കാറ്റിലുലയുന്ന ഡൽഹി രാഷ്ട്രീയം
ഡൽഹിയുടെ നാലാമതു വനിതാ മുഖ്യമന്ത്രിയായി ബിജെപിയുടെ രേഖ ഗുപ്ത ഭരണം തുടങ്ങി. രാജ്യത്താകെയുള്ള എൻഡിഎ മുഖ്യമന്ത്രിമാരിലെ ഏക വനിതയാണിവർ. ഡൽഹിയിൽ സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവരാണ് രേഖയുടെ മുൻഗാമികളായ വനിതകൾ. ഇവരിൽ കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് മാത്രമാണു കാലാവധി തികച്ചു ഭരിച്ചത്. ഷീലയാകട്ടെ ഒന്നല്ല മൂന്നുതവണ ഭരിച്ചു. തുടർച്ചയായി 15 വർഷം. ഇതേ ഷീലയുടെ മകനും മുൻ എംപിയുമായ സന്ദീപ് ദീക്ഷിതിന് ഇത്തവണ കെട്ടിവച്ച കാശു കിട്ടിയില്ല. ഡൽഹിയിലെ 70ൽ വെറും മൂന്നു സീറ്റിലാണു കോൺഗ്രസിന് കെട്ടിവച്ച പണമെങ്കിലും കിട്ടിയത്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റവും പുതുമയും നൽകി 12 വർഷത്തോളം ഡൽഹി ഭരിച്ച ആം ആദ്മി പാർട്ടിയുടെ ദേശീയ കണ്‍വീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ ഇക്കുറി 4,000 വോട്ടിന്റെ വ്യത്യാസത്തിൽ തോറ്റു. മൂന്നാം തവണയും ഭരണത്തുടർച്ച തേടിയ എഎപിയുടെ തോൽവിക്കും കേജരിവാളിനെയാണു പലരും കുറ്റപ്പെടുത്തുന്നത്.
ഡൽഹിയിലെ 70 അംഗ നിയമസഭയിൽ എഎപി 22 സീറ്റിലൊതുങ്ങി. 27 വർഷത്തിനുശേഷം അധികാരം തിരികെപ്പിടിച്ച ബിജെപിക്ക് 48 സീറ്റുകളാണു ലഭിച്ചത്. മുന്‍പു 15 വർഷം തുടർച്ചയായി ഡൽഹി ഭരിച്ച കോണ്‍ഗ്രസിനു ഹാട്രിക് പൂജ്യം. ബിജെപിക്ക് 46.5 ശതമാനം, എഎപിക്ക് 43.6 ശതമാനം, കോണ്‍ഗ്രസിന് 6.3 ശതമാനം വോട്ടുകളാണു ലഭിച്ചത്. 17 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ 60.54 ശതമാനമായിരുന്നു പോളിംഗ്. 2020നെ അപേക്ഷിച്ച് 2.28 ശതമാനം കുറവുമാണിത്.
വനിതാ മുഖ്യമന്ത്രി തന്ത്രം
മുഖ്യമന്ത്രിപദവി മോഹിച്ച പ്രബലരെ തള്ളിയാണ് ആദ്യമായി എംഎൽഎയായ രേഖ ഗുപ്തയെ ബിജെപി തെരഞ്ഞെടുത്തത്. വിജേന്ദർ ഗുപ്ത, രേഖ ഗുപ്ത, ജിതേന്ദർ മഹാജൻ എന്നിവരെയാണ് അവസാനറൗണ്ടിൽ പരിഗണിച്ചത്. പ്രധാന നേതാക്കളെ മൂലയ്ക്കിരുത്തുക മാത്രമല്ല ലക്ഷ്യം. ബിജെപിക്കു രാജ്യത്തു വനിതാ മുഖ്യമന്ത്രിയില്ലെന്ന പോരായ്മ പരിഹരിക്കാൻ കിട്ടിയ അവസരം വിനിയോഗിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ജെ.പി. നഡ്ഡയും. ദേശീയ തലസ്ഥാനത്തു വൻനേതാക്കളുടെ മൂക്കിനുതാഴെ ചൊൽപ്പടിക്കു നിൽക്കുന്നയാളും ഉറച്ച ബിജെപിക്കാരിയുമാണെന്നതും രേഖയ്ക്കു നറുക്കുവീഴാൻ കാരണമായി. ഡൽഹിയിൽ വളരെ സ്വാധീനമുള്ള ബനിയ സമുദായക്കാരിയാണെന്നതും തുണച്ചു.
മന്ത്രിമാരിലും സമവാക്യം
മുഖ്യമന്ത്രിയാകാൻ കൊതിച്ച മുൻ പ്രതിപക്ഷ നേതാവും കേജരിവാളിനെ മുട്ടുകുത്തിക്കുകയും ചെയ്ത പർവേഷ് വർമ, വിജേന്ദർ ഗുപ്ത, ആശിഷ് സൂദ്, സതീഷ് ഉപാധ്യായ, ജിതേന്ദർ സിംഗ് എന്നിവർക്ക് വേണ്ടത്ര പിന്തുണയുണ്ടായില്ല. ഇവരിൽ ജാട്ട് നേതാവായ പർവേഷും പഞ്ചാബി മുഖമായ ആശിഷും മന്ത്രിമാരായി. എഎപി തരംഗത്തിലും ജയിച്ച, മൂന്നാം തവണ ബിജെപിയുടെ എംഎൽഎ ആയ വിജേന്ദർ ഗുപ്തയ്ക്കു സ്പീക്കർസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.
ഡൽഹി ബിജെപിയുടെ ദളിത്മുഖമായ രവീന്ദർ ഇന്ദ്രജ് സിംഗ്, എഎപിയിൽനിന്നു കൂറുമാറിയെത്തിയ ബ്രാഹ്മണൻ കപിൽ മിശ്ര, സിക്കുകാരുമായുള്ള ബിജെപിയുടെ പാലമായ മഞ്ജീന്ദർ സിംഗ് സിർസ, ദന്തഡോക്ടറായ പങ്കജ് കുമാർ സിംഗ് എന്നിവരാണു മറ്റു മന്ത്രിമാർ. കപിലും പങ്കജും കിഴക്കൻ യുപിയിലെ പൂർവാഞ്ചലുകാരാണ്. ന്യൂനപക്ഷമില്ലാത്ത മന്ത്രിസഭയിൽ ഇതര സമുദായിക, പ്രാദേശിക സമവാക്യം മുഖ്യമായി.
പഠനകാലത്തുതന്നെ തിളങ്ങി
ഷാലിമാർ ബാഗ് സീറ്റിൽ ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് 50 വയസുള്ള രേഖ ഗുപ്ത വിജയിച്ചത്. ഡൽഹി ദൗളത് റാം കോളജിലെ ബികോം പഠനകാലത്തു എബിവിപിയിലൂടെ രാഷ്ട്രീയത്തിൽ ശ്രദ്ധ നേടി. ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയന്റെ മുൻ പ്രസിഡന്റും (1996-97) ജനറൽ സെക്രട്ടറിയും (1995) ആയിരുന്നു രേഖ. ഇത്തവണ മുൻമുഖ്യമന്ത്രി അതിഷിയോടു തോറ്റ കോണ്‍ഗ്രസ് നേതാവ് അൽക്ക ലാംബയായിരുന്നു 1995ൽ ഡൽഹി സർവകലാശാല യൂണിയൻ പ്രസിഡന്റ്. രേഖയോടൊപ്പമുള്ള തന്റെ പഴയ ഫോട്ടോ പങ്കുവച്ചാണു കൂട്ടുകാരിയെ അൽക്ക അഭിനന്ദിച്ചത്.
