെന്നും ഡോക്ടർമാർ നിർദേശിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പടെയുള്ളവർ തിങ്കളാഴ്ച ഷാഫിയെ സന്ദർശിച്ചിരുന്നു. രാജാവിനേക്കാൾ വലിയ രാജ ഭക്തിയാണ് പോലീസ് കാണിക്കുന്നത്. യുഡിഎഫ് പ്രവർത്തകരെ മർദിച്ച പോലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
മക്കളിൽ അഭിമാനം; മകന് ഇഡി സമൻസ് ലഭിച്ചിട്ടില്ല: മുഖ്യമന്ത്രി
Monday, October 13, 2025 7:30 PM IST
തിരുവനന്തപുരം: തന്റെ മകന് ഇഡി സമൻസ് ലഭിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയ പ്രവർത്തനം സുതാര്യമാണ്. മകൻ വിവേകിന് ഇഡി സമൻസ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജോലി, വീട് എന്ന രീതിയിൽ മാത്രം ജീവിക്കുന്നയാളാണ് മകൻ. ഇഡി സമൻസ് ആർക്കാണ് അയച്ചത്. ആരുടെ കൈയിലാണ് സമൻസ് കൊടുത്തത്. ഒരു സമൻസും ക്ലിഫ് ഹൗസിൽ വന്നിട്ടില്ല. വിവേക് അത്തരമൊരു കാര്യം പറഞ്ഞിട്ടുമില്ല. തന്റെ പ്രവർത്തനങ്ങളിൽ മക്കൾ ഇടപെടാറില്ല.
നിങ്ങളില്‍ എത്രപേര്‍ എന്റെ മകനെ കണ്ടിട്ടുണ്ട്?. അവൻ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകനാണല്ലോ. അധികാരത്തിന്റെ ഇടനാഴികളിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടവരാണല്ലോ നിങ്ങൾ. എവിടെയെങ്കിലും കണ്ടോ എന്റെ മകനെ? ഏതെങ്കിലും സ്ഥലത്തു കണ്ടിട്ടുണ്ടോ.
ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്നും പോലും മകന് അറിയില്ല. ദുഷ്പേര് ഉണ്ടാക്കുന്ന തരത്തിൽ മക്കൾ പ്രവർത്തിച്ചിട്ടില്ലെന്നും അവരിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വലിയ ബോംബ് വരാന്‍ പോകുന്നുണ്ടെന്ന് സുഹൃത്ത് പറഞ്ഞിരുന്നു.
പക്ഷേ ഇത് നനഞ്ഞ പടക്കമായിപ്പോയി. തന്റെ രാഷ്ട്രീയ പ്രവർത്തനം സുതാര്യവും കളങ്കരഹിതവുമാണ്. കളങ്കിതനാക്കാൻ ശ്രമിക്കുമ്പോൾ ശാന്തമായി പ്രതികരിക്കുന്നത് അതുകൊണ്ടാണ്. പത്തു വർഷമായി ഞാൻ മുഖ്യമന്ത്രിയാണ്. അഭിമാനിക്കാൻ വകനൽകുന്ന ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു.
പലയിടത്തും പദ്ധതികൾക്കു കരാർ ലഭിക്കാൻ കമ്മീഷൻ നൽകണം. എന്നാൽ ഇവിടെ അങ്ങനെയില്ല എന്നതിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂള്‍ ബസ് കടയിലേക്ക് ഇടിച്ചു കയറി; ഒരാൾക്ക് ദാരുണാന്ത്യം
Monday, October 13, 2025 6:47 PM IST
മലപ്പുറം: സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. എടപ്പാൾ കണ്ടനക്കത്തുണ്ടായ അപകടത്തിൽ കടയിൽ നിൽക്കുകയായിരുന്ന വിജയനാണ് മരിച്ചത്.
ദാറുൽ ഹുദായ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പത്തു വിദ്യാർഥികൾക്കും പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അപകടം നടന്ന ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിജയന്റെ ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വിജയന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കും; നവകേരള വികസന പരിപാടിയുമായി സര്‍ക്കാര്‍
Monday, October 13, 2025 8:00 PM IST
തിരുവനന്തപുരം: നവകേരള വികസന പരിപാടിയുമായി സംസ്ഥാന സര്‍ക്കാര്‍. ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുമായി നിരന്തരം സംവദിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
ഇനിയും ക്രിയാത്മക ഇടപെടലുണ്ടാകും. സമഗ്രമായ പഠന പദ്ധതിക്ക് സർക്കാർ ഒരുങ്ങുകയാണ്. നവകേരള ക്ഷേമ വിവര ശേഖരണ പരിപാടി ജനങ്ങൾക്ക് പറയാനുള്ളത് സൂക്ഷ്മമായി കേൾക്കും. അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കും.
തുടർന്ന് വിശദമായ റിപ്പോർട്ടും വികസന മാർഗരേഖയും ഉണ്ടാക്കും. ഇതിനായി ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വീടുകൾ തോറും വിവര ശേഖരണ നടത്തും. അത് ക്രോഡീകരിച്ച് റിപ്പോർട്ട് ശിപാർശ സഹിതം സമർപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
റോഡ് ഉദ്ഘാടനം: രാഹുൽ മാങ്കൂട്ടത്തിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ
Monday, October 13, 2025 7:06 PM IST
പാലക്കാട്: എംഎൽഎ ഫണ്ട് ഉപയോഗിച്ച് പിരായിരിയിൽ നിർമിച്ച റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഉദ്ഘാടനത്തിനായി വരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
തുടർന്ന് കാറിനു മുകളിൽ ഡിവൈഎഫ്ഐയുടെ പതാകയും വച്ചു. ഇതോടെ കാറിനു പുറത്തിറങ്ങിയ രാഹുൽ പ്രദേശത്തെ വീടുകളിൽ കയറി ആളുകളുമായി സംസാരിക്കുകയും പിന്നീട് റോഡ് ഉദ്ഘാടനം ചെയ്യുകയുമായിരുന്നു.
എന്നാൽ കൂക്കി വിളികളും മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ രാഹുലിനെ പിന്തുടർന്നു. ഇതിനിടെ ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി എത്തി. തുടർന്ന് യൂത്ത്കോൺഗ്രസ് പ്രവർത്തകർ എംഎൽഎയെ തോളിലേറ്റിയാണ് യോഗസ്ഥലത്തേക്ക് എത്തിച്ചത്.
വിവാദങ്ങള്‍ക്കുശേഷം രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിലെ പരിപാടികളിൽ രഹസ്യമായിട്ടാണ് പങ്കെടുത്തിരുന്നത്. എന്നാൽ പിരായിരിയിലെ റോഡ് എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് കാണിച്ച് ഫ്ലക്സ് ഉൾപ്പടെ നേരത്തെ സ്ഥാപിച്ചിരുന്നു.
പരിപാടിയിൽ പ്രതിഷേധവുമായി എത്തുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും അറിയിച്ചിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
ഒരു ദിവസവും, ഒമ്പതു വിക്കറ്റും കൈയിൽ; ഡൽഹി ടെസ്റ്റിൽ ഇന്ത്യ ജയത്തിലേക്ക്
Monday, October 13, 2025 6:29 PM IST
ന്യൂഡൽഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ജയത്തിലേക്ക്. അവസാന ദിനം ഇന്ത്യക്ക് 58 റൺസാണ് വിജയിക്കാൻ വേണ്ടത്. 121 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് എന്ന നിലയിലാണ്.
25 റൺസുമായി കെ.എൽ.രാഹുലും 30 റൺസുമായി സായ് സുദർശനുമാണ് ക്രീസിൽ. എട്ടു റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസ് 390 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
ജോൺ കാംബെൽ (115), ഷായ് ഹോപ്പ് (103) എന്നിവരുടെ സെഞ്ചുറികളാണ് വിൻഡീസിന് ശക്തമായ അടിത്തറയൊരുക്കിയത്. അവസാന വിക്കറ്റിൽ ജെയ്ഡൻ സീൽസ് (32) ജസ്റ്റിൻ ഗ്രീവ്സ് ( 50) എന്നിവർ കൂട്ടിച്ചേർത്ത 79 റൺസാണ് വിൻഡീസിന് ലീഡ് സമ്മാനിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി.
സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരത്തിന് അര്‍ഹരായത് മൂന്ന് പേര്
Monday, October 13, 2025 5:32 PM IST
സ്റ്റോക്കോം: 2025 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ജോയല്‍ മോക്കിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നിവരാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരത്തിന് അര്‍ഹരായത്.
പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും എങ്ങനെയാണ് സമ്പദ്വ്യവസ്ഥകളിൽ ദീർഘകാല വളർച്ചയ്ക്ക് ഇന്ധനമാകുന്നത് എന്നാണ് അവർ പഠിച്ചത്. ഈ വളർച്ച തുടരാൻ എന്തൊക്കെ സാഹചര്യങ്ങളാണ് വേണ്ടതെന്നും അവർ പരിശോധിച്ചു.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സമാധാനത്തിനുള്ള നൊബേല്‍ വെനസ്വേലയിലെ ജനാധിപത്യ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കാണ് ലഭിച്ചത്. വെനസ്വേലയിലെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത്.
ഒ.ജെ.ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; ബിനു ചുള്ളിയിൽ വർക്കിംഗ് പ്രസിഡന്റ്
Monday, October 13, 2025 5:29 PM IST
തിരുവനന്തപുരം: ഒ.ജെ.ജനീഷിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതിനെ തുടർന്നാണ് ജനീഷിനെ തെരഞ്ഞെടുത്തത്.
നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ് ജനീഷ്. ബിനു ചുള്ളിയിലിനെ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായും നിയമിച്ചു. അബിൻ വര്‍ക്കി, കെ.എം.അഭിജിത്ത് എന്നിവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയശേഷമാണ് നിയമനം നടത്തിയത്. തൃശൂര്‍ സ്വദേശിയായ ജനീഷ് കെഎസ്യുവിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.
പെരുമ്പാവൂര്‍ പോളിടെക്നിക്കിലെ കെഎസ്യു യൂണിറ്റ് പ്രസിഡന്റായിരുന്നു. 2007ൽ കെഎസ്യു മാള നിയോജകമണ്ഡലം പ്രസിഡന്റായും 2012ൽ കെഎസ്യു തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായി. 2017 കെഎസ്യു തൃശൂര്‍ ജില്ലാ പ്രസിഡന്റായി.
2010 മുതൽ 2012വരെ യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. 2020 - 23വരെ യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
ശബരിമല സ്വർണപ്പാളി വിവാദം; ഗവർണറെ കണ്ട് ബിജെപി നേതാക്കൾ
Monday, October 13, 2025 5:00 PM IST
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഗവർണറെ കണ്ട് ബിജെപി നേതാക്കൾ. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയ ബിജെപി നേതാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. 30 വർഷത്തെ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ക്രിമിനൽ ഗൂഢാലോചന കേന്ദ്ര ഏജൻസി അന്വേഷിക്കണം.
ശബരിമല വിഷയത്തെ സംബന്ധിച്ച് ഗവർണറെ ബോധ്യപ്പെടുത്തി. വീഴ്ച്ചയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് വീഴ്ചയല്ല കൊള്ളയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി. വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
ബോംബ് ഭീഷണി; മുല്ലപ്പെരിയാര്‍ ഡാമില്‍ പോലീസ് പരിശോധന നടത്തി
Monday, October 13, 2025 4:49 PM IST
ഇടുക്കി: ബോംബ് ഭീഷണിയെ തുടർന്ന് മുല്ലപ്പെരിയാര്‍ ഡാമില്‍ പോലീസ് പരിശോധന നടത്തി. ഡാമിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് തൃശൂർ കോടതിയിലേയ്ക്കാണ് ഇമെയിൽ സന്ദേശം ലഭിച്ചത്. തുടർന്ന് ഇടുക്കി ജില്ലാ കളക്ടറെ വിവരം അറിയിക്കുകയായിരുന്നു.
