വാക്കിനും ഹാസ്യത്തിനും വെട്ട്
ഹൃദയത്തിൽനിന്നുള്ള ശബ്ദങ്ങൾക്കും നിശബ്ദതയ്ക്കും വശ്യമായൊരു സൗന്ദര്യമുണ്ട്. എന്നാൽ, ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമുള്ള നിശബ്ദത വഷളാണ്. അഭിപ്രായ, സംസാര, ആവിഷ്കാര സ്വാതന്ത്ര്യങ്ങളും പത്രസ്വാതന്ത്ര്യവും മുതൽ പൗരസ്വാതന്ത്ര്യങ്ങൾ വരെയുള്ളവയെ അടിച്ചമർത്തിക്കൊണ്ടാണ് ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ അട്ടിമറിക്കുക. ഭീരുത്വവും അഹന്തയും അധികാരഭ്രമവും ഏകാധിപത്യ മനോഭാവവുമെല്ലാം ചേരുന്പോൾ ഭരണാധികാരികൾ എതിർശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കും. സ്തുതിപാഠകരെ പ്രോത്സാഹിപ്പിക്കുകയും വിമർശനങ്ങളെയും എതിർശബ്ദങ്ങളെയും അടിച്ചമർത്തുകയും ചെയ്യുന്നിടത്തു ജനാധിപത്യം തകരും.
ഇഷ്ടപ്പെടാത്ത കാഴ്ചപ്പാടുകൾക്കുള്ള സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ മാത്രമേ ഏതൊരാൾക്കും സംസാരസ്വാതന്ത്ര്യത്തിൽ വിശ്വസിക്കാനാകൂ. ഇഷ്ടപ്പെട്ട കാഴ്ചപ്പാടുകൾക്കുള്ള സംസാരസ്വാതന്ത്ര്യത്തെ ജർമനിയിലെ നാസി പ്രചാരകൻ ജോസഫ് ഗീബൽസ് അനുകൂലിച്ചു. സോവ്യറ്റ് ഏകാധിപതി ജോസഫ് സ്റ്റാലിനും അങ്ങനെതന്നെ. നിങ്ങൾ സംസാരസ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നുവെങ്കിൽ, അതിനർഥം നിങ്ങൾ വെറുക്കുന്ന കാഴ്ചപ്പാടുകൾക്കുള്ള സംസാരസ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നു എന്നാണെന്നു സാമൂഹിക നിരൂപകൻ നോം ചോംസ്കി എഴുതിയിട്ടുണ്ട്.
പിടിവള്ളിയായി സുപ്രീംകോടതി
സംസാരസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും ഉൾപ്പെടെയുള്ള പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കേണ്ടതു കോടതിയുടെ കടമയാണെന്ന് സുപ്രീംകോടതി ഇന്നലെ വിധിച്ചിട്ടുണ്ട്. വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ സ്വതന്ത്രമായ ചിന്തകളും കാഴ്ചപ്പാടുകളും ആരോഗ്യകരമായ ഒരു പരിഷ്കൃതസമൂഹത്തിന്റെ അവിഭാജ്യഘടകമാണെന്നു ജസ്റ്റീസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ഊന്നിപ്പറഞ്ഞു.
ചിന്തകളുടെയും കാഴ്ചപ്പാടുകളുടെയും ആവിഷ്കാരസ്വാതന്ത്ര്യമില്ലാതെ, ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം ഉറപ്പുനൽകുന്ന മാന്യമായ ജീവിതം നയിക്കുക അസാധ്യമാണ്. ആരോഗ്യകരമായ ഒരു ജനാധിപത്യത്തിൽ, ഒരു വ്യക്തിയോ ഗ്രൂപ്പോ പ്രകടിപ്പിക്കുന്ന ചിന്തകളുടെ വീക്ഷണങ്ങളെ മറ്റൊരു കാഴ്ചപ്പാട് പ്രകടിപ്പിച്ചുകൊണ്ടു നേരിടണമെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. മറ്റൊരാൾ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ വലിയൊരു വിഭാഗം ആളുകൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽപ്പോലും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള വ്യക്തിയുടെ അവകാശത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണം. കവിത, നാടകം, സിനിമകൾ, ആക്ഷേപഹാസ്യം, കല എന്നിവയുൾപ്പെടെയുള്ള സാഹിത്യം മനുഷ്യജീവിതത്തെ കൂടുതൽ അർഥവത്താക്കുന്നുവെന്നും ജഡ്ജിമാർ പറഞ്ഞു.
കുനാൽ കമ്ര
രാജ്യസഭയിലെ കോണ്‍ഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഗഡിക്കെതിരായി ഗുജറാത്ത് പോലീസെടുത്ത എഫ്ഐആർ റദ്ദാക്കിക്കൊണ്ടാണു സുപ്രീംകോടതിയുടെ പുതിയ വിധി. “ഓ രക്തദാഹികളേ കേൾക്കൂ” (ഏ ഖൂൻ കേ പ്യാസെ ബാത് സുനോ) എന്ന ഇമ്രാന്റെ സോഷ്യൽ മീഡിയയിലെ വീഡിയോ കവിതയ്ക്കെതിരേയായിരുന്നു കേസ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കെതിരായ കുനാൽ കമ്രയുടെ ആക്ഷേപഹാസ്യത്തിനെതിരേ (സ്റ്റാൻഡ് അപ് കോമഡി) ശിവസേന ഉയർത്തിയ വിവാദങ്ങളുടെകൂടി പശ്ചാത്തലത്തിലുള്ള സുപ്രീംകോടതി വിധി നിർണായകമാണ്.
കുനാലിന്റെ യുട്യൂബ് വീഡിയോ ചിത്രീകരിച്ച മുംബൈയിലെ വേദി നശിപ്പിച്ച ശിവസേനക്കാർ, സ്വതന്ത്രമായി നടക്കാൻ അദ്ദേഹത്തെ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെങ്കിലും ക്ഷമാപണം നടത്താനോ പറഞ്ഞതു തിരുത്താനോ അദ്ദേഹം തയാറായില്ല. ശിവസേന, എൻസിപി പാർട്ടികളിലെ പിളർപ്പിനു തുടക്കമിട്ടത് ഒരാളാണെന്നും ആ വ്യക്തിയെ രാജ്യദ്രോഹി (ഗദ്ദാർ) എന്നു വിശേഷിപ്പിക്കാമെന്നുമുള്ള കുനാലിന്റെ പരാമർശമാണു ശിവസേനക്കാരെ വിറളി പിടിപ്പിച്ചത്. ആക്ഷേപഹാസ്യത്തിനും തമാശകൾക്കും വാക്കുകൾക്കും പോലും കോടാലി വയ്ക്കാനുള്ള ശ്രമം ഭീതിജനകമാണ്.
മുഖം മറയ്ക്കുന്ന രാഷ്ട്രീയക്കളി
ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിലും പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാനുള്ള ശ്രമങ്ങൾ പ്രകടവും വികൃതവുമാണ്. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കും പോലും സംസാരിക്കാൻ അവസരം നിഷേധിക്കുന്നതു വലിയ വിവാദമാണ്. ഒന്നും രണ്ടുമല്ല, പലതവണ ഇത്തരം അവസരനിഷേധം ഉണ്ടാകുന്നതിനെതിരേ പ്രതിപക്ഷ എംപിമാർ ലോക്സഭാ സ്പീക്കറെയും രാജ്യസഭാ ചെയർമാനെയും നേരിട്ടു കണ്ടു പരാതിപ്പെട്ടു. ലോക്സഭയിൽ രാഹുലിനെ പരസ്യമായി ശകാരിച്ചതും അദ്ദേഹം പ്രസംഗത്തിന് അനുമതി ചോദിച്ചപ്പോൾ സഭ പിരിച്ചുവിട്ട് സ്പീക്കർ ഇറങ്ങിപ്പോയതും ജനാധിപത്യത്തിനു ഭൂഷണമല്ല.
