ജര്‍മനിയില്‍ അന്തരിച്ച ലോറന്സ്യ സെബാസ്റ്റ്യൻ പുതുവല്വിളയുടെ സംസ്കാരം വ്യാഴാഴ്ച
ഹാനോവര്‍: കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ജര്‍മനിയിലെ ഹാനോവറില്‍ അന്തരിച്ച ലോറന്സ്യ സെബാസ്റ്റ്യന്‍ പുതുവല്വിളയുടെ(69) സംസ്കാരം വ്യാഴാഴ്ച കൊല്ലത്ത് നടക്കും.
ലോറന്സ്യയുടെ മൃതദേഹം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂഡല്‍ഹി വഴി ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. തുടര്‍ന്ന് കൊല്ലത്തേക്ക് കൊണ്ടുപോയി.
സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് സ്വന്തം ഇടവകയായ കൊല്ലം പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടക്കും. ഭര്‍ത്താവ് പരേതനായ ആന്റണി ജോസഫ്. മക്കള്‍: വിനോദ് കുമാർ, ബീന, സീന. മരുമക്കള്‍: പ്രജിതാ പീറ്റര്‍, വില്യംസ് ആല്‍ബര്‍ട്ട്, സന്തോഷ് കുമാര്‍.
ഹാനോവറില്‍ താമസിക്കുന്ന മകന് വിനോദ്കുമാര്‍ ആന്റണിയെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയ ലോറന്സ്യയുടെ മരണം പെട്ടെന്നായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ രേഖകളും മറ്റു നടപടിക്രമങ്ങളും ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി നല്‍കിയത് ഹാംബുര്‍ഗിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ്.
ജിസ് പോള്‍, ഹാനോവര്‍ മലയാളി അസോസിയേഷന്, പ്രവാസിഓണ്ലൈന് (ജോസ് കുമ്പിളുവേലില്‍) എന്നിവരാണ് മറ്റു സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കിയത്. വിഷമഘട്ടത്തിൽ സഹായിച്ച എല്ലാവർക്കും വിനോദ്കുമാർ നന്ദി അറിയിച്ചു.
റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് ജർമനി
ബെര്‍ലിന്‍: ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് റെയിൽവേ കമ്പനിയായ ഡോയ്ച്ച് ബാൻ. ഈ മാസം ഒന്നാം തീയതി മുതലാണ് ജർമനി പ്രായപൂർത്തിയാവർക്ക് കഞ്ചാവ് വാങ്ങാനും ഉപയോഗിക്കാനും നിയമപ്രകാരം അനുമതി നൽകിയത്.
അതേസമയം, യാത്രക്കാരെ പ്രത്യേകിച്ച് കുട്ടികളെയും യുവാക്കളെയും സംരക്ഷിക്കുന്നതിനാണ് റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിക്കുന്നത് ഡോയ്ച്ച് ബാൻ അറിയിച്ചു. അടുത്ത നാലാഴ്ചയ്ക്കുള്ളിൽ നിയന്ത്രണം നിലവിൽ വരും.
ജൂൺ മുതൽ ലംഘിക്കുന്നവർക്കെതിരേ ഡോയ്ച്ച് ബാൻ നടപടി സ്വീകരിക്കും. ചില സ്റ്റേഷനുകളിലുള്ള നിയുക്ത പുകവലി പ്രദേശങ്ങൾ ഒഴികെ മറ്റെല്ലായിടത്തും കഞ്ചാവ് നിരോധം ബാധകമായിരിക്കും.
കഞ്ചാവ് നിയമവിധേയമാക്കിയതിന്റെ ആഘോഷമായി ബെര്‍ലിനിൽ "സ്മോക്ക്-ഇൻ' പരിപാടി സംഘടിപ്പിച്ചിരുന്നു. ബ്രാൻഡൻബുർഗ് ഗേറ്റിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
ഈ മാസം ആദ്യമാണ് ജർമനിയിൽ പ്രായപൂർത്തിയായവർക്ക് 25 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കാനും വീട്ടിൽ മൂന്ന് കഞ്ചാവ് ചെടികൾ വരെ വളർത്താനും അനുവാദം നൽകിയത്.
ഗ്രേറ്റ് ബ്രിട്ടൻ രൂപത സംയുക്ത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ശനിയാഴ്ച ലെസ്റ്ററിൽ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതായി നിലവിൽ വരുന്ന രൂപത തല പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും സംയുക്ത സമ്മേളനം ശനിയാഴ്ച ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിൽ നടക്കും.
രാവിലെ 10.45ന് യാമ പ്രാർഥനയോടെ ആരംഭിക്കുന്ന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും. പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലികാട്ട് സ്വാഗതം ആശംസിക്കുന്ന സമ്മേളനത്തിൽ റവ.ഡോ. ടോം ഓലിക്കരോട്ട് മുഖ്യപ്രഭാഷണം നടത്തും.
രൂപത ചാൻസിലർ റവ.ഡോ. മാത്യു പിണക്കാട്ട്, ഫിനാൻസ് ഓഫീസർ റവ.ഫാ. ജോ മൂലച്ചേരി, ട്രസ്റ്റീ സേവ്യർ എബ്രഹാം എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിക്കും. തുടർന്ന് നടക്കുന്ന ഗ്രൂപ് ചർച്ചകൾക്കായുള്ള വിഷയങ്ങൾ അഡ്ഹോക് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു അവതരിപ്പിക്കും.
ജോയിന്റ് സെക്രട്ടറി ജോളി മാത്യു സമ്മേളനത്തിലെ പരിപാടികളുടെ ഏകോപനം നിർവഹിക്കും. ചർച്ചകൾക്ക് ശേഷം വിവിധ ഗ്രൂപ്പുകളുടെ അവതരണങ്ങൾക്ക് ട്രസ്റ്റി ആൻസി ജാക്സൺ മോഡറേറ്റർ ആയിരിക്കും.
ഡോ. മാർട്ടിൻ ആന്റണി സമ്മേളനത്തിന് നന്ദി അർപ്പിക്കും. തുടർന്ന് 3.30ന് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെയാണ് സമ്മേളനം അവസാനിക്കുക.
പ്രവാസികൾക്കുവേണ്ടിയുള്ള യൂറോപ്യൻ ഡാന്‍സ് ഫെസ്റ്റ് ജൂൺ ഒന്നിന് വിയന്നയിൽ
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാന്‍സ് മത്സരങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും.
ജൂണ്‍ ഒന്നിന് ഉച്ച കഴിഞ്ഞു രണ്ടിന് ആരംഭിക്കുന്ന പരിപാടിയിൽ ജർമനി, സ്വിറ്റ്സര്‍ലന്‍ഡ്, പോളണ്ട്, ഫ്രാന്‍സ്, ബെൽജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ടീമുകള്‍ ഫെസ്റ്റിൽ പങ്കെടുക്കും. 25 ടീമുകളും ഇരുന്നൂറോളം ആർട്ടിസ്റ്റുകളും വിയന്നയിൽ എത്തിച്ചേരും.
യൂറോപ്പിലെ മലയാളികളോ മലയാളി വംശജരുടെയോ മലയാളി പശ്ചാത്തലമുള്ളവരുടെയോ ഇടയില്‍ മാത്രമായി ഇത് ആദ്യമായിട്ടാണ് എല്ലാ പ്രായത്തിലുള്ളവര്‍ക്കുമായി ഒരു സംഘനൃത്ത മത്സരം സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയും ഈ ഡാൻസ് ഫെസ്റ്റിനുണ്ട്.
മത്സരങ്ങളിൽ വിജയിക്കുന്നവര്‍ക്ക് ട്രോഫിയോടൊപ്പം കാഷ് അവാര്‍ഡും ലഭിക്കുന്നതായിരിക്കും. ഒന്നാം സമ്മാനം 501 യൂറോയും രണ്ടാം സമ്മാനം 301 യൂറോയും മൂന്നാം സമ്മാനം 201 യൂറോയും ഒപ്പം ട്രോഫിയും മെഡലുകളും ജേതാക്കള്‍ക്ക് ലഭിക്കും.
പ്രവേശനം തികച്ചും സൗജന്യമായ കലാസന്ധ്യയിൽ ഡാൻസ് ഫെസ്റ്റിനൊപ്പം പ്രമുഖ ഗായകരുടെ സംഗീത സന്ധ്യയും കോർത്തിണക്കിയ അതിഗംഭീര സാംസ്കാരികവിരുന്നാണ് വിയന്നയിൽ തയാറാകുന്നത്.
വിയന്നയിലെ 21-ാമത്തെ ജില്ലയായ ഫ്ലോറിഡിസ്ഡോർഫിലാണ് മത്സരങ്ങൾ നടക്കുന്നത്. രാത്രി വൈകി പരിപാടികൾ അവസാനിക്കും. ഇന്ത്യൻ ഭക്ഷണവും പാനീയങ്ങളും വേദിയിൽ ലഭിക്കും.
കൈരളിയിൽ പഠിക്കുന്ന കുട്ടികളും യുവജനങ്ങളും മാതാപിതാക്കളും ചേർന്ന് സംഘടിപ്പിക്കുന്ന ഈ കലാസാംസ്കാരിക മാമാങ്കത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ - വിഷു ആഘോഷം ശനിയാഴ്ച
ബെഡ്ഫോർഡ്: ബെഡ്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ - വിഷു ആഘോഷത്തിനു ശനിയാഴ്ച ബെഡ്ഫോർഡ് കെംപ്സ്റ്റണിലെ "അഡിസൺ സെന്റർ' വേദിയാവും.
പ്രതീക്ഷയുടെയും പ്രത്യാശയുടെയും ആത്മീയ ആഘോഷമായി ക്രൈസ്തവർ ആചരിക്കുന്ന ഈസ്റ്ററും വിളവെടുപ്പ് ഉത്സവവും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും അനുഗ്രഹ സുദിനവുമായി ഹൈന്ദവർ ആഘോഷിക്കുന്ന വിഷുവും സംയുക്തമായി ബെഡ്ഫോർഡിൽ ആഘോഷിക്കുമ്പോൾ അത് സൗഹാർദ്ധത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.
ബിഎംകെഎ ഒരുക്കുന്ന പുണ്യദിനങ്ങളുടെ സംയുക്ത ആഘോഷത്തിൽ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ പീറ്റർ ചേരാനല്ലൂർ മുഖ്യാതിഥിയായി പങ്കുചേരും. ബെഡ്ഫോർഡ് കെംപ്സ്റ്റൻ എംപി മുഹമ്മദ് യാസിൻ, ബെഡ്ഫോർഡ് ബോറോ കൗൺസിലേഴ്സ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൺ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ തുടങ്ങിയവർ അതിഥികളായി പങ്കുചേരും.
പ്രശസ്ത ഗായകരായ അനീഷും ടെസയും ചേർന്നൊരുക്കുന്ന "ബോളിവുഡ് ഗാനമേള' യുകെയിലെ നൃത്തസദസുകളിൽ ഏറെ ശ്രദ്ധേയരായ "ടീം ജതി' ഒരുക്കുന്ന ഡാൻസ് ഫെസ്റ്റ്, കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിക്കുന്ന വൈവിദ്ധ്യങ്ങളായ കലാപരിപാടികൾ, ഡിജെ അടക്കം മുപ്പതോളം "കലാ വിഭവങ്ങൾ' എന്നിവ ആഘോഷ സദസിനായി അണിയറയിൽ ഒരുങ്ങുന്നതായി പ്രസിഡന്റ് ജോമോൻ മാമ്മൂട്ടിൽ, സെക്രട്ടറി ആന്റോ ബാബു എന്നിവർ അറിയിച്ചു.
യുകെയിലെ ഇതര സംഘടനകളിൽ നിന്നും വിഭിന്നമായി അസോസിയേഷൻ അംഗങ്ങളുടെ പാചക നൈപുണ്യ അരങ്ങായ "ബിഎംകെഎ കിച്ചൻ' സ്വന്തമായി തയാറാക്കുന്ന വിഭവ സമൃദ്ധവും സ്വാദിഷ്ടവുമായ "അപ്നാ ഖാന' ഈസ്റ്റർ - വിഷു ആഘോഷത്തിൽ വിളമ്പുന്നുവെന്ന സവിശേഷത ബെഡ്ഫോർഡ് മാസ്റ്റൺ അസോസിയേഷനെ വ്യത്യസ്തമാക്കുന്നു.
ബെഡ്ഫോർഡ് കെംപ്സ്റ്റണിലെ വിസ്തൃതവും വിശാലവുമായ കാർ പാർക്കിംഗ് സൗകര്യങ്ങളുമുള്ള അഡിസൺ സെന്ററിൽ ഉച്ചകഴിഞ്ഞു നാലിന് ആരംഭിച്ച് രാത്രി 11 വരെ നീണ്ടു നിൽക്കുന്ന ആഘോഷരാവിൽ ഡിജെ അടക്കം ആകർഷകങ്ങളായ നിരവധി ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മഴവിൽ വസന്തം വിരിയുന്ന കലാവിരുന്നും സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും ഗാനമേളയും ഡിജെയും നൃത്ത വിരുന്നും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ലാദിക്കുവാനും അവസരം ഒരുക്കുന്ന ആഘോഷസദസിന്റെ ഭാഗമാകുവാൻ മുഴുവൻ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
VENUE: ADDISON CENTRE, KEMPSTON, BEDFORD MK42 8PN.
വാട്ടർഫോർഡിൽ മേയ് ദിനാഘോഷം സംഘടിപ്പിക്കുന്നു
ഡബ്ലിൻ: വാട്ടർഫോർഡിൽ മേയ് ദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നു. ക്രാന്തി വാട്ടർ ഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മേയ് 12നാണു പരിപാടി നടക്കുന്നത്. എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം മുഖ്യാതിഥിയായി പങ്കെടുക്കും.
വാട്ടർഫോർഡ് ഡബ്ല്യുഎഎംഎ ഹാളിൽ വച്ച് വൈകുന്നേരം നാലിന് സംഘടിപ്പിക്കുന്ന ക്രാന്തിയുടെ മേയ്ദിന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ
അൻസിറാബെ (മഡഗാസ്കർ): 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറലായി മലയാളിയായ ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ തെരഞ്ഞെടുക്കപ്പെട്ടു.
32 രാജ്യങ്ങളിൽ പ്രേഷിത സാനിധ്യമുള്ള, റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാസലെറ്റ് സന്യാസസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യക്കാരൻ സുപ്പീരിയർ ജനറൽ പദവിയിലേക്ക് എത്തുന്നത്.
മഡഗാസ്കറിലെ അൻസിറാബെയിൽ നടക്കുന്ന ചാപ്റ്ററിലാണ് ഫാ. ജോ ജോണിനെ സുപ്പീരിയർ ജനറലായി തെരഞ്ഞെടുത്തത്. തലശേരി അതിരൂപതയിലെ, വിമലശേരി ഇടവക ചെട്ടിയാകുന്നേൽ മാത്യു, അന്നമ്മ ദമ്പതികളുടെ 13 മക്കളിൽ പത്താമനാണ് ഫാ. ജോ ജോൺ.
സഹോദരിമാരിൽ മൂന്നു പേർ തിരുഹൃദയ സന്യാസസഭയിലെ അംഗങ്ങളാണ്.
ലണ്ടൻ മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്
ലണ്ടൻ: അടുത്ത മാസം രണ്ടിനു നടക്കുന്ന ലണ്ടൻ മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ വ്യവസായ പ്രമുഖൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്. ഡൽഹിയിൽ ജനിച്ച 63 കാരനായ തരുൺ ഗുലാത്തിയടക്കം 13 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. നിലവിലെ മേയർ പാക് വംശജൻ സാദിഖ് ഖാൻ മൂന്നാംതവണയും മത്സരരംഗത്തുണ്ട്.
