O Captain! my Captain!
our fearful trip is done,
The ship has weather’d every rack,
the prize we sought is won,
The port is near,
the bells I hear, the people all exulting....
അമേരിക്കൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെ വേർപാട് വിഷയമാക്കി വാൾട്ട് വിറ്റ്മാൻ (1865) എഴുതിയ വിശ്വപ്രസിദ്ധമായ കവിതയുടെ ആദ്യവരികൾ. ജീവിതത്തിലെ നഷ്ടങ്ങളും മരണവും പകരുന്ന ഹൃദയവ്യഥകളെ വരികളാക്കി കടലിന്റെയും തീരത്തിന്റെയും പശ്ചാത്തലത്തിൽ പാടിയപ്പോൾ അതു ലോകം ഏറ്റുപാടി.
ഒന്നര നൂറ്റാണ്ടിനിപ്പുറം അധികാരികൾ കടലുതന്നെയും കവർന്നെടുക്കുന്നൊരു കറുത്ത കാലത്ത് നിശബ്ദമാക്കപ്പെടുന്ന തീരവും ഇവിടത്തെ ഉപ്പുരസമുള്ള കാറ്റിൽ ജീവിതവലകൾ ഇഴചേർക്കാൻ പെടാപ്പാടു പെടുന്നവരും ഹൃദയഭാഷയിൽ വിലാപഗീതങ്ങൾ പാടുന്നുണ്ട്. ഞങ്ങളുടെ കടലും ഞങ്ങളുടെ തീരവും... ഞങ്ങളുടെ ജീവിതവും കവർന്നെടുക്കല്ലേയെന്ന് അനുപല്ലവി!
ഇന്ത്യൻ സന്പദ് വ്യവസ്ഥയുടെ അഴകും അഭിമാനവുമായ അറബിക്കടലിൽ ഖനനം നടത്തുന്നതിനു പുതിയ വാതിലുകൾ തുറന്നുകൊടുക്കുന്ന കേന്ദ്രസർക്കാരിന്റെ ‘നീല സന്പദ് വ്യവസ്ഥ’ (ബ്ലൂ ഇക്കണോമി) കരട് രേഖയും അനുബന്ധ നടപടികളും നമ്മുടെ തീരങ്ങളിൽ ആകുലതകളുടെ പുതിയ കാർമേഘങ്ങളാവുകയാണ്. രാജ്യത്ത് ആദ്യമായി കടലിൽ ധാതുസന്പത്ത് കൈകാര്യം ചെയ്യാൻ സ്വകാര്യ മേഖലയിൽ ഖനനാനുമതി നൽകുന്നുവെന്ന അത്യന്തം ആപത്കരമായ സാഹചര്യം കടലോരങ്ങളെ മറ്റൊരു സമരഭൂമിയാക്കുന്നു.
ഒരു കാര്യം ഉറപ്പ്; കേരളത്തിലെ കൊല്ലം തീരം ഉൾപ്പെടെ രാജ്യത്തെ ധാതുസന്പന്നമായ കടലാഴങ്ങളെ സാന്പത്തിക താത്പര്യങ്ങൾക്കായി വൻതോതിൽ ചൂഷണത്തിനു വിട്ടുകൊടുക്കുന്നുവെന്നതു കടലോരവാസികളുടെ മാത്രം പ്രശ്നമായി ഒതുങ്ങാനിടയില്ല.
‘ഔദ്യോഗിക’ ചൂഷണം അറബിക്കടലിന്റെ അടിത്തട്ടിലെ ധാതുസമ്പത്തിനെ ഊറ്റിയെടുക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കൊല്ലം തീരത്തിന്റെ പടിഞ്ഞാറുഭാഗത്ത് 20-33 കിലോമീറ്റര്‍ മാറി 45-62 മീറ്റര്‍ ആഴത്തിലുള്ള വലിയ മണല്‍നിക്ഷേപം ഖനനം ചെയ്യാന്‍ സ്വകാര്യ കമ്പനികളെ ക്ഷണിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ ഉത്തരവുകള്‍ ഇതിനകം പുറത്തുവന്നു. കടലിന്റെ അടിത്തട്ടില്‍ 242 ചതുരശ്ര കിലോമീറ്ററില്‍ 302.42 ദശലക്ഷം ടണ്‍ മണല്‍ വ്യാപിച്ചുകിടക്കുന്നതായി ശാസ്ത്രീയമായ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒരര്‍ഥത്തില്‍ കോടികളുടെ സ്വത്ത് കടലിനടിയിലെന്നു സാരം!