ഇടുക്കിയിലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പോലീസും സംയുക്തമായി അണക്കെട്ടിൽ പരിശോധന നടത്തി. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഷട്ടർ, മെയിൻ ഡാം, ബേബി ഡാം ഷട്ടർ എന്നിവിടങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതിനിടെ തേക്കടിയിൽ വാർത്തകൾ ശേഖരിക്കുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനും എത്തിയ മാധ്യമപ്രവർത്തകരെ വനംവകുപ്പ് ഉദ്യോഗസ്ഥൻ തടഞ്ഞത് പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.
ഭിന്നശേഷി നിയമനം: എന്‍എസ്എസിന് നല്കിയ ഇളവുകള്‍ മറ്റു മാനേജ്മെന്റുകള്‍ക്കും ബാധകമാക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്നു സര്‍ക്കാര്‍
Monday, October 13, 2025 4:16 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ച് സുപ്രീംകോടതി എന്‍എസ്എസ് മാനേജ്മെന്റിനു നല്കിയ വിധിയിലെ ഇളവുകളും ആനുകൂല്യങ്ങളും മറ്റു എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക് കൂടി ബാധകമാക്കുന്നതിനുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. ഇതിനായി കേസ് വീണ്ടും സപ്രീംകോടതി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ഈ നിലപാട് കോടതിയെ അറിയിക്കും.
ഈ മാസം 16ന് കേസ് പരിഗണിക്കുമെന്നും ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടും, അതേസമയം അധ്യാപക സമൂഹത്തിന്റെയും മാനേജ്മെന്റുകളുടെയും ന്യായമായ പ്രശ്നങ്ങള്‍ പരിഗണിച്ചുകൊണ്ടും ഒരു സമഗ്രമായ പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വിശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.
സമാന സ്വഭാവമുള്ള നിരവധി കേസുകള്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുകയാണ്. ഈ കേസുകളില്‍ അധ്യാപക നിയമനവും ഭിന്നശേഷി നിയമനവും ഉള്‍പ്പെടുന്നു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കോടതിയുടെ അന്തിമവിധി വാങ്ങേണ്ടതാണ് എന്ന വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍, അതിന്റെ അന്തിമ വിധി വാങ്ങുന്നതിനുവേണ്ടി സുപ്രീംകോടതിയെ വീണ്ടു സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എന്‍എസ്എസിന് സുപ്രീംകോടതി വിധിയിലൂടെ നൽകിയ ഇളവുകള്‍ സംബന്ധിച്ച് സമാന സ്വഭാവമുള്ള സൊസൈറ്റികള്‍ക്കും നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ എയ്ഡഡ് മാനേജ്മെന്റുകള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്.
പ്രതിഷേധം ശക്തമായതിനി പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് വിഷയത്തിലിടപെട്ടിരുന്നു. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുമായി കഴിഞ്ഞ ആഴ്ച്ച കൂടിക്കാഴ്ച്ച നടത്തി.
ഭിന്നശേഷി നിയമന പ്രശ്നത്തില്‍ നിയമവശം പരിശോധിച്ച് ഉടന്‍ പരിഹാരം കണ്ടെത്തുമെന്നും അന്ന് മുഖ്യമന്ത്രി കര്‍ദിനാളിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ചര്‍ച്ച നടത്തിയിരുന്നു.
സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത തലയോഗം ചേര്‍ന്നതും വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ തീരുമാനം കൈക്കൊണ്ടതും.
എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണം; എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകള്‍ക്കും ബാധകമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
Monday, October 13, 2025 3:54 PM IST
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ ഭിന്നശേഷി നിയമനത്തിൽ നിർണായക തീരുമാനവുമായി സർക്കാർ. എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്കും ബാധകമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതിനായി സർക്കാർ നിയമനടപടി സ്വീകരിക്കും. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് ഭരണ ഘടന ഉറപ്പ് നൽകുന്ന അവകാശം നടപ്പാക്കും.
അടുത്ത തവണ സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് കോടതിയെ അറിയിക്കും. ക്രൈസ്തവ മാനേജമെന്റുകളുടെ സമ്മർദത്തിന് സർക്കാർ വഴങ്ങി എന്ന് വ്യാഖ്യാനിക്കണ്ടെന്നും മന്ത്രി പറഞ്ഞു.
അവസരം എല്ലാവർക്കും കൊടുക്കുകയാണ് ന്യായമെന്ന് മനസിലായിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തിൽ ഇങ്ങനെ ഒക്കെയേ പ്രശ്ന പരിഹാരം ഉണ്ടാക്കാൻ കഴിയൂ. ആവശ്യത്തിന് ഭിന്നശേഷിക്കാരെ കിട്ടുന്നില്ല എന്ന വാദത്തോട് യോജിക്കുന്നില്ല. അത് മാനേജ്മെന്റുകളുടെ മാത്രം വാദമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇസ്രയേൽ ബന്ദികൾ മുഴുവൻ മോചിതർ: ട്രംപ് ഇസ്രയേലിൽ; പാർലമെന്റിൽ സംസാരിക്കും
Monday, October 13, 2025 3:03 PM IST
ടെൽ അവീവ്: ഇസ്രയേലി ബന്ദികളെ മുഴുവനായും വിട്ടയച്ച് ഹമാസ്. ഗാസ സമാധാന ഉടമ്പടി പ്രകാരമുള്ള കൈമാറ്റത്തിലൂടെയാണ് രണ്ട് ഘട്ടമായി ബന്ദികളെ മോചിപ്പിച്ചത്.
ആദ്യം ഏഴ് ബന്ദികളെയും പിന്നീട് 13 പേരെയും റെഡ് ക്രോസ് വഴി ഹമാസ് ഇസ്രയേലിന് കൈമാറി. ബന്ദികള്‍ക്കായി ടെല്‍ അവീവില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൈമാറും. 28 ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസിന്റെ കൈവശമുണ്ടെന്നാണ് വിവരം. ഇസ്രയേലി ബന്ദികളുടെ മോചനത്തിന് പകരമായി ഗാസ നിവാസികളടക്കമുള്ള രണ്ടായിരത്തോളം പലസ്തീനികളെ ഇസ്രയേല്‍ വിട്ടയക്കും.
2023ലെ ആക്രമണത്തില്‍ ഹമാസ് 251 പേരെയാണ് ബന്ദികളാക്കിയത്. ഇവരെ പിന്നീട് പല ഘട്ടങ്ങളായി വിട്ടയക്കുകയും ചിലര്‍ കൊല്ലപ്പെടുകയുമുണ്ടായി.
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇസ്രയേലിലെത്തി. ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ട്രംപ് സംസാരിക്കും.
മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം ചൊവ്വാഴ്ച ആരംഭിക്കും; സൗദി സന്ദർശനത്തിന് അനുമതിയില്ല
Monday, October 13, 2025 2:54 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സൗദി സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയില്ല.
അതേസമയം, മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ, മന്ത്രി സജി ചെറിയാന്, പേഴ്സണല്‍ അസിസ്റ്റന്റ് വി.എം. സുനീഷ് എന്നിവര്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.
ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ ഒൻപത് വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം. ബഹ്റിനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക.
16ന് ബഹറിൻ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന് പരിപാടികളില്‍ പങ്കെടുക്കുക എന്നിവയാണ് സന്ദര്‍ശന ലക്ഷ്യം.
നാളെ വൈകിട്ടാണ് ഗൾഫ് സന്ദർശനത്തിനായി മുഖ്യമന്ത്രി യാത്ര തിരിക്കുന്നത്. ബഹ്റിനിലെത്തുന്ന മുഖ്യമന്ത്രി അവിടെ നിന്നും സൗദിയിലേക്ക് റോഡു മാർഗം പോകാനാണ് പദ്ധതിയിട്ടിരുന്നത്.
എന്നാൽ യാത്രയ്ക്ക് അനുമതി ലഭിക്കാത്തതിനാൽ 16 ന് മുഖ്യമന്ത്രി കൊച്ചിയിൽ തിരിച്ചെത്തും. 22ന് മസ്കറ്റിലെത്തുന്ന മുഖ്യമന്ത്രി 24 ന് പൊതുപരിപാടിയിൽ പങ്കെടുക്കും. 25ന് സലാലയിലെ പരിപാടിയിലും പങ്കെടുക്കും. അതിന് ശേഷം 26ന് കൊച്ചിയിലെത്തി 28ന് രാത്രി ഖത്തറിലേക്ക് പോകാനാണ് തീരുമാനം.
30 ന് ഖത്തറിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തും. തുടർന്ന് നവംബർ അഞ്ചിന് കുവൈറ്റിലേക്ക് പോകും. കുവൈറ്റിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി അബുദാബിയിലെത്തും.
അബുദാബിയിലും മുഖ്യമന്ത്രി വിവിധ പരിപാടികളിൽ സംബന്ധിക്കും. അഞ്ചു ദിവസം മുഖ്യമന്ത്രി അബുദാബിയിൽ ഉണ്ടാകും. മകൻ വിവേക് കിരൺ അബുദാബിയിലാണ് ജോലി ചെയ്യുന്നത്.
തെരുവുനായ കടിച്ചെടുത്ത മൂന്ന് വയസുകാരിയുടെ ചെവി വച്ചുപിടിപ്പിച്ചു
Monday, October 13, 2025 2:45 PM IST
കൊച്ചി: തെരുവുനായ കടിച്ചെടുത്ത മൂന്ന് വയസുകാരി നിഹാരയുടെ അറ്റുപോയ ചെവിയുടെ ഭാഗം പ്ലാസ്റ്റിക് സർജറിയിലൂടെ വച്ചുപിടിപ്പിച്ചു.
ശസ്ത്രക്രിയ പൂർണമായും വിജയിച്ചോ എന്നത് രണ്ട് ദിവസത്തിന് ശേഷം മാത്രമേ പറയാൻ സാധിക്കൂവെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് നിഹാരയുടെ പിതാവ് മിറാഷ് പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിനു സമീപം മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ചെവി തെരുവുനായ കടിച്ച് പറിച്ചെടുക്കുകയായിരുന്നു. പറവൂർ ചിറ്റാറ്റുകര നീണ്ടൂർ മേയ്ക്കാട്ട് എം.എസ്. മിറാഷിന്റെയും വിനു മോളുടേയും മകൾ നിഹാരയ്ക്കാണ് കടിയേറ്റത്.
മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി
Monday, October 13, 2025 2:24 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ ഒൻപത് വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം. വിദേശകാര്യമന്ത്രാലയമാണ് അനുമതി നല്‍കിയിരിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ അനുമതി നിഷേധിച്ചതായി കേന്ദ്രം അറിയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമുള്ള സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് അനുമതി നേടിയിരിക്കുന്നത്.
ബഹ്റിനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക. 16ന് ബഹ്റിന് കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്.
പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന് പരിപാടികളില്‍ പങ്കെടുക്കുക എന്നിവയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
ബഹ്റിനില്‍ നിന്ന് സൗദിയിലേക്ക് പോകാനായിരുന്നു തീരുമാനം. 17ന് ദമാമിലും 18ന് ജിദ്ദയിലും പൊതുപരിപാടികളില്‍ പങ്കെടുക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
24, 25 തീയകളില്‍ ഒമാനിലെ മസ്കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കാനും 30ന് ഖത്തര്‍ സന്ദര്‍ശിക്കാനുമാണ് പരിപാടി. നവംബര്‍ ഏഴിന് കുവൈത്തിലും ഒൻപതിന് അബുദാബിയിലും പരിപാടി നിശ്ചയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് അയച്ചത് ലാവ്ലിൻ കേസിൽ
Monday, October 13, 2025 2:19 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസയച്ചത് എസ്എൻസി ലാവലിൻ കേസുമായി ബന്ധപ്പെട്ടാണെന്ന വിവരങ്ങൾ പുറത്ത്.
2023ലാണ് ഇഡി വിവേകിന് സമൻസ് അയച്ചത്. ക്രൈം നന്ദകുമാറിന്റെ പരാതിയിലായിരുന്നു വിവേകിനെതിരെ ഇഡി അന്വേഷണം.
ലാവ്ലിൻ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലൻ, വിവേക് കിരണിന്റെ വിദ്യാഭ്യാസ ചെലവിനായി പണം നൽകി എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇഡി സമൻസ് അയച്ചത്. എന്നാൽ വിവേക് ഹാജരായില്ല.
നേരത്തെ, ഈ സമന്‍സ് ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ടാണ് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നുവെങ്കിലും, ലാവ്ലിൻ കേസിലാണ് സമന്‍സ് അയച്ചതെന്നാണ് ഇപ്പോഴുള്ള വിവരം.
സൺ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ് എന്ന് രേഖപ്പെടുത്തി 2023ൽ അയച്ച സമൻസിന്റെ പകർപ്പാണ് പുറത്തായത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ഇഡി സമൻസ് അയച്ചത് എന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരങ്ങൾ. അന്നത്തെ ഇഡി കൊച്ചി അസിസ്റ്റന്റ് ഡയറക്ടർ പി.കെ. ആനന്ദ് ആണ് സമൻസയച്ചത്.
2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാനായിരുന്നു സമൻസ്.
കോട്ടയം മെഡിക്കൽ കോളജ് അപകടം; മരിച്ച ബിന്ദുവിന്റെ മകൻ സർക്കാർ ജോലിയിൽ പ്രവേശിച്ചു
Monday, October 13, 2025 3:19 PM IST
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൻ നവനീത് വിശ്രുതൻ ജോലിയിൽ പ്രവേശിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിലാണ് നിയമനം നൽകിയത്. വൈക്കം ദേവസ്വം ബോർഡ് ഓഫീസിൽ തേർഡ് ഗ്രേഡ് ഓവർസിയറായി നവനീത് ചുമതലയേറ്റെടുത്തു. ജോലിയിൽ പ്രവേശിക്കുന്നത് കാണാൻ മന്ത്രി വി.എൻ. വാസവനും എത്തി.
എഞ്ചിനീയറിംഗ് ബിരുദധാരിയാണ് നവനീത്. അമ്മയും കുടുംബത്തിനും വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നവനീത് നന്ദി പറഞ്ഞു. സർക്കാർ വാക്ക് പാലിച്ചെന്നായിരുന്നു മന്ത്രി വി.എൻ. വാസവന്റെ പ്രതികരണം.
ബിന്ദുവിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകിയതിനൊപ്പം ജോലി കൂടി നൽകി കുടുംബത്തിന്റെ സുരക്ഷിതത്വം സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
ജൂലൈ മൂന്നിന് രാവിലെ 11 ഓടെയാണ് കോട്ടയം മെഡിക്കൽ കോളജിലെ 14-ാം വാർഡിന്റെ ശുചിമുറിയുടെ ഭാഗം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ടര മണിക്കൂറിന് ശേഷമാണ് ബിന്ദുവിനെ പുറത്തെടുക്കാനായത്.
യുവമോർച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; മന്ത്രി വി.എൻ. വാസവന്റെ കോലം കത്തിച്ചു
Monday, October 13, 2025 1:44 PM IST
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.
പോലീസും പ്രവര്‍ത്തകരും തമ്മിൽ കൈയാങ്കളിയുണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറച്ചിടാൻ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. മാര്‍ച്ച് ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് ബാരിക്കേഡിന് മുകളിലേക്ക് കയറി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിക്കുനേരെ പ്രവര്‍ത്തകര്‍ കമ്പുകള്‍ വലിച്ചെറിഞ്ഞു. പ്രതിഷേധത്തിനിടെ ദേവസ്വം മന്ത്രി വിഎൻ വാസവന്റെ കോലം പ്രവര്‍ത്തകര്‍ കത്തിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പോസ് വാഹനത്തിനുനേരെയും പ്രവര്‍ത്തകര്‍ തിരിഞ്ഞു.
സംസ്ഥാനത്ത് ഒരാള്‍ കൂടി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചു
Monday, October 13, 2025 1:45 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ കൂടി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചു. കൊല്ലം സ്വദേശി പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഈ മാസം അമിബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
സംസ്ഥാനത്ത് ഇന്നും ഇന്നലെയുമായി രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് ആറ് വയസുകാരിക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഹമാസ് വിട്ടയച്ച ഏഴ് ബന്ദികളെ ഇസ്രയേൽ സൈന്യത്തിന് കൈമാറി
Monday, October 13, 2025 12:28 PM IST
ഗാസ സിറ്റി: ഹമാസ് വിട്ടയച്ച ഏഴ് ബന്ദികളെ റെഡ്ക്രോസ് ഇസ്രായേൽ സൈന്യത്തിന് കൈമാറി. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമണ്. വടക്കൻ ഗാസയിൽ വച്ചാണ് ഇവരെ റെഡ് ക്രോസിന് കൈമാറിയത്.
"അവർ കുടുംബങ്ങളുമായി ബന്ധപ്പെട്ടു. വൈദ്യ പരിശാധനയിൽ പൂർണ ആരോഗ്യവാൻമാരാണ്. സുഖമായിരിക്കുന്നതായും നടക്കുന്നതായും റിപ്പോർട്ടുണ്ട്'-അൽജസീറ റിപ്പോർട്ട് ചെയ്തു.
ബാക്കിയുള്ളവരെ വിട്ടയക്കാൻ ഗാസയിൽ തയാറെടുപ്പുകൾ പൂർത്തിയായി. തെക്കൻ ഗാസയിൽ പ്രാദേശിക സമയം രാവിലെ 10ഓടെ എല്ലാ തടവുകാരുടെയും മോചനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഇസ്രേയിലിൽ ജയിലിൽ കഴിയുന്ന 250 പലസ്തീൻ തടവുകാരെയും ഇന്ന് മോചിപ്പിക്കും.
തെങ്ങിൽ നിന്ന് വീണ് റിട്ട.സ്കൂൾ അധ്യാപകൻ മരിച്ചു
Monday, October 13, 2025 12:16 PM IST
പാലക്കാട്: തെങ്ങിൽ നിന്ന് വീണ് റിട്ട.സ്കൂൾ അധ്യാപകൻ മരിച്ചു. പാലക്കാട് കല്ലടി ഹയർസെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകൻ കുമരംപുത്തൂർ ശ്രേയസ് വീട്ടിൽ എം.ആർ. ഭാസ്കരൻ നായരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ഇദ്ദേഹം തേങ്ങയിടാനായി തെങ്ങിൽ കയറിയത്. ഒരു തെങ്ങിൽ നിന്ന് ഇറങ്ങി മറ്റൊന്നിലേക്ക് കയറുന്നതിനിടെ തലകറങ്ങി നീഴെ വീണുവെന്നാണ് വിവരം. ഈ സമയത്ത് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അരുന്ധതി റോയിയുടെ പുകവലിക്കുന്ന ചിത്രം; പുസ്തകത്തിന്റെ വില്പന തടയണമെന്നാവശ്യപ്പെട്ട ഹർജി തള്ളി
Monday, October 13, 2025 12:11 PM IST
കൊച്ചി: പുകവലിക്കുന്ന ചിത്രം കവര്‍ പേജിലുള്പ്പെടുത്തിയ അരുന്ധതി റോയിയുടെ മദര്‍ മേരി കംസ് ടു മി എന്ന പുസ്തകത്തിന്റെ വില്പന തടയണമെന്നാവശ്യപ്പെട്ട പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.
ചീഫ് ജസ്റ്റീസ് നിതിന്‍ ജംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നിര്‍ബന്ധിത ആരോഗ്യ മുന്നറിയിപ്പ് കവര്‍പേജ് ചിത്രത്തില്‍ കൊടുത്തിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പുസ്തകത്തിന്റെ പിന്‍ഭാഗത്ത് ഇതുള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള വേദിയല്ല ഇതെന്നും കോടതി ചൂണ്ടിക്കാട്ടി. 2003ലെ കോട്പ നിയമവും ചട്ടങ്ങളും അനുസരിച്ച് നിയമപ്രകാരം രൂപീകരിച്ച വിദഗ്ധ സമിതികളാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. പൊതുതാല്പര്യത്തിനാണോ അതോ പരസ്യതാല്പര്യമാണോ ഹര്‍ജിക്ക് പിന്നിലെന്ന സംശയവും കോടതി പ്രകടിപ്പിച്ചു.
പൊതുതാല്പര്യ ഹര്‍ജികള്‍ സ്വയം പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് കോടതികള്‍ ഉറപ്പാക്കണമെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഹര്‍ജി തള്ളുന്നുവെന്നും കോടതി ഉത്തരവില്‍ പറയുന്നു.
അഭിഭാഷകനായ രാജസിംഹന് ആണ് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. പുസ്തകത്തിന്റെ ഉള്ളടക്കത്തേയോ സാഹിത്യ സത്തയേയോ താന്‍ വെല്ലുവിളിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പുകവലി ഒരു ഫാഷനാണെന്ന് തോന്നുന്ന യുവാക്കള്‍ക്ക് പ്രത്യേകിച്ച് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശമാണ് ഇതിലൂടെ നല്കുന്നതെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്.
പുസ്തകത്തിന്റെ കവര്‍ പുകവലിയുടെയും പുകയില ഉല്പന്നങ്ങളുടെയും പരോക്ഷ പരസ്യത്തിനും പ്രോത്സാഹനത്തിനും തുല്യമാണ്. പ്രത്യേകിച്ചും അരുന്ധതി റോയ് ആഗോളതലത്തില്‍ അറിയപ്പെടുന്നയാളാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ യുവാക്കളിലും വായനക്കാരിലും, പ്രത്യേകിച്ച് ഇന്ത്യന്‍ സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്താറുണ്ട്.
സിഗരറ്റിന്റെയും മറ്റ് പുകയില ഉല്‍പ്പന്നങ്ങളുടെയും (വ്യാപാരം, വാണിജ്യം, ഉത്പാദനം, വിതരണം എന്നിവയുടെ പരസ്യവും നിയന്ത്രണവും നിരോധിക്കല്‍) നിയമം, 2003 (കോപ്റ്റ) യിലെയും 2008 ലെ നിയമങ്ങളിലെയും വ്യവസ്ഥകളുടെ ലംഘനമാണ് ഇത്തരം ചിത്രീകരണം എന്ന് ഹര്‍ജിയില്‍ പറയുന്നു.
മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ
Monday, October 13, 2025 12:00 PM IST
ന്യൂഡല്‍ഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ രാവിലെ 11.30ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അദ്ദേഹത്തിന് പാര്‍ട്ടി അംഗത്വം നല്കി. കനയ്യ കുമാർ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്.
