അടിമാലിയിൽ കഞ്ചാവ് ലഹരിയിൽ കുട്ടിയെ മാതാപിതാക്കൾ ആക്രമിച്ചു
അടിമാലിയിൽ കഞ്ചാവ് ലഹരിയിൽ കുട്ടിയെ മാതാപിതാക്കൾ ആക്രമിച്ചു
Tuesday, August 23, 2016 3:01 AM IST
ഇടുക്കി: അടിമാലി കൂമ്പൻപാറയിൽ കഞ്ചാവ് ലഹരിയിൽ ആറ് വയസുകാരനെ മാതാപിതാക്കൾ ആക്രമിച്ചു. തുടർന്ന് വീട്ടിൽ കെട്ടിയിട്ടിരുന്ന കുട്ടിയെ ഓട്ടോറിക്ഷ ഡ്രൈവർ കണ്ടതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഞ്ചാവ് ലഹരിയിൽ പിതാവ് കുട്ടിയുടെ മുഖത്ത് ചൂടുവെള്ളം ഒഴിച്ചുവെന്നാണ് കരുതുന്നത്. കുട്ടിയുടെ മുഖത്ത് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

സംഭവം ഇങ്ങനെ: കഞ്ചാവ് കേസിൽ കുട്ടിയുടെ പിതാവായ നിസാറിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ജാമ്യത്തിനായി നിസാറിന്റെ ഭാര്യ സെലീന ഇന്ന് കോടതിയിൽ എത്തി. എന്നാൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിനായുള്ള രേഖകൾ മറന്നതിനാൽ ഓട്ടോ ഡ്രൈവറെ വീട്ടിലേയ്ക്ക് അയച്ചു. ഓട്ടോ ഡ്രൈവർ വീട്ടിലെത്തിയപ്പോഴാണ് പരിക്കേറ്റ നിലയിൽ കുട്ടിയെ കെട്ടിയിട്ടിരിക്കുന്നത് കണ്ടത്. കുട്ടി ഡ്രൈവറോട് തന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ കഴിയുമോ എന്ന് ചോദിച്ചു. തുടർന്ന് പരിസരവാസികളെ കൂട്ടി വിവരം പോലീസിൽ അറിയിച്ച ശേഷം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കുട്ടിയെ കുരങ്ങ് ആക്രമിച്ചുവെന്നാണ് കുട്ടിയുടെ മാതാവ് പറയുന്നത്. എന്നാൽ ഇത് കള്ളക്കഥയാണെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രകോപിതരായ നാട്ടുകാർ ദമ്പതികളുടെ കൂമ്പൻപാറയിലെ പെട്ടികട തീവച്ച് നശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കുട്ടിക്ക് ഒപ്പം മാതാവും ഉണ്ട്. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. ഇതിൽ മൂത്തകുട്ടിയാണ് ആക്രമണത്തിന് ഇരയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.