അന്താരാഷ്ട്ര കാര്‍ഷിക ഭക്ഷ്യമേളക്ക് റിയാദില്‍ തുടക്കമായി
Tuesday, September 9, 2014 4:19 AM IST
റിയാദ്: മുപ്പത്തിമൂന്നാമത് അന്താരാഷ്ട്ര കാര്‍ഷിക ഭക്ഷ്യമേള (സൌദി അഗ്രികള്‍ച്ചര്‍ 2014) ക്ക് റിയാദില്‍ ഞായറാഴ്ച തുടക്കമായി. നാല് ദിവസം നീണ്ടു നില്‍ക്കുന്ന മേള ബുധനാഴ്ച സമാപിക്കും. റിയാദിലെ ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ സൌദി കൃഷി വകുപ്പ് മന്ത്രി ഫഹദ് ബല്‍ഗുനൈം പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. വലീദ് ഇബ്നു അബ്ദുല്‍ കരീം അല്‍ അല്‍ ഖറൈജി (ഡയറക്ടര്‍ ജനറല്‍, ഗ്രൈന്‍ സിലോസ് ആന്റ് ഫ്ളോര്‍ മില്‍സ് ഓര്‍ഗനൈസേഷന്‍), അബ്ദുറഹ്മാന്‍ ഇബ്നു അബ്ദുള്ള അല്‍ സാമില്‍ (പ്രസിഡണ്ട്, കൌണ്‍സില്‍ ഓഫ് സൌദി ചേംബേര്‍സ്) തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

നാല്‍പ്പത് രാജ്യങ്ങളില്‍ നിന്നായി 350 ലധികം സ്ഥാപനങ്ങള്‍ ഈ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ഇത്തവണ 50 കമ്പനികള്‍ പ്രദര്‍ശനത്തിനെത്തി. ഇതില്‍ അധികവും ഭക്ഷ്യമേഖലയില്‍ നിന്നുള്ളവരാണ്. ഇന്ത്യന്‍ പവലിയന്‍ സൌദിയിലെ ഇന്ത്യന്‍ അംബസാഡര്‍ ഹാമിദലി റാവു ഉദ്ഘാടനം ചെയ്തു. ഡി.സി.എം ഹേമന്ത് കോട്ടല്‍വാര്‍, കൊമേഴ്സ് സെക്രട്ടറി പി.കെ അഗര്‍വാള്‍, ഡോ. തരുണ്‍ ബജാജ് (ജന. മാനേജര്‍ അപെഡ) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കാര്‍ഷിക, ഭക്ഷ്യമേഖലയില്‍ നിന്നും പോള്‍ട്രി, ഡയറി ഫാമുകളില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കമ്പനികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ നാലാമത് അന്താരാഷ്ട്ര കാര്‍ഷിക കമ്പോളമാണ് സൌദി അറേബ്യ. ബസുമതി അടക്കമുള്ള അരികള്‍, സുഗന്ധവ്യജ്ഞനങ്ങള്‍, തേയില, മാംസ്യം തുടങ്ങി അനേകം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ സൌദി അറേബ്യയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. സൌദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വാണിജ്യബന്ധം ഓരോ വര്‍ഷവും പതിന്‍മടങ്ങ് വര്‍ദ്ധിക്കുകയാണെന്ന് ഇന്ത്യന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്ത ശേഷം അംബാസഡര്‍ ഹാമിദലി റാവു പറഞ്ഞു.

വൈകുന്നേരം നാലുമുതല്‍ രാത്രി 9.30 വരെയാണ് മേളയുടെ സമയം. 16 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മേളയില്‍ പ്രവേശനമില്ല. ഇന്ത്യയെക്കൂടാതെ ജി.സി.സി അടക്കമുള്ള മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഏഷ്യന്‍, യൂറോപ്പ്യന്‍, ആഫ്രിക്കന്‍ വന്‍കരകളില്‍ നിന്നും വിവിധ കമ്പനികളുടെ പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