ഗ്രീസിനോടുള്ള കടുത്ത നിലപാടിനെ മെര്‍ക്കല്‍ ന്യായീകരിക്കുന്നു
Monday, August 17, 2015 8:13 AM IST
ബര്‍ലിന്‍: മൂന്നാമത്തെ രക്ഷാ പാക്കേജുമായി ബന്ധപ്പെട്ട ഉപാധികളുടെ കാര്യത്തില്‍ ഗ്രീസിനോടു കടുംപിടിത്തം കാണിച്ചതിനെ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ന്യായീകരിക്കുന്നു. തന്റെ സര്‍ക്കാര്‍ സ്വീകരിച്ച കര്‍ക്കശ നിലപാടാണ് നിര്‍ണായകമായ പരിഷ്കാരങ്ങള്‍ നടപ്പാക്കാമെന്ന് ഉറപ്പു നല്‍കുന്നതിന് ഗ്രീസിനെ പ്രേരിപ്പിച്ചതെന്ന് അവര്‍ അവകാശപ്പെടുന്നു.

ഗ്രീസിനെ വീണ്ടും സ്വന്തം കാലില്‍ നില്‍ക്കാന്‍ യൂറോസോണ്‍ ധനമന്ത്രിമാരും ഗ്രീക്ക് പാര്‍ലമെന്റും അംഗീകരിച്ച ധാരണകള്‍ സഹായിക്കുമെന്നും മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു. എല്ലാവരും പരസ്പരം സൌമനസ്യം കാട്ടുകയും മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ കാര്യങ്ങള്‍ പഴയതിനെക്കാള്‍ വഷളാകുകയും ചെയ്യുന്ന ഒരു സാഹചര്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

ജര്‍മന്‍ സര്‍ക്കാരും ജര്‍മന്‍ ധനമന്ത്രി വോള്‍ഫ്ഗാങ് ഷോബ്ളെയും ഉള്‍പ്പെടെ യൂറോസോണിന്റെ ശക്തമായ സമ്മര്‍ദ്ദമാണ് സമീപനം മാറ്റാന്‍ ഗ്രീസിലെ ഇടതുപക്ഷത്തെ പ്രേരിപ്പിച്ചത്. പരിഷ്കാരങ്ങള്‍ നടപ്പാകാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് ഗ്രീസ് ഇപ്പോള്‍ തിരിച്ചറിയുന്നു- മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