ആർച്ച്ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ (അപ്പസ്തോലിക് നുൺഷ്യോ, ചിലി)
ആരവങ്ങളും ആഘോഷങ്ങളും ഇല്ലാത്ത ഒരു പുണ്യദിനം. പള്ളിമണികൾപോലും നിശബ്ദമാകുന്ന ഈ ദിനത്തിൽ ഉയർന്നു കേൾക്കുന്നത് കാൽവരിയുടെ വിരിമാറിൽനിന്നു കേട്ട നിലവിളി മാത്രം... “ഏൽ ഏൽ ലാമാ സബക്ത്താനി; എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് അങ്ങെന്നെ ഉപേക്ഷിച്ചു.’’ 2025 വർഷങ്ങൾക്കപ്പുറം ജറൂസലെമിനു പുറത്തുള്ള ഒരു കുന്നിൻമുകളിൽ നടന്ന അതിദയനീയമായ ഒരു ക്രൂശീകരണം ഓർക്കാൻ ലോകം താത്കാലികമായി നിശ്ചലമാകുന്ന ദിനമാണ് ദുഃഖവെള്ളി. ഇതു വെറും ഒരു അനുസ്മരണമല്ല, മറിച്ച് ഒരു ഏറ്റുമുട്ടലാണ്.
ഭയവും പ്രത്യാശയും തമ്മിലുള്ള ഏറ്റുമുട്ടൽ. പാപവും രക്ഷയും തമ്മിലുള്ള ഏറ്റുമുട്ടൽ. മരണവും ഉയിർപ്പും തമ്മിലുള്ള ഏറ്റുമുട്ടൽ. മനുഷ്യന്റെ സഹനത്തിന് ദൈവം നല്കുന്ന ഉത്തരവും തേടി കുരിശുമലകൾ കയറിയിറങ്ങുന്ന ജനകോടികൾക്കു മുന്നിൽ ജീവിതത്തിന്റെ സഹനങ്ങൾക്കപ്പുറം പ്രത്യാശയുടെ തീരമണയാനുള്ള ഓർമപ്പെടുത്തലുമായാണ് സഹിക്കുന്ന ഒരു ദൈവം നമ്മെ സമീപിക്കുന്നത്.
ഈശോ എന്ന 33കാരൻ തന്നിൽ മിശിഹാ എന്ന ചിത്രം വരയ്ക്കുന്നത് കുരിശിന്റെ നിഴൽകൊണ്ടാണ്. അപമാനത്തിന്റെ ചിഹ്നമായിരുന്ന കുരിശിനെ മഹത്വത്തിന്റെ ചിഹ്നമാക്കി മാറ്റിയ ക്രിസ്തുവിനു മാത്രമേ മനുഷ്യന്റെ ജീവിതസാഹചര്യങ്ങളെ മാറ്റിമറിക്കാൻ കഴിയൂ. പ്രത്യാശയുടെയും രക്ഷയുടെയും ഉയിർപ്പിന്റെയും മഹത്വം സ്വന്തമാക്കാൻ നാമും ക്രൂശിതന്റെ പിന്നാലെ നടന്നുനീങ്ങുന്പോൾ ജീവിതത്തിലെ സഹനത്തിന്റെ വില തിരിച്ചറിയാനാകും. മനുഷ്യന്റെ ഏതു സഹനവും മനസിലാക്കാൻ ക്രിസ്തുവിനു കഴിയും എന്ന ചിന്ത നമ്മുടെ മനസിനെ ഭരിക്കുന്ന ദിനമാണ് ദുഃഖവെള്ളി.
ജീവിതത്തിന്റെ ഭയപ്പെടുത്തുന്ന ഓർമകൾക്കു മുന്പിൽ ഗത്സമെനിയിൽ പ്രാർഥിച്ച ഈശോ നമ്മുടെ മനസിലുണ്ടാകണം. മറ്റുള്ളവരാൽ തെറ്റിദ്ധരിക്കപ്പെടുകയും പരീക്ഷിക്കപ്പെടുകയും ചെയ്യുന്പോൾ നിരപരാധിയായി ന്യായാധിപസംഘത്തിന്റെ മുന്പിൽ നിൽക്കേണ്ടിവന്ന ക്രിസ്തു നമുക്ക് ശക്തി തരും എന്ന ഉറപ്പുവേണം. സഹനങ്ങൾക്കു മുന്പിൽ പതറിവീഴുന്പോഴും ബലഹീനതകളാൽ സ്വയം തളർന്നുപോകുന്പോഴും കുരിശുമായി മൂന്നു പ്രാവശ്യം വീണ ഈശോയെ നാം ധ്യാനിക്കണം.
ആരുമില്ലെന്ന ചിന്തയാൽ ഒറ്റപ്പെടുമെന്നു തോന്നുന്പോഴും കുരിശിൽ കിടന്ന് നിലവിളിച്ച യേശുവിനെ നാം ഓർക്കണം. ജീവിതത്തിൽ നിരാശയുടെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്പോഴും നിനക്കുവേണ്ടി കുരിശിൽ മരിച്ച ഒരു ദൈവമുണ്ടെന്നും മൂന്നാംദിവസം ഉയിർപ്പ് സാധ്യമാണെന്നും നീ വിശ്വസിക്കണം. ജീവിതത്തിലെ കയ്പേറിയ യാഥാർഥ്യങ്ങൾക്കു മുന്പിൽ കുരിശൊരിക്കലും ഒരു കഥയുടെ അവസാനമല്ല; മറിച്ച് ഉയിർത്തെഴുന്നേൽപ്പിന്റെ മഹത്വത്തിലേക്കുള്ള ചുവടുവയ്പ് മാത്രമാണെന്നു തിരിച്ചറിയാൻ ഈ ദുഃഖവെള്ളി ആചരണം നമ്മെ സഹായിക്കുന്നില്ലെങ്കിൽ ഇതിന്റെ നിശബ്ദതകൊണ്ട് ഒരു പ്രയോജനവുമില്ല.
ഒറ്റിക്കൊടുത്തവനെയും തള്ളിപ്പറഞ്ഞവനെയും പാപം ചെയ്തവനെയുമൊക്കെ ക്രിസ്തു തന്റെ സ്നേഹത്തിന്റെ അളവുകോൽകൊണ്ട് നോക്കിയപ്പോൾ അത് ഏറ്റുവാങ്ങാൻ മനസുകാണിച്ചവരൊക്കെ രക്ഷ പ്രാപിച്ചു എന്ന സത്യം തിരിച്ചറിയാതെ മുന്നോട്ടു പോയാൽ നിരാശയും പ്രത്യാശയും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരാശ വിജയംവരിക്കും എന്നതാണു ചരിത്രം നൽകുന്ന പാഠം.
അന്ത്യനിമിഷത്തിലും ദൈവകാരുണ്യത്തിനു മനുഷ്യനെ എത്തിപ്പിടിക്കാൻ സാധിക്കും എന്ന സത്യത്തിന്റെ ആൾരൂപമാണ് നല്ല കള്ളൻ. ഗതകാല പാപങ്ങളുടെ ഭീകരതയിൽ മനസ് തളർത്തുന്നതിൽ അർഥമില്ല. സകല പാപഭീകരതകളും കുരിശിൽ നിർവീര്യമാകുന്നു. കുരിശിൽനിന്ന് ഒഴുകുന്നത് കരുണ മാത്രമാണ്. അതുകൊണ്ടാണ് ഇന്നും കുരിശിനെ നോക്കുന്നവരൊക്കെ രക്ഷ പ്രാപിക്കുന്നത്. വിശുദ്ധ അഗസ്റ്റിൻ പറയുന്നു: “നിങ്ങൾ ഒരു കാരണവശാലും പേടിക്കരുത്, കള്ളന്മാരിൽ ഒരുവൻ രക്ഷപ്പെട്ടു. എന്നു കരുതി നിങ്ങൾ പേടിക്കാതെ ഇരിക്കരുത്, കള്ളന്മാരിൽ ഒരാൾ ശിക്ഷിക്കപ്പെട്ടു.’’നമുക്ക് മുന്നിലുള്ള സാധ്യതകളുടെ തെരഞ്ഞെടുപ്പാണ് ഉയിർപ്പിന്റെ മഹത്വത്തിലേക്ക് നമ്മെ എത്തിക്കുന്നത് എന്ന തിരിച്ചറിവ് നമ്മുടെ ജീവിതത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കും എന്ന കാര്യത്തിൽ തർക്കമില്ല.
