സൗദിയിൽ വാഹനം ഒട്ടകത്തിലിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടയം സ്വദേശി മരിച്ചു
Sunday, May 21, 2017 2:36 AM IST
റിയാദ്: വാഹനം ഒട്ടകത്തിലിടിച്ചതിനെ തുടർന്നുള്ള അപകടത്തിൽ കോട്ടയം സ്വദേശി മരിച്ചു. ലിറ്റിൽ സീസർ എന്ന പ്രമുഖ കന്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കോട്ടയം അടിച്ചിറ, പാറയിൽ ഇബ്രാഹികുട്ടിയുടെ മകൻ സലിം ഇബ്രാഹിം(41) ആണു മരിച്ചത്. വ്യാഴാഴ്ച രാത്രി ഒന്പതു മണിയോടെ റിയാദിൽ നിന്നു 350 കിമീ അകലെ അഫ്ലാജിനു സമീപമാണ് സംഭവം. റിയാദിൽ നിന്നു ഡയന ലോറിയിൽ സാധനങ്ങളുമായി അബഹയിലേക്കു പോയ സലിം വെള്ളിയാഴ്ച ഉച്ചയോടെ അവിടെ നിന്നു മടങ്ങിയിരുന്നു.

റിയാദിലേക്കു വരുന്നതിനിടെ അഫ്ലാജ് കഴിഞ്ഞു കുറച്ചു ദൂരം എത്തിയപ്പോൾ രാത്രി ഒന്പതിനു അപ്രതീക്ഷിതമായി വഴിമുറിച്ചു കടന്ന കറുത്ത രണ്ട് ഒട്ടകങ്ങളെ ലോറി ഇടിക്കുകയായിരുന്നു. വാഹനത്തിന്‍റെ മുൻവശം പൂർണമായി തകർന്ന അപകടത്തിൽ സംഭവസ്ഥലത്തുവച്ചു തന്നെ സലീം മരിച്ചിരുന്നു. പിന്നാലെ മറ്റൊരു വാഹനത്തിൽ വന്നിരുന്ന ഇതേ കന്പനിയിലെ ഈജിപ്ഷ്യൻ പൗരനാണ് അപകടം ആദ്യം കാണുന്നത്. റെഡ് ക്രസന്‍റ് വിഭാഗം അഫ്ലാജ് സർക്കാർ ആശുപത്രിയിൽ എത്തിച്ച സലീമിന്‍റെ മൃതദേഹം ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകനായ സലീം ജീവകാരുണ്യ, സേവനപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.

ഖദീജയാണ് ഭാര്യ. മക്കൾ: മുഹമ്മദ് സബാഹ് (പ്ലസ് വണ്‍), മുഹമ്മദ് സഹദ്(പത്താം ക്ലാസ്). മാതാവ്, ഖദീജ.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