കഴിഞ്ഞ ബുധനാഴ്ച ലോക്സഭയിൽ രാഹുലിനോടു ചെയ്ത ഈ അനീതിക്കെതിരേ 70 കോണ്‍ഗ്രസ് എംപിമാർ ആദ്യവും പ്രതിപക്ഷ ഇന്ത്യ സഖ്യം നേതാക്കൾ വ്യാഴാഴ്ചയും സ്പീക്കർ ഓം ബിർളയെ നേരിൽ കണ്ടു രേഖാമൂലം പരാതി നൽകി. പ്രതിപക്ഷത്തെ എംപിമാർ സംസാരിക്കുന്നതിനിടെ മൈക്ക് ഓഫാക്കുന്നതും സഭാ ടെലിവിഷനിൽ ഇടയ്ക്ക് അവരുടെ മുഖം മറയ്ക്കുന്നതും ശരിയല്ലെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നീതി തേടി രാഹുൽ, ഖാർഗെ
ആവശ്യപ്പെട്ടാൽപോലും പ്രതിപക്ഷ നേതാവിനു പാർലമെന്റിൽ സംസാരിക്കാനുള്ള അവകാശം നിഷേധിക്കുന്നതു ഗൗരവമേറിയ കാര്യമാണ്. വലിയ പ്രതിഷേധങ്ങൾക്കിടയിലും പ്രതിപക്ഷനേതാവിനു പ്രസംഗിക്കാൻ അവസരം നൽകിയിരുന്നതാണു കീഴ്വഴക്കം. ഒരാഴ്ചക്കാലം ലോക്സഭയിൽ സംസാരിക്കാൻ പ്രതിപക്ഷ നേതാവിനെ അനുവദിച്ചിട്ടില്ലെന്നാണു പരാതി. ഒരാഴ്ചമുന്പ് കുംഭമേളയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചശേഷം അതിനെ സ്വാഗതം ചെയ്യാൻ രാഹുൽ എഴുന്നേറ്റപ്പോഴും അനുമതി നിഷേധിച്ചതു വിവാദമായിരുന്നു.
ബുധനാഴ്ച ലോക്സഭയിൽ രാഹുൽ ഗാന്ധി ലോക്സഭയുടെ നിലവാരവും അന്തസും പാലിക്കാതെ പെരുമാറിയെന്നാണു സ്പീക്കർ പറഞ്ഞത്. അംഗങ്ങൾ പാലിക്കേണ്ട ചട്ടം 349 അനുസരിച്ച് പ്രതിപക്ഷനേതാവ് പെരുമാറണം. തെറ്റായതൊന്നും താൻ ചെയ്തിട്ടില്ലെന്നും നിശബ്ദമായി ഇരിക്കുകയായിരുന്നുവെന്നും രാഹുൽ പറയുന്നു. പരിണതപ്രജ്ഞനായ മല്ലികാർജുൻ ഖാർഗെയെ സംസാരിക്കുന്നതിൽനിന്നു രാജ്യസഭയിൽ ചെയർമാൻ ജഗദീപ് ധൻകർ തടയുന്നതിനെ ചൊല്ലിയുള്ള വിവാദം തുടർക്കഥയാണ്.
ഷാഡോ പ്രൈം മിനിസ്റ്റർ
പാർലമെന്ററി ജനാധിപത്യ വ്യവസ്ഥിതിയിൽ പ്രധാനമന്ത്രി പോലെ തുല്യപ്രാധാന്യമുള്ള പദവിയാണു പ്രതിപക്ഷ നേതാവിന്റേത്. പ്രതിപക്ഷനേതാവിനു കാബിനറ്റ് മന്ത്രിയുടെ പദവിയും സൗകര്യങ്ങളും നൽകുന്നത് ഇതുകൊണ്ടാണ്. പ്രതിപക്ഷനേതാവിന്റെ പദവിയും ഓഫീസും നിയമപരമായ സ്ഥാനമാണ്. സർക്കാരിന്റെ നയങ്ങളെയും പരിപാടികളെയും തെറ്റായ നീക്കങ്ങളെയും വിമർശിക്കാനും പരിശോധിക്കാനുമുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമങ്ങൾക്കു നേതൃത്വം നൽകുകയെന്നതു പ്രതിപക്ഷനേതാവിന്റെ കർത്തവ്യമാണ്.
സർക്കാർ നയങ്ങൾ, പദ്ധതികൾ, തീരുമാനങ്ങൾ, പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചു ക്രിയാത്മകമായ വിമർശനം നൽകുക, ഭരണത്തിൽ ഉത്തരവാദിത്വവും സുതാര്യതയും ഉറപ്പാക്കുക, പാർലമെന്ററി ചർച്ചകളെ സന്പന്നമാക്കുക, ബദൽ നയങ്ങളും കാഴ്ചപ്പാടുകളും വാഗ്ദാനം ചെയ്യുക, അഴിമതികളും അതിക്രമങ്ങളും അനീതികളും ചൂണ്ടിക്കാട്ടുക എന്നിവ മുതൽ ആവശ്യമെങ്കിൽ ബദൽ സർക്കാർ രൂപീകരിക്കുകവരെ പ്രതിപക്ഷനേതാക്കളുടെ ഉത്തരവാദിത്വമാണ്. ബ്രിട്ടനിൽ പ്രതിപക്ഷ നേതാവിനെ ബദൽ പ്രധാനമന്ത്രി (ഷാഡോ പ്രൈം മിനിസ്റ്റർ) എന്നാണു വിശേഷിപ്പിക്കുക.
പ്രതിപക്ഷവും ജനാധിപത്യവും
പാർലമെന്ററി ജനാധിപത്യത്തിൽ സർക്കാരിന്റെ അത്രയുംതന്നെ വലിയ പങ്കാണു പ്രതിപക്ഷത്തിനുള്ളത്. നിയമനിർമാണങ്ങളിലെ തെറ്റുകളും കുറവുകളും ചൂണ്ടിക്കാണിക്കുന്നതിലും ബദൽനയങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്നതിലും മുതൽ പൗരാവകാശ, ന്യൂനപക്ഷാവകാശ സംരക്ഷണത്തിൽ വരെ പ്രതിപക്ഷത്തിനു വലിയ റോളുണ്ട്. ജനാധിപത്യപരമായ ചർച്ചകളെ പ്രസക്തവും സജീവവുമാക്കുന്നതു പ്രതിപക്ഷമാണ്. സംവാദങ്ങളും ഭിന്നാഭിപ്രായങ്ങളുമാണു ജനാധിപത്യത്തിന്റെ ശക്തി.
വർക്കിച്ചൻ കാടുകയറാൻ റെഡിയാണ്!
കെ.ആർ. പ്രമോദ്
ദീർഘകാല സർക്കാർ സേവനത്തിനുശേഷം റിട്ടയറായി വീട്ടിലെത്തിയപ്പോൾ വർക്കിച്ചന് ആശ്വാസമാണു തോന്നിയത്. ഇനിയുള്ളകാലം സ്വസ്ഥമായി അവനവന്റെ ഇഷ്ടംപോലെ ജീ വിക്കാമല്ലോ!
വീട്ടിലാണെങ്കിൽ സുന്ദരിയും സുശീലയുമായ ഭാര്യ മേരിക്കുട്ടിയും മകൾ എലിസബത്തും മാത്രം. അവർക്കു കഴിയാൻ റബർതോട്ടവും കോഴികളും താറാവുകളും പശുവുമെല്ലാമുണ്ട്. ആരുടെയും സഹായം ആവശ്യമില്ല. തനിക്കുകിട്ടുന്ന പെൻഷൻ തുക തോന്നിയപോലെ ചെലവഴിക്കാം. ചുരുക്കത്തിൽ, ഇനിയാണ് ജീവിതത്തിന്റെ വസന്തകാലം! ഈ ശിഷ്ടകാലം ഒരു പക്ഷിയെപ്പോലെ, നൂലു പൊട്ടിച്ചെറിഞ്ഞ പട്ടത്തെപ്പോലെ ആകാശത്തു പറന്നുനടക്കാം! - വർക്കിച്ചൻ സന്തോഷത്തോടെ വിചാരിച്ചു, അതനുസരിച്ച് പ്രവർത്തിക്കാൻ തുടങ്ങി.
ദിവസവും രാവിലെ എട്ടുമണിക്ക് മൂപ്പർ ഉണർന്നു, ഒമ്പതിനു കാപ്പി കുടിച്ചു, പത്രം വായിച്ചു, മൊബൈൽ നോക്കി, ടിവി കണ്ടു, ഉച്ചയ്ക്ക് വെടിപ്പായി ഉണ്ടു, ഗാഢമായി ഉറങ്ങി, വൈകുന്നേരം കാപ്പി കുടിച്ചു, ബീഡി വലിച്ചു, മൊബൈൽ നോക്കി, ടിവി കണ്ടു, അത്താഴം കഴിച്ചു, സുഖനിദ്ര പൂകി.
