വന്നത് സംഘടനയ്ക്കെതിരായ റിപ്പോർട്ടല്ല; സിനിമയിൽ പവര്‍ഗ്രൂപ്പോ മാഫിയയോ ഇല്ലെന്ന് "അമ്മ'
Friday, August 23, 2024 3:20 PM IST
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പരിപൂര്‍ണമായി സ്വാഗതം ചെയ്യുന്നെന്ന് "അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദിഖ്. റിപ്പോര്‍ട്ട് "അമ്മ'യ്ക്ക് എതിരല്ല. അതില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് സംഘടനയല്ലെന്നും സിദ്ദിഖ് പ്രതികരിച്ചു.
കലൂരിലെ "അമ്മ' ആസ്ഥാനത്തുവച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ദിഖ്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് തന്നെയാണ് തങ്ങളുടെ ആവശ്യം. കുറ്റക്കാര്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം നടത്തണം.
റിപ്പോര്‍ട്ടില്‍ എവിടെയൊക്കെയോ സംഘടനയുടെ പേര് പരാമര്‍ശിക്കുന്നുണ്ടെന്ന് മാത്രയുള്ളു. സംഘടനയെ പ്രതികൂട്ടിലാക്കാനുള്ള ശ്രമങ്ങളില്‍ വേദനയുണ്ട്.
പുകമറ സൃഷ്ടിച്ച് കുറ്റവാളികള്‍ അല്ലാത്തവരെ നാണംകെടുത്തരുത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ എല്ലാവരെയും അടച്ചാക്ഷേപിക്കരുത്. വേട്ടക്കാരുടെ പേര് പുറത്തുവിടണമെന്ന നിര്‍ദേശം എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും.
"അമ്മ' യില്‍ അംഗങ്ങളായ വനിതകളില്‍ പലരെയും ഹേമ കമ്മിറ്റി വിളിച്ചിട്ടില്ല. മമ്മൂട്ടിയും മോഹന്‍ലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്ക് മുന്നിലെത്തി. അവരോട് പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതല്‍ ചോദിച്ചത്.
റിപ്പോര്‍ട്ടില്‍ പറയുന്ന പവര്‍ഗ്രൂപ്പിനെക്കുറിച്ച് തനിക്ക് അറിയില്ല. സിനിമയില്‍ അത്തരമൊരു പവര്‍ഗ്രൂപ്പോ മാഫിയയോ പ്രവര്‍ത്തിക്കുന്നതായി അറിവില്ല. ഒരു പവര്‍ഗ്രൂപ്പിനും സിനിമയെ നിയന്ത്രിക്കാനാവില്ല.
കാസ്റ്റിംഗ് കൗച്ച് നടന്നതായി ആരും ഇതുവരെ നേരിട്ട് പരാതിപ്പെട്ടിട്ടില്ല. പരാതി ലഭിച്ചാല്‍ നടപടിയെടുക്കും.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍നിന്ന് "അമ്മ' സംഘടന ഒളിച്ചോടിയിട്ടില്ല. ഷോയുടെ തിരക്കുള്ളതിനാലാണ് പ്രതികരണം വൈകിയതെന്നും സിദ്ദിഖ് പറഞ്ഞു.