സ്വതന്ത്രനായി മത്സരിക്കുന്ന തരുൺ ഗുലാത്തി ശുഭപ്രതീക്ഷയിലാണ്. എല്ലാ പ്രധാന രാഷ്ട്രീയപാർട്ടികളെയും ലണ്ടൻനിവാസികൾ മടുത്തെന്നും ഒരു വ്യവസായി എന്നനിലയിലുള്ള തന്റെ പ്രവർത്തനപാരന്പര്യം എല്ലാവർക്കും ലാഭം നൽകുന്ന മികച്ച സിഇഒയെപ്പോലെ ലണ്ടനെ നയിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറയുന്നു.
മേയറായാൽ ബിസിനസുകാരൻ, നിക്ഷേപ വിദഗ്ധൻ എന്നീ നിലകളിലുള്ള തന്റെ ദീർഘകാലത്തെ അനുഭവസന്പത്ത് ഉപയോഗപ്പെടുത്തി നിക്ഷേപങ്ങൾ ആകർഷിച്ച് ലണ്ടനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാനും ലോകത്തിന്റെ ആഗോളബാങ്ക് എന്ന നിലയിൽ നഗരത്തെ മാറ്റാനും സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഈ ഞായറാഴ്ച അവസാനിക്കും.
മത്സരത്തിൽ പങ്കെടുക്കുന്നവർ ഉടൻതന്നെ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. വിവിധ പ്രായപരിധിയിലുള്ളവർക്കായി നടത്തപ്പെടുന്ന മത്സരം രണ്ട് റൗണ്ടുകളിലായിട്ടാണ് നടത്തപ്പെടുക. ഫൈനൽ മത്സരങ്ങൾ ജൂൺ എട്ടിന് നടത്തപ്പെടും.
കുട്ടികൾ NRSVCE ബൈബിൾ ആണ് പഠനത്തിനായി ഉപയോഗിക്കേണ്ടത്. മുതിർന്നവർക്കായി നടത്തുന്ന മത്സരങ്ങൾ മലയാളം പിഒസി ബൈബിൾ അധിഷ്ഠിതമായിട്ടായിരിക്കും നടത്തപ്പെടുക. മുതിർന്നവർക്ക് ഇംഗ്ലീഷിലും മലയാളത്തിലും ആയിട്ടാണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത്.
2025ലെ ജൂബിലി വർഷത്തിന് ഒരുക്കമായി 2024 പ്രാർഥനാ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ "പ്രതീക്ഷയുടെ തീർഥാടകർ' എന്ന മുദ്രാവാക്യവുമായി രൂപത മുഴുവൻ ""ഞാന്‍ അങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു''(സങ്കീ 119:114) എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് ഒരുമിച്ച് വചനം വായിച്ച്, ധ്യാനിച്ച് ജൂബിലിക്കുവേണ്ടി ഒരുങ്ങുമ്പോൾ സുവാറ മത്സരങ്ങൾക്ക് കൂടുതൽ മത്സരാർഥികൾ പേരുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് വിശ്വാസ സമൂഹത്തിന്റെ ബൈബിൾ പഠനത്തിലുള്ള താത്പര്യം വിളിച്ചോതുന്നതാണ്.
സുവാറ ബൈബിൾ ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയ്യുവാൻ താഴെ കാണുന്ന ഫോം ഉപയോഗിക്കണമെന്ന് ബൈബിൾ അപ്പൊസ്തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
visit https://smegbbiblekalotsavam.com
യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വെസ്റ്റ് എസക്സിലെ ഹാർലോയിൽ താമസിച്ചിരുന്ന കോട്ടയം സ്വദേശി അരുൺ എൻ. കുഞ്ഞപ്പനാണ് മരിച്ചത്.
ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഹാർലോ ദി പ്രിൻസസ് അലക്സാന്ദ്ര എൻഎച്ച്എസ് ആശുപത്രിയിലെ നഴ്സായിരുന്നു. ഒരു വർഷം മുൻപാണ് അരുൺ യുകെയിൽ എത്തിയത്.
മാസങ്ങൾക്ക് മുൻപ് അരുണിന്റെ ഭാര്യയും യുകെയിൽ എത്തിയിരുന്നു. രണ്ട് കുട്ടികളുണ്ട്.
സ്കോട്ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു
ലണ്ടൻ: സ്കോട്ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു. ആന്ധ്രയിൽ നിന്നുള്ള ജിതേന്ദ്രനാഥ് കറുടുറി(26), ചാണക്യ ബോലിസെട്ടി(22) എന്നിവരാണ് മരിച്ചത്.
പെർത്ത്ശയറിലുള്ള ലിൻ ഓഫ് ടമൽ വെള്ളച്ചാട്ടത്തിൽ വീണാണ് ഇവർ മരിച്ചത്. ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
ഇരുവരും സ്കോട്ലൻഡിലുള്ള ഡൻഡി സർവകലാശാലയിലെ വിദ്യാർഥികളാണ്.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു. ബവേറിയന്‍ നഗരമായ ബെയ്റൂത്തില്‍ നിന്നാണ് ഇവർ അറസ്റ്റിലായത്.
പ്രതികളുടെ വീടുകളിലും ജോലിസ്ഥലങ്ങളിലും തെരച്ചില്‍ നടത്തി. ഇരുവരും അട്ടിമറി ആവശ്യങ്ങള്‍ക്കായി ഏജന്റുമാരായി പ്രവര്‍ത്തിച്ചതായും സ്ഫോടകവസ്തുക്കള്‍ തയാറാക്കിയതായും കണ്ടെത്തിയെന്ന് ജര്‍മന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു.
അറസ്റ്റിന് പിന്നാലെ ബെര്‍ലിനിലെ റഷ്യന്‍ അംബാസഡറെ ജര്‍മനി വിളിച്ചുവരുത്തി വിശദീകരണം തേടി.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്വ് - 24' ഇന്ന് ബർമിംഗ്ഹാമിൽ നടക്കും. കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാതായി സംഘാടകർ അറിയിച്ചു.
ക്നാനായ കത്തോലിക്ക സമുദായത്തിന്റെ വലിയ ഇടയൻ മാർ മാത്യു മൂലക്കാട്ട് മെത്രാനൊപ്പം തങ്ങളുടെ ഈ കുടുംബ കൂട്ടായ്മയിൽ പങ്കുചേരാൻ നിരവധി പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിശിഷ്ടാതിഥികൾക്കൊപ്പം കുർബാനയും പൊതുസമ്മേളനവും ക്നാനായ സിംഫണി എന്ന പാട്ടിന്റെ പാലാഴിയും ഫിനാലെ ഡാൻസും മറ്റ് കലാപരിപാടികളുമൊക്കെയായി വളരെ ആനന്ദദായകമായ ഒരു ദിവസമാണ് ഈ വാഴ്വിനായി ഒരുക്കിയിരിക്കുന്നത്.
തനിമയും പാരമ്പര്യവും വിശ്വാസനിറവും കാത്തുപരിപാലിച്ചുപോരുന്ന ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ വിശ്വാസജീവിതത്തിലെയും സാമുദായിക ജീവിതത്തിലെയും ഒരു ചരിത്രമുഹൂർത്തമായിരിക്കും ഇന്ന് ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിൽ വച്ചു നടത്തപ്പെടുന്ന "വാഴ്വ് 2024'.
റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി. വാഹനമോടിക്കുന്നവർക്കിടയിൽ സുരക്ഷിതമായ ഡ്രൈവിംഗ് പെരുമാറ്റം പ്രോത്സാഹിപ്പിക്കുക, റോഡ് ട്രാഫിക് കൂട്ടിയിടികൾ തടയാൻ സഹായിക്കുന്നതിന് എല്ലാ സമൂഹത്തെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ മുൻ നിർത്തിയുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.
രാജ്യത്തുടനീളം വേഗപരിധി മറികടക്കുന്നവർക്കെതിരേ നടപടികൾ കൂടുതൽ ശക്തമാക്കി. ഈ വർഷം ഇതുവരെ 63 പേരാണ് ഐറിഷ് റോഡുകളിൽ മരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 14 എണ്ണം കൂടുതലാണിത്.
ഈ കണക്ക് ആശങ്കയുളവാക്കുന്ന തരത്തിൽ ഉയർന്നതാണെന്നും റോഡ് ഉപയോക്താക്കളെ സുരക്ഷിതമായി നിലനിർത്താൻ നടപടികൾ കടുപ്പിച്ച് അപകടനിരക്കു കുറച്ചു കൊണ്ടുവരാനാണ് അധികൃതരുടെ ശ്രമിക്കുന്നത്.
കഴിഞ്ഞ വർഷം ഐറിഷ് റോഡുകളിൽ 173 മാരകമായ കൂട്ടിയിടികളുടെ ഫലമായി 184 മരണങ്ങളുണ്ടായി. 2022നെ അപേക്ഷിച്ച് ഇത് റോഡപകട മരണങ്ങളിൽ 19 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
192 മരണങ്ങൾ ഉണ്ടായ 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഈ വർഷം അപകട മരണനിരക്ക് കുറച്ചു കൊണ്ടുവരാനുള്ള തീവ്രപ്രവർത്തനങ്ങളാണ് അധികൃതർ നടത്തിവരുന്നത്.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശനിയാഴ്ച നടക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കെപിസിസി വാർ റൂം ചെയർമാനുമായ എം. ലിജു കാമ്പയിൻ ഉദ്ഘാടനം ചെയ്യും.
യുകെ സമയം രാവിലെ പത്തിന് ഓൺലൈൻ പ്ലാറ്റ്ഫോമായ സൂമിലൂടെയാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. യുകെയുടെ വിവിധ ഭാഗങ്ങളിലെ വാർ റൂമിൽ ഐഒസി യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ചുകൂടി വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ മുഖേന മുഴുവൻ സമയ പ്രചാരണം സംഘടിപ്പിക്കും.
തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ നാട്ടിലെ വോട്ടർമാരിലേക്ക് എത്തിക്കുകയും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് അടക്കം ചെയ്ത ജനദ്രോഹ നടപടികൾ തുറന്നുകാട്ടി യുഡിഎഫിന്റെ വിജയം ഉറപ്പാക്കുകയുമാണ് കാമ്പയിനിലൂടെ ഐഒസി യുകെ ലക്ഷ്യമിടുന്നത്.
വിവിധ സോഷ്യൽ മീഡിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഒരേ ദിവസം യുകെയിലെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന "വാർ റൂം' മുഖേന പ്രചാരണം കൂടുതൽ കൂട്ടായ്മയിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പു കമ്മിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് ഐഒസി യു കെ കേരള ചാപ്റ്റർ മീഡിയ കോഓർഡിനേറ്റർ റോമി കുര്യാക്കോസ്, സീനിയർ ലീഡർ സുരാജ് കൃഷ്ണൻ, പ്രചാരണ കമ്മിറ്റി കൺവീനർ സാം ജോസഫ് എന്നിവർ അറിയിച്ചു.
ശനിയാഴ്ച സംഘടിപ്പിക്കുന്ന കാമ്പയിനിൽ യുകെയിലെ എല്ലാ ജനാധിപത്യ - മതേതര വിശ്വാസികളും ഭാഗമാകണമെന്നും ഒരു ദിവസം നമ്മുടെ മാതൃരാജ്യത്തിനായി മാറ്റിവച്ച് സഹകരിക്കണമെന്നും ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ, വക്താവ് അജിത് മുതയിൽ എന്നിവർ പറഞ്ഞു.
വാർ റൂം ലീഡേഴ്സ്: ബോബിൻ ഫിലിപ്പ് (ബർമിംഗ്ഹാം), റോമി കുര്യാക്കോസ് (ബോൾട്ടൻ), സാം ജോസഫ് (ലണ്ടൻ), വിഷ്ണു പ്രതാപ് (ഇപ്സ്വിച്), അരുൺ പൂവത്തുമൂട്ടിൽ (പ്ലിമൊത്ത്), ജിപ്സൺ ഫിലിപ്പ് ജോർജ് (മാഞ്ചസ്റ്റർ), സോണി പിടിവീട്ടിൽ (വിതിൻഷോ), ഷിനാസ് ഷാജു (പ്രെസ്റ്റൺ).
തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഭാരവാഹികൾ: സാം ജോസഫ് (കൺവീനർ), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണൻ, നിസാർ അലിയാർ (കോ - കൺവീനേഴ്സ്)
കമ്മിറ്റി അംഗങ്ങൾ: അരുൺ പൗലോസ്, അജി ജോർജ്, അരുൺ പൂവത്തൂമൂട്ടിൽ, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിൻ തോമസ്, ജെന്നിഫർ ജോയ്.
സൂം ലിങ്ക്: https://us06web.zoom.us/j/89983950412?pwd=g22NqPMjE8XjcWxCJ46dKbHPcNQqNA.1
മീറ്റിംഗ് ഐഡി: 899 8395 0412, പാസ്കോഡ്: 743274.
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ്പുണ്യമുള്ളവരുടെ കൈയിൽനിന്നും കൈനീട്ടവും വാങ്ങിയ കുരുന്നുകൾക്ക് കണി ദർശനം ഒരു നവ്യാനുഭമായി.
അയർലൻഡിലെ പ്രഥമ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഗ് ഡബ്ലിൻ ലുകാൻ സാർസ്ഫീൽഡ്സ് ജിഎഎ ക്ലബിൽ ഒരുക്കിയ വിഷു ആഘോഷ പരിപാടികൾക്ക് ബ്രഹ്മശ്രീ ഇടശേരി രാമൻ നമ്പൂതിരിയും മുതിർന്ന അംഗങ്ങളായ രാധാകൃഷ്ണൻ, ജയ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.
പങ്കെടുത്ത എല്ലാവർക്കും ആചാര്യൻ നൽകിയ കൈനീട്ടവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളേയ്ക്കായുള്ള പ്രത്യേക പ്രാർത്ഥനയിലും വിഷു സദ്യയിലും പങ്കു ചേർന്ന പ്രവാസി മലയാളികൾക്ക് ദീപ്തമായ ഓർമ്മകളാണ് സത്ഗമയ സമ്മാനിച്ചത്.
ഷഷ്ടി പൂർത്തി ആഘോഷിക്കുന്ന രാമൻ നമ്പൂതിരിയെ വിനോദ് ഓസ്കാറും , വസന്തും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. അനിൽകുമാർ സ്വാഗതവും പ്രദീപ് നമ്പൂതിരി വിഷുസന്ദേശവും നൽകുകയും തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഭക്തിഗാനാമൃതം,രശ്മി വർമ്മ നേതൃത്വം നൽകിയ ക്വിസ് മത്സരവും പരിപാടികൾക്ക് കൂടുതൽ കൊഴുപ്പേകി.
ബിന്ദു രാമന്റെ നേതൃത്വത്തിൽ പുതിയ മാതൃവേദി രൂപീകരിക്കുകയും , ബാലഗോകുലത്തിന്റെ ഈ വർഷത്തെ രജിസ്ട്രേഷൻ ആരംഭിക്കുകയും ചെയ്തു. പരിപാടികളിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവർക്കും രജത് വർമ്മ നന്ദി പ്രകാശിപ്പിച്ചു. പ്രസാദവിതരണത്തെ തുടർന്ന് വൈകുന്നേരത്തൊടെ വിഷു ആഘോഷ പരിപാടികൾ സമംഗളം പര്യവസാനിച്ചു.
എല്ലാ മാസവും ഡബ്ലിനിൽ നടക്കുന്ന പ്രാർഥനന കൂട്ടായ്മയിലും ,കുട്ടികൾക്കായുള്ള ബാലഗോകുലത്തിലും പങ്കെടുക്കാൻ താത്പര്യമുള്ളവർ 0877818318, 0892510985, 0852669280 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍ യൂണിയന് മൂന്ന് ബില്യണ്‍ യൂറോ വാഗ്ദാനം ചെയ്തു. നീല സമുദ്രത്തിലെ ജെല്ലിഫിഷ് സംരക്ഷിക്കുന്നതിനുള്ള ആദ്യ ഉടമ്പടി യുഎന്‍ സ്വീകരിക്കുകയും ചെയ്തു.
