‘മതത്തിന്റെ മാനവികമുഖം തിരിച്ചറിയുക’
Monday, July 4, 2016 5:10 AM IST
കുവൈത്ത്: മാനവ സമൂഹത്തിന് സന്മാർഗ ദർശനമായി അവതരിപ്പിച്ച ഇസ്ലാം വിഭാവന ചെയ്യുന്ന മാനവികസന്ദേശത്തെ തിരിച്ചറിയുകയാണു സമകാല മതതീവ്രവാദത്തിന് പരിഹാരമെന്നു ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീൻ (ഐഎസ്എം) സംസ്‌ഥാന പ്രസിഡന്റ് ഡോ. ജാബിർ അമാനി. ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹവല്ലി സോൺ സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ സംഘടിപ്പിച്ച ഇഫ്ത്വാർ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സത്യം ഒന്നു മാത്രമേയുള്ളൂവെന്നു പ്രഖ്യാപിക്കുന്ന സന്ദർഭത്തിൽ തന്നെ, ഇതര ആശയാദർശങ്ങൾക്കും നിലനിൽക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണു മതത്തിന്റെ നീതി. ബഹുദൈവാരാധന വൻ പാപമാണെന്നു പഠിപ്പിക്കുന്ന മതം, ദൈവേതര ആരാധ്യരെ പരിഹസിക്കരുതെന്നു പ്രത്യേകം ഉണർത്തുന്നു. എന്നാൽ മതത്തെ ജീവിതദർശനമായി കാണുന്നതിനു പകരം ചാവേറുകളായി പൊട്ടിത്തെറിക്കാനുള്ള മരണസന്ദേശമായി മനസിലാക്കുന്നവർ ഇസ്ലാംവിരുദ്ധരാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഐഐസി പ്രസിഡന്റ് എം.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹൈദർ പാഴേരി, മനാഫ് മാത്തോട്ടം എന്നിവർ പ്രസംഗിച്ചു. എൻജി. സൈദ് മുഹമ്മദ് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി എൻജി. അൻവർ സാദത്ത്, ഷറഫുദ്ദീൻ കണ്ണേത്ത്, സുരേഷ് മാത്തൂർ, ഷംസുദ്ദീൻ അടക്കാനി, അബ്ദുറഹ്മാൻ അൻസാരി, ബഷീർ ബാത്ത എന്നിവർ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