അഞ്ചാറു മാസം ഇപ്രകാരം കാര്യങ്ങൾ സുഗമമായി മുമ്പോട്ടു പോയി.
പിന്നീടാണ് കാര്യങ്ങൾ കുഴഞ്ഞുമറിയാൻ കാരണമായ സംഭവങ്ങൾ സാവധാനം ഇതൾവിരിഞ്ഞത്.
ഒന്നാമത്തെ സംഭവം
ഒരുദിവസം രാവിലെ ഭക്ഷണം കഴിഞ്ഞശേഷം വർക്കിച്ചൻ പത്രം വായിക്കുകയായിരുന്നു. കൈയിൽ ഒരു സിഗരറ്റ് എരിയുന്നുണ്ട്.
ഭാര്യ മേരിക്കുട്ടി പെട്ടെന്നവിടെ പ്രത്യക്ഷയായി. അവർ തെല്ലു ഗൗരവത്തോടെ പറഞ്ഞു: “ഈ പരിപാടി പറ്റില്ല. ഇവിടെ ഞാനും എന്റെ മകളും ജീവിക്കുന്നുണ്ട്. വീടു മുഴുവൻ വിഷപ്പുകയാകും!”
വർക്കിച്ചന് അതൊരു തമാശയായിട്ടാണു തോന്നിയത്. എത്രയോ കാലമായി താൻ സിഗരറ്റു വലിക്കുന്നു! അപ്പോഴൊന്നും കുഴപ്പമില്ലാതിരുന്ന കാര്യം ഇപ്പോഴെന്തിന് മേരിക്കുട്ടി പറയുന്നു?
അന്നു വൈകുന്നേരവും അത്താഴം കഴിഞ്ഞ് ഗൃഹനാഥൻ സിറ്റിംഗ് റൂമിൽ വന്നിരുന്ന് ഒരു സിഗരറ്റ് കത്തിച്ചു.
ഇക്കുറി മകളാണ് പ്രത്യക്ഷപ്പെട്ടത്.
“അപ്പാ! അപ്പൻ പഴയ അപ്പനല്ല. റിട്ടയർ ചെയ്ത ഒരു സീനിയർ പൗരനാണ്. ഇനിയിപ്പോൾ സിഗരറ്റുവലിയൊക്കെ കുറയ്ക്കണം. എന്നു മാത്രമല്ല, പാസീവ് സ്മോക്കിംഗാണ് ഏറ്റവുംവലിയ കുഴപ്പമെന്നറിയില്ലേ?” - പുത്രി തെല്ലു കോപത്തോടെ ചോദിച്ചു.
വർക്കിച്ചന് വലിയ കോപം വന്നെങ്കിലും ഒന്നും മിണ്ടാതെ പുകയൂതിക്കൊണ്ട് അവിടെത്തന്നെയിരുന്നു.
“അല്ലെങ്കിലും പറഞ്ഞിട്ടു കാര്യമില്ല. ഈ മനുഷ്യൻ ദ്രോഹം മാത്രമേ ചെയ്തിട്ടുള്ളൂ!”- അടുക്കളയിൽനിന്ന് മേരിക്കുട്ടി പൊട്ടിത്തെറിച്ചു.
രണ്ടാമത്തെ സംഭവം
വർക്കിച്ചന്റെ പറമ്പിൽ രണ്ടു പനകൾ ചെത്തുന്നുണ്ട്. ആഴ്ചയിലൊരിക്കൽ പങ്കുകള്ള് ഇഷ്ടംപോലെ കിട്ടും.
ഒരു ദിവസം വർക്കിച്ചൻ ക്ഷണിച്ചതനുസരിച്ച് കുറച്ചു കൂട്ടുകാർ വീട്ടിലെത്തി. അവർ വീടിനോടു ചേർന്നുള്ള ഔട്ട്ഹൗസിലിരുന്നു നല്ല നാടൻ കള്ള് മോന്തി രസിച്ചു. തമാശയും പാട്ടുമൊക്കെയായി നേരം പോയതറിഞ്ഞില്ല.
ഉച്ചയായപ്പോൾ മേരിക്കുട്ടി വർക്കിച്ചനെ വിളിച്ചിട്ടു പറഞ്ഞു: “കൂട്ടുകാരെയൊക്കെ പെട്ടെന്നു പറഞ്ഞുവിട്ടോണം. നാലഞ്ചു പേർക്കു സദ്യയൊരുക്കാൻ ഞങ്ങൾക്ക് സൗകര്യമില്ല. മാത്രമല്ല, ഇവിടെ കള്ളുകുടിയും അനുവദിക്കുകയില്ല. ഇനി മേലിൽ ഇതാവർത്തിക്കരുത്!”
വർക്കിച്ചൻ ആദ്യമൊന്നു മടിച്ചെങ്കിലും തന്ത്രപൂർവം കൂട്ടുകാരെ പറഞ്ഞയച്ചു.
പിറ്റേന്നുതന്നെ മേരിക്കുട്ടി പണിക്കാരെ വിളിച്ചു രണ്ടു പനകളും വെട്ടിക്കളയാൻ ഉത്തരവിട്ടു.
വർക്കിച്ചന് ഉഗ്രമായ കോപം വന്നു. മകളുടെയും ഭാര്യയുടെയും നേരേ ശകാരവർഷം നടത്തി. ഡൈനിംഗ് ടേബിളിലെ ഗ്ലാസുകൾ എറിഞ്ഞുതകർത്തു.
അതുകൊണ്ടൊന്നും പ്രയോജനമുണ്ടായില്ല. മേരിക്കുട്ടിയും മകളും വർക്കിച്ചനോട് ശരിക്കും യുദ്ധം പ്രഖ്യാപിച്ചു.
“ഇത്രനാളും നിങ്ങൾ പറഞ്ഞതെല്ലാം ഞങ്ങൾ അനുസരിച്ചില്ലേ? ഇത്രനാളും ഞങ്ങളെ അടക്കിഭരിച്ചില്ലേ? ഇനി ഞങ്ങൾ പറയുന്നതുപോലെ നിങ്ങൾ അടങ്ങിയൊതുങ്ങിയിരുന്നാൽ മതി!” - മേരിക്കുട്ടിയും മകളും ഒരേ സ്വരത്തിൽ പറഞ്ഞു.
മൂന്നാമത്തെ സംഭവം
ഭാര്യയോടും മകളോടുമുള്ള പ്രതിഷേധസൂചകമായി വർക്കിച്ചൻ ഒരാഴ്ച വീടിന് പുറത്തേക്കൊന്നും പോയില്ല. മുറിക്കുള്ളിൽ വെറുതെയിരുന്നു. ഉണ്ടുംഉറങ്ങിയും സമയം കളഞ്ഞു.
അങ്ങനെ ദിവസങ്ങൾ മുമ്പോട്ടു പോകവേ, മേരിക്കുട്ടി ഒരു ദിവസം ഇപ്രകാരം പറഞ്ഞു: “നിങ്ങളിങ്ങനെ വെറുതെ ചടഞ്ഞിരുന്നാൽ പറ്റില്ല. എന്തൊക്കെയോ അസുഖങ്ങൾ ഉണ്ടെന്നു തോന്നുന്നു. ഇന്നുതന്നെ പോയി രക്തവും മൂത്രവുമാക്കെ പരിശോധിക്കണം. എന്നിട്ട് ഡോക്ടറെ കാണാം.”
വർക്കിച്ചൻ നേരേ ഒരു ഉത്തരാധുനിക ലാബിൽ പോയി ചോരയും നീരുമൊക്കെ പരിശോധിപ്പിച്ചു. പിറ്റേന്ന് റിസൾട്ട് നോക്കിയപ്പോൾ നേരിയ ഷുഗറും പ്രഷറും!
അതോടെ മേരിക്കുട്ടിക്ക് ആധിയായി. വറുത്തതും പൊരിച്ചതും മധുരമുള്ളതുമൊന്നും വർക്കിച്ചന് ഇനി കൊടുക്കേണ്ടെന്ന് തീരുമാനിച്ചു.
