ഒരു മണിക്കൂർ 43 മിനിറ്റ് പ്രസംഗം; റിക്കാർഡിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
Friday, August 15, 2025 12:10 PM IST
ന്യൂഡൽഹി: ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റിക്കാർഡിട്ടു. ഒരു മണിക്കൂർ 43 മിനിറ്റ് നീണ്ടു നിന്ന ദൈർഘ്യമേറിയ പ്രസംഗമാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയത്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ 98 മിനിറ്റ് പ്രസംഗത്തിന്റെ സ്വന്തം റിക്കാർഡാണ് അദ്ദേഹം മറികടന്നത്.
ഓപ്പറേഷൻ സിന്ദൂർ, നികുതിയിളവ് പ്രഖ്യാപനം അടക്കം പരാമർശിച്ച ഇന്നത്തെ പ്രസംഗം അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ തന്നെ ഏറ്റവും ദൈർഘ്യമേറിയതാണ്. പ്രധാനമന്ത്രിമാരുടെ സ്വാതന്ത്ര്യ ദിന പ്രസംഗ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയതും നരേന്ദ്രമോദിയുടേതാണ്.
2014 ൽ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം അദ്ദേഹം നടത്തിയ ആദ്യ പ്രസംഗം 65 മിനിറ്റായിരുന്നു. അതിനു മുമ്പ് ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം 2017ലായിരുന്നു ഏകദേശം 56 മിനിറ്റാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്.
മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി തുടങ്ങിയവർ വെറും 14 മിനിറ്റ് മാത്രമാണ് സാധാരണയായി പ്രസംഗിക്കാറുണ്ടായിരുന്നത്.
വ്യാജരേഖകള്‍ ചമച്ചത് പോലീസിലെ ചിലർ; അജിത്കുമാറിന്റെ മൊഴിപ്പകര്‍പ്പ് പുറത്ത്
Friday, August 15, 2025 12:07 PM IST
തിരുവനന്തപുരം: അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്.അജിത് കുമാർ വിജിലൻസിന് നൽകിയ മൊഴിയുടെ പകര്‍പ്പ് പുറത്ത്. അൻവർ ഉന്നയിച്ച സംശയങ്ങൾ ദുരീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.
അതനുസരിച്ച് അൻവറുമായി ചർച്ച നടത്തി.സുഹൃത്തിന്റെ വീട്ടിൽവെച്ചായിരുന്നു ചർച്ചയെന്നും മൊഴിയിൽ പറയുന്നു. ആരോപണം ഉന്നയിച്ചത് പി.വി.അന്‍വറിന്റെ വഴിവിട്ട ഇടപാടുകള്‍ക്ക് വഴങ്ങാത്തതിനാലാണ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ പോലീസിലെ ചിലരുണ്ട്.
ഇവരാണ് വ്യാജരേഖകള്‍ ചമച്ചതെന്നും അജിത് കുമാറിന്റെ മൊഴിയിൽ പറയുന്നു. ഫ്ലാറ്റ് മറിച്ചുവിറ്റ് ലാഭം നേടിയിട്ടില്ല. വീട് നിര്‍മിക്കുന്നത് ഭാര്യാപിതാവ് നല്കിയ ഭൂമിയിലാണ്. ആരോപണങ്ങളിൽ അന്വേഷണം വേണമെന്നും അജിത്കുമാര്‍ ആവശ്യപ്പെട്ടു.
വ്യാഴാഴ്ചയാണ് അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം സ്പെഷ്യല്‍ വിജിലന്‍സ് കോടതി തള്ളിയത്. സര്‍ക്കാര്‍ നേരത്തേ അംഗീകരിച്ച റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്.
അജിത് കുമാറിനെതിരെ കീഴുദ്യോഗസ്ഥരായ എസ്പിയും ഡിവൈഎസ്പിയും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് പരാതിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഏഷ്യാ കപ്പ്; ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും
Friday, August 15, 2025 11:11 AM IST
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. മുംബൈയിൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി യോഗം ചേർന്ന് ടീമിനെ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.
സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനാകുമെന്നാണ് റിപ്പോർട്ടുകൾ. അഭിഷേക് ശർമ്മയ്ക്കൊപ്പം ഗില്ലിനെ ഓപ്പണിംഗിൽ പരിഗണിച്ചാൽ സഞ്ജുവിന്റെ സാധ്യതകളെയും ബാധിക്കും. ജസ്പ്രിത് ബുംറ ഏഷ്യാകപ്പിൽ കളിക്കുമെന്നാണ് സൂചന. തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവരും ടീമിലുണ്ടാകും.
സഞ്ജു ഒന്നാം വിക്കറ്റ് കീപ്പറായാൽ ജിതേഷ് ശർമ്മ, ധ്രുവ് ജുറൽ എന്നിവരിൽ ഒരാളെ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിച്ചേക്കും. അതേസമയം ഏഷ്യാ കപ്പ് ടീമിലേക്ക് ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെയും മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യരെയും പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.
യശസ്വിയോട് റെഡ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
ദീപാവലി സമ്മാനം; ജിഎസ്ടി പരിഷ്കരണമുണ്ടാകുമെന്ന് പ്രധാനമന്ത്രി
Friday, August 15, 2025 12:13 PM IST
ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്കരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണമുണ്ടാകുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ജിഎസ്ടിയില്‍ അടുത്തതലമുറ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്.
നിലവിലെ ജിഎസ്ടി സംവിധാനത്തിൽ 0% മുതൽ 28% വരെ അഞ്ച് പ്രധാന നികുതി സ്ലാബുകളുണ്ട്. മിക്ക ഉത്പന്നങ്ങൾക്കും 12%, 18% എന്നിവയാണ് സാധാരണ നിരക്കുകൾ. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചനകൾ നടത്തി.
ഉടൻ പ്രാബല്യത്തിൽ വരും. ഇത് നികുതിഭാരം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ നല്‍കേണ്ട നികുതി ഗണ്യമായി കുറയും. ഇത് ചെറുകിട വ്യവസായങ്ങള്‍ക്കും ഉപകാരപ്രദമാകും. നിത്യോപയോഗ സാധനങ്ങളുടെ വിലകുറയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോസ്ഗര് യോജന എന്നാണ് പദ്ധതിയുടെ പേര്. ഈ പദ്ധതിയനുസരിച്ച് സ്വകാര്യമേഖലയില്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന യുവാക്കള്‍ക്ക് സര്‍ക്കാരില്‍നിന്ന് 15,000 രൂപ ലഭിക്കും.
കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കും. ഈ പദ്ധതിയിലൂടെ ഏകദേശം 3.5 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭരണഘടനാമൂല്യങ്ങൾ നടപ്പാക്കാനുള്ളതാണ്: മുഖ്യമന്ത്രി പിണറായി വിജയൻ
Friday, August 15, 2025 10:25 AM IST
തിരുവനന്തപുരം: ജാതിവിവേചനമില്ലാത്ത ഇന്ത്യയാണ് നമ്മുടെ സ്വപ്നമെന്നും ഭരണഘടനാമൂല്യങ്ങൾ നടപ്പാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തിയ ആഘോഷപരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തി. ഇന്ത്യൻ സാമൂഹ്യ യാഥാർഥ്യങ്ങളെ വിസ്മരിക്കരുതെന്നും ദാരിദ്ര്യം, പട്ടിണിമരണം, ബാലവേല, ജാതി വിവേചനം, മതവിദ്വേഷം ഇല്ലാത്ത, തൊഴിലില്ലായ്മ ഇല്ലാത്ത ഒരു ഇന്ത്യ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐതിഹാസികമായ സമരപോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയെടുത്ത ജനതയാണ് നാം. നമ്മുടെ ജനാധിപത്യ സംസ്കാരമെന്നത് മാനവികതയിലും പരസ്പരസ്നേഹത്തിലും അടിയുറച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ള രാജ്യമായി ഇന്ത്യയെ മാറ്റിത്തീര്‍ക്കുകയെന്നത് രാഷ്ട്രനിര്മാതാക്കള് നമുക്ക് കൈമാറിയ വലിയ കടമ കൂടിയാണ്.
ഇന്നലെകള്‍ നല്കിയ കരുത്തും പാഠങ്ങളും ഉള്‍ക്കൊണ്ട് ഒരു പുതിയ നാളെ നമുക്ക് സൃഷ്ടിക്കേണ്ടതുണ്ട്. എല്ലാവരും തുല്യരായി ജീവിക്കുന്ന ഒരു പുതിയ ഇന്ത്യ സൃഷ്ടിക്കാന്‍ ഈ സ്വാതന്ത്ര്യ ദിനം നമുക്ക് ഊര്‍ജം പകരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിനിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം; പോലീസ് അന്വേഷണം ആരംഭിച്ചു
Friday, August 15, 2025 10:03 AM IST
ആലപ്പുഴ: ട്രെയിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ധൻബാദ് - ആലപ്പുഴ ട്രെയിന്റെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രിയാണ് ട്രെയിൻ ധൻബാദിൽ നിന്ന് ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ എത്തിയത്. തുടർന്ന് ആർപിഎഫ് നടത്തിയ പരിശോധനയിലാണ് എസ് മൂന്ന് കോച്ചിലെ ശുചിമുറിയിൽ മൃതദേഹം കണ്ടത്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയിൽവേ അധികൃതർ വ്യക്തമാക്കി.
ആണവായുധം കാട്ടി വിരട്ടേണ്ട; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്ത ഹീറോകള്‍ക്ക് സല്യൂട്ട്: പ്രധാനമന്ത്രി
Friday, August 15, 2025 10:26 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ട മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാമിൽ മതം ചോദിച്ച് നിഷ്കളങ്കരെ വകവരുത്തിയവരെ നേരിടാൻ ഇന്ത്യൻ സേനയ്ക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകി.
ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്ത ഹീറോകള്‍ക്ക് സല്യൂട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 79-ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. അണുവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട.
ആ ബ്ലാക്ക് മെയിലിംഗ് നടപ്പാവില്ല. സിന്ധു നദീ ജല കരാറിൽ പുനരാലോചനയില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ ജലത്തിന്റെ അധികാരം ഇവിടുത്തെ കർഷകർക്കാണ്. അത് ആർക്കും വിട്ടുകൊടുക്കില്ല. ഇന്ത്യയുടെ ആണവോർജ ശേഷി പത്തിരട്ടി വർധിച്ചിരിക്കുന്നു.
ഈ മേഖലയിൽ നിരവധി പരിഷ്ക്കാരങ്ങൾ കൊണ്ടു വന്നു. എല്ലാ മേഖലകളിലും രാജ്യം സ്വയം പര്യാപ്തത നേടുകയാണ്. ശൂന്യാകാശ മേഖലയിലും രാജ്യം സ്വയംപര്യാപ്തരായി. ഇന്ത്യയിൽ തന്നെ യുദ്ധവിമാനങ്ങൾ വികസിപ്പിക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രക്തവും വെള്ളവും ഒന്നിച്ച് ഒഴുകില്ല; ഇന്ത്യയിലെ ജലത്തിന്റെ അധികാരം ഇവിടുത്തെ കർഷകർക്കെന്ന് പ്രധാനമന്ത്രി
Friday, August 15, 2025 8:08 AM IST
ന്യൂഡൽഹി: കോടിക്കണക്കിനു മനുഷ്യരുടെ സ്വപ്ന സാക്ഷാത്ക്കാരമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
ഭരണഘടനയാണ് രാജ്യത്തിന്റെ വഴികാട്ടിയെന്ന് ഓർമിപ്പിച്ച് ഭരണഘടന ശിൽപികൾക്ക് ആദരം അർപ്പിച്ച മോദി ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ധീര ജവാന്മാർക്ക് സല്യൂട്ട് നൽകുന്നുവെന്നും അറിയിച്ചു.
140 കോടി ജനങ്ങൾ രാജ്യത്തിന്റെ ജയം ആഘോഷിക്കുകയാണ്. ആത്മ നിർഭർ ഭാരത് എന്താണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിച്ചു. ആണവ ഭീഷണി വിലപ്പോകില്ല. സിന്ധുനദി ജലകരാറിൽ പുനരാലോചനയില്ല. ഇന്ത്യയിലെ ജലത്തിന്റെ അധികാരം ഇവിടുത്തെ കർഷകർകാണ്. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാക്കിസ്ഥാൻ തീവ്രവാദികളെ സൈന്യം തകർത്തു. പഹൽഗാമിൽ മതം ചോദിച്ചാണ് ഭീകരർ നിഷ്കളങ്കരെ വകവരുത്തിയത്. സൈന്യത്തിനു സർക്കാർ പൂർണ സ്വാതന്ത്ര്യമാണ് നൽകിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പഹൽഗാമിൽ ഭീകരവാദികൾ ഭാര്യമാരുടെ മുന്നിൽ വച്ച് ഭർത്താക്കന്മാരെ കൊലപ്പെടുത്തി. കുട്ടികളുടെ മുന്നിൽ അവരുടെ പിതാക്കന്മാരെ കൊലപ്പെടുത്തി. നമ്മുടെ സൈന്യം ഓപ്പറേഷൻ സിന്ദൂറിലൂടെ ചുട്ട മറുപടി നൽകി. ഭീകരവാദികളെ പിന്തുണച്ചവർക്കും ശിക്ഷ നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം
Friday, August 15, 2025 7:56 AM IST
തിരുവനന്തപുരം: രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം. ‘ഡിജി കേരളം - സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി’യിലൂടെയാണ് ഈ ലക്ഷ്യം കൈവരിച്ചത്. 21ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷര പ്രഖ്യാപനം നടത്തും.
രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ പഞ്ചായത്തിൽ ആരംഭിച്ച ഡിജിറ്റൽ സാക്ഷരതാ പദ്ധതി അതേ മാതൃകയിൽ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുകയായിരുന്നു.
സ്മാർട് ഫോൺ ഉപയോഗം, ഇന്റർനെറ്റ് ഉപയോഗം, സർക്കാർ ഇ-സേവനങ്ങൾ പ്രയോജനപ്പെടുത്തൽ എന്നിവയാണ് പാഠ്യവിഷയങ്ങൾ. ഒന്നരക്കോടിയിലേറെ (1,50,82,536) ആളുകളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 21,88,398 പേരെ പഠിതാക്കളായി കണ്ടെത്തി.
ഇവരിൽ പരിശീലനം പൂർത്തിയാക്കിയ 21,87,966 (99.98%) പഠിതാക്കളിൽ 21,87,667 (99.98%) പേർ മൂല്യനിർണയത്തിൽ വിജയിച്ച് ഡിജിറ്റൽ സാക്ഷരത കൈവരിച്ചു. 90 മുകളിൽ പ്രായമുള്ള 15,223 പഠിതാക്കളും ഇവരിൽ ഉൾപ്പെടുന്നു.
പഹൽഗാമിൽ നടന്നത് അവഗണിക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി
Friday, August 15, 2025 7:38 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം പോലുള്ള അടിസ്ഥാന യാഥാർഥ്യങ്ങൾ ജമ്മു കാഷ്മീരിനു സംസ്ഥാനപദവി നൽകുന്ന വിഷയത്തിൽ അവഗണിക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി.
