മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നു, റിപ്പോര്‍ട്ടിലെ വെട്ടിമാറ്റല്‍ വേട്ടക്കാരെ സംരക്ഷിക്കാന്‍: സതീശന്
Friday, August 23, 2024 12:46 PM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പരാതി തന്നാല്‍ മാത്രം കേസെടുക്കേണ്ട വിഷയമാണോ ഇതെന്ന് സതീശന് ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് കൊച്ചിയിൽ നടത്തുന്ന സത്യാഗ്രഹസമരവേദിയില് സംസാരിക്കുകയായിരുന്നു സതീശന്. കുറ്റകൃത്യങ്ങളുടെ പരമ്പരയാണ് നടന്നത്. അതിന് ഇരകള്‍ തന്നെയാണ് മൊഴി നല്‍കിയത്.
റിപ്പോര്‍ട്ട് പുറത്തുവരരുതെന്ന് പറഞ്ഞ് ജസ്റ്റീസ് ഹേമ സര്‍ക്കാരിന് കത്തെഴുതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണെന്ന് സതീശന് ആരോപിച്ചു.
റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ഇത്തരം കേസുകളിലെ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നെന്ന കാര്യം ഉറപ്പുവരുത്തണമെന്നാണ് അവര്‍ പറഞ്ഞത്. ഇരയുടെ പേരുവിവരങ്ങള്‍ പുറത്തുവിടരുതെന്ന കാര്യമാണ് സൂചിപ്പിച്ചത്. ഇത് ദുര്‍വ്യാഖ്യാനം ചെയ്ത് മുഖ്യമന്ത്രി വേട്ടക്കാരെ സംരക്ഷിക്കുകയാണെന്നും സതീശന് വിമര്‍ശിച്ചു.
റിപ്പോര്‍ട്ടിലെ കൂടുതല്‍ ഭാഗങ്ങള്‍ വെട്ടിമാറ്റിയത് ആരുടെ സ്വകാര്യത സംരക്ഷിക്കാനാണെന്ന് മുഖ്യമന്ത്രി പറയണം. വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശന് ചോദിച്ചു.