പാത്രിയര്‍ക്കീസ് ബാവാ സ്വിറ്റ്സര്‍ലന്‍ഡില്‍ ശ്ളൈഹിക സന്ദര്‍ശനം നടത്തി
Wednesday, December 10, 2014 6:20 AM IST
സൂറിച്ച്: അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ വാണരുളുന്ന മോറാന്‍ മോര്‍ ഇഗ് നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസുകൊണ്ട് സ്വിറ്റ്സര്‍ലന്‍ഡില്‍ ശ്ളൈഹിക സന്ദര്‍ശനം നടത്തി.

പാത്രിയര്‍ക്കീസ് സ്ഥാനാരോഹണശേഷം ഇതാദ്യമായാണ് സ്വിറ്റ്സര്‍ലന്‍ഡിലെത്തിയത്. ലോകമെമ്പാടുമുള്ള സുറിയാനി മക്കളുടെ ഇടയനായ ബാവാ തിരുമേനിക്ക് സ്വിറ്റ്സര്‍ലന്‍ഡിലെ തന്റെ സഭാമക്കളെ തൃക്കണ്‍പാര്‍ത്ത് അനുഗ്രഹവര്‍ഷം ചൊരിയുകയുണ്ടായി.

സൂറിച്ച് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ബാവാ തിരുമേനിയെ സ്വിറ്റ്സര്‍ലന്‍ഡ് - ഓസ്ട്രിയന്‍ ഭദ്രാസനാനാധിപന്‍ മോര്‍ ദിവന്നാസിയോസ് ഈസാ ഗുര്‍ബൂസ് മെത്രാപോലീത്തായും യൂറോപ്പിലെ മറ്റു ഭദ്രാസനങ്ങളില്‍നിന്നെത്തിയ മെത്രാപോലീത്താമാരും ചേര്‍ന്ന് സ്വീകരിച്ചു.

ആര്‍ത്തിലെ മോര്‍ ഔഗേന്‍ ദയറായില്‍ എത്തിയ ബാവായ്ക്ക് ഇന്ത്യയില്‍നിന്നെത്തിയ ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപോലീത്താ അംശവടിയും ശ്ളീബായും നല്‍കി സ്വീകരിച്ചു. ദയറായിലെ ലഹദോ റമ്പാച്ചനും ഗ്രബ്രിയേല്‍ റമ്പാച്ചനും മറ്റു റമ്പാച്ചന്മാരും വൈദികരും സ്വീകരണ ചടങ്ങിനു നേതൃത്വം നല്‍കി. ഷെവലിയാര്‍ കക്കാട്ട് വര്‍ഗീസ് തോമസിന്റെ നേതൃത്വത്തില്‍ ധാരാളം മലയാളികള്‍ ഭരണ സമൃദ്ധനായ നല്ലിടയനെ സ്വാഗതഗാനം പാടി സ്വീകരിച്ചു.

വിശ്വാസികളായ മലയാളികളെ ഇവിടെയും കാണുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം അറിയിക്കുന്നതായി വിശ്വാസികളെ അഭിസംബോധന ചെയ്ത് ബാവാ പറഞ്ഞു.

നവംബര്‍ 30ന് (ഞായര്‍) ഫ്ളൂസിലെ ദേവാലയത്തില്‍ ബാവാ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചശേഷം നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്കവേ, സിറിയയിലേയും ഇറാക്കിലേയും സഭാ മക്കളുടെ വേദനകള്‍ എടുത്തുപറഞ്ഞു. നിരവധി വിശ്വാസികള്‍ കുര്‍ബാനയിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു.

സ്വിറ്റ്സര്‍ലന്‍ഡിലെ ആഭ്യന്തര മന്ത്രി അലൈന്‍ ബെര്‍സെറ്റുമായി പാര്‍ലമെന്റില്‍ ബാവാ കൂടിക്കാഴ്ച നടത്തുകയും സിറിയന്‍ അഭയാര്‍ഥികളെ സംരക്ഷിക്കുന്നതിന് നന്ദി പറയുകയും തുടര്‍ന്നും സഹകരണം അഭ്യര്‍ഥിക്കുകയും ചെയ്തു.

മറ്റു സഹോദര സഭകളുടെ പ്രതിനിധികളുമായും ബാവാ കൂടിക്കാഴ്ച നടത്തി. ക്രിസ്തീയ സഭകളുടെ ഐക്യവും ഒത്തൊരുമയും അത്യന്താപേക്ഷിതമായിരിക്കുകയാണെന്നും എല്ലാവരും ഒത്തുചേര്‍ന്ന് ക്രിസ്തീയ സഭ ശക്തമാക്കണമെന്നും അതിനായി വത്തിക്കാനില്‍ നിന്നും ശബ്ദമുയരണമെന്നും ബാവാ ആഹ്വാനം ചെയ്തു.

ബുധനാഴ്ച വൈകുന്നേരം ഡോ. മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപോലീത്തായുടെയും ഗബ്രിയേല്‍ റമ്പാച്ചന്റെയും നേതൃത്വത്തില്‍ ഷെവലിയാര്‍ തോമസ് കക്കാട്ടിനൊപ്പം ആര്‍ത്തില്‍ എത്തിച്ചേര്‍ന്ന് വിശ്വാസികളുമായി പാത്രിയര്‍ക്കീസ് ബാവാ പ്രത്യേകം കൂടിക്കാഴ്ച നടത്തുകയും അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു.

പാത്രിയര്‍ക്കീവ് ബാവയോടും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുമുള്ള കൂറും വിശ്വാസവും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടും ബാവായ്ക്ക് സ്തുതി ഗീതങ്ങള്‍ മലയാളത്തില്‍ ആലപിച്ചുകൊണ്ടും സുറിയാനി വിശ്വാസികള്‍ ബാവായ്ക്ക് മംഗളങ്ങള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: സജി പടിക്കക്കുടി