ഹരിയാനയിലെ ജുലാനയിൽ ജനിച്ച രേഖ ശർമ, പിച്ചള വ്യവസായിയായ മനീഷ് ഗുപ്തയെ 1998ൽ വിവാഹം ചെയ്തതോടെയാണു പേര് രേഖ ഗുപ്ത എന്നായത്. ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ 2007 മുതൽ ബിജെപി കൗണ്‍സിലർ കൂടിയാണ് രേഖ. സൗത്ത് ഡൽഹി കോർപറേഷനിൽ മേയർ സ്ഥാനവും വഹിച്ചു. എന്നാൽ, മുഖ്യമന്ത്രിയായതോടെ രേഖയ്ക്കെതിരേയുള്ള വീഡിയോകൾ എതിരാളികൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. കോർപറേഷൻ യോഗത്തിൽ സ്റ്റേജിൽ കയറി മൈക്കും ഫർണിച്ചറും അടിച്ചുപറിക്കുന്ന രേഖ ഗുപ്തയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുന്ന രേഖയുടെ വീഡിയോയും എതിരാളികൾ വൈറലാക്കി. രാഷ്ട്രീയ എതിരാളിക്കെതിരേ രണ്‍വീർ അല്ലാബാഡിയുടെ വിവാദപരാമർശത്തോടു സാമ്യമുള്ള പോസ്റ്റിട്ടതിനും രേഖ ഗുപ്ത വിവാദത്തിലായിരുന്നു.
കേജരിവാൾ നിരാശപ്പെടുത്തി
ആം ആദ്മി പാർട്ടിയുടെ തോൽവിയും കോണ്‍ഗ്രസിന്റെ അതീവ ദയനീയ പരാജയവും പലരെയും അത്ഭുതപ്പെടുത്തി. ബിജെപിയും എഎപിയും തമ്മിലുള്ള വോട്ടു ശതമാനത്തിൽ വെറും മൂന്നു ശതമാനത്തിൽ താഴെ (2.9%) വ്യത്യാസമേയുള്ളൂവെങ്കിലും സീറ്റുകളുടെ കാര്യത്തിൽ 48-22 എന്നായതും ചിലർക്കെങ്കിലും മനസിലാകില്ല. ഇന്ത്യൻ രാഷ്ട്രീയത്തെ പുനർനിർവചിച്ച ആം ആദ്മി പാർട്ടിയുടെ പരാജയം രാജ്യത്തു പ്രധാന രാഷ്ട്രീയമാറ്റത്തിനാണു വഴിയൊരുക്കിയത്.
2013ൽ കോണ്‍ഗ്രസ് പിന്തുണയോടെയാണ് എഎപി അധികാരത്തിലെത്തിയത്. ലഫ്റ്റനന്റ് ഗവർണറുടെ ഒരു വർഷത്തെ ഭരണത്തിനു ശേഷം 2015ൽ 70ൽ 67 സീറ്റുകളോടെ എഎപി തിരിച്ചെത്തി. പുതിയൊരു ഭരണമാതൃകയിലൂടെ കേജരിവാൾ സർക്കാർ രാജ്യത്താകെ പേരു നേടി. മികച്ച ജനപിന്തുണയോടെ (62 സീറ്റ്) 2020ലും അധികാരത്തുടർച്ച നേടി.
മദ്യനയവും ശീഷ്മഹലും
മദ്യനയം അടക്കമുള്ള അഴിമതി ആരോപണങ്ങളും മുഖ്യമന്ത്രിയുടെ ആഡംബര വസതിയെ ചൊല്ലിയുള്ള ശീഷ്മഹൽ വിവാദവും മറ്റു ധൂർത്തുകളും നഗര ശുചിത്വവും അന്തരീക്ഷ മലിനീകരണവും അടക്കം ബിജെപിയും കോണ്‍ഗ്രസും ഉയർത്തിയ കൊടുങ്കാറ്റിൽ ജനപ്രീതി കുത്തനെ ഇടിഞ്ഞ് എഎപി കടപുഴകി. കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ മുൻ മുഖ്യമന്ത്രി കേജരിവാൾ, ഉപമുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പാർലമെന്റ് അംഗം എന്നിവരുൾപ്പെടെ പ്രമുഖ എഎപി നേതാക്കൾ അറസ്റ്റിലായി.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ വിപ്ലവംപോലെ കേജരിവാളിന്റെ കഴിഞ്ഞ ഭരണകാലത്തു പുതുമകളില്ലാതെപോയതും തിരിച്ചടിയായി. യമുന നദി വൃത്തിയാക്കൽ, വായുമലിനീകരണം പരിഹരിക്കൽ, നഗരശുചിത്വം മെച്ചപ്പെടുത്തൽ എന്നീ വാഗ്ദാനങ്ങൾ പാലിക്കാനാകാതെ പോയതു സാധാരണക്കാരെപ്പോലും മാറ്റി ചിന്തിപ്പിച്ചു. കേന്ദ്ര ബജറ്റിൽ 12 ലക്ഷം രൂപ വരെയുള്ള ആദായനികുതി വരുമാനത്തിന് ഇളവു പ്രഖ്യാപിച്ചത് ഇടത്തരക്കാരിൽ സ്വാധീനം ചെലുത്തി.
കാരണങ്ങൾ പലവിധം
ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റം വാഗ്ദാനം ചെയ്ത ആം ആദ്മി പാർട്ടി പരന്പരാഗത രാഷ്ട്രീയരീതികളിലേക്കു വീണതാണു തിരിച്ചടിയായത്. മുഖ്യധാരാ രാഷ്ട്രീയ, ഭരണ രീതികളിൽനിന്നു മാറി വലിയ പ്രതീക്ഷ ജനിപ്പിച്ച ശേഷമുള്ള എഎപിയുടെ പതനത്തിന് ആഘാതം കൂടി. പ്രത്യയശാസ്ത്രപരവും ഭരണപരവുമായ വിശുദ്ധി നിലനിർത്തുന്നതിലും വ്യവസ്ഥാപരമായ മാറ്റം തുടരുന്നതിലും കേജരിവാൾ പരാജയപ്പെട്ടു. കേജരിവാളിന്റെ ഏകാധിപത്യ രീതികളും എഎപിക്കുള്ളിലെ അധികാര വടംവലികളും വീഴ്ചയുടെ വേദന കൂട്ടി.
ജനമനസറിഞ്ഞ് തിരുത്തട്ടെ
കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിലെ ഇതര പാർട്ടികളും ഉൾപ്പെടെ ബിജെപിക്കെതിരായ ബദൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സന്പൂർണമായി പുനർനിർവചിക്കുകയും ഭിന്നതകൾ മറന്ന് ഒന്നിക്കുകയും ചെയ്യുമോയെന്നതാണ് ഇപ്പോഴുള്ള ചോദ്യം. എത്ര വലിയ നേതാവായാലും ജനങ്ങളിൽ പ്രതീക്ഷയുണർത്താതെ രക്ഷയില്ല. ഭരണഘടനയും ജനാധിപത്യവും ഫെഡറൽ ഭരണ സംവിധാനവും ചൊൽപ്പടിക്കു നിർത്തി അധികാരകേന്ദ്രീകരണത്തിനുള്ള ബിജെപിയുടെ ശ്രമങ്ങളെ ഫലപ്രദമായി ചെറുക്കാൻ കുറുക്കുവഴികളില്ല.