ഏഥന്‍സില്‍ നടന്ന നമ്മുടെ മഹാസമുദ്രം സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായതെന്ന് യൂറോപ്യന്‍ പരിസ്ഥിതി, സമുദ്രങ്ങള്‍, മത്സ്യബന്ധന കമ്മീഷണര്‍ വിര്‍ജിനിജസ് സിങ്കെവിഷ്യസ് പറഞ്ഞു.
ഏകദേശം 120 രാജ്യങ്ങള്‍ പങ്കെടുക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ സൈപ്രസ്, ഗ്രീസ്, പോളണ്ട്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെ 1.9 ബില്യണ്‍ യൂറോ മൂല്യമുള്ള 14 നിക്ഷേപങ്ങളും ഒരു പരിഷ്കരണവും ഉള്‍പ്പെടുന്നു.
യൂറോപ്യൻ യൂണിയൻ റിക്കവറി ആന്‍ഡ് റെസിലിയന്‍സ് ഫെസിലിറ്റിക്ക് കീഴില്‍ മറ്റൊരു 980 ദശലക്ഷം യൂറോ സൈപ്രസ്, ഫിന്‍ലാന്‍ഡ്, ഗ്രീസ്, ഇറ്റലി, സ്പെയിന് എന്നിവിടങ്ങളില്‍ നാല് നിക്ഷേപങ്ങളെയും സമുദ്ര മലിനീകരണത്തിനെതിരെ പോരാടുന്നതിന് രണ്ട് പരിഷ്കാരങ്ങളെയും പിന്തുണയ്ക്കാന്‍ ഉപയോഗിക്കും.
ലോകബാങ്ക് നിര്‍വചിക്കുന്ന നീല സമ്പദ്വ്യവസ്ഥ എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ്. സമ്പദ് വ്യവസ്ഥകള്‍ക്കും ഉപജീവനമാര്‍ഗങ്ങള്‍ക്കും സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിനും പ്രയോജനം ചെയ്യുന്നതിനായി സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം എന്നാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹിക്കുന്ന ഈ മാസത്തെ നൈറ്റ് വിജിൽ വെള്ളിയാഴ്ച രാത്രി ഒന്‍പതിന് ബേസിംഗ്സ്റ്റോക്ക് സെന്റ് ജോസഫ് ദേവാലയത്തിൽ ആരംഭിക്കും.
കേരളത്തിലും വിദേശരാജ്യങ്ങളിലും തപസ് ധ്യാനങ്ങളിലൂടെ അനേകായിരങ്ങൾക്ക് ദൈവസ്നേഹം പകർന്നു നൽകിയ പ്രശസ്ത വചനപ്രഘോഷകനും കോട്ടയം ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായിരുന്ന ഫാ. ജോസഫ് കണ്ടെത്തിപ്പറമ്പിലാണ് ഇത്തവണത്തെ നൈറ്റ് വിജിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്.
ഓരോ മാസത്തിലെയും മൂന്നാം വെള്ളിയാഴ്ച രാത്രി ഒന്‍പത് മുതൽ 12.30 വരെ ക്രമീകരിച്ചിരിക്കുന്ന നൈറ്റ് വിജിൽ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നത് സെന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷന്റെ ഭാഗമായുള്ള ബേസിംഗ് സ്റ്റോക്ക് മാസ് സെന്ററാണ് .
ജപമാല, ദൈവസ്തുതിപ്പുകൾ, കുമ്പസാരം, വചനപ്രഘോഷണം, മധ്യസ്ഥ പ്രാർഥനകൾ, ദിവ്യ കാരുണ്യ ആരാധന. പരിശുദ്ധ കുർബാന എന്നിവയും നൈറ്റ് വിജിൽ ശുശ്രൂഷകളുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ദൈവിക കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനും ദൈവസാന്നിധ്യം അനുഭവിച്ചറിയുന്നതിനുമായി ഈ നൈറ്റ് വിജിൽ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിന് ബേസിംഗ് സ്റ്റോക്കിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പള്ളിയുടെ വിലാസം: St Joseph’s Catholic Church, Basingstoke, RG22 6TY.
കൂടുതൽ വിവരങ്ങൾക്ക്: ജോബി തോമസ്: 078092 09406, ഷജില രാജു: 079900 76887 .
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം. ഒന്നാം സ്ഥാനവും സ്വർണമെഡലും മെറിറ്റ് സർട്ടിഫിക്കറ്റും കരസ്ഥമാക്കി കൊണ്ടാണ് യുകെയ്ക്കും ഒപ്പം മലയാളികൾക്കും അഭിമാനം പകരുന്ന വിജയം ടോം ജേക്കബ് നേടിയെടുത്തത്.
ജപ്പാനിൽ ചിബാകെനിലെ, മിനാമിബോസോ സിറ്റിയിൽ നടന്ന ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ, ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കരാട്ടെ മത്സരാർഥികൾക്കൊപ്പം രണ്ടു ദിവസം നീണ്ട പോരാട്ടത്തിൽ നിന്നാണ് ടോം ജേക്കബ് ചാമ്പ്യൻ പട്ടം ഉയർത്തിയത്.
ഇന്ത്യയിൽ നിന്നും ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് സ്കോട്ലൻഡിലെ ഇൻവർക്ലൈഡിലേക്ക് എത്തിയ ടോം പഠനത്തോടൊപ്പം ആയോധന കലകളും ഒരുമിച്ചു തുടരുകയായിരുന്നു.
അന്തരാഷ്ട്ര മത്സരത്തിൽ തന്റെ ഇഷ്ട ഇനമായ കരാട്ടെയിൽ വിജയക്കൊടി പാറിക്കുവാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്ടനാണെന്നും ലോകത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരുമായി മത്സരിക്കുവാൻ സാധിച്ചത്. മികച്ച അനുഭവമായിരുന്നുവെന്നും ടോം പറഞ്ഞു.
ഗ്ലാസ്ഗോ, കിംഗ്സ്റ്റൺ ഡോക്കിൽ ഭാര്യ ജിഷ ഗ്രിഗറിക്കും, അവരുടെ 15 വയസുള്ള മകൻ ലിയോണിനുമൊപ്പം കുടുംബ സമേതം താമസിക്കുന്ന ടോം തന്റെ വിജയത്തിനായി ശക്തമായ പിന്തുണയും, പ്രോത്സാഹനവുമായി ഇരുവരും സദാ കൂടെ ഉണ്ടെന്നും പറഞ്ഞു.
ജപ്പാനിലെ ഒകിനാവ കരാട്ടെ ഇന്റർനാഷണൽ സെമിനാറിൽ പങ്കെടുത്തതിനുശേഷം 2019ൽ ആയോധനകലയിൽ യുകെയുടെ അംബാസഡറും ഇന്റർനാഷണൽ ഷോറിൻറ്യൂ റൈഹോക്കൻ അസോസിയേഷന്റെ ചീഫ് ഇൻസ്ട്രക്ടറുമായി ലഭിച്ച താരത്തിളക്കമുള്ള പദവികളടക്കം നിരവധി അംഗീകാരങ്ങളിലൂടെയും പുരസ്കാരങ്ങളിലൂടെയും യുകെയിൽ ഏറെ പ്രശസ്തനാണ് ടോം ജേക്കബ്.
ദക്ഷിണേന്ത്യയിൽ ജനിച്ച ടോം ജേക്കബ്, ഒമ്പതാം വയസിൽ ആയോധനകല അഭ്യസിച്ചു തുടങ്ങിയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, കേരള സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയത്തിനു പിന്നാലെയാണ് യുകെയിലേക്ക് എത്തിയത്. യുകെയിൽ നിന്നും മാർക്കറ്റിംഗിൽ എംബിഎ വിജയകരമായി പൂർത്തിയാക്കിയ ടോം, ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിട്ടു 17 വർഷം കഴിഞ്ഞിരിക്കുകയാണ്.
2018ൽ തന്റെ അഞ്ചാമത്തെ ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ ടോം കരാട്ടെയിൽ എക്സലന്റ് സർട്ടിഫിക്കറ്റുള്ള പരിശീലകനും കൂടിയാണ്. അതുപോലെ താന്നെ യു കെ യിലെ സർട്ടിഫൈഡ് ബോക്സിംഗ് കോച്ച് കൂടിയാണ് താരം.
ഇപ്പോൾ അച്ചടക്കം പഠിപ്പിക്കുകയും, മിക്സഡ് ആയോധന കലകൾ (എംഎംഎ), കിക്ക്ബോക്സിംഗ്, മുവായ് തായ്, യോഗ, ഇന്ത്യൻ ആയോധന കലയായ കളരിപ്പയറ്റ് എന്നിവയിൽ പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്.
വിക്ടോറിയ ബോക്സിംഗ് ക്ലബിലെ യുവാക്കളെ ആയോധനകലകളിൽ സഹായിക്കുകയും, അതോടൊപ്പം തന്റെ കായിക ഇനത്തിൽ അന്തരാഷ്ട്ര തലത്തിൽ മത്സരിക്കുവാൻ തുടർ പദ്ധതിയിടുകയും ചെയ്യുന്ന ടോം, അടുത്ത വർഷം ജപ്പാനിൽ നടത്തപ്പെടുന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ വീണ്ടും മാറ്റുരക്കുവാനുള്ള തായ്യാറെടുപ്പിലാണ്.
ഡിലന് സിനോയിയുടെ സംസ്കാരം ഇന്ന് ഡബ്ലിനില്‍
ഡബ്ലിൻ: ഡബ്ലിനിൽ കഴിഞ്ഞ ദിവസം അന്തരിച്ച 10 വയസുകാരനായ ഡിലൻ സിനോയിയുടെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച നടക്കും. രാവിലെ 11ന് ഡബ്ലിൻ ബാലിമണിലുള്ള സെന്റ് ജോസഫ് പള്ളി, സെന്റ് പാപ്പിൻസ് ഇടവകയിൽ സീറോമലബാർ ക്രമപ്രകാരമുള്ള സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ബാൽഗ്രിഫിൻ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും.
അന്തിമോപചാരം അർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് ഉച്ചയ്ക്ക് ഒന്ന് മുതൽ നാലു വരെ ഡബ്ലിൻ ബ്യൂമോണ്ട് ആശുപത്രിക്ക് സമീപമുള്ള ജെന്നിംഗ്സ് ഫ്യൂണറൽ ഡയറക്ടർമാരിൽ(Oscar Traynor Road, Coolock. Dublin 17, D17FK58) സൗകര്യം ഉണ്ടായിരിക്കും.
പാലാ കുടക്കച്ചിറ പള്ളിക്കുന്നേൽ സിനോയ് ഗർവാസിസ് (കാർട്ടണ്‍ ഹൗസ് ഹോട്ടൽ, മൈനൂത്ത്) എറണാകുളം കിഴക്കമ്പലം സ്വദേശി ജിഷ ചെറിയാൻ (ആർസിഎൻയു ബ്യൂമോണ്ട് ഹോസ്പിറ്റൽ, ഡബ്ലിൻ) ദമ്പതികളുടെ മകനാണ് ഡിലൻ. ഹെയ്ഡൻ, ഹെയ്സൽ എന്നിവർ സഹോദരങ്ങളാണ്.
യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഐഒസി യുകെ; തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രവർത്തനമാരംഭിച്ചു
ലണ്ടൻ: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ. കേരളത്തെയും ഇന്ത്യയെയും സംബന്ധിക്കുന്ന വിഷയങ്ങളിൽ ശക്തമായ നിലപാടെടുക്കുന്ന പ്രവാസ സംഘടനയായ ഐഒസി ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തും ഊർജിതമായ പ്രവർത്തനമാരംഭിച്ചു.
യുഡിഎഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കി രാജ്യത്ത് ഇന്ത്യാ സഖ്യം അധികാരത്തിലേറുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നൽകുന്നതിനും പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി ഐഒസി യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ "മിഷൻ 2024' തെരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റിയും രൂപീകരിച്ചു.
കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് യുകെയിലെത്തിയവരും സൈബർ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരെയും അണിനിരത്തിയാണ് കമ്മിറ്റി രൂപീകരിച്ചത്.
ഐഒസി യുകെ കേരള ചാപ്റ്ററിന്റെ "മിഷൻ 2024' തെരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി ഭാരവാഹികൾ: സാം ജോസഫ് (കൺവീനർ), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണൻ, നിസാർ അലിയാർ (കോ - കൺവീനേഴ്സ്).
കമ്മിറ്റി അംഗങ്ങൾ: അരുൺ പൗലോസ്, അജി ജോർജ്, അരുൺ പൂവത്തൂമൂട്ടിൽ, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിൻ തോമസ്, ജെന്നിഫർ ജോയ്.
തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ നാട്ടിലെ വോട്ടർമാരിലേക്ക് എത്തിക്കുകയും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് അടക്കം ചെയ്ത ജനദ്രോഹ നടപടികൾ തുറന്നുകാട്ടി യുഡിഎഫിന്റെ വിജയം ഉറപ്പാക്കുകയുമാണ് തെരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ, വക്താവ് അജിത് മുതയിൽ എന്നിവർ അറിയിച്ചു.
ഐഒസി യുകെ കേരള ചാപ്റ്റർ മീഡിയ കോഓർഡിനേറ്റർ റോമി കുര്യാക്കോസ്, സീനിയർ ലീഡർ സുരജ് കൃഷ്ണൻ, കോൺഗ്രസ് സൈബർ രംഗത്ത് സജീവ സാന്നിധ്യമായ സാം ജോസഫ്, അജി ജോർജ്, നിസാർ അലിയാർ, അരുൺ പൗലോസ്, അരുൺ പൂവത്തുമൂട്ടിൽ, വിഷ്ണു പ്രതാപ്, ജെന്നിഫർ ജോയ്, വിഷ്ണു ദാസ് എന്നിവരടങ്ങുന്ന പ്രചാരണ കമ്മിറ്റിയുടെ മികവുറ്റ പ്രവർത്തനം ഇതിനോടകം തന്നെ പ്രവാസലോകത്ത് സജീവ ചർച്ചയായിട്ടുണ്ട്.
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ നിർണായക ഘട്ടത്തിലേക്ക് എത്തുന്ന വരും ദിവസങ്ങളിൽ കമ്മിറ്റിയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബക്കൂട്ടായ്മാ വാർഷിക സമ്മേളനം
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ കുടുംബക്കൂട്ടായ്മ ലീഡർമാരുടെ രൂപതാതല വാർഷിക സമ്മേളനം നടത്തി. ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു.
ഗാർഹിക സഭകളായ കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുടുംബക്കൂട്ടായ്മകളെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. കൂട്ടായ്മകളിലും കുടുംബങ്ങളിലും സഭയുടെ ആരാധനാക്രമം പരികർമം ചെയ്യപ്പെടണമെന്നും ബിഷപ് പറഞ്ഞു.
കുടുംബക്കൂട്ടായ്മ കമ്മീഷൻ ചെയർമാൻ ഫാ. ഹാൻസ് പുതിയാകുളങ്ങര, പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസ് ഇൻ ചാർജ് ഫാ. ജോർജ് ചേലയ്ക്കൽ, ചാൻസലർ റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഡോ. ടോം ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു.
കുടുംബക്കൂട്ടായ്മ കമ്മീഷൻ കോഓർഡിനേറ്റർ ഷാജി തോമസിന്റെ നേതൃത്വത്തിൽ എല്ലാ റീജണുകളിലെയും കോഓർഡിനേറ്റേഴ്സ്, ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
സർഗം സ്റ്റീവനേജ്’ ഈസ്റ്റർ - വിഷു - ഈദ് ആഘോഷം സംഘടിപ്പിച്ചു
സ്റ്റീവനേജ്: ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ സർഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് ആഘോഷം മതസൗഹാർദ്ധതയും സാഹോദര്യവും വിളിച്ചോതുന്നതായി.