ഇടതുവശത്ത് കിടക്കുന്ന കള്ളന്മാരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ലോകം ഇന്നു കടന്നുപോകുന്നത്. പത്രമാധ്യമങ്ങളിലും അന്തിച്ചർച്ചകളിലും സൈബർ ഇടങ്ങളിലും എല്ലാം ക്രിസ്തുവിനെയും ക്രിസ്തുവിന്റെ സഭയെയും ദുഷിച്ചു പറയുന്നവരുടെ മുന്നിൽ, നന്മയെയും നന്മ ചെയ്യുന്നവനെയും നിസാരവത്കരിക്കുകയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നവരുടെ മുന്നിൽ, ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ തിന്മയെ മഹത്വവത്കരിക്കുന്നവരുടെ മുന്നിൽ ഒരു വെല്ലുവിളിയായി മാറുകയാണ് നല്ല കള്ളൻ.
മനുഷ്യമസ്തിഷ്കത്തെ കാർന്നുതിന്നുന്ന ലഹരിയുടെ ലോകത്തിന് പുതിയൊരർഥവും ന്യായീകരണവും നല്കാൻ ശ്രമിക്കുന്ന ഒരു തലമുറ ഇവിടെ രൂപപ്പെടുന്പോൾ നല്ല കള്ളനെപ്പോലെ യഥാർഥ ക്രൈസ്തവ ജീവിതത്തിന്റെ മാതൃകയായി തെറ്റ് തെറ്റാണെന്നു സ്വയം അംഗീകരിക്കാനും, ഇവൻ തീർച്ചയായും ദൈവമാണ് എന്നു വിളിച്ചുപറഞ്ഞ ശതാധിപനെപ്പോലെ സത്യത്തിനു നേരേ മുഖം തിരിക്കാതിരിക്കാനും നമുക്കാകണം.
ലൗകികതയുടെ ഉന്നതശൃംഗങ്ങൾ കീഴടക്കാൻ വെന്പൽകൊള്ളുന്ന ആധുനിക തലമുറയ്ക്ക് തീർച്ചയായും ഒരു വെല്ലുവിളിയാണ് കുരിശിൽ തറയ്ക്കപ്പെട്ട ക്രിസ്തു. ആത്മത്യാഗത്തിന്റെ കാൽവരിയേക്കാൾ ലളിതമായ ഒരു മാർഗം തെരഞ്ഞെടുക്കാമായിരുന്നില്ലേ അവന്, ബേത്ലഹേമിലെ കാലിത്തൊഴുത്തിൽ പിറക്കാതെ, ഗത്സമെനിയിൽ രക്തം വിയർക്കാതെ, യൂദാസിന്റെ ചുംബനക്ഷതമേൽക്കാതെ, പത്രോസിന്റെ തള്ളിപ്പറയലിന്റെ പ്രഹരമേൽക്കാതെ, കുരിശിന്റെ വഴികളിലൂടെയുള്ള യാത്രകളില്ലാതെ, ഒടുവിലത്തെ സഹനബലി ഇല്ലാതെതന്നെ വേണമെങ്കിൽ അവന് ലോകത്തെ രക്ഷിക്കാമായിരുന്നില്ലേ.
നമ്മുടേതുപോലെയുള്ള ലാഭത്തിന്റെ കണക്കുപുസ്തകങ്ങൾ അവന് ഇല്ലാത്തതുകൊണ്ട് അവസാനതുള്ളി രക്തംകൂടി ഒഴുക്കിക്കളഞ്ഞുകൊണ്ടാണ് അവൻ ലോകത്തെ വീണ്ടെടുത്തത്. അങ്ങനെ ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹം മരണത്തേക്കാൾ ശക്തമാണെന്ന് കുരിശിലൂടെ ലോകത്തിന് വെളിപ്പെടുത്തിയ ഈ പുണ്യദിനത്തിന്റെ ഓർമകൾക്കു നടുവിൽ അവിടത്തെ പീഡാസഹനത്തിന്റെ ആഴങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് നമുക്കും നിശബ്ദരാകാം. ഭയത്തിന്റെയും ബലഹീനതയുടെയും നഷ്ടപ്പെടുത്തലുകളുടെയുമൊക്കെ പരീക്ഷകളെ തരണംചെയ്യാൻ നമുക്ക് അവന്റെ പീഡാസഹനവും കുരിശുമരണവും ആവശ്യമാണ്.
എന്തിനുവേണ്ടി നാം നിശബ്ദരാകണം? എന്തുകൊണ്ടാണ് ഈ പുരാതനമരണം ഇപ്പോഴും പ്രാധാന്യമുള്ളതായി മാറുന്നത്? നിശബ്ദതയുടെ ആഴങ്ങളിൽ ഇങ്ങനെ ഒട്ടനേകം ചോദ്യങ്ങൾ വെല്ലുവിളിയായി നമുക്കു മുന്പിൽ ഉയർന്നുവരുന്പോൾ കാൽവരിയുടെ മഹത്വത്തിലേക്ക് നടന്നടുക്കാൻ, ഭയത്തിന്റെയും ബലഹീനതയുടെയും നഷ്ടപ്പെടലുകളുടെയുമൊക്കെ പരീക്ഷകളെ തരണം ചെയ്യാൻ, നമുക്ക് അവന്റെ പീഡാസഹനവും കുരിശുമരണവും ആവശ്യമാണ്. ഒരു മനുഷ്യായുസിൽ അഭിമുഖീകരിക്കേണ്ടിവരുന്ന സഹനങ്ങളെ മുഴുവൻ ജീവിതത്തിലേറ്റുവാങ്ങിയ ഒരു ദൈവത്തിന് മാത്രമേ എക്കാലവും മനുഷ്യനെ മനസിലാക്കാനാകൂ.
ഒറ്റിക്കൊടുത്തവനെയും തള്ളിപ്പറഞ്ഞവനെയും പാപംചെയ്തവനെയുമൊക്കെ വിധിക്കാതെ, കുറ്റപ്പെടുത്താതെ ക്രിസ്തുസ്നേഹത്തിന്റെ അളവുകോൽകൊണ്ട് നോക്കിയപ്പോൾ അതേറ്റുവാങ്ങാൻ മനസ് കാണിച്ചവരൊക്കെ രക്ഷപ്രാപിച്ചു. ജീവിതത്തിന്റെ ഏതവസ്ഥയിലാണെങ്കിലും ക്രിസ്തുവിന്റെ കുരിശിന്റെ വഴിത്താരയിലൂടെ നടന്ന് പ്രത്യാശയുടെ തീർഥാടകരായി, മഹത്വമേറിയ ഉയിർപ്പിന്റെ സന്തോഷം അനുഭവിക്കാൻ ഈ ദുഃഖവെള്ളി ആചരണം നമ്മെ ശക്തരാക്കട്ടെ.
കുട്ടികൾക്ക് ഡിജിറ്റൽ ലോകത്തും കരുതൽ വേണം
നമ്മുടെ കുട്ടികൾ വളരുന്നത് ഒരു പുതിയ ലോകത്തിലാണ്. ഇന്നത്തെ തലമുറ മൊബൈൽ ഫോണുകളും ടാബ്ലെറ്റുകളും കംപ്യൂട്ടറുകളും കൊണ്ട് നിറഞ്ഞ ഒരു സാഹചര്യത്തിലാണ് വളരുന്നത്. ഓൺലൈൻ ഗെയിമുകളും പഠന ആപ്പുകളും യുട്യൂബും ഇൻസ്റ്റഗ്രാമും എല്ലാം അവരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായി മാറിയിരിക്കുന്നു. ഈ ഡിജിറ്റൽ ലോകം അവർക്ക് അറിവിന്റെയും വിനോദത്തിന്റെയും പുതിയ വാതായനങ്ങൾ തുറന്നുകൊടുക്കുന്നുണ്ടെങ്കിലും അതോടൊപ്പം ഗുരുതരമായ അപകടസാധ്യതകളുമുണ്ട്.