കടല്ത്തീരഖനനം ചെറുക്കണം
ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക ചങ്ങലയിട്ടു നാടുകടത്തിയതിനെച്ചൊല്ലി വലിയ ചർച്ചയാണു രാജ്യത്തുണ്ടായത്. മനുഷ്യാവകാശവും ഭരണകൂടങ്ങളുടെ നൈതികതയുമെല്ലാം ചർച്ചകളിൽ നിറഞ്ഞു. എന്നാല്‍, സമീപഭാവിയിലുണ്ടാകാൻ പോകുന്ന അതിനേക്കാള്‍ ഭയാനകമായ നാടുകടത്തല്‍ ആരും ചർച്ച ചെയ്യുന്നില്ല. കേന്ദ്രസർക്കാരിന്റെ തീരദേശ മണൽഖനനം ഇന്ത്യയുടെ കടല്‍ത്തീരത്ത് അധിവസിക്കുന്ന ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കുടിയൊഴിക്കൽ ഭീഷണിയിലാക്കിയിരിക്കുന്നു. പരിസ്ഥിതിപ്രവർത്തകർപോലും ഈ വിഷയം ഗൗരവമായെടുക്കുന്നില്ല എന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്.
ബ്ലൂ ഇക്കണോമി പോളിസിയും കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയും
സമുദ്രവും സമുദ്രവിഭവങ്ങളുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ രൂപപ്പെട്ട ബ്ലൂ ഇക്കോണമി പോളിസിയുമായി കൂട്ടിയോജിപ്പിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഉപജീവനത്തിനു സമുദ്രത്തെയും ജീവിക്കാൻ സമുദ്രതീരത്തെയും ആശ്രയിക്കുന്ന ഇന്ത്യയിലെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പ്രത്യക്ഷമായി ബാധിക്കാവുന്ന കരടുരേഖ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത്. ആക്ഷേപങ്ങളും പരാതികളും പറയാൻ പത്തുദിവസം മാത്രമാണ് നല്കിയതും. ഈ ഒളിച്ചുകളിയും തിടുക്കവുംതന്നെ സംശയാസ്പദം. കേരളത്തിലെങ്കിലും ശക്തമായ നിയമപോരാട്ടങ്ങള്‍ ഉണ്ടാകേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. ബന്ധപ്പെട്ടവരുമായി വേണ്ടത്ര കൂടിയാലോചനയില്ലാതെയാണ് സുപ്രധാനമായ ഈ കരടു നയരേഖയുമായി മുന്നോട്ടുപോകുന്നത്. 595 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ത്തീരമുള്ള കേരളത്തിലെ തീരദേശ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഇതിന്റെ പ്രത്യാഘാതം ഏറെ നേരിടേണ്ടിവരിക.
ഖനനാനുമതിയുടെ വിപത്ത്
ബ്ലൂ ഇക്കോണമി തന്ത്രപ്രധാനമായ പെട്രോളിയം ഉത്പന്നങ്ങളെയും പ്രകൃതിവാതക സമ്പത്തിനെയും മാത്രമല്ല ലക്ഷ്യമിടുന്നത്. ആഴക്കടലെന്നോ തീരമേഖലയെന്നോ വ്യത്യാസമില്ലാതെ വന്‍കിട കോര്‍പറേറ്റുകള്‍ക്കു സമുദ്രചൂഷണത്തിനും ഖനനത്തിനും അവസരമൊരുക്കുകയാണ്. ഇന്ത്യക്കൊരു ദേശീയ സമുദ്രമത്സ്യനയമുണ്ട്. ഇതും കോർപറേറ്റുകളെ സഹായിക്കുംവിധമാണ് രൂപപ്പെടുത്തിയിട്ടുള്ളത്. അതിനെ ഒന്നുകൂടി ശക്തിപ്പെടുത്തുകയാണ് ബ്ലൂ ഇക്കണോമി പോളിസി.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗമാണ് മത്സ്യബന്ധനവും സമുദ്രവിഭവ ശേഖരണവും. തീരങ്ങളോടു ചേർന്നും ആഴക്കടലില്‍ പരിമിതമായ വ്യാപ്തിയിലും മാത്രമേ മത്സ്യത്തൊഴിലാളികൾക്കു പ്രവേശിക്കാൻ അനുമതിയുള്ളൂ. എന്നാല്‍, ഇനി വൻകിടക്കാർക്കും ഇവിടേക്കു പരസ്യമായി കടന്നുവരാം. ഇത് ഗുരുതരമായ മനുഷ്യാവകാശലംഘനവും ഭരണകൂട അനീതിയുമാണ്. കേരള കടല്‍തീരത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും കാര്‍ഷികകേരളം ഏറ്റെടുക്കേണ്ടതാണ്.
മത്സ്യത്തൊഴിലാളികളും കര്‍ഷകരും സമാന ഇരകള്‍
പരിമിതികളില്ലാതെ കാർഷികോത്പന്നങ്ങളും അനുബന്ധവസ്തുക്കളും ഇറക്കുമതി ചെയ്യാനുള്ള അനുമതിയും കയറ്റുമതിച്ചുങ്കം കൂട്ടിയതും കേരളത്തിലെ കാർഷികമേഖലയെ തകർത്തതിനു സമാനമാണു ഖനനാനുമതിയുടെ ഭീകരാവസ്ഥയും. സമുദ്രതീരപ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകുകയല്ലാതെ മറ്റു നിവൃത്തിയുണ്ടാകില്ല.
വനാതിർത്തിപോലെ തീരദേശവും
പശ്ചിമഘട്ട മേഖലയിൽ വനാതിര്‍ത്തി പങ്കിടുന്ന ജനവാസകേന്ദ്രങ്ങളിലെ മലയോര കര്‍ഷകരുടെ അവസ്ഥയിലാകും മത്സ്യത്തൊഴിലാളികളും. ജീവിക്കണമെങ്കിൽ വീടും കൃഷിസ്ഥലവും ഉപേക്ഷിച്ചു രക്ഷപ്പെടുക എന്ന ഗതികേടിൽ അവരും എത്തിച്ചേരും. ബ്ലൂ ഇക്കോണമി പോളിസിയിലെ സുനാമിക്കു സമാനമായ വ്യവസ്ഥകള്‍ തീരദേശവാസികളെ എവിടേക്കെത്തിക്കും എന്നു പ്രവചിക്കാനാകില്ല.
അതിഭയാനകമാകും സമുദ്രനശീകരണം
പരിസ്ഥിതിസംരക്ഷണത്തിന്റെ മറവില്‍ ആഗോളതലത്തില്‍ ലഭിക്കുന്ന ബില്യണ്‍ കോടികളുടെ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചു നമുക്കറിയാം. എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും കാരണമാകുന്ന മുഖ്യഘടകം വനമല്ല, സമുദ്രമാണ്. വനസംരക്ഷണത്തേക്കാള് സമുദ്രസംരക്ഷണത്തിലാണ് ഇനിയങ്ങോട്ടു ശ്രദ്ധിക്കേണ്ടത്. ഭൂമിയുടെ ഉപരിതലത്തിന്റെ 70% ഉള്‍ക്കൊള്ളുന്ന സമുദ്രത്തിലാണ് അധികതാപനത്തിന്റ 90 ശതമാനവും സംഭവിക്കുന്നത്. 2023 -24 വര്‍ഷങ്ങളിലെ ശരാശരി ആഗോളതാപനില 1900നേക്കാള്‍ 1.35 ഡിഗ്രി സെല്‍ഷസ് കൂടുതലാണ്. 180 വര്‍ഷത്തിനിടയിൽ ഏറ്റവും ചൂടുള്ള രണ്ടു വര്‍ഷമാണ് കടന്നുപോയത്. വര്‍ധിക്കുന്ന സമുദ്രതാപനം അതിതീവ്രമഴ, ശക്തമായ കൊടുങ്കാറ്റുകള്‍, അമ്ലീകരണം, ഓക്സിജന്‍ നഷ്ടം എന്നിവയ്ക്കു കാരണമാകും. മത്സ്യബന്ധനം അടക്കമുള്ള തൊഴില്‍മേഖലകളെ പ്രതികൂലമായി ബാധിക്കും.
