സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം; അന്വേഷണത്തിന് പ്രത്യേക സംഘം
Sunday, August 25, 2024 7:10 PM IST
തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഏഴംഗ സംഘമാണ് സംഭവം അന്വേഷിക്കുന്നത്.
എഡിജിപി എച്ച്.വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. ഐപിഎസ് ഓഫീസർമാരായ എസ്.അജീത ബീഗം, മെറിന് ജോസഫ്, ജി.പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്റെ, വി.അജിത്ത്, എസ്.മധുസൂദനന് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ആക്ഷേപം ഉന്നയിച്ചവരിൽ നിന്നും പ്രത്യേക സംഘം മൊഴിയെടുക്കും. മുഖ്യമന്ത്രിയും ഡിജിപിയുമായി ഞായറാഴ്ച ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചു നിന്നാൽ കേസെടുക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ പുതിയ വിവാദങ്ങൾക്ക് പിന്നാലെയാണ് നടപടി.
സംവിധായകൻ രഞ്ജിത്ത്, നടൻ സിദ്ദിഖ് എന്നിവർക്കെതിരായ ആരോപണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജിവച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ ആരോപണം ഉന്നയിച്ചത്. പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം.
യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ധിഖും രാജിവച്ചിരുന്നു. വർഷങ്ങൾക്കുമുൻപ് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവനടി ആരോപിക്കുന്നത്.