കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാഫലവും ഡല്‍ഹി എയിംസിലേക്ക് അയച്ച് സിബിഐ.
മരണകാരണത്തെക്കുറിച്ചുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പാണ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
സിദ്ധാര്ഥന് സഹപാഠികളുടെ ക്രൂര മര്‍ദനത്തിനിരയായെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് കുറ്റവിചാരണ നടത്തി വിവസ്ത്രനാക്കി മര്‍ദിച്ചു. ഏഴാംപ്രതി അമല്‍ ഇഹ്സാന്റെ മുറിയില്‍ ഫെബ്രുവരി 16ന് രാത്രി മുതല്‍ 17ന് പുലര്‍ച്ചെ ഒന്നുവരെ സിദ്ധാര്ഥന് ക്രൂര മര്‍ദനത്തിനിരയാകേണ്ടി വന്നു.
ഇടിക്കുകയും തൊഴിക്കുകയും ബെല്‍റ്റ്, കേബിള്‍ വയര്‍ എന്നിവകൊണ്ട് ശരീരമാകെ അടിക്കുകയും ചെയ്തു. 18ന് ഉച്ചയ്ക്ക് 12.30ഓടെ കുളിമുറിയിലേക്കു പോയ സിദ്ധാര്‍ഥനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി (കുറ്റകരമായ ഗൂഢാലോചന, 341 (ബലമായി തടഞ്ഞുവയ്ക്കല്‍), 323 (മുറിവേല്‍പ്പിക്കല്‍), 324 (മൂര്‍ച്ചയേറിയ ആയുധംകൊണ്ട് മുറിവേല്‍പ്പിക്കല്‍), 342 (അന്യായമായി തടഞ്ഞുവയ്ക്കല്‍), 355 (ആക്രമണം), 306 (ആത്മഹത്യാപ്രേരണ), 506 (ഭയപ്പെടുത്തല്‍) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ (സിഎഫ്എസ്എല്‍) വിദഗ്ധസംഘം സിദ്ധാര്‍ഥന്റെ ഉയരവും ഭാരവുമുള്ള ഡമ്മി ഉപയോഗിച്ചു സംഭവം പുനരാവിഷ്കരിച്ചു. കുളിമുറിയുടെ നീളം, വീതി, അകത്തെ കൊളുത്തിന്റെ സ്ഥാനം, തകര്‍ന്നനിലയിലുള്ള വാതില്‍ എന്നിവ പരിശോധിച്ച് ആത്മഹത്യാസാധ്യത വിലയിരുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ചിത്രങ്ങള്‍ സഹിതമുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് ഡോക്ടറുടെ റിപ്പോര്‍ട്ട് എന്നിവ ഡല്‍ഹി എയിംസിലേക്ക് പരിശോധനയ്ക്കയച്ചു. മരണകാരണത്തെക്കുറിച്ചുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
സിദ്ധാര്ഥനെതിരേയും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് ഓഡിറ്റോറിയത്തില്‍ പരിപാടികള്‍ നടന്നുകൊണ്ടിരിക്കേ സിദ്ധാര്ഥൻ സഹപാഠിയായ വിദ്യാഥിനിയോട് മറ്റൊരു ഡിപ്പാര്‍ട്ട്മെന്റിലെ പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ആ പെൺകുട്ടിയുമായി ഗോവണിയില്‍ ഇരുന്നു സംസാരിക്കുന്നതിനിടെ സിദ്ധാര്ഥൻ മോശമായി പെരുമാറി. അനുവാദമില്ലാതെ ദേഹത്ത് സ്പര്‍ശിച്ചു. പെൺകുട്ടി അപ്പോള്‍ത്തന്നെ എതിര്‍ത്തു. പിന്തുടര്ന്ന് സിദ്ധാര്ഥൻ മാപ്പ് ചോദിച്ചു. ഹോസ്റ്റലിലേക്കു പോയ പെൺകുട്ടിയോട് വീണ്ടും മോശമായി പെരുമാറി. 12-ാം പ്രതിയായ മുഹമ്മദ് ദാനിഷിനോട് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞു.
പിന്നീട് പ്രതികള്‍ ഇക്കാര്യത്തെച്ചൊല്ലി സംഘം ചേര്‍ന്ന് സിദ്ധാര്‍ഥനെ മർദിച്ചു. കോളജ് അധികൃതരെ അറിയിക്കാതെ സിദ്ധാര്‍ഥനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. ക്ലാസ് കഴിഞ്ഞ് സിദ്ധാര്ഥൻ വീട്ടിലേക്കു മടങ്ങാനിരിക്കേ പ്രതികള്‍ ഈ വിഷയം പരിഹരിക്കാനെന്ന രീതിയില്‍ ഹോസ്റ്റലിലേക്കു മടങ്ങിവരാന്‍ ആവശ്യപ്പെട്ടു.
മെന്‍സ് ഹോസ്റ്റലിനു സമീപത്തെ റോഡില്‍ വച്ച് സിദ്ധാര്‍ഥനെ ചോദ്യം ചെയ്തു. ആ സമയം സിദ്ധാര്ഥൻ കുറ്റം സമ്മതിച്ചു. പിന്നീട് ഹോസ്റ്റലിലെ 21-ാം നമ്പര്‍ മുറിയിലേക്ക് സംഘം ചേര്‍ന്നു വിദ്യാര്‍ഥികളെത്തി വീണ്ടും ചോദ്യംചെയ്യല്‍ ആരംഭിച്ചു. പിന്നീടാണ് ബെല്‍റ്റും കേബിളും ഉപയോഗിച്ചു മർദനമാരംഭിച്ചതെന്നും സിബിഐ വ്യക്തമാക്കുന്നു.
കുറ്റപത്രത്തില്‍ 19 പ്രതികള്‍
കെ. അഖില്‍, ആര്.എസ്. കാശിനാഥന്, യു. അമീന് അക്ബറലി, കെ. അരുണ്‍, സിഞ്ചോ ജോണ്സണ്, എന്‍. ആസിഫ് ഖാന്, എ. അമല്‍ ഇഹ്സാന്‍, ജെ. അജയ്, എ.അല്‍ത്താഫ്, ഇ.കെ. സൗദ് റിസാല്‍, വി. ആദിത്യന്, മുഹമ്മദ് ധനീഷ്, റെഹാന് ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ആര്.ഡി. ശ്രീഹരി, ഡോണ്‍സ് ഡായ്, ബില്‍ഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി. നസീഫ് എന്നിവരാണ് ഒന്നു മുതല്‍ 19 വരെയുള്ള പ്രതികള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.