"അവള് അവിടെ ഇരിക്കട്ടെ'; വൈക്കം എസ്എച്ച്ഒ വനിതാ എംഎല്‍എയെ അധിക്ഷേപിച്ചതായി പരാതി
Friday, August 23, 2024 8:39 AM IST
കോട്ടയം: വൈക്കം എംഎല്‍എ സി.കെ. ആശയെ സ്ഥലം എസ്എച്ച്ഒ അധിക്ഷേപിച്ചതായി പരാതി. വൈക്കം പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള കെ.ജെ.തോമസിനെതിരെയാണ് എംഎല്‍എയുടെ പരാതി.
കഴിഞ്ഞദിവസം, നഗരത്തില്‍ വഴിയോരത്തെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ എത്തിയ പോലീസിനെ സിപിഐ, എഐടിയുസി പ്രവര്‍ത്തകര്‍ തടഞ്ഞതാണു സംഭവത്തിന്റെ തുടക്കം. പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ചു സ്റ്റേഷനിലെത്തിച്ചു.
വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ എംഎല്‍എ എസ്എച്ച്ഒയെ ഫോണില്‍ വിളിച്ച് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടരമണിക്കൂര്‍ കഴിഞ്ഞിട്ടും തോമസ് എത്തിയില്ല. "അവള് അവിടെ ഇരിക്കട്ടെ. എനിക്കിപ്പോള്‍ സൗകര്യമില്ല' എന്ന് സംഘര്‍ഷസ്ഥലത്തു നിന്ന് എസ്എച്ച്ഒ പറഞ്ഞതായി എംഎല്‍എ പ്രതികരിച്ചു.
വഴിയോര കച്ചവടക്കാര്‍ക്കൊപ്പം നിന്നതിനാണ് എസ്എച്ച്ഒ തന്നെ അധിക്ഷേിച്ചതെന്ന് ആശ ചൂണ്ടിക്കാട്ടി. എംഎല്‍എയുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് എസ്എച്ച്ഒ നടത്തിയതെന്ന് അവർ ആരോപിച്ചു. വൈക്കം എസ്എച്ച്ഒയെ സ്റ്റേഷനില്‍ നിന്ന് തെറിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
സ്റ്റേഷന് ഹൗസ് ഓഫിസര്‍ക്കെതിരേ എംഎല്‍എ അവകാശലംഘനത്തിനു നിയമസഭാ സ്പീക്കര്‍ക്കു നോട്ടിസ് നല്കി. സംഭവത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്കി.
എന്നാല്‍ ആരോപണം എസ്എച്ച്ഒ നിഷേധിച്ചു. താന്‍ എംഎല്‍എയുമായി നേരിട്ടു സംസാരിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേഷനിലെത്തി എംഎല്‍എ ഡിവൈഎസ്പിയുമായി സംസാരിക്കുമ്പോള്‍ താന്‍ ഡിവൈഎസ്പിയുടെ കസേരയുടെ പിന്നില്‍ നില്‍ക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പ്രതികരിച്ചു.