രാവിലെ ഒരു പാത്രം കഞ്ഞി, ഉച്ചയ്ക്ക് കുറച്ചു പച്ചക്കറികൾ ചേർത്ത് ഒരുപിടി ചോറ്, നാലുമണിക്ക് ഷുഗർഫ്രീ കോഫി, വൈകുന്നേരം വീണ്ടും ഉപ്പിടാത്ത കഞ്ഞി - എന്നിങ്ങനെയുള്ള മെനു നടപ്പിലായി. പൊരിച്ച കോഴിയും ചപ്പാത്തിയും ഏറ്റവും ഇഷ്ടമുണ്ടായിരുന്ന വർക്കിച്ചന് അത് ഹറാമായി.
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനാവുന്നില്ല, ഇഷ്ടമുള്ള സ്ഥലത്ത് പോകാൻ സാധിക്കുന്നില്ല, ഇഷ്ടമുള്ള സിനിമ കാണാനാവില്ല, ഉറക്കെ ഒരഭിപ്രായം പറയാൻ പെർമിഷനില്ല - എല്ലാംകൊണ്ടും വർക്കിച്ചന്റെ മറ്റൊരു ജന്മം ആരംഭിക്കുകയായിരുന്നു,
നാലാമത്തെ സംഭവം
ഒരു ദിവസം രാത്രി.
വർക്കിച്ചനൊഴികെ മറ്റു രണ്ടുപേർക്കും അത്താഴത്തിന് പൊരിച്ച കോഴിയും ചപ്പാത്തിയുമാണ്. വർക്കിച്ചന് ഗോതമ്പുകഞ്ഞി. കഞ്ഞി കുടിച്ചെന്നു വരുത്തി അദ്ദേഹം നേരത്തേ ഉറങ്ങാൻ കിടന്നു.
മേരിക്കുട്ടിയും മകളും ഉറങ്ങിയെന്ന് ഉറപ്പായിക്കഴിഞ്ഞപ്പോൾ വർക്കിച്ചൻ ഒരു കണ്ടൻപൂച്ചയെപ്പോലെ അടുക്കളയിലേക്കു പ്രവേശിച്ച് പാത്രത്തിൽ അടച്ചുവച്ചിരുന്ന കോഴിയും ചപ്പാത്തിയും ആർത്തിയോടെ ഉള്ളിലേക്ക് ചെലുത്തി. ഫ്ളാസ്കിലുണ്ടായിരുന്ന മധുരമുള്ള ചായയും വലിച്ചുകുടിച്ചു.
പക്ഷേ, ഭാഗ്യം മറുഭാഗത്തായിരുന്നു.
അടുക്കളയിലെ ശബ്ദംകേട്ടെത്തിയ മേരിക്കുട്ടിയും മകളും അപ്പനെ കൈയോടെ പിടികൂടി.
“സ്വന്തം വീട്ടിലെ അടുക്കളയിൽ കയറി കട്ടുതിന്നാൻ നിങ്ങൾക്കു നാണമില്ലേ?”- മേരിക്കുട്ടി അലറി.
“അതും രാത്രിയിൽ? ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥൻ!” - മകൾ ചീറി.
അഞ്ചാമത്തെ സംഭവം
വീട്ടിൽ വെറുതെയിരുന്നു മടുത്ത വർക്കിച്ചൻ തൊട്ടതിനും പിടിച്ചതിനുമൊക്കെ വീണ്ടും ചൂടാകാൻ തുടങ്ങിയതോടെ മേരിക്കുട്ടിയും മകളും ചേർന്ന് വെള്ളംകോരൽ, വിറകുകീറൽ, ചെടിനനയ്ക്കൽ എന്നീ വീട്ടുജോലികൾ ഏൽപ്പിച്ചുകൊടുത്തു.
വിറകു വെട്ടാൻ പോയ ആദ്യദിവസംതന്നെ വർക്കിച്ചന്റെ കാലിലെ തള്ളവിരൽ കോടാലികൊണ്ട് മുറിഞ്ഞു. ചെടി നനച്ചപ്പോൾ പൂച്ചട്ടി രണ്ടെണ്ണം താഴെവീണു പൊട്ടി. ഇതെല്ലാം തന്ത്രശാലിയായ വർക്കിച്ചൻ മനഃപൂർവം ചെയ്യുന്നതാണെന്നു ഭാര്യയും മകളും ആരോപിച്ചതോടെ വീട്ടിലെ പുറംപണികളും വർക്കിച്ചനു ലഭിക്കാതായി.
വീട്ടിൽ സാധനങ്ങൾ വാങ്ങിക്കുന്നത് ഓൺലൈൻ വഴിയായതിനാൽ അതിലും ഗൃഹസ്ഥന് ഇടപെടാനാകാതെ വന്നു. ഓരോ ദിവസവും ഓൺലൈൻ പർച്ചേസിലൂടെ വിവിധ സാധനങ്ങൾ വന്നെത്തുന്നതു കണ്ട് വർക്കിച്ചൻ കൊച്ചുകുട്ടിയെപ്പോലെ കൺമിഴിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം സ്ഥലത്തെ പെൻഷൻ സംഘടനക്കാർ വീട്ടിൽ വന്നു. പെൻഷൻകാരെല്ലാവരും വിനോദയാത്ര പോവുകയാണെന്നും വർക്കിച്ചനും കൂടണമെന്നും പറയാനാണ് അവർ വന്നത്. എന്നാൽ, വർക്കിച്ചനെ മാത്രമായി അയയ്ക്കുന്നില്ലെന്ന് മേരിക്കുട്ടി അവരെ അറിയിച്ചു.
വർക്കിച്ചന്റെ വാനപ്രസ്ഥം
ഏതാനും ദിവസങ്ങൾ കഴിഞ്ഞു. വർക്കിച്ചൻ കതകടച്ച് മുറിയിലിരിപ്പാണ്. ഭാര്യയെയും മകളെയും കണ്ടാൽ ഉടനെ പുലിയെപ്പോലെ ചാടിവീഴും, ഗർജിക്കും.
അങ്ങനെയിരിക്കെ മലബാറിൽനിന്ന് വർക്കിച്ചന്റെ ബാല്യകാലസുഹൃത്ത് വീട്ടിൽ വന്നു. അയാളോട് വർക്കിച്ചൻ തന്റെ അവസ്ഥയെക്കുറിച്ചു കണ്ണീരോടെ വർണിച്ചു.
വർക്കിച്ചൻ പറഞ്ഞതെല്ലാം കൂട്ടുകാരൻ ക്ഷമയോടെ കേട്ടു. എന്നിട്ട് അദ്ദേഹം സുഖപ്രദമല്ലാത്ത ചില കാര്യങ്ങൾ മെല്ലെപ്പറഞ്ഞു:
“എടോ! ഒരു പ്രായംകഴിഞ്ഞാൽ തന്നെപ്പോലെ ദുഃശാഠ്യക്കാരനും മുൻകോപിയുമായ ഭർത്താവ് വീടുവിട്ടു പോകണം എന്നാണു പല ഭാര്യമാരും ആഗ്രഹിക്കുക. അതവർ പരസ്യമായി പറയുന്നില്ലന്നേയുള്ളൂ! അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. റിട്ടയർ ചെയ്യുന്നതുവരെ താൻ കണ്ണിൽച്ചോരയില്ലാതെ മേരിയെയും ഏലിയെയും ഭരിക്കുകയല്ലായിരുന്നോ? എത്രനാളാണ് അവർ തന്നെയൊക്ക സഹിക്കുക! ഒടുവിൽ, തക്കസമയം വന്നപ്പോൾ അവർ തിരിച്ചടിക്കുന്നെന്നു മാത്രം! ഡോക്ടർമാരോടു ചോദിച്ചാൽ പെണ്ണുങ്ങളുടെ ഹോർമോൺ വേരിയേഷൻ, മെന്റൽ ടെൻഷൻ എന്നൊക്കെ പറയുമായിരിക്കും. ഫലത്തിൽ എല്ലാം ഒന്നുതന്നെ! ഒരു പ്രായംകഴിഞ്ഞാൽ അകന്നിരിക്കുകയാണ് നല്ലത്. ഈ വാനപ്രസ്ഥം എന്നൊക്കെപ്പറയുന്നത് അതുതന്നെയാണ്!”
ഉപദേശം പകർന്നശേഷം കൂട്ടുകാരൻ വിടവാങ്ങി.