ആഘോഷത്രയങ്ങളുടെ അന്തസത്ത ചാലിച്ചെടുത്ത ’വെൽക്കം ടു ഹോളി ഫെസ്റ്റ്സ് സംഗീത നൃത്ത നടന അവതരണങ്ങൾ കലാ വൈഭവം കൊണ്ടും പശ്ചാത്തല സംവിധാനം കൊണ്ടും ഏറെ ആകർഷകമായി.
മികവുറ്റ കലാപരിപാടികൾ, സംഗീത സാന്ദ്രത പകർന്ന ഗാനവിരുന്ന് ആകർഷകങ്ങളായ നിരവധി പരിപാടികൾ എന്നിവ സദസ് വലിയ കരഘോഷങ്ങളോടെയാണ് വരവേറ്റത്.
പഞ്ചാബി മറാഠി ഗുജറാത്തി ഗാനങ്ങളുടെ ആലാപനത്തിലൂടെ പ്രശസ്തനായ ഗായകൻ ശ്രീജിത്ത് ശ്രീധരൻ ഗസ്റ്റ് ആർട്ടിസ്റ്റായി സർഗം വേദിയെ ആനന്ദ സാഗരത്തിൽ ആറാടിച്ചപ്പോൾ, മലയാള ഭാഷയുടെ മാധുര്യവും നറുമണവും ഒട്ടും ചോരാതെ പാടിത്തകർത്ത കൊച്ചുകുട്ടികൾ മുതൽ ഉള്ള ഗായകർ ഒരുക്കിയ ’ഗാനാമൃതം’ സദസിനെ സംഗീതസാന്ദ്രതയിൽ ലയിപ്പിച്ചു.
ക്ലാസിക്കൽ, സിനിമാറ്റിക്ക്, സെമിക്ലാസ്സിക്കൽ വിഭാഗങ്ങളിലായി അവതരിപ്പിച്ച മാസ്മരികത വിരിയിച്ച ലാസ്യലയ നൃത്തച്ചുവടുകളും, വശ്യസുന്ദരവും ഭാവോജ്ജ്വലവുമായ നൃത്യനൃത്ത്യങ്ങൾ വേദിയെ കോരിത്തരിപ്പിച്ചു.
മോർട്ഗേജ്സ് & ഇൻഷുറൻസ് സ്ഥാപനമായ വൈസ് ഫിനാൻഷ്യൽ സർവീസസ്, ഫുട്ട് ഗ്രേഡിയൻസ് ഹോൾസെയിൽ ഡീലർ ’സെവൻസ് ട്രേഡേഴ്സ്’ സ്റ്റിവനേജ് റെസ്റ്റോറന്റ് & കാറ്ററിംഗ് സ്ഥാപനമായ സ്റ്റീവനേജ് ’കറി വില്ലേജ്’, മലബാർ ഫുഡ്ഡ്സ് എന്നീ സ്ഥാപനങ്ങൾ സർഗം ആഘോഷത്തിൽ പ്രായോജകരായി.
ഈസ്റ്റർ, വിഷു ആഘോഷത്തിലെ സ്പോൺസറും, വിഭവ സമൃദ്ധമായ ഗ്രാൻഡ് ഡിന്നർ ആഘോഷത്തിലേക്ക് എത്തിക്കുകയും ചെയ്ത "ബെന്നീസ് കിച്ചൻ’ സദസിനെ കൈയിലെടുത്തു.
സർഗം പ്രസിഡന്റ് അപ്പച്ചൻ കണ്ണഞ്ചിറ സ്വാഗതം ആശംസിക്കുകയും തുടർന്ന് കമ്മിറ്റി അംഗങ്ങൾ ചേർന്ന് ഭദ്രദീപം കൊളുത്തിക്കൊണ്ട് ആഘോഷത്തിന് ഉദ്ഘാടനകർമ്മവും നിർവഹിച്ചു. സെക്രട്ടറി സജീവ് ദിവാകരൻ നന്ദി പ്രകാശിപ്പിച്ചു.
ടെസ്സി ജെയിംസ്, ജിന്റു ജിമ്മി എന്നിവർ അവതാരകാരായി തിളങ്ങി. സർഗ്ഗം കമ്മിറ്റി അംഗങ്ങളായ പ്രവീൺ സി തോട്ടത്തിൽ, ജെയിംസ് മുണ്ടാട്ട്, മനോജ് ജോൺ, ഹരിദാസ് തങ്കപ്പൻ, വിൽസി പ്രിൻസൺ, സഹാന ചിന്തു, അലക്സാണ്ടർ തോമസ്, ചിന്തു ആനന്ദൻ, നന്ദു കൃഷ്ണൻ, സജീവ് ദിവാകരൻ എന്നിവർ നേതൃത്വം നൽകി.
"വിഷു തീം’ പ്രോഗ്രാമിനായി ടെസ്സി, ആതിര, അനഘ, ശാരിക, ഡോൺ എന്നിവർ വേഷമിട്ടപ്പോൾ, ബോബൻ സെബാസ്റ്റിയൻ സുരേഷ്ലേഖ കുടുംബത്തിന് വിഷുക്കണി കാണികാണിക്കുകയും വിഷുക്കൈനീട്ടം നൽകുകയും ചെയ്തു.
’ഈസ്റ്റർ തീം’ അവതരണത്തിൽ പ്രാർഥന മരിയ, നോഹ,നിന, നിയ, പ്രിൻസൺ, മനോജ്, വിൽസി, ഡിക്സൺ, സഹാന, അലീന, ഗിൽസാ, ബെനീഷ്യ എന്നിവർ വേഷമിട്ടു.
കല്ലറയിൽ നിന്നും ഉയിർത്തെഴുന്നെല്കുന്ന ഉദ്ധിതനായ യേശുവിന്റെ ദർശനവും, പശ്ചാത്തല കല്ലറയും മാലാഖവൃന്തത്തിന്റെ സംഗീതവും, ഭയചകിതരായ കാവൽക്കാരും ഏറെ താദാല്മകവും ആകർഷകവുമായി. ഈദുൽ ഫിത്തറിന്റെ തീം സോംഗിൽ ബെല്ല ജോർജ്ജ്, ആൻഡ്രിയ ജെയിംസ് എന്നിവരുടെ അവതരണം അവിസ്മരണീയമായി.
നിയ ലൈജോൺ, അൽക്ക ടാനിയ, ആൻ്റണി പി ടോം, ഇവാ അന്ന ടോം, ലക്സ്മിതാ പ്രശാന്ത്, അഞ്ജു ടോം, ജെസ്ലിൻ വിജോ, ക്രിസ് ബോസ്, നിസ്സി ജിബി, നിനാ ലൈജോൺ, ബോബൻ സെബാസ്റ്റ്യൻ എന്നിവരാലപിച്ച ഗാനങ്ങൾ വേദിയെ സംഗീത സാന്ദ്രമാക്കി.
നൃത്തലഹരിയിൽ സദസ്സിനെ ആറാടിച്ച എഡ്നാ ഗ്രേസ് അലിയാസ്, ടെസ്സ അനി, ഇവാ ടോം, ആന്റണി ടോം, ഡേവിഡ് വിജോ, ജെന്നിഫർ വിജോ, ആന്റോ അനൂബ്, അന്നാ അനൂബ്, അമയ അമിത്, ഹെബിൻ ജിബി, ദ്രുസില്ല അലിയാസ്, ഹൃദ്യാ, മരിറ്റ, അലീൻ എന്നിവർ ഏറെ കൈയടി നേടികൊണ്ടാണ് വേദി വിട്ടത്.
മഴവിൽ വസന്തം വിരിയിച്ച നൃത്ത വിരുന്നും, സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും, സംഗീത സാന്ദ്രത പകർന്ന ഗാനമേളയും, വേദിയെ ഒന്നടക്കം നൃത്തലയത്തിൽ ഇളക്കിയ ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കിയ "ആഘോഷ രാവ്’ രാത്രി പത്തുമണിവരെ നീണ്ടു നിന്നു.
സംഘാടക മികവും വർണാഭമായ കലാപരിപാടികളും ഗ്രാൻഡ് ഡിന്നറും ആഘോഷത്തിൽ ശ്രദ്ധേയമായി.
കോപ്പൻഹേഗനിലെ ഓൾഡ് സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിനു തീപിടിച്ചു
കോപ്പൻഹേഗ്: ഡാനിഷ് തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളിലൊന്നായ കോപ്പൻഹേഗനിലെ ഓൾഡ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ തീപിടിത്തം. കെട്ടിടത്തിനു കനത്ത നാശനഷ്ടമുണ്ടായി.
കെട്ടിടത്തിന്റെ നവീകരണം നടക്കുന്ന ഘട്ടത്തിലാണ് തീപിടിത്തമുണ്ടായത്. വിലപിടിച്ച പെയിന്റിംഗുകളും മറ്റു പുരാവസ്തുക്കളും കെട്ടിടത്തിലുണ്ടായിരുന്നു.
ത്രേസ്യാമ്മ രാജു ജർമനിയിൽ അന്തരിച്ചു
ബോണ്‍: ജര്‍മനിയിലെ ബോണ്‍ നഗരത്തിനടുത്തുള്ള ബാഡ് ഹൊന്നഫില് താമസിക്കുന്ന ത്രേസ്യമ്മ രാജു(84) അന്തരിച്ചു. 1970ല്‍ ജർമന്‍ റെഡ് ക്രോസിന്റെ സഹായത്താല്‍ ജര്‍മനിയില്‍ എത്തിയ എട്ടു പേരടങ്ങിയ ബാച്ചിലുള്ള ത്രേസ്യാമ്മ ബാഡ് ഹൊന്നഫിലെ ആശുപത്രിയില്‍ നഴ്സായിരുന്നു.
ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. കോട്ടയം ഉഴവൂര്‍ താമരക്കാട്ട് പാലമറ്റം കുടുബാംഗമാണ്. ഭര്‍ത്താവ്: പരേതനായ രാജു (ചാണ്ടികുഞ്ഞ്) തെക്കെകണ്ണംപുറം. മക്കള്‍: ഡോ. ബിന്ദു വോഗ്റ്റ്, ബിനു ജോസഫ്. മരുമക്കള്‍: സ്റ്റെഫാൻ വോഗ്റ്റ്, ഡോ. മിത ബിനു.
മൃതദേഹം നാട്ടിലെത്തിച്ച് കുറിച്ചിത്താനം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.
കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണി കുടുംബ കൂട്ടായ്മകൾ: മാർ ജോസഫ് സ്രാമ്പിക്കൽ
ലെസ്റ്റർ: ഗാർഹിക സഭകളായ കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുടുംബ കൂട്ടായ്മകൾ എന്ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. രൂപതയിലെ കുടുംബ കൂട്ടായ്മ ലീഡർമാർമാരുടെ രൂപതാ തല വാർഷിക സമ്മേളനത്തോടനുബന്ധിച്ച അർപ്പിച്ച വിശുദ്ധ കുർബാന മധ്യേ വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഉയിർപ്പ് കാലത്തിൽ നാം ആയിരിക്കുമ്പോൾ ഈശോ ഉയിർത്തെഴുന്നെത്തിനോടൊപ്പം മനുഷ്യ വർഗം മുഴുവൻ ഉയിർത്തെഴുന്നേറ്റു എന്ന സത്യം നാം മനസിലാക്കണം. അതോടെ മിശിഹായുടെ മഹത്വത്തിൽ നാമും പങ്കു ചേരുകയാണ് ചെയ്യുന്നത്.
തിരുസഭയുടെ വലിയ കൂട്ടായ്മകളായ കുടുംബങ്ങളിലും ഇടവകകളിലും കൂട്ടായ്മകളിലും നാം സന്തോഷം കണ്ടെത്തണം. സ്നേഹത്തിന്റെ കൂട്ടായ്മകളിൽ നിന്നാണ് സന്തോഷം ഉണ്ടാകുന്നത്. കൂട്ടായ്മകളിലും കുടുംബങ്ങളിലും സഭയുടെ ആരാധനാക്രമം പരികർമം ചെയ്യപ്പെടണം.
പ്രാർഥന നിരതയായ തിരുസഭയുടെ മുഖമാണ് യാമ നമസ്കാരങ്ങളിൽ പ്രകടമാകുന്നത്. യാമ പ്രാർഥനകളിലെ സജീവ പങ്കാളിത്തം തിരുസഭയിലെ കുറവുകളെ പരിഹരിക്കുന്നതിനും ഉതകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രൂപതയിലെ മുഴുവൻ ഇടവക - മിഷൻ - പ്രൊപ്പോസഡ് മിഷൻ എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബ കൂട്ടായ്മ ലീഡർമാർ പങ്കെടുത്ത സമ്മേളനം രാവിലെ ജപമാലയോടെയാണ് ആരംഭിച്ചത്.
തുടർന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന സമ്മേളനത്തിൽ കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റവ . ഫാ. ഹാൻസ് പുതിയാകുളങ്ങര കുടുംബ കൂട്ടായ്മകളുടെ ഉദ്ദേശ ലക്ഷ്യങ്ങളേയും പ്രവർത്തന രീതികളെയും പറ്റി സംസാരിച്ചു.
തുടർന്ന് വിവിധ ഗ്രൂപ്പുകളായി തിരിച്ചുള്ള ചർച്ചകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അവതരണം എന്നിവയും നടന്നു. പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസ് ഇൻ ചാർജ് റവ. ഫാ. ജോർജ് ചേലക്കൽ, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഡോ. ടോം ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു.
കുടുംബ കൂട്ടായ്മ കമ്മീഷൻ കോഓർഡിനേറ്റർ ഷാജി തോമസിന്റെ നേതൃത്വത്തിൽ എല്ലാ റീജിയണുകളിലെയും കുടുബ കൂട്ടായ്മ റീജിയണൽ കോഓർഡിനേർമാർ, ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. റോമിൽ താമസിക്കുന്ന കാലടി കാഞ്ഞൂർ സ്വദേശി അനൂപ് കോഴിക്കാടൻ എന്ന യുവാവിനെയാണ് വ്യോമസേന രക്ഷിച്ചത്.
റോമിന് സമീപമുള്ള അബ്രൂസേയിലെ മയിയേല എന്ന സ്ഥലത്താണ് അപകടം നടന്നത്. സമുദ്രനിരപ്പിൽ നിന്ന് 2,400 മീറ്റർ ഉയരത്തിലുള്ള മലയിലേക്ക് സാഹസികമായ കാൽനടയാത്രയ്ക്ക് പോയതായിരുന്നു അനുപും ഇറ്റാലിയൻ സുഹൃത്തും.
രാവിലെ യാത്ര തിരിച്ച ഇരുവരും കനത്ത മഞ്ഞു കാരണം ഉദേശിച്ച സമയത്ത് മലമുകളിൽ എത്താൻ സാധിച്ചില്ല. ഇതിനിടയിൽ അനൂപ് കാൽതെറ്റി മലയുടെ ചരിവിലേക്ക് പതിക്കുകയും മഞ്ഞിൽ പുതഞ്ഞുപോകുകയും ചെയ്തു.
രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും കൂടുതൽ താഴേയ്ക്ക് പതിച്ചു. അപകടം മനസിലാക്കി അനൂപ് ഇറ്റലിയിലെ എമർജസി നമ്പറിൽ വിളിച്ച് സഹായം അഭ്യർഥിച്ചു. ഉടൻ തന്നെ മലമുകളിലെ രക്ഷാപ്രവർത്തകരുടെ രണ്ട് ഹെലികോപ്റ്റർ എത്തി രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
രാത്രിയായതിനാൽ ശ്രമം ഉപേക്ഷിച്ചു രക്ഷാപ്രവർത്തകർ മടങ്ങി. അതേസമയം അവർ ഇറ്റാലിയൻ വ്യോമസേനയെ വിവരമറിയിച്ചു. ഇറ്റാലിയൻ വ്യോമസേനയുടെ രാത്രി പറക്കാൻ കഴിവുള്ള എച്ച്എച്ച്139-ബി ഹെലികോപ്റ്റർ എത്തുകയും ചുരുങ്ങിയ സമയം കൊണ്ട് അനൂപിനെയും കൂടെയുള്ള ഇറ്റാലിയൻ യുവാവാവിനെയും രക്ഷപ്പെടുത്തി.