ജമ്മു കാഷ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കാൻ കേന്ദ്രത്തിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. പഹൽഗാം ഭീകരാക്രമണംപോലുള്ള വിഷയങ്ങൾ പരിഗണനയ്ക്കെടുത്തു മാത്രമേ സംസ്ഥാനപദവിയിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂവെന്ന് ഹർജിക്കാരോടു വ്യക്തമാക്കിയ സുപ്രീംകോടതി ഹർജിയിൽ കേന്ദ്രത്തിന്റെ പ്രതികരണവും തേടിയിട്ടുണ്ട്. കേസ് എട്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി.
നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിയതിനുശേഷം സംസ്ഥാനപദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന 2023 ഡിസംബറിലെ സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം.
‘അമ്മ' ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്
Friday, August 15, 2025 7:29 AM IST
കൊച്ചി: താര സംഘടനയായ ‘അമ്മ'യിലെ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 10ന് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച് വൈകുന്നേരത്തോടെ ഫലം പ്രഖ്യാപിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം വന്ന ആരോപണങ്ങളിലും വിവാദങ്ങളിലും പിടിച്ചുനിൽക്കാനാകാതെ കഴിഞ്ഞ ഓഗസ്റ്റ് 27നാണ് ‘അമ്മ' ഭരണസമിതി രാജിവയ്ക്കുന്നത്. തുടർന്ന് അഡ്ഹോക്ക് കമ്മിറ്റിയാണ് ഭരണം നടത്തിയത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലാണ് മത്സരം. മത്സരാർഥികൾക്ക് എതിരെ ആരോപണങ്ങളും പരാതികളും ഉയർന്നുവന്ന തെരഞ്ഞെടുപ്പുകൂടിയാണിത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരനെതിരെ മെമ്മറി കാർഡ് വിവാദവും ശ്വേതാ മേനോനെതിരെ അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചു എന്ന പരാതിയും ഉയർന്നുവന്നു.
കുക്കു പരമേശ്വരനും രവീന്ദ്രനുമാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടിരുന്നു. രാവിലെ 10 മുതൽ തെരഞ്ഞെടുപ്പ് ആരംഭിച്ച് വൈകുന്നേരം നാലോടെ ഫലം പ്രഖ്യാപിക്കും.
ഇന്ത്യയുമായി പ്രവർത്തിക്കാൻ തയാറെന്ന് ചൈന
Friday, August 15, 2025 7:07 AM IST
ന്യൂഡൽഹി: ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് തീരുവ ഇരട്ടിയാക്കി ദിവസങ്ങൾക്ക് ശേഷം ഇന്ത്യയും ചൈയും ഒരുമിച്ച് പ്രവർത്തിക്കാനൊരുങ്ങുന്നു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയായി പർവതനിരകളിലൂടെയുള്ള വ്യാപാരം പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കും.
ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ്, ഹിമാചൽ പ്രദേശിലെ ഷിപ്കി ലാ പാസ്, സിക്കിമിലെ നാഥു ലാ പാസ് എന്നിവയിലൂടെ അതിർത്തി വ്യാപാരം പുനരാരംഭിക്കാൻ ചൈനയുമായി തുടർന്നും സഹകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളും അടുത്ത ആഴ്ച ഉന്നതതല യോഗം ചേരും. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി ഇന്ത്യ സന്ദർശിച്ച് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തും. 2020 ലെ ഗാൽവാൻ ഏറ്റുമുട്ടലിനുശേഷം ഇതാദ്യമായാണ് ഈ കൂടിക്കാഴ്ച.
ഇന്ത്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ശരിയായി കൈകാര്യം ചെയ്യുന്നതിനും ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) പോലുള്ള ബഹുമുഖ വേദികളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും ബീജിംഗിന്റെ പ്രതിബദ്ധത ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി.
ബിജെപി ഓഫീസ് കേന്ദ്രീകരിച്ചും കള്ളവോട്ട്: വി.എസ്. സുനിൽകുമാർ
Friday, August 15, 2025 6:17 AM IST
തൃശൂർ: പാർലമെന്റ് തെരഞ്ഞെടുപ്പിനുവേണ്ടി ബിജെപി ഓഫീസ് കേന്ദ്രീകരിച്ചും കള്ളവോട്ടുകൾ ചേർത്തെന്നു സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം വി.എസ്. സുനിൽകുമാർ. ബിജെപിയുടെ പഴയ ജില്ലാ കമ്മിറ്റി ഓഫീസായ ദീൻദയാൽ സ്മൃതിമന്ദിരത്തിൽമാത്രം പത്തു വോട്ടുകൾ ചേർത്തു.
ബൂത്ത് നന്പർ 42ൽ പി.എൻ. നിഖിൽ, കെ.കെ. ബിജു, പി.എൽ. ബിനിൽ, സി. ഗോപകുമാർ, സെബാസ്റ്റ്യൻ വൈദ്യർ, അരുണ്‍ സി. മോഹൻ, കെ.പി. സുരേഷ് കുമാർ, സുശോഭ്, കെ. സുനിൽകുമാർ, വി.ആർ. രാജേഷ് എന്നിവരെയാണു ചേർത്തത്.
ഇതിൽ രണ്ടു വോട്ടുകൾക്ക് ഒഴികെ വീട്ടുനന്പർ ഇല്ല. പകരം ദീൻദയാൽ മന്ദിർ എന്നാണു വോട്ടർപട്ടികയിലുള്ളത്. സ്വന്തം പാർട്ടി ഓഫീസിന്റെ വിലാസത്തിൽതന്നെയാണു ചേർത്തിരിക്കുന്നത്. ഇവരാരും ഇവിടെ സ്ഥിരതാമസക്കാരല്ല.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് മലപ്പുറം തിരൂർ സ്വദേശിയായ വി. ഉണ്ണികൃഷ്ണനു തൃശൂർ ജില്ലാ വൈസ് പ്രസിഡന്റിന്റെ വീട്ടുവിലാസത്തിലായിരുന്നു വോട്ട്. തൃശൂർ പൂരം കലക്കലിൽ നേതൃത്വം നൽകിയ ഉണ്ണികൃഷ്ണൻ വോട്ടർപട്ടിക കലക്കാനും നേതൃത്വം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
കൃത്രിമമായും നീതിരഹിതവുമായി നിർമിച്ച വോട്ടർപട്ടിക ഉപയോഗിച്ചാണ് ബിജെപി വിജയം കൈവരിച്ചത്. അതിനാൽ തെരഞ്ഞെടുപ്പുകമ്മീഷൻ വോട്ടർപട്ടിക റദ്ദാക്കണമെന്നും വി.എസ്. സുനിൽകുമാർ പറഞ്ഞു.
വി.എസിനെതിരേ അധിക്ഷേപ പോസ്റ്റ്: പ്രതി അറസ്റ്റില്‍
Friday, August 15, 2025 5:12 AM IST
ബേക്കല്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ചു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. പള്ളിക്കര തായ്തോട്ടി സ്വദേശി ഫൈസലിനെ(28) യാണു ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രകോപനപരവും അവഹേളിക്കുന്നതുമായ കമന്റിടുകയും വാട്സ്ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
വിദേശത്തായിരുന്ന ഫൈസലിനെതിരേ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ കരിപ്പുര്‍ വിമാനത്താവളത്തില്‍ നാട്ടിലേക്കെത്തിയ പ്രതിയെ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് തടഞ്ഞുവയ്ക്കുകയും ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ഭരണനയങ്ങളെ വിമർശിക്കുന്നത് രാജ്യദ്രോഹമെന്ന് പ്രതിലോമ ശക്തികൾ മുറവിളിക്കുന്നു: മുഖ്യമന്ത്രി
Friday, August 15, 2025 4:24 AM IST
തിരുവനന്തപുരം: സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ദേശീയ പ്രസ്ഥാനത്തിൽ അണിനിരന്നതിന്റെ ഫലമാണ് നാം നേടിയെടുത്ത സ്വാതന്ത്ര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രാദേശികവും ഭാഷാപരവും സമുദായികപരവുമായ വൈവിധ്യങ്ങളുടെ കലവറയാണ് ഈ രാജ്യം. മതനിരപേക്ഷതയിലും മൈത്രിയിലും സഹവർത്തിത്വത്തിലും ഊന്നിയ നമ്മുടെ ദേശീയതയെ വക്രീകരിച്ചു ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ പ്രതിലോമ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തെറ്റായ ഭരണനയങ്ങളെ വിമർശിച്ചു തിരുത്താൻ ശ്രമിക്കുന്നത് രാജ്യദ്രോഹമാണെന്ന് മുറവിളി കൂട്ടുകയാണ് ഈ ശക്തികൾ.
നമ്മുടെ ദേശീയപ്രസ്ഥാനത്തിന്റെ മഹത്തായ പാരമ്പര്യത്തെ താറടിച്ചുകാണിക്കാനാണ് ഇവർ മുതിരുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ നിന്നും പൊതുജനശ്രദ്ധ തിരിച്ചുവിടാൻ വർഗീയ ധ്രുവീകരണത്തിന് കോപ്പുകൂട്ടുന്നു. ഉന്നതമായ ജനാധിപത്യ സംസ്കാരം പുലരുന്ന ഒരു രാഷ്ട്രത്തിന് ചേർന്നതാണോ ഈ പ്രവണതകളെന്ന് ആത്മപരിശോധന നടത്തേണ്ട സന്ദർഭം കൂടിയാണ് ഈ സ്വാതന്ത്ര്യദിനം.
ഐതിഹാസികമായ സമരപോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയെടുത്ത ജനതയാണ് നാം. നമ്മുടെ ജനാധിപത്യ സംസ്കാരമെന്നത് മാനവികതയിലും പരസ്പരസ്നേഹത്തിലും അടിയുറച്ചതാണ്. കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ള രാജ്യമായി ഇന്ത്യയെ മാറ്റിത്തീർക്കുകയെന്നത് രാഷ് ട്ര നിർമ്മാതാക്കൾ നമുക്ക് കൈമാറിയ വലിയ കടമ കൂടിയാണ്.
ഇന്നലെകൾ നൽകിയ കരുത്തും പാഠങ്ങളും ഉൾക്കൊണ്ട് ഒരു പുതിയ നാളെ നമുക്ക് സൃഷ്ടിക്കേണ്ടതുണ്ട്. എല്ലാവരും തുല്യരായി ജീവിക്കുന്ന ഒരു പുതിയ ഇന്ത്യ സൃഷ്ടിക്കാൻ ഈ സ്വാതന്ത്ര്യ ദിനം നമുക്ക് ഊർജ്ജം പകരട്ടെയെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.
കോഴിക്കോട് കോർപ്പറേഷനിൽ 25,000ലേറെ ഇരട്ടവോട്ടുകളെന്ന് കോൺഗ്രസ്
Friday, August 15, 2025 3:41 AM IST
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ 25,000 ലേറെ ഇരട്ടവോട്ടുകളെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആരോപണം. ഒരേ വോട്ടർ ഐഡിയിൽ ഒന്നിലേറെ വോട്ടർമാരും നഗരസഭാ വാർഡിലും ജില്ലയിലെ മറ്റു പഞ്ചായത്തിലും ഒരേ ആൾക്ക് പല തിരിച്ചറിയൽ കാർഡുകളും തുടങ്ങി വ്യാപക ക്രമക്കേടാണ് കണ്ടെത്തിയതെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു.
തിരുവള്ളൂർ, ചെറുവണ്ണൂർ, ആയഞ്ചേരി പഞ്ചായത്തുകളിലും വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയെന്ന് പ്രവീൺ കുമാർ ആരോപിച്ചു. കണ്ടെത്തിയ ഇരട്ടവോട്ടുകളിൽ 98 ശതമാനവും സിപിഎമ്മിന്റേതാണെന്ന് വ്യക്തമായെന്നു ഡിസിസി പ്രസിഡന്റ് പറഞ്ഞു.
നഗരസഭയിൽ ചെറിയ വോട്ടുകളുടെ വ്യത്യാസത്തിൽ യുഡിഎഫ് പരാജയപ്പെട്ട ആഴ്ചവട്ടം പോലുളള വാർഡുകളിൽ വോട്ടുമാർജിനേക്കാളേറെ ഇരട്ടവോട്ടുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കെഎസ്ആർടിസി ബസിലെ ഡോറിൽ ഇനി കയറുകൾ വേണ്ട
Friday, August 15, 2025 3:22 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ ഡോറിൽ കെട്ടിയ കയറുകൾ നീക്കാൻ ഉത്തരവ്. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് നടപടി.
എല്ലാ ബസിന്റെയും ഡോറുകളിൽനിന്നും കയർ, പ്ലാസ്റ്റിക് ചരടുകൾ, വള്ളികൾ തുടങ്ങിയവ നീക്കം ചെയ്യണമെന്ന് കെഎസ്ആർടിസി മെക്കാനിക്കൽ എൻജിനീയറാണ് ഉത്തരവിറക്കിയത്. ഇത്തരത്തിൽ കയറുകൾ കെട്ടാൻ പാടില്ലെന്ന് നേരത്തെ തന്നെ കെഎസ്ആർടിസിയിൽ ഉത്തരവുണ്ടായിരുന്നതാണ്.
കയറുകൾ എത്രയും വേഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുശ്യാവകാശ കമ്മീഷന് മുന്നിലും പരാതി വന്നിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്ആർടിസി മെക്കാനിക്കൽ എൻജിനീയർ കയറുകൾ നീക്കാൻ ഉത്തരവിട്ടത്.
അസിം മുനീറിന്റെ ഭീഷണിയില്‍ പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ
Friday, August 15, 2025 3:42 AM IST
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ ഭീഷണികളും വിദ്വേഷപരമായ പരാമര്‍ശങ്ങളും പതിവായി ഉയര്‍ത്തുന്ന പാക്കിസ്ഥാന് നേതൃത്വത്തിന് മുന്നറിയിപ്പുമായി ഇന്ത്യ. ഇനിയും പ്രകോപനം തുടര്‍ന്നാല്‍ പാകിസ്താന് താങ്ങാനാവാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നു വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി.
സ്വന്തം പരാജയം മറച്ചുവക്കാനാണ് ഇന്ത്യാ വിരുദ്ധമായ പ്രസ്താവനകള്‍ പാക്കിസ്ഥാന് നടത്തുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇന്ത്യയ്ക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങള്‍ ഇനിയും നിയന്ത്രിച്ചില്ലെങ്കില്‍ ഓപ്പറേഷന് സിന്ദൂറില്‍ കണ്ടതുപോലുള്ള കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ മുന്നറിയിപ്പ് നല്കി.
കഴിഞ്ഞയാഴ്ച പാക് സൈനിക മേധാവി അസിം മുനീര്‍ തന്റെ യുഎസ് സന്ദര്‍ശന വേളയില്‍ ഇസ്ലാമാബാദിന് നിലനില്‍പ്പ് ഭീഷണി നേരിട്ടാല്‍ മേഖലയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ഇത് ആരംഭിച്ചത്.
ധർമസ്ഥല: ആരോപണങ്ങൾ വ്യാജമെങ്കിൽ നടപടിയെടുക്കാമെന്ന് ജി. പരമേശ്വര
Friday, August 15, 2025 2:30 AM IST
ബംഗളുരു: ധർമസ്ഥലയിലെ മരണങ്ങളെ സംബന്ധിച്ചുള്ള ആരോപണങ്ങൾ വ്യാജമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയാൽ പരാതിക്കാരനെതിരേ കേസെടുക്കാമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര നിയമസഭയിൽ പറഞ്ഞു.