എല്ലാം കുത്തകഭീമന്മാരിലേക്ക്
കൊല്ലത്തെ നിര്‍ദിഷ്ട തീരദേശ ഖനനാനുമതിയിലൂടെ 10 ലക്ഷം മത്സ്യത്തൊഴിലാളികളെ കുടിയിറക്കാനും നാടുകടത്താനുമുള്ള ഗൂഢപദ്ധതിയാണ് ഒരുങ്ങുന്നത്. ഓഫ്ഷോര്‍ ഏരിയ മിനറല്‍ ഡെവലപ്മെന്റ് ആൻഡ് റെഗുലേഷന് ഭേദഗതി ബില്‍ (ഒഎഎംഡിആര്) പ്രകാരമാണു മണല്‍ഖനനത്തിനുള്ള അനുമതി നല്‍കുന്നത്. വലിയ മൂലധനനിക്ഷേപമുള്ള എല്ലാ കേന്ദ്രപദ്ധതികളും പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കുന്ന ഏതൊരു നിയമനിര്‍മാണവും കോര്‍പറേറ്റുകള്‍ക്കു ലാഭമുണ്ടാക്കിക്കൊടുക്കാനുള്ള ബോധപൂര്‍വവും ലജ്ജാകരവുമായ ശ്രമങ്ങളാണ്.
കേരള തീരത്ത്, പ്രത്യേകിച്ച് കൊല്ലം നോര്‍ത്ത്, കൊല്ലം സൗത്ത്, പൊന്നാനി, ചാവക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലായി 745 ദശലക്ഷം ടണ്‍ മണല്നിക്ഷേപമുള്ളതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തി. അതിശയിപ്പിക്കുന്ന തിടുക്കത്തിലാണ് കൊല്ലം തീരത്തുനിന്ന് 242 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനത്തിനായി കേന്ദ്രം ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചത്. വന്‍തോതിൽ മൂലധന മുതല്‍മുടക്കും ലാഭവും ഉറപ്പുള്ള പദ്ധതികള്‍ ലേലങ്ങളുടെയെല്ലാം അവസാനം കേന്ദ്രസര്‍ക്കാരുമായി ഉറ്റചങ്ങാത്തമുണ്ടെന്നു പറയപ്പെടുന്ന കുത്തകഭീമന്മാരിലേക്കാണെന്ന യാഥാര്‍ഥ്യവും മുന്നിലുണ്ട്.
കൊല്ലത്തെ ഖനനാനുമതി സംസ്ഥാനതാത്പര്യങ്ങള്‍ പരിഗണിക്കാതെ
കേരളത്തിന്റെ താത്പര്യങ്ങളും പാരിസ്ഥിതിക-സമുദ്ര സമ്പത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പരിഗണിക്കാതെയാണ് കൊല്ലത്ത് വലിയതോതിലുള്ള മണല്‍ ഖനനം ആരംഭിക്കുന്നത്. മാത്രമല്ല, സംസ്ഥാന സര്‍ക്കാരിനോ തീരത്തു താമസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിനോ ഇതില്‍നിന്ന് ഒരു രൂപ പോലും ലഭിക്കുകയുമില്ല. മുഴുവന്‍ റോയല്‍റ്റിയും കേന്ദ്രത്തിനുമാത്രം അവകാശപ്പെട്ടതാണ്.
കൊല്ലം തീരപ്രദേശത്തെ മണലില്‍ അമൂല്യധാതുക്കളാണ് അടങ്ങിയിട്ടുള്ളത്. ഈ മണല്സമ്പത്തിനെ നിര്മാണമണല് എന്ന് വിശേഷിപ്പിച്ച് ഖനനം നടത്തുവാന്‍ കരാര്‍ നല്‍കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്.
സാമുദ്രിക പരിസ്ഥിതിഘടന പരിഗണിക്കുന്നില്ല
കടല്‍ത്തീരത്തു ഖനനം ചെയ്യാന്‍ പോകുന്ന മണല്‍മലകള്‍ കേരളത്തിലൂടെ ഒഴുകുന്ന 42 നദികളുടെ ഉത്പന്നമാണ്. പാരിസ്ഥിതിക കാരണങ്ങളാല്‍ നദികളിലെ മണല്‍ ശേഖരണം നിരോധിച്ചിരിക്കുന്നു. എന്നിട്ടും ദുർബല പരിസ്ഥിതിഘടനയും പ്രത്യേകതകളുമുള്ള കടലിലും തീരത്തും ഖനനം അനുവദിച്ചതിനു പിന്നില്‍ നിഗൂഢ സാമ്പത്തികലക്ഷ്യങ്ങളുണ്ടെന്നത് ഉറപ്പാണ്.
കടലവകാശ നിയമനിര്‍മാണം നടത്തേണ്ടതിന്റെ പ്രസക്തി
ആദിവാസി-ഗോത്ര വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തി 2008ല്‍ വനാവകാശ നിയമം നടപ്പാക്കി. അതുപോലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി കടലവകാശ നിയമനിര്‍മാണം നടപ്പാക്കണമെന്നതു കാലം ആവശ്യപ്പെടുന്ന നീതിയാണ്. ഈ ആവശ്യം അംഗമെന്ന നിലയില്‍ പാർലമെന്റിൽ ഉന്നയിച്ചു. സര്‍വകക്ഷി യോഗത്തിലും ആവശ്യം ഉയര്‍ത്തി. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളും പാര്‍ലമെന്റിനകത്തും പുറത്തും സജീവ പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുമുണ്ട്.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതാര്?
(പ്രസിഡന്റ്, കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് )
എയ്ഡഡ് സ്കൂള്‍ അധ്യാപക/അനധ്യാപക നിയമനാംഗീകാരങ്ങള്‍ അനന്തമായി നീളുന്നതും തടയപ്പെടുന്നതും ജധിപത്യമൂല്യങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. എല്ലാ പൗരന്മാര്ക്കും തുല്യനീതി ഉറപ്പുവരുത്തുന്ന ഭരണഘടനാതത്വങ്ങളുടെ നഗ്നമായ ലംഘനമാണിത്. മുന്‍പേതന്നെ യുക്തിഭദ്രമോ സാമാന്യബുദ്ധിക്കു നിരക്കാത്തതോ ആയ മുട്ടുന്യായങ്ങള്‍ പറഞ്ഞ്, അശാസ്ത്രീയമായ ഉത്തരവുകളുടെ തുടര്‍ച്ചകളില്‍, അധ്യാപക നിയമനങ്ങള്‍ തടസപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. മാത്രമല്ല, ചില ഓഫീസുകളിലെ ഏതാനും ഉദ്യോഗസ്ഥര്‍ അവരുടെ താത്പര്യത്തിനോ നിലവാരത്തിനോ അനുസരിച്ച് ഉത്തരവുകള്‍ വളച്ചൊടിച്ച് നിയമന അപ്രൂവല്‍ നല്‍കരുതെന്ന് കരുതിക്കുട്ടി തീരുമാനിച്ചപോലെ നിയമനക്കെണികള് സൃഷ്ടിക്കുന്നതില്‍ അതീവ വിദഗ്ധരുമായിരുന്നു.
