പി.വി.അന്‍വര്‍ മുഖ്യമന്ത്രിയെ കാണും; കൂടിക്കാഴ്ച ഉച്ചയ്ക്ക് 12ന്
Tuesday, September 3, 2024 11:00 AM IST
തിരുവനന്തപുരം: താന്‍ ഉന്നയിച്ച ആരോപണങ്ങളിലും പുറത്തുവിട്ട തെളിവുകളിലും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇടത് എംഎല്‍എ പി.വി.അന്‍വര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ചാണ് കൂടിക്കാഴ്ച.
തിങ്കളാഴ്ചതന്നെ അന്‍വര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. രേഖകള്‍ സഹിതം അൻവർ മുഖ്യമന്ത്രിക്ക് പരാതി നല്‍കും.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, എഡിജിപി എം.ആര്.അജിത് കുമാർ തുടങ്ങിയവർക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരുന്നത്. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പി.വി.അന്‍വറിന്റെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു.
എന്നാല്‍ എഡിജിപി എം.ആര്.അജിത് കുമാറിനെതിരായ അന്വേഷണമെന്ന് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല. ചില പോലീസുകാര്‍ക്കെതിരായ ആക്ഷേപങ്ങളും എം.ആര്.അജിത് കുമാര്‍ നല്കിയ പരാതിയും പരിശോധിക്കണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
എഡിജിപിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമുണ്ടാകുമെന്ന സൂചനയാണുണ്ടായിരുന്നതെങ്കിലും അന്വേഷണത്തിന് ഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതസംഘത്തെ മാത്രമാണ് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അൻവർ എന്താണ് ആവശ്യപ്പെടുകയെന്ന് വ്യക്തമല്ല. മുഖ്യമന്ത്രിയെ കണ്ട ശേഷം അൻവർ മാധ്യമങ്ങളെ കാണും.