വിഷയത്തിൽ രാഷ്ട്രീയമോ മതമോ കടന്നുകൂടാൻ പാടില്ലെന്നും നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സത്യം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെ ബിജെപി അംഗങ്ങൾ വിമർശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ധർമസ്ഥലയെയും ക്ഷേത്രത്തെയും അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ പ്രചാരണം നടക്കുന്നുവെന്നാണ് ബിജെപി അംഗങ്ങൾ ആരോപിച്ചത്.
ഇടക്കാല റിപ്പോർട്ട് വേണമെന്നും പരാതിക്കാരന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
താരിഫ് യുദ്ധം; അമേരിക്കയിൽ തിരിച്ചടി തുടങ്ങി, ഹോൾസെയിൽ വില കുതിച്ചുയരുന്നു
Friday, August 15, 2025 1:23 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫ് നയം തിരിച്ചടിച്ചു തുടങ്ങിയെന്ന് കണക്കുകൾ. ജൂൺ മാസത്തെ അപേക്ഷിച്ച് ഹോൾസെയിൽ പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് ജൂലൈയിൽ കുതിച്ചത് 0.9 ശതമാനമാണെന്നാണ് ലേബർ സ്റ്റാറ്റിസ്ക്സ് ഡേറ്റ പ്രസിദ്ധീകരിച്ചത്.
2022 ജൂണിനുശേഷം ആദ്യമായാണ് ഹോൾസെയിൽ പ്രൈസ് ഇൻഡക്സ് ഇത്രയും പെട്ടെന്ന് കൂടുന്നത്. 0.2 ശതമാനം കൂടുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനം തെറ്റിച്ചാണ് കണക്കിലെ കുതിപ്പ്.
മൊത്തവിലയിലെ മാറ്റങ്ങളുടെ ഭാരം അധികം താമസിയാതെ ഉപഭോക്താക്കളിലെത്തുമെന്നാണ് ഇപ്പോഴത്തെ മുന്നറിയിപ്പ്. മൂന്ന് വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കുതിച്ചുചാട്ടം ഉപഭോക്താക്കൾക്ക് വലിയ ഭാരമാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആയുധങ്ങളുമായെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി രണ്ട് കോടി രൂപ കവര്‍ന്നു
Friday, August 15, 2025 12:40 AM IST
മലപ്പുറം: ആയുധങ്ങളുമായെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി രണ്ട് കോടി രൂപ കവര്‍ന്നു. തെന്നല സ്വദേശി ഹനീഫയുടെ പണമാണ് കവര്‍ന്നത്. കൊടിഞ്ഞിയില്‍നിന്ന് പണം വാങ്ങി താനൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ തിരൂരങ്ങാടി തെയ്യാലിങ്ങല്‍ ഹൈസ്കൂള്‍പടിയില്‍ വച്ചായിരുന്നു പണം കവര്‍ന്നത്.
എതിര്‍ഭാഗത്തുനിന്ന് കാറില്‍ വന്ന അക്രമി സംഘം ആയുധങ്ങളുമായിറങ്ങി പണം തട്ടിയെടുക്കുകയായിരുന്നു. പണം കവര്‍ന്ന ശേഷം നാലംഗ സംഘം കൊടിഞ്ഞി ഭാഗത്തേക്ക് കാറില്‍ രക്ഷപ്പെട്ടു.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പണമാണ് സംഘം കവര്‍ന്നതെന്ന് ഹനീഫ പറഞ്ഞു. താനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവരികയാണ്.
വിദ്യാർഥിയെ ഇരുട്ടുമുറിയിൽ ഇരുത്തിയ സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
Thursday, August 14, 2025 11:32 PM IST
കൊച്ചി: തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി വൈകി എത്തിയതിനെത്തുടർന്ന് ഇരുട്ട് മുറിയിൽ ഇരുത്തിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിനോടും വിദ്യാഭ്യാസ വകുപ്പിനോടും പോലീസിനോടും കമ്മീഷൻ റിപ്പോർട്ട് തേടി. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ. എട്ടരയ്ക്ക് ആരംഭിക്കുന്ന ക്ലാസിൽ എത്താൻ അഞ്ചു മിനിറ്റ് വൈകി എന്നാരോപിച്ചാണ് കുട്ടിയെ ഇരുട്ട് മുറിയിൽ ഇരുത്തിയത്.
കുട്ടിയെ ടിസി തന്ന് വിടുമെന്ന് സ്കൂൾ അധികൃതർ ഭീഷണിപ്പെടുത്തിയതായും രക്ഷിതാക്കൾ പറഞ്ഞു. വൈകിയെത്തിയ കുട്ടിയെ സ്കൂൾ ഗ്രൗണ്ടിൽ രണ്ട് റൗണ്ട് ഓടിപ്പിച്ച ശേഷമാണ് ഇരുട്ട് മുറിയിൽ കൊണ്ടുപോയി ഇരുത്തിയത്. സംഭവം അറിഞ്ഞെത്തിയ ബന്ധുക്കളും സ്കൂൾ അധികൃതരും തമ്മിൽ തർക്കമുണ്ടായി.
വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി എറണാകുളം പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടി. കുട്ടികളുടെ മാനസിക നില തകർക്കുന്ന ഒരു നടപടിയും സംസ്ഥാനത്തെ സ്കൂൾ അധികൃതരിൽ നിന്ന് ഉണ്ടാകരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
സംഭവത്തിൽ എസ്എഫ്ഐ, കെഎസ്യു അടക്കമുള്ള വിദ്യാർഥി സംഘടനകൾ സ്കൂളിൽ പ്രതിഷേധവുമായി എത്തി. സംഘർഷത്തെ തുടർന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കണ്ണൂരിൽ വൻ ലഹരിവേട്ട; എംഡിഎംഎയും കഞ്ചാവും പിടികൂടി
Thursday, August 14, 2025 11:08 PM IST
കണ്ണൂര്‍: എടക്കാട് വന്‍ ലഹരിമരുന്ന് വേട്ട. എടക്കാട് ആറ്റാടപ്പയിലെ വീട്ടില്‍ നിന്ന് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി.
സംഭവത്തില്‍ വിഷ്ണു പി.പി. എന്നയാളെ പോലീസ് പിടികൂടി. 141.4 ഗ്രാം എംഡിഎംഎയും 21.61 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് കണ്ടെത്തിയത്.
വില്പനയ്ക്കായാണ് ലഹരിമരുന്നുകള്‍ സൂക്ഷിച്ചതെന്നാണ് വിവരം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.
ലഹരി വസ്തുക്കള്‍ക്ക് പുറമെ പാക്കിങ്ങിന് ഉപയോഗിക്കുന്ന പോളിത്തീന്‍ കവറുകളും ഇലക്ട്രോണിക് വെയിംഗ് മെഷീനും 500 രൂപ നോട്ടുകളും പോലീസ് കണ്ടെടുത്തി. വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട്ട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചു
Thursday, August 14, 2025 11:04 PM IST
പാലക്കാട്: പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചു. പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം.
തൻസീർ ഷഹബാനത്ത് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ചയാണ് യുവതിയെ പ്രസവത്തിനായി ആശുപതിയിൽ എത്തിച്ചത്. എന്നാൽ, പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിക്കുകയായിരുന്നു.
യഥാസമയം ചികിത്സ നൽകിയില്ലെന്നും ഇതേതുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നുമാണ് കുടുംബാംഗങ്ങളുടെ ആരോപണം. സംഭവത്തിൽ പ്രതിഷേധവുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തി.
ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് പാലക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പോലീസെത്തി. ആശുപത്രിയിലെ ചികിത്സാ പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് പരാതി.
കൂട് നശിപ്പിക്കുന്നതിനിടെ കടന്നൽ കഴുത്തിൽ കുത്തി; യുവാവ് മരിച്ചു
Thursday, August 14, 2025 10:43 PM IST
തിരുവനന്തപുരം: കടന്നൽകൂട് നശിപ്പിക്കുന്നതിനിടെ കടന്നലിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന മരംവെട്ട് തൊഴിലാളി മരിച്ചു. ബാലരാമപുരത്താണ് സംഭവം.
വെടിവച്ചാൻകോവിൽ പുല്ലുവിളാകത്ത് വീട്ടിൽ രതീഷ് (37) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് വെടിവച്ചാൻ കോവിലിനു സമീപം ഇഞ്ചക്കര ലേഖയുടെ വീട്ടിലെ മരത്തിലുണ്ടായിരുന്ന കടന്നൽ കൂട് നശിപ്പിക്കാനാണ് രതീഷ് സുഹൃത്തിനൊപ്പം എത്തിയത്. ഇതിനിടെയാണ് അപകടം.
ലേഖയുടെ പിതാവ് തങ്കപ്പൻ ആവശ്യപ്പെട്ടിട്ടാണ് രതീഷും സുഹൃത്തും ഇന്നലെ വൈകിട്ടോടെ കടന്നലിനെ നശിപ്പിക്കാനുള്ള പെട്രോളുമായി എത്തിയത്.
വീട്ടുകാരോട് വാതിലടച്ച് സുരക്ഷിതരായി ഇരിക്കാൻ ആവശ്യപ്പെട്ട ശേഷം കടന്നലിനെ നശിപ്പിക്കാനായി കൂടുള്ള മരച്ചില വെട്ടി താഴേക്കിടുന്നതിനിടെ കടന്നൽ രതീക്ഷിനെ ആക്രമിക്കുകയായിരുന്നു. രതീഷിന്റെ കഴുത്തിനു മുകളിലാണ് കടന്നൽ ആക്രമിച്ചത്.
ഉടൻ തന്നെ രതീഷിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രാത്രി ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്നു ഇവിടെ നിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
ആശയാണ് രതീഷിന്റെ ഭാര്യ. മക്കൾ: ആദർശ്, അഭിജിത്ത്.
താമരശേരിയില്‍ നാലാം ക്ലാസുകാരി പനി ബാധിച്ച് മരിച്ചു
Thursday, August 14, 2025 10:31 PM IST
വയനാട്: താമരശേരി കോരങ്ങാട് ഒമ്പത് വയസുകാരി പനി ബാധിച്ച് മരിച്ചു. കോരങ്ങാട് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (ഒൻപത്) ആണ് മരിച്ചത്.
പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
ട്രെയിനിലെ എസി ബോഗിയിൽ തണുപ്പുകുറവെന്ന് പരാതി; പരിശോധനയിൽ കണ്ടെത്തിയത് മദ്യക്കുപ്പികൾ
Thursday, August 14, 2025 10:18 PM IST
ബിഹാര്‍: ട്രെയിനിലെ എസി ബോഗിയില്‍ തണുപ്പ് കുറവാണ് എന്ന യാത്രക്കാരുടെ പരാതി അന്വേഷിക്കാന്‍ എത്തിയ ജീവനക്കാര്‍ കണ്ടെത്തിയത് എസി ഡക്ടില്‍ ഒളിച്ചുകടത്തിയ നൂറോളം മദ്യക്കുപ്പികള്‍.
ലക്നോ-ബറൗണി എക്സ്പ്രസിലെ എസി-2 ടയര്‍ കോച്ചിന്റെ എസി ഡക്ടില്‍ ഒളിപ്പിച്ചുവെച്ച നിലയിലുണ്ടായിരുന്ന നൂറുകണക്കിന് വിസ്കി കുപ്പികളാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
കോച്ചില്‍ തണുപ്പ് കുറവാണെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്കായി ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. ശേഷം റെയില്‍വേ ടെക്നീഷ്യന്മാര് എത്തി തണുപ്പ് തീരെ കുറഞ്ഞ 32, 34 നമ്പര്‍ ബെര്‍ത്തുകള്‍ക്ക് മുകളിലുള്ള ഡക്ട് പരിശോധിച്ചു.
പരിശോധനയിൽ വായുസഞ്ചാരം തടസപ്പെടുത്തുന്ന തരത്തില്‍, പത്രത്തില്‍ പൊതിഞ്ഞ നിലയില്‍ കുപ്പികള്‍ കണ്ടെത്തുകയായിരുന്നു.
അധികൃതര്‍ അനധികൃത മദ്യം പിടിച്ചെടുക്കുകയും കോച്ചില്‍ കൂടുതല്‍ നിരോധിത വസ്തുക്കള്‍ ഒളിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കാന്‍ വിശദമായ പരിശോധന നടത്തുകയും ചെയ്തു.
ഒരു യാത്രക്കാരന് പങ്കുവച്ച ഇതിന്റെ വീഡിയോകള്‍ വ്യാപകമായി പ്രചിരിച്ചു. ഇതിനു പിന്നാലെ റെയില്‍വേ അധികൃതര്‍ വിഷയത്തില്‍ വിശദീകരണവുമായി എത്തി. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ട്രെയിനിന്റെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തിട്ടുണ്ടെന്നും റെയില്‍വേ എക്സില്‍ പങ്കുവച്ച പോസ്റ്റുകളില്‍ വ്യക്തമാക്കി.
ആലപ്പുഴയിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊന്നു
Thursday, August 14, 2025 10:58 PM IST
ആലപ്പുഴ: കൊമ്മാടിയിൽ മകൻ മാതാപിതാക്കളെ കുത്തിക്കൊന്നു. തങ്കരാജ്, ആഗ്നസ് എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണം.
സംഭവത്തിൽ മകൻ ബാബു(47)വിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇറച്ചിവെട്ടുകാരനാണ് ബാബു. മദ്യലഹരിയിലാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം.
സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് ബാബു എന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകിട്ട് ബാബു വീട്ടില്‍ വഴക്കുണ്ടായിക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷിതാക്കളെ ആക്രമിച്ചത്.
മാതാവ് ആഗ്നസിനെയാണ് ബാബു ആദ്യം ആക്രമിച്ചത്. ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട് ഓടിയ തങ്കരാജിന് പിന്നാലെ പിന്തുടര്‍ന്നെത്തിയാണ് ബാബു ആക്രമിച്ചത്. വീട്ടിലേക്കുള്ള വഴിയിലായിരുന്നു തങ്കരാജിന്റെ മൃതദേഹം കണ്ടെത്തിയത്. ആഗ്നസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
കൊല നടത്തിയ ശേഷം ഇയാള്‍ അവിടെ നിന്ന് ഓടിരക്ഷപ്പെടുകയും തൊട്ടടുത്ത ബാറിലിരുന്ന് മദ്യപിക്കുകയുമായിരുന്നു. അവിടെ നിന്നാണ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ആഗ്നസിന്റെയും തങ്കരാജിന്റെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കഴിഞ്ഞ ആഴ്ചയും ബാബുവും രക്ഷിതാക്കളും വഴക്കുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നും വീട്ടില്‍ ഉണ്ടായത് എന്നാണ് വിവരം.
ജമ്മുകാഷ്മീർ മേഘവിസ്ഫോടനം: മരണസംഖ്യ 46; 100 പേർക്ക് പരിക്ക്
Thursday, August 14, 2025 9:51 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലുണ്ടായ മേഘവിസ്ഫോടനത്തിൽ മരണസംഖ്യ 46 ആയി. കിഷ്ത്വാർ ജില്ലയിലെ പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് സംഭവം. മരിച്ചവരിൽ രണ്ടുപേർ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ്.
100 പേർക്ക് പരിക്കേറ്റതായാണ് വിവരം. കിഷ്ത്വാർ ജില്ലയിലെ പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് സംഭവം.
46 മൃതദേഹങ്ങൾ കണ്ടെടുത്തതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കിഷ്ത്വാറിലെ മചൈൽ മാത തീർഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന പ്രദേശത്താണ് മേഘവിസ്ഫോടനവും തുടർന്ന് മിന്നൽ പ്രളയവുമുണ്ടായത്.
സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങളിൽ സൈന്യവും പങ്കുചേർന്നിട്ടുണ്ട്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തുണ്ട്. പ്രദേശത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുപിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്
Thursday, August 14, 2025 9:38 PM IST
ലക്നോ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. ആറു വയസുകാരിയാണ് കൊല്ലപ്പെട്ടത്.
പോക്സോ കോടതി പ്രത്യേക ജഡ്ജി അൽക ഭാരതി, മൻവീർ (30) എന്നയാളെ കുറ്റക്കാരനാണെന്ന് വിധിക്കുകയും 90,500 രൂപ പിഴ ചുമത്തുകയും ചെയ്തു.
ജനുവരി രണ്ടിന് മൻസൂർപൂർ പ്രദേശത്താണ് സംഭവം നടന്നതെന്ന് സർക്കാർ അഭിഭാഷകൻ വിക്രാന്ത് രതി പിടിഐയോട് പറഞ്ഞു.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ മൻവീർ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിച്ചതിന്ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാൾ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.
പിന്നീട്, സ്വകാര്യ ഭാഗത്ത് മുറിവുകളുള്ള നിലയിൽ പെൺകുട്ടിയുടെ മൃതദേഹം പൂട്ടിയിട്ട മുറിയിൽ നിന്ന് കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തുകയായിരുന്നു.
ഡൽഹിയിലെ കനത്ത മഴ; മതിലിടിഞ്ഞ് വീണ് രണ്ട് കുട്ടികൾ മരിച്ചു
Thursday, August 14, 2025 9:29 PM IST
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ വസന്ത് വിഹാർ പ്രദേശത്ത് കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾ മരിച്ചു.
ബിഹാറിലെ ബെഗുസാരായിയിൽ നിന്നുള്ള 10 വയസുകാരനും ബിഹാറിലെ മധുബാനിയിൽ നിന്നുള്ള ഒൻപത് വയസുകാരനുമാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരെയും എയിംസിൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബസന്ത് നഗറിലെ ഹനുമാൻ മന്ദിറിന് സമീപം വൈകുന്നേരം 4.40 ഓടെയാണ് മതിൽ ഇടിഞ്ഞുവീണതെന്ന് പോലീസ് പറഞ്ഞു. കനത്ത മഴയെ തുടർന്ന് ഡൽഹിയിലുണ്ടാകുന്ന മൂന്നാമത്തെ മരണമാണിത്.
"പോലീസ് വീഡിയോ പകർത്തുന്ന തിരക്കിലായിരുന്നു'; വാഹനാപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധം
Thursday, August 14, 2025 9:23 PM IST
കോല്‍ക്കത്ത: സാള്‍ട്ട് ലേക്കിന് സമീപം യുവാവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം. കഴിഞ്ഞ ദിവസം വൈകിട്ടാണ് സൗമന്‍ മണ്ഡലെന്ന 22കാരനായ ഡെലിവറി പ്രൊഫഷണല്‍ വാഹനാപകടത്തില്‍ മരിക്കുന്നത്.
അപകടം നടന്ന് 12 മണിക്കൂര്‍ പിന്നിട്ടിട്ടും സംഭവത്തില്‍ അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്നാണ് കോല്‍ക്കത്ത പോലീസിനെതിരെ കുടുംബം രംഗത്തെത്തിയത്. സൗമന്റെ ജീവന് രക്ഷിക്കാന്‍ പോലീസ് വേണ്ടത്ര ശ്രമിച്ചില്ലെന്നും കുടുംബം ആരോപിച്ചു.
സൗമന്‍ ഒരേസമയം ഡെലിവറി എക്സിക്യൂട്ടീവായും ബൈക്ക് ക്യാബ് റൈഡറായും ജോലി ചെയ്തിരുന്നു. വ്യാഴാഴ്ച വൈകുന്നേരം അദ്ദേഹം സാള്‍ട്ട് ലേക്കിന് സമീപമുള്ള ഒരു ജംഗ്ഷനില്‍ ഒരു യാത്രക്കാരനൊപ്പം തന്റെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു.
ഗ്രീന്‍ സിഗ്നലിനായി ഇരുവരും കാത്തുനില്‍ക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന ഒരു കാര്‍ സൗമന്റെ ബൈക്കില്‍ ഇടിക്കുകയും റോഡിനടുത്തുള്ള ഇരുമ്പ് റെയിലിംഗിലേക്ക് വലിച്ചിഴക്കുകയും ചെയ്തു.
റെയിലിംഗിനും കാറിന്റെ ബോണറ്റിനും ഇടയില്‍ സൗമന്‍ കുടുങ്ങി. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം റെയിലിംഗി്റെ ഒരു കൂര്‍ത്ത ഭാഗം അദ്ദേഹത്തിന്റെ കാലില്‍ തുളച്ചുകയറിയാണ് സൗമന്‍ കുടുങ്ങിയത്.
കാറിലെ യാത്രക്കാരെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുടുങ്ങിയ സൗമനെ പുറത്തെടുക്കാനായിരുന്നില്ല. നിമിഷങ്ങള്‍ക്ക് ശേഷം കാര്‍ പൊട്ടിത്തെറിക്കുകയും സൗമന്‍ മരിക്കുകയും ചെയ്തു.
സൗമന്‍ പിറകില്‍ യാത്ര ചെയ്തിരുന്നയാള്‍ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണ്.
സൗമന്റെ മരണം പോലീസിലെതിരെ വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കി. യുവാവിനെ രക്ഷിക്കാന്‍ പോലീസ് വേണ്ടത്ര ശ്രമം നടത്തിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
സൗമനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനുപകരം സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വീഡിയോകള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നുവെന്നും ചിലര്‍ ആരോപിച്ചു. ഫയര്‍ എഞ്ചിനുകള്‍ വളരെ വൈകിയാണ് എത്തിയതെന്നും ചിലര്‍ ആരോപിച്ചു.
പ്രതിഷേധം കൂടുതല്‍ ശക്തമാവുകയും അപകടസ്ഥലത്തേക്ക് അപകടസ്ഥലത്തേക്ക് കൂടുതല്‍ പോലീസിനെ എത്തിക്കേണ്ടി വരികയും ചെയ്തു.
ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്; ലിസ്റ്റിൻ സ്റ്റീഫനും ബി. രാകേഷിനും ജയം
Thursday, August 14, 2025 9:19 PM IST
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹി തെരഞ്ഞെടുപ്പില്‍ ലിസ്റ്റിന് സ്റ്റീഫനും ബി. രാകേഷിനും ജയം.
സെക്രട്ടറിയായി ലിസ്റ്റിനും പ്രസിഡന്റായി രാകേഷും തെരഞ്ഞെടുക്കപ്പെട്ടു. വിനയന്, കല്ലിയൂര്‍ ശശി എന്നിവരെ പരാജയപ്പെടുത്തിയാണ് ലിസ്റ്റിന്റെ വിജയം. സജി നന്ത്യാട്ടിനെയാണ് രാകേഷ് പരാജയപ്പെടുത്തിയത്.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസ് പരാജയപ്പെട്ടു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കുള്ള ഇവരുടെ പത്രിക തള്ളിയിരുന്നു.
ലിസ്റ്റിന് സ്റ്റീഫനും ബി. രാകേഷും നേതൃത്വം നല്കിയ പാനലിലെ സുബൈര്‍ എന്‍.പി ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ പാനലിലെ സോഫിയാ പോളും സന്ദീപ് സേനനും വൈസ് പ്രസിഡന്റുമാരായും ആല്വിന് ആന്റണിയും എം.എം. ഹംസയും ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച ഷെര്‍ഗ സന്ദീപ് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു.
നിലവിൽ കാലാവധി അവസാനിച്ച കമ്മിറ്റിയില്‍ ട്രഷററാണ് ലിസ്റ്റിന് സ്റ്റീഫന്‍. രാകേഷ് ജനറല്‍ സെക്രട്ടറിയും സന്ദീപ് സേനനും മഹാസുബൈറും ജോയിന്റ് സെക്രട്ടറിമാരുമായിരുന്നു.
ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു
Thursday, August 14, 2025 8:55 PM IST
ന്യൂഡൽഹി: ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണം. ഇന്ത്യ ആത്മവിശ്വാസത്തോടെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണ്. വലിയൊരു വിഭാഗത്തെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനായി. പിന്നാക്ക സംസ്ഥാനങ്ങളായി നിന്ന പ്രദേശങ്ങൾ പുരോഗതിയുടെ പാതയിലാണെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച സ്വാതന്ത്ര്യ സമരസേനാനികൾക്ക് ആദരം അർപ്പിക്കുന്നു. 79 വർഷം കൊണ്ട് രാജ്യം ഏറെ മുന്നേറി. നമ്മുടെ ഭരണഘടന ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നാല് പ്രധാന വശങ്ങളെ വിവരിച്ചിട്ടുണ്ട്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ് അവ. നമ്മുടെ ഭരണഘടനയും ജനാധിപത്യവുമാണ് മറ്റെല്ലാത്തിനെക്കാളും വലുതെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യവിഭജനം മൂലമുണ്ടായ വേദന നാം ഒരിക്കലും മറക്കരുതെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. ഇന്ന് നമ്മൾ വിഭജന ഭീകരത ഓർമ ദിനം ആചരിച്ചു. വിഭജനത്തിൽ ഭയാനകമായ അക്രമങ്ങൾ അരങ്ങേറി. ലക്ഷക്കണക്കിന് ആളുകൾ അവരുടെ വീടുകൾ വിട്ട് പോകാൻ നിർബന്ധിതരായെന്നും ദ്രൗപതി മുർമു പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ; നാല് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർക്ക് സർവോത്തം യുദ്ധ സേവാ മെഡൽ
Thursday, August 14, 2025 7:19 PM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത നാല് വ്യോമസേന ഉദ്യോഗസ്ഥർക്ക് സർവോത്തം യുദ്ധ സേവാ മെഡൽ.
വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫ് നർണാദേശ്വർ തിവാരി, വെസ്റ്റേൺ എയർ കമാൻഡർ ജീതേന്ദ്ര മിശ്ര, എയർ ഓപ്പറേഷൻസ് ഡിജി അവധേഷ് ഭാരതി എന്നിവർക്കാണ് പുരസ്കാരം.
13വ്യോമസേന ഉദ്യോഗസ്ഥർക്ക് വിശിഷ്ട യുദ്ധ് സേവാ മെഡലും, ഒമ്പത് വ്യോമസേന പൈലറ്റുമാർക്ക് വീർ ചക്രയും പ്രഖ്യാപിച്ചു.
എയർ വൈസ് മാർഷൽ ജോസഫ് സുവാരസ്, എവിഎം പ്രജുവൽ സിംഗ്, എയർ കൊമോഡോർ അശോക് രാജ് താക്കൂർ തുടങ്ങിയവർക്കാണ് വിശിഷ്ട യുദ്ധ് സേവാ മെഡൽ പുരസ്കാരം.
മുരിദ്കെയിലെയും ബഹാവൽപൂരിലെയും ഭീകരവാദ കേന്ദ്രങ്ങളും പാക്കിസ്ഥാൻ സൈനിക കേന്ദ്രങ്ങളും തകർത്ത യുദ്ധവിമാന പൈലറ്റുമാർ ഉൾപ്പെടെ ഒമ്പത് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർക്ക് വീർ ചക്രയും പ്രഖ്യാപിച്ചു.
യുദ്ധകാലത്തെ മൂന്നാമത്തെ ഉയർന്ന ധീരതാ മെഡൽ ആണ് വീർ ചക്ര. നാല് സൈനികർക്ക് കീർത്തിചക്രയും വീർ ചക്രയും എട്ടു സൈനികർക്ക് ശൗര്യചക്രയും നൽകി ആദരിക്കും.
വിവാഹവാഗ്ദാനം നൽകി യുവതിയുടെ മാല കവർന്ന പ്രതി പിടിയിൽ
Thursday, August 14, 2025 7:03 PM IST
തൊടുപുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയുടെ മാല കവർന്ന കേസിൽ പ്രതി പിടിയിൽ. തമിഴ്നാട് രാമനാഥപുരം സ്ട്രീറ്റിൽ കാർത്തിക് രാജ്(30) ആണ് പിടിയിലായത്. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ അഞ്ചിന് പെൺകുട്ടിയെ നേരിൽ കാണാൻ തൊടുപുഴയിലെ ജോലി സ്ഥലത്തെത്തിയ കാർത്തിക് ഒരുമിച്ചു ഭക്ഷണം കഴിച്ച ശേഷം ഇട്ടുനോക്കാനെന്ന പേരിൽ രണ്ടു പവന്റെ മാല കൈക്കലാക്കി.
തുടർന്ന് വസ്ത്രമെടുക്കാനെന്ന പേരിൽ യുവതിയെയും കൊണ്ട് ടെക്സ്റ്റൈൽസിൽ കയറിയ ശേഷം മുങ്ങുകയായിരുന്നു. ഇയാൾ സമാനമായി നിരവധി പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ജമ്മുകാഷ്മീർ മേഘവിസ്ഫോടനം: മരണസംഖ്യ 38; ജീവൻ നഷ്ടപ്പെട്ടവരിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരും
Thursday, August 14, 2025 6:39 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലുണ്ടായ മേഘവിസ്ഫോടനത്തിൽ മരണസംഖ്യ 38 ആയി. മരിച്ചവരിൽ രണ്ടുപേർ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.
100 പേർക്ക് പരിക്കേറ്റതായാണ് വിവരം. കിഷ്ത്വാർ ജില്ലയിലെ പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് സംഭവം.സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കിഷ്ത്വാറിലെ മചൈൽ മാത തീർഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന പ്രദേശത്താണ് മേഘവിസ്ഫോടനവും തുടർന്ന് മിന്നൽ പ്രളയവുമുണ്ടായത്.
എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജമ്മുകാഷ്മീർ ലെഫ്. ഗവർണറും ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
യുപിയിൽ അഴുക്ക് ചാലിൽ വീണ എട്ടുവയസുകാരി മരിച്ചു
Thursday, August 14, 2025 6:24 PM IST
ലക്നോ: ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ അഴുക്കുചാലിൽ വീണ് എട്ടുവയസുകാരി മരിച്ചു. സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന അഫ്രീൻ എന്ന ബാലികയാണ് മരിച്ചത്.
കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളമായിരുന്നതിനാൽ കുട്ടി സ്ലാബിൽ കൂടിയാണ് നടന്നത്. അൽപ്പ ദൂരം കഴിഞ്ഞപ്പോൾ അബദ്ധത്തിൽ കോൺക്രീറ്റ് സ്ലാബ് ഇല്ലാതിരുന്ന ഭാഗത്തേക്ക് വീണ കുട്ടി അഴുക്ക് ചാലിൽ കൂടി ഒഴുകിപോയി.
50 മീറ്റർ ദൂരം ഒഴുകിയതിന് ശേഷമാണ് കുട്ടിയെ നാട്ടുകാർക്ക് രക്ഷിക്കാനായത്. കുട്ടിയെ പുറത്തെടുത്ത് പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും അനക്കമില്ലായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുട്ടി മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
യോഗി ആദിത്യനാഥിന് പ്രശംസ; എംഎൽഎയെ പുറത്താക്കി സമാജ്വാദി പാർട്ടി
Thursday, August 14, 2025 6:12 PM IST
ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നന്ദി പറഞ്ഞ് സംസാരിച്ചതിന് പിന്നാലെ എംഎൽഎയെ പുറത്താക്കി സമാജ്വാദി പാർട്ടി.