ഹൈപെർതെർമിയിലേയ്ക്ക് എത്തികൊണ്ടിരുന്ന അനൂപിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാനായതുകൊണ്ട് ജീവന് അപകടം കൂടാതെ വീട്ടിൽ തിരിച്ചെത്തി. ഇറ്റലിയിലെ പ്രമുഖ മാധ്യമങ്ങളും ചാനലുകളും വൻവാർത്ത പ്രാധാന്യത്തോടെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
ഇറ്റാലിയൻ വ്യോമസേന, സുരക്ഷസേന എന്നീ മീഡിയ പേജിലും സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഓരോ ജീവനയെയും സംരക്ഷിക്കുന്നതും മാനുഷിക മൂല്യങ്ങൾക്ക് വില കല്പിക്കുന്നത് വീണ്ടും രാജ്യം തെളിയിച്ചു ഇരിക്കുന്നു എന്നതിന് ഒരു ഉദാഹരണം കൂടിയാണ് ഈ സംഭവം.
രക്ഷാപ്രവർത്തകരുടെ സമയോചിത ഇടപെടലിനെ നിരവധിപേർ പ്രശംസിച്ചു. തന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച എല്ലാവർക്കും അനൂപ് നന്ദി അറിയിച്ചു.
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും
ബെർലിൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും താത്കാലികമായി നിർത്തിവച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷം വഷളാകുന്ന സാഹചര്യത്തിലാണ് ടെഹ്റാനിലേക്കും പുറത്തേക്കുമുള്ള എല്ലാ വിമാനങ്ങളും ലുഫ്താൻസയും അനുബന്ധ കമ്പനിയായ ഓസ്ട്രിയൻ എയർലൈൻസും നിർത്തിവച്ചത്.
നിലവിലെ സാഹചര്യം പരിഗണിച്ച് ടെഹ്റാനിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങൾ ഈ മാസം 18 വരെ നിർത്തിവച്ചിരിക്കുകയാണെന്ന് ലുഫ്താൻസ വക്താവ് അറിയിച്ചു. ഓസ്ട്രിയൻ എയർലൈൻസും ഈ മാസം ആറ് മുതൽ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 67 വയസ് തികഞ്ഞു. ബെർലിൻ മൃഗശാലയിൽ താമസിക്കുന്ന ഫാറ്റുവിന്റെ ജന്മദിനം വിപുലമായി മൃഗശാല അധികൃതർ ആഘോഷിച്ചു.
ചില്ലകളും ഇലകളും ചീര, മുന്തിരി, വാഴപ്പഴം, തണ്ണിമത്തൻ എന്നിവയുൾപ്പെടെയുള്ള ഭക്ഷണങ്ങൾ ഫാറ്റുവിന് സമ്മാനമായി നൽകി. പ്രായവും ജന്മദിനവും കൃത്യമായ അറിയില്ലെങ്കിലും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായി ആണ് ഫാറ്റുവിനെ കണക്കാക്കുന്നത്.
1959ലാണ് ഫാറ്റു ആദ്യമായി ബെർലിനിൽ എത്തിയത്. ഫ്രഞ്ച് തുറമുഖ നഗരമായ മാർസെയിലിലെ ഒരു പബ്ബിൽ വിൽക്കാൻ വേണ്ടി ഒരു നാവികനാണ് ഫാറ്റുവിനെ ആദ്യമായി യൂറോപ്പിലെത്തിച്ചത്.
പിന്നീട് ഫാറ്റു ബെർലിൻ മൃഗശാലയിൽ എത്തി. അന്ന് ഏകദേശം രണ്ട് വയസ് പ്രായമുണ്ടായിരുന്നു. ഗൊറില്ലകൾക്ക് കാട്ടിൽ 35 വയസ് വരെയും മനുഷ്യ പരിചരണത്തോടെ 50 വയസ് വരെയുമാണ് സാധാരണഗതിയിൽ ജീവിക്കാന്‍ കഴിയുന്നത്.
അതേസമയം, ആരോഗ്യവാനായ ഫാറ്റുവിന് ഇനിയും ജീവിക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്.
ഡെൽറ്റസിനെ റോമിൽ ആദരിച്ചു
റോം: ഇന്ത്യ ഇറ്റാലിയൻ സാംസ്കരിക സംഘടനയായ "തിയത്രോ ഇന്ത്യനോ റോമാ' ലോകനാടകദിനത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ യോഗാചാര്യ വിൻസെന്റ് ചക്കാലമറ്റത്തും സെക്രട്ടറി ബിന്നി ഒ.ജെയും ചേർന്ന് ഡെൽറ്റസിനെ പൊന്നാട അണിയിച്ചു.
വത്തിക്കാനിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ ഫെസ്റ്റിവലുകളിൽ ഇന്ത്യൻ സമൂഹത്തിന് പ്രത്യേകിച്ച് കേരള കത്തോലിക്കാ സഭയുടെ പ്രധാന പരിപാടികൾക്കും റോമിൽ ക്വയറിനു നേതൃത്വം നൽകുകയും അത്തരം പരിപാടികൾക്ക് വേണ്ടി പ്രത്യേകം പാട്ടുകൾ ചിട്ടപ്പെടുത്തി വത്തിക്കാനിലെ പൊതുപരിപാടികളിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയാണ് ഡെൽറ്റസ്.
കൂടാതെ, മരിയൻ റേഡിയോയിലും ജീവനാദം എന്ന പരിപാടിയിലും മുഖ്യസാന്നിധ്യമാണ്. റോമിൽ നടന്ന "ആ മനുഷ്യൻ നീ തന്നെ' എന്ന സി.ജെ. തോമസിന്റെ മുഴുനീളൻ മലയാളനാടകത്തിനു ഇദ്ദേഹം പശ്ചാത്തലസംഗീതം നൽകിയിട്ടുണ്ട്.
ലോകനാടകദിനത്തിന്റെ ഭാഗമായി റോമിൽ നടത്തിയ ഈ പരിപാടി ഫാ. ബാബു പാണാട്ടുപറമ്പിൽ ഉദ്ഘടനം ചെയ്തു. ഡെൽറ്റസ് മുഖ്യ അതിഥിയായിരുന്നു. ഈ പരിപാടിയിൽ മാധവികുട്ടി എന്ന മലയാള എഴുത്തുകാരിയെ സെമിനാറിൽ പങ്കെടുത്തവർക്ക് പരിചയപ്പെടുത്തിയത് ഫ്ളവർ ജോസായിരുന്നു.
സെമിനാറിന് ശേഷം റിപ്പോർട്ട് വായനയും കണക്കുകൾ അവതരിപ്പിക്കലും നടന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾക്കൊപ്പം എ.സി. സ്റ്റീഫൻ അവതരിപ്പിച്ച "ഏകാകികൾ' എന്ന ഒറ്റയാൾ നാടകം പ്രേക്ഷകരുടെ കണ്ണ് നനയിച്ചു.
തിയത്രോ ഇന്ത്യനോ റോമാ നേതൃത്വം നൽകി അവതരിപ്പിച്ച 'പാട്ടും പാണാനാരും' എന്ന പരിപാടിയും കാണികൾക്കു പുത്തൻ കാഴ്ചാനുഭവം നൽകി. കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ജോബി ചൂരക്കൽ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ റോമിലെ പ്രമുഖവ്യക്തികളും കലാ സാഹിത്യരംഗത്തെ പ്രമുഖരും കുടുംബ സമേതം പങ്കെടുത്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ബെന്നിച്ചൻ ജോസഫ് പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
പാരീസ്: പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്. പുതിയ നിയമപ്രകാരം ട്രക്ടറുകളുടെ ശബ്ദം, കോഴികളുടെ കൂവല്‍, പശുക്കളുടെ അമറല്‍, കൃഷിക്കുള്ള വളത്തിന്റെ മണം എന്നിവയെക്കുറിച്ച് ഇനി ഫ്രാന്‍സില്‍ പരാതിപ്പെടാനാവില്ല.
ഫാമുകള്‍, ബാര്‍, റസ്റ്ററന്റ്, മറ്റു ഷോപ്പുകള്‍ എന്നിവയ്ക്കു സമീപം താമസിക്കുന്നവർ ശബ്ദശല്യത്തെക്കുറിച്ചു പരാതിപ്പെട്ടാലും കേസെടുക്കില്ല. ഫ്രാന്‍സിലെ കോടതികളില്‍ ഇത്തരം നൂറുകണക്കിനു പരാതികൾ ഓരോവർഷവും എത്തിയിരുന്നു.
പരാതികളിലധികവും ഗ്രാമീണമേഖലയിലേക്കു താമസം മാറ്റിയ നഗരവാസികളില്നിന്നുള്ളതായിരുന്നു. എന്നാൽ, നാട്ടിൻപുറങ്ങളിലേക്കു മാറുന്നവർക്ക് അവിടെയുള്ളവർ ജീവിതരീതി മാറ്റണമെന്ന് ആവശ്യപ്പെടാൻ കഴിയില്ലെന്നു പുതിയ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു നീതിന്യായ മന്ത്രി എറിക് ഡ്യൂപോണ്ട് പറഞ്ഞു.
നാട്ടിന്‍പുറങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ നഗരങ്ങളില്‍തന്നെ തുടരണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 2019ൽ കോഴി കൂവിയെന്ന പരാതിയുമായി അയല്‍വാസി ഫ്രഞ്ച് കോടതിയെ സമീപിച്ചപ്പോൾ ഗ്രാമങ്ങളില്‍ കോഴികള്‍ക്കു കൂവാമെന്നു കോടതി വിധിച്ചിരുന്നു.
ഇതിനു പിന്നാലെ വീട്ടിലെ തവളകള്‍ വലിയ ശബ്ദശല്യമുണ്ടാക്കുന്നുവെന്ന പരാതിയുമായി 92 വയസുള്ള ഒരാൾ കോടതിയിലെത്തി. ഈ കേസില്‍ തവളകളെ പിടികൂടി പ്രദേശത്തുനിന്നു മാറ്റാന്‍ കോടതി ഉത്തരവിട്ടിരുന്നു.
ഇത്തരം കേസുകള്‍ വര്‍ധിച്ചതോടെ മൂന്നുവര്‍ഷം മുമ്പ് "സെൻസറി ഹെറിറ്റേജ്' നിയമം ഫ്രാന്‍സ് പാസാക്കിയെങ്കിലും കേസുകള്‍ തുടര്‍ന്നു. തുടര്‍ന്നാണു പുതിയ നിയമനിര്‍മാണത്തിന് ഫ്രഞ്ച് പാര്‍ലമെന്റ് തയാറായത്. പ്രതിപക്ഷമായ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ചില എംപിമാര്‍ നിയമത്തിനെതിരേ രംഗത്തെത്തിയെന്നു ഗാര്ഡിയന് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഗർഭിണിയായതിന്റെ പേരിൽ ജോലി നിഷേധിച്ചു; അയർലൻഡിൽ മലയാളി നഴ്സിന് 56,000 യൂറോ നഷ്ടപരിഹാരം
ഡബ്ലിന്‍: ഗര്‍ഭിണിയായതിന്റെ പേരില്‍ സ്ഥിരജോലി നിഷേധിക്കപ്പെട്ട മലയാളി നഴ്സിന് 56,000 യൂറോ (ഏകദേശം അരക്കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ വിധി. വര്‍ക്ക്പ്ലെയ്സ് റിലേഷന്‍സ് കമ്മീഷന് സെൽബ്രിഡ്ജിലെ നഴ്സ് ടീന മേരി ലൂക്കോസ് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ഗര്‍ഭിണിയാണെന്ന കാരണത്താല്‍ നിശ്ചിതകാല കരാറിന് ശേഷം സ്ഥിരമായ കരാര്‍ നല്‍കിയില്ലെന്നായിരുന്നു പരാതി. തൊഴിലുടമ എംപ്ലോയ്മെന്റ് ഇക്വാലിറ്റി ആക്ട് വ്യവസ്ഥകള്‍ അനുസരിച്ചുള്ള മെറ്റേണിറ്റി അവകാശം നിഷേധിച്ചത് കണ്ടെത്തുകയായിരുന്നു.
വ്യവസ്ഥകള്‍ ലംഘിച്ചതിനുള്ള പരമാവധി പിഴയായ രണ്ട് വര്‍ഷത്തെ വേതനമാണ് നഴ്സിംഗ് ഹോം ഉടമകളായ റിയാദ കെയര്‍ ലിമിറ്റഡിന് പിഴയിട്ടത്. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വിവേചനം തൊഴില്‍ നിയമത്തിന്റെ ഏറ്റവും ഗുരുതരമായ ലംഘനങ്ങളില്‍ ഒന്നാണെന്ന് മുമ്പൊരു കേസിലും ലേബര്‍ കോടതി കണ്ടെത്തിയിരുന്നു.
അയർലൻഡിൽ കുഴഞ്ഞുവീണു മരിച്ച വിജേഷിന്റെ സംസ്കാരം തിങ്കളാഴ്ച
ഡബ്ലിൻ: മീത്ത് സ്റ്റാമുള്ളിനിൽ കഴിഞ്ഞദിവസം കുഴഞ്ഞുവീണു മരിച്ച മലയാളി യുവാവ് പി.കെ. വിജേഷിന്റ(32) സംസ്കാരം തിങ്കളാഴ്ച കോഴിക്കോട് താമരശേരി പുതുപ്പാടി വീട്ടുവളപ്പിൽ രാവിലെ 11ന് നടക്കും.
കൈതപ്പോയിൽ വെസ്റ്റ് പുതുപ്പാടി പുഴംകുന്നുമ്മേൽ വീട്ടിൽ വിജേഷ് അയർലൻഡിൽ രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് കുഴഞ്ഞുവീണു മരിച്ചത്. കുഞ്ഞിരാമൻ - പത്മിനി ദമ്പതികളുടെ മകനാണ് വിജേഷ്. ഭാര്യ: ആതിര.
വിജേഷ് കൗണ്ടിമീത്ത് സ്റ്റാമുള്ളിനിലെ ടാൽബോട്ട് ഗ്രൂപ്പിന് കീഴിലുള്ള റെഡ്വുഡ് എക്സ്റ്റൻഡഡ് കെയർ ഹോമിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് ജോലി നോക്കി വരികയായിരുന്നു. സഹോദരൻ - മനേഷ്.
സിസേറിയനിലൂടെ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി നീനു; അഞ്ചാമന് മാമോദീസ നല്‍കിയത് മാർ സ്രാമ്പിക്കൽ
സ്റ്റീവനേജ്: അഞ്ചാമത്തെ കുഞ്ഞിനും സിസേറിയനിലൂടെ ജന്മം നൽകി നീനു ജോസ്. ആത്മീയ കാര്യങ്ങളിൽ ഏറെ തീക്ഷ്ണത പുലർത്തിപ്പോരുന്ന നീനുവും ഭർത്താവ് റോബിൻ കോയിക്കരയും ദെെവത്തിന്റെ അനുഗ്രഹം കൊണ്ടാണ് കുട്ടികൾക്ക് കുഴപ്പം കൂടാതെ ജന്മം നല്കാൻ സാധിച്ചതെന്ന് പറഞ്ഞു.
മാതൃത്വവും സന്താന ലബ്ദിയും ദൈവദാനമാണെന്നു വിശ്വസിക്കുന്ന ഇവർക്ക് ലഭിച്ച അഞ്ചാമത്തെ കുട്ടിയുടെ മാമ്മോദീസ കഴിഞ്ഞദിവസം സ്റ്റീവനേജ് സെന്റ് ഹിൽഡ ദേവാലയത്തിൽ വച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആണ് നൽകിയത്.