പലതരം പ്രശ്നങ്ങളാല്‍ രൂക്ഷമായിരുന്ന എയ്ഡഡ് സ്കൂള്‍ മേഖലയുടെ താളം തെറ്റിക്കുന്ന വിധത്തിലാണ് കൂനിന്മേല് കുരു കണക്കേ ഭിന്നശേഷി സംവരണ നിയമന പ്രശ്നം വരുന്നത്. എല്ലാ പ്രകാരത്തിലും സമൂഹത്തില്‍നിന്ന് കൂടുതല്‍ കാരുണ്യവും പരിഗണനയും അര്‍ഹിക്കുന്നവരും അവകാശമുള്ളവരുമാണ് ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍. അവര്‍ക്കു കാലോചിതമായി നിയമവ്യവസ്ഥ അനുശാസിക്കുന്നവിധം എല്ലാ മൗലികാവകാശങ്ങളും സംരക്ഷിച്ച്, തൊഴിലവസരങ്ങളും മറ്റ് ആനകൂല്യങ്ങളും ലഭ്യമാക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കത്തോലിക്ക സ്കൂള്‍ മാനേജ്മെന്റുകളുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ യാതൊരു എതിരഭിപ്രായവും ഇതുവരെ ഉയര്‍ത്തിയിട്ടില്ല. ദീര്‍ഘകാലമായി നിലനിൽക്കുന്ന ഭിന്നശേഷി സംവരണ വിഷയത്തില്‍ എല്ലാ ഘട്ടത്തിലും ഇപ്പോഴും കത്തോലിക്ക മാനേജ്മെന്റുകള്‍ ഇതു തങ്ങളുടെകൂടി ഉത്തരവാദിത്വമാണെന്നു തിരിച്ചറിഞ്ഞ് ആത്മാര്‍ഥതയോടെ അനുഭാവവും പിന്തുണയും അവര്‍ക്ക് നല്കുന്നു. ഈ കാര്യത്തിലുള്ള കോടതിവിധികളെ സ്വാഗതം ചെയ്തുള്ള നയവും സമീപനവുമാണ് സ്വീകരിച്ചിട്ടുള്ളതും. കോടതി വിധിന്യായത്തില്‍ നിശ്ചയിച്ച പ്രകാരം സ്കൂളുകളില്‍ ആവശ്യമായ തസ്തികകള്‍ ഒഴിച്ചിട്ടിട്ടുമുണ്ട്.
എന്നാല്‍, വര്‍ഷങ്ങളായി ബാലികേറാമലയായി അധ്യാപക/അനധ്യാപക നിയമന പ്രശ്നം മാറുന്നതിന്റെ അടിസ്ഥാനകാരണങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന കടുത്ത അനാസ്ഥ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെയാകെ തകര്‍ക്കുകയാണ്. ഇച്ഛാശക്തിയോടെ ആത്മാര്‍ഥമായി ശ്രമിച്ചാല്‍ വലിയ പ്രയാസമില്ലാതെ പരിഹരിക്കാന്‍ കഴിയുന്നതാണ് ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍.
ഭിന്നശേഷി സംവരണം
1996ലും 2017ലുമാണ് ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന് അനുകൂലമായ ഹൈക്കോടതിവിധികള്‍ വരുന്നത്. 2018 വരെയുള്ള കാലയളവില്‍ മൂന്നു ശതമാനവും ശേഷമുള്ള കാലയളവില്‍ നാലു ശതമാനവും ഭിന്നശേഷി സംവരണം നടത്തണമെന്നാണ് വിധിന്യായത്തില്‍ പറഞ്ഞിരിക്കുന്നത്.
ആറു വര്‍ഷത്തോളം ഭിന്നശേഷിയുടെ പ്രശ്നത്തില്‍ കുടുങ്ങി നിയമനങ്ങള്‍ അംഗീകരിക്കാതെ അധ്യാപകര്‍ വലഞ്ഞപ്പോള്‍ 10/8/2022ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച റിട്ട് പെറ്റീഷന് നമ്പര്‍ 19808/2021, കേസിനുള്ള വിധിന്യായത്തില്‍ 7/2/96 മുതലുള്ള ഭിന്നശേഷി ബാക്ക് ലോഗ് ഒഴിവുകള്‍ 18/11/2018 മുതലുണ്ടായ ഒഴിവുകളില്‍ നികത്തണമെന്ന നിര്‍ദേശം വന്നു. ബാക്ക് ലോഗ് കണക്കാക്കി ഭിന്നശേഷി സംവരണം നടപ്പാക്കിയശേഷം മാത്രമേ 18/11/2018 നുശേഷം മാനേജര്‍ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കപ്പെടുകയുള്ളൂവെന്നും 18/11/2018നു ശേഷം മാനേജര്‍ നടത്തിയ ഏതെങ്കിലും നിയമനങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പുനഃപരിശോധിക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
ഹൈക്കോടതി വിധിക്കെതിരേ വന്ന നിരവധി റിട്ട് അപ്പീലുകളെത്തുടര്ന്ന് ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കു മുഴുവന്‍ അര്‍ഹമായ തസ്തികകളില്‍ നിയമനം ലഭിക്കണം, അതോടൊപ്പം അധ്യാപകരുടെ നിയമനങ്ങള്‍ അംഗീകരിച്ചുകൊണ്ട് വിദ്യാര്‍ഥികളുടെ അക്കാദമിക് താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന നീതി മുന്‍നിർത്തി നല്കിയ റിട്ട് അപ്പീലിൽ (നമ്പര്‍:1445/2022, 1002/2022 തുടങ്ങിയ കേസുകളില്‍) കേരള ഹൈക്കോടതി 13/3/2023ന് പുതിയ വിധിന്യായം പുറപ്പെടുവിച്ചു. ഇതിനെത്തുടര്‍ന്ന് ഈ വിഷയത്തില്‍ 24/03/23ന് സര്‍ക്കാര്‍ നല്കിയ ഉത്തരവ് നമ്പര്‍ 29/2023ല്‍ നിയമനങ്ങള്‍ അംഗീകരിക്കാന്‍ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചു.
എല്ലാ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരും സമന്വയ വഴി തയാറാക്കിയ റോസ്റ്റര്‍ പ്രകാരം ഓരോ സ്കൂളിലും ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളെ നിയമിക്കാന്‍ ഒഴിവുകള്‍ മാറ്റിവയ്ക്കാനും 8/11/2018 മുതലുണ്ടായ ഒഴിവുകളില്‍ നിയമിക്കപ്പെട്ട, അംഗീകാരമില്ലാതെ തുടരുന്ന അധ്യാപക/അനധ്യാപകരെ തത്സ്ഥലങ്ങളില്നിന്നു മാറ്റി, പ്രസ്തുത ഒഴിവുകളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളെത്തന്നെ അവരെ ലഭ്യമാകുന്ന മുറയ്ക്ക് നിയമിക്കാനും ഇതോടെ നിര്‍ദേശമായി.
ഭിന്നശേഷിക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരെ പ്രസ്തുത ഒഴിവുകളില്‍ തുടരുന്നവര്‍ മറ്റെല്ലാത്തരത്തിലും യോഗ്യരാണെങ്കില്‍ പ്രസ്തുത ഒഴിവ് താത്കാലികമായി കണക്കാക്കി ശമ്പളസ്കെയിലില്‍ എല്ലാ ആനുകൂല്യങ്ങളും നല്കി അവരെ നിയമിക്കാന്‍ ഈ ഉത്തരവ് അനുവാദം നൽകി. ഇവരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനോ ഇന്‍ക്രിമെന്റ് അനുവദിക്കാനോ പാടില്ല എന്ന നിര്‍ദേശവും നല്കി. ഇതിനായി ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്ന തീയതി വരെ കാത്തിരിക്കേണ്ടതില്ലെന്നും മാനേജര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ക്ക് ഭിന്നശേഷി ഉദ്യോഗാര്‍ഥിയെ ആവശ്യപ്പെട്ടുള്ള അപേക്ഷയുടെ പകര്‍പ്പ് ലഭ്യമായാല്‍ അക്കാര്യം ഉറപ്പാക്കിക്കൊണ്ട് പ്രസ്തുത ഒഴിവില്‍ നിയമിക്കപ്പെട്ട വ്യക്തിക്ക് താത്കാലിക നിയമനാംഗീകാരം നല്കാന് ഈ ഉത്തരവ് ആവശ്യപ്പെട്ടിരുന്നു.