ഭർത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി തനിക്ക് നീതി നൽകിയതിന് യോഗിയോട് നന്ദി പറഞ്ഞ എംഎൽഎ പൂജാ പാലിനെയാണ് എസ്പിയിൽനിന്ന് പുറത്താക്കിയത്.
ഉത്തർപ്രദേശ് നിയമസഭയിൽ ‘വിഷൻ ഡോക്യുമെന്റ് 2047’ എന്ന വിഷയത്തിൽ നടന്ന മാരത്തൺ ചർച്ചയ്ക്കിടെയാണ് സമാജ്വാദി പാർട്ടി എംഎൽഎ യോഗിയെ പുകഴ്ത്തി പ്രസംഗം നടത്തിയത്. പൂജയുമായുള്ള വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം 2005 ജനുവരി 25നാണ് പൂജയുടെ ഭർത്താവ് രാജു പാൽ കൊല്ലപ്പെടുന്നത്.
പൂജയുടെ ഭർത്താവും ബഹുജൻ സമാജ് പാർട്ടി എംഎൽഎയുമായ രാജു പാൽ, 2005ൽ ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ വെടിയേറ്റ് മരിച്ചിരുന്നു. 2004ൽ പ്രയാഗ്രാജ് വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പിൽ രാജു പരാജയപ്പെടുത്തിയത് ആതിഖ് അഹമ്മദിന്റെ സഹോദരൻ അഷ്റഫിനെയാണ്. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു.
‘എല്ലാവർക്കും അറിയാം എന്റെ ഭർത്താവിനെ കൊന്നതാരാണെന്ന്. എനിക്ക് നീതി ലഭ്യമാക്കിയതിനും മറ്റാരും കേൾക്കാതിരുന്നപ്പോൾ എന്നെ കേട്ടതിനും മുഖ്യമന്ത്രിയോട് നന്ദി പറയുന്നു. ആതിഖ് അഹമ്മദിനെപ്പോലെയുള്ള ക്രിമിനലുകളെ കൊല്ലുന്നതടക്കം കുറ്റകൃത്യങ്ങളോട് സന്ധിയില്ലാത്ത നയങ്ങൾ പ്രയാഗ്രാജിലെ എന്നെപ്പോലെയുള്ള അനേകം സ്ത്രീകൾക്ക് അദ്ദേഹം നീതി ലഭ്യമാക്കി. ഇന്ന് മുഴുവൻ സംസ്ഥാനവും അദ്ദേഹത്തെ വിശ്വാസത്തോടെയാണ് നോക്കുന്നത്. എന്റെ ഭർത്താവിനെ കൊന്ന ആതിഖ് അഹമ്മദിനെ മണ്ണോടു ചേർക്കാനുള്ള ജോലി മുഖ്യമന്ത്രി ചെയ്തു’–പൂജ പറഞ്ഞു.
പുകഴ്ത്തൽ വിവാദമായതിനു പിന്നാലെയാണ് എസ്പി നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനം, അച്ചടക്ക ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൂജയെ പുറത്താക്കിയത്.
മാധ്യമപ്രവർത്തകരായി വേഷമിട്ട ആക്രമികളാണ് പോലീസ് കസ്റ്റഡിയിലിരിക്കെ ആതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ച് കൊന്നത്. ആതിഖിന്റെ മകൻ ആസാദും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
കൊയിലാണ്ടിയിൽ പുതുതായി നിർമിക്കുന്ന പാലത്തിന്റെ ബീം തകർന്നു
Thursday, August 14, 2025 5:46 PM IST
കോഴിക്കോട്: കൊയിലാണ്ടി തോരായിക്കടവിൽ പുതുതായി നിർമിക്കുന്ന പാലത്തിന്റെ ബീം തകർന്നു വീണു.
കൊയിലാണ്ടി-ബാലുശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലത്തിന്റെ ബീമാണ് തകർന്നത്. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം.
നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. പുഴയുടെ മധ്യത്തിലാണ് സംഭവം.
കോൺക്രീറ്റ് ചെയ്യുന്നതിനിടയിൽ ബീം തകർന്നു വീഴുകയായിരുന്നു. ടിഎംആർ കൺസ്ട്രക്ഷൻ ആണ് നിർമാണം കരാർ എടുത്തിരിക്കുന്നത്. ഒന്നര വർഷം മുമ്പാണ് നിർമാണം ആരംഭിച്ചത്.
അതേസമയം, സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. പാലം തകർന്നതിന്റെ കാരണം അന്വേഷിച്ച് കരാർ കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടു.
23.82 കോടി രൂപ ചെലവിൽ കിഫ്ബി ധനസഹായത്തോടെ നിർമിക്കുന്ന ഈ പാലത്തിന്റെ ചുമതല മലപ്പുറം ആസ്ഥാനമായുള്ള പിഎംആർ കൺസ്ട്രക്ഷൻ കമ്പനിക്കാണ്. 2023 ഓഗസ്റ്റ് മൂന്നിനാണ് മന്ത്രി റിയാസ് പാലത്തിന്റെ പണി ഉദ്ഘാടനം ചെയ്തത്.
പാക്കിസ്ഥാൻ അനാവശ്യ വാചകമടി നിർത്തണം; ഇല്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
Thursday, August 14, 2025 5:34 PM IST
ന്യൂഡൽഹി: പാക്കിസ്ഥാൻ അനാവശ്യ വാചകമടി നിർത്തണമെന്നും ഇല്ലെങ്കിൽ മുറിവേൽക്കുന്ന പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഇന്ത്യ.
തോൽവി മറച്ചുവയ്ക്കാനാണ് പാക്കിസ്ഥാൻ സേനാ മേധാവിയുടെ വീരവാദമെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാൽ വ്യക്തമാക്കി. പാക്കിസ്ഥാന്റെ ഏത് അതിസാഹസത്തിനും കടുത്ത തിരിച്ചടി നൽകുമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
സിന്ധു നദീ ജല കരാർ റദ്ദാക്കിയത് തുടരും. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്ക് പാക്കിസ്ഥാൻ പിന്തുണ നൽകുന്നത് അവസാനിപ്പിക്കുന്നത് വരെ കരാർ റദ്ദാക്കിയതിൽ തൽസ്ഥിതി തുടരും.
അമേരിക്കയുമായുള്ള ബന്ധം മാറ്റമില്ലാതെ മുന്നോട്ടു കൊണ്ടുപോകുമെന്നും ഇന്ത്യ -അമേരിക്ക സംയുക്ത സൈനിക അഭ്യാസം അലാസ്കയിൽ ഈ മാസം നടക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി.
പരസ്പര സഹകരണത്തിന്റെയും താത്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധം തുടരുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ മേഖലയിലെ പങ്കാളിത്തം നയതന്ത്ര ബന്ധത്തിലെ നെടുംതൂണാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ഓഗസ്റ്റ് പകുതിയോടെ യുഎസിന്റെ പ്രതിരോധ നയരൂപീകരണ സംഘം ഡൽഹിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം അവസാനം അലാസ്കയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള 21-ാമത് സംയുക്ത സൈനിക അഭ്യാസവും നടക്കുമെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാൽ വ്യക്തമാക്കി.
ജമ്മുകാഷ്മീരിലെ മേഘവിസ്ഫോടനം; 33 പേർ മരിച്ചു
Thursday, August 14, 2025 5:21 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലുണ്ടായ മേഘവിസ്ഫോടനത്തിൽ മരണസംഖ്യ 33 ആയി. കിഷ്ത്വാർ ജില്ലയിലെ പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് സംഭവം.
മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കിഷ്ത്വാറിലെ മചൈൽ മാത തീർഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന പ്രദേശത്താണ് മേഘവിസ്ഫോടനവും തുടർന്ന് മിന്നൽ പ്രളയവുമുണ്ടായത്.
എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജമ്മുകാഷ്മീർ ലെഫ്. ഗവർണറും ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മകള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ മരം കടപുഴകി വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
Thursday, August 14, 2025 5:18 PM IST
ന്യൂഡല്‍ഹി: മകൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ മരം വീണ് ബൈക്ക് യാത്രികൻ ദാരുണാന്ത്യം. ഇന്ന് രാവിലെ 9.50ഓടെ ദക്ഷിണ ഡല്‍ഹിയിലെ കല്‍ക്കാജി മേഖലയിലാണ് സംഭവം.
സുധീർ കുമാർ(50) ആണ് മരിച്ചത്. കനത്ത മഴയ്ക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് മരം വീഴുകയായിരുന്നു.
സുധീര്‍ കുമാറാണ് ബൈക്ക് ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ അച്ഛനെയും മകളെയും ഉടന്‍ തന്നെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുധീര്‍ കുമാറിന്റെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. മകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള മരമാണ് കടപുഴകി വീണത്.
രേണുക സ്വാമി വധക്കേസ്; നടൻ ദർശൻ അറസ്റ്റിൽ
Thursday, August 14, 2025 5:14 PM IST
ബംഗളൂരു: രേണുക സ്വാമി വധക്കേസിൽ സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതിനു പിന്നാലെ കന്നഡ നടൻ ദർശനെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരുവിലെ ഹൊസകെരെഹള്ളിയിലുള്ള ഭാര്യയുടെ വസതിയിൽനിന്നാണ് പോലീസ് ദർശനെ കസ്റ്റഡിയിലെടുത്തത്.
കേസിൽ നടനും നടി പവിത്ര ഗൗഡക്കും ഉൾപ്പെടെ ഏഴു പേർക്ക് കർണാടക ഹൈകോടതി അനുവദിച്ച ജാമ്യമാണ് സുപ്രീംകോടതി വ്യാഴാഴ്ച രാവിലെ റദ്ദാക്കിയത്.
ജസ്റ്റീസ് പാർദിവാല, ആർ. മഹാദേവൻ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. യാന്ത്രികമായ അധികാരപ്രയോഗത്തെയാണ് ഹൈകോടതി ഉത്തരവ് കാണിക്കുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
പ്രതികൾക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും അതുവഴി വിചാരണ അട്ടമറിക്കാനും സാധ്യതയുണ്ടെന്നും വ്യക്തമാക്കിയാണ് ജാമ്യം റദ്ദാക്കിയത്.
സ്കൂളിലെ ഇരുട്ടുമുറിയിൽ വിദ്യാർഥിയെ ഇരുത്തിയെന്ന പരാതി; റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്
Thursday, August 14, 2025 5:12 PM IST
തിരുവനന്തപുരം: തൃക്കാക്കര കൊച്ചിന് പബ്ലിക് സ്കൂളില്‍ വൈകിയെത്തിയതിന് വിദ്യാർഥിയെ ഇരുട്ടുമുറിയിൽ ഇരുത്തിയെന്ന പരാതിയിൽ നടപടി.
സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാനത്തെ ഒരു സ്കൂളിലും കുട്ടികൾക്കെതിരായ വിവേചനം അനുവദിക്കില്ല. പരാതി ഉയർന്ന സ്കൂൾ സ്റ്റേറ്റ് സിലബസിൽ പ്രവർത്തിക്കുന്നതല്ല എന്നാണ് മനസിലാകുന്നത്. ആരോപണം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാൻ അധ്യാപകനോ മാനേജ്മെന്റിനോ അവകാശമില്ല. കുട്ടി വൈകിയെത്തിയാൽ ഇനി വൈകിയെത്തരുത് എന്ന് ഉപദേശിക്കാം, അല്ലാതെ കുട്ടിയുടെ മാനസിക നിലയെ ബാധിക്കുന്ന രീതിയിൽ ഇരുട്ടുമുറിയിൽ അടച്ചിടുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല.
സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ കുറഞ്ഞുവരുന്നത്. അധ്യാപകർക്ക് കൃത്യമായ പരിശീലനം ലഭിക്കാത്തത് ഇതിനൊരു കാരണമായിരിക്കാം. മറ്റ് സ്ട്രീമുകളിലെ അധ്യാപകർക്കും കൃത്യമായ പരിശീലനം നിർബന്ധമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ആർ.എസ്. പ്രദീപ് അന്തരിച്ചു
Thursday, August 14, 2025 4:59 PM IST
തൃശൂർ: പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ആർ.എസ്. പ്രദീപ് (58) അന്തരിച്ചു. കേരളത്തിലെ ആദ്യകാല ടെലിവിഷൻ സ്റ്റുഡിയോ ട്രിവാൻഡ്രം ടെലിവിഷന്റെ സ്ഥാപകനായിരുന്നു. ദൂരദർശനുവേണ്ടി നിരവധി പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. 2005 മുതൽ 2013 വരെ കേന്ദ്ര സെൻസർ ബോർഡ് അംഗമായിരുന്നു.
ലെനിൻ രാജേന്ദ്രന്റെ ജീവിതത്തെ ആസ്പദമാക്കി "വേനൽ പെയ്ത ചാറ്റു മഴ' 2019ലെ ഏറ്റവും മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന അവാർഡ് നേടി.
2023ൽ 69-ാം ദേശീയ ചലച്ചിത്ര അവാർഡിൽ "മൂന്നാം വളവ്' മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. 12ലധികം അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു. "പ്ളാവ്' എന്ന ഡോക്യുമെന്ററി സയൻസ് ആൻഡ് എൻവയോൺമെന്റ് വിഭാഗത്തിൽ സംസ്ഥാന പുരസ്കാരം നേടി.
ഡോ. എ.പി.ജെ. അബ്ദുൽ കലാമിനെ കുറിച്ചുള്ള വിംഗ്സ് ഓഫ് ഫയർ, തുഞ്ചത്തെഴുത്തച്ഛൻ, അജാന്ത്രിക്ക് തുടങ്ങി പ്രശസ്തമായ നൂറിലധികം ഡോക്യുമെന്ററികളുടെ സംവിധായകനാണ്.
വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ ബേക്കറി ജംഗ്ഷനടുത്തുള്ള വസതിയിൽ പൊതു ദർശനത്തിനു വയ്ക്കം. വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.
കഞ്ചാവുമായി ആർഎസ്എസ് നേതാവ് പിടിയിൽ
Thursday, August 14, 2025 4:54 PM IST
പത്തനംതിട്ട: അടൂരിൽ ആർഎസ്എസ് നേതാവ് കഞ്ചാവുമായി പിടിയിൽ. ജിതിൻ ചന്ദ്രനാണ് എക്സൈസിന്റെ പിടിയിലായത്.
വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ ഹൈസ്കൂൾ ജംഗ്ഷനിലെ ഫ്ലാറ്റിൽ നിന്നുമാണ് ഇയാൾ പിടിയിലായിത്.
ആര്‍എസ്എസ് പ്രവര്‍ത്തകനായ ജിതിന് കഞ്ചാവ് വില്‍പ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. ഏറെനാളായി പ്രതി എക്സൈസ് നിരീക്ഷണത്തില്‍ ആയിരുന്നു.
പരിശോധനാ വേളയില്‍ പ്രതിയുടെ പക്കല്‍ നിന്നും വില്‍പ്പനയ്ക്കായി പാക്കറ്റില്‍ സൂക്ഷിച്ച കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. എൻഡിപിഎസ് ആക്ട് പ്രകാരമാണ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.