മാതാപിതാക്കളുടെ കരുണയും സ്നേഹവും നിസ്വാർഥമായ ത്യാഗവുമാണ് ഓരോ ജന്മങ്ങളെന്നും മാമോദീസയിലൂടെ ദൈവസമക്ഷം കുഞ്ഞിനെ സമ്പൂർണമായി സമർപ്പിക്കുകയാണെന്നും ദൈവത്തിന്റെ വാക്കുകളും നിയമങ്ങളും പാലിക്കുവാൻ അതിനാൽത്തന്നെ ഓരോ ക്രൈസ്തവനും ബാധ്യസ്ഥനാണെന്നും മാർ സ്രാമ്പിക്കൽ ഉദ്ബോധിപ്പിച്ചു.
റോബിൻ - നീനു ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസ ഏറെ ആഘോഷമായാണ് സ്റ്റീവനേജ് സെന്റ് സേവ്യർ പ്രോപോസ്ഡ് മിഷൻ ഏറ്റെടുത്തു നടത്തിയത്. പിതാവിന്റെ സെക്രട്ടറി റവ. ഡോ. ടോം സിറിയക്ക് ഓലിക്കരോട്ടും ഫാ. അനീഷ് നെല്ലിക്കലും സഹകാർമികരായി.
പ്രോപോസ്ഡ് മിഷന് വേണ്ടി ട്രസ്റ്റി അലക്സ് സ്വാഗതം പറഞ്ഞു. റോബിൻ കോയിക്കര നന്ദി പ്രകാശിപ്പിച്ചു. രണ്ടു വർഷം മുമ്പാണ് റോബിനും നീനുവും നാലുമക്കളുമായി സ്റ്റീവനേജിൽ വന്നെത്തുന്നത്.
ടാറ്റ കൺസൾട്ടൻസി സർവീസസിൽ ചീഫ് ആർക്കിടെക്റ്റായി ജോലി നോക്കുന്ന റോബിൻ, കോങ്ങോർപ്പിള്ളി സെന്റ് ജോർജ് ഇടവാംഗങ്ങളായ കോയിക്കര വർഗീസ് - ലൂസി ദമ്പതികളുടെ മകനാണ്.
കുട്ടികളെ പരിപാലിക്കുന്നതിനും കുടുംബ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനുമായി നീനു ഉദ്യോഗത്തിനു പോകുന്നില്ല. കൊച്ചിയിൽ സെന്റ് ലൂയിസ് ചർച്ച് മുണ്ടംവേലി ഇടവകാംഗം ജോസഫ് ഫ്രാൻസീസ് കുന്നപ്പിള്ളി മറിയ തോമസ് ദമ്പതികളുടെ മകളായ നീനു നാട്ടിൽ എസ്ബിഐ ബാങ്കിൽ ഉദ്യോഗസ്ഥയായിരുന്നു.
സീറോമലബാർ സഭയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുന്ന നീനു - റോബിൻ കുടുംബത്തിലെ മൂത്തമകൾ മിഷേൽ ട്രീസാ റോബിൻ ബാർക്ലെയ്സ് അക്കാദമിയിൽ ഇയർ 11ൽ പഠിക്കുന്നു. ഇംഗ്ലീഷിൽ ബുക്ക് പബ്ലിഷ് ചെയ്തിട്ടുള്ള മിഷേൽ പഠനത്തിലും പഠ്യേതര രംഗങ്ങളിലും മിടുക്കിയാണ്.
മൂത്ത മകൻ ജോസഫ് റോബിൻ ബാർക്ലെയ്സ് അക്കാദമിയിൽത്തന്നെ ഇയർ നയൻ വിദ്യാർഥിയാണ്. കായികരംഗത്തും മിടുക്കനായ ജോസഫ് ഫുട്ബോളിൽ ബെഡ്വെൽ റേഞ്ചേഴ്സ് അണ്ടർ 14 ടീമിലെ മികച്ച കളിക്കാരനാണ്. വ്യക്തിഗത മികവിന് നിരവധി ട്രോഫികളും മെഡലുകളും നേടിയിട്ടുമുണ്ട്.
മൂന്നാമത്തെ കുട്ടി ജോൺ വർഗീസ് സെന്റ് വിൻസെന്റ് ഡി പോൾ സ്കൂളിൽ റിസപ്ഷനിലാണ് പഠിക്കുന്നത്. നാലാമത്തെ മകൾ ഇസബെല്ലാ മരിയയ്ക്ക് മൂന്ന് വയസും ഇപ്പോൾ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൽ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ച അഞ്ചാമനായ പോളിന് രണ്ട് മാസവും പ്രായമുണ്ട്.
കാബിന് ക്രൂവുമായി ശമ്പള കരാറിലെത്തി ലുഫ്താന്‍സ
ഫ്രാങ്ക്ഫര്‍ട്ട്: കാബിൻ ക്രൂവിനുള്ള ശമ്പളം വർധിപ്പിക്കുമെന്ന് ജർമൻ എയർലെെൻസായ ലുഫ്താന്‍സ. ട്രേഡ് യൂണിയനുകളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ലുഫ്താന്‍സയുടെ തീരുമാനം.
16.5 ശതമാനം ശമ്പള വർധന കാബിൻ ക്രൂവിലെ അംഗങ്ങളായ ഏകദേശം 19,000 പേർക്ക് 2026 അവസാനത്തോടെ ലഭിക്കുമെന്നാണ് ട്രേഡ് യൂണിയന് പ്രതിനിധികൾ അറിയിച്ചത്. സ്റ്റാഫിന് 3,000 യൂറോ പണപ്പെരുപ്പ നഷ്ടപരിഹാര പേയ്മെന്റും ലഭിക്കും.
അതനുസരിച്ച് ബോണസുകളും മറ്റ് ആനുകൂല്യങ്ങളും വർധിക്കും. ശമ്പള വർധന ആവശ്യപ്പെട്ട യുഎഫ്ഒ യൂണിയന് കഴിഞ്ഞ മാസങ്ങളില്‍ പണിമുടക്കിയിരുന്നു. ഇതോടെ നിരവധി വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നു.
ഇത് ജർമൻ പണിമുടക്ക് സമ്പദ് വ്യവസ്ഥയെയും യാത്രക്കാരെയും ഒരുപോലെ ബാധിച്ചു. ഘട്ടം ഘട്ടമായിട്ടായിരിക്കും ശമ്പളം വര്‍ധന നടപ്പാക്കുക.
ജര്‍മന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം
ബെര്‍ലിന്‍: റഷ്യന്‍ സഹായത്തോടെ ജര്‍മന്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ ജര്‍മനിയിലെ റാഡിക്കല്‍ തീവ്രഗ്രൂപ്പായ "റൈഷ്സ്ബുര്ഗര്' പ്രസ്ഥാനത്തിന്റെ അഫിലിയേറ്റുകള്‍ പദ്ധതിയിട്ടിരുന്നതായി ഹാംബുര്‍ഗിലെ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
ജര്‍മനിയിലെ റാഡിക്കല്‍ റൈഷ്സ്ബുര്ഗര് ഗ്രൂപ്പുകള്‍ ജര്‍മന്‍ ഭരണകൂടം പൊളിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ്. വടക്കന്‍ ജര്‍മന്‍ നഗരമായ ഹാംബുര്‍ഗില്‍ തീവ്രവാദ സംഘടനയെ പിന്തുണച്ചുവെന്നാരോപിച്ച് 66 കാരനായ ഒരാള്‍ക്കെതിരേ തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു.
ജര്‍മന്‍ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രാജ്യദ്രോഹകരമായ ഒരു സംരംഭം തയാറാക്കാന്‍ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത കുറ്റങ്ങള്‍ ഉള്‍പ്പെടുന്നു.
രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മനിയെയോ അതിന്റെ നിയമങ്ങളെയോ സ്ഥാപനങ്ങളെയോ "റൈഷ്സ്ബുര്ഗര്' പ്രസ്ഥാനം അംഗീകരിക്കുന്നില്ല.
ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മ്മനിയുടെ ലിബറല്‍ - ഡെമോക്രാറ്റിക് അടിസ്ഥാന ക്രമത്തിന് പകരം 1871ലെ ജര്‍മന്‍ "റൈഷ്സ്ബുര്ഗര്" ഭരണഘടനയുടെ മാതൃകയിലുള്ള ഒരു സ്വേച്ഛാധിപത്യ ഭരണസംവിധാനം സ്ഥാപിക്കാനാണ് യുണൈറ്റഡ് പാട്രിയറ്റ്സ് ഓഫ്ഷൂട്ട് ശ്രമിക്കുന്നത്. 100ലധികം വെടിയുണ്ടകളുള്ള തോക്ക് അനധികൃതമായി കൈവശം വച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
ഹാംബുര്‍ഗ് പബ്ളിക് പ്രോസിക്യൂട്ടര്‍ ഓഫീസ് പറയുന്നതനുസരിച്ച്, ഒരു പുതിയ സംസ്ഥാനം സ്ഥാപിക്കുന്നതിന് പുടിന്റെ സൈനിക, രാഷ്ട്രീയ പിന്തുണ അവര്‍ പ്രതീക്ഷിച്ചിരുന്നു.
1871ലെ ജര്‍മനിയുടെ സാമ്രാജ്യത്വ ഭരണഘടന പുനഃസ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒന്നിലധികം ടെലിഗ്രാം ഗ്രൂപ്പുകള്‍ സംഘടിപ്പിച്ചതായും സംശയിക്കുന്നു. കുറ്റം തെളിഞ്ഞാല്‍ പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.
യുകെ ക്നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ലണ്ടൻ: യുകെയിലെ ക്നാനായ കത്തോലിക്കര്‍ക്ക് വേണ്ടി മാത്രമായി സ്ഥാപിതമായ 15 ക്നാനായ മിഷനുകളുടെ നേതൃത്വത്തില്‍ ഈ മാസം 20ന് നടത്തപ്പെടുന്ന രണ്ടാമത് ക്നാനായ കുടുംബ സംഗമത്തിന് വാഴ്വ് -24 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
യുകെയില്‍ ക്നാനായക്കാരുടെ കൂട്ടായ്മകള്‍ ഏറെയുണ്ടെങ്കിലും കോട്ടയം അതിരൂപതയോട് ചേര്‍ന്നു നിന്നുകൊണ്ട് നടത്തുന്ന ഈ കൂട്ടായ്മ വാഴ്വിന്റെ യുകെയിലെ 15 ക്നാനായ മിഷനുകളും ഒന്നു ചേര്‍ന്ന് അണിനിരക്കുന്ന ഒരു വിശ്വാസ - പാരമ്പര്യ - പൈതൃക സമന്വയ മഹാസംഗമമായിട്ടാണ് യുകെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസികള്‍ ഉറ്റുനോക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാര്‍ രൂപതയില്‍ ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറാള്‍ സജി മലയില്‍ പുത്തന്‍പുരയില്‍ അച്ചന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്.
യുകെയില്‍ അനേക മഹാസംഗമങ്ങളുടെ വേദിയായിട്ടുള്ള ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്വന്ഷന് സെന്ററിലാണ് വാഴ്വിന്റെ ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. ഏവര്‍ക്കും സുപരിചിതവും ഏത് ഭാഗത്തുനിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നതുമാണ് യുകെയുടെ മധ്യഭാഗത്ത് നിലകൊള്ളുന്ന ഈ സെന്ററിന്റെ വലിയ പ്രത്യേകത.
കൂടാതെ അനേകായിരങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സീറ്റിംഗ് സംവിധാനങ്ങളും വിശാലമായ കാര്‍പാര്‍ക്കിംഗും ഇതിന്റെ മാറ്റ് കൂട്ടുന്നു. വാഴ്വിന് വേണ്ടി വിവിധ കമ്മിറ്റികള്‍ നാളുകള്‍ക്ക് മുമ്പേതന്നെ തികഞ്ഞ സംഘാടക മികവോടെ പരിപാടികളുടെ ക്രമീകരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
മികച്ച പബ്ലിസിറ്റി കമ്മിറ്റിയുടെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം വഴിയായി ലോകമെമ്പാടുമുള്ള ക്നാനായക്കാര്‍ വാഴ്വിനെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതോടൊപ്പംതന്നെ മധ്യസ്ഥ പ്രാര്‍ഥന (Intercession & prayer) കമ്മിറ്റി ആറു മാസങ്ങള്‍ക്ക് മുമ്പുതന്നെ പരിപാടിയുടെ വിജയത്തിനായുള്ള മധ്യസ്ഥ പ്രാര്‍ഥനകള്‍ ആരംഭിക്കുകയും പ്രയര്‍ കാര്‍ഡുകള്‍ മിഷനുകള്‍ വഴിയായി എല്ലാ ഭവനങ്ങളിലും എത്തിക്കുകയും ചെയ്തു.
യുകെയിലെ ക്നാനായ കത്തോലിക്കാ മിഷനുകളുടെ ആഭിമുഖ്യത്തില്‍ ജനുവരി 27ന് സംഘടിപ്പിച്ച പുറത്തുനമസ്കാര പ്രാര്‍ഥനയ്ക്ക് ശേഷം വാഴ്വിന്റെ ടിക്കറ്റ് വിതരണം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 15 മിഷനുകളിലായി വാഴ്വിന്റെ ടിക്കറ്റ് വിതരണ ഉദ്ഘാടനവും നടന്നു.
പ്രവാസി ക്നാനായ സമൂഹം കോട്ടയം അതിരൂപതയോട് ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ആദ്യമായി അതിഗംഭീരമായി സംഘടിപ്പിച്ച വാഴ്വിന്റെ മനോഹാരിതയുടെ അനുഭവത്തില്‍ ഈ വര്‍ഷം യുകെയിലെ ക്നാനായ ജനത വളരെ ആവേശ പൂര്‍വമാണ് വാഴ്വിന്റെ ടിക്കറ്റുകള്‍ വാങ്ങുന്നത്.
യു.കെ. യിലെ മഹാസംഗമങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി പ്രവേശന പാസ്സില്‍ അതിശയിപ്പിക്കുന്ന വിലക്കുറവില്‍ പ്രവേശന പാസുകൾ നല്‍കുന്നതും സ്റ്റുഡന്റസിന് സൗജന്യ പാസ്സ് അനുവദിച്ചിരിക്കുന്നതും ഈ വര്‍ഷത്തെ ഫിനാന്‍സ് & രജിസ്ട്രേഷന് കമ്മിറ്റിയുടെ മികവ് വിളിച്ചോതുന്നു.
കൂടാതെ അന്നേ ദിവസത്തെ മുഴുവന്‍ പരിപാടികളും ഏറ്റവും മികവുറ്റതാക്കാന്‍ റിസപ്ഷന്, ഗസ്റ്റ് മാനേജ്മെന്റ്, ലിറ്റര്‍ജി, പ്രോഗ്രാം, ക്വയര്‍, ഫുഡ്, ഹെല്‍ത്ത് & സേഫ്റ്റി, ട്രാഫിക്ക് & ട്രാന്സ്പോര്ട്ടേഷന്, ഡെക്കറേഷന് & ടൈം മാനേജ്മെന്റ്, വെന്യൂ & ഫെസിലിറ്റീസ് തുടങ്ങിയ നിരവധിയായ കമ്മിറ്റികള്‍ അക്ഷീണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
ഭക്തിനിര്‍ഭരമായ വി. കുര്‍ബാനയും വ്യത്യസ്തതയാര്‍ന്ന കലാപരിപാടികളും ക്നാനായ പൈതൃക പാരമ്പര്യങ്ങള്‍ വിളിച്ചൊതുന്ന സ്റ്റേജ് ഷോകളും പ്രവര്‍ത്തന പരിചയമുള്ള സംഘാടക പാടവവും നിറഞ്ഞു നില്ക്കുന്ന വാഴ്വിനെ ഏവരും നിറഞ്ഞ മനസോടെ ഏറ്റെടുത്തു കഴിഞ്ഞു.
