ഹേമ കമ്മീഷൻ റിപ്പോർട്ടിലെ പേജുകൾ വെട്ടിയതിൽ ഗൂഡാലോചന; ആരെയോ രക്ഷിക്കാനെന്ന് കെ. സുരേന്ദ്രൻ
Friday, August 23, 2024 3:57 PM IST
കാഞ്ഞങ്ങാട്: ഹേമ കമ്മീഷൻ റിപ്പോർട്ടിലെ പേജുകൾ വെട്ടിയതിൽ ഗൂഡാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ കെ.സുരേന്ദ്രന്. പേജുകൾ വെട്ടിക്കളഞ്ഞത് ആരെയോ രക്ഷിക്കാനാണ്. നാലുവർഷത്തിലേറെയായി കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയിട്ടും കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി സർക്കാരിന്റെ സ്ത്രീപക്ഷ നിലപാട് വാചക കസർത്ത് മാത്രമാണ്. സർക്കാർ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യുന്നു. ഉർവശീശാപം ഉപകാരം എന്ന നിലയിലാണ് പല പേജുകളും സർക്കാർ വെട്ടിമാറ്റിയത്. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍നിന്ന് വിവരാവകാശ കമ്മീഷന് നിര്‍ദേശിച്ചതിലും അധികമായി 49 മുതൽ 53 വരെയുള്ള പേജുകൾ സര്‍ക്കാര്‍ ഒഴിവാക്കിയെന്നാണ് ആക്ഷേപം.
ആകെ 129 ഖണ്ഡികകൾ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 21 ഖണ്ഡികകൾ മാത്രം ഒഴിവാക്കാനായിരുന്നു വിവരാവകാശ കമ്മീഷൻ നിർദേശിച്ചിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി കൂടുതൽ ഭാഗങ്ങൾ സർക്കാർ വെട്ടിനീക്കുകയായിരുന്നു.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി അപേക്ഷകർക്ക് നൽകിയ അറിയിപ്പിലും ഈ ഭാഗം ഒഴിവാക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നില്ല. അതേസമയം സ്വകാര്യ വിവരങ്ങൾ ഒഴിവാക്കാൻ വിവരവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നെന്നും ഇത് കണക്കിലെടുത്താണ് കൂടുതൽ ഖണ്ഡികകൾ ഒഴിവാക്കിയതെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.
അതേസമയം വിവരാവകാശ കമ്മീഷൻ ഒഴിവാക്കാൻ നിര്‍ദേശിച്ച 96-ാം പാരഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.