കേരളത്തിലെ അധ്യാപക-വിദ്യാർഥി ബന്ധവും അച്ചടക്ക സാഹചര്യങ്ങളും ഭീഷണിയിലാക്കിയതിൽ കേരളത്തിലെ ബാലാവകാശ കമ്മീഷന്റെ വിചിത്രമായ ഉത്തരവുകൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്നതു പറയാതിരിക്കാനാവില്ല.
ലഹരിയുടെ അതിപ്രസരം സ്കൂളുകളിലേക്കു പോലും വ്യാപിക്കുന്ന സാഹചര്യം നിലനിൽക്കെ 2023 ജനുവരിയിൽ ബാലാവകാശ കമ്മീഷൻ ഇറക്കിയ ഉത്തരവാണ്, വിദ്യാർഥികളുടെ ബാഗുകൾ പരിശോധിക്കരുതെന്ന്. കുട്ടികളെ ആരെങ്കിലും മയക്കുമരുന്നിന്റെ കാരിയർമാർ ആക്കുന്നുണ്ടോയെന്ന് പിന്നെങ്ങനെ അധ്യാപകർ തിരിച്ചറിയും? ബാഗ് പരിശോധിക്കുന്നതും ദേഹപരിശോധന നടത്തുന്നതും കുട്ടികളുടെ അന്തസിനു ക്ഷതം സൃഷ്ടിക്കുമത്രേ. അതിനേക്കാൾ വിചിത്രം മറ്റൊരു പ്രസ്താവനയാണ്.
കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം മൂലം ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി രണ്ടായി പിളരുകയോ ചെയ്യില്ലത്രേ. മൊബൈൽ ഫോൺ ഉപയോഗം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കർശനമായി വിലക്കിക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 2019 ഒക്ടോബർ 10ലെ ഉത്തരവ് നിലവിലുള്ളപ്പോഴാണ് ഈ കണ്ടെത്തൽ.

സ്വന്തം ക്ലാസ് മുറി കുട്ടികൾ വൃത്തിയാക്കുന്നതും യൂണിഫോമിന്റെ ഭാഗമായി രണ്ടായി മുടി പിന്നിയിടാൻ നിർദേശിക്കുന്നതുമൊക്കെ ബാലപീഡനത്തിന്റെ ഗണത്തിലാണ് ഈ കമ്മീഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ ഉത്തരക്കടലാസിൽ ചുവന്ന മഷികൊണ്ട് തിരുത്താൻ പാടില്ല. അധ്യാപകരെ സാർ എന്നോ മാഷ് എന്നോ വിളിക്കരുത്. ടീച്ചർ എന്നു വിളിക്കണം... കുട്ടികളെ സ്നേഹത്തോടെ പോലും ശാസിച്ചാൽ ഉടൻ ബാലാവകാശ കമ്മീഷൻ ചാടിവീണ് അധ്യാപകരെ ശരിയാക്കുമെന്നതാണ് സ്ഥിതി. ഇതുവഴി കുട്ടികൾ നന്നാവുകയാണോ മോശമാവുകയാണോ ചെയ്യുന്നതെന്ന് കമ്മീഷൻ ചിന്തിച്ചിട്ടുണ്ടോ? അധ്യാപകർക്ക് കൂച്ചുവിലങ്ങിട്ട് വിചിത്രമായ ഉത്തരവുകളിറക്കി വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കുന്ന ബാലാവകാശ കമ്മീഷൻ മാറി ചിന്തിച്ചില്ലെങ്കിൽ ഈ മേഖല കൂടുതൽ പ്രശ്നത്തിലേക്കു പോവുകയേയുള്ളൂ.