നടൻ ദര്‍ശന്റെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി
Thursday, August 14, 2025 4:50 PM IST
ന്യൂഡൽഹി: ആരാധകൻ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടൻ ദർശൻ തുഗുദീപയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി.
ദര്ശന് ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് ജാമ്യം നല്കിയ കർണാടക ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.
എത്ര വലിയവനായാലും നിയമത്തിന് അതീതനല്ലെന്ന് കോടതി നിരീക്ഷിച്ചു. ദർശന്റെ ജാമ്യം ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് വിധി.
ജസ്റ്റീസുമാരായ ജെ.ബി.പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഗുരുതര പോരായ്മകളുള്ളതാണ് ഹൈക്കോടതി ഉത്തരവെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം മനസിലാക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗൗരവമേറിയ കേസില്‍ ജാമ്യം നല്‍കിയത് വിവേചനാധികാരത്തിന്റെ അനാവശ്യ പ്രയോഗമാണ്. പ്രശസ്തിയോ പദവിയോ പരിഗണിക്കാതെ എല്ലാ വ്യക്തികളും നിയമത്തിന് വിധേയരാണെന്നും ജസ്റ്റീസ് മഹാദേവന് ഉത്തരവില്‍ പറഞ്ഞു. ഡിസംബര്‍ 13 നാണ് ദര്‍ശനും അഞ്ച് കൂട്ടുപ്രതികള്‍ക്കും ജാമ്യം ലഭിച്ചത്.
മലപ്പുറത്ത് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി
Thursday, August 14, 2025 4:44 PM IST
മലപ്പുറം: പാണ്ടിക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷമീറിനെ കൊല്ലത്ത് നിന്ന് കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സംഘവും പിടിയിലായി. 11 പേരാണ് പിടിയിലായത്. ഇവരെ പാണ്ടിക്കാട് എത്തിക്കും.
ഷമീറിന്റെ ശരീരത്തില്‍ പ്രത്യക്ഷത്തില്‍ പരിക്കുകളൊന്നുമില്ല. ചാവക്കാട് സ്വദേശികളാണ് പ്രതികളെന്നാണ് സൂചന. പ്രതികള്‍ പലതവണ വാഹനം മാറി ഉപയോഗിച്ചതായി പോലീസ് പറഞ്ഞു.
മലപ്പുറം പോലീസും കൊല്ലം ഡാൻസാഫ് സംഘവും ചേർന്നാണ് വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ഷമീറിനെ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രിയാണ് ഷമീറിനെ പാണ്ടിക്കാട് ജിഎൽപി സ്കൂളിന് മുൻപിൽ വച്ച് ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാർ ഇടിച്ചു വീഴ്ത്തിയ ശേഷം തട്ടിക്കൊണ്ടുപോയത്.
ബുധനാഴ്ച രാവിലെ ഷമീറിന്റെ ഭാര്യയെ ഫോണിൽ വിളിച്ച സംഘം മോചന ദ്രവ്യമായി 1.6 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഗൾഫിൽ വച്ചുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് നിഗമനം.
ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കണം; ബീഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ സുപ്രീംകോടതി ഇടപെടൽ
Thursday, August 14, 2025 4:37 PM IST
ന്യൂഡൽഹി: ബീഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ(എസ്ഐആർ) ഇടപെടലുമായി സുപ്രീംകോടതി.
ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ ബീഹാറിലെ കരട് വോട്ടർപട്ടികയിൽ നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയത് എങ്ങനെയെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു.
പട്ടികയില്‍ നിന്ന് 65 ലക്ഷത്തോളം ആളുകളുടെ പേര് ഒഴിവാക്കപ്പെടാനുണ്ടായ കാരണം സഹിതം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു.
ചൊവ്വാഴ്ചയ്ക്കകം ഒഴിവാക്കിയവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് നിർദേശം. കൂടാതെ ആധാർ പൗരത്വ രേഖയായി അംഗീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വോട്ടര്‍ പട്ടികയില്‍ നേരത്തെ പേരുണ്ടാകുകയും തീവ്ര പുനഃപരിശോധനയ്ക്ക് ശേഷമുള്ള കരട് പട്ടികയില്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യാത്ത ഏകദേശം 65 ലക്ഷം വോട്ടര്‍മാരുടെ പട്ടിക, ഓരോ ജില്ലാ ഇലക്ടറല്‍ ഓഫീസറുടെയും വെബ്സൈറ്റില്‍ (ജില്ലാ അടിസ്ഥാനത്തില്‍) പ്രസിദ്ധീകരിക്കണം. ഈ വിവരങ്ങള്‍ ബൂത്ത് അടിസ്ഥാനത്തിലായിരിക്കണം, എന്നാല്‍ വോട്ടറുടെ ഇപിഐസി നമ്പര്‍ ഉപയോഗിച്ച് ഇത് പരിശോധിക്കാനും സാധിക്കണം.
മരണം, താമസം മാറല്‍, ഇരട്ട രജിസ്ട്രേഷന്, പേര് ഒഴിവാക്കാനുള്ള കാരണങ്ങള്‍ വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി. അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍, ഒഴിവാക്കപ്പെട്ടവര്‍ക്ക് അവരുടെ ആധാര്‍ കാര്‍ഡും പരിഗണിക്കുമെന്ന് പൊതു അറിയിപ്പുകളില്‍ വ്യക്തമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ച് വ്യാപകമായ പ്രചാരണം നല്‍കുന്നതിന്, ബീഹാറില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രങ്ങളില്‍ പരസ്യം നല്‍കേണ്ടതാണ്. കൂടാതെ, ദൂരദര്‍ശനിലും റേഡിയോ ചാനലുകളിലും ഇത് പ്രക്ഷേപണം ചെയ്യേണ്ടതാണ്.
ജില്ലാ ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍, അവര്‍ അതിലും പൊതു അറിയിപ്പ് പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.
ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസ്; മിനു മുനീർ അറസ്റ്റിൽ
Thursday, August 14, 2025 4:21 PM IST
കോഴിക്കോട്: യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീര്‍ പോലീസ് കസ്റ്റഡിയില്‍. ബുധനാഴ്ച രാത്രി ആലുവയിൽ നിന്നും ചെന്നൈ തിരുമംഗലം പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
2014ല്‍ ബന്ധുവായ യുവതിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി തമിഴ്നാട്ടില്‍ എത്തിച്ച് സെക്സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടിയെ കസ്റ്റഡിയിലെടുത്തത്.
അപകീര്‍ത്തിക്കേസില്‍ നടന് ബാലചന്ദ്ര മേനോന്റെ പരാതിയില്‍ നേരത്തെ മിനുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന പരാതിയിലായിരുന്നു അറസ്റ്റ്. കാക്കനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്ത നടിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
സിനിമ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ പുറത്തുവന്നതിനു പിന്നാലെ നിരവധി നടന്മാർക്കെതിരെ മിനു മുനീർ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു.
ബാലചന്ദ്ര മേനോൻ, മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരും തന്നോടു മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം.
ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മിനു മുനീറിന്റെ അഭിഭാഷകൻ കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. കൊല്ലം സ്വദേശി സംഗീത് ലൂയിസിനെയാണ് കൊച്ചി സൈബർ പോലീസ് പിടികൂടിയത്.
ജമ്മുകാഷ്മീരിലെ മേഘവിസ്ഫോടനം; മരണസംഖ്യ 12 ആയി
Thursday, August 14, 2025 4:10 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലുണ്ടായ മേഘവിസ്ഫോടനത്തിൽ മരണസംഖ്യ 12 ആയി. കിഷ്ത്വാർ ജില്ലയിലെ പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് സംഭവം.
മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കിഷ്ത്വാറിലെ മചൈൽ മാത തീർഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന പ്രദേശത്താണ് മേഘവിസ്ഫോടനവും തുടർന്ന് മിന്നൽ പ്രളയവുമുണ്ടായത്.
എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജമ്മുകാഷ്മീർ ലെഫ്. ഗവർണറും ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ യെല്ലോ അലർട്ട്
Thursday, August 14, 2025 3:55 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത. ഇന്നു മുതൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ശനിയാഴ്ച വരെ 40 മുതൽ 50 വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
വെള്ളിയാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായർ, തിങ്കൾ ദിവസങ്ങളിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വടക്കുപടിഞ്ഞാറൻ - മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രാപ്രദേശ് തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ആന്ധ്രാപ്രദേശ് തെക്കൻ ഒഡീഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
അതേസമയം, കേരള തീരത്ത് ഇന്നുമുതൽ ശനിയാഴ്ച വരെയും, കർണാടക തീരത്ത് ഇന്നുമുതൽ തിങ്കളാഴ്ച വരെയും, ലക്ഷദ്വീപ് തീരത്ത് ഇന്നു മുതൽ ഞായറാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നുമുതൽ ശനിയാഴ്ച വരെ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്നുമുതൽ തിങ്കളാഴ്ച വരെ കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്നുമുതൽ ഞായറാഴ്ച വരെ ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
മേഘവിസ്ഫോടനം, പിന്നാലെ മിന്നൽപ്രളയം; ജമ്മു കാഷ്മീരിൽ 10 മരണം, നിരവധിപ്പേരെ കാണാതായി
Thursday, August 14, 2025 4:04 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 10 പേർ മരിച്ചു. നിരവധിപേരെ കാണാതായി. കിഷ്ത്വാർ ജില്ലയിലെ പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കിഷ്ത്വാറിലെ മചൈൽ മാത തീർഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന പ്രദേശത്താണ് മേഘവിസ്ഫോടനവും തുടർന്ന് മിന്നൽ പ്രളയവുമുണ്ടായത്. പ്രദേശത്തുനിന്ന് തീർഥാടകരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുള്ളതായി അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജമ്മുകാഷ്മീർ ലെഫ്. ഗവർണറും ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
‘ഞങ്ങളും അതുവഴി പോയിട്ടുണ്ട്, ഇത്രയും മോശം റോഡിൽ എങ്ങനെ ടോൾ പിരിക്കും?’: ദേശീയപാതാ അതോറിറ്റിയോട് സുപ്രീം കോടതി
Thursday, August 14, 2025 2:57 PM IST
ന്യൂഡൽഹി: തൃശൂർ പാലിയേക്കരയിലെ ടോൾ വിഷയത്തിൽ ദേശീയപാതാ അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പാലിയേക്കരയിലെ റോഡിന്റെ മോശം അവസ്ഥ തങ്ങൾക്ക് നേരിട്ട് അറിയാമെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ.വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
പാലിയേക്കരയിൽ നാലാഴ്ചത്തേക്ക് ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയപാതാ അതോറിറ്റി സമർപ്പിച്ച അപ്പീലിലാണ് ബെഞ്ചിന്റെ പരാമർശം.
പാലിയേക്കര വഴി താനും യാത്രചെയ്തിട്ടുണ്ടെന്നും ഇത്രയും മോശം സാഹചര്യത്തിലുള്ള റോഡിൽ എങ്ങനെയാണ് ടോൾ പിരിക്കുകയെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. ജനങ്ങളിൽനിന്ന് ടോൾ വാങ്ങി അവർക്ക് അതിന്റെ സേവനം നൽകാതിരിക്കലാണിത്. റോഡ് പണി പൂർത്തിയാക്കാതെ നിങ്ങൾക്ക് എങ്ങനെ ടോൾ പിരിക്കാനാകുമെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു
ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ടോള്‍ പിരിവ് നാലാഴ്ചത്തേത്ത് നിര്‍ത്തിവച്ചത്.
തെരുവുനായ വിഷയം: തദ്ദേശ സ്ഥാപനങ്ങൾക്ക് രൂക്ഷവിമർശനം, വിധി പറയുന്നത് മാറ്റി സുപ്രീംകോടതി,
Thursday, August 14, 2025 2:26 PM IST
ന്യൂഡൽഹി: ദേശീയ തലസ്ഥാന മേഖലയിലെ തെരുവു നായ്ക്കളുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ സ്റ്റേ ചെയ്യണമെന്ന ഹർജിയിൽ വിധി പറയുന്നത് മാറ്റിവച്ചു.
ഡൽഹി-ദേശീയ തലസ്ഥാന മേഖലയിലെ തെരുവ് നായ്ക്കളുടെ മുഴുവൻ പ്രശ്നത്തിനും കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിഷ്ക്രിയത്വമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മുൻ ഉത്തരവ് പരസ്യമാകുന്നതിന് മുമ്പ് തന്നെ പല പ്രദേശങ്ങളിലെയും അധികാരികൾ മൃഗങ്ങളെ പിടികൂടാൻ തുടങ്ങിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രാജ്യത്ത് ഒരു വർഷത്തിനിടെ 37 ലക്ഷത്തിലധികം നായ്ക്കളുടെ കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡൽഹി സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
ഡൽഹി-ദേശീയ തലസ്ഥാന മേഖലയിലെ തെരുവുനായ്ക്കളെ എത്രയും വേഗം പിടികൂടി എട്ട് ആഴ്ചയ്ക്കുള്ളിൽ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് ഓഗസ്റ്റ് 11 ന് സുപ്രീം കോടതി പുറപ്പെടുവിച്ചത്.
അർജുൻ തെണ്ടുല്‍ക്കർ വിവാഹിതനാകുന്നു; വധു മുംബൈ സ്വദേശി
Thursday, August 14, 2025 1:41 PM IST
മുംബൈ: സച്ചിന് തെണ്ടുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെണ്ടുല്‍ക്കർ വിവാഹിതനാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകള്‍ സാനിയ ചന്ദോക്കുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു.
മുംബൈയിൽ സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുപത്തഞ്ചുകാരനായ അർജുൻ 2021 മുതൽ ഐപിഎലിൽ മുംബൈ ഇന്ത്യൻസ് ടീമംഗമാണ്.
മുംബൈ സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഗോവയുടെ താരമാണ് അർജുൻ. മുംബൈയ്ക്കായി കളിച്ചാണ് കരിയർ ആരംഭിച്ചതെങ്കിലും പിന്നീട് ഗോവയിലേക്ക് മാറുകയായിരുന്നു. ഇതുവരെ 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചതിൽ ഒരു സെഞ്ചറി ഉൾപ്പെടെ 532 റൺസ്നേടിയിട്ടുണ്ട്.
ഒരു അഞ്ച് വിക്കറ്റ് നേട്ടവും രണ്ട് നാലു വിക്കറ്റ് നേട്ടവും ഉൾപ്പെടെ 37 വിക്കറ്റുകളും സ്വന്തമാക്കി. ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായി അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്നു വിക്കറ്റും സ്വന്തമാക്കി.
ഫോൺവിളിയെച്ചൊല്ലി വഴക്ക്; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്
Thursday, August 14, 2025 1:46 PM IST
തിരുവനന്തപുരം: മദ്യലഹരിയിൽ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തിരുവനന്തപുരം നേമം കുരുട്ടുവിക്കട്ടുവിളയ്ക്ക് സമീപമുണ്ടായ സംഭവത്തിൽ ബിന്‍സി ആണ് മരിച്ചത്. ഭര്‍ത്താവ് സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രി സുനില്‍ മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ 11ന് അയല്‍വാസികൾ വീട്ടിലെത്തിയപ്പോഴാണ് കഴുത്തിന് വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ബിന്‍സിയെ കണ്ടെത്തിയത്.