ഡിജിറ്റൽ ലോകത്തിലെ അപകടങ്ങൾ
നമ്മുടെ കുട്ടികൾ നേരിടുന്ന ഡിജിറ്റൽ ലോകത്തിലെ പ്രധാന അപകടങ്ങൾ നിരവധിയാണ്.സൈബർ ബുള്ളിയിംഗ് എന്ന രൂപത്തിൽ ഓൺലൈനിൽ കുട്ടികളെ നിരന്തരം അപമാനിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഓൺലൈൻ ഗ്രൂമിംഗ് എന്ന രീതിയിൽ കുട്ടികളെ ചൂഷണം ചെയ്യാൻ ലക്ഷ്യമിട്ട് മുതിർന്നവർ അവരുമായി സൗഹൃദം സ്ഥാപിക്കുന്ന പ്രക്രിയ നടക്കുന്നുണ്ട്.
അനുചിതമായ ഉള്ളടക്കത്തിന് എക്സ്പോഷർ ആകുന്നത് മറ്റൊരു പ്രധാന പ്രശ്നമാണ്. അക്രമം, ലൈംഗികത, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ കുട്ടികളിലേക്കെത്തുന്നത് അവരുടെ മനസിനെ ദോഷകരമായി ബാധിക്കുന്നു. ചില ഓൺലൈൻ ട്രെൻഡുകളും ചലഞ്ചുകളും കുട്ടികളെ സ്വയം ഉപദ്രവിക്കാൻ പ്രേരിപ്പിക്കുന്നു എന്നതാണ് ഏറ്റവും അപകടകരമായ പ്രവണത.
ഇത്തരം അപകടങ്ങൾ നമ്മുടെ വീടുകളിലേക്ക് സ്ക്രീനുകളിലൂടെ കടന്നുവരുന്നു. നമ്മുടെ കുട്ടികളുടെ മാനസിക - ശാരീരിക ആരോഗ്യത്തിന് ഇവ ഗുരുതരമായ ഭീഷണിയാണ്.
ഇന്ത്യയിലെ നിയമസംവിധാനങ്ങൾ
ഇന്ത്യയിൽ കുട്ടികളെ ഡിജിറ്റൽ ലോകത്തിൽ സംരക്ഷിക്കുന്നതിനായി നിലവിൽ പല നിയമങ്ങളും പ്രവർത്തിക്കുന്നുണ്ട്.ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 ഇതിൽ പ്രധാനമാണ്. ഈ നിയമത്തിലെ സെക്ഷൻ 67B, സെക്ഷൻ 66E, സെക്ഷൻ 69A എന്നിവ കുട്ടികളെ ഓൺലൈൻ ചൂഷണത്തിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു.
പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഓഫൻസസ് (POCSO) ആക്ട് 2012 എന്ന നിയമം കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ, ഓൺലൈൻ ഗ്രൂമിംഗ്, ബാലപീഡനം, അശ്ലീല സാമഗ്രികൾ എന്നിവയ്ക്കെതിരേ കർശന നടപടികൾ നിർദേശിക്കുന്നു. പോക്സോ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ജാമ്യമില്ലാത്തതുമാണ്, ഇത് ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നിയമത്തിന്റെ ഗൗരവം കാണിക്കുന്നു.
ഭാരതീയ ന്യായ സംഹിത 2023 സെക്ഷൻ 78, 79, 294, 295, 296 എന്നിവയും കുട്ടികൾക്കെതിരായ അപരാധങ്ങൾക്ക് ശിക്ഷ വിധിക്കുന്നു. ജുവനൈൽ ജസ്റ്റീസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട് 2015 കുട്ടികളുടെ പരിചരണം, സംരക്ഷണം, പുനരധിവാസം എന്നിവയ്ക്കായി വ്യവസ്ഥ ചെയ്യുന്ന മറ്റൊരു നിയമമാണ്. ഈ നിയമം മാനസികവും ശാരീരികവുമായ ഉപദ്രവങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് പ്രത്യേക നടപടികൾ നിർദേശിക്കുന്നു.
സുപ്രീംകോടതിയുടെ പുതിയ നടപടികൾ
ഒരു കേസിൽ സുപ്രീംകോടതി കുട്ടികളുടെ ഡിജിറ്റൽ ചൂഷണത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു. ഈ ചരിത്രപരമായ വിധിയിലൂടെ പലതും പ്രതീക്ഷിക്കുന്നുണ്ട്. സോഷ്യൽ മീഡിയ കമ്പനികൾക്കു കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുട്ടികളുടെ ദുരുപയോഗ ഉള്ളടക്കം നിരീക്ഷിക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും നിർബന്ധിതമാക്കുമെന്നു കരുതുന്നു. ഹാനികരമായ ഉള്ളടക്കം വേഗത്തിൽ നീക്കം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.
സ്കൂളുകൾക്കും രക്ഷിതാക്കൾക്കുമുള്ള ഓൺലൈൻ സുരക്ഷാ മാർഗനിർദേശങ്ങൾ വികസിപ്പിക്കുകയും കുട്ടികൾക്കായി ദേശീയ ഓൺലൈൻ സുരക്ഷാ ചട്ടക്കൂട് സ്ഥാപിക്കുകയും ചെയ്യും എന്നും പ്രതീക്ഷിക്കുന്നു. കൂടാതെ, സുരക്ഷിതമായ പ്ലാറ്റ്ഫോമുകൾ നിർമിക്കുന്നതിനായി ടെക് കമ്പനികളുമായി സഹകരണംഉറപ്പുവരുത്തുമെന്നും കരുതുന്നു. ഈ വിധി കുട്ടികൾക്കായുള്ള നിയമ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നു. സുപ്രീംകോടതിയുടെ ഇടപെടൽ ഇതിലേക്കുള്ള ഒരു വഴിത്തിരിവാണ്. കുട്ടികൾ വെറും ക്ലാസ്റൂമുകളിലും കളിസ്ഥലങ്ങളിലും മാത്രമല്ല, ഇന്റർനെറ്റിലും സംരക്ഷിക്കപ്പെടേണ്ടവരാണ്.
മാതാപിതാക്കളും സ്കൂളുകളും ചെയ്യേണ്ടത്
കൂടുതൽ ശക്തമായ നിയമങ്ങൾ വരുന്നതുവരെ, മാതാപിതാക്കൾക്കും സ്കൂളുകൾക്കും ഇപ്പോൾ തന്നെ ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ഓൺലൈൻ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. സുരക്ഷിത ഓൺലൈൻ പെരുമാറ്റത്തെക്കുറിച്ച് ചർച്ച ചെയ്യുകയും വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കുന്നതിന്റെ അപകടസാധ്യതകൾ പഠിപ്പിക്കുകയും ചെയ്യേണ്ടതാണ്.
രക്ഷാകർതൃ നിയന്ത്രണങ്ങൾ ഉപയോഗിക്കുന്നതും അത്യന്താപേക്ഷിതമാണ്. ഉപകരണങ്ങളിലും ആപ്ലിക്കേഷനുകളിലും രക്ഷാകർതൃ നിയന്ത്രണങ്ങൾ സജ്ജമാക്കുകയും കുട്ടികളുടെ സ്ക്രീൻ സമയം നിയന്ത്രിക്കുകയും ചെയ്യേണ്ടതാണ്. ഇതിലൂടെ കുട്ടികൾ അനുചിതമായ ഉള്ളടക്കങ്ങളിലേക്ക് എത്തിപ്പെടുന്നത് തടയാൻ കഴിയും. തുറന്ന സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതും പ്രധാനമാണ്.