വിദ്യാലയങ്ങളിൽ പഠനത്തോടൊപ്പം സ്വഭാവ രൂപവത്കരണവും നടക്കുന്നില്ലെങ്കിൽ, അവിടെനിന്ന് പുറത്തിറങ്ങുന്നത് അച്ചടക്കബോധമില്ലാത്ത ഒരു തലമുറയായിരിക്കും. അതിന്റെ കൃത്യമായ സൂചനകളാണ് ദീപിക പ്രസിദ്ധീകരിച്ച "നിർദാക്ഷിണ്യം ഗുരുദക്ഷിണ' എന്ന പരന്പരയിലൂടെ കേരളം കണ്ടത്.
-ജോഷി വടക്കൻ മുൻ സംസ്ഥാന പ്രസിഡന്റ്, ടീച്ചേഴ്സ് ഗിൽഡ്വാൾ ഉറയിലിടുക
അധ്യാപകസമൂഹം നേരിടുന്ന അരക്ഷിതാവസ്ഥ പൊതുസമൂഹത്തിൽ അവതരിപ്പിച്ച ‘നിർദാക്ഷിണ്യം ഗുരുദക്ഷിണ’ എന്ന ലേഖനപരമ്പര കാലികപ്രസക്തം. അധ്യാപകരെ നിശബ്ദരും നിസഹായരുമാക്കുന്ന നിയമവ്യവസ്ഥകളിൽ കാതലായ മാറ്റം വരുത്തുന്നില്ലെങ്കിൽ കലാലയങ്ങളിൽനിന്ന് ഇനിയും കൊലവിളികളും നിലവിളികളും ഉയരും. പള്ളിക്കൂടങ്ങളിൽനിന്നു വടിയോടൊപ്പം അച്ചടക്കവും പടിയിറങ്ങി എന്ന അടക്കംപറച്ചിലുകൾ വ്യാപകമായി കഴിഞ്ഞിരിക്കുന്നു. അധ്യാപകരെ കൂച്ചുവിലങ്ങിട്ട് വിദ്യാർഥികളെ കയറൂരി വിട്ട് ഇവിടെ ഒരു നവലോകം സൃഷ്ടിക്കാം എന്നു വ്യാമോഹിക്കുന്നവർ ഇനിയെങ്കിലും കണ്ണു തുറക്കുക. അധ്യാപകർക്കെതിരേ വാളെടുക്കുന്നവർ വാൾ ഉറയിലിടുക.
-ഫാ. ജോൺസൺ പാലപ്പള്ളി സിഎംഐ,
പ്രിൻസിപ്പൽ, സാൻജോ സിഎംഐ പബ്ലിക് സ്കൂൾ, കൊടുവേലി, തൊടുപുഴ.മക്കളെപ്പോലെ കാണുമ്പോൾ
ഗുരുക്കന്മാരെ മാതാപിതാക്കളെപ്പോലെ സ്നേഹത്തോടെ കാണാനാവാത്തതും പലപ്പോഴും അന്യരായി കാണുന്നതുമായ സാഹചര്യമാണ് അധ്യാപക-വിദ്യാർഥി പ്രശ്നങ്ങളുടെ അടിസ്ഥാനം. ചില കർശന സമീപനങ്ങളും ശകാരങ്ങളും കുട്ടിയെ അച്ചടക്കത്തോടെ വഴി നടത്താനുള്ള പരിശീലനത്തിന്റെ ഭാഗമായി കാണേണ്ടതുണ്ട്. അതേസമയം, താനെന്തിനാണ് ശാസിക്കപ്പെടുന്നത് എന്നറിയാനുള്ള അവകാശം കുട്ടിക്കുമുണ്ട്. അതാണവരെ തിരുത്തലിന്റെ തിരിച്ചറിവിലേക്കെത്തിക്കുന്നത്. അധ്യാപകരുടെ ഉള്ളം പിടഞ്ഞുള്ള ആ ബോധ്യപ്പെടുത്തലിന്റെ കുറവും പലപ്പോഴും സങ്കീർണതകൾ കൂട്ടാറുണ്ട്.