ജമ്മുകാഷ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കണ്ണൻ ഗോപിനാഥൻ സർവീസിൽ നിന്ന് രാജിവച്ചിരുന്നു. കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ പലപ്പോഴും തുറന്ന് പറഞ്ഞയാളാണ് കണ്ണന് ഗോപിനാഥന്.
പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരത്തേ മുംബൈയില്‍ വച്ചും ആഗ്രയില്‍ വച്ചും അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികളിലും കണ്ണന് ഗോപിനാഥന് പങ്കെടുത്തിരുന്നു.
മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക് ചേരുന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കും എന്നായിരുന്നു കണ്ണന്റെ പ്രതികരണം.
ഇത് പൗരന്മാരുടെ പാർട്ടിയാണ്. എന്നാൽ പൗരന്മാരിൽ നിന്ന് പ്രജകളിലേക്കുളള യാത്രയാണ് ഇപ്പോൾ നടക്കുന്നത്. തിരിച്ചു പൗരന്മാരിലേക്കുള്ള യാത്രയാണ് ലക്ഷ്യം. എന്താണ് തന്റെ റോളെന്ന് പാർട്ടി തീരുമാനിക്കുമെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയും 2012 ബാച്ചിലെ ഉദ്യോഗസ്ഥനുമായ കണ്ണന് ഗോപിനാഥന് ദാദ്ര നഗര്‍ ഹവേലിയിലെ കളക്ടറായിരുന്നു.
യുപിയിൽ പോലീസുമായി ഏറ്റുമുട്ടൽ; നിരവധി കേസുകളിലെ പ്രതി മരിച്ചു
Monday, October 13, 2025 11:46 AM IST
ലക്നോ: ഉത്തർപ്രദേശിൽ നിരവധി കേസുകളിലെ പ്രതിയെ പോലീസ് വെടിവച്ചുകൊന്നു. ഷെഹ്ഷാദ് എന്നയാളെ മീററ്റ് പോലീസാണ് ഏറ്റുമുട്ടലിൽ വകവരുത്തിയത്.
പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിന് നേരെ വെടിയുതിർത്തു പ്രത്യാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 5.30നാണ് സംഭവം.
പോലീസ് ഏറെ നാളായി അന്വേഷിച്ചുകൊണ്ടിരുന്ന കൊടുംകുറ്റവാളിയാണ് ഷാഹ്ഷാദ്. ഇയാളെ പിടികൂടുന്നവർക്ക് ഉത്തർപ്രദേശ് പോലീസ് 25,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.
പ്രതി എവിടെയുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് രാവിലെയാണ് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചത്. ഷഹ്ഷാദിന്റെ പക്കലും തോക്കുണ്ടായിരുന്നു. ഇയാൾ ആദ്യം പോലീസിന് നേരെ വെടിവയ്ക്കുകയായിരുന്നു.
തുടർന്ന് പോലീസ് തിരികെ വെടിയുതിർത്തു. ഏറ്റുമുട്ടലിനിടയിൽ പ്രതിയുടെ നെഞ്ചിലും വെടിയേൽക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസുകളിലെ പ്രതിയായ ഷഹ്ഷാദ് ഒരു സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു.
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഇയാൾ ഏകദേശം അഞ്ചു വർഷക്കാലം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ ഏഴ് വയസുകാരിയെ പീഡിപ്പിച്ചത്.
ഇയാളുടെ പേരിൽ നിലവിൽ രണ്ട് പീഡനക്കേസുകൾക്ക് പുറമെ, മോഷണം, ഭീഷണി, പണം തട്ടിയെടുക്കൽ തുടങ്ങിയ കേസുകളും മീററ്റ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാളെ പിടികൂടണം എന്നാവശ്യപ്പെട്ട് മീററ്റിൽ വലിയ രീതിയിൽ ജനരോഷം ഉയർന്നിരുന്നു. ജയിലിലായ ഒരു വ്യക്തി പുറത്തിറങ്ങി വീണ്ടും അതേ കുറ്റകൃത്യം ആവർത്തിച്ചതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് പ്രധാന കാരണം.
ഞായറാഴ്ച രാത്രി അതിജീവിതയായ ഏഴ് വയസുകാരിയുടെ വീട്ടിലെത്തിയ ഷഹ്സാദ്, വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. പോലീസിനെ സമീപിക്കരുതെന്നും കൊന്നു കളയും എന്നും പറഞ്ഞാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്.
കരൂർ ദുരന്തം; സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി
Monday, October 13, 2025 11:14 AM IST
ന്യൂഡൽഹി: തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി. രാജ്യത്തെ നടുക്കിയ സംഭവമാണെന്ന് പരാമർശിച്ചാണ് കോടതി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.
കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. മുൻ ജഡ്ജി അജയ രസ്തോഗി അധ്യക്ഷനായ സമിതിയാണ് കേസന്വേഷണത്തില്‍ മേൽനോട്ടം വഹിക്കുക.
സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടിവികെ നല്കിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, എൻ.വി. അന്‍ജാരിയ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണെന്നും ആവശ്യപ്പെട്ടായിരുന്നു ടിവികെ ഹര്‍ജി നൽകിയത്.
സെപ്റ്റംബർ 27 നാണ് കരൂരിൽ തമിഴക വെട്രി കഴകം സ്ഥപകനും നടനുമായ വിജയ് പങ്കെടുത്ത പ്രചാരണ പരിപാടിക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്.
കാത്തിരിപ്പിനും കണ്ണീരിനും വിരാമം; ഇസ്രയേൽ ബന്ദികളെ മോചിപ്പിച്ച് ഹമാസ്
Monday, October 13, 2025 11:29 AM IST
ഗാസ സിറ്റി: ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ചു. ആദ്യഘട്ടത്തിൽ ഏഴ് ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
ഘട്ടംഘട്ടമായി 20 ഇസ്രേയേൽ ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കും. ഇവരെ ഹെലികോപ്റ്റർ മാർഗം ഇസ്രയേലിൽ എത്തിക്കും.
അതേസമയം, ജയിലിൽ കഴിയുന്ന 250 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും.
ശബരിമല വിവാദം; വിശദീകരണയോഗം നടത്താൻ എൽഡിഎഫ്
Monday, October 13, 2025 10:32 AM IST
കോട്ടയം: ശബരിമല വിവാദത്തിൽ കോട്ടയത്ത് വിശദീകരണയോഗം നടത്താൻ എൽഡിഎഫ്. എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന പരിപാടിയിൽ ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ പങ്കെടുക്കും.
അതേസമയം, ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലെയും കേരളത്തിലെയും പരിശോധന തുടരുകയാണ്.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ ഇന്ന് നേരിട്ടെത്തി അന്വേഷണസംഘം വിവരം തേടും. ഉണ്ണികൃഷ്ണൻ പോറ്റിയെയും ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്തേക്കും.
കോഴിക്കോട്ട് ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു
Monday, October 13, 2025 10:05 AM IST
കോഴിക്കോട്: ബാലുശേരി എകരൂലിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. ജാർഖണ്ഡ് സ്വദേശിയായ പരമേശ്വർ (25) ആണ് മരിച്ചത്.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പരമേശ്വറിനൊപ്പം താമസിക്കുന്ന ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ബാലുശേരി ഇൻസ്പെക്ടർ ടി.പി. ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ആരംഭിച്ചു.
ശബരിമല സ്വർണക്കൊള്ള; ദേവസ്വം ഗോള്‍ഡ് സ്മിത്തിനെ സസ്പെന്‍ഡ് ചെയ്തേക്കും
Monday, October 13, 2025 9:56 AM IST
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ഗോള്‍ഡ് സ്മിത്തിനെ സസ്പെന്‍ഡ് ചെയ്തേക്കും. ക്ഷേത്രത്തിലെ ദ്വാരപാലകശില്പം തിരികെ കൊണ്ടുവന്നപ്പോള്‍ ഗോള്‍ഡ് സ്മിത്ത് പരിശോധനയ്ക്കെത്താത്തത് ഗുരുതര വീഴ്ചയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഗോള്‍ഡ് സ്മിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഒരു സ്വാഭാവിക പിഴവായിട്ടല്ല ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുള്ളത്. സ്വര്‍ണപ്പാളികള്‍ തിരികെയെത്തിച്ചപ്പോള്‍ തയാറാക്കിയ മഹസറിലും ഗോള്‍ഡ് സ്മിത്തും മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പുവച്ചിരുന്നില്ല.
തട്ടിപ്പില്‍ പങ്കുള്ളതിനാല്‍ ഇവരെ മാറ്റിനിര്‍ത്തിയിരിക്കാം എന്നാണ് ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം വിജിലന്‍സ് സസ്പെന്ഷന് ശിപാര്‍ശ ചെയ്യുകയായിരുന്നു.
ചൊവ്വാഴ്ച ദേവസ്വം ബോര്‍ഡ് യോഗം ചേരുമ്പോള്‍ ഇത് സംബന്ധിച്ച തീരുമാനം എടുത്തേക്കുമെന്നാണ് വിവരം. കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ സാക്ഷിയാക്കാനുള്ള ശ്രമവും ദേവസ്വം വിജിലന്‍സ് നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്
Monday, October 13, 2025 9:42 AM IST
കൊച്ചി: കേരളത്തിൽ ഇന്ന് നാലു ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. രാവിലെ 10 വരെ രണ്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
ഷാഫിക്ക് മർദനമേറ്റ സംഭവം; ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്
Monday, October 13, 2025 9:36 AM IST
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ മർദിച്ച പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി.
കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്. പേരാമ്പ്ര ഡിവൈഎസ്പി സുനിൽ, വടകര ഡിവൈഎസ്പി ഹരിപ്രസാദ്, ഷാഫിയെ മർദിച്ച പോലീസുകാരൻ എന്നിവരുടെ പേരിൽ നടപടി വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പ്രവീൺകുമാർ അറിയിച്ചു.
എൽഡിഎഫ് കൺവീനറുടെ സന്തതസഹചാരിയായ ആറോളം പോലീസുകാരുണ്ട്. ഇവരിലൊരാളാണ് എംപിയെ ആക്രമിച്ചതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ കോഴിക്കോട് റൂറൽ എസ്പി കെ.ഇ. ബൈജുവിന്റെ വീടിനു മുന്നിൽ കോൺഗ്രസ് ഉപരോധമിരിക്കുമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു.
അതേസമയം, പോലീസ് മർദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപി രണ്ടുദിവസത്തിനകം ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു.
കോഴിക്കോട് സ്വകാര്യാശുപത്രിയിലാണ് ഷാഫി ചികിത്സയിലുള്ളത്. മൂക്കിന് പരിക്കേറ്റ ഷാഫിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
അർച്ചന കിണറ്റിൽ ചാടിയത് മർദനം സഹിക്കാനാകാതെ; മുഖത്തെ മുറിവുകൾ ഫോണിൽ ചിത്രീകരിച്ചു
Monday, October 13, 2025 9:21 AM IST
കൊല്ലം: നെടുവത്തൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മൂന്നുപേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച ശിവകൃഷ്ണന്റെ ക്രൂരമർദനത്തെ തുടർന്നാണ് അർച്ചന കിണറ്റിൽ ചാടിയതെന്നാണ് വിവരം.
സുഹൃത്തുക്കളായ ശിവകൃഷ്ണനും അര്‍ച്ചനയും മൂന്ന് വര്‍ഷത്തോളമായി ഒരുമിച്ചാണ് താമസിക്കുന്നത്. അര്‍ച്ചനയുടെ മൂന്ന് മക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
സ്ഥിര മദ്യപാനിയായ ശിവകൃഷ്ണന്‍ അര്‍ച്ചനയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. ഞായറാഴ്ച രാത്രിയിലും പ്രശ്നമുണ്ടായി. തുടർന്ന് അർച്ചനയെ ക്രൂരമായി മർദിച്ചു.