വർക്കിച്ചൻ തെല്ലുനേരം വരാന്തയിൽതന്നെ മരുവി. കുറച്ചുകഴിഞ്ഞപ്പോൾ സ്വന്തം മുറിയിലേക്കു പോയി മണിക്കൂറുകളോളം കട്ടിലിൽ വെറുതേ കിടന്നു. പിന്നീടെഴുന്നേറ്റ് അലമാര തുറന്ന് ബാഗെടുത്തു. അതിലേക്ക് സ്വന്തം വസ്ത്രങ്ങളും മറ്റും കുത്തിനിറയ്ക്കാൻ തുടങ്ങി.
വർക്കിച്ചന്റെയും കൂട്ടുകാരന്റെയും സംഭാഷണങ്ങൾ ചോർത്തിയിരുന്ന മകൾ എലിസബത്ത് അപ്പോൾ മുറിക്കകത്തേക്കു പ്രവേശിച്ചു.
പിതാവിന്റെ ബാഗ് പിടിച്ചുവാങ്ങി അലമാരയിൽ തിരിച്ചുവച്ചശേഷം വത്സലപുത്രി പുഞ്ചിരി തൂകിക്കൊണ്ടു ചോദിച്ചു: “കാലം മാറി! വാനപ്രസ്ഥത്തിനു പോകാനാണെങ്കിൽ ഇവിടെ വനം എവിടെ അപ്പാ? ഈ കലികാലത്ത് അപ്പൻ ഞങ്ങളോടൊപ്പം ഗൃഹസ്ഥാശ്രമത്തിൽതന്നെ വാനപ്രസ്ഥം അനുഭവിക്കുക! അതിനുശേഷം കാലമെത്തുമ്പോൾ വിധിയാംവണ്ണം മഹാപ്രസ്ഥാനം നടത്താം! അതുപോരേ?”
രാഷ്ട്രീയ കൈകടത്തലുകള്‍
സര്‍വകലാശാലാ നിയമങ്ങള്‍: അജൻഡകളും ആശങ്കകളും- 2 / അഡ്വ. വി.സി. സെബാസ്റ്റ്യൻ
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ അവസാന വാക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റേതാണ്. ഉന്നതവിദ്യാഭ്യാസരംഗത്ത് സംസ്ഥാന സര്‍ക്കാരുകള്‍ ഏതു നിയമങ്ങള്‍ സൃഷ്ടിച്ചാലും യുജിസിയുടെ മാര്‍ഗനിര്‍ദേശങ്ങളെ മറികടക്കാനാവില്ല. യുജിസി നിയമങ്ങളും സംസ്ഥാന നിയമങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ യുജിസി പറയുന്നതാണ് മാനദണ്ഡമെന്നും അവസാനവാക്കെന്നും സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. സര്‍വകലാശാലകളുടെ ഭരണപരവും അക്കാദമിക ഗവേഷണപരവുമായ കാര്യങ്ങളിലും പരീക്ഷാ നടത്തിപ്പിലും ഉന്നതവിദ്യാഭ്യാസമന്ത്രിക്കോ മന്ത്രി ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ക്കോ നേരിട്ട് ഇടപെടല്‍ നടത്താമെന്ന വ്യവസ്ഥ സര്‍വകലാശാലകളുടെ സ്വയംഭരണത്തിന്മേലുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ കടന്നുകയറ്റംതന്നെ. ഇതിന് അവസരമൊരുക്കുന്നതാണ് പുതിയ ഭേദഗതികള്‍ എന്ന ആക്ഷേപം നിലനില്‍ക്കെ ബില്ല് നിയമമാക്കി അംഗീകാരം നല്‍കേണ്ട ഗവര്‍ണര്‍ കണ്ണടച്ച് ഒപ്പിടുമോയെന്ന് കണ്ടറിയണം.
പ്രോ-ചാന്‍സലറായ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് സര്‍വകലാശാലാ ഭരണത്തില്‍ നേരിട്ട് ഇടപെടാന്‍ അധികാരം നല്കുന്ന ബില്ലിലെ വ്യവസ്ഥകള്‍ ഇതിനോടകം വിവാദമായിരുന്നു. ചാന്‍സലര്‍ കഴിഞ്ഞാല്‍ പ്രോ-ചാന്‍സലര്‍ക്ക് അധികാരമുണ്ടെന്നുള്ളത് വസ്തുതയാണ്. അതേസമയം, സർവകലാശാലകള്‍ക്ക് അതിന്റേതായ സ്വയംഭരണാവകാശമുണ്ട്. നിലവില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരില്‍ നിക്ഷിപ്തമായിരിക്കുന്ന പല അധികാരങ്ങളും സിന്‍ഡിക്കറ്റിലേക്ക് കൈമാറുന്ന വ്യവസ്ഥകള്‍, ചാന്‍സലറായ ഗവര്‍ണര്‍ നിയമിക്കുന്ന വൈസ് ചാന്‍സലറുടെ ചിറകരിയുന്ന നിയമനിര്‍മാണമാണ്. ഇതിന്റെ പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്.
സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പരമാധികാരി വകുപ്പുമന്ത്രിയാണെന്ന് അരക്കിട്ടുറപ്പിക്കുന്ന രീതിയില്‍ സര്‍വകലാശാലയുടെ ഭരണ, അക്കാദമിക കാര്യങ്ങളില്‍ ആവശ്യമെന്ന് തോന്നുമ്പോള്‍ ഇടപെടല്‍ നടത്താന്‍ വകുപ്പുമന്ത്രിക്ക് അധികാരം നല്കുന്ന വ്യവസ്ഥ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ രാഷ്ട്രീയ കൈകടത്തല്‍, പിന്‍വാതില്‍ നിയമനം, പരീക്ഷാത്തട്ടിപ്പ്, ചോദ്യപേപ്പര്‍ ചോര്‍ച്ച എന്നുവേണ്ട സര്‍വത്ര അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കളമൊരുക്കുമെന്നതാണ് അനുഭവങ്ങള്‍. അതേസമയം, സര്‍ക്കാര്‍ പണം മുടക്കുന്ന സര്‍വകലാശാലകളുടെ ഭരണത്തില്‍ വകുപ്പുമന്ത്രിക്ക് അധികാരമില്ലേയെന്ന ചോദ്യവും നിസാരവത്കരിക്കേണ്ട. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ ഒഴിവാക്കാന്‍ നിയമസഭ പാസാക്കിയ ബില്ലിന്മേല് സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ രാഷ്ട്രപതി അനുമതി നിഷേധിച്ചിരിക്കുകയാണ്. അതിനാല്‍തന്നെ പുതിയ ബില്ലുകള്‍ നിയമസഭ പാസാക്കിയാലും നിയമമാക്കിയാലും കൂടുതല്‍ കടമ്പകള്‍ സൃഷ്ടിക്കപ്പെടാം.
സ്വകാര്യത്തിലെ നിയന്ത്രണങ്ങള്‍
62 വകുപ്പുകള്‍ നിര്‍ദേശിച്ച കേരള സംസ്ഥാന സ്വകാര്യ സര്‍വകലാശാല (സ്ഥാപനവും നിയന്ത്രണവും) ബില്ലിന്മേല് നിയമസഭാംഗങ്ങള്‍ 1,400ല്‍പരം ഭേദഗതികളാണ് ശിപാര്‍ശ ചെയ്തത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സ്വകാര്യ സര്‍വകലാശാലകളില്‍ ഫീസിളവും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്ന ഭേദഗതി നിര്‍ദേശം നിയമസഭ തള്ളിക്കളഞ്ഞു. അതേസമയം, പട്ടികവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസിളവും സ്കോളര്‍ഷിപ്പും സ്വകാര്യ സര്‍വകലാശാലാ നിയമത്തിലുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള സംവരണ വ്യവസ്ഥകള്‍ പാലിക്കണം. സംവരണാനുകൂല്യം നഷ്ടമായാല്‍ സര്‍ക്കാര്‍ ഇടപെടും. സര്‍വകലാശാല സ്വകാര്യമാണെങ്കിലും വിവിധ സമിതികളില്‍ സര്‍ക്കാരിന്റെ പ്രാതിനിധ്യവും നിയന്ത്രണവുമുണ്ടാകും. 40 ശതമാനം സീറ്റ് കേരളത്തിലെ സ്ഥിരം നിവാസികള്‍ക്ക് മാത്രമായിരിക്കും.