യുകെയിലെ ക്നാനായ ജനങ്ങള്‍ക്ക് അവിസ്മരണീയദിനമായ വാഴ്വ് - 24ന്റെ വേദി വിശിഷ്ടാതിഥികളെക്കൊണ്ട് സംമ്പുഷ്ടമാണ്. ക്നാനായ ജനതയുടെ വലിയ മെത്രാപ്പോലീത്തായും കോട്ടയം അതിരൂപതയുടെ തലവനുമായ മാര്‍ മാത്യു മൂലക്കാട്ട് പിതാവാണ് ഈ വര്‍ഷവും എത്തുന്നത് എന്നത് വാഴ്വിനെ പ്രൗഢഗംഭീരമാക്കും.
കൂടാതെ അഭി. കുര്യന് വയലുങ്കല്‍ പിതാവ്, ഗ്രേറ്റ് ബ്രിട്ടണ് സീറോമലബാര്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവരോടൊപ്പം യുകെയിലെ മറ്റ് വിശിഷ്ട വ്യക്തികളും വേദിയില്‍ അതിഥികളായി എത്തുന്നു.
കൂടാതെ കെസിവെെഎൽ കോട്ടയം അതിരൂപത പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫനും വാഴ്വിന് അതിഥിയായി എത്തുന്നു. ബംഗളൂരുവിൽ എംഎ ഇംഗ്ലീഷ് അവസാന വർഷ വിദ്യാർത്ഥിയായിരിക്കുന്ന കാലയളവിൽ തന്നെ തന്റെ ഇരുപത്തി രണ്ടാം വയസിൽ ജനാധിപത്യ ഇന്ത്യയിൽ രാഷ്ട്രീയമായി മുന്നേറ്റം നടത്താൻ സാധിച്ച വ്യക്തിയാണ് ജോണീസ്.
ഇന്ത്യയിലെ തന്നെ ഏറ്റവും ചെറുപ്പക്കാരനായ പഞ്ചായത്ത് പ്രസിഡന്റ് എന്ന ബഹുമതി നേടാൻ സാധിച്ച വ്യക്തിയാണ് അദ്ദേഹം. ക്നാനായ യുവജനതയെ നയിച്ച് കൊണ്ടിരിക്കുന്ന ജോണിസിന് വാഴ്വിലൂടെ യുകെയിലെ യുവജനങ്ങളെ നേരിൽ കാണുന്നതിനും സംവദിക്കുന്നതിനും ക്നാനായ മിഷൻ കുടുംബ സംഗമം അവസരം ഒരുക്കുന്നു.
ഈ മാസം 20-ാം തീയതി യുകെയിലെ ക്നാനായ സമൂഹത്തിന് ദൈവാനുഗ്രഹത്തിന്റെ ദിനം കൂടിയാണ്. വാഴ്വ് എന്ന പേരിനെ അന്വര്‍ഥമാക്കും വിധം കുര്‍ബാനയുടെ ആരാധനയോടെയും ആശീര്‍വാദത്തോടെയും രാവിലെ 10ന് പരിപാടികള്‍ ആരംഭിക്കും.
10.30ന് അഭി. മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ യുകെയിലെ ക്നാനായ വൈദികരുടെ സഹകാര്മികത്വത്തില് പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നു. ഉച്ചഭക്ഷണത്തെ തുടര്‍ന്ന് ക്നാനായ സിംഫണി, പൊതുസമ്മേളനം എന്നിവയ്ക്ക് ശേഷം യുകെയിലെ എല്ലാ മിഷനുകളില്‍നിന്നുമുള്ള കലാപ്രതിഭകളുടെ മികവുറ്റ പരിപാടികള്‍ വേദിയില്‍ അരങ്ങേറും.
രാത്രി 7.30 ഓടെ പരിപാടികള്‍ക്ക് തിരശീല വീഴുമെന്ന് ജനറല്‍ കണ്‍വീനര്‍ എബി നെടുവാമ്പുഴ അറിയിച്ചു. തങ്ങളുടെ വിശ്വാസപ്രഘോഷണദിനമായും ക്നാനായ പൈതൃക പാരമ്പര്യങ്ങളുടെ ഉണര്ത്തുപാട്ടായും സൗഹൃദസംഗമ കൂട്ടായ്മ വേദിയായും മാറുന്ന വാഴ്വിനെ യുകെയിലെ ക്നാനായ ജനത തികഞ്ഞ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഫ്രാൻസിൽ കത്തിക്കുത്ത്; ഒരാൾ കൊല്ലപ്പെട്ടു
പാരീസ്: തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ബോർഡോ നഗരത്തിലുണ്ടായ കത്തിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. മരിച്ചയാളും പരിക്കേറ്റയാളും അൾജീരിയൻ വംശജരാണ്. ബുധനാഴ്ചയായിരുന്നു സംഭവം. റംസാൻ ദിനത്തിൽ മദ്യപിച്ചതിന്റെ പേരിലാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നു സാക്ഷിമൊഴി ലഭിച്ചതായി പോലീസ് അറിയിച്ചു.
സഹാറ പൊടിപടലം യൂറോപ്പിനെ ആശങ്കയിലാക്കി
ബര്‍ലിന്‍: അസാധാരണമായ സഹാറ പൊടിപടലം യൂറോപ്പിലെത്തിയത് ആശങ്കയുണര്‍ത്തി. തെക്കന്‍ ഫ്രാന്‍സിലെ ഫ്രഞ്ച് റിവിയേര നഗരമായ നൈസിന് മുകളില്‍ ആകാശത്തിന് മഞ്ഞനിറം നല്കുന്ന സഹാറയില്‍ നിന്ന് വീശിയടിക്കുന്ന കട്ടിയുള്ള മണല്‍പ്പൊടിയാണ് യൂറോപ്പിനെ ഇപ്പോള്‍ പേടിപ്പെടുത്തുന്നത്.
മാര്‍ച്ച് 27 മുതല്‍ സഹാറ മരുഭൂമിയില്‍ നിന്നും വടക്കേ ആഫ്രിക്കയില്‍ നിന്നും വീശിയടിക്കുന്ന മണലാണ് ഈ നിറത്തിന് കാരണം. സഹാറയില്‍ നിന്നുള്ള അസാധാരണമായ പൊടിപടലങ്ങള്‍ യൂറോപ്പിന്റെ ചില ഭാഗങ്ങളെ ശ്വാസം മുട്ടിക്കുന്നതായി ഭൂഖണ്ഡത്തിന്റെ കാലാവസ്ഥാ നിരീക്ഷകര്‍പറഞ്ഞു, ഇത് മോശം വായുവിന്റെ ഗുണനിലവാരം പരിമിതിപ്പെടുത്തുകയും ജനലുകളും കാറുകളും അഴുക്കില്‍ പൊതിയുകയുമാണ് ചെയ്യുന്നത്.
സമീപ ആഴ്ചകളില്‍ ഇത്തരത്തിലുള്ള മൂന്നാമത്തേത്, തെക്കന്‍ യൂറോപ്പിലേക്ക് മൂടല്‍മഞ്ഞുള്ള അവസ്ഥകള്‍ കൊണ്ടുവരികയാണെന്നും വടക്കോട്ട് സ്കാന്‍ഡിനേവിയ വരെ വ്യാപിക്കുമെന്നും കോപ്പര്‍നിക്കസ് അറ്റ്മോസ്ഫിയര്‍ മോണിറ്ററിംഗ് സര്‍വീസ് പറഞ്ഞു. സമീപ ദിവസങ്ങളില്‍ യൂറോപ്പിന്റെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ച് ജര്‍മനിയില്‍ ചൂട് കൂടിയ കാലാവസ്ഥ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടതാണ്.
സഹാറന്‍ പൊടിപടലങ്ങള്‍ യൂറോപ്പില്‍ എത്തുന്നത് അസാധാരണമല്ലെങ്കിലും, സമീപ വര്‍ഷങ്ങളില്‍ അത്തരം എപ്പിസോഡുകളുടെ തീവ്രതയിലും ആവൃത്തിയിലും വര്‍ധനവുണ്ടായിട്ടുണ്ട്, ഇത് അന്തരീക്ഷ ചംക്രമണ രീതികളിലെ മാറ്റത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും പുതിയ എപ്പിസോഡ് പല രാജ്യങ്ങളിലും വായുവിന്റെ ഗുണനിലവാരം മോശമാകാന്‍ കാരണമായി, ആളുകളില്‍ മൂക്കിനെയും തൊണ്ടയെയും അലോസരപ്പെടുത്തുന്ന മണല്‍, പൊടി തുടങ്ങിയ പരുക്കന്‍ കണങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ സുരക്ഷിത പരിധി ഇതിനകം ചില സ്ഥലങ്ങളില്‍ കവിഞ്ഞിരിക്കുകയാണ്.
സ്പെയിനിലെ ഐബീരിയന്‍ പെനിന്‍സുലയെയാണ് ഏറ്റവും കൂടുതല്‍ ഇത് ബാധിച്ചത്, എന്നാല്‍ സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയുടെ ചില ഭാഗങ്ങളിലും അന്തരീക്ഷ മലിനീകരണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്
കര്‍ശനമായ മൈഗ്രേഷന്‍ നിയമങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റിന്റെ പച്ചക്കൊടി
ബ്രസല്‍സ്: യൂറോപ്യൻ യൂണിയിലേക്കുള്ള ക്രമരഹിതമായ കുടിയേറ്റം കുറയ്ക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്റെ അഭയ സമ്പ്രദായത്തിലെ നാഴികക്കല്ലായ പരിഷ്കരണത്തിന് വോട്ട് ചെയ്തു.
പുതിയ നിയമങ്ങള്‍ അംഗീകരിച്ചാല്‍ 2026ല്‍ പ്രാബല്യത്തില്‍ വരും. യൂറോപ്യന്‍ യൂണിയിലെ എല്ലാ അംഗങ്ങളെയും തൃപ്തിപ്പെടുത്തുന്ന കുടിയേറ്റത്തെക്കുറിച്ചുള്ള ഒരു ക്രമീകരണം കണ്ടെത്താന്‍ വര്‍ഷങ്ങളായി പാടുപെടുകയായിരുന്നു.
യൂറോപ്യൻ യൂണിയൻ മൈഗ്രേഷന്‍, അസൈലം നിയമങ്ങളിലെ വ്യാപകമായ പരിഷ്കാരങ്ങളാണ് പാര്‍ലമെന്റില്‍ വോട്ടിനിട്ടത്.
അസാധുവായ അപേക്ഷകള്‍ നിരസിക്കുന്നത് ത്വരിതപ്പെടുത്തുന്നതിലൂടെയും അഭയ അഭ്യര്‍ഥനകള്‍ പ്രോസസ്സ് ചെയ്യുന്നതിന്റെ ഭാരം അംഗരാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ തുല്യമായി പങ്കിടുന്നതിലൂടെയും ബ്ലോക്കിലേക്കുള്ള കുടിയേറ്റത്തിന്റെ ആഘാതം നിയന്ത്രിക്കാന്‍ പുതിയ ഇയു അഭയവും കുടിയേറ്റ ഉടമ്പടിയും ലക്ഷ്യമിടുന്നു.
യാഥാസ്ഥിതിക, ലിബറല്‍ നിയമനിര്‍മ്മാതാക്കളും വടക്കന്‍, തെക്കന്‍ യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളോളം നീണ്ട വാഗ്വാദത്തിന് ശേഷമാണ് വോട്ടെടുപ്പ് നടക്കുന്നത്, 2023 ല്‍ യൂറോപ്യന്‍ യൂണിയന് അഭയ അപേക്ഷകള്‍ ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
നിയമം അംഗീകരിക്കുകയും യൂറോപ്യന്‍ യൂണിയന് മന്ത്രിമാര്‍ സ്ഥിരീകരിക്കുകയും ചെയ്താല്‍, യൂറോപ്യന്‍ യൂണിയന്റെ അഭയ സമ്പ്രദായത്തിലെ മാറ്റങ്ങള്‍ 2026~ല്‍ പ്രാബല്യത്തില്‍ വരും.
വേഗത്തിലുള്ള പരിശോധനയും വേഗത്തിലുള്ള നാടുകടത്തലും പുതിയ സംവിധാനത്തിന് കീഴില്‍, യൂറോപ്യന്‍ യൂണിയനിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ മുഖത്തിന്റെയും വിരലടയാളത്തിന്റെയും ബയോമെട്രിക് റീഡിംഗ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍, ആരോഗ്യ, സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാകും.
ഏത് കുടിയേറ്റക്കാര്‍ക്കാണ് ത്വരിതപ്പെടുത്തിയതോ സാധാരണമായതോ ആയ അഭയ അപേക്ഷാ പ്രക്രിയ ലഭിക്കേണ്ടതെന്നും ഏതൊക്കെ കുടിയേറ്റക്കാര്‍ക്കാണ് അവരുടെ ഉത്ഭവ രാജ്യത്തേക്കോ യാത്ര ചെയ്യുന്ന രാജ്യത്തേക്കോ തിരിച്ചയക്കേണ്ടതെന്നും നിര്‍ണയിക്കാന്‍ ഈ നടപടിക്രമം ലക്ഷ്യമിടുന്നു.
അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്വതന്ത്രമായ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ രാജ്യങ്ങള്‍ ബാധ്യസ്ഥരായതിനാല്‍ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കണം.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഈസ്റ്റർ - ഈദ് - വിഷു ആഘോഷം 27ന്
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഒരുക്കുന്ന ഈസ്റ്റർ - ഈദ് - വിഷു ആഘോഷം താമരശേരി ബിഷപ്പ് മാർ റെമിജിയോസ് മറിയ പോൾ, ഇഞ്ചനാനിയൽ, പാണക്കാട സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, സാമൂഹ്യപ്രവർത്തകനും ആത്മീയ ഗുരുവും ശാന്തിഗ്രാം ആശ്രമം ജനറൽ സെക്രട്ടറിയുമായ സ്വാമി ഗുരുരത്ന ജ്ഞാനതപസിയും ചേർന്ന് ഈ മാസം 27ന് വൈകുന്നേരം മൂന്നിന് (യുകെ സമയം), 7.30 (ഇന്ത്യൻ സമയം) വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഉദ്ഘാടനം ചെയ്യും.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ, റീജിയൺ, ഫോറംസ്, പ്രൊവിൻസ് ലീഡേഴ്സിനോടൊപ്പം ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രവാസി കലാകാരന്മാർ പങ്കെടുക്കുന്ന വൈവിധ്യമാർന്ന വിവിധ കലാപാരിപാടികളോടെയാണ് ഈ വർഷം ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്.
ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൺ നടത്തി കൊണ്ടിരിക്കുന്ന കലാസാംസ്കാരികവേദിയുടെ പതിമൂന്നാം സമ്മേളനമാണ് ഈ മാസം 27ന് ഈസ്റ്റർ - ഈദ് - വിഷു ആഘോഷിക്കുന്നത്.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി തുടങ്ങിയിരിക്കുന്ന ഈ കലാസാംസ്കാരികവേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
ഈ കലാസാംസ്കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നു കൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കാനും (കവിതകൾ, ഗാനങ്ങൾ, ഡാൻസുകൾ തുടയങ്ങിയവ ആലപിക്കുവാനും അവതരിപ്പിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൺ സ്വാഗതം ചെയ്യുന്നു.
കുടുംബവീസ നിയമം വീണ്ടും കർശനമാക്കി ബ്രിട്ടൻ; വരുമാന പരിധി വർധിപ്പിച്ചു
ലണ്ടൻ: കുടുംബവീസ സ്പോൺസർ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാന പരിധി വർധിപ്പിച്ച് യുകെ. 55 ശതമാനത്തിന്റെ വർധനവാണു വരുമാനപരിധിയിൽ വരുത്തിയിരിക്കുന്നത്.
കുടുംബവീസ ലഭിക്കണമെങ്കിൽ ഇനിമുതൽ കുറഞ്ഞത് 29,000 പൗണ്ട് വരുമാനം വേണ്ടിവരും. വ്യാഴാഴ്ച പ്രഖ്യാപിച്ച നിയമം ഉടൻ പ്രാബല്യത്തിൽ വന്നു. നേരത്തെ കുറഞ്ഞ വരുമാന പരിധി 18,600 പൗണ്ടായിരുന്നു.