ഉടൻ തന്നെ ശാന്തിവിളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സുനിൽ വീട്ടിലെത്തുമ്പോൾ ഭാര്യ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഇതാണ് വഴക്കിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. നേമം പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ബിന്‍സിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
നിമിഷപ്രിയയുടെ മോചനം: ഹർജി എട്ട് ആഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി
Thursday, August 14, 2025 1:11 PM IST
ന്യൂഡൽഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ടുള്ള ഹര്‍ജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാൽ വീണ്ടും പരാമർശിക്കാനും ജസ്റ്റീസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിർദേശം നൽകി.
സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസില്‍ നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. കേസിലെ നിലവിലെ സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശദീകരിച്ചു. വധശിക്ഷയുടെ തീയതി മാറ്റിയ കാര്യം നിമിഷപ്രിയയ്ക്കായി ഹാജരായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു.
നിമിഷപ്രിയയുടെ മോചനശ്രമത്തിനായി യെമനിലേക്ക് പോകാൻ അനുവദിക്കണമെന്ന ആക്ഷൻ കൗൺസിലിന്റെ അപേക്ഷ കേന്ദ്ര സർക്കാർ തള്ളിയിരുന്നു. ഇക്കാര്യവും കേന്ദ്രം കോടതിയെ അറിയിച്ചു.
അജിത് കുമാറിന് തിരിച്ചടി; വിജിലൻസിന്റെ ക്ലീൻചിറ്റ് കോടതി തള്ളി
Friday, August 15, 2025 11:41 AM IST
കൊച്ചി: അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്.അജിത് കുമാറിന് തിരിച്ചടി. ക്ലീന്‍ചിറ്റ് നല്കിയ വിജിലൻസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം സ്പെഷ്യല്‍ വിജിലന്‍സ് കോടതി തള്ളി. സര്‍ക്കാര്‍ നേരത്തേ അംഗീകരിച്ച റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്.
കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ പകര്‍പ്പും അന്വേഷണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും സാക്ഷിമൊഴികളും പരിശോധിച്ചതിനു ശേഷമാണ് കോടതിയുടെ നടപടി. മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ പരാതിയിലായിരുന്നു അജിത് കുമാറിനെതിരായ അന്വേഷണം.
ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ കോടതി 30ന് പരാതിക്കാരന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തും.
അജിത്കുമാര്‍ ഭാര്യാസഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുള്ള ഭൂമി തിരുവനന്തപുരം കവിടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരനായ നെയ്യാറ്റിൻകര സ്വദേശിയുടെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി.ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹര്ജിക്കാരന് ആരോപിച്ചിരുന്നു.
അജിത് കുമാറിനെതിരെ കീഴുദ്യോഗസ്ഥരായ എസ്പിയും ഡിവൈഎസ്പിയും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് പരാതിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
വിഭജനഭീതി ദിനാചരണം: കാസർഗോഡ് ഗവ.കോളജില്‍ സംഘർഷം
Thursday, August 14, 2025 1:02 PM IST
കാസര്‍ഗോഡ്: വിഭജനഭീതി ദിനാചരണത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ഗവണ്മെന്റ് കോളജില്‍ എസ്എഫ്ഐ - എബിവിപി സംഘർഷം. ദിനാചരണത്തിന്റെ ഭാഗമായി എബിവിപി പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയതോടെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു.
എബിവിപി പ്രവര്‍ത്തകര്‍ കോളജിൽ പതിപ്പിച്ച പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും എസ്എഫ്ഐ പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞു. തുടർന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ കോലവും കത്തിച്ചു.
സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 14-ാം തീയതി വിഭജനഭീതി ദിനാചരണം നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
ലിയാന്‍ഡര്‍ പേസിന്റെ പിതാവ് അന്തരിച്ചു; വിടവാങ്ങിയത് മുന്‍ ഒളിമ്പിക്സ് മെഡല്‍ ജേതാവ്
Thursday, August 14, 2025 1:11 PM IST
ന്യൂഡല്‍ഹി: മുന്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പേസിന്റെ പിതാവ് ഡോ.വെസ് പേസ് (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു.
1972 മ്യൂണിക് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്നു. ഇന്ത്യന്‍ കായികരംഗവുമായി ദീര്‍ഘകാല ബന്ധമുണ്ടായിരുന്ന വെസ് പേസിന് നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഹോക്കി ടീമിലെ മിഡ്ഫീല്‍ഡറായിരുന്ന അദ്ദേഹം ഫുട്ബോള്‍, ക്രിക്കറ്റ്, റഗ്ബി തുടങ്ങി നിരവധി കായിക ഇനങ്ങളിലും കഴിവ് തെളിയിച്ചു. 1996 മുതല്‍ 2002 വരെ ഇന്ത്യന്‍ റഗ്ബി ഫുട്ബോള്‍ യൂണിയന്റെ പ്രസിഡന്റായിരുന്നു.
പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; മെഡൽ ലഭിക്കുന്നത് 1090 പേര്‍ക്ക്
Thursday, August 14, 2025 12:09 PM IST
തിരുവനന്തപുരം: രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. ധീരതയ്ക്കും വിശിഷ്ട സേവനത്തിനുമുള്ള മെഡലുകളാണ് പ്രഖ്യാപിച്ചത്. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതില്‍ 233 പേര്‍ക്ക് ധീരതയ്ക്കും 99 പേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള മെഡലുകളാണ് ലഭിച്ചത്. 58 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡലുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്ന് എസ്പി അജിത് വിജയനാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് 10 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടാംദിനവും അനക്കമില്ലാതെ സ്വർണവില; 75,000 രൂപയിൽ താഴെത്തന്നെ
Thursday, August 14, 2025 11:40 AM IST
കൊച്ചി: സംസ്ഥാനത്ത് റിക്കാർഡ് ഉയരത്തിൽനിന്നുള്ള വൻവീഴ്ചയ്ക്കിടെ രണ്ടാംദിനവും അനക്കമില്ലാതെ സ്വർണവില. ഗ്രാമിന് 9,295 രൂപയിലും പവന് 74,360 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 7,630 രൂപയാണ്.
ഒരാഴ്ചത്തെ കുതിപ്പിനു ശേഷം ശനിയാഴ്ച മുതലാണ് സ്വർണവില താഴേക്കുപോയത്. കഴിഞ്ഞ മൂന്നു പ്രവൃത്തിദിവസങ്ങളിലായി ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയും കുറഞ്ഞ ശേഷമാണ് ബുധനാഴ്ചയും ഇന്നും വില മാറ്റമില്ലാതെ നില്‍ക്കുന്നത്.
ഓഗസ്റ്റ് എട്ടിന് ഗ്രാമിന് 9,470 രൂപയിലും പവന് 75,760 രൂപയിലുമെത്തിയ സ്വർണവില സർവകാല ഉയരം തൊട്ടിരുന്നു. ആറുദിവസം കൊണ്ട് ഗ്രാമിന് 320 രൂപയും പവന് 2,560 രൂപയും കൂടിയ ശേഷമാണ് ശനിയാഴ്ച സ്വർണവില താഴേക്കു പോയത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ഇന്നു രാവിലെ ഔൺസിന് 3,350 ഡോളറിൽ നിന്ന് 3,374 ഡോളർ വരെ കയറിയെങ്കിലും പിന്നീട് താഴെയിറങ്ങി. ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് രണ്ടു ഡോളർ നേട്ടത്തോടെ 3,360 ഡോളറിലാണ്.
അതേസമയം, വെള്ളിവിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 123 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീയും പുകയും; യാത്രക്കാർ ചാടിരക്ഷപ്പെട്ടു
Thursday, August 14, 2025 11:30 AM IST
തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. യാത്രക്കാർ ബസിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇന്നുരാവിലെ ഒന്‍പതോടെയാണ് സംഭവം. മാളയിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് ബസിന്റെ മുൻഭാഗത്തായാണ് തീയും പുകയും ഉണ്ടായത്.
കൊമ്പൊടിഞ്ഞാമാക്കലിനും ആളൂരിനുമിടയിലാണ് ബസിൽ നിന്നും പുക ഉയർന്നത്. പുക കണ്ടയുടൻ ഡ്രൈവർ ബസ് നിർത്തിയതിനാൽ കൂടുതൽ അപകടമുണ്ടായില്ല. ബസിനു തീപിടിച്ചെന്ന് കരുതി യാത്രക്കാർ ഉടനെ ബസിൽ നിന്നിറങ്ങാൻ തിരക്കുകൂട്ടുന്നതിനിടെ ബസിന്റെ ഒരു വാതിൽ തകരാറിലായി തുറക്കാനാകാത്ത അവസ്ഥയിലായി.
ഇതോടെ ഭീതിയിലായ യാത്രക്കാരിൽ ചിലർ വശങ്ങളിലെ ജനലുകൾ വഴി പുറത്തേക്ക് ചാടുകയും ചെയ്തു. എങ്കിലും ആർക്കും ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് ആളൂർ പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി.
മന്ത്രി വീണാ ജോർജിനെതിരായ വിമർശനം; ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി
Thursday, August 14, 2025 11:33 AM IST
പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെ വിമർശിച്ചവർക്കെതിരെ പാർട്ടി നടപടി. ഇരവിപേരൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന അഡ്വ.എൻ.രാജീവിനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പി.ജെ.ജോൺസനെ സസ്പെൻഡു ചെയ്തു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രിയെ വിമർശിച്ച് ഇവർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
ഇവർക്കെതിരെയുള്ള നടപടി ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ ഇടപെട്ട് വൈകിപ്പിക്കുകയാണെന്ന് ആരോപണം നിലനിന്നിരുന്നു. തുടർന്ന് സൈബർ പോര് രൂക്ഷമായിരുന്നു. ഇതോടെയാണ് നടപടിയുമായി പാർട്ടി രംഗത്തെത്തിയത്.
ടിടിസി വിദ്യാർഥിനിയുടെ മരണം: പ്രതി റമീസിന്റെ മാതാപിതാക്കൾ ഒളിവിൽ, പ്രേരണക്കുറ്റം ചുമത്തി
Thursday, August 14, 2025 10:39 AM IST
കൊച്ചി: കോതമംഗലത്തു ടിടിസി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ആലുവ പാനായിക്കുളം സ്വദേശി റമീസിന്റെ മാതാപിതാക്കൾക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്.
അതേസമയം, ഇരുവരും ഒളിവിലാണ്. റമീസ് അറസ്റ്റിലായതിനു പിന്നാലെ വീടു പൂട്ടി ഒളിവില്‍പ്പോകുകയായിരുന്നു. ഇവര്‍ പോകാന്‍ സാധ്യതയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ കേന്ദ്രീകരിച്ചു പോലീസ് പരിശോധന നടത്തുന്നുണ്ട്. കസ്റ്റഡിയിലെടുത്താല്‍ മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യാനാണു പോലീസ് നീക്കം. ഇതിനിടെ, ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സംശയം ഉയരുന്നുണ്ട്.
കേസിൽ യുവതിയുടെ സുഹൃത്ത് സഹദിനേയും പ്രതിചേർത്തിട്ടുണ്ട്. യുവതിയെ റമീസ് മർദിക്കുന്നത് കണ്ടിട്ടും സഹദ് തടഞ്ഞില്ലെന്നാണ് കണ്ടെത്തൽ. സഹദിനെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും.
റമീസിന്റെമേൽ ചുമത്തപ്പെട്ട കുറ്റങ്ങള്‍ക്ക് പോലീസിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാൽ, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നപേരില്‍ കേസെടുക്കാവുന്ന സാഹചര്യം ഇപ്പോഴില്ലെന്നാണു പോലീസിന്റെ നിലപാട്. ഒരാളെ പ്രണയിക്കുന്നതും മതംമാറ്റി വിവാഹം കഴിക്കുന്നതും കുറ്റകരമായി കാണാനാകില്ല.
എന്നാല്‍ മതം മാറ്റിയശേഷം ചൂഷണം ചെയ്യുന്നതിനോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റും ഉപയോഗിക്കുന്നതിനോ ആയിരുന്നു റമീസിന്റെ ലക്ഷ്യമെന്നു കണ്ടെത്തിയാലേ ലൗ ജിഹാദ് എന്നതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയുകയുള്ളൂ.
അന്വേഷണം തുടരുകയാണെന്നും ഓരോ ഘട്ടത്തിലും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ് പറഞ്ഞു.
സെബാസ്റ്റ്യന്റെ വീട്ടില്‍ കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേത്; കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നു
Thursday, August 14, 2025 11:07 AM IST
കോട്ടയം: ജെയ്നമ്മ തിരോധാനക്കേസിൽ നിര്‍ണായക വഴിത്തിരിവ്. കേസില്‍ അറസ്റ്റിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാലായില്‍ വീട്ടില്‍ മാത്യുവിന്റെ ഭാര്യ ജെയിന് മാത്യുവിനെ (ജെയ്നമ്മ, 48) 2024 ഡിസംബര്‍ 23നാണ് കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സെബാസ്റ്റ്യനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയിൽ രക്തക്കറ ഉൾപ്പടെ കണ്ടെത്തിയിരുന്നു.
സെബാസ്റ്റ്യന്‍ വിവിധ പണമിടപാട് സ്ഥാപനങ്ങളിലായി പണയംവെച്ച സ്വര്‍ണാഭരണങ്ങളും ജെയ്നമ്മയുടേതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ജെയ്നമ്മയുടെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സെബാസ്റ്റ്യനുമായുള്ള പരിചയം തെളിഞ്ഞത്.
ഇയാളുടെ വീട്ടുവളപ്പില്‍ നിന്ന് കിട്ടിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ ഫലം പുറത്തുവന്നിട്ടില്ല. ജെയ്നമ്മയെ കൂടാതെ ചേർത്തല വാരനാട് സ്വദേശി ഐഷ, കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ എന്നിവരെ കാണാതായ കേസിലും സെബാസ്റ്റ്യൻ പ്രതിയാണ്.
2002 മുതലാണ് ബിന്ദു പത്മനാഭനെ കാണാതായത്. ബിന്ദു പദ്മനാഭന്റെ സ്വത്ത് കൈക്കലാക്കി മറിച്ചുവിറ്റ കേസിൽ സെബാസ്റ്റ്യന്‍ നേരത്തേ അറസ്റ്റിലായിരുന്നു. എന്നാൽ ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ല.
ഇതിനിടെയാണ് ഏറ്റൂമാനൂരിലെ ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യനെ വീണ്ടും കസ്റ്റഡിയിലെടുത്തത്. ഡിഎന്‍എ പരിശോധനാഫലം വന്നാൽ എല്ലാ കേസിന്റെയും ചുരുളഴിയുമെന്ന് വിശ്വാസത്തിലാണ് അന്വേഷണ സംഘം.
കുവൈറ്റ് വിഷമദ്യ ദുരന്തം: മരണം 13 ആയി, നിരവധിപ്പേർ ഗുരുതരാവസ്ഥയിൽ
Thursday, August 14, 2025 9:59 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം പതിമൂന്നായി ഉയർന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ ആശുപത്രികൾ കഴിഞ്ഞ ശനിയാഴ്ച മുതലാണ് വിഷമദ്യം കഴിച്ച് അവശരായ നിലയിൽ ആളുകളെ പ്രവേശിപ്പിക്കുന്നത് ശ്രദ്ധിക്കപ്പെടുന്നത്. 63 കേസുകൾ ഇതേ വരെയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നിരവധി പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 51 പേരെ അടിയന്തര ഡയാലിസിസിനു വിധേയരാക്കി. 21 പേർക്ക് പൂർണമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെടുകയുണ്ടായി. ദുരന്ത സാഹചര്യത്തിൽ പ്രാദേശിക ആശുപത്രികളും സുരക്ഷാ വകുപ്പും തമ്മിൽ ഏകോപനം ശക്തമാക്കിയിട്ടുണ്ട്.
