ജനപ്രതിനിധികളുടേതു സേവനമാണെങ്കിൽ ശന്പളമെന്തിനാണ്? കേരളത്തിലെ ആശാ വർക്കർമാരോടും അങ്കണവാടിക്കാരോടും നിങ്ങൾ അങ്ങനെയല്ലേ പറഞ്ഞത്? ആ കൂടത്തിനല്ലേ നിങ്ങളവരുടെ തലയ്ക്കടിച്ചത്?
എംപിമാരുടെ ശന്പളം 24 ശതമാനം വർധിപ്പിച്ച് 1.24 ലക്ഷമാക്കി. അലവൻസുകൾ ലക്ഷങ്ങളുടേതാണ്. പെൻഷൻ വേറെ. മാന്യമായ പ്രതിഫലം തൊഴിൽ ചെയ്യുന്ന ഏതൊരാളുടെയും അവകാശമാണ്.
എംപിമാർക്കും എംഎൽഎമാർക്കും പഞ്ചായത്തംഗങ്ങൾക്കുമൊക്കെ അർഹമായ ശന്പളം കൊടുക്കണം. പക്ഷേ, നല്ല വരുമാനമുള്ള ഈ ജോലിയെ ജനസേവനമെന്നു വിളിക്കണോ? സേവനമാണെങ്കിൽ ശന്പളമെന്തിനാണ്? കേരളത്തിലെ ആശാ വർക്കർമാരോടും അങ്കണവാടിക്കാരോടും നിങ്ങൾ അങ്ങനെയല്ലേ പറഞ്ഞത്? ആ കൂടത്തിനല്ലേ നിങ്ങളവരുടെ തലയ്ക്കടിച്ചത്? തലയിൽ ഒരു വാക്കേ തെളിയുന്നുള്ളൂ; ഇരട്ടത്താപ്പ്! ആ പാവങ്ങളുടെ വിയർപ്പിന്റെ വില കൊടുക്കാതെ താനിതു വാങ്ങില്ലെന്ന് ഒരാളെങ്കിലും പറഞ്ഞിരുന്നെങ്കിൽ! ആരും ഒന്നും മിണ്ടുന്നില്ല.
ജനാധിപത്യത്തിലെ ഈ കൂട്ടനിശബ്ദത നിരാശപ്പെടുത്തുന്നു. നഷ്ടങ്ങളെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കാത്ത ഈ പരിണാമം ഭയപ്പെടുത്തുന്നു. 2023 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് എംപിമാരുടെ ശന്പളവും അലവൻസുകളും പെൻഷനുകളും കേന്ദ്രസർക്കാർ വർധിപ്പിച്ചത്. ശന്പളം ഒരു ലക്ഷത്തിൽനിന്ന് 1.24 ലക്ഷം രൂപയാക്കി. പെൻഷൻ 25,000ത്തിൽനിന്ന് 31,000 രൂപയായും ദിനബത്ത 2,000ത്തിൽനിന്ന് 2,500 രൂപയായും കൂട്ടി.
അഞ്ചു വർഷത്തിൽ കൂടുതലുള്ള ഓരോ വർഷത്തിനും അധിക പെൻഷൻ 2,000ത്തിൽനിന്ന് 2,500 രൂപയായും വർധിപ്പിച്ച് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രാലയം ഇന്നലെ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. അതേയതേ, ഈ സർക്കാർ തന്നെയാണ് പതിറ്റാണ്ടുകൾ നിയമപോരാട്ടം നടത്തി ജീവനക്കാർ നേടിയെടുത്ത ഉയർന്ന പിഎഫ് പെൻഷൻ കോടതി പറഞ്ഞിട്ടുപോലും കൊടുക്കാതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത്.
എല്ലാ അഞ്ചു വർഷം കൂടുന്പോഴും എംപിമാരുടെ ശന്പളം വർധിപ്പിക്കുമെന്ന് 2018ൽ അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചിരുന്നു. എംപിമാരുടെ ശന്പളം, അലവൻസുകൾ, പെൻഷനുകൾ എന്നിവ അവർ സ്വയം തീരുമാനിക്കുന്ന 1954ലെ നിയമത്തിൽ ഇതിനായി ഭേദഗതി വരുത്തി. പണപ്പെരുപ്പനിരക്കും ജീവിതച്ചെലവും കണക്കാക്കിയാണ് വർധനയെന്നാണു വിശദീകരണം.
