ഫോക്സ് വാഗന്‍ തകര്‍ത്തത് ജര്‍മനിയുടെ ആകെ വിശ്വാസ്യത
Wednesday, September 23, 2015 8:15 AM IST
ബര്‍ലിന്‍: 'മെയ്ഡ് ഇന്‍ ജര്‍മനി' എന്ന ബ്രാന്‍ഡിന്റെ ആകെ വിശ്വാസ്യതയെ തന്നെയാണ് ഫോക്സ്വാഗന്റെ (ജനങ്ങളുടെ വാഹനം) മലിനീകരണ തട്ടിപ്പ് കളങ്കപ്പെടുത്തിയതെന്നു വിലയിരുത്തല്‍.

മലിനീകരണം അളക്കുന്നതില്‍ പിഴവു വരുത്തുന്നതിനുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ച് വിറ്റഴിച്ച അഞ്ചു ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കാന്‍ യുഎസ് അധികൃതര്‍ കമ്പനിയോടു നിര്‍ദേശിച്ചതോടെയാണു സംഭവം പുറംലോകം അറിയുന്നത്. ഇതിനു പിന്നാലെ ജര്‍മനിയും ദക്ഷിണ കൊറിയയും തട്ടിപ്പിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു.

ഇതോടെ വാര്‍ത്ത ലോകമെങ്ങും പരന്നു. കാര്‍ മുതല്‍ കത്തികളും സ്ക്രൂവും വിമാനങ്ങളും വരെ വിശ്വാസ്യതയുടെ അടയാളമായി ഉപയോഗിച്ചിരുന്ന മെയ്ഡ് ഇന്‍ ജര്‍മനി എന്ന വിശേഷണത്തെ ലോകം സംശയത്തോടെ നോക്കാന്‍ തുടങ്ങി. ജര്‍മന്‍ സൈന്യം ഉപയോഗിക്കുന്ന തോക്കുകള്‍ മുതല്‍ ജര്‍മന്‍ വിമാനങ്ങള്‍ വരെ പിഴവുകള്‍ ഉള്ളതാണെന്ന വെളിപ്പെടുത്തലുകളും ആളുകള്‍ ഇതിനോടു കൂട്ടിവായിച്ചു.

നഷ്ടം ഫോക്സ് വാഗന്റേതു മാത്രമല്ല, ജര്‍മന്‍ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായ കയറ്റുമതി വ്യവസായത്തിന്റേതു മുഴുവനാണ്.

ഇതിനിടെ, യുഎസില്‍ ആറ് അന്വേഷണങ്ങള്‍ കമ്പനിക്കെതിരേ ആരംഭിച്ചുകഴിഞ്ഞു. ഇതിലൊന്ന് ക്രിമിനല്‍ അന്വേഷണം തന്നെയാണ്. എമിഷന്‍ ടെസ്റ് മറികടക്കാനുള്ള ഉപകരണം ഘടിപ്പിച്ചിരുന്നതായി കമ്പനി സമ്മതിക്കുകയും ചെയ്തതോടെ അന്വേഷണത്തിനു ശക്തി വര്‍ധിച്ചിരിക്കുകയാണ്.

യുഎസില്‍നിന്നു തിരിച്ചു വിളിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത് അഞ്ചു ലക്ഷം കാറുകല്‍ മാത്രമാണെങ്കില്‍, ലോകത്താകമാനം ഈ ഗണത്തില്‍പ്പെടുന്ന കാറുകള്‍ ഒരു കോടിയിലേറെ വരുമെന്നാണ് കണക്ക്. ചീറ്റിംഗ് സോഫ്റ്റ് വെയര്‍ ഇത്രയും കാറുകളില്‍ ഘടിപ്പിച്ചിട്ടുണ്ടത്രേ.