-ടോം മാത്യു, പ്രസിഡന്റ്, കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്നൂറു ശതമാനം ശരി
"നിർദാക്ഷിണ്യം ഗുരുദക്ഷിണ' എന്ന പരമ്പരയിൽ പറഞ്ഞ കാര്യങ്ങളോടു നൂറു ശതമാനവും യോജിക്കാവുന്ന കാര്യങ്ങളാണ് ചുറ്റും നടക്കുന്നത്. മുതിർന്നവരോട് പ്രത്യേകിച്ച് അധ്യാപകരോടുള്ള കുട്ടികളുടെ മനോഭാവം, ചിന്താഗതി, പെരുമാറ്റം, ബഹുമാനം ഇതിലെല്ലാം വന്ന മാറ്റമാണ് ഒരു പ്രധാന പ്രശ്നം. ഏതൊരു അധ്യാപകനും താൻ പഠിപ്പിക്കുന്ന വിദ്യാർഥി ഭാവിയിൽ നല്ല മക്കളായി നല്ല നിലയിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടു ഹൈക്കോടതി പറഞ്ഞതുപോലെ ചൂരൽ കൈയിൽ കരുതുന്നത് ശിക്ഷയായി കരുതേണ്ട ആവശ്യമില്ല. അതു കുട്ടികളുടെ വളർച്ചയുടെ ഒരു കരുതലായി സമൂഹം ഉൾക്കൊള്ളുകയാണു വേണ്ടത്.
-എം.പി. ടെൻസി, അധ്യാപിക സെന്റ് മേരീസ് ഹൈസ്കൂൾ, ആലുവഭയമില്ലാതെ പഠിപ്പിക്കട്ടെ
നവതലമുറയിൽ അധ്യയനം കനത്ത വെല്ലുവിളികളിലൂടെ കടന്നുപോകുന്നു. സാമ-ദാന-ഭേദ-ദണ്ഡങ്ങളിലൂടെ തലമുറകളെ വാർത്തെടുത്ത നല്ലൊരു പൈതൃകം സ്വന്തമായിട്ടുള്ള നാം ഇതിനെ ഉപേക്ഷിച്ചു പുതുമയെ പുണർന്നപ്പോൾ ശോഷണം സംഭവിച്ചത് മൂല്യങ്ങൾക്കാണ്. മൂല്യാവബോധം പകർന്നുനൽകുന്ന വിദ്യാഭ്യാസ പ്രക്രിയയിലൂടെ മാത്രമേ ആത്മഹത്യയും ലഹരിയും മറ്റും ഇല്ലാതാക്കാൻ സാധിക്കൂ. ഇത് അടിവരയിട്ട് ഉറപ്പിക്കുന്ന ലേഖന പരമ്പരയായിരുന്നു ദീപിക പ്രസിദ്ധീകരിച്ചത്.
-ഡോ.ടി.എൽ. ഫിലോമിന സെന്റ് മേരീസ് യുപി സ്കൂൾ, മഞ്ഞപ്ര, അങ്കമാലിഇടപെടല് അനിവാര്യം
ലഹരിവ്യാപനം സ്കൂളുകളെയും ഉലച്ചിട്ടുണ്ട്. അധ്യാപകര്‍ക്കു ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികളോട് ഇടപെടുന്നതിനും പെരുമാറുന്നതിനും പരിമിതികളും നിയമതടസങ്ങളുമുണ്ട്. ഇതുപയോഗപ്പെടുത്തിയാണ് മറ്റുള്ളവർ വിദ്യാർഥികളെ കരുവാക്കുന്നത്. ഇത്തരം കാര്യങ്ങൾ ഒഴിവാക്കാൻ സർക്കാർ ഇടപെടണം. നവമാധ്യമലോകത്തെ വിദ്യാര്‍ഥികളെ നിയന്ത്രിക്കാനുള്ള ബോധവത്കരണ ക്ലാസുകളോ പരിശീലനങ്ങളോ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കിട്ടുന്നില്ല. ഇത്തരത്തില്‍ ബോധവത്കരണവും പരിശീലനങ്ങളും ഉള്‍പ്പെടുത്തി ഒരു വര്‍ഷം നീളുന്ന പ്രത്യേക കാമ്പയിന് കെപിഎസ്ടിഎ തുടക്കമിട്ടിട്ടുണ്ട്.