അവരുടെ ആശങ്കകളും പ്രശ്നങ്ങളും തുറന്നുപറയാനുള്ള അന്തരീക്ഷം വീട്ടിലും സ്കൂളിലും ഉണ്ടാകണം. ഓൺലൈൻ ദുരുപയോഗം സൈബർ ക്രൈം പോർട്ടലിൽ റിപ്പോർട്ട് ചെയ്യുക എന്നതും വളരെ പ്രധാനമാണ്. ഏതെങ്കിലും ദുരുപയോഗം കണ്ടാൽ ഉടൻതന്നെ cybercrime.gov.in എന്ന വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യണം. ഇത്തരം സാഹചര്യങ്ങളിൽ സമയോചിതമായ പ്രതികരണം വളരെ പ്രധാനമാണ്.
ഡിജിറ്റൽ ലോകത്തിലെ നമ്മുടെ കുട്ടികളുടെ സുരക്ഷ മാതാപിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും കൂട്ടുത്തരവാദിത്വമാണ്. നമ്മുടെ കുട്ടികൾ ഡിജിറ്റൽ പൗരന്മാരായി വളരുകയാണ്. നമ്മുടെ കുട്ടികളെ ഡിജിറ്റൽ ലോകത്ത് സുരക്ഷിതരായി കരുതുവാൻ നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം.
ക്രിസ്തുസ്നേഹത്തിന്റെ ബഹിർസ്ഫുരണങ്ങൾ
ബിഷപ് ആന്റണി വാലുങ്കൽ (വരാപ്പുഴ അതിരൂപത സഹായമെത്രാൻ)
നാല്പതു ദിവസം നീളുന്ന തപസുകാലത്തിന്റെ പൂർണതയും പെസഹാ ത്രിദിനങ്ങളുടെ ആരംഭവുമാണ് പെസഹാവ്യാഴം. “ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകുവാനുള്ള സമയമായി” എന്നു പെസഹാത്തിരുനാളിനു മുന്പ് യേശു അറിഞ്ഞു. “ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ സ്നേഹിച്ചു, അവസാനം വരെ സ്നേഹിച്ചു”(യോഹ 13:1). ഈ സ്നേഹത്തിന്റെ മൂന്നു പ്രകടനങ്ങളായ ദിവ്യകാരുണ്യ സ്ഥാപനവും പൗരോഹിത്യ സ്ഥാപനവും പരസ്നേഹ കല്പന ഉദ്ഘോഷണവും അതിലൂടെ ക്രിസ്തു ആരംഭം കുറിച്ച സഭാ സ്ഥാപനവും "നസ്രത്തിലെ യേശു' എന്ന ഗ്രന്ഥത്തിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഉൾക്കാഴ്ചകളോടെ പങ്കുവയ്ക്കുന്നുണ്ട്.
സഭ പെന്തക്കുസ്താദിനത്തിൽ സ്ഥാപിക്കപ്പെട്ടു എന്നു ധരിച്ചിരിക്കുന്നവരാണ് പൊതുവിലുള്ളത്. എന്നാൽ, സഭയുടെ ആത്മീയ അടിസ്ഥാനമായ പരിശുദ്ധ കുർബാനയുടെ സ്ഥാപനവും സഭയുടെ സാംസ്കാരിക അടിത്തറയായ പൗരോഹിത്യവും സഭയുടെ സാമൂഹ്യ അടിസ്ഥാനമായ പരസ്നേഹ കല്പനയും ഒടുവിലത്തെ അത്താഴവേളയിൽ നല്കപ്പെട്ടു എന്നതിനാൽ അന്ത്യവിരുന്നിൽനിന്നാണ് സഭ ഉദിച്ചുയർന്നത് എന്നാണ് ബെനഡിക്ട് പാപ്പായുടെ ദർശനം.
പരിശുദ്ധ കുർബാന സഭയുടെ ആത്മീയ അടിത്തറ
പരിശുദ്ധ കുർബാന സ്ഥാപനത്തിനു പിന്നിൽ ഒരു ഒരുക്കപശ്ചാത്തലമുണ്ട്. യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ നമുക്കിതു കാണാവുന്നതാണ്. യേശു ഗലീലിയക്കടൽ തീരത്ത് അഞ്ചപ്പം 5000 ആളുകൾക്ക് നല്കിയതിനെത്തുടർന്ന്, കഫർണാമിൽ വച്ച് ജീവന്റെ വചനത്തെക്കുറിച്ചുള്ള ഉദ്ബോധനം നല്കുന്നു.
യേശു ഒടുവിലത്തെ അത്താഴമേശയിൽ പെസഹാ ആചരിക്കാനായി ഒരുമിച്ചപ്പോൾ പെസഹാ ആചരണത്തിന്റെ പതിവ് തെറ്റിച്ച് മൂന്നാമത്തെ കപ്പിന്റെ അനുഷ്ഠാനവിധിയിൽനിന്ന് വിഭിന്നമായി അപ്പമെടുത്ത് അരുൾ ചെയ്തു. “എല്ലാവരും ഇതു വാങ്ങി ഭക്ഷിക്കുവിൻ, ഇത് എന്റെ ശരീരമാകുന്നു.” വീഞ്ഞെടുത്ത് അരുൾചെയ്തു: “എല്ലാവരും വാങ്ങി ഇതിൽനിന്നു കുടിക്കുവിൻ. ഇത് എന്റെ രക്തമാകുന്നു. നിങ്ങൾക്കും എല്ലാവർക്കും വേണ്ടി പാപമോചനത്തിനായി ചിന്തപ്പെടാനിരിക്കുന്ന എന്റെ രക്തം. ഇതു നിങ്ങൾ എന്റെ ഓർമയ്ക്കായി ചെയ്യുവിൻ.”
ബെനഡിക്ട് പാപ്പാ എഴുതുന്നു: എന്താണ് യേശു അന്ത്യ അത്താഴവേളയിൽ കൊണ്ടുവന്ന പുതുമ. അപ്പം മുറിക്കുന്നതും കൃതജ്ഞതാ സ്തോത്രങ്ങൾ അർപ്പിക്കുന്നതും അപ്പത്തിന്റെമേൽ കൂദാശാ വചനങ്ങൾ ഉച്ചരിക്കുന്നതുമാണത്. ഈ വാക്കുകളിലൂടെ അവൻ നമ്മുടെ ഈ നിമിഷങ്ങളെ യേശുവിന്റെ മണിക്കൂറുകളിലേക്ക് എടുത്തുവച്ചു. നമ്മുടെ വർത്തമാനനിമിഷം യേശുവിന്റെ തിരുമണിക്കൂറാകുന്ന രഹസ്യമാണിത്.
യേശു അന്ത്യഭോജനത്തിൽവച്ച് നവീനവും സനാതനവുമായ അപ്പവും വീഞ്ഞും തന്റെ ശരീരരക്തങ്ങളായി നല്കിക്കൊണ്ട് യഥാർഥ പെസഹാക്കുഞ്ഞാടായി തന്നെത്തന്നെ നല്കിയപ്പോൾ തന്റേതു മാത്രമായ ഒരു പെസഹാ സ്ഥാപിക്കുകയായിരുന്നു. അവനാണ് കുഞ്ഞാട്, ദൈവത്തിന്റെ കുഞ്ഞാട്, പുതിയ കുഞ്ഞാട്. ഈ പെസഹാ തുടരാനാണ് യേശു ആവശ്യപ്പെട്ടത്.
അതുകൊണ്ട് ആദിമസഭയിൽ കുർബാന അർപ്പിക്കുകയെന്നാൽ കുരിശിൽ മരിച്ച, തിരുവുത്ഥാനം ചെയ്ത യേശുക്രിസ്തുവിലൂടെ തന്നെത്തന്നെ അർച്ചനയായി സമർപ്പിക്കുകയെന്നതാണ്; യേശുവിനോടുകൂടെ യേശുവിൽത്തന്നെ പ്രാർഥിക്കുന്നതാണ്; സ്വയം ശൂന്യവത്കരിക്കപ്പെടുന്ന തന്നെത്തന്നെ വരദാനമായി നല്കിയ പെസഹാക്കുഞ്ഞാടായ യേശുവിനെ അപ്പത്തിലൂടെയും വീഞ്ഞിലൂടെയും സ്വീകരിക്കുകയെന്നതാണ്. ഈ ആത്മീയപോഷണമാണ് സഭയ്ക്ക് പരിശുദ്ധ കുർബാനയിലൂടെ നല്കപ്പെടുന്നത്.
