പോലീസ് സ്വർണം പൊട്ടിക്കുന്നില്ല, കുറ്റവാളികളെ മഹത്വവത്കരിക്കരുത്: അൻവറിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി
Saturday, September 21, 2024 2:07 PM IST
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പി.വി. അന്‍വർ എംഎൽഎയുടെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണം കടത്തിയ കുറ്റവാളികളെ മഹത്വവൽക്കരിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും പോലീസിന്റെ മനോവീര്യം തകർക്കാനുള്ള നീക്കത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചാനൽ വാർത്തയിൽ പുറംതിരിഞ്ഞിരിക്കുന്ന സ്വർണക്കടത്തു പ്രതി വെളിപ്പെടുത്തൽ നടത്തുന്ന രീതിയിൽ പല കാര്യങ്ങളും റിപ്പോർട്ട് ചെയ്യുകയാണ്. പിടിക്കപ്പെട്ട അളവിലുള്ള സ്വർണം കോടതിയിൽ എത്തുന്നില്ല എന്നും പോലീസ് സ്വർണം പൊട്ടിച്ചെന്നും ആരോപിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എല്ലാവരുടെയും മുന്നിൽ വച്ചാണ് പിടിക്കപ്പെടുന്ന സ്വർണം തൂക്കുന്നത്. വസ്ത്രത്തില്‍ പുരട്ടി കൊണ്ടുവരുന്ന സ്വര്‍ണം വസ്ത്രത്തോടൊപ്പം തൂക്കുമ്പോഴും വസ്ത്രം വേര്‍തിരിച്ചു തൂക്കുമ്പോഴും വ്യത്യാസം ഉണ്ടാകും. ശരീരത്തിനകത്ത് ഒളിച്ചുകടത്തുന്ന സ്വർണം പലപ്പോഴും മറ്റെന്തെങ്കിലും ലോഹവുമായി കൂട്ടിച്ചേർത്തിട്ടുണ്ടാകും. ഇതും വേർതിരിച്ചെടുക്കുമ്പോൾ അളവിൽ മാറ്റം വരുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരിപ്പുർ വഴി വൻ സ്വർണക്കടത്ത് നടക്കുന്നു. ഇത് പിടികൂടുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. 2022 ൽ 98 കേസുകളിലായി 79.9 കിലോ സ്വർണം, 2023 ൽ 61 കേസിൽ 48.7 കിലോ സ്വർണം, ഈവർഷം 26 കേസിൽ 18.1 കിലോ സ്വർണം എന്നിവയും പിടികൂടി. നിയമവിരുദ്ധ കാര്യങ്ങള്‍ തടയുന്നത് ഉറപ്പാക്കും. പോലീസിന്റെ ഭാഗത്തുനിന്ന് തെറ്റ് സംഭവിക്കാന്‍ പാടില്ലെന്നും അതുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.