മുഖ്യമന്ത്രി കൈയൊഴിഞ്ഞു; അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് നീക്കും
Monday, September 2, 2024 12:16 PM IST
തിരുവനന്തപുരം: ക്രമസമാധാന ചുമതലയിൽനിന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റും. പി.വി. അൻവർ എംഎൽഎയുടെ ആരോപണത്തിന് പിന്നാലെയാണ് അജിത് കുമാറിനെതിരേ നടപടി.
എച്ച്. വെങ്കിടേഷിനോ ബൽറാം കുമാറിനോ പകരം ചുമതല നൽകിയേക്കുമെന്നാണ് സൂചന. അജിത്കുമാറിനെതിരായ ആരോപണത്തിൽ ഇന്ന് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. പത്തനംതിട്ട എസ്പി എസ്.സുജിത്ദാസിനെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന സൂചനയും മുഖ്യമന്ത്രി നല്കി.
കോട്ടയത്ത് പോലീസ് അസോസിയേഷന് സമ്മേളനത്തില്‍ എഡിജിപി അടക്കം വേദിയിലിരിക്കെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. സമീപകാലത്ത് ഉയര്‍ന്ന ആരോപണങ്ങളില്‍ മുന്‍വിധിയില്ലാതെ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അച്ചടക്ക ലംഘനം വച്ചുപൊറുപ്പിക്കില്ല.
പോലീസ് സേനയിലുള്ളവര്‍ അച്ചടക്കത്തിന്റെ ചട്ടക്കൂടില്‍നിന്ന് വ്യതിചലിക്കരുത്. സംസ്ഥാനത്ത് ഭദ്രമായ സാമൂഹിക ജീവിതമാണുള്ളത്. ക്രമസമാധാന നില ഭദ്രമാണ്. സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് ഒരാള്‍ക്കും ആരോപണം ഉന്നയിക്കാനാകില്ല.
പോലീസില്‍ അടുത്ത കാലത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടായി. എങ്കിലും അതില്‍നിന്ന് മുഖം തിരിച്ച് നില്‍ക്കുന്നവരുണ്ട്. അത് പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നു. അത്തരക്കാരെ പോലീസില്‍ ആവശ്യമില്ല.
പുഴുക്കുത്തുകളെ പോലീസില്‍നിന്ന് ഒഴിവാക്കും. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല. കളങ്കിതരായവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.