മുഖത്ത് പരിക്കേറ്റത് അര്‍ച്ചന ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അര്‍ധരാത്രിയോടെ അര്‍ച്ചന കിണറ്റിലേക്ക് ചാടി. ശിവകൃഷ്ണനാണ് ഫയര്‍ഫോഴ്സിനെ വിളിച്ച് വരുത്തിയത്. ഫയർഫോഴ്സ് എത്തിയപ്പോഴും ഇയാൾ മദ്യലഹരിയിലായിരുന്നു.
കൊട്ടാരക്കര ഫയര്‍ഫോഴ്സ് യൂണിറ്റിലെ ജീവനക്കാരാണ് സ്ഥലത്തെത്തിയത്. എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയും സോണി എന്ന ഉദ്യോഗസ്ഥന് കിണറ്റിലിറങ്ങി. കിണറ്റിലുണ്ടായിരുന്ന അര്‍ച്ചനയ്ക്ക് ജീവനുണ്ടായിരുന്നു.
12 അടിയോളം താഴ്ചയുള്ള കിണറിലിറങ്ങിയ സോണി അര്‍ച്ചനയെ മുകളിലേക്ക് കയറ്റിക്കൊണ്ടിരിക്കെ കിണറിന്റെ കൈവരിയിൽ ശിവകൃഷ്ണൻ ചാരി നിന്നു. ഇതോടെ കൈവരി ഇടിഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നു. ശിവകൃഷ്ണനും കിണറ്റിലേക്ക് വീണു.
ഇഷ്ടികകയും മറ്റും പതിച്ചത് സോണിയുടെയും അര്‍ച്ചനയുടെയും മുകളിലേക്കായിരുന്നു. കയറില്‍ ബന്ധിപ്പിച്ചത് കൊണ്ട് സോണിയെ വലിച്ച് മുകളിലേക്കെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കല്ലുകള്‍ തട്ടി തലയില്‍ ഗുരുതരമായ മുറിവേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
അര്‍ച്ചനയേയും ശിവകൃഷ്ണനേയും ഫയര്‍ഫോഴ്സിന്റെ മറ്റു യൂണിറ്റുകളില്‍നിന്ന് ആളുകളെത്തിയാണ് പുറത്തെടുത്തത്. പുറത്തെടുത്തപ്പോള്‍ ഇരുവരും മരിച്ചിരുന്നു.
പ്രണയം സത്യമാണെന്ന് തെളിയിക്കാൻ വിഷം കഴിച്ച യുവാവിന് ദാരുണാന്ത്യം
Monday, October 13, 2025 8:37 AM IST
റായ്പുർ: പ്രണയം സത്യമാണെന്ന് തെളിയിക്കാൻ വിഷം കഴിച്ച യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. ദിയോപാഹ്രി ഗ്രാമവാസിയായ കൃഷ്ണകുമാര്‍ പാണ്ഡോ (20) ആണ് മരിച്ചത്.
കാമുകിയുടെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് കൃഷ്ണകുമാർ വിഷം കഴിച്ചത്. സോനാരിയില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടിയുമായി കൃഷ്ണകുമാര്‍ പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍, യുവാവിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 25ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ അവളോട് യഥാർഥ പ്രണയമുണ്ടെങ്കില്‍ വിഷം കഴിച്ച് തെളിയിക്കാന്‍ ബന്ധുക്കള്‍ കൃഷ്ണകുമാറിനോടു പറഞ്ഞു.
ഇതനുസരിച്ച് യുവാവ് വിഷം കഴിക്കുകയും പിന്നീട് ഈ വിവരം സ്വന്തം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ ഇയാൾ ചികിത്സയിൽ കഴിയവെ മരണത്തിനു കീഴടങ്ങി.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ വിഷം കഴിക്കാന്‍ പ്രേരിപ്പിച്ചു എന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
വാൽപ്പാറയിൽ കാട്ടാന ആക്രമണം; രണ്ടുപേർ മരിച്ചു
Monday, October 13, 2025 8:27 AM IST
തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം. തമിഴ്നാട് മേഖലയിലാണ് സംഭവം. മുത്തശിയും രണ്ടര വയസുകാരിയായ കുഞ്ഞിനുമാണ് ദാരുണാന്ത്യം സംഭവിച്ചത്.
ഹസല (52), കൈക്കുഞ്ഞായ ഹേമശ്രീ എന്നിവരാണ് മരിച്ചത്. വാല്‍പ്പാറയ്ക്ക് സമീപം ഉമ്മാണ്ടി മുടുക്ക് എസ്റ്റേറ്റിന്റെ അഞ്ചാമത്തെ ഡിവിഷനിലായിരുന്നു പുലര്‍ച്ച രണ്ടരയോടെ ആക്രമണം.
വീടിന് സമീപം എത്തിയ കാട്ടാന ജനല്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെ ഇവർ രക്ഷപെടാൻ ശ്രമിച്ചു. ഇതിനിടെ മറ്റൊരു കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു.
കുഞ്ഞ് തല്‍ക്ഷണം മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയായിരുന്നു മുത്തശ്ശിയുടെ മരണം. ഇരുവരുടെയും മൃതദേഹം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് പേരായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.
നേപ്പാളിൽ നിന്നും ജയിൽ ചാടിയ പാക് പൗരയെന്ന് സംശയിക്കുന്ന വയോധിക ത്രിപുരിയിൽ പിടിയിൽ
Monday, October 13, 2025 8:09 AM IST
ഗോഹട്ടി: നേപ്പാളിൽ നിന്നും ജയിൽചാടിയ പാക്കിസ്ഥാൻ പൗരയെന്ന് സംശയിക്കുന്ന വയോധിക ത്രിപുരയിൽ പിടിയിൽ. ലൂയിസ് നിഘത് അക്തർ ഭാനോ(65) ആണ് അറസ്റ്റിലായത്.
സബ്രൂം റെയിൽവേ സ്റ്റേഷനിൽ നിന്നും ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പോലീസിന് കൈമാറി.
ബംഗ്ലാദേശിലേക്ക് കടക്കുക എന്ന ഉദേശ്യത്തോടെയാണ് അവർ വന്നതെന്ന് സംശയിക്കുന്നുവെന്നും അവരുടെ നീക്കങ്ങളെയും ഉദേശ്യങ്ങളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പോലീസും മറ്റ് സുരക്ഷാ ഏജൻസികളും ചോദ്യം ചെയ്തുവരികയാണെന്നും അധികൃതർ അറിയിച്ചു.
പ്രാഥമിക ചോദ്യം ചെയ്യലിൽ ഇവർ നേപ്പാളിലെ ഒരു ജയിലിൽ നിന്ന് രക്ഷപ്പെട്ടതാണെന്ന് കണ്ടെത്തി. ഇവരുടെ പൗരത്വം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും പാക്കിസ്ഥാനിയാണെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു.
പാക്കിസ്ഥാനിലെ ഷെയ്ഖുപുരയിൽ താമസിക്കുന്ന എം.ഡി. ഗൊലാഫ് ഫരാജ് എന്നയാളുടെ ഭാര്യയാണ് ഭാനോ എന്നാണ് റിപ്പോർട്ട്. 12 വർഷം മുമ്പ് പാക്കിസ്ഥാൻ പാസ്പോർട്ട് ഉപയോഗിച്ച് നേപ്പാളിൽ പ്രവേശിച്ച ഇവർ മയക്കുമരുന്ന് കടത്തിലേക്ക് തിരിയുകയായിരുന്നു.
2014ൽ, ഒരു കിലോ ബ്രൗൺ ഷുഗർ കൈവശം വച്ചതിന് നേപ്പാളിൽ വച്ച് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. തുടർന്ന് 15 വർഷം തടവിന് ശിക്ഷിച്ചു.
കഴിഞ്ഞ മാസം വരെ കാഠ്മണ്ഡു ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇവർ. അടുത്തിടെ നേപ്പാളിലുണ്ടായ കലാപത്തിനിടെ ജയിലിൽ നിന്നുംരക്ഷപെട്ട ഇവർ ഇന്ത്യയിലെത്തുകയായിരുന്നു.
കലാപ കാലയളവിൽ നേപ്പാളിലെ ജയിലിൽ നിന്നും ഏകദേശം 13,000 തടവുപുള്ളികൾ ജയിൽ ചാടിയിരുന്നു. തുടർന്ന് ഇന്ത്യയിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഇവരിൽ പലരും പിടിയിലായി.
എൻഡിഎയിൽ പ്രശ്നങ്ങളുണ്ട്; ബിഹാറിൽ മഹാസഖ്യം അധികാരത്തിലെത്തും: മൃത്യുഞ്ജയ് തിവാരി
Monday, October 13, 2025 7:43 AM IST
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനായിരിക്കും വിജയം എന്ന് ആർജെഡി നേതാവ് മൃത്യുഞ്ജയ് തിവാരി. വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് മഹാസഖ്യം അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
"മഹാസഖ്യം ശക്തമായ നിലയിലാണ്. സഖ്യത്തിലെ ഏല്ലാ പാർട്ടികളും തമ്മിൽ അത്രത്തോളം ഐക്യമുണ്ട്. മാത്രവുമല്ല സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഭരണമാറ്റം ഉണ്ടാകുമെന്ന് ഉറപ്പാണ്.'-തിവാരി അവകാശപ്പെട്ടു.
"എന്നാൽ എൻഡിഎയിൽ കാര്യങ്ങൾ അത്ര ശുഭകരമല്ല. അവിടെ തർക്കങ്ങളുണ്ട്. ബിജെപി ചെറു പാർട്ടികളെ അവഗണിക്കുകയാണ് അവർ ആവശ്യപ്പെട്ട സീറ്റുകൾ പോലും കൊടുക്കുന്നില്ല. അതുകൊണ്ട് തന്നെ എച്ച്എഎമ്മും ആർഎൽഎമ്മും അതൃപ്തരാണ്.'-തിവാരി പറഞ്ഞു.
ജെഡിയും പോലും എൻഡിഎയിൽ സുരക്ഷിതരല്ലെന്നും തിവാരി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം അവരെ മാറ്റിനിർത്തി ബിജെപി തന്നെ മുഖ്യമന്ത്രി പദവി അടക്കം ഏറ്റെടുക്കുമെന്നും തിവാരി കൂട്ടിച്ചേർത്തു. ബിജെപി ചിരാഗിനെ മാത്രമാണ് കണക്കിലെടുക്കുന്നതെന്നും നിതീഷ് കുമാറിന് വെറും കാഴ്ചക്കാരനായി മാത്രമെ നിൽക്കാൻ സാധിക്കുവെന്നും തിവാരി പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പൊകുന്നത്. നവംബർ ആറിന് ആദ്യഘട്ടവും പതിനൊന്നിന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
ജെൻ സി പ്രക്ഷോഭങ്ങൾക്കിടെ 540 ഓളം ഇന്ത്യൻ പൗരന്മാർ തടവുചാടിയെന്നു നേപ്പാൾ
Monday, October 13, 2025 7:21 AM IST
കഠ്മണ്ഡു: ജെൻ സി പ്രക്ഷോഭങ്ങൾക്കിടെ ഇന്ത്യൻ പൗരന്മാർ തടവുചാടിയെന്നു നേപ്പാളിലെ ജയിൽ മാനേജ്മെന്റ് വകുപ്പ്. ജെൻ സി പ്രക്ഷോഭം തുടങ്ങി രണ്ടാം ദിവസം നേപ്പാളിലെ വിവിധ ജയിലുകളിൽനിന്ന് രക്ഷപ്പെട്ടത് 13,000ത്തിലധികം തടവുകാരാണെന്നാണു വിവരം.