വിഷയം അതിസങ്കീര്ണമാക്കിയ ഉത്തരവ്
18/11 /2018 മുതല്‍ 7/11/2021 വരെയുണ്ടായ ഒഴിവുകളില്‍ 7/11/2021 നുശേഷം നിയമിക്കപ്പെട്ടയാളായാലും താത്കാലിക നിയമനത്തിന് ഈ ഉത്തരവ് അര്‍ഹത നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ആയിരക്കണക്കിന് അധ്യാപകരുടെ നിയമനങ്ങള്‍ വ്യവസ്ഥകളോടെയാണെങ്കിലും അംഗീകരിക്കപ്പെടുകയും അവര്‍ക്കു ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകുകയും ചെയ്തു. ഭിന്നശേഷി വിഷയത്തിലെ കാതലായ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കപ്പെടണമെന്ന മുറവിളി ഉയർന്നുവരുന്നതിനിടയിലാണ് 30/11/2024ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച നമ്പര്‍ ഡിജിഇ/15133/2023 (1) ഒ2 പാര്‍ട്ട് 1 ഉത്തരവ് വരുന്നത്. ഇതുപ്രകാരം ഭിന്നശേഷി വിഷയം അതിസങ്കീര്ണമായിത്തീര്ന്നു.
ഈ സര്‍ക്കുലറിലെ മൂന്നാമത്തെ നിര്‍ദേശമായി 8/11/2021നുശേഷമുള്ള നിയമനങ്ങള്‍, ഭിന്നശേഷി നിയമനം നടത്തപ്പെടുന്നതുവരെ, ദിവസവേതനാടിസ്ഥാനത്തില്‍ മാത്രമേ നടത്താവൂവെന്ന് നിര്‍ദേശിച്ചു. നിയമനാംഗീകാരം ലഭിച്ചവര്‍പോലും ദിവസവേതനക്കാരായി മാറുന്ന, വിദ്യാഭ്യാസവകുപ്പിന്റെ, പൊതുവിദ്യാലയങ്ങളെ വെന്റിലേറ്ററിലാക്കിയ ഈ ഉത്തരവ് വലിയ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെയും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെയും ശക്തമായ ഇടപെടലാണു താത്കാലികമായതെങ്കിലും ഈ ഉത്തരവ് പിന്‍വലിക്കേണ്ടി വന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍ ധാര്മികശക്തിയായത്.
കേരളത്തിലാകെ 500ല്‍ താഴെ മാത്രമേ അര്‍ഹരായ ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ ഉള്ളൂ എന്നതാണ് കണക്കുകള്‍ നല്കുന്ന വസ്തുത. മുന്‍ഗണനാവിഭാഗത്തില്‍ വരുന്ന മിക്കവാറും കാഴ്ചപരിമിതര്‍ക്കും കേള്‍വി പരിമിതര്‍ക്കും ജോലി ലഭിച്ചുകഴിഞ്ഞു. മുന്‍ഗണനാവിഭാഗത്തില്‍ പിന്നില്‍ വരുന്ന ചലനശേഷി പരിമിതര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവരുമായ ഉദ്യോഗാര്‍ഥികളാണ് അവശേഷിക്കുന്നതില്‍ കൂടുതല്‍. ഇവരില്‍ മിക്കവരും ജോലിക്കായി ശ്രമിക്കാത്തവരും ചിലര്‍ ചെറിയ പ്രായത്തിലുള്ള കുട്ടികളെ കൈകാര്യം ചെയ്യാന്‍ പ്രായോഗിക പ്രയാസങ്ങള്‍ നേരിടുന്നവരുമാണ്.
15000ത്തിൽപ്പരം അധ്യാപകതസ്തികകളാണ്, ഭിന്നശേഷി ഉദ്യോഗാര്‍ഥികളെ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ നിയമനപ്രകിയ പൂര്‍ത്തീകരിക്കാനാകാതെ തടസപ്പെട്ടു കിടക്കുന്നത്. ഇതു കേവലം അധ്യാപകനിയമന പ്രശ്നമെന്നതിനേക്കാള്‍, കോടതിനിരീക്ഷണപ്രകാരം ‘വിദ്യാര്‍ഥികളുടെ അക്കാദമിക് താത്പര്യം സംരക്ഷിക്കപ്പെടണം’ എന്ന വിദ്യാര്‍ഥിസമൂഹത്തിന്റെ മനുഷ്യാവകാശ പ്രതിസന്ധിയാണ്.
സമയോചിതമായ ഇടപെടൽ വേണം
ബാലാവകാശത്തെ നിഷേധിക്കുന്ന ഈ പ്രശ്നത്തിന്റെ അടിയന്തര ഗൗരവം കണക്കിലെടുത്ത് വ്യക്തതയും കൃത്യതയുമുള്ള ഇടപെടല്‍ സമയോചിതമായി നടത്താന്‍ സര്‍ക്കാര്‍ കാട്ടുന്ന അനാസ്ഥ പൊതുവിദ്യാഭ്യാസരംഗത്തിന്റെ നട്ടെല്ല് തകര്‍ക്കും. കൊട്ടിഘോഷിക്കുന്ന പൊതുവിദ്യാലയ പ്രേമം വ്യാജമാണെന്ന് തെളിയിക്കുന്നതാണ് ഉദാസീനമായ സർക്കാർ നിലപാടും സമീപനങ്ങളും മെല്ലെപ്പോക്കും.
വിദ്യാഭ്യാസമേഖല നേരിടുന്ന തകര്‍ച്ച ഇനിയും ശാശ്വതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ശ്രമിക്കുന്നില്ലെങ്കില്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളെയും കുട്ടികളെയും സ്നേഹിക്കുന്ന ഉത്തരവാദിത്വമുള്ള അധ്യാപകസമൂഹം സമരമുഖം തുറക്കേണ്ടിവരും. ഭിന്നശേഷി സംവരണവിഷയത്തില്‍ നിയമനക്കുരുക്കില്പ്പെട്ട അധ്യാപകരില്‍നിന്നുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ പല നിവേദനങ്ങളും നല്‍കിയിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും റവന്യു മന്ത്രിയും കെസിബിസി വിദ്യാഭ്യാസകമ്മീഷന്റെയും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് ആദ്യം മന്ത്രിമാരും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി പ്രശ്നപരിഹാരത്തിനായി യോഗം ചേരാമെന്നു വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനിടയിലാണ് കേരളത്തിന്റെ മനഃസാക്ഷിയെ മുറിപ്പെടുത്തുന്നവിധം ആറു വര്‍ഷത്തോളമായി നിയമനാംഗീകാരം തടയപ്പെട്ട അലീന ബെന്നി ടീച്ചറുടെ സങ്കടകരമായ മരണവാര്‍ത്ത വരുന്നത്.
ഒറ്റപ്പെട്ട സംഭവമല്ല
അലീനയുടേത് ഒറ്റപ്പെട്ട സംഭവമോ അവസ്ഥയോ അല്ല. വിദ്യാഭ്യാസവകുപ്പിന്റെ കാലോചിതമല്ലാത്തതും അശാസ്ത്രീയവുമായ നിലപാടുകളുടെയും ഉത്തരവുകളുടെയും പരിണിതഫലമായി പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ ഉടലെടുത്തിട്ടുള്ള സങ്കീര്‍ണതകള്‍ മൂലം എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാരം കാത്തിരിക്കുന്ന ആയിരക്കണക്കിന് അധ്യാപകരുടെ ജീവിതം വഴിമുട്ടി നില്ക്കുന്ന അതിരൂക്ഷമായ സാഹചര്യത്തിന്റെ ഭീതിതാവസ്ഥയാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. അലംഭാവത്തോടെ നിയമന ഫയലുകള്‍ കൈകാര്യം ചെയ്യുന്നവര്‍ കുറെ ജീവിതങ്ങളെക്കൂടിയാണ് തങ്ങള്‍ തട്ടിക്കളിക്കുന്നതെന്ന് ഓര്‍ക്കേണ്ടതുണ്ട്.