സ്വകാര്യ സര്‍വകലാശാലയ്ക്ക് ഏകീകൃത സ്വഭാവമുണ്ട്. യുജിസി സ്വകാര്യ സര്‍വകലാശാലാ നിയമത്തില്‍ മള്‍ട്ടി കാമ്പസിന്റെ സൂചനകള്‍ നല്‍കുന്നില്ല. സ്വകാര്യ സര്‍വകലാശാല ആരംഭിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞ് ഓഫ് കാമ്പസുകള്‍, ഓഫ് ഷോര്‍ കാമ്പസുകള്‍, പഠനകേന്ദ്രങ്ങള്‍ എന്നിവ സംസ്ഥാന സര്‍ക്കാരിന്റെയും യുജിസിയുടെയും അംഗീകാരത്തോടെ ആരംഭിക്കാമെന്നത് യുജിസി സ്വകാര്യ സര്‍വകലാശാലാ നിയമത്തിലെ വകുപ്പ് 3.3ല്‍ വ്യക്തമാക്കുന്നുണ്ട്. ഈ വിഷയം നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ചയ്ക്കു വരികയും സ്വകാര്യ സര്‍വകലാശാലകള്‍ ഒന്നിലേറെ കാമ്പസുകളോടെ തുടങ്ങാമെന്ന കരടുവ്യവസ്ഥയിലെ നിര്‍ദേശം സര്‍ക്കാര്‍ ഔദ്യോഗിക ഭേദഗതിയിലൂടെ ഒഴിവാക്കുകയും ചെയ്തു.
നാലാം വകുപ്പിലെ (സി) ഉപവകുപ്പില്‍ സ്പോണ്സറിംഗ് ബോഡിക്കു കീഴിലുള്ള സ്വകാര്യ സ്വാശ്രയ കോളജിന്റെ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും സര്‍വകലാശാലയുടെ ആവശ്യത്തിനായി ഉപയോഗിക്കാവുന്നതാണെന്നു സൂചിപ്പിക്കുന്നത് പ്രതീക്ഷയേകുമ്പോഴും സ്വകാര്യ സര്‍വകലാശാലകള്‍ക്കായി ശ്രമിക്കുന്ന സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിലവില്‍ അഫിലിയേഷന് ചെയ്തിരിക്കുന്ന സര്‍വകലാശാലകളില്‍നിന്നുള്ള വിടുതല്‍ വ്യക്തമാക്കാത്തത് ചോദ്യചിഹ്നമാകുന്നു. ചട്ടങ്ങളില്‍ ഇതുസംബന്ധിച്ച് വ്യക്തതയുണ്ടാകുമെന്ന വ്യാഖ്യാനങ്ങളില്‍ തത്കാലം ആശ്വസിക്കാം.
49-ാം വകുപ്പില്‍ 25 കോടി രൂപയുടെ എന്‍ഡോവ്മെന്റ് ഫണ്ട് രൂപീകരിക്കേണ്ടതും നാലാം ഉപവകുപ്പില്‍ തുക സംസ്ഥാന ട്രഷറിയില്‍ നിക്ഷേപിക്കേണ്ടതാണെന്നുമുള്ള വകുപ്പും ദുഃസൂചനകള്‍ നല്കുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ സര്‍വകലാശാല പിരിച്ചുവിടുകയാണെങ്കില്‍ വിദ്യാര്‍ഥികള്‍ക്കുള്ള നഷ്ടപരിഹാരത്തുകയാണെന്നുള്ള മുന്‍വിധിയോടെയുള്ള നിര്‍ദേശം മുഖവിലയ്ക്കെടുക്കാനാവില്ല. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ സ്വകാര്യ സര്‍വകലാശാലാ നിയമത്തില്‍ പ്രസ്തുത തുക സര്‍ക്കാരും സ്വകാര്യ സര്‍വകലാശാലാ ട്രസ്റ്റും സംയുക്തമായി ദേശസാത്കൃത ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ട്രഷറിയിലേതിനേക്കാള് ഉയര്‍ന്ന പലിശയും ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ട്രഷറിയില്‍ പണം നിക്ഷേപിച്ചാല്‍ സര്‍ക്കാര്‍ കാര്യം മുറപോലെ എന്നതിനപ്പുറം നിക്ഷേപിച്ച തുക ഭാവിയില്‍ മടക്കിക്കിട്ടുമോ എന്ന ആശങ്കയും തള്ളിക്കളയേണ്ട.
ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്റെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ മാതൃകയാക്കേണ്ടതാണ്. കേരളത്തിലെ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിനുമുമ്പ് വിവിധ യൂണിവേഴ്സിറ്റികളില്‍ അടച്ച ഫിനാന്‍ഷല്‍ ഗാരന്റി കോടതിവിധിയുണ്ടായിട്ടും നിശ്ചിത കാലാവധി കഴിഞ്ഞിട്ടും ഇതുവരെയും തിരിച്ചുലഭിച്ചിട്ടില്ലെന്ന അനുഭവവും ബാക്കി നില്ക്കുന്നു. പതിറ്റാണ്ടുകളായി സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസരംഗത്ത് നിസ്വാര്‍ഥ സേവനം ചെയ്യുന്ന വിദ്യാഭ്യാസ ഏജന്‍സികളുടെ പ്രവര്‍ത്തനപാരമ്പര്യം മാനിച്ച് 25 കോടി നിക്ഷേപവും 10 ഏക്കര്‍ സ്ഥലവുമെന്ന നിബന്ധന ഒഴിവാക്കണമെന്ന പ്രതിപക്ഷ നിര്‍ദേശത്തെ കൂണുപോലെ സര്‍വകലാശാലകള്‍ മുളയ്ക്കാന്‍ അനുവദിക്കില്ലെന്ന് തിരിച്ചടിച്ച് സര്‍ക്കാര്‍ തള്ളിയത് നിര്‍ഭാഗ്യകരമാണ്.
വിവിധ സംസ്ഥാനങ്ങളില്‍ സ്വകാര്യ സര്‍വകലാശാലകളെ ഗ്രീന്‍ഫീല്‍ഡ് യൂണിവേഴ്സിറ്റി, ബ്രൗണ്‍ ഫീല്‍ഡ് യൂണിവേഴ്സിറ്റി എന്നിങ്ങനെ രണ്ടായി നിയമത്തില്‍തന്നെ വേര്‍തിരിക്കുന്നു.ഗ്രീന്‍ഫീല്‍ഡ് യൂണിവേഴ്സിറ്റിയെന്നാല്‍ ആദ്യമായി അഥവാ പുതുതായി വിദ്യാഭ്യാസമേഖലയിലേക്കു കടന്നുവരുന്ന ട്രസ്റ്റുകളെയും സ്ഥാപനങ്ങളെയും സൂചിപ്പിക്കുന്നു. ബ്രൗണ്‍ ഫീല്‍ഡ് യൂണിവേഴ്സിറ്റി നിലവിലുള്ള ട്രസ്റ്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വകാര്യ സര്‍വകലാശാലകളായി മാറുന്നതാണ്. എന്നാല്‍, ഇക്കാര്യങ്ങളിലൊന്നും വ്യക്തതയുണ്ടാക്കാന്‍ നിലവിലുള്ള സ്വകാര്യ സര്‍വകലാശാലാ നിയമനിര്ദേശങ്ങള്ക്കാകുന്നില്ല.
വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത് യുജിസിയുടെ മാനദണ്ഡമനുസരിച്ച് ഉന്നതനിലവാരത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കോളജുകള്‍ക്ക് സ്വകാര്യസര്വകലാശാലയാകാനുള്ള സാധ്യതയും സര്‍ക്കാര്‍ പുതിയ നിയമത്തില്‍ വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടില്ല. ഇത് വിരല്‍ചൂണ്ടുന്നതാകട്ടെ സംസ്ഥാനത്തു നിലവിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയല്ല; മറിച്ച്, വന്‍കിട കോര്‍പറേറ്റുകളെയാണ് സ്വകാര്യ സര്‍വകലാശാല നിക്ഷേപകരായി സര്‍ക്കാര്‍ മനസില്‍ കാണുന്നതെന്നാണ്.