പൗരോഹിത്യം സഭയുടെ സാംസ്കാരിക അടിത്തറ
ലൂക്കാ 22:19ൽ യേശു പറഞ്ഞു: “ഇതെന്റെ ഓർമയ്ക്കായി ചെയ്യുവിൻ.” ട്രെന്റ് കൗൺസിൽ വ്യക്തമാക്കുന്നത്, “യേശുവിന്റെ ഈ വാക്കുകൾ മുഖേന ശിഷ്യരെ പുരോഹിതരാക്കി”യെന്നാണ്. എന്നാൽ, പൗരോഹിത്യ സ്ഥാപനത്തെക്കുറിച്ച് കൂടുതൽ വിശാലമായ കാഴ്ചപ്പാടുകൾ ബെനഡിക്ട് പാപ്പാ നല്കുന്നു.
യേശുവിന്റെ ഗത്സെമനിയിലെ പ്രാർഥനയിൽ, പുരോഹിത പ്രാർഥനയെന്നറിയപ്പെടുന്ന ഭാഗത്ത് “സത്യത്താൽ ഇവരെ വിശുദ്ധീകരിക്കണ”മെന്ന് പ്രാർഥിക്കുന്നുണ്ട് (യോഹ 17:17). പഴയനിയമ പുരോഹിതർ ദേഹശുദ്ധി വരുത്തി (ലേവ്യർ 4:3) വിശുദ്ധയങ്കിയണിഞ്ഞുകൊണ്ട് പാപപരിഹാരബലി അർപ്പിക്കാൻ നിയോഗിക്കപ്പെട്ടു. ക്രിസ്തുവിന്റെ പുരോഹിതൻ സത്യമായ ക്രിസ്തുവിനാൽ വിശുദ്ധീകരിക്കപ്പെട്ട് അവന്റെ പൗരോഹിത്യസത്തയിലും ദൗത്യത്തിലും വിശുദ്ധീകരണ പ്രക്രിയയിലും പങ്കുചേരുകയാണ്. അതുകൊണ്ട് അവിടത്തെ ഗത്സെമനിയിലെ പ്രാർഥനയോടെ പൗരോഹിത്യസ്ഥാപനം ആരംഭിക്കുകയാണ്. ഈ പ്രാർഥനാഭാഗം കർത്താവിന്റെ അന്ത്യ അത്താഴത്തിന്റെ സൂചകമാണ്. അന്ത്യ അത്താഴത്തിലാണ് ഈ വിശുദ്ധീകരിക്കലും വേർതിരിക്കലും സംഭവിച്ചത്. അതു പൂർണതയിലെത്തുന്നതോ അവിടത്തെ കുരിശുമരണത്തിലും.
പഴയനിയമകാലത്ത് മനുഷ്യപാപങ്ങൾക്ക് പരിഹാരമായി മൃഗങ്ങളെക്കൊണ്ടുള്ള ഭൗതികബലികളും ആരാധനയുമാണ് നിർവഹിച്ചിരുന്നത്. മനുഷ്യപാപങ്ങൾക്ക് അവർതന്നെയല്ലേ പരിഹാരം അർപ്പിക്കേണ്ടത്. തന്നെത്തന്നെ കുരിശിൽ തിരുമുൽക്കാഴ്ചയായി സമർപ്പിച്ച ക്രിസ്തുവാണ് അഹറോന്റെ പ്രതീകമായി മാത്രം മുൻകൂട്ടി കണ്ട സാക്ഷാൽ പുരോഹിതൻ. കുരിശിന്റെ രഹസ്യത്തിലേക്കുള്ള ഈ ഊളിയിറങ്ങലാണ് പൗരോഹിത്യത്തിന്റെ അടിസ്ഥാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് കുർബാന ആഘോഷം ക്രിസ്തീയ ആരാധനയുടെ കേന്ദ്രമായി മാറുന്നത്.
“നിങ്ങളുടെ ശരീരത്തെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമർപ്പിക്കുവിൻ. ഇതായിരിക്കണം നിങ്ങളുടെ ആരാധന” (റോമ 12:1). മധുസൂദനൻ നായർ "ഗാന്ധി' എന്ന കവിതയിൽ കുറിക്കുംപോലെ "വറചട്ടിയിൽ വീണ് താനേ പുകഞ്ഞ്, കനവായിത്തീർന്ന്, താനേ തപിപ്പിച്ച് ശുദ്ധി ചെയ്യപ്പെടേണ്ട' സംസ്കാരമാണ് സഭയിലെ പൊതുപൗരോഹിത്യവും ശുശ്രൂഷാ പൗരോഹിത്യവും ആവശ്യപ്പെടുന്നത്.
പരസ്നേഹ കല്പന സഭയുടെ സാമൂഹിക അടിത്തറ
“അത്താഴത്തിനിടയിൽ യേശു എഴുന്നേറ്റ് മേലങ്കി മാറ്റി ഒരു തൂവാലയെടുത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാനും അരയിൽ ചുറ്റിയിരുന്ന തൂവാലകൊണ്ട് തുടയ്ക്കാനും തുടങ്ങി” (യോഹ 13:4-5). ബെനഡിക്ട് പാപ്പാ പറയുന്നു, സ്നേഹം ഒരു പുറപ്പാടാണ്. സ്വത്വത്തിന്റെ ഭിത്തികൾക്കുള്ളിൽനിന്നു പുറത്തുകടന്ന് അഹം എന്ന ഭാവത്തെ ചാന്പലാക്കിയുള്ള ഗമനമാണത്. സ്വയം ദൈവത്തെപ്പോലെയാകാൻ ശ്രമിക്കുന്ന ആദാമിന്റെ എതിർദിശയിലുള്ള ഗമനമാണത്. യേശു തന്റെ ദൈവികസ്ഥാനത്തുനിന്ന് ഇറങ്ങിവന്ന് മനുഷ്യനായിത്തീർന്ന് ദാസന്റെ രൂപം ധരിച്ച് കുരിശുമരണംവരെ അനുസരണമുള്ളവനായിത്തീർന്നു (ഫിലി 2:7-8). ഒരു ദാസ്യസ്നേഹമാണ് യേശുവിന്റെ പാദം കഴുകൽ പ്രവൃത്തിയിൽ പ്രത്യക്ഷമാകുന്നത്. രോഗവും ഭോഗവും മൂലം ചെളിപിടിച്ച നമ്മുടെ പാദങ്ങൾ പുണ്യം തികഞ്ഞ ആൾരൂപമായ യേശു കഴുകി തുടയ്ക്കുന്നു. നെഞ്ചുകീറിയ, "അവസാനം വരെയുള്ള' യേശുവിന്റെ സർവതല സ്പർശിയായ സ്നേഹത്താലാണ് യേശു നമ്മെ കഴുകി വിശുദ്ധീകരിക്കുന്നത്. യേശു ഇതു ചെയ്തത് ക്രിസ്തുവിന്റെ ശിഷ്യർ തമ്മിലുള്ള അഹങ്കാരമാകുന്ന മാലിന്യത്തിൽനിന്നു ശുദ്ധീകൃതരായി കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ വസ്ത്രങ്ങൾ കഴുകി വെളുപ്പിച്ച് (വെളി 7:4) കുഞ്ഞാടിന്റെ വിവാഹവിരുന്നിലേക്കു പങ്കുപറ്റാൻ യോഗ്യതയുള്ളവരാകാൻവേണ്ടിയാണ്. പാദക്ഷാളനത്തിലൂടെ അവന്റെ അനന്തമായ സ്നേഹത്തിലേക്ക് അവൻ നമ്മെ മുക്കുകയാണ്. ആ സ്നേഹത്തിലുള്ള കുളിയാണ് യഥാർഥ ശുദ്ധീകരണത്തിന്റെ സ്നാനം.