പക്ഷേ, നിയമനിർമാണസഭകളിൽ ഇരിപ്പുറപ്പിച്ചവർ അറിയുന്നില്ല, പണപ്പെരുപ്പം പാവപ്പെട്ട വോട്ടർമാരുടെ പഞ്ചായത്തുകളിലും ചന്തകളിലും വീട്ടിലും ക്ഷണിക്കപ്പെടാത്ത പോക്കറ്റടിക്കാരനായി വിലസുകയാണെന്ന്. ആ കുറ്റവാളിയെ അഴിച്ചുവിട്ടിരിക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ്. പാർലമെന്റും നിയമസഭകളുമാണ്.
മേൽപ്പറഞ്ഞ വർധനകൾ കൂടാതെ, 2018ലെ ശന്പളപരിഷ്കരണത്തിലൂടെ എംപിമാർക്കു സ്വന്തം ജില്ലകളിലെ പരിപാടികളിൽ പങ്കെടുക്കുന്നതിനും മറ്റുമായി മണ്ഡലം അലവൻസായി പ്രതിമാസം 70,000 രൂപയും ഓഫീസ് ചെലവിനും മറ്റുമായി 60,000 രൂപയുമുണ്ട്. പാർലമെന്റ് സമ്മേളനദിവസങ്ങളിൽ രജിസ്റ്ററിൽ ഒപ്പുവച്ചാൽ ദിവസവും 2,500 രൂപ വീതം ലഭിക്കും.
ഫോണ്‍, ഇന്റർനെറ്റ് ഉപയോഗത്തിനായി പ്രത്യേകം അലവൻസ്. ഡൽഹിയിൽ മുതിർന്ന എംപിമാർക്ക് ബംഗ്ലാവുകളും അല്ലാത്തവർക്ക് നാല് ബെഡ്റൂം വരെയുള്ള വിശാല ഫ്ലാറ്റുകളുമാണ് നൽകുന്നത്. അതു വേണ്ടാത്തവർക്ക് വീട്ടുവാടക പ്രതിമാസം രണ്ടു ലക്ഷം രൂപ വരെ. എംപിമാർക്കും കുടുംബങ്ങൾക്കും രാജ്യത്തെവിടെയും വിമാനയാത്രയ്ക്കായി പ്രതിവർഷം 34 സൗജന്യ ബിസിനസ് ക്ലാസ് ടിക്കറ്റുകൾ.
പാർലമെന്റ് സമ്മേളനത്തിലും വിവിധ പാർലമെന്ററി സമിതി യോഗങ്ങളിലും പങ്കെടുക്കാനായി പോകാൻ വേറെ വിമാന ടിക്കറ്റുകളും സൗജന്യം. രാജ്യത്തെവിടെയും ട്രെയിനുകളിൽ ഫസ്റ്റ് ക്ലാസിൽ സൗജന്യയാത്ര, റോഡ് യാത്രയ്ക്ക് ഓരോ കിലോമീറ്ററിനും മൈലേജ് അലവൻസ്. എംപിമാർക്കും അടുത്ത കുടുംബാംഗങ്ങൾക്കും സ്വകാര്യ, സർക്കാർ ആശുപത്രികളിലെ ചികിത്സച്ചെലവുകളും സർക്കാർ വഹിക്കും.
പ്രതിവർഷം 50,000 യൂണിറ്റ് സൗജന്യ വൈദ്യുതി, 4,000 കിലോ ലിറ്റർ വെള്ളം. സംസ്ഥാനങ്ങളിൽ എംഎൽഎമാർക്കും നല്ല ശന്പളവും ആനുകൂല്യങ്ങളുമാണുള്ളത്. കർണാടകയിൽ കോൺഗ്രസ് സർക്കാർ, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എംഎൽഎമാർക്കും 100 ശതമാനം വേതനവർധന നടപ്പാക്കിയത് ദിവസങ്ങൾക്കു മുന്‍പാണ്.
എംപിമാർക്കും എംഎൽഎമാർക്കും മറ്റു ജനപ്രതിനിധികൾക്കും ശന്പളം വർധിപ്പിക്കുന്നതല്ല യഥാർഥ വിഷയം. താഴേത്തട്ടിലെ ജനങ്ങളുടെ വരുമാനം ഒന്നിനും തികയാത്തതായി നിലനിൽക്കുന്നു എന്നതാണ്. സന്പന്നർക്കും ഉയർന്ന ശന്പളവും വരുമാനവും പെൻഷനുമുള്ള സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുമല്ലാതെ ആർക്കും പലചരക്കു വാങ്ങുന്നതും ചികിത്സ തേടുന്നതും മക്കളെ പഠിപ്പിക്കുന്നതുമൊന്നും അത്ര എളുപ്പമല്ല.