ഖനനത്തിനും സംസ്കരണത്തിനും ശേഷം കെട്ടിടങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കാവുന്ന മണലാണിതെന്നു കണക്കാക്കിയിട്ടുണ്ട്. ഖനനം ആരംഭിക്കുന്നതിന് ഇ-ലേലത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാവുന്ന നാളെ വിവിധ സംഘടനകള്‍ സംസ്ഥാന വ്യാപകമായി തീരദേശ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
നോട്ടമിടുന്നത് കൊല്ലം കുഴിക്കാന്രാജ്യത്ത് ആദ്യമായി പുറംകടലിലെ ധാതുസമ്പത്ത് ഖനനം ചെയ്യുന്ന 13 സെക്ടറുകളില്‍ മൂന്നെണ്ണമാണ് കൊല്ലത്തുള്ളത്. നിര്‍മാണാവശ്യങ്ങള്‍ക്കുള്ള കടല്മണലാണ് കൊല്ലം തീരത്തുനിന്നു ഖനനം ചെയ്യാന്‍ നീക്കം. ഗുജറാത്തിലെ പോര്‍ബന്തറിൽ മൂന്നു സെക്ടറുകളില്നിന്നു ചുണ്ണാമ്പുചെളിയും ആന്‍ഡമാനിലെ ഏഴു ബ്ലോക്കുകളില്‍നിന്ന് പോളിമെറ്റാലിക് നൊഡ്യൂള്‍സ് എന്നറിയപ്പെടുന്ന ധാതുക്കളും കോബാള്‍ട്ടും ഖനനം ചെയ്യുന്നതിനുമാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. കടലിലെ ഖനനാവകാശം പൊതുമേഖലയിലാകണമെന്ന വ്യവസ്ഥ (ഓഫ്ഷോര്‍ മിനറല്‍സ് ഡെവലപ്മെന്റ് ആന്‍ഡ് റെഗുലേഷന് ആക്ട് 2002), 2023ല്‍ കേന്ദ്രം ഭേദഗതി ചെയ്തതോടെ ഈ രംഗത്തേക്കു വന്‍കിട സ്വകാര്യ കമ്പനികള്‍ പ്രവേശിക്കുകയാണ്.
ചെറുതല്ല മണല്നിക്ഷേപംകേന്ദ്രസര്ക്കാര് നേരത്തേ നിയോഗിച്ച ശൈലേഷ് നായിക് കമ്മിറ്റി നടത്തിയ പഠനത്തിൽ, കേരള തീരത്തെ അഞ്ച് സെക്ടറുകളിലായി 745 ദശലക്ഷം ടണ്‍ കടല്‍മണല്‍ നിക്ഷേപമുണ്ടെന്നു കണ്ടെത്തിയിരുന്നു. കൊല്ലത്തെ രണ്ടു ബ്ലോക്കുകള്‍ക്കു (തെക്ക്, വടക്ക്) പുറമെ പൊന്നാന്നി, ചാവക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് വന്‍തോതില്‍ വെള്ളമണല്‍ നിക്ഷേപമുള്ളത്. വര്‍ക്കല മുതല്‍ അമ്പലപ്പുഴ വരെയുള്ള (കൊല്ലം പരപ്പ്) 85 കിലോമീറ്റര്‍ നീളത്തിൽ പരന്നുകിടക്കുന്നതാണ് കൊല്ലത്തെ രണ്ടു സെക്ടറുകൾ.
ഖനനം നടത്തിയാല്‍..?കടലിലെ ആവാസവ്യവസ്ഥയെ ഇളക്കിമറിക്കുന്നതാവും നിര്‍ദിഷ്ട ഖനന പദ്ധതിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ടത്തില്‍ ഖനനത്തിനു പദ്ധതിയിട്ടിട്ടുള്ള കൊല്ലം തീരം വന്‍തോതില്‍ മത്സ്യസമ്പത്തുള്ള പ്രദേശംകൂടിയാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട 22 മത്സ്യസങ്കേതങ്ങളില്‍ ഏറ്റവും ഉത്പാദനക്ഷമതയുള്ള പ്രദേശമാണു കൊല്ലമെന്ന് ഇന്തോ-നോര്‍വീജിയന്‍ റിസര്‍ച്ച് പ്രോജക്ടിന്റെ ഭാഗമായി ഗവേഷണം നടത്തിയ കെയര്‍ ലാര്സണ് (1965) നിരീക്ഷിച്ചിട്ടുണ്ട്.