ആശങ്കകള്‍ ബാക്കി
സ്വകാര്യ സര്‍വകലാശാലകള്‍ വന്നാല്‍ കേരളത്തില്‍നിന്ന് വിദേശത്തേക്ക് ഒഴുകുന്ന യുവതലമുറയുടെ ഒഴുക്ക് കുറയുമോ? ഇതര സംസ്ഥാനങ്ങളിൽനിന്ന് വിദ്യാര്‍ഥികള്‍ കേരളത്തില്‍ പഠിക്കാനായി എത്തുമോ? നിലവില്‍ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കാന്‍ വിദ്യാര്‍ഥികളില്ലാതെ പതിനായിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ സ്വകാര്യ സര്‍വകലാശാലകളുടെ ഭാവിയെന്ത്? വന്‍കിട കോര്‍പറേറ്റുകള്‍ ഈ മേഖലയില്‍ നിക്ഷേപമിറക്കിയാല്‍ അവര്‍ക്കായി ഭൂമി തരം മാറ്റുമോ? സ്വകാര്യ സര്‍വകലാശാലകള്‍ മത്സരക്ഷമത കൈവരിക്കുമ്പോള്‍ നിലവിലുള്ള പൊതുസര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത്, കുട്ടികളില്ലാതെ നട്ടംതിരിയുന്ന സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജുകളുടെ ഭാവിയെന്ത്? പ്രൈമറി വിദ്യാഭ്യാസതലം മുതല്‍ സംസ്ഥാനത്ത് കുട്ടികളുടെ എണ്ണം ഓരോ വര്‍ഷവും കുറഞ്ഞുവരുന്ന പ്രതിസന്ധിയും മറന്നുപോയോ? വിദ്യാര്‍ഥിരാഷ്ട്രീയത്തിന് നിയമത്തില്‍തന്നെ സര്‍ക്കാര്‍ പരവതാനി വിരിച്ചിരിക്കുമ്പോള്‍ മറ്റൊരു സമരസംഘട്ടന പോര്‍ക്കളം തുറക്കാന്‍ അറിഞ്ഞുകൊണ്ടൊരു നിക്ഷേപത്തിന് സ്വകാര്യനിക്ഷേപകര്‍ ആരെങ്കിലും തയാറാകുമോ? സ്വന്തമായ പ്രവേശന മാനദണ്ഡങ്ങളും ഫീസ് നിശ്ചയവും ബില്ലില്‍ പറയുമ്പോഴും ഭാവിയില്‍ മറ്റൊരു വിദ്യാര്‍ഥിപ്രക്ഷോഭത്തിന് ഇതു വാതില്‍ തുറക്കില്ലെന്ന് എങ്ങനെ വിശ്വസിക്കാനാവും? ഇങ്ങനെ അവ്യക്തതകളും ആശങ്കകളും രാഷ്ട്രീയ അജണ്ടകളുമുള്ള സ്വകാര്യ സര്‍വകലാശാലാ ബില്ലും സര്‍വകലാശാല ഭേദഗതി ബില്ലും എത്രമാത്രം പ്രതീക്ഷാനിര്ഭരമായിരിക്കുമെന്ന് കാത്തിരുന്നു കാണാം. ഒന്നുറപ്പാണ്; സ്വകാര്യ സര്‍വകലാശാല വന്നതിന്റെ പേരില്‍ പുതുതലമുറയുടെ കേരളം
പ്രസവിച്ചതിന് ശിക്ഷ വിധിക്കുന്ന കാലം
പത്തനംതിട്ട ജില്ലയിലെ ഒരു സ്കൂളിൽ കഴിഞ്ഞദിവസം എസ്എസ്എൽസി പരീക്ഷയെഴുതാൻ നാലു വിദ്യാർഥികൾ മദ്യപിച്ചെത്തിയത് ഏവരെയും ഞെട്ടിച്ചു. തന്നെയുമല്ല, കുട്ടിയുടെ ബാഗിൽ മദ്യവും പതിനായിരത്തോളം രൂപയുമുണ്ടായിരുന്നു.
പരീക്ഷയുടെ സമാപനം ആഘോഷിക്കാൻ മുത്തശിയുടെ മോതിരം മോഷ്ടിച്ചു പണയം വച്ചെടുത്ത പണമാണിതെന്നും അന്വേഷണത്തിൽ കണ്ടെത്തി. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ പുലമ്പിയ “എന്നെ പ്രസവിച്ചതിന്റെ ശിക്ഷ” എന്ന ഒരിക്കലും കേൾക്കരുതാത്ത വാക്കുകൾ നമ്മുടെ കാതുകളിൽ മുഴങ്ങിയതും അടുത്ത നാളിലാണ്! ലഹരിക്കടിമപ്പെട്ട് എത്ര നിഷ്ഠുര കൊലപാതകങ്ങളാണ് കേരളത്തിലുണ്ടാകുന്നത്.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെകൂടി പരാജയത്തിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്. വരുംതലമുറയെ മൂല്യവത്തായ മനസിനുടമകളാക്കാൻതക്ക സ്വഭാവ രൂപവത്കരണത്തിനു പ്രാധാന്യം നൽകുന്ന നല്ല വിദ്യാഭ്യാസം നൽകാൻ കഴിയാത്തതിന്റെ ഫലമാണെന്ന വാദവും അംഗീകരിക്കേണ്ടിവരും.
എന്തുകൊണ്ട് യുവാക്കൾ ഇത്രമാത്രം മയക്കുമരുന്നിൽ ആകൃഷ്ടരാകുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയേ തീരൂ. ജീവിതനൈരാശ്യം, തമാശയ്ക്ക്, നേരമ്പോക്കിന്, തൊഴിലില്ല, വരുമാനമില്ല, കുടുംബബന്ധങ്ങളിലെ ആഴക്കുറവ്, നാളെയെക്കുറിച്ചുള്ള പ്രത്യാശയില്ലായ്മ തുടങ്ങി ഒട്ടനവധി ഉത്തരങ്ങളാണ് കാരണമായി തെളിയുന്നത്. പലതിന്റെയും പരിഹാരം അത്രയെളുപ്പമല്ലെങ്കിലും ശ്രമിക്കാതിരുന്നുകൂടാ.
ലഹരിയെ ചെറുക്കാന്‍ ഒട്ടനവധി പ്രവർത്തനങ്ങളാണ് സർക്കാരും മറ്റ് ലഹരിവിരുദ്ധ പ്രവർത്തകരും സംഘടനകളും നടപ്പാക്കിവരുന്നത്. സ്കൂൾ, കോളജ് കുട്ടികൾക്കായി നടപ്പാക്കിവരുന്ന ബോധവത്കരണ പരിപാടികൾ അവയിൽ പ്രധാനമാണ്. താഴ്ന്ന ക്ലാസിലെ കുട്ടികൾ മുതൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ചിന്തിക്കാനുതകുന്ന നിരവധി പ്രവർത്തനങ്ങളിലേർപ്പെടുന്നു.
അവർ, ലഹരിയുടെ അപകടം വ്യക്തമാക്കുന്ന സ്കിറ്റുകൾ കളിക്കുന്നു, നാടകങ്ങൾ രചിക്കുന്നു, പ്ലക്കാർഡുകളും പോസ്റ്ററുകളും തയാറാക്കുന്നു, കാർട്ടൂണുകളും ചിത്രങ്ങളും വരയ്ക്കുന്നു, കഥകളും കവിതകളും ഉപന്യാസങ്ങളും എഴുതുന്നു, റാലികളിലും ബോധവത്കരണ പരിപാടികളിലും പങ്കെടുക്കുന്നു, തെരുവുനാടകങ്ങൾ കളിക്കുന്നു... എന്നിട്ടുമെന്തേ ലഹരിയുടെ ഉപയോഗം നാൾക്കുനാൾ വർധിച്ചുവരുന്നു?
അതിനാൽ യുവത്വം മയങ്ങുന്നതിനു പിന്നിൽ ബോധവത്കരണത്തിന്റെ കുറവല്ലെന്നു വ്യക്തം.അല്ലെങ്കിൽ അവരുടെ മനസിനെ സ്വാധീനിക്കുന്ന വിധം ലഹരിവിരുദ്ധ സന്ദേശം പകർന്നുനൽകാൻ കഴിയുന്നില്ല. പലരുടെയും പ്രബോധനങ്ങൾക്ക് സത്യസന്ധതയില്ലെന്ന തിരിച്ചറിവല്ലേ അവരെ വഴിതിരിച്ചു വിടുന്നത്? ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രധാന വരുമാനമാണ് മദ്യം എന്നത് കുട്ടികൾപോലും തിരിച്ചറിയുന്നിടത്താണ് ലഹരിയുടെ മയക്കം സമൂഹത്തിലാകെ പിടിമുറുക്കുന്നത്.