അതുകൊണ്ടാണ് എംപിമാരുടെ ന്യായമായ ശന്പളവർധനപോലും ചർച്ച ചെയ്യപ്പെടുന്നത്. പക്ഷേ, പാർലമെന്റിൽ ഒരില വീഴുന്ന ശബ്ദംപോലും കേട്ടില്ല. ആരും സഭ ബഹിഷ്കരിച്ചില്ല, ആരെയും പുറത്താക്കിയുമില്ല. പക്ഷേ, ആശ-അങ്കണവാടി വർക്കർമാർ ആഴ്ചകളായി മഴയും വെയിലും വിശപ്പും രോഗങ്ങളും സഹിച്ച് പെരുവഴിയിൽ തൊണ്ടപൊട്ടുമാറുച്ചത്തിൽ വിളിച്ചുചോദിക്കുകയാണ്, ദിവസം 250-300 രൂപകൊണ്ട് ഒരു വീട് എങ്ങനെ അതിജീവിക്കുമെന്ന്.
ഭരിക്കുന്നത് ഫാസിസ്റ്റായാലും കമ്യൂണിസ്റ്റായാലും ജനാധിപത്യവാദിയായാലും നിലംപരിശായവർ അധികാരിയുടെ കൈയിലെ ചാട്ടവാറുകളേ കാണുന്നുള്ളൂ. രാജ്യത്ത് സന്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വിടവല്ല, വലിയൊരു ഗർത്തമായി മാറി. പട്ടിണിസൂചികയില്‍ 127 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 105. സന്തോഷത്തിന്റെ പട്ടികയിൽ 118. വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം, പട്ടിക തയാറാക്കിയവരെ ചീത്തവിളിക്കുകയാണ് ഭരിക്കുന്നവരും ശിങ്കിടികളും.
രാജ്യസ്നേഹികള്‍ക്ക് ഈ പട്ടികയോട് വിദ്വേഷം തോന്നുക സ്വാഭാവികമെന്നാണ് അധികാരത്തോടു ചേർന്നു നിൽക്കുന്ന ആചാര്യന്മാർ പറയുന്നത്. ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതിയിൽ രാജ്യസ്നേഹംകൊണ്ട് ചെക്ക് വച്ചാൽ എതിരാളിക്ക് കരുനീക്കം എളുപ്പമല്ല. പണം ഒരു പ്രശ്നമേയല്ലാത്തവരോടും അല്ലലേതുമില്ലാതെ ജീവിക്കുന്നവരോടും തർക്കിക്കാൻ പട്ടിണിപ്പാവങ്ങൾക്കു സമയവുമില്ല.
കേരളത്തിലേക്കു മടങ്ങാം. ഈ പാവങ്ങൾക്ക് ഉചിതമായ ശന്പളം അഥവാ നീതി കൊടുക്കുവോളം ഞാനീ ശന്പളവർധന കൈപ്പറ്റില്ലെന്ന് ഒരു എംപിയെങ്കിലും പറഞ്ഞിരുന്നെങ്കിൽ അതാകുമായിരുന്നു ആശാ-അങ്കണവാടി വനിതകളുടെ സമരത്തോടുള്ള ഏറ്റവും ഉജ്വലമായ ഐക്യദാർഢ്യം. കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ രാജാക്കന്മാർ നഗ്നരാണെന്നു വിളിച്ചുപറയുന്നതിനു തുല്യമാകുമായിരുന്നു അത്.
രാഷ്ട്രീയ പുനരധിവാസത്തിന്റെയോ വീതംവയ്പിന്റെയോ ഭാഗമായ പിഎസ്സി അംഗത്വമല്ല നിങ്ങളുടേത്. മങ്ങലേറ്റിട്ടുണ്ടെങ്കിലും രാഷ്ട്രീയ പ്രതിബദ്ധതയുടെയും ത്യാഗത്തിന്റെയും മുദ്രയും അസാധാരണമായൊരു സ്വാതന്ത്ര്യപോരാട്ടത്തിന്റെ പാരന്പര്യവുമുണ്ട് നിങ്ങളുടെ ജനപ്രാതിനിധ്യത്തിന്.