തടവു ചാടിയവരിൽ 540 ഓളം പേർ ഇന്ത്യൻ പൗരന്മാരാണെന്ന് ജയിൽ വകുപ്പ് പുറത്തുവിട്ട വിവരം. ഇവർ ഉൾപ്പടെ വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട 5,000 നേപ്പാളി പൗരന്മാരും മറ്റു രാജ്യങ്ങളിൽ നിന്നുള്ള 108 തടവുകാരും ഒളിവിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ജയിൽ ചാടിയവരെ കണ്ടെത്താൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതിനു പുറമേ ഒളിവിലുള്ള തടവുകാർ തിരികെ ജയിലുകളിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം നോട്ടീസും പുറത്തിറക്കി. അതേസമയം രക്ഷപ്പെട്ട 7,735 തടവുകാരെ തിരികെ എത്തിച്ചതായി അധികൃതർ സെപ്റ്റംബർ 28ന് അറിയിച്ചു.
വനിതാ ലോകകപ്പ്: ദക്ഷിണാഫ്രിക്ക ഇന്ന് ബംഗ്ലാദേശിനെ നേരിടും
Monday, October 13, 2025 6:59 AM IST
വിശാഖപട്ടണം: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഇന്ന് ബംഗ്ലാദേശിനെ നേരിടും. വൈകുന്നേരം മൂന്നിനാണ് മത്സരം ആരംഭിക്കുക.
വിശാഖപട്ടണത്തെ എസിഎ-വിഡിസിഎ സ്റ്റേഡിയമാണ് വേദി. തുടർച്ചായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക പിന്നീട് ന്യൂസിലൻഡിനെയും ഇന്ത്യയെയും പരാജയപ്പെടുത്തിയിരുന്നു.
രണ്ടാം വിജയം ഉന്നമിട്ടാണ് ബംഗ്ലാദേശ് മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ് പിന്നീട് ഇംഗ്ലണ്ടിനോടും ന്യൂസലൻഡിനോടും പരാജയപ്പെട്ടിരുന്നു.
നാല് പോയിന്റുള്ള ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തും രണ്ട് പോയിന്റുള്ള ബംഗ്ലാദേശ് ആറാമതുമാണ്.
പോക്സോ കേസിൽ മദ്രസ അധ്യാപകൻ പോലീസ് പിടിയിൽ
Monday, October 13, 2025 6:51 AM IST
ബാലുശേരി: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം കാണിച്ച കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ. കണ്ണൂർ സ്വദേശി ഫൈസലാണ് പിടിയിലായത്. ബാലുശേരി സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതി തന്റെ ഇരുചക്ര വാഹനത്തിൽ എത്തിയാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. ഇരുന്നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെൽ സഹായത്തോടെയുമാണ് പ്രതിയെ കണ്ടെത്തിയത്.
ബാലുശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി. ദിനേശിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ ഗ്രീഷ്മയുടെ നേതൃത്വത്തിൽ കുറ്റ്യാടി പത്തിരിപ്പറ്റയിൽ നിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മൂന്നാർ ഡബിൾ ഡക്കർ ബസിന്റെ വരുമാനം ഒരു കോടിയിലേക്ക്
Monday, October 13, 2025 6:29 AM IST
മൂന്നാർ: മൂന്നാറിൽ വിനോദ സഞ്ചാരികൾക്കായി സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസിന്റെ വരുമാനം ഒരു കോടിയിലേക്ക് അടുക്കുന്നു. 84.5 ലക്ഷം രൂപയുടെ വരുമാനമാണ് ഈ മാസം മൂന്ന് വരെ ഡബിൾ ഡക്കർ ബസ് സ്വരുക്കൂട്ടിയത്.
രണ്ടാഴ്ചയ്ക്കുള്ളിൽ വരുമാനം ഒരു കോടിയിലെത്തുമെന്നാണ് കരുതുന്നതെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. 27,842 പേർ നിലവിൽ ബസിൽ യാത്ര ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് വിനോദസഞ്ചാരികൾക്കായി മൂന്നാർ ഡിപ്പോയിൽ നിന്നു ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിച്ചത്.
മൂന്നാറിൽനിന്നു കൊച്ചി - ധനുഷ്കോടി ദേശീയപാതയിലൂടെ ആനയിറങ്കൽ ഡാമിനു സമീപം വരെയാണ് ട്രിപ്. യാത്രയിൽ അഞ്ചിടങ്ങളിൽ ബസ് നിർത്തി സഞ്ചാരികൾക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിന് അവസരമുണ്ട്.
ബസിന്റെ മുകൾനിലയിൽ 38 പേർക്കും താഴെ 12 പേർക്കും യാത്ര ചെയ്യാം. മുകളിൽ 400, താഴെ 200 രൂപ വീതമാണ് ടിക്കറ്റ് നിരക്ക്. രാവിലെ ഒൻപത്, ഉച്ചയ്ക്ക് 12.30, ഉച്ചകഴിഞ്ഞ് നാല് എന്നിങ്ങനെ മൂന്ന് ട്രിപ്പുകളാണ് ദിവസേനയുള്ളത്.
യുവതി കിണറ്റിൽ ചാടി; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേർ മരിച്ചു
Monday, October 13, 2025 7:10 AM IST
കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നെടുവത്തൂർ സ്വദേശിനി അർച്ചനയാണ് കിണറ്റിൽ ചാടിയത്. 80 അടിയോളം താഴ്ചയുള്ള കിണറായിരുന്നു.
കൊട്ടാരക്കര ഫയർ ആൻഡ് റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്. കൊല്ലം നെടുവത്തൂരിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
രക്ഷാപ്രവർത്തനത്തിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞു വീണായിരുന്നു അപകടം. കൈവരിയിലെ കല്ല് ഉൾപ്പെടെയുള്ളവ തലയിലേക്കും ദേഹത്തേക്കും വീഴുകയായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അർച്ചന.
വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ചത് സാങ്കേതിക പിഴവ്: അഫ്ഗാന് വിദേശകാര്യമന്ത്രി
Monday, October 13, 2025 5:26 AM IST
ഡല്‍ഹി: കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വര്‍ത്താസമ്മേളനത്തില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നതോടെ പ്രതികരണവുമായി അഫ്ഗാന് വിദേശകാര്യമന്ത്രി അമീര്‍ ഖാന് മുത്തഖി. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ചത് സാങ്കേതിക പിഴവാണെന്നും മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലെന്നും മുത്തഖി പറഞ്ഞു.
കുറഞ്ഞ സമയത്തിനുള്ളിലാണ് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. ക്ഷണിച്ച മാധ്യമപ്രവര്‍ത്തകരുടെ പട്ടികയും ചെറുതായിരുന്നു. സാങ്കേതിക പിഴവല്ലാതെ മറ്റൊരു പ്രശ്നവും ഇതിന് പിന്നിലില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ പ്രത്യേക പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ അവരെ ക്ഷണിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലായിരുന്നെന്ന് മുത്തഖി വ്യക്തമാക്കി.
വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയ സംഭവം രാഷ്ട്രീയമായി ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സ്ത്രീകള്‍ക്കായി നിലകൊള്ളാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
പുരോഹിതന്റെ ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നു; പ്രായപൂർത്തിയാകാത്ത രണ്ട് പേർ അറസ്റ്റിൽ
Monday, October 13, 2025 4:55 AM IST
ഉത്തർപ്രദേശ്: മുസ്ലീം പുരോഹിതന്റെ ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബാഗ്പത്തിലെ ഗംഗാനൗളി ഗ്രാമത്തിലെ പള്ളി ഇമാമായ ഇബ്രാഹിം മൗലവിയുടെ ഭാര്യ ഇസ്രാനയെയും അഞ്ചും രണ്ടും വയസുള്ള രണ്ട് പെൺകുട്ടികളെയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പള്ളിയിലെ പതിനഞ്ചും പതിനാറും വയസുള്ള വിദ്യാർഥികളായ രണ്ട് കുട്ടികൾക്ക് മൗലവിയോടുണ്ടായിരുന്ന വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. അച്ചടക്കം ഉറപ്പാക്കാൻ ശകാരവും കർശന നടപടികളും സ്വീകരിച്ച അധ്യാപകനായ ഇബ്രാഹിം മൗലവിയോട് ഇരുവരും പക മനസിൽ സൂക്ഷിച്ചിരുന്നു.
അധ്യാപകൻ പുറത്തുപോയെന്ന് മനസിലാക്കിയ ഇരുവരും കുടുംബത്തെ ആക്രമിക്കാൻ പദ്ധതിയിടുകയും കഴിഞ്ഞ രാത്രി നടപ്പാക്കുകയുമായിരുന്നു. മൂർച്ചയുള്ള ആയുധം സ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കുട്ടികളിലേക്ക് പോലീസിനെ എത്തിച്ചത്. കസ്റ്റഡിയിലുള്ള കുട്ടികളെ ഉടൻ ജുവനൈൽ കോടതിയിൽ ഹാജരാക്കും.
വ്യക്തിവൈരാഗ്യം; സ്വകാര്യ ബസ് ജീവനക്കാരന് കുത്തേറ്റു
Monday, October 13, 2025 4:24 AM IST
പാലക്കാട്: പാലക്കാട്ട് സ്വകാര്യ ബസ് ജീവനക്കാരന് കുത്തേറ്റു. മണ്ണാര്‍ക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന റസാരിയോ ബസിലെ ജീവനക്കാരന് സന്തോഷിനാണ് കുത്തേറ്റത്. ഞായറാഴ്ച വൈകിട്ട് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.
സന്തോഷ് ജോലി ചെയ്യുന്ന ബസില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ഷാനിഫാണ് കുത്തിയതെന്നാണ് വിവരം. ഇരുവരും തമ്മില്‍ വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. ബസ് സ്റ്റാന്‍ഡിന് സമീപത്തെ പെട്രോള്‍ പമ്പില്‍ ബസ് കയറ്റിയിടാന്‍ എത്തിയസമയത്ത് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് സന്തോഷിനെ ചവിട്ടി വീഴ്ത്തിയ ശേഷം കുത്തുകയായിരുന്നു.
സന്തോഷിന്റെ കഴുത്തിനും വയറിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷാനിഫിനും നേരിയ പരിക്കേറ്റിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള ഷാനിഫ് ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗാസ സമാധാന ഉച്ചകോടിയിലേക്ക് ക്ഷണിച്ചെങ്കിലും മോദി പങ്കെടുക്കില്ല
Monday, October 13, 2025 3:58 AM IST
ന്യൂഡൽഹി: ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് ഈജിപ്തിൽ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. എന്നാൽ മോദി പങ്കെടുക്കില്ല. അവസാന നിമിഷമാണ് മോദിക്ക് ഉച്ചക്കോടിയിലേക്ക് ക്ഷണം ലഭിച്ചത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയും ശനിയാഴ്ചയാണ് ഉച്ചകോടിയിലേക്കു മോദിയെ ക്ഷണിച്ചത്. മോദിക്ക് പകരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിംഗ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കും.
ഇരുപതോളം രാഷ്ട്ര തലവന്മാർ ഉച്ചകോടിയിൽ പങ്കെടുക്കും. ഗാസയില്‍ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഇസ്രയേൽ ഭാഗികമായി സൈന്യത്തെ പിൻവലിക്കുകയും ചെയ്തതിനു പിന്നാലെ നടക്കുന്ന ആദ്യത്തെ യോഗമാണിത്.