സംഭവം ലളിതമായി കാണാന്‍ കഴിയില്ലെന്നും ഗൌരവമായെടുത്ത് അന്വേഷണം തുടങ്ങുമെന്നും ഫ്രാന്‍സും പ്രഖ്യാപിച്ചുകഴിഞ്ഞു. കമ്പനിയുടെ ഭാഗത്തുനിന്നു സമ്പൂര്‍ണ സുതാര്യതയാണ് ഇക്കാര്യത്തില്‍ ആഗ്രഹിക്കുന്നതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ പ്രതികരണം. ജര്‍മന്‍ ഗതാഗത മന്ത്രി അലക്സാണ്ടര്‍ ഡോബ്രിന്റ് കമ്പനി മേധാവികളുമായി ചര്‍ച്ചകള്‍ നടത്തിവരുന്നു. ആരോപണത്തെപ്പറ്റി ആംഗല മെര്‍ക്കല്‍ റിപ്പോര്‍ട്ട് തേടിയെന്നു മാത്രമല്ല ഇടപാടുകള്‍ സുതാര്യമായി വേണമെന്നും നിര്‍ദ്ദേശിച്ചു. ഇതിലൂടെ കമ്പനിയുടെ പ്രതിച്ഛായ വീണ്ടെടുക്കണമെന്ന് മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സംഭവത്തെത്തുടര്‍ന്ന് ഫോക്സ് വാഗന്‍ സിഇഒ മാര്‍ട്ടിന്‍ വിന്റര്‍കോണിനു മേല്‍ സമ്മര്‍ദം ശക്തമാണ്. എന്നാല്‍, രാജിവയ്ക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞു. കോടിക്കണക്കിന് ആളുകളുടെ വിശ്വാസം കാക്കാന്‍ കഴിയാതിരുന്നതിന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ മാപ്പപേക്ഷയും നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ഇറ്റലിയും ഫ്രാന്‍സും അവരവരുടെ രാജ്യത്ത് ഇറങ്ങിയിട്ടുള്ള ഫോക്സ്വാഗന്‍ കാറുകള്‍ വീണ്ടും പരിശോധന വിധേയമാക്കാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.

എന്നാല്‍, കമ്പനി വിറ്റ 11 മില്യന്‍ ഡീസല്‍ കാറുകളിലും കൃത്രിമം നടന്നതായിട്ടാണ് അവസാന റിപ്പോര്‍ട്ടുകള്‍. ഔഡി, സ്കോഡ, ഫോക്സ് വാഗണ്‍, സിയാറ്റ്, പോര്‍ഷെ, ബെന്റ്ലി, ബ്യുഗാറ്റി, ലംബോര്‍ഗിനി, സ്കാനിയ, മാന്‍ തുടങ്ങിയ കമ്പനികള്‍ ഫോക്സ്വാഗണ്‍ ഗ്രൂപ്പില്‍പ്പെടുന്നവയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ വാഹനകമ്പനിയാണ് ഫോക്സ്വാഗന്‍. 153 രാജ്യങ്ങളില്‍ കമ്പനിയുടെ വാഹനങ്ങള്‍ നിരത്തിലുണ്ട്.

ജര്‍മനിയിലെ വോള്‍ഫ്സ്ബുര്‍ഗിലാണ് കമ്പനിയുടെ ആസ്ഥാനം. 1930 കളില്‍ ആരംഭിച്ച ഫോക്സ്വാഗന്‍ കമ്പനിക്ക് ഇപ്പോള്‍ ആഗോള തലത്തില്‍ അഞ്ചുലക്ഷം ജീവനക്കാരുണ്ട്. നാളിതുവരെയുള്ള കമ്പനിയുടെ പ്രവര്‍ത്തനംകൊണ്ട് ജര്‍മനിയുടെ അഭിമാനമായി മാറിയ ഫോക്സ്വാഗന്‍ കമ്പനി കൃത്രിമം കാണിച്ചതിന്റെ പേരില്‍ സല്‍പേരില്‍ കളങ്കവും ചാര്‍ത്തി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