ഇങ്ങനെ എളിമയുടെയും സ്നേഹത്തിന്റെയും ജീവിതശൈലിയിലൂടെ സ്വയം വിശുദ്ധീകൃതരാകാനും സാമൂഹികമായ സ്നേഹത്തിലൂടെയും ശുശ്രൂഷയിലൂടെയും എളിമയുടെ ജീവിതം പുൽകാനും ക്രിസ്തുശിഷ്യർക്കും മാതൃകയാകുകയാണ് പരസ്നേഹകല്പനയിലൂടെയും കാലുകഴുകൽ ശുശ്രൂഷയിലൂടെയും യേശു.
സഭയുടെ സ്ഥാപനം
ഒടുവിലത്തെ അത്താഴവേളയിൽ സഭയുടെ ആത്മീയ അടിസ്ഥാനമായ പരിശുദ്ധ കുർബാന സ്ഥാപിച്ചുകൊണ്ടും സാംസ്കാരികമായ അടിത്തറയുടെ പൗരോഹിത്യം ആരംഭിച്ചുകൊണ്ടും സാമൂഹിക അടിസ്ഥാനമായ പരസ്നേഹ കല്പന നൽകിക്കൊണ്ടും സഭാ സ്ഥാപനത്തിന് യേശു മുതിരുകയായിരുന്നു.
ബെനഡിക്ട് പാപ്പാ വിശദമാക്കുന്നു, യേശു താഴേക്കിറങ്ങി താൻ (ദൈവം) ആരെന്നു വെളിപ്പെടുത്തുന്നുവെന്ന്. യേശുവിന്റെ അവരോഹണത്തിന്റെ ലക്ഷ്യം മനുഷ്യവംശത്തെയാകെ ദത്തെടുത്ത് തന്നിലേക്കു ലയിപ്പിച്ച് അവരോടുകൂടി താൻ സ്വന്തം ഭവനത്തിലെക്കു തിരിച്ചുപോവുകയാണ്. ഇങ്ങനെ ക്രിസ്തു തന്നിൽ അനേകരെ ശേഖരിക്കുന്നതിന്റെയും സമ്മേളിപ്പിക്കുന്നതിന്റെയും ദൃശ്യമായ പ്രക്രിയയാണ് ഒടുവിലത്തെ അത്താഴവേളയിൽ നടന്നത്. ക്രിസ്തുവിൽ കൂട്ടായ്മയ്ക്കായി ഒരുമിച്ചു ചേരുന്നതിനെ വിശുദ്ധ കുർബാന ദൃശ്യവത്കരിക്കുന്നു. വിശുദ്ധ കുർബാനയിലൂടെയാണ് സഭ ജന്മമെടുക്കുന്നത്. സഭാസമൂഹത്തെ ഒരുമിപ്പിക്കുന്നതിന് ക്രിസ്തു സ്നേഹത്താൽ തന്റെ വിശുദ്ധീകരണ പ്രവൃത്തി തുടരുന്നതിനു പുരോഹിതരെ വാർത്തെടുക്കുന്നു. പരസ്നേഹ കല്പനയിലൂടെ ശിഷ്യസമൂഹത്തെ ക്രിസ്തുവിൽ ഒന്നിപ്പിക്കുന്നു. അങ്ങനെ യേശു തന്റെ ശരീരവും രക്തവും ദാനം നൽകിയ പുതിയ നിയമ പുരോഹിതരെ വേർതിരിച്ച പരസ്നേഹകല്പന ആവിഷ്കരിച്ച അന്ത്യ അത്താഴവിരുന്നിൽനിന്നുതന്നെയാണ് സഭ ഉദിച്ചുയർന്നത്.
യേശുവിന്റെ അന്ത്യ അത്താഴവിരുന്ന് യേശുവിന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും മുന്നനുഭവമായിരുന്നു. അതോടൊപ്പം അന്ത്യ അത്താഴവിരുന്ന് തന്നിലേക്ക് ജനത്തെ ആന്തരികമായി ആവാഹിപ്പിക്കുന്ന, ജീവിക്കുന്ന ദൈവവുമായി ഒന്നാകാനായി ഓരോ കാലത്തും ഓരോ പ്രദേശത്തും സഭ ദിവ്യകാരുണ്യത്തിലൂടെ സമ്മേളിക്കുന്നതിന്റെ സൂചകവുമായിരുന്നു. അതുകൊണ്ടാണ് ദിവ്യകാരുണ്യത്തിലാണ് സഭ തന്റെ അസ്തിത്വത്തിൽ തുടരുന്നതെന്ന് ബെനഡിക്ട് പാപ്പാ പറഞ്ഞുവയ്ക്കുന്നത്.
ഭാരതീയ ഗുരു മഹാസാഗരം
ഡോ. സിറിയക് തോമസ് (മുൻ വൈസ് ചാൻസലർ, മഹാത്മാഗാന്ധി സർവകലാശാല)
വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ രാധാകൃഷ്ണന്മാരുണ്ടാവാമെങ്കിലും ഡോ. രാധാകൃഷ്ണൻ എന്നുമാത്രം പറഞ്ഞാൽ ഇന്ത്യക്കാർക്ക് അത് ഡോ. എസ്. രാധാകൃഷ്ണനാണ്; ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ. ഇന്ത്യയുടെ ഒന്നാമത്തെ ഉപരാഷ്ട്രപതി, രണ്ടാമത്തെ രാഷ്ട്രപതിയും. ഉപരാഷ്ട്രപതിയെന്ന നിലയിൽ രാജ്യസഭയുടെ ആദ്യത്തെ അധ്യക്ഷനായതും ഡോ. രാധാകൃഷ്ണനാണ്. ഇന്ത്യ റിപ്പബ്ലിക്കാകുന്പോൾ (1950) ഡോ. രാധാകൃഷ്ണൻ മോസ്കോയിൽ (റഷ്യ) ഇന്ത്യയുടെ അംബാസഡറായിരുന്നു. പിന്നീടാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആദ്യത്തെ വൈസ് പ്രസിഡന്റായി (1952) രാജ്യസഭയും ലോക്സഭയും ചേർന്ന് ഡോ. രാധാകൃഷ്ണനെ എതിരില്ലാതെ തെരഞ്ഞെടുത്തത്. അപ്പോഴേക്കും അദ്ദേഹം പണ്ഡിതനും വിദ്യാഭ്യാസ വിദഗ്ധനും നയതന്ത്രജ്ഞനുമെന്നു വിശ്വവിഖ്യാതി നേടിക്കഴിഞ്ഞിരുന്നു.
ഡോ. രാധാകൃഷ്ണൻ ജനിച്ചത് ആന്ധ്രയിലാണ്. 1888 സെപ്റ്റംബർ അഞ്ചിന്. അന്ന് ആന്ധ്രപ്രദേശ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന മദ്രാസ് പ്രസിഡൻസിയിലായിരുന്നു ഉൾപ്പെട്ടിരുന്നത്. അതുകൊണ്ട് ആന്ധ്രയിലാണ് ജനിച്ചതെങ്കിലും രാധാകൃഷ്ണൻ അറിയപ്പെട്ടത് ഒരു മദ്രാസിയായിട്ടായിരുന്നു. സ്കൂൾ വിദ്യാഭ്യാസം ജന്മദേശത്തായിരുന്നെങ്കിലും കോളജ് പഠനം മദ്രാസ് പ്രസിഡൻസി കോളജിലായി.