ഗാസ സമാധാന പദ്ധതി; രാജ്യാന്തര ഉച്ചകോടി ഇന്ന് ഈജിപ്തിൽ, ഇസ്രയേൽ പങ്കെടുക്കില്ല
Monday, October 13, 2025 3:39 AM IST
കയ്റോ: ഗാസയിൽ വെടിനിർത്തൽ തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ചതും ഇസ്രയേലും ഹമാസും അംഗീകരിച്ചതുമായ ഗാസ സമാധാന പദ്ധതി ചർച്ച ചെയ്യാനുള്ള രാജ്യാന്തര ഉച്ചകോടി ഇന്ന് ഈജിപ്തിൽ. ഈജിപ്തിലെ ഷാമെൽ ഷെയ്ഖിൽ ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയുടെയും അധ്യക്ഷതയിൽ ഇരുപതോളം ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.
എന്നാൽ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇസ്രയേലിൽനിന്ന് ആരെയും അയയ്ക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വക്താവ് ഷോഷ് ബെഡ്രോസിയൻ പ്രതികരിച്ചു. നെതന്യാഹു എത്തുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നതിനിടെയാണ് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്.
ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ, തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ, ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി, സ്പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചെസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഉച്ചകോടിക്ക് ലിയോ മാർപാപ്പ ആശംസകൾ നേർന്നു.
ലോകകപ്പ് യോഗ്യതാ മത്സരം; ക്രൊയേഷ്യയ്ക്ക് ഗംഭീര ജയം
Monday, October 13, 2025 3:02 AM IST
സഗ്രെബ്: 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ക്രൊയേഷ്യയ്ക്ക് ഗംഭീര ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ജിബ്രാൾട്ടറിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ടോണി ഫ്രുക്കും ലൂക്ക സൂസിച്ചും മാർട്ടിൻ എർലിച്ചും ആണ് ക്രൊയേഷ്യയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഫ്രുക്ക് 30-ാം മിനിറ്റിലും സൂസിച്ച് 78-ാം മിനിറ്റിലും എർലിച്ച് 90+6ാം മിനിറ്റിലും ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ക്രൊയേഷ്യക്ക് 16 പോയിന്റായി. യൂറോപ്പിൽ നിന്നുള്ള ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വേണ്ടിയുള്ള ഗ്രൂപ്പ് എല്ലിൽ ഒന്നാം സ്ഥാനത്താണ് ക്രൊയേഷ്യ.
തഞ്ചാവൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു
Monday, October 13, 2025 2:33 AM IST
ചെന്നൈ: തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ബൈക്കിൽ സഞ്ചിരിച്ചിരുന്ന കുടുംബത്തിലെ അച്ഛനും മക്കളുമാണ് മരിച്ചത്.
സോമനാഥപട്ടിണം സ്വദേശി പി. കാളിദാസ് (35), മക്കളായ രാഘവൻ (10), ദർശിത്(മൂന്ന്) എന്നിവരാണ് മരിച്ചത്. ഇവരൊടോപ്പമുണ്ടായിരുന്ന കാളിദാസിന്റെ ഭാര്യ രമ്യ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
ഞായറാഴ്ച വൈകുന്നേരാണ് അപകടമുണ്ടായത്. തഞ്ചാവൂർ ജില്ലയിലെ സേതുബാവചത്രത്ത് വച്ചാണ് അപകടനം നടന്നത്. രമ്യയുടെ വീട്ടിൽ പോയി മടങ്ങിവരുന്നതിനിടെയാണ് കുടുംബം അപകടത്തിൽപ്പെട്ടത്.
രാജസ്ഥാനിൽ സ്കൂൾ വിദ്യാർഥിനിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Monday, October 13, 2025 1:49 AM IST
ജയ്പുർ: രാജസ്ഥാനിലെ കോട്ടയിൽ സ്കൂൾ വിദ്യാർഥിനിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കെൽവാഡ സ്വദേശിയായ 12-ാം ക്ലാസ് വിദ്യാർഥി പ്രീതി അഹെദി ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നരമാണ് സംഭവം. കോട്ടയിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് പ്രീതിയെ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ സ്കൂളിൽ പോകാൻ വീട്ടിൽ നിന്നിറങ്ങിയ പ്രീതിയെ പിന്നീട് കാണാതായതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ജയ്പുരിൽ ഏഴ് വയസുകാരിയെ സ്കൂളിൽ വച്ച് ലൈംഗീകമായി പീഡിപ്പിച്ച സംഭവം; യുവാവ് അറസ്റ്റിൽ
Monday, October 13, 2025 1:21 AM IST
ജയ്പുരിൽ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ ഏഴ് വയസുകാരിയെ സ്കൂളിൽ വച്ച് ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സ്കൂളിലെ ശുചിമുറിയിൽ വച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.
ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ജയ്പുരിലെ സ്കൂളിലെത്തിയ പ്രതി ശുചിമുറിയിൽ ഒളിച്ചിരുന്നു. പിന്നീട് അവിടെയെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.
തുടർന്ന് പ്രതി സ്കൂളിന്റെ മതിൽ ചാടി കടന്നുകളഞ്ഞു. കുട്ടി അധ്യാപികയെ വിവരം അറിയിക്കുകയും അവർ മാതാപിതാക്കളെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്തു.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലായി. പ്രതിയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
എച്ച്എഎം ഒരിക്കലും മുന്നണി വിടില്ല; ബിഹാറിൽ എൻഡിഎ വൻവിജയം നേടും: കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി
Monday, October 13, 2025 7:22 AM IST
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് ഭരണം തുടരുമെന്ന് കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച(എച്ച്എഎം) അധ്യക്ഷനുമായ ജിതൻ റാം മാഞ്ചി. സംസ്ഥാനത്ത് എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണെന്നും എൻഡിഎ തന്നെ വിജയിക്കുമെന്നുള്ള കാര്യത്തിൽ ഒരു സംശയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
"ബിഹാറിലെ ജനങ്ങൾ എൻഡിയ്ക്കൊപ്പമാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അവർ എൻഡിഎയെ തന്നെ വീണ്ടും അധികാരത്തിലെത്തിക്കും.'-മാഞ്ചി അവകാശപ്പെട്ടു.
സീറ്റ് വിഭജന കാര്യത്തിൽ എച്ച്എഎമ്മിന് അതൃപ്തി ഉണ്ടെന്ന തരത്തിൽ വന്ന വാർത്തകളും മാഞ്ചി തള്ളി. എച്ച്എഎം എൻഡിഎ തീരുമാനത്തിനൊപ്പമാണ്. താൻ എല്ലാക്കാലത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പിനുള്ള എൻഡിഎ സീറ്റ് വിഭജനം ഞായറാഴ്ച പൂർത്തിയായിരുന്നു. ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും. എൽജെപിക്ക് 29 സീറ്റും ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ചയ്ക്കും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്കും ആറ് സീറ്റുകൾ വീതം ലഭിച്ചു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പൊകുന്നത്. നവംബർ ആറിന് ആദ്യഘട്ടവും പതിനൊന്നിന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
ലോകകപ്പ് യോഗ്യതാ മത്സരം; നെതർലൻഡ്സിന് തകർപ്പൻ ജയം
Monday, October 13, 2025 12:10 AM IST
ആംസ്റ്റർഡാം: 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ നെതർലൻഡ്സിന് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഫിൻലൻഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
ഡോൺയെൽ മാലെനും വിർജിൽ വാൻ ഡൈക്കും മെംഫിസ് ഡീപെയും കോഡി ഗാക്പോയും ആണ് നെതർലൻഡ്സിന് വേണ്ടി ഗോളുകൾ നേടിയത്. മാലെൻ എട്ടാം മിനിറ്റിലും വാൻ ഡൈക്ക് 17-ാം മിനിറ്റിലും ഡീപെ 38 ാം മിനിറ്റിലും ഗാക്പോ 84-ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.
വിജയത്തോടെ നെതർഡൻഡ്സിന് 16 പോയിന്റായി. യൂറോപ്പിൽ നിന്നുള്ള ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വേണ്ടിയുള്ള ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനത്താണ് നെതർലൻഡ്സ്.
സിപിഐ എംഎൽഎക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം
Sunday, October 12, 2025 11:41 PM IST
കൊല്ലം: കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ സിപിഐ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. പുനലൂർ എംഎൽഎ പി.എസ്.സുപാലിനെതിരെയാണ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്.
സുപാലിനെതിരെ ഡയിംഗ് ഹാർനെസ് എംഎൽഎ എന്ന ബാനറുമായാണ് പ്രതിഷേധം നടന്നത്. പുനലൂർ എസ്എൻ കോളജ് യൂണിയൻ തെരഞ്ഞെടിപ്പിലെ വിജയത്തിന് പിന്നാലെ നടന്ന പ്രതിഷേധത്തിലും സുപാലിനെതിരെ ബാനർ ഉയർന്നിരുന്നു.
സുപാൽ അടവ് പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർമാരുടെ പ്രസ്ഥാനമാണ് എസ്എഫ്ഐ എന്നായിരുന്നു ബാനർ. ഇതിന് പിന്നാലെ എസ്എഫ്ഐയ്ക്കും ഡിവൈഎഫ്ഐയ്ക്കും എതിരെ അധിക്ഷേപ മുദ്രവാക്യവുമായി എഐഎസ്എഫും എഐവൈഎഫും പ്രതിഷേധം നടത്തിയിരുന്നു.
ഹീലിക്ക് സെഞ്ചുറി: ഇന്ത്യയെ കീഴടക്കി; ഓസീസിന് ജയം
Sunday, October 12, 2025 11:24 PM IST
വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് മൂന്നു വിക്കറ്റ് ജയം. ഇന്ത്യയുയർത്തിയ 331 റൺസ് വിജയലക്ഷ്യം ഏഴു വിക്കറ്റ് നഷ്ടത്തിൽ ആറു പന്തുകൾ ബാക്കിനിൽക്കെ ഓസീസ് മറികടന്നു.
സ്കോർ: ഇന്ത്യ 330/10 (48.5) ഓസ്ട്രേലിയ 331/7 (49). 107 പന്തില്‍ 142 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അലീസ ഹീലിയാണ് ഓസീസിന്റെ വിജയശിൽപ്പി. എല്ലിസ് പെറി ( 47*), അഷ്ലി ഗാര്‍ഡ്നര്‍ ( 45), ഫോബ് ലിച്ച്ഫീല്‍ഡ് ( 40) എന്നിവരുടെ ഇന്നിംഗ്സുകളും നിര്‍ണായകമായി.
മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഹീലി - ലിച്ച്ഫീല്‍ഡ് സഖ്യം 85 റണ്‍സ് ചേര്‍ത്തു. 15 ഓവറിൽ 100 ഉം 31 ഓവറിൽ 200 ഉം കടന്ന ഓസ്ട്രേലിയയെ വിറപ്പിക്കാൻ ഒരു ഘട്ടത്തിലും ഇന്ത്യയ്ക്കു സാധിച്ചില്ല.
ബെത് മൂണി (നാല്), അനബൈൽ സതർലൻഡ് (പൂജ്യം) എന്നിവരെ പുറത്താക്കി ഇന്ത്യൻ ബൗളർമാർ കളിയിലേക്കു തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും 52 പന്തിൽ 47 റൺസടിച്ചു പുറത്താകാതെനിന്ന എലിസ് പെറി കിം ഗാർത്തിനെയും കൂട്ടുപിടിച്ച് 49 ഓവറിൽ ഓസ്ട്രേലിയയ്ക്കായി വിജയറൺസ് കുറിച്ചു.
