'നാദക് ബ്ളൂസ്റാര്‍ സോക്കര്‍ ഫെസ്റ് 2014' ഒക്ടോബര്‍ 23 ന്
Wednesday, October 22, 2014 7:31 AM IST
ജിദ്ദ: കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ജിദ്ദയിലെ പ്രവാസി ഫുട്ബാള്‍ ലോകത്തെ വിശിഷ്യ സിഫ് ഫുട്ബോളിലെ നിറസാന്നിധ്യമായ ബ്ളൂ സ്റാര്‍ സ്പോര്‍ട്സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ സിഫില്‍ അംഗങ്ങളായിട്ടുള്ള തെരഞ്ഞെടുത്ത പത്തു ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന ഇലവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 23 ന് (വ്യാഴം) രാത്രി 10.30ന് ജിദ്ദ സിത്തീന്‍ സ്ട്രീറ്റിലെ പഴയ ബദര്‍ ബേക്കറിക്ക് പിന്‍വശമുള്ള ബലദിയ പാര്‍ക്കിനു സമീപമുള്ള സ്റേഡിയത്തില്‍ സൌദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്റ് ഹിഫ്സു റഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ബ്ളൂ സ്റാര്‍ ക്ളബ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ ഇന്ത്യന്‍ താരം ടൈറ്റാനിയം നജ്മുദ്ദീന്‍ മുഖ്യാതിഥി ആയിരിക്കും.

ഉദ്ഘാടന മത്സരത്തില്‍ നിലവിലെ സിഫ്് എ ഡിവിഷന്‍ റണ്ണറപ്പുകളായ നാദക് ബ്ളൂ സ്റാര്‍ എ ബി ഡിവിഷന്‍ ജേതാക്കളായ യംഗ് ചലഞ്ചേഴ്സുമായി ഏറ്റുമുട്ടും. അന്നേദിവസം നടക്കുന്ന രണ്ടാം മത്സരത്തില്‍ യുണൈറ്റഡ് സ്പോര്‍ട്സ് ക്ളബ് യാസ് ക്ളബു മായി മാറ്റുരക്കും. തുടര്‍ന്നുള്ള എല്ലാ വ്യാഴാഴ്ച്ചകളിലും രാത്രി 10.30 മുതല്‍ മൂന്നു മത്സരങ്ങള്‍ വീതം അരങ്ങേറുന്ന ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ 11 നും ഫൈനല്‍ ഡിസംബര്‍ 18 നുമായിരിക്കും.

സൌദിയിലെ പാല്‍ അനുബന്ധ ഉത്പന്നങ്ങളുടെ പ്രമുഖ നിര്‍മാതാക്കളായ നാദക് ആണ് ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകര്‍. ഈസ്റേണ്‍ കറി പൌഡര്‍, അല്‍ റയാന്‍ ഇന്റര്‍നാഷണല്‍ പോളിക്ളിനിക്, 1 2 3 കാര്‍ഗോ, അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്, എബിസി കാര്‍ഗോ, അല്‍ നൂര്‍ പോളിക്ളിനിക്, ബദര്‍ തമാം പോളിക്ളിനിക്, എലൈറ്റ് റസ്ററന്റ്, സഫ ജുവലറി തുടങ്ങിയ സ്ഥാപനങ്ങള്‍ ടൂര്‍ണമെന്റുമായി സഹകരിക്കുന്നു.

ജിദ്ദയിലെ നൂറുകണക്കിനു വരുന്ന മലയാളി ഫുട്ബാള്‍ താരങ്ങള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ സിഫ് ടൂര്‍ണമെന്റു കഴിഞ്ഞാല്‍ മറ്റൊരു വേദിയുടെ അപര്യാപ്തത പരിഹരിക്കാന്‍ ഒരു പരിധിവരെ ബ്ളൂ സ്റാര്‍ ടൂര്‍ണമെന്റുകള്‍ വഴിയൊരുക്കുന്നുവെന്നും ജിദ്ദക്കകത്തും പുറത്തും നിന്നുള്ള പ്രമുഖ താരങ്ങള്‍ വിവിധ ടീമുകള്‍ക്കുവേണ്ടി ബൂട്ടണിയുമെന്നും സംഘാടകര്‍ അറിയിച്ചു,

ബ്ളൂ സ്റാര്‍ ക്ളബ് ഭാരവാഹികളായ അബ്ദുള്‍ കരീം, ഷരീഫ് പൂങ്ങോട്, ഷഫീക് പട്ടാമ്പി, ഫിറോസ് നീലാംബ്ര, മുസ്തഫ ഇരുമ്പുഴി, അജീഷ് കരുവാരകുണ്ട് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