അലീനയുടെ നിയമനാംഗീകാരം വൈകാനിടയാക്കിയ സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയിലേക്കാണ്. നിജസ്ഥിതി ഇതായിരിക്കേ, ഈ മരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റിനെതിരേ പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണ വളര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഉത്തരവാദിത്വപ്പെട്ട താമരശേരി കോര്‍പറേറ്റ് മാനേജ്മെന്റും സംഘടനകളും വ്യക്തമായി അറിയിച്ചിട്ടുണ്ട്.
നവകേരള നിര്‍മിതിയില്‍ കേരളത്തിലെ ക്രൈസ്തവസഭ നല്‍കിയിട്ടുള്ള വിലമതിക്കാനാകാത്ത സംഭാവനകളെ ബോധപൂര്‍വം തമസ്കരിക്കാനുള്ള ഗൂഢശ്രമങ്ങളെ ജാഗ്രതയോടെ കാണേണ്ടതുണ്ട്. അലീന ബെന്നിയുടെ മരണത്തിലേക്കു നയിച്ച യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തി ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
ഏറ്റവും അടിയന്തരമായി ഭിന്നശേഷി സംവരണം മൂലം താത്കാലിക നിയമനം ലഭിച്ചവര്‍ പ്രസവാവധി ഉള്‍പ്പെടെയുള്ള അവധികളില്‍ പ്രവേശിക്കുമ്പോള്‍ പകരം വയ്ക്കുന്നവരുടെ നിയമനം അംഗീകരിക്കപ്പെടുന്നില്ല എന്ന പ്രശ്നംമൂലം സ്കൂളില്‍ അധ്യാപക നിയമനങ്ങള്‍ നടത്താന്‍ കഴിയാത്തതു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഭിന്നശേഷി അധ്യാപകരുടെ റോസ്റ്റര്‍ വേരിഫിക്കേഷന് നടത്തണമെന്ന് ഡിജിഇ കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടും പല വിദ്യാഭ്യാസ ഓഫീസര്‍മാരും ഗുരുതരമായ വിധത്തില്‍ കാലതാമസം വരുത്തുന്നു. ഇതുകാരണം 2023, 2024, 2025 വര്‍ഷങ്ങളിലെ റോസ്റ്റര്‍ അപ്ഡേഷന് നടക്കാത്തതിനാല്‍ ഇതു ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നിയമന തടസം സൃഷ്ടിക്കുന്നു.
ഭിന്നശേഷിക്കാരെ ലഭിക്കാത്തതിനാല്‍ മാത്രം ഭിന്നശേഷി സംവരണത്തില്‍ മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള തസ്തികകളില്‍, നിലവില്‍ കുട്ടികളുടെ അധ്യയനം മുടങ്ങാതിരിക്കാന്‍, ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുമ്പോള്‍, ഈ നിയമനങ്ങള്‍ അംഗീകരിക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തയാറാകുന്നില്ല എന്ന വിഷയവും പരിഹരിക്കപ്പെടണം.
നികുതിയടയ്ക്കാത്ത ക്രൈസ്തവർ!
(സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ)
ക്രൈസ്തവ മാനേജ്മെന്റുകളുടെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളുമായി ബന്ധപ്പെട്ട് വളരെ വിചിത്രമായ ഒരു പരാതിയും കൗതുകകരമായ ഒരു അന്വേഷണ ഉത്തരവും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ക്രൈസ്തവവിശ്വാസികളായ അധ്യാപകർ സർക്കാരിന് അടയ്ക്കേണ്ട നികുതി അടയ്ക്കാതെ മുങ്ങിനടക്കുകയാണ്, ഇതിനകം സർക്കാരിനു നഷ്ടപ്പെട്ടത് പതിനായിരം കോടിയിൽപ്പരം രൂപയാണ് എന്നിങ്ങനെയുള്ള ആരോപണങ്ങളോടെ, ഇതു തിരിച്ചുപിടിക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണമെന്ന ആവശ്യവുമായി കോഴിക്കോട് സ്വദേശിയായ അബ്ദുൾ കലാം എന്ന വ്യക്തിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു പരാതി നൽകിയത്. കിട്ടിയ പരാതിയെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാതെ ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിടുകയും യുദ്ധകാലാടിസ്ഥാനത്തിൽ ഉപവിദ്യാഭ്യാസ ഡയക്ടർമാർ വഴി എല്ലാ ജില്ല-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും അറിയിപ്പ് നൽകുകയും ചെയ്തു.
മുനമ്പം വഖഫ് വിഷയത്തിൽ വഖഫ് നിയമവും അതിനുവേണ്ടി വാദിക്കുന്നവരും പ്രതിരോധത്തിലായ പശ്ചാത്തലത്തിൽ കഴിഞ്ഞ നവംബർ 18, 19, 20 തീയതികളിലായി ഒരു ദിനപത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നീണ്ട ലേഖനത്തിന്റെ ചുവടുപിടിച്ചാണ് മേൽ പരാതി ഉത്ഭവിച്ചിരിക്കുന്നതെന്നു വ്യക്തമാണ്. നവംബർ 23നാണ് അബ്ദുൽ കലാം പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു പരാതി അയച്ചിരിക്കുന്നത്. ‘വഖഫും സഭയും കോടതിവിധികളും’ എന്നപേരിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്തുത ലേഖനത്തിന്റെ അവസാനഭാഗത്ത് സമീപകാലത്തുണ്ടായ ടിഡിഎസ് സംബന്ധിച്ച സുപ്രീംകോടതി വിധിയെ പരാമർശിച്ചുകൊണ്ട് വിചിത്രമായ ചില വാദഗതികൾ രചയിതാവ് ഉന്നയിക്കുന്നുണ്ട്. മനസിലാക്കിയെടുക്കാൻ എളുപ്പമല്ലാത്ത കണക്കുകളും കെട്ടുകഥകളും നിരത്തിക്കൊണ്ടാണ് ലേഖനകർത്താവ് ആയിരക്കണക്കിന് കോടി രൂപ നികുതിവെട്ടിപ്പ് കത്തോലിക്ക സഭ നടത്തിയിട്ടുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
ടിഡിഎസ് കേസ് സംബന്ധിച്ച്, അത് ഒരുവിഭാഗം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സന്യസ്തരായ അധ്യാപകരുടെ മാത്രം വിഷയമായിരുന്നെങ്കിൽ, ലേഖനത്തിൽ കത്തോലിക്ക സഭയുടെ കീഴിലുള്ള മുഴുവൻ എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നികുതി വെട്ടിപ്പ് എന്ന അർഥത്തിലേക്കു മാറി. അബ്ദുൾ കലാമിന്റെ പരാതിയിലേക്കു വന്നാൽ, കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ആശുപത്രികളിലെയും മുഴുവൻ ക്രൈസ്തവ ജീവനക്കാരുടെയും നികുതിവെട്ടിപ്പാണ് ആക്ഷേപം. നികുതി സംബന്ധമായ വിഷയങ്ങളെക്കുറിച്ച് പരാതി നൽകുകയോ അതിൽ അന്വേഷണം നടത്തുകയോ ചെയ്യേണ്ടത് കേന്ദ്രസർക്കാരിനു കീഴിൽ അതിനായി സ്ഥാപിതമായിട്ടുള്ള വകുപ്പുകളും ഉദ്യോഗസ്ഥരുമാണെന്നിരിക്കേ, പരാതി ലഭിച്ചിരിക്കുന്നതും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പാണ് എന്നതു വിചിത്രമായ മറ്റൊരു വസ്തുത.