അടുത്തവർഷം ആദ്യത്തോടെ ഇത് 38,700 ആയി ഉയർത്തും. കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആണ് പുതിയ തീരുമാനം. പ്രതിവർഷം 7,45,000 എന്ന നിലയിൽനിന്ന് മൂന്ന് ലക്ഷത്തിലേക്ക് കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം.
നേരത്തെ വിദ്യാർഥി വീസയിലും ബ്രിട്ടൻ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു.
പാരീസിൽ മലയാളി വിദ്യാർഥികളുടെ താമസസ്ഥലത്ത് തീപിടിത്തം
പാരീസ്: പാരീസിൽ മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ വൻതീപിടിത്തം. കൊളംബസില്‍ വിദ്യാർഥികൾ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിലാണു കഴിഞ്ഞ ദിവസം വൈകുന്നേരം തീപിടിത്തമുണ്ടായത്.
ഒരു വിദ്യാര്‍ഥിക്കു പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. മൊബൈൽ ഫോണും ധരിച്ചിരുന്ന വസ്ത്രവും ഒഴികെ മറ്റെല്ലാം കത്തിനശിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും സർട്ടിഫിക്കറ്റുകളും നശിച്ചു.
നഷ്ടപ്പെട്ട രേഖകള്‍ ലഭിക്കാൻ എംബസിയുടെ സഹായം തേടിയിരിക്കുകയാണു വിദ്യാര്‍ഥികൾ.
യുകെയിൽ അനധികൃതമായി ജോലി ചെയ്തുവന്ന 12 ഇന്ത്യക്കാർ അറസ്റ്റിൽ
ലണ്ടൻ: യുകെയിൽ അനധികൃതമായി ജോലി ചെയ്തുവന്ന 12 ഇന്ത്യക്കാരെ ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്തു. വീസ വ്യവസ്ഥകൾ ലംഘിച്ച കുറ്റത്തിന് ഒരു സ്ത്രീയുൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്ത്. ഇവർ കേക്ക്, കിടക്ക ഫാക്ടറികളിൽ ജോലി ചെയ്തുവരികയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്. ഇംഗ്ലണ്ട് വെസ്റ്റ് മിഡ്ലാൻഡ് മേഖലയിലെ കിടക്കനിർമാണ കമ്പനിയിൽ ജോലി ചെയ്തുവന്ന ഏഴ് പേരും തൊട്ടടുത്ത കേക്ക് ഫാക്ടറിയിൽ ജോലി ചെയ്തുവന്ന നാല് പേരുമാണ് ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റിന്റെ പിടിയിലായത്.
ഒരു വീട്ടിൽ ജോലിക്കു നിന്ന സ്ത്രീയും അറസ്റ്റിലായി. അറസ്റ്റിലായ നാലുപേരെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനായി തടങ്കലിലാക്കി. എട്ടുപേരെ ഇമിഗ്രേഷൻ ഓഫീസിൽ പതിവായി റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയിൽ ജാമ്യത്തിൽവിട്ടു.
നിയമവിരുദ്ധമായി തൊഴിലാളികളെ ജോലിക്കു നിർത്തിയ കുറ്റത്തിന് രണ്ട് കമ്പനികൾക്കും വൻതുക പിഴചുമത്തപ്പെടാം.
സർഗം സ്റ്റീവനേജ്’ സംഘടിപ്പിക്കുന്ന ഓൾ യുകെ ഏകദിന റമ്മി മത്സരം മേയ് നാലിന്
സ്റ്റീവനേജ്: സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന അഖില യു കെ ചീട്ടു കളി മത്സരം മേയ് നാലിന് സ്റ്റീവനേജിൽ നടത്തപ്പെടുന്നു. റമ്മി വിഭാഗത്തിലാണ് ഏകദിന മത്സരം ഒരുക്കുന്നത്.
മികച്ച കാഷ് പ്രൈസുകൾ വാഗ്ദാനം ചെയ്യുന്ന ടൂർണമെന്റ്, സ്റ്റീവനേജിലെ സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് നടത്തപ്പെടുക. മത്സരങ്ങൾ രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്നതാണ്.
ഒന്നാം സമ്മാനമായി അഞ്ഞൂറ് പൗണ്ട് ക്യാഷ് പ്രൈസ് നൽകുമ്പോൾ, രണ്ടാം സ്ഥാനക്കാർക്ക് ഇരുന്നൂറു പൗണ്ടും മൂന്നാം സ്ഥാനക്കാർക്കു നൂറു പൗണ്ടും സമ്മാനങ്ങൾ ലഭിക്കും.
മത്സരത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടൻതന്നെ പേര് രജിസ്റ്റർ ചെയ്യുവാൻ അഭ്യർഥിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മനോജ് ജോൺ - 07735285036, ഹരിദാസ് തങ്കപ്പൻ - 07455009248.
അഭിഷേകാഗ്നി കൺവൻഷൻ 13ന് ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കൺവൻഷൻ 13ന് ബർമിംഗ്ഹാമിൽ നടക്കും. പ്രത്യേക കാരണങ്ങളാൽ ഇത്തവണ മാത്രം സ്ഥിരം വേദിയായ ബഥേൽ കൺവൻഷൻ സെന്ററിന് പകരം ബർമിംഗ്ഹാം സെന്റ് കാതെറിൻസ് ഓഫ് സിയന്ന പള്ളിയിലാണ് അഭിഷേകാഗ്നി കൺവൻഷൻ നടക്കുക. മേയ് മുതൽ പതിവുപോലെ ബഥേൽ സെന്ററിൽ കൺവെൻഷൻ നടക്കും.
ഫാ.ഷൈജു നടുവത്താനിയിൽ കൺവൻഷൻ നയിക്കും. കോട്ടയം ഏറ്റുമാനൂർ കാരീസ് ഭവൻ ധ്യാന കേന്ദ്രത്തിലെ ഫാ. ജസ്റ്റിൻ പനച്ചിക്കൽ എംഎസ്എഫ്എസ്, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകനും ഇന്റർനാഷനൽ കോഓർഡിനേറ്ററുമായ ബ്രദർ ഷിബു കുര്യൻ, ഫുൾ ടൈം ശുശ്രൂഷക രജനി മനോജ് എന്നിവരും വചന ശുശ്രൂഷയിൽ പങ്കെടുക്കും.
അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ 2009ൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച കൺവൻഷൻ 2023 മുതൽ റവ. ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്.
മലയാളത്തിലും ഇംഗ്ലിഷിലും പ്രത്യേക കൺവെൻഷൻ, അഞ്ച് വയസുമുതലുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിംഗിനുമുള്ളസൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കൺവെൻഷന്റെ ഭാഗമാകും.
ശുശ്രൂഷകൾ രാവിലെ എട്ടിന് ആരംഭിച്ച് വൈകുന്നേരം നാലിന് സമാപിക്കും.കൺവൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും എഎഫ്സിഎം മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിംഗ്ഡം, ടീൻസ് ഫോർ കിംഗ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസുകളും ഉണ്ടായിരിക്കും.
കൺവൻഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലിഷ്, മലയാളം ബൈബിൾ, മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ, ജപമാല, തിരുസ്വരൂപങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അഭിഷേകാഗ്നി കൺവൻഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിലും യുകെ കുടുംബവും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഷാജി ജോർജ്: 07878 149670ജോൺസൺ: +44 7506 810177അനീഷ്: 07760 254700 ബിജുമോൻ മാത്യു: 07515 368239.
വാഹനയാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ: ജോസ് കുര്യാക്കോസ്: 07414 747573, ബിജുമോൻ മാത്യു: 07515 368239.
അഡ്രസ്സ്: എസ്.ടി. കാതറിൻ ഓഫ് സിയീന, കാത്തലിക് ചർച്ച് ബ്രിസ്റ്റോൾ സ്ട്രീറ്റ്, ബർമിംഗ്ഹാം B5 7BE.
ആർച്ചുബിഷപ് മാർ ഫ്രാൻസിസ് ഡഫി കില്ലാല രൂപത അപ്പൊസ്റ്റോലിക് അഡ്മിനിസ്ട്രേറ്റർ
ഡബ്ലിൻ: ട്യുമിലെ ആര്‍ച്ച് ബിഷപ് മാർ ഫ്രാന്‍സിസ് ഡഫിയെ കില്ലാല രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി മാർപാപ്പ നിയമിച്ചു. വിരമിക്കൽ പ്രായമായ കില്ലലയിലെ ബിഷപ് ജോണ്‍ ഫ്ളെമിംഗ് രാജി സമര്‍പ്പിച്ച് റോമിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ രാജി മാര്‍പാപ്പ സ്വീകരിച്ചതോടൊപ്പമാണ് പുതിയ തീരുമാനമുണ്ടായത്. അക്കോണ്‍റി (റോസ് കോമണ്‍) ബിഷപ് പോള്‍ ഡെംപ്സിയെ ഡബ്ലിന്‍ അതിരൂപതയുടെ സഹായ മെത്രാനായും മാർപാപ്പ നിയമിച്ചു.
എല്‍ഫിനിലെ ബിഷപ് കെവിന് ഡോറനെ അക്കോണ്‍റി രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും നിയമിച്ചു. ബിഷപ് കെവിന് ഡോറന് സ്ലൈഗോയിലെ ചുമതലകള്‍ തുടരും. അയര്‍ലൻഡിലെ പടിഞ്ഞാറന്‍ സഭാ പ്രവിശ്യകളില്‍ മൂന്ന് ബിഷപ്പുമാര്‍ മാത്രമേ ഇനിയുണ്ടാകൂ.
ഐറീഷ് സഭ അധികാരക്രമത്തിൽ എപ്പിസ്കോപ്പൽ മാറ്റങ്ങളുടെ ഭാഗമായാണ് മാർപാപ്പ പുതിയ തീരുമാനങ്ങൾ പ്രഖ്യാപ്പിച്ചത്.
ചാരുപ്ലാവിൽ കുടുംബ സംഗമം സംഘടിപ്പിച്ചു
മാഞ്ചസ്റ്റർ: കേരളത്തിൽ നിന്നും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയ ചാരുപ്ലാവിൽ കുടുംബാംഗങ്ങളുടെ സംഗമം യുകെയിലെ മാഞ്ചസ്റ്ററിൽ നടന്നു. ഇൻഗൽടൺ പിൻക്രോഫ്റ്റ് റിസോർട്ടിൽ നടന്ന ദ്വിദിന ആഘോഷപരിപാടികളിൽ നൂറോളം പേർ പങ്കെടുത്തു.
സ്ത്രീകളുടെയും കുട്ടികളുടെയും സജീവ പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായ സംഗമം കുടുംബത്തിലെ പുതുതലമുറയ്ക്ക് നേരിൽ കാണുവാനും വിശേഷങ്ങൾ പങ്കുവയ്ക്കുവാനുമുള്ള അവസരമായി.
ചാരുപ്ലാവിൽ കുടുംബത്തിലെ യുവതലമുറ മുൻകൈയെടുത്ത് സംഘടിപ്പിച്ച പരിപാടിയിൽ മുതിർന്ന അംഗങ്ങളായ റോമിൽ സേവനം അനുഷ്ഠിക്കുന്ന സിസ്റ്റർ മേരി അലക്സ്, ഭോപ്പാൽ മൗണ്ട് ഫോർട്ട് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാനും പ്രൊവിൻഷ്യാളുമായ ബ്രദർ തമ്പി അലക്സ് എന്നിവരും പങ്കെടുത്തു.
മൗണ്ട്ഫോർട്ട് സ്കൂൾ പ്രിൻസിപ്പൽ ബ്രദർ മോനിച്ചൻ പ്രത്യേക ക്ഷണിതാവായി എത്തി സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിവിധങ്ങളായ കലാപരിപാടികൾ സംഗമത്തിന്റെ ഭാഗമായി രണ്ടു ദിവസവും ഉണ്ടായിരുന്നു.
മുതിർന്നവരിൽനിന്നും വാമൊഴിയായി കിട്ടിയ നാടൻപാട്ടുകൾ അവതരിപ്പിച്ചത് പുതുതലമുറയ്ക്ക് കൗതുകമുണർത്തി. അതോടൊപ്പം പഴയകാലത്ത് കുട്ടികൾ നടത്തിയിരുന്ന വിവിധതരം കലാ-കായിക മത്സരങ്ങളും അവതരിപ്പിക്കപ്പെട്ടു.
വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയത് കുടുംബാംഗങ്ങളെല്ലാം ചേർന്നായിരുന്നു. വിവിധ രാജ്യങ്ങളിൽ ആയിപ്പോയെങ്കിലും നാടിനെയും കുടുംബത്തെയും ഒരുമയുടെ സ്വരത്തിൽ ഓർത്തെടുക്കാനും ഒരുമിച്ചിരിക്കാനും യൂറോപ്പിലെ ചാരുപ്ലാവിൽ കുടുംബാംഗങ്ങൾക്ക് നല്ലൊരു അവസരമായിരുന്നു ഈ സംഗമം.
ജിബു ജോസ്, ജിജി ചാരുപ്ലാവിൽ, മനോജ്, ബിൻസി, അജിനി, മരിയറ്റ്, രഞ്ചു, ഫെബി തുടങ്ങിയവർ കുടുംബ സംഗമത്തിന് നേതൃത്വം നൽകി.
ബ്രിട്ടീഷ് സൈദ്ധാന്തിക ഭൗതിക ശാസ്ത്രഞ്ജന്‍ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു
ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് സൈദ്ധാന്തിക ഭൗതിക ശാസ്ത്രഞ്ജന്‍ പീറ്റര്‍ ഹിഗ്സ് (94) അന്തരിച്ചു. 1964ല്‍ പീറ്റര്‍ ഹിഗ്സ് ഉള്‍പ്പെടെ ആറു ശാസ്ത്രജ്ഞരാണ് പ്രപഞ്ചത്തില്‍ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്ന സിദ്ധാന്തത്തിന് രൂപം കൊടുത്ത ഹിഗ്സ് ബോസോണ്‍ എന്ന സങ്കല്പം മുന്നോട്ടുവച്ചത്.
ഹിഗ്സ് ബോസോണ്‍ സിദ്ധാന്തം മുന്നോട്ട് വച്ചതിന് 2013ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ഫ്രാങ്കോയ്സ് ഇംഗ്ലര്‍ട്ടുമായി ഹിഗ്സ് പങ്കിട്ടിരുന്നു. പരേതയായ ജോഡിയാണ് ഭാര്യ. മക്കൾ: ക്രിസ്, ജോണി.
ഇറ്റലിയിലെ ജലവൈദ്യുത നിലയത്തിൽ സ്ഫോടനം; നാലുപേർ മരിച്ചു
റോം: ഇറ്റലിയിലെ ജലവൈദ്യുത നിലയത്തിലുണ്ടായ സ്ഫോടനത്തിൽ നാലു പേർ മരിച്ചു. അഞ്ച് പേരെ കാണാതായി. സുവിയാന തടാകത്തിൽ സ്ഥിതി ചെയ്യുന്ന എനൽ ഗ്രീൻ പവർ നടത്തുന്ന ബാർഗി പ്ലാന്റിലാണ് സ്ഫോടനമുണ്ടായത്.
അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി മധ്യ ഇറ്റലിയിലെ ബൊലോഗ്ന പ്രിഫെക്ചറിൽ നിന്നുള്ള ഉദ്യോഗസ്ഥൻ എഎഫ്പിയോട് പറഞ്ഞു. സ്ഫോടനത്തെ തുടർന്ന് കാണാതായവർക്കായി അഗ്നിശമന സേന തിരച്ചിൽ നടത്തി.
അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സ്ഫോടനത്തെക്കുറിച്ചുള്ള ഭയാനകമായ വാർത്തകൾ ഭയത്തോടെയാണ് താൻ നോക്കിക്കാണുന്നതെന്ന് പ്രധാനമന്ത്രി ജോർജിയ മെലോണി സോഷ്യൽ മീഡിയയിൽ കുറിച്ചു.