അധ്യാപകനായും അവിടെത്തന്നെ. ഫിലോസഫിയായി ഇഷ്ടവിഷയം. ഫിലോസഫി പ്രഫസർ എന്ന നിലയിലാണ് വിദ്യാഭ്യാസരംഗത്ത് തന്റെ പ്രതിഷ്ഠാസങ്കേതം ഉറപ്പിച്ചതും. ഓക്സ്ഫഡിലും പിൽക്കാലത്ത് പഠിച്ചു. അവിടെത്തന്നെ കുറച്ചുകാലം അധ്യാപകനുമായി. 1921 മുതൽ 32 വരെ പതിനൊന്നു വർഷം കോൽക്കത്ത സർവകലാശാലയിൽ കിംഗ് ജോർജ് അഞ്ചാമൻ ചെയർ പ്രഫസറായ ഡോ. രാധാകൃഷ്ണൻ 1936 മുതൽ 1952 വരെ ഓക്സ്ഫഡ് സർവകലാശാലയിൽ ഓണററി പദവിയിൽ പൗരസ്ത്യ മത-ധാർമികതയുടെ ചെയർ പ്രഫസറുമായി. 1931-36 കാലത്ത് ആന്ധ്ര സർവകലാശാലയിൽ വൈസ് ചാൻസലർ പദവിയിലെത്തിയ ഡോ. രാധാകൃഷ്ണൻ 1939-48ൽ ബനാറസ് ഹിന്ദു സർവകലാശാലയിലും വൈസ് ചാൻസലറായി.
മദ്രാസ് സർവകലാശാലയിൽ തുടർച്ചയായി ഇരുപത്തിനാലു വർഷം വൈസ് ചാൻസലറായ എ. ലക്ഷ്മണസ്വാമി മുതലിയാർക്കു മാത്രമാവണം ഡോ. രാധാകൃഷ്ണനേക്കാൾ ആ നിലയിൽ റിക്കാർഡുള്ളത് (ഡോ. മുതലിയാരുടെ ഇരട്ടസഹോദരനായിരുന്ന ഡോ. എ. രാമസ്വാമി മുതലിയാർ 1949-54 കാലത്ത് തിരുവിതാംകൂർ സർവകലാശാലയിലും വൈസ് ചാൻസലറായിരുന്നു.)
തത്വശാസ്ത്ര പ്രഫസറെന്ന നിലയിൽ ഡോ. രാധാകൃഷ്ണൻ കീർത്തി നേടിയത് അദ്വൈത വേദാന്തത്തിലായിരുന്നു. അതിൽ അദ്ദേഹം സൃഷ്ടിച്ച പുനർവ്യാഖ്യാനങ്ങൾ അദ്വൈത വേദാന്തത്തിനുതന്നെ കാലികമായ പ്രസക്തി വർധിപ്പിക്കാനിടയാക്കിയെന്നതാണ് ശരി. അതിനെതിരേയുണ്ടായ പാശ്ചാത്യ വിമർശനങ്ങളെ ശക്തമായി പ്രതിരോധിച്ചുകൊണ്ടാണ് ഡോ. രാധാകൃഷ്ണൻ "ഹിന്ദുത്വ'ത്തിന് കാലികമായ സ്വത്വം ഉറപ്പിച്ചത്. ഇന്ത്യയിൽ മാത്രമല്ല പാശ്ചാത്യരാജ്യങ്ങളിലും ഇതു ഹിന്ദുവിജ്ഞാനീയ പഠനങ്ങൾക്ക് അറിവിന്റെ പുതിയ വാതിലുകൾ തുറന്നുവെന്നതാണ് യാഥാർഥ്യം. തത്വശാസ്ത്രപഠനങ്ങളിലും ഗവേഷണങ്ങളിലും നിലനിന്നുകണ്ടിരുന്ന വ്യക്തമായ പൗരസ്ത്യ-പാശ്ചാത്യ സരണികൾക്കിടയിൽ അവയെ തമ്മിൽ യുക്തിഭദ്രമാക്കി ബന്ധിപ്പിക്കുന്ന സത്യവിജ്ഞാനത്തിന്റെ പാലം പണിതുവെന്നതുതന്നെയാണ് ഡോ. രാധാകൃഷ്ണൻ തത്വശാസ്ത്ര പഠനമേഖലയ്ക്കു നല്കിയ ഏറ്റവും ശ്രദ്ധേയമായ സംഭാവനയെന്നു പറയാൻ ആർക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടതുമില്ല.
സ്വന്തകാലത്ത് ലോകമെങ്ങളും കീർത്തി നേടിയ പ്രഭാഷണപ്രതിഭയുമായിരുന്നു ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ. ഇത്ര ഭംഗിയായും പ്രൗഢമായും ഇംഗ്ലീഷിൽ പ്രസംഗിക്കാൻ കഴിഞ്ഞിരുന്ന ലോകനേതാക്കളും അക്കാലത്തു വിരളമായിരുന്നുവെന്നു പറയണം. നെഹ്റു പ്രധാനമന്ത്രിയും ഡോ. രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയും പിന്നീടു രാഷ്ട്രപതിയുമായിരുന്ന കാലം. പലപ്പോഴും പണ്ഡിറ്റ് നെഹ്റുവിനും ഡോ. രാധാകൃഷ്ണനും ഒരേ വേദിയിൽ പ്രസംഗിക്കേണ്ടിയും വന്നിരുന്നു. അത്തരം സന്ദർഭങ്ങളിലെല്ലാം പ്രധാനമന്ത്രി തന്റെ പ്രസംഗം ഹിന്ദിയിലേക്കു മാറ്റിയിരുന്നുവെന്നാണ് അക്കാലത്തെ മാധ്യമ കുലപതിയായിരുന്ന കുൽദീപ് നയ്യാർ പിൽക്കാലത്ത് സാക്ഷ്യപ്പെടുത്തിയത്. ശ്രോതാക്കൾ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും തമ്മിൽ - ഓക്സ്ഫഡ് ഇംഗ്ലീഷും ഹാർവാഡ് ഇംഗ്ലീഷും തമ്മിലെന്നു സാരം- താരതമ്യപ്പെടുത്താൻ നെഹ്റു ഒരിക്കലും സന്ദർഭം കൊടുത്തിരുന്നില്ലത്രേ.
ഉപരാഷ്ട്രപതിയെന്ന നിലയിലേക്ക് ഉയരുംമുന്പ് ഡോ. രാധാകൃഷ്ണൻ മോസ്കോയിലെ (റഷ്യ) ഇന്ത്യൻ അംബാസഡറായും ചുമതല വഹിക്കുകയുണ്ടായി. അതിനെക്കുറിച്ചും കഥയുണ്ടായി. ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിനോട് പ്രധാനമന്ത്രി നെഹ്റുവിന് മനസിൽ അത്ര മതിപ്പൊന്നുമുണ്ടായിരുന്നില്ലത്രേ. നെഹ്റുവിനോട് സ്റ്റാലിനും എന്തുകൊണ്ടോ അത്ര വലിയ അടുപ്പമൊന്നും പ്രകടിപ്പിച്ചില്ല. ആ സ്ഥിതിക്ക് ഒരു മാറ്റമുണ്ടാകട്ടെ എന്നുവച്ചാവാം അന്നത്തെ വിദേശകാര്യ സെക്രട്ടറി ജനറലായിരുന്ന എൽ.ആർ. പിള്ള പ്രധാനമന്ത്രിയുടെ സഹോദരിയായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റിനെ റഷ്യയിലേക്ക് ഇന്ത്യൻ അംബാസഡറായി നിർദേശിച്ചത്.
നെഹ്റു നിർദേശത്തിനു വഴങ്ങിയെങ്കിലും വിജയലക്ഷ്മി പണ്ഡിറ്റ് തനിക്കിഷ്ടം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി പോകാനാണെന്ന നിലപാടെടുത്തു. റഷ്യയുടെ രഹസ്യാന്വേഷണ ഏജൻസിയായിരുന്ന കെജിബി ഈ വിവരം ഡൽഹിയിൽനിന്നു സ്റ്റാലിനു റിപ്പോർട്ടു ചെയ്യുകയും ചെയ്തു. മോസ്കോയിലെത്തി ഔദ്യോഗിക സാക്ഷ്യപത്രങ്ങൾ സമർപ്പിക്കാൻവേണ്ടി ജോസഫ് സ്റ്റാലിനോട് സമയം തേടിയെങ്കിലും റഷ്യൻ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നു മാസങ്ങളോളം മറുപടി ഉണ്ടായില്ല. മനംമടുത്ത വിജയലക്ഷ്മി പണ്ഡിറ്റ് ലണ്ടനിലേക്കു മാറ്റം വാങ്ങിയതോടെയാണ് അന്ന് യുജിസി ചെയർമാനായിരുന്ന ഡോ. രാധാകൃഷ്ണന് മോസ്കോയിലേക്ക് അംബാസഡറായി നിയോഗമെത്തിയത്.