ഇന്നത്തെ ശരാശരി മലയാളിക്ക് പണമുണ്ടാക്കാൻ ബുദ്ധിമുട്ടില്ല. അതുകൊണ്ടുതന്നെ യുവാക്കൾ സമ്പന്നരാണ്. ഒരാൾ മനസുവച്ചാൽ പണമുണ്ടാക്കാൻ ധാരാളം വഴികളുള്ള നാടാണിത്. അതുകൊണ്ടാണല്ലോ ഇത്രയധികം ഇതരസംസ്ഥാനക്കാർ ഇവിടെ തമ്പടിച്ചിരിക്കുന്നതും.
യുവാക്കളിൽ പലരും കേറ്ററിംഗ്, പെയിന്റിംഗ്, പെട്രോൾ പമ്പ്, സൂപ്പർ മാർക്കറ്റ് ജീവനക്കാരായിരിക്കാൻ താത്പര്യപ്പെടുകയും കിട്ടുന്ന അവസരങ്ങളിൽ മൊബൈൽ ഫോണിൽ മുഴുകിയിരിക്കുകയും ചെയ്യുന്നു. ചിലർ ശാരീരികാധ്വാനമുള്ള ജോലികൾ ചെയ്യാൻ ഒട്ടും താത്പര്യമില്ലാത്തവരാണ്. അവരാകട്ടെ, മയക്കുമരുന്ന് കാരിയർ പോലുള്ള, പെട്ടെന്നു പണമുണ്ടാക്കാനുള്ള വഴികളിൽ ആകൃഷ്ടരാകുന്നു. ഇവരിലാരുംതന്നെ കുടുംബത്തിന്റെ ഉന്നമനത്തിനുവേണ്ടിയോ പട്ടിണി മാറ്റാനോവേണ്ടി ചെയ്യുന്ന പണിയല്ല ഇതൊന്നും. ഇനിയുമൊരു കൂട്ടരുണ്ട്; രക്ഷിതാക്കളുടെ ചെലവിൽ ധാരാളിത്തത്തോടെ ജീവിക്കുന്നവർ. അവർക്കും മറ്റാരോടും ബാധ്യതയില്ല, കടപ്പാടും ഉത്തരവാദിത്വവുമില്ല.
അതായത്, മുൻതലമുറയെ അപേക്ഷിച്ച് യാതൊരു കഷ്ടപ്പാടും അറിയിക്കാതെ രക്ഷിതാക്കൾ വളർത്തി വലുതാക്കുന്ന ഇന്നത്തെ തലമുറ അവർ ആർജിക്കുന്ന പണം അവർക്കിഷ്ടമുള്ളതുപോലെ ചെലവഴിക്കുന്നു. ധാരാളമായി ചെലവഴിക്കാൻ പണമില്ലാത്ത സാഹചര്യത്തിൽ എങ്ങനെ മുന്തിയ ഫോൺ വാങ്ങും? എങ്ങനെ വില കൂടിയ വസ്ത്രങ്ങൾ ധരിക്കും? കൂട്ടു കൂടാനും ലഹരിവസ്തുക്കൾ വാങ്ങാനും എങ്ങനെ സാധിക്കും? കുട്ടികളുടെ കൈയിൽ പണമെത്തുന്നുണ്ട്. അപ്പോൾ ചോദ്യങ്ങളെല്ലാം ഇന്നത്തെ രക്ഷിതാക്കളിലാണവസാനിക്കുക.
വിദ്യാഭ്യാസത്തിന്റെ പ്രസക്തി
നല്ല വ്യക്തിയെ സൃഷ്ടിക്കുന്നതിനുള്ള ഉപാധിയാണ് വിദ്യാഭ്യാസം. അറിവ് ആർജിക്കുന്നതിനൊപ്പം ശരിതെറ്റുകളുടെ വേർതിരിച്ചറിയലും തൊഴിലിന്റെ മഹത്വവുമൊക്കെ വിദ്യാഭ്യാസകാലത്ത് കുട്ടിയിൽ രൂഢമൂലമാകേണ്ടതുമാണ്. എന്നാൽ, ഇക്കാലത്തെ വിദ്യാഭ്യാസം കുട്ടിയിൽ ചെലുത്തുന്ന സ്വാധീനം ഗുണകരമാണോ? തോൽവിയറിയാത്ത പഠനകാലം, തിരുത്തലുകളും ശിക്ഷകളുമില്ലാത്ത ശിക്ഷണം, കളിചിരികളിലേർപ്പെട്ട് മൈതാനങ്ങളിൽ ഓടിത്തളരേണ്ട ബാല്യങ്ങൾ കതകടച്ച് മുറിക്കുള്ളിലായിരിക്കുന്ന കാലം, മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും സന്തത സഹചാരികളാകുന്ന കാലം.
അവിടെയാണ് കുട്ടികൾ എല്ലാവരുടെയും ഭയമായി മാറുന്നത്. സർക്കാരിന് വോട്ടുബാങ്ക്, മാധ്യമങ്ങൾക്ക് വാർത്ത, രക്ഷിതാക്കൾക്ക് അമിതവിശ്വാസം, അധ്യാപകർക്ക് നിസംഗതയും ഭയവും. കുട്ടികളെ ശരിയായ വഴിയിലേക്കു തിരിച്ചുവിടാനുള്ള നടപടികൾ മാത്രമില്ല.
ശരിയായ മാതൃകകളുടെ അഭാവമാണ് മറ്റൊരു വെല്ലുവിളി. ലഹരി ഉപയോഗം എല്ലാ അതിരുകളും ലംഘിക്കുമ്പോൾ മാത്രം മുതിർന്നവർ കുട്ടികളെ കുറ്റം പറയുന്നു. കുഞ്ഞുങ്ങളുടെ മുമ്പിൽ പുകവലിച്ചും മദ്യപിച്ചും എത്തുന്ന മാതാപിതാക്കൾ എന്തു സന്ദേശമാണ് നൽകുന്നത്? കുട്ടികൾ നിരന്തരമായി കണ്ടുകൊണ്ടിരിക്കുന്ന യുട്യൂബ് വീഡിയോകളിലും സിനിമകളിലും മറ്റും പലപ്പോഴും ലഹരി ഉപയോഗം മഹത്വവത്കരിക്കപ്പെട്ടാണ് പ്രദർശിപ്പിക്കുന്നത്.
ജാപ്പനീസ്, കൊറിയൻ വെബ് സീരീസുകൾക്കും മറ്റും യുവാക്കൾക്കിടയിലുള്ള സ്വീകാര്യത ശ്രദ്ധിക്കുക. കടുത്ത മത്സരം നിലനിൽക്കുന്ന ആധുനിക തൊഴിലിടങ്ങളിലെ താത്കാലിക നേട്ടങ്ങൾപോലും ആഘോഷിക്കപ്പെടുന്നത് മദ്യത്തിലും അമിതഭക്ഷണത്തിലുമാണ്. സിനിമകളിലൂടെയും മറ്റും ദൃശ്യമാധ്യമങ്ങളിൽ നിരന്തരമായി വരുന്ന ലഹരി ഉപയോഗ ദൃശ്യങ്ങൾ കുട്ടികളെ സ്വാധീനിക്കുകതന്നെ ചെയ്യും. മദ്യപാനവും മറ്റു ലഹരി ഉപയോഗവും ഒരു തലമുറയുടെ മുന്നേറ്റത്തെ ഇല്ലാതാക്കുമെന്ന തിരിച്ചറിവുണ്ടായിട്ടും ലഹരിയുടെ ഉപയോഗത്തെ അറിഞ്ഞോ അറിയാതെയോ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങളും പ്രതിസ്ഥാനത്താണ്.
കൂട്ടുകൂടിയും മറ്റും ലഹരിവസ്തുക്കൾ ഉപയോഗിച്ചു തുടങ്ങുന്ന ആദ്യഘട്ടത്തിൽതന്നെ തിരിച്ചറിഞ്ഞ് കുട്ടികളെ ചേർത്തുപിടിക്കുക എന്നതു മാത്രമാണ് പരിഹാരം. രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും സർക്കാരും ഒറ്റക്കെട്ടായി ലഹരിയുടെ കാരണങ്ങൾക്ക് പരിഹാരം കണ്ടെത്തുകതന്നെ വേണം.