സന്യസ്തർക്കു ലഭിച്ചിരുന്ന നികുതിയിളവ്
വാസ്തവത്തിൽ ഈ വിഷയത്തിന് ആധാരം സന്യസ്തരായ എയ്ഡഡ് സ്കൂൾ-കോളജ് അധ്യാപകരിൽ ഒരു വിഭാഗത്തിന് ലഭിച്ചിരുന്ന നികുതി ഇളവാണ്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് 1944, 1977 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച സർക്കുലറുകളിലെ നിർദേശങ്ങൾ പ്രകാരമാണ് അടുത്തകാലം വരെയും കത്തോലിക്ക സഭയുടെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സേവനം ചെയ്യുന്ന സന്യസ്തർക്ക് ടിഡിഎസ് ഇളവ് ലഭിച്ചിരുന്നത്. ഏറെക്കുറെ 2,000ത്തോളം പേർക്കു സമീപകാലം വരെ ഇത്തരത്തിൽ ആനുകൂല്യം ലഭിച്ചിരുന്നു. അത്തരത്തിലുള്ള നികുതിയിളവ് കത്തോലിക്ക സഭയിലെ ഒരുവിഭാഗം സന്യസ്തർക്കു ലഭിച്ചിരുന്നതിന് ചില കാരണങ്ങളുണ്ട്. ഒന്നാമത്തേത്, സ്വന്തമായി സ്വത്ത് സമ്പാദിക്കാത്ത, ലഭിക്കുന്ന പണം ചാരിറ്റി, സാമൂഹികമായ ആവശ്യങ്ങൾ എന്നിവയ്ക്കായി നീക്കിവച്ചിരുന്ന സന്യാസി, സന്യാസിനികളാണ് അവർ. രണ്ടാമതായി, വളരെ വലിയ സാമൂഹിക പ്രവർത്തനങ്ങളാണ് അവർ അംഗങ്ങളായിരുന്ന സന്യാസസമൂഹങ്ങളും വിശിഷ്യാ കത്തോലിക്ക സഭയും ചെയ്തുപോരുന്നത് എന്നതിനാലുള്ള പ്രത്യേക പരിഗണന.
ഇത്തരത്തിൽ ലഭിച്ചിരുന്ന ആനുകൂല്യം പരിശോധിച്ചാൽ 2,000 പേർക്കാണു നികുതിയിളവ് ലഭിച്ചിരുന്നതെങ്കിൽ, ഇപ്പോഴത്തെ കണക്കനുസരിച്ച് ഏറെക്കുറെ മാസത്തിൽ കേരളത്തിൽ എല്ലാവർക്കുമായി ലഭിച്ചിരുന്ന ഇളവ് രണ്ടു കോടി രൂപയും വർഷത്തിൽ അത് 24 കോടിയുമാണ്. സന്യാസ സമൂഹങ്ങളുടെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും അതത് സ്കൂളുകളുടെതന്നെ പ്രവർത്തനങ്ങൾക്കും ഉപകരിച്ചിരുന്ന (സന്യസ്തർക്ക് ലഭിക്കുന്ന ശമ്പളം വ്യക്തിപരമായി ഉപയോഗിക്കുന്നതല്ല) ആ ആനുകൂല്യം തികച്ചും നിയമപരമായി ലഭിച്ചിരുന്നതുമാണ്. എന്നാൽ, 2014ൽ ഈ നികുതിയിളവ് നിർത്തലാക്കിക്കൊണ്ട് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് ഉത്തരവിറക്കുകയും ഇളവ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ, 2015 മാർച്ച് ഒമ്പതിന് ഈ ഹർജി കേരള ഹൈക്കോടതി തള്ളുകയാണുണ്ടായത്. അതേ കാലയളവിൽത്തന്നെ മദ്രാസ് ഹൈക്കോടതിയിൽനിന്നു സമാനമായ ഒരു വിധി വന്നിരുന്നു.
കേരള ഹൈക്കോടതിയിലെ ആദ്യ വിധിക്കെതിരേ സമർപ്പിക്കപ്പെട്ട അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ചും 2021 ജൂലൈ 13ന് അപ്പീൽ തള്ളുകയും ടാക്സ് അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് അതേ നാളുകളിൽ തമിഴ്നാട്ടിലെ സന്യാസ സമൂഹങ്ങൾ സുപ്രീംകോടതിയിൽ നൽകിയ കേസിൽ കേരളത്തിൽനിന്നുള്ള സന്യാസ സമൂഹങ്ങൾ ഉൾപ്പെടെ കക്ഷി ചേരുകയുണ്ടായി. 2024 നവംബർ ഏഴിന് ആ കേസിന്റെ വിധി പ്രസ്താവിച്ച മുൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റീസുമാരായ ജെ. ബി. പാർദിവാല, മനോജ് മിത്ര എന്നിവർ അംഗങ്ങളുമായ ബെഞ്ച് ആ ഹർജികൾ കൂടുതൽ വാദം കേൾക്കാതെ തള്ളുകയാണുണ്ടായത്. ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡ് വിരമിച്ച ദിവസമാണു ബെഞ്ച് പ്രസ്തുത ഹർജികൾ പരിഗണനയ്ക്കെടുത്തത്. ആ പശ്ചാത്തലത്തിൽ ഒരു റിവ്യൂ ഹർജികൂടി സുപ്രീംകോടതിയുടെ പരിഗണനയ്ക്കായി നൽകിയിട്ടുണ്ട്. എങ്കിലും, ആ വിധിയെത്തുടർന്ന് അതുവരെ നികുതിയിളവ് ലഭിച്ചിരുന്ന കേരളത്തിലെ സന്യസ്തരായ എയ്ഡഡ് അധ്യാപകർ ടിഡിഎസ് അടച്ചുകൊണ്ടിരിക്കുന്നു.
പൊട്ടിമുളച്ച വിവാദങ്ങൾ
പത്രത്തിൽ വന്ന ലേഖനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അബ്ദുൾ കലാം എന്ന വ്യക്തി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു പരാതി നൽകിയതെന്നത് വ്യക്തമാണെങ്കിലും ആ ലേഖനത്തിന്റെ ഉള്ളടക്കം പോലും അദ്ദേഹം വ്യക്തമായി മനസിലാക്കിയിരുന്നില്ല എന്നതാണു വാസ്തവം. ലേഖനമെഴുതിയ വ്യക്തിയാണെങ്കിൽ എവിടെനിന്നൊക്കെയോ ലഭിച്ച എന്തൊക്കെയോ അറിവുകളുടെ വെളിച്ചത്തിൽ പ്രതികാരബുദ്ധിയോടെ ഇല്ലാക്കണക്കുകളും കള്ളക്കഥകളുമാണ് പ്രചരിപ്പിക്കാൻ ശ്രമിച്ചത്. തികച്ചും വാസ്തവവിരുദ്ധമായ ഒരു ലേഖനത്തിന്റെയും അതിനേക്കാൾ തരംതാഴ്ന്ന വ്യാജ പരാതിയുടെയും പിന്നാലെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ഇപ്രകാരം തരംതാഴ്ന്ന ഒരു അന്വേഷണ ഉത്തരവുണ്ടായത് തികച്ചും അപലപനീയമാണ്.
അബ്ദുൾ കലാം നൽകിയ പരാതി തികച്ചും അവാസ്തവവും ഒരു സമുദായത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്നതുമാണ്. വീണ്ടുവിചാരമില്ലാതെ അത് ഏറ്റെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടിയും ക്രൈസ്തവ സമൂഹത്തിന് അപമാനകരമാണെന്നു പറയാതെ വയ്യ. ഉടനടി അന്വേഷണ ഉത്തരവ് പിൻവലിച്ച് ക്രൈസ്തവ സമൂഹത്തോട് മാപ്പ് പറയാൻ വിദ്യാഭ്യാസ വകുപ്പ് തയാറാകണം.