മോസ്കോയിലെത്തി ഒരാഴ്ച തികയുംമുന്പ് മാർഷൽ സ്റ്റാലിൻ ഡോ. രാധാകൃഷ്ണനെ നയതന്ത്ര പ്രോട്ടോകോൾ മാറ്റിവച്ച് സ്വവസതിയിൽത്തന്നെ സ്വീകരിക്കുകയും ചെയ്തു. രാജ്യാന്തര നയതന്ത്രവൃത്തങ്ങളിൽ ഇക്കഥ ഡോ. രാധാകൃഷ്ണന്റെ "റേറ്റിംഗ്' വർധിപ്പിക്കുകയും ചെയ്തു.
1952ൽ ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി ഡോ. രാജേന്ദ്രപ്രസാദിന്റെ പേരു പരിഗണിക്കപ്പെട്ടപ്പോൾ ഒപ്പം ഉപരാഷ്ട്രപതി പദവിയിലേക്കു പരിഗണിക്കപ്പെട്ട പേര് ഡോ. രാധാകൃഷ്ണന്റേതായി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ ചെയർമാനായി നിയോഗമെത്തിയതും ഡോ. രാധാകൃഷ്ണനാണ്. അദ്ദേഹത്തെത്തുടർന്നാണ് ഡോ. മുതലിയാർ കമ്മീഷനും ഡോ. കോത്താരി കമ്മീഷനുമൊക്കെ ഇന്ത്യയുടെ വിദ്യാഭ്യാസ പരിഷ്കരണ ചരിത്രത്തിന്റെ ഭാഗമായത്.
ഉപരാഷ്ട്രപതിയെന്ന നിലയിൽ രാജ്യസഭയുടെമേൽ ഡോ. രാധാകൃഷ്ണൻ ചെലുത്തിയ സ്വാധീനവും നിയന്ത്രണവും ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ മറ്റൊരു സഭാധ്യക്ഷനും അവകാശപ്പെടാനുമില്ല (ഒരുപക്ഷേ ആദ്യ ലോക്സഭാ സ്പീക്കറായിരുന്ന ജി.പി. മാവ്ലങ്കർക്കൊഴികെ). ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ വന്നശേഷം ആദ്യമായി ഔദ്യോഗിക സന്ദർശനത്തിനായി 1963ൽ പാരീസിൽനിന്നു ലണ്ടനിലെത്തിയപ്പോൾ പ്രോട്ടോകോൾ പ്രകാരം സാധാരണയായി രാഷ്ട്രത്തലവന്മാരെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ മാത്രം സ്വീകരിക്കാറുണ്ടായിരുന്ന എലിസബത്ത് രാജ്ഞി, ലണ്ടൻ റെയിൽവേ സ്റ്റേഷനിലെത്തിയാണ് ഡോ. രാധാകൃഷ്ണനെ സ്വീകരിച്ചത്. രാജ്ഞിയുടെ ആഡംബരവാഹനമായ ആറു കുതിരകളെ പൂട്ടിയ രഥത്തിലാണ് ലണ്ടന്റെ രാജവീഥികളിലൂടെ ഇന്ത്യയുടെ "ഫിലോസഫർ കിംഗി'നെ - പ്രസിദ്ധ ഗ്രീക്ക് ചിന്തകനായ പ്ലേറ്റോയുടെ വാക്കുപയോഗിച്ചാൽ - കൊട്ടാരത്തിലേക്കു വരവേറ്റതും. അന്താരാഷ്ട്ര മാധ്യമങ്ങളിൽ അന്ന് അതു വലിയ വാർത്തയാകുകയും ചെയ്തു.
ഇന്ത്യയുടെ ആധുനിക ചരിത്രത്തിലും പൊതുസമൂഹത്തിലും ഡോ. സർവേപ്പിള്ളി രാധാകൃഷ്ണന്റെ പദവിയും കീർത്തിയും ഭാരതത്തിന്റെ മഹാ ഗുരുസാഗരമെന്ന നിലയിലാണ്. അതുകൊണ്ടാണല്ലോ എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് രാജ്യമാകെ അധ്യാപകദിനമായി ആചരിക്കുന്നതും. അറിയപ്പെടുന്ന തത്വശാസ്ത്ര അധ്യാപകനെന്ന നിലയിലും മഹാപണ്ഡിതനായ ഗ്രന്ഥകാരനെന്ന നിലയിലും താരതമ്യമില്ലാത്ത പ്രഭാഷകനെന്ന നിലയിലും ഡോ. രാധാകൃഷ്ണനു ലഭിച്ചിട്ടുള്ള രാജ്യാന്തര ബഹുമതികൾക്കും പുരസ്കാരങ്ങൾക്കും കണക്കില്ല. 1931ൽ തന്നെ ബ്രിട്ടീഷ് ഗവൺമെന്റ് അദ്ദേഹത്തെ "നൈറ്റ്ഹുഡ്' നൽകി ആദരിച്ചിരുന്നു. 1954ൽ രാഷ്ട്രപതി അദ്ദേഹത്തിനു "ഭാരതരത്ന' ബഹുമതി സമ്മാനിച്ചിരുന്നു. 1963ൽ ബ്രിട്ടീഷ് രാജ്ഞി "റോയൽ ഓർഡർ ഓഫ് മെരിറ്റ്' നൽകിയും ആദരിച്ചു.
മദ്രാസ് പ്രസിഡൻസി കോളജിൽ തത്വശാസ്ത്ര പ്രഫസറായിരിക്കെ, കോഴ്സ് പൂർത്തിയാക്കി മടങ്ങുംമുന്പ് അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയെത്തിയ ശിഷ്യരോട് ഡോ. രാധാകൃഷ്ണൻ പറഞ്ഞത്, “I wish you enough of success to keep you going, and enough of failure to keep you humble” എന്നായിരുന്നു. നിങ്ങൾക്കു ജീവിതത്തിൽ മുന്നോട്ടു പോകാനാവശ്യമായത്ര വിജയവും വിനയത്തോടെ നിൽക്കാനാവശ്യമായത്ര പരാജയവും ഉണ്ടാകട്ടെ എന്ന്.
1937ൽ അമേരിക്കയിലെ നോട്ടർഡാം യൂണിവേഴ്സിറ്റിയിൽ പ്രഭാഷണത്തിനു ചെന്ന ഡോ. രാധാകൃഷ്ണനോട് പ്രസംഗത്തിനു ശേഷം ഒരു വിദ്യാർഥിനിയാണ് ചോദിച്ചത്, “സർ, അങ്ങ് പ്രഫസറും യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമൊക്കെയായിരുന്നല്ലോ. ലോകത്തിൽ ഏറ്റവും പ്രയാസകരമായ ജോലി എന്താണെന്നാണ് അങ്ങു കരുതുന്നത്?” ഒരു നിമിഷമേ എടുത്തുള്ളൂ മറുപടിക്ക്. “ടു ടീച്ച് എ ടീച്ചർ” അതായിരുന്നു സർവ അധ്യാപകർക്കും മഹോപാധ്യായനായിരുന്ന ഡോ. രാധാകൃഷ്ണൻ.
“ഒരു രാഷ്ട്രത്തിനും ആ രാജ്യത്തെ അധ്യാപകരുടെ നിലവാരത്തിനപ്പുറത്തേക്കു പോകാൻ കഴിയില്ല” എന്നു പറഞ്ഞതും സർവാദരണീയനായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ തന്നെ!