മരിച്ചവരൊക്കെ ഏഷ്യൻ പൗരന്മാരാണെന്നും അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലെ വിവിധ ഭാഗങ്ങളിലുള്ളവരാണെന്നും മന്ത്രാലയം അറിയിച്ചു. വിവിധ ആശുപത്രികളിലായി 40 ഇന്ത്യക്കാർ ചികിത്സയിലുണ്ടെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ നിർമാണത്തൊഴിലാളികളാണ് ദുരന്തത്തിനിരയായതെന്നും അതിൽ മലയാളികളുമുണ്ടെന്നുമാണ് സൂചന.
സെര്‍ച്ച് കമ്മിറ്റി രൂപീകരണം; പേരുകൾ നൽകാൻ ഗവർണർ സമയം നീട്ടി ചോദിക്കും
Thursday, August 14, 2025 10:02 AM IST
തിരുവനന്തപുരം: വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകൾ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ സമയം നീട്ടി ചോദിക്കും. കെടിയു, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ടുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനാണ് സമയം നീട്ടി ചോദിക്കുക.
സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് പേരുകൾ ഇന്ന് നല്‍കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഐഐടിയിലെ വിദഗ്ധരടക്കം 20 പേരുകൾ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ അനുവാദം കൂടി വാങ്ങിയതിന് ശേഷം അന്തിമ പട്ടിക തിങ്കളാഴ്ച സമർപ്പിക്കാമെന്ന് ഗവര്‍ണര്‍ കോടതിയെ അറിയിക്കും.
കമ്മിറ്റിയിലെ അംഗങ്ങളെ ഗവര്‍ണര്‍ക്കും കേരള സര്‍ക്കാരിനും നിര്‍ദേശിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. താത്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് സുപ്രീംകോടതി വാദം കേട്ടത്. ഗവർണർക്കെതിരായി കേരള സര്‍ക്കാര്‍ നല്കിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
നിമിഷപ്രിയയുടെ മോചനം: ഹർജി ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ, നിലവിലെ സ്ഥിതിഗതികള്‍ കേന്ദ്രം വിശദീകരിക്കും
Thursday, August 14, 2025 9:41 AM IST
ന്യൂഡൽഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസില്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് പരിഗണിക്കുക.
കേസിലെ നിലവിലെ സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശദീകരിക്കും. നിമിഷപ്രിയയുടെ മോചനശ്രമത്തിനായി യെമനിലേക്ക് പോകാൻ അനുവദിക്കണമെന്ന ആക്ഷൻ കൗൺസിലിന്റെ അപേക്ഷ കേന്ദ്ര സർക്കാർ തള്ളിയിരുന്നു. ഇക്കാര്യവും കേന്ദ്രം കോടതിയെ അറിയിച്ചേക്കും.
സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല; കാരണം കാണിക്കൽ നോട്ടസീന് ഡോ.ഹാരിസ് മറുപടി നൽകി
Thursday, August 14, 2025 9:50 AM IST
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഉപകരണ ക്ഷാമത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയതിന് ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് ഡോ.ഹാരിസ് ചിറയ്ക്കൽ മറുപടി നൽകി. ആരോപണങ്ങൾ നിഷേധിച്ച് കൊണ്ടാണ് ഡോക്ടർ മറുപടി നൽകിയത്.
മറ്റൊരു ഡോക്ടർ പണം നൽകി സ്വന്തമായി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാനാകില്ല. ഉപകരണക്ഷാമം അധികാരികളെ അറിയിച്ചിരുന്നുവെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും മറുപടിയിൽ പറയുന്നു. ചികിത്സ മുടങ്ങിയ ദിവസം ഹാരിസ് ബദൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയില്ലെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.
എന്നാൽ താൻ പറഞ്ഞ ദിവസം ഉപകരണം ഉണ്ടായിരുന്നില്ല. പിറ്റേന്ന് മറ്റൊരു ഡോക്ടർ ശസ്ത്രക്രിയ നടത്തിയത് അദ്ദേഹം സ്വന്തമായി വാങ്ങിയ ഉപകരണം ഉപയോഗിച്ചാണെന്നും അത് സർക്കാർ വാങ്ങിയ ഉപകരണമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഹാർ വോട്ടർപട്ടിക പരിഷ്കരണം; സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും
Thursday, August 14, 2025 9:33 AM IST
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക വിവാദത്തിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. വിഷയത്തിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം ഇന്ന് ആരംഭിക്കും.
വോട്ടർപട്ടികയിൽ തീവ്രപരിഷ്കരണം നടത്തുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷന് പ്രത്യേക അധികാരമില്ലെന്നും നടപടി റദ്ദാക്കണമെന്നുമാണ് ഹർജിക്കാർ ബുധനാഴ്ച കോടതിയിൽ വാദിച്ചത്. പരിഷ്കരണം എങ്ങനെ നടത്തണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനിക്കാൻ സാധിക്കില്ലേയെന്നു ഹർജിക്കാരോട് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചു.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 21 (3) പ്രകാരം തെരഞ്ഞെടുപ്പു കമ്മീഷന് എപ്പോൾ വേണമെങ്കിലും ഒരു നിയോജകമണ്ഡലത്തിൽ ഉചിതമെന്നു തോന്നുന്ന രീതിയിൽ വോട്ടർപട്ടികയുടെ പ്രത്യേക പരിഷ്കരണത്തിന് നിർദേശിക്കാൻ സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരുടെ വാദം ബുധനാഴ്ച അവസാനിച്ചു.
വോട്ടർ പട്ടിക ക്രമക്കേട്: സംസ്ഥാനത്ത് കോൺഗ്രസ് ഫ്രീഡം നൈറ്റ് മാർച്ച് ഇന്ന്
Thursday, August 14, 2025 9:19 AM IST
തിരുവനന്തപുരം: വോട്ട് കൊള്ളയ്ക്കെതിരേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലകളിൽ ഇന്നു രാത്രി എട്ടിനു ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ വയനാട്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എറണാകുളം എന്നിവിടങ്ങളിലെ മാർച്ചിന് നേതൃത്വം നൽകും
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
Thursday, August 14, 2025 8:42 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വെള്ളിയാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വരെ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
സെബിന് ഇനിയും ജീവിക്കാൻ സുമനസുകൾ കനിയണം
Thursday, August 14, 2025 8:31 AM IST
നാലു വർഷത്തോളമായി കൊച്ചി കാക്കനാട് കുസുമഗിരിയിലെ പുഷ്പമംഗലം തോമസ് ജോസഫിന്റെ വീട്ടിലെ ചിരി മാഞ്ഞിട്ട്. സന്തോഷകരമായ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് മകൻ സെബിൻ തോമസിന് കിഡ്നി തകരാറിലാണെന്ന് അറിയുന്നത്. 34-ാം വയസിൽ മകന് നേരിടേണ്ടി വന്ന ഈ രോഗാവസ്ഥ ആ കുടുംബത്തിന്റെ തന്നെ പ്രതീക്ഷകളെയാണ് ഇല്ലാതാക്കിയത്.
നാലു വർഷമായി സെബിൻ ഈ രോഗത്തോട് പൊരുതാൻ തുടങ്ങിയിട്ട്. കടം വാങ്ങിയും മറ്റുള്ളവരുടെ സഹായത്താലും മകന് ചികിത്സ ലഭ്യമാക്കിയെങ്കിലും എങ്ങനെ ഭാരിച്ച ഈ ചിലവുകൾ മുന്നോട്ട് കൊണ്ടുപോകുമെന്ന നിസഹായ അവസ്ഥയിലാണ് ഈ പിതാവ്.
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് സെബിന്റെ ചികിത്സ നടക്കുന്നത്. ആഴ്ചയിൽ മൂന്ന് പ്രാവശ്യം കീമോ ഡയാലിസിസ് നടക്കുന്നുണ്ട്. എന്നാൽ കിഡ്നി മാറ്റിവയ്ക്കാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അടിയന്തര കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ ചെറുപ്പക്കാരനെ നമ്മുക്ക് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയൂ.
സെബിനുമായി ചേരുന്ന കിഡ്നി ദാതാവിനെ ലഭ്യമായിട്ടുണ്ട്. എന്നാൽ ഈ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 30 ലക്ഷം രൂപയാണ് കുടുംബം വേണ്ടത്. താമസം പോലും വാടകയ്ക്കായ ഈ കുടുംബത്തിന് ഇത്രയും വലിയ തുക സ്വപ്നം പോലും കാണാൻ കഴിയില്ലെന്ന സ്ഥിതിയിലാണ്. അതിനാലാണ് കുടുംബം സുമനസുകൾക്ക് മുന്നിൽ കൈകൂപ്പുന്നത്.
ജീവിതത്തെ വളരെയേറെ പ്രതീക്ഷകളോടെ സമീപിച്ചിരുന്ന സെബിന് ഇനിയും ദീർഘകാലം ഭൂമിയിൽ തുടരാൻ നിങ്ങൾ ഓരോരുത്തരുടെയും സഹായം ഏറെ പ്രധാനമാണ്. കഴിയാവുന്ന ചെറിയ തുകയെങ്കിലും ഈ ചെറുപ്പക്കാരന്റെ ജീവനായി നമ്മുക്ക് വിനിയോഗിക്കാം.
സെബിനുള്ള സഹായം Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം
[email protected] ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക് സർക്കാർ അഭിഭാഷകരുടെ ശന്പളം 1.10 ലക്ഷമാക്കി ഉയർത്തും
Thursday, August 14, 2025 7:56 AM IST
തിരുവനന്തപുരം: സർക്കാർ അഭിഭാഷകരുടെ ശന്പളം വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2022 ജനുവരി ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് വർധന.
ജില്ലാ ഗവണ്മെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറുടെ വേതനം 87,500 രൂപയിൽ നിന്ന് 1.10 ലക്ഷമാക്കി ഉയർത്തി. അഡീഷണൽ ഗവണ്മെന്റ് പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുടേത് 75,000 രൂപയിൽ നിന്ന് 95,000 രൂപയാക്കി ഉയർത്തി.
സർക്കാർ ജോലികൾക്കായി ഏർപ്പെട്ടിരിക്കുന്ന പ്ലീഡർമാരുടെ ശമ്പളം 20,000 രൂപയിൽനിന്ന് 25,000 രൂപയായും വർധിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.
കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ ഇഡി ചോദ്യം ചെയ്തു
Thursday, August 14, 2025 7:33 AM IST
ബംഗളൂരു: അനധികൃതമായി ഇരുന്പയിര് കയറ്റുമതി ചെയ്ത കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ ഇഡി ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) കർണാടക, ഗോവ, മുംബൈ എന്നിവിടങ്ങളിലെ 15 കേന്ദ്രങ്ങളിലാണ് തെരച്ചിൽ നടന്നുവരുന്നത്.
കാർവാറിലെ ബെലെകെരി തുറമുഖത്ത് നിന്നും വനവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത ഇരുന്പയിര് അനധികൃതമായി കയറ്റി അയച്ചു എന്നതാണ് സെയിലിന്റെ പേരിലുള്ള ആരോപണം. ഉത്തര കന്നഡ ജില്ലയിലെ കാർവാർ നിയസഭാ മണ്ഡലത്തിലെ എംഎൽഎയാണ് ഇദ്ദേഹം.
ഇതുമൂലം സർക്കാർ ഖജനാവിന് 38 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇരുന്പയിരിന്റെ യഥാർഥ മൂല്യം നൂറുകോടിയിലധികം വരുമെന്നുമാണ് കരുതപ്പെടുന്നത്. 2010ൽ കർണാടക ലോകായുക്ത നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു കേസ് ഉദ്ഭവിച്ചത്.
ജീവന് ഭീഷണിയുണ്ടെന്ന ഹർജി തന്റെ അറിവോടെയല്ലെന്ന് രാഹുൽ ഗാന്ധി; പിൻവലിക്കുമെന്ന് അഭിഭാഷകൻ
Thursday, August 14, 2025 7:25 AM IST
#rahul gandhi, pettition, savarkar
ന്യൂഡൽഹി: വിനായക് ദാമോദർ സവർക്കറുടെ അനുയായികളിൽ നിന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് കോടതിയിൽ സമർപ്പിച്ച ഹർജി തന്റെ അറിവോടെയല്ലെന്ന് രാഹുൽ ഗാന്ധി. രാഹുലിന്റെ സമ്മതമില്ലാതെയാണ് ഹർജി നൽകിയതെന്നും അത് പിൻവലിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഫസ്റ്റ് ക്ലാസ്) അമോൽ ഷിൻഡെ മുമ്പാകെ സമർപ്പിച്ച അപേക്ഷ പിൻവലിക്കാൻ വ്യാഴാഴ്ച മറ്റൊരു അപേക്ഷ സമർപ്പിക്കുമെന്ന് അഭിഭാഷകൻ മിലിന്ദ് പവാർ പറഞ്ഞു. വി.ഡി. സവർക്കർക്കെതിരെ രാഹുൽ ഗാന്ധി നടത്തിയതായി ആരോപിക്കപ്പെടുന്ന ചില പരാമർശങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്. സവർക്കറുടെ അനന്തരവനായ സത്യകി സവർക്കർ ആണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്.
തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളും തനിക്കെതിരായ മാനനഷ്ടക്കേസിലെ പരാതിക്കാരനായ സത്യകി സവർക്കറുടെ വംശപരമ്പരയും കണക്കിലെടുക്കുമ്പോൾ, ജീവന് ഭീഷണി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ഹർജി സമർപ്പിച്ചതായി റിപ്പോർട്ടുകൾ എത്തിയിരുന്നു. അതിനു പിന്നാലെയാണ് വിശദീകരണവുമായി രാഹുൽ എത്തിയത്.
ബംഗാളി നടി ബസന്തി ചാറ്റർജി അന്തരിച്ചു
Thursday, August 14, 2025 7:20 AM IST
കോൽക്കത്ത: വിഖ്യാത ബംഗാളി നടി ബസന്തി ചാറ്റർജി (88) അന്തരിച്ചു. ചൊവ്വാഴ്ച രാത്രിയിൽ കോൽക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. അർബുദത്തിനു ചികിത്സയിലായിരുന്നു.
അഞ്ചു പതിറ്റാണ്ടുനീണ്ട അഭിനയ ജീവിതത്തിൽ നൂറിലേറെ സിനിമകളിൽ വേഷമിട്ടു. തഗിണി, മഞ്ജരി ഓപ്പറ, അലോ തുടങ്ങിയവയാണ് ബസന്തിയുടെ ശ്രദ്ധേയ ചലച്ചിത്രങ്ങൾ. ഭൂതു, ബോറോൺ, ദുർഗ ദുർഗേശരി തുടങ്ങിയ ജനപ്രിയ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
നാടകവേദിയിൽനിന്നാണ് സിനിമയിലെത്തിയത്. ബസന്തി ചാറ്റർജിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി മമത ബാനർജി അനുശോചിച്ചു.