തെക്കന്‍കേരളത്തിലെ മത്സ്യബന്ധന കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ശക്തികുളങ്ങര, ചെറിയഴീക്കല്‍, വാടി, വലിയഴീക്കല്‍, പുന്നപ്ര, തോട്ടപ്പള്ളി എന്നിവ കൊല്ലം ബ്ലോക്ക് പരിധിക്കുള്ളില്‍ ഉള്‍പ്പെടുന്നതാണ്. കേരളത്തിലെ മത്സ്യ കയറ്റുമതിയിലും ആഭ്യന്തര ഉപയോഗത്തിലും പ്രധാനപ്പെട്ട ഇനങ്ങളായ കലവ, പല്ലിക്കോര, കിളിമീന്‍, ചാള, അയില, കരിക്കാടി, പൂവാലന്, നെത്തോലി, വേളപ്പാര തുടങ്ങിയവ സമൃദ്ധമായ മേഖലയാണു കൊല്ലം തീരം. ഇവയുടെ പ്രജനന, ആവാസ രീതികള്‍ക്ക് കടലടിത്തട്ടിളക്കിയുള്ള ഖനനം തടസമാകും.
നിലവില്‍ ട്രോളിംഗ് നടത്തുന്ന ആയിരത്തിലധികം വലിയ ബോട്ടുകള്‍ക്കും അഞ്ഞൂറോളം ഫൈബര്‍ വള്ളങ്ങള്‍ക്കും പുറമേ നിരവധി ഇന്‍ബോര്‍ഡ് വള്ളങ്ങളും കൊല്ലത്തും പരിസരങ്ങളിലുമായുണ്ട്. അമ്പതിനായിരത്തിലധികം മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും ഈ മത്സ്യസമ്പത്തിനെയും അനുകൂല സാഹചര്യങ്ങളെയുമാണ് ഉപജീവനത്തിന് ആശ്രയിക്കുന്നത്. വന്‍കിട യന്ത്രങ്ങളുടെ അകമ്പടിയോടെയുള്ള ആഴക്കടല്‍ മണല്‍ ഖനനം ഇവിടത്തെ മത്സ്യസമ്പത്തിനെയും കടലിലെ ആവാസവ്യവസ്ഥകളെയും പ്രതികൂലമായി ബാധിക്കും. ഭാവിയിലെ കാലാവസ്ഥയുടെ വ്യതിയാന മാനകങ്ങളെ സ്വാധീനിക്കാനും ഖനനം കാരണമാകും.
കടല്‍മണല്‍ ലാഭകരമോ?2016ല്‍ കേരളത്തിലെ നദികളില്‍ മണല്‍വാരല്‍ നിരോധിച്ചതോടെ മണല്‍ക്ഷാമം രൂക്ഷമാണ്. കരിങ്കല്ല് പൊടിച്ചുണ്ടാക്കുന്ന എം സാന്‍ഡാണ് ഇപ്പോള്‍ പകരക്കാരന്. കരിങ്കല്‍ക്ഷാമം എം സാന്‍ഡ് ഉത്പാദനത്തിലും മാന്ദ്യമുണ്ടാക്കി.
പ്രതിവര്‍ഷം 30 ദശലക്ഷം ടണ്‍ മണല്‍ കേരളത്തില്‍ നിര്‍മാണ മേഖലയ്ക്ക് ആവശ്യമാണെന്നാണു കണക്കുകൂട്ടല്‍. നദികളില്‍ പറ്റിയില്ലെങ്കില്‍, അതു കടലില്‍നിന്നു കിട്ടുമെന്നാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. 2,750 ലക്ഷം ടൺ മണൽ കേരള തീരത്തെ വിവിധ സെക്ടറുകളിൽനിന്നായി ഖനനം ചെയ്യാനാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതിനു 35,000 കോടി രൂപയുടെ വിലയുണ്ടാകുമെന്നു കണക്കാക്കപ്പെടുന്നു. കൊല്ലം ജില്ലയിൽനിന്നു മാത്രം 14,200 കോടി രൂപയുടെ മണൽ വാരിയെടുക്കാമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. ഖനനം ചെയ്തെടുക്കുന്ന മണൽ, സംസ്കരിച്ചു ലവണാംശം നീക്കിയാൽ നിർമാണത്തിന് ഉപയോഗിക്കാവുന്ന സ്ഥിതിയിലെത്തുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എന്താണ് നീല സന്പദ് വ്യവസ്ഥ? സമുദ്രം, തീരദേശ പ്രദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതാണു നീല സന്പദ് വ്യവസ്ഥ അഥവാ ബ്ലൂ ഇക്കണോമി. സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യകരമായ സംരക്ഷണം, വിഭവങ്ങളുടെ ഉപയോഗം, മത്സ്യബന്ധനം, എണ്ണ, വാതക ഖനനം, തുറമുഖ പ്രവർത്തനങ്ങൾ എന്നിവ നീല സന്പദ് വ്യവസ്ഥയുടെ ഭാഗമാണ്.
പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേശകസമിതി തയാറാക്കിയ ഇന്ത്യയുടെ നീല സന്പദ് വ്യവസ്ഥ-കരടുനയം 2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയത്. സമുദ്രധാതുക്കളുടെ ഖനനത്തിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തം അനുവദിക്കുന്നതാണ് കരടു നയത്തിലെ പ്രധാന നിർദേശം. ഇതിനായുള്ള നിയമഭേദഗതി ബിൽ 2023 ഓഗസ്റ്റിലെ പാർലമെന്റ് സമ്മേളനത്തിൽ പാസാക്കുകയും ചെയ്തു.
(തുടരും)
മത്സ്യത്തൊഴിലാളികൾക്കു തിരിച്ചടികേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു വലിയ തിരിച്ചടിയാകുന്ന നീക്കമാണു കടൽമണൽ ഖനനം. ഖനനത്തോടെ ഈ മേഖലയിലുള്ള മത്സ്യസമ്പത്ത് ഇല്ലാതാകുമെന്ന ആശങ്ക ശക്തമാണ്.
കരയിൽനിന്ന് ഒന്നോ രണ്ടോ നോട്ടിക്കൽ മൈൽ അകലെയാണ് മിക്ക മത്സ്യങ്ങളും മുട്ടയിടുന്നത്. ഖനനത്തോടെ ഇവ പൂർണമായും ഈ മേഖല വിട്ടുപോകുമെന്നാണ് കടപ്പുറത്തിന്റെ ആശങ്ക.ഇതിന്റെ ഫലമായി പരമ്പരാഗത മത്സ്യബന്ധനം ഏറെക്കുറെ അസ്തമിക്കാനാണു സാധ്യത.
ഏറ്റവും കൂടുതൽ മത്സ്യസമ്പത്തുള്ള മേഖലയാണ് കൊല്ലം. ഖനനത്തോടെ ഇതില്ലാതായേക്കുമെന്ന ഭീതിയാണ് തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളെ ഇപ്പോൾ ആശങ്കപ്പെടുത്തുന്നത്. 15 ലക്ഷത്തോളം മത്സ്യത്തൊഴിലാളികളെ നേരിട്ടു ബാധിക്കുന്ന ഈ വിഷയത്തിൽ അടിയന്തര ഇടപെടലാണ് കേരളം ആഗ്രഹിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഇക്കാര്യത്തിലുള്ള മർക്കടമുഷ്ടിക്കെതിരേ ഒറ്റക്കെട്ടായി കേരളം പോരാടണം.
-റോഷി അഗസ്റ്റിൻ, ജലവിഭവ മന്ത്രി നേട്ടം കോർപറേറ്റുകൾക്ക് കടൽമണൽ ഖനനത്തിലൂടെ നേട്ടമുണ്ടാക്കുന്നത് കോർപറേറ്റ് കന്പനികൾ മാത്രമാണ്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും ഒപ്പം കടലിലെ ആവാസ വ്യവസ്ഥയെയും ദുരിതത്തിലാക്കിയാണ് കോർപറേറ്റുകളെ കൂട്ടുപിടിച്ച് കേന്ദ്രം ചൂഷണത്തിനൊരുങ്ങുന്നത്. കടലിന്റെ ജൈവ വൈവിധ്യത്തെയോ ആവാസ വ്യവസ്ഥയെയോ, കടലും കടൽത്തീരവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ, സാമ്പത്തിക പ്രശ്നങ്ങളെയോ കേന്ദ്രത്തിന്റെ കടൽഖനന നീക്കം പരിഗണിക്കുന്നില്ല.
നമ്മുടെ കടലും തീരവും അതീവ ലോല പരിസ്ഥിതി പ്രദേശമാണ്. അവിടെ നടത്തുന്ന ഏതൊരു ചെറിയ ഇടപെടൽപോലും കടൽ പരിസ്ഥിതിയിലും കടൽജീവികളുടെ ആവാസ വ്യവസ്ഥയിലും ഗുരുതരമായ പ്രതിസന്ധികൾ സൃഷ്ടിക്കും. കടലിൽ നടത്തുന്ന മണൽ ഖനനം മത്സ്യസമ്പത്തിനെയും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ഏറെ പ്രതികൂലമായി ബാധിക്കും. ആദ്യഘട്ടത്തിൽ ഖനനത്തിനായി ഉദ്ദേശിക്കുന്ന അഞ്ച് സെക്ടറുകളും മത്സ്യസമ്പത്തിന്റെ കലവറകളാണ്.
-
ചാൾസ് ജോർജ് (കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് )