ജ്വാല ജൂണ്‍ ലക്കം പ്രസിദ്ധീകരിച്ചു
Monday, June 13, 2016 6:08 AM IST
ലണ്ടന്‍: ജ്വാല ഇമാഗസിന്‍ ജൂണ്‍ ലക്കം പുറത്തിറങ്ങി. പുതുതായി അധികാരമേറ്റ കേരള സര്‍ക്കാരിനു അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് ചീഫ് എഡിറ്റര്‍ റജി നന്ദിക്കാട്ടിലിന്റെ ആമുഖത്തോടെ ആരംഭിക്കുന്ന ജ്വാലയില്‍ മലയാള സാഹിത്യ ലോകത്ത് ചലനം സൃഷ്ടിച്ച കെ.ആര്‍. മീരയുടെ 'ആരാച്ചാരെ'ക്കുറിച്ച് ഇന്ദിര ബാലന്‍ നടത്തിയ പഠനം ആണ് എടുത്തുപറയേണ്ടത്.

വി. ജയദേവിന്റെ 'പേരുദോഷം' എന്ന കവിതയും എം. ലീലാവതി എഴുതിയ 'കുടുംബം ത്യാഗമുണ്െടങ്കിലെ നിലനില്‍ക്കൂ' എന്ന ലേഖനവും മലയാളി മനസുകളെ പിടിച്ചിരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

അജിമോള്‍ പ്രദീപിന്റെ കാലിക പ്രസക്തിയുള്ള വിഷയം അവതരിപ്പിച്ചുകൊണ്ട് എഴുതിയ ലേഖനവും ബക്കര്‍ മേത്തലയുടെ ഹാസ്യത്തിന്റെ മേമ്പൊടി കലര്‍ത്തിയുള്ള കവിത 'ഒരു മരം ദൈവത്തോടും പ്രേംനസീറിനോടും സംസാരിച്ചത്' ജ്വാലയുടെ ഈ ലക്കത്തിന്റെ പ്രത്യേകതകളാണ്.

യുകെ മലയാളികള്‍ക്കിടയിലെ അക്ഷരങ്ങളെയും എഴുത്തിനേയും സ്നേഹിക്കുന്ന എല്ലാവര്‍ക്കുമായി ജ്വാലയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നു മാനേജിംഗ് എഡിറ്ററും യുക്മ ദേശീയ ജനറല്‍ സെക്രട്ടറിയുമായ സജീഷ് ടോം പറഞ്ഞു.

നവ മാധ്യമങ്ങള്‍ വഴി പരമാവധി പ്രചാരം നല്കി, യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങുന്ന മാഗസിന്‍ കൂടുതല്‍ പേരില്‍ എത്തിക്കണമെന്നു യുക്മ ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു ആവശ്യപ്പെട്ടു. ജ്വാലയില്‍ പ്രസിദ്ധീകരിക്കുവാന്‍വേണ്ടി ഷംമഹമലാമഴമ്വശില@ഴാമശഹ.രീാ എന്ന ഇമെയിലിലേക്ക് തങ്ങളുടെ കൃതികള്‍ അയച്ചു കൊടുക്കേണ്ടതാണെന്ന് യുക്മ സാംസ്കാരിക വേദി ജനറല്‍ കണ്‍വീനര്‍ സി.എ.ജോസഫ് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