-കെ. അബ്ദുല്‍ മജീദ്, സംസ്ഥാന പ്രസിഡന്റ്,കെപിഎസ്ടിഎഅധ്യാപകർ കുറ്റവാളികളോ?
അധ്യാപകർ കൊടുക്കുന്ന ചെറിയ ശിക്ഷണം പോലും പർവതീകരിച്ച് അധ്യാപകരെ കുറ്റവാളികളായി ചിത്രീകരിക്കുന്നത് ആപത്കരമായ പ്രവണതയാണ്. ആ ശിക്ഷണം നാളെയുടെ നന്മയ്ക്കാണെന്നു മനസിലാക്കി പിന്തുണയ്ക്കുന്ന നിയമസംവിധാനങ്ങൾ രൂപപ്പെടേണ്ടതുണ്ട്. ലഹരിക്കെതിരേയും അതോടൊപ്പം അധ്യാപകസമൂഹത്തെ പിന്തുണച്ചും ദീപിക എഴുതിയ "നിർദാക്ഷിണ്യം ഗുരുദക്ഷിണ' ഇന്നത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്.
-എം.കെ. ബിജു, പ്രസിഡന്റ്, കെഎസ്ടിഎഫ്ഈ പിന്തുണ വിലപ്പെട്ടത്
വര്‍ത്തമാനകാലത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ് ദീപികയുടെ പരമ്പരയില്‍ കാണാന്‍ കഴിഞ്ഞത്. ചെറിയ കാര്യങ്ങൾക്കു പോലും അധ്യാപകരെ ആക്രമിക്കുന്ന പ്രവണതയായിരുന്നു മാധ്യമങ്ങൾക്കുണ്ടായിരുന്നത്. സമൂഹത്തിൽ പുതിയൊരു ചിന്ത ഉയർത്താൻ ഈ പരമ്പരയ്ക്കു തീര്‍ച്ചയായും സാധിച്ചു. വീടിനും നാടിനും നന്മയാകുന്ന മക്കള്‍ വളരണമെങ്കില്‍ ഇനിയും അധ്യാപകരെ ഇതുപോലെ മാധ്യമങ്ങള്‍ പിന്തുണയ്ക്കണം. അധ്യാപകർക്ക് ഇതുവലിയ ആത്മവിശ്വാസം നൽകും.
-ജോബറ്റ് തോമസ്, ഹെഡ്മാസ്റ്റര്, ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍, ചെമ്മലമറ്റംഗുരുവിനെ ആദരിച്ചാൽ
‘നിര്‍ദാക്ഷിണ്യം ഗുരുദക്ഷിണ’ എന്ന പരമ്പര സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുന്നതാണ്. ഇനിയും കൈയുംകെട്ടിയിരുന്നാല് ഭവിഷ്യത്ത് കൂടുതൽ ഗുരുതരമാകുമെന്ന് ഏവരും തിരിച്ചറിയണം. ഗുരുക്കന്മാരെ ആദരിക്കാത്ത ഒരു സമൂഹവും ഉയര്‍ച്ച പ്രാപിക്കില്ല. അതിനു വിഘാതമായ നിയമങ്ങളുണ്ടെങ്കിൽ അവ പൊളിച്ചെഴുതണം. ഇക്കാര്യം അടിവരയിട്ടു പറഞ്ഞ ദീപികയ്ക്ക് അഭിനന്ദനങ്ങൾ.
- ഡോ. സാബു ഡി. മാത്യു