സർക്കാരിന് ആരെയും രക്ഷിക്കാനില്ല; എല്ലാം കോടതി തീരുമാനിക്കും: മന്ത്രി പി.രാജീവ്
Friday, August 23, 2024 10:15 PM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ആരെയും രക്ഷിക്കാനില്ലെന്ന് മന്ത്രി പി.രാജീവ്. ഇനിയെല്ലാം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും അദേഹം പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ നിയമനടപടി എടുക്കണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിർദേശമുണ്ടായില്ല.
മൊഴികൾ ആദ്യം കേട്ടത് ഹേമ കമ്മിറ്റിയാണ്. നടപടിക്ക് നിർദേശിക്കേണ്ടതും കമ്മിറ്റിയാണ്. സർക്കാർ ഒരു ഖണ്ഡികയും ഒഴിവാക്കാൻ നിർദേശിച്ചിട്ടില്ല. ഖണ്ഡിക ഒഴിവാക്കിയത് സ്പെഷ്യൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ആണ്.
ഖണ്ഡിക ഒഴിവാക്കാൻ വിവരാവകാശ കമ്മീഷൻ സ്പെഷ്യൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയാണ് ചുമതലപ്പെടുത്തിയത്. സ്വകാര്യത മാനിച്ചുകൊണ്ടാണ് സ്പെഷ്യൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഖണ്ഡിക ഒഴിവാക്കിയത്. മുഴുവൻ റിപ്പോർട്ടും കോടതിയിലേക്ക് വരും.
കോടതിയുടെ നിർദേശം അനുസരിച്ച് സർക്കാർ തുടർനടപടി സ്വീകരിക്കും. സർക്കാരിന് ആരെയും രക്ഷിക്കാൻ ഇല്ലെന്നും പി.രാജീവ് വ്യക്തമാക്കി.