ഇന്ത്യയ്ക്കായി ശ്രീചരണി മൂന്നും അമൻജ്യോത് കൗറും ദീപ്തി ശർമയും രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയ്ക്കായി സ്മൃതി മന്ദാന (80), പ്രതിക റാവല്‍ (75) എന്നിവർ അർധസെഞ്ചുറ നേടി. ഓസ്ട്രേലിയക്ക് വേണ്ടി അന്നാബെല്‍ സതര്‍ലാന്റ് അഞ്ചും സോഫി മൊളിനെക്സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ലോകകപ്പില്‍ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ കളിയിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റിരുന്നു. നാലു കളികളിൽ മൂന്നും വിജയിച്ച ഓസ്ട്രേലിയ ഏഴു പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്. രണ്ടു വീതം വിജയവും തോൽവിയുമുള്ള ഇന്ത്യയാകട്ടെ നാലു പോയിന്റുമായി നാലാം സ്ഥാനത്താണ്.
സ്കൂട്ടറിന് മുന്നിൽ തെരുവുനായ ചാടി; രണ്ട് യുവതികൾക്ക് പരിക്ക്
Sunday, October 12, 2025 11:35 PM IST
കോഴിക്കോട്: താമരശേരിയിൽ സ്കൂട്ടറിന് മുന്നിൽ തെരുവുനായ ചാടി രണ്ട് യുവതികൾക്ക് പരിക്കേറ്റു. കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിൽ താമരശേരിക്ക് സമീപം നെരൂക്കും ചാലിലാണ് അപകടം.
പേരാമ്പ്ര സ്വദേശികളായ ആർദ്ര, ആതിര എന്നിവർക്കാണ് പരിക്കേറ്റത്. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
ഇരുവരെയും താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മുഖ്യമന്ത്രിയുടെ മകനെതിരായ നോട്ടീസ്; പേടിപ്പിക്കാനാണ് ഇഡി നോക്കിയത്: എം.എ.ബേബി
Sunday, October 12, 2025 11:19 PM IST
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകന് ഇഡി നോട്ടീസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. വസ്തുതകള്‍ ഇല്ലാത്ത നോട്ടീസ് അയച്ച് ഇഡി പേടിപ്പിക്കാനാണ് നോക്കിയത്.
നോട്ടീസ് കിട്ടിയിട്ടും ഒരു കുലുക്കവുമില്ലെന്ന് കണ്ടതോടെ ഇഡി പിന്നീട് അനങ്ങിയില്ല. ബിജെപി സര്‍ക്കാരിന്റെ എക്സ്റ്റന്‍ഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് ഇഡിയെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല കൊള്ളയില്‍ പാര്‍ട്ടിക്ക് ഒളിക്കാന്‍ ഒന്നുമില്ല. ഈ വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. തെറ്റ് ചെയ്തത് ആരായാലും വെളിച്ചത്തുകൊണ്ടു വരും. പാർട്ടിക്ക് ഒരു വേവലാതിയുമില്ല.
ബിഹാറിൽ ഇടതു പാർട്ടികൾക്ക് സീറ്റ് കുറയില്ല. 29 സീറ്റുകളിൽ ഇടതുപാർട്ടികൾ മത്സരിക്കും. ഇക്കാര്യം തേജസ്വി യാദവ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും എം.എ.ബേബി വ്യക്തമാക്കി.
കൊല്ലത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
Sunday, October 12, 2025 10:51 PM IST
കൊല്ലം: മയ്യനാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.
താന്നി സ്വദേശി അലൻ ജോസഫ് (20), വിനു രാജ് (20) എന്നിവരാണ് മരിച്ചത്. മയ്യനാട്-താന്നി റോഡിൽ ശാസ്താംകോവിൽ സ്കൂളിന് സമീപമായിരുന്നു അപകടം.
കൊല്ലത്തു നിന്നും മയ്യനാട്ടേക്ക് വന്ന സ്വകാര്യ ബസും മയ്യനാട് നിന്നും താന്നി ഭാഗത്തേക്ക് വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
ശാസ്താംകോവിൽ വളവിൽ ബസിനെ കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്ത ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിന്നു.
ഗുരുതരമായി പരിക്കേറ്റ അലൻ ജോസഫിനെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിലും വിനു രാജിനെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഇരവിപുരം പോലീസ് കേസെടുത്തു.
ആഡംബര കാറിന് വേണ്ടി തർക്കം; മകനെ കമ്പിപ്പാരകൊണ്ട് അടിച്ച പിതാവ് അറസ്റ്റിൽ
Sunday, October 12, 2025 10:31 PM IST
തിരുവനന്തപുരം: ആഡംബര കാറിന് വേണ്ടിയുള്ള തർക്കത്തിനിടെ മകനെ കമ്പിപ്പാരകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വഞ്ചിയൂർ പോലീസ് പരിധിയിൽ നടന്ന സംഭവത്തിൽ വിനയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ മകൻ ഹൃത്വിക്ക് (28) ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മകൻ ആഡംബര കാര്‍ വേണമെന്നെന്ന് പറഞ്ഞ് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദൻ മകന് വാങ്ങി കൊടുത്തിരുന്നു. എന്നാൽ തനിക്ക് ഒരു ആഡംബര കാർ വേണമെന്നതായിരുന്നു ഹൃത്വിക്കിന്റെ അടുത്ത ആവശ്യം. ഇപ്പോൾ അതിനുള്ള സാന്പത്തിക സ്ഥിതി ഇല്ലെന്ന് അച്ഛൻ പറഞ്ഞത് മകനെ ചൊടിപ്പിച്ചു.
അത് വലിയ വഴക്കിലേക്കും കൈയാങ്കളിയിലേക്കും നയിക്കുകയായിരുന്നു. ഇതിനിടെയാണ് അച്ഛൻ കമ്പിപ്പാരകൊണ്ട് മകന്റെ തലയ്ക്കടിച്ചത്.
അമേരിക്കയിലെ ബാറിൽ വെടിവയ്പ്പ്; നാലുപേർ മരിച്ചു
Sunday, October 12, 2025 10:10 PM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ബാറിലുണ്ടായ വെടിവയ്പ്പില്‍ നാലുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു.
സൗത്ത് കരോലിനയിലെ ദ്വീപിലെ തിരക്കേറിയ ബാറിലാണ് വെടിവയ്പ്പുണ്ടായത്. സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാര്‍ ആന്‍ഡ് ഗ്രില്ലില്‍ ഞായറാഴ്ച അര്‍ധരാത്രി ഒന്നോടെയാണ് വെടിവെയ്പ്പുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
വെടിവയ്പ്പില്‍നിന്ന് രക്ഷപ്പെടാനായി ആളുകൾ അടുത്തുള്ള വ്യാപാരസ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും അഭയംതേടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തുമ്പോള്‍ പലരും വെടികൊണ്ട് പരിക്കേറ്റ നിലയിലായിരുന്നു.
സംഭവസ്ഥലത്തുനിന്ന് നാലുപേരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 20 പേര്‍ക്കെങ്കിലും പരിക്കുണ്ട്. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
തീപിടിത്തത്തിനിടെ മോഷണം; പര്‍ദയിട്ട സ്ത്രീയെ പോലീസ് തെരയുന്നു
Sunday, October 12, 2025 10:14 PM IST
കണ്ണൂർ : തളിപ്പറന്പിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിനിടെ ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചതായി പരാതി. തീപിടിച്ച കെട്ടിടത്തിന് സമീപത്തുള്ള നിബ്രാസ് ഹൈപ്പര്‍മാര്‍ക്കറ്റിലായിരുന്നു മോഷണം.
പർദ ധരിച്ച ഒരു സ്ത്രീ സാധനങ്ങൾ സഞ്ചിയിൽ എടുത്ത് വയ്ക്കുന്ന ദൃശ്യങ്ങൾ ഷോപ്പിലെ സിസിടിവിയിൽ നിന്നും ലഭിച്ചു. പതിനായിരം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി ഹൈപ്പര്‍മാര്‍ക്ക് ഉടമ നിസാർ നൽകിയ പരാതിയിൽ പറയുന്നു.
ആളുകളൾ തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു മോഷണം. മോഷണത്തിനു ശേഷം സ്ത്രീ ജനക്കൂട്ടത്തിനിടയിലൂടെ നടന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതേസമയം തന്നെ കടയില്‍ മറ്റൊരു സ്ത്രീയും മോഷണം നടത്തി.
എന്നാല്‍ ഇവരെ പിടികൂടി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് പരിസരത്തെ കെ.വി.കോംപ്ലക്സില്‍ വന്‍ തീപിടിത്തമുണ്ടായത്.
അതിർത്തിയിൽ 200ലധികം താലിബാൻ സൈനികരെ വധിച്ചെന്ന് പാക്കിസ്ഥാൻ
Sunday, October 12, 2025 10:40 PM IST
ഇസ്ലാമാബാദ്: അഫ്ഗാന് അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 200ലധികം താലിബാന് സേനാംഗങ്ങളും ഭീകരരും കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി പാക്കിസ്ഥാൻ.
ഏറ്റുമുട്ടലില്‍ 23 പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പാക്കിസ്ഥാന് പറഞ്ഞു. നേരത്തേ 58 പാക് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാക് സൈന്യം കണക്കുകളുമായി രംഗത്തെത്തിയത്.
അഫ്ഗാനിസ്ഥാന്റെ 19 സൈനിക പോസ്റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും പിടിച്ചെടുത്തതായാണ് പാക് സൈന്യം അവകാശപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാനും തെഹ്രീകെ താലിബാന് പാക്കിസ്ഥാൻ(ടിടിപി) എന്ന പാക്കിസ്ഥാനി താലിബാനും യാതൊരു പ്രകോപനവുമില്ലാതെയാണ് അതിര്‍ത്തിയില്‍ ആക്രമണം നടത്തിയതെന്നും പാക് സൈന്യം അറിയിച്ചു.
താലിബാന് ആക്രമണത്തെ ശക്തമായി ചെറുത്തെന്നും താലിബാന്റെ വിവിധയിടങ്ങളിലെ കേന്ദ്രങ്ങള്‍ തകര്‍ത്തതായും പാക് സൈന്യം അവകാശപ്പെട്ടു.
'സ്വന്തം മണ്ണിലെ ഐഎസ് സാന്നിധ്യത്തിന് നേരേ പാക്കിസ്ഥാൻ കണ്ണടച്ചു. അഫ്ഗാനിസ്ഥാന് ഞങ്ങളുടെ കര, വ്യോമ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള അവകാശമുണ്ട്. അതിനാല്‍ ഒരു ആക്രമണത്തിനും മറുപടി നല്കാതിരിക്കില്ല. പാക്കിസ്ഥാൻ അവരുടെ രാജ്യത്ത് ഒളിച്ചിരിക്കുന്ന ഐഎസ് അംഗങ്ങളെ പുറത്താക്കുകയോ ഇസ്ലാമിക് എമിറേറ്റിന് കൈമാറുകയോ ചെയ്യണം. അഫ്ഗാനിസ്ഥാൻ ഉള്‍പ്പെടെ ലോകത്തെ പലരാജ്യങ്ങള്‍ക്കും ഐഎസ് ഒരു ഭീഷണിയാണ്'.-താലിബാന് വക്താവ് സബീഹുള്ള മുജാഹിദ് നേരത്തേ പറഞ്ഞിരുന്നു.